റോഡിൽ പൂച്ചയെ കണ്ട് പെട്ടെന്നു നിർത്തിയ ലോറിക്കു പിന്നിൽ ഇടിച്ചു നിന്ന ബൈക്കിലേക്ക് വാൻ ഇടിച്ചു കയറി അച്ഛനും പ്രതിശ്രുത വരനായ മകനും മരിച്ചു. വാടയ്ക്കൽ നിലവീട്ടിൽ വെളിയിൽ കെ.ബാബു (61), മകൻ അജിത് ബാബു (28) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ കളപ്പുര ജംക്‌ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തു നിന്നു വടക്കു ഭാഗത്തേക്കു പോകുകയായിരുന്നു മൂന്നു വാഹനങ്ങളും.
റോഡിലേക്കു ചാടിയ പൂച്ചയെ രക്ഷിക്കാൻ മുന്നിൽ പോയ ലോറി ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചവിട്ടുകയായിരുന്നു. അജിത് ഓടിച്ചിരുന്ന ബൈക്ക് ലോറിയിൽ ഇടിച്ചു. തൊട്ടുപിന്നാലെ വന്ന വാൻ ബൈക്കിനു പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോറിക്കും വാനിനും ഇടയിൽ അജിത്തും ബാബുവും ഞെരുങ്ങി. തുടർന്ന് ബൈക്ക് തെന്നി ലോറിക്കടിയിലേക്കു വീണു. അപകടത്തിൽ അജിത്തിന്റെ നെഞ്ചും ബാബുവിന്റെ തലയുടെ പിൻവശം പൂർണമായും തകർന്നു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അജിത് ആശുപത്രിയിലേക്കുള്ള വഴിയിലും ബാബു ആശുപത്രിയിലെത്തിയ ശേഷവുമാണു മരിച്ചത്. അജിത്തുമായി വിവാഹം ഉറപ്പിച്ച പെൺകുട്ടിയുടെ വീട്ടിലേക്ക് പോവുകയാരുന്നു ഇരുവരും എന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്കിലാണ് അജിത് ജോലി ചെയ്യുന്നത്. ബാബു തൃശൂരിലുള്ള ഓയിൽ കമ്പനിയിലെ ജീവനക്കാരനാണ്. ബാബുവിന്റെ ഭാര്യ ഉഷാകുമാരി. ഇളയ മകൻ അരുൺ ബാബു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ ബന്ധുക്കൾക്കു വിട്ടു നൽകും.
ഡല്‍ഹി ജാമിയ സര്‍വകലാശാലയില്‍ ഇന്നലെ രാത്രിയോടെ നടന്നത് പൊലീസ് നരനായാട്ടെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബസുകള്‍ കത്തിച്ചതും പൊലീസ് തന്നെയാണെന്ന ആരോപണം ബലപ്പടുത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. പെണ്‍കുട്ടികളെ ഹോസ്റ്റലിലും ടോയ്‍ലറ്റിലും പോലും കയറി അക്രമിച്ചതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
ഡല്‍ഹി ജാമിഅ നഗറില്‍ പൗരത്വബില്ലിനെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നിതിനിടെ ഇന്നലെ വൈകീട്ട് അഞ്ചുബസുകള്‍ അഗ്നിക്കിരയായി. ആ ദൃശ്യങ്ങളാണിത്. എന്നാല്‍ ഈ ബസുകളിലൊന്ന് കത്തുന്നതിന് തൊട്ടുമുന്‍പുള്ള കാഴ്ചയാണിത്. പൊലീസ് നോക്കി നില്‍ക്കെ രണ്ടു പേര്‍ ബസിനകത്തേക്ക് എന്തോ ഒഴിക്കുന്നു.
ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് പൊലീസ് കാംപസിനുള്ളിലെത്തിയത്. ലൈബ്രറിയിലും വാതിലടച്ചിരുന്ന വിദ്യാര്‍ഥികളെ പോലും അവ തുറന്ന് അതിക്രമിച്ചു.
ടോയ് ലറ്റില്‍ പോലും കയറി ലൈറ്റണച്ച് ലാത്തി വീശി എന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പരുക്കേറ്റവരുടെ ദൃശ്യങ്ങള്‍ ആരോപണം ശരിവയ്ക്കുന്നു. പരുക്കേറ്റവരില്‍ ചിലരെ ആശുപത്രിയിലെത്തിക്കാനനുവദിക്കാതെ പൊലീസ് ജീപ്പിലിട്ട് കൊണ്ടു പോകുന്നതും കാണാം.
