Latest News

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട ധാരണ പാലിക്കാത്തതില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി. രൂക്ഷ വിമര്‍ശനവും മുന്നറിയിപ്പുമായി പിജെ ജോസഫ് രംഗത്തെത്തി. എന്തും സഹിച്ച് യുഡിഎഫില്‍ തുടരുമെന്ന് കരുതേണ്ടെന്ന് പിജെ ജോസഫ് തുറന്നടിച്ചു.

ധാരണ പാലിച്ചില്ലെങ്കില്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സംബന്ധിച്ച് യുഡിഎഫ് നേതൃത്വം നേരത്തെയുണ്ടാക്കിയ ധാരണയുണ്ട്. അത് പ്രകാരം അവസാനത്തെ ആറ് മാസം ജോസഫ് വിഭാഗത്തിനാണ് ജില്ലാ പ്രസിഡന്റ് സ്ഥാനം. ആ ധാരണ യുഡിഎഫ് പാലിക്കാത്തതില്‍ കടുത്ത അതൃപ്തിയാണ് ജോസഫ് വിഭാഗം അറിയിച്ചിരിക്കുന്നത്.

ധാരണ പാലിക്കേണ്ട ദിവസം കഴിഞ്ഞിട്ട് 56 ദിവസം കഴിഞ്ഞിരിക്കുന്നു. അതിനാല്‍ തന്നെ എന്തും സഹിച്ച് യുഡിഎഫില്‍ തുടരേണ്ട എന്നാണ് ജോസഫ് നല്‍കുന്ന മുന്നറിയിപ്പ്. യുഡിഎഫ് നേതൃത്വത്തെ തന്റെ അതൃപ്തിയും അമര്‍ഷവും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ധാരണ പാലിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

75ന്റെ നിറവില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഗവര്‍ണറും. രാവിലെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇതിനു പുറമെ ട്വിറ്ററിലുടെയും മോഡി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

രാഷ്ട്രപതി രാംനാഥ് കോവിന്ദും പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയന് പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു.

പ്രിയ സഖാവിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് കമല്‍ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് പിറന്നാള്‍ ദിനമെന്നും ആഘോഷങ്ങളൊന്നുമില്ലെന്നും സാധാരണ ദിവസം പോലെ തന്നെയാണ് പിറന്നാള്‍ ദിനമെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

 

പ്രശസ്ത ജപ്പാന്‍ റസിലിംഗ് താരം ഹന കിമുറ അന്തരിച്ചു. 22 വയസായിരുന്നു. ഹന കിമുറയുടെ സ്വന്തം സ്ഥാപനമായ സ്റ്റാര്‍ഡം റെസിലിംഗ് ആണ് താരത്തിന്റെ മരണവാര്‍ത്ത പുറത്ത് വിട്ടത്. അതേസമയം മരണകാരണം എന്താണെന്ന് വ്യക്തമല്ല. 2019 ലെ സ്റ്റാര്‍ഡം ഫൈറ്റിംഗ് സ്പിരിറ്റ് അവാര്‍ഡ് ജേതാവാണ് ഹന കിമുറ.

കഴിഞ്ഞ വെള്ളിയാഴ്ച തന്റെ വളര്‍ത്തു പൂച്ചയോടൊപ്പമുള്ള ചിത്രം ഗുഡ്‌ബൈ എന്ന ക്യാപ്ഷനോടെ ഹന കിമുറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ ഹന ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് ജപ്പാനീസ് പോലീസ് വ്യക്തമാക്കിയത്.

നെറ്റ്ഫ്‌ളിക്‌സ് സ്ട്രീം ചെയ്ത ടെറസ് ഹൗസ് എന്ന റിയാലിറ്റി ഷോയിലും ഹന അഭിനയിച്ചിരുന്നു. ഇത് ഏറെ പ്രശസ്തമായിരുന്നു. റിയാലിറ്റി ഷോ പിന്നീട് കൊറോണ ഭീതിയില്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റാര്‍ഡം റെസലിംഗ് ടീം അംഗങ്ങള്‍ ഹനയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

അഞ്ചലിൽ രണ്ട് തവണ പാമ്പ് കടിയേറ്റ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഉത്രയുടെ ഭർത്താവ് സൂരജ് കുറ്റം സമ്മതിച്ചു. രണ്ടുതവണയും ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന് സൂരജ് പോലീസിന് മൊഴി നൽകി. സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.

