Latest News

കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കാന്റീൻ സ്റ്റോറുകൾ അടച്ചുപൂട്ടി ഇന്ത്യൻ ആർമി. പലചരക്ക് സാധനങ്ങളും അവശ്യവസ്തുക്കളും ഹോം ഡെലിവറി സംവിധാനത്തിൽ വീട്ടിൽ എത്തിക്കാൻ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു. എല്ലാ സൈനിക സ്ഥാപനങ്ങളും കന്റോൺമെന്റുകളും യൂണിറ്റുകളും നിയന്ത്രണ നടപടികൾ കൈക്കൊള്ളുന്നുവെന്നു സൈന്യം അറിയിച്ചു. അതുപോലെ തന്നെ ജോലിചെയ്യുന്ന എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും ആർമി ആവശ്യപ്പെട്ടു. കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും തടസ്സമില്ലാതെ തുടരണമെന്നും പ്രസ്താവനയിൽ പറയുന്നു.

കന്റോൺമെന്റുകളിലും സൈനിക സ്റ്റേഷനുകളിലും സൈന്യം നീക്കങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങളായ മെഡിക്കൽ സ്ഥാപനങ്ങൾ, വൈദ്യുതി, ജലവിതരണം, ആശയവിനിമയം, പോസ്റ്റോഫീസുകൾ, ശുചിത്വ സേവനങ്ങൾ എന്നിവ അനുവദനീയമാണെന്നും സൈന്യം അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിലും ഇന്ത്യൻ ആർമി ഹെഡ്ക്വാർട്ടേഴ്സിലും അവശ്യ വിഭാഗങ്ങളും ഓഫീസുകളും മാത്രമേ ദിവസേന പ്രവർത്തിക്കൂ എന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. വർക്ക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. സമ്മേളനങ്ങളും സെമിനാറുകളും മാറ്റിവയ്ക്കുമെന്നും പതിവ് മീറ്റിംഗുകളും മറ്റ് കൂട്ടായ്മകളും നിയന്ത്രണ വിധേയമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ലോകമെങ്ങും കൊവിഡ് 19ന് എതിരെയുള്ള ജാഗ്രതയിലാണ്. കൊവിഡ് വൈറസ് പടരാതിരിക്കാൻ ശ്രദ്ധയോടെ നോക്കുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുകയും ചെയ്യുന്നു. അതേസമയം തനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് ഹോളിവുഡ് നടനും ഗായകനുമായ ആരോണ്‍‌ ട്വെയ്‍റ്റ് അറിയിച്ചതാണ് സിനിമ ലോകത്ത് നിന്നുള്ള വാര്‍‌ത്ത. കൊവിഡ് 19 സ്ഥിരീകരിച്ച കാര്യം അറിയിച്ച ആരോണ്‍ ട്വെയ്‍റ്റ് രോഗ ലക്ഷണങ്ങളെ കുറിച്ചും പറഞ്ഞു.

എനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നു. 12ന് ബ്രോഡ്‍വെ ഷോപ്പുകള്‍ അടച്ചുപൂട്ടിയതു മുതല്‍ ക്വാറന്റൈനിലാണ്. ഇപ്പോള്‍ കുറച്ചു സുഖം തോന്നുന്നുണ്ട്. പനിയും ജലദോഷവുമാണ് ഉണ്ടായത്. പക്ഷേ ചിലര്‍ക്ക് വലിയ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ട്. രുചിയും ഗന്ധവും നഷ്‍ടപ്പെട്ടു. എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ വീട്ടില്‍ തന്നെയിരിക്കണം. സുരക്ഷിതരായിരിക്കുകയെന്നും ആരോണ്‍ ട്വെയ്റ്റ് പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം മൂലം ടോക്കിയോ ഒളിംപിക്‌സ് 2021-ലേക്ക് മാറ്റിവച്ചേക്കുമെന്ന് രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി (ഐഒസി) അംഗം വെളിപ്പെടുത്തി. ഈ വര്‍ഷം ജൂലൈ 24-നാണ് ഒളിംപിക്‌സ് ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തീയതിയില്‍ ഒളിംപിക്‌സ് ആരംഭിക്കില്ലെന്ന് കമ്മിറ്റി അംഗം ഡിക് പൗണ്ട് പറഞ്ഞു.

