മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയ യുവാവ് വീട്ടിൽ മടങ്ങിയെത്തി ജീവനൊടുക്കി. വിവരം അറിഞ്ഞ് ഇയാളുമായി അടുപ്പമുണ്ടായിരുന്ന യുവതി പമ്പാനദിയിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ആൽത്തറ ജംക്‌ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന ഇരുപത്തൊൻപതുകാരനാണ് തൂങ്ങിമരിച്ചത്.
ഭർത്താവിന് മറ്റൊരു യുവതിയുമായുള്ള അടുപ്പം സംബന്ധിച്ച് ഭാര്യയുടെ പരാതിയിൽ മൂവരെയും ഇന്നലെ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. സ്റ്റേഷനിൽനിന്നു ഭാര്യയെ കൂട്ടാതെ ബൈക്കിൽ മടങ്ങിയ യുവാവ് വീട്ടിലെത്തി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. വിവരം അറിഞ്ഞ യുവതി മിത്രപ്പുഴക്കടവ് പാലത്തിൽ നിന്നു പമ്പയാറ്റിലേക്കു ചാടി. എന്നാൽ നാട്ടുകാർ ഇവരെ രക്ഷപ്പെടുത്തി. യുവതിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗൾഫിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കുകൊണ്ടുപോകുന്നതിനു വിലക്ക് തുടരുന്നതിൽ ആശങ്കയോടെ പ്രവാസികൾ. യുഎഇയിൽ മാത്രം ഇരുപതിലധികം ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് കേരളത്തിലേതടക്കമുള്ള വിമാനത്താവളങ്ങളിൽ മൃതദേഹം സ്വീകരിക്കുന്നതിനു കേന്ദ്രസർക്കാർ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയത്.
ഇന്ത്യയിലേക്കു യാത്രാവിമാനങ്ങൾക്കു പ്രവേശനവിലക്കേർപ്പെടുത്തിയതു മുതൽ കാർഗോ വിമാനത്തിലാണ് ഗൾഫിൽ നിന്നും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചിരുന്നത്. എന്നാൽ ഇന്നലെ മുതൽ ഗൾഫിൽ നിന്ന് മൃതദേഹം കൊണ്ട് വരരുതെന്ന് വിമാന കമ്പനികൾക്കും ഇന്ത്യയിലെ വിമാനത്താവളങ്ങൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയതായാണ് കാർഗോയെ സമീപിക്കുന്ന പ്രവാസികൾക്കു ലഭിക്കുന്ന മറുപടി. ഇന്ത്യൻ എംബസിയുടേയും ഗൾഫിലെ പൊലീസ് വകുപ്പിൻറേയുമെല്ലാം അനുമതി ലഭിച്ച് എംബാംമിങ് പൂർത്തിയാക്കിയ മൃതദേഹങ്ങൾ വരെ അധികൃതരുടെ കനിവ് കാത്തു കിടക്കുകയാണ്.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാടെന്ന കാര്യത്തിൽ കേന്ദ്രസർക്കാർ കൃത്യമായ വിശദീകരണം പോലും നൽകിയിട്ടില്ലെന്നാണ് പ്രവാസിസംഘടനകളുടെ പരാതി. നിലവിൽ കോവിഡ് ബാധിതരുടേയോ സംശയിക്കുന്നവരുടേയോ മൃതദേഹങ്ങൾ നാട്ടിലേക്കു അയക്കാതെ ഗൾഫിൽ അതാത് വിശ്വാസപ്രകാരം സംസ്കരിക്കുകയാണ് പതിവ്. ഒപ്പം നാട്ടിലേക്കയക്കുന്ന മൃതദേഹങ്ങൾ കോവിഡ് ഫലം നെഗറ്റീവായവരുടേതാണെന്നു ഉറപ്പുവരുത്തുന്നുമുണ്ട്. അതിനാൽ അത്തരമൊരു ആശങ്കയ്ക്ക് അടിസ്ഥാനമില്ല. യാത്രാവിമാനസർവീസ് പുനരാരംഭിക്കാത്ത സാഹചര്യത്തിൽ മൃതദേഹമെങ്കിലും കയറ്റിഅയക്കാൻ അനുമതി നൽകണമെന്നാണ പ്രവാസികളുടെ അഭ്യർഥന.
കോഴിക്കോട് കോവിഡ് ചികില്‍സയിലായിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ്. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന കുഞ്ഞിന്റെ നില കഴിഞ്ഞ ദിവസം മുതൽ ഗുരുതരമായിരുന്നു. ജൻമനാ ഹൃദ്രോഗിയാണ് കുട്ടി.
