Latest News

ധാരാവിയില്‍ മരിച്ചയാള്‍ക്ക്‌ കൊവിഡ് ബാധിച്ചത്‌ കേരളത്തില്‍ നിന്നെത്തിയ മലയാളികളില്‍ നിന്നാണെന്ന്‌ മുംബൈ പോലീസ്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികള്‍ മുംബൈയില്‍ എത്തിയിരുന്നു.

ധാരാവി ചേരിയില്‍ താമസിക്കുന്ന 56 വയസ് പ്രായമുള്ള വ്യക്തി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് കേരളത്തില്‍ നിന്നുള്ളവരില്‍ നിന്നാണെന്നാണ് മുംബൈ പോലീസ് വ്യക്തമാക്കുന്നത്. മാര്‍ച്ച് 25നാണ് തബ്‌ലീഗ് സമ്മേളനം കഴിഞ്ഞെത്തിയവര്‍ മുംബൈയിലെത്തിയത്. മുംബൈയില്‍ എത്തിയ ശേഷമാണ് ഇവര്‍ കോഴിക്കോടേക്ക് യാത്ര തിരിച്ചത്. മുംബൈയില്‍ എത്തിയ ഇവര്‍ ധാരാവിയിലാണ് താമസിച്ചത്.

മരിച്ചയാള്‍ വാടകയ്ക്ക് നല്‍കിയിരുന്ന വീട്ടിലാണ് മലയാളികള്‍ കഴിഞ്ഞതെന്നും മുംബൈ പോലീസ് പറയുന്നു. ഇവിടെ വെച്ച് മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നാണ് മുംബൈ പോലീസ് പറയുന്നത്.

ധാരാവിയില്‍ നിന്ന് മാര്‍ച്ച് 24നാണ് ഇവര്‍ കോഴിക്കോടേക്ക് യാത്ര തിരിച്ചത്. എത്ര മലയാളികള്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ ഈ വിവരം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതായും മുംബൈ പോലീസ് വ്യക്തമാക്കുന്നു.

കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ വെച്ച് മരിച്ചു. പാനൂര്‍ നഗരസഭയില്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്‌ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന്‍ ഷബ്‌നാസ് (28) ആണ് മരിച്ചത്.

മദീനയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ വെച്ചു ശനിയാഴച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം. കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു ഷബ് നാസിന്റെ വിവാഹം.മാര്‍ച്ച് 10 നായിരുന്നു സൗദിയിലെക്ക് തിരിച്ചു പോയത്.

ഒരു നോക്ക് കാണുവാൻ പോലുമാകാതെ അന്ത്യയാത്ര എന്നത് പ്രവാസികളും ഏറെ വേദനയോടെയാണ് ഉൾക്കൊണ്ടത്. അതോടൊപ്പം തന്നെ കടുത്ത പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഷബ്നാസിനെ മദീനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് അധികൃതർ വ്യകത്മാക്കിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. മൃതദേഹം പ്രോട്ടോകോൾ പ്രകാരം സൗദിയിൽ തന്നെ സംസ്കരിക്കുന്നതായിരിക്കും. ആയതിനാൽ ഇതിനായി ഭാര്യയുടെ സമ്മതപത്രം സൗദി അധികൃതർക്ക് അയയ്ക്കുകയുണ്ടായി.

അതേസമയം സൗദിയിൽ പുതുതായി 157 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 2,039 ആയി ഉയരുകയുണ്ടായി. മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഉയർന്ന കണക്കാണ് രേഖപ്പെടുത്തുന്നത്. പുതിയ രോഗികള്‍ ഏറെയും ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലാണ് ഉൾപ്പെടുത്തിട്ടുള്ളത്. ജിദ്ദ 30, മദീനയിൽ 34, മക്കയിൽ 21 എന്നിങ്ങനെയാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ച കണക്ക്. ഇന്ന് നാലു പേർ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് 19 മരണം 25 ആയി ഉയരുകയുണ്ടായി.അതോടൊപ്പം തന്നെ 23 പേർ രോഗത്തിൽ നിന്ന് മുക്തി നേടിയതോടെ മൊത്തം സുഖം പ്രാപിച്ചവർ 351 ആയി ഉയർന്നിട്ടുണ്ട്.

കൊവിഡ് 19 വൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരെ കയ്യടിച്ചും പാത്രം കൊട്ടിയും അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞപ്പോള്‍ അത് കേട്ട് റോഡിലിറങ്ങി ഡ്രമ്മടിച്ച നാട്ടുകാര്‍, ഇപ്പോള്‍ മെഴുകുതിരിയും വിളക്കുകളും തെളിയിച്ച് പ്രകാശം പരത്താനുള്ള ആഹ്വാനം കെട്ട് സ്വന്തം വീടിന് തീ വയ്ക്കില്ല എന്നാണ് വിചാരിക്കുന്നത് എന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത്. കയ്യടിക്കാന്‍ പറഞ്ഞപ്പോള്‍ ഇവര്‍ റോഡില്‍ കൂട്ടംകൂടി നിന്ന് ഡ്രമ്മടിച്ചു. ഇവര്‍ ഇവരുടെ സ്വന്തം വീടിന് തീ വയ്ക്കില്ല എന്നാണ് ഞാന്‍ കരുതുന്നത്. ദീപമൊക്കെ തെളിയിക്കാം. ജനങ്ങളുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ എന്താണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് ഞങ്ങളോട് പറയൂ – സഞ്ജയ് റാവുത്ത് ട്വീറ്റ് ചെയ്തു.

