ഷാനോ എം കുമരൻ
യുകെയിൽ പുതിയതായി എത്തിയവരിൽ ഏറിയ പങ്കും സർക്കാരാശുപത്രിയിൽ ആരോഗ്യ രംഗങ്ങളിൽ വൈദഗ്ധ്യമുള്ള ജോലിക്കു വന്നവർ. കൂടുതലും പെണ്ണുങ്ങൾ. അവരുടെ കെട്ടിയവന്മാരും കുട്ടികളുമൊക്കെയായി അങ്ങനെ തെറ്റില്ലാതെ ആർഭാടത്തിൽ കാലം തള്ളി നീക്കുന്നവർ. പുതിയതായി ചിലർ കൂടി കാക്കത്തുരുത്തിലേക്ക് ചേക്കേറി. നല്ല ജീവിതം ആസ്വദിക്കുവാൻ.
അക്കൂട്ടത്തിലെ മിടുമിടുക്കനായിരുന്നു മഹാ ബുദ്ധിശാലിയെന്നു മറ്റുള്ളവരെ കൊണ്ട് തോന്നിപ്പിക്കുവാൻ കേമനായിരുന്ന ലോനപ്പൻ. ആളൊരു ശുദ്ധൻ എന്നിരുന്നാലും എനിക്ക് അല്പം കേമത്തമൊക്കെയാവാം. സായിപ്പിന്റെ നാട്ടിലാണല്ലോ ജീവിതം അങ്ങനെയും മോഹം . തെറ്റ് പറയുവാനാവില്ല. ആളൊരു മിടുക്കനാണ് കേട്ടോ മോഹിക്കാമല്ലോ മോഹത്തിനെന്തു വില. ചുമ്മാ മോഹിക്കട്ടെ എന്നിരുന്നാലും ഉള്ളവരിൽ വലിയ തെറ്റില്ല. ഉയരങ്ങളിൽ എത്തണം എന്ന ഉറച്ച തീരുമാനം അത് ലോനപ്പന്റെ ഒരു സവിശേഷതയായിരുന്നു. കുറച്ചു പഴമക്കാർ അല്ലെങ്കിൽ പഴയ ചിന്താഗതികൾക്കുടമസ്ഥരായിട്ടുള്ളവർ നമ്മുടെ ലോനപ്പനെ നോക്കി ചുമ്മാ അസൂയപ്പെടും. പുറമെ അല്ല കേട്ടോ ഉള്ളിൽ അതാരറിയാനാ ?
ലോനപ്പന്റെ അവധി ദിനങ്ങളിൽ കൂട്ടത്തിൽ കൂടി ഒരു മിടു മിടുക്കി . സൽസ്വഭാവി. ഭംഗിവാക്കല്ല നേരായിട്ടും തനി തങ്കം. തങ്കമ്മ നഴ്സ്. തങ്കമ്മ ലോനപ്പനൊപ്പം കൂട്ട് കൂടി. ആരും തെറ്റിദ്ധരിക്കേണ്ട കേട്ടോ അവരെ. സംഭവം നമ്മുടെ ലോനപ്പൻ സായിപ്പിന്റെ നാട്ടിലെ ആരോഗ്യ മേഖലയിലെ പുതിയ ചില വിഷയങ്ങൾ പഠിക്കുവാൻ തീരുമാനിച്ചു. അത് തനിക്കും കൂടെ ഉപയോഗപ്പെടുത്താമല്ലോ അതാണ് തങ്കമ്മ നഴ്സിന്റെ ആലോചന. അങ്ങനെ പഠിത്തം ഉഷാറായി നടന്നു തങ്കമ്മ സിസ്റ്റർ മുൻകൈയെടുത്തു കൊണ്ട് മറ്റു പല നേഴ്സ് പെൺകുട്ടികളും ലോനപ്പന്റെ ഒറ്റ മുറി വീട്ടിൽ ഒത്തു കൂടി സായിപ്പിന്റെ സർക്കാരാശുപത്രിയുടെ മേൽ നോട്ടത്തിൽ നടത്തി വന്ന പല പരീക്ഷകളും അവർ നേരിട്ടു അതിൽ ചിലരൊക്കെ വിജയിച്ചു. ചില ദിവസങ്ങളിൽ അവർ തങ്കമ്മ സിസ്റ്ററിന്റെ ഫ്ലാറ്റിൽ ഒത്തു ചേർന്ന് പഠനം മുന്നോട്ടു കൊണ്ട് പോയി.
വിരസമായ വേളകളിൽ അവരെല്ലാം പാശ്ചാത്യരായ തച്ചന്മാർ പണി തീർത്ത പുരാതനമായ പള്ളികളിലും മറ്റു ഇടപ്രഭുക്കന്മാരുടെ മാളികകളിലും മറ്റും സന്ദർശനം നടത്തി വന്നിരുന്നു. ലോനപ്പന്റെ അഭാവത്തിൽ ചില പെണ്ണുങ്ങൾ വട്ടം കൂടിയിരുന്നു വൈനും മറ്റും നുണഞ്ഞിരുന്നു പോലും. ചങ്ങാതി അറിഞ്ഞാൽ മോശമായെങ്കിലോ ? അങ്ങനെ ചിന്തിച്ചതും നല്ലതു തന്നെ. സ്വഭാവ സർട്ടിഫിക്കറ്റ് കളഞ്ഞു കുളിക്കരുതല്ലോ. അല്ലെങ്കിലും ഇക്കാലത്തു പെണ്ണുങ്ങൾ അല്പം ലഹരി രുചിച്ചാലിപ്പോൾ എന്താ പറ്റുക തണുപ്പുള്ള ദേശം അല്ലയോ വല്ലപ്പഴും തലയ്ക്കൊരല്പം മത്തു , അത് നല്ലതു തന്നെ.
എല്ലാവർക്കും ആശ്രയം നമ്മുടെ ബൈജുവിന്റെ പഴഞ്ചൻ ബെൻസ് കാറ് മാത്രമാണ് പഠിക്കുവാൻ പോകാനും ചുറ്റിക്കറങ്ങുവാനും ജോലിക്കു പോകുന്നതിനു എന്തിനേറെ എല്ലാത്തിനുമെല്ലാത്തിനും അവർക്കാശ്രയം പണ്ടെങ്ങോ ചേക്കേറിയ ബൈജുവിന്റെ ബെൻസ് വണ്ടി തന്നെ ശരണം. ചുമ്മാതല്ല കേട്ടോ. വണ്ടി കൂലി കൊടുത്തിട്ടാണേ അതും ഒന്നര ചക്രം കൂടുതൽ . നമ്മുടെ ബൈജു ചേട്ടൻ പാവം എപ്പോ വിളിച്ചാലും ഓടിയെത്തുമല്ലോ അത് വലിയ ഒരു കാര്യമല്ലേ ? ചോദ്യമാണോ ആരോട്. ? അല്ല പെണ്ണുങ്ങൾ വാസ്തവം പറഞ്ഞതാ.
അങ്ങനെ ബൈജു ചേട്ടന്റെ വണ്ടിയിൽ സവാരി പഠനം ജോലി. എല്ലാം കൂടെ ബ്രിട്ടൻ ജീവിതം എത്ര സുന്ദരം എത്ര മനോഹരം.