കുട്ടിക്ക് രോഗം പടർന്നത് എങ്ങനെയെന്ന് ഇതുവരേക്കും സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ ബന്ധുവിന് കോവിഡ് വന്ന് ഭേദമായിരുന്നു. പക്ഷേ ഇയാൾ കുട്ടിയുമായി ഇടപഴകിയിട്ടുണ്ടായിരുന്നില്ല. കുഞ്ഞിന്റെ മാതാപിതാക്കളുടെ ഫലം ഇന്ന് വരും.അതേസമയം കുഞ്ഞിനെ ചികിൽസിച്ച മഞ്ചേരിയിലെ രണ്ട് ആശുപത്രികളിലെ അഞ്ച് ഡോക്ടർമാരെ നിരീക്ഷണത്തിലാക്കി.
ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ പരീക്ഷണം മനുഷ്യരിൽ ആരംഭിച്ചു. എലീസ ഗ്രനാറ്റോ എന്ന യുവതിക്കാണ് ആദ്യത്തെ ഡോസ് നൽകിയത്. ആത്മവിശ്വാസത്തോടെയാണ് താൻ ഇതിനു സമ്മതിക്കുന്നതെന്ന് ശാസ്ത്രജ്ഞകൂടിയായ യുവതി വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട 800 വൊളന്റിയർമാരിൽ രണ്ടുപേരിലാണ് ഇന്നലെ വാക്സിൻ കുത്തിവച്ചത്.
മൂന്നുമാസത്തെ ഗവേഷണത്തിനൊടുവിലാണ് ഓക്സ്ഫഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യട്ടിലെ വാക്സിനോളജി പ്രഫസർ സാറാ ഗിൽബർട്ടിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞന്മാരുടെ സംഘം വാക്സിൻ വികസിപ്പിച്ചെടുത്തത്. വാക്സിന്റെ വിജയത്തിൽ എൺപതു ശതമാനവും തനിക്ക് പൂർണ വിശ്വസമുണ്ടെന്നാണ് പ്രഫ. ഗിൽബർട്ട് വ്യക്തമാക്കുന്നത്. പ്രായഭേദമന്യേ അയ്യായിരത്തോളം വൊളന്റിയർമാരിൽ വരും മാസങ്ങളിൽ വാക്സിന്റെ പരീക്ഷണം നടത്താനാണ് പദ്ധതി. പരീക്ഷണത്തിന്റെ ഭാഗമായി വിവിധ ഭൂഖണ്ഡങ്ങളിലെ തിരഞ്ഞെടുത്ത രാജ്യങ്ങളിലും ട്രയൽസ് നടത്തും.
ട്രയൽസിന് വിധേയരാകുന്ന വൊളന്റിയർമാരെ നിരന്തരം നിരീക്ഷണത്തിനു വിധേയരാക്കും. ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും എന്നാൽ അപകട സാധ്യത ഇല്ലെന്നുമാണ് ശാസ്ത്രജ്ഞന്മാർ വെളിപ്പെടുത്തുന്നത്. എങ്കിലും ഇതിന്റെ തിയറിറ്റിക്കൽ റിസ്ക് ബോധ്യപ്പെടുത്തിയ ശേഷമാണ് ഇവരെ ട്രയൽസിനായി ഉപയോഗിക്കുന്നത്. പരീക്ഷണം വിജയകരമായാൽ സെപ്റ്റംബർ മാസത്തോടെ പത്തുലക്ഷം ഡോസുകൾ ലഭ്യമാക്കത്തക്കവിധമുള്ള ഒരുക്കമാണ് ഓക്സ്ഫഡ് സർവകലാശാല നടത്തുന്നത്.
അതേസമയം രാജ്യത്ത് കോവിഡ് ടെസ്റ്റുകൾ കൂടുതൽ വേഗത്തിലാക്കാനും ആവശ്യമുള്ള ആരോഗ്യ പ്രവർത്തകർക്കെല്ലാം പരിശോധന ഉറപ്പുവരുത്താനുമുള്ള നടപടികൾ ഇന്നലെ പ്രഖ്യാപിച്ചു. ദിവസേന 51,000 പേരെ പരിശോധനയ്ക്കു വിധേയരാക്കാനുള്ള സംവിധാനമാണ് ഇപ്പോൾ സർക്കാരിനുള്ളത്. ഇതു മാസാവസാനത്തോടെ ഒരു ലക്ഷമാക്കും. ഇംഗ്ലണ്ടിലെ ആരോഗ്യ പ്രവർത്തകർക്കും മറ്റ് അവശ്യസേന മേഖലയിൽ ജോലിചെയ്യുന്നവർക്കും അവരുടെ വീടുകളിലുള്ളവർക്കും ഇന്നുമുതൽ ഓൺലൈൻ റജിസ്ട്രേഷനിലൂടെ ടെസ്റ്റിങ്ങിനു വിധേയരാകാൻ സാഹചര്യമൊരുക്കും. ഇത്തരം തൊഴിൽ മേഖലയിൽ മാനേജ്മെന്റിനും തങ്ങളുടെ സ്റ്റാഫിനെ പരിശോധനയ്ക്കു വിധേയരാക്കാൻ ആവശ്യപ്പെടാം.
