Latest News

കേളകം മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ്‌ മറിഞ്ഞ്‌ രണ്ടുപേര്‍ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്‌ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ്‌ മരിച്ചത്‌. അപകടത്തില്‍ പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു.

രാത്രി നാടകം കഴിഞ്ഞ്‌ കടന്നപ്പള്ളിയില്‍നിന്നു ബത്തേരിയിലേക്കു പോകുന്ന വഴി പുലര്‍ച്ചെ നാലോടെ മലയാംപടി എസ്‌ വളവിലാണ്‌ കായംകുളം ദേവ കമ്യൂണിക്കേഷന്‍സിന്റെ ബസ്‌ മറിഞ്ഞത്‌. 14 പേരാണ്‌ ബസിലുണ്ടായിരുന്നത്‌. ഒമ്പതുപേരെ പരുക്കുകളോടെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്‌, സുരേഷ്‌, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാര്‍, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി സുഭാഷ്‌ എന്നിവരെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ എറണാകുളം സ്വദേശികളായ ഉമേഷ്‌ (39), ബിന്ദു (56) സുരേഷ്‌ ( 60 ), വിജയകുമാര്‍ (52), കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍ (43), കായം കുളം സ്വദേശികളായ ഉണ്ണി (51ഷിബു (48), കൊല്ലം സ്വദേശി ശ്യാം (38), അതിരുങ്കല്‍ സ്വദേശി സുഭാഷ്‌ (59) എന്നിവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്ടിലേക്കുള്ള യാത്രയില്‍ നിടുംപോയില്‍ വഴി ചുരം കയറിയ വാഹനം റോഡ്‌ ബ്ലോക്കാണെന്ന്‌ മനസിലാക്കി ഏലപ്പീടിക മലയാംപടി റോഡ്‌ വഴി കേളകത്തേക്കു പോകവെയാണ്‌ അപകടം.

അകലെ നിന്ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്ക സന്ദർശിക്കാനുള്ള അവസരം ഒരുങ്ങുന്നു. ബസിലിക്കയുടെ മനോഹാരിത ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സഹായത്തോടെയും ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്നത് ബസിലിക്കയുടെ സംരക്ഷണ പരിപാലനത്തിനായുള്ള “ഫാബ്രിക്ക ദി സാൻ പിയെത്രൊ”യാണ്. ടെക് ഭീമനായ മൈക്രോസോഫ്റ്റിൻറെ സഹായത്തോടെയാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്

ചരിത്രവും കലയും ആധ്യാത്മികതയും ഇഴചേർന്ന് ലോകത്തിലെ അതുല്യ ദേവാലയമായി കണക്കാകുന്ന വിശുദ്ധ പത്രോസിന്റെ ബസിലിക്ക റോമിലെത്താതെ തന്നെ സന്ദർശിക്കാൻ തീർത്ഥാടകർക്കും സന്ദർശകർക്കും അവസരം നല്‍കുന്ന പദ്ധതിയാണിത്. ഡ്രോണുകളും ക്യാമറക്കണ്ണുകളും ലേസർ സാങ്കേതിക വിദ്യയും ചേർന്ന് ദേവാലയ ഉൾവശത്തിന്റെ നാല് ലക്ഷം ദൃശ്യങ്ങളാണ് ഒപ്പിയെടുത്തത്.

ത്രിമാന ദൃശ്യങ്ങൾ സൃഷ്ടിക്കത്തക്ക വിധം ഉന്നത ഗുണനിലവാരത്തിലുള്ള ചിത്രങ്ങളാണ് പകർത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. രണ്ടാഴ്ച സമയമെടുത്ത് ഇത്തരത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമന്വയിപ്പിച്ച് ബസിലിക്കയുടെ ഡിജിറ്റൽ പതിപ്പാണ് ഒരുക്കുന്നത്. തീർത്ഥാടകർക്കും അതുപോലെതന്നെ പഠിതാക്കൾക്കും ഗുണകരമായ ഈ പദ്ധതിയിലൂടെ ഇന്‍റര്‍നെറ്റിലൂടെ ബസിലിക്ക സന്ദർശിക്കുന്നതിനുള്ള പദ്ധതിയാണിതെന്ന് കർദ്ദിനാൾ ഗംബേത്തി പറഞ്ഞു. ഡിസംബർ ഒന്ന് മുതൽ ഇൻറർനെറ്റില്‍ ഇത് ലഭ്യമാക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.