ബൈജു ചേട്ടൻ അത്യാവശ്യം ത്രില്ലിലാണ്. രണ്ടു നേരവും സായിപ്പിന്റെ തൊഴുത്തിലെ പൈക്കളുടെ പാൽ യന്ത്രം വച്ച് ഊറ്റി എടുത്തു സംഭരണിയിലൊഴിച്ചിട്ടു മിച്ചമുള്ള സമയം വണ്ടിയോട്ടം പഴഞ്ചനെങ്കിലും മെഴ്സിഡസ് ഒരു അലങ്കാരം തന്നെ. ഒഴിവുള്ള വൈകുന്നേരങ്ങളിൽ കാക്കത്തുരുത്തിലെ പുത്തൻ അച്ചായന്മാരുടെയും ചേട്ടന്മാരുടെയും വക കള്ളു സൽക്കാരം സംഗതി ജോർ. നമ്മുടെ ബൈജു ചേട്ടന് ഒരു ചെറിയ കുഴപ്പമുണ്ട്. സംഗതി ബൈജു സ്വതവേ അധികമാരോടും അങ്ങനെ മിണ്ടാറില്ല , പെണ്ണുങ്ങളോ ആണുങ്ങളോ വണ്ടിയിൽ കയറിയാൽ പിന്നെ പൂച്ചയാ പുള്ളി ശാന്തൻ. പക്ഷെ രണ്ടെണ്ണം അകത്തു ചെന്നാൽ പിന്നെ മട്ടും ഭാവവും തെല്ലു വിത്യാസം വരും . ഒന്നരയടിച്ചാൽ പിന്നെ വേണമെങ്കിൽ പുള്ളി വിമാനവും പറത്തും. അതൊക്കെ സഹിക്കാം പക്ഷെ ഫിറ്റായാൽ പിന്നെ സ്വന്തം പെമ്പറന്നോത്തിയും താനും അപ്പോൾ മദ്യം ഒഴിച്ച് കൊടുത്തു കൊണ്ടിരിക്കുന്നവരും ഒഴിച്ചാൽ പിന്നെ മറ്റെല്ലാ പെണ്ണുങ്ങളും ആണുങ്ങളും മൂപ്പരുടെ കണ്ണിൽ ശെരിയല്ല. അന്യരുടെ വണ്ടിയിൽ അസമയത് കേറുന്നത് വശപിശകു പെണ്ണുങ്ങളാണത്രെ.
അത് കൊണ്ട് അടി തുടങ്ങിയാൽ പിന്നെ ചേട്ടൻ ഭയങ്കര മാന്യനായ ഡ്രൈവർ ആണ്. മോശം മോശം ഞാൻ പോകില്ല അവളുടെ ഓട്ടം അവള് ശെരിയല്ലന്നെ.
ഒഴിച്ച് കൊടുക്കുന്ന ചില മാമന്മാർ മൂപ്പിയ്ക്കും. എടാ ബൈജുവെ ആരെടെ കാര്യവാണെടാ നീ പറയുന്നേ? ഇല്ലെ മറ്റേ ലവളാണോ ? എനിക്കും ചില ഡൌട്ട് ഉണ്ട്. നീ പറഞ്ഞെ, കേൾക്കട്ടെ. ശരിയാണോയെന്നു.
അങ്ങനെയങ്ങനെ നീളുന്ന കള്ളിൻ കോപ്പയ്ക് മുന്നിലെ അന്തിയ്ക്കുള്ള അപരാധം പറച്ചിൽ.
ഇനിയൽപ്പനേരം നമുക്കു ഇടത്തും വലത്തും നേരെ മുകളിലും ഒക്കെ ഇരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു പോയേക്കാം. അവിടെ ഇടത്തരം കുടുംബത്തിലേ ചെറുപ്പക്കാരനായ ഗൃഹനാഥൻ സദാനന്ദൻ ചേട്ടൻ ഫോണിൽ സെറ്റ് ചെയ്ത അലാറം അടിക്കുന്നതിനു മുന്നേ എണീറ്റു ഒരു ഫോൺ കാൾ ആരാണത് ഈ വെളുപ്പിനെ ? അമ്മായിയമ്മയുടെ ‘അമ്മ വലിച്ചു വലിച്ചു കിടക്കുവാ ഇനി എന്തേലും ?? ഫോണെടുത്തു നോക്കി ലണ്ടനിന്നു ഭാര്യയാണ്. ആര് നമ്മുടെ തങ്കമ്മ സിസ്റ്റർ എന്ന തങ്കം. ആള് നമ്മുടെ സദാനന്ദൻ ചേട്ടന്റെ നല്ല പാതിയാണ് രണ്ടു പിള്ളേരെ ഓമനത്തത്തോടെ പെറ്റു കൊടുത്തിട്ടു ജീവിതം കരുപ്പിടിപ്പിക്കാൻ ലണ്ടനിലേക്ക് വണ്ടി കയറിയ സ്നേഹവതിയായ ധീര വനിത. ഭാഗ്യം വല്യമ്മയ്ക്ക് കുഴപ്പമൊന്നുല്ല. ‘
‘ എന്താണാവോ ഈ നേരത്തു വിളി പതിവില്ലാലോ. എന്റെയും പിള്ളേരുടേം വിസ ശരിയായിക്കാണും. എന്നിങ്ങനെ ധൃതിയിൽ മനോരാജ്യം കണ്ടു ഫോണെടുത്തു ചെവിട്ടിൽ വച്ചു
” എന്താ തങ്കമ്മേ “?
അപ്പുറത്തു ഒരു ഏങ്ങി കരച്ചിൽ. ചേട്ടന്റെ ഉറക്കം പാടെ പോയി. എന്നാ പറ്റിയെടീ എന്നാത്തിനാ കരയുന്നെ?
ചേട്ടൻ വേവലാതി പൂണ്ടു ചോദിച്ചു.
” സദുവേട്ടാ, ചേട്ടനെന്നെ അവിശ്വസിക്കരുത് . തങ്കമ്മ കരച്ചിൽ തുടർന്നു. ഏഹ് അവിശ്വസിക്കരുതെന്നോ അതിനു മാത്രം നീയെന്നാ ചെയ്തേ? സദാനന്ദൻ ചേട്ടൻ പരവശനായി. അയാൾ വീടിനു പുറത്തിറങ്ങി ഒരു സിഗരറ്റ് കത്തിച്ചു. ” നീ കാര്യം പറ തങ്കമ്മേ മനുഷ്യന്റെ പ്രാണൻ പോകുന്നു.
നമ്മുടെ ലോനപ്പനില്ലേ അയാളേം എന്നെയും പറ്റി ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു നടക്കാണ് …. ഞങ്ങൾ ഒരുമിച്ചു ഇരുന്നല്ലേ പഠിക്കണേ അതാണെന്ന് തോന്നുന്നു.( കരച്ചിൽ) എനിക്കറിയാന്മേല സദുവേട്ട എന്നാ ചെയ്യണ്ടെന്നു. എന്റെ പിള്ളേരാണെ അയാള് എന്റെ ഒരു കൂടപ്പിറപ്പിനെ പോലെയാ എനിക്ക്.
