Latest News

ലോകമാമാകെ കോവിഡ് 19 പടർന്നുകൊണ്ടിരിക്കുന്നതിന്റെ കാരണം അമന്വേഷിക്കുന്നവർ രണ്ടനുമാനങ്ങളിലാണ് ചെന്നെത്തുന്നത്. ആദ്യത്തെ നിഗമന പ്രകാരം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ബയോ സേഫ്റ്റി ലെവൽ നാലിലുള്‍പ്പെടുന്ന ജൈവ പരീക്ഷണശാലകളിൽ നിന്നും ഒരു കൈപ്പിഴയുടെ ഫലമായി ചോർന്നതാണ് ഈ വൈറസ് എന്നതാണ്. രണ്ടാമത്തെ അനുമാനം കുറേ കൂടി ഭാവനാത്മകമാണ്, ചൈനയ്ക്കു ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാകുവാനും തങ്ങളുടെ ശത്രു രാജ്യങ്ങളുടെ സാമ്പത്തിക, വ്യാവസായിക ശക്തി തകർക്കാനുമായി പരീക്ഷിച്ച ജൈവായുധമാണ് കൊറോണ വൈറസ് എന്നതാണത്.

ഈ രണ്ടു ഗൂഢാലോചന സിദ്ധാന്തങ്ങളും “വസ്തുതകളും തെളിവുകളും” നിരത്തി പിന്തുണയ്ക്കാൻ ഒരുപാടുപേരുമുണ്ട്. എന്നാൽ ഈ “തെളിവുകൾക്കും വസ്തുതകൾക്കും” അപ്പുറം പ്രശ്നം ചൈന തന്നെയാണ്. അവരുടെ നിരന്തരമായ രഹസ്യാത്മകതയും, ലോകത്തെ കീഴ്‌പ്പെടുത്താനുള്ള അത്യാഗ്രഹവും പരിസ്ഥിതിയോടും ജീവനോടുമുള്ള അനാദരവുമാണ് പ്രശ്നം. അതിനോടൊപ്പം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജൈവ പരീക്ഷണ ശാലകള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ശത്രുക്കളെ നിശ്ശേഷം തകർക്കാൻ പോന്ന ജൈവായുധങ്ങൾ ഒരു മികച്ച യുദ്ധതന്ത്രമായി മനസിലാക്കി ലോകത്തെ കൂറ്റൻ ശക്തികളെല്ലാം ഇത്തരം പരീക്ഷണങ്ങൾ നടത്തി വരുന്നുണ്ട്.

2002 ഇൽ സാർസ് രോഗം പടർന്നു തുടങ്ങിയതിനു ശേഷം ഫ്രാൻസുമായുള്ള സഹകരണത്തിലൂടെ നിർമ്മിച്ചതാണ് വുഹാനിലെ ജൈവ പരീക്ഷണശാല. ചൈനീസ് ശാസ്ത്ര അക്കാഡമിക്ക് ഇത്തരത്തിലുള്ള ഇരുപതു ലാബുകളുണ്ട്. അതിൽ വൈറോളജിയുമായി നേരിട്ടിടപെടുന്നത് ഈയൊരൊറ്റ ലാബാണ്. ഐ എസ് ഓ ചട്ടങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന ഈ ലാബുകൾ മറ്റു ലാബുകളില്‍ ഉള്‍പ്പടെയുള്ള വിദഗ്ധരുമായി നിരന്തരം സമ്പർക്കം പുലർത്തുകയും നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നവയാണ്. ലോക ജനതയെ വൈറസ് രോഗാണുബാധകളിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്. എന്നാൽ ആക്രമണവും പ്രതിരോധവും തമ്മിലുള്ള അതിർത്തി ഏറെ നേർത്തതും അവ്യക്തവുമാണെന്നതാണ്, യുദ്ധത്തിലേയും ജീവശാസ്ത്ര ഗവേഷണത്തിന്റെയും അവസ്ഥ.

സൂക്ഷ്മജീവികളെയോ വിഷ പദാര്‍ത്ഥങ്ങളെയോ ഉപയോഗിച്ച് മനുഷ്യരിലോ, മൃഗങ്ങളിലോ, ചെടികളിലോ മറ്റും രോഗാവസ്ഥ വരുത്തുന്നതാണ് ജൈവായുധ പ്രയോഗം. ഏതൊരു രാജ്യത്തിന്റെയും ആയുധപ്പുരയിലെ ഏറ്റവും അപകടകാരിയായ ആയുധങ്ങളാണ് ജൈവായുധങ്ങൾ. കാരണം അണ്വായുധങ്ങളുടെ പോലും പ്രഹരശേഷിയും വ്യാപനവും പ്രവചിക്കുവാൻ സാധിക്കും. എന്നാൽ ജൈവായുധങ്ങൾ ആക്രമണത്തിനായി ഉപയോഗിക്കുന്നവവരുടെ തന്നെ അതിർത്തികളിലേക്കുൾപ്പടെ എവിടേയ്ക്കൊക്കെ വ്യാപിക്കും എന്ന് മുൻകൂട്ടി പറയാൻ സാധിക്കില്ല. അമേരിക്ക, റഷ്യ, ചൈന, ഇറാൻ, ഉത്തര കൊറിയ, ഫ്രാൻസ്, ജർമനി, കാനഡ, ജപ്പാൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം തന്നെ ഈ സാങ്കേതികവിദ്യ കൈവശമുണ്ട്. ആന്ത്രാക്സ്, വസൂരി, ബോട്ടുലിനം തുടങ്ങി ഒരുകാലത്തു ലോകത്തെയാകെ കുഴപ്പത്തിലാക്കിയ പല രോഗങ്ങളുടെയും സാമ്പിളുകൾ ഇങ്ങനെ ജൈവായുധ രൂപത്തിലാക്കി സൂക്ഷിച്ചിട്ടുണ്ട്.

