Latest News

ജിബിൻ ആഞ്ഞിലിമൂട്ടിൽ

അഭിനയമികവിന്റെ,നടനവൈഭവത്തിന്റെ ,മലയാള സിനിമയിൽ പകരം വയ്ക്കാൻ ഇല്ലാത്ത മഹാനടനത്തിന് ഇന്ന് 60 വയസ്സ്. മോഹൻലാൽ എന്നാൽ മലയാളസിനിമയുടെ അഭിമാനവും അഹങ്കാരവും ആണെന്നതിൽ സംശയമില്ല.വിശ്വനാഥൻ നായരുടെയും, ശാന്തകുമാരിയേടും മകനായി 1960 പത്തനംതിട്ടയിലെ ഇലന്തൂരിൽ ജനനം.മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടറിയേറ്റിലെ നിയമവകുപ്പിലെ ഉദ്യോഗസ്ഥൻ ആയിരുന്നതിനാൽ തിരുവനന്തപുരത്തെ മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട് വീട്ടിൽ ആയിരുന്നു കുട്ടിക്കാലം.ആ നാട്ടിലെ ഒരു ചെറിയ സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസ കാലഘട്ടത്തിന്റെ തുടക്കം.പ്രിയദർശൻ, എംജിശ്രീകുമാർ തുടങ്ങിയവർ ആയിരുന്നു അദ്ദേഹത്തിന്റെ സഹപാഠികൾ.ആ സൗഹൃദം ഇന്നും വളരെ ശക്തമായി തുടരുന്നു.

തിരുവനന്തപുരം മോഡൽ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി,അക്കാലത്ത് തന്നെ നാടകങ്ങളിൽ മറ്റും അഭിനയിക്കുമായിരുന്നു.ഉപരിപഠനം തിരുവനന്തപുരം എംജി കോളേജിൽ പൂർത്തിയാക്കി. മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണ്ണായക പങ്ക് വഹിച്ചവരാണ് പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ. മോഹൻലാലിന്റെ ആദ്യ സിനിമ തിരനോട്ടം ആയിരുന്നു എന്നാൽ അത് റിലീസായില്ല.

മോഹൻലാൽ അഭിനയിച്ച് ആദ്യമായി പുറത്തിറങ്ങിയ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ(1980) ആയിരുന്നു.അന്ന് മോഹൻലാലിന്റെ പ്രായം 20വയസ്സ്.ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്.1983ൽ പുറത്തിറങ്ങിയ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലൂടെ ആണ് മോഹൻലാൽ നായകപദവിയിലേക്ക് ചേക്കേറുന്നത്.മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന മികച്ച ചിത്രങ്ങൾ ആയിരുന്നു കിലുക്കം, മിന്നാരം,തേന്മാവിൻ കൊമ്പത്ത് തുടങ്ങിയവ.1986 മുതൽ 1995 വരെ മലയാള സിനിമയുടെ സുവർണ കാലഘട്ടമായാണ് കണക്കാക്കുന്നത്.ഈ കാലത്ത് റിലീസായ ചിത്രങ്ങൾ വമ്പൻ ഹിറ്റായിരുന്നു.മോഹൻലാലിന്റെ അഭിനയ രംഗത്തെ മികച്ച തുടക്കങ്ങളായിരുന്നു ഇതൊക്കെ.

മോഹൻലാലിന്റെ കൂടെ നായികയായി ഏറ്റവും കൂടുതൽ അഭിനയിച്ചത് ശോഭന ആണ്;പത്തൊൻപത് സിനിമകളിൽ.ഉർവശിക്കൊപ്പം 16 സിനിമയിൽ നായകനായി.പ്രിയ സുഹൃത്ത് പ്രിയദർശനോടൊപ്പം മലയാള സിനിമയിൽ ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചു. ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച്,ആഭിനയിച്ച് താരപദവിയിലേക്ക് നടന്നടുക്കുകയായിരുന്നു മോഹൻലാൽ.എൺപതുകളുടെ പകുതിയിൽ സൂപ്പർ സ്റ്റാർ പദവിയിൽ.1986 ൽ മാത്രം 34സിനിമകളിൽ അഭിനയിച്ചു .1986 പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി. ഗോപാലൻ എം.എ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു.1989 ൽ കിരീടം സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം മോഹൻലാലിന് ലഭിച്ചു. 1991 ൽ ഭരതം എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.പിന്നീട് മോഹൻലാൽ മലയാള സിനിമയുടെ താരരാജാവായി ആണ് തന്റെ യാത്ര തുടർന്നത്. രണ്ടു തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ.