സദാനന്ദന്റെ ശ്വാസം നേരെ വീണു. ഓഹോ ഇത്രയുമേയുള്ളോ കാര്യം എനിക്കേ നല്ലവണ്ണം അറിയാം എന്റെ ഭാര്യയെ. ലോനപ്പനെയും എനിക്കറിയാം പറഞ്ഞു നടക്കണ പൊ…….ടി മക്കളോട് പോയി ………..പറഞ്ഞേക്കു കേട്ടോ. നീ കിടന്നുറങ്ങാൻ നോക്ക് അല്ല പിന്നെ. എനിക്കിന്ന് കമ്പനിയിൽ നൂറ്റമ്പതു കൂട്ടം തിരക്കുള്ളതാ “… സദാനന്ദൻ ഫോൺ കട്ട് ചെയ്തു.
തങ്കമ്മ സിസ്റ്ററിന്റെ മനസ്സിൽ ഒരു ആയിര തുടം കുളിർമഴ ഒരുമിച്ചു പെയ്തു തോർന്നു. കെട്ടിയവൻ കൂടെയുണ്ട് പോകാൻ പറ അപരാധകമ്മിറ്റിയോട്. ത്ഫൂ ….’ നീട്ടിയൊന്നു തുപ്പി. സങ്കടം പോയൊഴിഞ്ഞു. തങ്കം പഠനം തുടർന്ന് കൊണ്ടേയിരുന്നു തോൽവി മനസ്സ് മടുപ്പിച്ചപ്പോൾ പല കൂട്ടുകാരും അത് നിർത്തി പിരിഞ്ഞു
പോയി ഉള്ള ജോലിയുമായി തൃപ്‌തിയടഞ്ഞു.
അങ്ങനെ കുറച്ചു നാളുകൾക്കപ്പുറം സദാനന്ദനും കുട്ടികളും തങ്കമ്മയുടെ അടുത്തെത്തി. തങ്കം ഇപ്പോൾ ഗ്രേഡ് കൂടിയ നഴ്സ് ആണ്. കൂട്ടായ പഠനത്തിന്റെ വെളിച്ചം അല്ലാതെന്തു പറയുവാൻ സുകൃതം. കഴിവാണ് മുഖ്യം കേട്ടോ. തങ്കമ്മ വിവരിച്ചത് പോലെയല്ല അതിലും ഭംഗിയാണ് സായിപ്പിന്റെ നാടിന്.
എന്തിനും ഏതിനും പാശ്ചാത്യരെയും അവരുടെ രീതികളെയും കുറ്റം പറഞ്ഞു കൊണ്ട് ഏറെ സൗകര്യമുണ്ടായിരുന്നിട്ടും ഒന്നും ലഭിക്കാതെ പോകുന്ന വിഡ്‌ഢി കിഴങ്ങന്മാരായ സ്വജനത്തെകുറിച്ചോർത്തു ഉള്ളിൽ ഒരല്പം വേദനയും സഹതാപവും തോന്നാതിരിക്കുവാൻ നല്ല കർഷകൻ കൂടിയായ ആ കമ്പനി തൊഴിലാളിക്ക് മനസ്സ് വന്നില്ലെന്നത് മറ്റൊരു വാസ്തവം ആയിരുന്നു. അല്ലെങ്കിലും കിണറ്റിലെ തവളകൾ അങ്ങനെയാണല്ലോ ! തത്കാലം അങ്ങനെ ആശ്വസിക്കാം. വിശ്വാസം ആശ്വാസം രണ്ടും ഒരേ നാണയത്തിന്റെ മറു പുറം ആണെന്ന് സമ്മതിക്കാതെ വയ്യല്ലോ. വിശ്വസിക്കുവാനും ആശ്വസിക്കുവാനും ഒരു കാരണവും വേണ്ട അതെന്തു കൊണ്ടാണെന്നു വച്ചാൽ … അത് ….അത്….അതങ്ങനെയാണ്.
കാലം കടന്നു പോകുന്നതിനിടയിൽ നമ്മുടെ പാവം ബൈജു ചേട്ടന് ഒരു അക്കിടി പറ്റി. കള്ളിൻ പുറത്തു കറക്കാൻ ചെന്നപ്പോൾ പശു ചവിട്ടി പുറത്താക്കിയതാണോ അതോ സായിപ്പ് രണ്ടെണ്ണം പൊട്ടിച്ചതാണോ ആർക്കുമറിയില്ല. എന്തായാലും ഇപ്പൊൾ കറവയില്ല. കള്ളു നല്ലപോലെയുണ്ട് താനും. കാക്കത്തുരുത്തിലെ നല്ലവരായ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും പ്രാക്ക് ആണോ. ? ആയിരിക്കും.
സദാനന്ദൻ ചേട്ടൻ ബൈജുവിനെ പരിചയപെട്ടു. ബൈജു പക്ഷെ അടുപ്പം കൂടാൻ അത്രയ്ക്കങ്ങു തയ്യാറായില്ല എന്തോ. അങ്ങനെയിരിക്കെ ഒരു മഞ്ഞുകാലത്തെ സായാഹ്നം. ജോലിയും കഴിഞ്ഞു തിരികെ വീട്ടിലേക്കു മടങ്ങുന്ന വഴി സദാനന്ദൻ ചേട്ടന് ബൈജുവിനെ വഴിയിൽ നിന്നും കിട്ടി. സൂപ്പർമാർക്കറ്റിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു അത്. നമ്മുടെ ബൈജു ചേട്ടന് വണ്ടിയില്ല ബെൻസ് വണ്ടി എവിടെപ്പോയി. സദാനന്ദൻ ചേട്ടൻ ചോദിച്ചു. ‘ ഓ അത് പഴയതായി ഇനി ഓടത്തില്ല. ഉദാസീനനായി ബൈജു പറഞ്ഞു.
എന്നാ വാ കയറ് ഞാൻ വിടാം വീട്ടിലേക്ക് .
സദാനന്ദൻ ചേട്ടന്റെ ഓഫർ ബൈജു ചുമ്മാ നിരസിച്ചു.
കുഴപ്പമില്ലന്നെ കയറ് എനിക്ക് സമയമുണ്ട്. എന്നായാലും ഞാനും അത് വഴിക്കല്ലേ പോകുന്നത് എനിക്കെന്നാ നഷ്ടം വരാനാ. സദാനന്ദൻ ചേട്ടൻ തന്റെ ബ്രാൻഡ് ന്യൂ മെഴ്സിഡസിന്റെ വാതിൽ തുറന്നു കൊടുത്തു. ബൈജു കയറി അല്ലാതെന്തു ചെയ്യുവാനാ.
സദാനന്ദൻ ചേട്ടൻ ഓരോരോ കാര്യങ്ങളിങ്ങനെ വാ തോരാതെ പറഞ്ഞു കൊണ്ടേയിരുന്നു. ബൈജു എല്ലാം മുക്കിയും മൂളിയും മറുപടികൾ കൊടുത്തു. അങ്ങനെ ബൈജുവിന്റെ വീടിനു മുന്നിൽ കാർ നിറുത്തി.
