Latest News

ഹരിപ്പാട് വൈദ്യുതാഘാതമേറ്റ് ഗര്‍ഭിണിയായ യുവതി മരിച്ചു. വീട്ടിലെ ഇരുമ്പ് അലമാര തുറക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. പള്ളിപ്പാട് വെട്ടുവേനി രാഹുല്‍ ഭവനില്‍ ഹരികുമാര്‍-മിനി ദമ്പതികളുടെ മകള്‍ ഹരിത(23) ആണ് മരിച്ചത്. അപകടം നടന്ന ഉടന്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം.

ഹരിതയും വിഷ്ണുവും വിവാഹിതരായിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു ഹരിത. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനായി ഫയല്‍ എടുക്കാന്‍ അലമാര തുറന്നപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. വീട്ടില്‍ പട്ടിക്കൂട് നിര്‍മ്മിക്കുന്ന ജോലിയിലായിരുന്നു ഭര്‍ത്താവ് വിഷ്ണു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് വെല്‍ഡിംങ് ജോലിക്ക് വീട്ടില്‍ നിന്നും വൈദ്യുതി എടുത്തിരുന്ന വയര്‍ ഇരുമ്പലമാരയില്‍ തട്ടിയിരുന്നു. ഇതില്‍ നിന്ന് വൈദ്യുതി ആഘാതമുണ്ടായതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍. ഞായറാഴ്ച വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടക്കും.

മലയാളിയുടെ ലൈംഗിക ആശങ്കൾ കൊറോണക്കാലത്തും തലപൊക്കി. കൊറോണക്കാലത്ത് ലൈംഗികത വേണമോ വേണ്ടയോ എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയം. പങ്കാളിയില്‍ നിന്ന് തനിക്ക് കൊറോണ പകരുമോ? മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ പിടുമുറുക്കുമോ തുടങ്ങി ഒരു കൂട്ടം സംശയങ്ങളാണ്. ആശങ്കള്‍ ട്രോളുകളായി രൂപാന്തരം പ്രാപിക്കുമ്പോള്‍ അതിനു പിന്നില്‍ അല്‍പം കാര്യമുണ്ടെന്ന് പറയുകയാണ് എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ മുരളി തുമ്മാരുകുടി.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വൈകിട്ടെന്താ പരിപാടി, അഥവാ കൊറോണക്കാലത്തെ ലൈംഗികത…
കൊറോണക്കാലം തുടങ്ങിയ ഉടനെതന്നെ എന്റെ ഒരു സുഹൃത്ത് എനിക്ക് ഒരു വാട്സ് ആപ്പ് ട്രോൾ ഫോർവേഡ് ചെയ്തുതന്നു.
ഒരു വനിത മാസികയുടെ ഓഫീസിലെ ചർച്ചയാണ് വിഷയം.
സബ് എഡിറ്റർ എഡിറ്ററോട് ചോദിക്കുന്നു,
“ബോസ്, വരുന്ന ലക്കത്തിലെ കവർ സ്റ്റോറി എന്താണ് ?
“സംശയമെന്ത്, കൊറോണക്കാലത്തെ ലൈംഗികത !”
സത്യം പറഞ്ഞാൽ ഈ ട്രോളിൽ അല്പം സത്യമുണ്ട്. വനിതയിൽ ഞങ്ങൾ ലൈംഗികതയെക്കുറിച്ച് സീരീസ് എഴുതുന്നതിനാൽ കൊറോണയുടെ തുടക്ക കാലത്ത് തന്നെ ഈ വിഷയത്തിൽ ഒരു ലേഖനം എഴുതുന്നത് ഞങ്ങൾ ചർച്ച ചെയ്തിരുന്നു.

സാധാരണ കാലത്ത് തന്നെ ലൈംഗികത പൊതുരംഗത്ത് പോയിട്ട് പങ്കാളിയോട് പോലും തുറന്നു സംസാരിക്കാൻ മടിയുള്ളവരാണ് മലയാളികൾ. ഇതിപ്പോൾ കൊറോണപ്പേടിയിൽ ഇരിക്കുന്ന മലയാളികളുടെ മുന്നിലേക്ക് ലൈംഗികതയുമായി ചെന്നാൽ അത് അനാവശ്യ വിവാദം ഉണ്ടാക്കിയേക്കാമെന്നും, ഉപയോഗപ്രദമായ മറ്റു ലേഖനങ്ങൾ എഴുതുന്നതിന്റെ മൂഡ് മാറ്റിയേക്കാമെന്നും തോന്നിയതിനാൽ എഴുതിയില്ല.
ഇപ്പോൾ കേരളത്തിലെങ്കിലും കൊറോണപ്പേടി തൽക്കാലം ഒന്ന് കുറഞ്ഞതിനാൽ ഇനി നമുക്ക് കൊറോണക്കാലത്തെ ലൈംഗികതയെ പറ്റി സംസാരിക്കാം.

ആറടി ദൂരത്തിൽ ചാടുന്ന വൈറസ്: വൈറസ് ബാധയുള്ളവരുടെ ആറടി അടുത്ത് എത്തുന്നവർക്കും, വൈറസ് ബാധിതർ സ്പർശിച്ച പ്രതലം സ്പർശിച്ചവർക്കും, വൈറസ് പകരാൻ സാധ്യതയുണ്ടെന്നിരിക്കെ ആറടിയും ചേർന്ന് കിടക്കുന്ന ലൈംഗിക വേഴ്ചയിലൂടെ രോഗം പകരാനുള്ള സാധ്യത വ്യക്തമാണല്ലോ. കോണ്ടം ഉപയോഗിച്ച് എയ്ഡ്സ് സാധ്യത കുറക്കുന്നത് പോലെ മാസ്ക് ഉപയോഗിച്ച് പൂർണ്ണമായും വൈറസിനെ തടഞ്ഞു നിർത്താനാവില്ല.

