ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ഏഴു വിജയങ്ങള്‍ക്കു ശേഷം ന്യൂസിലാന്‍ഡിഡെനിതിരേ തുടര്‍ച്ചയായ രണ്ടു സമ്പൂര്‍ണ തോല്‍വികള്‍ ഏറ്റുവാങ്ങിയ ഇന്ത്യക്ക് പരമ്പര നഷ്ടമായിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ കനത്ത തോല്‍വിക്ക് ശേഷമാണ് ടെസ്റ്റിലും ഇന്ത്യ ഇതാവര്‍ത്തിച്ചത്. ലോക ഒന്നാം റാങ്കുകാരും ലോക ചാംപ്യന്‍ഷിപ്പിലെ അപരാജിതരുമായ കോഹ്‌ലിപ്പടയ്ക്കു വലിയ തിരിച്ചടി തന്നെ ആയിരുന്നു ഇത്. ആദ്യ ടെസ്റ്റില്‍ പത്തു വിക്കറ്റിനും രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിനുമായിരുന്നു ഇന്ത്യന്‍ തോല്‍വി.
അതേസമയം ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ തന്നെയാണ് ഇപ്പോഴും തലപ്പത്ത്. എന്നാല്‍ ഇനിയും ഫൈനല്‍ ഉറപ്പാക്കിയിട്ടില്ല. ഇനിയുള്ള എട്ടു മാസത്തോളം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു ബ്രേക്കാണ്. രണ്ടു പരമ്പരകളിലായി ഒമ്പത് ടെസ്റ്റുകളാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു ബാക്കിയുള്ളത്. കരുത്തരായ ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഓസ്ട്രേലിയക്കെതിരേ ഈ വര്‍ഷമവസാനമാണ് ഇന്ത്യ അവരുടെ നാട്ടില്‍ നാലു ടെസ്റ്റുകളുടെ പരമ്പര കളിക്കുന്നത്. ഇവയിലൊന്ന് ഡേ-നൈറ്റ് ടെസ്റ്റുമായിരിക്കും. ഈ പരമ്പര ലോക ചാംപ്യന്‍ഷിപ്പില്‍ നിര്‍ണായകമായി മാറും. പരമ്പരയില്‍ ഇന്ത്യ വന്‍തോല്‍വി നേരിട്ടാല്‍ ഓസീസ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു കയറിയേക്കും. അതുകൊണ്ടു തന്നെ ഈ പരമ്പര സമനിലയിലെങ്കിലും അവസാനിപ്പിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.
2021ല്‍ ഇംഗ്ലണ്ടുമായി നാട്ടില്‍ അഞ്ചു ടെസ്റ്റുകളിലും ഇന്ത്യ കൊമ്പുകോര്‍ക്കും. പരമ്പര സ്വന്തം നാട്ടിലാണെങ്കിലും ഇംഗ്ലണ്ട് കരുത്തുറ്റ എതിരാളികളായതിനാല്‍ ഇന്ത്യക്കു വിജയം എളുപ്പമാവില്ല. ഓസ്ട്രേലിയക്കെതിരായ പരമ്പര കൈവിടുകയാണെങ്കില്‍ ഇംഗ്ലണ്ടുമായുള്ള പരമ്പര ഇന്ത്യക്കു കൂടുതല്‍ നിര്‍ണായകമായി മാറും.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പത് ടെസ്റ്റില്‍ ഏഴ് ജയവും രണ്ട് തോല്‍വിയുമായി ഇന്ത്യ 360 പോയന്റുമായാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 296 പോയന്റുമായി ഓസ്ട്രേലിയ ആണ് ഇന്ത്യയുടെ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത്. ഇന്ത്യക്കെതിരായ പരമ്പര തൂത്തൂവാരിയതോടെ 180 പോയന്റുമായി ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 146 പോയന്റുള്ള ഇംഗ്ലണ്ട് നാലാമതും 140 പോയന്റുള്ള പാക്കിസ്ഥാന്‍ അഞ്ചാമതും 80 പോയന്റുള്ള ശ്രീലങ്ക ആറാമതുമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയശേഷം പരിതാപകരമായ പ്രകടനം തുടരുന്ന ദക്ഷിണാഫ്രിക്ക 24 പോയന്റുമായി ഏഴാം സ്ഥാനത്ത് തുടരുമ്പോള്‍ ഇതുവരെ ഒരു പോയന്റും നേടാത്ത വെസ്റ്റ് ഇന്‍ഡീസും ബംഗ്ലാദേശുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
സൗദി അറേബ്യയില്‍ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡന്‍സി കാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. സൗദി പൗരന്മാര്‍ക്ക് രാജ്യത്ത് ലഭിക്കുന്ന അവകാശങ്ങളില്‍ ഭൂരിഭാഗവും വിദേശികള്‍ക്ക് കൂടി ലഭിക്കുന്ന പ്രീമിയം ഇഖാമ നടപ്പാക്കാന്‍ കഴിഞ്ഞ മേയ് മാസത്തിലാണ് സൗദി മന്ത്രിസഭ തീരുമാനിച്ചത്. സൗദി പൗരന്‍ സ്‌പോണ്‍സറായി ആവശ്യമില്ലാതെ വിദേശികള്‍ക്ക് രാജ്യത്ത് വ്യവസായങ്ങള്‍ നടത്താനും തൊഴില്‍ ചെയ്യാനും അനുവദിക്കുന്ന പ്രത്യേക താമസ രേഖയാണിത്. സൗദി പ്രീമിയം റെഡിസന്‍സി സെന്റര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് എം.എ യൂസഫലിക്ക് പ്രീമിയം റെസിഡന്‍സി അനുവദിച്ച വിവരം പുറത്തായത്.