യുഎസ്‌എ ടുഡേയോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ലഭ്യമായ വിവരം അനുസരിച്ച് ഐഒസി ഒളിംപിക്‌സ് മാറ്റി വയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും മറ്റുകാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. പക്ഷേ, ജൂലൈ 24-ന് ഗെയിംസ് ആരംഭിക്കുകയില്ല. അത്രയും എനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ടോക്കിയോയില്‍ നടക്കുന്ന വേനല്‍ക്കാല ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ ബ്രിട്ടണ്‍ ടീമിനെ അയയ്ക്കില്ലെന്ന് ബ്രിട്ടീഷ് ഒളിംപിക് അസോസിയേഷന്‍ ചെയര്‍മാന്‍ പറഞ്ഞതിന് പിന്നാലെയാണ് ഐഒസി കമ്മിറ്റിയംഗത്തിന്റെ വെളിപ്പെടുത്തല്‍ വന്നത്. നേരത്തെ, ഓസ്‌ട്രേലിയയും കാനഡയും ജപ്പാനിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.

കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്നത് തടയുന്നതിനുള്ള ഏക പോംവഴി ഒളിംപിക്‌സ് മാറ്റിവയ്ക്കുന്നതാണെന്ന് ജപ്പാന്റെ പ്രധാനമന്ത്രി ഷിന്‍സോ അബെ പറഞ്ഞിരുന്നു.

ലോക അത്‌‌ലറ്റിക്‌സ് പ്രസിഡന്റ് ലോര്‍ഡ് കോ ഗെയിംസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് മഹാമാരി കാരണം ഒളിംപിക്‌സ് 2020 ജൂലൈയില്‍ നടത്തുന്നത് സാധ്യമോ അഭിലക്ഷണീയമോ അല്ലെന്ന് കോ ഐഒസി പ്രസിഡന്റ് തോമസ് ബാഷിന് അയച്ച കത്തില്‍ പറഞ്ഞു.

ഒളിംപിക്‌സ് ഗെയിംസ് മാറ്റി വയ്ക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. പക്ഷേ, എന്ത് വില കൊടുത്തും ഗെയിംസ് നടത്താനാകില്ല. പ്രത്യേകിച്ച് കായിക താരങ്ങളുടെ സുരക്ഷയുടെ ചെലവിലെന്ന് പരസ്യമായി ഞാന്‍ പറയുന്നു, അദ്ദേഹം കത്തിലെഴുതി.

ലോകമെമ്പാടും വ്യാപിച്ച കൊണോണ വൈറസ് ബാധയെ നേരിടാൻ കെൽപ്പുള്ള രാജ്യമാണ് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ ജെ റയാൻ. പോളിയോ, സ്മാൾ പോക്സ് (വസൂരി) എന്നിവയെ ഫലപ്രഥമായി പ്രതിരോധിച്ച നടപടികളെ ചൂണ്ടിക്കാട്ടിയായിരുന്നുഡബ്ല്യൂ എച്ച്ഒ എക്സിക്യൂട്ടീവ് ഡയറക്ടർ ചൊവ്വാഴ്ച നടത്തിയ പ്രതികരണം.

ഇപ്പോഴത്തെ സാഹചര്യം നേരിടാൻ ഇന്ത്യയിൽ കുടൂതൽ ലാബുകളുടെ ആവശ്യമുണ്ട്. ഇന്ത്യ വളരെ ജനസംഖ്യയുള്ള രാജ്യമാണ്. ജനസാന്ദ്രത കൂടിയ രാജ്യത്ത് ഈ വൈറസിന്റെ പടർച്ചയെന്നത് തീർത്തും നിർണായകമാണ്. എന്നാൽ സ്മോൾ-പോക്സ്, പോളിയോ എന്നീ രണ്ട് പകർച്ചവ്യാധികളെ ഉന്മൂലനം ചെയ്യുന്നതിൽ ലോകത്തെ തന്നെ വഴികാട്ടിയ രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ കൊറോണയെ നേരിടാൻ‌ ഇന്ത്യയ്ക്കാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പതിവ് വാർത്താ സമ്മേളനത്തിലായിരുന്നു പരാമർശം.

