റോമി കുര്യാക്കോസ്
ബോൾട്ടൻ: ഇന്ത്യാ മഹാരാജ്യം കണ്ട ഉരുക്കു വനിതയും ആദ്യ വനിതാ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു ഒ ഐ സി സി (യു കെ) മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ‘ഇന്ദിരാജി രക്തസാക്ഷിത്വ ദിന അനുസ്മരണം’ സംഘടിപ്പിച്ചു. മാഞ്ചസ്റ്ററിലെ ബോൾട്ടനിൽ വൈകിട്ട് 5 മണിക്ക് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി – റീജിയണൽ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.
ഒ ഐ സി സി (യു കെ) നാഷണൽ നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി വക്താവ് & മീഡിയ സെൽ റോമി കുര്യാക്കോസ്, നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, ബിന്ദു രാജു തുടങ്ങിയവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
രാജ്യത്തെ ഏക വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി, ബാങ്കുകളുടെ ദേശസാല്‍ക്കരണം, ദാരിദ്ര നിർമാർജ്ജനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പരിഷ്‌കരണങ്ങളിലൂടെ രാജ്യശ്രദ്ധയാകര്‍ഷിച്ച ഭരണാധികാരിയും ദേശസ്നേഹം നെഞ്ചിലേറ്റിയ മഹാവ്യക്തിത്വമായിരുന്നെന്നും അനുസ്മരണ യോഗം ഉദഘാടനം ചെയ്തുകൊണ്ട് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.
അനുസ്മരണ യോഗത്തിന് ശേഷം പ്രവർത്തകർ ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചു.
റോമി കുര്യാക്കോസ്
യു കെ: കേരളത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഐ ഒ സി യു കെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് സ്ഥാനാർഥികളുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ടിന്റെ പ്രകാശനം കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് നിർവഹിച്ചു.
മുൻ മന്ത്രിയും കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം എ പി അനിൽകുമാർ മുഖ്യാതിഥി ആയിരുന്നു. യു കെ യിൽ നിന്നെത്തിയ നിരവധി പ്രവർത്തകർ സന്നിഹിതരായിരുന്നു. ഐ ഒ സി കോർഡിനേറ്റർ അഷീർ റഹ്മാൻ നേതൃത്വം നൽകി.
വയനാട് ലോക്സഭ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർഥിളുടെ പ്രചരണ പരിപാടികളിൽ സജീവ സാന്നിധ്യമായിരിക്കുകയാണ് യു കെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് – കേരള ചാപ്റ്റർ പ്രവർത്തകർ. വീടുകളിൽ വോട്ടുതേടിയും മണ്ഡലതല പ്രവർത്തനങ്ങളിലും ഐ ഒ സി പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. സംഘടനയുടെ സോഷ്യൽ മീഡിയ വിങ്ങും പ്രചരണ രംഗത്ത് സജീവമാണ്.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതും സംഘടനാ ശക്തി പൂർണ്ണതോതിൽ വെളിവാക്കികൊണ്ടും യു ഡി എഫ് നടത്തുന്ന ചിട്ടയായ പ്രവർത്തനം പ്രവർത്തകർക്ക് പുത്തൻ ഉണർവ് പകർന്നിട്ടുണ്ട്.
വരും ദിവസങ്ങളിൽ യു കെയിൽ നിന്നും കൂടുതൽ പ്രവർത്തകർ നാട്ടിലെത്തി പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതോടെ ഐ ഒ സിയുടെ നേതൃത്വത്തിലുള്ള പ്രചാരണം കൂടുതൽ ശക്തമാകുമെന്ന് ഐ ഒ സി കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കും ഏകോപനത്തിനുമായി അപ്പച്ചൻ കണ്ണഞ്ചിറ കൺവീനറായിക്കൊണ്ട് ഒരു തെരഞ്ഞെടുപ്പു പ്രചരണ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. യു കെ കോർഡിനേറ്റർ ബോബിൻ ഫിലിപ്പ്, മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, ജോയിന്റ് കൺവീനർമാരായി സുരാജ് കൃഷ്ണൻ, നിസാർ അലിയാർ, ജെന്നിഫർ ലിജു എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റിയുടെ പ്രവർത്തനം. വിവിധ പരിപാടികളുടെ ഏകോപനത്തിനായി കമ്മിറ്റി അംഗങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴിക്കെതിരെ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ രംഗത്ത്. കളക്ടറുമായി നവീൻ ബാബുവിന് ഒരു ആത്മബന്ധവും ഇല്ലായിരുന്നു. അദേഹത്തിന് ഷെയർ ചെയ്യാൻ പറ്റുന്ന ഒരു വ്യക്തിയല്ലായിരുന്നു കളക്ടർ. കളക്ടറുടെ മൊഴിയിൽ വിശ്വാസമില്ല. അദേഹം പറയുന്നത് വെറും നുണയാണെന്നും മഞ്ജുഷ പറഞ്ഞു.