ലാബിലും ആശുപത്രികളിലും ഉള്ള പരിശോധനകൾക്കു പുറമേ മൊബൈൽ യൂണിറ്റുകളിലൂടെ വീടുകളിലെത്തിയുമാണ് പരിശോധന വ്യാപകമാക്കുക. ഇപ്പോൾ ഐസലേഷനുള്ള എൻഎച്ച്എസ് സ്റ്റാഫിനെ വേഗം പരിശോധനയ്ക്കു വിധേയമാക്കുന്നതുവഴി ഇവരെ എളുപ്പത്തിൽ ജോലിയിൽ തിരികെയെത്തിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. നിലവിൽ 31 ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്ററുകളാണ് രാജ്യത്തു പ്രവർത്തിക്കുന്നത്. ഇത് 48 ആക്കും. ആർമിയുമായി സഹകരിച്ച് പോപ് അപ് മൊബൈൽ ടെസ്റ്റിങ് സംവിധാനവും ഏർപ്പെടുത്തുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വ്യക്തമാക്കി.
പിങ്കി . എസ്.
തുണിക്കെട്ടിൽ ഒരു കൊച്ചു പട്ടാളവും, കൂടെ ചേച്ചിക്കുട്ടിയും.പേറ്റു നോവു കഴിഞ്ഞുള്ള ആലസ്യം പേറുന്ന അമ്മയ്ക്കരികിൽ നിൽക്കുന്ന ഒരു മനോഹര ചിത്രം ഞാൻ സങ്കൽപ്പിക്കുകയായിരുന്നു. ഓരോ വായനയിലൂടെയും നമുക്കിങ്ങനെ നേരിട്ട് കാണാനാവാത്ത പലതും കാണാൻ കഴിയുക ഭാഗ്യമാണല്ലോ, പ്രത്യേകിച്ച് നമ്മുടെ മനസ്സിനൊപ്പം ചേർന്ന് നിൽക്കുന്നവരെക്കുറിച്ച് ആകുമ്പോൾ … വാക്കുകൾക്ക് ജീവൻ വെക്കുന്നു. ചിന്തകൾ പറന്ന് പറന്ന് ഭൂതകാലത്തിലേയ്ക്ക്. അവിടെയാ പൊന്നുണ്ണി പിച്ച വെക്കുന്നു. കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിക്കുന്നു. വീണ്ടും കാലം മുന്നോട്ട്.
അരുത് മോനേ, അത് വായിലിടരുത്… അമ്മ ശാസിക്കുന്നുണ്ട്. കൊച്ചു കുസൃതികളുമായി ,ബാല്യത്തിമിർപ്പിലാണ് ഉണ്ണി . തൊടിയും വീടും വിറപ്പിച്ച കുസൃതികൾ ചിലപ്പോഴൊക്കെ അമ്മയുടെ കണ്ണുകൾ നനയിപ്പിച്ചിട്ടുണ്ട്.
പിതാവിന്റെ കണിശതയ്ക്കൊപ്പം ജീവിത മൂല്യങ്ങളും അതിശക്തമായിരുന്നു. വിശാലമായ കാഴ്ചപ്പാട് എല്ലാ കാര്യത്തിലും വച്ചു പുലർത്തിയിരുന്നു. എന്തുമേതും അളന്നു നോക്കിയേ വീതം വെക്കാൻ കഴിയുമായിരുന്നുള്ളൂ, സർവേയർ കൂടിയായിരുന്ന പിതാവിന്. അവധി നാളുകളിൽ ദൂരത്ത് നിന്ന് ബസ്സിലേറി വരുന്ന അദ്ദേഹത്തിന്റെ കയ്യിൽ കോഴിക്കോടൻ ഹൽവ ഉണ്ടാകും, നിറവും മണവും രുചിയും നിറച്ച മധുരം… അളന്നു മുറിച്ച് വീതം വച്ച് കുടുംബാംഗങ്ങൾക്ക് നൽകിയ ശേഷം, കരുതി വയ്ക്കുന്ന ബാക്കി ഹൽവ , അടുക്കളയിൽ കൊതികൂട്ടിയിരിക്കും. നമ്മുടെ കുരുത്തം കെട്ട നായകൻ അതിവിദഗ്‌ധമായി അരികുകൾ അരിഞ്ഞ് കട്ടെടുത്ത് കഴിക്കും. അച്ഛന്റെ അളവുകളെ തോൽപ്പിക്കാനുള്ള പാടവം കൊച്ചു പട്ടാളം കൈവരിച്ചിരുന്നു. കൊതിയെ പൂട്ടി വയ്ക്കാത്ത സത്യസന്ധത, ഹൽവയോട് വേണ്ടതുണ്ടോ?
പകർത്തെഴുത്ത്, കയ്യക്ഷരം നന്നാകാനായി അച്ഛൻ നിഷ്കർഷിച്ച ഗൃഹപാഠമാണ്, ദിവസവും എഴുതണം. കളിച്ച് തീർക്കാൻ കൂടി സമയമില്ലാത്ത വികൃതി, അച്ഛൻ വരുന്നതിന്റെ തലേന്ന് ഒറ്റയിരുപ്പാൽ പകർത്തെഴുത്ത് താളുകൾ നിറയ്ക്കും. അതായിരുന്നില്ലേ ശരിക്കും കേമത്തം !
