ആലപ്പുഴ: കോവിഡിന്റെ അതിരൂക്ഷമായ കെടുതി അനുഭവിക്കുന്ന ആലപ്പുഴയുടെ തീര പ്രദേശങ്ങളില്‍ ചരിത്ര ദൗത്യമേറ്റെടുത്ത്‌ ആലപ്പുഴ രൂപത.
മാരാരിക്കുളം സെന്റ്‌ അഗസ്‌റ്റിന്‍സ്‌ പള്ളി ഇടവകയില്‍ കോവിഡ്‌ ബാധിച്ച്‌ മരണമടഞ്ഞ ത്രേസ്യാമ്മ സെബാസ്‌റ്റ്യന്‍ (62), കാട്ടൂര്‍ സെന്റ്‌ മൈക്കിള്‍സ്‌ ഫെറോന ഇടവകയില്‍ എട്ട്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ച മറിയാമ്മയുടെയും മൃതദേഹങ്ങള്‍ വിവിധ സെമിത്തേരിയില്‍ ചിത കൂട്ടി ദഹിപ്പിച്ച ശേഷം ചിതാഭസ്‌മം മണ്‍കുടത്തിലാക്കി ആദരവോടെ അടക്കം ചെയ്‌തു. ജില്ലയില്‍ കോവിഡ്‌ ബാധിച്ച്‌ മരണമടഞ്ഞവരെ അവരുടെ തന്നെ ഇടവക സെമിത്തേരികളില്‍ മൃതദേഹം ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കാന്‍ കത്തോലിക്കാ സഭ ആലപ്പുഴ രൂപതയാണ്‌ തീരുമാനമെടുത്തത്‌. നിലവിലെ സാഹചര്യത്തില്‍ സാധാരണ മൃതസംസ്‌കാര കര്‍മം സെമിത്തേരികളില്‍ ഏറെ പ്രയാസമായതിനാലാണ്‌ ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കാനും ചിതാഭസ്‌മം സെമിത്തേരിയില്‍ അടക്കം ചെയ്യാനും രൂപത തീരുമാനിച്ചത്‌. രൂപതാ പ്രദേശത്ത്‌ കോവിഡ്‌ മരണം ഉണ്ടായ സാഹചര്യത്തില്‍ കലക്‌ടറും ആരോഗ്യ പ്രവര്‍ത്തകരും രൂപത അധികൃതരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന്‌ രൂപതാ അധികൃതരുടെ യോഗം ചേര്‍ന്നിരുന്നു. രൂപതാ കണ്‍സള്‍ട്ടേഴ്‌സിന്റെയും ഫൊറോന വികാരിമാരുടെയും യവജനഅല്‌മായസമൂഹിക സേവന വിഭാഗം ഡയറക്‌ടര്‍മാരുടെയും സംയുക്‌ത യോഗത്തിന്റെ തീരുമാനപ്രകാരമാണ്‌ പുതിയ നടപടിക്രമങ്ങളെന്ന്‌ ബിഷപ്പ്‌ ഡോ. ജെയിംസ്‌ ആനാപറമ്പില്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ്‌ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ ജില്ലാ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും അതത്‌ ഇടവകകള്‍ക്ക്‌ എല്ലാ സഹായങ്ങളും നല്‍കും. ആലപ്പുഴ രൂപതയുടെത്‌ മാതൃകാപരമായ പ്രവൃത്തിയാണെന്ന്‌ കലക്‌ടര്‍ എ. അലക്‌സാണ്ടര്‍ പറഞ്ഞു.