കൊറോണയെ നേരിടാൻ നിലവിൽ എളുപ്പമുള്ള മാർഗ്ഗങ്ങൾ ഒന്നും ഇല്ല. എന്നാൽ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ മുമ്പ് ചെയ്തതുപോലുള്ള നടപടികള്‍‌ വളരെ പ്രധാനമാണ്, “അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം 3,30,000 കവിഞ്ഞിട്ടുണ്ട്. മരണം 14,000 കവിയുകയും ചെയ്തു. കഴിഞ്ഞ ചില ആഴ്ചകളിലായിരുന്നു രോഗ ബാധികരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കപ്പെട്ട ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയ്ക്ക് മോചനം. ഒമര്‍അബ്ദുള്ളയുടെ പിതാവും കശ്മീര്‍ മുന്‍ മുഖ്യന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെ ഈ മാസം 13-ന് മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒമറിന്റെ മോചനം.

ഒമര്‍ അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരിസാറ അബ്ദുള്ള പൈലറ്റ് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയില്‍ കേന്ദ്ര സർക്കാറിനോട് സുപ്രീം കോടതി വിശദീകരണവും തേടിയിരുന്നു. ഇതിന് പിന്നാലെയാണ് മോചനം. പൊതുസുരക്ഷാ നിയമ പ്രകാരം ഒമര്‍ അബ്ദുള്ളയെ തടഞ്ഞുവെച്ച ഉത്തരവ് കശ്മീര്‍ ഭരണകൂടം ചൊവ്വാഴ്ച പിൻവലിച്ചതോടെയാണ് മോചനം സാധ്യമായത്.

2019 ഓഗസ്റ്റ് 5 നാണ് ഒമർ അബ്ദുള്ളയെ കസ്റ്റഡിയിൽ എടുത്തത്. പിന്നീട് തുടർച്ചയായ 232 ദിവസം തടങ്കലിൽ. നാഷണൽ കോൺഫറൻസ് നേതാവായ അദ്ദേഹത്തെ ആദ്യഘട്ടത്തിൽ കരുതൽ കസ്റ്റഡിയിലെടുക്കുകയും തടങ്കലിലാക്കുകയുമായിരുന്നു. പിന്നാലെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പൊതു സുരക്ഷാ നിയമം പ്രകാരമുള്ള കുറ്റം ചുമത്തി തടങ്കൽ നീട്ടിയത്.

അതേസമയം, മറ്റൊരു മുന്‍ മുഖ്യന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്. ഇവരെയുൾപ്പെടെ സംസ്ഥാനത്തെ നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യവുമായി നിരവധി ഹർ‌ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

ചൈനയില്‍ കൊറോണ കേസുകള്‍ കുറഞ്ഞെന്ന ആശ്വാസത്തിനിടയിലും 75 കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ ദിവസം കൊണ്ട് 75 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് വീണ്ടും ആശങ്ക ജനിപ്പിച്ചിരിക്കുന്നത്.

തിങ്കളാഴ്ചത്തെ അപേക്ഷിച്ച രോഗം സ്ഥിരീകരിച്ചവര്‍ ചൊവ്വാഴ്ചയായപ്പോള്‍ ഇരട്ടിയായി. വിദേശത്തുനിന്ന് വന്നവരിലാണ് ഇതില്‍ ഏറിയ പങ്കും സ്ഥിരീകരിച്ചത്.

കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടമാകുകയാണോ എന്ന ആശങ്കയും ആരോഗ്യവകുപ്പിനുണ്ട്. ഒരാഴ്ചയായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വുഹാനിലും ഒരാള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. വുഹാനില്‍ ഏഴ് പേര്‍ കൂടി മരിച്ചതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.

രണ്ടാം ഘട്ട വ്യാപന സാധ്യത എന്ന മുന്നറിയിപ്പോടെയാണ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്രത്തിന്റെ പ്രധാന വാര്‍ത്ത പറയുന്നത്, സമ്പര്‍ക്ക വിലക്ക് പര്യാപ്തമല്ല. രണ്ടാം ഘട്ട വ്യാപനത്തിനാണ് എല്ലാ സാധ്യതയും എന്നാണ്.