താങ്ക്സ് പറഞ്ഞു വീട്ടിലേക്കു കാൽചുവടു തിരിക്കുമ്പോൾ ഒരു കാര്യവുമില്ലാതെ വെറുതെ ഒരു ഭംഗി വാക്ക് പറഞ്ഞു. ഒരു ഔപചാരികത. വാ ഇറങ്ങുന്നില്ലേ!
സദാനന്ദൻ ചേട്ടൻ ക്ഷണം കേട്ടയുടനെ വണ്ടിയിൽ നിന്നുമിറങ്ങി കാർ ലോക്ക് ചെയ്തു ബൈജുവിന്റെ കൂടെ നടന്നു. കുറച്ചായി വിചാരിക്കുന്നു ബൈജുന്റെ വീട്ടിലൊന്നു വരണമെന്നു ഇതായിരിക്കും ചിലപ്പോൽ പറ്റിയ സമയം. സദാനന്ദൻ പറഞ്ഞത് കേട്ട് വഴിയേ പോയ വയ്യാവേലിയെടുത്തു ഉടുത്തു പോയല്ലോ എന്നോർത്ത് ബൈജു അയാളെയും കൂട്ടി വീട്ടിലേക്കു നടന്നു. ബൈജുവിന്റെ ഭാര്യ വന്നു വാതിൽ തുറന്നു.
ഇതാരാഎന്ന മട്ടിൽ കെട്ടിയവന് നേരെ നോക്കി പുരികം വളച്ചു. സാധാരണ ഇതിയാൻ അങ്ങനെ ആരെയും വീട്ടിൽ വിളിച്ചു കൊണ്ട് വരാത്തതാണല്ലോ.
മോളിക്കുട്ടി ഇത് സദാനന്ദൻ ചേട്ടൻ മ്മടെ തങ്കമ്മ സിസ്റ്ററിന്റെ ഹസ്ബൻഡ്……. വാ ചേട്ടാ ഇരിക്ക്. വലിയ ആതിഥേയ ഭാവത്തിൽ ബൈജു സദാനന്ദൻ ക്ഷണിച്ചിരുത്തി. മോളമ്മ കുടിക്കാനെന്തെങ്കിലും എടുക്കട്ടേ എന്ന് പറഞ്ഞു അടുക്കളയിലേക്കു നടന്നു.
പിള്ളേരൊറങ്ങിയോ എന്ന ചോദ്യത്തിന് ‘ ആ എന്നൊരു മറുപടി അടുക്കളഭാഗത്തു നിന്ന് വന്നു.
ചേട്ടാ ഒരു മിനിട്ടു ഇപ്പൊ വരാമേ എന്ന് പറഞ്ഞു കയ്യിലുള്ള സഞ്ചിയുമായി അടുക്കളയിലേക്കു നീങ്ങിയ ബൈജുവിനോട് സദാനന്ദൻ ചോദിച്ചു. ബൈജു ലോനപ്പനെ അറിയുമോ?
ബൈജു ഒന്ന് ഞെട്ടി പിന്നെ തിരിഞ്ഞു നിന്നു. ഏതു ലോനപ്പൻ ? ലോനപ്പനെ അറിയാത്ത മട്ടിൽ നിഷ്കളങ്കനായി ചോദിച്ചു. സദാനന്ദൻ മെല്ലെ എഴുന്നേറ്റു ബൈജുവിന്റെ അടുത്തേക്ക് ചെന്നു പടക്കം പൊട്ടുന്ന പോലെ ബൈജുവിന്റെ കവിളിൽ ഒരടി വച്ച് കൊടുത്തു. ഒരടിയ്ക്കു തന്നെ ബൈജുവിന്റെ കിളികൾ മുഴുവനും പറന്നു പോയി. പോയ കിളികൾ തിരിച്ചു വന്നപ്പോൾ സദാനന്ദൻ നോക്കി ബൈജു അലറി
എഡോ മൈ….താനെന്നെ തല്ലിയല്ലേ? തന്നെ ഞാനിന്നു കൊല്ലുമെടാ നായെ.
സദാന്ദന്റെ മുഖത്തു അത് കേട്ട് ഭാവ വിത്യാസമൊന്നുമില്ലായിരുന്നു. അയാൾ പറഞ്ഞു.
നീ ഒരു കോപ്പും ചെയ്യത്തില്ല ഇനി മേലാൽ നല്ല രീതിയിൽ കഴിഞ്ഞു പോകുന്ന ആളുകളെപ്പറ്റി അവരാധം പറയരുത്. പറഞ്ഞാൽ …. ഇവിടെയുള്ള സകല മലയാളികളുടെയും മുന്നിൽ വച്ച് നിന്നെ ഞാൻ അടിക്കും. മനസ്സിലായോടാ നാറീ …..നേരാം വണ്ണം കഴിഞ്ഞു പോകുന്ന ആളുകളെപറ്റി അവരാധം പറഞ്ഞുണ്ടാക്കലാണ് നിന്റെ മെയിൻ പണിയെന്നു നാട്ടിൽ നിന്ന് ഞാൻ അറിഞ്ഞതാ. അന്നേ ഞാൻ ഒന്ന് ഓങ്ങി വച്ചതാ നിനക്കിട്ടു. ഇപ്പഴാ തരമായത്!
കയ്യിൽ ഒരു ഗ്ലാസ് തണുത്ത ജ്യൂസ് കൊണ്ട് വന്ന മോളമ്മയ്ക്കു കാര്യമൊന്നും മനസ്സിലായില്ല. സദാനന്ദൻ ആ ഗ്ലാസ് വാങ്ങി ബൈജുവിന്റെ കയ്യിൽ പിടിപ്പിച്ചു എന്നിട്ടു പറഞ്ഞു. ” കുടിച്ചോ ഒന്ന് തണുക്കട്ടെ”
സദാനന്ദൻ തിരികെ പോകുവാനിറങ്ങുന്നേരം മോളമ്മയോടായി പറഞ്ഞു ” കൊച്ചെ ഞാൻ ഇപ്പൊ കൊച്ചിന്റെ കയ്യിന്നു വല്ലതും വാങ്ങി കുടിച്ചാൽ ഒരു കടപ്പാടുണ്ടായി പോകും അപ്പൊ പിന്നെ എനിക്കെന്റെ കുടുംബത്തോടുള്ള കടപ്പാട് നിറവേറ്റാൻ ഒക്കാതെ വരും അത് കൊണ്ടാ കേട്ടോ അപ്പൊ ശരി ബൈജു ഞാൻ ഇറങ്ങുവാണെ ”
അത്രയും പറഞ്ഞിട്ട് സദാനന്ദൻ ചിരിച്ചു നടന്നു. എന്താന്ന് നടന്നതെന്ന് പിടി കിട്ടാതെ മോളമ്മ വെറുതെ സ്തംഭിച്ചു നിന്ന് പോയി. എന്തായാലും ബൈജു അതോടു കൂടെ നന്നായി. കള്ള് ഇപ്പൊ കുടിക്കാറേയില്ലത്രേ. സദാനന്ദൻ ചേട്ടന്റെ ധീരകൃത്യം ആരും അറിഞ്ഞില്ല അയാൾ പക്ഷെ ഭാര്യയോടും ലോനപ്പനോടും മാത്രം പറഞ്ഞു. തന്റെ ഉത്തരവാദിത്വം അവരെ അറിയിക്കേണ്ടതുണ്ടെന്നയാൾക്കു തോന്നിക്കാണും. അതെന്തായാലും നന്നായി. തങ്കമ്മ നഴ്സിന്റെ മുഖം അല്പം കൂടെ തെളിഞ്ഞു കാണപ്പെട്ടു.
