കൂടത്തായി കൊലപാതക പരമ്പരയില്‍ റോയ് തോമസ് വധ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ അടുത്ത കേസുകളിലും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ജോളിയുടെ ഭര്‍ത്താവായ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതക കേസിലെ കുറ്റപത്രം ഈ മാസം അവസാനത്തോടെ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുറ്റപത്രം തയ്യാറാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. താമരശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് സിലിക്ക് സൈനയിഡ് നല്‍കി ജോളി കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
തനിക്ക് ഇനിയും പലതും വെളിപ്പെടുത്താനുണ്ടെന്ന പ്രതികരണവുമായി കൂടത്തായി കൊലപാതക പരമ്പര മുഖ്യ പ്രതി ജോളി രംഗത്ത്. പല കാര്യങ്ങളും തനിക്ക് പറയാനുണ്ടെന്നും പക്ഷെ ഇപ്പോൾ സമയമായിട്ടില്ലന്നും ആളൂര്‍ സാര്‍ വരട്ടെ എന്നുമാണ് ജോളിയുടെ പ്രതികരണം. സമയമാകുമ്പോൾ എല്ലാ കാര്യങ്ങളും വ്യക്തമാക്കാമെന്നും ജോളി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്‍റ്സും 22 മെറ്റീരിയല്‍ ഒബ്ജെക്ട്സും സമര്‍പ്പിച്ചു. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോലി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്.
ജോളി ഉൾപ്പെടെ നാല് പ്രതികളാണ് കേസില്‍ ഉള്ളത്. ജോളി ഒന്നാം പ്രതിയും എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ മാപ്പ് സാക്ഷികളില്ല. ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കിട്ടയതും കേസില്‍ സഹായകമായെന്ന് എസ് പി കെ ജി സൈമണ്‍ പറഞ്ഞു.
അതേസമയം കൂടത്തായ് കേസ് അടിസ്ഥാനമാക്കി സിനിമ സീരിയൽ നിര്‍മ്മാണത്തിന് കോടതി സ്റ്റേ അനുവദിച്ചില്ല. ജോളിയുടെ മക്കളുടെ പരാതിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം. ജോളി , ആൻറണി പെരുമ്പാവൂർ , സീരിയൽ സംവിധായകൻ ഗീരിഷ് കോന്നി അടക്കം എട്ടു പേരാണ് എതിർകക്ഷികൾ. ഈ മാസം 25 ന് ഹാജരാകാനാണ് നോട്ടീസ്.
2019 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് രതീഷ് ബാലകൃഷ്ണ പൊതുവാള് ഒരുക്കിയ ‘ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍’. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ കുഞ്ഞപ്പനെന്ന റോബോര്‍ട്ടും ഒരുമുഖ്യ കഥാപാത്രമായിരുന്നു. ആ റോബോട്ട് ആരാണെന്ന് അറിയാന്‍ സിനിമ കണ്ട എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ ഇതാ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ അത് വെളിപ്പെടുത്തിയിരിക്കുന്നു. മലയാള സിനിമയിലെ അറിയപ്പെടുന്ന കോമഡി താരം സൂരജ് തേലക്കാടാണ് കുഞ്ഞപ്പനായി എത്തിയത്. ഇപ്പോഴിതാ സൂരജിന്റെ പ്രയത്നത്തെ കുറിച്ച് വെളിപ്പെടുത്ത്ി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ രഞ്ജിത്ത് മഠത്തില്‍. റോബോട്ടിന്റെ കോസ്റ്റ്യൂമില്‍ വേദന സഹിച്ച് ഞെരുങ്ങിയാണ് സൂരജ് ഇരുന്നതെന്നും അഞ്ചരക്കിലോയോളം ഭാരമായിരുന്നു സ്യൂട്ടിനെന്നും രഞ്ജിത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയില്‍ സൂരജിനെ ആദ്യമായി വിളിക്കുന്നത് റോബോട്ടിന്റെ കോസ്റ്റ്യൂം ട്രയലിനു വേണ്ടിയാണ്. മാസങ്ങള്‍ക്ക് മുന്നേ ഒരുപാട് ഡിസൈനുകള്‍ ചെയ്ത് ചെയ്ത് ഒടുവില്‍ ഒരു അവസാന ഡിസൈനില്‍ ഈ ചിത്രത്തിന്റെ ഡയറക്ടറും മറ്റനവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറുമായ രതീഷേട്ടന്‍ എത്തിച്ചേര്‍ന്നിരുന്നു. ആ ഡിസൈന്‍ പ്രകാരം, സൂരജിന്റെ ശരീരത്തിനനുസരിച്ച് അളവുകള്‍ക്കനുസരിച്ച് സമയമെടുത്ത് ചെയ്തു വെച്ച കോസ്റ്റ്യൂം സൂരജിനെ ധരിപ്പിച്ച് റോബോട്ടിന്റെ മൂവ്‌മെന്റും ആക്ഷന്‍സും നോക്കി റോബോട്ടിന്റെ നടത്തവും ബാക്കി സംഗതികളുമൊക്കെ ഷൂട്ടിന് മുമ്പ് തന്നെ വിലയിരുത്തുക എന്നതായിരുന്നു ഉദ്ദേശ്യം.
പറഞ്ഞ ദിവസം സൂരജ് എത്തി. മുംബൈയില്‍ നിന്നും വന്ന സൂര്യ ഭായ് റോബോട്ടിന്റെ കോസ്റ്റ്യൂം സൂരജിനെ ധരിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ആദ്യത്തെ വെല്ലുവിളി. അളവെടുക്കുമ്പോഴുണ്ടായിരുന്ന സമയത്തേക്കാള്‍ വണ്ണം വച്ചിരിക്കുന്നു സൂരജ്. (ഇത് മുന്‍കൂട്ടി കണ്ട് കൊണ്ട് തന്നെ അളവിനേക്കാള്‍ കുറച്ച് കൂട്ടിയാണ് കോസ്റ്റ്യൂം ഉണ്ടാക്കിയിരുന്നത്.) പക്ഷേ അതിനേക്കാള്‍ തടി വച്ചിരുന്നു സൂരജ്.
