Latest News

ജല്ലിക്കട്ട് തിയറ്ററുകളിലെത്തിയപ്പോള്‍ ലിജോ ജോസ് പെല്ലിശേരി ഇടുക്കിയില്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. 19 ദിവസത്തിനുള്ളില്‍ ലിജോ പൂര്‍ത്തിയാക്കി മിസ്റ്ററി ത്രില്ലര്‍ ചുരുളി പ്രേക്ഷകരിലെത്തുകയാണ്. പുതുനിരയിലെ ശ്രദ്ധേയനായ കഥാകൃത്ത് വിനോയ് തോമസിന്റെ കഥയെ ആധാരമാക്കി എസ് ഹരീഷിന്റെ തിരക്കഥ. മധു നീലകണ്ഠന്‍ ആദ്യമായി ലിജോയുടെ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നു. ദീപു ജോസഫിന്റെ എഡിറ്റിംഗ്.

മൈലാടുംപറമ്പില്‍ ജോയ് എന്ന കഥാപാത്രത്തെ തേടി ചെമ്പന്‍ വിനോദ് ജോസും, വിനയ് ഫോര്‍ട്ടും ഏറെ പ്രത്യേകതയുള്ള സ്ഥലത്തേക്ക് എത്തുന്നതാണ് പ്രമേയമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. ലിജോ പെല്ലിശേരിസ് മുവീ മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് നിര്‍മ്മാണം.

ഭൂരിഭാഗം രംഗങ്ങളും കാട്ടിനകത്ത് ചിത്രീകരിക്കപ്പെട്ട ചിത്രവുമാണ് ചുരുളി. ചെമ്പന്‍ വിനോദ് ജോസും വിനയ് ഫോര്‍ട്ടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ജോജു ജോര്‍ജ്ജ്, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് താരങ്ങള്‍

രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ഫസല്‍ എ ബക്കര്‍ ആണ് സൗണ്ട് മിക്‌സിംഗ്. ഗോകുല്‍ ദാസ് ആര്‍ട്ട് ഡയറക്ടര്‍. ആന്‍സണ്‍ ആന്റണി ലൈന്‍ പ്രൊഡ്യൂസര്‍. ആനിമേഷന്‍ ആന്‍ഡ് വിഎഫ്എക്‌സ് യുനോനിയന്‍സ്. ശ്രീരംഗ് സജിയാണ് സംഗീത സംവിധാനം. മാഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവ്യര്‍ മേക്കപ്പും ടിനു പാപ്പച്ചന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്.

ഇന്ത്യന്‍ ആര്‍മി ഇഎംഇ ഈസ്റ്റേണ്‍ കമാന്‍ഡ് വികാസ് സാമ്യല്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ദിവസങ്ങളായി കൊവിഡ് വൈറസിനോട് പോരാടുകയായിരുന്നു വികാസ്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും കൊവിഡ് ബാധിച്ചിരുന്നു. എന്നാല്‍ ഇവരെല്ലാവരും കൊവിഡില്‍ നിന്ന് രക്ഷപ്പെട്ടു.

രാജ്യത്തിനുവേണ്ടി ആറ് ഓപ്പറേഷന്‍സ് കമാന്‍ഡ്‌സില്‍ ഉള്‍പ്പെട്ടിട്ടുള്ള ജവാനാണ് വികാസ്. അതേസമയം, ജൂണ്‍ മുപ്പതിന് അതിര്‍ത്തിയിലുള്ള 53 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത കേസ് മറ്റ് ചലച്ചിത്രതാരങ്ങളിലേക്കും. പ്രതികള്‍ ഷംനയെ തട്ടിക്കൊണ്ടുപോകാന്‍ വരെ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. അതേസമയം, മറ്റൊരു നടനെയും നടിയെയും തട്ടിപ്പ് സംഘം സമീപിച്ചിരുന്നു. സ്വര്‍ണക്കടത്ത് സംഘം എന്നു സ്വയം പരിചയപ്പെടുത്തിയാണ് ഫോണില്‍ ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചത്.