വത്തിക്കാനും മൈക്രോസോഫ്റ്റും തമ്മിലുള്ള പങ്കാളിത്തം വിശ്വാസത്തിൻ്റെയും പൈതൃകത്തിൻ്റെയും സാങ്കേതികവിദ്യയുടെ നൂതനമായ ഉപയോഗത്തിന്റെയും കൂടിയാണെന്ന് മൈക്രോസോഫ്റ്റ് പ്രസിഡൻ്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു.

“ഇത് റോമിലേക്ക് വരുന്ന തീർത്ഥാടകരുടെ ആത്മീയ അനുഭവം വർധിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. വിശുദ്ധ പത്രോസിൻ്റെയും അദേഹത്തിൻ്റെ ജീവിതത്തിൻ്റെയും ഓർമ്മകളിലേക്ക് സഞ്ചരിക്കാൻ പുതിയ സംവിധാനം അവസരം ഒരുക്കിയെന്നും സ്മിത്ത് പറഞ്ഞു.

വെർച്വൽ അനുഭവം ഒരു പുതിയ വീക്ഷണം പ്രദാനം ചെയ്യുന്നു. ഡിജിറ്റൽ പ്രദർശനത്തിലൂടെ ഒരാൾക്ക് കാണാൻ കഴിയാത്ത ബസിലിക്കയുടെ ഭാഗങ്ങൾ കാണാൻ അനുവദിക്കുന്നു. സന്ദർശകർക്ക് താഴെയുള്ള റോമൻ ശവകുടീരങ്ങളും സങ്കീർണ്ണമായ കലാസൃഷ്‌ടികളും പോലെ സാധാരണയായി എത്തിച്ചേരാനാകാത്ത ഇടങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയുമെന്നും സ്മിത്ത് വിശദീകരിച്ചു. വിശ്വാസം പുരോഗമിപ്പിക്കുന്നതിനായി സാങ്കേതികവിദ്യ സ്വീകരിക്കാനുള്ള വത്തിക്കാൻ്റെ സന്നദ്ധതയാണ് പദ്ധതി ഉയർത്തിക്കാട്ടുന്നതെന്നും സ്മിത്ത് പറഞ്ഞു.

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. 404 ഏക്കര്‍ ഭൂമിയാണ് മുനമ്പത്ത് വഖഫ് സ്വത്തായിട്ടുള്ളതെന്നും 1950 ലാണ് ഭൂമി വഖഫ് ആയതെന്നുമാണ് ഉമര്‍ ഫൈസിയുടെ അവകാശവാദം. എസ്‌കെഎസ്എസ്എഫ് കോഴിക്കോട് മുതലക്കുളം മൈതാനത്ത് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഫറൂഖ് കോളജ് നടത്തുന്നത് വഹാബികളാണ്. അവരാണ് മുനമ്പത്തെ വഖഫ് ഭൂമി വിറ്റത്. ഇവിടെ ഭൂമി വാങ്ങിയവര്‍ നിരപരാധികളാണ്. വഖഫ് സ്വത്ത് വില്‍ക്കാന്‍ പാടില്ല.

അതറിയാതെ സ്ഥലം വാങ്ങിയവര്‍ക്ക് ഫറൂഖ് കോളജിന്റെ നടത്തിപ്പുകാരായ വഹാബികളില്‍ നിന്ന് വില തിരികെ വാങ്ങിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഭൂമി വിറ്റ വഹാബികളില്‍ നിന്നും നഷ്ടപരിഹാരം വാങ്ങി അവരെ അനുയോജ്യമായ സ്ഥലത്ത് പാര്‍പ്പിക്കുകയാണ് വേണ്ടത്.