2001 ൽ പത്മ ശ്രീ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു.പത്മ ഭൂഷൺ,ലെഫ്റ്റനന്റ് പദവി തുടങ്ങി നിരവധി അംഗീകാരങ്ങൾ മോഹൻലാൽ എന്ന നടനവിസ്മയത്തെ തേടിയെത്തി.മോഹൻലാൽ ഇതുവരെ അഭിനയിച്ച ആകെ സിനിമകളുടെ എണ്ണം 341.തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു.നടനപ്പുറം നിർമ്മാതാവ്, പാട്ടുകാരൻ,എഴുത്തുകാരൻ എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ചു.മോഹൻലാൽ എന്ന പേരിനൊപ്പം ചേർത്ത് വായിക്കുന്ന ഒരു പേരാണ് ആന്റണി പെരുമ്പാവൂർ എന്ന വ്യക്തിത്വവും.ആദ്യകാലത്ത് മോഹൻലാലിന്റെ ഡ്രൈവറും,പിന്നീട് വ്യാവസായിക സംരഭങ്ങളിൽ പങ്കാളിയുമായ ആന്റണി പെരുമ്പാവൂരിന്റെ സിനിമാ നിർമ്മാണ കമ്പനി ആണ് ആശിർവാദ് സിനിമാസ്.കാലക്രമേണ മോഹൻലാലിന്റെ ഉത്തമ സുഹൃത്തായ ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ അഭിനയ ജീവിത വഴികളിൽ നിഴലായി ഇപ്പോഴും കൂടെയുണ്ട്.അഭിനയമികവിന്റെ വഴിയിൽ വിജയത്തിന്റെ തേര് തെളിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന മോഹൻലാൽ എന്ന മഹാനടനവിസ്മയത്തിന്റെ സ്വപ്നമാണ് ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. സിനിമയ്ക്ക് പേരും ആയി “ബറോസ്”.
അറുപതിന്റെ നിറവിൽ നിൽക്കുന്ന താരരാജാവിന് മലയാളംയുകെയുടെ പിറന്നാൾ ആശംസകൾ….

മലയാള സിനിമാ ലോകത്തിന്റെ സ്വന്തം ലാലേട്ടന് ജന്മദിനത്തിൽ ആശംസകളുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. മോഹൻലാലിന്റെ അറുപതാം പിറന്നാൾ ദിനത്തിൽ ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി ആശംസകൾ നേർന്നത്.

‘ലാലിന്റെ ജന്മദിനമാണ്, ഞങ്ങൾ തമ്മിൽ പരിചയമായിട്ട് ഏകദേശം 39 വർഷമായി. പടയോട്ടത്തിന്റെ സെറ്റിൽ വച്ചാണ്ആദ്യം കാണുന്നത്. ആ പരിചയം ഇതാ ഇന്ന് വരെ. എന്റെ സഹോദരങ്ങൾ അഭിസംബോധന ചെയ്യുന്ന പേര് വച്ചാണ് എന്നെ ലാൽ വിളിക്കാറുള്ളത്. ഇച്ചാക്ക, പലരും എന്നെ അങ്ങനെ വിളിക്കുമ്പോഴും, ആലങ്കാരികമായ് പലരും അങ്ങനെ വിളിക്കാറുണ്ടെങ്കിലും ലാലെന്നെ അങ്ങനെ വിളിക്കുമ്പോൾ എനിക്ക് പ്രത്യേക സന്തോഷമാണ്. എന്റെ സഹോദരങ്ങൾ അങ്ങനെ വിളിക്കുമ്പോൾ എനിക്ക് പ്രത്യേക സന്തോഷമാണ്’- മമ്മൂട്ടി പറഞ്ഞു.

സിനിമയോട് ഗൗരവമുണ്ടെങ്കിലും ജീവിതത്തോട് അത്ര ഗൗരവം കാണുന്നവരായിരുന്നില്ല നമ്മൾ. കോളേജ് വിദ്യാർത്ഥികളെ പോലെ പാടിയും ഉല്ലസിച്ചും തമാശ പറഞ്ഞും കളിച്ചും ഒക്കെ നടന്നു. പക്ഷെ തൊഴിലിനോട് ഗൗരവം പുലർത്തി. നമുക്ക് സാമാന്യം നല്ല മാർക്കും കിട്ടി. അത് കൊണ്ട് ആളുകൾ സ്‌നേഹിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന നടൻമാരായി മാറിയതെന്നും മമ്മൂട്ടി പറഞ്ഞു.

