ഇതരമതസ്ഥനുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ മകളുടെ തലമൊട്ടയടിച്ച കടുംബത്തെ നാടകടത്താന്‍ കോടതി ഉത്തരവ്. 17വയസുകാരിയുടെ തലയാണ് കുടുംബം മൊട്ടയടിച്ചത്. പിന്നാലെ മാതാപിതാക്കളെയും മൂന്ന് സഹോദരങ്ങളെയും നാട് കടത്താന്‍ ഉത്തരവിടുകയായിരുന്നു.
മുസ്ലീം മതവിഭാഗക്കാരിയായ പെണ്‍കുട്ടി ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഇരുപതുവയസ്സുകാരനുമായി പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ ബന്ധത്തെ, കുടുംബം എതിര്‍ത്തു. ശേഷം ഇരുവരും ഒളിച്ചോടുകയും പിന്നീട് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. പിന്നാലെയാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിക്കുകയും തലമൊട്ടയടിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തത്.
യുവാവിന്റെ വീട്ടുകാര്‍ അറിയിച്ചത് പ്രകാരം പോലീസ് എത്തിയാണ് ക്രൂരമായ മര്‍ദനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ വാരിയെല്ലിന് പൊട്ടലും ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കെതിരെയുള്ള അതിക്രമത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളേയും അടുത്ത ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അടുത്തബന്ധുക്കളാണ് തലമൊട്ടയടിച്ചതെന്നുള്ള പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാതാപിതാക്കളെ ജയില്‍ശിക്ഷയില്‍ നിന്നൊഴിവാക്കുകയും ചെയ്തു. എന്നാല്‍ ഫ്രഞ്ച് മേഖലയില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് രക്ഷിതാക്കള്‍ മാറിനില്‍ക്കണണെന്ന് ബെസാന്‍കോണ്‍ കോടതി ഉത്തരവിട്ടു.
അടുത്തബന്ധുക്കള്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കിയെങ്കിലും രക്ഷിതാക്കള്‍ക്ക് പദവി നല്‍കുന്നതിന് കോടതി വിസമ്മതിച്ചു. അതിനാല്‍ രക്ഷിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും രാജ്യം വിടേണ്ടതായി വരും. പെണ്‍കുട്ടിയെ ഫ്രാന്‍സിലെ സാമൂഹ്യസംഘടനകള്‍ സംരക്ഷിക്കുമെന്നും പ്രായപൂര്‍ത്തിയാവുമ്പോള്‍ റെഡിസന്‍സി പെര്‍മിറ്റ് അനുവദിക്കുമെന്നും ഫ്രണ്ട് പൗരത്വവകുപ്പ് ജൂനിയര്‍ മന്ത്രിയായ മാര്‍ലെന ഷിയാപ്പ പ്രതികരിച്ചു.