ശാസ്ത്ര ഗവേഷങ്ങളിലൂടെ ഇത്തരം രോഗങ്ങൾക്കെതിരായുള്ള വാക്‌സിനുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും യുദ്ധത്തിൽ ഇത്തരം അണുക്കളുടെ ഉപയോഗത്തിന് ഏറെ കാലത്തെ ചരിത്രമുണ്ട്. ക്രിസ്തുവിനും അറുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ വിഷച്ചെടികളുപയോഗിച്ചു ശത്രുക്കളുടെ കിണറുകളിൽ വിഷം കലക്കുകയും, ഉപരോധത്തിൽ വച്ചിരിക്കുന്ന പ്രദേശത്തേക്ക് എലിപ്പനി ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ വലിച്ചെറിയുന്ന പതിവുമുണ്ടായിരുന്നു. രണ്ടാമത്തെ മാർഗം മനുഷ്യരാശി ഇതുവരെ ദര്‍ശിച്ച, ഭൂഖണ്ഡങ്ങളിലൂടെ പടർന്നു പിടിച്ച മഹാദുരന്തത്തിലാണ് കലാശിച്ചത്.

രണ്ടാം ലോക മഹായുദ്ധ കാലത്തു സോവിയറ്റ് പട്ടാളം തങ്ങളുടെ ശത്രുക്കളായ ജർമ്മൻ സേനയ്ക്കെതിരെ ടോളറമിയ എന്ന പേരിലുള്ള മാരക ബാക്റ്റീരിയ ഉപയോഗിക്കുകയുണ്ടായി. തൊലിപ്പുറമേ വൃണങ്ങളുണ്ടാകുന്നതും ശക്തമായ ഛർദിയും വയറിളക്കവുമുണ്ടാകുന്നതായിരുന്നു ഈ ജൈവായുധത്തിന്റെ സ്വഭാവം. ജപ്പാന്റെ ജൈവായുധ പരീക്ഷണങ്ങൾ ചൈനീസ് യുദ്ധത്തടവുകാർക്കു മേലെയും ചൈനീസ് നഗരങ്ങൾക്ക് മേലെയുമായിരുന്നു. എന്നാൽ അവ തിരിച്ചടിച്ചു ആയിരകണക്കിന് ജപ്പാൻകാരാണ് മരണപ്പെട്ടത്.

ചരിത്രപരമായ അനുഭവത്തിൽ നിന്ന് നമുക്കു മനസിലാകുന്ന ഒരു കാര്യമെന്തെന്നാൽ അധികാര പ്രമത്തത തലയ്ക്കു പിടിച്ച ഭരണകൂടങ്ങൾ സ്വന്തം ലക്ഷ്യങ്ങൾ നിറവേറ്റാൻ വേണ്ടി ഏതുമാർഗ്ഗവും സ്വീകരിക്കുമെന്നാണ്. പക്ഷെ ജൈവായുധങ്ങളുടെ ഉപയോഗം, അത് പ്രയോഗിച്ചവരെ തന്നെ തിരിഞ്ഞു കൊത്തുന്ന കാഴ്‌ചയാണ്‌ നാം കണ്ടിട്ടുള്ളത്. ഒരൊറ്റ രാജ്യവും മറ്റുള്ളവരെ നശിപ്പിക്കാനായി സ്വന്തം ജനതയുടെ മേൽ തന്നെ ജൈവായുധം പ്രയോഗിക്കുമെന്നു കരുതാൻ വയ്യ. അതിനാൽ തന്നെ കൊറോണ ചൈന ലോകം കീഴടക്കാനായി നടത്തിയ ജൈവായുധമാണെന്ന വാദത്തിൽ കഴമ്പില്ല.

ഇനി രണ്ടാമത്തെ സാധ്യത ഇത്തരം പരീക്ഷണശാലകളിൽ നടക്കുന്ന അപകടങ്ങളാണ്. ജൈവായുധ പരീക്ഷണശാലകളുടെ നിലനിൽപ്പുതന്നെ രഹസ്യാത്മകമായതിനാൽ അപകടങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും കണക്കുകളും ലഭ്യമല്ല.എന്നാൽ അപൂര്‍വ്വം ചില സംഭവങ്ങൾ. വെളിച്ചത്തുവന്നിട്ടുണ്ട്.