ആ ഭൂമി വഖഫ് ഭൂമിയാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അതിന് ആധാരമുണ്ട്. താന്‍ വ്യക്തിപരമായി പരിശോധിച്ച് ഉറപ്പാക്കിയതാണെന്നും ഉമര്‍ ഫൈസി പറഞ്ഞു. വഖഫ് സ്വത്ത് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. അന്ത്യനാള്‍ വരെ അങ്ങനെ തന്നെ നില്‍ക്കണം. ആ സ്വത്താണ് വഹാബികള്‍ വിറ്റത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ മുനമ്പത്ത് താമസിക്കുന്ന ആളുകളുടെ പേരു പറഞ്ഞ് കണ്ണീര്‍ വാര്‍ക്കുകയാണ്. അവരുടേത് വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള കള്ളക്കണ്ണീരാണ്. സമരത്തിനായി ആളുകളെ ഇപ്പോള്‍ ഇറക്കി വിടുന്നതിനു പിന്നില്‍ അറുപതോളം റിസോര്‍ട്ട് മാഫിയകളാണെന്നും ഉമര്‍ ഫൈസി ആരോപിച്ചു.

വഖഫ് ഭൂമി സംരക്ഷിക്കപ്പെടേണ്ടതാണ്. വഖഫ് ഭൂമി പ്രശ്നം മറ്റു തരത്തില്‍ പരിഹരിക്കാനാകില്ലെന്ന് ജനങ്ങളെ മനസിലാക്കിക്കൊടുക്കണം. നിരപരാധികളായ പ്രദേശവാസികളെ സംരക്ഷിക്കണം. ആ ഭൂമിയിലെ താമസക്കാരെ മറ്റൊരിടത്തേക്ക് മാറ്റിപാര്‍പ്പിക്കുകയാണ് വേണ്ടത്.

അങ്ങനെയാണ് പ്രശ്നം പരിഹരിക്കേണ്ടത്. കോഴിക്കോട് ഫാറൂഖ് കോളജ് സ്ഥിതിചെയ്യുന്ന സ്ഥലവും വഖഫാണ്. താന്‍ പറയുന്നതും സമസ്തയുടെ നിലപാടും ഒന്നുതന്നെയാണെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

അതിനിടെ മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് അവകാശപ്പെട്ട് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ ലേഖനവും പ്രസിദ്ധീകരിച്ചു. വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകള്‍ക്ക് ഉള്ളതല്ലെന്ന് ലേഖനത്തില്‍ പറയുന്നു. എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടേതാണ് ലേഖനം.

താല്‍പര്യങ്ങളുടേയും അഡ്ജസ്റ്റുമെന്റുകളുടേയും പുറത്ത് പരിഹാരം കാണേണ്ടതല്ല വഖഫ് സ്വത്ത്. വിഷയത്തില്‍ മതപരമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. പണ്ഡിതന്മാര്‍ വിഷയത്തില്‍ ഇടപെടണം. സര്‍ക്കാരിന് തെറ്റ് പറ്റിയെങ്കില്‍ തിരുത്തുകയും വേണം. എന്നാല്‍ അത് വഖഫ് ഭൂമി ഏറ്റെടുത്ത് കൊണ്ടാകരുത് എന്നും ലേഖനത്തില്‍ പറയുന്നു.

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് നവംബര്‍ 19-ന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വയനാട് ഉരുള്‍പൊട്ടലിനെ അതിതീവ്രദുരന്തമായി പ്രഖ്യാപിക്കാത്തതിലും ദുരന്തബാധിതരോടുള്ള അവഗണനയിലും പ്രതിഷേധിച്ചാണ്ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ടി. സിദ്ദിഖ് എം.എല്‍.എ. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇനിയും കയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി. സിദ്ധിഖ് വ്യക്തമാക്കി. പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോ ഷൂട്ടിനായിരുന്നോ എന്നും എം.എല്‍.എ. ചോദിച്ചു. കടകള്‍ അടച്ചും വാഹനം നിരത്തിലിറക്കാതെയും ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ യു.ഡി.എഫ്. ആവശ്യപ്പെട്ടു. അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്നും യു.ഡി.എഫ്.നേതാക്കള്‍ പറഞ്ഞു. 19 ന് മൂന്ന് നിയോജക മണ്ഡലങ്ങളിലും പോസ്റ്റ് ഓഫീസ് മാര്‍ച്ചും നടത്തും.

