ലണ്ടൻ: “ആരോഗ്യപ്രവർത്തകർ തന്നെയാണ് നമ്മുടെ ഹീറോകൾ” കോവിഡ് കാലത്ത് കേരളം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ യുകെ മലയാളികൾക്ക് മുൻപിൽ അവതരിപ്പിച്ച കേരളത്തിന്റെ ബഹുമാന്യയായ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ലോകത്തിന്റെ നാനാഭാഗത്തുമുള്ള ആരോഗ്യപ്രവർത്തകരെ നമ്മുടെ ഹീറോകളെന്ന് വിശേഷിപ്പിച്ചത്. ജൂൺ 27 ശനിയാഴ്ച്ച യുകെയിലെ പ്രമുഖ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ ഫേസ്‌ബുക്ക് ലൈവിലാണ് ടീച്ചർ യുകെ മലയാളികളെ അഭിമുഖീകരിച്ചത്.
ചേതന യുകെ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച ശൈലജ ടീച്ചർ കോവിഡ് കാലത്ത് യുകെയിലും നാട്ടിലും യുകെ മലയാളികൾ നടത്തുന്ന കരുതലിനും സ്നേഹത്തിനും നന്ദി പ്രകാശിപ്പിച്ചു. ഒപ്പം യുകെയിലെ മുഴുവൻ ആളുകളും ആരോഗ്യ സുരക്ഷാ മാനദണ്ഠങ്ങൾ പാലിച്ച് സുരക്ഷിതരായിരിക്കണമെന്നും അഭ്യർത്ഥിച്ചു. കേരളത്തിൽ ആരോഗ്യവകുപ്പ് നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലൈവിൽ വിവരിച്ച ടീച്ചർ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമെത്തുന്ന പ്രവാസികൾക്ക് നൽകുന്ന പിന്തുണയും വിവരിച്ചു.
കോവിഡ് ചൈനയിലെ വുഹാനില്‍ പിടിപെട്ട സമയത്ത് തന്നെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളവും ശക്തമായ മുന്നൊരുക്കം നടത്തി. മുഴുവന്‍ നിരീക്ഷണ ശൃംഖലയും സജീവമാക്കി സ്‌ക്രീനിങ്, രോഗനിര്‍ണയം, പൊതുജനാരോഗ്യ ഇടപെടലുകള്‍ എന്നിവയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും എസ്ഒപികളും രാജ്യാന്തര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പാക്കി. ഒന്നാം ഘട്ടത്തില്‍ മൂന്നു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കാനായി. വ്യാപനവും മരണനിരക്കും പൂജ്യമായിരുന്നു. രണ്ടാം ഘട്ടത്തിലും ശക്തമായ പ്രതിരോധമാണ് സൃഷ്ടിച്ചത്. അണുബാധയുടെ സാധ്യതയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി നിരീക്ഷണം ശക്തമാക്കുക, സമൂഹത്തില്‍ വൈറസിന്റെ അളവ് കുറയ്ക്കുക, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്കായി റിവേഴ്സ് ക്വാറന്റൈന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കി. വൈറസിന്റെ കണ്ണി പൊട്ടിക്കാനായി കേരളം നടപ്പിലാക്കിയ ബ്രേക്ക് ദ ചെയിന് വലിയ സ്വീകാര്യത ലഭിച്ചു. ഈ മൂന്ന് പ്രധാന തന്ത്രങ്ങളിലൂടെ വൈറസിനെ ഫലപ്രദമായി തടയാനും സമ്പര്‍ക്ക വ്യാപനവും മരണനിരക്ക് 0.6 ശതമാനവും ആക്കാന്‍ സാധിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
ഏറെ തിരക്കുകൾ മാറ്റിവച്ച് യുകെ മലയാളികൾക്കൊപ്പം ഫേസ്‌ബുക്ക് ലൈവിലെത്തിയ ടീച്ചർക്ക് ചേതന യുകെയ്ക്ക് വേണ്ടി സെക്രട്ടറി ലിയോസ് പോൾ നന്ദി പറഞ്ഞു.
നേരത്തെ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ബ്രിട്ടന്റെ ദേശീയ മാദ്ധ്യമങ്ങളായ ബിബിസി ന്യൂസും ഗാർഡിയനും രംഗത്തെത്തിയിരുന്നു.
https://www.facebook.com/chethanauklive/videos/599453157669405/?epa=SEARCH_BOX
വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിന്റെ ഭാഗമായി ജൂലൈ 3 നും 15 നും ഇടയിൽ എയർ ഇന്ത്യ 170 വിമാന സർവീസുകൾ നടത്തും. 17 രാജ്യങ്ങളിലേക്കാണ് സർവീസുകൾ. കേരളത്തിലെ നാല് വിമാനത്താവളങ്ങിലേക്കായി എയർ ഇന്ത്യയുടെ 21 വിമാനസർവീസുകളുണ്ടാവും.
ഗൾഫ് രാജ്യങ്ങളിൽ സൗദിയിൽനിന്നു മാത്രമാണ് കേരളത്തിലേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവീസ്. റിയാദ്, ജിദ്ദ, ദാമാം എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസുകളുണ്ടാവും. യുഎസ് അടക്കമുള്ള മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തും.
കേരളത്തിൽ കൊച്ചിയിലേക്കാണ് ഏറ്റവും കൂടുതൽ വിമാന സർവീസുകൾ. 12 വിമാന സർവീസുകളാണ് കൊച്ചിയിലേക്ക്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് മൂന്ന് വീതം വിമാന സർവീസുകളാണുള്ളത്.
റിയാദ്, ജിദ്ദ, ദാമാം എന്നിവിടങ്ങളിൽ നിന്ന് ഓരോ സർവീസുകളാണ് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുണ്ടാവുക. കൊച്ചിയിലേക്ക് റിയാദിൽ നിന്നും ദമാമിൽ നിന്നും ഓരോ സർവീസുകളുണ്ടാവും. ജിദ്ദയിൽ നിന്ന് സർവീസുകളുണ്ടാവില്ല. ഗൾഫ് ഇതര രാജ്യങ്ങളിൽ നിന്നാണ് കൊച്ചിയിലേക്കുള്ള 10 സർവീസുകൾ. മുംബൈ, ഡെൽഹി വിമാനത്താവളങ്ങൾ വഴിയുള്ള കണക്ഷൻ ഫ്ലൈറ്റുകളാണ് ഇവ. യുഎസിൽ നിന്ന് മൂന്ന് വിമാനങ്ങൾ കൊച്ചിയിലേക്ക് സർവിസ് നടത്തും.