9/11 ആക്രമണത്തിനുശേഷം ശേഷം അമേരിക്കൻ മിലിറ്ററി ലാബിൽ സാർസ് രോഗാണു പരീക്ഷണത്തിൽ ഏർപ്പെട്ടിരുന്ന ഒരാൾ രോഗാണുക്കളെ കത്തുകളിലൂടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലെക്കും അയച്ചതിന്റെ ഫലമായിരുന്നു രണ്ടായിരത്തി രണ്ടിലെ സാർസ് ബാധ എന്ന് റൂട്ജേർസ് സർവകലാശാലയിലെ പ്രശസ്തനായ ശാസ്ത്രജ്ഞൻ കണ്ടെത്തിയിട്ടുണ്ട്.

ഇത് പോലെ തന്നെ ഉദ്യോഗസ്ഥരുടെ ഒരു യോഗത്തിൽ പങ്കെടുക്കുന്നതിനായി സുരക്ഷാനടപടികളിൽ വീഴ്‌ചവരുത്തിയ ഒരു ശാസ്ത്രജ്ഞനിലൂടെയായിരുന്നു പക്ഷിപ്പനി പടർന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ബയോ സേഫ്റ്റി ലെവൽ മൂന്നിലുള്ള പരീക്ഷണശാലയിൽ നടന്ന ഈ വീഴ്ചയുടെ ഫലമായി പക്ഷിപ്പനി വൈറസുകൾ H5N1 വൈറസുകളുമായി ചേർന്ന് അടുത്തുള്ള ഒരു വളർത്തുപക്ഷി കേന്ദ്രത്തിലെത്തുകയാണുണ്ടായത്.

യു എസ് സർക്കാരിന്റെ പല അന്വേഷണ റിപ്പോർട്ടുകളും ഇത്തരം സുരക്ഷാ വീഴ്ചകളുടെ വിശദാംശങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. സുരക്ഷയില്ലാത്ത ശീതീകരണ മുറികളിൽ സിപ്പ് ലോക്ക് ബാഗുകളിൽ സൂക്ഷിക്കുന്ന ആന്ത്രാക്സ് വൈറസ് സാമ്പിളുകളെയും പറ്റി ഈ അന്വേഷണങ്ങൾ തെളിവുകളിലൂടെ ചൂണ്ടികാണിക്കുന്നു. വൈറസുകൾ ഇടകലർന്നു ശക്തവും ജനിതകവ്യതിയാനം സംഭവിച്ചതുമായ പുതിയ രോഗാണുക്കൾ രൂപപെടുന്നതിനെ സംബന്ധിച്ച് പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ പടിഞ്ഞാറൻ ആഫ്രിക്കയിൽ പടർന്ന എബോള രോഗത്തിന് പിറകിൽ അമേരിക്കൻ പരീക്ഷണശാലകളാണെന്ന ആരോപണവും സജീവമാണ്.

മറ്റു രാജ്യങ്ങളുടെ കാര്യവും ആശാവഹമല്ല, രണ്ടായിരത്തി പത്തൊൻപതിലാണ് റഷ്യയിലെ നോവബ്രിസ്ക് പ്രവശിയിലുള്ള ലാബുകളൊന്നിൽ നടന്ന സ്ഫോടനത്തെകുറിച്ച അവരുടെ സർക്കാർ പുറംലോകത്തെയറിച്ചിത്. ലോകത്തു അന്യം നിന്നുപോയ വസൂരി എന്ന പകർച്ചവ്യാധിക്ക് കാരണമാവുന്ന വൈറസുകളുടെ സാമ്പിളുകൾ സൂക്ഷിച്ചിരിക്കുന്ന ലോകത്തെ രണ്ടിടങ്ങളിൽ ഒന്നായിരുന്ന നോവേബ്രിസ്‌കിലെ ആ പരീക്ഷണശാല. മറ്റൊരു സംഭവത്തിൽ 1979ല്‍ സോവിയറ്റ് പരീക്ഷണശാലകളൊന്നിൽ നിന്നും ചോർന്ന വൈറസിന്റെ ജനിതക ഘടന വേർതിരിച്ചെടുക്കാൻ ശാസ്ത്രജ്ഞർക്ക് നാല്പതു വർഷത്തോളം സമയം വേണ്ടി വന്നു. നൂറിൽ കൂടുതൽ സുരക്ഷാവീഴ്ചകളാണ് ഇംഗ്ളണ്ടിൽ സ്ഥിതിചെയ്യുന്ന പരീക്ഷണശാലകളിൽ സംഭവിച്ചതായി വിശ്വാസകരമായ റിപ്പോർട്ടുകൾ പറയുന്നത്.

റിച്ചാർഡ് ഇബറൈറ്റിനെ പോലുള്ള വിദഗ്ദ്ദരുടെ അഭിപ്രായത്തിൽ ചൈനീസ് ലാബുകളിൽ നിന്നും ഇതിനുമുൻപും സാർസ് വൈറസ് ചോർന്നിട്ടുണ്ട്. വുഹാൻ ലാബുകൾ എത്ര സുരക്ഷിതമാണെന്നാലും അപകടങ്ങൾക്കു സാധ്യതയുണ്ടെന്നർത്ഥം.