പൊലീസ് കഴിഞ്ഞ ദിവസം വിളിപ്പിച്ച നടന് സ്വര്‍ണ്ണക്കടത്തിന് പകരമായി സംഘം ഓഫര്‍ ചെയ്തത് രണ്ടുകോടിയും ആഡംബര കാറുമായിരുന്നു. ഇടപാടിന് മുമ്പ് എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി മുങ്ങുന്നതാണ് സംഘാംഗങ്ങളുടെ രീതി. അതുകൊണ്ട് തന്നെ ഇടപാടെല്ലാം ഫോണ്‍ വഴി മാത്രമാണ് നടന്നത്.

വിവാഹ ആലോചനയെന്ന വ്യാജേന ഫോണില്‍ ബന്ധം പുലര്‍ത്തിയ ഷംന കാസിമിനോടും അത്യാവശ്യമെന്ന് പറഞ്ഞ് ഒരുലക്ഷം ചോദിച്ചിരുന്നു. അത് കൊടുത്തില്ലെങ്കിലും ഷംന ബന്ധം തുടര്‍ന്നപ്പോള്‍ വിശ്വാസം നിലനിര്‍ത്താനായാല്‍ കൂടുതല്‍ വാങ്ങിയെടുക്കാം എന്ന കണക്കുകൂട്ടലിലാണ് പെണ്ണുകാണലെന്ന പേരില്‍ നേരിട്ട് വീട്ടിലെത്തിയത്. ഇതിനെല്ലാം മുമ്പണ് പ്രമുഖ നായികനടിയെ ഇവര്‍ ഫോണില്‍ വിളിച്ച് സ്വര്‍ണ്ണകടത്തിന് ക്ഷണിച്ചത്.

ഫോണ്‍ നമ്പറിന്റെ അഡ്രസ് ശേഖരിച്ച് നടിയുടെ ഭര്‍ത്താവ് തിരിച്ചുവിളിച്ചപ്പോള്‍ അപകടം മനസിലാക്കി സംഘം പിന്മാറി. കാലങ്ങളായി കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളത്തിലെ പ്രമുഖ നടനെ ബന്ധപ്പെടാന്‍ സംഘം പലവട്ടം ശ്രമിച്ചെങ്കിലും ഫോണില്‍ കിട്ടാത്തതിനാല്‍ നടന്നില്ല. ഷംനയുടെ പരാതിയില്‍ പ്രതികള്‍ അറസ്റ്റിലായ ശേഷം ഫോണ്‍ രേഖകള്‍ പരിശോധിച്ചാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്ന പെണ്‍കുട്ടികളെ വന്‍ വാഗ്ദാനം നല്‍കി പാലക്കാട്ടും കോയമ്പത്തൂരുമെല്ലാം വിളിച്ചുവരുത്തി താമസിപ്പിച്ച് ഒടുവില്‍ സ്വര്‍ണമെല്ലാം ഊരിവാങ്ങി, തന്ത്രപൂര്‍വം കയ്യിലുള്ള പണം വരെ വാങ്ങിയെടുത്ത് തട്ടിപ്പ് സംഘം മുങ്ങിയിട്ടുണ്ട്. മുന്‍കാല സംവിധായകരില്‍ ഒരാള്‍ പുതിയ സിനിമയെടുക്കുന്നു എന്നറിഞ്ഞ് ബന്ധപ്പെട്ട സംഘം വാഗ്ദാനംചെയ്തത് സിനിമ നിര്‍മിക്കാന്‍ അഞ്ചുകോടി രൂപയാണ്. അത്ര വലിയ തുകയുടെ ആവശ്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞതിനാല്‍ സംവിധായകന്‍ തട്ടിപ്പിനിരയാകാതെ രക്ഷപ്പെട്ടു.

മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന് ടൂറിസം ഓഫീസര്‍ സഹപ്രവര്‍ത്തകയെ മര്‍ദ്ദിച്ചു. ആന്ധ്രാപ്രദേശിലാണ് സംഭവം. നെല്ലോറെ ജില്ലയിലെ ടൂറിസ്റ്റ് ഓഫിസറായ ഭാസ്‌കറാണ് ഭിന്ന ശേഷിക്കാരിയായ സഹപ്രവര്‍ത്തകയെ മര്‍ദിച്ചത്.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.യുവതിയുടെ മുടി പിടിച്ചു വലിക്കുന്നതും അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ മറ്റു ജീവനക്കാരും ഓഫിസിലുണ്ട്. മറ്റുള്ളവര്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വീണ്ടും സ്ത്രീയെ അടിക്കുകയായിരുന്നു.