വന്ദേ ഭാരത് നാലാം ഘട്ടത്തിൽ കാനഡ, യുഎസ്, ബ്രിട്ടൺ, കെനിയ, ശ്രീലങ്ക, ഫിലിപ്പീൻസ്, കിർഗിസ്ഥാൻ, സൗദി അറേബ്യ, ബംഗ്ലാദേശ്, തായ്ലൻഡ്, ദക്ഷിണാഫ്രിക്ക, റഷ്യ, ഓസ്‌ട്രേലിയ, മ്യാൻമർ, പ്പാൻ, ഉക്രെയ്ൻ, വിയറ്റ്നാം, എന്നിവിടങ്ങളിൽ നിന്നാണ് രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ വിമാന സർവീസ് നടത്തുക. ഇതിൽ സൗദിക്കും യുഎസിനും പുറമേ റഷ്യ, കിർഗിസ്താൻ, കാനഡ, ബ്രിട്ടൻ, ഉക്രെയ്ൻ, കെനിയ എന്നീ രാജ്യങ്ങളിൽനിന്നാണ് കൊച്ചിയിലേക്കുള്ള സർവീസുകൾ.
ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കുമിടയിൽ 26 വിമാനങ്ങളാണ് സർവീസ് നടത്തുക. യുഎസ്, ബ്രിട്ടീഷ് വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് യഥാക്രമം 38 വിമാനങ്ങളും 32 വിമാനങ്ങളും സർവീസ് നടത്തും. മുഴുവൻ വിമാനങ്ങളുടെയും സമയക്രമം എയർ ഇന്ത്യ വെബ്സൈറ്റിൽ ലഭ്യമാണ് (airindia.in/images/pdf/New-format-VBM-Phase-4-updated-27Jun-20-1400-Hrs-converted.pdf).
കേരളത്തിലേക്കുള്ള വിമാനങ്ങൾ
തിരുവനന്തപുരം
ജൂലൈ 04: റിയാദ്- തിരുവനന്തപുരം
ജൂലൈ 08: ജിദ്ദ- തിരുവനന്തപുരം
ജൂലൈ 09: ദമാം- തിരുവനന്തപുരം
കൊച്ചി
ജൂലൈ 03: നെയ്റോബി- മുംബൈ- കൊച്ചി
ജൂലൈ 04: മോസ്കോ- ഡൽഹി- കൊച്ചി
ജൂലൈ 05: ഷികാഗോ- ഡൽഹി- കൊച്ചി
ജൂലൈ 06: ദമാം- കൊച്ചി
ജൂലൈ 08: ന്യൂയോർക്ക്- ഡൽഹി- കൊച്ചി
ജൂലൈ 09: ബിഷ്കക്- ഡൽഹി- കൊച്ചി
ജൂലൈ 09: സാൻ ഫ്രാൻസിസ്കോ- ഡൽഹി- കൊച്ചി
ജൂലൈ 09: വാൻകൂവർ- ഡൽഹി- കൊച്ചി
ജൂലൈ 10: റിയാദ്- കൊച്ചി
ജൂലൈ 10: ലണ്ടൻ- മുംബൈ- കൊച്ചി
ജൂലൈ 12: കിയേവ്- ഡൽഹി- കൊച്ചി
കോഴിക്കോട്
ജൂലൈ 03: റിയാദ്- കോഴിക്കോട്
ജൂലൈ 04: ദമാം- കോഴിക്കോട്
ജൂലൈ 06: ജിദ്ദ- കോഴിക്കോട്
കണ്ണൂർ
ജൂലൈ 03: ദമാം- കണ്ണൂർ
ജൂലൈ 05: ജിദ്ദ- കണ്ണൂർ
ജൂലൈ 07: റിയാദ്- കണ്ണൂർ
താൻ പൂർണ രോഗമുക്‌തനായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വീണ്ടും പൂർണ സമയ രാഷ്‌ട്രീയത്തിൽ സജീവമാകുമെന്ന് കോടിയേരി പറഞ്ഞു. രോഗവുമായി ബന്ധപ്പെട്ട് അവസാന പരിശോധന നടത്തിയെന്നും ശരീരത്തിൽ നിന്ന് രോഗാണുക്കൾ പൂർണമായി ഇല്ലാതായെന്ന് വിദഗ്‌ധ ഡോക്‌ടർമാർ അറിയിച്ചെന്നും കോടിയേരി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ ‘നമസ്‌തേ കേരളം’ പരിപാടിയിലാണ് തന്റെ ആരോഗ്യവിവരം കോടിയേരി പങ്കുവച്ചത്.
വീണ്ടും സാമൂഹ്യപ്രവർത്തനരംഗത്ത് സജീവമാകുമെന്ന് കോടിയേരി വ്യക്തമാക്കി. ചികിത്സാസമയത്ത് പാർട്ടി തനിക്കു പൂർണ പിന്തുണ നൽകിയിരുന്നു. വിശ്രമത്തിലായിരുന്നെങ്കിലും പാർട്ടിയുടെ ദെെനംദിന കാര്യങ്ങളിൽ ഇടപെട്ടിരുന്നു. പാർട്ടി നേതാക്കളെല്ലാം ചേർന്ന് കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് കാര്യങ്ങൾ മുന്നോട്ടു നീക്കിയത്. സമൂഹത്തിനുവേണ്ടി പ്രവർത്തിക്കണമെങ്കിൽ ആരോഗ്യം വേണം. അതുകൊണ്ടാണ് വിദഗ്‌ധ ചികിത്സയ്‌ക്കു വിധേയനായതെന്നും കോടിയേരി പറഞ്ഞു.
ക്യാൻസർ ബാധിതനായിരുന്ന കോടിയേരി അമേരിക്കയിൽ വിദഗ്‌ധ ചികിത്സയ്‌ക്കു വിധേയനായിരുന്നു. അമേരിക്കയിൽ വിദഗ്‌ധ ചികിത്സയ്‌ക്കു പോയ കോടിയേരി ഫെബ്രുവരി ആദ്യ ആഴ്‌ചയിലാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കോടിയേരി ചികിത്സ തുടർന്നു.