ഉരുള്‍പൊട്ടലില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വഞ്ചനയ്ക്കും അനീതിയ്ക്കുമെതിരേയാണ് ചൊവ്വാഴ്ച വയനാട്ടില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതെന്ന് എല്‍.ഡി.എഫ്. അറിയിച്ചു. ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നുള്ള കേരളത്തിന്റെ ആവശ്യം തള്ളുകയും പ്രത്യേകസഹായം നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍ അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ടോം ജോസ് തടിയംപാട്

ലിവർപൂളിൽ ജയശങ്കർ സാറിന് ഉജ്വല വരവേൽപ്പ് . ജവാഹർലാൽ നെഹ്‌റുവിന്റെ സംഭാവനയാണ് ഇന്ത്യയുടെ ജനാധിപത്യം ,മുനമ്പം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ മാറ്റിമറിക്കും.
വ്യാഴാഴ്ച വൈകുന്നേരം ലിവർപൂളിൽ എത്തിയ കേരളത്തിന്റെ രാഷ്ട്രീയ നിരീക്ഷകനും സത്യാന്വേഷിയുമായ അഡ്വക്കേറ്റ് എ .ജയശങ്കറിനു ഉജ്വല വരവേൽപ്പ് നൽകി ആദരിച്ചു .നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 നു നടന്ന പരിപാടിയിൽ നെഹ്‌റു ഇന്ത്യക്കു ചെയ്ത സേവനങ്ങളെ ജയശങ്കർ ഓരോന്നായി ഓർത്തെടുത്തു, നെഹ്‌റു ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിൽ ഇന്നുകാണുന്ന ജനാധിപത്യം ഉണ്ടാകില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ബ്രിട്ടിഷുകാർ .ഇന്ത്യയിൽ കൊണ്ടുവന്നു നട്ടു മുളപ്പിച്ച ജനാധിപത്യം നെഹ്രുവിനെ പോലെ ഒരു സോഷ്യലിസ്റ്റിനു മാത്രമേ വളർത്തിയെടുക്കാൻ കഴിയുമായിരുന്നുള്ളൂ അതാണ് ഇന്ത്യയിൽ വളരുന്ന ജനാധിപത്യമെന്ന് ജയശങ്കർ പറഞ്ഞു . മുനമ്പം കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തെ ഇളക്കിമറിക്കുമെന്നു൦ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജയശങ്കർ സാറിനെ കാണാൻ ആളുകൾ ഇളകി എത്തുകയായിരുന്നു മാഞ്ചെസ്റ്റെർ ,ക്രൂ ,എന്നിവിടങ്ങളിൽ നിന്നുപോലും ആളുകൾ എത്തിയിരുന്നു .ചർച്ചയിൽ ഉടനീളം കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾക്കു സരസമായ മറുപടിയിലൂടെ ജയശങ്കർ ആളുകളെ രസിപ്പിച്ചു . സെന്റ് തോമസ് ഇന്ത്യൻ ഓർത്തോഡക്സ് പള്ളി ഹാളിൽ നടന്ന പരിപാടിയിൽ ടോം ജോസ് തടിയംപാട് അധ്യക്ഷത വഹിച്ചു ജോയി അഗസ്തി സ്വാഗതം ആശംസിച്ചു , തമ്പി ജോസ് പൊന്നാട അണിയിച്ചു സംസാരിച്ചു ആശംസകൾ അറിയിച്ചുകൊണ്ട് ജോഷി ജോസഫ് ,ബിജു ജോർജ് ,എന്നിവർ സംസാരിച്ചു. സണ്ണി മണ്ണാർത്തു൦, മായ ബാബുവും ബൊക്കകൾ നൽകി ആദരിച്ചു .ഹരികുകാർ ഗോപാലൻ ,മാത്യു അലക്‌സാണ്ടർ എന്നിവർ സമ്മാനങ്ങളും നൽകി ബഹുമാനിച്ചു .

