Latest News

റ്റെൽഫോർഡ്: മരണ സംഖ്യകൾ ലോകമാധ്യമങ്ങളുടെ തലക്കെട്ടുകൾ കീഴടക്കുമ്പോൾ കൊറോണ എന്ന വൈറസ് എന്ന വില്ലനെ പിടിച്ചുകെട്ടുന്ന മരുന്ന് പരീക്ഷണത്തിൽ ഒരു പിടി മുന്നിൽ എത്തിയത് യുകെയിലെ യൂണിവേഴ്സിറ്റികൾ ആണ്. അതിൽ തന്നെ ഓക്‌സ്‌ഫോർഡ് സര്‍വകലാശാല കോവിഡിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണം നടത്തി മുന്നിൽ എത്തുകയും ചെയ്തിരിക്കുകയാണ്.

ലോകത്തെവിടെയും എന്ന പോലെ ആ നേട്ടത്തിനു പിന്നിലും ഒരു മലയാളിയുടെ കയ്യൊപ്പുണ്ട് എന്ന വസ്തുത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഓക്‌സ്‌ഫോർഡിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരീക്ഷണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന സംഘത്തിലെ രേഷ്മ ജോസഫ് കൈലാത്ത്. ഈ ടീമില്‍ ഒരു മലയാളി യുവതി കൂടി ഉണ്ടെന്ന വാര്‍ത്ത പുറത്തു വന്നതോടെ യുകെ മലയാളികൾക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ഈ മാസം 23 നാണ് വാക്‌സിന്‍ മനുഷ്യനില്‍ പരീക്ഷിച്ചത്.

കോട്ടയം പാമ്പാടിയിലെ ജോസഫ് കുര്യാക്കോസിന്റെയും മറിയാമ്മ ജോസഫിന്റെയും മകളാണ് രേഷ്മ. കോട്ടയത്തും റിയാദിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. അതിനു ശേഷം തുടര്‍പഠനത്തിനായാണ് യുകെയിലേക്ക് എത്തിയത്. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടന്‍, നോട്ടിങ്ങാം ട്രെന്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ബയോമെഡിക്കല്‍ സയന്‍സിലാണ് പഠനം നടത്തിയത്. രണ്ടു വര്‍ഷം മുന്‍പാണ് ഓക്‌സ്‌ഫോഡില്‍ ചേരുന്നത്

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത മരുന്ന് വിജയിക്കുമെന്നു തന്നെയാണ് രേഷ്മയുടെയും ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധരുടെയും പ്രതീക്ഷ. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത വാക്‌സിന് 80 ശതമാനം വിജയസാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിന് ബ്രിട്ടനിലെ മെഡിക്കല്‍ ടീമിന് വന്‍ പിന്തുണയാണ് ഗവണ്‍മെന്റ് നല്‍കിയത്. ഓരോ വാക്‌സിന്‍ വികസന പദ്ധതികള്‍ക്കും കുറഞ്ഞത് 20 മില്യണ്‍ പൗണ്ടാണ് മാറ്റ് ഹാന്‍കോക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. കോവിഡ് 19 നായി വാക്‌സിന്‍ വികസിപ്പിക്കാന്‍ യുകെയിലെ മുൻ നിര കോളേജുകൾ എല്ലാം തന്നെ ഒത്തു ചേർന്നിരിക്കുന്നയാണ്.

നിജിന്‍ ജോസാണു രേഷ്മയുടെ ഭര്‍ത്താവ്. മാതാപിതാക്കളും സഹോദരങ്ങളുമൊത്ത് ഇരുവരും യുകെയിലെ ബാന്‍ബറിയിലാണു താമസം.

[ot-video][/ot-video]

കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് അവശ്യസേവന പ്രവര്‍ത്തകര്‍ക്കും ആദരവുമായി ന്യൂയോര്‍ക്ക്. യുഎസ് സൈനിക വിഭാഗമാണ് നഗരത്തിന്റെ മുകളിലൂടെ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ പറന്നുയര്‍ത്തി പ്രകടനം കാഴ്ചവെയ്ച്ച് ആദരവ് അറിയിച്ചത്.

