മാസ്‌ക് കെട്ടിയാല്‍ പിന്നെ കൊറോണ അതിന്റെ പരിസരത്ത് വരില്ലെന്ന് വിചാരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. അതുകൊണ്ടൊന്നും പ്രയോജനമില്ല. താല്‍കാലിക സുരക്ഷ മാത്രമാണ് മാസ്‌കുകള്‍. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മാസ്‌കുകള്‍ക്ക് സാധിക്കില്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.
കൊറോണ ബാധിതരും രോഗലക്ഷണങ്ങള്‍ ഉള്ളവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആയിരം വട്ടം ആവര്‍ത്തിക്കുമ്പോഴാണ് പുതിയ പഠനം എത്തിയത്. സര്‍ജിക്കല്‍ മാസ്‌ക് അല്ലെങ്കില്‍ കോട്ടണ്‍ തുണികൊണ്ടുള്ള മാസ്‌ക് എന്നിവയാണ് ജനങ്ങള്‍ ധരിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ വൈറസ് ബാധയെ തടയാന്‍ സാധിക്കില്ലെന്നാണ് പഠനത്തില്‍ പറയുന്നത്.
കൊവിഡ് ബാധിതര്‍ ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന സ്രവത്തില്‍ നിന്ന് കൊറോണ വൈറസിനെ തടയാന്‍ ഈ രണ്ട് മാസ്‌ക്കുകളും ഫലപ്രദമല്ലെന്ന് പഠനത്തില്‍ പറയുന്നു. അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ എന്ന അമേരിക്കന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ദക്ഷിണ കൊറിയയിലെ രണ്ട് ആശുപത്രികളിലാണ് പഠനം നടത്തിയത്.
കൊവിഡ് രോഗികള്‍ ചുമയ്ക്കുമ്പോള്‍ വൈറസ് അടങ്ങുന്ന സ്രവകണങ്ങള്‍ വായുവിലേക്ക് പടരുന്നത് തടയാനോ മാസ്‌ക്കിന്റെ പുറത്തേ പ്രതലത്തിലേക്ക് കടക്കുന്നത് തടയാനോ മേല്‍പ്പറഞ്ഞ രണ്ട് മാസ്‌ക്കുകള്‍ക്കും സാധിക്കില്ലെന്ന് പഠനം വ്യക്തമാക്കുന്നു.
അണുബാധയില്‍നിന്ന് ഉയര്‍ന്ന സുരക്ഷ നല്‍കുന്ന എന്‍ 95 മാസ്‌ക്കുകളുടെ ലഭ്യത കുറയുന്ന സാഹചര്യത്തില്‍ സര്‍ജിക്കല്‍ മാസ്‌ക്കുകളോ കോട്ടണ്‍ മാസ്‌ക്കുകളോ ഉപയോഗിക്കുന്നത് വര്‍ധിച്ചു. ഉള്‍സാന്‍ കോളേജ് ഓഫ് മെഡിസിന്‍ സര്‍വകലാശാല ഗവേഷകരാണ് മാസ്‌ക്കുകള്‍ സംബന്ധിച്ച പഠനം നടത്തിയത്. നാലു പേരില്‍ മാത്രമാണ് ഇവര്‍ നിരീക്ഷണം നടത്തിയത്. മാസ്‌ക് ധരിക്കാതെ, സര്‍ജിക്കല്‍ മാസ്‌ക് ധരിച്ച്, കോട്ടണ്‍ മാസ്‌ക് ധരിച്ച്, വീണ്ടും മാസ്‌ക്കില്ലാതെ എന്നിങ്ങനെയാണ് പഠനം നടത്തിയത്.
പഠനത്തിനൊടുവില്‍ രണ്ട് മാസ്‌ക്കുകളുടെയും അകത്തും പുറത്തും കോവിഡ് രോഗികളുടെ സ്രവം ഉണ്ടായിരുന്നു. രണ്ട് മാസ്‌കുകളില്‍ നിന്നും ശേഖരിച്ച എല്ലാ സാമ്പിളുകളിലും കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. അതിനാല്‍, കൊറോണ രോഗികളോ രോഗലക്ഷണങ്ങള്‍ ഉള്ളവരോ സര്‍ജിക്കല്‍ മാസ്‌ക്, കോട്ടണ്‍ മാസ്‌ക് എന്നിവ ധരിക്കുന്നത് പ്രയോജനം ചെയ്യില്ലെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇവര്‍ ചുമയ്ക്കുമ്പോള്‍ മാസ്‌ക്കിനെ മറികടന്ന് വൈറസ് അടങ്ങിയ സ്രവകണങ്ങള്‍ പുറത്തെത്തുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
കോവിഡ് പ്രതിരോധത്തിനുള്ള ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതിന് കേരള പൊലീസ് നടത്തുന്ന ‘ഡ്രോൺ പരീക്ഷണ’ത്തെ പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. വിഖ്യാതമായ തന്റെ ‘ട്രേസര്‍ ബുള്ളറ്റ് ചാലഞ്ച്’ പശ്ചാത്തലമാക്കി കേരള പൊലീസ് പുറത്തുവിട്ട വിഡിയോ റീട്വീറ്റ് ചെയ്താണ് ശാസ്ത്രിയുടെ അഭിനന്ദനം. കേരള പൊലീസ് ഔദ്യോഗിക ട്വിറ്റർ പേജിലാണ് രസകരമായ ഈ വിഡിയോ പങ്കുവച്ചത്. കേരള പൊലീസിന്റെ പരീക്ഷണത്തെ ‘നൂതനം’ എന്നാണ് ശാസ്ത്രി വിശേഷിപ്പിച്ചത്.
ലോക്ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി കേരള പൊലീസ് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തിങ്കളാഴ്ച മുതൽ ശക്തമാക്കിയിരുന്നു. ഇങ്ങനെ നടത്തിയ നിരീക്ഷണത്തിനിടെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ കണ്ട ‘ആകാഴക്കാഴ്ചകൾ’ വിഡിയോ രൂപത്തിൽ പൊലീസ് പുറത്തുവിട്ടിരുന്നു. വയലിലും കടല്‍ക്കരയിലുമുള്ള ആളുകള്‍ ഡ്രോണ്‍ കണ്ട് നെട്ടോട്ടം ഓടുന്നതു വിഡിയോയിലുണ്ട്. ചിലയിടത്ത് ആളുകള്‍ ഇടവഴികളിലേക്ക് ഓടിമാറി ആകാശക്കണ്ണില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. ചിലര്‍ തൂവാല കൊണ്ടും കൈകൊണ്ടും മുഖം മറയ്ക്കുകയും ചെയ്തു.
ഇതേ വിഡിയോയുടെ പശ്ചാത്തലത്തിലാണ് രവി ശാസ്ത്രിയുടെ വിഖ്യാതമായ ‘ട്രേസർ ബുള്ളറ്റ് ചാലഞ്ചി’ന്റെ സംഗീതവും ഓഡിയോയും ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകുന്നതിനു മുൻപ് ക്രിക്കറ്റ് കമന്റേറ്ററായിരുന്ന ശാസ്ത്രി, 2016ലാണ് തന്റെ സഹ കമന്റേറ്റർമാക്കു മുന്നിൽ ‘ട്രേസർ ബുള്ളറ്റ് ചാലഞ്ച്’ വച്ചത്. ക്രിക്കറ്റ് കമന്ററിയിൽ താൻ പ്രശസ്തമാക്കിയ ഈ പ്രയോഗം വ്യത്യസ്തമായ ശൈലികളിൽ ഉപയോഗിക്കാനുള്ള ചാലഞ്ച് ആയിരുന്നു ഇത്.
മൻ താരങ്ങൾ കൂടിയായ സുനില്‍ ഗാവസ്‌കര്‍, സഞ്ജയ് മഞ്ജരേക്കര്‍, ഇയാന്‍ ബോതം തുടങ്ങിയവരാണ് ചാലഞ്ച് ഏറ്റെടുത്തത്. ഇവരുടെ കമന്ററിയും വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതുവരെ ട്വിറ്ററിൽ മാത്രം മൂന്നര ലക്ഷത്തിലേറെ പേരാണ് വിഡിയോ കണ്ടത്. 5100 പേര്‍ റീട്വീറ്റ് ചെയ്യുകയും 15,000ലേറെപ്പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു.
Very innovative. Good luck #TracerBulletChallenge #IndiaFightsCorona #COVID https://t.co/ts0ioh9oNu
— Ravi Shastri (@RaviShastriOfc) April 8, 2020
തൃശ്ശൂര്‍ പൂരം ഈ വര്‍ഷമില്ല. കൊവിഡ് 19ന്റെ സാഹചര്യത്തിലാണ് തൃശ്ശൂര്‍ പൂരം റദ്ദാക്കാന്‍ ദേവസ്വങ്ങൾ തീരുമാനിച്ചത്. ഈ വര്‍ഷം മേയ് മൂന്നിനാണ് തൃശ്ശൂര്‍ പൂരം നടക്കേണ്ടിയിരുന്നത്. 1962ലാണ് ഇതിന് മുമ്പ് തൃശ്ശൂർ പൂരം റദ്ദാക്കിയത്. കൊവിഡ് 19 വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍, ഏപ്രില്‍ 14ന് ശേഷവും തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് തൃശ്ശൂര്‍ പൂരം റദ്ദാക്കുന്നതായി സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ കൊവിഡ് ഹോട്ട് സ്പോട്ടുകളായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന എട്ട് ജില്ലകളിലൊന്നാണ് തൃശ്ശൂർ. ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് പിന്‍വലിക്കുകയാണെങ്കില്‍ പോലും ഹോട്ട് സ്‌പോട്ടുകളില്‍ അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടി വരും. ഇക്കുറി പൂരവുമായി ബന്ധപ്പെട്ട ക്ഷേത്രാചാരങ്ങൾ മാത്രമുണ്ടാകുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു.
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ചേർന്നാണ് എല്ലാവർഷവും വിഖ്യാതമായ തൃശ്ശൂർ പൂരം നടത്തുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായാണ് തൃശ്ശൂർ പൂരം അറിയപ്പെടുന്നത്. ഈ വർഷത്തെ പൂരത്തിനുള്ള ഒരുക്കങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. പൂരത്തിന് മുന്നോടിയായി രണ്ട് മാസം നീണ്ടുനിൽക്കുന്ന എക്സിബിഷൻ ഏപ്രിൽ ഒന്നിന് തുടങ്ങാൻ നിശ്ചയിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇത് റദ്ദാക്കുകയായിരുന്നു.
ഇന്ത്യ-ചൈന യുദ്ധം മൂലമാണ് 1962ല്‍ തൃശ്ശൂർ പൂരം റദ്ദാക്കിയത് എന്നാണ് ദേവസ്വങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം തൃശ്ശൂര്‍ പൂരം സാധാരണ നടക്കുന്നത് ഏപ്രിലിലോ മേയിലോ ആണ്. അതിർത്തിയിലെ സംഘർഷം 1962ലെ വേനൽക്കാലത്ത് തന്നെ തുടങ്ങിയിരുന്നെങ്കിലും ഇന്ത്യ – ചൈന യുദ്ധം 1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെയായിരുന്നു.
ഡെമോക്രാറ്റ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറി. പാര്‍ട്ടിയിലെ തന്റെ എതിരാളിയായ ജോ ബിഡന് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് വഴിയൊരുക്കിക്കൊണ്ടാണ് സാന്‍ഡേഴ്‌സിന്റെ പിന്മാറ്റം. ഇതോടെ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജോ ബിഡനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനുള്ള സാധ്യതയേറി.
ഡെമോക്രാറ്റുകളിലെ പുരോഗമന വിഭാഗക്കാര്‍ക്ക് ഏറ്റ തിരിച്ചടിയായിക്കൂടിയാണ് സാന്‍ഡേഴ്‌സിന്റെ പിന്മാറ്റത്തെ കണക്കാക്കുന്നത്. ആരോഗ്യ മേഖല, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക അസമത്വം തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രചരണമായിരുന്നു സാന്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ ഇവര്‍ നയിച്ചിരുന്നത്. സാന്‍ഡേഴ്‌സ് പിന്മാറിയതോടെ പാര്‍ട്ടിയിലെ പുരോഗമന വിഭാഗത്തിന്റെ പങ്കാളിത്തവും അവസാനിച്ചു.
കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തുടക്കത്തില്‍ കൊറോണ വൈറസ് ബാധയെ ഗൗരവത്തില്‍ എടുക്കാതിരുന്ന ട്രംപിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. കൊറോണ വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നു കൂടിയാണ് അമേരിക്ക.
ഫെബ്രുവരിയില്‍ നടന്ന പ്രൈമറികളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ വിജയിച്ച് സാന്‍ഡേഴ്‌സ് കരുത്തുകാട്ടിയെങ്കിലും പിന്നീട് പാര്‍ട്ടിയിലെ എതിരാളിയായ ജോ ബിഡന്റെ കുതിപ്പാണ് കണ്ടത്. നിര്‍ണായകമായ സൗത്ത് കരോലിനയില്‍ വിജയിച്ച് മധ്യവര്‍ഗക്കാരുടെ പിന്തുണയും ജോ ബിഡന്‍ എന്ന മുന്‍ വൈസ് പ്രസിഡന്റ് നേടിയതോടെ സാന്‍ഡേഴ്‌സിന്റെ സാധ്യതകള്‍ മങ്ങി. ഇതിനു പിന്നാലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളായ മിഷിഗണും ഫ്ളോറിഡയും സാന്‍ഡേഴ്‌സിന് നഷ്ടപ്പെട്ടു.
കോവിഡ്-19 പ്രതിസന്ധി രൂക്ഷമായതോടെ സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിന് അവധി കൊടുത്തിരുന്നു. സാന്‍ഡേഴ്‌സ് ഇതിനിടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയും ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടും പൊതുജന മധ്യത്തില്‍ ഉണ്ടായിരുന്നെങ്കിലും ട്രംപിനെതിരെ യോജിച്ച പോരാട്ടത്തിന് പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദം ഏറിയിരുന്നു എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബിഡന്‍ ആകട്ടെ, മത്സരത്തില്‍ നിന്ന് പിന്മാറുന്ന കാര്യത്തില്‍ സാന്‍ഡേഴ്‌സിനു മേല്‍ യാതൊരു സമ്മര്‍ദ്ദവും ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു.
രണ്ടാം തവണയാണ് സാന്‍ഡേഴ്‌സ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയത്. അടിസ്ഥാനവര്‍ഗ ജനങ്ങളുടെ പിന്തുണയും ഒപ്പം, പുതിയ വോട്ടര്‍മാരെ ഡെമോക്രാറ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുമെന്നുമുള്ള വാഗ്ദാനങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു മത്സരമെങ്കിലും സാന്‍ഡേഴ്‌സിന് അതിനു കഴിഞ്ഞില്ല. ചെറുപ്പക്കാര്‍ക്കിടയിലും കാര്യമായ ചലനമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല എന്നാണ് വിലയിരുത്തല്‍.
2016-ലേതു പോലെ തന്നെ ഡെമോക്രാറ്റുകള്‍ക്ക് വോട്ടു ചെയ്യുമെന്ന് കരുതിയ വലിയൊരു വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ സാന്‍ഡേഴ്‌സിന് കഴിഞ്ഞില്ല. ആഫ്രിക്കന്‍-അമേരിക്കാര്‍ ഇതില്‍ പ്രധാനപ്പെട്ട വിഭാഗമാണ്. അതേ സമയം, അലാബാമ, കരോലിന, മിസിസിപ്പി, വിര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ജോ ബിഡന് ആഫ്രിക്കന്‍-അമേരിക്കക്കാരുടെ വലിയ പിന്തുണ ലഭിക്കുകയും ചെയ്തു.
സ്വയം ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നു വിശേഷിപ്പിക്കുന്ന വെര്‍മോണ്ടില്‍ നിന്നുള്ള ഈ സെനറ്റര്‍ പലപ്പോഴും പാര്‍ട്ടി ചട്ടക്കൂടിന് പുറത്ത് സ്വതന്ത്രമായ പ്രവര്‍ത്തിക്കുന്ന ആളാണ് എന്ന വിലയിരുത്തലുകളും പലപ്പോഴുമുണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷക്ഷ എന്നതും അമേരിക്കയിലെ തൊഴിലാളി വര്‍ഗക്കാര്‍ക്കിടയില്‍ കോളേജ് വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി സൗജന്യ നാലുവര്‍ഷ കോളേജ് വിദ്യാഭ്യാസം തുടങ്ങിയവ സാന്‍ഡേഴ്‌സിന്റെ പ്രധാന പ്രചരണ വിഷയങ്ങളായിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇതിന് ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതിതീവ്ര ഇടത് എന്ന പ്രതിച്ഛയയാണ് സാന്‍ഡേഴ്‌സിന് അമേരിക്കന്‍ മധ്യവര്‍ഗക്കാര്‍ക്കിടയില്‍ ഉള്ളത് എന്നതാണ് തിരിച്ചടിക്ക് പ്രധാന കാരണമായി പറയപ്പെടുന്നതും. എന്നാല്‍ തന്റെ പ്രചരണ പരിപാടികളും ആശയങ്ങളും ഡെമോക്രാറ്റുകള്‍ക്ക് മത്സരത്തില്‍ മേല്‍ക്കൈ ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട് എന്നാണ് സാന്‍ഡേഴ്‌സ് അവകാശപ്പെട്ടത്.
കടപ്പാട് : ഡോക്ടർ ദീപു ഇൻഫോ ക്ലിനിക്
ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും, മഹാമാരി വിതയ്ക്കുന്ന വൈറസിനെതിരെ ഒരു മരുന്ന് അല്ലെങ്കിൽ വാക്സിൻ ഇതുവരെ കണ്ടുപിടിക്കാനാവാത്തതെന്ത്?.
ന്യായമായ ചോദ്യം, ലോകത്തെ പിടിച്ചു കുലുക്കിയ പല മഹാമാരികളെയും ശാസ്ത്രം പിടിച്ചു കെട്ടിയിട്ടുണ്ട്. വസൂരിയെ ഉന്മൂലനം ചെയ്തു, ഫലപ്രദമായ ആന്റി ബയോട്ടിക്കുകളുടെ ആവിർഭാവവും രോഗപ്പകർച്ചയെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവും ഒക്കെ കൊണ്ട് പണ്ടത്തെ വില്ലന്മാരായ പ്ളേഗും, കോളറയുമൊക്കെ നിലവിൽ ഭീഷണിയല്ല. എന്നാൽ ശാസ്ത്രത്തെ വെല്ലുന്ന മിടുക്കന്മാരാണ് വൈറസുകൾ. അതിലെ ഒടുവിലത്തെ അവതാരമായ കോവിഡ് 19 ഉണ്ടാക്കുന്ന Sars-CoV-2 കൊറോണ വൈറസിനെ തളയ്ക്കാനുള്ള, നിതാന്തപരിശ്രമത്തിലാണ് ശാസ്ത്രലോകമെന്ന് നാം അറിയണം.