കേസില്‍ നിയമപരമായി എല്ലാ സാധ്യതയും തേടും. ഈ വിഷയത്തില്‍ ശക്തമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. നവീന്‍ ബാബുവിന്റെ സംസ്‌കാരചടങ്ങിലേക്ക് കളക്ടര്‍ വരേണ്ടതില്ലെന്ന് തീരുമാനിച്ചത് താനാണ്. കളക്ടറുമായി ആദ്യം മുതലേ സുഖകരമല്ലാത്ത ബന്ധമാണ് ഉണ്ടായിരുന്നത്. കണ്ണൂര്‍ കളക്ടറേറ്റില്‍ നിന്നും മാറാന്‍ നവീന്‍ ബാബു ആഗ്രഹിച്ചുവെന്നും കുടുബം സൂചിപ്പിച്ചു.
അതേ സമയം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും എഡിഎം ചേംബറിലെത്തി കണ്ടിരുന്നുവെന്ന മൊഴി കളക്ടർ പറഞ്ഞിരുന്നു. മൊഴിയിലെ പൂർണമായ രൂപം പുറത്തുവന്നിട്ടില്ലെന്നും എല്ലാം വിശദമായി അതിൽ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു കളക്ടറുടെ പ്രതികരണം. യാത്രയയപ്പ് ചടങ്ങിന് ശേഷം ചേംബറിലെത്തി തനിക്ക് ഒരു തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവെന്ന് ആയിരുന്നു അരുൺ കെ വിജയന്റെ മൊഴി. അന്വേഷണ സംഘത്തിന് മുൻപിലും കളക്ടർ ഇക്കാര്യം പറഞ്ഞിരുന്നു.
ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ അഭിഷിക്തനായി. ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ നടന്ന ശുശ്രൂഷ ഏറ്റെടുക്കൽ ചടങ്ങിലാണ് മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റത്. രാവിലെ 8.45ന് അരമനയിൽ നിന്ന് നിയുക്ത ആർച്ച് ബിഷപ്പും ബിഷപ്പുമാരും സെന്റ് മേരീസ് മെത്രാപ്പൊലീത്തന്‍ കത്തീഡ്രൽ ദേവാലയത്തിൽ എത്തി. ഈ സമയം നൂറ്റൊന്ന് ആചാര വെടികളും പള്ളിമണികളും മുഴങ്ങി.
ആർച്ച് ബിഷപ് മാർ ജോസഫ് പെരൂന്തോട്ടം സ്വാഗതം ആശംസിച്ചു. ഇത്രയും കാലം സഭയും സമൂഹവും നൽകിയ പിന്തുണയ്ക്ക് നന്ദിയും പറഞ്ഞു. സ്ഥാനാരോഹണ പ്രാർത്ഥനകൾക്ക് ശേഷം മേജർ ആർച്ച് ബിഷപ്പ് പുതിയ മെത്രാപ്പോലീത്തയെ ആശിർവദിച്ചു, അംശവടി അടക്കമുള്ള സ്ഥാന ചിഹ്നങ്ങൾ കൈമാറി. തുടർന്ന് മെത്രാപ്പോലീത്തയെ ഓദ്യോഗിക പീഠത്തിലേക്ക് ആനയിച്ചു. തുടർന്ന് അതിരൂപതയിലെ 18 ഫെറോനകളിലെയും നേതൃസ്ഥാനത്തെ വൈദികർ എത്തി അദേഹത്തോടു വിധേയത്വം പ്രഖ്യാപിക്കുന്ന ചടങ്ങ് നടന്നു. സ്ഥാനാരോഹണ ശുശ്രൂഷയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
സ്ഥാനമേറ്റ ശേഷം മാർ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായി. തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ സന്ദേശം നൽകി. സ്ഥാനം ഏറ്റെടുത്ത മെത്രാപ്പോലീത്തയെ സഭയിലെയും ഇതര സഭകളിലെയും മെത്രാൻമാർ അനുമോദിച്ചു. വത്തിക്കാൻ സ്ഥാനപതി ആര്‍ച്ച് ബിഷപ് ലെയോ പോള്‍ദോ ജിറേല്ലി ശുശ്രൂഷ ചടങ്ങുകളിൽ പങ്കെടുത്തു.