അതുകൊണ്ടുതന്നെ വൈറസ് പോസിറ്റീവ് ആണെന്ന് അറിയാവുന്നവരും, സംശയത്താൽ ക്വാറന്റൈനിലോ ഐസൊലേഷനിലോ ഉള്ളവരും പരസ്പരം ശരീരത്തിൽ സ്പർശിച്ചുള്ള ലൈംഗിക ബന്ധങ്ങൾക്ക് പോകാതിരിക്കുന്നതാണ് ബുദ്ധി.
ചുമ്മാ ടെൻഷൻ അടിപ്പിക്കാതെ ! – തൊഴിലോ ബിസിനസോ ചെയ്യുന്നവർക്ക് അതിന്റെ ഭാവി, ലോക്ക് ഡൌണിൽ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ കിട്ടുമോ എന്ന ടെൻഷൻ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി കൊറോണക്കാലം മാനസിക സമ്മർദ്ദങ്ങളുടെയും കാലമാണ്. രോഗം വരുമോ എന്ന ടെൻഷൻ എല്ലാവർക്കും ഉണ്ടാകും. സാധാരണ നിലയിൽ എല്ലാവർക്കും കുറച്ചു സമയമെങ്കിലും വീട്ടിൽ നിന്നും മാറിനിൽക്കാനുള്ള അവസരമോ, മറ്റുള്ളവർ വീട്ടിൽ നിന്നും മാറി നിൽക്കുന്ന അവസരമോ കിട്ടും. ആ അവസരം പക്ഷെ ലോക്ക് ഡൗണിൽ കിട്ടുന്നില്ല. അതുണ്ടാക്കുന്ന ടെൻഷനും കൂടി ചേരുന്പോൾ ലൈംഗികത ആയിരിക്കില്ല പലരുടേയും മുൻഗണനയിലുള്ളത്. അത്തരം പങ്കാളികളെ ലൈംഗികതയും പറഞ്ഞു ചെന്ന് കൂടുതൽ വിഷമിപ്പിക്കരുത്.

ചുമ്മാ ടെൻഷൻ അടിക്കേണ്ട ഒരു കാര്യവുമില്ല. ഏറ്റവും വലിയ സ്‌ട്രെസ് ബസ്റ്റർ ആണ് സെക്സ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇവിടെ അനവധി സാദ്ധ്യതകൾ ഉണ്ട്. സ്വയംഭോഗത്തിൽ നിന്നു തുടങ്ങാം. സ്വയംഭോഗത്തിന്റെ ഏറ്റവും വലിയ ഗുണം അത് രോഗം പരത്തുന്നുമില്ല, മറ്റാരുടെയും മൂഡിനെ ആശ്രയിച്ചിരിക്കുന്നുമില്ല എന്നതാണ്. നമ്മുടെ സന്തോഷത്തിന്റെ താക്കോൽ നമ്മുടെ കൈയിൽ തന്നെയുണ്ട്. കൈ സോപ്പിട്ട് ഇരുപത് സെക്കൻഡ് കഴുകാൻ മറക്കേണ്ട. നമ്മുടെ കാര്യം നമ്മൾ തന്നെ നോക്കിയാലേ പറ്റൂ.
‘എന്തിന്നധീരത ഇപ്പോൾ തുടങ്ങുക എല്ലാം നമ്മൾ പഠിക്കേണം’ – ക്വാറന്റൈണോ ഐസൊലേഷനോ മൂലം പങ്കാളി തൊട്ടടുത്തുണ്ടെങ്കിലും നേരിട്ട് ബന്ധപ്പെടാൻ പറ്റാതിരിക്കുന്നവർക്കും, ലോക്ക് ഡൌൺ മൂലം പങ്കാളികൾ അടുത്തില്ലാത്തവർക്കും ഫോൺ സെക്സ് പ്രാക്ടീസ് ചെയ്യാൻ പറ്റിയ കാലമാണ്. നിങ്ങൾ ഇതിന് മുൻപ് ചെയ്തിട്ടുണ്ടെങ്കിൽ അതൊന്ന് കൊഴുപ്പിച്ചെടുക്കാനും ചെയ്തിട്ടില്ലെങ്കിൽ പഠിച്ചെടുക്കാനും പറ്റിയ സമയമാണ്. ഈ വിഷയം പരിചയമില്ലാത്തവർക്ക് പരിചയസന്പന്നരിൽ നിന്നും നിർദ്ദേശങ്ങൾ പല ബ്രിട്ടീഷ് പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. നമ്മുടെ പത്രങ്ങൾക്ക് ഇതൊക്കെ എഴുതാൻ നാണമാണ്, അതുകൊണ്ട് ഇന്റർനെറ്റിൽ പോയി പരതിയാൽ മതി.

വീഡിയോ ചാറ്റ് വേണ്ട: ഫോൺ സെക്സിൽ ഹരം മൂത്തു വരുന്നവരും കൊഴുപ്പിക്കാൻ ശ്രമിക്കുന്നവരും ചെയ്യുന്ന അടുത്ത പടിയാണ് വീഡിയോയിൽ പരസ്പരം കണ്ടുകൊണ്ടും കാണിച്ചു കൊണ്ടുമുള്ള സെക്സ്. ലോകം മുഴുവൻ നാളെ നിങ്ങളുടെ വീഡിയോ ചാറ്റ് കാണണം എന്ന് നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ ആ വഴിക്കു പോകാതിരിക്കുന്നതാണ് നല്ലത്. നഗ്ന വീഡിയോകൾ പകർത്തി അയക്കുന്നതും എല്ലാക്കാലത്തും റിസ്കി പരിപാടിയാണ്. ഡോണ്ട് ഡു… ഡോണ്ട് ഡു.

സെക്സ് ടോയ്‌സ് – യൂറോപ്പിൽ ഈ ലോക്ക് ഡൌൺ കാലത്ത് സെക്സ് ടോയ്സിന്റെ വിൽപ്പനയിൽ നാല്പത് ശതമാനത്തിലേറെ വർദ്ധന ഉണ്ടായിട്ടുണ്ടെന്നാണ് ബി ബി സി റിപ്പോർട്ട് ചെയ്തത്. ലോക്ക് ഡൌണിൽ കൂടുതൽ സമയമുണ്ട്, കുറച്ച് മാനസിക സംഘർഷവും. അതുകൊണ്ട് അല്പം സന്തോഷത്തിലേക്ക് തിരിഞ്ഞേക്കാം എന്ന് ചിന്തിക്കുന്നതിൽ ഒരു തെറ്റുമില്ല. ഇന്ത്യയിൽ പക്ഷെ ഈ വസ്തുക്കളുടെ ലഭ്യത പ്രായോഗികമായും നിയമപരമായും പ്രശ്നമായതിനാൽ ഈ ഉപദേശം കേട്ട് വിഷമിക്കാം എന്നല്ലാതെ പ്രയോജനമില്ല. പക്ഷെ ‘സാധനം കൈയിലുണ്ടെങ്കിൽ’ എപ്പോഴും കഴുകി വൃത്തിയാക്കി (20 സെക്കൻഡ് റൂൾ മറക്കേണ്ട) വേണം ഉപയോഗിക്കാൻ, കൊറോണക്കാലത്ത് പ്രത്യേകിച്ചും.