വ്യോമസേനയുടെ തണ്ടര്‍ബേര്‍ഡ്സും നാവികസേനയുടെ ബ്ലൂ എയ്ഞ്ചല്‍സും ചേര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ആകാശത്ത് പ്രകടനം നടത്തിയത്. ന്യൂയോര്‍ക്കിനും നെവാര്‍ക്കിനുമിടയില്‍ 40 മിനിറ്റോളമാണ് വിമാനങ്ങള്‍ പറന്ന് പൊന്തിയത്. ശേഷം, ട്രെന്റണ്‍, ഫിലാഡല്‍ഫിയ എന്നിവടങ്ങളിലും ആകാശത്തും പ്രകടനം തുടര്‍ന്നു.

വൈറസ് വ്യാപനനിയന്ത്ര നിര്‍ദേശങ്ങള്‍ അനുസരിച്ച് സുരക്ഷിതമായ അകലം പാലിച്ചാണ് ആളുകള്‍ പ്രകടനം കാണാന്‍ നിലയുറപ്പിച്ചിരുന്നതെന്ന് എടുത്ത് പറയാവുന്ന മറ്റൊന്നു കൂടിയാണ്. കൊവിഡ്-19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിര പോരാട്ടം നടത്തുന്നവര്‍ക്കായി ഇത്തരമൊരു പ്രകടനം നടത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ബ്ലൂ എയ്ഞ്ചല്‍സ് കമാന്‍ഡര്‍ ബ്രയാന്‍ കെസ്സല്‍റിങ് പ്രതികരിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരുടെ കൃതജ്ഞതയും രാജ്യസ്നേഹവും നിറഞ്ഞ പ്രകടനമാണിതെന്ന് നെവാര്‍ക്ക് യൂണിവേഴ്സിറ്റി ആശുപത്രിയുടെ പ്രസിഡന്റും സിഇഒയുമായ ഷെരീഫ് എല്‍നഹല്‍ ട്വീറ്റ് ചെയ്തു. പലരും ഈ ആദരവിന് ഇപ്പോള്‍ കൈയ്യടിക്കുകയാണ്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും നിറയുകയാണ്.

ലോകമാകെ കോവിഡ് വ്യാപനം തടയാൻ സമ്പർക്കവിലക്കുപോലുള്ള മാർഗങ്ങൾ അവലംബിക്കുേമ്പാൾ എൽസാൽവദോർ പോലുള്ള രാജ്യങ്ങൾ ജയിലുകളിൽ തടവുകാരെ ക്രൂരമായി മർദ്ദിക്കുന്നതിെൻറ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് എൽസാൽവദോർ.

ക്രിമിനൽ സംഘങ്ങൾക്കെതിരെ പ്രസിഡൻറ് നായിബ് ബുക്കലെ ശക്തമായ നടപടികൾ പ്രഖ്യാപിച്ചതോടെ ജയിലുകളിലെയും സ്ഥിതി കഷ്ടമായി. കഴിഞ്ഞ ദിവസം ഇസാൽകോ ജയിലിൽ തടവുകാർ സംഘം ചേർന്നുണ്ടായ ഏറ്റുമുട്ടലിൽ 22 പേർ കൊല്ലപ്പെട്ടു. തുടർന്ന് തടവുകാർക്കെതിരെ കടുത്ത ശിക്ഷനടപടികളാണ് പ്രഖ്യാപിച്ചത്. തടവുകാരെ മുഴുവൻ ഒരുദിവസം കൂട്ടിയിട്ട് കെട്ടിയിട്ടു.  ഗ്യാങ്ലീഡർമാരെ വെടിവെക്കാനും പൊലീസിന് നിർദേശം നൽകി.

തടവുകാർക്കെന്ത് സമ്പർക്കവിലക്ക്
ചിലിയിലെ സാൻറിയാഗോയിലെ പൂെൻറ അൾട്ടോ ജയിലിൽ ഇതിനകം തന്നെ 300 ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് ജയിലിലെ 1100 തടവുകാർ ഭീതിയിലാണ്. സമ്പർക്കവിലക്കൊന്നും തിങ്ങിനിറഞ്ഞ ജയിൽമുറികളിൽ പ്രായോഗികമല്ലെന്ന് പ്രിസൺ നഴ്സ് സിമേന ഗ്രാൻറിഫോ പറയുന്നു.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ വിവിധ ജയിലുകളിലായി 15 ലക്ഷം തടവുകാരാണുള്ളത്. പലതിലും കൈകൾ കഴുകി വൃത്തിയാക്കാൻ സോപ്പും വെള്ളവും പോലും നൽകാൻ സാധിക്കുന്നില്ല. ഇവിടെ തടവുകാരും ജയിൽ ജീവനക്കാരുമടക്കം 1400 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു.പെറുവിലെ  613 തടവുകാർ രോഗബാധിതരാണ്. 13 പേർ മരിക്കുകയും ചെയ്തു.