ചങ്ങനാശേരി അതിരൂപതയുടെ ഒമ്പതാമത് മേലധ്യക്ഷനായും അഞ്ചാമത് മെത്രപ്പൊലീത്തയുമായാണ് മാര്‍ തോമസ് തറയില്‍ നിയമിതനായിരിക്കുന്നത്. 17 വര്‍ഷം അതിരൂപതയെ നയിച്ച മാര്‍ ജോസഫ് പെരുന്തോട്ടം വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനായി മാര്‍ തോമസ് തറയിലിനെ നിയമിച്ചത്.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. അതിരൂപതയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് വിരമിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിനുള്ള നന്ദിപ്രകാശനച്ചടങ്ങും സമ്മേളനത്തിൻ്റെ ഭാഗമായി നടന്നു. സമ്മേളനത്തിൽ സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ, മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രിമാരായ റോഷി അഗസ്‌റ്റിൻ, വി.എൻ. വാസവൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ പ്രസംഗിച്ചു.
യാക്കോബായ സഭാധ്യക്ഷനും ശ്രേഷ്ഠ കാതോലിക്കയുമായ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ(95) കാലം ചെയ്തു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആറ് മാസത്തിലേറെയായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരം 5.21 നായിരുന്നു അന്ത്യം.
പ്രശസ്തമായ പുത്തന്‍കുരിശ് കണ്‍വെന്‍ഷന് തുടക്കമിട്ട ബാവ യാക്കോബായ സഭയുടെ അഭിമാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിന്റെ സ്ഥാപകനാണ്. കൂടാതെ അനേകം ധ്യാന കേന്ദ്രങ്ങളും മിഷന്‍ സെന്ററുകളും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചു.
പുത്തന്‍കുരിശ് വടയമ്പാടിയിലെ വൈദിക പാരമ്പര്യമുള്ള ചെറുവിള്ളില്‍ കുടുംബത്തില്‍ മത്തായിയുടയും കുഞ്ഞാമ്മയുടെയും എട്ട് മക്കളില്‍ ആറാമനായി 1929 ജൂലൈ 22 നാണ് ശ്രേഷ്ഠ ബാവ ജനിച്ചത്. കുഞ്ഞുകുഞ്ഞ് എന്നായിരുന്നു ഓമനപ്പേര്. കഠിന രോഗങ്ങള്‍മൂലം പഠനം പ്രാഥമിക വിദ്യാഭ്യാസത്തിലൊതുങ്ങി. കുറച്ച് നാള്‍ അഞ്ചലോട്ടക്കാരനായി ജോലി ചെയ്തു.
ആത്മീയ കാര്യങ്ങളില്‍ തല്‍പരനായിരുന്ന കുഞ്ഞുകുഞ്ഞ് പിന്നീട് പിറമാടം ദയാറയില്‍ വൈദിക പഠനത്തിന് ചേര്‍ന്നു. 1958 സപ്തംബര്‍ 21 ന് മഞ്ഞനിക്കര ദയറയില്‍ വച്ച് അന്ത്യോഖ്യാ പ്രതിനിധി ഏലിയാസ് മോര്‍ യൂലിയോസ് ബാവയില്‍ നിന്നും ഫാദര്‍ സി.എം തോമസ് ചെറുവിള്ളില്‍ എന്ന പേരില്‍ വൈദിക പട്ടമേറ്റു. വൈദികന്‍, ധ്യാനഗുരു, സുവിശേഷ പ്രസംഗകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ മികച്ച പ്രവര്‍ത്തനമാണ് അദേഹം കാഴ്ച വെച്ചത്.