പരീക്ഷണത്തിന്റെ കാലം: ‘ഹം തും ഏക് കമരെ മി ബന്ദ് ഹോ’ എന്ന സാഹചര്യമാണ് ഇപ്പോൾ മിക്ക പങ്കാളികൾക്കും. ടെൻഷനടിച്ചതു കൊണ്ട് കൊറോണ പോവുകയോ സാധാരണ ജീവിതം തിരിച്ചു വരികയോ ഇല്ല. പിന്നെ ചെയ്യാവുന്നത് ഈ സമയം പരമാവധി ആസ്വദിക്കാൻ ശ്രമിക്കുക എന്നതു മാത്രമാണ്. ആരോഗ്യകരമായ ലൈംഗിക ബന്ധം ഇതിന് ഉത്തമമാണ്. വളരെ പരിമിതമായ വിഭവങ്ങൾ കൊണ്ട് ഭക്ഷണം കഴിക്കുകയും മറ്റുള്ള എല്ലാ കാര്യങ്ങളിലും നിയന്ത്രണങ്ങൾ വരുകയും ചെയ്യുന്ന ഈ കാലം ലൈംഗികതയുടെ എല്ലാ സാധ്യതകളും പരീക്ഷിക്കാൻ പറ്റിയ കാലമാണ്. തന്ത്ര സെക്സ് മുതൽ കാമസൂത്ര വരെ ഉഭയ സമ്മതപ്രകാരം ചെയ്തു നോക്കാവുന്നതെന്തും ഇക്കാലത്ത് പരീക്ഷിക്കണം. “ഓ, ആ കൊറോണക്കാലമായിരുന്നു ബെസ്റ്റ്!” എന്ന് നമുക്ക് പിൽക്കാലത്ത് പറയാൻ പറ്റണം.

‘സ്വപ്നങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു’: ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ചുറ്റിക്കളികൾ (വിവാഹേതര ബന്ധങ്ങൾ) കൂടുകയാണെന്ന് കേരളത്തിലെ എല്ലാവർക്കും അറിയാം. ലോക്ക് ഡൌൺ കാലത്ത് ഓഫ് ലൈൻ ലൈനടികളും വിവാഹേതരബന്ധങ്ങളും ഒന്നും സാധിക്കില്ലല്ലോ (ഈ വിഷയത്തിൽ സർക്കാർ ഇളവനുവദിച്ചിട്ടില്ല). അതുകൊണ്ടു തന്നെ തൽക്കാലം ഈ സ്വപ്നങ്ങൾക്കൊക്കെ അവധി കൊടുത്ത് വീട്ടിലെ സ്വർഗ്ഗത്തിൽ ഒരു മുറി എടുക്കുന്നതാണ് ബുദ്ധി. അതേസമയം മനുഷ്യന് സഹജമായ സ്വഭാവമായതിനാൽ ഓൺലൈനിൽ മതിലുചാടിയുള്ള ഫ്ലർട്ടിംഗും ലൈംഗികച്ചുവയുള്ള ചാറ്റും കൂടുമെന്നതിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ പങ്കാളിയുടെ ഫോണും മെസ്സഞ്ചർ ചാറ്റ് ഹിസ്റ്ററിയും ഒന്നും എടുത്ത് പരിശോധിക്കാൻ പോകാതിരിക്കുന്നതാണ് ബുദ്ധി. കാരണം, എന്തെങ്കിലും കണ്ണിൽ പെട്ടാൽ പ്രശ്നം വഷളാകും, കലഹമാകും, ചിലപ്പോൾ അടിപിടിയാകും. ഗാർഹിക അക്രമങ്ങളിൽ അൻപത് ശതമാനം വർദ്ധനയാണ് മറ്റു രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതൊക്കെ ഇപ്പോൾ ഒഴിവാക്കുന്നതാണ് ബുദ്ധി (ഇനി ഇപ്പൊ ഈ ലോക്ക് ഡൌൺ കഴിഞ്ഞാലും ചുറ്റിക്കളികളും പങ്കാളിയുടെ ഫോൺ പരിശോധനയും ഒഴിവാക്കുന്നത് തന്നെയാണ് ശരിയായ കാര്യം എന്ന് കൂടി പറയട്ടെ).

ഓൺ ലൈൻ ഷോ കൂടി വരുന്നു !: വീടിനു പുറത്തിറങ്ങിയാൽ ഏതെങ്കിലും തരത്തിൽ ലൈംഗികമായ കടന്നുകയറ്റം സംഭവിക്കുന്നത് കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദൈനംദിന യാഥാർഥ്യമാണ്. അടുത്ത് വന്ന് മറ്റാരും കേൾക്കാതെ അശ്ലീലം പറഞ്ഞു പോവുക, പറ്റിയാൽ ശരീരത്തിൽ സ്പർശിക്കുക, കൊച്ചു കുട്ടികളും സ്ത്രീകളും പോകുന്പോൾ നഗ്നത പ്രദർശിപ്പിക്കുക, ഇതൊക്കെ പതിവാണ്. ലോക് ഡൌൺ ആയത് കൊണ്ട് ഇത്തരക്കാർക്ക് അധികം പണിയൊന്നും ഉണ്ടാവില്ല. അവരും വർക്ക് ഫ്രം ഹോം മോഡിലാണ്. ഫേസ്ബുക്കിൽ വന്ന് അശ്ലീലം പറയുക, ലൈംഗിക ചിത്രങ്ങൾ അയക്കുക, മെസ്സഞ്ചർ വീഡിയോ കോളിൽ സ്വന്തം ലൈംഗികത പ്രദർശിപ്പിക്കുക തുടങ്ങിയ പരിപാടികൾക്ക് അവർക്ക് കൂടുതൽ സമയം കിട്ടുന്നു. പോരാത്തതിന് കൊറോണക്കാലത്ത് ആളുകളെ സഹായിക്കാനായി സമൂഹത്തിലെ സ്ത്രീകൾ – ഡോക്ടർമാർ മുതൽ സന്നദ്ധ സേവകർ വരെ – പങ്കുവെക്കുന്ന ടെലഫോൺ നന്പറുകൾ എടുത്ത് ‘ഷോമാൻഷിപ്പ്’ ശക്തിപ്പെടുത്തുന്നതും കൊറോണക്കാലത്തെ ഒരു ദുര്യോഗമാണ്. ശ്രദ്ധിക്കുക.