#Breaking: जामिया इलाके में हिंसक हुआ विरोध, बसों में आग लगाई गई। पुलिस के साथ भिड़ंत, लाठीचार्ज और आंसू गैस के गोले छोड़े गए। #CitizenshipAmendmentAct. pic.twitter.com/ewDJoLc9DZ
— NBT Dilli (@NBTDilli) December 15, 2019
ആലപ്പുഴ : അതിജീവനത്തിനായി പൊരുതുന്ന കർഷക ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കടക്കെണിയിലും ദുരിതത്തിലും അവഗണനയിലും അകപ്പെട്ടു പുറന്തള്ളപ്പെടുന്ന കർഷകജനതയുടെ ആവശ്യങ്ങൾക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുന്നതിന് സത്വരകർമ്മപദ്ധതികളും രക്ഷാനടപടികളും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ കർഷകരക്ഷാമാർച്ചും പ്രതിഷേധസംഗമവും സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ആലപ്പുഴ ഇ.എം.എസ്. മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തുന്ന കർഷകരക്ഷാ സംഗമത്തിൽ എല്ലാ കർഷകസുഹൃത്തുക്കളുടേയും വിവിധ സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും അംഗങ്ങളുടേയും നേതാക്കളുടേയും സജീവ പങ്കാളിത്തവും ഉണ്ടാവും .
കർഷകരക്ഷാസംഗമം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ ഇവയൊക്കയാണു
സ്വാതന്ത്ര്യ സമരസേനാനിയും കവിയുമായിരുIന്ന ടി.എസ്.തിരുമുമ്പിന്റെ സ്മരണക്കായി പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി ഏർപ്പെടുത്തിയ കവിതാ അവാർഡിന് രാജൂ കാഞ്ഞിരങ്ങാട് അർഹനായി. ”ലിപി ” എന്ന കവിതയ്ക്കാണ് പുരസ്കാരം .കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയായ രാജൂ നാല് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വർഷം അവാർഡിന് അറുപത്തിയാറ് കവിതകൾ ലഭിച്ചിരുന്നു.
അമൃത കേളകം ,ആർദ്ര വി.എസ് , രജനി.പി സ്മിതഭരത് എന്നിവരുടെ കവിതകൾ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. ഡിസംബർ 16ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് തൃക്കരിപ്പൂരിൽ നടക്കുന്ന തിരുമുമ്പ് അനുസ്മരണ ചടങ്ങിൽ വച്ച് ശ്രീ.കെ.പി.രമണൻ മാസ്റ്റർ പുരസ്ക്കാരം സമ്മാനിക്കും.
രാജൂ കാഞ്ഞിരങ്ങാടിന്റെ മലയാളം യുകെയിൽ പ്രസിദ്ധീകരിച്ച കവിതകൾ വായിക്കാം
കോഴിക്കോട്: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നും എൻ.ആർ.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബർ 17 ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന ഹർത്താൽ പിൻവലിച്ചതായി ഹർത്താൽ പ്രഖ്യാപിച്ചിരുന്ന രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു.
ഹർത്താൽ നടത്തുന്നതിന് 7 ദിവസം മുമ്പ് കോടതിയിൽ അപേക്ഷ നൽകി അതിനുള്ള അനുമതി ഹൈക്കോടതിയിൽ നിന്ന് ലഭിക്കണമെന്ന നിയമം നിലനിൽക്കുന്നതിനാലാണ് ഹർത്താൽ ഉപേക്ഷിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. പൗരത്വത്തിന്റെ പേരിൽ നടത്തുന ഹർത്താലിനെതിരെ പല മുസലിം സംഘടനകളും എതിർപ് പ്രഘടിപ്പിച്ചിരുന്നു. ഹർത്താൽ നടത്തുന്നതിലൂടെ ജനകീയ പിന്തുണ നഷ്ടപ്പെടുമെന്നും യോഗത്തിൽ വിലയിരുത്തി. ഇതേ തുടർന്നാണ് ഹർത്താൽ പിൻവലിക്കാൻ തീരുമാനിച്ചത്.
ബി.ജെ.പി സർക്കാർ പാർലമെന്റിൽ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എൻ.ആർ.സിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനൽകിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്. മത-ജാതി പരിഗണനകൾക്ക് അതീതമായ ഭരണഘടന നിർവചിച്ച ഇന്ത്യൻ പൗരത്വം മുസ്‍ലികൾക്ക് നിഷേധിക്കുക എന്ന ആര്‍.എസ്.എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളതെന്ന് ആരോപിച്ചാണ് വിവിധ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തത്.