കള്ളത്തരങ്ങൾ കയ്യോടെ പിടിക്കുന്ന ദിവസം ചൂരൽ കഷായത്തിന്റെ കയ്പ്പു നീരും കുടിച്ച് അച്ഛന്റെ മുമ്പിൽ മുഖം കുനിച്ച് കുറ്റവാളിയെപ്പോലെ നിൽക്കേണ്ടി വന്നിരുന്നു. അമ്മയായിരുന്നു വടിയെടുത്തിരുന്നതെങ്കിൽ പിടി ഉഷയെ തോൽപ്പിക്കും വേഗത്തിൽ രക്ഷപെടാൻ കഴിഞ്ഞിരുന്നു.
മക്കളുടെ പഠന നിലവാരം ഉറപ്പുവരുത്താനായി, മൂന്ന് കുട്ടികളേയും നിരത്തിയിരുത്തി, അവരോട് പാഠഭാഗങ്ങൾ ഉറക്കെ വായിക്കാനായി ആവശ്യപ്പെടാറുണ്ട്. തനിക്കറിയാവുന്ന വിഷയങ്ങൾ വായിച്ച് കേൾക്കുമ്പോൾ, അച്ഛൻ ഇടപെട്ട് ചോദ്യങ്ങൾ ചോദിക്കും. ഉത്തരങ്ങൾ പറയാതിരുന്നാൽ ശകാരം കിട്ടും. അതിനാൽ ഹിന്ദി എടുത്ത് ഉറക്കെ പയറ്റും.തെറ്റ് തിരുത്താനാവാതെ അച്ഛനെ കുഴയ്ക്കുക, അതും ഒരു രസമായിരുന്ന കാലം.
ഇളയ സഹോദരിക്കൊപ്പം ടോം ആൻറ് ജെറി കളി നിത്യസംഭവമായിരുന്നു. എല്ലാ കുരുത്തക്കേടുകൾക്കും കൂട്ടു നിൽക്കുകയും, പിണങ്ങുമ്പോൾ, പീലാത്തോസിനെ പോലെ കൈ കഴുകി, അച്ഛൻ വരുമ്പോൾ പഴി മുഴുവൻ സഹോദരന്റ തലയിൽ കെട്ടിവെച്ച് നിഷ്കളങ്കതയുടെ ശാലീന രൂപമായി നിൽക്കുന്ന ഒരു പെൺകുട്ടിയുടെ വാങ്മയ ചിത്രം സങ്കൽപ്പിക്കാൻ ശ്രമിക്കൂ, പോയ ബാല്യം തിരികെ വരാത്തതിൽ വിഷമിക്കുന്നുണ്ടാവുമല്ലേ?
സഹോദരൻ ചെയ്യുന്ന കുസൃതികൾ തീയതിയും സമയവും ചേർത്ത് കുറിച്ച് വയ്ക്കുന്ന ശീലം പെൺകുട്ടിയുടെ കൃത്യ നിഷ്ഠയുള്ള ജീവിതത്തിന് സഹായകരമായത് തികച്ചും സന്തോഷമുള്ള കാര്യം തന്നെ.
ബാല്യത്തിൽ നിന്നുള്ള കുതിച്ച് ചാട്ടമാണല്ലോ കൗമാരം..രണ്ട് പെൺകുട്ടികളുടെ പുന്നാര ആങ്ങളയ്ക്ക് ഉത്തരവാദിത്വങ്ങൾക്ക് കുറവുണ്ടാകില്ലല്ലോ. അതിന് മുൻതൂക്കം നൽകിയത് സ്വാഭാവികം. സമപ്രായക്കാർ കളിക്കുമ്പോൾ, പെങ്ങന്മാർക്ക് കൂട്ടു പോകാനുള്ള ഉത്തരവാദിത്വം തെല്ലൊരമർഷത്തോടെ ഏറ്റെടുത്തു. ആഴ്ച തോറുമുള്ള ചിറക്കര -കല്ലട യാത്രകൾ, ചിലപ്പോഴൊക്കെ തെങ്ങിൻ തൈയ്യുകളുമായിട്ടുള്ളത് വളരെ ക്ലേശകരമായിരുന്നു.
അവിടെ പറമ്പ് പണി നോക്കാനും സഹായിക്കാനുമായി വേണ്ടിവന്ന യാത്രകൾ പക്ഷേ, അധ്വാനശീലം വളർത്തുകയായിരുന്നു, സ്വയമറിയാതെ തന്നെ …
അച്ഛന്റെ ശാസനകൾ അമ്മയുടെ വാത്സല്യത്തിനും മീതെയായപ്പോൾ സ്വയം ജയിക്കാനായി ഒരു ഒളിച്ചോട്ടം.ആ യാത്രയിൽ പഠിക്കാൻപലതുണ്ടായിരുന്നു. ജീവിതത്തിലെ യാഥാർത്ഥ്യങ്ങളും സങ്കൽപ്പങ്ങളും തമ്മിലുള്ള അന്തരം ബോധ്യപ്പെടുകയായിരുന്നു. ബന്ധങ്ങളിലെ ദൃഢതയാർന്ന കാണാച്ചരടുകൾ കെട്ടിവലിച്ച് തിരികെ നാട്ടിലെത്തിക്കുകയായിരുന്നു.