ഡിസംബർ 2019 ൽ ഈ രോഗം ആവിർഭവിച്ചപ്പോൾ തൊട്ട് ശാസ്ത്രം എന്തൊക്കെ ചെയ്തു എന്ന് നോക്കാം.
ഇന്ന് നമ്മൾക്ക് കൊറോണയെക്കുറിച്ചുള്ള അറിവുകൾ പോലും, ശാസ്ത്രീയ നിരീക്ഷണ ഗവേഷണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് ഓർക്കുക. രോഗം സ്ഥിരീകരിച്ച ആദ്യ ആഴ്ച്ചകളിൽ തന്നെ, കോവിഡ്19 ഉണ്ടാക്കുന്ന വൈറസിന്റെ ജനിതക ഘടന മുഴുവനായും ചൈന കണ്ടെത്തുകയും, ലോകത്തിന് നൽകുകയും ചെയ്തിരുന്നു. ഇത് തുടർ ഗവേഷണങ്ങൾക്ക് വലിയ ഗുണകരമായി. രോഗപ്പകർച്ച എങ്ങനെ നടക്കുന്നു/ നടക്കുന്നില്ല എന്നൊക്കെയുള്ള അറിവ് ഈ മഹാമാരിയെ നേരിടുന്നതിൽ നമ്മെ സഹായിച്ചു.
3 ആഡംബര കപ്പലുകളിൽ നടന്ന രോഗബാധയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ തുടക്കത്തിൽ ഗുണകരമായി. പ്രാഥമിക പഠനങ്ങളിൽ നിന്ന് നമ്മുക്ക് രോഗത്തിന്റെ ഇൻക്യുബേഷൻ കാലയളവ് അറിയാനും, അതിൽ നിന്ന് ഐസൊലേഷൻ / ക്വാറൻ്റയിൻ എത്ര നാൾ എന്ന് നിശ്ചയിക്കാനും കഴിഞ്ഞു.
ഡ്രോപ്പ്ലെറ്റ് ഇൻഫെക്ഷൻ മൂലമുള്ള പകർച്ച എന്ന അറിവ് സോഷ്യൽ സിസ്റ്റൻസിങ്ങ് എന്ന തന്ത്രം (2 മീറ്റർ ശാരീരിക അകലം) രൂപീകരിക്കാൻ സഹായിച്ചു. മാസ്കിന്റെ ശരിയായ ഉപയോഗത്തിന്റെ പ്രാധാന്യം ജനങ്ങളിൽ പ്രചരിപ്പിക്കാൻ സാധിച്ചു. ഫോമൈറ്റ് ട്രാൻസ്മിഷൻ (സ്പർശനത്തിലൂടെ, കൈകൾ മുഖേനയുള്ള പകർച്ച) കണ്ടെത്തിയത് പ്രകാരം കൈകളുടെ ശുചിത്വം എത്ര പ്രധാനം എങ്ങനെ എന്നൊക്കെ പ്രചരിപ്പിക്കാൻ സാധിച്ചു.
വൈറസിനെ കണ്ടെത്തി ജനിതക പഠനങ്ങൾ നടത്താനായത് കൊണ്ട്, രോഗ നിർണ്ണ ടെസ്റ്റുകൾ കണ്ടെത്താനായി. രണ്ടിലധികം തരം മേജർ ടെസ്റ്റുകൾ കണ്ടെത്തി അതിന്റെ സംവിധാനങ്ങൾ ഉണ്ടാക്കിയത്, നേരത്തേ രോഗം കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ രോഗവ്യാപനം നിയന്ത്രണത്തിൽ വരുത്തുന്നതിൽ പ്രധാന കാൽ വെയ്പ്പായിരുന്നു.
രോഗം ഗുരുതരമാവുന്നവർക്ക് വേണ്ട ചികിത്സാവിധികൾ, ഓക്സിജനും, വെൻ്റിലേറ്ററും ഉൾപ്പെടെയുള്ള ലൈഫ് സപ്പോർട്ട് ഇത്യാദി മുൻപേ ശാസ്ത്രം പ്രദാനം ചെയ്തിരിക്കുന്നത് കൊണ്ടാണ് രോഗം വന്ന 90 വയസ്സ് കഴിഞ്ഞവരെ പോലും നമ്മുക്ക് രക്ഷിക്കാൻ കഴിഞ്ഞത്, മരണനിരക്ക് 5 %ലും താഴെയാക്കി നിർത്താൻ കഴിയുന്നത്.
കോവിഡിനെതിരെ ചികിത്സാ വിധികൾ – ശാസ്ത്ര ലോകം എന്തൊക്കെ ആയുധങ്ങളാണ് വാർത്തെടുക്കാൻ ശ്രമിക്കുന്നത്?❓
യജ്ഞം തുടങ്ങിയിട്ടേയുള്ളൂ, വൈറസിനെ / രോഗത്തെക്കുറിച്ച് കൂടുതൽ അറിയാനും, രോഗ നിർണ്ണയ ഉപാധികളും, മരുന്നും, വാക്സിനും നിർമ്മിക്കാനുമുള്ള ഗവേഷണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ലോകമെമ്പാടും നടക്കുന്നു.
വാക്സിൻ ഗവേഷണങ്ങൾ
സർക്കാർ & സ്വകാര്യ ഗവേഷണ സ്ഥാപനങ്ങളടക്കം ലോകമെമ്പാടുമുള്ള 35 ലേറെ പ്രമുഖ സ്ഥാപനങ്ങളാണ് ഒരു വാക്സിന് വേണ്ടി അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കുറച്ച് പ്രധാന സംഭവഗതികൾ. ഇപ്പോൾതന്നെ നാല് സാധ്യതാവാക്സിനുകൾ (Candidate vaccine), മൃഗങ്ങളിൽ പരീക്ഷിക്കാവുന്ന ഘട്ടത്തിലേക്ക് വികസിപ്പിച്ചിട്ടുണ്ട്.
‘മോഡേണ’ എന്ന അമേരിക്കൻ കമ്പനി, ചൈനയിൽ നിന്ന് വൈറസിന്റെ ജനിതക ഘടന വിവരങ്ങൾ പുറത്ത് വന്ന് 42 ദിവസങ്ങൾ കൊണ്ട് പരീക്ഷണ വാക്സിൻ വികസിപ്പിച്ചെടുത്തു. മെർസ് രോഗത്തിന് വേണ്ടി വാക്‌സിൻ പഠനങ്ങൾ മുൻപ് നടത്തിയിട്ടുള്ള ഈ സ്ഥാപനത്തിന്, അതേ കൊറോണ ഗ്രൂപ്പിലുള്ള ഈ പുതിയവൈറസിനെതിരെയും കാലതാമസമില്ലാതെ, ഒരു സാധ്യതാ വാക്സിൻ കണ്ടെത്താനായി. മനുഷ്യരിൽ ഈ വാക്സിൻ പരീക്ഷിച്ചു തുടങ്ങി.