കൊറോണ വൈറസിന്റെ ഉത്ഭവം ലാബുകളിൽ നിന്നല്ലെന്നും മറിച്ചു പ്രകൃതിയിൽ നിന്നുമാണെന്നു വാദിച്ചുകൊണ്ടു നിരവധി ശാസ്ത്രജ്ഞർ വുഹാൻ ലാബിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. എന്നാൽ രഹസ്യാത്മകവും അതാര്യവുമായ ചൈനീസ് സംവിധാനവും, ജനാധിപത്യത്തിന് ഒരിക്കലും നിരക്കാത്ത അവരുടെ അധികാരശ്രേണികളും സംശയങ്ങൾ അവസാനിപ്പിക്കുവാൻ സഹായിക്കുന്നില്ല. ഇത്തരം സുരക്ഷാ വീഴ്ചകളെയും നടപടികളെയും പൊതുവിൽ വിമർശിക്കുവാൻ ചൈനയിൽ നിർവാഹമില്ല. ലി വെൺലി ലാങ് എന്ന ഡോക്ടറുടെ മരണവും, ഇതിനു മുൻപ് വിമര്‍ശനമുന്നയിച്ച മറ്റൊരു ശാസ്ത്രഞ്ജന്റെയും അദ്ദേഹത്തിന്റെ കൂട്ടുകാരിയുടെയും തിരോധാനവും അതാണ് വ്യക്തമാകുന്നത്. ഇതിനോടൊപ്പം തന്നെ ചൈന നിയന്ത്രിക്കുന്ന ഒരു അന്താരാഷ്ട്ര സംഘവും ശക്തമാണ്. ലോകാരോഗ്യ സംഘടനാ കോറോണയെ ആദ്യ ഘട്ടത്തിൽ വലിയ കാര്യമായെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ജനുവരി പകുതി വരെ ഇതൊരു പകർച്ചവ്യാധിയല്ലെന്ന ചൈനീസ് നിലപാട് ആവർത്തിച്ചുകൊണ്ടിരിക്കുകയായിരു ലോകാരോഗ്യസംഘടന അധികൃതർ.

ഇതുപോലെ തന്നെ പരിസ്ഥിതിക്കു തന്നെ അപകടകരമായ ചൈനീസ് ഭക്ഷണരീതികളും “മരുന്നുകളും” -പ്രത്യേകിച്ച് ലൈംഗികോത്തേജനൗഷധങ്ങൾ- ഇവ രണ്ടും ചേർന്ന് കൊറോണ വൈറസ് പടർച്ചയോടൊപ്പം ചേരുമ്പോൾ എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടു തന്നെ കാണണം. ലോകം മുഴുവൻ കൊറോണ പടർന്നു പിടിച്ചിട്ടും ശക്തമായ ഒരന്വേഷണത്തിൽ നിന്നും മറ്റു നടപടികളിൽ നിന്നും ഒഴിഞ്ഞു മാറാൻ ചൈനയ്ക്കു സാധിക്കും. എന്നാൽ അത് മാത്രം മതിയോ. കൊറോണ ലോക സാഹചര്യത്തെ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്‌, അങ്ങനെ രൂപപ്പെട്ട സഹചര്യത്തിൽ നാം സുരക്ഷിതരായിരിക്കണമെങ്കിൽ ചൈന തങ്ങളുടെ പരീക്ഷണശാലകൾ അന്തർദേശീയ ഏജൻസികൾക്കു മുന്നിൽ പരിശോധനയ്ക്കായി തുറന്നുവയ്ക്കണം. ചൈനയോടൊപ്പം മറ്റുരാജ്യങ്ങളും ജൈവായുധങ്ങൾ എന്ന സങ്കല്പത്തിൽ നിന്നുമാറി നിന്നുകൊണ്ട് ജൈവായുധങ്ങൾ നിരോധിച്ചിരിക്കുന്ന ജൈവായുധ വിരുദ്ധ കൺവെൻഷന്റെ മാനദണ്ഡങ്ങൾ അനുസരിക്കാൻ തയ്യാറാകണം.

ഡൊണാൾഡ് ട്രംപ് ‘ചൈനീസ് വൈറസ്’ എന്ന് വിളിച്ച കൊറോണയുടെ കാര്യത്തിൽ ലോകാരോഗ്യ സംഘടനയെ ശക്തിപ്പെടുത്തണം തുടങ്ങിയ ഒഴുക്കൻ അഭിപ്രായങ്ങള്‍ പറഞ്ഞു ഒരു നിഷ്പക്ഷ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. അതൊരു സാധാരണ നയതന്ത്ര രീതിയാണ്. എന്നാൽ അതിനുമപ്പുറം ബാധിക്കപ്പെട്ട മറ്റു രാജ്യങ്ങളുടെ കൂടെ ചേർന്ന് ശബ്ദമുയർത്തേണ്ടതുണ്ട്. ചൈനയുടെ അയൽക്കാരെന്ന നിലയിൽ അവിടെ നിന്നുള്ള അടുത്ത വിപത്തിന്റെ ആദ്യത്തെ ഇരകൾ ഇന്ത്യയായേക്കാം. ഇതിനു യാതൊരു പ്രതികരണവുമില്ലാതെ നിഷ്കളങ്ക ഭാവത്തിലിരിക്കാനാണ് ചൈനയുടെ ഭാവമെങ്കിൽ, അവിടെ നിന്ന് തന്നെ അടുത്ത മഹാമാരിയും പൊട്ടിപുറപ്പെടുമെന്നുറപ്പിക്കാം.

ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ 3000 കടന്നു. ഇതുവരെ 3072 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മരണം 75 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറില്‍ 601 കേസുകളാണ് വന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച 19 മരണമടക്കം 900 കേസുകളാണുണ്ടായിരുന്നത്. ഇതില്‍ നിന്നാണ് ഇപ്പോള്‍ 3000 കടന്നിരിക്കുന്നത്. 1043 കേസുകള്‍ നിസാമുദ്ദീന്‍ മര്‍ക്കസിലെ തബ്ലീഗി ജമാഅത്ത് സമ്മേളന്തില്‍ പങ്കെടുത്തവരാണ്.

മഹാരാഷ്ട്രയില്‍ 537 കേസുകളും തമിഴ്‌നാട്ടില്‍ 411 കേസുകളും ഡല്‍ഹിയില്‍ 386 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളം 295, രാജസ്ഥാന്‍ 179, ഉത്തര്‍പ്രദേശ് 174, ആന്ധ്രപ്രദേശ് 161, തെലങ്കാന 158 എന്നിങ്ങനെയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിന്റെ കണക്കുകള്‍. കര്‍ണാടകയില്‍ 128 കേസുകളും ഗുജറാത്തില്‍ 105 കേസുകളും മധ്യപ്രദേശില്‍ 104 കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ പുതുതായി 100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ സര്‍ ഗംഗാറാം ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന 108 ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈന്‍ ചെയ്തു.

183 പേരെ ഇതുവരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഡല്‍ഹിയില്‍ ആറ് കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് പേരും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. ഇതുവരെ 445 പോസിറ്റീവ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 40ഉം ലോക്കല്‍ ട്രാന്‍സ്മിഷനിലൂടെ വന്നതാണ്. നിസാമുദ്ദീന്‍ മര്‍ക്കസിലുള്ളവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതോടെ കേസുകള്‍ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. ഡല്‍ഹിയില്‍ ആറ് കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് പേരും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. ഇതുവരെ 445 പോസിറ്റീവ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 40ഉം ലോക്കല്‍ ട്രാന്‍സ്മിഷനിലൂടെ വന്നതാണ്. ഇതുവരെ 1023 കൊവിഡ് പോസിറ്റീവ് കേസുകളാണ് നിസാമുദ്ദീൻ മർക്കസിലെ തബ്ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചത്.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ മുംബൈയിലെ ധാരാവിയില്‍ ഇന്ന് രണ്ട് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ കൊവിഡ് കേസുകള്‍ മൂന്നായി. 10 ലക്ഷത്തിലധികം പേര്‍ താമസിക്കുന്ന, അഞ്ച് സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന, ജനസാന്ദ്രതയേറിയ മേഖലയാണ് ധാരാവി. ഇവിടെ 70 ശതമാനത്തിലേറെ പേര്‍ ഉപയോഗിക്കുന്നത് പൊതുകക്കൂസാണ്.

ന്യൂസ് ഡെസ്‌ക് മലയാളം യുകെ.

ബ്രിട്ടണില്‍ മരണം 4313 കടന്നു. 708 പേര്‍ 24 മണിക്കൂറിനുള്ളില്‍..
ലോകത്ത് ആകെ മരണം 60,887. രോഗം സ്ഥിരീകരിച്ചത് 11,40,327. രോഗവിമുക്തരായവര്‍ 2,33,930.
ബ്രൈറ്റണ്‍ ബീച്ചില്‍ BBQ ചെയ്യാന്‍ബ്രിട്ടീഷ് കപ്പിള്‍സ് എത്തിയത് പരിതാപകരം. അപകടത്തിന്റെ ഗൗരവം മനസ്സിലാകാതെ പ്രാദേശീകര്‍ ആഘോഷം തുടരുകയാണ്. സോഷ്യല്‍ കോണ്‍ടാക്ട് തടയാന്‍ ശ്രമിച്ച പോലീസിനോട് തട്ടികയറുകയാണ് ഇവര്‍ ചെയ്തത്.. ഇനിയും പേടിക്കാതെ ബ്രിട്ടണിലെ പ്രാദേശികരുടെ ആഘോഷം തുടരുകയാണിപ്പോള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി. ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് മമ്മൂട്ടിയുടെ പ്രതികരണം.

മമ്മൂട്ടിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണി മുതല്‍ ഒമ്പതുമിനുട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭ്യര്‍ഥിക്കുന്നു.