ജീവിത പ്രതിസന്ധികളിൽ എവിടെയെങ്കിലും ജയിക്കണമെന്ന വാശി വ്യോമസേനയിൽഎത്തിച്ചു. ദേശാഭിമാനബോധത്തോടെ രാജ്യ സംരക്ഷകനായി. കൃത്യനിഷ്ഠ എന്നത് സേനയുടെ അച്ചടക്കത്തിന്റെ തന്നെ ഭാഗമാണല്ലോ, അതില്ലാത്ത സ്വഭാവം നമ്മുടെ നായകനെ ഒട്ടൊന്നുമല്ല വലച്ചത്. ജന്മസിദ്ധമായ നയതന്ത്ര പാടവം പലപ്പോഴും ശിക്ഷാ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ തുണയേകി. വീടുവിട്ടുള്ള ഒറ്റപ്പെട്ട ജീവിതം , പുതിയ കാഴ്ചപ്പാടിലൂടെ ജീവിതത്തെ കാണാൻ പഠിപ്പിക്കുകയായിരുന്നു.
നൂറു കണക്കിന് മനുഷ്യർ, അവരുടെ ജീവിത പ്രശ്‌നങ്ങൾ, ഇടപെടലുകൾ, തീർപ്പുകൾ… അങ്ങനെ മുന്നേറുന്നു. ജീവിത പ്രതിസന്ധികളോട് മനക്കരുത്തുമായി പടവെട്ടി . വീണുടയുമായിരുന്ന സ്ഫടിക പത്രത്തിൽ പല വർണ്ണങ്ങൾ ചാലിച്ച് അഴകുറ്റതാക്കി.
പട്ടാളത്തിൽ തുടങ്ങിയ ഔദ്യോഗിക ജീവിതം ബാങ്കിലെത്തി നിൽക്കുന്നു., പുതിയ ഉത്തരവാദിത്വങ്ങളുമായി .
എവിടെയെങ്ങനെ എത്തിയാലും, ആരായി വളർന്നാലും, ബാല്യകാലമാണ് ഒരു മനുഷ്യന്റെ ജീവിത അടിത്തറ. ഒരിക്കലും തിരികെ നടന്ന് എത്താനാകാത്ത ബാല്യത്തെ സ്നേഹിക്കാതിരിക്കാൻ നമുക്ക് ആവില്ലല്ലോ! നമ്മെ നാമായി വാർത്തെടുത്ത ബാല്യത്തിനാട്ടെ, ബിഗ് സല്യൂട്ട്.
പിങ്കി .എസ്. കൊല്ലം ഇരവിപുരം സ്വദേശി . വിദ്യാഭ്യാസം- ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിoഗ്, ബിടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് . എസ്ബിഐ യുടെ കടപ്പാക്കട ശാഖയിൽ ജോലി ചെയ്യുന്നു. സ്കൂൾ തലത്തിൽ വെച്ച് കഥാരചനാ മത്സരങ്ങളിലും, ഉപന്യാസ മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. ഹൈസ്കൂൾ തല ക്വിസ് മത്സരം-സംസ്ഥാനത്ത് ഒന്നാം സ്ഥാനം. ബാങ്കു ജീവനക്കാരുടെ മാഗസിനായ ലേബർ ലൈഫിൽ – ‘ഉയരെ’ സിനിമയെക്കുറിച്ചുള്ള റിവ്യൂ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓർമ്മചെപ്പു തുറന്നപ്പോൾ: ഡോ.ഐഷ . വി. എഴുതുന്ന ഓർമ്മക്കുറിപ്പുകൾ- അധ്യായം 2
ലോകം മുഴുവൻ ജീവൻ സംരക്ഷിക്കാനായി നെട്ടോട്ടമോടുമ്പോൾ, ഒറ്റപ്പെട്ടവരുടെ വേദന സംഗീതത്തിൻെറ അകമ്പടിയോടെ…ഏതാനും വരികളിലൂടെ… അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഗായകനും ഗിറ്റാർറിസ്റ്റും. സംഗീത സംവിധായകനുമായ കളമശ്ശേരി സ്വദേശി നവീൻ ജെ അന്ത്രാപെറി ൻെറ ശബ്ദത്തിലൂടെ നിങ്ങൾക്കായ്…..
ജീവൻെറ തുടിപ്പിനായി ലോകം ദാഹിക്കുമ്പോഴും “ഞാൻ “എന്ന വാക്കിൽ ഉറച്ചു നിൽക്കണോ ????