കുട്ടികളെ ശ്രദ്ധിക്കുക- കുട്ടികളുടെ (ആൺ – പെൺ) നേർക്കുള്ള ലൈംഗിക കടന്നുകയറ്റം കേരളത്തിൽ നമ്മൾ ചിന്തിക്കുന്നതിനേക്കാൾ, അറിയുന്നതിനേക്കാൾ വളരെ കൂടുതലാണ്. ഈ കൊറോണക്കാലത്ത് നമ്മുടെ കുട്ടികളുടെ സുരക്ഷ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുക. സ്വന്തം വീട്ടിലും, അടുത്ത വീട്ടിലും, ഫോണിലും, സൈബർ ഇടങ്ങളിലും അവർക്ക് നേരെ കടന്നുകയറ്റം ഉണ്ടാകാം. ഇത് കൂടാതെ കുട്ടികളുമായി ബന്ധം സ്ഥാപിച്ചെടുത്ത് പിൽക്കാലത്ത് അവരെ ലൈംഗികമായി ഉപയോഗിക്കാൻ തയ്യാറാക്കുന്ന ഗ്രൂമിങ് എന്ന പരിപാടിയിൽ അകപ്പെടാനും സാധ്യതയുണ്ട്. കാരണം കുട്ടികൾ മിക്ക സമയവും ഓണലൈൻ ആണ്, അല്പം വിഷാദത്തിലും ആയിരിക്കുന്ന അവരെ വലയിട്ടു പിടിക്കാൻ എളുപ്പമാണ്. ഇത് സ്വന്തം ബന്ധുക്കളോ അപരിചിതരോ ആകാം. എപ്പോഴും കുട്ടികളുടെ മേൽ ഒരു കണ്ണ് വേണം.
അപ്പോൾ എല്ലാം പറഞ്ഞതുപോലെ. ലോക്ക് ഡൌൺ ആയത് കൊണ്ട്, വൈകിട്ടാവാൻ നോക്കി നിൽക്കേണ്ടതില്ല എന്ന് ഓർമിപ്പിക്കുന്നു.
മുരളി തുമ്മാരുകുടി,

ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് ഡൽഹിയിൽ ഡോക്ടർ ജീവനൊടുക്കി. ഡൽഹി നെബ് സരായി സ്വദേശിയായ രാജേന്ദ്ര സിംഗ് (52) ആണ് ജീവനൊടുക്കിയത്.

ഭരണകക്ഷി എംഎൽഎയും കൂട്ടാളിയും തന്നിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചാണ് രാജേന്ദ്ര സിംഗ് ജീവനൊടുക്കിയത്. വാട്ടർ ടാങ്കർ സർവീസ് നടത്തിവരുന്ന ഡോക്ടർ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. എംഎൽഎ പ്രകാശ് ജാർവലും ഇയാളുടെ കൂട്ടാളി കപിലുമാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്ന് ഡോക്ടർ ആത്മഹത്യാ കുറിപ്പിൽ ആരോപിക്കുന്നു.

ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 1,55,173പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ആകെ രോഗബാധിതരുടെ എണ്ണം 22,67,361 ആയി. 24 മണിക്കൂറിൽ പുതിയതായി 8,600ലേറെ മരണമാണ് റിപ്പോർട്ട്‌ ചെയ്തത്. രോഗികളുടെ എണ്ണം ഏഴുലക്ഷം കടന്ന അമേരിക്കയിൽ 2,516 പേരാണ് ഇന്നലെ മാത്രം മരിച്ചത്. മറ്റേത് രാജ്യത്തെക്കാളും മൂന്നിരട്ടി രോഗികളാണ് അമേരിക്കയിൽ ഉള്ളത്.

ആകെ മരണസംഖ്യ 37,175 ആയി. സ്പെയിനിൽ മരണം ഇരുപതിനായിരം കടന്നു. രോഗികൾ രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇറ്റലിയിൽ 22,745 പേർ മരിച്ചു. ഫ്രാൻ‌സിൽ ആകെ മരണം 18,681 ആയി. ജർമനിയിൽ രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുക്കുകയാണ്. ആകെ മരണം 4,352 ആയി. ബ്രിട്ടനിൽ ആകെ മരണം 14,576 ആയി. ചൈനയിൽ പുതിയതായി 27 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

കൊറോണ വൈറസ് ആന്റിബോഡി പരിശോധനയ്ക്കായി രണ്ട് ചൈനീസ് കമ്പനികള്‍ക്ക് ബ്രിട്ടിഷ് അധികൃതര്‍ 20 ദശലക്ഷം പൗണ്ട് നല്‍കിയെന്നു വെളിപ്പെടുത്തല്‍. 20 ലക്ഷം ഹോം ടെസ്റ്റ് കിറ്റുകളാണ് ചൈനീസ് കമ്പനിയില്‍നിന്നു വാങ്ങിയത്. സാങ്കേതികവിദ്യ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മുന്‍കൂര്‍ പണം നല്‍കി ചൈനയില്‍ വന്നു കിറ്റുകള്‍ വാങ്ങണമെന്നും കമ്പനികള്‍ അറിയിച്ചെങ്കിലും മറ്റു വഴികളില്ലാതെ ബ്രിട്ടന്‍ അത് അംഗീകരിക്കുകയായിരുന്നു.

ഒരു ഗര്‍ഭപരിശോധന നടത്തുന്നത്ര എളുപ്പമാണെന്നും കോവിഡ് പ്രതിരോധത്തിൽ നിര്‍ണായകമാകുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ കിറ്റുകള്‍ ഫാര്‍മസികളില്‍ ലഭ്യമാക്കുമെന്ന് അധികൃതരും വാഗ്ദാനം ചെയ്തു. എന്നാല്‍ കിറ്റുകള്‍ എത്തിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു.കൃത്യമായി ഫലം നല്‍കാത്ത കിറ്റുകളുടെ പരിശോധനാഫലം തെറ്റാണെന്ന് ഓക്‌സ്‌ഫഡ് സര്‍വകലാശാലയിലെ ലബോറട്ടറി കണ്ടെത്തി. ഇതോടെ ഈ കിറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അധികൃതര്‍.

ചൈനീസ് കമ്പനികളില്‍നിന്നു കുറച്ചു പണമെങ്കിലും മടക്കി വാങ്ങാനുള്ള ശ്രമത്തിലാണവര്‍. ആന്റിബോഡി പരിശോധന വ്യാപകമായി നടപ്പാക്കി കോവിഡ് വ്യാപനം തടയാനുള്ള ബ്രിട്ടന്റെ ശ്രമങ്ങള്‍ക്കും നടപടി തിരിച്ചടിയായി. ഇത്തരം പരിശോധനകള്‍ നടത്താത്തിടത്തോളം കാലം ലോക്ഡൗണ്‍ തുടരേണ്ടിവരുമെന്നാണ് അധികൃതരുടെ ആശങ്ക. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന വ്യാപകമായ ആരോപണം ഉയരുന്ന സാഹചര്യത്തില്‍ കടുത്ത സമ്മര്‍ദത്തിലാണ് അധികൃതര്‍.