ചോരക്കുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ. ഇത് മറ്റെങ്ങും അല്ല തലസ്ഥാനത്ത് തന്നെയാണ്. വിഴിഞ്ഞം ചൊവ്വരയിലാണ് കുരിശടിക്ക് സമീപത്താണ് ജനിച്ചിട്ടത് ദിവസങ്ങൾ മാത്രം പ്രായമായ പെൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുരിശടിയിൽ വെയിലത്ത് തുണിയിൽ പൊതിഞ നിലയിലായിരുന്നു ചോരക്കുഞ്ഞിനെ കണ്ടെത്തിയത്.

നാട്ടുകാരനായ യുവാവാണ് ആദ്യം ഈ കാഴ്ച കണ്ടത്. ഉടൻതന്നെ ഇയാൾ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ലോക്ഡൗണ്‍ ആയതിനാൽ അധികമാരും പുറത്തിറങ്ങിയിരുന്നില്ല.

ജനിച്ചിട്ട് 5 ദിവസം പ്രായമായിട്ടേയുള്ളൂ. വെയിലത്ത് കുരിശടിയിൽ ഉപേക്ഷിച്ച് പോയതിനാൽ ശരീരം ചുവന്നിരുന്നു. നേരിയ തോതിൽ നിർജലീകരണവും സംഭവിച്ചതൊഴിച്ചാൽ കുഞ്ഞ് ആരോഗ്യവതിയാണ്. ലോക്ക് ഡൗൺ മൂലം തെരുവ് നായ്ക്കൾ അലഞ്ഞു നടക്കുന്ന പ്രദേശത്താണ് കുഞ്ഞ് സുരക്ഷിതയായികിടന്നത് എന്നതും ആശ്വാസകരമാണ്.

വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകി. പൊക്കിൾക്കൊടിയിൽ ക്ലിപ് ഉള്ളതിനാൽ ആശുപത്രിയിൽ വെച്ച് നടന്ന പ്രസവം ആകാമെന്നാണ് നിഗമനം. കുഞ്ഞിനെ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പൊലീസ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏപ്രില്‍ അഞ്ചിന് രാത്രിയില്‍ വിളക്കുകത്തിയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തിന് വ്യാജ ശാസ്ത്ര വ്യാഖ്യാനം ചമച്ച് പലരും രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാരുടെ അഖിലേന്ത്യാ സംഘടനയായ ഐഎംഎയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് കെ കെ അഗര്‍വാള്‍ അടക്കം ഇത്തരം വ്യാജ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ ഇത്തരം പ്രസ്താവനകളെ ട്രോളുകളിലൂടെ പരിഹസിച്ച് പലരും രംഗത്തെത്തി. ജനം ടിവി ചീഫ് അനില്‍ നമ്പ്യാരുടെ പേജില്‍ ഷെയര്‍ ചെയ്ത അബദ്ധജടിലമായ പോസ്റ്റാണ് പുതിയ ചര്‍ച്ചാവിഷയം.

അശാസ്ത്രീയമായ ന്യായീകരങ്ങള്‍ പങ്കുവയ്ക്കുന്ന സംഘപരിവാറുകാരെ പരിഹസിച്ചുകൊണ്ട് മുകേഷ്‌ കുമാർ എഴുതിയ പോസ്റ്റാണ് ആധികാരികമായ കാര്യമായി അനില്‍ നമ്പ്യാര്‍ സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. അബദ്ധം മനസ്സിലായപ്പോള്‍ അക്കൗണ്ടില്‍നിന്ന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും പേജില്‍ ഇപ്പോഴും പോസ്റ്റ് ഉണ്ട്. അതില്‍ത്തന്നെ ആദ്യത്തെ വരിയായ ‘വാട്ട്‌സാപ്പ് കേശവന്‍ മാമന്‍മാരുടെ ജോലി ലഘൂകരിക്കാനായി തയ്യാറാക്കിയ കുറിപ്പാണ് താഴെ…കോപ്പി ലെഫ്റ്റാണ്. ആര്‍ക്കും ഉപയോഗിക്കാം. ബഹുജനഹിതായ..ബഹുജനസുഖായ..’ എന്നത് ഒഴിവാക്കിയാണ് പോസ്റ്റ് ഇട്ടതും.

പോസ്റ്റ്:

‘ചൈത്രമാസത്തിലെ ദ്വാദശിയില്‍ നിന്നും ത്രയോദശിയിലേക്ക് കടക്കുന്ന സമയമാണ് ഈ ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒമ്പത് മണി. ദേവസംഗമ വേളയായി ഇത് കണക്കാക്കപ്പെടുന്നു (പ്രശസ്തമായ ആറാട്ടുപുഴ പൂരം ഇതേ സമയത്താണ് എന്നത് പ്രത്യേകം ഓര്‍ക്കുക). ഈ സമയത്ത് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് സകല രോഗപീഢകള്‍ക്കും പരിഹാരമാകുമെന്ന് ഋഷിമാര്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞിട്ടുണ്ട്. വിളക്ക് കത്തിക്കുന്നതോടൊപ്പം ഈ ശ്ലോകവും ഒമ്പത് വട്ടം ഉരുവിടണം.