ഡൊമിനികൻ റിപ്പബ്ലിക്കിലെ ലാ വിക്ടോറിയ ജയിലിൽ  5500 തടവുകാരിൽ പരിശോധന നടത്തി. അതിൽ 239 േപർ കോവിഡ് പോസിറ്റീവാണ്.
പ്യൂർടോറികയിൽ 9000 തടവുകാരാണുള്ളത്. കൊളംബിയയിൽ 23 തടവുകാർ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. ബ്രസീലിലെ ജയിലുകളിൽ നിന്ന് 1300 തടവുകാർ കോവിഡിനെ പേടിച്ച് രക്ഷപ്പെട്ടു.

അർജൻറീനയിൽ ആയിരത്തിലേറെ തടവുകാർ നിരാഹാരസമരത്തിലാണ്. മഹാമാരിയിൽ നിന്നുള്ള സംരക്ഷണമാണ് എല്ലാവരുടെയും ആവശ്യം. കോവിഡ് പൊട്ടിപ്പുറപ്പെട്ടതുമുതൽ കുടുംബാംഗങ്ങളാരും തടവുകാരെ കാണാൻ ചെല്ലാറില്ല. പലർക്കും ആകെയുണ്ടായിരുന്ന ആശ്വാസമായിരുന്നു അത്. കോവിഡാനന്തരം തടവുകാർക്ക് ഭക്ഷണം നൽകുന്ന കടകളിൽ സാധനങ്ങളുടെ വില കുതിച്ചുയർന്നു. അതോടെ ഭക്ഷണവും കിട്ടാക്കനിയായി മാറിയിരിക്കയാണ്.

മെക്സിക്കോ അടക്കമുള്ള രാജ്യങ്ങളിൽ സോപ്പ്പൊടി പോലുള്ളവക്ക് ഇരട്ടിയിലേറെ തുകയാണ് ഇപ്പോൾ ഈടാക്കുന്നത്. ഹെയ്തി, ബൊളിവിയ, ഗ്വാട്ടമാല രാജ്യങ്ങളിലെ തടവുകാർ ഇതിലും മോശപ്പെട്ട സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ചിെൻറ നിരീക്ഷണം. അപകടകാരികളല്ലാത്ത തടവുകാരെ മോചിപ്പിച്ച് ജയിലുകളിലെ എണ്ണം കുറക്കണമെന്നും ശുചീകരണപരിപാലനം കാര്യക്ഷമമാക്കണമെന്നും ചിലി മുൻ പ്രസിഡൻറും യു.എൻ മനുഷ്യാവകാശ ഹൈ കമ്മീഷണറുമായ മിഷേൽ ബച്ലറ്റ്  ആവശ്യപ്പെട്ടിരുന്നു.

ചിലി, കൊളംബിയ രാജ്യങ്ങൾ 7500 ഓളം തടവുകാരെ കോവിഡ് പശ്ചാത്തലത്തിൽ മോചിപ്പിച്ചിട്ടുണ്ട്. മെക്സിക്കോയിൽ ആയിരങ്ങളെ മോചിപ്പിക്കാൻ സെനറ്റ് കഴിഞ്ഞാഴ്ച അംഗീകാരം നൽകിയിരുന്നു. എന്നാൽ ബ്രസീൽ അത്തരം നടപടികൾക്കൊന്നും മുതിർന്നിട്ടില്ല. ചില രാജ്യങ്ങളിലെ ജയിലുകളിൽ തടവുകാരോടുള്ള സമീപനത്തിലും മാറ്റംവന്നിട്ടുണ്ട്.