സൗദിയിലെ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് വിദേശികള്‍ക്കുള്ള പെര്‍മെനന്റ് റെസിഡന്‍സി. മക്കയിലും മദീനയിലും അതിര്‍ത്തി പ്രദേശങ്ങളിലും ഒഴികെ സൗദി അറേബ്യയുടെ ഏതു ഭാഗത്തും വ്യാവസായിക, സ്വകാര്യ ആവശ്യങ്ങള്‍ക്ക് സ്വന്തം പേരില്‍ വസ്തുക്കളും കെട്ടിടങ്ങളും വാഹനങ്ങളും വാങ്ങാനും മക്കയിലും മദീനയിലും 99 വര്‍ഷ കാലാവധിയുടെ പാട്ട വ്യവസ്ഥയില്‍ കെട്ടിടങ്ങളോ വസ്തുക്കളൊ എടുക്കാനും പ്രീമിയം ഇഖാണ ഉള്ളവര്‍ക്ക് സാധിക്കും. വിമാനത്താവളങ്ങളിലും പ്രവേശന കവാടങ്ങളിലും സൗദികള്‍ക്ക് മാത്രമായുള്ള പ്രത്യേക പാസ്‌പോര്‍ട്ട് ഡെസ്‌കും ഇവര്‍ക്കുപയോഗിക്കാം. യുഎഇ ഭരണകൂടം പ്രവാസികള്‍ക്ക് സ്ഥിരതാമസാനുമതി നല്‍കുന്ന ഗോള്‍ഡ് കാര്‍ഡ് വിസയും ആദ്യമായി അനുവദിച്ചത് യൂസഫലിക്കായിരുന്നു.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നന്ദി പറഞ്ഞ എം.എ യൂസഫലി, ഇത് തന്റെ ജീവിതത്തിലെ അഭിമാനം നിറഞ്ഞൊരു മുഹൂര്‍ത്തമാണെന്ന് പ്രതികരിച്ചു. കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാനും മേഖലയിലെ പ്രധാന ബിസിനസ് ഹബ്ബായി സൗദി അറേബ്യയെ കൂടുതല്‍ നേട്ടങ്ങളിലെത്തിക്കാനും സ്ഥിര താമസാനുമതി നല്‍കുന്ന പദ്ധതിയിലൂടെ സാധിക്കുമെന്നും യൂസഫലി പ്രതികരിച്ചു.
പെട്രോൾ പമ്പിനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനു തീ പിടിച്ച്, ബസിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ക്ലീനർ വെന്തുമരിച്ചു. ഏലപ്പാറ ഉപ്പുകുളം എസ്റ്റേറ്റിൽ പാൽരാജിന്റെയും സുശീലയുടെയും മകൻ രാജൻ (23) ആണു മരിച്ചത്. കുമളി–പശുപ്പാറ റൂട്ടിൽ ഓടുന്ന കൊണ്ടോടി ബസാണു കത്തിനശിച്ചത്.
ഇന്നലെ പുലർച്ചെ രണ്ടോടെയാണു സംഭവം. പെട്രോൾ പമ്പിനു സമീപം പാർക്ക് ചെയ്തിരുന്ന ബസിന്റെ ഡീസൽ ടാങ്കിലേക്കു തീ പടരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. തീപിടിത്തത്തിൽ സമീപത്തെ കെട്ടിടത്തിനു ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. പൊലീസും നാട്ടുകാരും ചേർന്നു തീ നിയന്ത്രിച്ചതിനാൽ കൂടുതൽ വ്യാപിച്ചില്ല.പീരുമേട്ടിൽ നിന്നും കട്ടപ്പനയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണു തീ പൂർണമായി അണച്ചത്.