ചങ്ങനാശ്ശേരി വലിയകുളത്ത് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം. മൂന്ന് ജീവനുകളാണ് അപകടത്തില്‍ പൊലിഞ്ഞത്. ചങ്ങനാശേരി കുട്ടമ്പേരൂര്‍ സ്വദേശിയും എറണാകുളം രാജഗിരി കോളേജിലെ ബി.കോം വിദ്യാര്‍ഥിയുമായ ജെറിന്‍ ജോണി (19), മലകുന്നം സ്വദേശി വര്‍ഗീസ് മത്തായി (ജോസ്-69), ഇദ്ദേഹത്തിന്റെ മരുമകനും വാഴപ്പള്ളി സ്വദേശിയുമായ ജിന്റോ ജോസ് (37) എന്നിവരാണ് മരിച്ചത്. രാത്രി പന്ത്രണ്ടു മണിയോടെ ജെറിന്‍ ജോണിയും, ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ ജിന്റോ ജോസും അഞ്ചരയോടെ ജോസ് വര്‍ഗീസും മരണപ്പെടുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറും ബൈക്കും പൂര്‍ണ്ണമായും തകര്‍ന്നു. മരിച്ച ജെറിന്‍ ജോണിയ്‌ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്ത വാഴപ്പള്ളി സ്വദേശി കെവിന്‍ ഫ്രാന്‍സിസിനെ(19) ഗുരുതര പരിക്കുകളോടെ ചങ്ങനാശേരിയിലെ ചെത്തിപ്പുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. തെങ്ങണ ഭാഗത്തുനിന്നു സ്‌കൂട്ടറില്‍ വരികയായിരുന്നു ജിന്റോയും ജോസ് വര്‍ഗീസും. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ എതിര്‍ ദിശയില്‍ നിന്നും വന്ന കെവിനും ജെറിനും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊച്ചി: രോഗലക്ഷണങ്ങൾ തീരെ ഇല്ലെങ്കിൽപ്പോലും ചില രോഗികൾക്ക് പെട്ടെന്ന് രോഗം മൂർച്ഛിക്കാമെന്ന് ഡോക്ടർമാർ പറയുന്നു. കോവിഡ് പോസിറ്റീവായതോടെ മറ്റു രോഗങ്ങളുടെ മരുന്ന് മുടക്കുന്ന സംഭവങ്ങളുമുണ്ട്. ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്.
രക്തത്തിൽ ഓക്സിജന്റെ അളവ് അറിയാനുപയോഗിക്കുന്ന ഉപകരണമാണ് പൾസ് ഓക്സി മീറ്റർ. ആരോഗ്യമുള്ള വ്യക്തികളിൽ 95-നും 100 ഇടയിലായിരിക്കും റീഡിങ്. 94-ൽ കുറവ് ആണ് കാണിക്കുതെങ്കിൽ വൈദ്യ സഹായം തേടണം. വീടുകളിൽ വിശ്രമിക്കുന്നവരോട് പൾസ് ഓക്സിമീറ്റർ ഉപയോഗിക്കാൻ ആരോഗ്യ വകുപ്പ് നിർദേശമുണ്ട്
വീട്ടിൽ വിശ്രമിക്കുന്ന കോവിഡ് രോഗികൾ അമിതമായ കിതപ്പ്, ശ്വാസംമുട്ടൽ, മരുന്ന് കഴിച്ചിട്ടും കുറയാത്ത ശക്തമായ പനി, ബോധംമറയുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കാണണം. ആസ്‌ത്‌മ, പ്രമേഹം, ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവർ അത് നിർത്തരുത്. മനസ്സ് ശാന്തമായിരിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുക.
തിരുവനന്തപുരം: കേരളത്തിൽ മഴ തുടരും. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം കരയിൽ പ്രവേശിച്ചു. മുൻ ദിവസങ്ങളേക്കാൾ കേരളത്തിൽ മഴ കുറയും. കാലവർഷം അടുത്ത മൂന്നു ദിവസത്തിനുള്ളിൽ കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് പിൻവാങ്ങാൻ അനുകൂല സാഹചര്യമെന്ന് കേന്ദ്ര കലാവസ്ഥ നിരീക്ഷണ കേന്ദ്രം.
കാലവർഷം ഒക്‌ടോബർ 28 ഓടെ പൂർണമായും പിൻവാങ്ങും. ഒക്‌ടോബർ 28 നു തുലാവർഷം ആരംഭിക്കാനുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. തുലാവർഷമഴ സാധാരണ രീതിയിൽ ലഭിക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ട നിലയിൽ മഴ ലഭിച്ചു. മധ്യ-വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കുന്നത്.
