Latest News

കൊറോണ വൈറസ് (കൊവിഡ് 19) നാലായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഇറ്റലിയിലേയ്ക്ക് സഹായവുമായി ക്യൂബയില്‍ നിന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സംഘം. 52 അംഗ ക്യൂബൻ മെഡിക്കൽ ടീം ഇറ്റലിയിലേയ്ക്ക് തിരിച്ചു. ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായ ലംബാഡിയില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചാണ് ക്യൂബന്‍ ഡോക്ടര്‍മാരുടെ സംഘം ഇറ്റലിയിലേയ്ക്ക് പോകാന്‍ തീരുമാനിച്ചത്. വിപ്ലവനായകനും മുന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോയുടെ ചിത്രവുമായാണ് ക്യൂബന്‍ ഡോക്ടര്‍മാര്‍ ഇറ്റലിയിലേയ്ക്ക് തിരിച്ചത്.

ഞങ്ങള്‍ക്കെല്ലാം ഭയമുണ്ട്. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ വിപ്ലവ കടമ ചെയ്യാന്‍ പോവുകയാണ്. അതുകൊണ്ട് ഭയം മാറ്റിവച്ച് പോകുന്നു – തീവ്രപരിചരണ വിദഗ്ധനായ ഡോക്ടര്‍ ലിയനാര്‍ഡോ ഫെര്‍ണാണ്ടസ് (68) വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഭയമില്ലെന്ന് പറയുന്നവര്‍ സൂപ്പര്‍ ഹീറോകളാണ്. പക്ഷെ ഞങ്ങള്‍ സൂപ്പര്‍ഹീറോകളല്ല, ഞങ്ങള്‍ വിപ്ലവ ഡോക്ടര്‍മാരാണ് – ഡോ.ഫെര്‍ണാണ്ടസ് പറഞ്ഞു. പല കരീബിയന്‍ തുറമുഖങ്ങളും നങ്കൂരമിടാന്‍ അനുമതി നിഷേധിച്ച ബ്രിട്ടീഷ് കപ്പലിന് ക്യൂബ അനുമതി നല്‍കുകയും ബ്രിട്ടന്‍ ക്യൂബയ്ക്ക് നന്ദി പറയുകയും ചെയ്തിരുന്നു. 600ലധികം വരുന്ന യാത്രക്കാരെ കപ്പലില്‍ നിന്ന് ഒഴിപ്പിക്കാന്‍ സാധിച്ചിരുന്നു. ക്യൂബയില്‍ ഇതുവരെ 25 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കില്ല എന്ന് പ്രസിഡന്റ് മിഗുവല്‍ ഡയാസ് കാനല്‍ പറഞ്ഞിട്ടുണ്ട്.

ക്യൂബയുടെ എട്ടാമത് വിദേശ ആരോഗ്യദൌത്യമാണിത്. 1959ല്‍ വിപ്ലവ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത് മുതല്‍ ഇത്തരത്തില്‍ വിവിധ ലോകരാജ്യങ്ങളിലെ ആരോഗ്യ പ്രതിസന്ധികളില്‍ സഹായവുമായി ക്യൂബന്‍ മെഡിക്കല്‍ ടീമുകള്‍ എത്തിയിട്ടുണ്ട്. 2014ല്‍ ലൈബീരിയ, സൈറ ലിയോണ്‍ തുടങ്ങിയ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക് ആദ്യമായി മെഡിക്കല്‍ സംഘത്തെ അയച്ചത് ക്യൂബയായിരുന്നു. ഹെയ്തിയിലെ കോളറ കാലത്തും പരിചരണവുമായി ക്യൂബന്‍ മെഡിക്കല്‍ ടീം ഉണ്ടായിരുന്നു. 4825 പേരാണ് ഇറ്റലിയിൽ ഇതുവരെ മരിച്ചത്. 53,578 പേർക്കാണ് ഇറ്റലിയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വെനിസ്വേല, നിക്കാരാഗ്വ, ജമെയ്ക്ക, സൂരിനാം, ഗ്രനേഡ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും ക്യൂബ മെഡിക്കല്‍ ടീമുകളെ അയച്ചിരുന്നു.

കോവി‍ഡ് 19 എന്ന മഹാമാരി ലോകത്ത് രണ്ടുലക്ഷത്തിലധികം പേരെ ബാധിച്ചു കഴിഞ്ഞു. ഭീതിയിലും പരിഭ്രമത്തിലും ആണ് പലരും. രോഗം പകരാതിരിക്കാൻ ഭയവും പരിഭ്രാന്തിയുമല്ല ജാഗ്രതയാണ് വേണ്ടത്.

പുറത്തിറങ്ങി മരണം വരുത്തി വയ്ക്കരുതെന്ന മുന്നറിയിപ്പുമായി കോവിഡിൽ നിന്നും രക്ഷപെട്ട യുവാവ് ട്വിറ്ററിൽ. കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചാണ് ഫിലദെൽഫ്യ സ്വദേശിയായ ബ്രാഡ്​ലി സിഫർ ആശുപത്രിയിലായത്. ഭീതിദമായ ദിവസങ്ങളെ കുറിച്ചുള്ള സിഫറിന്റെ അനുഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ജീവൻ തിരികെ കിട്ടുമെന്ന് താൻ വിചാരിച്ചിരുന്നില്ലെന്നും അൽപം പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കിലെന്ന് ആലോചിക്കാൻ കഴിയുന്നില്ലെന്നും സിഫർ കുറിക്കുന്നു. ചെറുപ്പക്കാർക്ക് അപകടമില്ലെന്ന് വിചാരിക്കുന്നത് മണ്ടത്തരമാണെന്നും സിഫർ വ്യക്തമാക്കുന്നു.

സിഫറിന്റെ ട്വീറ്റ് ഇങ്ങനെ: ചെറുപ്പക്കാർക്ക് കോവിഡിന്റെ ലക്ഷണങ്ങളേയുണ്ടാകൂ, മറ്റ് പ്രശ്നങ്ങളുണ്ടാകില്ലെന്ന് പറയുന്നത് വെറുതേയാണ്. ജീവിതത്തിൽ ഇത്രത്തോളം ഞാൻ മുൻപ് തളർന്നു പോയിട്ടില്ല. ആ ദുരിത ദിവസങ്ങളെ കുറിച്ച് പറയാം.. കഴിഞ്ഞയാഴ്ച കോവിഡിനോടും ന്യൂമോണിയയോടും പൊരുതുകയായിരുന്നു.