1973 ഒക്ടോബര്‍ 11 ന് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ 1974 ഫെബ്രുവരി 24 ന് ദമസ്‌കസില്‍ വച്ച് ദിവന്നാസ്യോസ് എന്ന പേരില്‍ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു.
മെത്രാപ്പോലീത്ത എന്ന നിലയില്‍ ഭരണവും സമരവും ഒരുമിച്ച് നടത്തേണ്ട അവസ്ഥയായിരുന്നു അന്ന്. ആലുവ തൃക്കുന്നത്ത് പള്ളി സമരത്തോടനുബന്ധിച്ച് ശ്രേഷ്ഠ പിതാവ് നടത്തിയ 44 ദിവസത്തെ ഉപവാസം ഏറെ പ്രസിദ്ധമാണ്.
കണ്യാട്ടുനിരപ്പ്, കോലഞ്ചേരി, വലമ്പൂര്‍, മാമലശേരി, പുത്തന്‍കുരിശ് തുടങ്ങിയ സ്ഥലങ്ങളില്‍ വിശ്വാസ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതിന്റെ ഭാഗമായി പോലീസ് മര്‍ദ്ദനം, അറസ്റ്റ്, ജയില്‍ വാസം എന്നിവയെല്ലാം അനുഭവിച്ചു. 1999 ഫെബ്രവരി 22 ന് സുന്നഹദോസ് പ്രസിഡന്റായും 2000 ഡിസംബര്‍ 27 ന് കാതോലിക്കയായും തിരഞ്ഞെടുക്കപ്പെട്ടു.
സഭയുടെ അവകാശ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു അദേഹം. പുതിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയും ഭദ്രാസനങ്ങള്‍ സ്ഥാപിച്ചും സഭയ്ക്ക് വിസ്മയ വളര്‍ച്ച പ്രദാനം ചെയ്തു.
പതിമൂന്ന് മെത്രാപ്പോലീത്തമാരെ വാഴിക്കുകയും 350 വൈദികര്‍ക്ക് പട്ടം നല്‍കുകയും ചെയ്തു. എല്ലാ വിഭാഗത്തില്‍പെട്ടവരുമായി ആഴത്തില്‍ സൗഹൃദം പുലര്‍ത്തിയിരുന്ന ശ്രേഷ്ഠ ബാവയ്ക്ക് രാഷ്ട്രീയ രംഗത്തുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നു.
യാക്കോബായ സുറിയാനി സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച 1975 ലെ തിരുത്തിശേരി അസോസിയേഷനും 1994, 1997, 2000, 2002, 2007, 2012, 2019 വര്‍ഷങ്ങളിലെ അസോസിയേഷന്‍ യോഗങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ശ്രേഷ്ഠ ബാവയാണ്. അനാരോഗ്യം മൂലം 2019 ഏപ്രില്‍ 27 നാണ് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞത്.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
സെക്സ് കുറഞ്ഞാൽ സ്ത്രീകൾക്ക് ആയുസു കുറയുമെന്ന് കരുതി ആയുസ് കൂട്ടാൻ ദൃടങ്കപുളകിതരായി നിൽക്കുന്ന ആങ്ങളമാരോടാണ് …
2005-2010 ലെ നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയുടെ (NHANES) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിൽ, വളരെ അപൂർവ്വമായി ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരെ അപേക്ഷിച്ച് മരിക്കാനുള്ള സാധ്യത 70% കൂടുതലാണെന്ന് കണ്ടെത്തി. അത് സത്യം തന്നെയാണ് …
അതായത് 20 നും 59 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ‘കുറഞ്ഞ ലൈംഗിക ആവൃത്തിയിൽ ഉൾപെട്ടാൽ അവരിൽ മരണസാധ്യത 70 ശതമാനത്തോളം കൂടുതലാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത് …
കൂടാതെ, വിഷാദരോഗമുള്ള വ്യക്തികൾക്ക് ആഴ്‌ചയിൽ ഒരിക്കൽ എങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ മരിക്കാനുള്ള സാധ്യത 197% കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട് . ഈ കണ്ടെത്തലുകൾ ജോസ്‌ന സ്വന്തം ഉണ്ടാക്കിയ കണ്ടെത്തലുകളൊന്നുമല്ല കേട്ടോ മറിച്ചു ഇതൊക്കെ ജേണൽ ഓഫ് സൈക്കോസെക്ഷ്വൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട് .