അയാൾ ഒരു സായാഹ്നത്തിൽ ലോനപ്പനോട് പറഞ്ഞു. ലോനപ്പാ ആളുകൾ അങ്ങനെയാ പ്രത്യേകിച്ച് ചിലർ നാട്ടിൽ മുക്കാൽ ചക്രത്തിനു തെണ്ടി നടക്കുന്നവൻ സായിപ്പിന്റെ നാട്ടിൽ വന്നു ഒന്ന് നിവർന്നു നിൽക്കുമ്പോൾ ചെറുതായൊന്നു എല്ലിന്റെ ഇടയിൽ കുത്തും. അപ്പൊ, ഇങ്ങനെയുള്ള അവരാധങ്ങളൊക്കെ പടച്ചു വിടും. അത് മറ്റുള്ളവർക്ക് വേദനിക്കുമോ എന്നൊന്നും പിതാവിന് പിറക്കാത്ത ഈ പൊന്നു മക്കൾ നോക്കാറില്ല. നീ വിഷമിക്കണ്ട കേട്ടോ!
ബൈജു മറ്റുള്ളവരെക്കുറിച്ചു ചുമ്മാ ദ്വേഷിക്കുന്നത് നിർത്തിയെങ്കിലും മറ്റു ചില മാന്യന്മാർ നിർബാധം ബൈജുവിന്റെ പണി തുടർന്ന് കൊണ്ടേയിരുന്നു. അവരറിയാതെ അവർ ഏതോ സദാന്ദൻമാരെ കാത്തിരിക്കുന്നുണ്ടാവാം. കാലം അതങ്ങനെയല്ല മുന്നോട്ടു പോകൂ!
ഷാനോ എം കുമരൻ: കോട്ടയം ജില്ലയിൽ പെരുവ സ്വദേശിയാണ്. സാഹിത്യ രംഗത്ത് ഷാനോയുടെ സംഭാവനകൾ നിരവധിയാണ്. യുകെയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. കുടുംബം : ഭാര്യ കീർത്തി എൻഎച്ച്എസ് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. മകൾ വേദശങ്കരി രണ്ടാം വർഷ വിദ്യാർത്ഥിനി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന റെജു സോബിൻ്റെ പിതാവ് പി ജെ എബ്രഹാം , പഴൂർ (രാജു, 75 ) നിര്യാതനായി. പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭൗതികശരീരം നവംബർ 4-ാം തീയതി രാവിലെ 9 .30-ന് റാന്നിയിലെ സ്വഭവനത്തിൽ എത്തിക്കും.പൊതുദർശനത്തിന് ശേക്ഷം ഉച്ചകഴിഞ്ഞ് 3 PM – ന് ഐത്തല കുര്യാക്കോസ് ക്നാനായ ചർച്ചിൽ മൃത സംസ്കാര ശുശ്രൂഷകൾ നടക്കും. കിഴക്കയ്ക്കൽ കുടുംബാംഗമായ മോളി വർഗീസ് ആണ് പരേതന്റെ ഭാര്യ.
മക്കൾ : റോഷ് മനോ ( മാഞ്ചസ്റ്റർ , യുകെ) , റെജു സോബിൻ (സ്റ്റോക്ക് ഓൺ ട്രെൻ്റ്, യുകെ) , റിഷു എബ്രഹാം (ഇന്ത്യ).
മരുമക്കൾ : മനോ തോമസ്, വലിയവീട്ടിൽപടിക്കൽ (യു കെ) ,സോബിൻ സോണി, കുന്നുംപുറത്ത് (യുകെ),ബിയ റിഷു, തോമ്പുമണ്ണിൽ (ഇന്ത്യ).
കൊച്ചുമക്കൾ : ടാനിയ മനോ, അലിനിയ മനോ. ലിയോൺ മനോ , റയോൺ സോബിൻ , സാന്ദ്ര സോബിൻ,
നിവാൻ ഋഷു, നൈതാൻ റിഷു
റെജു സോബിൻ്റെ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കൂടി യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് നേരത്തെ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്‍ക്കുള്ള സാധ്യത മുൻനിർത്തിയാണ് നേരത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്തേക്ക് വീശുന്ന തുലാവർഷക്കാറ്റിന്‍റെയും മാന്നാർ കടലിടുക്കൽ രൂപപ്പെട്ട ചക്രവാത ചുഴിയുടെയും സ്വാധീന ഫലമായാണ് വീണ്ടും മഴ കനക്കുന്നത്.
നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
റെയില്‍വേ പാലത്തിന് മുകളിലൂടെ നടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ഷൊര്‍ണൂരില്‍ നാല് പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള കരാര്‍ തൊഴിലാളികളായ വള്ളി, റാണി, ലക്ഷ്മണ്‍ എന്നിവരും ലക്ഷമണന്‍
എന്ന പേരുള്ള മറ്റൊരാളുമാണ് മരിച്ചത്.
ഭാരതപ്പുഴ മുറിച്ചുകടക്കുന്ന പാലത്തിന് മുകളിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് കേരള എക്സ്പ്രസ് കടന്നുവരികയായിരുന്നു. ഇവരില്‍ മൂന്നുപേരെ ട്രെയിന്‍ തട്ടുകയും ഒരാള്‍ പുഴയിലേക്ക് വീഴുകയും ചെയ്തു. തുടര്‍ന്ന് നടന്നതിരച്ചിലിലാണ് പുഴയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.
തമിഴ്നാട് വിഴിപുരം സ്വദേശികളാണ് മരിച്ചവര്‍. ട്രാക്കില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ പെട്ടെന്ന് ട്രെയിന്‍ എത്തുകയായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ട് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അപകടം സംഭവിക്കുകയായിരുന്നു. മൂന്ന് പേരുടെ മൃതദേഹം പാലത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.
ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 26 ശനിയാഴ്ച കേരള ആർട്ട് നൈറ്റ് നടത്തി. വൻ വിജയമായിരുന്ന പരിപാടി ലിവർപൂൾ കാർഡിനൽ ഹീനൻ ഹൈസ്കൂളിൽ വെച്ച് ആണ് നടന്നത്. പരിപാടികളുടെ ഭാഗമായ എല്ലാവർക്കും മലയാളി ഹിന്ദു സമാജം (LMHS ) നന്ദി രേഖപ്പെടുത്തി .
കേരളത്തിൻ്റെ തനത് സംസ്കാരത്തിൻ്റെ മൂല്യവും പ്രൗഢിയും വിളിച്ചോതുന്ന പാരമ്പര്യ കലകളെ ബ്രിട്ടീഷ് സമൂഹത്തിലും ഇവിടെ വളർന്നു വരുന്ന നമ്മുടെ സ്വന്തം കുഞ്ഞുങ്ങൾക്കും പരിചയപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ (LMHS ) സ്ഥാപക ലക്ഷ്യങ്ങളിൽ ഒന്നു തന്നെയാണ്.