ഇതിനിടെ , ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരളം യോജിച്ച പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും കക്ഷിനേതാക്കളും ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്ക് സത്യഗ്രഹം ആരംഭിക്കും.
ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായി പ്രതികരണത്തിലേക്ക് നീങ്ങുന്നത്. സാംസ്കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. ജനാധിപത്യ സംരക്ഷണത്തിനായി വിവിധ രാഷ്ട്രീയ പാര്‍ടികളിലും സംഘടനകളിലും പെട്ടവര്‍ അഭിവാദ്യം അര്‍പ്പിക്കും. നവോത്ഥാന സമിതിയുടെ പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകും.
ടെലിവിഷൻ സീരിയലിലൂടെ മലയാളപ്രേക്ഷകരുടെ പ്രിയതാരമായ നടിയാണ് സ്വാസിക.ഇതിനോടകം തന്നെ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട് .ഇപ്പോഴിതാ ഉണ്ണിമുകന്ദനെ കുറിച്ചുള്ള സ്വാസികയുടെ ഫേസ്ബുക് പോസ്റ്റാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് .ഓരോ കഥാപാത്രങ്ങൾക്കും ഓരോ മുഖങ്ങൾ ഓരോ സ്വഭാവങ്ങൾ ഓരോ ശൈലികൾ ആണ് ഉണ്ണി നടത്തുന്നതെന്ന് സ്വാസിക പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
ഓരോ കഥാപാത്രങ്ങൾക്കും ഓരോ മുഖങ്ങൾ ഓരോ സ്വഭാവങ്ങൾ ഓരോ ശൈലികൾ.. മല്ലു സിംഗ്, മസിൽ അളിയൻ, ജോൺ തെക്കൻ, മാർകോ ജൂനിയർ,ക്രിസ്തുദാസ് ചന്ദ്രോത് പണിക്കർ. അങ്ങനെ എന്റെ മനസ്സിൽ കയറി കൂടിയ ഒരുപാട് കഥാപാത്രങ്ങൾ ഓരോ കഥാപാത്രത്തിനും അദ്ദേഹം മാനസികമായും ശാരീരികമായും കൊണ്ട് വരുന്ന ആ മാറ്റങ്ങൾ.. എവിടെയും അത് അങ്ങനെ പരാമർശിച്ചു ഞാൻ കണ്ടിട്ടില്ല. എന്നാൽ ഒറീസയുടെ ഷൂട്ടിംഗ് ടൈമിൽ നേരിട്ട് അറിഞ്ഞതാണ് ആരും അറിയാതെ അദ്ദേഹം കഥാപാത്രത്തിന് വേണ്ടി ചെയുന്ന വലിയ മാറ്റങ്ങൾ.എന്റെ വളരെ പേർസണൽ ഫേവറിറ്റ് ആയൊരു റോൾ ആയിരുന്നു ഒറീസയിലെ ക്രിസ്തുദാസ് എന്ന കഥാപാത്രം.അതിന്റെയും സംവിധായകൻ പപ്പേട്ടൻ ആയിരുന്നു.