രണ്ടും കല്‍പ്പിച്ച് റോബോട്ടിന്റെ കോസ്റ്റ്യൂം അണിയിക്കാന്‍ തുടങ്ങി. പല ഭാഗങ്ങളായിട്ടാണ് അതുണ്ടാക്കിയിരുന്നത്. ഒരോ ഭാഗങ്ങളും സ്‌ക്രൂ വെച്ച് മുറുക്കുകയാണ് ചെയ്യുന്നത്. ഓരോ സ്‌ക്രൂ ടൈറ്റാക്കുമ്പോഴും സൂരജ് ശ്വാസം പിടിച്ച് നില്‍ക്കും. അതിനുള്ളില്‍ വേദന സഹിച്ച് ഞെരുങ്ങി നിന്ന് എല്ലാവരെയും നോക്കി ഓരോ തമാശ പറഞ്ഞ് അവന്റെ വേദനകളെ ഉള്ളിലൊതുക്കും. ഇട്ട് കഴിഞ്ഞ് നോക്കിയപ്പോള്‍ രണ്ട് കാര്യമായിരുന്നു അലട്ടിയിരുന്നത്, ഒന്ന് വണ്ണക്കൂടുതല്‍ കാരണം അവന് അത് ടൈറ്റായിരുന്നു. പിന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ ഭാരക്കൂടുതലും. അതു കൊണ്ട് തന്നെ അവന് നടക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ചിത്രത്തിലാണെങ്കില്‍ റോബോട്ട് നടന്ന് കൊണ്ടുള്ള സീനുകള്‍ ഒരുപാടുണ്ട്.
ഒരു പേടിയും വേണ്ട എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് ചിരിച്ച് കൊണ്ട് നില്‍ക്കും സൂരജ്. കണ്ണില്‍ ഇത്തിരി നനവോടെയാണെങ്കിലും. ഇത്രയും ചിലവെടുത്ത് ഉണ്ടാക്കിയ കോസ്റ്റ്യൂം ഇനി മാറ്റുന്നത് നടപ്പില്ല. വഴി ഒന്നേയുണ്ടായിരുന്നുള്ളൂ. സൂരജ് വണ്ണം കുറയ്ക്കുക. ഷൂട്ട് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം. പിന്നെ റോബോട്ടിന്റെ നടത്തം, അതും കറക്ടാക്കുക.
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയും വ്യായാമം ചെയ്തും ദിവസങ്ങള്‍ കൊണ്ട് കുറച്ചധികം കഷ്ടപ്പെട്ടും ഷൂട്ടിന് മുമ്പ് തന്നെ വണ്ണം കുറച്ച് കോസ്റ്റ്യൂം പാകമാകുന്ന രീതിയില്‍ സൂരജ് എത്തി. രതീഷേട്ടന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് റോബോട്ടിന്റെ നടത്തങ്ങളും ചലനങ്ങളും അവന്‍ പഠിച്ചെടുത്തു.
പിന്നെ ഉണ്ടായിരുന്ന ജോലി ഡയലോഗ് പഠിക്കലായിരുന്നു. സൂരജിനെ ഡയലോഗ് പഠിപ്പിക്കാനിരുന്നപ്പോഴാണ് അടുത്ത പണി. ഡയലോഗ് കാണാതെ പഠിച്ച് പറയാന്‍ സൂരജിനാവുന്നില്ല. ഷൂട്ട് സമയത്ത് ഡയലോഗ് പറഞ്ഞ് കൊടുത്ത് അഭിനയിക്കല്‍ സൂരജിന്റെ കാര്യത്തില്‍ നടക്കുമായിരുന്നില്ല. കാരണം റോബോട്ടിന്റെ കോസ്റ്റ്യൂം ധരിച്ചാല്‍ പിന്നെ അതിനുള്ളിലൂടെ കേള്‍ക്കാനും കാണാനും കുറച്ചധികം ബുദ്ധിമുട്ടാണ്.
കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സൂരജ്, റോബോട്ടിന്റെ ഡയലോഗുകള്‍ മുഴുവന്‍ ഓരോന്നോരോന്നായി എഴുതിപ്പഠിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ ഡയലോഗും കാണാപ്പാഠമാക്കി. അങ്ങനെ വീണ്ടും അവന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. ( നിന്നെ ഡയലോഗ് പഠിപ്പിച്ചതിന്റെ ചിലവ് ഇതു വരെ കിട്ടിയിട്ടില്ല ട്ടോ, അത് മറക്കണ്ട.! )
പിന്നെ ഷൂട്ടിന്റെ ദിനങ്ങള്‍…ഏകദേശം ഒരു മണിക്കൂര്‍ വേണം ഇത് മുഴുവനായി ധരിക്കാന്‍. അത് വരെ ഇരിക്കാനോ കിടക്കാനോ കഴിയില്ല. ഒരു റോബോട്ടിനെ പോലെ തന്നെ അനങ്ങാതെ നില്‍ക്കണം. അഴിക്കുമ്പോഴും അങ്ങനെ തന്നെ…സഹിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള ചൂട്. ഏകദേശം അഞ്ചരക്കിലോയോളം ഭാരം.
ഈ ചൂടും ഭാരവും സഹിച്ച് മണിക്കൂറുകള്‍. ഇടയ്ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കണമെങ്കിലോ തലയിലെ ഭാഗം അഴിക്കണം. ഇനി അങ്ങനെ കഴിച്ചോ കുടിച്ചോ ബാത്ത് റൂമില്‍ പോകാന്‍ തോന്നിയാല്‍ പിന്നെ മുഴുവന്‍ ഭാഗങ്ങളും അഴിക്കണം. അഴിക്കാനും പിന്നെയും ധരിപ്പിക്കാനും മണിക്കൂറുകള്‍. ആ മണിക്കൂറുകളത്രയും ഇരിക്കാന്‍ കഴിയാതെ ഒരേ നില്പ്. അഴിക്കുമ്പോള്‍ ചൂട് കൊണ്ട് വിയര്‍ത്തൊലിച്ചു നില്‍ക്കുന്ന അവന്റെ മുഖം കാണുമ്പൊ മൊത്തം ടീമിനും സങ്കടം വരും. എങ്കിലും അവന്‍ ചിരിക്കും.