മത്സ്യതൊഴിലാളികൾക്ക് ജാഗ്രതനിർദേശം
കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
ഒഡീഷ തീരത്തിനോട് ചേർന്ന് ഒരു ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ന്യൂനമർദം കേരളത്തെ ബാധിക്കാൻ സാധ്യത ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
23-10-2020: വടക്ക് ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരം എന്നിവിടങ്ങളിൽ അടുത്ത 12 മണിക്കൂറിൽ 45 മുതൽ 55 കി.മീ. വരെ വേഗതയലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ
ഉച്ചയ്‌ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
ഉച്ചയ്‌ക്ക് രണ്ട് മുതൽ രാത്രി പത്ത് വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസിലും കളിക്കുന്നത് കുട്ടികൾ ഒഴിവാക്കുക.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
ജനലും വാതിലും അടച്ചിടുക.
ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
വാഹനത്തിനുള്ളിലാണെങ്കിൽ തുറസായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്‌പർശിക്കാതെ ഇരിക്കണം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
പട്ടം പറത്തുവാൻ പാടില്ല.
തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം.
വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം
തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ യുവാക്കള്‍ തെരുവിലിറങ്ങുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. സമൂഹ മാധ്യമങ്ങളും വ്യാജവാര്‍ത്തകളും ഉപയോഗിച്ച് ഏറെ കാലം ശ്രദ്ധ തിരിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭവന്‍സ് എസ്.പി.ജെ.ഐ.എം.ആര്‍ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ സ്റ്റഡീസ് സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജോലിയില്ലാത്ത ചെറുപ്പക്കാരെ കുറച്ച് കാലത്തേക്ക് ശ്രദ്ധതിരിച്ചുവിടാനാകും. എന്നാല്‍, വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ അവര്‍ തെരുവിലിറങ്ങും. കാര്യങ്ങള്‍ വഴിതിരിച്ചുവിടാന്‍ സമൂഹ മാധ്യമങ്ങളും വ്യാജവാര്‍ത്തകളുമെല്ലാം ഉപയോഗിക്കാം, പക്ഷേ അവസാനം അത് പരാജയപ്പെടും.” അദ്ദേഹം പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളും വ്യാജവാർത്തകളും കൊണ്ട് പ്രശ്നങ്ങളിൽനിന്ന് അധികകാലം ശ്രദ്ധതിരിക്കാനാവില്ല.
കേന്ദ്ര സര്‍ക്കാറിന്റെ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി സംബന്ധിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നികുതികള്‍ സ്ഥാപിച്ച് ഇറക്കുമതി കുറക്കാനാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കില്‍ അത് കഴിഞ്ഞവര്‍ഷങ്ങളില്‍ ചെയ്ത് പരാജയപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ ഉത്പാദിപ്പിക്കുന്നതിലും ലാഭകരമാണെങ്കിലാണ് ഇറക്കുമതി നടക്കുക. അതിനേക്കാൾ കുറഞ്ഞ വിലയിൽ കയറ്റുമതി നടത്താനായാലേ പ്രയോജനമുണ്ടാകൂ.
ചൈന ഉയർന്നുവന്നത് അസംബ്ലിങ് യൂണിറ്റുകളുടെ പിൻബലത്തിലായിരുന്നു. ഘടകങ്ങൾ ഇറക്കുമതിചെയ്ത് കൂട്ടിയോജിപ്പിച്ച് കയറ്റുമതി ചെയ്യണം. കയറ്റുമതി നടത്തണമെങ്കിൽ ഇറക്കുമതിയും വേണ്ടിവരും. ഇറക്കുമതിത്തീരുവ ഉയർത്തുന്നതിനു പകരം ഇന്ത്യയിൽ ഉത്പാദനത്തിനു വേണ്ട അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് വേണ്ടത്.
