ലോകത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 1,098,848 പേരില്‍ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 59,131 ആയി. ചികിത്സയിലായിരുന്ന 2,26,106 പേര്‍ സുഖം പ്രാപിച്ചു. വിവിധ രാജ്യങ്ങളിലെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ഏപ്രിൽ 3-ന് മാത്രം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480 ആണെന്ന് ജോൺ ഹോപ്‍കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇതോടെ കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 7406 ആയി.
ലോകത്ത് തന്നെ കൊവിഡ് ബാധിച്ച് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ലോകത്ത് പുതുതായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത 80,600 പേരില്‍ 30,100 പേര്‍ അമേരിക്കയില്‍ നിന്നാണ്.
ഇറ്റലിയിൽ മരണം 14,681 ആയി. സ്പെയിനിൽ മരണം പതിനൊന്നായിരം പിന്നിട്ടു. ലോക രാജ്യങ്ങൾ വെടിനിര്‍ത്തൽ പ്രഖ്യാപിച്ച് കൊവിഡിനെതിരായ യുദ്ധത്തിൽ അണിചേരണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറെസ് ആവർത്തിച്ചു. 20 വയസ്സിൽ താഴെയുള്ളവര്‍ വീടിന് പുറത്തേക്കിറങ്ങരുതെന്ന് തുര്‍ക്കി ഉത്തരവിട്ടു.
ന്യൂയോര്‍ക്കില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,935 പേര്‍. ഇവിടെ മാത്രം 1,02,863 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇറ്റലി-1,19,827, സ്പെയിന്‍-1,19,199, ജര്‍മനി-91,159, ചൈന-82,511, ഫ്രാന്‍സ്-65,202, ഇറാന്‍-53,183, യു.കെ-38,690- കോവിഡ് ബാധിതരുടെ രാജ്യം തിരിച്ചുള്ള കണക്ക്. ഇറ്റലി-14,681, സ്പെയിന്‍-11,198, ജര്‍മനി-1,275, ചൈന-3,326, ഫ്രാന്‍സ്-6,520, ഇറാന്‍-3,294, യു.കെ-3,611 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ മരണനിരക്ക്.
ബ്രിട്ടന്റെ കിരീടാവകാശി ചാള്‍സ് രാജകുമാരനു (71) കോവിഡ് ഭേദമാക്കാൻ സഹായിച്ചത് ഹോമിയോ–ആയുര്‍വേദ മരുന്നുകളെന്നു കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്. ‘ബെംഗളൂരുവിലെ ആശുപത്രിയിൽനിന്ന് അയച്ചുകൊടുത്ത മരുന്നുകളാണു ചാൾസിനെ ചികിത്സിക്കാൻ ഉപയോഗിച്ചത്. കോവിഡ് പോസിറ്റീവ് ആയിരുന്ന ചാൾസ് ഇതിലൂടെ പൂർണ ആരോഗ്യവാനായി.’ – വ്യാഴാഴ്ച മന്ത്രി ഗോവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതിങ്ങനെ.
കൊറോണ വൈറസിനെ തടയാന്‍ ഹോമിയോപ്പതിയും ആയുർവേദവും നല്ലതാണെന്നു നേരത്തെ അവകാശപ്പെട്ട ആയുഷ് മന്ത്രാലയത്തിന്റെ വാദങ്ങളെ സാധൂകരിക്കുന്ന പ്രസ്താവനയാണ് ചാൾസിന്റെ ചികിത്സാഫലം ഉയർത്തി മന്ത്രി നൽകിയതും. അതേസമയം, ആയുഷ് മന്ത്രിയുടെ വാദത്തിനെതിരായ നിലപാടാണ് ചാൾസ് രാജകുമാരന്റെ വക്താവ് ലണ്ടനിൽ നിന്ന് ഇതേക്കുറിച്ചുള്ള ചോദ്യത്തിനു പ്രതികരണമായി ഒരു ദേശീയ മാധ്യമത്തിനു നൽകിയത്. ‘ഈ വിവരം ശരിയല്ല. ചാൾസ് രാജകുമാരൻ പിന്തുടർന്നത് ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നൽകിയ മെഡിക്കൽ ഉപദേശങ്ങളാണ്. ഇതല്ലാതെ മറ്റൊന്നുമല്ല.’
കോവിഡിനെതിരെ രാജ്യം പ്രതിരോധം ശക്തമാക്കുന്നതിനിടെ, പരമ്പരാഗത ചികിത്സാരീതികൾ ശീലമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ബെംഗളൂരു സൗഖ്യയിലെ ചികിത്സ കൊണ്ട് ഏതാനും നാൾക്കകം ചാൾസ് രാജകുമാരനു കോവിഡ് മാറിയെന്നും പരമ്പരാഗത ചികിത്സാരീതികളിൽ കൂടുതൽ ശ്രദ്ധിക്കാൻ താൽപര്യമെടുക്കണമെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി എംപി പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. ഇതെല്ലാം മാനിച്ചാണു പരമ്പരാഗത ചികിത്സാരീതികൾ ശീലമാക്കാൻ മോദി നിർദേശിച്ചത്.