അതിന് ശേഷമുള്ള യാത്ര വളരെ നീണ്ട യാത്രയാണ്. ചില്ലറ പരിഭവങ്ങളും പിണക്കങ്ങളുമൊക്കെ നേരിട്ട് കാണുമ്പോൾ ഐസ് പോലെ അലിഞ്ഞു തീർന്നു. എന്റെ മകളുടെ വിവാഹം, മകന്റെ വിവാഹം എന്നിവയൊക്കെ ലാൽ സ്വന്തം വീട്ടിലെ വിവാഹം പോലെ നടത്തി തന്നത് എനിക്ക് ഓർമ്മയുണ്ട്. അപ്പുവിനെ ആദ്യമായി സിനിമയിൽ ഇൻട്രൊഡ്യൂസ്‌ചെയ്യാൻ പോയപ്പോൾ എന്റെ വീട്ടിൽ വന്നതും അനുഗ്രഹം വാങ്ങിയതും സ്‌നേഹം വാങ്ങിയതും പ്രാർത്ഥനകൾ വാങ്ങിയതും ഓർമ്മയുണ്ടെന്നും വലിയ സൗഹൃദം നമുക്കിടയിൽ വളർന്നിരുന്നുവെന്നും മമ്മൂട്ടി ഓർത്തെടുക്കുന്നു.

ഈ യാത്രകൾ നമുക്ക് തുടരാം, ഇനിയുള്ള കാലം, ഇനി എത്ര കാലം എന്ന് നമുക്കറിയില്ല. നമ്മുടെ ജീവീത പാഠങ്ങൾ പിന്നാലെ വരുന്നവർക്ക് അറിഞ്ഞ് അനുഭവിക്കാനും അറിഞ്ഞ് മനസ്സിലാക്കാനും കഴിയുന്ന പാഠങ്ങളാവട്ടെ. മലയാളത്തിന്റെ ഈ അത്ഭുത കലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ-മമ്മൂട്ടി

സംസ്ഥാനത്ത് പുതിയതായി 24 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള അഞ്ചു പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള നാലുപേർക്കും കോട്ടയം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള മൂന്നു പേർക്ക് വീതവും തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്ന് രണ്ടുപേർക്ക് വീതവും ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശത്തു നിന്നും(യുഎഇ-8, കുവൈറ്റ്-4, ഖത്തർ1, മലേഷ്യ1) 10 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും (മഹാരാഷ്ട്ര-5, തമിഴ്‌നാട്-3, ഗുജറാത്ത്-1, ആന്ധ്രപ്രദേശ്-1) വന്നവരാണ്.

അതേസമയം, രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന എട്ടുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. വയനാട് ജില്ലയിൽനിന്നും അഞ്ചു പേരുടെയും (ഒരു മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളിൽനിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

സംസ്ഥാനത്ത് നിലവിൽ 177 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 510 പേർ രോഗമുക്തരായി. എയർപോർട്ട് വഴി 5,495 പേരും സീപോർട്ട് വഴി 1,621 പേരും 332ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയിൽവേ വഴി 2136 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് എത്തിയത്. വിവിധ ജില്ലകളിലായി 80,138 പേർ നിരീക്ഷണത്തിലാണ്. 79,611 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 527 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അമേരിക്കയിലെ മെഷിഗണിലെ ഡാം തകര്‍ന്നു. സംഭവത്തിന്റെ ആകാശ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. കനത്ത മഴയെ തുടര്‍ന്ന് ടിറ്റബാവസ്സി നദിയോട് ചേര്‍ന്ന ഈഡന്‍വില്ലെ ഡാം ചൊവ്വാഴ്ച വൈകുന്നേരമാണ് തകര്‍ന്നത്. മിഷിഗണിലെ രണ്ട് ഡാം അപകടങ്ങളില്‍ ഒന്നായിരുന്നു ഇത്.

ഡാമുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് മിഷിഗണിലെ മിഡ്‌ലാന്റില്‍ ചില ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ആയിരക്കണക്കിന് ആളുകളെയാണ് ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചത്. ഈഡന്‍വില്ലെ ഡാം തകര്‍ന്ന് വെള്ളം കുതിച്ച് പായുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ചെറുവിമാനങ്ങള്‍ പറത്തുന്ന പൈലറ്റായ റയാന്‍ കലേറ്റൊ എന്നയാളാണ്.