ഒന്നു മാറി ചിന്തിക്കാൻ സമയായില്ലേ???
ഒറ്റപ്പെട്ടവരുടെ വേദന അറിയാൻ ഒറ്റപ്പടണം…. അത് അനുഭവിച്ചറിയുക തന്നെ വേണം…മരണത്തോടു മല്ലിടുമ്പോഴും അവരെ വേദനിപ്പിക്കുന്നത് അവരുടെ അസുഖമല്ല…മറിച്ച് വീട്ടുകാരും…കൂട്ടുകാരും…ബന്ധുക്കളും.. ഒക്കെ ഉണ്ടായിട്ടും ആരുമില്ലാതെ ജീവിക്കേണ്ടി വരുന്ന ആ അവസ്ഥയാണ്…അവരുടെ മനസ്സാണ് ഈ ഗീതം…
“LONELY I’M CRYING ” നമുക്ക്… അല്ല..ലോകത്തിനു മുഴുവനുമായുള്ള ഒരു സന്ദേശമാണ്… നിങ്ങൾ എത്ര വലിയവനാണെങ്കിലും…എത്രയൊക്കെ ബന്ധുമിത്രാദികൾ ഉണ്ടെങ്കിലും…. ഒരു നാൾ ഒറ്റപ്പെടാം….
തിരക്കേറിയ ജീവിത പന്ഥാവിൽ ഒറ്റപ്പെട്ട പലരെയും നാം മനപ്പൂർവ്വം കണ്ടില്ലെന്നു നടിച്ചിട്ടുണ്ടാവാം…പക്ഷേ ഒരു വേള നാം ഒരു നോട്ടം…. ഒരു പുഞ്ചിരി….ഒരിത്തിരി സഹതാപം … ഒരു തരി സ്നേഹം….അവരുടെ നേരെ നീട്ടിയിരുന്നെങ്കിൽ….അവരും അനുഭവിക്കുമായിരുന്നു..സന്തോഷം…അവരുടെ ജീവിതത്തിലും ഉണ്ടാവുമായിരുന്നു പ്രത്യാശയുടെ ഒരു തിരി വെളിച്ചം….
വെെകിയിട്ടില്ല…..”ഞാൻ”..ൽ നിന്നും “നമ്മൾ” ലേക്കുള്ള ദൂരംവിദൂരമല്ല….പൊരുതാം….മുന്നേറാം….ഒന്നായി… സ്നേഹിച്ച്…സഹകരിച്ച്…പങ്കുവെച്ച്…
അപൂർവമായ കാഴ്ചകൾക്കാണ് നവി മുംബൈ സാക്ഷ്യം വഹിക്കുന്നത്. ലോക്സൗണിന് പിന്നാലെ ദേശാടന പക്ഷികളുടെ വരവിൽ വൻ കുതിച്ചുചാട്ടമാണ്. പിങ്ക് നിറത്തിൽ കുളിച്ച് നിൽക്കുകയാണ് നവി മുംബൈ. അരയന്നകൊക്കുകളുടെ വലിയ കൂട്ടമാണ് മനോഹരക്കാഴ്ചയ്ക്ക് പിന്നിൽ.എല്ലാ വര്‍ഷവും മുംബൈയില്‍ എത്താറുണ്ട് ഫ്ലമിംഗോസ് എന്ന ദേശാടനപക്ഷികള്‍. എന്നാൽ ഇത്തവണ ഇതിന്റെ എണ്ണം വളരെ കൂടുതലാണ്. കുളങ്ങളും റോഡുകളിലും ഇവ സ്ഥാനം പിടിച്ചു കഴിഞ്ഞു.
ബോംബേ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 25 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് മുംബൈയില്‍ എത്തിയ ഈ പക്ഷികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ നിന്നും രാജസ്ഥാനിലെ സാമ്പാര്‍ തടാകത്തില്‍നിന്നുമാണ് ഇവ മുംബൈയിലെത്തുന്നത്.
@praful_patel Ji please find photos of today. pic.twitter.com/R52Vtq0ub0
— Lt Col Monish Ahuja (@Monish_Ahuja) April 23, 2020
Beautiful gifts of Mother Nature.