ഹോമിയോയിലെ ആഴ്‌സനികം, ആല്‍ബം 30, ആയുര്‍വേദത്തിലെ അഗസ്ത്യ ഹരിതകി തുടങ്ങിയവയും യുനാനിയിലെ ഡസനോളം മരുന്നുകളുമാണു കോവിഡിന് ആയുഷ് വകുപ്പ് ശുപാര്‍ശ ചെയ്യുന്നത്. ബെംഗളൂരുവിലെ ആയുര്‍വേദ റിസോര്‍ട്ടിലെ ഡോക്ടർ പങ്കുവച്ച വിവരമാണിതെന്നാണ് കേന്ദ്രമന്ത്രി മാധ്യമങ്ങളോടു പറഞ്ഞത്. പരമ്പരാഗത ചികിൽസാ രീതിയിലൂടെയാണോ ചാൾസ് രാജകുമാരന് കോവിഡ് മാറിയതെന്ന് സ്ഥിരീകരിക്കാനാകാത്ത സാഹചര്യത്തിലും കേന്ദ്രമന്ത്രി സൂചിപ്പിച്ച ബെംഗളൂരു സൗഖ്യ ഇന്റർനാഷനൽ ഹോളിസ്റ്റിക് ഹെൽത്ത് സെന്റർ സ്ഥാപകനും ചെയർമാനുമായ ഡോ. ഐസക് മത്തായി നൂറനാലുമായി ഇത്തരം ചികിത്സാരീതികളെക്കുറിച്ച് ‘മനോരമ ഓൺലൈൻ’ പ്രതികരണം ആരാഞ്ഞു.
ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാൻ ഹോമിയോ മരുന്നുകൾക്കു കഴിയുമെന്ന് എത്രയോ മുമ്പു തെളിഞ്ഞതാണെന്നു ഡോ. ഐസക് മത്തായി നൂറനാൽ പറഞ്ഞു. ഡോക്ടർ എന്ന നിലയിൽ രോഗിയുടെ സ്വകാര്യത മാനിക്കേണ്ടതിനാലും സൗഖ്യയുടെ ചെയർമാൻ എന്ന നിലയിലും ചാൾസ് രാജകുമാരന് എന്തു ചികിത്സയാണു കൊടുത്തത് എന്നു പരസ്യപ്പെടുത്താനാവില്ല. ചികിത്സയുടെ വിശദാംശങ്ങൾ ആയുഷ് മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. തുടക്കം മുതൽ തന്നെ കർണാടക വ്യാപകമായി ഹോമിയോ, ആയുർവേദ മരുന്നുകൾ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നുണ്ട്. കേരളം അത്ര സജീവമല്ല. എല്ലാവർക്കും പ്രതിരോധ ശേഷി കൂട്ടാനായി ഹോമിയോ മരുന്നുകൾ നൽകണമെന്ന് കഴിഞ്ഞ ദിവസം കർണാടക സർക്കാർ ഉത്തരവിറക്കി.
സർക്കാരിന്റെ എല്ലാ വകുപ്പുകളിലൂടെയും ഈ മരുന്നുകൾ വിതരണം ചെയ്യണമെന്നാണു നിലപാട്. ഡൽഹിയിലെ ആയുഷ് മന്ത്രാലയവും ഇതിനായി ഉപദേശം തേടിയിരുന്നു. അവർ മരുന്നു വിതരണത്തിനു തയാറായിട്ടുണ്ട്. പാർശ്വഫലം ഇല്ലാത്തതും ചെലവു കുറഞ്ഞതുമാണു ഹോമിയോ മരുന്ന്. പോസിറ്റീവ് ഫലം മാത്രമേയുള്ളൂ. യാതൊരു ഭയാശങ്കയുമില്ലാതെ ആർക്കും ഉപയോഗിക്കാം. കൊറോണയെ പ്രതിരോധിക്കാൻ മാത്രമല്ല, അസുഖം വന്നവരെ ചികിത്സിക്കാനും സഹായകമാണ്. സുഖചികിത്സയ്ക്കായി ചാൾസ് രാജകുമാരൻ ഒന്നര പതിറ്റാണ്ടിലേറെയായി സൗഖ്യയിൽ വരാറുണ്ട്. മൂന്നു തലമുറകളായി ബ്രിട്ടിഷ് രാജകുടുംബം ഹോമിയോപ്പതി ചികിത്സ തേടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ബ്രിട്ടിഷ് ഹോമിയോപതിക് അസോസിയേഷന്റെ റോയൽ പേട്രൻ കൂടിയാണ് എലിസബത്ത് രാജ്ഞി.
കൊറോണയെ നേരിടാൻ നിലവിൽ വൈദ്യശാസ്ത്രത്തിൽ മരുന്നില്ല. ഗവേഷണം പുരോഗമിക്കുന്നതേയുള്ളൂ. പനി ഉൾപ്പെടെയുള്ള രോഗങ്ങൾക്കും ലക്ഷണങ്ങൾക്കുമാണ് അലോപ്പതിയിൽ ഉൾപ്പെടെ കോവിഡിനു ചികിത്സ നൽകുന്നത്. പ്രതിരോധശേഷി കൂട്ടി രോഗം വരാതെ നോക്കുകയെന്നതാണു നിലവിലെ ഏക പോംവഴി. മനുഷ്യശരീരത്തിൽ പ്രതിരോധ ശേഷി കൂട്ടാനുള്ള മരുന്നുകളാണു ഹോമിയോയിൽ നൽകുന്നത്. ലോകത്താകെ പതിനായിരക്കണക്കിനു പേർ ഈ മരുന്ന് കഴിക്കുന്നുണ്ട്. ബെംഗളൂരുവിൽ തെരുവുകുട്ടികൾ ഉൾപ്പെടെ 3000 കുടുംബങ്ങൾക്ക് ഇതേ മരുന്ന് നൽകിയിട്ടുണ്ട്. കൊറോണ പടർന്നതോടെ ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും നിരവധി പേർ വിളിച്ചതായും ഡോ. ഐസക് മത്തായി നൂറനാൽ പറഞ്ഞു.