ഐപിഎല്‍ വാതുവെപ്പ് കേസില്‍ വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിച്ച കളിക്കാരനാണ് ശ്രീശാന്ത്. ജയില്‍ ജീവിതത്തില്‍ തനിക്ക് നേരിട്ട കൊടിയ പീഡനങ്ങളെക്കുറിച്ച് ശ്രീശാന്ത് വെളിപ്പെടുത്തുന്നു. ഐപിഎല്‍ മത്സരത്തിനുശേഷമുള്ള പാര്‍ട്ടിയുടെ ആഹ്ലാദത്തില്‍നിന്ന് പിടിച്ചുകൊണ്ടുപോയ പൊലീസുകാര്‍, ഭീകരര്‍ക്കായുള്ള പ്രത്യേക വാര്‍ഡിലാണ് തന്നെ പാര്‍പ്പിച്ചതെന്ന് ശ്രീശാന്ത് പറയുന്നു.

തുടര്‍ച്ചയായി 12 ദിവസങ്ങളോളം 16 മുതല്‍ 17 മണിക്കൂര്‍ വരെ നീളുന്ന കൊടിയ പീഡനമാണ് താന്‍ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ആദര്‍ശ് രാമനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ജയിലിലെ പീഡനങ്ങളെക്കുറിച്ച് ശ്രീയുടെ വെളിപ്പെടുത്തല്‍

എന്റെ ജീവിതത്തില്‍ സംഭവിച്ചതുതന്നെ നോക്കൂ. മത്സരശേഷമുള്ള പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഞാന്‍ സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഭീകരര്‍ക്കായുള്ള പ്രത്യേക വാര്‍ഡിലേക്ക് നീക്കപ്പെട്ടത്. അതിനുശേഷം തുടര്‍ച്ചയായി 12 ദിവസം കടുത്ത പീഡനങ്ങളുടേതായിരുന്നു. ദിവസേന 1617 മണിക്കൂറായിരുന്നു പീഡനം. ആ സമയത്തെല്ലാം എന്റെ മനസ്സില്‍ വീടും വീട്ടുകാരും മാത്രമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം മൂത്ത സഹോദരന്‍ സന്ദര്‍ശിക്കാന്‍ വന്നപ്പോഴാണ് വീട്ടുകാര്‍ സുഖമായിരിക്കുന്നുവെന്ന് അറിഞ്ഞത്. വീട്ടുകാരുടെ പിന്തുണയും പ്രാര്‍ഥനയുമാണ് ഈ പ്രതിസന്ധി ഘട്ടം മറികടക്കാന്‍ എന്നെ സഹായിച്ചതെന്നും ശ്രീശാന്ത് പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി സംവിധായകന്‍ നിരന്തരം പീഡിപ്പിച്ചുവെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ്. പതിനെട്ട് കാരിയാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സഹ സംവിധായകന്‍ ഒരു വര്‍ഷത്തോളം നിരന്തരം പീഡനത്തിരയാക്കിയതായി പരാതിയില്‍ പറയുന്നു. സഹ സംവിധായകനും ഇയാളുടെ കസിന്‍ സഹോദരനും തന്നെ കൂട്ട ബലാത്സംഗം ചെയ്തുവെന്നും പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഗുജറാത്തിലാണ് സംഭവം. ഹര്‍ദിക് സതസ്യ, വിമല്‍ സതസ്യ എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഗുജറാത്തി സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതിക്കാരി. അരോപണ വിധേയനായ സഹ സംവിധായകന്‍ തന്റെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടിയെ സമീപിച്ചത്. പിന്നീട് ഇയാള്‍ക്കൊപ്പം ലൊക്കേഷനുകളില്‍ ഒപ്പം സഞ്ചരിക്കാറുണ്ടായിരുന്ന പെണ്‍കുട്ടിയെ സഹ സംവിധായകന്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡനത്തിരയാക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഒരു വര്‍ഷത്തോളമാണ് പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്.