അർജൻറീനയിൽ സമരത്തിലേർപ്പെട്ട തടവുകാർ

ഉദാഹരണമായി അർജൻറീനയിൽ 13,000 തടവുകാർക്ക് വീഡിയോ കാൾ വഴി കുടുംബാംഗങ്ങളുമായി സംസാരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അതുപോലെ ബ്വേനസ് ഐറിസിൽ തടവുകാർക്ക് മൊബൈൽ ഫോൺ അനുവദിച്ചിട്ടുണ്ട്. കോവിഡിനെ പേടിച്ച് ബൊളീവിയൻ ജയിലുകളിൽ കഴിയുന്ന ചില തടവുകാർ സ്വന്തം നിലക്ക് ക്വാറൻറീൻ പോലുള്ള സുരക്ഷ നടപടികൾ പാലിക്കാൻ ശ്രമിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ സന്ദർശനത്തെയും അവർ സ്വമേധയ വിലക്കി.

 

കൊറോണയേത്തുടർന്നുള്ള ലോക്ക്ഡൗൺ കാലത്ത് എല്ലാവരും വീടുകളിലാണ്. പുറത്തിറങ്ങുന്നത് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം. എന്നാൽ, അത്യാവശ്യത്തിന് വീടിന് വെളിയിലിറങ്ങുമ്പോൾ എന്തൊക്കെ ധരിക്കണമെന്നത് ഒരിക്കലും മറക്കാൻ പാടില്ലെന്ന സന്ദേശമാണ് ഈ സംഭവം നൽകുന്നത്. അടിവസ്ത്രം ധരിക്കാതെ പുറത്തിറങ്ങിയ യുവാവ് പൊലീസിന്റെ മുന്നിൽപെടുകയും അത് പൊലീസുകാർ അറിയുകയും ചെയ്താൽ എങ്ങനെയിരിക്കും. കഥയെന്ന് വിചാരിക്കാൻ വരട്ടെ. കാഞ്ഞിരപ്പള്ളിയിൽ ഇങ്ങനെ ഒന്ന് കഴിഞ്ഞ ദിവസം സംഭവിച്ചു.

ലോക്ക്ഡൗണിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഈ സമയം പാചക വാതക വിതരണ വാഹനം വരുന്നതും കാത്ത് വഴിയരികിൽ നിൽക്കുകയായിരുന്നു യുവാവ്. കൊറോണക്കാലത്ത് നിർബന്ധമായ മാസ്ക് മുഖത്ത് ധരിച്ചിട്ടുമില്ല. ഇതിനിടെ ജീപ്പിലെത്തിയ എസ്ഐ ബസ് സ്റ്റോപ്പിൽ തനിച്ച് നിൽക്കുന്ന യുവാവിനെ കണ്ടു.

ജീപ്പ് ചവിട്ടി നിർത്തിയതിന് പിന്നാലെ എസ്ഐ യുവാവിനെ വിരട്ടുകയും ചെയ്തു. ‘പുറത്തിറങ്ങുമ്പോൾ അത്യാവശ്യം ധരിക്കേണ്ടത് എന്താണെന്ന് അറിയില്ലേടാ? എന്ന് എസ്ഐ ചോദിച്ചു. യുവാവിന്റെ മറുപടി ഇങ്ങനെയായിരുന്നു. സാറേ, ക്ഷമിക്കണം. വീട് അടുത്താണ്. ഗ്യാസ് കുറ്റി വരുന്നെന്ന് പറഞ്ഞപ്പോ പെട്ടെന്ന് ഇറങ്ങിയതാ.അപ്പോൾ ‘ഇന്നർ’ ധരിക്കാൻ വിട്ടുപോയി.’ ദേഷ്യത്തിലായിരുന്ന എസ്ഐയും പൊലീസുകാരും ഇതു കേട്ട് പൊട്ടിച്ചിരിച്ചുപോയി.

താൻ ഇന്നർ ധരിക്കാത്ത കാര്യം പൊലീസ് എങ്ങനെ അറിഞ്ഞുവെന്നായിരുന്നു യുവാവിന്റെ സംശയം. ചിരിയടക്കി എസ്ഐ ഗൗരവത്തോടെ തന്നെ തുടർന്നു. ‘ ആ… അതും വേണം. പക്ഷെ, ഇപ്പോൾ അതിലും അത്യാവശ്യം മുഖത്ത് മാസ്ക് ആണ്. ഓർമവേണം.’ താക്കീത് നല്‍കി പോലീസ് പോയി.