ഈ സാഹചര്യത്തിലാണ് മുന്‍പിന്‍ നോക്കാതെ ചൈനീസ് കമ്പനിയില്‍നിന്നു ടെസ്റ്റ് കിറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഓള്‍ബെസ്റ്റ് ബയോടെക്, വോണ്ട്‌ഫോ ബയോടെക് എന്നീ കമ്പനികളാണ് ടെസ്റ്റ് കിറ്റുകളുമായി രംഗത്തെത്തിയത്. യൂറോപ്യന്‍ യൂണിയന്റെ എല്ലാവിധ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും കമ്പനികള്‍ അവകാശപ്പെട്ടു. അമേരിക്ക ഉള്‍പ്പെടെ മറ്റു പല രാജ്യങ്ങളും കിറ്റുകള്‍ക്കായി രംഗത്തുണ്ടെന്ന് അറിഞ്ഞതോടെ ബ്രിട്ടന്‍ നടപടികള്‍ ത്വരിതഗതിയിലാക്കി.

ചൈനയിലുള്ള നയതന്ത്ര പ്രതിനിധികളോട് കിറ്റുകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. പണം മുന്‍കൂര്‍ നല്‍കണമെന്ന കമ്പനികളുടെ ആവശ്യവും അംഗീകരിച്ചു.

എന്നാല്‍ കിറ്റുകള്‍ ഉപയോഗിച്ചുള്ള പരിശോധന വിജയകരമല്ലെന്ന് ആഴ്ചകള്‍ക്കുള്ളില്‍ അധികൃതര്‍ക്ക് സമ്മതിക്കേണ്ടിവന്നു. വിവരം പുറത്തുവന്നതോടെ ചൈനീസ് കമ്പനികള്‍ മലക്കംമറിഞ്ഞു. കിറ്റുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച കാര്യങ്ങള്‍ പറഞ്ഞത് ബ്രിട്ടിഷ് അധികൃതരാണെന്നും നിലവില്‍ കോവിഡ് പോസിറ്റീവ് ആയവരെ സഹായിക്കാന്‍ വേണ്ടി മാത്രമുള്ളതാണ് ഈ കിറ്റുകളെന്നും വോണ്ട്‌ഫോ ബയോടെക് പറഞ്ഞു.

കേരളത്തിൽ കോവിഡ് രോഗബാധ നിയന്ത്രണ വിധേയമാണെന്ന വിലയിരുത്തലിന് പിന്നാലെ രണ്ടാംഘട്ട ലോക്ക് ഡൗണിൽ കേന്ദ്രാനുമതിയോടെ ചില ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കേരളം. സംസ്ഥാനത്തെ ഏഴ് ജില്ലകൾ കോവിഡ് ഹോട്ട്സ്പോട്ടുകളാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുമ്പോൾ, ഈ ജില്ലകളുൾപ്പെടെ സോണുകളാക്കി തിരിച്ചാണ് ഏപ്രിൽ 20 മുതൽ ജനജീവിതം സാധാരണ നിലയിയിലേക്ക് മടക്കിക്കൊണ്ട് വരാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ച് വരുന്നത്. രോഗവ്യാപനത്തിന്‍റെ തീവ്രതയനുസരിച്ച്‌ സംസ്ഥാനത്തെ 4 സോണുകളായാണ് തിരിച്ചിരിക്കുന്നത്. രാജ്യത്തെ ലോക്ക്ഡൗൺ തീരുന്ന വരെ ട്രെയിൻ സർവീസുകൾ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ റെയിൽവേ അറിയിച്ചിരുന്നു. വിമാന ഗതാഗതവും അതുപോലെ തന്നെ. അന്തർ ജില്ലാ ബസ് സർവീസുകളടക്കം വിവിധ സേവനങ്ങൾ ലോക്ക്ഡൗൺ കാലം മുഴുവൻ എല്ലാ സോണുകളിലും ഉണ്ടാകില്ലെന്നാണ് സർക്കാർ നിലപാട്. പുതിയ ഉത്തരവിലും ഇക്കാര്യം സർക്കാർ വ്യക്തമാക്കുന്നു.

സോണുകൾ- റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍

റെഡ് : മേയ് 3 വരെ പൂര്‍ണ ലോക്ഡൗണ്‍ – കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്ക് ബാധകം

ഓറഞ്ച് എ : ഏപ്രിൽ 24 നു ശേഷം ഭാഗിക ഇളവുകള്‍- പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകള്‍ക്ക്

ഓറഞ്ച് ബി : 20-നു ശേഷം ഭാഗിക ഇളവ്- ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളില്‍

ഗ്രീന്‍ : 20-നു ശേഷം സാധാരണ നിലയിലേക്ക് – കോട്ടയം, ഇടുക്കി എന്നീ രണ്ടു ജില്ലകള്‍.

റെഡ് സോണ്‍-

ഏറ്റവും കൂടുൽ രോഗികളുള്ള കാസർകോടിന് പുറമെ, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളെ ഉൾ‌പ്പെടുത്തിയിട്ടുള്ള റെഡ്  സോണിൽ മെയ് 3 വരെ സമ്പൂർണമായി തന്നെ ലോക്ക് ഡൗൺ തുടരും. ഒരു തരത്തിലുമുള്ള ഇളവുകളും ഈ പ്രദേശങ്ങളിൽ ഉണ്ടാവില്ല. രണ്ട് കവാടങ്ങളിലൂടെ മാത്രമേ റെഡ് സോണിലെ ഓരോ ജില്ലയിലേക്കും പ്രവേശിക്കാൻ സാധ്യമാവുകയുള്ളൂ.