പിന്നീട് സഹ സംവിധായകനും അയാളുടെ കസിന്‍ സഹോദരനും അമ്രേലിയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൂട്ട ബലാത്സംഗം ചെയ്തതായും പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്‌ബോള്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

തിരുവനന്തപുരം ∙ േകരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫിൽനിന്നു പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫ് യോഗങ്ങളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഞങ്ങൾ ആരേയും പുറത്താക്കിയിട്ടില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കിയെന്ന് മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. കേരള കോൺഗ്രസ് അവിഭാജ്യ ഘടകമാണ്. നാല് പതിറ്റാണ്ടിലേറെയായി ഒരുമിച്ചു പ്രവർത്തിക്കുന്നു. കെ.എം.മാണിയുടെ നിര്യാണത്തിനു ശേഷം പാർട്ടിയിൽ ഭിന്നത ഉണ്ടായി. യുഡിഎഫ് ഇരുവിഭാഗത്തേയും യോജിപ്പിക്കാൻ ശ്രമിച്ചു. ഒരു കാരണവശാലും യോജിക്കില്ലെന്ന് വന്നപ്പോൾ രണ്ട് പാർട്ടികളായി പരിഗണിക്കാൻ തീരുമാനിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എട്ടുമാസം ജോസ് കെ.മാണി വിഭാഗത്തിനും ആറുമാസം പി.ജെ.ജോസഫ് വിഭാഗത്തിനും നൽകാമെന്ന് തീരുമാനമായിരുന്നു. ജോസ് കെ.മാണി വിഭാഗം രാജിവയ്ക്കേണ്ട സമയമായപ്പോൾ രാജി വച്ചില്ല. കോവിഡ് ആയതുകൊണ്ട് മൂന്നുമാസം കൂടി നീണ്ടുപോയി. ഇതോടെ ഇനിയും കാത്തിരിക്കാൻ പറ്റില്ലെന്ന് പി.ജെ.ജോസഫ് പറഞ്ഞു.

പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ നാല് മാസമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. രാജിവയ്ക്കാൻ തയാറായില്ലെന്ന് മാത്രമല്ല, അങ്ങനെയൊരു ധാരണയേ ഇല്ല എന്നാണ് ജോസ് കെ.മാണി വിഭാഗം പറഞ്ഞത്. ഇതോടെ യുഡിഎഫ് യോഗങ്ങളിൽ നിന്നു ജോസ് കെ.മാണി വിഭാഗത്തെ മാറ്റിനിർത്താൻ തീരുമാനിക്കുകയായിരുന്നു. കോട്ടയം ജില്ലാപഞ്ചായത്ത് വിഷയത്തിൽ യുഡിഎഫ് തീരുമാനം അംഗീകരിച്ചാൽ അന്നുമുതൽ യോഗത്തിൽ പങ്കെടുപ്പിക്കും.

 

വെടിയേറ്റ് മരിച്ച മുത്തച്ഛന്റെ മൃതദേഹത്തിന് മുകളിൽ കയറിയിരുന്ന് നിലവിളിച്ച മൂന്നുവയസുകാരനെ സൈന്യം സാഹസികമായി രക്ഷപ്പെടുത്തി. ഈ ചിത്രം ഇപ്പോൾ രാജ്യമെങ്ങും കണ്ണീരോടെ പങ്കുവയ്ക്കുകയാണ്. ജമ്മു കശ്മീരിലെ സോപോറിൽ ഇന്ന് രാവിലെ ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിന് ഇടയിലാണ് സംഭവം.

സിആർപിഎഫ് പട്രോൾ സംഘത്തിന് നേരെ ഭീകരവാദികൾ വെടിവെച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യുവരിച്ചു. ഇതിനിടയിൽ സ്ഥലത്തുണ്ടായിരുന്ന മുത്തച്ഛനും മൂന്നുവയസുകാരൻ കൊച്ചുമോനും വെടിവയ്പ്പിന് ഇടയിൽപ്പെട്ടുപോയി. ഭീകരുടെ വെടിയേറ്റ് കൊച്ചുമകന്റെ മുന്നിൽ തന്നെ മുത്തച്ഛൻ വീഴുകയായിരുന്നു. ഇതോടെ ഭയന്നുപോയ കുട്ടി മുത്തച്ഛന്റെ മൃതദേഹത്തിന് മുകളിൽ കയറിയിരുന്ന് നിലവിളിച്ചു. ഇതു ശ്രദ്ധയിൽപ്പെട്ട ജവാൻ ഓടിയെത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ഈ ചിത്രങ്ങൾ ഇപ്പോൾ ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

അവിചാരിതമായ ഒരു ആക്രമണമാണ് തങ്ങളുടെ പെട്രോളിങ് സംഘത്തിന് നേരെ ഉണ്ടായതെന്ന് സോപോറിലെ സിആർപിഎഫ് വക്താവ്  പറഞ്ഞു. സിആർപിഎഫിന്റെ 179-ാം ബറ്റാലിയന്റെ ജവാന്മാർക്ക് നേരെയാണ് രാവിലെ 7.35 അടുപ്പിച്ച് ആക്രമണം നടന്നത്.