ജര്‍മ്മന്‍ പോലീസിനായി ഓര്‍ഡര്‍ ചെയ്ത എന്‍ 95 മാസ്ക് അമേരിക്ക ‘കൊള്ള’യടിച്ചതായി ആരോപണം. ബെര്‍ലിന്‍ അധികൃതരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തായ് ലന്‍ഡില്‍ നിന്നും കപ്പല്‍ വഴി കൊണ്ടുവരികയായിരുന്ന 2,00,000 ലക്ഷം മാസ്ക്കുകളാണ് അമേരിക്ക തട്ടിയെടുത്തതെന്ന് ജര്‍മ്മനി ആരോപിക്കുന്നു. ഇത് ‘ആധുനിക കൊള്ള’യാണ് എന്നാണ് ബെര്‍ലിന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി അന്‍ഡ്രിയാസ് ഗെയ്സല്‍ പറഞ്ഞത്.

കൊറോണ വൈറസ് സുരക്ഷാ വസ്തുക്കള്‍ വാങ്ങിക്കാന്‍ ആഗോള മാര്‍ക്കറ്റില്‍ രാജ്യങ്ങള്‍ തമ്മില്‍ വലിയ മത്സരം നടക്കുമ്പോഴാണ് അമേരിക്കയുടെ ഈ നടപടി. അന്താരാഷ്ട്ര വാണിജ്യ നിയമങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും ലോകം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ‘വൈല്‍ഡ് വെസ്റ്റ്’ രീതികള്‍ ഉപയോഗിക്കുന്നത് ശരിയല്ല എന്നും ബെര്‍ലിന്‍ പറഞ്ഞു. ഈ സംഭവത്തില്‍ ഇടപെടാന്‍ ജര്‍മ്മന്‍ ഗവന്‍മെന്‍റിനോട് ബെര്‍ലിന്‍ ആവശ്യപ്പെട്ടു.

അമേരിക്കന്‍ കമ്പനിയായ 3എമ്മിന് വേണ്ടി ചൈനീസ് നിര്‍മ്മാതാക്കളാണ് മാസ്ക് നിര്‍മ്മിച്ചതെന്ന് ജര്‍മ്മനിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ മാസ്ക്കുകള്‍ തട്ടിപ്പറിക്കപ്പെട്ടതായി തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്നാണ് കമ്പനി വെള്ളിയാഴ്ച രാത്രി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. തങ്ങളുടെ ചൈനീസ് നിര്‍മ്മാതാക്കല്‍ക്ക് ബെര്‍ലിന്‍ പോലീസില്‍ നിന്നും ഓര്‍ഡര്‍ കിട്ടിയതിന് രേഖകള്‍ ഇല്ലെന്നും 3എം പറഞ്ഞു.

അതേസമയം ജര്‍മ്മനിയുടെ ആരോപണത്തിന് ചുവടുപിടിച്ചുകൊണ്ട് നിരവധി രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ദൌര്‍ലഭ്യം നിലനില്‍ക്കെ ആഗോള മാര്‍ക്കറ്റില്‍ തങ്ങളുടെ സ്വാധീനം ട്രംപ് ഭരണകൂടം ഉപയോഗിക്കുകയാണ് എന്നാണ് ഉയര്‍ന്നുവന്ന ആരോപണം. മാസ്ക്കുകള്‍ കിട്ടാനുള്ള മത്സരം ഒരു ‘നിധി വേട്ട’ പോലെയാണ് എന്നാണ് ഒരു പാരീസ് പ്രതിനിധി പറഞ്ഞത്. അമേരിക്ക മൂന്നു മടങ്ങ് വില കൂട്ടി മെഡിക്കല്‍ സാധനങ്ങള്‍ വാങ്ങിക്കുകയാണെന്നും ഫ്രെഞ്ച് പ്രതിനിധി വലേരി പെക്രീസെ പറഞ്ഞു.

പ്രാദേശിക ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും എംഎൽഎയും തമ്മിൽ ഭിന്നതയെന്ന വാർത്തയുടെ പേരിൽ മാധ്യമ പ്രവർത്തകർക്കെതിരെ അധിക്ഷേപവുമായി കായംകുളം സിപിഎം എംഎൽഎ യു പ്രതിഭ. ‘ആണായാലും പെണ്ണായാലും ഇതിലുംഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്’ എന്നുൾപ്പെടെ കടുത്ത സ്ത്രീ വിരുദ്ധ പരാമർശങ്ങളാണ് എംഎൽഎ നടത്തിയത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ലൈവ് വീഡിയോയിലായിരുന്നു യു പ്രതിഭയുടെ പരാമർശം.

തനിക്കെതിരെ ചില വ്യക്തികൾ നടത്തിയ പരാമർശങ്ങൾ യുവജന സംഘടനയുടെ നിലപാടാക്കി വാർത്ത് നല്‍കിയെന്നാണ് എംഎൽഎയുടെ ആരോപണം. ഇത്തരം പ്രസ്താവനകൾ യുവജനസംഘടനയുടെ നിലപാടാക്കി വാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങള്‍ തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്നുള്‍പ്പെടെ പ്രതിഭ ലൈവിൽ പറയുന്നു.