പൊലീസ് വെറുതേ വിട്ടെങ്കിലും തന്റെ ‘രഹസ്യം’ പരസ്യമായതിന്റെ വിഷമത്തിലാണ് ചെറുപ്പക്കാരൻ. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കൂടുതൽ പേരിൽ സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയെ ഗ്രീൻ സോണിൽ നിന്ന് റെഡ് സോണിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ജില്ലയിൽ ലോക്ക്ഡൗൺ പരിശോധനകൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പങ്കാളി കാരി സൈമണ്ട്‌സിനും ആണ്‍കുഞ്ഞ് പിറന്നു. ലണ്ടന്‍ ആശുപത്രിയിലാണ് കാരി സൈമണ്ട്‌സ് ആരോഗ്യമുള്ള ആണ്‍ുകഞ്ഞിന് ജന്മം നല്‍കിയത്. ഇരുവരുമായി അടുത്ത വൃത്തങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. കോവിഡ് ബാധിച്ച് രോഗമുക്തനായ ശേഷമാണ് ബോറിസിന് ഇരട്ടിസന്തോഷം വിരുന്നെത്തിയത്. കുഞ്ഞു പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയ്‌ക്കൊപ്പമാണ് കാരി സൈമണ്ട്‌സുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ കാര്യവും നേരത്തെ ബോറിസ് അറിയിച്ചത്. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍സ് മേധാവിയായിരുന്ന കാരി 2012 ലെ ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ ജോണ്‍സന്റെ പ്രചാരണ സംഘത്തിലെ സജീവ സാന്നിധ്യമായിരുന്നു. നിലവില്‍ 31 കാരിയായ കാരി യുഎസ് പരിസ്ഥിതി സംഘടന ഓഷ്യാനയില്‍ പ്രവര്‍ത്തിക്കുന്നു. ബോറിസ് ജോണ്‍സന്റെ മൂന്നാം വിവാഹമാണിത്.

തമിഴ്‌നാട്ടില്‍ കുട്ടികളില്‍ പടര്‍ന്ന് പിടിച്ച് കൊവിഡ് 19. 12 വയസില്‍ താഴെയുള്ള 121ഓളം കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം പങ്കുവെച്ചത്. സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 2,058 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ 1,392 പുരുഷന്മാരും 666 സ്ത്രീകളുമാണ്.

ചെന്നൈയില്‍ മാത്രം 103 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെന്നെയില്‍ ആകെ രോഗികളുടെ എണ്ണം 673 ആയി. ഒരാള്‍ മരണപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ചെന്നൈ നഗരത്തോട് ചേര്‍ന്നുള്ള ചെങ്കല്‍പ്പേട്ടില്‍ ഇന്ന് 12 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

അതേസമയം, തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിപ്പോളും കൊവിഡ് എത്ര അപകടകാരിയാണെന്ന് മനസ്സിലായിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രതികരിച്ചു. പ്രധാന നഗരങ്ങളായ ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ പച്ചക്കറി കടകളിലെ ജനത്തിരക്കാണ് മുഖ്യവിഷയമെന്നും അദ്ദേഹം പറയുന്നു. വിദേശ രാജ്യങ്ങളില്‍ സാമൂഹ്യ അകലം പാലിക്കാത്തതാണ് കൊവിഡ് മഹാമാരിയില്‍ മരണനിരക്ക് ഇത്രയും ഉയരാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയില്‍ പ്രായപൂര്‍ത്തിയാകാത്തവരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി. 18 വയസ്സില്‍ താഴെയുള്ളവര്‍ നടത്തുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇനി മുതല്‍ തടവുശിക്ഷയാണ് നല്‍കുക.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ചേര്‍ന്നാണ് രാജ്യത്തെ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

കുറ്റകൃത്യം നടത്തുന്ന സമയത്തോ അറസ്റ്റ് ചെയ്യുമ്പോഴോ പ്രതിക്ക് പ്രായം 18 വയസ്സോ, അതില്‍ താഴെയോ ആണെങ്കില്‍ അത്തരക്കാരെയാണ് വധശിക്ഷയില്‍ നിന്നും ഒഴിവാക്കുക. ഇവരെ ജുവനൈല്‍ ഹോമുകളില്‍ പരമാവധി 10 വര്‍ഷം വരെ തടവുശിക്ഷയ്ക്ക് വിധിക്കും.