അതുപോലെ ‘നോവാവാക്സ്’ എന്ന കമ്പനിയ്ക്ക്, ഉടനടി പരീക്ഷണങ്ങൾ തുടങ്ങാവുന്ന ഘട്ടത്തിലുള്ള ഒന്നിലധികം സാധ്യതാ വാക്സിനുകളുമുണ്ട്. ഇവർ മുൻപ് സാർസ് രോഗത്തിനെതിരെയുള്ള വാക്സിൻ പഠനങ്ങൾ നടത്തിയിരുന്നു. സാർസ് വൈറസും ഇപ്പോഴത്തെ കോവിഡ് വൈറസും 80 മുതൽ 90% വരെ സാമ്യമുള്ളവയാണ്.
Altimmune എന്ന US കമ്പനി മൂക്കിലൂടെ സ്പ്രേ ആയി പ്രയോഗിക്കുന്ന ഒരു വാക്സിന്റെ ആദ്യ പരീക്ഷണഘട്ടങ്ങളിലാണ്.
Inovio എന്ന കമ്പനി വികസിപ്പിക്കുന്ന ചൈനയിൽ നിന്നുള്ള ആദ്യ കോവിഡ് – 19 വാക്സിൻ, ഏപ്രിൽ മുതൽ മനുഷ്യരിൽ പരീക്ഷിക്കപ്പെടും എന്നു കരുതുന്നു.
സാധാരണയായി ഒരു പുതിയ വാക്സീൻ പല ഘട്ടങ്ങളിലായി വികസിപ്പിച്ചെടുക്കുവാൻ ചുരുക്കം ഒരു വർഷമെങ്കിലും വേണം. എന്നാൽ, മേൽപറഞ്ഞവയിൽ ഏതെങ്കിലും ഒന്ന് ഫലപ്രദമാണെന്ന് വന്നാൽ, സാധാരണ ഉണ്ടാവുന്നത്ര കാലതാമസമില്ലാതെ തന്നെ കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കുവാൻ സാധിച്ചേക്കും.
മരുന്നുകൾ / മരുന്നു ഗവേഷണങ്ങൾ
പൂർണ്ണ സൗഖ്യം നൽകുന്ന, ആന്റി വൈറൽ ഗണത്തിൽ പെടുന്ന മരുന്നുകൾ ഈ രോഗത്തിനെതിരെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്. എന്നാൽ ഫലപ്രദമാകാൻ സാധ്യതയുള്ള, പുതിയതും പഴയതുമായ പല മരുന്നുകളും ഇതിന് ഉപയോഗിക്കാമോ എന്ന വൈദ്യശാസ്ത്രരംഗം തിരഞ്ഞു കൊണ്ടേ ഇരിക്കുകയാണ്.
ആൻ്റി വൈറൽ മരുന്നുകൾ
ലോപ്പിനാവിർ-റിട്ടോനാവിർ –
എച്ച്ഐവി ക്കെതിരെ ഉപയോഗിക്കുന്ന ലോപ്പിനാവിർ-റിട്ടോനാവിർ എന്ന മരുന്ന്, കോവിഡിനെതിരെ ഫലപ്രദമായേക്കാമെന്ന് ആദ്യകാല ഫലങ്ങൾ പറഞ്ഞിരുന്നു.
എന്നാൽ ഈയടുത്ത് ചൈനയിൽ 199 പേരിൽ നടത്തിയ പതിനാല് ദിവസം നീണ്ട പഠനത്തിൽ, ഇതിന് പ്രത്യേകമായ ഒരു ഒരു ഗുണം ഉള്ളതായി തെളിയിക്കാൻ സാധിച്ചില്ല.
എന്നാൽ ഫലപ്രാപ്തി തെളിയിക്കുന്ന മതിയായ തെളിവുകൾ പഠനങ്ങളിലൂടെ ലഭിച്ചില്ലെങ്കിൽ, ആ സിദ്ധാന്തം മാറ്റിവെച്ച് , പുതിയ സാധ്യതകളിലേക്ക് നീങ്ങുന്നതാണ് ശാസ്ത്രത്തിൻറെ രീതി.
റെംഡെസ്‌വിർ (Remdesvir)
എബോള സമയത്ത് വികസിപ്പിച്ചെടുത്ത ആൻ്റി വൈറൽ മരുന്നാണിത്. ചൈനയിൽ ഈ മരുന്നുപയോഗിച്ചുള്ള ക്ലിനിക്കൽ ട്രയലുകൾ രോഗികളിൽ നടക്കുന്നുണ്ട്. അമേരിക്കയിലെ National Institutes of Health (NIH) in Bethesda യിലെയും നെബ്രാസ്ക മെഡിക്കൽ സെന്ററിലെയും വിദഗ്ദ്ധർ ഈ മരുന്നിൻറെ ഫലപ്രാപ്തിയെ കുറിച്ചു പഠനം നടത്തുന്നു.
മാർച്ചു മുതൽ 1000 ത്തോളം രോഗികളെ ഉൾപ്പെടുത്തി ലോക വ്യാപകമായി ഈ മരുന്നിൻ്റെ ഫലപ്രാപ്തി അന്വേഷിക്കുന്ന പഠനം നടത്തും.
Flavilavir
നിലവിൽ ഈ മരുന്ന്, ചൈനയിൽ കോവിഡ് 19 നെതിരെ അംഗീകൃതമാണ്. RNA-dependent RNA polymerase or the RdRp യെ പ്രതിരോധിക്കും വഴിയാണീ മരുന്ന് പ്രവർത്തിക്കുന്നത്. മുൻപ് ഇൻഫ്ലുവൻസയ്ക്ക് എതിരേ ജപ്പാനിലും, ചൈനയിലും ഈ മരുന്ന് ഉപയോഗിച്ചിരുന്നു. കൂടുതൽ പഠനങ്ങൾ നടന്നു വരുന്നു.
മോണോ ക്ളോണൽ ആന്റി ബോഡി
Sarilumab – റീജനറോൺ & സനോഫി എന്നീ പ്രമുഖ കമ്പിനികൾ സംയുക്തമായി സരിലുമാബ് – എന്ന ഹ്യൂമൻ മോണോ ക്ലോണൽ ആൻറിബോഡിയുടെ ഫലപ്രാപ്തി ഗുരുതരാവസ്ഥയിലുള്ള 400 ഓളം കോവിഡ് 19 രോഗികളിൽ പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇൻറർലൂക്കിൻ – 6 റിസപ്റ്റർ ബ്ലോക്ക് ചെയ്യുന്ന ആക്ഷനാണ് ഉപയോഗപ്പെടുത്തുന്നത്.
Tocilizumab:-
സമാന തത്വം ഉപയോഗപ്പെടുത്തി ചൈനയിൽ IL – 6 റിസപ്റ്റർ ആൻ്റിബോഡി ടോസിലിസുമാബ് ഉപയോഗിച്ച് നടത്തിയ ഒരു പ്രാഥമിക പഠനം ആശാവഹം ആയിരുന്നു. 75% രോഗികൾക്കും ഓക്സിജൻ കൊടുക്കേണ്ടി വരുന്നതിൻ്റെ ആവശ്യകത കുറയുന്നതായി നിരീക്ഷിക്കപ്പെട്ടു. ഇതിനെ തുടർന്ന് ഈ ചികിത്സാവിധി ചൈനയുടെ ദേശീയ ചികിത്സാ മാനദണ്ഡങ്ങളിൽ ചേർത്തിരുന്നു. ശ്വാസകോശ രോഗബാധയുടെ ഗുരുതരാവസ്ഥ കുറയ്ക്കാൻ ഈ മരുന്നുകൾ ഗുണം ചെയ്തേക്കും എന്നാണ് പ്രതീക്ഷ.
എ പി എൻ O1 (APN01)
ആസ്ട്രിയൻ കമ്പനിയായ Apeiron Biologics ഉൽപ്പാദിപ്പിക്കുന്ന ഈ മരുന്നിന് ആസ്ട്രിയ, ഡെൻമാർക്ക്, ജർമ്മനി എന്നിവിടങ്ങളിൽ ഫേസ് II ക്ലിനിക്കൽ ട്രയൽ നടത്താനുള്ള അനുമതി ആയി.
APN01 എന്നത് human angiotensin-converting enzyme 2 (rhACE2) ൻ്റെ ഒരു റീകോമ്പിനൻ്റ് ഫോം ആണ്.
തത്വത്തിൽ ഈ മരുന്നിന് വൈറസിൻ്റെ കോശങ്ങളിലുള്ള ആക്രണം ചെറുക്കാനും അതുവഴി ശ്വാസകോശത്തിനുണ്ടാവുന്ന കേട് പാട് കുറയ്ക്കാനും കഴിയും. ആയതിനാൽ കോവിഡ് ഗുരുതമായി ബാധിച്ച 200 ഓളം രോഗികളിലാവും ഇത് പരീക്ഷിക്കുക.
മെഗാ ക്ലിനിക്കൽ ട്രയൽ
ലോകാരോഗ്യ സംഘന തുടക്കം കുറിച്ചിരിക്കുന്ന “സോളിഡാരിറ്റി ” എന്ന മെഗാ ക്ലിനിക്കൽ ട്രയൽ നിലവിലെ വലിയ സംരംഭങ്ങളിലൊന്നാണിത്. 4 വത്യസ്ത മരുന്നുകൾ & അവയുടെ കോമ്പിനേഷൻസ് പഠനവിധേയമാകും.
ലോപ്പിനാവിർ, റിറ്റോനാവിർ
ഇൻ്റർഫെറോൺ ബീറ്റ & ക്ലോറോക്വിൻ എന്നിവയാണ് അവ. ഇവയെ നിലവിലുള്ള സ്റ്റാൻഡാർഡ് കെയറുമായി താരതമ്യം ചെയ്യുകയും ചെയ്യും.
അന്തർദേശീയ തലത്തിലുള്ള കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ ഇന്ത്യ, തായ്ലൻഡ്, അർജൻ്റിന, ബഹറിൻ, കാനഡ, ഫ്രാൻസ്, ഇറാൻ, നോർവേ, സൗത്ത് ആഫ്രിക്ക, സ്പെയിൻ, സ്വിറ്റ്സർലൻ്റ് എന്നീ രാജ്യങ്ങളിലാവും പഠനം നടക്കുക.
ഇന്റർഫെറോൺ ആൽഫ 2B
antiviral recombinant Interferon alfa 2B (IFNrec),
ക്യൂബയിൽ നിന്നുള്ള ” അത്ഭുതമരുന്നായി ചിലരിതിനെ അടുത്തയിടെ പ്രചരിപ്പിച്ചിരുന്നു. ഇതെത്തിക്കാൻ കേരള സർക്കാർ ശ്രമിക്കുന്നു എന്ന വാർത്തകളും കേട്ടിരുന്നു. എന്നാലീ മരുന്ന് അത്ഭുത രോഗശാന്തി നൽകുന്ന ഒന്നല്ല, 39 വർഷമായി ക്യൂബയിൽ HIV, ഹെപ്പറ്റൈറ്റിസ് ഇത്യാദി വൈറൽ രോഗങ്ങൾക്ക് നൽകി പോരുന്ന ഒന്നാണ്.
കോവിഡിനെതിരെ ചൈനയിൽ പ്രയോഗിച്ച 30 തരം മരുന്നുകളിലൊന്നായി ഇതും ഉണ്ടായിരുന്നു. ഇറ്റലിയിലും സ്പെയിനിലും ഈ ചികിത്സ പ്രയോഗിച്ചിരുന്നു.
എന്നാൽ കോവിഡിനെതിരെയുള്ള ഫലപ്രാപ്തി സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങൾ വരേണ്ടതുണ്ട്.
ഹൈഡ്രോക്സി ക്ലോറോക്വിൻ (HCQ)- മുൻപേ തന്നെ വിവാദങ്ങളിൽ പെട്ട ഈ മരുന്നിനെ കുറിച്ച് 2 പോസ്റ്റ് ഇൻഫോ ക്ലിനിക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
US ലുള്ള Patient-Centered Outcomes Research Institute (PCORI) എന്ന സംഘടന $50 million തുകയാണ് HCQ ആരോഗ്യ പ്രവർത്തകരിൽ കോവിഡ് പ്രതിരോധത്തിന് ഉതകുമോ എന്ന ശാസ്ത്രീയ പഠനത്തിനായി നീക്കി വെച്ചിരിക്കുന്നത്.
കൺവാലസെൻ്റ് സിറം
രോഗം ഭേദമായവരുടെ സീറം എടുത്ത്, മറ്റൊരു വ്യക്തിയിൽ കുത്തിവെച്ചാൽ, തത്വത്തിൽ അതിലെ ആന്റിബോഡികൾ, രോഗത്തിൽ നിന്ന് സംരക്ഷണം നല്കുമെന്നതാണ് “കൻവാലസന്റ് സീറ” ഉപയോഗിക്കുന്നതിന്റെ പിന്നിലെ ആശയം.
ഏറെ മുന്നേ വാക്സിനുകൾ കണ്ടെത്തുന്നുതിന് മുൻപ്, ചില രോഗങ്ങൾക്കായി ഇത്തരം ചികിത്സാ രീതി ഉപയോഗിച്ചിരുന്നു.
എന്നാൽ കോവിഡ് 19 എന്ന ഈ രോഗത്തിന്, രോഗമുക്തി നേടിയവരുടെ, സീറം ഉപയോഗിക്കുന്നത് ഫലപ്രദമാണോ എന്നത് പഠിച്ച് വരുന്നതേയുള്ളൂ. രോഗ ലക്ഷണങ്ങൾ തുടങ്ങിയതിനുശേഷം ചികിത്സയ്ക്കായി സീറം നൽകുന്നതിന് വലിയ നേട്ടം ഉണ്ടോ എന്നതിന് സംശയമുണ്ട്.
എന്നാൽ രോഗം ഉണ്ടാവുന്നതിനു മുൻപ്, രോഗസാധ്യത ഉള്ളവർക്ക് സീറം നൽകുകയാണെങ്കിൽ ഒരു പക്ഷേ രോഗ ലക്ഷണങ്ങൾ വരുന്നതിൽ നിന്നുമോ, രോഗം മൂർച്ഛിക്കുന്നതിൽ നിന്നുമോ സംരക്ഷണം ലഭിച്ചേക്കാം.
സിറത്തിൽ നിന്ന് മോണോ ക്ലോണൽ ആൻ്റിബോഡി
സീറത്തിൽ നിന്ന്, നിന്ന് monoclonal ആൻറി ബോഡികൾ ഉണ്ടാക്കി, അവയും ഈ രോഗത്തിന് ഫലപ്രദമാണോ എന്ന് പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു
ഐവർമെക്റ്റിൻ
സാധ്യത മരുന്നായി കണ്ടെത്തിയ മറ്റൊന്ന്, വിരകൾക്കെതിരെ മുൻപ് ഉപയോഗിച്ചിരുന്ന ഐവർമെക്റ്റിൻ എന്ന മരുന്നാണ്. ശരീരത്തിനു പുറത്ത് ലാബിലെ കൾച്ചർ മീഡിയയിൽ ഈ മരുന്ന് കോവിഡ് ഉണ്ടാക്കുന്ന സാർ കോ.വി 2 നെ നശിപ്പിക്കുന്നതായി കാണാൻ സാധിച്ചിട്ടുണ്ട് ഉണ്ട്.
എന്നാൽ മനുഷ്യരിലെ പരീക്ഷണങ്ങളിൽ ഫലപ്രദമാണോ എന്നു തുടങ്ങി, ഏതളവിൽ എത്ര സുരക്ഷിതമായി നൽകാമെന്നും, ചികിത്സ എങ്ങനെ ഉപയോഗിക്കണമെന്നും വിശദാംശങ്ങൾ കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കാനിരിക്കുന്നതേയുള്ളൂ.
BCG വാക്സിൻ
വിസ്താരഭയം കൊണ്ട് മറ്റു ചില അപ്രധാന വസ്തുതകൾ ഒഴിവാക്കുന്നു. ഒന്നോർക്കുക ഭാവി ഇരുളടഞ്ഞതല്ല മറിച്ച് പ്രത്യാശാ കാരണങ്ങളാൽ പ്രഭാപൂരിതമാണ്, വെളിച്ചം നിറയ്ക്കാൻ ലോകമെമ്പാടുമുള്ള ആധുനിക വൈദ്യശാസ്ത്രം മുന്നിലുണ്ട്.
ഡോ: ദീപു സദാശിവൻ Deepu Sadasivan & ഡോ: നവ്യ തൈക്കാട്ടിൽ Navya Thaikattil- ഇന്‍ഫോക്ലിനിക്കിന് വേണ്ടി തയ്യാറാക്കിയത്.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ലോക്ക്ഡൗണുകളും മറ്റ് നിയന്ത്രണങ്ങളും വലിയ തോതില്‍ കുട്ടികളെ ഉല്‍പാദിപ്പിക്കുന്നതിലേക്ക് വഴിനയിക്കുമെന്നാണ് സാമൂഹ്യശാസ്ത്രജ്ഞര്‍ ആശങ്കപ്പെട്ടിരുന്നത്. ജനസംഖ്യ ആവശ്യമില്ലാതെ കൂട്ടാന്‍ താല്‍പര്യപ്പെടാത്ത പല രാജ്യങ്ങളും ഇതിനെതിരായ പ്രചാരണങ്ങള്‍ വരെ നടത്തുകയുണ്ടായി. നിരോധ് പോലുള്ള ഗര്‍ഭനിരോധന ഉപാധികളുടെ വില്‍പനയിലുണ്ടായ വര്‍ധനയും മറ്റും ലോക്ക്ഡൗണ്‍ ലൈംഗികത സംബന്ധിച്ച വ്യാപകമായ ചര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്തു.
ന്യൂ സീലാന്‍ഡില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഇതിലേറെ കൗതുകമുണര്‍ത്തുന്നതാണ്. ഇവിടെ സെക്സ് ടോയ്കളുടെ വില്‍പനയില്‍ വലിയ വര്‍ധന വന്നിരിക്കുന്നു. മാര്‍ച്ച് 25ന് പ്രധാനമന്ത്രി ജസിന്ദ ആര്‍ഡേണ്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളില്‍ സെക്സ് ടോയ്കളുടെ വില്‍പനയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. ഒരു മാസത്തെ ലോക്ക്ഡൗണാണ് രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
പലയാളുകളും ആദ്യമായാണ് സെക്സ് ടോയ്കള്‍ വാങ്ങുന്നതെന്നതാണ് കൗതുകകരമായ കാര്യം. ന്യൂസീലാന്‍ഡിലെ അഡള്‍ട്ട് ഉല്‍പന്നങ്ങളുടെ നിര്‍മാതാവായ അഡള്‍ട്ട് ടോയ് മെഗാസ്റ്റോറിന്റെ വക്താവായ എമിലിയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. “ശരി, സമയമുണ്ടല്ലോ, പുതിയ ചിലതൊക്കെ അറിഞ്ഞിരിക്കാം”, എന്നതാണ് മിക്കവരുടെയും മനോഗതിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.മെന്‍സ്ട്രല്‍ കപ്പ്, കോണ്ടം, ല്യൂബ്രിക്കന്റ് എന്നിവയുടെ വില്‍പനയും വര്‍ധിച്ചിട്ടുണ്ട്.
കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ധാരാവി ചേരി പൂര്‍ണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ധാരാവിയില്‍ രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനം. നിലവില്‍ 13 പേരിലാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
രണ്ടുപേര്‍ മരിച്ച ധാരാവിയിലെ ബാലികാ നഗര്‍ എന്ന ചേരിപ്രദേശം പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ധാരാവിയില്‍ രോഗം പടര്‍ന്നുപിടിച്ചാല്‍ അത് നിയന്ത്രിക്കുക സര്‍ക്കാരിനെ സംബന്ധിച്ച് ശ്രമകരമാണ്.ഇതേ തുടര്‍ന്നാണ് ചേരി പൂര്‍ണമായും അടച്ചിട്ട് രോഗവ്യാപനം തടയുക എന്ന തീരുമാനത്തിലെക്കെത്തുക.
നോട്ടുകൾ സോപ്പുവെള്ളത്തിൽ കഴുകി മാണ്ഡ്യ നിവാസികൾ. മാണ്ഡ്യ പട്ടണത്തിൽ നിന്നും 18 കിലോമീറ്റർ അകലെ മരനചകനഹള്ളിയിലെ ജനങ്ങളാണ് 2000, 500, 100 എന്നിവയുടെ നോട്ടുകൾ സോപ്പുവെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകി ഉണക്കാനിട്ടത്. സാധനങ്ങൾ വാങ്ങുന്നതിനിടെ വ്യാപാരികളിൽ നിന്ന് ലഭിച്ച നോട്ടുകളാണിതെന്ന് ജനങ്ങൾ പറയുന്നു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണമെന്ന് ജില്ലാ ഭരണകൂടം ഗ്രാമവാസികൾക്ക് നിർദ്ദേശം നൽകിയിരുന്നു. പണത്തിന് പകരം ഇലക്ട്രോണിക് പേയ്മെന്റ് നടത്താനും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇലക്ട്രോണിക് പേയ്മെന്റ് നടത്തുന്ന കാര്യത്തിൽ ഗ്രാമവാസികൾ പരിചയസമ്പന്നരല്ലന്ന് മറ്റൊരു ഗ്രാമവാസിയായ ബോറെ ഗൗഡ വ്യക്തമാക്കി.
കൊറോണ വൈറസ് വ്യാപിക്കും എന്ന് ഭീഷണിപ്പെടുത്തി നോട്ടുപയോഗിച്ച് മൂക്കും മുഖവും തുടയ്ക്കുകയും നക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഞങ്ങളെല്ലാവരും അത് കണ്ടിരുന്നു. കാർഷിക വിളകൾ വിറ്റ് വ്യാപാരികളിൽ നിന്ന് നേരിട്ട് പണം വാങ്ങുന്നവരാണ് ഇവർ. അതാണ് ഇവർ പരിഭ്രാന്തരാകാൻ കാരണം.
ലോക്ഡൗണിനിടയില്‍ നടി മനോരമയുടെ മകന്‍ ഭൂപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍. അമിതമായി ഉറക്കഗുളികകള്‍ കഴിച്ച് ആരോഗ്യം വഷളായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഭൂപതി മദ്യത്തിന് അടിമയാണെന്നും ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായപ്പോള്‍ ഉറക്കഗുളികകള്‍ കഴിച്ചതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. നടനും ഗായകനുമായ ഭൂപതി മനോരമയുടെ ഏക മകനാണ്. വിവാഹമോചിതയായ ശേഷം മകനുമൊത്താണ് മനോരമ താമസിച്ചിരുന്നത്. 1500ലേറെ സിനിമകളില്‍ അഭിനയിച്ച നടി 2015ലാണ് അന്തരിച്ചത്.
റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഹലോ എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രത്തെയും, ഷാഫി സംവിധാനം ചെയ്ത മായാവിയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെയും വച്ച് ഹലോ മായാവി എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം അനൗണ്‍സ് ചെയ്തിരുന്നു. റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യാനിരുന്ന സിനിമ. ഇത് നടക്കാതിരുന്നത് ചിലരുടെ പിടിവാശി മൂലമാണെന്ന് ഷാഫി. മമ്മൂട്ടിയും മോഹന്‍ലാലും ചിത്രത്തിനായി സമ്മതം മൂളിയിരുന്നതായും ഷാഫി. ഒരു മാധ്യമത്തിന് നൽികിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഹലോ- മായാവി എന്ന പേരില്‍ ലാലേട്ടനെയും (മോഹന്‍ലാല്‍) മമ്മൂക്കയെയും വെച്ച് സിനിമ ഞങ്ങള്‍ പിന്നീട് ആലോചിച്ചതാണ്. രണ്ടുപേരും വണ്‍ലൈന്‍ കേട്ട് സമ്മതംമൂളിയതുമാണ്. എന്നാല്‍ ചിലയാളുകളുടെ പിടിവാശികാരണം ആ പ്രോജക്ട് നടന്നില്ല. അല്ലെങ്കില്‍ ഗംഭീര സിനിമയായി അത് മാറുമായിരുന്നു. അതുപോലെ മായാവി-2 തിരക്കഥ റെഡിയാണ്. അതും ചില ബുദ്ധിമുട്ടുകള്‍ വന്നതിനാല്‍ ചെയ്യാന്‍ പറ്റിയിട്ടില്ല.
മായാവിക്ക് മഹി ഐഎഎസ് എന്നായിരുന്നു ആദ്യമിട്ട പേരെന്നും മമ്മൂട്ടിയാണ് മായാവിയെന്ന പേര് നിര്‍ദേശിച്ചതെന്നും ഷാഫി. എല്ലാ സിനിമകളിലും സലിംകുമാര്‍ വേണമെന്ന നിര്‍ബന്ധം ഉണ്ടായിരുന്നുവെന്നും സ്രാങ്ക് എന്ന കഥാപാത്രം ആദ്യ ആലോചനയില്‍ തന്നെ വന്നിരുന്നുവെന്നും ഷാഫി പറഞ്ഞു