കായംകുളം മേഖലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എംഎൽഎയുടെ പങ്കാളിത്തമില്ലെന്ന് ആരോപിച്ച് ചില ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തിയത് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഈ ആരോപണങ്ങൾക്ക് മറുപടി നൽകി നേരത്തെയും പ്രതിഭ എംഎൽഎ ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. കൊറോണ വൈറസിനെക്കാള്‍ മാരകമായ മനുഷ്യവൈറസുകളുണ്ടെന്നായിരുന്നു ഈ വീഡിയോയിൽ നടത്തിയ പരാമര്‍ശം. പിന്നാലെയാണ് ആരോപണങ്ങൾ മാധ്യമങ്ങൾക്കെതിരെ തിരിച്ച് എംഎൽഎ വീണ്ടും രംഗത്തെത്തുന്നത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗൺ സെപ്റ്റംബർ പകുതിവരെ നീണ്ടേക്കുമെന്ന് റിപ്പോർട്ട്. അമേരിക്കയിലെ ബോസ്റ്റൻ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ജൂൺ അവസാന വാരത്തിനും സെപ്റ്റംബർ രണ്ടാം വാരത്തിനും ഇടയ്ക്കേ ഇന്ത്യയിൽ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ നീക്കാൻ സാധ്യതയുള്ളൂവെന്ന് റിപ്പോർട്ടിനെ ഉദ്ധരിച്ച് ‘മണികണ്‍ട്രോൾ’ റിപ്പോർട്ട് ചെയ്യുന്നു.

ആരോഗ്യരംഗം നേരിടുന്ന കനത്ത വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ് ലോക്ക് ഡൗൺ നീളാൻ സാധ്യതയേറിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ ജൂൺ മൂന്നാം വാരത്തോടെ കോവിഡ്19 കേസുകളുടെ എണ്ണം ഇന്ത്യയിൽ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന മുന്നറിയിപ്പും റിപ്പോർട്ട് നൽകുന്നുണ്ട്.

മാർച്ച് 24നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടും പോളണ്ടും കൊളംബിയയും സമാനമായ രീതിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ മൂന്നാം തിയതിവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2300 കടന്നു. 56 പേർക്കാണ് മഹാമാരിയെ തുടർന്ന് ജീവൻ നഷ്ടമായത്

 

രാധിക

കൗസല്യാ സുപ്രജാ രാമാ
പൂർവാസന്ധ്യാ പ്രവർത്തതേ
ഉത്ഥിഷ്ട നരശാർദൂല
കൈവല്യം ദൈവമാഹ്നികം

താമരക്കുട്ടി ഒന്നുകൂടി കണ്ണ് ഇറുക്കിയടച്ച് അമ്മയുടെ അടുത്തേക്ക് ചായാൻ ശ്രമിച്ചു. അർത്ഥം മനസ്സിലായില്ലെങ്കിലും ഈ പാട്ട് കേൾക്കാൻ നല്ല സുഖണ്ട്. ഇങ്ങനെ കണ്ണടച്ചിരിക്കാൻ അതിലേറെ സുഖം.

“താമരേ, ഒരു ദിവസം നിന്നെ ഞാനെന്റെ സ്വന്താക്കും” ഇതാരാണപ്പാ ഇത്ര നേരത്തെ! പതുക്കെ കണ്ണു തുറക്കാൻ ശ്രമിച്ചെങ്കിലും കഴിയുന്നില്ല. പാതികൂമ്പിയ മിഴിയുമായി അവൾ ഇരുന്നു.

‘താമരക്കണ്ണനുറങ്ങേണം
കണ്ണും പൂട്ടിയുറങ്ങേണം’

ഇന്നലെ രാത്രി ആരോ പാടി കേട്ട താരാട്ടിന്റെ ഈണത്തിൽ ഒന്നുകൂടി മയങ്ങാം.

അരുണ രാശി മെല്ലെ മെല്ലെ കിഴക്കിനെ സിന്ദൂണിമണിയിക്കാൻ തുടങ്ങിയപ്പോൾ ആരോ പാടി

‘താമരക്കണ്ണൻ വന്ന വേളയിൽ
താമരക്കൊരു പരിഭവം’

“അതോണ്ടാണോ ഇങ്ങനെ കണ്ണടച്ചിരുന്ന് സ്വപ്നം കാണണത്?”

ഈ പരിഭവംന്ന് പറഞ്ഞാൽ എന്താണാവോ! എന്തെങ്കിലും ആവട്ടെ. എന്തായാലും അറിയില്ല്യാന്ന് നടിക്കണ്ട. താമരക്കുട്ടി പതുക്കെ കണ്ണുതുറന്ന് ഒന്ന് ചിരിച്ചു.

“ഞാൻ കണ്ണുതുറന്നൂല്ലോ. എനിക്കൊരു പരിഭവംണ്ട്”. അവൾ മെല്ലെ പറഞ്ഞു

“പെണ്ണേ നിന്നോടല്ല, കുളി കഴിഞ്ഞു പോകുന്ന നന്ദിനിചേച്ചീനോടാണ് ചേട്ടൻറെ കിന്നാരം. കുളക്കടവിലിരുന്ന് ഉണ്ടക്കണ്ണൻ ചിരിച്ചു.

എന്നോട് ആരെങ്കിലും ഇങ്ങനെ കിന്നാരം പറയോ? ആവോ, ആർക്കറിയാം! അവൾ പ്രതീക്ഷയോടെ ഉണ്ടക്കണ്ണനെ നോക്കി.
അവൻ ചിരിച്ചുകൊണ്ട് കണ്ണിറുക്കി. അവളും കണ്ണിറുക്കാൻ ശ്രമിച്ചു. അത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യാണ്ന്ന് മനസ്സിയാതോണ്ട് വേണ്ടാന്ന് വെച്ചു. പുസ്തക സഞ്ചി കുളക്കടവിൽ വെച്ച് ഉണ്ടക്കണ്ണൻ തുള്ളിച്ചാടി അവൻറെ വഴിക്ക് പോയി.