അസഹ്യമായ പുറം വേദനയും കൊണ്ട് ഇടയ്ക്കവന്‍ പറയും എന്നെക്കൊണ്ടിത് മുഴുവനാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പിന്നെ കുറച്ച് കഴിഞ്ഞവന്‍ തന്നെ പറയും വീടിന്റെ ലോണിനെക്കുറിച്ച്, വീട്ടുകാരെക്കുറിച്ച് എന്നിട്ട് വീണ്ടും ഊര്‍ജ്വസ്വലനാകും. കോസ്റ്റ്യൂം ധരിക്കും. അഭിനയിക്കാനിറങ്ങും. വീട്ടില്‍ നിന്നും അച്ഛനും അമ്മയുമൊക്കെ കാണാന്‍ വന്നപ്പോ എല്ലാ വേദനയും മറന്നവന്‍ ചിരിച്ചു. അവര്‍ക്ക് മുമ്പില്‍ ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ആ ഭാരവും താങ്ങിയവന്‍ അഭിനയിച്ചു, നടന്നു, ചിരിച്ചു…
അവന് വേണ്ടി എല്ലാ രീതിയിലും സൗകര്യമൊരുക്കിയാലും ഷൂട്ട് സമയത്ത് അതും ധരിച്ച് ചൂടില്‍ മുഴുവന്‍ ഡയലോഗും പറഞ്ഞ് രാത്രി വൈകി റോബോട്ടിന്റെ കോസ്റ്റ്യൂം അഴിക്കും വരെയുള്ള സമയം അവന് സഹിക്കാവുന്നതിലും അപ്പുറമാണ്. അങ്ങനെയുള്ള ഏകദേശം 45 ദിനങ്ങളാണ് അവന്‍ താണ്ടിയത്. എല്ലാ കഷ്ടതയോടും. ചിത്രം കണ്ട എല്ലാവരും അഭിനന്ദനം കൊണ്ട് മൂടിയപ്പോള്‍ അവരാരും അറിയാതെ പോയ യഥാര്‍ത്ഥ കുഞ്ഞപ്പനാണവന്‍.
സുരാജേട്ടനും സൗബിക്കയ്ക്കും മറ്റ് അഭിനേതാക്കള്‍ക്കും വേണ്ടി കയ്യടിച്ചപ്പോള്‍ അവരുടെ മറുതലയ്ക്കല്‍ അതിന് കാരണക്കാരനായി എതിര്‍ സംഭാഷണങ്ങളും റിയാക്ഷന്‍സും കൊടുത്ത് എല്ലാവരെയും ഞെട്ടിച്ച അസാമാന്യ ടൈമിംഗ് ഉള്ള പ്രതിഭയാണവന്‍. ക്ലൈമാക്‌സില്‍ സുരാജേട്ടന്റെ പെര്‍ഫോമന്‍സില്‍ ഏകദേശം മുഴുവന്‍ ക്രൂവിനും കണ്ണ് നനഞ്ഞപ്പോള്‍, തീയേറ്ററില്‍ ആ അഭിനയം കണ്ട് നിങ്ങള്‍ കരഞ്ഞെങ്കില്‍ അതിന് കാരണക്കാരന്‍ അപ്പുറത്ത് ‘ ചിതാഭസ്മം എനിക്ക് വെറും ചാരം മാത്രമാണ് ‘ എന്ന് പറഞ്ഞ കുഞ്ഞപ്പനാണ്. അവനാണവന്‍.
അവന്റെ മുഖം വൈകിയാണെങ്കിലും നിങ്ങള്‍ക്ക് മുമ്പില്‍ തുറക്കപ്പെടുമ്പോള്‍ ഏറ്റവും അധികം സന്തോഷം പ്രേക്ഷകരെപ്പോലെ ഞങ്ങള്‍ മുഴുവന്‍ കുഞ്ഞപ്പന്‍ ടീമിനുമുണ്ട്. ( സിനിമയുടെ ക്യൂരിയോസിറ്റി നഷ്ടമാകാതിരിക്കാനാണ് റിലീസ് സമയത്ത് ഇത് പുറത്തു വിടാതിരുന്നത് എന്ന് വിനയപൂര്‍വ്വം പറഞ്ഞുകൊള്ളട്ടെ ) രതീഷേട്ടനെന്ന അസാമാന്യ പ്രതിഭയും പ്രതിഭാസവുമായ അത്ഭുത മനുഷ്യന്റെ തലയ്ക്കുള്ളിലെ കുഞ്ഞപ്പനെ നിങ്ങളിലേക്ക് എത്തിക്കാന്‍ അവന്‍ സഹിച്ച വേദനകളും, കഷ്ടപ്പാടുകളും പരിശ്രമവുമാണ് കുഞ്ഞപ്പനെ നിങ്ങള്‍ക്ക് പ്രിയങ്കരനാക്കിയത്….
സൂരജ് നീ അടിപൊളിയാണ്. പരിശ്രമം കൊണ്ടും പ്രയത്‌നം കൊണ്ടും അസാധ്യമെന്നത് നീ സാധ്യമാക്കുന്നു. വലുപ്പം കൊണ്ട് നിന്നെ അളക്കുന്നവരെയെല്ലാം പെരുമാറ്റും കൊണ്ടും പുഞ്ചിരി കൊണ്ടും നീ ചെറിയവരാക്കുന്നു. മുന്നോട്ട് പോകട്ടെ.. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. എല്ലാവിധ ആശംസകളും.
നടൻ ദിനേശ് എം മനയ്ക്കലാത്ത് (48) തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു. കഴിഞ്ഞ രാത്രി തൃശൂരിൽ ഡബിംഗ് കഴിഞ്ഞ് പോകുന്പോഴായിരുന്നു അപകടം. പ്രമുഖ പത്രപ്രവർത്തകൻ ആർ.എം.മനയ്ക്കലാത്തിന്റെ സഹോദരൻ പരേതനായ അരവിന്ദാക്ഷമേനോന്റെ മകനാണ് മൂവാറ്റുപുഴ കൊടയ്ക്കാടത്ത് വീട്ടിൽ ദിനേശ്. പരേതയായ പത്മാവതിയമ്മയാണ് അമ്മ.
സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ ഇത്തവണ സഹനടനുള്ള അവാർഡ് ദിനേശിനായിരുന്നു. അമേച്വർ നാടകങ്ങളിലൂടെ രംഗത്തുവന്ന ദിനേശ് പ്രഫഷണൽ നാടകരംഗത്ത് സജീവമായിരുന്നു. സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകങ്ങളിൽ അഭിനയിച്ച് പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സദ്വാർത്തയിൽ മാധ്യമപ്രവർത്തകനായിരുന്ന ദിനേശ് നാടക ഗാനങ്ങളും എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളെഴുതാറുണ്ട്. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കേച്ചേരി തയ്യൂരിലുള്ള സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട്.
സ്പെയിനില്‍ ഇന്നലെ വ്യത്യസ്തമായൊരു പ്രതിഷേധം നടന്നു. യൂറോപിലെ ഏറ്റവും വലിയ വ്യവസായങ്ങളില്‍ ഒന്നായ രോമ വ്യവസായത്തിനെതിരെ അമ്പതോളെ വരുന്ന മൃഗസംരക്ഷണ പ്രവർത്തകർ നഗ്നരായി പ്രതിഷേധിച്ചു. തണുപ്പേറിയ പ്രഭാതത്തില്‍ ഏതാണ്ട് ഒരു മണിക്കൂറോറം അവര്‍ നഗ്നരായി വെറും നിലത്ത് കിടന്ന് പ്രതിഷേധിച്ചു. “ഓരോ വർഷവും ദശലക്ഷക്കണക്കിന് മൃഗങ്ങളുടെ മരണത്തിന് ഉത്തരവാദികളാണ് അവര്‍.” മാഡ്രിഡിലെ അനിമാ നാച്ചുറലിസിന്‍റെ കോർഡിനേറ്റർ ജെയിം പോസഡ പ്രതിഷേധത്തിനിടെ പറഞ്ഞു.
‘പൂക്കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍’ എന്ന് നമ്മള്‍ ആവര്‍ത്തിയൊപ്പിച്ച് പാടാറുണ്ടെങ്കിലും ഭക്ഷണത്തിനും ആചാര സംരക്ഷണത്തിനും എന്ന് തുടങ്ങി മിക്കകാര്യങ്ങള്‍ക്കും മനുഷ്യന്‍ മൃഗങ്ങളെ കാശാപ്പ് ചെയ്യാറുണ്ട്.എന്നാല്‍ സ്പെയിനിന്‍റെ തലസ്ഥാനത്തെ പ്രധാന ഷോപ്പിംഗ് തെരുവുകളിലൊന്നായ പ്രെസിയാഡോസിലെ തെരുവില്‍ അവര്‍ അമ്പത് പേര്‍ ഒന്നു ചേര്‍ന്നു. വെറും നിലത്ത് നഗ്നരായി മൃഗങ്ങള്‍ക്ക് വേണ്ടി പ്രതിഷേധിച്ചു.
സ്പെയിന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് രോമ കുപ്പായങ്ങളാണ്.മൃഗസ്നേഹികളുടെയും ആക്ടിവിസ്റ്റുകളുടെയും ബന്ധപ്പെട്ട ഉപഭോക്താക്കളുടെയും വര്‍ഷങ്ങളായുള്ള സമ്മർദത്തെയും, പ്രതിഷേധത്തെയും തുടര്‍ന്ന് നിരവധി ഫാഷന്‍ ബ്രാന്‍ഡുകള്‍ ഇപ്പോള്‍ തന്നെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കായി മൃഗങ്ങളുടെ രോമങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ഇത് മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്നവരുടെ വിജയമാണെന്ന് പ്രതിഷേധം സംഘടിപ്പിച്ച അനിമാ നാച്ചുറലിസ് അവകാശപ്പെട്ടു.“ഗുച്ചി, അർമാനി തുടങ്ങിയ കമ്പനികൾ പ്രകൃതിദത്ത രോമങ്ങൾക്ക് പകരം തുല്യ ഗുണനിലവാരമുള്ളതോ മികച്ചതോ ആയ കൃത്രിമ രോമങ്ങൾ ഉപയോഗിക്കുമെന്ന് അറിയിച്ചിരിക്കുന്നു. ” മാഡ്രിഡിലെ അനിമാ നാച്ചുറലിസ് ഗ്രൂപ്പിന്‍റെ കോർഡിനേറ്റർ ജെയിം പോസഡ പറഞ്ഞു.
“
സ്പെയിനിലും ലാറ്റിൻ അമേരിക്കയിലും മൃഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന ഒരു സർക്കാരിതര സംഘടനയാണ് അനിമാ നാച്ചുറലിസ്.പ്രതിഷേധക്കാര്‍ പ്രെസിയാഡോസിലെ തെരുവില്‍ നഗ്നരായി പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ കാഴ്ചക്കാരുടെ ഒരു സംഘം അവര്‍ക്ക് ചുറ്റും ഒരു വൃത്താകാരത്തില്‍ നിലനിന്നു.
നിരവധി ഫാഷൻ ബ്രാൻഡുകൾ വസ്ത്രത്തിൽ രോമങ്ങൾ ഉപയോഗിക്കുന്നത് നിർത്തുമെന്ന് അടുത്തിടെ പ്രതിജ്ഞയെടുത്തിട്ടുണ്ട്, ഇത് വിജയകരമാണെന്ന് സംഘാടകർ അനിമാ നാച്ചുറലിസ് ഉദ്ധരിച്ചു.“ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, പ്രകൃതിദത്ത ചർമ്മത്തിന് സമാനമായ ഗുണനിലവാരമുള്ള സിന്തറ്റിക് വസ്തുക്കളുള്ള ബദലുകളുണ്ട്. 60 ദശലക്ഷം മൃഗങ്ങളെ വസ്ത്ര നിര്‍മ്മാണത്തിനായി ലോകത്ത് ഇപ്പോഴും കൊന്നൊടുക്കുന്നു. യൂറോപ്യൻ യൂണിയനിൽ മാത്രം 32 ദശലക്ഷത്തിലധികം മൃഗങ്ങളെ കൊല്ലുന്നു ”പോസഡ ചൂണ്ടിക്കാട്ടി.