 

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റീവനേജ്: ‘സർഗ്ഗം സ്റ്റീവനേജ് മ്യൂസിക്& ഡീ ജേ’ നൈറ്റിൽ നിറഞ്ഞു കവിഞ്ഞ സംഗീതാസ്വാദകരെ, ആസ്വാദനത്തിന്റെ നെറുകയിലെത്തിച്ച സംഗീത സ്വരരാഗരാവിൽ വർണ്ണമഴ വർഷിച്ച് ഗായക പ്രതിഭകൾ. ‘ഓവൽ കമ്മ്യുണിറ്റി സെന്ററിൽ’ അരങ്ങൊരുങ്ങിയ മ്യൂസിക് നൈറ്റിൽ ആസ്വാദകരുടെ മനം കവർന്ന് ഗായക പ്രതിഭകൾ നിറഞ്ഞാടിയപ്പോൾ സംഗീതത്തിന്റെ മത്തു പിടിച്ച ആസ്വാദക വേദിയാവുകയായിരുന്നു സ്റ്റീവനേജ്. ഗായക പ്രതിഭകളിലെ ‘പയ്യൻസ്’ കാർത്തിക് ഗോപിനാഥ് ആസ്വാകർക്കിടയിലിറങ്ങി വന്ന് സ്വതസിദ്ധമായ നൃത്തച്ചുവടോടെ ആലപിച്ച തട്ടു പൊളിപ്പൻ ഗാനമടക്കം,ഗാനങ്ങൾ വേദിയെ സംഗീത-നൃത്ത സാന്ദ്രമാക്കിയപ്പോൾ, ഫീമെയിൽ വോയ്‌സിൽ യു കെയിലെ പ്രശസ്ത ഗായികയും, യുഗ്മ ദേശീയ കലാപ്രതിഭയുമായിരുന്ന ആനി അലോഷ്യസ് സംഗീതരാഗഭാവങ്ങളിൽ,മധുരോദാരമായ പാട്ടുകളുമായി സദസ്സിനെ കൈയിലെടുത്തു.

ആലാപന സൗന്ദര്യത്തിന്റെ വേറിട്ട മുഖവുമായി വേദി കയ്യിലെടുത്ത കൈരളി-കപ്പ ടീ വി ഫെയിം അൻവിൻ കെടാമംഗലം സദസ്സിനെ നിമിഷ നേരം കൊണ്ട് പരിശീലിപ്പിച്ചു നടത്തിയ ‘സമൂഹ ഗാന’മടക്കം ആലപിച്ച ഗാനങ്ങൾ ഏറെ ആകർഷകവും ആസ്വാദ്യവുമായി.സ്റ്റാർ സിംഗർ ഫെയിം രാജീവ് രാജശേഖരൻ തൻെറ ശബ്ദ മാധുര്യം കൊണ്ടും, ആലാപന മികവുകൊണ്ടും ആസ്വാദക ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. ഗാന നിശയെ വർണ്ണാഭവും, സംഗീതസാന്ദ്രവുമാക്കുന്നതിൽ ഏറെ കയ്യടി നേടുവാൻ ഗസ്റ്റ് ആർട്ടിസ്റ്റുകളായ ഡോ.രാംകുമാർ ഉണ്ണികൃഷ്ണൻ, സജിത്ത് വർമ്മ, നിധിൻ ശ്രീകുമാർ, ഡോ.ആശാ നായർ എന്നീ ഗായകർക്കായി.

സർഗ്ഗം സ്റ്റീവനേജിന്റെ സ്വന്തം ഗായക പ്രതിഭകളും, യു കെ യിൽ വിവിധ വേദികളിൽ ഗാനാലാപനത്തിലൂടെ ശ്രദ്ധേയരുമായ ജെസ്ലിൻ വിജോ, ബോബൻ സെബാസ്റ്റ്യൻ, ഹെൻട്രിൻ ജോസഫ്, ടാനിയ അനൂപ്, ഡോ. ആരോമൽ, നിസ്സി ജിബി, ഡോ. അബ്രാഹം സിബി തുടങ്ങിയർ ശബ്ദ മാധുര്യം കൊണ്ടും, ആലാപന മികവ് കൊണ്ടും സംഗീതനിശയിൽ വർണ്ണവിസ്മയം തീർക്കുകയായിരുന്നു.

തുടർന്ന് തുടങ്ങിയ ‘ഡീ ജെ’ സംഗീത-നൃത്ത- ആഹ്ളാദ വേദിയായി. ആവേശം അണപൊട്ടിയ ഡീ ജെ യിൽ സദസ്സൊന്നാകെ ഇരിപ്പിടങ്ങളിൽ നിന്നുമെഴുന്നേറ്റ്, നടുത്തളത്തിലിറങ്ങി, ഹർഷാരവം മുഴക്കിയും, നൃത്തച്ചുവടുകൾ വെച്ചും,ചൂളം വിളിച്ചും, കൈകൊട്ടിയും മതിമറന്നുള്ള ആനന്ദ ലഹരിയിൽ വേദി ലയിച്ചു.