മരിച്ച ഉത്രയുടെ ഭർത്താവ് സൂരജ് പതിനായിരം രൂപ നൽകി കല്ലുവാതുക്കൽ സ്വദേശി സുരേഷിൽ നിന്നാണ് പാമ്പിനെ വാങ്ങിയത്. ഇയാളുമായി സൂരജ് നിരന്തരം സമ്പർക്കം പുലർത്തിയിരുന്നെന്നും പാമ്പിനെ കടിപ്പിക്കാനുള്ള വൈദഗ്ധ്യം പഠിച്ചെടുത്തിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചില മാനസിക പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26-ന് പാമ്പ് പിടിത്തക്കാരനായ സുരേഷിൽ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാർച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്നാണ് കരിമൂർഖനെ വാങ്ങിയത്.

വലിയ ബാഗിലാക്കിയാണ് കരിമൂർഖനെ സൂരജ് ഉത്രയുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ ഉത്രയുടെ മേൽ കുടഞ്ഞിട്ട് ഇയാൾ അവരെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലിൽ ഇരുന്ന് നേരം വെളുപ്പിച്ചു. ശേഷം പാമ്പിനെ ഡ്രസിങ് റൂമിന്റെ മൂലയിലേയ്ക്കിട്ടു. അതിനുശേഷം അഞ്ചരയോടെ വീടിനുപുറത്തേക്ക് പോയി. എഴുന്നേൽക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടർന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചു എന്ന് കണ്ടെത്തിയത്.

ഉത്രയും സൂരജും തമ്മിൽ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നറിയാമായിരുന്ന ഉത്രയുടെ വീട്ടുകാർ മരണത്തിൽ ദുരൂഹത ആരോപിക്കുകയായിരുന്നു. സൂരജിന്റെ സ്വഭാവത്തിലും അസ്വഭാവികത ഉണ്ടായിരുന്നു. ഉത്ര മരിച്ച ദിവസം തന്നെ വീട്ടുകാർ വിവാഹസമയത്ത് നൽകിയ 110 പവനിൽ നിന്ന് 92 പവൻ ലോക്കറിൽ നിന്ന് സൂരജ് എടുത്തിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ പൊലീസും തുടർന്ന് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. പാമ്പുപിടിത്തക്കാരനെ ഒപ്പമിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ തെളിവുകൾ നിരത്തിയതോടെ സൂരജ് കുറ്റം സമ്മതിക്കുകയായിരുന്നു.

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
അറിവിന്റെ ലോകത്തേയ്ക്ക് പുതിയൊരദ്ധ്യായം തുറക്കുക എന്ന ആശയവുമായി യുകെയിലെ വെയ്ക്ഫീല്‍ഡില്‍ താമസിക്കുന്ന അദ്ധ്യാപികയായ അഞ്ചു കൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരണം ആരംഭിച്ച കല്ലുകളും കഥ പറയും എന്ന പംക്തിയുടെ നാലാം ഭാഗം പ്രസിദ്ധീകരിച്ചു. ദൈര്‍ഘ്യം കൂടുതല്‍ ഉള്ളതുകൊണ്ട് രണ്ട് ഭാഗങ്ങളായിട്ടാണ് നാലാം ഭാഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കണ്‍മുമ്പില്‍ ഉള്ളതും എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ ചുറ്റുപാടുമുള്ള വിഷയങ്ങളുടെ വിശകലനമാണ് കല്ലുകളും കഥ പറയും എന്ന പംക്തി കൊണ്ടുദ്ദേശിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ യാത്ര ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ചിട്ടുള്ള കല്ലുകളില്‍ അതാത് പ്രദേശത്തിന്റെ പ്രത്യേകതകള്‍ കളര്‍ ചിത്രങ്ങളാക്കി വരച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ മനസ്സിലാകുന്ന ഭാഷയില്‍ അവതരിപ്പിക്കുകയാണ്. കഴിഞ്ഞ മൂന്ന് എപ്പിസോഡിനും നല്ല പ്രതികരണമാണ് ഈ പംക്തിക്ക് ലഭിച്ചിരിക്കുന്നത്. വരും നാളുകളില്‍ വിചിത്രങ്ങളായ പല അറിവുകളും പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ഈ പംക്തിക്ക് കഴിയുമെന്ന് അഞ്ചു കൃഷ്ണന്‍ പറയുന്നു.

കല്ലുകളും കഥ പറയും എന്ന പംക്തിയുടെ നാലാം എപ്പിസോഡ് കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടേതു കൊലപാതകമെന്ന് തെളിഞ്ഞു. ഉത്രയുടെ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. സൂരജിന്‍റെ സുഹൃത്ത് , ബന്ധു എന്നിവരും കസ്റ്റഡിയിൽ. മൂന്നുപേരുടെയും അറസ്റ്റ് ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. സൂരജിന് പാമ്പ് നല്‍കിയത് കസ്റ്റഡിയിലുള്ള പാമ്പുപിടിത്തക്കാരനായ സുഹൃത്താണ്. പതിനായിരം രൂപയ്ക്കാണ് പാമ്പിനെ വാങ്ങിയതെന്ന് സൂരജ് മൊഴി നൽകി.

ഭർത്താവ് സൂരജുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സൂരജിന്റെ മാതാപിതാക്കള്‍ പറഞ്ഞു. എന്നാൽ അതൊന്നും ഗൗരവമുള്ളതല്ലെന്നും സൂരജിന്‍റെ കുടുംബം കൂട്ടിച്ചേർത്തു.മകന്‍ തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പിതാവ് സുരേന്ദ്രന്‍ പറഞ്ഞു. ആദ്യം പാമ്പ് കടിയേറ്റത് കിടപ്പുമുറിയിലല്ല, മുറ്റത്ത് വച്ചാണെന്നും ഇവർ പറയുന്നു. ഉത്രയുടെ വീട്ടുകാരുടെ ആരോപണം തെറ്റെന്നും മാതാവ് രേണുകയും പറയുന്നു.

സൂരജിനു പാമ്പ് പിടുത്തക്കാരുമായി ബന്ധമുള്ളതിന്റെ തെളിവ് അന്വേഷണ സംഘത്തിന് നേരത്തെ തെളിവുകൾ ലഭിച്ചിരുന്നു. കിടപ്പ് മുറിയിൽ ഭർത്താവിനും ഒന്നര വയസുള്ള മകനുമൊപ്പം കിടന്ന് ഉറങ്ങിയപ്പോഴാണ് യുവതിക്ക് പാമ്പ് കടിയേറ്റത്. ശീതികരിച്ച മുറിയുടെ ജനലും കതകും അടച്ചിട്ടിരുന്നിട്ടും ഉഗ്ര വിഷമുള്ള പാമ്പ് എങ്ങിനെ അകത്തു കടന്നു എന്നതാണ് മരണത്തിൽ ഉത്രയുടെ മാതാപിതാക്കൾ ദുരൂഹത ആരോപിക്കാൻ കാരണം.

മാത്രമല്ല മാർച്ച് മാസത്തിൽ ഭർത്താവ് സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ വെച്ചും യുവതിക്ക് വിഷം തീണ്ടിയിരുന്നു. സൂരജിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിരുന്നു. ഉത്രയുടെ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ മാർച്ച് 2നു രാവിലെ തുറന്നതായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.

വഴിയോരത്ത് പഴക്കച്ചവടം ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്തുന്ന മനുഷ്യനെ ജനക്കൂട്ടം കൊള്ളയടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഡല്‍ഹിയില്‍ നിന്നുള്ള ഈ വീഡിയോ രോഷത്തോടെ പലരും ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതോടെ നഷ്ടപ്പെട്ടതിലും ഇരട്ടിപ്പണം അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തി. എട്ടുലക്ഷത്തോളം രൂപ ഇതിനോടകം അക്കൗണ്ടില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈവണ്ടിയില്‍ മാമ്പഴക്കച്ചവടം ചെയ്തു ജീവിക്കുന്ന ഛോട്ടുവിനെയാണ് ജനക്കൂട്ടം കൊള്ളയടിച്ചത്. ഡല്‍ഹി ജഗത്പൂരിയിലെ ഒരു സ്‌കൂളിന് മുന്നിലായിരുന്നു ഛേട്ടുവിന്റെ കച്ചവടം.

കൊവിഡ് നിയന്ത്രണങ്ങളൊക്കെ ഉള്ളതിനാല്‍ ഒരു വിഭാഗം പേര്‍ ഉന്തുവണ്ടി ഇവിടെ നിന്ന് മാറ്റണം എന്ന് ഛോട്ടുവിനോട് ആവശ്യപ്പെട്ടു. ഇതു അനുസരിച്ച് ഉന്തുവണ്ടി മാറ്റിയിട്ട് തിരികെ വന്നപ്പോള്‍ ഇദ്ദേഹം വില്‍പ്പനയ്ക്കായി ഒരുക്കിയിരുന്ന 15 കൂട മാമ്പഴങ്ങള്‍ ജനക്കൂട്ടം കൊണ്ടുപോയിരുന്നു. ഏകദേശം 30,000 രൂപയുടെ മാമ്പഴമാണ് ഇത്തരത്തില്‍ ആളുകള്‍ കൊണ്ടുപോയത്.