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നു സ്ഥിരമായി ഞങ്ങളുടെ ചികിത്സ തേടുന്ന ആയിരക്കണക്കിനു പേർക്ക് ഇതേ മരുന്ന് നിർദേശിച്ചിരിക്കുകയാണ്. കാലങ്ങളായി പകർച്ചപ്പനിയുടെ (വൈറൽ ഫീവർ) സീസണുകളിൽ ആയിരക്കണക്കിനു തെരുവുകുട്ടികൾ ഉൾപ്പെടെയുള്ളവർക്കു ഞങ്ങൾ പ്രതിരോധ മരുന്ന് നൽകാറുണ്ട്. അവർക്കൊന്നും ഇതേ കാലയളവിൽ പകർച്ചവ്യാധി വന്നിട്ടില്ല. മൂന്നു പതിറ്റാണ്ടിലേറെയായി പകർച്ചവ്യാധികൾ പിടിപെടുന്നതു കുറവാണെന്നത് എന്റെ ചികിത്സാനുഭവം കൂടിയാണ്. – ഡോ. ഐസക് മത്തായി പറഞ്ഞു.
പ്രതിരോധശേഷി കൂടിയവരിൽ കോവിഡ് പെട്ടെന്നു ബാധിക്കുന്നില്ലെന്നതു തെളിഞ്ഞതാണ്. പ്രതിരോധശേഷി കൂട്ടുകയാണു ഹോമിയോ ചെയ്യുന്നത്. കേരളത്തിൽ സർക്കാരും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഹോമിയോ ഉൾപ്പെടെയുള്ള ആയുഷ് മരുന്നുകളെ പിന്തുണയ്ക്കുന്ന നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരും ഇതേ നിലപാടാണ്. എന്നാൽ മരുന്ന് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കേരളം ഉത്സാഹം കാണിക്കുന്നില്ല. അസുഖം വരുന്നതു തടയാനും വന്നവർക്കു ചികിത്സിക്കാനും ഹോമിയോ മരുന്ന് നൽകാനാകണം. ആയുഷ് വകുപ്പ് നിർദേശിച്ചിട്ടുള്ളതാണിത്. സർക്കാർ, സ്വകാര്യ മേഖലകളിലായി നൂറുകണക്കിനു മിടുക്കരായ ഹോമിയോ ഡോക്ടർമാർ കേരളത്തിലുണ്ട്. ഇവരുടെ സേവനം ഉപയോഗിക്കാൻ സർക്കാർ തയാറാകണം.
ഒരാഴ്ച നീളുന്ന ഒരു കോഴ്സ് മരുന്നാണു കോവിഡിനെ പ്രതിരോധിക്കാൻ കഴിക്കേണ്ടത്. ഒരാൾക്കുള്ള ഒരു കോഴ്സ് മരുന്നിന് ഒരു രൂപ മാത്രമെ ചെലവ് വരൂ. സാധാരണനിലയിൽ ആരോഗ്യമുള്ളയാൾക്ക് ഒരു കോഴ്സ് മതി. പിന്നെയും വേണമെന്നു തോന്നിയാൽ ഒരു മാസത്തിനു ശേഷം അടുത്ത കോഴ്സ് കഴിക്കാം. ഇത്രയും ചെലവ് കുറഞ്ഞതും എല്ലായിടത്തും ലഭിക്കുന്നതും ഫലപ്രദവുമായ ഈ മരുന്നുകൾ സർക്കാരിലൂടെ ജനങ്ങളിലേക്ക് എത്തിയാൽ വലിയ കാര്യമായിരിക്കും. രാജ്യാന്തര തലത്തിൽ മാത്രമല്ല പ്രാദേശിക തലത്തിലും നിരവധി പേർക്ക് ഈ മരുന്ന് നൽകുന്നു, അതിന്റെ ഗുണവുമുണ്ട്. പൊതുവിൽ പ്രതിരോധശേഷി കൂട്ടുന്നതിനു ഹോമിയോ മരുന്നുകൾ ഫലപ്രദമാണെന്നു സ്വതന്ത്ര രാജ്യാന്തര സംഘടനകൾ പഠനത്തിലൂടെ കണ്ടെത്തിയിട്ടുള്ളതാണ്.- ഡോ. ഐസക് മത്തായി പറഞ്ഞു.
കുടുംബങ്ങൾക്കായി 20 മരുന്നുകളടങ്ങിയ 250 രൂപയുടെ മെഡിക്കൽ കിറ്റ് ഞങ്ങൾ പുറത്തിറക്കുന്നുണ്ട്. ഇതു കഴിച്ചാൽ നിരന്തരം അസുഖങ്ങൾ വരില്ലെന്നതും അനാവശ്യമായി ഡോക്ടറെ കാണുകയോ മരുന്നുകൾ കഴിക്കുകയോ വേണ്ടതില്ലെന്നും പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ഈ മോഡൽ സ്വീകരിക്കാൻ ഇംഗ്ലണ്ടിൽനിന്ന് ആവശ്യം വന്നിട്ടുണ്ട്. ഏറ്റവും നന്നായി ഹോമിയോപ്പതി പ്രാക്ടീസ് ചെയ്യുന്ന സ്ഥലമാണു കേരളം. എല്ലാതരം ചികിത്സയ്ക്കും അതിന്റേതായ ഗുണങ്ങളുണ്ട്. അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും സംയോജിപ്പിച്ചുള്ള ചികിത്സാരീതിയാണു മൂന്നര പതിറ്റാണ്ടിലേറെയായി ഞങ്ങൾ ചെയ്തുവരുന്നത്. ഈ ചികിത്സാ തത്വചിന്തയെ കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും പിന്തുണയ്ക്കുന്നുണ്ട്.’– ഡോ. ഐസക് മത്തായി വിശദീകരിച്ചു.