ഭ്രാന്തമായ വെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങള്‍ ഇദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. ആ ദൃശ്യങ്ങള്‍ 10 ലക്ഷത്തിന് മുകളിലാണ് ആളുകള്‍ കണ്ടത്. അതേസമയം, നദിയിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കുന്നത്.

പെണ്‍കുട്ടിയുടെ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ ദേമാജി ജില്ലയിലെ അകാന്‍ സൈക്കിയ(51)യെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

ഞായറാഴ്ചയാണ് ഗ്രാമത്തിലെ 14 വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ ഗ്രാമത്തിലെ നദിക്കരയില്‍ അന്ന് രാത്രി തന്നെ മൃതദേഹം മറവ് ചെയ്തു. പിറ്റേദിവസം രാവിലെ ഇവിടെ എത്തിയ മത്സ്യത്തൊഴിലാളികളാണ് അകാന്‍ സൈക്കിയ മൃതദഹേം പുറത്തെടുത്ത് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടത്. ഉടന്‍തന്നെ ഇയാളെ പിടികൂടുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

രണ്ട് വിവാഹം കഴിച്ച അകാന്‍ സൈക്കിയ ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ജയിലിലായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അനുവദിച്ച പ്രത്യേക പരോളിലാണ് അടുത്തിടെ പുറത്തിറങ്ങിയത്.

പെണ്‍കുട്ടിയുടെ മരണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്.കുട്ടിയെ ഇയാള്‍ ലൈംഗികമാി പീഡിപ്പിച്ചതായിരിക്കാം എന്ന സംശയമുയര്‍ന്നിട്ടുണ്ട്.

രണ്ട് പേരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിട്ട ശേഷം ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. ബുധനാഴ്ച വൈകീട്ട് വടുതലയിലാണ് സംഭവം.പച്ചാളം പാത്തുവീട്ടില്‍ താമസിക്കുന്ന ഫിലിപ്പ് (64) ആണ് ആത്മഹത്യ ചെയ്തത്.

ബുധനാഴ്ച വൈകീട്ട് ഷണ്‍മുഖപുരത്തെത്തിയ ഫിലിപ്പ് തന്റെ അയല്‍വാസി കൂടിയായ പങ്കജാക്ഷന്റെ തട്ടുകടയ്ക്ക് സമീപമെത്തി നാടന്‍ പെട്രോള്‍ ബോബ് എറിയുകയായിരുന്നു. തട്ടുകടയിലെ ഗ്യാസ് സ്റ്റൗവിനു കൂടി തീ പടര്‍ന്നതോടെ തീ ആളിക്കത്തി. ഇതോടെ തട്ടുകടയില്‍ സാധനം വാങ്ങാനെത്തിയ ലൂര്‍ദ് ആശുപത്രിയിലെ ജീവനക്കാരനായ റെജിന്‍ദാസിന്റെ ദേഹത്തും തീ പടര്‍ന്നു.

ഇവിടെ നിന്ന് ഷണ്‍മുഖപുരത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെത്തിയ ഫിലിപ്പ് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും, ഇയാള്‍ ഓടി രക്ഷപ്പെട്ടു. കലി അടങ്ങാത്ത ഫിലിപ്പ് പച്ചാളത്തെ തന്റെ അയല്‍വാസിയുടെ വീട്ടിലെത്തി തീയിടാന്‍ ശ്രമം നടത്തിയെങ്കിലും ഇതും വിജയിച്ചില്ല.

തുടര്‍ന്ന് ഇവിടെ നിന്ന് വടുതല കര്‍ഷക റോഡിലെത്തി ഓട്ടോറിക്ഷയിലും ദേഹത്തും പെട്രോള്‍ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. ഫിലിപ്പ് മരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.ഫിലിപ്പ് മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ വീടാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത് .പടുകൂറ്റൻ ബംഗ്ലാവ് മോഡലിൽ പണിതിരിക്കുന്ന വീടിൻറെ ആകാശ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . എറണാകുളത്ത് വൈറ്റിലയ്ക്കടുത്ത് ഇളംകുളത്താണ് മമ്മൂക്ക തന്റെ പുതിയ വീട് പണിതിരിക്കുന്നത്. ഇവിടെ തന്നെയാണ് മകനും നടനുമായ ദുൽഖർ സൽമാനും താമസിക്കുന്നത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന നിരവധി ആഡംബര വാഹനങ്ങളും ചിത്രത്തിൽ കാണുവാൻ സാധിക്കും. വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന ഈ ആഡംബര കാറുകൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധാകേന്ദ്രം. ഇതിൽ ദുൽഖറിന്റെ കാറുകളും ഉണ്ട്.

ദുൽഖർ സൽമാന്റെ ഭാര്യ അമാൽ തന്നെയാണ് മമ്മൂക്കയുടെ വീടിൻറെ ഇൻറീരിയർ ഡിസൈനിങ് നടത്തിയത്. യുവതാരം ഫഹദ് ഫാസിലിൻറെ പുതിയ വീടിന് ഇൻറീരിയർ ഡിസൈനിങ് നടത്തിയതും അമാൽ തന്നെയായിരുന്നു.എറണാകുളത്ത് തന്നെ മമ്മൂട്ടിക്ക് വേറെയും വീടുകളുണ്ട്. മമ്മൂക്കയ്ക്ക് ആഡംബര കാറുകളോട് ഉള്ള ഭ്രമം മലയാളികളായ എല്ലാവർക്കും അറിയാവുന്ന കാര്യം ആണ്. അദ്ദേഹത്തിൻറെ പുതിയ വീട്ടിലേക്ക് ഇപ്പോൾ ആഡംബരകാറുകൾ എല്ലാം മാറ്റിയിരിക്കുകയാണ്
ജാഗ്വർ, ഔഡി, ബെൻസ്, ലാൻഡ് ക്രൂയിസർ , മിനി കൂപ്പർ, ബിഎംഡബ്ല്യു തുടങ്ങി ഒട്ടുമിക്ക ആഡംബര കാറുകളുടെ ശേഖരവും മമ്മൂക്കയ്ക്ക് ഉണ്ട്.

വൺ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ് ചിത്രം. കേരള മുഖ്യമന്ത്രിയായി ചിത്രത്തിൽ എത്തുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടക്കൽ ചന്ദ്രൻ എന്നാണ്. ഒരു മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം എന്ന ചിന്തയാണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.
പൂർണ്ണമായും കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ചിത്രമാണിത്

 

കനത്ത നാശം വിതച്ച് ഉംപുണ്‍ ചുഴലിക്കാറ്റ് വീശിയടിക്കുന്നു. ബംഗാളിലും ഒഡിഷയിലുമായി ഇതുവരെ 12 പേര്‍ മരിച്ചു. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ നിരവധി വീടുകളും കെട്ടിടങ്ങളും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റില്‍ കൊല്‍ക്കത്തയിലും ദക്ഷിണ ബംഗാളിലുമാണ് കനത്ത നാശനഷ്ടമുണ്ടായത്. ചുരുങ്ങിയത് 12 മരണങ്ങളെങ്കിലുമുണ്ടായെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. നോര്ത്ത് 24 പര്‍ഗനാസ്, ഷാലിമാര്‍, ഹൗറ ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

ആശയവിനിമയ സംവിധാനങ്ങളും വൈദ്യുതി ബന്ധവും താറുമാറായി. 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാളില്‍ ഉംപുണ്‍ വീശിയത്. ഒഡിഷയില്‍ 155-165 കിമീ വേഗതയിലാണ് കാറ്റ് വീശിയത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മമത ബാനര്‍ജി അറിയിച്ചു.

ഉംപുണ്‍ കോവിഡിനേക്കാള്‍ വലിയ പ്രഹരം ബംഗാളിന് ഏല്‍പിച്ചെന്ന് മമത പറഞ്ഞു. ബംഗാളില്‍ ഒരു ലക്ഷം കോടിയുടെ നാശനഷ്ടം ഉണ്ടായി എന്നാണു പ്രാഥമിക നിഗമനം. കേന്ദ്രത്തിന്റെ അടിയന്തിര സഹായം വേണം എന്നും മമത ആവശ്യപ്പെട്ടു.രാഷ്ട്രീയം നോക്കാതെ മാനുഷിക പരിഗണന മുന്‍ നിര്‍ത്തിയുള്ള സഹായം വേണമെന്നും കേന്ദ്രത്തോട് മമത ആവശ്യപ്പെട്ടു.

ബംഗാളില്‍ 5 ലക്ഷം പേരെയും ഒഡിഷയില്‍ 1.58 ലക്ഷം പേരെയുമാണ് ഒഴിപ്പിച്ചത്. അതേസമയം ഒഡിഷയില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ബംഗാളിലും ഒഡീഷയിലുമായുള്ളത്.

മഴ നനയാതിരിക്കാന്‍ കടത്തിണ്ണയിലിരുന്ന അമ്മയെയും കൈക്കുഞ്ഞിനെയും എഴുന്നേല്‍പ്പിച്ച് വിട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി വ്യാപാരി രംഗത്ത്. വൈഎംസിഎയ്ക്കു സമീപം ബേക്കറി, സ്റ്റേഷനറി സാധനങ്ങള്‍ വില്‍ക്കുന്ന ജെബി സ്റ്റോഴ്‌സ് ഉടമ മുളക്കുഴ കോട്ട ജെ.ബി.വില്ലയില്‍ പിഡി വര്‍ഗീസ്(58) സമൂഹമാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ക്ക് പരാതി നല്‍കി.

കടയുടെ മുന്നിലിരുന്ന യുവതി എന്തോ പറയുന്നതും വര്‍ഗീസ് കടയില്‍ നിന്നു കടലാസ് എടുത്തു നല്‍കുന്നതും യുവതി തിണ്ണ തുടച്ചു വൃത്തിയാക്കുന്നതുമായ വീഡിയോ തിങ്കളാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. വീഡിയോ മിനിറ്റുകള്‍ക്കകം വൈറലായി. ലക്ഷക്കണക്കിനു പേര്‍ കണ്ടു. പതിനായിരങ്ങള്‍ ഷെയര്‍ ചെയ്തു. കടയുടമയ്‌ക്കെതിരെ അസഭ്യവര്‍ഷം നിറഞ്ഞു.

വീഡിയോ വൈറലായതോടെയാണ് വര്‍ഗീസ് തന്റെ നിരപരാധിത്വം ചൂണ്ടിക്കാട്ടി മറുപടിയുമായെത്തിയത്. തിങ്കള്‍ രാവിലെയാണ് സംഭവമെന്നും യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞ് കടയുടെ മുന്നില്‍ മലമൂത്ര വിസര്‍ജനം നടത്തിയെന്നും ഇതു വൃത്തിയാക്കാന്‍ യുവതിയാണ് തന്നോട് കടലാസ് ആവശ്യപ്പെട്ടതെന്നും വര്‍ഗീസ് പറയുന്നു.

അപവാദ പ്രചാരണം ശക്തമായതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികളുടെ സഹായത്തോടെ ഇന്നലെ പോലീസില്‍ പരാതി നല്‍കി. സഹോദരി കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. ആ വേദനയ്ക്കിടെയാണ് മനസ്സറിയാത്ത സംഭവത്തില്‍ പഴി കേള്‍ക്കേണ്ടി വന്നതെന്നും വര്‍ഗീസ് പറയുന്നു. ആദ്യം അസഭ്യം പറഞ്ഞവരില്‍ പലരും മറുപടി വീഡിയോ കണ്ട് ക്ഷമ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റു മരിച്ചതിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി രക്ഷിതാക്കൾ. യുവതിയുടെ ഭർത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് മരിച്ച ഉത്രയുടെ അച്ഛൻ ആരോപിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ കൊല്ലം റൂറൽ എസ്പിക്ക് പരാതി നൽകി. അഞ്ചൽ ഏറം സ്വദേശിയായ ഉത്ര (25) ഈ മാസം ഏഴിനാണു മരിച്ചത്.

കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ നടത്തിയ തിരച്ചിലിൽ മുറിയിൽ നിന്നു പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് ഉത്രയുടെ വീട്ടുകാരുടെ സംശയം.

മുറിയിൽ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. മാർച്ച് 2ന് അടൂർ പറക്കോടെ ഭർതൃവീട്ടിൽ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമാണു മാതാപിതാക്കൾ താമസിക്കുന്ന കുടുംബവീട്ടിൽ എത്തിയത്. പാമ്പുകടിയേറ്റ ദിവസം ഭർത്താവ് സൂരജും മുറിയിൽ ഉണ്ടായിരുന്നു.

എന്നാൽ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്. മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും അഞ്ചൽ പൊലീസ് പറഞ്ഞു. ഉത്ര സൂരജ് ദമ്പതികൾക്ക് ഒരു വയസുള്ള മകനുണ്ട്.

Copyright © . All rights reserved