വലിച്ച ശേഷം ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയിൽ നിന്നോ ബസിന്റെ താഴേക്കു കിടന്നിരുന്ന ഇലക്ട്രിക് വയറുകളിൽ നിന്നോ തീ പടർന്നിരിക്കാം എന്നാണു പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. രാവിലെ കുമളിയിൽ നിന്നു സർവീസ് ആരംഭിക്കാറുള്ള ബസ് ചെളിമട പെട്രോൾ പമ്പിനു സമീപമാണു പാർക്ക് ചെയ്യാറുള്ളത്. പമ്പിനോടു ചേർന്നുള്ള കെട്ടിടത്തിൽ ജീവനക്കാർക്കു താമസിക്കാൻ മുറിയുണ്ട്.ബസിലെ ക്ലീനർ രാജൻ മിക്ക ദിവസങ്ങളിലും ബസിനുള്ളിലാണു കിടക്കുന്നത്.
പുലർച്ചെ രണ്ടോടെ ബഹളം കേട്ടു മുറിയിൽ നിന്നു പുറത്തിറങ്ങിയ ബസിലെ ജീവനക്കാർ ബസ് കത്തിയെരിയുന്നതാണു കണ്ടത്. ഇവർ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നു തീ നിയന്ത്രിച്ചെങ്കിലും പൂർണമായി അണയ്ക്കാൻ കഴിഞ്ഞില്ല. പിന്നീടു തീ പൂർണമായി അണച്ച ശേഷം നടത്തിയ പരിശോധനയിലാണു രാജന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. രാജൻ അവിവാഹിതനാണ്.
കുമളി സിഐ വി.കെ.ജയപ്രകാശ്, എസ്ഐമാരായ പ്രശാന്ത് പി.നായർ, വി.സന്തോഷ്കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി. കോട്ടയത്തു നിന്നെത്തിയ ഫൊറൻസിക് സംഘം പരിശോധന നടത്തി. ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ.മധു സ്ഥലം സന്ദർശിച്ചു. ക്ലീനറെ അപായപ്പെടുത്താൻ ആരെങ്കിലും ബസിന് തീയിട്ടതാണോ എന്ന സംശയത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ലീനർ രാജന്റെ തലയോട്ടിയിൽ പൊട്ടലുണ്ടെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ആദ്യ സൂചന.
പൗരത്വനിയമത്തിനെതിരായ ഹര്‍ജികളില്‍ കക്ഷിചേരാന്‍ യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. പൗരത്വനിയമം ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും അതിനാല്‍ കക്ഷിചേരാന്‍ ആകില്ലെന്നുമാണ് വിദേശകാര്യമന്ത്രാലയത്തിന്‍റെ നിലപാട്.
അതേസമയം, ഡല്‍ഹി കലാപത്തെക്കുറിച്ച് ഇറാന്‍ വിദേശകാര്യമന്ത്രിയുടെ പരാമര്‍ശത്തില്‍ എതിര്‍പ്പുമായി ഇന്ത്യ. ഒരു മതവിഭാഗത്തിനെതിരെ ആസൂത്രിതമായി നടന്ന ആക്രമണമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജാവദ് സരിഫ് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി അലി ചെഗേനിയെ വിളിച്ചു വരുത്തി വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചു.
വയനാട് ബത്തേരിയിൽ കാറുമായി കൂട്ടിയിടിച്ചു ബസ് മറിഞ്ഞു ഒരു മരണം. ബസ് യാത്രക്കാരായ നിരവധി പേർക്ക് പരുക്കേറ്റു. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി വിപിനാണ് മരിച്ചത്.കൽപറ്റയിൽ നിന്നും ബത്തേരിഭാഗത്തേക്ക് പോവുകയായിരുന്നു ബസ്
രാവിലെയായതിനാൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ ബസിൽ ഉണ്ടായിരുന്നു. പിഎസ് സി പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥി നെല്ലാറച്ചാൽ സ്വദേശി വിപിനാണ് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. അറുപതോളം പേർ ചികിത്സയിലാണ്.
പരുക്കേറ്റ കാർ യാത്രക്കാരനെ കോഴിക്കോടേക്ക് കൊണ്ടുപോയി. കച്ചവടക്കാരും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് പരുക്കേറ്റവരെ പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചത് അപകടത്തിന്റെ ആഘാതം കുറച്ചു.