പണം ചെലവിടുന്നത് ശ്രദ്ധയോടും ബുദ്ധിപൂർവവുമാണെങ്കിൽ മാത്രമേ ദീർഘകാലാടിസ്ഥാനത്തിൽ പ്രതിഫലം ലഭിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വളർച്ചയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും എന്നാൽ സാമ്പത്തിക വ്യവസ്ഥയിലെ മാന്ദ്യത്തിന്റെ അനന്തരഫലങ്ങൾ മനസിലാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഏഴു വർഷത്തിനു ശേഷം രണ്ടാം ഭാഗം ഒരുങ്ങുന്ന ചിത്രമാണ് ദൃശ്യം. ജോർജ്ജുകുട്ടിയായി മോഹൻലാൽ എത്തുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിൽ ഒന്നാം ഭാഗത്തിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്നുണ്ട്. രണ്ടാം ഭാഗത്തിൽ ചെറിയൊരു ട്വിസ്റ്റ് ഉണ്ടെന്നാണ് ജിത്തു ജോസഫ് പറയുന്നത്. മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ തുടങ്ങിയവര്‍ക്കൊപ്പം സിദ്ധിഖ്, ആശാ ശരത്ത് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളായി തിരിച്ചെത്തുന്നു. ദൃശ്യം 2 വിന്റെതായി അടുത്തിടെ പുറത്തിറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സെറ്റിലെ വിശേഷങ്ങളെല്ലാം താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്കാറുണ്ടായിരുന്നു. അതേസമയം എസ്തർ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയും വൈറലായിരുന്നു. ഷൂട്ടിങ്ങിനിടെ മോഹൻലാൽ തങ്ങൾക്ക് ബിരിയാണി വാങ്ങി തന്നതിന്റെ സന്തോഷമാണ് എസ്തർ സ്റ്റോറിയിലൂടെ പങ്കുവെച്ചത്. ലാലേട്ടന് ഡയറ്റുളള സമയത്തും അദ്ദേഹം ഞങ്ങള്‍ക്ക് ബിരിയാണി കൊണ്ടു തന്നു എന്നാണ് എസ്തര്‍ കുറിച്ചിരിക്കുന്നത്. ഇതിന് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ അദ്ദേഹത്തിന് നന്ദി അറിയിക്കുന്നുമുണ്ട് നടി.
മകളെ പീഡിപ്പിച്ച കാമുകന്റെ കുടെ യുവതി ഒളിച്ചോടിയ സംഭവത്തിൽ ഇരുവരും അറസ്റ്റിലായി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. മൂന്നരയും, ഒമ്പതും വയസുള്ള മക്കളെ ഉപേക്ഷിച്ച് 28 വയസ്സുള്ള യുവതി ഒളിച്ചോടിയത്. ഒമ്പതു വയസുള്ള മൂത്ത മകളെ പീഡിപ്പിച്ച അയല്‍വാസിയായ കാമുകനൊപ്പമാണ് യുവതി ഒളിച്ചോടിയത്. 2019 മാര്‍ച്ചിലാണ് ഇരുവരും നാട് വിട്ടത്.
തന്നെ അയൽവാസിയായ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച വിവരം മകൾ പറഞ്ഞു. എന്നാൽ ഇക്കാര്യം അച്ഛനോട് പറയരുതെന്നായിരുന്നു യുവതി മകളോട് ആവശ്യപ്പെട്ടത്. അച്ഛനോട് ഇക്കാര്യം പറഞ്ഞാല്‍ താന്‍ അയല്‍വാസിയായ യുവാവിനോടൊപ്പം പോകുമെന്ന് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതോടെ യുവതി കാമുകനോടൊപ്പം ഒളിച്ചോടി പോവുകയായിരുന്നു. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി ഒരു വര്‍ഷത്തോളമായി ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് യുവാവിനെതിരെയും, പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിനും ഇരുവര്‍ക്കുമെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം യുവതിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണാന്‍ അവസരം ലഭിക്കും. മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ഇതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള അവസരമാണ് നല്‍കുന്നത്.