കാരണം ആഴ്ചയിൽ ഒരിക്കലെങ്കിലുമുള്ള സെക്സ് സ്ത്രീകളിൽ എൻഡോർഫിൻ, ഓക്‌സിടോസിൻ എന്നിവയുടെ ഉത്പാദനം കൂട്ടി ഹൃദയമിടിപ്പും രക്തചംക്രമണവും വർദ്ധിപ്പിച്ച് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു ..
അത് വഴി അവർക്ക് മാനസികാവസ്ഥ മെച്ചപ്പെടുത്താനും അതുവഴി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരത്തെ അണുബാധകൾക്കും രോഗങ്ങൾക്കും പ്രതിരോധിക്കാൻ കഴിയുമെന്നും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് … കാരണം ലൈംഗികബന്ധം നമ്മുടെ ശരീരത്തിൽ എൻഡോർഫിനുകൾ പുറത്തുവിടാൻ സഹായിക്കുകയും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തടയും ചെയ്യുന്നു …
കൂടാതെ വിശ്രമവുമായി ബന്ധപ്പെട്ട പ്രോലക്റ്റിൻ എന്ന ഹോർമോണിന്റെ ഉത്പാദനം കാരണം ഇത് ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിച്ചു മൊത്തത്തിലുള്ള്ളൊരു വൈകാരിക ക്ഷേമത്തിന് സംഭാവന നൽകുന്നു.
എന്നും പറഞ്ഞു എന്നുമുള്ള ലൈംഗിക ബന്ധം മൂലം നൂറു വയസുവരെ ആയുസ് ആരോഗ്യം കിട്ടുമെന്ന് ഒരു റിസർച്ചും കാണിക്കുന്നില്ല, മറിച്ചു ആഴ്ചയിൽ ഒരിക്കലുള്ള ലൈംഗിക ബന്ധമാണ് എന്നുള്ള ലൈംഗിക ബന്ധത്തിനേക്കാൾ നല്ലത് എന്ന് ഉറപ്പിച്ചു തന്നെ പറയുന്നു …കൂടാതെ പ്രായമായ പുരുഷന്മാരിലെ ഉദ്ധാരണക്കുറവും ക്യാൻസറും തമ്മിലുള്ള ബന്ധവും സ്ത്രീകൾക്ക് ഇതിന് ഏറെക്കുറെ വെല്ലുവിളിയായി നിൽക്കുന്നു എന്ന കാര്യങ്ങളും കാരണങ്ങളായി കണ്ടെത്തിയിട്ടുണ്ട് …….
അപ്പോൾ സമയവും കാലവും പ്രായവും ഒന്നും നമുക്ക് ഒന്നിനും കൂട്ട് നിൽക്കില്ല എന്ന് മനസിലാക്കി മുന്നോട്ടു പോവുക ഗയിസ് ..
തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതി നോട്ടീസയച്ചു. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.
ജസ്റ്റിസ് കൈസര്‍ എടപ്പകത്ത് അധ്യക്ഷനായ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് എഐവൈഎഫ് നേതാവ് ബിനോയാണ് ഹര്‍ജി നല്‍കിയത്.
വോട്ടെടുപ്പ് ദിവസം മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു, സുഹൃത്ത് വഴി സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്തു, ബാങ്ക് അക്കൗണ്ടിലേക്ക് എംപി പെന്‍ഷന്‍ തുക പെന്‍ഷനായി കൈമാറി, ശ്രീരാമന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവായ എ.പി അബ്ദുള്ള കുട്ടി അഭ്യര്‍ഥിച്ചു തുടങ്ങിയവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍.
ഇതൊക്കെ നടന്നത് സുരേഷ് ഗോപിയുടെ അറിവോടെയാണെന്നും ഹര്‍ജിയില്‍ പറയുന്നു. വോട്ടറുടെ മകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി. ഇത് വോട്ടര്‍ക്ക് നല്‍കിയ കൈക്കൂലിയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളും ഹര്‍ജിക്കാരന്‍ ഹാജരാക്കിയിട്ടുണ്ട്.