A sight to behold, migratory Flamingos seen in large numbers at Navi Mumbai.#MondayVibes #Flamingos #beautifulview #nature pic.twitter.com/miyEtDGM3v— Praful Patel (@praful_patel) April 20, 2020
ഇന്ത്യന്‍ താരങ്ങള്‍ കളിച്ചത് ടീമിന് വേണ്ടിയല്ല മറിച്ച് സ്വന്തം നേട്ടത്തിന് വേണ്ടിയായിരുന്നുവെന്ന മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖ് ന്റെ പ്രസ്താവന ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മുന്‍ പാകിസ്താന്‍ നായകന്‍ റമീസ് രാജയുമൊത്തുള്ള ഇന്‍സമാമിന്റെ സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
‘ഞങ്ങള്‍ ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോള്‍ അവരുടെ ബാറ്റിംഗ് കടലാസില്‍ ഞങ്ങളെക്കാള്‍ ശക്തമായിരുന്നു. എന്നാല്‍ ഞങ്ങളുടെ ബാറ്റ്‌സ്മാന്‍മാര്‍ 30 അല്ലെങ്കില്‍ 40 റണ്‍സ് നേടിയാലും അത് ടീമിനുവേണ്ടിയായിരുന്നു, എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം 100 റണ്‍സ് നേടിയാലും അവര്‍ തങ്ങള്‍ക്കുവേണ്ടി കളിച്ചു,’ യൂട്യൂബില്‍ റാമിസ് രാജയുമായുള്ള ചാറ്റ് ഷോയ്ക്കിടെയാണ് ഇന്‍സമാം പറഞ്ഞത്. പാകിസ്താന്‍ വിജയികളായ 1992ലെ ലോകകപ്പിനെക്കുറിച്ചാണ് ചര്‍ച്ച. പാക് ടീം പിന്തുടര്‍ന്ന പല കാര്യങ്ങളും ഇന്ത്യയുമായുള്ള പോരാട്ടവുമായിരുന്നു ചര്‍ച്ചാ വിഷയം. ഇതിനിടെയാണ് ഇന്‍സമാം ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഒരു ഒളിയമ്പ് എറിഞ്ഞത്. ഇതിനെതിരെ ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് വലിയ വാക്‌പോരിന് വഴിവെച്ചു.
1991 മുതല്‍ 2007 വരെയുള്ള കരിയറില്‍ 120 ടെസ്റ്റുകളിലും 378 ഏകദിനങ്ങളിലും 1 ടി20 യിലും ദേശീയ ടീമിനെ പ്രതിനിധീകരിച്ചു ഇന്‍സമാം. പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ 59 ടെസ്റ്റുകളും 132 ഏകദിനങ്ങളും 8 ടി 20 യും കളിച്ചിട്ടുണ്ട്. ഇതില്‍ യഥാക്രമം 9, 55, 6 മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ യഥാക്രമം 12, 73, 1 മത്സരങ്ങളില്‍ വിജയിച്ചു. ഏകദിന(50 ഓവര്‍) ലോകകപ്പിനെക്കുറിച്ച് പറയുമ്പോള്‍, പാകിസ്ഥാനെതിരെ കളിച്ച ഏഴ് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. ടി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ അഞ്ച് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്.
ഗള്‍ഫ് മേഖലയില്‍ തങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണി സൃഷ്ടിച്ചാല്‍ യുഎസ്സിന്റെ യുദ്ധക്കപ്പലുകള്‍ തകര്‍ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹൊസ്സെയ്ന്‍ സലാമി സ്റ്റേറ്റ് ടിവിയിലാണ് ഇക്കാര്യം പറഞ്ഞത്. യുഎസ് കപ്പലുകളെ ഇറാന്‍ ശല്യം ചെയ്യുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. യുഎസ് കപ്പലുകളെ ശല്യം ചെയ്യുന്ന ഇറാന്‍ കപ്പലുകളെ ആക്രമിച്ച് നശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ട്രംപ് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു റെവല്യൂഷണറി ഗാര്‍ഡ് മേധാവി.
കോവിഡ് വലിയ തോതില്‍ മരണമുണ്ടാക്കിയ ഇറാനുള്ള സഹായങ്ങള്‍ തടയാന്‍ യുഎസ് നടത്തിയ ഇടപെടലും വിവാദമായിരുന്നു. മേഖലയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തുടരുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് യുഎസ്സിന്റേയും ഇറാന്റേയും പ്രസ്താവനകള്‍. പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇറാന്റെ സൈനിക, സൈനികേതര കപ്പലുകള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന ഏതൊരു അമേരിക്കന്‍ ഭീകര സേനയേയും തകര്‍ക്കാന്‍ ഞാന്‍ ഞങ്ങളുടെ നാവികസേനയ്ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട് – ഹൊസൈനി സലാമി പറഞ്ഞു.
ഇറാന്റെ 11 നേവി കപ്പലുകള്‍ യുഎസ് നേവി കപ്പലുകള്‍ക്കടുത്തേയ്ക്ക് വന്ന് പ്രകോപനമുണ്ടാക്കിയതായി യുഎസ് മിലിട്ടറി ഈ മാസമാദ്യം ആരോപിച്ചിരുന്നു. വളരെ അപകടകരവും പ്രകോപനപരവുമാണ് ഇറാന്റെ നീക്കമെന്നാണ് യുഎസ് മിലിട്ടറി പറഞ്ഞത്. 2015ൽ ബറാക്ക് ഒബാമ പ്രസിഡൻ്റ് ആയിരിക്കെ യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇറാനുമായുണ്ടാക്കിയ ആണവകരാറിൽ നിന്ന് 2018ൽ ട്രംപ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. ഇറാന് മേൽ വീണ്ടും ശക്തമായ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് മൂതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും കഴിഞ്ഞവർഷം ഹോർമുസ് കടലിടുക്കിലെ നീക്കങ്ങൾ ഒരു യുദ്ധത്തിൻ്റെ വക്കിലോളം കാര്യങ്ങളെത്തിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ്, ഇറാൻ നാവികസേനകൾ പരസ്പരം കപ്പലുകൾ പിടിച്ചെടുത്തിരുന്നു.