ആയുർവേദം, യോഗ ആൻഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാ വിഭാഗങ്ങളെ സംയോജിപ്പിച്ചുള്ള കേന്ദ്ര മന്ത്രാലയമാണ് ആയുഷ്. ഈ മേഖലകളിലുള്ള പഠനങ്ങളെയും ഗവേഷണങ്ങളെ വികസിപ്പിക്കുകയാണു മുഖ്യലക്ഷ്യം. ഇവ കൂടാതെയുള്ള ഇതര സമാന്തര വൈദ്യശാസ്ത്ര മേഖലകളും ഈ വകുപ്പിനു കീഴിലാണ്. തദ്ദേശീയമായതും പരമ്പരാഗതവുമായ ചികിത്സാരീതികളെ ജനകീയമാക്കുക എന്നതും ലക്ഷ്യമാണ്.
ഇളംചൂടുവെള്ളം കുടിക്കുക, യോഗാസനവും പ്രാണായാമവും ചെയ്യുക, ആഹാരത്തിൽ മഞ്ഞളും ജീരകവും മല്ലിയും വെളുത്തുള്ളിയും ഉൾപ്പെടുത്തുക, ദിവസവും ച്യവനപ്രാശം കഴിക്കുക, ഔഷധചായ കുടിക്കുക, മഞ്ഞളിട്ട ചൂടുപാൽ കുടിക്കുക, ഒരു ടീസ്പൂൺ എള്ളെണ്ണയോ വെളിച്ചെണ്ണയോ വായിൽ കൊള്ളിക്കുക, തൊണ്ടവേദനയും ചുമയും വന്നാൽ പുതിനയിലയോ പെരുംജീരകമോ ഇട്ട് ആവി പിടിക്കുക തുടങ്ങിയ നിർദേശങ്ങളാണു കോവിഡിനെ നേരിടാൻ ആയുഷ് മുന്നോട്ടു വച്ചിട്ടുള്ളത്.
If homeopathy worked for Prince Charles-COVID -19 we should also start looking for cures in Traditional Indian Medicine more efficaciously.
I appeal to @moayush to redouble it’s efforts & incentive those Indian Institutions for eg. @SoukyaOfficial that are doing pioneering work pic.twitter.com/0Ysv16OTDR— Manish Tewari (@ManishTewari) April 1, 2020
കോവിഡ് രോഗത്തിൽ നിന്നും വിമുക്തനായ ബ്രിട്ടീഷ് പൗരൻ പറഞ്ഞത്, ലോകം കേരളത്തെ കണ്ടു പടിക്കട്ടെ എന്നാണ്. കേരളം ചികിൽസിക്കുന്നത് മരുന്ന് കൊണ്ട് മാത്രമല്ല. ആത്മാർത്ഥതയും സഹാനുഭൂതിയും കൊണ്ടാണെന്ന് ബ്രയൻ നീൽ പറഞ്ഞത് വലിയ വാർത്തയാകുകയായിരുന്നു. ഏറ്റവും സഹാനുഭൂതിയോടുകൂടിയും ആത്മാര്ഥതയോടും കൂടിയും ഞങ്ങളെ പരിചരിച്ചു. ഒരിക്കലും രോഗത്തിൽ നിന്നും മടങ്ങി വരില്ല എന്ന് കരുതി എന്നും ബ്രയൻ പറഞ്ഞു.
രോഗം ഭേദമായഅദ്ദേഹം തന്നെ ചികിൽസിച്ച ഡോക്ടറെ മറന്നില്ല . ഇന്ന് രാവിലെ ബ്രയനെ ചികിൽസിച്ച ഡോക്ടർക്ക് അദ്ദേഹം ഒരു വാട്സ്ആപ് മെസ്സേജ് അയച്ചു. ഡോക്ടർ ഗ്രീഷ്മയ്ക്ക് അയച്ച മെസേജിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ;. ‘ ഞാൻ ഒരിക്കലും ഇനി ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് കണക്കുകൂട്ടി. മരണത്തിലേക്ക് തന്നെ പോകുകയാണെന്ന് ഉറപ്പിച്ചു.
ഞാൻ എത്രമാത്രം ഗുരുതരാവസ്ഥയിൽ ആണെന്ന സത്യം അപ്പോൾ തിരിച്ചറിഞ്ഞിരുന്നു. ഞാൻ കരുതി ഇനി ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഡോക്ടർമാർ ഉറപ്പിച്ചു കഴിഞ്ഞു എന്ന്. പക്ഷെ നിങ്ങളെപ്പോലുള്ള ഒരു ആരോഗ്യപ്രവർത്തകരുടെ ടീമിനോട് ഞാൻ ഒരുപാട് കടപ്പെട്ടിരിക്കുന്നു. നിങ്ങൾ പുറമെ കാണുന്നതുപോലെതന്നെ അകത്തും മനോഹാരിതയുള്ളവരാണ്. ഭാവിയിൽ എന്ത് സംഭവിച്ചാലും ഇതിനു മാറ്റം വരരുത്’. എന്നും അദ്ദേഹവും കുറിച്ചു.
താൻ കേരളത്തിൽ ആയിരുന്നതുകൊണ്ടുമാത്രമാണ് തനിക്ക് ജീവൻ തിരികെ ലഭിച്ചതെന്നനും ബ്രയൻ വ്യക്തമാക്കുന്നു. ഒരു വെള്ളക്കാരനായതുകൊണ്ടല്ല മറിച്ച്കോവിഡ് രോഗ ഭീതിയിൽ ഉഴലുന്ന ബ്രിട്ടനിൽ നിന്നുള്ള ഒരു പൗരനാണ് ബ്രയൻ നീൽ എന്നുള്ളത്തിലാണ് ഈ വാർത്തയുടെ പ്രാധാന്യം.
ബ്രയൻ നീൽ നിസാരകാരനല്ല ലോകത്തെ ആരോഗ്യരംഗത്തെ കുറിച്ച് കൃത്യമായ അവബോധം ഉള്ള ആളാണ്. ധാരാളം യാത്രകൾ ചെയ്യുന്ന ആളാണ്. അങ്ങനെയുള്ളൊരാൾ പറയുന്നു കേരളത്തിന്റെ ചികിത്സയുടെ പ്രത്യേകത ആത്മാർത്ഥതയും സമർപ്പണവും ആണെന്ന്. അതുതന്നെയാണ് നമ്മുടെ കൈക്കരുത്ത്.
