Latest News

കൊവിഡ്-19 പ്രതിരോധത്തിനായി നിലവില്‍ ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കഴിഞ്ഞ മാസം ഇന്ത്യ ഈ മരുന്നിന്റെ കയറ്റുമതി നിര്‍ത്തലാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ ആവശ്യം.

മോദിയുമായി ഇതു സംബന്ധിച്ച് ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് ട്രംപ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.‘ ഇന്ന് രാവിലെ മോദിയുമായി ഇതേ പറ്റി ഞാന്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അവര്‍ വലിയ അളവില്‍ ഹൈഡ്രോക്ലോറോക്‌സിന്‍ നിര്‍മിക്കുന്നുണ്ട്. ഇന്ത്യ ഇത് ഗൗരവമായി എടുത്തിട്ടുണ്ട്,’ ട്രംപ് പറഞ്ഞു.

താനും അത് ഉപയോഗിച്ചേക്കാം എന്റെ ഡോക്ടര്‍മാരോട് സംസാരിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 25 നാണ് കൊവിഡ്-19 നെ ചെറുത്തു നില്‍ക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് നിര്‍ദ്ദേശിച്ച മരുന്നായ ഹൈഡ്രോക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തി വെച്ചത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഈ മരുന്നിന്റെ ലഭ്യതയില്‍ കുറവുവരാതിരാക്കാനാണ് കയറ്റുമതി നിര്‍ത്തി വെച്ചത്. വിദേശ വ്യാപാര ഡയരക്ടര്‍ ജനറല്‍ (DGFT) ആണ് ഇതു സംബന്ധിച്ച് അറിയിപ്പു നല്‍കിയത്.

അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ വിദേശ കാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ കയറ്റുമതിക്ക് അനുമതി ഉണ്ടാവുമെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ( ഐ.സി.എം.ആര്‍) ഡയരക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ആണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിനായി ശുപാര്‍ശ ചെയ്തത്. പിന്നീട് ഐ.സി.എം.ആറിന്റെ നാഷണല്‍ ടാസ്‌ക് ഫോഴ്സ് കൊവിഡ് ചികിത്സയ്ക്കായി ഡ്രഗ് കണ്‍ട്രോളര്‍ ജനറലിനോട് അനുമതി തേടിയശേഷമാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അംഗീകരിക്കപ്പെടുന്നത്. കൊവിഡ് പ്രതിരോധത്തിനും ചികിത്സക്കുമാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. മലേറിയ ചികിത്സയ്ക്കായി ഉപയോഗിച്ചു വരുന്ന മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍.

തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 86 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 571 ആയി. ഇന്നലെ 74 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേരും ദല്‍ഹിയിലെ നിസാമുദ്ദിനിലെ സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്. നിലവില്‍ തമിഴ്‌നാട് മുഴുവന്‍ കൊവിഡ് സാധ്യത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

നിലവില്‍ തമിഴ്‌നാട്ടില്‍ കൊവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് തമിഴ്‌നാട് ഹെല്‍ത്ത് സെക്രട്ടറി ഡോ: ബീല രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം തമിഴ്‌നാട്ടില്‍ സമൂഹവ്യാപനം നടന്നിരിക്കാമെന്ന് ആരോഗ്യവിദഗ്ദര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ഇന്ന് മാത്രം സംസ്ഥാനത്ത് 2 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 75 കാരനും 61 കാരിയുമാണ് മരിച്ചത്.

അതേസമയം തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തമിഴ്‌നാട് രാമനാഥപുരം സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.

ഇതോടെ സുരക്ഷയ്ക്കായി പോളിത്തീന്‍ കവറിലാക്കിയ മൃതദേഹം കവറില്‍ നിന്ന് പുറത്തെടുക്കുകയും മതാചാര പ്രകാരം സംസ്‌ക്കരിക്കുകയുമായിരുന്നു.

ഇതിന് പുറമെ ചടങ്ങില്‍ അമ്പതിലധികം പേരാണ് പങ്കെടുത്തത്. ഇവരെ നിലവില്‍ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്. കൊവിഡ് സംശയത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ ടെസ്റ്റ് റിസല്‍റ്റ് പുറത്ത് വന്നിരുന്നില്ല.

ലോക്‌ഡൗണിനിടെ കാറുമായി പുറത്തിറങ്ങിയ കന്നഡ നടിയും സുഹൃത്തും അപകടത്തിൽപെട്ടു. കന്നഡ സിനിമാ താരം ഷർമിള മാന്ദ്രെയും സുഹൃത്ത് കെ.ലോകേഷ് വസന്തും സഞ്ചരിച്ച വാഹനമാണ് ബെംഗളൂരുവിൽ അപകടത്തിൽപെട്ടത്. ശനിയാഴ്ച അർധ രാത്രിയായിരുന്നു സംഭവം. വസന്ത് നഗറിനടുത്ത് ഇവർ സഞ്ചരിച്ച കാർ തൂണിൽ ഇടിക്കുകയായിരുന്നു. ഇവരുടെ ആഡംബര കാർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

അപകടം നടന്നത് ജയSouth Actress Sharmila Mandre Went Out In The Midnight In Lockdown ...നഗറിലാണെന്നാണു ആദ്യം പറഞ്ഞത്. എന്നാൽ വസന്ത് നഗറിലാണ് അപകടമുണ്ടായതെന്നു വ്യക്തമായി. തെറ്റായ വിവരം നൽകി കാർ കടത്താൻ ശ്രമം നടന്നതായും പൊലീസ് സംശയിക്കുന്നു. അപകടം നടന്ന ഉടൻ തന്നെ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരെയും സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 33കാരിയായ നടിയുടെ മുഖത്തു പരുക്കുണ്ടെന്നാണു വിവരം. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ കൈക്ക് പൊട്ടലുണ്ട്.

അപകടം നടന്ന സ്ഥലത്ത് പൊലീസെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന ഒരാൾ താനാണ് കാർ ഓടിച്ചതെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ പൊലീസ് ഇയാളോടു രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതോടെ മൊഴി മാറ്റുകയായിരുന്നു. അശ്രദ്ധവും അപകടകരവുമായി വാഹനമോടിച്ചതിന് ഐപിസി 279, 337 വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണു വിവരം

സംസ്ഥാനത്ത് തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ കേരളത്തിലെ പലയിടങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും. തിരുവനന്തപുരത്ത് വൈകീട്ട് നാല് മണിയോടെയാണ് മഴ തുടങ്ങിയത്. കടുത്ത ചൂടിനിടെ വേനല്‍മഴ എത്തിയത് ആശ്വാസമായി.

ശക്തമായ കാറ്റിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണതായി വിവരമുണ്ട്. എന്നാല്‍ മറ്റുനാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതിനിടെ കോട്ടയം ജില്ലയിലെ പലയിടത്തും ഞായറാഴ്ച വൈകീട്ടോടെ ശക്തമായ കാറ്റും മഴയുമുണ്ടായി. കുറുവിലങ്ങാട് മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ഒരു വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. കൃഷിസ്ഥലങ്ങളിലെ വാഴകള്‍ കൂട്ടത്തോടെ നിലംപൊത്തി. ചങ്ങനാശേരി പായിപ്പാട് വൈദ്യുത തൂണുകള്‍ റോഡിലേക്ക് വീണു. പലയിടത്തും മഴ തുടരുകയാണ്.

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
കുറവിലങ്ങാട്. ആഗോള ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാപ്പള്ളിയില്‍ വിശുദ്ധവാര തിരുക്കര്‍മ്മള്‍ക്കാമുഖമായ ഓശാന ഞായറിലെ തിരുക്കര്‍മ്മ ശുശ്രൂഷയില്‍ ഇടവക വികാരി ഫാ. അഗസ്റ്റ്യന്‍ കൂട്ടിയാനിക്കലിന്റെ പ്രസംഗം ആഗോള കത്തോലിക്കാ സമൂഹത്തിനും അതിന് പുറത്തുള്ളവര്‍ക്കും ആത്മീയവും മാനസീകമായി ശക്തി പകരുന്നു എന്ന് കുറവിലങ്ങാട്ടുകാര്‍.

ആരു ചോദിച്ചാലും ‘ഉറക്കെ’ പറയുക. ‘കര്‍ത്താവിന് ഇതിനെക്കൊണ്ട് ആവശ്യമുണ്ട്.’
രാഷ്ട്ര തലവന്മാര്‍ പറയുന്നു ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല.
ശാസ്ത്രജ്ഞന്മാര്‍ പറയുന്നു ന്യൂനതമായ കണ്ടുപിടുത്തങ്ങളൊന്നും ക്ഷിപ്രവേഗത്തില്‍ കണ്ടു പിടിക്കാന്‍ ഞങ്ങള്‍ക്കാകുന്നില്ല.
വൈദ്യന്മാര്‍ പറയുന്നു വൈദ്യ വിധി പ്രകാരം ഒന്നും നല്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നില്ല.
ഏറ്റവും കൂടുതല്‍ വളര്‍ന്നു എന്ന് വിചാരിക്കുന്ന വികസിത രാജ്യങ്ങളാണ് ഇന്ന് വിറങ്ങലടിച്ച് നില്ക്കുന്നു എന്നതാണ് കൂടുതല്‍ വൈരുദ്യം. ഇവിടെയാണ് രക്ഷകനായി അവതരിച്ച ദൈവത്തിന്റെ തിരുക്കുമാരനായ ഈശോമിശിഹാ തന്റെ സഹനത്തിലൂടെയും മരണത്തിലൂടെയും മഹത്വപൂര്‍ണ്ണമായ ഉത്ഥാനത്തിലൂടെയും നേടി തന്ന രക്ഷാകരമായ അനുഭവത്തിന്റെ സാങ്കേതികത്വത്തിന് കൂടുതല്‍ പ്രകാശമുണ്ടാകുന്നത്. ഇത് ഫാ. അഗസ്റ്റ്യന്റെ വാക്കുകളാണ്.

ലോകം മുഴുവനും ആശങ്കയില്‍ നില്ക്കുമ്പോഴാണ് ഫാ. അഗസ്റ്റ്യന്‍ കൂട്ടിയാനിക്കലിന്റെ പ്രസംഗം ശ്രദ്ധേയമാകുന്നത്. ചരിത്രം കേള്‍ക്കാത്ത വഴിയിലൂടെയാണ് സഭ സഞ്ചരിക്കുന്നത്. അടഞ്ഞുകിടക്കുന്ന ദേവാലയം ഹൃദയത്തില്‍ മുറിവ് ഉണ്ടാക്കുന്നു എന്നത് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്നും വ്യക്തമാണ്. ഓശാന എന്ന വാക്കിന്റെ അര്‍ത്ഥം ‘ദൈവമേ രക്ഷിക്കണേ’ എന്നാണ്. നമ്മുടെയൊക്കെ അധരങ്ങളില്‍ ദൈവത്തെ വിശ്വസിക്കുന്നവരോ അല്ലാത്തവരോ ആകട്ടെ, അവരുടെ അധരങ്ങളില്‍ നിന്ന് ഇന്നും ഉയരുന്ന ഏക ആഗ്രഹത്തെ പ്രാര്‍ത്ഥനയാക്കി മാറ്റാമെങ്കില്‍ അതിന് കൊടുക്കാന്‍ സാധിക്കുന്ന വാക്കാണ് ‘ രക്ഷിക്കണേ’ എന്ന മന്ത്രം. ഈ കാലഘട്ടത്തില്‍ ജാതിമതഭേദമെന്യേ എല്ലാവരും ഏകസ്വരത്തില്‍ ഉരുവിടുന്ന മന്ത്രം. രക്ഷിക്കണേ…

ലോകം ഭീതിയില്‍ നില്ക്കുമ്പോള്‍ ആഗോള തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് പള്ളിയില്‍ ഇന്ന് നടന്ന ഓശാന ഞായറിലെ പ്രസംഗം ജാതിമതഭേതമെന്യേ എല്ലാവര്‍ക്കും ആത്മീയവും മാനസികമായി ശക്തി പകരുന്നതാണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. അതിന്റെ വെളിച്ചത്തിലാണ് മലയാളം യുകെ
ഫാ. അഗസ്റ്റ്യന്‍ കൂട്ടിയാനിക്കലിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിക്കുന്നത്.

പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യക.

https://www.facebook.com/477743072323802/posts/2728610513903702/

കൊല്ലം: ബന്ധുവി​െന്‍റ വീടിനു പെട്രോള്‍ ഒഴിച്ചു തീവെച്ചയാള്‍ പൊള്ളലേറ്റു മരിച്ചു. കടവൂര്‍ സ്വദേശിയായ ശെല്‍വമണി (37) ആണ് മരിച്ചത്. അക്രമത്തില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാവനാട് മീനത്തു ചേരി റൂബി നിവാസില്‍ ഗേര്‍ട്ടി രാജനാണ് (65) പൊള്ളലേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം.

പുലര്‍ച്ചെ ബന്ധുവായ യുവതിയുടെ വീട്ടിലെത്തിയ യുവാവ് ആദ്യം വീടിന്റെ വാതിലിന് തീയിടുകയായിരുന്നു. ഇത് കണ്ട് യുവതിയും വീട്ടുകാരും പിന്‍വാതിലിലൂടെ ഓടി. ഇതിനിടെ ഇവരുടെ ദേഹത്തേക്ക് ശെല്‍വമണി മണ്ണെണ്ണ ഒഴിച്ചു. തൊട്ടുപിന്നാലെ സ്വയം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

തീ ആളിപ്പടരുന്നതിനിടെ യുവാവ് യുവതിയുടെ അടുത്തേക്ക് ഓടിയടുത്തു. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മയ്ക്ക് പൊള്ളലേറ്റത്. ഓടിരക്ഷപ്പെട്ടതിനാല്‍ യുവതിയ്ക്ക് പരിക്കേറ്റില്ല. 95 ശതമാനത്തോളം പൊള്ളലേറ്റ ശെല്‍വമണിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ശെല്‍വമണിയും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ബന്ധുവായ യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. ഈ പ്രണയബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്

മലയാളി വിദ്യാര്‍ത്ഥി ന്യൂയോര്‍ക്കിൽ കൊവിഡ് ബാധിച്ച് മരിച്ചു, തിരുവല്ല കടപ്ര സ്വദേശി ഷോൺ എബ്രഹാമാണ് മരിച്ചത് . 21 വയസ്സുണ്ട്.

വൈറസ് ബാധയേറ്റ ഷോണ്‍ എബ്രഹാം കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എല്‍മണ്ടിലെ ആശുപത്രിയില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മരണം സംഭവിച്ചത്. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് വിവരം

കൊവിഡ് വ്യാപനത്തെ നേരിടാന്‍ ദുബായില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു.രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവില്‍ വന്നു. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശം.

വാഹനങ്ങളും നിരത്തിലിറക്കാന്‍ പാടില്ല. നിലവില്‍ ദുബായ് എമിറേറ്റില്‍ മാത്രമാണ് സഞ്ചാര വിലക്കുള്ളത്.യൂണിയന്‍ കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍, ഭക്ഷ്യ-മരുന്ന് ഡെലിവറികള്‍ എന്നിവ സാധാരണ പോലെ പ്രവര്‍ത്തിക്കും.

ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ മാത്രമേ വരാന്‍ പാടുള്ളൂ. ദുബായ് മെട്രോ, ട്രാം എന്നിവ സര്‍വീസ് നിര്‍ത്തിവച്ചതായി ആര്‍ടിഎ അറിയിച്ചു. ഗള്‍ഫിലെ രോഗബാധിതരുടെ എണ്ണം 6453ആയി. 49 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ച നടന്‍ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടേതു പോലെയുള്ള മനസ്സറിഞ്ഞ ആഹ്വാനങ്ങളാണ് കോവിഡ്-19ന് എതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യം. നന്ദി- മോദി ട്വീറ്റ് ചെയ്തു.

 

ശനിയാഴ്ചയാണ് ഐക്യദീപം തെളിയിക്കലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ മമ്മൂട്ടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണി മുതല്‍ ഒമ്പതുമിനുട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭ്യര്‍ഥിക്കുന്നു-എന്നായിരുന്നു മമ്മൂട്ടി വീഡിയോയില്‍ പറഞ്ഞത്.

കൊറോണ വൈറസ് വ്യാപനത്തിനിടെ വ്യാജവാർത്ത പ്രചരിപ്പിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെതിരെ കേസെടുത്തു. കോൺ​ഗ്രസ് നേതാവ് ​ഗോപാൽ റോയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

മണിപ്പൂരില്‍ 19ഉം അസമിലെ കരിംഗഞ്ചില്‍ 16ഉം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് മാധ്യമങ്ങളോട് പറഞ്ഞതിനാണ് കേസെടുത്തത്. ബിപ്ലബ് ദേബ് സംസാരിക്കുന്ന വീഡിയോ സഹിതമാണ് പരാതി നല്‍കിയത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോഴാണ് മുഖ്യമന്ത്രി തന്നെ ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന് പരാതിക്കാരന്‍ പറഞ്ഞു.

ഔദ്യോഗിക കണക്കനുസരിച്ച് കരിംഗഞ്ചില്‍ ഒരു കേസും മണിപൂരില്‍ രണ്ടു കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും പരാതിക്കാരന്‍ പറഞ്ഞു.
ഔദ്യോഗിക കണക്കനുസരിച്ച് കരിംഗഞ്ചില്‍ ഒരു കേസും മണിപൂരില്‍ രണ്ടു കേസുകളുമാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും പരാതിക്കാരന്‍ പറഞ്ഞു.

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഐ.പി.സി സെക്ഷന്‍ 182, 505(1) എന്നീ വകുപ്പുകളാണ് മുഖ്യമന്ത്രിക്കെതിരെ ചുമത്തിയത്.

RECENT POSTS
Copyright © . All rights reserved