‘സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ! ചിദാനന്തായതേ നമഃ’

വിളക്ക് കത്തിക്കുമ്പോള്‍ ചലന സ്വഭാവമുള്ള ജ്വാലയില്‍ നിന്ന് വമിക്കുന്ന രജോ കണങ്ങള്‍ അന്തരീക്ഷത്തിലെ നിര്‍ഗുണ ക്രിയാലഹരിയെ സഗുണ ക്രിയാലഹരിയാക്കി പരിവര്‍ത്തനം ചെയ്യുന്നു. കോടിക്കണക്കിന് ആളുകള്‍ ഒരേ സമയത്ത് വിളക്ക് കത്തിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അസംഖ്യം രജോ കണങ്ങള്‍ അന്തരീക്ഷത്തെ മൊത്തത്തില്‍ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു. ദീപം കത്തിച്ച് കഴിഞ്ഞ് ആദ്യത്തെ ഒമ്പത് മിനിറ്റാണ് ഈ രജോ കണങ്ങള്‍ ഏറ്റവും ഊര്‍ജ്ജസ്വലതയോടെ അന്തരീക്ഷ ശുദ്ധീകരണം സാദ്ധ്യമാക്കുന്നത്. ഇപ്പോള്‍ മനസ്സിലായോ ഒമ്പത് മിനിറ്റ് ദീപം കത്തിക്കാന്‍ പറഞ്ഞതിന് പിന്നിലെ ശാസ്ത്രം? വെറുതേ ഒരു കാര്യം ചെയ്യാന്‍ നമ്മുടെ മോദിജി ആവശ്യപ്പെടുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?’.

അയര്‍ലന്‍ഡില്‍ കൊറോണ ബാധിതരായ മലയാളികളുടെ എണ്ണം നൂറു കവിഞ്ഞു. വിവിധ കൗണ്ടികളിലായിയാണ് നൂറു പേര്‍. ആരുടെയും നില ഗുരുതരമല്ല. ഇവരില്‍ കുടുംബാംഗങ്ങള്‍ക്ക് ഒന്നാകെ രോഗം ബാധിച്ചവരുമുണ്ട്. അതിനിടെ ആദ്യഘട്ടത്തില്‍ രോഗബാധിതരായിരുന്ന ആറു മലയാളി നഴ്‌സുമാര്‍ സുഖം പ്രാപിച്ചു.

കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുമ്പോഴും ഒരു ദിവസം 1,500 പേരുടെ രക്തപരിശോധന നടത്താനേ അയര്‍ലണ്ടില്‍ സൗകര്യമുള്ളു. നിലവില്‍ പതിനയ്യായിരം പേര്‍ രക്തപരിശോധനയ്ക്കായി ക്ലിനിക്കുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും രോഗലക്ഷങ്ങള്‍ കണ്ടുതുടങ്ങി.

സിറ്റി വെസ്റ്റ് ഹോട്ടലില്‍ 750 മുറികളിലായി 1,100 കിടക്കകള്‍ സജ്ജമാക്കി. ഇന്നലെ രാവിലെ ആദ്യഘട്ടമായി 75 പേരെ ഇവിടെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. വിവിധ പ്രദേശങ്ങളില്‍ ഹോട്ടലുകളും ഹോം സ്റ്റേകളും താത്കാലിക ആശുപത്രികളാക്കി മാറ്റാന്‍ നടപടി പുരോഗമിക്കുന്നു.

ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കു മാത്രം രോഗലക്ഷണം കണ്ടാല്‍ അപ്പോള്‍ത്തന്നെ പരിശോധന നടത്താന്‍ നിര്‍ദേശമുണ്ട്. ആശുപത്രി സാമഗ്രികള്‍ക്കും പ്രതിരോധമരുന്നുകള്‍ക്കും ആദ്യമുണ്ടായിരുന്ന ക്ഷാമം പരിഹരിച്ചുകഴിഞ്ഞു.

നിലവില്‍ അയര്‍ലന്‍ഡില്‍ കൊവിഡ് ബാധിതരായ 3,500 പേരില്‍ 126 പേര്‍ ഐസിയുവില്‍ കഴിയുകയാണ്. ഇതോടകം അയര്‍ലന്‍ഡില്‍ 85 പേര്‍ക്ക് മരണം സംഭവിച്ചു. ആദ്യഘട്ടത്തില്‍ത്തന്നെ കര്‍ക്കശമായ നിബന്ധനകള്‍ നടപ്പാക്കിയതിനാലാണ് അയര്‍ലന്‍ഡില്‍ ദുരന്ത വ്യാപ്തി ഇത്രയെങ്കിലും കുറയാനിടയായത്.