സജീവ് ദിവാകരൻ ലൈറ്റ് & സൗണ്ടിനു നേതൃത്വം നൽകി. ടെസ്സി ജെയിംസ് അവതാരകയായും തിളങ്ങി. ബ്രയാൻ ജെയിംസ് സംഗീതവേദിയെ ക്യാമറയിൽ ഒപ്പിയെടുത്തു. സർഗ്ഗം കമ്മിറ്റി ഭാരവാഹികളായ ജെയിംസ് മുണ്ടാട്ട്, ഹരിദാസ് തങ്കപ്പൻ, അലക്‌സാണ്ടർ തോമസ്, നന്ദു കൃഷ്ണൻ, പ്രവീൺ തോട്ടത്തിൽ, ചിന്ദു ആനന്ദൻ, വിൽസി പ്രിൻസൺ എന്നിവർ സർഗ്ഗം സ്റ്റീവനേജ് ഒരുക്കിയ കോംപ്ലിമെന്ററി സംഗീത നിശക്ക് സംഘാടകത്വം വഹിച്ചു.ഗായകർക്കുള്ള ഭക്ഷണവും മറ്റും ‘കറി വില്ലേജ്’ ആണ് സ്പോൺസർ ചെയ്തത്. ബാനർ തയ്യാറാക്കി എത്തിച്ചതിൽ ജോണി കല്ലടാന്തി കോർഡിനേറ്റു ചെയ്തു. സർഗ്ഗം പ്രസിഡന്റ് അപ്പച്ചൻ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ സംഗീതരാവിന് സമാപനമായി.

ഉത്പാദന ചെലവായ 200 രൂപപോലും കിട്ടാത്ത സാഹചര്യത്തില്‍ ചരിത്രത്തില്‍ ആദ്യമായി റബ്ബര്‍ വില്‍പ്പന നിര്‍ത്തിവെക്കല്‍ സമരവുമായി കര്‍ഷകര്‍. റബ്ബര്‍ വില 200 രൂപ കടക്കുന്നതുവരെ വില്‍പ്പന നിര്‍ത്തിവെക്കാന്‍ ഉത്പാദകസംഘങ്ങളുടെ ദേശീയക്കൂട്ടായ്മ കര്‍ഷകരെ ആഹ്വാനം ചെയ്യും.

കൂടിയവിലയ്ക്ക് അന്താരാഷ്ട്ര ചരക്ക് വാങ്ങിയുണ്ടായ നഷ്ടം നികത്താന്‍ ടയര്‍ കമ്പനികള്‍ തദ്ദേശീയ റബ്ബറിന്റെ വില ഇടിക്കുകയാണെന്ന് എന്‍.സി.ആര്‍.പി.എസ്. ദേശീയ പ്രസിഡന്റ് വി.വി. ആന്റണി, ജനറല്‍ സെക്രട്ടറി ബാബു ജോസഫ് എന്നിവര്‍ പറഞ്ഞു.

വന്‍തോതില്‍ റബ്ബര്‍ ഇറക്കുമതി ചെയ്ത് കമ്പനികള്‍ ഗോഡൗണുകള്‍ നിറച്ചിരിക്കുകയാണ്. കര്‍ഷകരില്‍നിന്ന് റബ്ബര്‍ സംഭരിച്ച് വിപണിയില്‍ ഇടപെടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. അടിയന്തരമായി റബ്ബര്‍ സംഭരണം പുനരാരംഭിക്കണം. ഇതിന് സന്നദ്ധമല്ലെങ്കില്‍ ഉത്തേജക പാക്കേജിലെ അടിസ്ഥാനവില 250 രൂപയായി ഉയര്‍ത്തണം.

ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് 5-10 ശതമാനം വരെയുള്ള ഇറക്കുമതിത്തീരുവയില്‍ കോമ്പൗണ്ട് റബ്ബര്‍ ഇറക്കി ടയര്‍ കമ്പനികള്‍ സര്‍ക്കാരിനെയും കര്‍ഷകരെയും ഒരുപോലെ വഞ്ചിക്കുകയാണെന്നും എന്‍.സി.ആര്‍.പി.എസ്. ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

സമരത്തിന്റെ പ്രചാരണാര്‍ത് സംസ്ഥാനത്ത് നവംബറില്‍ റബ്ബര്‍ ബോര്‍ഡ് റീജണുകളുടെ കിഴിലുള്ള ഉത്പാദകസംഘങ്ങളെ പങ്കെടുപ്പിച്ച് കണ്‍വെന്‍ഷനുകള്‍, വാഹനജാഥ എന്നിവ നടത്തും. ഡിസംബറില്‍ എറണാകുളം കാക്കനാട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഓഫീസിനു മുന്‍പില്‍ ധര്‍ണ നടത്തും.

ആലപ്പുഴക്കാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ സംഘം. പുന്നപ്രയിയിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിൻ്റെയും സ്വർണമാല കവർന്നു. പറവൂർ തൂക്കുകുളം കിഴക്ക് മനോഹരന്റെ വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മകൾ നീതുവിന്റെ കഴുത്തിൽ കിടന്ന ഒന്നരപവന്റെ സ്വർണ്ണമാലയും 9 മാസം പ്രായമുള്ള കുഞ്ഞിന്റെ അര പവന്റെ മാലയുമാണ് അപഹരിച്ചത്.

അടുക്കളവാതിലിന്റെ കൊളുത്ത് പൊളിച്ചാണ് കള്ളൻ അകത്തുകയറിയത്. പാന്റ് മടക്കിവച്ച് ഷർട്ടിടാതെ മുഖം മറച്ച ഒരാളാണ് മോഷണം നടത്തിയത്. മുറിക്കകത്തെ വെളിച്ചത്തിൽ കണ്ടുവെന്നും കുഞ്ഞുള്ളതുകൊണ്ട് രാത്രി ലൈറ്റിട്ടാണ് കിടക്കുന്നതെന്നും മാല നഷ്ടപ്പെട്ട നീതു പോലീസിനു നൽകിയത്.

മോഷണ രീതിയിലെ സമാനതകളിൽ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘമാണ് പുന്നപ്രയിലും മോഷണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കുറുവ സംഘത്തിനായി പോലീസിന്റെ ശക്തമായ അന്വേഷണം നടക്കുന്നിതിടയിലാണ് വീണ്ടും മോഷണം.

കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന പത്തോളം മോഷണങ്ങളാണ് ജില്ലയിൽ അടുത്തിടെ ഉണ്ടായത്. കോമളപുരത്തും മണ്ണഞ്ചേരിയിലും ചേർത്തലയിലും കായംകുളത്തുമാണ് കുറുവാ സംഘത്തിന്റെ സാന്നിധ്യം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. അടുക്കള വാതിൽ പൊളിച്ച് അകത്തു കടക്കൽ, വസ്ത്രധാരണം, സ്ത്രീകളുടെ മാത്രം മാല പൊട്ടിക്കൽ തുടങ്ങിയ മോഷണ രീതികളിൽ നിന്നാണ് കുറുവാ സംഘം എന്ന് പോലീസ് സംശയിക്കുന്നത്.

സാമ്പത്തിക വ്യത്യാസമില്ലാതെ കേരളത്തിലെ സ്ത്രീകൾ സ്വർണാഭരണങ്ങൾ ധരിക്കുന്നതു കൊണ്ടാണെന്നാണ് കുറുവാ സംഘം മോഷണം നടത്താനായി കേരളം തിരഞ്ഞെടുക്കുന്നതെന്ന് പോലീസ് പറയുന്നത്. നിലവിൽ ആലപ്പുഴ ഡിവൈഎസ്പി എംആർ മധുബാബുവിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് മോഷ്ടാക്കൾക്കായി അന്വേഷണം നടത്തുന്നത്.