ജനം തിക്കിത്തിരത്തി മാമ്പഴവുമായി പോകുന്നത് സമീപത്തെ ഒരാള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

ഈ വീഡിയോ വൈറലായതിന് പിന്നാലെ എന്‍ഡിടിവി ഛോട്ടുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തി. ഇതോടെയാണ് സഹായങ്ങള്‍ എത്താന്‍ തുടങ്ങിയത്.

 

അഞ്ചലില്‍ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു യുവതി മരിച്ച സംഭവത്തില്‍ സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും രണ്ടു സഹായികളും പോലീസ് കസ്റ്റഡിയില്‍.

ഉറക്കത്തില്‍ ഉത്രയെ(25) പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നെന്നാണു സൂചന. പാമ്പ് പിടുത്തക്കാരില്‍ നിന്നു പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്കു വാങ്ങിയതാണെന്നു പോലീസിനു വിവരം ലഭിച്ചു.

മാര്‍ച്ച് രണ്ടാണ് സൂരജിന്റെ വീട്ടില്‍വച്ചു ഉത്രയ്ക്കു പാമ്പ് കടിയേറ്റത്. ചികിത്സയ്ക്കും വിശ്രമത്തിനുമായാണു ഉത്രയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ ഏഴിനു ഉത്രയ്ക്കു വീണ്ടും പാമ്പ് കടി ഏല്‍ക്കുകയായിരുന്നു.

സംഭവങ്ങള്‍ നടക്കുമ്പോള്‍ രണ്ടു പ്രാവശ്യവും ഭര്‍ത്താവ് സൂരജ് മുറിയില്‍ ഉണ്ടായിരുന്നു. ഉത്രയുടെ സ്വത്ത് തട്ടി എടുക്കാന്‍ കൊന്നതാണെന്നാണു സൂചന.

അതേസമയം, സൂരജ് ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. തുറന്നിട്ട ജനാലയില്‍ കൂടി കയറിയ മൂര്‍ഖന്‍ പാമ്പ് ഉത്രയെ കടിച്ചെന്നാണു സൂരജിന്റെ വാദം.

ഇതു ശരിയാണോ എന്നറിയാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. തറ നിരപ്പില്‍നിന്ന് പാമ്പിന് എത്ര ഉയരാന്‍ കഴിയും എന്നതാണു പ്രധാനമായി കണ്ടെത്തേണ്ടത്. ഇക്കാര്യത്തില്‍ ജന്തുശാസ്ത്ര വിദഗ്ധരുടെയും പാമ്പ് പിടുത്തക്കാരുടെയും അറിവ് തേടുന്നുണ്ട്.

ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. അതിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പോലീസ്.

അതേസമയം, ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് 2നു രാവിലെ തുറന്നതായി പോലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍.