വീട്ടിൽ വിശ്രമത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടി കാര്യങ്ങളിലെല്ലാം കോടിയേരി സജീവമായി ഇടപെടുന്നുണ്ട്. ഓൺലെെനായി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിക്കു ശേഷം പഴയപോലെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തിൽ കോടിയേരിക്കു കീഴിൽ പാർട്ടി പ്രചാരണം ശക്തമാക്കാനാണ് സിപിഎം തയ്യാറെടുക്കുന്നത്.
വീണ്ടും വിവാഹിതനാകുന്നു എന്ന വ്യാജ വാര്‍ത്തക്കെതിരെ പ്രതികരണവുമായി നടന്‍ ബാല. ചെന്നൈയില്‍ അച്ഛന്‍ സുഖമില്ലാതെ കിടക്കുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ അവിടെ എത്താന്‍ കഴിയാത്തതിന്റെ വേദനയിലാണ് താന്‍ അതിനിടെയാണ് വിവാഹത്തെ സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തയെന്ന് ബാല പറയുന്നു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ബാലയുടെ പ്രതികരണം.
”ഇതെന്റെ അവസാനത്തെ മുന്നറിയിപ്പാണ്. എന്റെ ആരാധകരെ ഞാന്‍ ശരിക്കും സ്‌നേഹിക്കുന്നു അവരെ തെറ്റിദ്ധരിപ്പിക്കുന്നവരെ ആദ്യം എതിര്‍ക്കുന്നത് ഞാനാണ്. ഇതാണ് സത്യം” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബാലയുടെ വാക്കുകള്‍:
അച്ഛന്‍ തീരെ വയ്യാതിരിക്കുകയാണ് ചെന്നൈയില്‍. ചെന്നൈ പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആണ്. എങ്ങനെയും ചെന്നൈയില്‍ എത്തണമെന്നാണ് ഓരോ നിമിഷവും ഞാന്‍ ചിന്തിക്കുന്നത്. പക്ഷേ നിലവിലെ സാഹചര്യത്തില്‍ വാഹനടിച്ച് അത്രദൂരം പോകുന്നതിലെ സുരക്ഷിതത്വമില്ലായ്മ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷമമെല്ലാം മനസില്‍ വച്ചാണ് ഓരോ നിമിഷവും ഇവിടെ ഇരിക്കുന്നത്. ഫോണില്‍ സംസാരിക്കുന്നതു മാത്രമാണ് അമ്മയുടെ ആശ്വാസം.
ഇത്രയും ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ ഇന്നലെ ഒരു വാര്‍ത്ത കിട്ടി. വളരെ തെറ്റായിട്ടുള്ള ഒരു വാര്‍ത്ത. പിന്നെയും ഞാന്‍ വിവാഹജീവിതത്തിലേക്ക് പോകുന്നു. ഇതുകണ്ട് എന്നെ വിളിക്കാത്ത ആളുകളില്ല. ഇതേക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ല. ഒരു ഇന്റര്‍വ്യൂവും ഞാന്‍ കൊടുത്തിട്ടില്ല. വൈകുന്നേരം മുതല്‍ മെസേജുകള്‍ ആയിരുന്നു. രാത്രി ഒരുപാട് ഫോണ്‍കോളുകളും. വീട്ടില്‍ എന്തെങ്കിലും അടിയന്തിര സാഹചര്യം വന്നാലോ എന്നുകരുതിയാണ് ഫോണ്‍ രാത്രി അരുകില്‍ വെക്കുന്നത്. എനിക്ക് രാത്രി ഉറങ്ങാന്‍ പറ്റിയിട്ടില്ല. എന്നെ ഒരുപാട് സ്‌നേഹിക്കുന്നവരാണ് വിളിച്ചത്. ആരാധകരും സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ സമയം നോക്കാതെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. വെളുപ്പിന് നാലു മണിക്ക് ഞാന്‍ ഉറങ്ങിപ്പോയി.
ആ സമയത്ത് എന്റെ അമ്മ വിളിച്ചു. അച്ഛന് തീരെ വയ്യാ എന്ന് പറയാന്‍ വിളിച്ചതാണ്. പക്ഷേ 15 മിനിറ്റ് ഞാന്‍ ഉറങ്ങിപ്പോയി. ആ പതിനഞ്ച് മിനിറ്റ് എന്നു പറയുമ്പോള്‍ അവര്‍ക്ക് ഒന്നര ദിവസത്തിന്റെ വേദനയും ടെന്‍ഷനുമായിരിക്കും. ഇതുപോലെ വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നവരെ എന്തുചെയ്യണം? ഇതൊരു മുന്നറിയിപ്പാണ്. ഇത് അവസാനത്തേതായിരിക്കണം. ഞാന്‍ ഇങ്ങനെ ദേഷ്യപ്പെട്ടു സംസാരിക്കുന്ന മനുഷ്യനല്ല, പക്ഷേ ഇന്നലെ എനിക്ക് ഇതാണ് സംഭവിച്ചത്.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) പതിനായിരത്തിലധികം സൈനികരെ ലൈൻ ഓഫ് ആക്ചവൽ കണ്ട്രോളിൽ (എൽഎസി) അണിനിരത്തിയതിനെത്തുടർന്ന് കിഴക്കൻ ലഡാക്കിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിനായി വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്റ് കോർഡിനേഷൻ (ഡബ്ല്യുഎംസിസി) യോഗത്തിൽ ഇന്ത്യയും ചൈനയും ആഴ്ചതോറും ചർച്ച നടത്താൻ തീരുമാനമായി.
ഡബ്ല്യുഎംസിസി യോഗത്തിൽ ഇരുരാജ്യങ്ങളും ചർച്ച നടത്താൻ തീരുമാനിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച വീഡിയോ കോൺഫറൻസിംഗിലൂടെ നടന്നതും വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ളതും പോലെ ആയിരിക്കും ചർച്ച.
ചൈനീസ് ഭാഗവുമായുള്ള ചർച്ച സ്ഥിതിഗതികൾ മെച്ചപ്പെടുത്താനും അതിർത്തിയിൽ നിന്നും ചൈന പട്ടാളത്തെ മോചിപ്പിക്കുന്നതിനും ഇടയാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഗാൽവാൻ താഴ്‌വര ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ചൈന നടത്തിയ ആക്രമണത്തെത്തുടർന്ന് അതിർത്തിയെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണ സാഹചര്യമാണുള്ളത്.