നമ്മുടെ കുഞ്ഞുങ്ങളിൽ കേരള സംസ്കാരത്തിന്റെയും മൂല്യങ്ങളുടെയും അടിത്തറ പാകുന്നതിൽ കേരള തനത് കലകൾക്കുള്ള പങ്കുകൾ നിസ്തുലമാണ് എന്നിരിക്കേ തുടർന്നും ഇതു പോലുള്ള പരിപാടികൾ ലിവർപൂളിൽ സംഘടിപ്പിക്കാൻ ലിവർപൂൾ മലയാളി ഹിന്ദു സമാജം (LMHS ) പ്രതിജ്ഞാബദ്ധമാണ്.
ഈ ശ്രേണിയിലെ ആദ്യ പരിപാടിയായ കേരള ആർട്ട് നൈറ്റ് കലാചേതനയുടെ അമരക്കാരൻ ആയ ശ്രീ കലാമണ്ഡലം വിജയകുമാർ ആശാനും , കലാചേതന കുട്ടികൃഷ്ണൻ ആശാനും ,കലാചേതന ബാലകൃഷ്ണൻ ആശാനും ചേർന്ന് അവതരിപ്പിച്ച ദക്ഷയാഗം കഥകളിയും, നവധാര ലണ്ടൻ ൻ്റെ അമരക്കാരൻ ആയ വിനോദ് നവധാരയുടെ നേതൃത്വത്തിൽ നടന്ന വിവിധ ചെണ്ടമേളങ്ങളും ശ്രീമതി ഹിദ ശശിധരൻ്റെ മോഹിനിയാട്ടവുമായി കലാ ആസ്വാദകർക്ക് ഒരു മികച്ച കലാ വിരുന്ന് തന്നെയായിരുന്നു.
കലാചേതനയുടെ അമരക്കാരിയായ കലാമണ്ഡലം ബാർബറ വിജയകുമാറിൻ്റെ കഥകളിക്ക് വേണ്ടിയുള്ള ആത്മ സമർപ്പണത്തെ കുറിച്ച് പരാമർശിക്കാതെ ഈ കുറിപ്പ് പൂർണമാവില്ല. ഇംഗ്ലണ്ടിലെ ലങ്കാഷയറിനടുത്തുള്ള റോഷ്ഡെയിൽ ജനിച്ച് ഒരു നിയോഗമോ അതോ ഏതോ അദൃശ്യ ശക്തിയുടെ പ്രേരണയാലോ എന്ന പോലെ കരമാർഗം ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, തുർക്കി,ഇറാൻ , അഫ്ഗാനിസ്ഥാൻ , പാകിസ്ഥാൻ വഴി ഇന്ത്യയിൽ എത്തിയ കലാമണ്ഡലം ബാർബറ പിന്നീട് ഭാരതം മുഴുവനും യാത്ര ചെയ്ത് അവസാനം ദൈവ നിശ്‌ചയം എന്ന പോലെ കേരള കലാമണ്ഡലത്തിൽ എത്തിച്ചേർന്നു . കലാമണ്ഡലം ബാർബറ അവിടെ വെച്ച് കലാമണ്ഡലം ഗോപി ആശാൻ്റെ സഹായത്തോടെ കഥകളിയും അഭ്യസിച്ചു .ഈ സമയം തൻ്റെ ജന്മനിയോഗം ചുട്ടി ആണെന്ന് തിരിച്ചറിഞ്ഞ ബാർബറ കഥകളിയുടെ പ്രധാന ഭാഗം ആയ 3D മേക്കപ്പ് എന്നറിയപ്പെടുന്ന ചുട്ടിയിലേക്ക് എത്തിപ്പെട്ടു. അങ്ങിനെ ലോകത്തിലെ ആദ്യത്തെ വനിതാ ചുട്ടി കലാകാരിയായി മാറിയ കലാമണ്ഡലം ബാർബറ കഥകളി കലാകാരൻ ആയ ശ്രീ കലാമണ്ഡലം വിജയകുമാറിനെ കല്യാണം കഴിച്ച് കേരളത്തിൻ്റെ മരുമകൾ ആയി മാറി. ഇപ്പോൾ ഈ ദമ്പതികൾ ലോകം മുഴുവനും കഥകളി പ്രചരിപ്പിക്കാൻ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുകയാണ്.
ഇംഗ്ലണ്ടിന്റെ മണ്ണിൽ തൃശ്ശൂർ പൂരത്തിനെ പോലെ ആവേശം നിറച്ചുകൊണ്ട് മട്ടന്നൂരിനെയും ജയറാമിനെയും അണിനിരത്തി ‘മേള പ്പെരുമ’ ചെണ്ടമേളം അവതരിപ്പിച്ച നവധാര ലണ്ടൻ കേരള ആർട്ട് നൈറ്റിന്റെ ഭാഗമായി LMHS കേരള ആർട്ട് നൈറ്റ് വേദിയിൽ കാഴ്ചവെച്ച ചെണ്ടമേളങ്ങൾ ആസ്വാദകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു . നവധാര വിനോദിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളവും പാണ്ടിമേളവും ഫ്യൂഷൻ ചെണ്ടമേളവും . കൂടാതെ ഇംഗ്ലണ്ടിലെ കലാവേദികളിൽ നിറസാന്നിധ്യവും വലിയ ഒരു ആരാധക വൃന്ദത്തിന്റെ ഉടമയുമായ ശ്രീ ഹിദാ ശശിധരന്റെ ലാസ്യലയങ്ങൾ നിറഞ്ഞ മോഹിനിയാട്ടവും കൂടെ ചേർന്നപ്പോൾ ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ ‘കേരള ആർട്ട് നൈറ്റ് ‘ ആസ്വാദകരുടെ ഹൃദയത്തിലേക്ക് തന്നെ കടന്ന് കയറി എന്ന് തന്നെ പറയാം.
പാലാഴി മഥനം കഴിഞ്ഞ അമൃത് അസുരന്മാരിൽ നിന്നും തട്ടിയെടുക്കാൻ വേണ്ടി മഹാവിഷ്ണു അണിഞ്ഞ സുന്ദരിയായ സ്ത്രീ വേഷം ആണ് മോഹിനി എന്നാണ് ഐതിഹ്യം. ഈ പുരാണ സന്ദർഭത്തെ അനുസ്മരിക്കാൻ ക്ഷേത്ര നർത്തകിമാർ ആണ് പതിഞ്ഞ താളത്തിൽ ഉള്ള സംഗീതത്തിന് ഒത്ത് കൺകോണുകളിലും , ഉടലിലും ലാസ്യ ലാവണ്യം നിറച്ച് ലളിതമായ വേഷവും കേരളീയ ആഭരണങ്ങളും അണിഞ്ഞ് മോഹിനിയാട്ടം ആടിയത് എന്ന് വിശ്വസിക്കപ്പെടുന്നു.
