Latest News

കാരൂർ സോമൻ

പ്രഭാതത്തിൽ അലറുന്ന ശബ്‌ദംപോലെ കോന്നി പ്ലാവ് മണ്ണിൽ നിലംപതിച്ചു. മരക്കൊമ്പിലിരുന്ന പക്ഷികൾ ഏങ്ങലടിച്ചുകൊണ്ട് പറന്നുപോയി. വീടിന് പിറകിലെ പണിശാലയിൽ ശവപ്പെട്ടി തീർത്തുകൊണ്ടിരുന്ന വർക്കി മാപ്പിളയുടെയുള്ളിൽ ഒരു നേരിയ നൊമ്പരമുണ്ടായി. തന്റെ അടുത്ത ശിഷ്യനും ശില്പിയും കഥാകാരനുമായ കരുണനോട് പറഞ്ഞിട്ട് പുറത്തേക്ക് നടന്നു. കരുണൻ കാഴ്ച്ചയിൽ അത്ര സുന്ദരനല്ല. എന്നാൽ കൊത്തിവെച്ച പ്രതിമകൾപോലെ അതി മനോഹരങ്ങളാണ് അയാളുടെ ശില്പങ്ങൾ. ഭക്തിരസം തുളുമ്പി നിൽക്കുന്ന മരത്തിൽ തീർക്കുന്ന ശില്പങ്ങൾ വാങ്ങാൻ ദൂരദിക്കുകളിൽ നിന്നുവരെ ആൾക്കാർ വരാറുണ്ട്. ചെറുപ്രായത്തിൽ തന്നെ പല ചെറിയ ബഹുമതികളും കരുണിനെത്തേടിയെത്തി. അതെല്ലാം സന്തോഷപൂർവ്വം സ്വാഗതം ചെയ്ത് തിരസ്കരിച്ചു. കോളേജിലെ സുന്ദരിപ്പട്ടം നേടിയ കരോളിൻ അതെല്ലാം വിസ്മയത്തോടെയാണ് കണ്ടത്.

വർക്കിക്ക് പത്തോളം ബംഗാളി തടിപ്പണിക്കാരുണ്ടായിന്നു. അവർ കൊറോണയെ ഭയന്ന് നാട്ടിലേക്ക് പോയി. താമരകുളത്തുകാരനായ വർക്കിയുടെ പിതാവ് കൊച്ചുകുഞ്ഞു മാപ്പിള കോന്നിയിൽ നിന്ന് പ്ലാവിൻ തൈ കൊണ്ടുവന്നതുകൊണ്ടാണ് കോന്നി പ്ലാവ് എന്ന് പേരുണ്ടായത്. നീണ്ട വർഷങ്ങൾ തണൽ മാത്രമല്ല ആ മരം തന്നത് വീട്ടുകാർക്കും നാട്ടുകാർക്കും ധാരാളം ചക്കകളും തന്നു. മരപ്പണിക്കർ കോന്നി പ്ലാവിന്റ് കമ്പുകൾ വെട്ടിമാറ്റുന്നു. കഴിഞ്ഞ ഏതാനം വർഷങ്ങളായി കോന്നിപ്ലാവിന് മനുഷ്യരോട് എന്തോ വെറുപ്പ് തോന്നി. മുന്തിരിക്കുലപോലെ ചക്കകളുണ്ടായിരുന്ന പ്ലാവിൽ നിന്ന് ഒന്നുപോലും ലഭിക്കാതെ കൊഴിഞ്ഞുപോകുക പതിവാണ്. കാർഷിക ഭവനിലെ ശാസ്ത്രജ്‌ഞനെ വിളിച്ചു കാണിച്ചു. ലഭിച്ച മറുപടി “പ്ലാവിന് കുഴപ്പമില്ല. കുഴപ്പക്കാർ ഈ റോഡാണ്” വർക്കി ഇമവെട്ടാതെ ആ മുഖത്തേക്ക് നോക്കി നിന്നു.

വീടിന് മുന്നിലെ റോഡിലൂടെ കേരളത്തിന്റ പല ദിക്കുകളിലേക്കും നിത്യവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഓടുന്നത്. റോഡരികിൽ നിന്ന പ്ലാവിലേക്ക് കാർബൺ ഡയോക്സൈയിഡ് കുറച്ചൊന്നുമല്ല കയറുന്നത്. രാത്രിയിലെ മഞ്ഞുതുള്ളികളേറ്റ് രാവിലെ മരച്ചാർത്തുകളിൽ നിന്ന് ഇറ്റിറ്റു വീഴുന്ന കറുത്ത നിറമുള്ള കാർബൺ ഡയോക്സൈയിഡ് കണ്ടപ്പോൾ കാര്യം വ്യക്തമായി. റോഡരികിലെ വീടിനുള്ളിലും ഈ കാർബൺ അതിക്രമിച്ചു കടക്കുന്നു. ശബ്‌ദമലിനീകരണവുമുണ്ട്. നല്ല ഓക്സിജൻ കിട്ടാതെ ശ്വാസംമുട്ടി നിൽക്കുന്ന കോന്നിപ്ലാവിനെ കൊറോണ ശവപ്പെട്ടികളാക്കാൻ വർക്കി തീരുമാനിച്ചു. മനുഷ്യന് മനുഷ്യവകാശങ്ങൾ ഉള്ളതുപോലെ മരങ്ങൾക്കുണ്ടെന്നും അത് ലംഘിച്ചാൽ കൊറോണ ദൈവം ശവപ്പെട്ടി തീർക്കുമെന്ന് ശിഷ്യൻ കരുൺ പറഞ്ഞത് ഓർമ്മയിലെത്തി. പൊടിപടലങ്ങൾ പാറി പറപ്പിച്ചുകൊണ്ട് പോയ റോഡ് ഇപ്പോൾ നിർജ്ജീവമാണ്. ഇടയ്ക്ക് പോലീസ്, ആംബുലൻസ് പോകുന്നത് കാണാം. വിറങ്ങലിച്ചു കിടക്കുന്ന റോഡും വീടിനുള്ളിൽ വിറച്ചിരിക്കുന്ന മനുഷ്യനെയും വർക്കി ഒരു നിമിഷം ഓർത്തു നിന്നു.

മധുര പതിനേഴിൻെറ സാരള്യത്തോടെ കരോളിൻ കരുണിന്‌ ആവിപറക്കുന്ന ചായയുമായിട്ടെത്തി. മന്ദഹാസപ്രഭയോടെ ചായ കൈമാറി. അപ്പന്റെ ചായ അവിടെ അടച്ചുവെച്ചു. അവൾ ആനന്ദാശ്രുക്കൾ പൊഴിച്ചുകൊണ്ട് ചോദിച്ചു.
“കരുൺ ഇതുവരെ ശകുന്തളയുടെ ആ ശില്പം തീർത്തില്ലല്ലോ” അവൻ കുറ്റബോധത്തോടെ പറഞ്ഞു.
“എന്റെ ശകുന്തളേ നീ വിഷമിക്കാതെ. ഈ ദുഷ്യന്തൻ ഇവിടെ ഇരിപ്പില്ലേ? നിന്റെ അപ്പൻ ശവപ്പെട്ടി തീർക്കാൻ പിടിച്ചിരുത്തിയാൽ ഞാൻ എന്ത് ചെയ്യും. കൊറോണ ദൈവം കാശുണ്ടാക്കാൻ നല്ല അവസരമല്ലേ കൊടുത്തത്”.
ചെറുപ്പം മുതൽ നിർമ്മല സ്‌നേഹത്തിൽ ജീവിക്കുന്ന കരുണും കരോളിനും അയൽക്കാരാണ്. രണ്ട് മതവിശ്വാസികളെങ്കിലും അവരുടെ ഹൃദയത്തിൽ കുടികൊള്ളുന്ന സ്‌നേഹം നിറമോ മതമോ അല്ല. രണ്ടുപേരുടേയും ഉള്ളിലൊരു ഭയമുണ്ട്. ഈ മതങ്ങൾ തങ്ങളുടെ പ്രണയം വ്യഥാവിലാക്കുമോ? കരുൺ അവളുടെ അരുണിമയാർന്ന കണ്ണുകളിലേക്ക് നോക്കി. ഒരു ജാള്യഭാവമുണ്ട്. പറയണോ അതോ വേണ്ടയോ? മനസ്സങ്ങനെയാണ് സ്വാർത്ഥാന്ധകാരത്തിൽ നിന്ദ്യമായി, വികലമായി പലതും തുന്നിയെടുക്കും. തുന്നുന്ന മുട്ടുസൂചി കുത്തുമ്പോൾ തെറ്റ് ബോധ്യപ്പെടും. മനസ്സിൽ തികട്ടി വന്നതല്ലേ ചോദിക്കാം.
“കരോൾ ഈ കൊറോണ വന്നത് വളരെ നന്നായി എന്നെനിക്ക് തോന്നുന്നു” ഒരു പ്രതിഭാശാലിയിൽ നിന്ന് കേൾക്കേണ്ട വാക്കുകളല്ലിത്. അവൾ വിസ്മയത്തോട് നോക്കി.
“നീ നോക്കി പേടിപ്പിക്കേണ്ട. ഞാൻ പറഞ്ഞത് അസംബന്ധമെന്ന് നിനക്ക് തോന്നും. ഈ മതാചാരങ്ങളുടെ പിറകിൽ എത്ര നാൾ കണ്ണടച്ചു നിൽക്കും? വിവാഹംവരെ തീറെഴുതികൊടുത്തിരിക്കുന്നവർ. ഈ കൊറോണ ദൈവമാണ് ഭക്തിയിൽ മുഴുകിയവരുടെ ദേവാലയങ്ങൾ അടപ്പിച്ചത്. ഇനിയും അത് തുറക്കുമോ. കോറോണയെക്കാൾ എനിക്ക് ഭയം അതാണ്” കാരുണിന്റ കടുത്ത വാക്കുകൾ കേട്ടിട്ട് പറഞ്ഞു.
“ദേവാലയങ്ങൾ തുറക്കട്ടെ. അത് നല്ലതല്ലേ?
“ഇത്രയും നാൾ തുറന്നവെച്ച് പ്രാർത്ഥിച്ചിട്ട് ഫലമില്ലെന്ന് കണ്ടതുകൊണ്ടാണ് കൊറോണ ദൈവം അടപ്പിച്ചത്. നമ്മുടെ വിവാഹം നടത്തുന്നതുവരെ അടഞ്ഞു കിടക്കണമെന്നാണ് കൊറോണ ദൈവത്തോട് എന്റെ പ്രാർത്ഥന. തുറന്നാൽ രണ്ട് മതവർഗ്ഗിയ പാർട്ടികൾ നാട്ടിൽ തമ്മിൽ തല്ലും. മുൻപും നടന്നിട്ടുണ്ട്. ഈ മനുഷ്യർ അടിമകൾ മാത്രമല്ല ഭീരുക്കളുമാണ്. എല്ലാം വേദവാക്യങ്ങളായി കാണുന്നവർ. അവരുടെ ബലഹീനത എങ്ങോ ഒളിപ്പിച്ചുവെച്ചിരിക്കുന്നു.? കാരുണിനെ ഒന്ന് പ്രശംസിക്കണമെന്ന് തോന്നി. പരമ്പരയായി കൈമാറി വന്ന വിശ്വാസാചാരങ്ങൾ മണ്ണിലെ ദൈവങ്ങൾ മാറ്റില്ല.
“നീ പറഞ്ഞത് ശരിയാണ്. ഈ മതമതിലുകൾ ഇല്ലാതെ രജിസ്റ്റർ ഓഫീസിൽ പോയി രജിസ്റ്റർ ചെയ്താൽ മതി”
“മതസ്ഥാപനത്തിൽ പോയി അടിമയെപ്പോലെ നിൽക്കേണ്ട എന്ന് നീ സമ്മതിച്ചു. വീടിനുള്ളിൽ രണ്ടു വീട്ടുകാർ വ്യക്തമായ വ്യവസ്‌ഥകൾ വെച്ച് നടത്തിയാൽ എന്താണ് കുഴപ്പം? കുട്ടികളെ താലോലിച്ചു് മധുരപലഹാരം കൊടുക്കുന്നപോലെ മതങ്ങൾ നമ്മുക്ക് മധുരമെന്ന ആത്മാവിനെ ദാനമായി തരുന്നു. കൊറോണ ദൈവം പറയുന്നു. മതത്തിന്റ പേരിൽ ഇനിയും ആരും തമ്മിൽ തല്ലേണ്ട. ഈ തമ്മിൽ തല്ലുന്ന ആരാധനാലയങ്ങളും വേണ്ട. മാത്രവുമല്ല ഈ വിവാഹ ധൂർത്തും അവസാനിക്കും. ആ പണം വിശന്ന് പൊരിയുന്ന മനുഷ്യന് ഭക്ഷണത്തിനായി കൊടുത്തുകൂടെ? കാരുണിന്റ വാക്കുകൾ അവൾ തള്ളിക്കളഞ്ഞില്ല. വിശക്കുന്നവന്റെ മനസ്സ് വിശപ്പറിയാത്തവൻ അറിയുന്നില്ല. ആശാനും ശിഷ്യനും ഒരുപോലെ ചിന്തിക്കുന്നതായി തോന്നി. അതാണല്ലോ ഞയർ ദിവസം തന്നെ അപ്പൻ മരം വെട്ടാൻ തീരുമാനിച്ചത്.
അവൾ അക്ഷമയോടെ ചോദിച്ചു. ” ഈ കൊറോണ മനുഷ്യരെ കൊന്നൊടുക്കുന്നത് നീ കാണുന്നില്ലേ?
“മോളെ മനുഷ്യന്റെ രുചിക്കുന്ന സദ്യയെക്കാൾ കാലത്തിന് സദ്യ ഒരുക്കുന്നവനാണ് ഈശ്വരൻ. നിന്റെ കണ്ണിലെ കണ്ണടയൂരി ഈ ലോകത്തെ ഒന്നു നോക്കു. മനുഷ്യരിലെ സ്വാർത്ഥയാണ് ഈ നാശത്തിന് കാരണം. വിവേകമുണ്ടായിട്ടും സാമ്പത്തിനായി വിഡ്ഢിവേഷം കെട്ടുന്നവർ. ഈ പ്രകൃതിയോട് ഒരല്പം ദയ കാണിച്ചൂടെ? ഇല്ലെങ്കിൽ അത് വസൂരി, പ്ളേഗ്, പ്രളയം, ഭൂകമ്പം, വെള്ളപൊക്കം, നിപ്പ, കൊറോണ അങ്ങനെ പല രൂപത്തിൽ ഈശ്വരൻ മനുഷ്യന് നൽകുന്ന സദ്യകളാണ്”. അവൾ ചിന്തയിലാണ്ടു നിന്നു. സത്യത്തിൽ ഇത് ദൈവകോപം തന്നെയാണോ? അതോ രാജ്യങ്ങൾ തമ്മിലുള്ള ശത്രുതയോ?
സ്‌നേഹപാരമ്യത്തോടെ അവൾ നോക്കി. ഒരു ചുംബനത്തിനായി മനസ്സുരുകിയ എത്രയോ നിമിഷങ്ങൾ. പല അവസരങ്ങൾ ലഭിച്ചിട്ടും തന്റെ ശരീരത്തു് ഒന്ന് തൊടുകപോലും ചെയ്തിട്ടില്ല. ബിരുധാനാന്തര ബിരുദദാരിയായ കരുൺ പണത്തേക്കാൾ കലയെ സ്‌നേഹിക്കുന്നു.
“കരോൾ നമ്മുടെ സഹജീവികളുടെ മരണത്തിൽ ഞാനും സന്തുഷ്ടനല്ല. ഇവിടെ പ്രപഞ്ച നാഥാൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നമ്മൾ ചെയ്യുന്ന തിന്മയുടെ ഫലം ആരാണനുഭവിക്കുക?
പെട്ടെന്നായിരുന്നു വർക്കിയുടെ വിളി കാതിൽ പതിഞ്ഞത്. പെട്ടെന്നെഴുന്നേറ്റ് ചായ കപ്പ് കരോളിനെ ഏൽപ്പിച്ചു.
“കരുൺ ഇത് മൊത്തം കുടിച്ചിട്ട് പോ.എന്തൊരു വെപ്രാളം.ഇത്ര ഗുരുഭക്തി വേണ്ട ട്ടോ”
“ഈ ഗുരുഭക്തി നിന്നെ സ്വന്തമാക്കാനാണ് മോളെ” അവൻ പോകുന്നതും നോക്കി പുഞ്ചരി തൂകി നിന്ന നിമിഷങ്ങളിൽ അകത്തുനിന്നുള്ള അമ്മയുടെ വിളിയും കാതിൽ തുളച്ചുകയറി.

ആശാന്റെ അടുക്കലെത്തിയ കരുൺ മുറിഞ്ഞു വീണ മരചുവട്ടിലേക്ക് സൂക്ഷിച്ചു നോക്കി. പുറത്തേക്ക് പൊടിഞ്ഞു വരുന്ന ഓരോ തുള്ളി വെള്ളവും മരത്തിന്റ കണ്ണീരാണ്. ഈ കണ്ണീരിന്റെ എത്രയോ മടങ്ങാണ് മരപെട്ടിയിൽ കിടക്കുന്ന മനുഷ്യനുവേണ്ടി ഹ്ര്യദയം നുറുങ്ങിയൊഴുക്കുന്നത്. നിന്നെ ഞാൻ എന്റെ പെട്ടിയിൽ കിടത്തുമെന്ന് കൊറോണ ദൈവത്തെപോലെ മരത്തിനും പ്രതികാരമുണ്ടോ? അടുത്ത മരത്തിൽ ചേക്കേറിയ പക്ഷികൾ കോന്നിപ്ലാവിനെ വിഷാദത്തോടെ നോക്കിയിരുന്നു.

പിറന്ന മണ്ണിൽ ഒരു മേൽക്കൂര ഒരുക്കുവാൻ… കുടുംബത്തിലെ എല്ലാവരെയും കൈപിടിച്ചു ഉയർത്തുവാൻ.. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട മാതാപിതാക്കൾക്ക് ഒരു താങ്ങാവാൻ… ഭാരിച്ച ഉത്തരവാദിത്വങ്ങളും പേറി ഇറങ്ങി പുറപ്പെട്ടവരാണ് മലയാളികളിൽ കൂടുതലും. അങ്ങനെ ഒരുപാട് സ്വപ്നങ്ങളുമായി ആഫ്രിക്കയിലെ ഘാനയില്‍ എത്തി അകാലത്തില്‍ വിടപറഞ്ഞ ഫറോക്കുകാരന്‍ ബാലുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഭാര്യ നീതുവിനെയും ഏക മകള്‍ രുദ്രലക്ഷ്മിയെയും ഘാനയില്‍ തനിച്ചാക്കി ബാലു മണ്ണോടു ചേര്‍ന്നു. കൊറോണ വൈറസ് വ്യാപനം നിമിത്തം മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് അവിടെത്തന്നെ സംസ്‌കരിച്ചത്. വ്യാഴാഴ്ച ( 30/04/2020) ഘാനയിലെ OSU ഫ്യൂണറൽ സെന്ററിൽ വച്ചാണ് സംസ്‌കാരം നടന്നത്.

ലോകത്തിനെ പല രാജ്യങ്ങളിലും ഉള്ള പവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്ര പോലെ ഈ അമ്മയുടെയും കുഞ്ഞിന്റെയും നാട്ടിലേക്കുള്ള മടക്കത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ നീതുവും മകളും ഘാനയില്‍ തന്നെ തുടരുകയാണ്. സമ്പൂര്‍ണ പിന്തുണയുമായി ഘാന ഇന്ത്യൻ മലയാളി അസോസിയേഷൻ ( GIMA ) പ്രവര്‍ത്തകര്‍ ഒപ്പമുള്ളതാണ് ഏക ധൈര്യം.

ഒറ്റപ്പെടലിന്റെ ആഴങ്ങളിലേക്ക് നീതു വീണുപോയിട്ട് ദിവസങ്ങളായി. ഘാനയിലെത്തുമ്പോള്‍ കൈകോര്‍ത്തുപിടിച്ചിരുന്ന പ്രിയതമന്‍ ഇപ്പോഴില്ല. അരികില്‍ ആറുവയസ്സുകാരി മകള്‍ രുദ്രലക്ഷ്മി ഒന്നും അറിയാതെ നില്‍ക്കുന്നു. നാട്ടില്‍ എന്ത് ചെയ്യണം എന്നറിയാതെ നീതുവിന്റെ അച്ഛനുമമ്മയും.  ബാലു (40) ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. മലയാളികള്‍ അധികമില്ലാത്ത ഘാനയില്‍ ഓട്ടമൊബീല്‍ വര്‍ക്‌ഷോപ്പ് നടത്തുകയായിരുന്നു ബാലു. ആറുമാസം മുന്‍പാണ് നീതു ബാലുവിന്റെ അടുത്തേക്ക് എത്തുന്നത്. ഒരുമിച്ച് ജീവിതം തുടങ്ങി അധിക നാളുകളാവും മുന്‍പേ ബാലു മരണത്തിന് കീഴടങ്ങി.

ഭര്‍ത്താവിന്റെ മരണവും കോവിഡ് ഭീതിയും ഉണ്ടാക്കിയ അരക്ഷിതാവസ്ഥയിലാണ് നീതുവും മകളും. അപരിചിതമായ നാട്ടില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ടതോടെ സംസാരിക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണു നീതുവെന്ന് ബാലുവിന്റെ സുഹൃത്തുക്കള്‍ പറയുന്നു. പലപ്പോഴും നീതു നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്നു… പ്രിയതമന്റെ മരണത്തെ ഉൾക്കൊള്ളുവാൻ ഇതുവരെ നീതുവിന് സാധിച്ചിട്ടില്ല … എന്താണ് പറയുന്നത് എന്നുപോലും പലപ്പോഴും തിരിച്ചറിയുന്നില്ല.. കേൾക്കുന്നവരുടെ ഹൃദയം തകരുന്ന അവസ്ഥ. അച്ഛനെന്താണ് സംഭവിച്ചതെന്ന് മകള്‍ രുദ്രാലക്ഷ്മിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. അമ്മയുടെ സങ്കടത്തിന്റെ കാരണവുമറിയില്ല.

നീതുവിനെയും മകളെയും അക്രയിലെ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒരു ഫ്‌ലാറ്റില്‍ താമസിപ്പിച്ചിരിക്കുകയാണ്. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ താമസസ്ഥലത്തിന് അടുത്തുള്ള ആശുപത്രികള്‍ എല്ലാം നിറഞ്ഞു കവിഞ്ഞതുകൊണ്ട് ബാലുവിന്റെ മൃതദേഹം സൂക്ഷിക്കാനുള്ള സ്ഥലം പോലും നീതുവിനു കിട്ടിയിരുന്നില്ല. ഒടുവില്‍ ഘാന ഇന്ത്യൻ മലയാളി അസോസിയേഷൻ (GIMA) പ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് 40 കിലോമീറ്റര്‍ അകലെയാണു മൃതദേഹം സൂക്ഷിച്ചത്.

കോഴിക്കോട് ഫറോക്ക് അടുത്തുള്ള നല്ലൂര്‍ ആണ് ബാലുവിന്റെ വീട്. അവസാനമായി മകനെ ഒരു നോക്ക് കാണാന്‍ പോലുമാവാത്ത സങ്കടത്തില്‍ അമ്മ മീരയും അച്ഛന്‍ ദേവദാസും. കെഎസ്ആര്‍ടിസി ജീവനക്കാരനായിരുന്ന അച്ഛന്‍ ദേവദാസ് പക്ഷാഘാതം വന്നു കിടപ്പിലാണ്. ചേലേമ്പ്ര തോട്ടശ്ശേരി സുബ്രഹ്മണ്യന്റെയും ഉദയ റാണിയുടെയും മകളാണ് നീതു. വിമാനസര്‍വീസുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ എത്രനാള്‍ അപരിചിതമായ സ്ഥലത്ത് മകള്‍ക്കൊപ്പം നില്‍ക്കേണ്ടി വരുമെന്നു നീതുവിന് അറിയില്ല.

സാമ്പത്തിക പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. മറ്റ് നിവൃത്തിയില്ലാത്തതു കൊണ്ടാണു ഘാനയില്‍ തന്നെ ബാലുവിന്റെ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചത്. ഒറ്റപ്പെട്ടു കഴിയുന്ന നീതുവിനെയും മകളെയും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബാലുവിന്റെ സുഹൃത്തുക്കള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ കത്തുകള്‍ അയച്ചിട്ടുണ്ട്. ആയിരക്കണക്കിന് പ്രവാസികൾ മറുനാട്ടിൽ നരകിക്കുന്ന അവസ്ഥ…. ഭരണാധികാരികൾ കണ്ണ് തുറക്കുന്നതിനായി കാത്തിരിക്കുന്നു… പിറന്ന മണ്ണിൽ എത്താൻ എന്ന് സാധിക്കും എന്ന ശങ്കയോടെ…

കൊറോണ വൈറസ് ബാധിച്ച് ന്യൂയോര്‍ക്കില്‍ എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കോട്ടയം സൗത്ത് പാമ്പാടി സ്വദേശി അദ്വൈതാണ് മരിച്ചത്.

ന്യൂയോര്‍ക്കില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന ദീപയുടെയും സുനീഷ് സുകുമാരന്റെയും മകനാണ് അദ്വൈത്. ദീപയ്ക്കും സുനീഷിനും ജോലി ചെയ്യുന്നതിനിടെ കൊറോണ ബാധിച്ചിരുന്നെങ്കിലും പിന്നീട് ചികിത്സിച്ച് ഭേദമായിരുന്നു.

അമേരിക്കയില്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലല്ലാത്ത എല്ലാവരോടും വീട്ടില്‍ ഹോം ക്വാറന്റൈനില്‍ തുടരാനാണ് നിര്‍ദേശിക്കാറുള്ളത്. ഇവരില്‍ നിന്നാകാം കുട്ടിയ്ക്കും രോഗം പകര്‍ന്നതെന്നാണ് സൂചന.

രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ട് വയസ്സുകാരനായ അദ്വൈത് രണ്ടാം ക്ലാസിലാണ് പഠിച്ചിരുന്നത്. ഒരു സഹോദരനുണ്ട്.

കേരളം ഉള്‍പ്പടെയുള്ള ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടിയും നാവിക സേന കപ്പലുകള്‍ ലൈറ്റ് തെളിയിച്ചും കൊവിഡ് പോരാളികള്‍ക്ക് ആദരവ് അറിയിച്ച് ഇന്ത്യന്‍ സൈന്യം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും ദിബ്രുഗഡ് മുതല്‍ കച്ച് വരെയുമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്.

കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ആശുപത്രികള്‍ക്ക് മുകളിലൂടെ ഇവ പറന്നാണ് കൊവിഡിനെതിരേ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി ആശുപത്രികള്‍ക്കു മുകളില്‍ പുഷ്പവൃഷ്ടി നടത്തിയത്. വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും മിഗ് യുദ്ധ വിമാനങ്ങളും ഫ്ലൈപാസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്.

സേനയുടെ ബാന്‍ഡ് മേളവും വിവിധയിടങ്ങളില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആദരസൂചകമായി നാവിക സേന കപ്പലുകള്‍ ദീപാലംകൃതമാക്കുകയും ചെയ്തു. കൂടാതെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്ത് നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) യുദ്ധവിമാനങ്ങളും യാത്രാ വിമാനങ്ങളും ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പറക്കും.

ഫ്ലൈപാസ്റ്റിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. വിവിധയിടങ്ങളില്‍ പുഷ്പ വൃഷ്ടി നടത്തി. രാവിലെ 9നും 10നുമിടക്ക് അഹമ്മദാബാദിലെയും ഗാന്ധിനഗറിലെയും ആശുപത്രികള്‍ക്കു മുകളിലാണ് വ്യോമ സേനയുടെ പുഷ്പവൃഷ്ടി. ഇറ്റാനഗര്‍, ഗുവാഹട്ടി, ഷില്ലോങ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 10.30നാണ് വ്യോമ സേന പുഷ്പവൃഷ്ടി നടത്തുക. കൊറോണക്കെതിരേയുള്ള ആരോഗ്യരംഗത്തെയും പോലീസിലെയും പോരാളികള്‍ക്ക് വ്യോമ സേന ഗുവാഹട്ടിയില്‍ ബാന്‍ഡ് മേളവും നടത്തും.

ഉത്തര്‍പ്രദേശില്‍ 10.15നും 10.30നുമിടക്കാണ് പുഷ്പവൃഷ്ടി. ഡല്‍ഹിയില്‍ 10നും 11നുമിടക്ക് വിമാനങ്ങള്‍ പറക്കും. കേരളത്തില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിനും ജനറല്‍ ആശുപത്രിക്കും മുകളിലാണ് വ്യോമസേനയുടെ പുഷ്പവൃഷ്ടി നടത്തുക.

സ്വകാര്യ ചാനലിലെ ചന്ദനമഴ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മിനിസ്‌ക്രീൻ താരം മേഘ്ന വിൻസെന്റ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാഹ മോചന വാർത്തയാണ് ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

2017 ഏപ്രിൽ മുപ്പതിനായിരുന്നു മേഘ്നയും ബിസിനസ്സുകാരനായ ഡോണും തമ്മിലുള്ള വിവാഹം. എന്നാൽ ലോകം ഒരു കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഇത്തരം അനാവശ്യ ചർച്ചകൾ എന്തിനാണ് സൃഷ്ടിക്കുന്നത് എന്നാണ് ഡോൺ ചോദിക്കുന്നത്.

ഞങ്ങൾ വിവാഹ മോചിതരായി എന്നത് സത്യമാണ്. 2019 ഒക്ടോബർ അവസാന വാരമാണ് ഞങ്ങൾ നിയമപ്രകാരം പിരിഞ്ഞത്. ഇപ്പോൾ 8 മാസമായി. പരസ്പര സമ്മതത്തോടെ, പ്രശ്നങ്ങൾ പറഞ്ഞു തീർത്ത്, ഇനി മുതൽ രണ്ടു വഴിയിൽ സഞ്ചരിക്കാം എന്നു തീരുമാനിക്കുകയായിരുന്നുവെന്നും ഡോൺ പറയുന്നു.

ലോകം കോവിഡ് 19 ഭീതിയിൽ കഴിയുമ്പോൾ അനാവശ്യമായി വാർത്തകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിൽ വിഷമമുണ്ടെന്ന് ഡോൺ പറയുന്നു. ഞങ്ങൾ 2018 മുതൽ പിരിഞ്ഞു താമസിക്കുകയാണ്. ഒരു വർഷത്തിനു ശേഷം നിയമപ്രകാരം പിരിയുകയും ചെയ്തു. ഇത്ര സംഭവമാക്കേണ്ടതായി അതിൽ ഒന്നുമില്ല. എങ്കിലും ഇപ്പോൾ ഈ വാർത്ത എവിടെ നിന്നു പൊങ്ങി വന്നു എന്നറിയില്ല.

എന്തായാലും ഇപ്പോൾ ഇത്തരം ചർച്ചകൾക്ക് പറ്റിയ കാലമല്ലല്ലോ. ഡോൺ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആണ് മേഘ്‌ന വിവാഹമോചിയായി എന്ന വാർത്തയും ഡോൺ വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തയും പുറത്തുവന്നത്.

പാലക്കാട്: പിഞ്ചു കുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം യുവതി വീട്ടില്‍ തൂങ്ങിമരിച്ചു. കുഴല്‍മന്ദം, പല്ലഞ്ചാത്തനൂര്‍ കേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (25), മകന്‍ ആഗ്‌നേഷ് (5), ആറുമാസം പ്രായമുള്ള മകള്‍ ആഗ്‌നേയ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. കെട്ടിട നിര്‍മാണത്തൊഴിലാളിയായ മഹേഷ് ജോലിക്കു പോയിരുന്നു.

രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ കൃഷ്ണകുമാരിക്കു മാനസിക പ്രശ്നങ്ങളുണ്ടായതായി മഹേഷ് പറഞ്ഞു. ഇതിനു ചികിത്സ നടത്തുന്നതായും ബന്ധുക്കള്‍ പറയുന്നു. പ്രസവത്തിനായി കൃഷ്ണകുമാരിയുടെ വീട്ടിലേക്കു പോയ ഇവര്‍ 2 ദിവസം മുന്‍പാണു ഭര്‍തൃവീട്ടിലെത്തിയത്. ഉച്ച ഭക്ഷണത്തിനായി വിട്ടിലെത്തിയപ്പോഴാണ് ആഗ്നേഷിനെ കിടക്കയിലും ആഗ്നേയയെ തൊട്ടിലിലും മരിച്ച നിലയിലും കൃഷ്ണകുമാരിയെ വീടിന്റെ കഴുക്കോലില്‍ തൂങ്ങിയ നിലയിലും കണ്ടത്. മുറിയില്‍ റൊട്ടി, ശീതളപാനീ‍യം, കുപ്പി എന്നിവ കണ്ടെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് സ്ഥലം സന്ദര്‍ശിച്ച പാലക്കാട് ഡിവൈ.എസ്.പി ഷാജി എബ്രഹാം പറഞ്ഞു.

തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറിയായ അഭിഭാഷകനെതിരെ ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘിച്ചതിനെതിരെ കേസ്. ക്രിമിനല്‍ അഭിഭാഷകനായ വള്ളക്കടവ് ജി മുരളീധരനെതിരെയാണ് കൊല്ലം ചാത്തന്നൂര്‍ പൊലീസ് കേസെടുത്തത്. ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ അഭിഭാഷകനെ ആരോഗ്യ വകുപ്പ് വനിതാ സുഹൃത്തിന്റെ വീട്ടില്‍ തന്നെ നിരീക്ഷണത്തിലാക്കി. വനിതാ സുഹൃത്തിന്റെ ഭർത്താവ് കോട്ടയത്ത് ബന്ധുവിന്റെ മരണത്തിനു പോയ ശേഷം അവിടെ ഗൃഹനിരീക്ഷണത്തിലാണ്.

ലോക്ഡൗൺ നിയന്ത്രണം ലംഘിച്ചതിനു കേസെടുത്ത പൊലീസ് കാറും കസ്റ്റഡിയിലെടുത്തു. ബന്ധുവീടാണെന്നും കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ചാത്തന്നൂരില്‍ എത്തിയതെന്നുമാണ് അഭിഭാഷകന്റെ മൊഴി. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലത്തേക്ക് പോകുന്നു എന്നു പറഞ്ഞാണ് ഇയാൾ ജില്ലാ അതിർത്തി കടന്നതെന്നാണ് സൂചന. ചാത്തന്നൂര്‍ പഞ്ചായത്തില്‍ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരോധനാജ്ഞയും ട്രിപ്പിള്‍ ലോക്ഡൗണും നടപ്പിലാക്കിയിരുന്നു. കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള കാറ് പ്രദേശത്തെ ഒരു വീട്ടില്‍ രാത്രിയില്‍ പതിവായി വന്നുപോകുന്നത് നാട്ടുകാര്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. കലക്ടറിത് ചാത്തന്നൂർ പൊലിസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു. ഉദ്യോഗസ്ഥരെത്തി അഭിഭാഷകനോട് വനിതാ സുഹൃത്തിന്റെ വീട്ടില്‍ തന്നെ നിരീക്ഷണത്തിൽ കഴിയാൻ നിര്‍ദേശിച്ചു.

തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ സംവിധായകന്‍ പി.കെ. രാജ്മോഹന്‍(47) അന്തരിച്ചു. ചെന്നൈയില്‍ കെ.കെ. നഗറിലെ വീട്ടില്‍ വച്ചാണ് അന്ത്യം. രാജ്മോഹന്‍ എന്നും സുഹൃത്തിന്റെ വീട്ടില്‍ പതിവായി ഉച്ചഭക്ഷണത്തിന് ചെല്ലാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിനെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്ത് അന്വേഷിച്ചു വീട്ടില്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊറോണ ആണോ എന്ന സംശയത്തില്‍ സംവിധായകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്. 2008ല്‍ പുറത്തിറങ്ങിയ ‘അഴൈപ്പിതഴ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. കേദായം എന്ന ചിത്രത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു അദ്ദേഹം. ഈ സമയത്താണ് ലോക്ഡൌണ്‍ പ്രഖ്യാപിക്കപ്പെട്ടത്.

അതേസമയം ചെന്നൈയിലെ കോയന്‍പേട് മാര്‍ക്കറ്റില്‍ നിന്ന് ഇതുവരെ 81 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. തമിഴ്നാട്ടില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള ലോക്ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സീല്‍ ചെയ്യപ്പെട്ട മേഖകളിലും റെഡ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. നാട്ടിലേയ്ക്ക് പോകണമെന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികള്‍ ചെന്നൈയിലെ വിവിധ മേഖലകളില്‍ സംഘടിച്ചത്, സംഘര്‍ഷത്തിനിടയാക്കി. ഇക്കാര്യത്തില്‍ നോഡല്‍ ഓഫിസറെ നിയമിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനം വന്നതോടെയാണ് സമരം അവസാനിച്ചത്.

കര്‍ണാടകയില്‍ ഇന്നലെ രാത്രിയും ഇന്നുമായാണ് മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദേവനഗരയില്‍ രണ്ടു പേരും ബിഡാരിയില്‍ ഒരാളുമാണ് മരിച്ചത്. മരണസംഖ്യ 25 ആയി. സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആന്ധ്രാ പ്രദേശില്‍ ഇന്ന് 62 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തെലങ്കാനയില്‍ ഇന്നലെ ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1044 ആണ് രോഗബാധിതര്‍. 464 പേര്‍ രോഗമുക്തരായി. 28 പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് രോഗം ബാധിച്ച പുതുച്ചേരിയില്‍ അഞ്ചുപേര്‍ക്ക് രോഗം ഭേദമായി.

ന്യൂയോർക്ക്: അമേരിക്കയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. വൈദികനും എട്ടുവയസുകാരനുമാണ് മരിച്ചത്. ഇതോടെ അമേരിക്കയിൽ ഇന്നു മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.

കൊട്ടാരക്കര സ്വദേശി ഫാ. എം. ജോൺ മരിച്ചത് ഫിലഡൽഫിയയിലാണ്. മാർത്തോമ സഭയിലെ വൈദികനായിരുന്നു അദ്ദേഹം. ന്യൂയോർക്കിലാണ് കോട്ടയം സ്വദേശിയായ എട്ടുവയസുകാരൻ അദ്വൈതിന്‍റെ മരണം.

നേരത്തേ, കുണ്ടറ സ്വദേശി ഗീവർഗീസ് പണിക്കർ ഫിലഡൽഫിയയിൽ മരിച്ചിരുന്നു. ഇതിനിടെ, യുഎഇയിൽ ഒരു മല‍യാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ചാവക്കാട് സ്വദേശി മുഹമ്മദ് ഹനീഫയാണ് റാസൽഖൈമയിൽവച്ച് മരിച്ചത്.

മിനിസ്‌ക്രീനിലൂടെ മലയാളിപ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രീകല ശശിധരൻ. സീരിയലുകളിൽ നിറഞ്ഞുനിന്ന ശ്രീകല കഴിഞ്ഞ ഒരു വർഷമായി ഇടവേളയെടുത്ത് ഭർത്താവിനൊപ്പം യു.കെയിലാണ്. ലണ്ടനിൽ കോവിഡ് രൂക്ഷമായി തുടരുകയാണ്.

ഭർത്താവ് വിപിൻ ഐടി പ്രഫഷനലാണ്. ചേട്ടന്റെയും നാട് കണ്ണൂരാണ്. ഞങ്ങൾക്കൊരു മകനുണ്ട്. സാംവേദ്. ഇപ്പോൾ ഒന്നാം ക്‌ളാസിൽ പഠിക്കുന്നു.സീരിയലുകളുടെ ആസ്ഥാനം തിരുവനന്തപുരമായതു കൊണ്ട് ഞങ്ങൾ രണ്ടുവർഷം മുൻപ് അവിടെ ഒരു വില്ല വാങ്ങിച്ചു. പക്ഷേ അവിടെ അധികം താമസിക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും ചേട്ടൻ ഓൺസൈറ്റ് വർക്കിനു യുകെയിലേക്ക് പോയി. അങ്ങനെ ഞാനും മോനും കൂടെപ്പോയി. 

നഗരത്തിൽ നിന്നും മാറിയുള്ള ഒരുൾപ്രദേശത്താണ് ഫ്ലാറ്റ്. നാട്ടിലെ പോലെയല്ല ഇവിടുത്തെ സംസ്കാരം. സ്വകാര്യതയ്ക്ക് വളരെ പ്രാധാന്യം കൊടുക്കുന്നവരാണ്. നമ്മുടെ സ്വന്തം ഫ്ലാറ്റിൽ പോലും അനാവശ്യമായി ഒച്ചയൊന്നും ഉണ്ടാക്കാൻ പാടില്ല. ഞാൻ വന്ന സമയത്ത് ഫ്ലാറ്റിൽ നൃത്തം അഭ്യസിച്ചിരുന്നു. അടുത്ത ദിവസം താഴെയുള്ളവർ വന്നു പരാതി പറഞ്ഞു.

ലണ്ടനിൽ കോവിഡ് 19 രൂക്ഷമാണ്. ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. രോഗം വന്നാൽ വീട്ടിലിരിക്കുക, പാരസെറ്റമോൾ കഴിക്കുക..ഇതാണ് രീതി. രോഗം മൂർച്ഛിക്കുമ്പോൾ മാത്രമാണ് പലരും ആശുപത്രികളിൽ എത്തുക.

കേരളത്തിൽ വളരെ ഭംഗിയായി കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നത് വാർത്തകളിലൂടെ കാണാറുണ്ട്. നാട് ഏറ്റവുമധികം മിസ് ചെയ്യുന്ന സമയമാണ്. ഫ്ലാറ്റിനുള്ളിൽ അടച്ചിരിപ്പാണ്. രാത്രിയാകുമ്പോൾ ആരും കാണാതെ ഫ്ലാറ്റിന്റെ കോമ്പൗണ്ടിലൂടെ കുറച്ചുനേരം വലംവയ്ക്കും. അത് മാത്രമാണ് ഒരാശ്വാസം. ഞങ്ങളുടെ അടുത്തൊന്നും അധികം മലയാളികളില്ല. കോവിഡ് എത്രയും വേഗം നിയന്ത്രവിധേയമാകണേ എന്നാണ് ഇപ്പോഴുള്ള പ്രാർഥന. എന്നിട്ടു വേണം നാട്ടിലേക്കുള്ള യാത്ര പ്ലാൻ ചെയ്യാൻ.

Copyright © . All rights reserved