കോവിഡ് മൂലം ഇറാനിൽ ഇതുവരെ 5487 പേരാണ് മരിച്ചത്. 87026 പോസിറ്റീവ് കേസുകൾ വന്നു. യുഎസ്സിലാകട്ടെ ഇതുവരെ 8,49,092 പോസിറ്റീവ് കേസുകൾ വരുകയും 47684 പേർ മരിക്കുകയും ചെയ്തു.
കേരളത്തിൽ ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ട് പേരാണ് രോഗമുക്തി നേടിയത്. കാസറഗോഡ് പുതിയ കേസുകളില്ല. ഇടുക്കിയിൽ നാല് കേസുകൾ റിപ്പോർട്ട് ചെയ്തു. കോട്ടയം, കോഴിക്കോട് ജില്ലകളിൽ രണ്ട് വീതവും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒന്ന് വീതവും കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും രണ്ട് പേർ വിദേശത്ത് നിന്ന് വന്നവരുമാണ്. 129 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 21334 സാമ്പിളുകൾ പരിശോധിച്ചതിൽ 20336 സാമ്പിളുകൾ നെഗറ്റീവ് ആണ്. ഇന്ന് 148 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത കോട്ടയവും ഇടുക്കിയും ഗ്രീൻ സോണിൽ നിന്ന് മാറ്റി ഓറഞ്ച് സോണിലാക്കിയതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് നിലവിൽ റെഡ് സോണിലുള്ളത്. ബാക്കി 10 ജില്ലകൾ ഓറഞ്ച് സോണിലാണ്. ഓറഞ്ച് എ, ബി വിഭജനം ഒഴിവാക്കി ഒറ്റ സോണാക്കി. റെഡ് സോണിൽ പരിശോധന കൂടുതൽ കർശനമാക്കും.
23876 പേർ നിരീക്ഷണത്തിലാണ്. 23439 പേർ വീടുകളിലും 437 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനം (സമൂഹവ്യാപനം) ഉണ്ടായില്ല. അതേസമയം സമൂഹവ്യാപന ഭീഷണി ഇല്ലാതായിട്ടില്ല.
രോഗപരിശോധന വേഗത്തിലാക്കാൻ നടപടി – 10 ആർടി പിസിആർ മെഷിനുകൾ വാങ്ങും. നിലവിൽ 14 സർക്കാർ ലാബുകളിലും രണ്ട് സ്വകാര്യ ലാബുകളിലും സംസ്ഥാനത്ത് കോവിഡ് പരിശോധന നടക്കുന്നു.
അതിർത്തികളിൽ പരിശോധന കർശനമാക്കും. ആളുകളെ കടത്താൻ ശ്രമിക്കുന്നത് തടയും. അതിർത്തികടന്നുവന്ന ഡോക്ടറേയും ഭർത്താവിനേയും ക്വാറൻ്റൈൻ ചെയ്തിട്ടുണ്ട്. ഇരുവർക്കുമെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തു.
അടിയന്തര സാഹചര്യങ്ങളിൽ ജില്ല കടന്നുള്ള യാത്രകൾക്ക് പൊലീസിൻ്റെ എമർജൻസി പാസ് വാങ്ങണം.
ഹോട്ട് സ്പോട്ടുകളായ പഞ്ചായത്തുകൾ അടച്ചിടും.
ക്വാറികൾക്ക് പ്രവർത്തിക്കാം. കേന്ദ്ര സർക്കാരിൻ്റെ മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കണം.
മൂന്നാറിൽ ഭിന്നശേഷിക്കാർക്ക് റേഷൻ നിഷേധിച്ചെന്ന പരാതി പരിശോധിക്കും.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരേയും കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കി.
പൊലിസുകാരേയും ഹോം ഡെലിവറി നടത്തുന്നവരേയും പരിശോധനയ്ക്ക് വിധേയരാക്കും.
3,30,216 പേർ സന്നദ്ധസേനയിൽ രജിസ്റ്റർ ചെയ്തു.
നോമ്പുകാലത്ത് പാഴ്സൽ, ഹോം ഡെലിവറി എന്നിവയ്ക്കായി റസ്റ്റോറൻ്റുകൾക്ക് രാത്രി 10 മണി വരെ സമയം നീട്ടി നൽകും.
ക്രിസ്ത്യൻ വിവാഹച്ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം.
കേരളത്തിലെ വ്യവസായികൾ പിപിഇ കിറ്റുകളും എൻ 95 മാസ്കുകളും നിർമ്മിക്കുന്നുണ്ട്.
വിദേശത്തേയ്ക്ക് മരുന്ന് പാഴ്സലായി അയയ്ക്കാം.