കഥകളി പോലുള്ള ഒരു കഠിനമായ കലാരൂപം മുതിർന്നവർക്കും കുട്ടികൾക്കും ഒരേ പോലെ ആസ്വദിക്കാൻ വേണ്ടി മലയാളി ഹിന്ദു സമാജം എടുത്ത നടപടികളും വളരെ സഹായകമായി . ദക്ഷയാഗം കഥ പ്രിൻറ് ചെയ്ത് ആദ്യമേ തന്നെ കാണികൾക്ക് നൽകിയതും , കഥകളിയുടെ മുമ്പായി വലിയ സ്ക്രീനിൽ കഥകളിയെ കുറിച്ചും, ദക്ഷയാഗം കഥയെ കുറിച്ചും, കഥകളി മുദ്രകളെ കുറിച്ചും സംക്ഷിപ്ത വിവരങ്ങൾ കാണികൾക്ക് നൽകിയതും തുടർന്ന് കഥകളിക്ക് മുമ്പായി ശ്രീമതി ബാർബറ വിജയകുമാറിന്റെ അവതരണവും കൂടെ ആയപ്പോൾ ആളുകൾക്ക് വളരെ നന്നായി കഥകളി അതിൻ്റെ പൂർണ്ണ രൂപത്തിൽ തന്നെ ആസ്വദിക്കാൻ പറ്റി. അതുപോലെതന്നെ കഥകളി എന്ന പ്രൗഢ കലാരൂപത്തിൻ്റെ ലോകപ്രശസ്തമായ ത്രിമാന മുഖ ചമയങ്ങളും , വർണ്ണ വൈവിധ്യങ്ങൾ നിറഞ്ഞ വസ്ത്രങ്ങളും , മികച്ച ഭാവരസങ്ങളും ആയപ്പോൾ വലിയവരെപ്പോലെ തന്നെ നമ്മുടെ കുട്ടികളെയും കഥകളി അരങ്ങിലേക്കും കഥകളിയിലേക്കും കണ്ണിമ ചിമ്മാതെ ശ്രദ്ധയോടെ പിടിച്ചിരുത്തി.
രൂപികരിച്ചു രണ്ടു വർഷം പോലും ആയിട്ടില്ലാത്ത ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ കേരള ആർട് നൈറ്റ് ന് യുകെയിലെ കലാസാംസ്‌കാരികരംഗത്ത് ലഭിച്ച പിന്തുണക്കും അംഗീകാരത്തിനും LMHS വിനയത്തോടെ നന്ദി പറയുന്നു . തുടർന്നും കേരളത്തിന്റെ സാംസ് കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികൾ സംഘടിപ്പിക്കാൻ ലിവർപൂളിലെ കലാസ്വാദന സമൂഹം തരുന്ന നിർലോഭമായ പിന്തുണ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. നമ്മുടെ കുഞ്ഞുങ്ങൾക്കും, ബ്രിട്ടീഷ് കലാസമൂഹത്തിനും കേരള കലാരൂപങ്ങളിൽ പ്രധാനമായ മൂന്ന് കലാരൂപങ്ങൾ വീണ്ടും പരിചയപ്പെടുത്താൻ ആയി എന്ന സംതൃപ്തിയോടെ ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിൻ്റെ (LMHS) കേരള ആർട്ട് നൈറ്റ് ന് സമാപനം ആയി.
പത്തനംതിട്ട ഏനാദിമംഗലത്ത് വൈദികൻ എന്ന വ്യാജേന വീട്ടിലെത്തി വൃദ്ധയുടെ മാല മോഷ്ടിച്ചു. വീടിനുള്ളിൽ കയറി പ്രാർത്ഥിച്ചശേഷമാണ് പ്രതി മാല പൊട്ടിച്ചോടിയത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അടൂർ പൊലീസ് അന്വേഷണം തുടങ്ങി.
പട്ടാപ്പകലായിരുന്നു മോഷണം. ഏനാദിമംഗലം തോട്ടപ്പാലം സ്വദേശികളായ ബേബി – മറിയാമ്മ ദമ്പതികളാണ് മോഷണത്തിനിരയായത്. വൈദികൻ എന്ന് പരിചയപ്പെടുത്തി ഒരാൾ വീട്ടിലെത്തി. സഭയുമായി ബന്ധപ്പെട്ട ഒരു ധനസഹായം കുടുംബത്തിന് അനുവദിച്ചിട്ടുണ്ട്. അത് ലഭ്യമാകാൻ ആയിരം രൂപ നൽകാൻ ആവശ്യപ്പെട്ടു.
പണം വാങ്ങിയ ശേഷം വീടിനുള്ളിൽ കയറി പ്രാർത്ഥിച്ചു. പിന്നാലെ മറിയാമ്മയുടെ കഴുത്തിൽ കിടന്ന ഒരു പവൻ്റെ മാലയും പൊട്ടിച്ചോടി. വിവരമറിഞ്ഞ് വാർഡ് മെമ്പർ അനൂപ് ഉടൻ സ്ഥലത്തെത്തിയെങ്കിലും മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു.
കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീത ഐഎഎസിന്റെ റിപ്പോര്‍ട്ടാണ് മന്ത്രി കെ. രാജന്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയത്.
എ.ഡി.എം കൈക്കൂലി വാങ്ങി എന്ന ആക്ഷേപത്തിന് ഒരു തെളിവുമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ചേംബറിലെത്തി ‘തെറ്റുപറ്റി’യെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞുവെന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. കലക്ടര്‍ ആദ്യംനല്‍കിയ വിശദീകരണ കുറിപ്പില്‍ ഇങ്ങനെയൊരു കാര്യം പറഞ്ഞിരുന്നില്ല.
ചോദ്യം ചോദിച്ച് ഉത്തരം പറയുന്ന രീതിയിലല്ല അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. കലക്ടര്‍ക്ക് പറയാനുള്ളത് അദ്ദേഹം വിശദീകരണ കുറിപ്പായി എഴുതി നല്‍കുകയായിരുന്നു. ഈ വിശദീകരണ കുറിപ്പിലാണ് മേല്‍പറഞ്ഞ പരാമര്‍ശമുള്ളത്. എ.ഡി.എം കൈക്കൂലി വാങ്ങി, പെട്രോള്‍ പമ്പിന് അനുമതി വൈകിപ്പിച്ചു തുടങ്ങിയവയായിരുന്നു ആരോപണം.
എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ലെന്നും അത് പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിശോധിച്ചശേഷം ചീഫ് സെക്രട്ടറിക്ക് കൊടുത്തിട്ടുണ്ടെന്നും ഉടന്‍ അത് പരിശോധിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി കെ. രാജന്‍ ബുധനാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന വിവാദത്തില്‍ സമഗ്രമായ അന്വേഷണം നടത്താനാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത ഐഎഎസിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തിയിരുന്നത്.
2021 ലെ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി കേരളത്തിലേക്ക് കടത്തിയത് 41 കോടി രൂപയുടെ ഹവാലപ്പണമെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്.