കോവിഡിനെതിരെ പോരാടുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ആതുരസേവന വിഭാഗത്തിന് ഞെട്ടൽ സമ്മാനിച്ചുകൊണ്ട് ബർമിംഗ്ഹാമിൽ നിന്നുള്ള ഇന്ത്യൻ നേഴ്സ് കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. 36 വയസ്സ് മാത്രമുണ്ടായിരുന്ന അരീമ നസ്രീന്റെ മരണം യുകെയിലെ ഇന്ത്യൻ സമൂഹത്തിൽ ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്. അരീമ നസ്രീൻ ജോലി ചെയ്തിരുന്നത് ബെർമിങ്ഹാമിലെ എൻഎച്ച്എസ് ഹോസ്പിറ്റലിലായിരുന്നു. കോവിഡ് -19 നെ തുടർന്ന് അരീമ നസ്രീൻ ചികിത്സതേടിയത് ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെയാണ് . മാർച്ച് 19ന് കോവിഡിൻറെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയ അരീമ നസ്രീൻ വെന്റിലേറ്ററിൽ ആയിരുന്നു. ഇന്ന് പുലർച്ചെയാണ് മരണമടഞ്ഞത്.
മലയാളികൾ ഉൾപ്പെടെ യുകെയിൽ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവർ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ്. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിന് ഇല്ല എന്നുള്ളതാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഉള്ള സ്റ്റോക്ക് കൊറോണാ വൈറസിനെ നേരിടുന്നതിന് പര്യാപ്തവുമല്ല.
സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാസര്‍കോട് 7, തൃശൂര്‍ 1, കണ്ണൂര്‍ 1. ഇപ്പോള്‍ 251 പേര്‍ ചികില്‍സയിലുണ്ട്. ആകെ രോഗം ബാധിച്ചത് 295 പേര്‍ക്ക്.
14 പേർ രോഗമുക്തി നേടി. കണ്ണൂര്‍ 5, കാസര്‍കോട് 3, ഇടുക്കി, 2, കോഴിക്കോട് 2, പത്തനംതിട്ട 1, കോട്ടയം 1. രോഗബാധിതർ 206 പേർ വിദേശത്തു നിന്നു വന്നവരാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ കലവറയില്ലാത്ത അഭിനന്ദനം അർഹിക്കുന്നു. ഒന്നോ രണ്ടോ ലക്ഷണങ്ങളുള്ളവരെയും പരിശോധനയ്ക്ക് വിധേയരാക്കും. റാപ്പിഡ് ടെസ്റ്റിങ് ഉടന്‍ തുടങ്ങും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ 17 അംഗ കര്‍മസേനയ്ക്കു രൂപം നൽകി. മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അധ്യക്ഷനായിരിക്കും. അടൂര്‍ ഗോപാലകൃഷ്ണനും മാമ്മന്‍ മാത്യുവും അംഗങ്ങളായിരിക്കും.
ബാങ്കുകളില്‍ തിരക്ക് നിയന്ത്രിക്കണം. ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്ന് സഹായധനം എടുക്കാന്‍ തിരക്കുണ്ടാകും. ഇടപാട് സമയം ക്രമീകരിക്കാന്‍ ബാങ്കുകള്‍ ശ്രദ്ധചെലുത്തണം. മാസ്ക് ധരിക്കുന്നതിന് വിപുലമായ ബോധവല്‍കരണം വേണം. സ്വയരക്ഷയ്ക്കും മറ്റുള്ളവരോടുള്ള കരുതലിനും മാസ്ക് ആവശ്യമാണ്.
കരള്‍ മാറ്റിവച്ചവര്‍ക്കുള്ള മരുന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. പൊലീസും ഫയര്‍ഫോഴ്സും മറ്റ് വിഭാഗങ്ങളും സഹായിക്കും. സ്ട്രോബെറി കര്‍ഷകരുടെ വിള സംരക്ഷിക്കാനും കരുതലെടുക്കും.
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 ഓളം അടുക്കുമ്പോൾ ഓരോ യുകെ മലയാളിയും ഭയാനകമായ ഒരു മാനസിക അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത് . യുകെയിലുള്ള മലയാളി കുടുംബങ്ങളിൽ നിന്ന് ഒരാളെങ്കിലും ഹോസ്‌പിറ്റലുകളിലും , നഴ്‌സിംഗ് ഹോമുകളിലും ജോലി ചെയ്യന്നവരാണെന്നതാണ് അവരെ ബാധിച്ച ഈ ഭയത്തിനുള്ള കാരണം .
ഞങ്ങൾ യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെയാണ് ജോലി ചെയ്യുന്നതെന്നും , ഇങ്ങനെ ജോലി ചെയ്‌താൽ ഞങ്ങൾക്ക് ഏതു സമയവും കൊറോണ വൈറസ് പിടിപെടാമെന്നും അതുകൊണ്ട് കുറച്ച് മാസ്‌കും , ഗ്ലൗസും എങ്കിലും നൽകി ഞങ്ങളെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി യുകെ മലയാളികളാണ് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന്റെ 0207062 6688 എന്ന ഹെൽപ്പ് ലൈൻ നമ്പരിലേയ്ക്ക് വിളിച്ച് സഹായം അഭ്യർത്ഥിച്ചുകൊണ്ടിരിക്കുന്നത്.