കോവിഡ് മൂലം മരണമടഞ്ഞവരുടെ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് എസ്.ഒ.പി.യും ഡെഡ് ബോഡി മാനേജ്മെന്റും മാര്‍ഗനിര്‍ദേശങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചു. കോവിഡ് ബാധിച്ച് മരണമടഞ്ഞാല്‍ മൃതദേഹത്തില്‍ നിന്നും വളരെപ്പെട്ടന്ന് രോഗ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ മൃതദേഹം നേരിട്ട് കാണാനോ സംസ്‌കരിക്കാന്‍ ഒത്തുകൂടാനോ പാടില്ല. രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ്-19 അണുബാധ മൂലം മരിച്ച ആളിന്റെ മൃതദേഹം അടുത്ത് നിന്ന് കാണരുത്. നിശ്ചിത അകലം പാലിച്ച് മതഗ്രന്ഥങ്ങള്‍ വായിക്കുക, മന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയ മതപരമായ മറ്റ് ചടങ്ങുകള്‍ ശരീത്തില്‍ സ്പര്‍ശിക്കാതെ ചെയ്യാവുന്നതാണ്. ഒരു കാരണവശാലും മൃതദേഹം സ്പര്‍ശിക്കാനോ കുളിപ്പിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ പാടില്ല.
60 വയസില്‍ മുകളില്‍ പ്രായമുള്ളവര്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവര്‍ മൃതദേഹവുമായി നേരിട്ട് ഒരു സമ്പര്‍ക്കവും ഉണ്ടാകാന്‍ പാടില്ല. സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ പങ്കെടുക്കാവൂ. അവരെല്ലാം തന്നെ ഒത്തുകൂടാതെ സുരക്ഷിത അകലം പാലിക്കണം. മൃതദേഹങ്ങളില്‍ നിന്നുള്ള അണുബാധ തടയുന്നതിനായി വളരെ ആഴത്തില്‍ കുഴിയെടുത്ത് സംസ്‌കരിക്കേണ്ടതാണ്. ഇതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും മേല്‍നോട്ടവും അതത് സ്ഥലത്തെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നേരിട്ട് നല്‍കുന്നതാണ്.
കോവിഡ് ബാധിച്ച രോഗി മരണപ്പെട്ടാല്‍ പരിശീലനം ലഭിച്ച ആശുപത്രി ജീവനക്കാര്‍ മൃതദേഹം ട്രിപ്പിള്‍ ലെയര്‍ ഉപയോഗിച്ച് പൊതിഞ്ഞുകെട്ടി അണുവിമുക്തമാക്കി പ്രത്യേക സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്. മൃതദേഹം പായ്ക്ക് ചെയ്യാനും അണുവിമുക്തമാക്കാനും കൈകാര്യം ചെയ്യാനും ജീവനക്കാര്‍ക്ക് ആശുപത്രികളില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. മൃതദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപകരണമായ പി.പി.ഇ.കിറ്റ് ധരിക്കേണ്ടതാണ്.
ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ആവശ്യമായ മുന്നൊരുക്കത്തോടെ വേണം മൃതദേഹം സംസ്‌കരിക്കേണ്ട സ്ഥലത്തെത്തിക്കേണ്ടത്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായിന് ശേഷം മൃതദേഹം കൊണ്ടുപോയ വാഹനവും സ്ട്രക്ച്ചറും അണുവിമുക്തമാക്കണം.
ശ്മശാനത്തിലെ ജീവനക്കാരുടെ ഡ്യൂട്ടി, അവധി തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കണം. ജീവനക്കാര്‍ കൈകള്‍ വൃത്തിയാക്കല്‍, മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കല്‍ തുടങ്ങിയവയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. സംസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് വീട്ടിലെ നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും ഉയരമേറിയ ജലധാര എന്ന ഗിന്നസ് വേള്‍ഡ് റെക്കോഡിന് അര്‍ഹമായി ദുബായിലെ പാം ഫൗണ്ടന്‍.പാം ജുമേരയിലെ നഖീല്‍ മാളിന്റെ ഉടമസ്ഥതയിലുള്ള ദ പോയിന്റെയ്ക്ക് സമീപമാണ് വിവിധ നിറത്തിലുള്ള ഈ ജലധാരയുള്ളത്. ഇവിടെ 105 മീറ്റര്‍ വരെ ഉയരത്തില്‍ ജലധാര ഉയര്‍ന്ന് പൊങ്ങും. 14,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പാം ഫൗണ്ടന്‍ മൂവായിരത്തിലേറെ എല്‍.ഇ.ഡി. ലൈറ്റുകളുടെ പ്രകാശത്തോടെയാണ് മുകളിലേക്ക് ഉയരുന്നത്. ഫൗണ്ടനിലെ വെള്ളത്തിന്റെ നിറം ഇഷ്ടാനുസരണം മാറ്റാനും സംവിധാനമുണ്ട്.