പത്തു ദിവസം മുൻപാണ് ഇതെല്ലാം തുടങ്ങിയത്. എനിക്കു പതിവില്ലാത്ത വിധം ക്ഷീണം തോന്നി. തലവേദന ഉണ്ടായതുകൊണ്ട് ഞാൻ iboprofen കഴിച്ചിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും പനിയായി. ശ്വസിക്കാൻ ബുദ്ധിമുട്ടും തുടങ്ങി. പിറ്റേന്നായപ്പോഴേക്കും ഹൃദയത്തിന് താഴ്ഭാഗത്തായി നെഞ്ചിൽ തുടർച്ചയായ വേദന തുടങ്ങി. കിതയ്ക്കാതെ സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ.

പനിയും വരണ്ട ചുമയും ഉൾപ്പെട്ട, ഫ്ളൂവിന്റെതിനു സമാനമായ ലക്ഷണങ്ങളാണ് വൈറസിനുള്ളത്. ഈ മഹാമാരി സുഖപ്പെട്ടവർ വിശദീകരിക്കുന്ന 10 ലക്ഷണങ്ങള്‍ ഇവയാണ്:

േവദന നിറഞ്ഞ സൈനസ്

സൈനസ് വേദന പനിക്കും ജലദോഷത്തിനൊപ്പവും വരാം- ചൈനയിലെ വുഹാനിലെ കോണർ റീഡ് പറയുന്നു. 2019 നവംബറിൽ കൊറോണ വൈറസ് ആദ്യം ബാധിച്ച ആളൂകളിൽ റീഡും ഉൾപ്പെട്ടിരുന്നു. ദേഹം മുഴുവൻ വേദനയായിരുന്നു. തലയിൽ ശക്തിയായി ഇ‌ടിക്കുന്നതു പോലെയുള്ള തോന്നൽ, കണ്ണുകൾ കത്തുന്നതുപോലെ, തൊണ്ട ഇറുകുന്നതുപോലെ– റീഡ് തന്റെ ‍ഡയറിലെഴുതി

ചെവിയിൽ മർദം

ചെവി ഇപ്പോൾ പൊട്ടിതെറിക്കുന്നതു പോലെ തോന്നി എന്ന് കോണർ പറയുന്നു. ചെവി അടയും. ആന്തരകർണത്തിനും മധ്യകർണത്തിനും ഇ‌ടയിലുള്ള Eustachian tube അ‌‌ടയുകയും ഇത് ചെവികൾക്ക് പ്രഷർ ഉണ്ടാക്കുകയും ചെയ്യും. ഇയർബഡ് ഉപയോഗിക്കരുത്. അത് കൂടൂതൽ ദോഷം ചെയ്യും.

തലവേദന

പനിക്ക് ഒപ്പം തലവേദനയും ഉണ്ടാകും. ഒാഹിയോയിൽ ആശൂപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കെവിൻ ഹാരിസ് പറയുന്നത് കടുത്ത തലവേദന ഉണ്ടാകും എന്നാണ്. തലയിൽ ശക്തമായി ഇടിച്ചതുപോലുള്ള അനുഭവം.

കണ്ണിനു നീറ്റൽ

മറ്റ് അലർജികളിലുള്ളതുപോലെ കണ്ണിന് അസ്വസ്ഥതയും ചൊറിച്ചിലും നീറ്റലും ഉണ്ടാകും. ആദ്യം പനിയുടേതുപോലുള്ള ലക്ഷണങ്ങളും തുടർന്ന് കണ്ണിന് നീറ്റലും തലവേദനയും വന്നുവെന്ന് കോണർ റീഡ് പറയുന്നു.

തൊണ്ടയ്ക്ക് മുറുക്കം

തുർച്ചയായുള്ള ചുമ മൂലം തൊണ്ടയ്ക്ക് വീക്കവും മുറുക്കവും അനുഭവപ്പെടുന്നത് രോഗലക്ഷണമാണ്. ശ്വസിക്കുന്നതിനോ ഭക്ഷണം ഇറക്കുന്നതിനോ പ്രയാസം ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം. നിയന്ത്രിക്കാനാകാത്ത ചുമ ആയിരുന്നു എന്ന് ഇറ്റലിക്കാരനായ ആൻഡ്രു ഒ ഡൈയർ പറയുന്നു.

ദേഹവേദന

കൊറോണവൈറസ് ബാധിച്ചവർക്ക് ശരീരമാസകലം കടുത്ത വേദന ഉണ്ടാകും ചെവിക്കോ നെഞ്ചിനോ മാത്രമല്ല കൈയ്ക്കും കാലിനും വേദന ഉണ്ടാകും. സ്ട്രെസും ടെൻഷനും വേദന കൂട്ടൂന്നു. കടുത്ത തലവേദനയും ശരീരവേദനയും സന്ധിവേദനയും ആയിരുന്നു തനിക്ക് അനുഭവപ്പെട്ട ആദ്യലക്ഷണങ്ങൾ എന്ന് സിയാകിൽ സ്വദേശിനി എലിസബത്ത് പനയ്ക്കൽ പറയുന്നു. ഒപ്പം കടുത്ത പനിയും ഉണ്ടായിരുന്നു.

കുറുകുറുപ്പ്

ശ്വസിക്കുമ്പോൾ കുറുകുറുപ്പ് ഇണ്ടാകും. ശ്വാസകോശത്തിലെ വായുഅറകളിലെ ഫ്ളൂയി‍ഡുകൾ മൂലമാണ് ശ്വാസമെടുക്കുമ്പോൾ ശബ്ദം വരുന്നത്. ശ്വാസംമുട്ടലും പരിഭ്രാന്തിയും കൊണ്ട് തനിക്ക് ശ്വാസമെടുക്കാൻ പറ്റിയില്ല എന്ന് മാർക്ക് തിബോൾട്ട് പറയുന്നു.

വിശപ്പിലായ്മയും ക്ഷീണവും

ക്ഷീണമാണ് ഒരു ലക്ഷണം. വിശ്രമിക്കുക എന്നത് വളരെ പ്രധാനമാണ്. തായ്‌ലൻഡിൽ ആദ്യമായി വൈറസ് ബാധിച്ച ജയ്റുവേ സീ ഒങ് പറയുന്നത് തനിക്ക് എപ്പോഴും ക്ഷീണവും തളർച്ചയും ആയിരുന്നു എന്നാണ്. ഭക്ഷണം കഴിക്കാനും സാധിച്ചിരുന്നില്ല.

പനി

ആദ്യം തിരിച്ചറിയപ്പെടുന്ന ലക്ഷണങ്ങളിലൊന്നാണ് പനി. പനി മാത്രമാണ് വൈറസ് ബാധയുടെ ലക്ഷണമെന്നാണ് ആളുകൾ കരുതുന്നത് .ചിലർക്ക് ചുമയോ ശ്വസനപ്രശ്നങ്ങളോ ഇല്ലാതെ പനി മാത്രം വരാം. ഇറ്റലിയിൽ നിന്നെത്തിയ ദിവസമാണ് തനിക്ക് പനി വന്നതെന്ന് ‍ഡൽഹിയിലെ കോവി‍ഡ് –19 രോഗിയായ രോഹിത് ദത്ത പറയുന്നു. തുടർന്ന് മൂന്നു ദിവസങ്ങൾക്കു ശേഷം വീണ്ടും പനി വന്നു. അതുകൊണ്ട് അദേഹം സ്വയം ടെസ്ററ് ചെയ്യാൻ മുന്നോട്ട് വരുകയും ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിയുകയും ചെയ്തു.

നെഞ്ചിന് മുറുക്കം

പനിയൊടൊപ്പം കടുത്ത ചുമയും നെഞ്ചിന് മുറുക്കവും അനുഭവപ്പെടാം. ചുമയിൽ നിന്നുള്ള തുള്ളികളിലൂ‌ടെ വൈറസ് പകരും. അമേരിക്കയിൽ തിരിച്ചെത്തുമ്പോൾ പനിയും ചെറിയ ചുമയും നെഞ്ചിന് മുറുക്കവും (Tightness) തനിക്കുണ്ടായിരുന്നെന്ന് കാൾ ഗോൾഡ്മാൻ പറയുന്നു

രാജ്യത്തെ ട്രെയിൻ ഗതാഗതം ഈമാസം 31 വരെ നിർത്തി വയ്ക്കും. നിലവില്‍ പുറപ്പെട്ട ട്രെയിനുകള്‍ യാത്ര പുര്‍ത്തിയാക്കും. ചരക്കുഗതാഗതത്തിന് വിലക്ക് ബാധകമല്ല. റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് സോണൽ ജനറൽ മാനേജർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിങ്ങിലാണു ഇത് സംബന്ധിച്ചു ധാരണയിലെത്തിയത്. നിലവിലുളള ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് തീരുന്ന മുറയ്ക്കു അടുത്ത 72 മണിക്കൂർ ട്രെയിൻ സർവീസുകൾ പൂർണമായും നിർത്തി വയ്ക്കുന്നത്.

ഇന്ന് രാത്രി 12ന് ശേഷം സർവീസുകളൊന്നും ആരംഭിക്കാൻ പാടില്ല. നിലവിൽ ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ സർവീസ് അവസാനിപ്പിക്കും.. ട്രെയിൻ യാത്രയിലൂടെ കോവിഡ് 19 പകരുന്നത് ഒഴിവാക്കാനാണു കടുത്ത നടപടികളിലേക്കു റെയിൽവേ നീങ്ങുന്നത്. ജനത കർഫ്യു പ്രഖ്യാപിച്ചിരിക്കുന്ന ഇന്ന് നാനൂറോളം ട്രെയിനുകൾ മാത്രമാണു രാജ്യത്തു സർവീസ് നടത്തുന്നത്.

ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സർക്കാരുകൾ തങ്ങളുടെ സംസ്ഥാനങ്ങളിലേക്കുളള എല്ലാ ട്രെയിൻ സർവീസുകളും അടിയന്തരമായി നിർത്തി വയ്ക്കണമെന്നു റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. മുംബൈ–ജബൽപൂർ ഗോൾഡൻ എക്സ്പ്രസിലെ 4 യാത്രക്കാർക്കും ആന്ധ്ര സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ 8 പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ചികിൽസയിലുണ്ടായിരുന്ന 2 പേർ ബെംഗളൂരു–ഡൽഹി രാജധാനിയിൽ യാത്ര ചെയ്യുകയും ചെയ്തു.

കമിതാക്കളെ പാറക്കെട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തട്ടക്കുഴ കൂറുമുള്ളാനിയില്‍ അരവിന്ദ് കെ.ജിനു, മുളപ്പുറം കൂനംമാനിയില്‍ മെറിന്‍ രാജു എന്നിവരെയാണ് ചെപ്പുകുളം ഇരുകല്ലിന്‍മുടിയില്‍ നിന്നു ചാടി ജീവന്‍ ഒടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും ശരീരങ്ങള്‍ ഷാള്‍ കൊണ്ട് ബന്ധിച്ച നിലയില്‍ ആയിരുന്നു. തൊടുപുഴയില്‍ നിന്നു എത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ മുകളില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.

ഇരുവര്‍ക്കും പതിനെട്ട് വയസായിരുന്നു. മെറിനെ വെള്ളിയാഴ്ച രാത്രി 11ന് ശേഷം വീട്ടില്‍ നിന്നു കാണാതായെന്നു ബന്ധുക്കള്‍ കരിമണ്ണൂര്‍ പൊലീസില്‍ ഇന്നലെ രാവിലെ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ വെളളിയാമറ്റം ടവറിനു കീഴില്‍ ആണെന്നു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെപ്പുകുളം ഇരുകല്ലിന്‍മുടിക്ക് സമീപം അരവിന്ദിന്റെ ബൈക്ക് കണ്ടെത്തിയത്.

പരിശോധനയില്‍ പാറക്കെട്ടില്‍ നിന്നു 250 അടി കുത്തനെ ഉള്ള താഴ്ചയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തട്ടക്കുഴ ഗവ. വിഎച്ച്‌എസ്‌എസില്‍ കഴിഞ്ഞ വര്‍ഷം പ്ലസ് ടുവിനു ഒരുമിച്ചു പഠിച്ചവരാണ് ഇരുവരും. അരവിന്ദ് തൊടുപുഴയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്. മെറിന്‍ ആന്ധ്രയില്‍ നഴ്‌സിങ് പഠിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മെറിന്‍ ആന്ധ്രയില്‍ നിന്നു വീട്ടില്‍ എത്തിയത്.

കൊവിഡ് 19 ബാധിച്ച് റയല്‍ മഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ്(76) മരിച്ചു.കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഹോം ഐസൊലേഷനിലേക്ക് മാറിയ ലോറെന്‍സോയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

1995 മുതല്‍ രണ്ടായിരം വരെ റയല്‍ പ്രസിഡന്റായിരുന്നു ലോറെന്‍സോ സാന്‍സ്. റോബര്‍ട്ടോ കാര്‍ലോസ്, ക്ലാരന്‍സ് സീഡോര്‍ഫ്, ഡെവര്‍ സൂകര്‍ തുടങ്ങിയവരെ റയലില്‍ എത്തിച്ചത് ലോറെന്‍സോ ആയിരുന്നു.

അതേസമയം അര്‍ജന്റീനയുടെയും യുവന്റസിന്റെയും പ്രധാനതാരമായ പൗലോ ഡിബാലക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡിബാലയുടെ പങ്കാളി ഒറിയാന സബാറ്റിനിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത് രാജ്യത്ത് പുരോഗമിക്കുന്ന ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. ലോകം നേരിടുന്ന മഹാമാരിയെ നേരിടാൻ ജനങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഒരുപാട് പേര്‍ ഇത് സീരിയസായി കാണുന്നില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ടെന്നും കൂട്ടിച്ചേർത്തു. എന്നാൽ മനോരമ ന്യൂസിനോട് നടത്തിയ മോഹന്‍ലാലിന്റെ പ്രതികരണത്തിലെ ചില പരാമർശങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയുടെ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തു.

ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ വൈകുന്നേരം വീടിന് പുറത്തിറങ്ങി നിന്ന് കയ്യടിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ മോഹൻലാൽ വ്യാഖ്യാനിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. വൈകുന്നേരം അഞ്ച് മണിക്ക് എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുമ്പോള്‍ ഒരുപാട് വൈറസും ബാക്റ്റീരിയയും നശിച്ചുപോകാന്‍ സാധ്യതയുണ്ടെന്നും അത് അങ്ങനെ നശിച്ചുപോകട്ടെ എന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ-

ഞാന്‍ ഇപ്പോള്‍ ഉളളത് മദ്രാസിലാണ്. ചെന്നൈയില്‍ എന്റെ വീട്ടിലാണ്. ഒരാഴ്ച മുമ്പെ ഞാന്‍ ഇവിടെ വന്നിട്ട് പിന്നെ തിരിച്ച് പോകാന്‍ സാധിക്കാതെ വന്നു. എന്റെ അമ്മ എറണാകുളത്താണ്. നമ്മള്‍ വളരെയധികം കെയര്‍ എടുത്തിട്ടാണ് ഇരിക്കുന്നത്. എറണാകുളത്തെ വീട്ടിലേക്ക് ഗസ്റ്റുകളെ ഒന്നും പ്രവേശിപ്പിക്കുന്നില്ല. ആരും വരരുതെന്ന് അറിയിച്ചിട്ടുണ്ട്. കാരണം എന്റെ അമ്മയ്ക്ക് വയ്യാതെ ഇരിക്കുന്നതിനാല്‍ എക്‌സ്ട്രാ കെയര്‍ എടുക്കുകയാണ്. മദ്രാസിലെ വീട്ടിലായാലും നമ്മള്‍ പുറത്ത് പോകാതിരിക്കുകയാണ്. മഹാവിപത്തിനെ നേരിടാന്‍ നമ്മള്‍ ഒറ്റക്കെട്ടായി രാജ്യം നില്‍ക്കുമ്പോള്‍ അതിന്റെ കൂടെ സഹകരിക്കുക എന്നുളളത് ഒരു പൗരന്‍ എന്ന നിലയില്‍ രാജ്യത്തെ സ്‌നേഹിക്കുന്നയാള്‍ എന്ന നിലയില്‍ ലോകത്തെ സ്‌നേഹിക്കുന്നയാള്‍ എന്ന നിലയില്‍ നമ്മുടെ ധര്‍മ്മമാണ്.

ഒരുപാട് പേര്‍ ഇത് സീരിയസായി കാണുന്നില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ട്. തനിക്ക് വരില്ല എന്നുളള രീതിയിലാണ്, അല്ലെങ്കില്‍ എന്തെങ്കിലും ചെറിയ പനിയോ കാര്യങ്ങളോ ഉണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം. നമുക്ക് മാത്രമല്ല, ഒരുപാട് പേര്‍ക്ക് നാം പകര്‍ന്ന് കൊടുക്കാന്‍ സാധ്യതയുളള ഒരു മഹാവിപത്താണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അതിനെ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ പറഞ്ഞത് അനുസരിച്ചും അല്ലെങ്കിലും നമ്മളുടെ സ്വന്തം മനസില്‍ നിന്ന് ധാരണയുണ്ടായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നാണ് അപേക്ഷിക്കുന്നത്. തീര്‍ച്ചയായും ഇന്ന് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു.

ഒരു ദിവസത്തേക്കാണ് നമ്മള്‍ എല്ലാവരും വീട്ടിലിരിക്കാന്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. പ്രളയത്തെയും നിപ്പയെക്കാളുമൊക്കെ വലിയ സാഹചര്യമാണ് ഇപ്പോഴുളളത്. അതിനെ തീര്‍ച്ചയായും നമ്മള്‍ അതിജീവിക്കും. നമ്മുടെ കാലാവസ്ഥ, ഇത് നേരിടാനുളള ധൈര്യം, സര്‍ക്കാരിന്റെ നിലപാടുകള്‍, ആരോഗ്യപ്രവര്‍ത്തകരുടെ അദ്ധ്വാനം ഇതെല്ലാം കൊണ്ട് നമ്മള്‍ ഇതിനെ അതിജീവിക്കുമെന്നാണ് കരുതുന്നത്’.

വായിൽ കപ്പലോടും കൊതിയൂറുന്ന ചിക്കൻ 65 നമുക്കൊന്നു തയ്യാറാക്കാം.

ഇതിനു വേണ്ട ഒരു കിലോ എല്ല് ഇല്ലാത്ത ചിക്കൻ എടുത്തു നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു വിധം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. അതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, രണ്ട് ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, ഒന്നര ടേബിൾസ്പൂൺ തൈര്, ഒരു ടേബിൾസ്പൂൺ നാരങ്ങ നീര്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് കൊടുത്തു ഈ ചിക്കനും ആയി മസാല യോജിപ്പിച്ച് മൂന്നു മണിക്കൂർ നേരം റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇനി നിങ്ങൾക്ക് സമയം ഇല്ലെങ്കിൽ 2 മണിക്കൂർ വച്ചാൽ മതി പക്ഷേ എത്ര നേരം വയ്ക്കുന്നുവോ അത്രയും ടേസ്റ്റ് ചിക്കനു ഉണ്ടാകും.

ഇനി മൂന്നു മണിക്കൂറിനു ശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ കോൺഫ്ലവർ ഒപ്പം രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി കൂടി ചേർത്ത് വീണ്ടും ചിക്കനും ആയി ഇതെല്ലാം യോജിപ്പിച്ച് വീണ്ടും ഒരു 20 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കാം, ഇവ മിക്സ് ചെയ്യുമ്പോൾ ആവശ്യത്തിനു വെള്ളം കൂടി ഒഴിച്ച് യോജിപ്പിച്ച് എടുത്താൽ മതിയാകും, കാരണം ചിക്കൻ സിക്സ്റ്റി ഫൈവ് തയ്യാറാക്കാൻ വേണ്ടി ഈ മസാലകൾ ഒന്നും ചിക്കൻറെ മേൽ പൊതിഞ്ഞ് എടുക്കേണ്ട ആവശ്യമില്ല ചെറുതായൊന്ന് കോട്ടിംഗ് കൊടുത്താൽ മാത്രം മതിയാകും.

ഇനി 20 മിനിറ്റിനു ശേഷം ഒരു പാൻ അടുപ്പത്തുവെച്ച് ചിക്കൻ മുക്കാൽഭാഗവും മുങ്ങാനുള്ള സൺഫ്ലവർ ഓയിൽ ഒഴിച്ച് കൊടുക്കാം ശേഷം ഇതിലേക്ക് ചിക്കൻ ഇട്ട് കൊടുത്തു വറുത്തെടുക്കാം, തീ ഈ സമയം മീഡിയം ഫ്ലെയിമിൽ വച്ചാൽ മതിയാകും, ഒരിക്കലും ഹൈ ഫ്ലെയിമിൽ വയ്ക്കരുത്. ശേഷം ചിക്കൻ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചുമിട്ട് നല്ല ബ്രൗൺ കളർ ആകുമ്പോൾ വറുത്ത കോരി മാറ്റാവുന്നതാണ്.

ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് നമ്മൾ ചിക്കൻ വറുക്കാൻ ഉപയോഗിച്ച എണ്ണയിൽ നിന്ന് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് അത് ചൂടാകുമ്പോൾ തീ മീഡിയം ഫ്ലെയിമിൽ ആക്കി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര സ്പൂൺ ജീരകം പൊടിച്ചത്, അര ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ഗരംമസാല കൂടി ഇട്ട് ഒന്നു മിക്സ് ചെയ്തു അതിലേക്ക് ഒന്നര ടേബിൾസ്പൂൺ വളരെ ചെറുതായി നുറുക്കിയ വെളുത്തുള്ളി, രണ്ട് ടേബിൾസ്പൂൺ കറിവേപ്പില ചെറുതായി നുറുക്കിയത്, ഒപ്പം ഒരു ടീസ്പൂൺ മുളകുപൊടി കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു വഴറ്റാം, ഇനി ഒരു തണ്ട് കറിവേപ്പില മുഴുവൻ മുറിക്കാതെ തന്നെ ഇട്ടു കൊടുത്തു അതിനോടൊപ്പം ഒരു മൂന്ന് പച്ചമുളകും മുറിക്കാതെ ചേർക്കാം.

അത് കഴിഞ്ഞു ഇതിൻറെ എല്ലാം പച്ച മണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് ടൊമാറ്റോ സോസ്, ചില്ലി സോസ്, സോയ സോസ് എന്നിവ ഒരു ടീസ്പൂൺ വിധം ചേർത്തുകൊടുക്കാം, എന്നിട്ടു ടേസ്റ്റ് ചെയ്തതിനുശേഷം സോസുകൾ ആവശ്യമുണ്ടെന്നു തോന്നുകയാണെങ്കിൽ കൂടുതൽ ചേർത്ത് പിന്നെ ഇതിലേക്ക് അരക്കപ്പ് വെള്ളം കൂടി ചേർത്ത് മസാല ഒന്നിളക്കി ആവശ്യത്തിന് ഉപ്പ് കൂടി ഇട്ടു കൊടുക്കാം. കുറച്ചു കഴിയുമ്പോൾ തന്നെ ഇതെല്ലം തിളച്ചു നല്ല കട്ടിയുള്ള ചാറു പോലെ ആയി വരുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കൻ ഇട്ടു കൊടുത്തു നല്ലപോലെ മസാലയും ചിക്കനും കൂടി മിക്സ് ചെയ്ത് എടുക്കാം.

ശേഷം ഇത് ഒരു മിനിറ്റ് നേരം അടച്ച് വെച്ച് കഴിഞ്ഞ തുറക്കുമ്പോൾ ചിക്കൻ സിക്സ്റ്റി ഫൈവ് റെഡിയാകും, ഇത് സൂപ്പർ ടേസ്റ്റി വിഭവം ആയതിനാൽ പാത്രം കാലിയാക്കുന്ന വഴി പോലും അറിയില്ല.

കൊറോണ വൈറസ് ബാധ മുലം കടുത്ത പ്രതിസന്ധിയിലായ ഇറ്റലിയിൽ ഓരോ ദിവസവും മരണ സംഖ്യ കൂടുകയാണ്. ഇന്നലെ മാത്രം 793 പേരാണ് രാജ്യത്ത് മരിച്ചത്. ഇതേ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പല നഗരങ്ങളിലും സൈന്യത്തെ ഇറക്കിയിട്ടുണ്ട്. ഏറ്റവും അത്യവശ്യമായ സ്ഥാപനങ്ങള്‍ ഒഴികെ ബാക്കിയെല്ലാം അടഞ്ഞു കിടക്കും. മരണ സംഖ്യ വര്‍ധനവിന്റെ നിരക്ക് പരിശോധിച്ചാല്‍ ചൈനയുടെ മരണ സംഖ്യയുടെ ഇരട്ടിയാകാന്‍ ഒന്നോ രണ്ടോ ദിവസം മതിയാകും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 700ല്‍ അധികം പേര്‍ ഇറ്റലിയില്‍ മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ കാണിക്കുന്നത്. ഇപ്പോള്‍ ചികിത്സയിലോ ഐസൊലെഷനിലോ ഉള്ള 42,680 സജീവ കേസുകളില്‍ 2857 പേരുടെ നില ഗുരുതരമാണ് എന്നത് സൂചിപ്പിക്കുന്നത് മരണ സംഖ്യ 10,000 കടന്നേക്കുമെന്നാണ്.

പ്രധാന കാരണമായി ശാസ്ത്രജ്ഞര്‍ ഉയര്‍ത്തുന്ന വിഷയം വയോജന ജനസംഖ്യയാണ്. ജപ്പാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വയോജനങ്ങള്‍ ഉള്ള രാജ്യമാണ് ഇറ്റലി. ഇവിടത്തെ ശരാശരി പ്രായം 45.4 ആണ്. രാജ്യത്തിന്റെ 23 ശതമാനം ജനങ്ങളും 65 വയസിനു മുകളില്‍ ഉള്ളവരാണ്. ഇറ്റലിയില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ ശരാശരി പ്രായം 78.5 ആണ്. ഇവരില്‍ 99% പേരും മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ കൂടിയുള്ളവരാണ് എന്നതും ശ്രദ്ധിയ്ക്കുക.

ഇറ്റലിയിലെ യുവാക്കള്‍ അവരുടെ വീടുകളിലെ വയോജനങ്ങളുമായി ഏറെ അടുത്തിടപഴകി ജീവിക്കുന്നവരാണ് എന്ന വസ്തുതയാണ് സാമൂഹ്യ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമീണ മേഖലയിലെ യുവാക്കള്‍ മിലാന്‍ അടക്കമുള്ള വന്‍ നഗരങ്ങളില്‍ ജോലി ചെയ്യുന്നവരും തങ്ങളുടെ കുടുംബത്തിനൊപ്പം താമസിക്കുന്നവരുമാണ്. നഗരങ്ങള്‍ക്കും വീടുകള്‍ക്കും ഇടയിലെ പ്രതിദിനമുള്ളതോ ഇടവിട്ടുള്ളതോ യാത്ര ആയിരിക്കാം കൊറോണ വൈറസിന്റെ നിശബ്ദ പടര്‍ച്ചയ്ക്ക് കാരണമായത് എന്നാണ് വിലയിരുത്തല്‍. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും കൊറോണ ഏറ്റവും വേഗത്തില്‍ പടരാവുന്ന വയോജനങ്ങളില്‍ ഇതെത്തിക്കുന്ന വാഹകരായി യുവാക്കള്‍ പ്രവര്‍ത്തിച്ചു എന്നതാണു യാഥാര്‍ഥ്യം. ഇറ്റാലിയന്‍ അധികൃതര്‍ യാഥാര്‍ഥ്യം തിരിച്ചറിയുന്നതിന് മുന്പ് വലിയ രീതിയിലുള്ള സാമൂഹിക വ്യാപനം നടന്നു കഴിഞ്ഞിരുന്നു.

അതേ സമയം ശരാശരി പ്രായം 47.3 ആയ ജപ്പാനില്‍ പക്ഷേ കോവിഡ് മരണം 35 മാത്രമാണ്. അപ്പോള്‍ പ്രായം മാത്രമല്ല കോവിഡ് നിയന്ത്രണത്തിന് പരിഗണിക്കേണ്ട ഘടകം എന്നു സൂചിപ്പിക്കുകയാണ് ജപ്പാന്റെ ഉദാഹരണം.”എന്തുകൊണ്ട് ഇറ്റലി എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. അതിനൊരു ലളിതമായ ഉത്തരമില്ല.”ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ യാഷ്ക മൌങ്ക് പറയുന്നു.

തങ്ങളുടെ ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാവുന്നതില്‍ കൂടുതല്‍ പേരെ രോഗം ബാധിച്ചതോടെ പ്രായം കൂടിയവരെ മരണത്തിന് വിട്ടുകൊടുക്കുന്ന അവസ്ഥയാണ് ഇറ്റലിയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതും രോഗ വ്യാപനത്തിന്റെ തോത് കൂട്ടിയിരിക്കുകയാണ്.

രാജ്യത്തു ഇതുവരെ 15 ഓളം ആരോഗ്യ പ്രവര്‍ത്തകരും 18 പുരോഹിതന്മാരും മരണപ്പെട്ടു എന്നത് കോവിഡ് മഹാമാരി ഇറ്റലിയില്‍ ഉണ്ടാക്കിയ ദുരന്തത്തിന്റെ ചിത്രം കൂടുതല്‍ ഇരുണ്ടതാക്കുന്നു.

ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതുപോലെ ദക്ഷിണ കൊറിയയും ജപ്പാനും ജര്‍മ്മനിയും അടക്കമുള്ള രാജ്യങ്ങള്‍ കാണിച്ച മാതൃക സ്വീകരിച്ച് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുകയും രോഗ ബാധിതര്‍ കൂടുതല്‍ സാമൂഹിക വ്യാപനത്തിന്റെ വാഹകാരായി മാറുന്നത് തയുകയും മാത്രമാണ് ഇറ്റലിയുടെ മുന്‍പിലെ പോംവഴി എന്നു ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പോര്‍ച്ചുഗലിൽ നിന്ന് ദുബായിലെത്തിയ മലയാളി ഇരട്ട സഹോദരന്മാർ കഴിഞ്ഞ മൂന്ന് ദിവസമായി ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിൽ കുടുങ്ങി. കോവിഡ്–19 വ്യാപനത്തെ തുടർന്ന് യൂറോപ്പിൽ നിന്നുള്ളവർക്ക് ഇന്ത്യ പ്രവേശനം തടഞ്ഞതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പോർചുഗലിലെ ലിസ്ബണിൽ നിന്നെത്തിയ തിരുവനന്തപുരം കായംകുളം പുതിയതുറ സ്വദേശികളായ ജാക്സൺ, ബെൻസൺ എന്നിവരാണ് കൃത്യമായി ഭക്ഷണം കഴിക്കാതെയും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുമാകാതെ ദുരിതത്തിലായത്.

യൂറോപ്പിൽ കൊറോണ ഭീഷണിയെ തുടർന്ന് നഗരം വിജനമായിത്തുടങ്ങിയപ്പോൾ, ഇൗ മാസം 18ന് പ്രദേശിക സമയം രാവിലെ 11.30ന് എമിറേറ്റ്സ് എയർലൈൻസിൽ ദുബായ് വഴി നാട്ടിലേയ്ക്ക് തിരിക്കുകയായിരുന്നു. ലിസ്ബൺ രാജ്യാന്തര വിമാനത്താവളത്തിൽ തന്നെ ഇവരുടെ തിരുവനന്തപുരത്തേയ്ക്കുള്ള യാത്രാ നടപടികളും പൂർത്തീകരിച്ചിരുന്നു. തങ്ങളുടെ ആരോഗ്യ നില പരിശോധിച്ച് കോവിഡ്–19 ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നതായി ഇരുവരും കാര്യങ്ങൾ ചോദിച്ചറിഞ്ഞ മാധ്യമപ്രവർത്തകരോട് പറയുന്നു

പിറ്റേന്ന് പുലർച്ചെ മൂന്നിന് ദുബായിലെത്തിയ ഇവർക്ക് 21 മണിക്കൂറിന് ശേഷമായിരുന്നു തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര. എന്നാൽ, തുടർ യാത്രയ്ക്കുള്ള അനുമതി എമിറേറ്റ്സ് എയർലൈൻസിന് ഇന്ത്യൻ അധികൃതരിൽ നിന്ന് ലഭിച്ചില്ല. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേയ്ക്കുള്ള യാത്രക്കാർ അധികം വൈകാതെ അതാത് വിമാനങ്ങളിൽ യാത്ര തിരിച്ചപ്പോൾ, 18ന് ഉച്ചയ്ക്ക് 12ന് ശേഷം തിരുവനന്തപുരത്തേയ്ക്ക് യാത്രാ വിലക്കുണ്ടെന്നും അനുമതി ലഭിച്ചാൽ മാത്രമേ കൊണ്ടുപോവുകയുള്ളൂ എന്നുമായിരുന്നു ജാക്സണും ബെൻസണും അധികൃതർ നൽകിയ മറുപടി.

തങ്ങളുടെ തുടർ യാത്രാ നടപടികൾ ലിസ് ബണിൽ നേരത്തെ പൂർത്തിയായതെന്നറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഇരുവരും പ്രതിസന്ധിയിലാവുകയും വിമാനത്താവളത്തിൽ തന്നെ കുടുങ്ങുകയുമായിരുന്നു. നാളെ (ഞായർ) മുതൽ ഇന്ത്യയിലേയ്ക്ക് രാജ്യാന്തര വിമാന സർവീസ് നിർത്തലാക്കുമെന്നതിനാൽ ഇന്ന് തന്നെ യാത്ര തിരിക്കാൻ സാധിച്ചാലേ രക്ഷയുള്ളൂ. പോർചുഗൽ വീസ റദ്ദാക്കിയാണ് ഇരുവരും വന്നത് എന്നതിനാൽ മടക്കയാത്രയും അസാധ്യമാണ്.

ആദ്യ രണ്ട് ദിവസം ഭക്ഷണത്തിനുള്ള കൂപ്പൺ എമിറേറ്റ്സ് എയർലൈൻസ് അധികൃതർ നൽകിയെങ്കിലും ഇപ്പോൾ സ്വന്തം കീശയിൽ നിന്ന് പണമെടുത്താണ് രണ്ടു നേരം ഭക്ഷണം കഴിക്കുന്നതെന്നും ഇതിന് തന്നെ വൻ തുക ചെലവായെന്നും ജാക്സൺ പറഞ്ഞു. യത്രക്കാർക്കുള്ള കസേരയിലിരുന്നാണ് ഉറങ്ങുന്നത്. ഇവിടുത്തെ കുളിമുറി ഉപയോഗിക്കുന്നുണ്ടെങ്കിലും ദിനചര്യകളാകെ താളം തെറ്റി. കൊണ്ടുവന്ന വസ്ത്രങ്ങളെല്ലാം മുഷിഞ്ഞുതുടങ്ങി. ഇനിയും വൈകിയാൽ തങ്ങൾ ഏറെ ദുരിതത്തിലാകുമെന്നും എത്രയും പെട്ടെന്ന് തങ്ങളെ ഇന്ത്യയിലെത്തിക്കുകയോ യുഎഇയിൽ പുറത്തിറങ്ങാൻ അനുവദിക്കുകയോ ചെയ്യണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

നോർക്കയും സംഭവത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡ‍ന്റ് ഇ.പി.ജോൺസണും ഇവരെ സഹായിക്കാനുള്ള ശ്രമം നടത്തിവരുന്നു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി വി.മുരളീധരനും ഇടപെട്ട് തങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരണം കാണണമെന്നും ജാക്സണും ബെൻസണും പറഞ്ഞു.

കോവിഡ് വ്യാപനം ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ടായി ജനത കര്‍ഫ്യു തുടങ്ങി. രാത്രി ഒന്‍പതുവരെ വീടിനു പുറത്തിറങ്ങാതെ കര്‍ഫ്യു നടപ്പാക്കണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. കര്‍ഫ്യുവിന് പൂര്‍ണ പിന്തുണയുമായി കേരളവും ഒപ്പമുണ്ട്. അവശ്യസേവനങ്ങള്‍ ഒഴികെ എല്ലാം മുടക്കമാണ്.

കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ട്രെയിന്‍, മെട്രോ തുടങ്ങിയ ഒന്നും പ്രവര്‍ത്തിക്കില്ല. ഹോട്ടല്‍, ബാര്‍, ബവ്റിജസ്, വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍ ഒന്നും തുറക്കില്ല. വീട്ടില്‍ കഴിയുന്നവര്‍ ഇന്ന് വീടും പരിസരവും വൃത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

∙ ബ്രിട്ടൻ: സമ്പൂർണ അടച്ചുപൂട്ടലിലേക്ക്. ഇതുവരെ അടയ്ക്കാതിരുന്ന ബാർ, പബ്, തിയറ്റർ, റസ്റ്ററന്റ്, നൈറ്റ് ക്ലബ്, ജിംനേഷ്യം എന്നിവയടക്കമുള്ള എല്ലാ വിനോദ കേന്ദ്രങ്ങളും അടയ്ക്കാൻ ഉത്തരവ്.
∙ യുഎസ്: ഏറ്റവും വലിയ സംസ്ഥാനമായ കലിഫോർണിയ, ന്യൂയോർക്ക്, ഇല്ലിനോയ്, കണക്ടികട്ട് സംസ്ഥാനങ്ങളിൽ ‘സ്റ്റേ അറ്റ് ഹോം’ ഉത്തരവ്. അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള 3 നഗരങ്ങളും ഇതോടെ നിശ്ചലാവസ്ഥയിൽ – ന്യൂയോർക്ക്, ലൊസാഞ്ചലസ്, ഷിക്കാഗോ.

കോവിഡ് പകർച്ചയിൽ ചൈനയെ വീണ്ടും ‘കുത്തി’ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ചൈനയോടു ബഹുമാനമുണ്ട്. പ്രസിഡന്റ് ഷി ചിൻ പിങ് എന്റെ സുഹൃത്താണ്. പക്ഷേ, കൊറോണ വൈറസ് ചൈനയിൽ തുടങ്ങി, കൈവിട്ടു പോയത് കഷ്ടമായി’ എന്നു വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ചൈനയും റഷ്യയും ഇറാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആരോപിച്ചു.

∙ ചൈന: തദ്ദേശീയ കോവിഡ് ബാധ തുടർച്ചയായ മൂന്നാം ദിവസവും ഉണ്ടായില്ലെങ്കിലും വിദേശത്തു നിന്നെത്തിയ കൂടുതൽ പേർക്കു രോഗം സ്ഥിരീകരിച്ചു. യുഎസിൽ നിന്നും യൂറോപ്പിൽ നിന്നും തിരിച്ചെത്തിയ വിദ്യാർഥികളും പ്രവാസികളുമായ 41 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഹോങ്കോങ്ങിൽ 48 ‘ഇറക്കുമതി’ കേസുകൾ റിപ്പോർട്ട് ചെയ്തു.

∙ ഫ്രാൻസിൽ സമ്പർക്ക വിലക്കിന്റെ ആദ്യദിനം നിർദേശങ്ങൾ ലംഘിച്ചതിന് 4000 പേർക്കു പിഴയിട്ടു.

∙ ആഫ്രിക്കയിലും പടരുന്നു. പരിശോധനാ സംവിധാനങ്ങളുടെ അഭാവവും മറ്റുമുള്ളതുകൊണ്ട് യഥാർഥ രോഗബാധിതരുടെ സംഖ്യ സംബന്ധിച്ച് പല രാജ്യങ്ങളിലും വ്യക്തതയില്ല.

∙ ലാറ്റിനമേരിക്കയിൽ ക്യൂബയും ബൊളീവിയയും അതിർത്തികൾ അടച്ചു.

∙ സിംഗപ്പുരിൽ ആദ്യ മരണങ്ങൾ. 75 കാരിയും 64 കാരനുമാണ് മരിച്ചത്.

∙ ദക്ഷിണ കൊറിയയിൽ 147 പുതിയ കേസുകൾ, സമൂഹവ്യാപനം തുടരുന്നു

∙ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കർഫ്യൂ

∙ തായ്‍ലൻഡിൽ 89 പുതിയ കേസുകൾ, ഒരു ദിവസത്തെ ഏറ്റവും കൂടിയ എണ്ണം

∙ ജോർദാനിൽ ദേശീയ കർഫ്യൂ

∙കാനഡയിൽ രോഗബാധിതർ 1000 കടന്നു, അഭയാർഥികളെ പ്രവേശിപ്പിക്കുന്നത് നിർത്തി

∙ കൊളംബിയയിൽ 19 ദിവസത്തെ സമ്പർക്ക വിലക്ക് ചൊവ്വാഴ്ച മുതൽ

∙ ജപ്പാനിൽ രോഗബാധിതർ 1000 കടന്നു

∙ ജോർജിയയിൽ ഒരു മാസം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നിർദേശം.

∙ പാക്കിസ്ഥാനിൽ രോഗബാധിതരുടെ എണ്ണം 510 ആയി

∙ കോവിഡ്, ലോക സാമ്പത്തികവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് രാജ്യാന്തര നാണയനിധി. പ്രതിസന്ധി നീണ്ടുനിൽക്കില്ലെന്ന് പ്രതീക്ഷ.

ലോകത്താകെ കോവിഡ് ബാധിതർ 3,07,627

മരണം 13,050

നേരിയ രോഗമുള്ളവർ 1,89,480

ഗുരുതരാവസ്ഥയിലുള്ളവർ 9,300

ഭേദമായവർ‌ 93,640

Copyright © . All rights reserved