ഈ ഉണ്ടക്കണ്ണൻടെപേര് എന്തായിരിക്കും? ഉണ്ണിക്കണ്ണൻന്ന് വിളിച്ചാലോ?

ഇത്ര പെട്ടെന്ന് ആള് തിരിച്ചുവന്ന്വോ! പടവിൽ ഇരുന്ന് വെള്ളത്തിൽ കാലിട്ടടിച്ചു കൊണ്ട് പായസം നുണച്ചിറക്കുന്ന ഉണ്ടകണ്ണനെ കണ്ടപ്പോൾ അവൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. കൊതിയൻ!

“എന്തിനാ വെറുതെ കിണിക്കണത്?” അവൻ ദേഷ്യം ഭാവിച്ചപ്പോൾ അവൾ വീണ്ടും ചിരിച്ചു. അമ്മപ്പയ്യ് കിടാവിനെ നക്കി തുടക്കുന്ന വാത്സല്യത്തോടെ അവൻ വിരലുകൾ ഒന്നുകൂടി നക്കി, ഇല മീൻ കുഞ്ഞുങ്ങൾക്ക് എറിഞ്ഞുകൊടുത്തു വെള്ളത്തിൽ ഇറങ്ങി.

ദൂരത്തു വളവിൽ ഒരു തല കണ്ടപ്പോൾ അവൻ പറഞ്ഞു.
“എൻറെ സ്കൂളിലെ സംഗീതാധ്യാപികയാണ് ആ വരുന്നത്.”

“എന്നുവെച്ചാൽ?”

“പാട്ട് ടീച്ചർ” അവൻ ചിരിച്ചു. ” ഗീത ടീച്ചർ”. അവൻ മെല്ലെ മൂളി.
‘താമരകുമ്പിളല്ലോ മമ ഹൃദയം
– അതിൽ
ഗീതേ നിൻ സംഗീത മധു പകരൂ’

“ടാ ചെറുക്കാ, ഇന്ന് സ്കൂളിൽ വരുന്നില്ലേ?” ടീച്ചറിന്റെ ചോദ്യം കേട്ടപ്പോൾ താമര കുട്ടി ചിരിച്ചു വശം കെട്ടു. ഉണ്ടക്കണ്ണൻ മെല്ലെ തലയാട്ടി.

ടീച്ചർ പോയപ്പോൾ ഉണ്ടക്കണ്ണൻ ചോദിച്ചു. “എന്താ നിന്റെ പേര്?”

“എന്നെ ആരും നീന്ന് വിളിക്കണ്ട.”

“ഏയ്, പരിഭവിക്കണ്ട”.

അപ്പോൾ ഇതാണല്ലേ പരിഭവം!

“മഹാറാണിയുടെ പേര് എന്താണാവോ?”

“പങ്കജ്”

“അത്രയ്ക്കങ്ങട് സ്റ്റൈൽ ആക്കണ്ട. പങ്കജം, അല്ലെങ്കിൽ പങ്കജാക്ഷി”

“സത്യായിട്ടും എൻറെ പേര് പങ്കജ്ന്ന് തന്ന്യാ.” താമര കുട്ടിക്ക് സങ്കടം വന്നു.

“ഈ പേരിൻറെ അർത്ഥം എന്താണെന്ന് അറിയോ?”

ഇല്ലെന്നവൾ തലയാട്ടി.

“എന്നാൽ കേട്ടോളൂ. ചെളിയിൽ നിന്നും ഉണ്ടായത്. അതുകൊണ്ട് ഞാൻ തന്നെ താമരക്കുട്ടീന്ന് വിളിക്കാം. എന്താ പോരേ?”

“അത് തന്ന്യാ എനിക്കും ഇഷ്ടം. അങ്ങനെ വിളിച്ചാൽ മതി”

“അപ്പൊ ശരി വൈകുന്നേരം കാണാം.”

ഓടിപ്പോകുന്ന ഉണ്ടക്കണ്ണനെ നോക്കി നിൽക്കുമ്പോൾ താമര കുട്ടിയെ തൊട്ടുരുമ്മി പോയ കുഞ്ഞു മീൻ പറഞ്ഞു. “പറ്റുമെങ്കിൽ എന്നെ പിടിക്കാൻ വാ”
*** *** *** *** ***

സ്കൂൾ എന്തിനാ ഇത്ര നേരം! എത്ര നേരാ ഇങ്ങനെ കാത്തു നിൽക്ക. താമര കുട്ടിക്ക് മുഷിപ്പ് തോന്നി

“ഏയ് താമരേ എന്താ ആലോചിക്കുന്നത്?” പുസ്തകസഞ്ചി
കരയ്ക്കു വെച്ച് വെള്ളത്തിലിറങ്ങി കാലും മുഖവും കഴുകുമ്പോൾ ഉണ്ടക്കണ്ണൻ ചോദിച്ചു.

“ഉണ്ടക്കണ്ണാ, എന്തൊക്കെണ്ട് വിശേഷം?” അവളും കുശലം ചോദിച്ചു.

“നാളെ സിനിമയ്ക്ക് പോയാലോ?” ബസ്സ് ഇറങ്ങി വന്ന പൊടിമീശ ചോദിച്ചു.