ഇത് സംബന്ധിച്ച് സൗദി ഉന്നതാധികാര സമിതി ആഭ്യന്തര മന്ത്രാലയത്തിനും സുരക്ഷാ വിഭാഗത്തിനും നിര്‍ദ്ദേശം നല്‍കി. നിലവില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസുകളില്‍ വധശിക്ഷ നിര്‍ത്തി വെക്കാനും പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാനും പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കി.

നേരത്തെ, വിവിധ കേസുകളില്‍ വിധിക്കാറുണ്ടായിരുന്ന ചാട്ടയടി ശിക്ഷയും സൗദിയില്‍ അടുത്തിടെ നിരോധിച്ചിരുന്നു. ചാട്ടവാറടി ശിക്ഷയായി നല്‍കിയിരുന്ന കേസുകളില്‍ ഇനി പിഴയോ തടവോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ നല്‍കാനാണ് ഉത്തരവ്.

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ മുതൽ മാസ്‌ക് നിർബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ ഇറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

ഇന്നു മുതൽ വ്യാപക പ്രചാരണം ആരംഭിക്കുമെന്ന് ഡിജിപി അറിയിച്ചു. നവമാധ്യമങ്ങൾ വഴിയാണ് പ്രചാരണം നടത്തുക. മാസ്‌ക്ക് ധരിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും, ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു.

അതേസമയം വയനാട്ടിൽ മാസ്‌ക്ക് നിർബന്ധമാക്കിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ ഈടാക്കുമെന്നാണ് ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോ അറിയിച്ചിരിക്കുന്നത്.
പിഴ അടച്ചില്ലെങ്കിൽ കേരള പൊലീസ് ആക്ട് 118 (ഇ) പ്രകാരം കേസ് എടുക്കും. കുറ്റം തെളിഞ്ഞാൽ 3 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്.

റേഷൻകടകൾ, മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിലെ ജോലിക്കാരും നിർബന്ധമായും മാസ്‌ക്ക് ധരിക്കണമെന്നും പോലീസിന്റെ നിർദ്ദേശത്തിൽ പറയുന്നു .

മരിച്ച് സംസ്‌കരിച്ച് സഞ്ചയനം കഴിഞ്ഞ് പരേതന്‍ വീട്ടില്‍ തിരിച്ചെത്തിയ കഥ സിനിമയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. എന്നാലിത് ജീവിതത്തിലും സംഭവിച്ചു. തൃശൂരിലാണ് സംഭവം.

മരിച്ച് ശവസംസ്‌കാരവും സഞ്ചയനവുമെല്ലാം കഴിഞ്ഞു. ലോക്ഡൗണിനിടെയാണ് ഒരാള്‍ വീട്ടിലേക്ക് കയറി വരുന്നത്. മരിച്ചുവെന്ന് പറയുന്നത് വീട്ടിലെ ഗൃഹനാഥന്‍ തന്നെ. തിലകന്‍ (58) ആണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വീട്ടിലെത്തിയത്. നാട്ടുകാരും വീട്ടുകാരും ഒരുനിമിഷം ഭയന്നുവിറച്ചുനിന്നു പോയി.

ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് നടുവില്‍ക്കരയിലെ വീട്ടില്‍ തിലകന്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. 32 വര്‍ഷം മുമ്പ് പിണങ്ങിപ്പോയ ഭാര്യ മക്കളുമൊത്ത് കൊടുങ്ങല്ലൂരിലെ വീട്ടിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 25ന് പുലര്‍ച്ചെ 1.30ന് കയ്പമംഗലം കാളമുറിയില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് അജ്ഞാതന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചാനലുകളില്‍ വാര്‍ത്ത കണ്ട വാടാനപ്പള്ളി ഗണേശമംഗലത്തുള്ള ഗോപി എന്നയാള്‍ മൃതദേഹം കണ്ട് തന്റെ ബന്ധുവാണ് മരിച്ചതെന്ന് പറയുകയായിരുന്നു. മാര്‍ച്ച് 26ന് മൃതദേഹപരിശോധന നടത്തി നടുവില്‍ക്കരയില്‍ കൊണ്ടുവന്നു. പിന്നീട് വാടാനപ്പള്ളി പൊതുശ്മശാനത്തില്‍ ശവസംസ്‌കാരം നടത്തുകയും ചെയ്തു.