ഗ്രീന്‍ സോണ്‍-

ഗ്രീൻ സോണിൽ വലിയ തോതിൽ ഇളവ് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഒരുപാട് മേഖലകളിൽ നിയന്ത്രണം തുടരും. ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ലെന്ന് തന്നെയാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്. ആരാധനാലയങ്ങള്‍ തുറക്കരുത്. സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, മത, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

രാജ്യാന്തര, സംസ്ഥാനാന്തര, അന്തര്‍ ജില്ലാ യാത്രകള്‍, ട്രെയിന്‍, മെട്രോ സര്‍വീസുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പരിശീലനകേന്ദ്രങ്ങള്‍, തിയറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, സ്പോര്‍ട്സ് കോംപ്ലക്‌സ്, പാര്‍ക്ക്, ബാര്‍, ഓഡിറ്റോറിയം എന്നിവയ്ക്കും പ്രവർത്താനുനുമതിയില്ല. വിവാഹങ്ങളിലും മൃതദേഹ സംസ്കാര ചടങ്ങുകളിലും 20 പേരില്‍ കൂടുതല്‍ പാടില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

പൊതു ഗതാഗതത്തിനുള്ള ഇളവുകൾ

ഓറഞ്ച് എ, ബി, ഗ്രീന്‍ സോണ്‍ പട്ടണങ്ങളില്‍ ഹ്രസ്വദൂര ബസ് സര്‍വീസിന് അനുമതി നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളോടെ 60 കിലോമീറ്ററില്‍ കൂടാത്ത ട്രിപ്പുകൾക്കാണ് അനുമതി, ജില്ലാ അതിര്‍ത്തി കടക്കരുത്, ബസില്‍ നിന്നുകൊണ്ടുള്ള യാത്ര പാടില്ല, യാത്രക്കാര്‍ മാസ്ക് ധരിക്കണം, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം എന്നിവയാണ് മറ്റ് നിർദേശങ്ങൾ.

മൂന്ന് സീറ്റുകളുള്ളതിൽ ഇടയിലെ സീറ്റ് ഒഴിച്ചിട്ട് രണ്ട് പേർക്ക് ഇരിക്കാം. രണ്ട് സീറ്റുകൾ ഉള്ളതിൽ ഒരാളേ ഇരിക്കാവൂ.

സ്വകാര്യ വാഹനങ്ങൾക്കുള്ള യാത്രാ നിർദേശങ്ങൾ

ഒറ്റ, ഇരട്ടയക്ക നമ്പർ നിയന്ത്രണ പ്രകാരം ഒന്നിടവിട്ട ദിവസങ്ങളിൽ ആയിരിക്കും യാത്രാനുമതി നൽകുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്ക നമ്പറുകൾ ഉള്ള വാഹനങ്ങൾക്കും വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ടയക്ക നമ്പറുള്ള വാഹനങ്ങൾക്കും അനുമതി ലഭിക്കും.

അടിയന്തര സർവീസുകൾക്കും അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവർക്കും മാത്രം ഈ നിബന്ധനയിൽ ഇളവ്. ഡ്രൈവർ അടക്കം മൂന്നു പേർ മാത്രമേ നാല് ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യാവൂ എന്നും നിർദേശമുണ്ട്.

ഇരു ചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം. കുടുംബാംഗമാണെങ്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. സ്ത്രീകൾക്ക് ഈ നിയന്ത്രണങ്ങളില്ല. എല്ലാ യാത്രക്കാർക്കും മാസ്ക് നിർബന്ധമാണ്.

ഹോട്ടലുകൾ / ബാർബർ ഷോപ്പുകൾ – ബാർബർ ഷാപ്പുകൾ (എസിയില്ലാതെ ശനിയാഴ്ചയും ഞായറാഴ്ചയും മാത്രം പ്രവർത്തിക്കാം. രണ്ട് പേർ മാത്രമേ അകത്ത് പാടുള്ളൂ. ഹോട്ടലുകൾ – ഇരുന്ന് ഭക്ഷണം കഴിക്കാവുന്നത് 7 മണി വരെ. പാഴ്സൽ നൽകാവുന്നത് എട്ട് മണി വരെ. ഹോട്ടലുകൾ, ഹോംസ്റ്റേകൾ, മോട്ടലുകള്‍ എന്നിവയ്ക്ക് പ്രവത്തിക്കാം. ടൂറിസ്റ്റുകൾ‌, ലോക്ക്ഡൗണിൽ കുടുങ്ങിയവർ, മെഡിക്കൽ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവർ. ഇലക്ട്രീഷ്യൻ, ഐടി റിപ്പയേഴ്സ്, പ്ലംബേഴ്സ്, മോട്ടോർ മെക്കാനിക്കുകൾ, കാർപ്പെന്റർമാര്‍ തുടങ്ങിയവർക്കും ഇക്കാലയളവിൽ സേവനങ്ങൾ നൽകാനാവും. സിമന്‍റുമായി ബന്ധപ്പെട്ട നിർ‍മാണപ്രവർത്തനങ്ങൾക്ക് ഇതര സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടെ ഉപയോഗിക്കാം.

ഇളവുകൾ ഉൾപ്പെടുന്ന മറ്റ് മേഖലകൾ (കേന്ദ്ര നിർദേശം ഉൾപ്പെടെ)

ആരോഗ്യമേഖല- ആയുഷ് വകുപ്പുകൾ ഉൾപ്പെടെ രാജ്യത്തെ ആരോഗ്യ മേഖലയിലെ എല്ലാ സേവനങ്ങളും തുടർന്നും ലഭ്യമാവും. ആശുപത്രികൾ, നഴ്സിങ്ങ് ഹോമുകൾ, ക്ലിനിക്കുകൾ, ടെലി മെഡിസിൻ സംവിധാനം. ഡിസ്പെൻസറികൾ, കെമിസ്റ്റുകൾ, ഫാർമസികൾ എല്ലാത്തരം മെഡിക്കൽ സ്റ്റോറുകൾ എന്നിവയ്ക്കും പ്രവർത്തിക്കാം. മെഡിക്കൽ ലബോറട്ടറികൾ, കളക്ഷൻ സെന്റ്ർ, ഫാർമസ്യൂട്ടിക്കൽ ആന്റ് മെഡിക്കൽ റിസർച്ച് ലാബ്, കോവിഡ് 19 സംബന്ധിച്ച് ഗവേഷണം നടക്കുന്ന സ്ഥാപനങ്ങൾ, മൃഗാശുപത്രി, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി. ‌‌

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ചേർന്ന് നിൽക്കുന്നതും അവശ്യ സർവീസിനെ സഹായിക്കുന്നതുമായ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ, ഹോംകെയർ സേവന ദാതാക്കൾ, ആശുപത്രികൾക്ക് സേവനം നൽകുന്ന മേഖലകള്‍, മരുന്ന് നിർമാണശാലകൾ, മെഡിക്കൽ ഓക്സിജൻ,പാക്കിങ്ങ് മെറ്റീറിയൽസ്, ഫാർമസ്യൂട്ടിക്കൽസ്, ബന്ധപ്പെട്ട അസംസ്കൃത വസ്തുക്കൾ, ഇടനിലക്കാർ, ആംബുലൻസ് നിർ‌മാണം ഉൾപ്പെടെ മെഡിക്കൽ/ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവർത്തനങ്ങൾ.