ഗായിക എസ് ജാനകിയുടെ ആരോഗ്യനിലയില്‍ വിശദീകരണവുമായി കുടുംബം രംഗത്ത്. എസ് ജാനകി മരണപ്പെട്ടെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കുടുംബം.
ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും കുടുംബം അറിയിച്ചു. ജാനകിയുടെ കുടുംബത്തെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
സമൂഹമാധ്യമങ്ങളില്‍ ജാനകി മരണപ്പെട്ടു എന്ന് വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ ഗായകരടക്കമുള്ളവര്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ഗായകന്‍ മനോ മരണവാര്‍ത്ത തെറ്റാണെന്ന് അറിയിക്കുകയും ചെയ്തു.
”ജാനകിയമ്മയോട് സംസാരിച്ചു. അവര്‍ ഇപ്പോള്‍ മൈസൂരിലാണ്. പൂര്‍ണ ആരോഗ്യവതിയാണ്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക”.- മനോ ട്വീറ്റ് ചെയ്തു. നടന്‍ മനോബാലയും വിഷയ സംബന്ധിയായി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യവും വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ചു.
Just spoke to Janakiamma. She is in Mysuru. She is hale & healthy. Please don’t spread rumours 🙏 #SJanaki pic.twitter.com/5RraX9R3Po
— Dr Mano (@ManoSinger_Offl) June 28, 2020
നിലമ്പൂര്‍: ചാലിയാര്‍ കടക്കാന്‍ പാലമില്ലാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ വൈകി, ആദിവാസി യുവതി ചാലിയാറിന്റെ തീരത്തു പ്രസവിച്ചു. മുണ്ടേരി വനത്തില്‍ വാണിയംപുഴ കോളനിയിലെ ഇരുപത്തേഴുകാരി ബിന്ദുവാണ് ഇരുട്ടുകുത്തിക്കടവിനു സമീപം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രസവ വേദന അനുഭവപ്പെട്ടത്. വനം വകുപ്പിന്റെ സ്ട്രക്ച്ചര്‍ സംഘടിപ്പിച്ച് വനത്തിലൂടെ ഒന്നര കിലോമീറ്ററോളം ഏറ്റിയാണ് പുഴയുടെ അക്കരെ ഇരുട്ടുകുത്തി കടവിലെത്തിച്ചത്. ബിന്ദുവിന്റെ കുടുംബം താമസിക്കുന്ന സ്ഥലത്തേക്ക് വാഹനം എത്താന്‍ മാര്‍ഗമില്ല.
ചങ്ങാടത്തില്‍ യാത തുടങ്ങിയപ്പോഴേക്കും സ്ഥിതി വഷളായി. ഇതോടെ ഒപ്പമുണ്ടായിരുന്നവര്‍ തുണികൊണ്ട് മറയുണ്ടാക്കി പ്രസവമുറി ഒരുക്കി. പിന്നീട് ആംബുലന്‍സ് എത്തിയതോടെ ഒപ്പമുണ്ടായിരുന്ന നഴ്‌സ് പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റി ആംബുലന്‍സില്‍ കയറ്റി. പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം നിലമ്പൂര്‍ ജില്ലാശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ പാലം ഒലിച്ചുപോയതോടെ ഒറ്റപ്പെട്ടിരിക്കുകയാണ് മുണ്ടേരി വാണിയംപുഴ ആദിവാസി കോളനി.
സ്പിരിച്ച്വല്‍ ഡസ്‌ക് മലയാളം യുകെ.
ആരാധനക്രമ വത്സരത്തിലെ ശ്ലീഹാക്കാലത്തിലെ അഞ്ചാമത്തെ ആഴ്ച്ചയിലേയ്ക്ക് തിരുസഭ കടന്നിരിക്കുകയാണ്.
സങ്കീര്‍ത്തനം 23 നെ ആസ്പതമാക്കി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ജനങ്ങള്‍ക്ക് സന്ദേശം നല്‍കി.
സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
അഞ്ചു കൃഷ്ണന്‍
വര്‍ഷം 1997.
കടുത്ത വേനലില്‍ നിള വരണ്ടുണങ്ങി ഒരു നീര്‍ച്ചാല്‍ മാത്രമായിരുക്കുന്നു.
അങ്ങ് അക്കരെ മായന്നൂരിലേക്ക് പണി കഴിഞ്ഞു ആളുകള്‍ അവരുടെ സഞ്ചികളും, ജീവിത പ്രാരാബ്ധങ്ങളും ഒരു പോലെ താങ്ങി പിടിച്ചു
നിളയുടെ മണല്‍ത്തട്ടിലൂടെ നടന്നു തുടങ്ങിയിരുന്നു .
ആഴമുള്ള സ്ഥലത്തു നദി മുറിച്ചു കിടക്കാന്‍ പാടാണ് അതു കൊണ്ട് ചിലര്‍ തോണിയെ കാത്തു നില്‍ക്കുകയാണ് .
അവരെ കാണാന്‍ ഒരു കൗതുകമാണ് , എല്ലാ സഞ്ചികളും ഒരു പ്ലാസ്റ്റിക് ബാഗിലിട്ട് പിടിച്ചിട്ടുണ്ട്. മണലിലൂടെ നടന്നു പോകാന്‍ നാടന്‍ ഹവായ് ചെരുപ്പ് അല്ലെങ്കില്‍ നഗ്‌ന പാദുകം ശരണം .
ഓരോ ആള്‍ക്കാരും അവരുടേതായ വഴികളില്‍, സന്ധ്യയാകുംതോറും തിരക്കിട്ടു നടന്നു തുടങ്ങി .
ഇതെല്ലാം നോക്കി ഇരിക്കവേ ഘടികാരത്തിലെ സൂചി മുനകള്‍ക്ക് വേഗത കൂടിയപോലെ എനിക്ക് തോന്നി.
അഗാധമായ ഒരു ഗര്‍ത്തത്തില്‍ ആത്മാവ് പിടയുകയയായിരുന്നു….