“അയ്യോ അടുത്താഴ്ച പരീക്ഷല്ലേ ഞാനില്ല”. കണ്ണട മൊഴിഞ്ഞു. “നാളെ അമ്പലത്തിൽ വന്നാൽ കാണാം”

“നോക്കട്ടെ.” കുറച്ചുനേരം ഒന്നും മിണ്ടാതെ നിന്നതിനുശേഷം ” ശരി, നാളെ കാണാം” എന്ന് പറഞ്ഞ് രണ്ടുപേരും രണ്ടു വഴിക്ക് പോയി.

“താമരേ, ആ ചേച്ചി ചേട്ടനോട് പറഞ്ഞത് എന്താന്നറിയോ?”

“എന്താ?”

‘തളിരിട്ടകിനാക്കൾ തൻ താമര മാലയുമായ്
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ’

ഈ ഉണ്ടക്കണ്ണൻ ആള് കൊള്ളാല്ലോ

അപ്പ ശരി നാളെ കാണാം ഉണ്ടക്കണ്ണൻ സഞ്ചിയെടുത്തു പതുക്കെ നടക്കാൻ തുടങ്ങിയപ്പോൾ താമരക്കുട്ടി മെല്ലെ തലയാട്ടി.

*** *** *** *** ***

പിറ്റേന്ന് താമരക്കുട്ടി നേരത്തെ തന്നെ കണ്ണുതുറന്നു.

“ഇന്ന് എന്താ ഇത്ര നേരത്തെ?” കുഞ്ഞി മീനിന്റെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് താമര പറഞ്ഞു. “വേറൊന്നും കൊണ്ടല്ല. ഉണ്ടക്കണ്ണൻ നേരത്തെ വന്നാൽ മിസ്സാവരുതല്ലോ എന്ന് വെച്ചിട്ടാ.”

“നടക്കട്ടെ നടക്കട്ടെ”, നീന്തി പോകുന്നതിനിടയിൽ കുഞ്ഞു മീൻ പറഞ്ഞു.

“ഹേയ് പങ്കജ്” പുസ്തകസഞ്ചി പടവിൽ വച്ച് അവൻ വിളിച്ചു.

“അതെ, എന്നെ അങ്ങനെ വിളിക്കണ്ട”.
“അതെന്താ, തനിക്ക് ആ പേര് ഇഷ്ടല്ലേ?”

“അതല്ല. ഇയാള് എന്നെ താമരേന്ന് വിളിച്ചാൽ മതി.”

“ശരി താമരക്കുട്ടി.”

അമ്പലത്തിലേക്ക് പോകുന്ന കട്ടിമീശയും പട്ട് സാരിയും എന്തോ പറഞ്ഞു ചിരിച്ചു.

“രണ്ടുദിവസം മുമ്പ് ആയിരുന്നു അവരുടെ കല്യാണം. ലൗ മാരേജാ”

“അതെന്താ സാധനം?” ചോദിച്ചു കഴിഞ്ഞപ്പോൾ താമരക്ക് വേണ്ടായിരുന്നു എന്ന് തോന്നി.

ഉണ്ടക്കണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “പ്രേമവിവാഹം. അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമായി കല്യാണം കഴിച്ചതാ. അതുപോട്ടെ, അവർ പാടിയ പാട്ട് എന്തായിരിക്കും താമരക്കുട്ടി?”

അറിയില്ലെന്ന് അവൾ തലയാട്ടി

‘താമരപ്പൂ നീ കണ്ടു മോഹിച്ചു
താഴെ ഞാൻ നീന്തി ചെന്നു പൂവ് പൊട്ടിച്ചു
തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടു വന്നപ്പോൾ
പെണ്ണേ നിൻ കവിളിൽ കണ്ടു മറ്റൊരു താമരക്കാട് .”

“അതെ എനിക്ക് ഒരു സംശയംണ്ടായിരുന്നു”

“ഇഷ്ടംപോലെ ചോദിക്കാം”

“അതെങ്ങന്യാ കവിളില് താമരക്കാട് ഉണ്ടാവുക”

“അതെയ് ഈ പ്രേമം തലയ്ക്ക് പിടിച്ചാൽ അങ്ങന്യൊക്കെ തോന്നും അല്ലാണ്ടെന്താ.”

“ഇയാളുടെ ശരിക്കും പേരെന്താ?”

“പങ്കജ്”

“അതെങ്ങന്യാ ശരിയാവണത്? പങ്കജ് പെൺകുട്ടികളുടെ പേരല്ലേ?”

“അല്ല ആൺകുട്ടികളുടെ പേരാ”

“പങ്കജാക്ഷൻ ആയിരിക്കും”

“അല്ല താമരക്കണ്ണൻ”

അവൾക്ക് ചിരി വന്നു. ഈ താമരക്കണ്ണനെ എനിക്ക് ശരിക്കും ഇഷ്ടാവാൻ തുടങ്ങീരിക്കണു

“എന്താ ആലോചിക്കണത്?”

“ഒന്നുംല്ല്യ”

“അപ്പ ശരി പിന്നെ കാണാം”

“ഇയാള് ആർക്കെങ്കിലും അങ്ങനെ താമരപ്പൂവ് കൊടുത്തിട്ടുണ്ടോ?”

“ഏയ് അതൊന്നും നമുക്ക് പറഞ്ഞ പണിയല്ല. ”

“ഒരു കാര്യം പറയട്ടെ. അതെയ് ഇയാൾക്ക് ആരുടെയെങ്കിലും കവിളിൽ താമരക്കാട് വിരിയിക്കണംന്ന് തോന്ന്യാൽ എന്നെ വിളിച്ചാൽ മതി. ഞാൻ വരാം.”