മാഡ്രിഡിലെ ഏറ്റവും കൂടുതൽ രോമക്കുപ്പായങ്ങള്‍ വിറ്റുപോകുന്ന കടകള്‍ സ്ഥിതി ചെയ്യുന്ന പ്രെസിയാഡോസ് സ്ട്രീറ്റിലെ ചില ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോറുകൾക്ക് മുന്നിലും, ബാഴ്‌സലോണ, സരഗോസ, അലികാന്റെ, വലൻസിയ എന്നിവിടങ്ങളിലും മൃഗരോമങ്ങള്‍ക്കെതിരെയുള്ള കാമ്പെയ്‌ൻ സംഘടിപ്പിക്കപ്പെട്ടു.കൂടുതൽ കമ്പനികളെ അവരുടെ ശേഖരത്തിൽ തൊലികളുടെ ഉപയോഗം ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് അടുത്ത ശൈത്യകാലത്തും സമരം കൂടുതല്‍ ശക്തമായി ആവർത്തിക്കപ്പെടുമെന്ന് പോസഡ പറഞ്ഞു.
പ്രശസ്ത യൂറോപ്യന്‍ വസ്ത്ര ബ്രാൻഡുകളായ വെർസേസ്, ചാനൽ, പ്രാഡ, അർമാനി, കാൽവിൻ ക്ലീൻ, ഹ്യൂഗോ ബോസ്, റാൽഫ് ലോറൻ, ഫർല, ബർബെറി, മൈക്കൽ കോർസ്, ഗുച്ചി, ഡോണ കരൺ, സ്പാനിഷ് ഡിസൈനർ അഡോൾഫോ ഡൊമിൻഗ്യൂസ് അല്ലെങ്കിൽ ഫ്രഞ്ച്കാരൻ ജീൻ-പോൾ ഗാൽട്ടിയർ ഈ സംരംഭത്തിനും ഇറ്റാലിയൻ കമ്പനിയായ പ്രാഡയും അടുത്തിടെ 2020 ൽ തങ്ങളും മൃഗരോമങ്ങളെ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് അവകാശപ്പെട്ടിട്ടുണ്ട്.
ഒരു ചിൻചില്ല കോട്ട് നിർമ്മിക്കാൻ “300 മൃഗങ്ങളും രോമങ്ങള്‍ ആവശ്യമാണ്, അവ ജീവിതകാലം മുഴുവൻ കടുത്ത കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനാവശ്യമായ ഉയർന്ന ഗുണനിലവാരമുള്ള ചർമ്മമാണ് അവയുടെത്. എന്നാല്‍ ഇവിടെ ഒരു വര്‍ഷം തന്നെ നിരവധി തവണ അവയുടെ തൊലി ചെത്തപ്പെടുന്നു. ഇത് ക്രൂരതയല്ലാതെ എന്താണ് ” പോസഡ ചോദിക്കുന്നു.പ്രതിഷേധത്തില്‍ പങ്കെടുത്തവർ പരസ്പരം മുകളിൽ കിടന്ന് കൃത്രിമ രക്തം ശരീരത്തില്‍ പൂശുകയും ചെയ്തിരുന്നു.
ജീവനില്ലാത്ത മൃഗങ്ങളുടെ ചർമ്മം കീറിക്കഴിഞ്ഞാൽ അവയെ ഉപേക്ഷിക്കുന്നു. അതിനുശേഷം ഇതിലടങ്ങിയ ക്രൂരതയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളർത്തുക, മൃഗങ്ങളെ സംരക്ഷിക്കുക എന്നതാണ് സംഘടന മുന്നോട് വയ്ക്കുന്ന ആശയങ്ങളിലൊന്ന്.“മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രകൃതിദത്തമായ തൊലികളുള്ള ഊഷ്മള വസ്ത്രങ്ങൾ നിർമ്മിക്കുന്നത് അർത്ഥവത്തായിരിക്കാം, പക്ഷേ ഇപ്പോൾ വാങ്ങുന്നവ കൂടുതലും ചൈന പോലുള്ള രാജ്യങ്ങളിൽ നിന്നാണ് വരുന്നത്, അവിടെ നായ്ക്കളോ പൂച്ചകളോ പോലും ഇതിനായി ഉപയോഗിക്കപ്പെടുന്നു. ”പോസഡ ആരോപിച്ചു.
രോമ കൃഷി നിരോധിച്ച യുകെ, ഇറ്റലി, ഓസ്ട്രിയ, ക്രൊയേഷ്യ, ഗ്രീസ്, ചെക്ക് റിപ്പബ്ലിക്, സ്വീഡൻ, ജർമ്മനി, നെതർലാൻഡ്‌സ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് സ്പെയിനും നിയമനിർമ്മാണം നടത്താൻ അനിമാ നാച്ചുറലിസ് കോർഡിനേറ്റർ ആവശ്യപ്പെട്ടു. മൃഗങ്ങളുടെ തൊലികൾ ധരിക്കുന്നത് കാര്യക്ഷമമല്ലാത്തതും കാലക്രമേണയുള്ളതും മാത്രമല്ല, മൃഗങ്ങളോട് കടുത്ത ക്രൂരതയുമാണെന്നും അവര്‍ പ്രഖ്യാപിച്ചു.