മാന്ത്രിക വെടിക്കെട്ട് പ്രദര്‍ശനം ഉള്‍പ്പെടെയുള്ള തത്സമയ വിനോദങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പരിപാടി. മധ്യപൂര്‍വ ദേശത്തെ ഏറെ പ്രിയപ്പെട്ടതും അവാര്‍ഡ് നേടിയതുമായ ഡിസ്‌നി ഗാനങ്ങളില്‍ രണ്ടെണ്ണം – ലെറ്റ് ഇറ്റ് ഗോ ഫ്രോസണ്‍, അലാഡിനില്‍ നിന്നുള്ള എ ഹോള്‍ ന്യൂ വേള്‍ഡ് എന്നിവയും അവതരിപ്പിച്ചു. ജലധാരയുടെ പതിവ് പരിപാടിയുടെ ഭാഗവുമാണിത്. വര്‍ഷം മുഴുവനും സൂര്യാസ്തമയം മുതല്‍ അര്‍ധരാത്രി വരെ ഈ ജലധാര പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്നു, ഖലീജി, പോപ്പ്, ക്ലാസിക്, ഇന്റര്‍നാഷനല്‍ എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ ഗാനങ്ങളുടെ ഒരു നിരയിലേക്ക് അഞ്ച് വ്യത്യസ്ത വ്യതിയാനങ്ങളുള്ള 20-ലധികം ബെസ്പോക്ക് ഷോകള്‍ സന്ദര്‍ശകരെ ആനന്ദിപ്പിക്കും.
ഷോകള്‍ മൂന്ന് മിനിറ്റ് നീണ്ടുനില്‍ക്കുകയും ഓരോ 30 മിനിറ്റിലും നടത്തുകയും ചെയ്യും. ഫൗണ്ടന്‍ പൊതുജനങ്ങള്‍ക്കും കാണാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയത്തായിരിക്കും ഫൗണ്ടന്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് നഖീല്‍ മാള്‍ അധികൃതര്‍ അറിയിച്ചു.
The Pointe’s fountain at Palm Jumeirah in #Dubai officially confirmed as largest in the world.@GWR @ThePointePalm pic.twitter.com/L8afPkpNmg
— Dubai Media Office (@DXBMediaOffice) October 23, 2020
തിരുവനന്തപുരം: കെഎം മാണിക്കും പി.ജെ ജോസഫിനും ശേഷം കേരള കോൺഗ്രസിൽ വ്യക്തിപ്രഭാവവും ജനപിന്തുണയും ഉള്ള നേതാവായി വളർന്നു വന്ന നേതാവാണ് പി. സി തോമസ് . മാണി തൻറെ മകനെ വളർത്തിക്കൊണ്ടുവരാനായിട്ട് പി സി തോമസിനെ ബോധപൂർവം ഒഴിവാക്കുകയും ഒതുക്കുകയും ആയിരുന്നു എന്നുള്ള പരാതി വ്യാപകമാണ്. പിസി തോമസ് മാണി വിഭാഗത്തോട് കൂടി ഉണ്ടായിരുന്നെങ്കിൽ ഇന്ന് നേരിടുന്ന നേതൃത്വ പ്രതിസന്ധി ഉണ്ടാവുകയില്ലായിരുന്നെന്ന് അണികളുടെ ഇടയിൽ സംസാരം വ്യാപകമാണ് . ഈ സാഹചര്യത്തിലാണ് പി. സി തോമസിൻറെ യുഡിഎഫിലേക്കുള്ള മടങ്ങിവരവ്. ജോസ് കെ മാണി മുന്നണി വിട്ടതിന് പിന്നാലെയാണ് യുഡിഎഫ് നേതൃത്വം പി.സി തോമസുമായി ചർച്ചകൾ ആരംഭിച്ചത്.