കൊറോണയില്‍ സ്ഥാപനങ്ങള്‍ പൂട്ടിയതോടെ തൊഴില്‍ രഹിതരായ അഞ്ചു ലക്ഷം പേര്‍ക്ക് ദൈനം ദിന ചെലവുകള്‍ക്കുള്ള സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അംഗീകൃത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന 2.83 ലക്ഷം പേര്‍ക്ക് ആഴ്ചയില്‍ 350 യൂറോ വീതം മാര്‍ച്ച് 16 മുതല്‍ തൊഴില്‍രഹിത വേതനം നല്‍കുന്നു. ഫെബ്രുവരിയില്‍ 24,400 പേര്‍ക്കു മാത്രമാണ് തൊഴിലില്ലായ്മ വേതനം നല്‍കേണ്ടിവന്നത്.

അമേരിക്കയ്ക്കു പിന്നാലെ കാനഡയിലേക്കും രോഗവ്യാപനമുണ്ടാകുമെന്ന ആശങ്കയില്‍ കാനഡയിലുള്ള 9,000 ഐറീഷ് വംശജര്‍ക്ക് അയര്‍ലന്‍ഡില്‍ മടങ്ങിയെത്താന്‍ അടിയന്തരമായി വിമാനങ്ങള്‍ അയയ്ക്കാന്‍ നടപടിയായി. ഒരാഴ്ചയ്ക്കുള്ളില്‍ ഇവരെ രാജ്യത്തു മടക്കിയെത്തിച്ച് രണ്ടാഴ്ചയിലേറെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യും.

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ ജീവനൊടുക്കി. കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനിയും അബ്ഹയിലെ മറ്റേണിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമായ ലിജിഭവനില്‍ ലിജി സീമോന്‍ ആണ് ആത്മഹത്യ ചെയ്തത്. 31 വയസ്സായിരുന്നു.

രണ്ട് മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. കഴിഞ്ഞ കുറച്ച് നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിത്സയിലായിരുന്നു. രണ്ടരവയസ്സുള്ള ഏക മകള്‍ ഇവാനയും ഭര്‍ത്താവ് സിബി ബാബുവും സൗദിയിലുണ്ട്.

കൊവിഡ് പ്രതിരോധത്തിന് ഉയര്‍ന്ന നിലവാരത്തിലുള്ള മാസ്കുകള്‍ക്ക് പകരം ചൈന പാക്കിസ്ഥാന് നല്‍കിയത് ‘അടിവസ്ത്രം’ കൊണ്ട് നിര്‍മ്മിച്ച മാസ്കുകള്‍ ആണെന്ന് റിപ്പോര്‍ട്ട്. ഒരു പാക് വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.

പാകിസ്ഥാന് വൈദ്യസഹായം വാഗ്ദാനം ചെയ്ത ചൈന അടിവസ്ത്രത്തിൽ നിന്ന് നിർമ്മിച്ച മാസ്കുകൾ അയച്ചുകൊണ്ട് പാകിസ്ഥാനെ കബളിപ്പിച്ചു. “ചൈന നെ ചുന ലഗ ദിയ” (ചൈന ഞങ്ങളെ ബന്ധിപ്പിച്ചു), വാർത്ത റിപ്പോർട്ട് ചെയ്ത പാകിസ്ഥാൻ ചാനലിന്റെ അവതാരകൻ പറഞ്ഞത് ഇങ്ങനെയാണ്. പാകിസ്ഥാനിലേക്ക് ഉയര്‍ന്ന നിലവാരമുള്ള മാസ്കുകള്‍ അയക്കുമെന്ന് മുമ്പ് ചൈന വാഗ്ദാനം ചെയ്തിരുന്നു. ഇത് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അടിവസ്ത്രം കൊണ്ട് നിര്‍മ്മിച്ച മാസ്കുകള്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ചൈനയില്‍ നിന്നുള്ള മാസ്കുകളും മറ്റ് പ്രതിരോധ സാമഗ്രികളും നിലവാരം തീരെയില്ലാത്തതാണെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും ഇവ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു

കൊച്ചി ∙ പനമ്പള്ളിനഗറിൽ ലോക്ഡൗൺ ലംഘിച്ചു പ്രഭാതസവാരിക്കിറങ്ങിയ രണ്ടു സ്ത്രീകളുൾപ്പെടെ 41 പേർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ്. 10,000 രൂപ പിഴയും രണ്ടു വർഷം വരെ തടവും ലഭിക്കാവുന്ന വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.

മുൻദിവസങ്ങളിൽ പല തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും ഇത് അവഗണിച്ചു വീണ്ടും ഇവർ നിരത്തിലിറങ്ങിയതിനെത്തുടർന്നാണു നടപടി. വെള്ളിയാഴ്ച രാവിലെ ഇവിടെ പൊലീസ് നടത്തിയ ഡ്രോൺ പരിശോധനയിൽ നിയമലംഘിച്ച് ആൾക്കൂട്ടമുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.ഇതേത്തുടർന്ന് ശനിയാഴ്ച രാവിലെ വലിയ വാഹനങ്ങളുമായെത്തിയ പൊലീസ് നടക്കാനിറങ്ങിയ എല്ലാവരെയും അറസ്റ്റ് ചെയ്തു സ്റ്റേഷനിലെത്തിക്കുകയായിരുന്നു. എല്ലാവരെയും ജാമ്യത്തിൽ വിട്ടു.

Copyright © . All rights reserved