വിലക്ക് ലംഘിച്ച രണ്ടു പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു. രണ്ടു പേരും ഇനി ഗള്‍ഫ് കാണില്ല. വിലക്ക് ലംഘിച്ചാല്‍ ഇതേ നടപടി തുടരും.

കോവിഡിനെ നേരിടാനുള്ള പ്രതിരോധ നടപടികളുമായി സര്‍ക്കാരും അധികൃതരും മുന്നിട്ടിറങ്ങിയിരിക്കുകയാണ്.ഇതില്‍ 9.9 ശതമാനം ആളുകളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നവരാണ്. എന്നാല്‍ .01 ശതമാനം ആളുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പറയുന്നത് അനുസരിക്കില്ലെന്ന് നിര്‍ബന്ധമുള്ളവരാണ്. അവരെ അങ്ങനെ തന്ന കൈകാര്യം ചെയ്യേണ്ടി വന്നു. ഇനി അഭ്യര്‍ഥനകള്‍ ഉണ്ടാകില്ലെന്നും കലക്ടര്‍ ആവര്‍ത്തിച്ചു.

അവശ്യസാധനങ്ങള്‍ ലഭിക്കാന്‍ മുഴുവന്‍ കടകളും നിര്‍ബന്ധമായി തുറക്കണമെന്ന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ബേക്കറികളും തുറക്കണം. എന്നാല്‍ ചായ, കാപ്പി, ജ്യൂസ് തുടങ്ങിയ പാനീയങ്ങള്‍ വില്‍ക്കരുത്. ഒരു തരത്തിലും ഭക്ഷ്യക്ഷാമവും ഉണ്ടാകില്ല. രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ കടകള്‍ തുറക്കണം. മല്‍സ്യ, മാംസ വില്‍പന അനുവദിക്കുമെന്നും ആളുകൂടിയാല്‍ അടപ്പിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും നീളം കൂടിയ രാജ്യാന്തര അതിർത്തിയാണ് ചൈനയുമായി റഷ്യ പങ്കിടുന്നത്. എന്നിട്ടും 14.5 കോടി ജനസംഖ്യയുള്ള റഷ്യയിൽ ഒരാൾ പോലും കൊറോണ വൈറസ് ബാധ മൂലം മരിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഉത്തര കൊറിയയും റഷ്യയും ഒഴികെ ചൈനയുമായി അതിർത്തി പങ്കിടുന്ന ഭൂരിഭാഗം രാജ്യങ്ങളും കോവിഡ്–19 ഭീതിയിൽ പോരാടുമ്പോഴാണ് ഇവരുടെ അവകാശവാദം ചോദ്യചെയ്യപ്പെടുന്നത്.

വ്ളാഡിമിര്‍ പുടിന്റേത് വീരവാദം മാത്രമാണെന്നും കണക്കുകളിൽ വാസ്തവമില്ലെന്നും ആരോപിച്ച് റഷ്യയിലെ സർക്കാർ വിരുദ്ധ ചേരിയിലുള്ള ഡോ. അനസ്താസ്യ വസല്യേവ രംഗത്തു വന്നതോടെ കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രാജ്യാന്തര മാധ്യമങ്ങളും രംഗത്തെത്തി. കോവിഡ്–19 മൂലമുള്ള മരണങ്ങൾ ന്യൂമോണിയയുടെ കണക്കിൽ എഴുതി തള്ളാനാണ് ശ്രമമെന്നും അനസ്താസ്യ വസല്യേവ ആരോപിക്കുന്നു.

റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുനുസരിച്ച് ഒന്നര ലക്ഷത്തിലേറെ കോവിഡ്–19 ടെസ്റ്റുകളാണ് റഷ്യയിൽ ഇതുവരെ നടന്നത്. കഴിഞ്ഞ വ്യാഴ്ചയാണ് കോവിഡ്–19 മൂലം മോസ്കോയിൽ 79 കാരി മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ വാർത്ത നൽകിയത്. എന്നാൽ മരണം ന്യൂമോണിയ മൂലമെന്നായിരുന്നു റഷ്യൻ അധികൃതരുടെ അവകാശവാദം. 79കാരിയുടെ മരണശേഷം കടുത്ത നിയന്ത്രണങ്ങൾ രാജ്യമെമ്പാടും നടപ്പിലാക്കുകയും ചെയ്തു. മേയ് 1 വരെ രാജ്യാന്തര അതിർത്തികൾ അടച്ചിട്ടു. സ്കൂളുകളും പ്രധാന നഗരങ്ങളുമെല്ലാം അടച്ചിട്ടു. കൊറോണ വൈറസ് ബാധയുള്ള രോഗികളെ ചികിത്സിക്കാൻ 500 കിടക്കകളുള്ള ആശുപത്രിയുടെ നിർമാണം ആരംഭിച്ചു.

ജനുവരിയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജനുവരി 30ന് ചൈനയുമായുള്ള അതിർത്തി അടച്ചിട്ടുവെന്നും ക്വാറന്റീന്‍ സോണുകള്‍ പ്രഖ്യാപിച്ചതും പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതും വൈറസ് ബാധയെ പിടിച്ചുകെട്ടാൻ സഹായിച്ചുവെന്നുമായിരുന്നു റഷ്യൻ അധികൃതരുടെ വിശദീകരണം.

റഷ്യ യഥാർഥ കണക്കുകൾ പുറത്തു വിടാൻ തയാറാകണമെന്നു സർക്കാർ വിരുദ്ധ ചേരിയിലുള്ള നേതാക്കൾ ആവശ്യപ്പെടുന്നു. മറ്റു സംശയങ്ങൾ കണ്ടില്ലെന്നു വച്ചാലും കോവിഡ്–19 കേസുകളിൽ കാര്യമായ വർധനയുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വെറും 150 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇപ്പോൾ അത് 367 ആയി എന്നാണ് റിപ്പോർ‍ട്ട്.

കഴിഞ്ഞ വർഷത്തേക്കാൾ 37 ശതമാനത്തിലധികം ആളുകളാണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്. മോസ്കോയിൽ മാത്രം ഈ വർഷം ന്യൂമോണിയ ബാധിച്ച് മരിച്ചവരുടെ എണ്ണം 6,921 ആണ്. സോവിയറ്റ് യൂണിയന്‍ ആയിരുന്ന കാലത്ത് ചെര്‍ണോബില്‍ ആണവ ദുരന്തവും എയ്ഡ്‌സ് വ്യാപനവും എല്ലാം മറച്ചു വച്ച ചരിത്രമുള്ള റഷ്യ കോവിഡ്–19 മരണവും മറച്ചു വയ്ക്കുകയാണെന്നും രാജ്യാന്തര മാധ്യമങ്ങളും ആരോപിക്കുന്നു.

‘മരണങ്ങൾക്കു നടുവിൽ ജീവിക്കുന്ന അവസ്ഥയാണ് തന്റേതെന്നും കേരളത്തിൽ ഒരിക്കലും ഈ വിപത്ത് ക്ഷണിച്ചു വരുത്തരുത്..’ ഇറ്റലിയിൽ പഠിക്കാൻ പോയ മലയാളി വിദ്യാർഥിനി ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞ ഈ കാര്യങ്ങൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. നിരീക്ഷത്തില്‍ ഇരിക്കുന്നവർ ദയവ് ചെയ്ത് പുറത്തിറങ്ങരുതെന്നും ഇവിടെ നിന്നും നാട്ടിലേയ്ക്കു വരാത്തത് നിങ്ങളുടെ നല്ലതിനു വേണ്ടിയാണെന്നും കരഞ്ഞുകൊണ്ടാണ് ഇവർ പറയുന്നത്.
‘ഇറ്റലിയിൽ ഏറ്റവുമധികം മരണങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ലംബോർഡി റീജിയനിൽ പഠിക്കുന്ന ഒരു മൈക്രോബയോളജി വിദ്യാർഥിനിയാണ്.