“അതുവേണ്ട താമരക്കുട്ടി, എനിക്ക് പൂവ് പൊട്ടിക്കുന്നത് ഇഷ്ടല്ല, എൻറെ താമരക്കുട്ടി തണ്ടൊടിഞ്ഞ് നിൽക്കുന്നതും ഇഷ്ടല്ല. അപ്പ ശരി പിന്നെ കാണാം”

*** *** *** *** ***

ഇന്നെന്താ ഈ സൂര്യൻ ഇത്ര സാവധാനം! പതിവില്ലാതെ മുകളിലേക്ക് നോക്കി അവൾ പരിഭവിച്ചു

വളവ് തിരിഞ്ഞ് ലല്ലലലം പാടി ചാഞ്ചാടി വരുന്ന പുസ്തകസഞ്ചി കണ്ടപ്പോൾ താമര കുട്ടിയുടെ മനസ്സും ഒന്ന് ചാഞ്ചാടി.

“അതാ നിൻറെ കറുമ്പൻ വരുന്നുണ്ട് . ” കുഞ്ഞു മീൻ കളിയാക്കി ചിരിച്ചു.

കറുമ്പൻ മാത്രല്ല കുറുമ്പനും ആണ്

താമര മനസ്സിൽ പറഞ്ഞു.

ഉണ്ടക്കണ്ണൻ സ്കൂളിലെ സാഹസിക കഥകൾ പറഞ്ഞു. താമരക്കുട്ടിയും തൻറെ കൊച്ചു ലോകത്തിലെ വിശേഷങ്ങൾ പങ്കുവെച്ചു.

“എന്തു ഭംഗിയാണ് ആ ചേച്ചിയെ കാണാൻ?” വഴിയിലൂടെ പതുക്കെ നടന്നു വരുന്ന ദാവണിയെ നോക്കി താമര പറഞ്ഞു.

“മരം ചാരി നിൽക്കണ ചേട്ടൻറെ ലൈനാ. ഇപ്പോൾ തിരിഞ്ഞു നോക്കും.”

അവൻ പറഞ്ഞതുപോലെ ദാവണി തിരിഞ്ഞുനോക്കി

“ഇപ്പോൾ നിവിൻപോളി പിന്നാലെ നടക്കും”പറഞ്ഞു

അവർ രണ്ടുപേരും പോയപ്പോൾ താമരക്കുട്ടി ചോദിച്ചു

ഏത് പാട്ടാ ആ ചേട്ടൻ പാടിയത്?

‘പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമര മൊട്ടായിരുന്നു നീ
ഒരു താമര മൊട്ടായിരുന്നു നീ
ദാവണി പ്രായത്തിൽ പാതി വിരിഞ്ഞു നീ…’

“ഇയാൾക്ക് എങ്ങനെ ഇതൊക്കെ അറിയുന്നത്!”

“പൊട്ടത്തി, അതിന് കുറച്ചു പാട്ട് കേട്ടാൽ മതി. മനസ്സിൽ കുറച്ച് സ്നേഹം കൂടി വേണം അത്രയേ ഉള്ളൂ.”

“അതെ ഞാനൊരു കാര്യം ചോദിക്കട്ടെ?”

“ചോദിച്ചോളൂ”

“ഇയാളെ ഞാൻ താമരക്കണ്ണൻന്ന് വിളിക്കട്ടെ?”

“താമരക്കണ്ണൻ” അവൻ കുലുങ്ങി ചിരിച്ചു “എൻറെ അമ്മ പോലും എന്നെ അങ്ങനെ വിളിച്ചിട്ടില്ല. ഇനി താമര കുട്ടിക്ക് അത്ര നിർബന്ധാണെങ്കിൽ വിളിച്ചോളൂ. എന്നാ ഞാൻ പോട്ടെ.”

“എന്താ ഇത്ര തിരക്ക്?”

“പോയിട്ട് ഇപ്പൊ തന്നെ തിരിച്ചു വരും. അമ്പലത്തിൽക്ക്”

*** *** *** *** ***

കുളിച്ചു കുട്ടപ്പനായിട്ടാണ് താമരക്കണ്ണൻ വന്നത്. പായസത്തിന്റെ ഇല മീൻ കുഞ്ഞിന് കൊടുത്തുകൊണ്ട് അവൻ പറഞ്ഞു

“ആ പോയ കൊമ്പൻ മീശേനെ എല്ലാവരും താമരാന്നാണ് വിളിക്കാ.”

“അതെന്താ? ”

“അയാൾ എപ്പോഴും വെള്ളത്തിലാ അതുകൊണ്ടാ”

അത് നല്ല തമാശ. താമരക്കുട്ടി അതിശയിച്ചു

“ഇയാള് അമ്പലത്തിൽ പോയി എന്താണ് പ്രാർത്ഥിച്ചത്?”

‘താമര പൂവിൽ ..വാഴും ദേവിയല്ലോ നീ… ‘ അവൻ മൂളി

“അതെ എനിക്ക് വേണ്ടിയിട്ട് ഇയാൾ ഒരു പാട്ടു പാട്വോ?”

അവൻ പതുക്കെ പാടി

‘കല്യാണി കളവാണി ചൊല്ല മ്മിണി ചൊല്ല്
വെള്ള”താമര” പൂത്തിറങ്ങിയതാൺപൂവോ പെൺപൂവോ’

താമര കുട്ടി ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു

‘ആൺപൂവാണേൽ അമ്പലപ്പുഴ “ഉണ്ടക്കണ്ണന്” പൂജക്ക്
പെൺപൂവാണേൽ ആഹാ മറ്റൊരു ഒരു “കാർവർണ്ണന്” മാലക്ക്’

“താമരക്കുട്ടി പഠിച്ചു പോയല്ലോ. !”