പി.പി. ദിവ്യ എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതി കുറ്റവാസനയോടെയും ആസൂത്രണമനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ട് നടപ്പില്‍വരുത്തിയ ആളാണെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറ്റകൃത്യം ചെയ്തതിലൂടെ പി.പി. ദിവ്യയുടെ ക്രിമിനല്‍ മനോഭാവം വെളിവായിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
യാത്രയയപ്പ് ചടങ്ങിലേക്ക് പ്രതിയെ ക്ഷണിച്ചിട്ടില്ലെന്ന് സംഘാടകര്‍ വ്യക്തമായ മൊഴി നല്‍കിയിട്ടുണ്ട്. വഴിയെ പോകുന്നതിനിടയ്ക്കാണ് ഇങ്ങനെയൊരു ചടങ്ങ് നടക്കുന്നത് അറിഞ്ഞതെന്ന് പറഞ്ഞാണ് പ്രതി പ്രസംഗം ആരംഭിച്ചത്. പ്രതി എത്തിയപ്പോള്‍ വേദിയിലുള്ളവര്‍ ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കുന്നതും വ്യക്തമാണ്. വീഡിയോ ചിത്രീകരിക്കാനും ഏര്‍പ്പാടാക്കിയിരുന്നു.
രണ്ടുദിവസം കാത്തിരിക്കണമെന്നും ഉപഹാരം സമര്‍പ്പിക്കുമ്പോള്‍ താന്‍ ഉണ്ടാകരുതെന്നും അതിന് പ്രത്യേക കാരണമുണ്ടെന്നും പ്രതി പറഞ്ഞിരുന്നു. ആ കാരണം രണ്ടുദിവസം കഴിഞ്ഞ് എല്ലാവരും അറിയുമെന്നും പറഞ്ഞു.
പ്രതി അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകയും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചയാളുമാണ്. പ്രതിയുടെ സഹപ്രവര്‍ത്തകരും സഹപാഠികളും ഭരണസിരാ കേന്ദ്രങ്ങളിലുള്ളവരാണ്. നിയമവ്യവസ്ഥയുമായി സഹരിക്കാതെ ഒളിവില്‍പ്പോയ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പി.പി. ദിവ്യയില്‍നിന്ന് തങ്ങള്‍ക്കും കുടുംബത്തിനും ഭീഷണിയുണ്ടാകുമെന്ന് സാക്ഷികള്‍ക്ക് ഭയമുണ്ട്. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ പിന്തിരിപ്പിക്കുകയും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയുംചെയ്യും. രണ്ട് പെണ്‍മക്കളുടെ ഏക ആശ്രയമായിരുന്നു എ.ഡി.എം. വിദ്യാര്‍ഥികളായ രണ്ട് പെണ്‍മക്കളുടെയും കോന്നി തഹസില്‍ദാരായ ഭാര്യയുടെയും ഏക തുണയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ സമൂഹമധ്യത്തില്‍ ഇകഴ്ത്തി മാനഹാനി വരുത്തി ആത്മഹത്യയിലേക്ക് നയിച്ചയാളാണ് പ്രതിയെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.
നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയിൽ നിന്നും സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഒരു കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേട്ടതായി പ്രദശവാസികൾ പറഞ്ഞു. ചില വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. ഭയന്നുപോയ പ്രദേശത്തെ നൂറുകണക്കിനാളുകൾ വീടുകളിൽനിന്ന് പുറത്തേക്കോടി.
വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. രാത്രി വൈകിയും ആളുകൾ വീടുകളിലേക്കു പോകാൻ ഭയന്ന് റോഡിലും മറ്റുമായി തടിച്ചുകൂടിനിൽക്കുകയാണെന്ന് 11-ാം വാർഡ് അംഗം നാസർ പറഞ്ഞു. രാത്രി പതിനൊന്നോടെ ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുന്നതിനിടെ വീണ്ടും വലിയ ശബ്ദമുണ്ടായി. രാത്രി 11 വരെ പ്രദേശത്ത് ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു.