കൊവിഡ് നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടർ അനുപം മിശ്ര മുങ്ങി. ആരോഗ്യ വകുപ്പ് അധികൃതർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാൺപൂരിലാണെന്നായിരുന്നു പ്രതികരണം. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ് കളക്ടർ ഈ മാസം 19 മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വസതിയിലെത്തിയപ്പോൾ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. യുവ ഐഎഎസ് ഉദ്യോഗസ്ഥന്റേത് നടപടി ദൂഷ്യവും ഗുരുതരമായ ചട്ടലംഘനവുമാണെന്ന് ആരോപണമുയർന്നു കഴിഞ്ഞു. 2016 ബാച്ച് ഉദ്യോഗസ്ഥനായ അനുപം മിശ്ര ഉത്തർപ്രദേശുകാരനാണ്.

ഓഗസ്റ്റലാണ് സബ് കലക്ടറായി കൊല്ലത്ത് എത്തിയത്. സമീപകാലത്തായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. വിദേശത്തെ മധുവിധു കഴിഞ്ഞ് അടുത്തിടെയാണ് ഇയാള്‍ ജോലിയില്‍ പ്രവേശിക്കാനായി തിരിച്ചെത്തിയത്. വിദേശത്തുനിന്നെത്തിയതിനാല്‍ ക്വാറന്റൈനില്‍ പോകാന്‍ കലക്ടര്‍ തന്നെയാണ് ഇദ്ദേഹത്തോട് പറഞ്ഞത്. ഔദ്യോഗിക വീട്ടില്‍ ക്വാറൈന്റിനിലായിരുന്നു സബ് കലക്ടര്‍.

കുറച്ചുദിവസങ്ങളായി ആളനക്കം ഒന്നുമില്ലാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ കലക്ടറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കലക്ടര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ബംഗളൂരുവില്‍ ആണെന്നായിരുന്നു മറുപടി. എന്നാല്‍ പൊലീസ് ട്രൈസ് ചെയ്തപ്പോള്‍ കാന്‍പൂരിലാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് കലക്ടര്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.