ന്യൂജേഴ്‌സി: ലോക്ക് ഡൗൺ കാലത്ത് പ്രവാസികളുമായി കേരള മുഖ്യമന്ത്രി നടത്തിയ സൂം മീറ്റിംഗ് ചരിത്ര സംഭവമായി.മെയ് 23 ന് രാവിലെ 10.30 ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ കാനഡ മലയാളികളെയും പ്രവാസി സംഘടന പ്രതിനിധികളെയും ഓൺലൈൻ സംഗമത്തിലൂടെ സംവദിച്ചത്.ഏറെ സാങ്കേതികത്തികവോടെയും മികച്ച അവതരണ ശൈലിയിലും സൂം മീറ്റിംഗിനെ സംഘാടകർ മികവുറ്റതാക്കി മാറ്റിയപ്പോൾ ഏറെ സമചിത്തയോടെ ഏതാണ്ട് രണ്ടു മണിക്കൂറോളം മുഖ്യമന്ത്രി ചെലവഴിച്ചു കൊണ്ട് പ്രവാസികളുടെ ആശങ്ക അകറ്റി.
മെയ് 24ന്  75 വയസ് പിന്നിടുന്ന  മുഖ്യമന്ത്രി പിണറായി വിജയൻ പ്രായത്തിന്റെ ആലസ്യമില്ലാതെ നാട്ടിൽ രാത്രി ഏറെ വൈകിയ നേരത്തും ഏറെ ഉത്സാഹത്തോടെയാണ് സൂം മീറ്റിഗിൽ പങ്കെടുത്തത്.വിവിധ മലയാളം ചാനലുകളിലൂടെയും  ,പ്രവാസി ചാനൽ, ഫേസ് ബുക്ക് -യു ട്യൂബ് തുടങ്ങിയവയിലൂടെ തത്സമയ ലൈവ്  ആയി കേരളത്തിലും  അമേരിക്ക,കാനഡ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ  ആയിരക്കണക്കിന് മലയാളികളാണ് മുഖ്യമന്തിയുടെ നോർത്ത് അമേരിക്കൻ മലയാളികളുമായുള്ള സമ്പർക്ക പരിപാടി തത്സമയം വീക്ഷിച്ചത്.
നോർത്ത് അമേരിക്കയിലെ എല്ലാ സംഘടനകളുടെയും  സംയുക്താഭിമുഖ്യത്തിൽ  ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി സൂം മീറ്റിംഗ്  സംഘടിപ്പിച്ചത്.മാധ്യമപ്രവർത്തകർ ഉൾപ്പെടെ പലർക്കും കയറാൻ പറ്റാത്ത സാഹചര്യമുണ്ടായപ്പോൾ  മറ്റു തത്സമയ പ്രക്ഷേപണങ്ങൾ വഴി കാണുകയാണുണ്ടായത്.ഫൊക്കാന ട്രഷർ സജിമോൻ ആന്റണിയായിരുന്നു പ്രധാന മോഡറേറ്റർ.ജെസി റിൻസി സഹമോഡറേറ്റർ ആയിരുന്നു.ഫൊക്കാന പ്രസിഡണ്ട് മാധവൻ ബി. നായർ സ്വാഗതവും ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ  ഡോ. മാമ്മൻ സി.ജേക്കബ് നന്ദിയും പറഞ്ഞു.
കോവിഡ് 19 നെ തുരത്തുന്നതിൽ കേരളം എടുത്ത മാതൃകാപരമായ കാര്യങ്ങളും  അതിനെ നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചുകൊണ്ടും  ചിക്കാഗോ ന്യൂസ്, ബി.ബി.സി, ദി ഗാർഡിയൻ, അൽജിസറാ ടി.വി. ന്യൂയോക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളിൽ വന്ന വാർത്തകളിലെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ്  ഫൊക്കാനയുടെ മുൻ പ്രസിഡണ്ടും  നോർക്ക റൂട്ട്സ് ഡയറക്ടറും കേരള  ലോക സഭ സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറുമായ ഡോ.എം.അനിരുദ്ധൻ നോർത്ത് അമേരിക്കൻ മലയാളികളുമായി അഭിസംബോധന ചെയ്യാനായി മുഖ്യമന്ത്രിയെ ക്ഷണിച്ചത്..
അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ മലയാളികൾക്കും കൂടി അവകാശപ്പെട്ട നാടാണ് കേരളമെന്ന ആമുഖത്തോടെയാണ് പിണറായി വിജയൻ നോർത്ത് അമേരിക്കൻ മലയാളികളെ  അഭിസംബോധന ചെയ്‌തത്‌.കേരളം എന്നത് കേരളത്തിലുള്ളവരുടെ മാത്രം സ്വന്തമല്ല.നിങ്ങളുടേതുകൂടിയാണ്. തിരികെ വരാൻ ആഗ്രഹിക്കുന്നവരെ ഇരു കൈയും നീട്ടി സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
തുടന്ന് മീറ്റിംഗ് കോർഡിനേറ്റർ കൂടിയായ പോൾ കറുകപ്പള്ളിൽ, നൈനയെ പ്രതിനിധീകരിച്ചു ബോബി വർഗീസ്, എ.കെ.എം.ജി.മുൻ പ്രസിഡണ്ട് ഡോ. രവീന്ദ്ര നാഥ് , നോർക്ക റൂട്ട്സ് അമേരിക്ക പ്രതിനിധി അനുപമ വെങ്കിടേശ്വരൻ,നോർക്ക റൂട്ട്സ് കാനഡ പ്രതിനിധി കുര്യൻ പ്രക്കാനം എന്നിവർ ആശംസയർപ്പിച്ചു.തുടർന്ന് കോവിഡ് 19 മൂലം മരണമടഞ്ഞ നോർത്ത് അമേരിക്കയിലെ മലയാളികൾക്ക് ഫൊക്കാന സെക്രട്ടറി ടോമി കോക്കാട് അനുശോചന സന്ദേശം നൽകി. കോവിഡ് കാലത്തെ യഥാർത്ഥ ഹീറോകളായ ഹെൽത്ത് കെയർ വർക്കേഴ്സിന്  ഫൊക്കാന നേതാവ് ജോർജി വർഗീസ് അഭിവാദ്യമർപ്പിച്ചു.ഡോ എം. അനിരുദ്ധൻ, പോൾ കറുകപ്പള്ളിൽ, സജിമോൻ ആന്റണി, നോർക്ക ക്യാനഡ ഹെൽപ്പ് ലൈൻ കോർഡിനേറ്റർ കുര്യൻ പ്രക്കാനം എന്നിവരുടെ വിശ്രമ രഹിതമായ പ്രവർത്തനങ്ങൾ മീറ്റിംഗ് കുറ്റമറ്റതാക്കി.പ്രവീൺ തോമസ്,വിപിൻരാജ്, ജോർജി ജോർജ്,ഫിലിപ്പോസ് ഫിലിപ്പ്, ഡോ. മാമ്മൻ സി. ജേക്കബ്, നോർക്ക റൂട്ട്സ് യു.എസ് പ്രതിനിധി അനുപമ വെങ്കിടേശ്വരൻ,നോർക്ക റൂട്ട്സ് കാനഡ പ്രതിനിധികൾ, പ്രവാസി സംഘടന പ്രതിനിധികൾ തുടങ്ങിയവർ ചോദ്യങ്ങൾ മുൻകൂട്ടി വാങ്ങി അനുമതി നൽകിയതിനാൽ ഇരട്ടിപ്പുകളോ  ആശയക്കുപ്പഴപ്പങ്ങളോ ഇല്ലാതെ മികവുറ്റ രീതിയിൽ മീറ്റിംഗ് സംഘടിപ്പിക്കുവാൻ കഴിഞ്ഞു. പ്രവാസി സംഘടനകളെ പ്രതിനിധികരിച്ച് കേരളത്തിൽ നിന്നും ഡോ.ജോൺസൺ വി. ഇടിക്കുള സംബന്ധിച്ചു. പ്രവാസികളുടെ ആശങ്ക അകറ്റത്തക്ക നിലയിൽ മീറ്റിംങ്ങിൽ മറുപടി നല്കിയ മുഖ്യമന്ത്രിയെ നോർക്ക ക്യാനഡ ഹെൽപ്പ് ലൈൻ കോർഡിനേറ്റർ കുര്യൻ പ്രക്കാനം അഭിനന്ദിച്ചു.

ബോളിവുഡ് നടന്‍ കിരണ്‍ കുമാറിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം രോഗലക്ഷണങ്ങളായ പനി, ചുമ ശ്വാസതടസ്സം ഒന്നും തന്നെ നടന്‍ പ്രകടിപ്പിച്ചിരുന്നില്ല. ചില ആരോഗ്യപരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ കൊവിഡ് പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ് നടന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്.

ഇന്നേക്ക് പത്തുദിവസമായി. ഇതുവരെയായി ലക്ഷണങ്ങളൊന്നും തന്നെ പ്രകടിപ്പിച്ചിട്ടില്ല. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനാണ് നിര്‍ദേശം എന്നാണ് താരം വ്യക്തമാക്കിയത്.

നിലവില്‍ വീട്ടിലെ മൂന്നാംനിലയിലാണ് താരം ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുന്നത്. നടന്റെ കുടുംബം രണ്ടാം നിലയില്‍ താമസിക്കുന്നുണ്ട്. അതേസമയം താരത്തിന്റെ രണ്ടാം ഘട്ട കൊവിഡ് പരിശോധന തിങ്കളാഴ്ച്ച നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുഛ്സേ ദോസ്തീ കരോഗേ, ജൂലി, ധട്കന്‍ തുടങ്ങിയവയാണ് കിരണ്‍ കുമാര്‍ അഭിനയിച്ച ബോളിവുഡ് ചിത്രങ്ങള്‍. മിലി, ഗൃഹസ്തി, സിന്ദഗി തുടങ്ങിയ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഗായിക കനിക കപൂര്‍, നിര്‍മ്മാതാവ് കരീം മൊറാനി, നടന്‍ പുരബ് കോഹ്ലി എന്നിവര്‍ക്കാണ് നേരത്തേ ബോളിവുഡില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

RECENT POSTS
Copyright © . All rights reserved