“ഉണ്ടക്കണ്ണൻ അസ്സലായി പാടുന്നുണ്ടല്ലോ.”

“താമരക്കുട്ടീം നന്നായി പാടുന്നുണ്ട്.”

“ഇയാൾ വലുതായാൽ വലിയ പാട്ടുകാരൻ ആവോ?”

“പാട്ടുകാരനോ. മിണ്ടാൻ വയ്യാത്ത ഞാനെങ്ങന്യാ പാട്ടുകാരൻ ആവണത്? തന്റെ മനസ്സിൽ എന്നോട് ഇഷ്ടം ഉള്ളതുകൊണ്ടാണ് എൻറെ പാട്ട് കേൾക്കാൻ പറ്റുന്നത്. ”

“അപ്പ ശരി. പിന്നെ കാണാം താമരേ”

“നേരത്തെ വരണം ഞാനും കാത്തിരിക്കും ഉണ്ണിക്കണ്ണാ”

‘കല്യാണി കളവാണി ചൊല്ല മ്മിണി ചൊല്ല്
വെള്ള”താമര” പൂത്തിറങ്ങിയതാൺപൂവോ പെൺപൂവോ’ ഉണ്ടക്കണ്ണൻ പാടിക്കൊണ്ട് എഴുന്നേറ്റു.

താമരക്കുട്ടി ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു

‘ആൺപൂവാണേൽ അമ്പലപ്പുഴ “ഉണ്ടക്കണ്ണന്” പൂജക്ക്
പെൺപൂവാണേൽ ആഹാ മറ്റൊരു “കാർവർണ്ണന്” മാലക്ക് ‘

ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും
‘കല്യാണി കളവാണി’ ലൂപ് മോഡിൽ ആരോ പാടി കൊണ്ടിരിക്കുന്നത് അവൾ അറിഞ്ഞു.

ചിത്രീകരണം : അനുജ കെ

കൊവിഡ് സ്ഥിരീകരിച്ച വ്യക്തി നടത്തിയ സദ്യയില്‍ പങ്കെടുത്തത് 1500ഓളം പേര്‍. ചടങ്ങില്‍ പങ്കെടുത്ത ഇയാളുടെ കുടുംബാംഗങ്ങളടക്കം 11 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഒരു ഗ്രാമം തന്നെ അടച്ചിട്ടു.മധ്യപ്രദേശിലെ മൊറേന ഗ്രാമത്തിലാണ് സംഭവം.

അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ദുബായില്‍ നിന്ന് എത്തിയതാണ് ഇയാള്‍.ഇതിനോടനുബന്ധിച്ചാണ് ഇയാള്‍ സദ്യ നടത്തിയത്. ദുബായില്‍ ജോലി ചെയ്യുന്ന സുരേഷ് എന്ന യുവാവാണ് ഗ്രാമത്തിലെത്തി ആളുകളെ സംഘടിപ്പിച്ച് ചടങ്ങ് നടത്തിയത്. മാര്‍ച്ച് 17നാണ് ഇയാള്‍ നാട്ടിലെത്തിയത്. മാര്‍ച്ച് 20നായിരുന്നു ചടങ്ങുകള്‍.

മാര്‍ച്ച് 25ന് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. പിന്നാലെ ഭാര്യയ്ക്കും അടുത്ത ബന്ധുക്കളായ 11 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു.ഇതൊടെ ഗ്രാമം അടച്ചിട്ടേ മതിയാകൂ എന്ന തീരുമാനത്തില്‍ അധികൃതര്‍ എത്തുകയായിരുന്നു.

 

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന താരമായിരുന്നു ദയ അശ്വതി. ഷോയില്‍ നിന്നും പുറത്തെത്തിയ താരം വിശേഷങ്ങള്‍ പങ്കുവെച്ച്‌ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ കുടുംബത്തെക്കുറിച്ച്‌ പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായെത്തിയിരിക്കുകയാണ് ദയ ഇപ്പോള്‍.

കഴിഞ്ഞ ദിവസം ദയ സിന്ദൂരം ചാര്‍ത്തിയ ചിത്രം പങ്കുവച്ചതോടെ താരത്തിന്റെ വിവാഹം കഴിഞ്ഞ് എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. കുടുംബത്തെ ബാധിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ദയ, ‘തന്റെ ഭര്‍ത്താവിനേയും മക്കളേയും കുറിച്ച്‌ പറയുന്നത് അംഗീകരിക്കാനാവില്ല. കുറച്ച്‌ കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു ദയ സംസാരിച്ച്‌ തുടങ്ങിയത്. കുറേ പേരൊക്കെ വന്ന് പറയുന്നു കൊറോണയല്ലേയെന്ന്. അന്ന് ഞങ്ങളെ പരത്തെറി വിളിച്ചപ്പോള്‍ കൊറോണയൊന്നും ഇല്ലായിരുന്നോ. നുണക്കഥകളുമായി പല യൂട്യൂബ് ചാനലുകാരും ഇറങ്ങിയിട്ടുണ്ട്. പലതും സത്യങ്ങള്‍ ആല്ല. ഞാന്‍ ഒരു സിന്ദൂരം ചാര്‍ത്തി ഫോട്ടോ ഇട്ടപ്പോള്‍ അല്ലെങ്കില്‍ വീഡിയോ ഇട്ടാല്‍ ദയയുടെ കല്യാണം കഴിഞ്ഞു എന്നാക്കി.