ഒതളങ്ങ കഴിച്ചു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചേര്‍ത്തല കുത്തിയതോട് അശ്വതി ഭവനത്തില്‍ മോഹന്‍ദാസ്- ഗിരിജ ദമ്പതികളുടെ മകളും വൈക്കം ഉദയനാപുരം നേരേകടവ് പുതുവല്‍ നികര്‍ത്ത് ശരത്തിന്റെ ഭാര്യയുമായ അശ്വതിയാണ് (23) മരിച്ചത്. വിവാഹശേഷം പെട്ടെന്നുതന്നെ ഭർത്താവിനെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണം.
ദിവസങ്ങൾക്ക് മുൻപായിരുന്നു അശ്വതിയുടെയും ശരത്തിന്റെയും വിവാഹം. മധുവിധു തീരും മുൻപ് ശരത്ത് ലക്ഷ്വദ്വീപില്‍ ജോലിയ്ക്ക് പോകാൻ തയാറായത് അശ്വതിയെ മനോവിഷമത്തിലാക്കിയിരുന്നു. ഭർത്താവിനെ വേർപിരിഞ്ഞിരിക്കാൻ കഴിയാതെ വന്നതോടെ യാത്രയിൽ നിന്നും പിന്തിരിപ്പിക്കാൻ അശ്വതി ശ്രമിച്ചു. ഒടുവിൽ ശരത്തിന്റെ യാത്ര താൽക്കാലികമായി മുടക്കാൻ അശ്വതി ഒതളങ്ങ കഴിക്കുകയായിരുന്നു. എന്നാൽ ഉടന്‍തന്നെ യുവതിയെ ആശുപത്രിയിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണവാർത്ത വൈക്കം ജനമൈത്രി പൊലീസ് സ്ഥിരീകരിച്ചു.
വെള്ളിയാഴ്‌ച ഉച്ചയ്‌ക്കു ഭര്‍തൃവീട്ടില്‍ വച്ചാണ് അശ്വതി ഒതളങ്ങ കഴിച്ചത്. ആദ്യം വൈക്കം ഗവ. ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു കൈമാറി. അശ്വതിയുടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭര്‍ത്താവ് ശരത്തിനെതിരെ പരാതി നല്‍കാന്‍ അശ്വതിയുടെ ബന്ധുക്കള്‍ തയാറായിട്ടില്ലെന്നു പൊലീസ് അറിയിച്ചു.
തമാശ രൂപേണയായിരുന്നു ചാര്‍മി വിഡിയോയില്‍ കോറണയെ കുറിച്ച് സംസാരിച്ചത്. ‘ഓള്‍ ദ ബെസ്റ്റ് കൂട്ടുകാരെ, കാരണം കൊറോണ ഡല്‍ഹിയിലും തെലുങ്കാനയിലും എത്തിയിരിക്കുകയാണ്. അങ്ങനെയാണ് ഞാന്‍ കേട്ടത്, വാർത്തയിലും ഉണ്ട്. ഓള്‍ ദ ബെസ്റ്റ്, കൊറോണ എത്തിയിരിക്കുന്നു” എന്നായിരുന്നു ചാര്‍മി പറഞ്ഞത്. പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു ചാര്‍മി കൊറോണയെക്കുറിച്ച് സംസാരിച്ചത്.
വിഡിയോ വെെറലായി മാറിയതോടെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇതോടെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തി. വളരെ ഗൗരവമായൊരു വിഷയത്തെ എങ്ങനെയാണ്തമാശയായി അവതരിപ്പിക്കുകയെന്നാണ് പലരും ചോദിക്കുന്നത്.വിഡിയോ വിവാദമായതിനു പിന്നാലെ മാപ്പു പറഞ്ഞുകൊണ്ട് താരം രംഗത്തെത്തി. പക്വതയില്ലായ്മ കാരണമാണ് താനിത്തരമൊരു പ്രതികരണം നടത്തിയതെന്നും മാപ്പ് ചോദിക്കുന്നതായും ചാര്‍മി പറഞ്ഞു. വിവാദ വിഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ആഗോള തലത്തില്‍ കൊറോണ വൈറസ് പടരുന്നതിനിടെ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിന് ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ വിസ്സമ്മതിച്ച് ആഭ്യന്തരമന്ത്രിയായ ഹോഴ്സ്റ്റ് സീഹോഫര്‍.
ബര്‍ലിനില്‍ കുടിയേറ്റത്തെക്കുറിച്ചുള്ള യോഗത്തിലേക്ക് കടന്ന് വന്ന മെര്‍ക്കല്‍ ഹോഴ്സ്റ്റിന് കൈ കൊടുക്കുമ്പോള്‍ ചിരിച്ചു കൊണ്ട് കൈകൊടുക്കാന്‍ വിസ്സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഇരുവരും ചിരിക്കുകയും മെര്‍ക്കല്‍ കൈപിന്‍വലിക്കുകയും ചെയ്യുന്നു. ഇതാണ് ചെയ്യാവുന്ന ശരിയായ കാര്യമെന്ന് പറഞ്ഞു കൊണ്ട് അവര്‍ കസേരയില്‍ ഇരുന്നു. യോഗത്തിനെത്തിയവരില്‍ പൊട്ടിച്ചിരിയുണര്‍ത്തി ഈ സംഭവം.
വൈറസ് ബാധ തടയാന്‍ ലോകമെമ്പാടും ശ്രമം തുടരവേ കൊറോണ പടരുകയാണ്. ഈ സാഹചര്യത്തില്‍ ഹാന്‍ഡ് ഷേക്ക് നല്‍കാതിരിക്കുന്നത് രോഗബാധ തടയാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.
ആദ്യം ചൈനയില്‍ പ്രത്യക്ഷപ്പെട്ട വൈറസ് അന്റാര്‍ട്ടിക്ക ഒഴിച്ചുള്ള ഭൂഖണ്ഡങ്ങളിലെ 70 രാജ്യങ്ങളില്‍ പടര്‍ന്നു കഴിഞ്ഞു. മരണ സംഖ്യ 3000 കവിഞ്ഞു. ചൈനയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം ബാധിച്ചത് ദക്ഷിണ കൊറിയയിലാണ്. 4,335 പേര്‍ക്കാണ് ബാധിച്ചത്.
നിയന്ത്രിക്കാനാകാതെ വൈറസ് പടരുന്നത് ലോക സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്ന ഭീതി ഉയര്‍ന്നുകഴിഞ്ഞു. 2008-ലെ സാമ്പത്തിക മാന്ദ്യത്തിന് സമാനമായ അവസ്ഥയാണ് വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. വൈറസ് ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പല രാജ്യങ്ങളും വിസ നിഷേധിച്ചു തുടങ്ങി.
കൊറോണ ഭീതിയെ തുടര്‍ന്ന് ഉത്തർപ്രദേശിലെ നോയിഡയിലെ സ്കൂള്‍ അടച്ചു. ഡൽഹി സ്വദേശിക്കു കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇദ്ദേഹത്തിന്റെ മക്കൾ പഠിക്കുന്ന സ്കൂളാണ് മൂന്ന് ദിവസത്തേക്ക് അടച്ചത്.സ്കൂളില്‍ പഠിക്കുന്ന രണ്ടു കുട്ടികളുടെ പിതാവിന് തിങ്കളാഴ്ചയാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ മുന്‍കരുതലെന്ന നിലയില്‍ ഭൂരിഭാഗം കുട്ടികളെയും സ്കൂളില്‍ പറഞ്ഞയക്കാന്‍ മാതാപിതാക്കള്‍ തയാറായിരുന്നില്ല. മൂന്നുദിവസത്തെ പരീക്ഷകളും സ്കൂൾ അധികൃതർ റദ്ദാക്കി. സ്കൂളിലേക്ക് പ്രത്യേക ആരോഗ്യ സംഘത്തെ അയക്കുമെന്നും സ്കൂള്‍ പരിസരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്ത്രീയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. വാലിക്കുന്ന് കോളനിയിൽ സിനി (32) ആണ് മരിച്ചത്. ശുചിമുറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ വെട്ടേറ്റ പാടുകളുണ്ട്. സംഭവത്തിൽ ഭര്‍ത്താവ് കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും വഴക്കിട്ടിരുന്നതായി മക്കള്‍ മൊഴി നല്‍കി.
രണ്ടുദിവസം മുന്‍പാണ് കൊലപാതകമെന്നാണ് സൂചന. ശനിയാഴ്ച ഇവര്‍ തമ്മില്‍ വഴക്കിട്ടിരുന്നതായി മക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. അതിന് ശേഷമാണ് സിനിയെ കാണാതായത്. അമ്മയെ പറ്റി മക്കള്‍ പിതാവിനോട് ചോദിച്ചപ്പോള്‍ അവളുടെ വീട്ടില്‍ പോയെന്നും രണ്ട് ദിവസം കഴിഞ്ഞ മടങ്ങി വരുമെന്നുമായിരുന്നു മറുപടി.ഇങ്ങനെ കാണാതായപ്പോൾ കുട്ടികൾ അയൽക്കാരോട് പരാതിപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം മറവ് ചെയ്ത നിലയിൽ കണ്ടെത്തുകയുമായിരുന്നു