ബംഗാള്‍ സ്വദേശികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് കഞ്ചാവ് ചെടി പിടികൂടി പൊലീസ്. നഗരമധ്യത്തില്‍ സക്കറിയ ബസാര്‍ ജംഗ്ഷന് സമീപത്തെ വീട്ടില്‍ നിന്നാണ് കഞ്ചാവ് ചെടി പിടികൂടിയത്. ഇതിന് ആറടിയ്ക്ക് മുകളില്‍ ഉയരമുണ്ട്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സൗത്ത് പൊലീസും ചേര്‍ന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

കടപ്പുറം വനിതാ ശിശു ആശുപത്രി റോഡിന് സമീപം മതിലിനോട് ചേര്‍ന്നാണ് കഞ്ചാവ് ചെടി വളര്‍ന്ന് നിന്നത്. ചെടി വളര്‍ത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. കുറച്ചു ദിവസമായി വാടകയ്ക്ക് താമസിക്കുന്നവര്‍ സ്ഥലത്തില്ല. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കഞ്ചാവ് ചെടി വളര്‍ത്തിയത് സംബന്ധിച്ച വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

വീടിന്റെ ഉടമയോടും വീട് വാടകയ്ക്ക് കൈമാറിയവരോടും പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സൗത്ത് പൊലീസ് സംഘവും ചേര്‍ന്നാണ് കഞ്ചാവ് ചെടി പിടിച്ചെടുത്തത്.

രൂപയുടെ മൂല്യം വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ എക്കാലത്തെയും താഴ്ന്ന നിരക്കാരായ 84.41 നിലവാരത്തിലെത്തി. വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തോടൊപ്പം ഡോളറിന്റെ ഡിമാന്റ് വര്‍ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്.

അതേസമയം മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇടപെടല്‍ ശക്തമാക്കി. വന്‍തോതില്‍ ഡോളര്‍ വിപണിയിലിറക്കി. ഇതോടെ ഫോറെക്സ് കരുതല്‍ ശേഖരം 704 ബില്യണ്‍ ഡോളറില്‍ നിന്ന് 682 ബില്യണ്‍ ഡോളറായി.

ആറ് കറന്‍സികള്‍ക്കെതിരെയുള്ള ഡോളര്‍ സൂചികയില്‍ 0.18 ശതമാനമാണ് മുന്നേറ്റം ഉണ്ടായത്. 106.66 നിലവാരത്തിലാണ് ഡോളര്‍ സൂചികയിപ്പോള്‍. നിലവിലെ വിപണി സാഹചര്യം കണക്കിലെടുക്കുമ്പോള്‍ 83.80-84.50 നിലവാരത്തില്‍ മൂല്യത്തില്‍ വ്യതിയാനമുണ്ടാകാന്‍ സാധ്യതകയുണ്ടെന്നാണ് വിലയിരുത്തല്‍.

സമീപ കാലയളവില്‍ നടപ്പാക്കിയ 1.4 ലക്ഷം കോടി യുവാന്റെ ഉത്തേജന നടപടികള്‍ ചൈനീസ് വിപണികളിലേക്ക് വിദേശ നിക്ഷേപം വന്‍തോതില്‍ ആകര്‍ഷിക്കാനിടയാക്കിയിരുന്നു. ഇന്ത്യന്‍ ആസ്തികളില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപം പുറത്തേക്കൊഴുകി. അതോടൊപ്പം രാജ്യത്തെ പണപ്പെരുപ്പ വര്‍ധന രൂപയില്‍ അധിക സമ്മര്‍ദമുണ്ടാക്കുകയും ചെയ്തു.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഒക്ടോബറിലെ പണപ്പെരുപ്പം 14 മാസത്തെ ഉയര്‍ന്ന നിലവാരമായ 6.21 ശതമാനത്തിലെത്തി. ആര്‍ബിഐയുടെ ക്ഷമതാ പരിധിക്ക് മുകളിലാണ് പണപ്പെരുപ്പ നിരക്കിപ്പോള്‍. സെപ്റ്റംബറില്‍ 5.49 ശതമാനവും മുന്‍വര്‍ഷം ഇതേ കാലയളവില്‍ 4.87 ശതമാനവുമായിരുന്നു നിരക്ക്. ലോകമെങ്ങുമുള്ള പ്രവാസി മലയാളികൾ നേട്ടം കൊയ്തപ്പോഴും പൗണ്ടിന്റെ വിലയിടുവു മൂലം യുകെ മലയാളികൾക്ക് നിരാശയായിരുന്നു ഫലം.

Copyright © . All rights reserved