പ്രീഡിഗ്രിക്ക് വിചാരിച്ച കോളേജില്‍ സീറ്റ് കിട്ടിയില്ല . മരണ വീടുകളില്‍ കാണുന്ന ഒരു തരം മൂകതയാണ് എന്റെ വീട്ടിലും പടര്‍ന്നിരുന്നത്…… ആരും മിണ്ടുന്നില്ല ……
കുടുംബത്തില്‍ ഡിസ്റ്റിംക്ഷനില്‍ കുറഞ്ഞു ഒന്നും ആരും
വാങ്ങിച്ചിട്ടില്ല…….. അപ്പോള്‍ പിന്നെ എന്റെ ഫസ്റ്റ് ക്ലാസ്സിന്റെ വില പറയേണ്ടതില്ലല്ലോ .
(ഇഷ്ടാനിഷ്ടങ്ങള്‍ നോക്കി അല്ലല്ലോ അന്നൊക്കെ വിഷയങ്ങള്‍ പഠിച്ചിരുന്നത്).
ഇതൊരു വലിയ ഒരു നാണകേടായി പോയി എല്ലാവര്‍ക്കും…..
കുടുംബാംഗങ്ങള്‍ എന്നോട് സംസാരിക്കാതെ ഇരുന്ന് അന്നേക്ക് ഒരു മാസം. ഇങ്ങനെ ഒരു മകളെ വളര്‍ത്തുന്നതിലും ഭേദം രണ്ട് വാഴ നട്ടാല്‍ അതു കുലച്ച് രണ്ട് കായെങ്കിലും കിട്ടുമായിരുന്നു……തലേ വിധിയാണ് ഇങ്ങനത്തെ ഒരു മകള്‍……….അശ്ലീകരണം ജനിക്കുന്നതിലും ഭേദം….തീറ്റി പോറ്റി വളര്‍ത്തിയതിനു നന്ദികേട് കാണിച്ചു …………. അങ്ങനെ പലതും ഉറ്റവരിലും ഉടയവരിലും നിന്നനിന്നും കേള്‍ക്കേണ്ടി വന്ന അത്യധികം വേദനാജനകമായ ദിനങ്ങള്‍. ഇവ കടന്ന് പോകും തോറും മനസ്സിനു പിരിമുറുക്കം കൂടികൊണ്ടേ ഇരുന്നു; വിരാമം ആഗ്രഹിച്ചു പോയ നിമിഷങ്ങള്‍ പലതാണ് …………
അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഒരു വൈകുന്നേരം ഭാരതപുഴയുടെ അടുത്തുള്ള പൂഴിക്കുന്നമ്പലത്തിലേക്ക് അച്ഛന്‍ കൊണ്ട് പോകുന്നത് . കൃഷ്ണ സാന്നിധ്യം നിറഞ്ഞുള്ള ഈ സ്ഥലത്താണ് ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ സ്വര്‍ഗ്ഗസ്ഥനായത്.
സാധാരണ ഈ അമ്പലത്തിലേക്ക് എന്ന് പറഞ്ഞാല്‍ വല്ലാത്ത ഒരു സന്തോഷം ആണ്. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട ഈ യാത്രയില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ 1978ല്‍ അവിടെ വന്നതും അദ്ദേഹം അവസാനമായി പാടിയ ‘കരുണൈ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണ ‘ എന്ന പാട്ടിനെ കുറിച്ചും അതിന്റെ രാഗത്തിനെ കുറിച്ചും, ഭാഗവതരുടെ കൃതികളെ കുറിച്ചും ഒക്കെ അച്ഛന്‍ വീണ്ടും വീണ്ടും പറഞ്ഞു തരും. ഇതെല്ലാം കേട്ടു കൊണ്ട് വയലുകളിലൂടെ ഉള്ള യാത്ര, മനസ്സിനും ശരീരത്തിനും കുളിര്‍മയാര്‍ന്നതാണ്. എത്ര കേട്ടാലും മതി വരാത്ത കഥകള്‍ ……..പൊടിപ്പും
തൊങ്ങലും വെച്ചു അച്ഛന്‍ പറഞ്ഞു തരുമ്പോള്‍ കേള്‍ക്കാന്‍ വല്ലാത്ത ഒരു ഇമ്പമാണ്.
പക്ഷെ ഇന്ന് ആ സന്തോഷമില്ല, കഥകള്‍ ഇല്ല …… മനസ്സെന്ന അഗ്‌നിപര്‍വ്വതത്തെ ശല്യപ്പെടുത്തുന്ന ഒരു തരം സമ്മര്‍ദ്ദം മാത്രം മിച്ചം …….
ഉണ്ണി കണ്ണനെ കണ്ട പിന്നെ തീര്‍ത്ഥവും പ്രസാദത്തിനുമായി കാത്തു നില്‍ക്കുമ്പോള്‍ കുശാലമാം വണ്ണം അവിടുത്തെ തിരുമേനി പരീക്ഷയുടെ ഫലത്തെ കുറിച്ചും തിരക്കി. ഫസ്റ്റ് ക്ലാസ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍, അയ്യേ ഇത്ര കുറഞ്ഞു പോയോ എന്നായി.
പോരാത്തതിന് വിളക്കിനു എണ്ണ ഒഴിക്കുന്നതിനിടയില്‍ ‘ ചെണ്ടപ്പുറത്തു കോലു വെച്ച എല്ലാ കാലമേളകളിലും പ്രസംഗിച്ചു നടന്ന് അവസാനം പഠിത്തം കോട്ട വിട്ടൂല്ലോ’ എന്ന ഒരു പറച്ചിലും.
നടുവിളക്കില്‍ തീ ആളി കത്തി…….
അയാള്‍ എന്നും ഇങ്ങനേയാണ്‍ പൂജ കാര്യങ്ങളെക്കാട്ടിലും മറ്റുള്ളവരുടെ കാര്യങ്ങളില്‍ ആണ് ശ്രദ്ധ കൂടുതല്‍ . ആരുടെ കിണറ്റിലാണ് കിണ്ടി വീണത് എന്നത് മുതല്‍ക്ക് ആരുടെ വീട്ടിലാണ് കാതു കുത്ത് എന്ന് വരെ ആ ശുംഭക്കൂതിക്ക് അറിയാം.
പൂജാരിയാണ് പോലും ‘ഏഭ്യന്‍ ‘ എന്ന് മനസ്സ് പിറുപിറുത്തു.
പൂജാരിയോടുള്ള അരിശമാം വണ്ണം അമ്പല പടികള്‍ ചവിട്ടിമെതിച്ചു ഞാന്‍ അച്ഛനോടൊപ്പം നടന്നു നീങ്ങി .
വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുമ്പോള്‍ ആണ് അച്ഛന്‍ പുഴയോരത്തേക്ക് പോകാം എന്ന് പറഞ്ഞത് .
സാധരണ ചെറിയച്ഛന്‍മാര്‍ പാലക്കാട്ടുനിന്ന് വരുമ്പോള്‍ ആണ് പുഴയിലേക്ക് പോവുക .
തിരക്കിട്ട ജീവിതത്തില്‍ കുടുംബാoഗങ്ങളുമായി ചിലവഴിക്കുന്ന ആ സമയങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു. കുട്ടിപട്ടാളങ്ങളായ പ്രവീണും, ചിക്കുവും, ദീപുവും, മീനുവും കണ്ണിലുണ്ണിയായ അമ്മൂസും , പിന്നെ അവരില്‍ മൂത്തവള്‍ , ലക്ഷ്മി എന്ന ഈ ഞാനും. ഞങ്ങള്‍ ഒന്നിച്ചു കൂടിയാല്‍ നിളാ നദിയിലെ മണല്‍ തരികളില്‍ ഞങ്ങളുടെ മായാ ലോകത്തിലെ കളിപ്പുരയായി മാറിയിരുന്ന കാലം.
മണലില്‍ വലിയ ഒരു കുഴി ഉണ്ടാക്കി അടിത്തട്ടില്‍ ഒഴുകുന്ന വെള്ളം എടുത്ത് അതു മണലില്‍ കുഴച്ചു ചെറിയ കൊട്ടാരങ്ങള്‍ ഉണ്ടാക്കുക ഇതാണ്
പ്രധാന വിനോദം . അതിനായി വീട്ടില്‍ നിന്നും ചിരട്ടകളും കൊണ്ട് പോകാറുണ്ടായിരുന്നു . ഇതിലെല്ലാം പ്രധാനം മാമാങ്കവും, ഉണ്ണിയാര്‍ച്ചയുടെ കഥകളും ; ഞങ്ങള്‍ ഏറ്റവും അധികം ആസ്വദിച്ചു അവതരിപ്പിച്ചിരുന്ന വിഷയങ്ങള്‍ ………..
(കുട്ടിക്കാലത്തില്‍ ഞങ്ങള്‍ ശേഖരിച്ചിട്ടുള്ള ഏറ്റവും വിലപ്പെട്ട, അമൂല്യമായ, ഈ ലോകത്തിലെ ഒരു സമ്പത്തിനും വാങ്ങിച്ചു തരുവാന്‍ സാധിക്കാത്ത ഒന്ന് പ്രിയപ്പെട്ടവരും ഒത്തുള്ള ബാല്യകാല സ്മരണകള്‍……
പക്ഷെ ഇന്ന് പതിവിനു വിപരീതമായി ആണ് പുഴയോരത്തേക്ക് പോയത്….
മനസ്സിലെ സങ്കടങ്ങളെ നിളയില്‍ ഒഴുക്കാന്‍; ഒന്ന് കുളിര്‍ക്കാന്‍……..
കുറച്ചു ദൂരം മണലിലൂടെ നടന്നതിന് ശേഷം ആ വരണ്ട നദിക്കരയില്‍ അച്ഛന്റെ അടുക്കില്‍ ‘ഇനി എന്ത് ?’എന്ന് ഭാവി ജീവിതത്തെ
കുറിച്ച് ചിന്തിച്ചു ആസ്തമ സൂര്യനെ
നോക്കി ഇരുന്നു. എത്ര നേരം ഇരുന്നു എന്നറിയില്ല പതുക്കെ ആകാശത്തു ഇരുട്ട് പടര്‍ന്നു തുടങ്ങിയിരുന്നു .
ഇരുട്ട് പടരും തോറും മനസ്സില്‍ നിന്നും ഉറവിടം കൊണ്ട ചൂടുള്ള നീര്‍ചാലുകള്‍ നിളയുടെ മണല്‍ത്തരികളില്‍ ഒഴുകുവാന്‍ തുടങ്ങി.
അവ ഒഴുകി, ഒഴുകി അച്ഛന്റെ അടുക്കല്‍ എത്തി.
പരീക്ഷയിലെ മാര്‍ക്കുകള്‍ ആണോ ജീവിതത്തില്‍ എല്ലാം ?
ഇവ തീരുമാനിക്കുമോ എന്റെ വ്യക്തിത്വത്തെ?
ഈ സംഘ്യകള്‍ തീരുമാനിക്കുമോ എന്റെ വിജയത്തെയും തോല്‍വിയെയും ?
ഞാന്‍ എന്ന മനുഷ്യനെ ഈ അക്കങ്ങള്‍ നിര്‍വചിക്കുന്നുണ്ടോ?
സമത്വത്തിനുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരായ അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍, ഭരണഘടനാ പരിഹാരത്തിനുള്ള അവകാശം തുടങ്ങിയ അടിസ്ഥാന മൗലികാവകാശങ്ങള്‍ക്ക് ഓരോ പൗരനും അര്‍ഹതയുണ്ടെന്ന് ഇന്ത്യന്‍ ഭരണഘടന വ്യക്തമായി പ്രസ്താവിക്കുമ്പോള്‍; ഈ രാഷ്ട്രത്തിന്റെ ഭാവി കൂടി ആയ വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് കൊണ്ട് പത്താം ക്ലാസ്സില്‍ അവര്‍ ഇഷ്ടപ്പെടുന്ന വിഷയങ്ങളില്‍ തിരഞ്ഞടുത്തു പഠിക്കുവാന്‍ അവകാശമില്ല?
എല്ലാ വിഷയങ്ങളിലും പരീക്ഷിക്കപെടുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിയുടെ അവസ്ഥ പറക്കുവാന്‍ പറഞ്ഞ മത്സ്യത്തിന്റെ പോലെ അല്ലേ ?
ഈ ചോദ്യങ്ങളുടെ ഊഷ്മാവില്‍ കര്‍ണ്ണങ്ങള്‍ക്ക് പൊള്ളല്‍ ഈട്ടിട്ടുണ്ടാകണം………
ഇതെല്ലാം കേട്ട് അച്ഛന്‍ എന്തെങ്കിലും ഒക്കെ പറയും എന്ന് പ്രതീക്ഷിച്ചു……….
പകരം ഒരു നീണ്ട നിശബ്ദതയ്ക്കുശേഷം അദ്ദേഹം കാലും മനസ്സും തണുപ്പിക്കാന്‍ എന്ന വണ്ണം പുഴയിലേക്കിറങ്ങി; പിറകെ
ഞാനും.
കൈയില്‍ ഇത്തിരീ വെള്ളം കോരിയെടുത്തു കൊണ്ട് അദ്ദേഹം ചോദിച്ചു
‘നീ നിളയെ ശ്രദ്ധിച്ചിട്ടുണ്ടോ ? താഴേണ്ട ഇടത്തു താണും, വളയണ്ടേ ഇടത്തു വളഞ്ഞും, ഭൂമിയുടെ അടിത്തട്ടിലൂടെയും അവള്‍ ഒഴുകി കൊണ്ടേ ഇരിക്കുന്നു . ‘
നദിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ എനിക്ക് നിരാശയുണ്ടായിരുന്നു, എന്റെ ചോദ്യങ്ങളുമായി എന്തു ബന്ധം?
അദ്ദേഹം വീണ്ടും തുടര്‍ന്നു, ‘മഴക്കാലത്ത് നിള അതിരു കവിഞ്ഞു ഒഴുകിയെത്തുമ്പോള്‍ ആളുകള്‍ അവളെ ശപിക്കുന്നു. എന്നാല്‍ വേനല്‍ക്കാലത്ത് വരണ്ടു ഉണങ്ങുമ്പോള്‍ ആളുകള്‍ വീണ്ടും പുഴയെക്കുറിച്ച് വിലപിക്കുകയും ചെയ്യുന്നു. എന്നാല്‍ തന്റെ എല്ലാ ആവശ്യങ്ങള്‍ക്കും നിളയുടെ അനുവാദം ഇല്ലാതെ അവളുടെ ചുടു ചോര ഊറ്റിക്കുടിക്കുന്ന ചൂഷണം ചെയ്യുന്ന നരനാണ് ഇതിനെല്ലാം ഉത്തരവാദി എന്നവന്‍ സ്വാര്‍ത്ഥയോടെ മറക്കുന്നു. അങ്ങനെ ഉള്ള ഈ നരജന്മത്തിന്റെ വാക്കുകള്‍ക്ക് വില നല്‍കേണ്ടതുണ്ടോ എന്ന് ചിന്തിക്കണം.
പരീക്ഷകള്‍, മാര്‍ക്കുകള്‍ സ്ഥാനമാനങ്ങള്‍ ഇതെല്ലാം മനുഷ്യ നിര്‍മ്മിതമായ അളവുകോല്‍ മാത്രമാണ്. നിലനില്‍പ്പിന് പ്രകൃതിയെ പോലും സൂക്ഷിക്കാന്‍ , അതിനോട് ഇണങ്ങി ജീവിക്കാന്‍ അറിയാത്ത മനുഷ്യര്‍ എങ്ങനെയാണ് സ്വന്തം കഴിവുകളെ സംഘ്യകളാല്‍ പൂരിപ്പിച്ചു അളക്കുന്നത് ?
ലക്ഷ്മി, നദിയില്‍ നിന്നും മനുഷ്യന്‍ മനസ്സിലാക്കേണ്ട സത്യങ്ങള്‍ പലതാണ് ….
തടസ്സങ്ങള്‍ കണക്കിലെടുക്കാതെ ഒരു നദി തുടര്‍ച്ചയായി ഒഴുകുന്നു. നദി വളയുന്നു, അത് മന്ദഗതിയിലാകുന്നു, അത് നിരവധി സ്ഥലങ്ങളിലൂടെ കടന്നുപോകുന്നു, നിരവധി കാര്യങ്ങള്‍ കാണുന്നു, കേള്‍ക്കുന്നു , വലിയ കല്ലുകളെ വരെ ഇവ കാര്‍ന്നു മാറ്റുന്നു , ഇടുങ്ങിയ പാതകളിലൂടെ എല്ലാം കടന്നുപോകുന്നു.
നദി എല്ലായ്‌പ്പോഴും ഒരു വഴി കണ്ടെത്തുന്നു. ‘ഒരിക്കലും നിര്‍ത്തരുത്’ എന്ന മന്ത്രം അത് നമ്മെ പഠിപ്പിക്കുന്നു.
ജീവിതത്തില്‍ നാം സ്വയം നിരാശരായിത്തീരുന്ന സാഹചര്യങ്ങളെ അഭിമുഖീകരിക്കും, അപ്പോള്‍ ഈ നദി പോലെ ആകുക.
ഇത് ഒരിടത്ത് നിശ്ചലമാകില്ല. മനുഷ്യര്‍ നമ്മുടെ ചിന്തകളും പ്രവൃത്തികളും പ്രവര്‍ത്തനങ്ങളും എല്ലായ്‌പ്പോഴും ഒഴുകുന്ന നദി പോലെയാകണം,എല്ലാം അതിന്റെ വഴിയില്‍ വാര്‍ത്തെടുക്കുക ………….. യാതൊരു തര്‍ക്കവും പരാതിയുമില്ലാതെ ഒഴുകാന്‍ പഠിക്കുക . വിജയം ഒരു നദി പോലെയാണ്, ഒരു യാത്ര, ഒരു ലക്ഷ്യസ്ഥാനമല്ല.
അന്യന്റെ വാക്കുകള്‍ കേട്ട് നാം സ്വയം വിലയിരുത്തിയാല്‍ നിശ്ചലമായ വെള്ളത്തെ പോലെ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും, പ്രവൃത്തികളും, ശരീരവും എല്ലാം മലിനമാക്കുന്നു.
മനുഷ്യ മനസ്സ് നിളയെ പോലെയാണ്, അവള്‍ എല്ലായ്‌പ്പോഴും ഒഴുകട്ടെ’.
അങ്ങകലെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു തീവണ്ടി അടുത്ത സ്റ്റേഷന്‍ ലക്ഷ്യമാക്കി പാഞ്ഞു തുടങ്ങിയിരുന്നു.