അത് ഏതുവകുപ്പില്‍ ആണെന്ന് മനസിലായില്ല. എന്റെ വിവാഹം പതിനാറാമത്തെ വയസ്സില്‍ കഴിഞ്ഞതാണ്. എനിക്ക് രണ്ടുകുട്ടികളും ഉണ്ട്. എന്റെ ഭര്‍ത്താവ് എന്നെ ഡിവോഴ്‌സാക്കിയിട്ടില്ല. പക്ഷെ അദ്ദേഹം വിവാഹിതനായി. അപ്പോള്‍ എനിക്ക് സിന്ദൂരം തൊടാനുള്ള അവകാശം ഇല്ലേ. അതുകൊണ്ടാണ് ഞാന്‍ സിന്ദൂരം തൊട്ടതെന്നും’ ദയ പറയുന്നു. മക്കളെക്കുറിച്ചും ദയ പങ്കുവയ്ക്കുന്നുണ്ട്. ‘ എനിക്ക് പെണ്‍കുട്ടികളാണെന്നാണ് പലരും പറയുന്നത്. അത് തെറ്റാണ്, എനിക്ക് രണ്ട് ആണ്‍കുട്ടികളാണ്. കാര്യങ്ങള്‍ വരുമാനത്തിന് വേണ്ടി പറഞ്ഞോട്ടെ അല്ലാതെ നുണക്കഥകള്‍ പറഞ്ഞു ഇറക്കരുത്.

എനിക്ക് പെണ്‍കുട്ടികള്‍ ആരുന്നെകിലും ഞാന്‍ സ്വീകരിച്ചേനെ. എന്റെ കുഞ്ഞുങ്ങളെ ഇപ്പോള്‍ പണിയെടുത്താണ് എന്റെ ഭര്‍ത്താവ് നോക്കുന്നത്. കഷ്ടപ്പെട്ടാണ് പഠിപ്പിച്ചു വലുതാക്കുന്നത്. എന്നെ ട്രോളുന്നതിനു കുഴപ്പമില്ല. പക്ഷെ അവരെ പറഞ്ഞാല്‍ വിവരം അറിയും. അതിനു ഞാന്‍ സമ്മതിക്കില്ല. ഇനി അത് നടന്നാല്‍ ഞാന്‍ കേസ് കൊടുക്കുമെന്നുള്ള മുന്നറിയിപ്പും ദയ നല്‍കുന്നുണ്ട്. ബിഗ് ബോസില്‍ വെച്ചു പ്രദീപ് ചന്ദ്രനെ തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് ദയ പറഞ്ഞത് വിവാദമായിരുന്നു. അതിനെക്കുറിച്ച്‌ താരം പങ്കുവയ്ക്കുന്നതിങ്ങനെ .. ‘പ്രദീപിനെ പരിചയപ്പെട്ടത് 25 വയസ്സിലാണ്. 22 ആം വയസ്സില്‍ ആണ് ഭര്‍ത്താവുമായി പിരിയുന്നത്.

ഞാന്‍ ഒരിക്കലും പ്രദീപ് എന്റെ ബോയ് ഫ്രണ്ട് ആണെന്ന് സ്ഥാപിച്ചിട്ടില്ല. ജോലി തരാമെന്നു പറഞ്ഞു കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി പ്രദീപ് അപമാനിക്കുകയാണ് ചെയ്തതത്. എന്നെ ഇഷ്ടം ആയിരുന്നു ഒരു സുഹൃത്തിനോടുള്ള ഇഷ്ടം മാത്രമായിരുന്നു അത്. ആ ഇഷ്ടത്തിന് ഒരു അര്‍ഥം മാത്രമായി ആരും എടുക്കരുത് . പെട്ടിയും കിടക്കയും എടുത്ത് റെയില്‍വേ സ്റ്റേഷനില്‍ ചെന്നപ്പോള്‍ എന്നെ അറിയില്ല, എന്നെ തള്ളി കളഞ്ഞപ്പോള്‍, പറ്റിച്ച വേദനയാണ് ഞാന്‍ ബിഗ് ബോസില്‍ വച്ച്‌ കാണിച്ചത്’ താരം വെളിപ്പെടുത്തി.

അഞ്ചാലുംമൂട്ടില്‍ ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കടവൂര്‍ മതിലില്‍ ജിബിന്‍ വില്ലയില്‍ ജോര്‍ജ് ബര്‍ണാബാസിനെ(65)യാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭാര്യ ജെയിന്‍ കഴിഞ്ഞ 12-ന് മകള്‍ ആനിക്കൊപ്പം വിദേശത്തേക്കു പോയിരുന്നു തുടര്‍ന്നു ജോര്‍ജും മകന്‍ ജോബിനും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.

ഇന്നലെ രാത്രിയോടെ ജോര്‍ജിനെ മുറിയിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരം ജോബിന്‍ ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു.ബന്ധുക്കളാണ് പൊലീസില്‍ അറിയിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു. പരാതിയെത്തുടര്‍ന്ന് മൃതദേഹം ഇന്നലെ രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

എന്നാല്‍ മരണം കോവിഡ് ബാധ മൂലമാണോ എന്നറിയാന്‍ സ്രവപരിശോധന പൂര്‍ത്തിയാക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്താനാകില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്നു സ്രവം പരിശോധനയ്‌ക്കെടുത്ത ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.

RECENT POSTS
Copyright © . All rights reserved