ഇറ്റാലിയൻ സമയം പുലർച്ചെ 12 മണി കഴിഞ്ഞിരിക്കുന്നു. ഈ സമയത്ത് വിഡിയോ ചെയ്യുന്നതിനുള്ള കാരണം വീടിനുള്ളിൽ ഉറങ്ങിയിരുന്ന ഞാൻ ആംബുലൻസുകൾ ചീറിപ്പാഞ്ഞു പോകുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. ഇതിവിടെ ഇപ്പോൾ സാധാരണമായി തുടങ്ങിയിരിക്കുന്നു. ഉറങ്ങാൻ കിടന്നാൽ ഉറക്കം വരില്ല. ഞാൻ ഹോം ക്വാറന്റീനിലായിട്ട് 27 ദിവസം കഴിഞ്ഞു. അത്യാവശ്യസാധനങ്ങൾ വാങ്ങാൻ വേണ്ടി മാത്രം പുറത്തു പോകും. ആർമി വണ്ടികൾ വരിവരിയായി പോകുന്നു. അതിൽ നിറച്ച് മരിച്ചവരും അല്ലാത്തവരുമായ മനുഷ്യർ.’
ദിവസവും ഇതു കാണുമ്പോൾ മനസ്സ് മരവിച്ച അവസ്ഥയാണ്.

ഇനി എന്താണ് സംഭവിക്കുന്നതെന്നോർക്കുമ്പോൾ പേടിയാണ്.ആറായിരത്തിനു പുറത്തായി മരണസംഖ്യ. ആകെ കേസുകൾ 63,000 കവിഞ്ഞു. എന്നു വച്ചാൽ ഇൻഫെക്‌ഷൻ വന്നതിൽ പത്തു ശതമാനത്തോളം മരണം, നമ്മുടെ ഇന്ത്യൻ പോപ്പുലേഷൻ വച്ച് താരതമ്യം ചെയ്യുമ്പോൾ മൂന്നിലൊന്ന് മാത്രമേ ഉള്ളു. ഈ രോഗം ഇന്ത്യയിൽ വന്നു കഴിഞ്ഞാൽ അതും ഇപ്പോൾ സ്ഥിരീകരിച്ച അവസ്ഥ കൂടിക്കഴിഞ്ഞാൻ നമുക്കൊന്നും വിചാരിക്കാൻ പറ്റാത്ത അത്രയും ഇവിടെ സംഭവിക്കുന്നതിന്റെ മൂന്നിരട്ടി മരണങ്ങളാകും വെറും രണ്ടാഴ്ച കൊണ്ടോ മൂന്നാഴ്ച കൊണ്ടോ സംഭവിക്കുക.

ഇവിടെ മരിക്കുന്നവരുടെ ബോഡി സംസ്കരിക്കാനുള്ള സ്ഥലം പോലും ഇല്ല. മോർച്ചറിയാൽ ബോഡി ശേഖരിച്ചു വച്ച് സംസ്കരിക്കാൻ വേണ്ടി ഓരോന്നു ചെയ്യുകയായിരുന്നു. ഇനി ഒരു കുഴിമാടത്തിലേക്ക് കുറേ പേരെ ഇട്ട് സംസ്കരിക്കാൻ പോകുകയാണെന്നും കേൾക്കുന്നു.ഇവിടുത്തെപോലെയുള്ള അവസ്ഥ ആകരുതെന്നു വിചാരിച്ചാണ് കേരളത്തിൽ ഇത്രയും മുൻകരുതൽ എടുക്കുന്നത്. ദയവു ചെയ്ത് അതെല്ലാവരും അനുസരിക്കണം. ഇവിടുത്തെ ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്നവരൊക്കെ കൈവിട്ട അവസ്ഥയിലാണ്. ആരെ രക്ഷിക്കണം, ആരെ സഹായിക്കണം എന്നറിയാത്ത അവസ്ഥയിലാണ് അവർ. ഈ സിറ്റി ലോക്ഡൗൺ നേരത്തെ എടുത്തിരുന്നെങ്കിൽ ഇത്രയും ഭീകരമായ അവസ്ഥ ഇവിടെ സംഭവിക്കില്ലായിരുന്നു.