ധര്‍മ്മരാജന്‍ എന്നയാള്‍ വഴി പണം കൊടുത്തു വിട്ടത് കര്‍ണാടകയിലെ ബിജെപി എംഎല്‍സി അടക്കമുള്ളവരാണെന്നും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് പണമെത്തിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
14.4 കോടി കര്‍ണാടകയില്‍ നിന്നും എത്തിയപ്പോള്‍, മറ്റ് ഹവാല റൂട്ടുകളിലൂടെയാണ് 27 കോടി എത്തിയത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് 7 കോടി 90 ലക്ഷം രൂപയാണ്. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളില്‍ വിതരണം ചെയ്തത് 33.50 കോടി രൂപയും. പണം എത്തിയ ഹവാല റൂട്ടുകളുടെ പട്ടികയും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വി.കെ രാജു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, എം. ഗണേശന്‍, ഗിരീശന്‍ നായര്‍ എന്നിവരാണ്. എം. ഗണേശന്‍ ബിജെപി സംഘടനാ സെക്രട്ടറിയും ഗിരീശന്‍ നായര്‍ ഓഫീസ് സെക്രട്ടറിയുമാണ്.
പൊലീസിന് മുമ്പാകെ കള്ളപ്പണ ഇടപാടുകാരന്‍ ധര്‍മ്മരാജനാണ് ഈ മൊഴി നല്‍കിയത്. 2021 ല്‍ പൊലീസ് ഇ.ഡിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്.
അതേസമയം കൊടകര കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍ പറഞ്ഞു. തനിക്ക് അറിവുള്ള എല്ലാക്കാര്യങ്ങളും അന്വേഷണ സംഘത്തോട് പറയും.
നേരത്തെ നല്‍കിയ മൊഴി നേതാക്കള്‍ പറഞ്ഞു പഠിപ്പിച്ചതാണ്. ചാക്കില്‍ തിരഞ്ഞെടുപ്പ് സാമഗ്രികളാണെന്ന് മൊഴി നല്‍കാന്‍ നിര്‍ദേശിച്ചത് നേതാക്കളാണ്. ചാക്കില്‍ നിന്നും പണം എടുക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്. ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും സതീശന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ദന ചുഴലിക്കാറ്റിനും അറബിക്കടലിലെ കേരള തീരത്തെ ചക്രവാതചുഴിക്ക് ശേഷം ദുര്‍ബലമായ തുലാവര്‍ഷ കാറ്റ് വരും ദിവസങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യയില്‍ സജീവമാകും.
ഇടി മിന്നലോടു കൂടിയ ശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമാറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കുടുംബബന്ധങ്ങൾ അറ്റുപോകുന്ന ഈ കാലഘട്ടത്തിൽ എല്ലാ കുടുംബങ്ങൾക്കും മാതൃകയായി ഡെവോൺ കൗണ്ടിയിലുള്ള മനാട്ടൻ എന്ന സ്ഥലത്തെ ഹീട്രി ആക്ടിവിറ്റി സെന്ററിൽ വെച്ച് ഒക്ടോബർ 25-ാം തീയതി മുതൽ ഒക്ടോബർ 28-ാം തീയതി വരെ താമസിച്ചു കുടുംബസംഗമം നടത്തി.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 400 മൈലുകൾ സഞ്ചരിച്ചു സകുടുംബം 17 കുടുംബങ്ങൾ എത്തിച്ചേർന്നു. ഞാവള്ളി എന്ന മൂലകുടുംബത്തിൽ നിന്നും പല തായ് വഴികളിലുള്ള മറ്റ് കുടുംബങ്ങളിൽ നിന്നും അപ്പൻ വഴിയും, അമ്മ വഴിയും, വല്യമ്മ വഴിയും ഞാവള്ളി കുടുംബവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള എല്ലാവരും ഒരു കുടക്കീഴിൽ ഒത്തുകൂടുന്ന കാഴ്ച ഞാവള്ളികുടുംബത്തിന്റെ ഒത്തൊരുമയുടെ നേർക്കാഴ്ചയായിരുന്നു.
ബെന്നി തെരുവൻകുന്നേൽ, സതീഷ് ഞാവള്ളിൽ, സക്കറിയാസ് ഞാവള്ളിൽ, മാത്യൂ ആണ്ടുകുന്നേൽ എന്നിവരുടെ കൂട്ടായ പരിശ്രമ ഫലമായി 2017 ജൂൺ 10-ാം തീയതി ബെർമിംഗ്ഹാമിൽ വെച്ച് യുകെ സീറോ മലബാർ സഭയുടെ പ്രഥമ ബിഷപ്പ് ബഹുമാനപ്പെട്ട ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉത്ഘാടനം ചെയ്ത് തുടങ്ങിയ ഞാവള്ളി കുടുംബസംഗമം ഇന്നും അതേ ആവേശത്തോടെ രക്ഷാധികാരി ഡോ. ജോൺ അബ്രഹാം കോട്ടവാതുക്കലിന്റെ നേതൃത്വത്തിൽ കുടുംബസംഗമം തുടർച്ചയായി നടന്നു വരുന്നു.
ഞാവള്ളി കുടുംബകൂട്ടായ്മയുടെ ഒത്തൊരുമയുടെ ഏറ്റവും പ്രധാനമായ വി. കുർബ്ബാനയ്ക്ക് യുകെയിലെ ആദ്യത്തെ മലയാളി വൈദികൻ പ്ലൈമോത്ത് രൂപതയിലെ ഫാ. സണ്ണി പോൾ അരഞ്ഞാനിലച്ചനും, ഫാ. ജോസഫ് കൊട്ടുകാപ്പള്ളിയച്ചനും നേതൃത്വം നൽകി.
മിസിസ്സ് ജിനി ജോബിന്റെ നേതൃത്വത്തിൽ വിവിധതരം ആക്ടിവിറ്റി മത്സരങ്ങളിൽ പ്രായഭേദമന്യേ എല്ലാവരും ഉത്സാഹത്തോടെ പങ്കെടുക്കുകയും എല്ലാവർക്കും സമ്മാനങ്ങൾ നൽകുകയുമുണ്ടായി, അത് കൂടാതെ ഹോപ്പ് മൂവി പ്രദർശിപ്പിക്കുകയും, കുടുംബക്കാർ എല്ലാവരും ചേർന്ന് ക്യാംപ് ഫയർ നടത്തുകയും പാട്ടും മേളവുമായി കുട്ടികളും മുതിർന്നവരും വളരെ ആഘോഷമായി കുടുംബസംഗമം കെങ്കേമമാക്കി. മുതിർന്നവരെല്ലാവരും അടുത്തവർഷങ്ങളിലെ കുടുംബ കൂട്ടായ്മയെ കുറിച്ചു ചർച്ച ചെയ്യുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
മൂന്ന് മാസം പ്രായമായ കുഞ്ഞു മുതൽ മുതിർന്നവരായവർ വരെ ഒരേ മനസ്സോടെ എല്ലാ കളികളിലും പങ്കെടുത്തും തമ്മിൽ തമ്മിൽ തമാശപറഞ്ഞു ചിരിക്കുന്നതും എല്ലാവരും ചുറ്റുവട്ടങ്ങളിലൂടെ ഓടിച്ചാടി നടക്കുന്നതും ഞാവള്ളി കൂട്ടായ്മയുടെ പ്രത്യേകതയായിരുന്നു.