കേരളാ കോണ്‍ഗ്രസുമായി സംസാരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യു.ഡി.എഫ്. യോഗത്തില്‍ പറഞ്ഞിരുന്നു. അതിനാല്‍ യു.ഡി.എഫിലേക്ക് പോകുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ പാര്‍ട്ടി സെക്രട്ടേറിയേറ്റ് നാളെ ചേരും. യു.ഡി.എഫിലേക്ക് ചേരാന്‍ ഔദ്യോഗികമായി കത്തുകളൊന്നും നല്‍കിയിട്ടില്ലെന്നും പി.സി. തോമസ് കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി. കേന്ദ്ര നേതൃത്വം 2018ല്‍ ഉറപ്പുനല്‍കിയ റബര്‍ ബോര്‍ഡിലേത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞ രണ്ടുകൊല്ലമായി നടപ്പിലാക്കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അക്കാര്യങ്ങള്‍ തീരുമാനമാകാതെ നീണ്ടുപോകുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തിയുണ്ട്. കാര്യങ്ങള്‍ ബി.ജെ.പി. സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്. എന്‍.ഡി.എയ്ക്കുള്ളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെന്നറിയാവുന്ന യു.ഡി.എഫിലെ പല ആളുകളും പാര്‍ട്ടിയിലെ ചിലരുമായി സംസാരിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫിനൊപ്പം വരാനാണെങ്കില്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ചെന്നിത്തല യു.ഡി.എഫ്. യോഗത്തില്‍ പറഞ്ഞത്.
ഒരു ചെയര്‍മാന്‍ സ്ഥാനവും അഞ്ച് ബോര്‍ഡുകളുമാണ് ബി.ജെ.പി. ഉറപ്പ് നല്‍കിയിരുന്നത്. ഈ ആറ് സ്ഥാനങ്ങളും ലഭിക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2018ലാണ് ഇവ നല്‍കാമെന്ന് ബി.ജെ.പി. അംഗീകരിച്ചത്. ഇത്ര നാള്‍ കഴിഞ്ഞിട്ടും അതില്‍ തീരുമാനമാകാത്തതാണ് പാര്‍ട്ടിയില്‍ എതിര്‍പ്പുയരാന്‍ കാരണമായത്.
കേരളത്തില്‍ എന്‍.ഡി.എയ്ക്ക് കാര്യമായൊരു സംവിധാനമില്ലെന്ന പ്രശ്നം നിലനില്‍ക്കുന്നുണ്ട്. എന്‍.ഡി.എ. നേതൃത്വവുമായി പരാതികളൊന്നുമില്ല. ഉറപ്പുപറഞ്ഞ സ്ഥാനങ്ങള്‍ പോലും ലഭിക്കാതെ മുന്നണിയില്‍ നില്‍ക്കുന്നതെങ്ങനെയാണ്. അക്കാര്യം ഞങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
യു.ഡി.എഫിലേക്ക് പോകണമെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. അതിനാല്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് കൂടി ഒരു തീരുമാനത്തിലെത്തും. ഒരു ഘടകകക്ഷിയെന്ന നിലയില്‍ യു.ഡി.എഫിലേക്ക് പോണമെന്നാണ് അഭിപ്രായമുയരുന്നത്. അങ്ങനെ അല്ലാതെ പോകേണ്ടെന്നും പറയുന്നവരുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പി.സി. തോമസ് പറഞ്ഞു.