അസ്ഥി സഞ്ചയനം അടക്കമുള്ള കര്‍മ്മങ്ങളും നടത്തി. കൂലിപ്പണി ചെയ്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന പ്രകൃതക്കാരനായ തിലകനെ ചാവക്കാട് കടപ്പുറത്തുനിന്ന് നഗരസഭാ അധികൃതര്‍ ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ മണത്തല സ്‌കൂളില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അവിടെനിന്നാണ് വീട്ടില്‍ തിരിച്ചെത്തിയതെന്ന് തിലകന്‍ പറഞ്ഞു. പിന്നെയാരുടൈ മൃതദേഹമാണ് സംസ്‌കരിച്ചതെന്ന് തിരിച്ചറിയാനാകാതെ കുഴഞ്ഞിരിക്കുകയാണ് പോലീസ്.

ബോളിവുഡ്‌ നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. വൻകുടലിലെ അണുബാധയെത്തുടർന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 53 വയസ്സായിരുന്നു.

ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെയാണ് ഇര്‍ഫാന്‍ ഖാനെ ഐസിയുവിലേക്ക് മാറ്റി എന്നുള്ള വാര്‍ത്ത വന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ട്യൂമര്‍ പിടിപ്പെട്ട് ചികിത്സയിലായിരുന്നു അദ്ദേഹം. എന്നാല്‍, അസുഖം ഭേദമായി വീണ്ടും അദ്ദേഹം സിനിമാ ജീവിതത്തില്‍ തിരിച്ചുവന്നിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ അമ്മയും മരണപ്പെട്ടത്. ലോക്ഡൗണ്‍ മൂലം അദ്ദേഹത്തിന് അമ്മയുടെ മൃതദേഹം പോലും കാണാന്‍ കഴിഞ്ഞില്ല.

ഹിന്ദി സീരിയലിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ അഭിനയ മികവ് കണ്ട് ഹോളിവുഡ് സിനിമാ ലോകം അദ്ദേഹത്തെ വിളിക്കുകയുണ്ടായി. എല്ലാ രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചാണ് ഇര്‍ഫാന്‍ ഖാന്‍ എന്ന അതുല്യ പ്രതിഭ വിടവാങ്ങിയത്. ജുറാസിക് വേള്‍ഡ് എന്ന ചിത്രത്തിന്റെ പോലും ഭാഗമായി

മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇര്‍ഫാന്‍ ഖാനെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. അന്യ ഭാഷാ സിനിമകളില്‍ അദ്ദേഹത്തിനൊപ്പം ഒരുതവണയെങ്കിലും അഭിനയിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് പല താരങ്ങളും. ബോളിവുഡ്, തമിഴ്, ഹോളിവുഡ് തുടങ്ങി സിനിമാ ലോകത്തെ മുഴുവന്‍ കൈയ്യിലെടുത്ത അതുല്യ പ്രതിഭയുടെ വിയോഗത്തില്‍ വേദന പങ്കുവയ്ക്കുകയാണ് താരങ്ങള്‍.

ഇനി ഞങ്ങളുടെ ഓര്‍മ്മകളിലൂടെ അങ്ങ് ജീവിക്കും, ആത്മശാന്തിയെന്ന് വേദനയോടെ നടന്‍ ജയസൂര്യ കുറിക്കുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി ഹണി റോസും പ്രയാഗ മാര്‍ട്ടിനും നടന്‍ സണ്ണി വെയ്‌നും രംഗത്തെത്തി. വേഗം പോയെന്ന് സുപ്രിയ പൃഥ്വിരാജും വേദന പങ്കുവെച്ചു.

മരണം എന്നും വേദനനിറഞ്ഞതാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട നടനെന്ന് അഹാന കൃഷ്ണ കുറിച്ചു. ഗുഡ്‌ബൈ സര്‍ എന്ന് തെന്നിന്ത്യന്‍ നടി ശ്രുതി ഹാസനും കുറിച്ചു. താങഅങള്‍ നല്‍കിയ മാജിക് കലയ്ക്ക് ന്ദിയെന്നും താരം പറയുന്നു. എന്നും നിങ്ങളെ ഞാന്‍ മിസ് ചെയ്യുമെന്നും ശ്രുതി ഹാസന്‍ കുറിച്ചു.

RECENT POSTS
Copyright © . All rights reserved