 

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്ക്കില്ലെന്ന് ജോസ്.കെ.മാണി എം.പി. യുഡിഎഫിന്റെ തിരുത്തല്‍ സാങ്കേതികം മാത്രമാണ് രാഷ്ട്രീയമല്ല. എന്ത് തെറ്റാണ് ചെയ്തതെന്ന് യുഡിഎഫ് ഇതുവരെ പറഞ്ഞിട്ടില്ല. ഇനി യുഡിഎഫുമായി ചര്‍ച്ചയില്ലെന്നും ജോസ്.കെ. മാണി പറ‍‍ഞ്ഞു.

അതിനിടെ ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല. യു.ഡി.എഫ് യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്നാണ് കണ്‍വീനര്‍ പറഞ്ഞത്. യു.ഡി.എഫ് തീരുമാനം അംഗീകരിച്ചാല്‍ ആ നിമിഷം മുതല്‍ യോഗത്തില്‍ ഉണ്ടാകുമെന്നും ചെന്നിത്തല യുഡിഎഫ് യോഗത്തിനു ശേഷം പറഞ്ഞു.

അതേസമയം ജോസ് കെ മാണിയെ യുഡിഎഫിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും മാറ്റി നിര്‍ത്തിയതാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി. തെറ്റുതിരുത്തി യുഡിഎഫിലേക്ക് മടങ്ങാം, ജോസ് കെ മാണി പുനരാലോചിക്കണം. യു‍ഡിഎഫാണ് മികച്ച മുന്നണിയെന്ന് ജോസ് കെ മാണി മനസിലാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജോസ് കെ.മാണിയുമായി അങ്ങോട്ടുപോയി ചര്‍ച്ച വേണ്ടെന്ന് യു.ഡി.എഫില്‍ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചാലേ ചര്‍ച്ച ഉണ്ടാകു. ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവരേണ്ടെന്നും യു.ഡി.എഫ് തീരുമാനം

ജെസിബി കയറ്റിയെത്തിയ ലോറി താൽക്കാലികമായി നിർമിച്ച ബെയ്‍ലി പാലത്തിൽ കയറിയതോടെ ഭാരം താങ്ങാനാവാതെ പാലം തകർന്നു. ഇന്ത്യ–ചൈന അതിർത്തിയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ ഉത്തരാഖണ്ഡിലാണ് സൈന്യം പണിത ബെയ്‍ലി പാലം തകർന്നു വീണത്. അമിതഭാരവുമായി എത്തിയ ലോറിയാണ് അപകടത്തിന് കാരണമായത്.

ജൂൺ 20 നാണ് അപകടം നടന്നത്. 2009 ൽ നിർമിച്ച പാലത്തിന് 18 ടൺ വരെ ഭാരം താങ്ങാനുള്ള ശേഷിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഏകദേശം 26 ടൺ ഭാരവുമായി വന്ന ലോറി പാലം കടക്കാൻ ശ്രമിച്ചപ്പോഴാണ് തകർന്നു വീണത്. മുന്നറിയിപ്പ് വകവെയ്ക്കാതെ പാലത്തിലേക്ക് വാഹനം കയറ്റിയ ഡ്രൈവർക്കെതിരെ കേസെടുത്തു എന്നാണ് മുൻസ്യാരി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പറയുന്നത്.

മുൻകൂട്ടി നിർമിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചു എളുപ്പത്തിൽ നിർമിക്കാവുന്നതും എടുത്തുമാറ്റാവുന്ന തരത്തിലുമുള്ള താൽക്കാലിക പാലമാണ് ബെയ്‍ലി പാലം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള പാലം ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ ശബരിമലയിലും പത്തനംതിട്ട റാന്നിയിലും ഇത്തരത്തിലുള്ള പാലം നിർമിച്ചിട്ടുണ്ട്.

 

RECENT POSTS
Copyright © . All rights reserved