മെഡിക്കൽ സേവനങ്ങളുടെ അന്തർസംസ്ഥാന ഗതാഗതം ( വിമാന സർവീസ് ഉൾപ്പെടെ). ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ, ശാത്രജ്ഞർ, നഴ്സുമാർ, പാരമെഡിക്കൽ ഉദ്യോഗസ്ഥർ, ലാബ് ടെക്നീഷ്യൻമാർ, ശിശു സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്നവർ, ആംബുലൻസ്, മെഡിക്കൽ അനുബന്ധ സേവനങ്ങൾ.

കാർഷിക മേഖല- എല്ലാതരം കാർഷിക പ്രവർത്തനങ്ങളും പുർണതോതിൽ പ്രവർത്തിക്കാം. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സേവനങ്ങൾ, സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവ നടത്തുന്ന മാർക്കറ്റുകൾ എന്നിവയ്ക്കും പ്രവർത്തിക്കാം.

കാർഷിക ഉപകരണങ്ങൾ, സ്പെയർ പാർട്സ് തുടങ്ങി മേഖലയുടെ സപ്ലൈ ചെയിനിലുള്ള സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. വിത്ത്, വളം തുടങ്ങിയവയുടെ നിർമാണം, വിതരണം എന്നിവയും അനുവദിക്കും. കാർ‌ഷികോത്പന്നങ്ങളുടെ അന്തർസംസ്ഥാന നീക്കം.

ഫിഷറീസ്- മത്സ്യബന്ധനത്തിന് അനുമതി. മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്കും പ്രവർത്തിക്കാം. ഹാച്ചറീസ്, ഫീഡ്പ്ലാന്റുകൾ, വ്യാവസായിക അക്വേറിയങ്ങൾ. ‌‌മത്സ്യം, അനുബന്ധ ഭക്ഷ്യവസ്തുക്കളുടെ ചരക്ക് നീക്കം. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾ എന്നിവർക്ക് യാത്ര ചെയ്യാം.

തോട്ടം മേഖല- തേയില, കാപ്പി, റബ്ബർ തോട്ടങ്ങൾക്ക് പ്രവർത്തനാനുമതി. തേയില, കാപ്പി, റബ്ബർ, കശുവണ്ടി എന്നിവയുടെ സംസ്കരണം, പാക്കിങ്, വിൽപന എന്നിവ നടത്താം.

മൃഗക്ഷേമം- പാൽ ഉത്പാദനം, ശേഖരണം, വിതരണം അനുബന്ധ സേവനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. കോഴി ഫാമുകൾ‌, ഹാച്ചറികൾ, ലൈവ്സ്റ്റോക്ക് പ്രവർത്തനങ്ങൾ, കാലിത്തീറ്റ ഉൽപാദനം, പ്ലാന്റുകൾ അനുബന്ധ സേവനങ്ങൾ, മൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ഗോശാലകൾ എന്നിവയ്ക്കും പ്രവർത്തിക്കാം.

സേവന മേഖല- കുട്ടികള്‍ / ഭിന്നശേഷിക്കാർ / മാനസിക വെല്ലുവിളി നേരിടുന്നവർ / മുതിർന്ന പൗരൻമാർ / ആശ്രയമില്ലാത്തർ /സ്ത്രീകൾ / വിധവകൾ എന്നിവർക്കുള്ള കെയർഹോമുകൾ. ക്ഷേമ പെന്‍ഷൻ ഉൾപ്പെടെയുള്ളവരുടെ വിതരണം. അംഗണവാടികളുടെ പ്രവർത്തനം- കുട്ടികൾക്കുള്ള ഭക്ഷണ വിതരണം, 15 ദിവസത്തിൽ ഒരിക്കൽ വീട്ടിലെത്തിച്ച് നൽകണം.

വ്യവസായ- സ്വകാര്യ സ്ഥാപനങ്ങൾ- മാധ്യമങ്ങൾ, ഡിടിച്ച് ആൻ‌ഡ് കേബിൾ സർവീസ്, ഐ.ടി, അനുബന്ധമേഖലകൾ (50 ശതമാനം ജീവനക്കാർ മാത്രം). ഡാറ്റ കാൾസെന്റെറുകൾ (സര്‍ക്കാർ സേവനം മാത്രം). സർക്കാർ അംഗീകൃത സേവന കേന്ദ്രങ്ങൾ പഞ്ചായത്ത് തലം. ഇ-കോമേഴ്സ് കമ്പനികൾ. (വാഹന ഉപയോഗം അനുമതിയോടെ മാത്രം) കൊറിയർ സർവീസുകൾ. കോൾഡ് സ്റ്റോറേജ്, സംഭരണ കേന്ദ്രങ്ങൾ. സ്വകാര്യ സുരക്ഷാ സേവനങ്ങൾ.

യുകെയിൽ (യുണൈറ്റഡ് കിംഗ്ഡം) 24 മണിക്കൂറിനിടെ കോവിഡ് മൂലം മരിച്ചത് 888 പേര്‍. ഇതോടെ ആകെ മരണം 15464 ആയതായി ആരോഗ്യവകുപ്പ് (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍) അറിയിച്ചു. 3,57,023 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ 1,14,217 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. യുകെ ഗവണ്‍മെന്റിന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റേതാണ് കണക്കുകള്‍.

5525 കേസുകളാണ് ഒരു ദിവസത്തിനിടെ പുതുതായി വന്നത്. 98409 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 1559 പേരുടെ നില ഗുരുതരമാണ്. ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പിപിഇ (പേഴ്സണൽ പ്രൊട്ടക്ഷൻ എക്വിപ്മെൻ്റ്) കിറ്റുകൾ ലഭ്യമല്ലെന്ന പരാതിയുള്ളതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

 

യുകെയിൽ കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് രാജകുമാരി ബിയാട്രീസിന്റെ വിവാഹം മാറ്റിവച്ചു. അടുത്ത മാസം നടത്തേണ്ടിയിരുന്ന വിവാഹം ഇനി എന്നു നടത്തും എന്നത് സംബന്ധിച്ച അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

സർക്കാർ ലോക് ഡൗൺ നീട്ടിയതോടെയാണ് എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൾ ബിയാട്രീസിന്റെ വിവാഹം മാറ്റിവച്ചത്. മെയ് 29ന് ബെക്കിംഗ് ഹാം കൊട്ടാരത്തിൽ നടക്കുന്ന വിരുന്നു സൽക്കാരത്തോടെ ആയിരുന്നു ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. രാജ്യം മുഴുവൻ കോവിസ് 19 പടരുന്ന സാഹചര്യത്തിൽ വിവാഹം മാറ്റിവയ്ക്കുകയാണെന്ന് കൊട്ടാരത്തോട്ട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. വിവാഹം ഇനി എന്നാണ് നടത്തുക എന്നത് സംബന്ധിച്ച് ബെക്കിംഗ് ഹാം കൊട്ടാരത്തിൽ നിന്ന് അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.

എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകൻ ആൻഡ്രു രാജകുമാരന്റെ മൂത്ത മകളാണ് ബിയാട്രീസ്, കഴിഞ്ഞ സെപ്തംബറിലാണ് ഇറ്റലിക്കാരനായ എഡ്വേർഡ് മാപ്പെല്ലി മോസിയുമായി ബിയാട്രീസിന്റെ വിവാഹം നിശ്ചയിച്ചത്. സർക്കാർ നിർദേശം പാലിച്ചു കൊണ്ട് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങായി വിവാഹം നടത്തുമെന്ന റിപ്പോർട്ടുകളും അതിനിടയിൽ പുറത്ത് വരുന്നുണ്ട്.

കൊറോണ വൈറസ് ആഗോള ഭീഷണിയായി തുടരുന്ന കാലത്ത് ഇന്ത്യ മറ്റുരാജ്യങ്ങൾക്ക് നൽകിയ സഹായങ്ങൾക്ക് പ്രകീർത്തനവുമായി ഐക്യരാഷ്ട്ര സഭ. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയൊ ഗുട്ടെറസാണ് ഇന്ത്യയുടെ സഹായങ്ങൾക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചിരിക്കുന്നത്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് നൽകിയത് ഉൾപ്പെടെയുള്ള സഹായങ്ങളാണ് ഇന്ത്യ വിവിധ രാജ്യങ്ങൾക്ക് നൽകിയത്. ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് സഹായം എത്തിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ഇന്ത്യ ലോകരാജ്യങ്ങൾക്ക് മുന്നിൽ വാഴ്ത്തപ്പെട്ടത്.

വൈറസിനെതിരായ പോരാട്ടത്തിന് ആഗോളതലത്തിൽ ഐക്യദാർഢ്യം വേണം. എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാൻ സന്നദ്ധരാകണം. ഇങ്ങനെ മറ്റ് രാജ്യങ്ങളെ സഹായിക്കുവർക്ക് സല്യൂട്ട് നൽകുന്നുവെന്നും ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജറിക് പറഞ്ഞു.

അതേസമയം, ഇന്ത്യ നിലവിൽ 55 രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിലാണ്. അമേരിക്ക, മൗറീഷ്യസ്, സീഷെൽസ്, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ, മാലിദ്വീപ്, ശ്രീലങ്ക,മ്യാന്മർ എന്നീ രാജ്യങ്ങൾക്കും ഇന്ത്യ സഹായം നൽകി. ഇതിന് പുറമെ സാംബിയ, ഡൊമനികൻ റിപ്പബ്ലിക്, മഡഗാസ്‌കർ, ഉഗാണ്ട, ബുർകിന ഫാസോ, നൈജെർ, മാലി, കോംഗോ, ഈജിപ്ത്, അർമേനിയ, കസാഖ്സ്ഥാൻ, ഇക്വഡോർ, ജമൈക, സിറിയ, ഉക്രൈൻ, ഛാഡ്, സിംബാബ്വെ, ജോർദാൻ, കെനിയ, നെതർലാൻഡ്, നൈജീരിയ, ഒമാൻ, പെറു എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ മരുന്നകൾ കയറ്റി അയയ്ക്കും.

ഇന്ത്യ രണ്ട് ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികകളാണ് ഡൊമനിക്കൻ റിപ്പബ്ലിക്കിന് നൽകുന്നത്. ഇതിൽ ഇന്ത്യൻ പ്രതിനിധി സയീദ് അക്ബറുദീനോട് യുഎന്നിലെ ഡൊമനികൻ റിപ്പബ്ലിക്കിന്റെ സ്ഥിരം പ്രതിനിധി ജോസ് സിംഗെർ നേരിട്ട് നന്ദി അറിയിച്ചിരുന്നു.

കോവിഡ്–19 രോഗം ഭേദമായവരിൽ വൈറസ് വീണ്ടും പ്രവേശിക്കില്ല എന്നതിനു തെളിവൊന്നുമില്ലെന്നു ലോകാരോഗ്യ സംഘടന. കോവിഡ് രോഗമുക്തി നേടിയവർ വീണ്ടും രോഗം പകരാതിരിക്കാനുള്ള രോഗപ്രതിരോധ ശേഷി നേടുമെന്നു വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭ്യമല്ലെന്നാണ് സാംക്രമികരോഗ വിദഗ്ധർ വ്യക്തമാക്കിയത്. രോഗം ഭേദമായവരിൽനിന്നുള്ള ആന്റിബോഡി വേർതിരിച്ചെടുത്ത് കോവിഡ് ചികിത്സയ്ക്കു ഉപയോഗിക്കുന്നതു സംബന്ധിച്ചു പല രാജ്യങ്ങളും നിർദേശിക്കുന്നുണ്ടെന്ന് ജനീവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഡോ. മരിയ വാൻ കെർകോവ് പറഞ്ഞു.

രോഗത്തിനെതിരെ ശരീരം സ്വാഭാവികമായ പ്രതിരോധശേഷി കൈവരിക്കുന്നുണ്ടോയെന്നു മനസിലാക്കാൻ പല രാജ്യങ്ങളും സെറോളജി പരിശോധനകൾ നടത്താൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. വൈറസിനെതിരെ ശരീരം ഉത്‌പാദിപ്പിക്കുന്ന ആന്റിബോഡിയുടെ അളവ് മനസിലാക്കുന്നതിനാണ് ഈ പരിശോധന. രോഗിമുക്തി നേടിയവരിൽ ആന്റിബോഡികൾ ഉണ്ടെന്നതു കൊണ്ട് അവർ രോഗപ്രതിരോധ ശേഷി കൈവരിച്ചെന്ന് അർഥമില്ലെന്നും അവർ പറഞ്ഞു.

ആന്റിബോഡി പരീക്ഷണങ്ങൾ ചില ധാര്‍മിക ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് ഡോ. മൈക്കിൾ ജെ. റയൻ പറഞ്ഞു. ആന്റിബോഡി പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടു ഗുരുതരമായ ധാർമിക പ്രശ്നങ്ങളുണ്ട്. വളരെ ശ്രദ്ധയോടെ വേണം അതിനെ അഭിസംബോധന ചെയ്യാൻ. ആ ആന്റിബോഡികൾ നൽകുന്ന സുരക്ഷയുടെ ദൈർഘ്യത്തെ കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Copyright © . All rights reserved