ലക്ഷ്മി അച്ഛന്റെ കൈകള്‍ പിടിച്ചുകൊണ്ടു പതുക്കെ നടന്നു തുടങ്ങി, പുതിയ വഴികളിലൂടെ ……
കൊച്ചി : സ്വര്‍ണക്കടത്തിന്റെ കാരിയര്‍മാരായി സിനിമാ മേഖലയിലെ യുവതികളെ ഉപയോഗിക്കുന്ന സംഘത്തിലേക്ക് അന്വേഷണം നീളുമ്പോള്‍ ഷംന കാസിം കേസിലും ഒത്തുതീര്‍പ്പിനായി ഇടപെടല്‍ ശക്‌തം. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗൂഢസംഘങ്ങളെ രക്ഷിക്കാന്‍ ചലച്ചിത്രരംഗത്തുതന്നെയുള്ളവര്‍ സജീവമാണെന്നാണ് വിവരം.
തട്ടിക്കൊണ്ടുപോകല്‍, ബ്ലാക്ക്‌മെയിലിങ്, മനുഷ്യക്കടത്ത് എന്നിവ ഈ മേഖലയില്‍ ഉള്‍പ്പെട്ടവര്‍ നേരിടേണ്ടിവരുന്നത് ചില സ്‌ഥിരം റാക്കറ്റുകളുടെ ഒത്താശയോടെയാണെന്നാണ് പോലീസിന്റെ സംശയം.
നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ച ഗുണ്ടാ സംഘത്തിന് ചലച്ചിത്ര മേഖലയിലെ ഉന്നതരുമായി ഉണ്ടായിരുന്ന ബന്ധം ഇതിനകം വ്യക്‌തമായിട്ടുണ്ട്. ആ സംഭവം ഒത്തുതീര്‍പ്പിന്റെ വക്കിലെത്തിയപ്പോഴാണ് സ്‌ഥലം എം.എല്‍.എയുടെ അവിചാരിത ഇടപെടല്‍മൂലം പുറംലോകം അറിഞ്ഞത്.
ഷംന കേസിനെത്തുടര്‍ന്ന് പ്രതികളെക്കുറിച്ച് പരാതിനല്‍കിയ യുവ മോഡല്‍ ഏതാനും ആഴ്‌ചകള്‍ക്കു മുമ്പ് പോലീസ് സ്‌റ്റേഷനിലെത്തി നല്‍കിയ പരാതി പുറംലോകമറിയാതെ ഒത്തുതീര്‍ക്കുകയായിരുന്നു. ഇക്കാര്യം മോഡല്‍തന്നെ വെളിപ്പെടുത്തി. ഷംന കേസ് ഉത്ഭവിച്ചപ്പോഴാണ് നേരത്തെ താന്‍ പരാതി നല്‍കിയിരുന്ന വിവരം പുറത്തുപറയാന്‍ അവര്‍ തയാറായത്.
ഇതേത്തുടര്‍ന്ന് ചലച്ചിത്ര മേഖലയില്‍ നിന്നു തനിക്ക് നേരെ ഭീഷണി ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് ഇന്നലെ മോഡല്‍ വെളിപ്പെടുത്തി. തന്നോടൊപ്പമുണ്ടായിരുന്ന മറ്റ് മോഡലുകളുടെ ഭാവിയും അപകടത്തിലാണെന്ന് അവര്‍ കരുതുന്നു.
പനമ്പിള്ളിനഗറില്‍ നടി ലീന മരിയ പോളിനെ ബ്ലാക്ക്‌മെയില്‍ ചെയ്‌ത് പണം തട്ടാന്‍ ശ്രമിച്ച സംഘം പിടിയിലായപ്പോള്‍ പുറത്തുവന്നതും പ്രതികളുടെ പിന്നില്‍ പ്രവര്‍ത്തിച്ച രാജ്യാന്തര തട്ടിപ്പ് സംഘങ്ങളുടെ ബന്ധങ്ങളാണ്. നടിയും ഗായികയുമായ യുവതിയും അന്യസംസ്‌ഥാനക്കാരിയായ നടിയും ഇത്തരം സംഘങ്ങളുടെ കാരിയര്‍മാരായി പ്രവര്‍ത്തിച്ചുവെന്ന സംശയത്തില്‍ അന്വേഷണം തുടങ്ങിയിരുന്നെങ്കിലും എങ്ങുമെത്തിയില്ല. സ്‌ഥിരമായി വിദേശ സ്‌റ്റേജ് ഷോകളില്‍ പങ്കെടുക്കുന്നവരെയാണ് സംഘം ചൂഷണം ചെയ്യാറുള്ളത്.
ഇതിനിടെ ഷംന കാസിമിനു പിന്നാലെ തട്ടിപ്പുസംഘത്തെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ മോഡലായ യുവതിക്കെതിരേ പല കേന്ദ്രങ്ങളില്‍നിന്നും സമ്മര്‍ദമെന്നു വെളിപ്പെടുത്തല്‍. ഈ സംഘത്തിനെതിരേ നല്‍കിയ പരാതിപോലും പിന്‍വലിക്കണോ എന്ന് ആലോചിക്കുകയാണെന്നും പരാതി പിന്‍വലിക്കാന്‍ പല കേന്ദ്രങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും ഈ യുവതി വെളിപ്പെടുത്തി. ബ്ലാക്ക്‌മെയില്‍ സംഘത്തിന്റെ ചൂഷണത്തിനു വിധേയരായ ഏതെങ്കിലും പെണ്‍കുട്ടിയുടെ പേര് പുറത്തുപറഞ്ഞാല്‍ അത് മാനനഷ്‌ടക്കേസിന് ഇടയാക്കുമെന്നാണ് ഭീഷണി.
ഇതോടെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ച ഒപ്പമുള്ളവര്‍പോലും പിന്മാറുമോ എന്നാണ് ആശങ്ക. എന്തിനാണ് ആവശ്യമില്ലാത്ത പേരുകള്‍ പോലീസിനോട് പറഞ്ഞതെന്ന് ചോദിച്ച് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍തന്നെ ഫോണ്‍ വിളിക്കുകയാണ്. ഒപ്പം നിന്ന പെണ്‍കുട്ടികള്‍ക്കുവേണ്ടിയാണ് താന്‍ മുന്നോട്ടുവന്നതെന്നും കേസ് ഫയല്‍ ചെയ്യാന്‍ തയാറായതെന്നും മോഡല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.