ഒറീസയിലെ പോലിസ്കാരൻ ആവാൻ ആഗ്രഹമില്ലാതെ പോലിസ് ആയ ആ കഥാപാത്രം അത്ര ഫിറ്റ് ആയാൽ ശരിയാവില്ല എന്ന് സ്വയം മനസിലാക്കി വയറും തടിയും കൂട്ടി ആ കഥാപാത്രമായി മാറുന്നത് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.ഇതൊന്നും ആരും അറിയുന്നില്ലലോ എന്ന വിഷമം നന്നായി ഉണ്ടായിരുന്നു. ഇങ്ങനെ ഉണ്ണിയുടെ പല കഠിന പ്രയത്‌നങ്ങൾക്കും വേണ്ട വിധം അംഗീകാരങ്ങൾ എവിടെയും ലഭിക്കുന്നത് ഞാൻ കണ്ടിട്ടില്ല. Finally Chandroth Panicker.. മാമാങ്കത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട Character.ആക്ഷന് അധികം പ്രാധാന്യം കൊടുക്കാതെ കഥാപാത്രത്തിനും ഇമോഷനും മുൻഗണന കൊടുത്ത ഒരു അത്യുഗ്രൻ characterisation.ക്ലൈമാക്സിലെ ഫൈറ്റ് സീൻസ് ഒക്കെ.. ഇതിന്റെയും സംവിധായകൻ പപ്പേട്ടൻ ആണെന്നുള്ളത് ആണ് ഏറ്റവും സന്തോഷം. എല്ലാം കാലം കരുതി വെച്ചത് ആണെന്ന് വിശ്വസിക്കുന്നു.. സിനിമ കണ്ടിറങ്ങിയിട്ടും ചന്ദ്രോത് പണിക്കരും അനന്ദ്രവൻ അച്യുതനുമായുള്ള ആ ഒരു ബോണ്ടിങ് മനസ്സിൽ നിന്ന് പോവുന്നില്ല.ഒറീസയുടെ സെറ്റിൽ വെച്ച് തുടങ്ങിയ സൗഹൃദം ആണ്, ഉണ്ണി മുകുന്ദൻ എന്ന ആ വലിയ നല്ല മനുഷ്യനെ എല്ലാവരും ഇത് പോലെ അംഗീകരിക്കുന്ന ആ ദിവസത്തിനായി ഒരുപാട് ആഗ്രഹിച്ചിരുന്നു,ഇന്ന് സിനിമ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി.. Fell in love with him once again.. Crush Forever..
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ യുദ്ധക്കളമായി ദില്ലി. ദില്ലിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാലയ്ക്കു സമീപമാണ് ഇന്ന് ശക്തമായ പ്രതിഷേധം അരങ്ങേറിയത്.
പ്രതിഷേധക്കാർ ദില്ലിയിലെ നാല് ബസുകൾ കത്തിച്ചു. ഇവരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ദില്ലിയിലെ സുഖ്ദേവ് വിഹാർ, ഫ്രണ്ട്സ് കോളനി എന്നിവടങ്ങളിലാണ് അക്രമം അരങ്ങേറിയത്.
ബസുകൾ കത്തിച്ചതിന് പുറമെ ഫയർഫോഴ്സിന്റെ വാഹനങ്ങളും പ്രതിഷേധക്കാർ തകർത്തിരുന്നു. രണ്ട് അഗ്നിശമനസേനാംഗങ്ങൾക്ക് പരിക്കേറ്റതായാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം.
പ്രതിഷേധത്തിൽ ആംആദ്മി പാർട്ടി എംഎൽഎമാരും പങ്കെടുത്തിരുന്നുവെന്നാണ് വിവരം. പക്ഷെ ആം ആദ്മി പാർട്ടിക്ക് പങ്കില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. ബസുകൾ കത്തിച്ചത് തങ്ങളല്ലെന്നും ഇന്നത്തെ പ്രതിഷേധം അക്രമാസക്തമായതിന് പിന്നിൽ പുറത്ത് നിന്ന് എത്തിയവരാണെന്നും ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾ പറഞ്ഞു.
ലണ്ടൻ: 2019ലെ ലോകസുന്ദരി കിരീടമണിഞ്ഞ് ജമൈക്കയിൽ നിന്നുള്ള ടോണി ആൻ സിംഗ്. രണ്ടാം സ്ഥാനം ഫ്രാന്‍സില്‍ നിന്നുള്ള ഒഫീലി മെസിനോയ്ക്കും മൂന്നാം സ്ഥാനം ഇന്ത്യന്‍ സുന്ദരി സുമന് റാവുവും സ്വന്തമാക്കി. 23 വയസുള്ള ടോണി ആന്‍ സിംഗ് അമേരിക്കയിലെ ഫ്ളോറിഡ യൂണിവേഴ്സിറ്റിയില്‍ സൈക്കോളജി വിദ്യാർഥിനിയാണ്. നാലാം തവണയാണ് ജമൈക്കക്കാരി ലോക സുന്ദരി പട്ടം കരസ്ഥമാക്കുന്നത്. മത്സരത്തിൽ 120 പേരാണ് പങ്കെടുത്തത്.
1959 ന് ശേഷം ഇത് നാലാം തവണയാണ് ജമൈക്കയിൽ നിന്നുള്ള ഒരു പ്രതിനിധി മിസ്സ് വേൾഡ് ആയി കിരീടം നേടുന്നത്. 1963, 1976, 1993 വർഷങ്ങളിൽ ജമൈക്ക മുമ്പ് മിസ്സ് വേൾഡ് കിരീടങ്ങൾ നേടിയിട്ടുണ്ട്.
Toni-Ann Singh from Jamaica is the 69th #Missworld pic.twitter.com/tgyTFFiuKU
— Miss World (@MissWorldLtd) December 14, 2019
ഇത്രയും മനോഹരമായ ഒരു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാൻ നിങ്ങൾക്കു എങ്ങനെ തോന്നിയത് ? ഈ സ്വർഗത്തിൽ സൂര്യാസ്തമനം കാണാൻ എത്തുവരുടെ മനസ് മടുപ്പിക്കുന്ന കാഴ്ചയാണിത്”- ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാഴ്ച കാണാനെത്തിയ ഒരു വിദേശിയുടെ ചോദ്യമാണിത്. കേരളത്തെ ഒന്നടങ്കം ലജ്ജിപ്പിക്കുകയാണ് യൂട്യൂബ് വ്ലോഗറായ നിക്കോളായിയുടെ ചോദ്യം. അമേരിക്കൻ സ്വദേശിയായ നിക്കോളായി പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാണ് വയനാട് എത്തിയത്. വയനാട്ടിലെ വ്യൂപോയിന്റിൽ നിന്നുള്ള മാലിന്യക്കാഴ്ചകളാണ് നിക്കോളായിയെ അസ്വസ്ഥനാക്കിയത്.
ഇത്രയും മനോഹര സ്ഥലത്തു പ്ലാസ്റ്റിക്ക് കുപ്പികൾ വലിച്ചെറിയാനും മാലിന്യം കത്തിക്കാനും എങ്ങനെ തോന്നുന്നുവെന്ന് നിക്കോളായി ചോദിക്കുന്നു. വിനോദസഞ്ചാരികളും മൃഗങ്ങളും ഒരുപോലെ എത്തുന്ന പ്രകൃതിരമണീയമായ സ്ഥലത്ത് ഇത്തരമൊരു പ്രവൃത്തി പാടില്ലായിരുന്നുവെന്നും ദൈവത്തിന്റെ സ്വന്തം നാടിനെ മലിനമാക്കരുതെന്നും നിക്കോളായി പറയുന്നു. ഈ വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. കുറമ്പാലക്കോട്ടയിലെയും വയനാട് ചുരം വ്യൂപോയിന്റിലെയും മാലിന്യങ്ങൾ വിനോദസഞ്ചാരമേഖലയേയും ബാധിക്കുന്നുണ്ട്.വിജയ് യേശുദാസ് ഉൾപ്പെടെ പല പ്രമുഖരും ഈ വീഡിയോ പങ്കുവച്ചിട്ടിട്ടുണ്ട്
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിയിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന തരത്തിൽ വ്യാജ ഇമെയിൽ സന്ദേശമയച്ച പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സന്ദേശം ലഭിച്ചയുടൻ അടുത്ത രണ്ടുമണിക്കൂറിനുള്ളിൽ സൽമാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്മെന്റിൽ ബോംബ് പൊട്ടിത്തെറിയുണ്ടാകും.
നിങ്ങൾക്ക് കഴിയുമെങ്കിൽ തടയൂ’, എന്നായിരുന്നു യുവാവ് പൊലീസ് സ്റ്റേഷനിലേക്കയച്ച സന്ദേശം. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ യുവാവിനെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ നാലിനാണ് യുവാവ് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് വ്യാജ സന്ദേശമയച്ചത്. ഗാസിയാബാദിലെ പ്രതിയുടെ വീട്ടിലെത്തുകയും വീട്ടുകാരോട് കേസിനെക്കുറിച്ച് പൊലീസ് വിശദീകരിക്കുകയും ചെയ്തു. ശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനയിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി വിട്ടയച്ചു.
പൊലീസെത്തിയ സമയത്ത് സൽമാൻ ഖാൻ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവ് സലിം ഖാനെയും മാതാവ് സൽമ ഖാനെയും സഹോദരി അർപ്പിതയെയും വീട്ടിൽനിന്ന് പുറത്തിറക്കിയതിന് ശേഷം പൊലീസും ബോംബ് സ്ക്വാഡും സംയുക്തമായി ചേർന്ന് വീട് പരിശോധിക്കുകയായിരുന്നു. നാല് മണിക്കൂറോളം വീടും പരിസരവും പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. തുടർന്ന് താരത്തിന്റെ കുടുംബത്തെ തിരിച്ച് വീട്ടിലെത്തിച്ചതായും പൊലീസ് പറഞ്ഞു.