മലയാള സിനിമയിൽ മുഴുനീള എന്റർട്ടയിനേർസിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഒരു ത്രില്ലർ ചിത്രമാണ് അഞ്ചാം പാതിരാ. മിഥുൻ മാനുവലിന്റെ ആറാം ചിത്രമായ അഞ്ചാം പാതിരായുടെ ട്രെയ്‌ലറും പോസ്റ്ററുകളും ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്ത ഈ ചിത്രം കാത്തിരിപ്പിന് വിരാമമിട്ട്കൊണ്ട് ഇന്ന് പ്രദർശനത്തിനെത്തുകയായിരുന്നു. സെൻട്രൽ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കൊലപാതകങ്ങളുടെ ഒരു നീണ്ട പരമ്പരയിൽ യാതൊരുവിധ തെളിവുകൾ അവശേഷിക്കാതെ സീരിയൽ കില്ലറുടെ ലക്ഷ്യം പോലും മനസ്സിലാക്കാൻ സാധിക്കാത്ത കഥാസന്ദര്ഭങ്ങളെ ആധാരമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത്. അൻവർ ഹുസൈൻ എന്ന പോലീസ് കൺസൽട്ടിങ് ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടുന്നത്. ഇൻവെസ്റ്റിഗേഷൻ ടീമും സീരിയൽ കില്ലർ തമ്മിലുളള ഒരു പോരാട്ടം തന്നെയാണ് അഞ്ചാം പാതിരാ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
തിരക്കഥയും സംഭാഷണവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. കോമഡി ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ രചിച്ചിട്ടുള്ള മിഥുൻ മാനുവലിൽ നിന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു വേറിട്ട രചന തന്നെയാണ് അഞ്ചാം പാതിരായിലൂടെ സിനിമ പ്രേമികൾക്ക് കാണാൻ സാധിച്ചത്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മുൾമുനയിൽ ഇരുത്തുന്ന മേക്കിങ്ങും ഡയറക്ഷനും മിഥുൻ മാവുനൽ എന്ന സംവിധായകന്റെ സംവിധാന മികവ് എടുത്തു കാണിക്കുന്നു. മലയാളത്തിൽ ഒരുപാട് ത്രില്ലറുകൾ ഇതിനുമുൻപ് വന്നിട്ടുണ്ടെങ്കിലും ഈ ജോണറിൽ ഒരു പുതുമ കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചു.
കുഞ്ചാക്കോ ബോബന്റെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് അഞ്ചാം പാതിരയിൽ കാണാൻ സാധിച്ചത്. വളരെ സ്വാഭാവികമായി താരം ഉടനീളം മികച്ചു നിന്നു. പോലീസുകാരായി ജീനു ജോസഫ്, ഉണ്ണിമായയും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്. സൈബർ കുറ്റവാളിയുടെ വേഷത്തിൽ ശ്രീനാഥ് ഭാസി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ദ്രൻസ്, ഷറഫുദീൻ, നന്ദന വർമ്മ തുടങ്ങിയവർ എല്ലാവരും തനിക്ക് ലഭിച്ച റോൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
അഞ്ചാം പാതിരായുടെ സംഗീതം തന്നെയാണ് ജീവൻ. സുഷിൻ ശ്യാമിന്റെ കരിയർ ബെസ്റ്റ് പഞ്ചാത്തല സംഗീതമാണ് കാണാൻ സാധിച്ചത്. പ്രേക്ഷകരെ ഉടനീളം മുൾമുനയിൽ ഇരുത്തുന്ന കാര്യത്തിൽ മുഖ്യ പങ്ക് വഹിച്ചത് പഞ്ചാത്തല സംഗീതമായിരുന്നു. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണത്തിലൂടെ മികച്ച ഫ്രമുകളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ത്രില്ലർ ജോണർ ഇഷ്ടപ്പെടുന്ന വ്യക്തികൾക്ക് അഞ്ചാം പാതിരാ ഒരു മുതൽ കൂട്ടായിരിക്കും.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലർ ചിത്രങ്ങളുടെ ഇടയിലായിരിക്കും ഇനി മുതൽ അഞ്ചാം പാതിരായുടെ സ്ഥാനം. നിഗൂഢത ഉടനീളം നിറച്ചുകൊണ്ടുള്ള കെട്ടുറപ്പുള്ള തിരക്കഥയോടൊപ്പം പ്രേക്ഷകരേ ഓരോ നിമിഷം മുൾമുനയിൽ ഇരുത്തുന്ന വേറിട്ട മേക്കിങ് ഒരു പുത്തൻ സിനിമ അനുഭവം സമ്മാനിക്കുന്നു.
കൊച്ചി: മരടില്‍ അനധികൃത ഫ്ലാറ്റുകള്‍ മാത്രമല്ല, നിരവധി ആളുകളുടെ ജീവിത സ്വപ്നങ്ങള്‍ കൂടിയാണ് മണ്ണോട് അടിഞ്ഞ്. നിരവധി സാധാരണക്കാര്‍ക്കൊപ്പം നടന്‍ സൗബിന്‍ സൗഹിര്‍, സംവിധായകരായ മേജര്‍ രവി, ബ്ലസി, ആന്‍ അഗസ്റ്റിന്‍-ജോമോന്‍ ടി ജോണ്‍ തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ക്കും ഇവിടെ ഫ്ലാറ്റുകളുണ്ട്. കടം മേടിച്ചും ലോണ്‍ എടുത്തും ഫ്ലാറ്റ് വാങ്ങിയവരാണ് ഇവരില്‍ ഏറെയും.
വര്‍ഷങ്ങളോളം താമസിച്ച ഫ്ലാറ്റ് ഇടിഞ്ഞു വീഴുന്നത് കാണാന്‍ ശേഷിയില്ലാതെ പലരും ഇന്നലെ മരടില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. അതീവ ദുഃഖമുണ്ടെങ്കിലും എന്തുവന്നാലും ഞങ്ങള്‍ തിരിച്ചു വരുമെന്നാണ് മേജര്‍ രവി ഇന്നലെ മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടത്. അതൊരു വാശിയാണെന്നും അദ്ദേഹം പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ച് താമസിച്ച സ്ഥലമാണ് ഇത്. എന്തുവന്നാലം അവസാനം വരെ ഒന്നിച്ചു നില്‍ക്കും. ഞങ്ങള്‍ തിരിച്ചു വരും. അതൊരു വാശിയാണ്. ഞങ്ങള്‍ക്കെല്ലാം അവകാശപ്പെട്ട ഭൂമിയാണ് ഇത്. ഇത് വീണ്ടെടുക്കുന്നതിന് സര്‍ക്കാറിന് പ്രത്യേക അപേക്ഷ നല്‍കുമെന്നും മേജര്‍ രവി പറയുന്നു.