ഇന്ത്യയിലുള്ള കുറച്ച് വിദ്യാർഥികൾ ഇവിടുണ്ട്. പക്ഷേ ഞങ്ങളാരും നാട്ടിലേക്കു വരുന്നില്ല. ഞങ്ങൾ വന്ന് അവിടാർക്കും ഒന്നും സംഭവിച്ചുകൂടാ എന്നു വച്ചാണ്.
മരണങ്ങൾക്കു നടുവിൽ ജീവിക്കുക എന്ന അവസ്ഥയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് കേരളത്തിലെ ആരോഗ്യപ്രവർത്തകർ പറയുന്നത് അനുസരിക്കുക. മൈക്രോബയോളജി വിദ്യാർഥിനി ആയതിനാൽത്തന്നെ ഇതിന്റെ ഗൗരവം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. മെഡിക്കൽ രംഗത്തുള്ള എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്.’ വിദ്യാർഥിനിയായ വിനീത പറയുന്നു.

തൃശൂരില്‍ കോവി‍ഡ് ബാധിച്ച യുവാവിന്റെ രോഗം മാറി. കുറച്ചു ദിവസങ്ങള്‍ കൂടി നിരീക്ഷണത്തിനു ശേഷം ആശുപത്രി വിടാം. അതേസമയം, ഫ്രാന്‍സില്‍ നിന്ന് വന്ന തൃശൂരില്‍ നഗരപ്രദേശത്തുള്ള ഒരു യുവതിയ്ക്കു കോവിഡ് സ്ഥിരീകരിച്ചു.

ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശിനിയായ യുവതിയ്ക്കായിരുന്നു ഇന്ത്യയിലെ ആദ്യത്തെ കൊറോണ. ചികില്‍സയിലൂടെ രോഗം മാറി. പിന്നെ, ഖത്തറില്‍ നിന്ന് എത്തിയ മതിലകം കൂളിമുട്ടം സ്വദേശിയായ യുവാവിനായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഈ യുവാവിന്റെ രോഗവും മാറി. പക്ഷേ, ആശുപത്രി വിടണമെങ്കില്‍ രണ്ടാഴ്ച കൂടി ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയണം. ഫ്രാന്‍സില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശികളായ ദമ്പതികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

മുപ്പതുകാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും ഫ്രാന്‍സില്‍ നിന്ന് എത്തിയത് കഴിഞ്ഞ പതിനേഴിനായിരുന്നു. അതിനു ശേഷം വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തൊണ്ടവേദന കൂടിയതോടെ ഇരുവരേയും 20ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ ചില കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയിരുന്നു. ആ കടകള്‍ പൂട്ടി. ഇവരുമായി ബന്ധപ്പെട്ട അന്‍പതു പേരെ നിരീക്ഷണത്തിലാക്കി.

വിദേശത്തു നിന്ന് വന്ന തൃശൂര്‍ സ്വദേശികള്‍ക്കു മാത്രമാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ നിന്ന് നാട്ടുകാരായ ആര്‍ക്കും രോഗം കിട്ടാത്തതാണ് തൃശൂരിനെ സംബന്ധിച്ചുള്ള ആശ്വാസം.

കൊല്ലത്ത് റോഡുകളില്‍ വാഹനഗതാഗതം കൂടിയതോടെ പൊലീസ് കമ്മിഷണര്‍ നേരിട്ട് ഇടപെട്ടു. നഗരത്തില്‍ വാഹനങ്ങളില്‍ കൂടുതലായി എത്തിയവരെ കമ്മിഷണര്‍ ടി.നാരായണന്റെ നേതൃത്വത്തില്‍ നിയന്ത്രിച്ചു.

പലയിടത്തും ജനക്കൂട്ടവും ഉണ്ടായിരുന്നു. പൊലീസ് പലതവണ അഭ്യര്‍ത്ഥിച്ചിട്ടും പലരും വീടുകളിലേക്ക് മടങ്ങിയില്ല. അവശ്യസാധനങ്ങള്‍ക്കായി പോയവരെ മാത്രമേ കടത്തിവിടൂവെന്ന് കമ്മിഷണര്‍ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved