ഗായകൻ യേശുദാസിന്റെ ഇളയ സഹോദരൻ കെ.ജെ. ജസ്റ്റിനെ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലാർപാടം ഡി.പി. വേൾഡിന് സമീപം കായലിൽ ബുധനാഴ്ച രണ്ടോടെയാണ് മൃതദേഹം കണ്ടത്.
രാത്രിയായിട്ടും ജസ്റ്റിൻ വീട്ടിലെത്താത്തതിനാൽ ബന്ധുക്കൾ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി. അപ്പോഴാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടുവെന്ന വിവരം അറിഞ്ഞത്. രാത്രി 11.30 ഓടെ ബന്ധുക്കൾ സ്റ്റേഷനിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു.പരേതരായ, സംഗീതജ്ഞനും നാടക നടനുമായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ്
കൊച്ചി ∙ ഹോട്ടൽമുറിയിൽ വിദേശവനിത ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ യുവതിക്കു പ്രതികളിൽ ഒരാളുമായി നേരത്തേ പരിചയമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ. ഇരുവരും ഫെയ്സ്ബുക്കിലൂടെ നേരത്തെ പരിചയപ്പെട്ടിരുന്നതായി യുവതി തന്നെയാണ് പൊലീസിനെ അറിയിച്ചത്. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് ഇൻസാഫ്, അൻസാരി എന്നിവരാണ് വിദേശയുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.
യുവാവിന്റെ ക്ഷണമനുസരിച്ചാണു യുവതി കൊച്ചിയിലെത്തി എംജി റോഡിലുള്ള സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തത് എന്നാണു വിവരം. പ്രതികളിൽ ഒരാളായ മുഹമ്മദ് ഇൻസാഫ് തായ്‍ലൻഡ് സന്ദർശിച്ചപ്പോൾ യുവതിയുമായി പരിചയമുണ്ടെന്നാണ് ആദ്യം വെളിപ്പെടുത്തിയിരുന്നത്. എന്നാൽ അങ്ങനെയല്ലെന്നും ഫെയ്സ്ബുക്കിലൂടെയുള്ള പരിചയമായിരുന്നെന്നും പിന്നീട് അറിയിക്കുകയായിരുന്നു. ഇവരിൽ അൻസാരി എന്ന പ്രതിക്ക് യുവതിയുമായി നേരത്തെ യാതൊരു പരിചയവുമില്ല.
ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മുഹമ്മദ് ഇൻസാഫ് റൂമിലേക്കു വിളിച്ചു വരുത്തി അൻസാരിയോടൊപ്പം ചേർന്നു ലൈംഗികമായി പീഡിപ്പിെച്ചന്ന് യുവതി ഹോട്ടൽ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഹോട്ടൽ ജീവനക്കാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. ഉടനെ തന്നെ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
E
മാലൂരിൽ പ്രവാസിയായ യുവാവിനെ കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധുവും സുഹൃത്തുമായ യുവാവ് പിടിയിൽ.
മാലൂർ ടൗണിലെ ഓട്ടോഡ്രൈവർ കരിവെള്ളൂർ വടക്കേയിൽ വീട്ടിൽ മനോളി ഷിനോജി (32)നെയാണ് മാലൂർ എസ്ഐ ടി.പി. രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കരിവെള്ളൂർ പൃഥിയിൽ ഗംഗാധരന്റെ മകൻ പി. ദിജിലിനെ(32) വീടിന് സമീപത്തുള്ള നിർമാണത്തിലിരിക്കുന്ന വീടിനോടു ചേർന്ന കിണറിനുസമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി 10.30 ഓടെ പുറത്തുപോകുന്നുവെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയശേഷം ഞായറാഴ്ച രാവിലെ 9.40 ഓടെയാണ് വീട്ടിൽനിന്ന് കുറച്ചകലെയുള്ള ബാലകൃഷ്ണൻ ചെപ്രാടത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആൾത്താമസമില്ലാത്തതും പണിപൂർത്തിയാകാത്തതുമായ വീടിനോടുചേർന്നുള്ള കിണറിന്റെ ആൾമറയോടു ചേർന്നുള്ള സ്ഥലത്ത് കഴുത്തിൽ കയർ കുരുക്കിയനിലയിൽ മൃതദേഹം കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയുള്ളതിനെ തുടർന്ന് ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മുഖവും മറ്റും മുറിഞ്ഞ് രക്തംവാർന്ന നിലയിലായിരുന്നു മൃതദേഹം.
ആൾമറയുടെ കല്ലുകൾ ഇളകി താഴെവീണ നിലയിലും കഴുത്തിൽ കുടുക്കിയ കയർ കിണറിന്റെ കപ്പിയിൽ കെട്ടിയനിലയിലുമായിരുന്നു. ദുബായിൽ ജോലിചെയ്തിരുന്ന ദിജിൽ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്.
ഇപ്പോൾ ലൈനിൽ വാഹനത്തിൽ പച്ചക്കറി കച്ചവടം നടത്തിവരികയായിരുന്നു. കസ്റ്റഡിയിലെടുത്ത ഷിനോജിനെ ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. മരിച്ച ദിജിലിന്റെ പിതൃസഹോദരിയുടെ മകനാണ് പ്രതിയായ ഷിനോജ്.
സംസാരിക്കാനുണ്ടെന്നുപറഞ്ഞ് സ്ഥിരമായി ഇരിക്കാറുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ദിജിലിനെ രാത്രി ഫോണിൽ വിളിച്ചുവരുത്തുകയും തുടർന്ന് പിന്നിൽനിന്ന് കഴുത്തിൽ കയർ കുടുക്കിട്ടു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദിജിലിന്റെ ഭാര്യയെ സ്വന്തമാക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഷിനോജ് പോലീസിന് മൊഴി നൽകി. സംഭവം നടന്ന ദിവസം ഷിനോജിനെ പരിസരത്തു കണ്ടിരുന്നില്ല. ഇതിൽ സംശയം തോന്നിയ നാട്ടുകാർ ഇക്കാര്യം പോലീസിനെ ധരിപ്പിച്ചിരുന്നു.
തുടർന്ന് ഷിനോജിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ മുഖത്തും ദേഹത്തും പരിക്കേറ്റതായി കണ്ടെത്തുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പേ ദിജിലിനെ കൊലപ്പെടുത്താൻ ഷിനോജ് ആസൂത്രണം ചെയ്തിരുന്നു. ഇതിനായി കൂത്തുപറമ്പിലെ ഒരു കടയിൽനിന്ന് പ്ലാസ്റ്റിക് കയർ വാങ്ങി. ഈ കയറിന്റെ ഒരു ഭാഗം പ്രതിയുടെ വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തശേഷം കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചെന്നൈ ∙ തമിഴ് സിനിമാ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ആദായനികുതി വകുപ്പ്. സൂപ്പര്‍ താരം വിജയ്‌യെ ഷൂട്ടിങ് ലൊക്കേഷനിലെത്തി ചോദ്യം ചെയ്തു. വിശദമായി ചോദ്യം ചെയ്യുന്നതിനു താരത്തോടു ചെന്നൈ ആദായ നികുതി ഓഫിസില്‍ നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി താരം ചെന്നൈയിലേക്കു പുറപ്പെട്ടു. കൂടല്ലൂർ ജില്ലയിലെ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്ത് മാസ്റ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെ ഉദ്യോഗസ്ഥരെത്തി നോട്ടിസ് നൽകുകയായിരുന്നു.
p>ഇതിനിടെ വിജയ്‌യുടെ ചെന്നൈയിലെ വസതികളിലും പരിശോധന നടന്നു. സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വീടുകളിലാണ് തിരച്ചില്‍ നടത്തിയത്. വിജയ് നായകനായി അടുത്തിടെ പുറത്തു വന്ന ബിഗില്‍ സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യലും പരിശോധനയും. ബിഗിലിന്റെ നിര്‍മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ 20 ഇടങ്ങളില്‍ ബുധനാഴ്ച രാവിലെ മുതല്‍ പരിശോധന ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു സൂപ്പര്‍ താരത്തെയും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.
സിനിമാ നിർമാണത്തിനു ഫണ്ട് നൽകുന്ന അൻപു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധന നടന്നു. 180 കോടി രൂപ ചെലവില്‍ ദീപാവലിക്കു പുറത്തിറങ്ങിയ ചിത്രം തമിഴകത്തും പുറത്തും വലിയ തരംഗം സൃഷ്ടിച്ചിരുന്നു. വിജയ്‌യെ കസ്റ്റഡിയിൽ എടുത്തെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ.
ടോക്കിയോ : ലോകമെങ്ങും കൊറോണ ഭീതിയില്‍ അനുദിനം അമര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ജപ്പാനില്‍ നിന്നും ഇതുസംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് എത്തിയിരിക്കുന്നതു. ജപ്പായിലെ ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 10 യാത്രക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന നാലായിരത്തോളം പേര്‍ നിരീക്ഷണത്തിലെന്നാണ് റിപ്പോര്‍ട്ട്. കപ്പല്‍ യൊക്കൊഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുകയാണ്. ജീവനക്കാരെയും സഞ്ചാരികളെയും കപ്പലില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല.
ഇതേ കപ്പലില്‍ കഴിഞ്ഞ മാസം യാത്ര ചെയ്തയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. യാത്രയ്ക്കിടെ ഇയാളില്‍ രോഗ ലക്ഷണമൊന്നും പ്രകടമായിരുന്നില്ല. എന്നാല്‍ ഹോങ്കോങ് തുറമുഖത്ത് കപ്പലിറങ്ങിയ ശേഷം ഇയാളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങി. ഇതോടെ ഇയാള്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന 273 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. പരിശോധന ഫലത്തില്‍ 10 പേര്‍ക്ക് പോസിറ്റീവായി.
കപ്പലിലുള്ള 3700 സഞ്ചാരികളെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും, കൊറോണ സ്ഥിരീകരിച്ചവരെ കപ്പലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു. 14 ദിവസത്തെ നിരീക്ഷണമാണ് ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീക്ക് ഗുരുതര പരിക്ക്. വയനാട് വൈത്തിരിയിലാണ് സംഭവമുണ്ടായത്. തളിമല സ്വദേശിനി ശ്രീവള്ളിക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൽപ്പറ്റയിൽ നിന്നും വൈത്തിരിയിലേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ നിന്നാണ് സ്ത്രീ പുറത്തേക്ക് വീണത്. വൈത്തിരി ടൗണിൽ വച്ചാണ് സംഭവം. ഇറങ്ങാനുള്ള സ്റ്റോപ്പിലേക്ക് ബസ് അടുത്തതോടെ ഇവർ ഇരിപ്പിടത്തിൽ നിന്ന് മാറി വാതിലിന് സമീപത്തേക്ക് നിന്നു. ഇതിനിടെ ബസ് വളവ് തിരിഞ്ഞപ്പോൾ തുറന്നിരുന്ന വാതിലിലൂടെ സ്ത്രീ പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു.
കെഎസ്ആർടിസിക്ക് തൊട്ടുപിന്നാലെ മറ്റൊരു ബസ് കൂടി വരുന്നുണ്ടായിരുന്നു. സ്ത്രീ വീഴുന്നത് കണ്ട് പിന്നാലെ വന്ന ബസിന്റെ ഡ്രൈവർ പെട്ടന്ന് ബ്രേക്ക് ചെയ്തതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് സ്ത്രീയെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. തലയടിച്ച് വീണതിനാൽ സ്ത്രീക്ക് കാര്യമായ പരിക്കുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ജോലിക്കിടെ സഹപ്രവർത്തകന്റെ വെടിയേറ്റ് ചികിത്സയിലുള്ള മലയാളി ജവാൻ ഉല്ലാസിനോട് നീതി കാണിക്കാതെ മേലുദ്യോഗസ്ഥർ. ചികിത്സയ്ക്കായി കേരളത്തിലേക്ക് മാറ്റുമെന്ന് ആദ്യം ഉറപ്പ് നൽകിയെങ്കിലും ഡൽഹിയിലേക്ക് മാറ്റാനാണ് ഇപ്പോൾ നീക്കം. പരസഹായമില്ലാതെ അനങ്ങാൻ പോലുമാകാത്ത അവസ്ഥയിൽ ഐടിബിപി ക്യാമ്പിൽ ജീവിക്കുകയാണ് ഇദ്ദേഹം.
നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റ് റായ്പൂരിലെ ഐടിബിപി ബറ്റാലിയൻ ക്യാമ്പിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി ഉല്ലാസിനെ കേരളത്തിലേക്ക് മാറ്റാൻ ഐടിബിപി ഉന്നത ഉദ്യോഗസ്ഥർ തീരുമാനിക്കുകയും ചെയ്തു. എന്നാൽ രണ്ട് ദിവസം മുൻപ് ബറ്റാലിയൻ കമാന്റന്റ് ഉല്ലാസിനെ ഡൽഹിയിലേക്ക് മാറ്റുകയാണെന്നറിയിച്ചു. കുടുംബത്തിന്റെ സഹായം കിട്ടാൻ കേരളത്തിലേക്ക് മാറ്റണമെന്നപേക്ഷിച്ചിട്ടും മേലുദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. കൂടുതൽ കളിച്ചാൽ യൂണിഫോം ഊരിവയ്പ്പിക്കുമെന്നായിരുന്നു ഭീഷണി.
ഛത്തീസ്ഗഢിലെ ഖറോറ ഐടിബിപി 38ാം ബറ്റാലിയൻ ആശുപത്രിയിലാണ് ഉല്ലാസിനെ നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അരയ്ക്ക് താഴെ ശരീരം മരവിച്ച അവസ്ഥയിൽ മലമൂത്ര വിസർജനം നടക്കുന്നത് ഉല്ലാസിന് അറിയാൻ സാധിക്കുന്നില്ല. നട്ടെല്ല് ഓപ്പറേഷൻ ചെയ്തതിനാൽ ഒന്നര വർഷത്തെ ചികിത്സയിലൂടെ മാത്രമേ തിരിച്ചുവരവ് സാധ്യമാകൂ.
ഒന്നരമാസമായി ഫിസിയോതെറാപ്പിയടക്കമുള്ള ചികിത്സ ഉല്ലാസിന് കൃത്യമായി ലഭിക്കാത്ത സാഹചര്യമുണ്ട്. ആറ് മാസം മുൻപാണ് ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഗർഭിണിയും മാതാപിതാക്കൾ അസുഖബാധിതരുമാണ്. ഇക്കഴിഞ്ഞ ഡിസംബർ നാലിനാണ് ജവാന് സഹപ്രവർത്തകന്റെ വെടിയേറ്റത്.
ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് വൈദികര്‍ക്കെതിരെ നടപടിയെടുത്ത് ഓര്‍ത്തഡോക്‌സ് സഭ. മൂന്ന് വൈദികരെ ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി. കോട്ടയം ഭദ്രാസനത്തിന് കീഴിലെ ഫാ.വര്‍ഗീസ് മര്‍ക്കോസ്, ഫാ.വര്‍ഗീസ് എം. വര്‍ഗീസ്, ഫാ.റോണി വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് സഭയുടെ നടപടി.
കോട്ടയം കുഴിമറ്റത്ത് അവിഹിതബന്ധവും പണമിടപാടും ആരോപിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ പരാതി കണക്കിലെടുത്താണ് ഫാ.വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ടിനെതിരായ നടപടി. പരാതിയെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് വീട്ടമ്മ ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്.
അനാശാസ്യ ആരോപണങ്ങളെത്തുടര്‍ന്ന് മുന്‍പ് വികാരിസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയിരുന്ന വൈദികനാണ് ഫാ.റോണി വര്‍ഗീസ്. സഭാനേതൃത്വം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫാ റോണിയെ ചുമതലകളില്‍നിന്ന് ഒഴിവാക്കിയത്.
വാകത്താനത്തെ ചാപ്പലില്‍ വികാരിയായിരുന്ന ഫാ.വര്‍ഗീസ് എം. വര്‍ഗീസ് ചക്കുംചിറയിലിനെ കഴിഞ്ഞദിവസം അനാശാസ്യം ആരോപിച്ച് വിശ്വാസികള്‍ തടഞ്ഞുവച്ചു. ഈ സംഭവത്തെ തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് സഭ ലൈംഗിക ആരോപണങ്ങളില്‍ അടിയന്തര നടപടിയെടുത്തത്.
ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി മലയാള സിനിമയിലേക്കെത്തുന്നത്. കുമ്പളങ്ങി നൈറ്റ്സിലെ സിമി എന്ന കഥാപാത്രമാണ് ഗ്രേസിനെ സിനിമാസ്വാദകർക്കിടയിൽ പ്രിയങ്കരിയാക്കിയത്. തമാശ എന്ന ചിത്രത്തിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. രണ്ട് ചിത്രങ്ങളിലെയും പ്രകടനത്തിന് താരത്തിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം നൽകി ആദരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ സിനിമാ കൂട്ടായ്മയായ മൂവി സ്ട്രീറ്റ്.
അവാര്‍ഡ് സ്വീകരിച്ച ശേഷം ഗ്രേസ് വേദിയിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ ചർച്ചയാകുന്നത്. ”നീ ഒന്നും ആവില്ല, സിനിമ നടി പോയിട്ട് ഒരു കോപ്പുമാവില്ല എന്ന് പറഞ്ഞ ആളുകളുണ്ട്, അവര്‍ക്കുള്ള ഒരു ചെറിയ മറുപടിയാണ് ഈ അവാര്‍ഡ്”- ഗ്രേസ് പറഞ്ഞു.സക്കറിയയുടെ ‘ഹലാല്‍ ലവ് സ്റ്റോറി’, അജു നായകനാകുന്ന ‘സാജന്‍ ബേക്കറി സിന്‍സ് 1962’ എന്നീ ചിത്രങ്ങളാണ് ഗ്രേസിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.
ശബരിമലയിലെ തിരുവാഭരണങ്ങള്‍ പന്തളം രാജകുടുംബം കൈവശം വയ്ക്കുന്നതിനെ ചോദ്യംചെയ്ത് സുപ്രീംകോടതി. ആഭരണങ്ങള്‍ ദൈവത്തിന് സമര്‍പ്പിച്ചതാണ്. ദൈവത്തിന് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ രാജകുടുംബത്തിന് അവകാശമില്ലെന്നും കോടതി പരാമര്‍ശം. തിരുവാഭരണങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
കൂടാതെ തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സുരക്ഷിതമാണോയെന്ന ചോദ്യവും കോടതി ഉന്നയിച്ചു. ഇവ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയിലേക്ക് മാറ്റിക്കൂടേയെന്നും കോടതി ആരാഞ്ഞു. ജസ്റ്റിസ് എൻവി രമണയാണ് കേസ് പരിഗണിക്കുന്നത്.
ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട് കോടതി. തിരുവാഭരണങ്ങൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് സുപ്രീംകോടതി നൽകിയിരുന്ന നിര്‍ദ്ദേശങ്ങൾ നടപ്പാക്കിയോ എന്ന ചോദ്യമുന്നയിച്ച ശേഷമാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. തിരുവാഭരണം കേഷ്ത്രത്തിന് കൈമാറാനും അത് പരിപാലിക്കാൻ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാനും ആവശ്യപ്പെട്ടിരുന്നതാണല്ലോയെന്ന് കോടതി ചോദിച്ചു. ഇത് നടപ്പായിട്ടില്ലെന്നും ഇപ്പോഴും രാജകുടുംബത്തിന്റെ പക്കലാണ് തിരുവാഭരണമുള്ളതെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി.
ഇതെത്തുടർന്നാണ് ദൈവത്തിന്റേതാണ് തിരുവാഭരണമെന്ന് കോടതി പറഞ്ഞത്. തിരുവാഭരണം ദൈവത്തിന്റേതാണോ രാജകുടുംബത്തിന്റേതാണോയെന്നതിൽ വ്യക്തത വരണമെന്നും കോടതി ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. അന്ന് സർക്കാർ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.