ഇവിടെയല്ലെങ്കില്‍ എവിടെയായാലും ഒന്നിച്ചു നില്‍ക്കാന്‍ തന്നെയാണ് തീരുമാനം. അത്രയ്ക്ക് അടുപ്പമായിരുന്നു ഞങ്ങളെല്ലാവരും. ഞങ്ങളുടേതായ കാരണത്താലല്ല ഈ ദുരന്തം ഉണ്ടായത്. ഞങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഏറ്റവും ഒടുവിലാണ്. എങ്കിലും ഈ മണ്ണ് ഞങ്ങളുടേതാണ്. എന്നെങ്കിലും ഇവിടെത്തന്നെ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറയുന്നു.
മോഹന്‍ലാലിന്‍റെ ആദ്യ ഷോട്ട്
തകര്‍ന്നു വീണ എച്ചു ടു ഒ ഹോളി ഫെയ്ത്തിന്‍റെ ടെറസില്‍ വെച്ചായിരുന്നു തന്‍റെ സിനിമയായ കര്‍മയോദ്ധയില്‍ മോഹന്‍ലാലിന്‍റെ ആദ്യ ഷോട്ടെടുത്തതെന്നും മേജര്‍ രവി ഓര്‍ത്തെടുത്തു. സമീപവാസികള്‍ക്കും മറ്റുള്ളവര്‍ക്കും നാശനഷ്ടമുണ്ടാക്കാതെ ഫ്ലാറ്റ് പൊളിക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
ഞങ്ങളെ മാനസികമായി തകര്‍ക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞേക്കും, എന്നാല്‍ ഞങ്ങളുടെ അധ്വാനശേഷിയും ഇച്ഛാശക്തിയും തകര്‍ക്കാനാവില്ല. ആ ഒരുമയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. താന്‍ നാട്ടിലില്ലാത്ത ഘട്ടത്തിലും നഗരത്തില്‍ തന്നെ തനിക്ക് വേണ്ടി വീട് നിര്‍മിക്കാന്‍ മേല്‍നോട്ടം വഹിച്ചത് ഫ്ലാറ്റിലുള്ള സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലാറ്റ് പൊളിക്കുന്നത് കാണാന്‍ താല്‍പര്യം ഇല്ലാതിരുന്നതിനാല്‍ തലേന്ന് തന്നെ കുണ്ടന്നൂരില്‍ നിന്ന് അല്‍പം അകലെയായി കണ്ണാടിക്കാട് വെഞ്ച്യൂറ ഹോട്ടലില്‍ മുറിയെടുത്ത് തങ്ങുകയായിരുന്നു മേജര്‍ രവി അടക്കമുള്ളവര്‍. ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായുള്ള നടപടികള്‍ ടിവിയിലാണ് ചിലര്‍ കണ്ടത്.
ചര്‍ച്ചകള്‍ നടക്കുമ്പോള്‍
ഫ്ലാറ്റ് തകര്‍ക്കുന്നതിനെ സംബന്ധിച്ച് ചാനലുകളില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഉള്ളു നീറുകയായിരുന്നെങ്കിലും ഫ്ലാറ്റില്‍ ഒന്നിച്ച് ചെലവഴിച്ച നിമിഷങ്ങള്‍ പങ്കുവെച്ച് സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. സ്ഫോടന മുന്നറിയിപ്പായി ആദ്യ സൈറണ്‍ മുഴങ്ങിയെന്ന വാര്‍ത്ത വന്നതോടെയാണ് സംഘം ഹോട്ടിലിന്‍റെ ടെറസിലേക്ക് നീങ്ങിയത്.
11.16 ന് അവസാന സൈറണ്‍ മുഴങ്ങി നിമിഷാര്‍ധം കൊണ്ട് ഫ്ലാറ്റ് തകര്‍ന്നു വീണത് കണ്ട് ജയകുമാര്‍ വള്ളിക്കാവ് അറിയാതെ വിതുമ്പി പോയപ്പോള്‍ മേജര്‍ രവിയാണ് ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ചത്. എല്ലാം കഴിഞ്ഞതിന് ശേഷമാണ് ജയകുമാറും മേജര്‍ രവിയും പൊളിഞ്ഞു വീണ ഫ്ലാറ്റിന് സമീപത്തേക്ക് എത്തിയത്.
തകര്‍ന്ന ഗേറ്റിന് താഴെ
തകര്‍ന്ന ഗേറ്റിന് താഴെ താഴും ചങ്ങലയും കിടക്കുന്നത് ജയകുമാറിന്‍റെ ശ്രദ്ധയിപ്പെട്ടത് അപ്പോഴാണ്. ഞങ്ങളുടെ ജീവനും സ്വത്തിനും അത്രയും നാള്‍ സംരക്ഷണം നൽകിയ താഴും ചങ്ങലയും കണ്ടപ്പോള്‍ ജയകുമാര്‍ അത് എടുത്തുവെച്ചു. വീട്ടിലിതു ഭദ്രമായി വയ്ക്കുമെന്നും ജീവിതത്തിൽ ഇനിയും വഞ്ചിക്കപ്പെടാതിരിക്കാൻ ഇടയ്ക്കിടെ എടുത്തു നോക്കുമെന്നും ജയകുമാര്‍ പറഞ്ഞു.
നിലപാടുകളും അഭിപ്രായങ്ങളും യാതൊരു വിട്ടുവീഴ്ച്ചയുമില്ലാതെ തുറന്ന് പറയുന്ന ആളാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. പൗരത്വഭേദഗതി നിയമത്തിലുള്ള വിയോജിപ്പ് ആദ്യം മുതല്‍ അനുരാഗ് കശ്യപ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്റെ ജനന സര്‍ട്ടിഫിക്കറ്റ് കാണണമെന്നും, മോദി തന്റെ ജനന സര്‍ട്ടിഫിക്കറ്റും അച്ഛന്റെയും കുടുംബത്തിന്റെയും ജനന സര്‍ട്ടിഫിക്കറ്റുകളും മുഴുവന്‍ രാജ്യത്തിനും കാണിച്ചുകൊടുക്കണമെന്നും അതിനുശേഷം മാത്രമേ പൗരന്മാരില്‍ നിന്ന് രേഖകള്‍ ചോദിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറയുന്നു. സിഎഎയ്ക്ക് എതിരായ ഹാഷ്ടാഗുകളും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്.