ലോകം മുഴുവനിലുമുള്ള ആരോഗ്യമേഖലയിൽ ഉണ്ടായിരിക്കുന്ന ഈ പ്രശ്നം ബ്രിട്ടീഷ് ഗവണ്മെന്റിനെയും , ആരോഗ്യ മേഖലയിലെ അധികാരികളെയും അറിയിച്ച് ഉടൻ ഒരോ യുകെ മലയാളിക്കും സഹായം എത്തിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷൻ ഉറപ്പ് നൽകിയിരുന്നു . ഈ പരിശ്രമത്തിന്റെ ഭാഗമായി യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന് ലഭിച്ച ഹെൽപ്പ് ലൈൻ നമ്പർ ഇവിടെ നൽകുകയാണ് .
യുകെയിൽ ഏതെങ്കിലും ജോലി സ്ഥലങ്ങളിൽ മാസ്‌കും , ഗ്ലൗസും അടക്കമുള്ള Personal Protective Equipments ഇല്ലാത്തതിന്റെ പേരിൽ ജോലി ചെയ്യാൻ ഭയപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഉടൻ തന്നെ 08009159964 എന്ന നമ്പരിൽ ബന്ധപ്പെടുവാനോ അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ അഡ്രസ്സിൽ ബന്ധപ്പെടുവാനും ഞങ്ങൾ അഭ്യർത്ഥിക്കുകയാണ് . ഉടൻ തന്നെ നിങ്ങൾക്ക് വേണ്ട സുരക്ഷ ഉപകരണങ്ങൾ എത്തിച്ച് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഈ ഏജൻസി നിങ്ങൾക്ക് ചെയ്തു തരുന്നതായിരിക്കും.
NHS Business Services Authority (NHSBSA) എന്ന ഈ ഏജൻസി യുകെയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ട സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിച്ച് കൊടുത്ത് എൻ എച്ച് എസ്സിനെയും , മറ്റ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയും സഹായിക്കുവാനാണ് ഈ അടിയന്തിര ഹെൽപ്പ് ലൈൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് . ഈ നമ്പരിൽ വിളിക്കുമ്പോൾ നിങ്ങളുടെയും , നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും പേര് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം നിങ്ങളുടെ സ്ഥാപനത്തിൽ Personal Protective Equipments ഓർഡർ ചെയ്യുന്നവരുമായി ബന്ധപ്പെട്ട് ഉടൻ തന്നെ വേണ്ട സുരക്ഷാ ഉപകരണങ്ങൾ എത്തിക്കുവാനുള്ള സത്വര നടപടികൾ ഈ ഏജൻസി സ്വീകരിക്കുന്നതായിരിക്കും.ഹോസ്പിറ്റലുകൾക്ക് മാത്രമല്ല ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഈ സേവനം ലഭ്യമാണ് . അതുകൊണ്ട് തന്നെ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ നിങ്ങളുടെ ബന്ധുക്കളോ , സുഹ്ര്യത്തുക്കളോ യുകെയിലെ ഏതെങ്കിലും നഴ്‌സിംഗ് ഹോമുകളിലോ മറ്റ് ആരോഗ്യ മേഖലകളിലോ ജോലി ചെയ്യുന്നവരുണ്ടെങ്കിൽ ഉടൻ തന്നെ അവർക്ക് കൂടി ഈ വിവരങ്ങൾ എത്തിച്ച് കൊടുക്കണം എന്നറിയിക്കുന്നു . അതോടൊപ്പം ബ്രിട്ടണിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന നമ്മൾ ഓരോരുത്തരുടെയും കുടുംബാഗംങ്ങളുടെ ജീവൻ സംരക്ഷിക്കാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്നും , അതുകൊണ്ട് തന്നെ അനാവശ്യമായി ഈ നമ്പരിൽ വിളിച്ച് നിങ്ങളുടെ ആരുടെയും വ്യക്തിപരമായ ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടിക്കരുതെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു
ലോക്ഡൗണിനിടെ പിറന്ന ഇരട്ട കുട്ടികൾക്ക് ‘കൊറോണ’യെന്നും ‘കോവിഡെ’ന്നും പേരു നൽകി ദമ്പതികൾ. മാർച്ച് 27ന് പുലർച്ചെയാണ് റായ്പുർ സ്വദേശിനികൾക്ക് ഡോ. ബി.ആർ. അംബേദ്കർ മെമ്മോറിയൽ ആശുപത്രിയിൽ ഇരട്ടകൾ പിറന്നത്. ആൺകുട്ടിക്ക് കോവിഡെന്നും പെൺകുട്ടിക്ക് കൊറോണയെന്നും പേരു നൽകിയതായി കുട്ടികളുടെ അമ്മ പ്രീതി വർമ്മ പറഞ്ഞു.
നിരവധി ബുദ്ധിമുട്ടുകൾ നേരിട്ട ശേഷമാണ് പ്രസവം നടന്നത്. അതിനാൽ ഞങ്ങള്‍ ആ ദിവസം സ്‌മരണാര്‍ഹമാക്കാന്‍ ആഗ്രഹിച്ചു. വൈറസ് അപകടകരവും ജീവന് ഭീഷണിയുമാണ്. പക്ഷേ ഇത് ശുചിത്വമുൾപ്പെടെയുള്ള നല്ല കാര്യങ്ങൾ ശീലിക്കാൻ ആളുകളെ പ്രേരിപ്പിച്ചു. അതിനാൽ ഈ പേരുകൾ നൽകുകയായിരുന്നു– അവർ പറഞ്ഞു.
മാർച്ച് 26ന് രാത്രിയാണ് എനിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. എങ്ങനെയൊക്കെയോ ഭർത്താവ് ആംബുലൻസ് സംഘടിപ്പിച്ചു. ലോക്ഡൗൺ കാരണം റോഡുകളിൽ വാഹനങ്ങൾ അനുവദിക്കാത്തതിനാൽ വിവിധ സ്ഥലങ്ങളിൽ പൊലീസ് തടഞ്ഞു. എന്നാൽ എന്റെ അവസ്ഥ കണ്ട് അവർ വിട്ടയച്ചു. രാത്രി ആയതിനാൽ ആശുപത്രിയിലെ സ്ഥിതിയെക്കുറിച്ചും ഞാൻ ആശങ്കയിലായിരുന്നു. ഭാഗ്യവശാൽ ഡോക്ടർമാരും മറ്റു ഉദ്യോഗസ്ഥരും സഹകരിച്ചു. ലോക്ഡൗൺ കാരണം ബന്ധുക്കൾക്ക് ആശുപത്രിയിൽ എത്താൻ സാധിച്ചില്ല–പ്രീതി പറഞ്ഞു.
ദമ്പതികൾക്ക് രണ്ടുവയസ്സുള്ള ഒരു മകൾ കൂടിയുണ്ട്. അമ്മയെയും കുഞ്ഞുങ്ങളെയും ഡിസ്ചാർജ് ചെയ്തതായും മൂന്നുപേരും സുഖമായിരിക്കുന്നതായും ആശുപത്രി പബ്ലിക് റിലേഷൻസ് ഓഫീസർ ശുഭ്ര സിങ് പറഞ്ഞു.
കോവിഡ് -19 നുള്ള നിരവധി മരുന്നുകൾ ലോകമെമ്പാടും പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ഗുരുതരമായ രോഗബാധിതരായ ആളുകളെ രക്ഷിക്കാൻ സഹായകരമായ മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ചില മരുന്നുകള്‍ ഒരു പരിധിവരെ രോഗത്തെ പ്രതിരോധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ, സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല വാര്‍ത്തകളും ശരിയല്ല. ഏറ്റവും മികച്ച മരുന്നുകള്‍ ആഗോളതലത്തില്‍ പരീക്ഷിച്ച് വിജയം ഉറപ്പുവരുത്താന്‍ ലോകാരോഗ്യ സംഘടന നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണ്. ഏറ്റവും പെട്ടന്നു തന്നെ പൂര്‍ണ്ണമായും ഫലപ്രദമായ മരുന്ന് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അവര്‍.
ഈ മരുന്നുകളിലേതെങ്കിലും മരണനിരക്ക് കുറയ്ക്കുമോ? ഈ മരുന്നുകളിലേതെങ്കിലും രോഗി ആശുപത്രിയിൽ കഴിയുന്ന സമയം കുറയ്ക്കുമോ? ഏതെങ്കിലും മരുന്നുകൾ സ്വീകരിക്കുന്ന രോഗികൾക്ക് വെന്റിലേഷൻ അല്ലെങ്കിൽ തീവ്രപരിചരണ വിഭാഗം ആവശ്യമുണ്ടോ, ഇല്ലയോ? തുടങ്ങിയ പ്രധാന മുൻഗണനാ ചോദ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ ട്രയലുകള്‍ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് അന മരിയ ഹെനാവോ-റെസ്ട്രെപോ പറഞ്ഞു.
ആന്റിമലേറിയൽ മരുന്നുകളായ ക്ലോറോക്വിന്‍, ഹൈഡ്രോക്സിക്ലോറോക്വിന്‍ (chloroquine, hydroxychloroquine), പുതിയ ആൻറിവൈറലായ remdesivir, എച്ച്ഐവി മരുന്നുകളായ lopinavir, ritonavir എന്നിവയൊക്കെയാണ് ഇപ്പോള്‍ രോഗികളില്‍ പരീക്ഷിക്കുന്ന മരുന്നുകള്‍. ഇന്റർഫെറോൺ ബീറ്റ എന്ന ആൻറിവൈറലിനൊപ്പം എച്ച്ഐവി മരുന്നുകള്‍ കൂട്ടിയോജിപ്പിച്ചുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. മാർച്ച് 22 ന്, യുകെ ഉൾപ്പെടെ യൂറോപ്പിലെ നിരവധി രാജ്യങ്ങൾ ഇതേ മരുന്നുകളുടെ പരീക്ഷണം തുടങ്ങിയിരുന്നു.
വ്യവസായ സംരംഭകനായ എലോൺ മസ്‌കും പിന്നീട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും chloroquine പരീക്ഷിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ട്രംപ് ഒരു പടികൂടെ കടന്ന് കോവിഡ് -19 ചികിത്സിക്കുന്നതിനായി chloroquine-ന് യുഎസിൽ ഇതിനകം തന്നെ അംഗീകാരം ലഭിച്ചുവെന്ന് തെറ്റായി അവകാശപ്പെടുകയും ചെയ്തിരുന്നു. കോവിഡ് -19 അനുബന്ധ ന്യൂമോണിയ ബാധിച്ച ആളുകൾക്ക് chloroquine ഗുണം ചെയ്യുമെന്ന് ചൈനയിൽ നിന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും കണ്ടെത്തലുകൾ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല.
ചൈനയിലെ കാട്ടുമൃഗങ്ങളുടെ ഇറച്ചി വില്‍ക്കുന്ന (വെറ്റ് മാര്‍ക്കറ്റ്) മാര്‍ക്കറ്റുകള്‍ക്കെതിരെ ലോകാരോഗ്യ സംഘടന നടപടിയെടുക്കണമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ആവശ്യപ്പെട്ടു. ലോകത്തിന്റെ മൊത്തം ആരോഗ്യത്തെ ബാധിക്കുന്നവയായി ഈ മാര്‍ക്കറ്റുകള്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു.
വുഹാാനിലെ ഹുനാന്‍ സീഫുഡ് ഹോള്‍സേല്‍ മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണവൈറസിന്റെ ഉല്‍ഭവമെന്നാണ് അനുമാനിക്കപ്പെടുന്നത്. ജനുവരി 1 മുതല്‍ ഈ മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. ഇവിടുത്തെ വനവിഭവ വില്‍പന പൂര്‍ണമായും അവസാനിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതെസമയം, ചൈനയിലെ മറ്റിടങ്ങളിലെല്ലാം ഇത്തരം മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
175ലധികം രാജ്യങ്ങളില്‍ ഈ രോഗം പടര്‍ന്നു കഴിഞ്ഞിട്ടുണ്ട്. 51000ത്തിലധികമാളുകള്‍ മരണപ്പെട്ടു. പത്ത് ലക്ഷത്തിലധികമാളുകള്‍ക്ക് രോഗം ബാധിച്ചു കഴിഞ്ഞു.
എവിടെയൊക്കെ വെറ്റ് മാര്‍ക്കറ്റുകളുണ്ടോ അവിടെയെല്ലാം കുഴപ്പങ്ങളുണ്ടെന്ന് ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്കോട്ട് മോറിശണ്‍ പറഞ്ഞു. “ലോകത്തിന്റെ മൊത്തം ആരോഗ്യത്തെ മുന്‍നിര്‍ത്തി ലോകാരോഗ്യ സംഘടന എന്തെങ്കിലും ചെയ്യേണ്ട വിഷയമാണിതെന്നാണ് ഞാന്‍ കരുതുന്നത്,” അദ്ദേഹം വിശദീകരിച്ചു.
യുഎസ്സില്‍ 245,500 പേരെയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 6,000 മരണങ്ങള്‍ ഇതിനകം സംഭവിച്ചു കഴിഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വലിയ നഷ്ടങ്ങളാണ് ഈ രോഗബാധ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്.
അർജന്റീനയിൽ റൊണാൾഡോ വളരെയധികം വെറുക്കപ്പെടുന്ന താരമാണെന്നു താനദ്ദേഹത്തോടു പറഞ്ഞിട്ടുണ്ടെന്ന് യുവന്റസ് സഹതാരം ഡിബാലയുടെ വെളിപ്പെടുത്തൽ. ലോകഫുട്ബോൾ കണ്ട ഏറ്റവും വലിയ താര മത്സരമാണ് റൊണാൾഡോയും മെസിയും തമ്മിലുള്ളത്. റൊണാൾഡോ റയൽ മാഡ്രിഡിലെത്തിയതോടെ അതിന്റെ തീവ്രത കൂടുകയും ചെയ്തിരുന്നു.
റൊണാൾഡോക്ക് മെസിയുടെ രാജ്യത്ത് സ്വീകാര്യതയില്ലെന്നത് അദ്ദേഹത്തോടു പറഞ്ഞ കാര്യം അർജൻറീനിയൻ ഫുട്ബോൾ ഫെഡറേഷനോടു സംസാരിക്കുമ്പോഴാണ് ഡിബാല വെളിപ്പെടുത്തിയത്. എന്നാൽ പുറമേ നിന്നും മനസിലാക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തനാണു റോണോയെന്നും ഡിബാല പറഞ്ഞു.
“ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്, ‘ക്രിസ്റ്റ്യാനോ, നിങ്ങളെ അർജന്റീനയിൽ ഞങ്ങൾ കുറച്ച് വെറുക്കുന്നുണ്ട്, നിങ്ങളുടെ ആകാരവും, നിങ്ങൾഎങ്ങനെയാണെന്നതും , നിങ്ങളുടെ നടത്തുവെമെല്ലാം അതിന് കാരണമാണ്. പക്ഷെ സത്യമെന്തെന്നാൽ നിങ്ങൾ എന്നെ ആശ്ചര്യപ്പെടുത്തി, കാരണം ഞങ്ങൾ നിങ്ങൾ വ്യത്യസ്തനാണെന്ന് മനസ്സിലാക്കി'” ഡിബാല പറഞ്ഞു.
മെസിക്കും റൊണാൾഡോക്കുമൊപ്പം കളിക്കളം പങ്കിടാൻ കഴിഞ്ഞ താരമാണ് ഡിബാല. എന്നാൽ മെസിയുടെ അതേ പൊസിഷനിൽ കളിക്കുന്നതിനാൽ അർജൻറീനിയൻ ടീമിൽ ഡിബാലക്ക് അവസരങ്ങൾ കുറവാണ്. എന്നാൽ ഇക്കാര്യത്തിൽ തനിക്കു നിരാശയില്ലെന്നാണ് ഡിബാല പറയുന്നത്. മെസിക്കൊപ്പം ഒരുമിച്ചു കളിക്കുക തനിക്കു ബുദ്ധിമുട്ടാണെന്നും അതു പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ഡിബാല പറഞ്ഞു.
”ഒപ്പം കളിക്കുന്നവരെ വിമർശിക്കാൻ എനിക്കു താൽപര്യമില്ല. ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും എങ്ങനെ മെച്ചപ്പെടാമെന്നാണു ഞാൻ ചിന്തിക്കുക. എനിക്കും മെസിക്കും ഒരേ ശൈലിയായതു കൊണ്ടു തന്നെ ഞങ്ങൾ പരസ്പരം ടീമിന്റെ തന്ത്രങ്ങളെക്കുറിച്ചു സംസാരിക്കാറുണ്ട്.”
“ലോകകപ്പിലും കോപ അമേരിക്കയിലും എനിക്കു വളരെ കുറച്ച് അവസരങ്ങൾ മാത്രമാണു ലഭിച്ചത്. എന്നാൽ അക്കാര്യത്തിൽ പരിശീലകന്റെ തീരുമാനങ്ങളെ ഞാൻ ബഹുമാനിക്കുന്നു. അർജന്റീനക്കൊപ്പം കളിക്കാൻ കഴിയുകയെന്നതു തന്നെ വലിയൊരു ബഹുമതിയാണ്.” ഡിബാല വ്യക്തമാക്കി.