മോദിയുടെ പൊളിറ്റിക്കല്‍ സയന്‍സിലുള്ള ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിച്ചു തരാന്‍ കഴിഞ്ഞദിവസം അനുരാഗ് കശ്യപ് പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയാണ് അനുരാഗ് കശ്യപ് തന്റെ വിമര്‍ശനം രേഖപ്പെടുത്തിയത്.
മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ രണ്ടായി തിരിച്ചുവെന്ന് അനുരാഗ് കശ്യപ് നേരത്തേ വിമര്‍ശിച്ചിരുന്നു. ചോദ്യം ചോദിക്കുന്നവര്‍ ദേശ ദ്രോഹികളും, മോദി ഭക്തര്‍ മാത്രം ദേശ സ്‌നേഹികളുമായുള്ള ഇന്ത്യയാണ് മോദി സൃഷ്ടിക്കുന്നതെന്ന് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് പറഞ്ഞിരുന്നു.
हमारे ऊपर CAA लागू करने वाले PM की degree in “entire political science “ देखनी है मुझे पहले । साबित करो पहले कि मोदी पढ़ा लिखा है । फिर बात करेंगे । #fuckCAA
— Anurag Kashyap (@anuragkashyap72) January 10, 2020
ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കെതിരെ കൗമാരക്കാരിയായ സ്വീഡിഷ് പരിസ്ഥിതിപോരാളി ഗ്രേറ്റ ട്യൂന്‍ബെര്‍ഗ്. പെട്രോളിയം ഖനനമേഖലയില്‍ നിക്ഷേപം നടത്തുന്ന സ്വിസ് ബാങ്കിന്റെ സ്പോണ്‍സര്‍ഷിപ്പ് ഫെഡററര്‍ സ്വീകരിച്ചതാണ് ഗ്രേറ്റയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.
റോജര്‍ വേക്ക് അപ്പ് നൗ എന്ന് ഹാഷ് ടാഗോടെയാണ് 17 കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ടെന്നിസ് ഇതിഹാസത്തിന്റെ നിലപാടുകളുെട ചോദ്യംചെയ്തത്. ആഗോള ബാങ്കായ ക്രെഡിറ്റ് സ്യൂസാണ് ഫെഡററുടെ സ്പോണ്‍സര്‍മാര്‍. ഇന്ധന ഖനനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ക്രെഡിറ്റ് സ്യൂസ് ഇതുവരെ 57 ബില്യന്‍ ഡോളര്‍ നല്‍കിയെന്ന വാര്‍ത്ത ഗ്രേറ്റ ട്വീറ്റ് ചെയ്തു. താങ്കള്‍ ബാങ്കിനെ പിന്തുണയ്ക്കുന്നോ എന്ന് ചോദിച്ച് റോജര്‍ ഫെഡററെ ഗ്രേറ്റ ടാഗ് ചെയ്യുകയും ചെയ്തു. ഉണരൂ റോജര്‍ എന്ന ഗ്രേറ്റയുടെ ഹാഷ്ടാഗ് യൂറോപ്പ് ഏറ്റെടുത്തു.
ഓസ്ട്രേലിയയിലെ കാട്ടുതീയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായുള്ള ധനസമാഹാരണവുമായി ബന്ധപ്പെട്ട് മെല്‍ബണിലാണ് ഫെഡറര്‍. വിമര്‍ശനങ്ങള്‍ക്ക് ഫെഡറര്‍ കൃത്യമായ മറുപടി പറഞ്ഞില്ലെങ്കിലും വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. പരിസ്ഥിതി ആഘാതങ്ങള്‍ താന്‍ ഗൗരവമായി കാണുന്നുവെന്നും വ്യക്തിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലിന് നന്ദിയെന്നും ഫെഡറര്‍ പറഞ്ഞു.
കുമളി സര്‍ക്കാര്‍ സ്കൂളിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശിയായ കമൽ ദാസാണ് മരിച്ചത്. അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസ് കസ്റ്റഡിയില്‍. കുമളി സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിനുള്ളിലാണ് ആസാം സ്വദേശിയായ കമൽ ദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ നിർമ്മാണത്തിനെത്തിയ തൊഴിലാളിയാണ് മരിച്ചത്. സ്കൂളിനോട് ചേർന്ന് താമസിക്കുന്നവരാണ് മൃതദേഹം കണ്ടു പോലീസിൽ വിവരമറിയിച്ചത്.
ഇതിനിടെ മരിച്ചയാളുടെ കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കടന്നു കളഞ്ഞു. ഇവരെ കട്ടപ്പനയിൽ നിന്ന് പൊലീസ് പിടികൂടി. കൊലപാതകമാണോ എന്ന സംശയത്തിൽ കൂടുതൽ ചോദ്യം ചെയ്തു വരികയാണ് . കമൽ ദാസ് വീണു മരിച്ചു എന്നാണ് കസ്റ്റഡിയിലുള്ള 5 ഇതര സംസ്ഥാന തൊഴിലാളികളും പൊലീസിനു മൊഴി നൽകിയിരിക്കുന്നത്.
പൊലീസ്, ഫോറൻസിക്ക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമാർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോയി. പോസ്റ്റുമാർട്ടത്തിന് ശേഷമേ മരണത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുവെന്ന് പൊലീസ് അറിയിച്ചു.
നിര്‍ഭയ ബലാത്സംഗ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ചാണ് ഡമ്മി നിര്‍മിച്ചത്. തിഹാര്‍ ജയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ആരാച്ചാരല്ല ഡമ്മികളെ തൂക്കിലേറ്റിയതെന്നും ജയിലിലെ ഉദ്യോഗസ്ഥനാണ് കൃത്യം നിര്‍വഹിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. കേസിലെ പ്രതികളെ ഈ മാസം 22-ന് രാവിലെ ഏഴ് മണിക്കാണ് തൂക്കിലേറ്റുക.