കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് നടപ്പാക്കിയ ലോക്ക്ഡൗൺ നീട്ടാൻ സാധ്യതയില്ലെന്ന് സൂചന നൽകി കേന്ദ്ര സർക്കാര്‍ വൃത്തങ്ങൾ. സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ആറ് ദിവസം പിന്നിടുമ്പോൾ നിലവിലെ 21 ദിവസ സമയ പരിധിയിൽ നിന്നും നിയന്ത്രണങ്ങൾ ഉയർത്താൻ പദ്ധതിയില്ലെന്നാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി നൽകുന്ന സൂചന. വാർത്താ ഏജൻസിയായ എഎൻഐയോട് ആയിരുന്നു ക്യാബിനറ്റ് സെക്രട്ടറി രാജീസ് ഗബ്ബയുടെ പ്രതികരണം.
‘ഇപ്പോൾ പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ അത്ഭുതപ്പെടുത്തുന്നതാണ്. നിലവിൽ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗൺ ദീർഘിപ്പിക്കാൻ ഇപ്പോൾ പദ്ധതികളില്ല’ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഞായറാഴ്ച പുറത്ത് വന്ന ഒടുവിലെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1139 ആയി ഉയരുകയും ആകെ മരണം 27 ആവുകയും ചെയ്തതിന് പിന്നാലെയാണ് ഈ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ദിവസവും നൂറിലധികം പുതിയ രോഗികളും രാജ്യത്ത് ഉണ്ടാവുന്നുണ്ട്. ഈ സഹചര്യത്തിൽ ലോക്ക്ഡൗൺ ദീർഘിപ്പിക്കില്ലെന്ന പ്രഖ്യാപനം എത്രത്തോളം പ്രായോഗികമാണെന്നതും സംശയം ഉയർത്തുന്നുണ്ട്.
നിലവിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 34931 ടെസ്റ്റുകൾ മാത്രമാണ് നടത്തിയിട്ടുള്ളത്. രാജ്യത്ത് ഇതുവരെ കൊറോണ വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ടെസ്റ്റുകൾ ആവശ്യത്തിന് ചെയ്യാത്തിടത്തോളം നാട്ടിൽ രോഗികൾ കുറവാണ് എന്നത് ഒരു മിഥ്യാബോധം മാത്രമായി മാറാനുള്ള സാധ്യതയും ആരോഗ്യ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥത്തിലുള്ള അവസ്ഥ എന്താണെന്ന് അറിയണമെങ്കിൽ ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി കൂട്ടിയേ പറ്റൂ ഇവർ വ്യക്തമാക്കുന്നു.
കാലിഫോർണിയയിൽ താമസം മാറിയ ബ്രിട്ടീഷ് രാജകുമാരൻ ഹാരിക്കും ഭാര്യ മേഗനും സുരക്ഷാ നൽകാൻ കഴിയില്ലെന്ന് ട്രംപ്. കഴിഞ്ഞയാഴ്ചയാണ് ഇരുവരും കാനഡയിലെ വാൻകൂവറിൽ നിന്നും കാലിഫോർണിയയിൽ എത്തിയത്. ‘ഞാൻ രാജ്ഞിയുടെയും യുണൈറ്റഡ് കിംഗ്ഡത്തിന്റെയും മികച്ച സുഹൃത്തും ആരാധകനുമാണ്. രാജ്യം വിട്ട ഹാരിയും മേഗനും കാനഡയിൽ സ്ഥിര താമസമാക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അവർ ഇപ്പോൾ അമേരിക്കയിലേക്ക് മാറിയിരിക്കുകയാണ്. എന്നാൽ, അവരുടെ സുരക്ഷ ക്കായുള്ള പണം യു.എസ് വഹിക്കില്ല. അതവർ സ്വയം വഹിക്കണം’- എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.
അതേസമയം, ‘സസെക്സിലെ ഡ്യൂക്കിനും ഡച്ചസിനും സുരക്ഷാ ഒരുക്കാനായി ബ്രിട്ടണും യുഎസ് സർക്കാരിനോട് ആവശ്യപ്പെടാൻ പദ്ധതിയില്ല. സ്വകാര്യമായ മറ്റു സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്’ എന്ന് സസെക്സസിന്റെ വക്താവ് പറഞ്ഞു. മാർച്ച് 31 ന് ദമ്പതികൾ സീനിയർ റോയൽസ് സ്ഥാനങ്ങൾ രാജിവെക്കുകയാണ്. ട്രംപിന്റെ പ്രതികരണത്തോട് പ്രതികരിക്കുവാൻ ബക്കിംഗ്ഹാം കൊട്ടാരം വിസമ്മതിച്ചു. ഹാരിയും കുടുംബവും ഇപ്പോൾ ഹോളിവുഡിനടുത്തുള്ള ഒരു സ്ഥലത്താണ് താമസിക്കുന്നത്.
ഹാരിയെ വിവാഹം കഴിക്കുന്നതിനുമുമ്പ്, 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപിനെ രൂക്ഷമായി വിമർശിച്ചിട്ടുള്ള ആളാണ് മേഗൻ. ‘ട്രംപ് സ്ത്രീവിരുദ്ധനും, ജനങ്ങളെ ഭിന്നിപ്പിക്കുന്നവനും ആണെന്ന് അന്ന് മെഗൻ പറഞ്ഞിരുന്നു. കൂടാതെ, ഹിലരി ക്ലിന്റന് വോട്ട് വാഗ്ദാനം ചെയ്ത മേഗൻ വിജയിച്ചാൽ കാനഡയിലേക്ക് പോകുമെന്നു പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണിൽ ട്രംപ് യുകെ സന്ദർശിക്കുന്നതിനുമുമ്പ് മെഗന്റെ പഴയ അഭിപ്രായപ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോൾ ‘അവർ ഇത്ര വൃത്തികെട്ട സ്ത്രീയാണെന്നു എനിക്ക് അറിയില്ലായിരുന്നു. ഞാന് എന്ത് പറയാനാണ്?’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധയിടങ്ങളിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികൾ വലിയ തോതിൽ പാലായനം ചെയ്യുകയാണ്. ഡൽഹി മുംബൈ തുടങ്ങി രാജ്യത്തെ വൻകിട നഗരങ്ങളിൽ നിന്ന് ആയിരങ്ങളാണ് ഇത്തരത്തിൽ കാൽനടയായി നൂറൂകണക്കിന് കിലോ മീറ്റർ അപ്പുറത്തുള്ള തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയത്.
എന്നാൽ, ഇത്തരത്തിൽ മടങ്ങുന്നവർക്ക് മേൽ സുരക്ഷാ മുൻകരുതൽ എന്നപേരിൽ അണുനാശിന് തളിക്കുകയാണ് ഉത്തരേന്ത്യയിലെ ഒരു കേന്ദ്രത്തിൽ. ആളുകളെ കൂട്ടമായി ഇരുത്തി യന്ത്ര സഹായത്തോടെ ഇവർക്ക് മേൽ അണുനാശിനി തളിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഉത്തർ പ്രദേശിലെ ബെറയ്‌ലിയിൽ നിന്നുള്ളതാണ് വീഡിയോ എന്നാണ് സൂചന.
മാസ്ക് പോലും ധരിക്കാത്ത ഇത്തരം തൊഴിലാളികൾക്ക് മേൽ അണുനാശിനി തളിക്കുന്നതിനെതിരെ കടുത്ത വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്നും നവ മാധ്യങ്ങളിലും ഉയരുന്നത്. എയർപ്പോർട്ടുകളിലും, ക്വാറന്റെയ്ൻ കേന്ദ്രങ്ങളിലും ചെയ്യാത്ത കാര്യങ്ങളാണ് സാധാരണ തൊഴിലാളികൾക്ക് എതിരെ ചെയ്യുന്നത് എന്നാണ് ഇതിനെതിരെ ഉയരുന്ന വിമർശനം.
ഇത്തരത്തിൽ മടങ്ങുന്നവരുടെ ദുരിതം കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ വലിയ വാർത്താകളാക്കിയിരുന്നു. പിന്നാലെ ഡൽഹി ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ ഇവർക്ക് ബസ്സുകൾ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ കോറോണ ഭീതിയുടെ പശ്ചാത്തലം നിലനിൽക്കെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഇവരുടെ യാത്ര തടണമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കുകയും ചെയ്തിരുന്നു.
What on earth is this? Am sure this isn’t done at the airports, where the Coronavirus came in, or at quarantine centres…. https://t.co/iSQ08FluWc
— Suhasini Haidar (@suhasinih) March 30, 2020
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1024 ആയി. 27 പേരാണ് ഇതുവരെ മരിച്ചത്. തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച മലയാളി ഡോക്ടറുടെ കുഞ്ഞിനും രോഗബാധ. കോട്ടയം സ്വദേശിനിയായ ഡോക്ടറുടെ അമ്മയ്ക്കും വീട്ടുജോലിക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും കോയമ്പത്തൂർ ഇഎസ്‌ഐ ആശുപത്രിയിൽ ചികിൽസയിലാണ്.
അതേസമയം കണ്ണൂരിൽ നിരീക്ഷണത്തിൽ ഇരിക്കെ മരിച്ച പ്രവാസിക്ക് കോവിഡില്ലെന്നു തെളിഞ്ഞു. സ്രവ പരിശോധന ഫലം നെഗറ്റീവ് ആണ്. പരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോർട്ടം ചെയ്യും. ഈ മാസം 21ന് ഷാർജയിൽ നിന്ന് എത്തിയ 65കാരനായ അബ്ദുൽ ഖാദർ ഹോം ക്വാറന്റീനിൽ ആയിരുന്നു. ശനിയാഴ്ച രാത്രിയാണ് വീട്ടിൽ ബോധരഹിതനായി കണ്ടത്.
കോവിഡ് മൂലം ശ്രീനഗറില്‍ 67കാരനും അഹമ്മദാബാദില്‍ 45കാരനും മുംബൈയില്‍ 40കാരിയുമാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ ശ്രീനഗറില്‍ രണ്ടും ഗുജറാത്തില്‍ അഞ്ചും മുംബൈയില്‍ ഏഴും മരണങ്ങളായി. ആഭ്യന്തര വിമാനങ്ങള്‍ പറത്തുന്ന സ്പൈസ് ജെറ്റിലെ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 21ന് ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് ഇയാള്‍ അവസാനം പറത്തിയത്. രോഗം എവിടെ നിന്നാണ് പകര്‍ന്നതെന്നു വ്യക്തമായിട്ടില്ല.
കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ സൈബർ ഡോമിലെ വിദഗ്ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.
വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയതിനു ശേഷം യാത്രക്കാരന്‍റെ ഒപ്പ് അപ്ലോഡ് ചെയ്യണം. ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററിൽ പരിശോധിച്ചശേഷം സത്യവാങ്മൂലം അംഗീകരിച്ച ലിങ്ക് യാത്രക്കാരന്‍റെ മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ് ആയി നല്‍കും. യാത്രവേളയില്‍ പോലീസ് പരിശോധനയ്ക്കായി ഈ ലിങ്കില്‍ ലഭിക്കുന്ന സത്യവാങ്മൂലം കാണിച്ചാല്‍ മതിയാകും. അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ ആ വിവരം മൊബൈല്‍ നമ്പറിലേയ്ക്കു മെസ്സേജ് ആയി ലഭിക്കും. ഒരു ആഴ്ചയില്‍ ഓണ്‍ലൈന്‍ മുഖാന്തിരം ഉള്ള സത്യവാങ്മൂലം പ്രകാരം പരമാവധി മൂന്നു തവണ മാത്രമേ യാത്ര അനുവദിക്കുകയുള്ളു.
വെഹിക്കിള്‍ പാസ് ഓണ്‍ലൈനായി നല്‍കുന്നത് മരണം, ഒഴിവാക്കാനാകാത്ത ആശുപത്രി സന്ദര്‍ശനം മുതലായ തികച്ചും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാനാണ്. പേര്, മേല്‍ വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ത്ത ശഷം ഫോട്ടോ, ഒപ്പ്, ഒഫീഷ്യല്‍ ഐഡി കാര്‍ഡ് എന്നിവയുടെ ഇമേജ് അപ്ലോഡ് ചെയ്യണം. പരിശോധനയ്ക്കു ശേഷം പാസ് യാത്രക്കാരന് മെസ്സേജ് ആയി ലഭിക്കും. ഇതും ആഴ്ചയിൽ പരമാവധി മൂന്നുതവണയേ ലഭിക്കൂ.
നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ അപേക്ഷകർക്കെതിരെ നിയമനടപടി സ്വീകരിക്കും. വളരെ അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും
നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
ഐശ്വര്യ ലക്ഷ്മി.എസ്സ്
ഇന്നലത്തെ പ്രഭാതം സൂര്യരശ്മികളാൽ മനമറുക്കപ്പെട്ട ഒരു ദുസ്വപ്നം പോലെയായിരുന്നു. അഥീന…… നിന്റെ പുഞ്ചിരി മനസ്സിന്റെ അകത്തളങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. നിന്റെ നിഷ്കളങ്കമായ സ്നേഹവും പരിമിതമായ സമയങ്ങളിലെ സംസാരവുമെല്ലാംകൊണ്ട് നീ സ്നേഹത്തിന്റെ നനുത്ത നൂലുകളാൽ ചേർത്തുവച്ചു ഞങ്ങളെ,അദ്ധ്യാപകരെ,പ്രിയപ്പെട്ടവരെ അങ്ങനെ സമസ്ത ലോകത്തെയും.
അഥീനയെന്നാൽ പൂർണ്ണത നേടാൻ ശ്രമിച്ചിരുന്ന വാക്കുകൾക്കതീതമായ വ്യക്തിത്വമായിരുന്നു. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.സി.എ യിൽ നാലാം റാങ്കുമായി മാക്ഫാസ്റ്റിൽ എം.സി.എക്കു എത്തിയപ്പോഴും ഒരിക്കലും ആ പ്രതീക്ഷക്കു മങ്ങലുണ്ടായിരുന്നില്ല. ഉള്ളിലെ അലയാഴികൾ പുറത്തൊരിക്കലും കാണാതിരിക്കാൻ അവളെപ്പോഴും ശ്രമിച്ചിരുന്നു. അഥീനേ…. നിനക്കെങ്ങനെയുണ്ടെന്ന ചോദ്യത്തിന് കുറവുണ്ട് തിരികെ ഞാൻ എത്തുമെന്ന ഉറച്ച പ്രതീക്ഷ പങ്കുവച്ചവൾ. ഒരിക്കൽ പോലും ആ വെള്ളാരം കണ്ണുകൾ പകച്ചതായി തോന്നിയിട്ടില്ല. നിഴൽ പോലെ കണ്ണിമവെട്ടാതെ സദാസമയവും കൂടെയുണ്ടായിരുന്ന അമ്മയെ തനിച്ചാക്കി നീ ഒരിക്കലും പോകില്ല. വിവാഹം കഴിച്ച് അന്യവീട്ടിലേക്കു പോകുംപോലെയാണ് ക്ഷണഭംഗുരമായ ഈ ലോകത്തുനിന്നുമുള്ള നിന്റെ വേർപാട്.
ദൂരെ കാതങ്ങളകലെയെങ്കിലും നശ്വരമായ ഈ ലോകത്തുനിന്നും അനശ്വരമായ ലോകത്തേയ്ക്കകന്ന അഥീനയ്ക്ക് മാക്ഫാസ്റ്റ് കോളേജിന്റെ പേരിൽ പ്രിൻസിപ്പൽ ഫാ.ഡോ.ചെറിയാൻ ജെ കോട്ടയിൽ അനുശോചനം അറിയിച്ചു.എം.സി.എ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ.എം.എസ്സ് സാമുവേൽ,വകുപ്പ് വിഭാഗം മേധാവി റ്റിജി തോമസും അധ്യാപകരും നമ്മുടെ കൂട്ടുകാരെല്ലാം നിന്റെ വേർപാടിന്റെ വേദനയിൽ ദുഃഖം പങ്കുവെച്ചു .
അവസാനമായി ഒരു നോക്കുകാണാനാവാതെ ഈ കൊറോണക്കാലത്ത് പിടയുകയാണ് മനമെങ്കിലും വിടർന്ന കണ്ണുകളും മായാത്ത പുഞ്ചിരിയുമായി നീ എന്നും ഞങ്ങളിലുണ്ടാകും അകലേയ്ക്കകലും ശലഭമേ..

ഐശ്വര്യ ലക്ഷ്മി.എസ്സ്.
സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് . മലയാളം യുകെയിൽ ഉൾപ്പെടെ കവിതകൾ പ്രസിദ്ധികരിച്ചിട്ടുണ്ട് . അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected]
2010 മുതൽ യുകെയിലെ കലാസാംസ്കാരിക സാഹിത്യ രംഗത്ത് സജീവമായി ഇടപെടുന്ന ലണ്ടൻ മലയാള സാഹിത്യവേദി പ്രവർത്തനത്തിന്റെ പത്താം വാർഷീകം ആഘോഷിക്കുന്ന വേളയിൽ ലോകമെമ്പാടുമുള്ള ഭാഷാസ്നേഹികൾക്കായി യൂട്യൂബ് ചാനൽ ആരംഭിക്കുന്നു.
പ്രവാസി എഴുത്തുകാരുടെയും പ്രമുഖ എഴുത്തുകാരുടെയും രചനകൾ വായിക്കപ്പെടുന്ന ചാനലിൽ നാടൻ കലകളെയും,കേരളീയ കലകളേയും പരിചയപ്പെടുത്തുന്നു. സാംസ്‌കാരിക സമ്മേളനങ്ങളുടെയും കലാമേളകളുടെയും ലൈവ് സ്ട്രീമിംഗ്, അഭിമുഖങ്ങൾ തുടങ്ങിയ പ്രവർത്തന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ചാനൽ ലോക പ്രവാസിമലയാളികൾക്ക് തങ്ങളുടെ സാഹിത്യരചനകൾ കൂടുതൽ വായനക്കാരിൽ എത്തുന്നതിനും അന്യം നിന്ന് പോകുന്ന തനത് കേരളീയ കലകളുടെ വളർച്ചക്കും കാരണമാകുമെന്ന് ലണ്ടൻ മലയാള സാഹിത്യവേദിയുടെ ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അറിയിച്ചു.
യുകെയിലെ അബർഡീനിൽ താമസിക്കുന്ന ജോർജ്ജ് അറങ്ങാശ്ശേരി എഴുതിയ “കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മാക്കൾ” വായിച്ചുകൊണ്ടു തുടക്കം കുറിക്കുന്നു. കഥ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക.
ലോകത്തിന് തന്നെ ഭീക്ഷണിയായി വളരുന്ന കൊറോണ വൈറസ് പടരുന്ന ഈ വേളയിൽ ലണ്ടൻ മലയാള സാഹിത്യവേദിയുടെ പൊതുപരിപാടികൾ എല്ലാം മാറ്റി വെച്ചിരിക്കുകയാണ്. ഈ സമയം വീട്ട് തടങ്കലിൽ എന്ന പോലെ കഴിയുന്ന മലയാളികൾക്ക് ഈ ചാനൽ ഒരു ആശ്വാസം ആകും. ഈ ചാനലിന്റെ പ്രവർത്തനത്തിൽ പങ്കാളികൾ ആകുവാൻ ആഗ്രഹിക്കുന്നവർ ലണ്ടൻ
മലയാള സാഹിത്യവേദിയുടെ പ്രോഗ്രാം കോർഡിനേറ്ററും യുകെയിലെ അറിയപ്പെടുന്ന കലാസാംസ്കാരിക പ്രവർത്തകനുമായ സി. എ. ജോസഫുമായി ( 0784674602 ) ബന്ധപ്പെടാവുന്നതാണ്.
കൊറോണ സിനിമ വ്യവസായത്തെ കൊണ്ടെത്തിച്ചിരിക്കുന്നത് പ്രതിസന്ധിയില്‍. കൊറോണക്കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറാതെ ജനം തിയേറ്ററുകളിലേക്ക് എത്താനും സാധ്യത കുറവാണ്. ഈ യാഥാര്‍ത്ഥ്യവും സിനിമ ലോകം മുന്നില്‍ കാണുന്നുണ്ട്. തിയേറ്റര്‍ ഉടമകള്‍ക്കും ഈ ഭയമുണ്ട്. ഒരു മാസത്തിലേറെയായി തിയേറ്ററുകള്‍ അടച്ചിടേണ്ടി വന്നതിലൂടെ ഭീമമായ നഷ്ടമാണ് ഉടമകള്‍ക്ക് ഉണ്ടായിരിക്കുന്നത്. ഈ നഷ്ടത്തില്‍ നിന്നും കരകയറാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് അവരുടെ ആവശ്യം. മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള(ഫിയോക്) ജനറല്‍ സെക്രട്ടറി എം സി ബോബി പറഞ്ഞത്.
മധ്യവേനലവധിയും വിഷുക്കാലവും നഷ്ടപ്പെടുകയും പെരുന്നാള്‍ക്കാലം പ്രവചനീതതവുമായ സ്ഥിതിക്ക് പുതിയ റിലീസുകള്‍ എപ്പോള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഉറപ്പ് പറയാന്‍ കഴിയുന്നില്ല. പ്രളയകാലത്തേതിനു സമാനമായ രീതിയില്‍ ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കില്‍ വന്‍ നഷ്ടമായിരിക്കും ഏറ്റുവാങ്ങേണ്ടി വരിക. അതിനാല്‍, ലോക് ഡൗണ്‍ കാലത്തിനു മുമ്പ് തിയേറ്ററുകളില്‍ ഉണ്ടായിരുന്ന ചിത്രങ്ങളും ചെറി ബഡ്ജറ്റ് സിനിമകളും അതുപോലെ, അന്യഭാഷ സിനിമകളുമായിരിക്കും ആദ്യഘട്ടത്തില്‍ തിയേറ്ററില്‍ എത്താന്‍ സാധ്യത. ഇവയുടെ അവസ്ഥ മനസിലാക്കി മാത്രമായിരിക്കും മരക്കാര്‍, മാലിക് പോലുള്ള സിനിമകളുടെ റിലീസിംഗ്. ഫിയോക് ജനറല്‍ സെക്രട്ടറി എം സി ബോബി ചൂണ്ടിക്കാണിക്കുന്നതും ഇതേ സാധ്യതയാണ്.
അതേസമയം, മുടങ്ങി കിടക്കുന്ന സിനിമ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇനിയമേറെക്കാലം എടുക്കുമെന്നാണ് അറിയുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയവയും റിലീസിന് തയ്യാറായി നില്‍ക്കുന്നതുമായ സിനിമകള്‍ തിയേറ്ററുകളില്‍ എത്തിക്കുന്നതിനായിരിക്കും മുന്‍ഗണന. അതിനുശേഷം മാത്രമെ ചിത്രീകരണങ്ങള്‍ പുനരാംരഭിക്കുന്നതിനെക്കുറിച്ച്ആ ലോചിക്കുകയുള്ളൂവെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞത്. ഉണ്ണികൃഷ്ണന്റെ വാക്കുകള്‍; ‘ഇപ്പോള്‍ നമ്മുടെ മുന്‍പിലുള്ള പ്രധാന പ്രതിസന്ധിയെന്നു പറയുന്നത്, തയ്യാറായിരിക്കുന്നതും പാതിവഴിയില്‍ കിടക്കുന്നതുമായ സിനിമകള്‍ പൂര്‍ത്തിയാക്കി തിയേറ്ററുകളില്‍ എത്തിക്കുകയെന്നതാണ്. എങ്കിലെ ഈ വ്യവസായം ട്രാക്കില്‍ എത്തുകയുള്ളൂ. മുന്നോട്ട് ഓടനുള്ള ഊര്‍ജ്ജം അവിടെ നിന്നും കിട്ടണം. അതു കഴിഞ്ഞു മാത്രമെ ഇപ്പോള്‍ മുടങ്ങി കിടക്കുന്നതും പുതിയതുമായ ചിത്രീകരണങ്ങളെക്കുറിച്ച് ആലോചിച്ചിട്ടു കാര്യമുള്ളൂ. ഇപ്പോഴത്തെ സാഹചര്യം വച്ച് സിനിമ ചിത്രീകരണം വളരെ നീണ്ടു പോകാന്‍ സാധ്യതയുണ്ട്’.
എന്തായാലും മലയാള സിനിമ വ്യവസായം വലിയൊരു തകര്‍ച്ച മുന്നില്‍ കാണുന്നുണ്ടെന്നു സിനിമപ്രവര്‍ത്തകര്‍ സമ്മതിക്കുകയാണ്. ഇതെങ്ങനെ നേരടുമെന്നതിനെ ആശ്രയിച്ചായിരിക്കും ഈ വ്യവസായത്തിന്റെ ഇനിയുള്ള നിലനില്‍പ്പെന്നാണ് ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നത്.
‘എത്രകാലം ഈ പ്രതിസന്ധി നീണ്ടുനില്‍ക്കുമെന്നറിയില്ല. കെട്ടികിടക്കുന്ന സിനിമകളുണ്ട്, റിലീസിന് തയ്യാറായവുണ്ട്, പാതിവഴിയിലും പോസ്റ്റ് പ്രൊഡക്ഷനിലും നിന്നുപോയവയുണ്ട്. ഈ സിനിമകളൊക്കെ പൂര്‍ത്തിയാക്കി തിയേറ്ററില്‍ കൊണ്ടുവരികയെന്നത് ശ്രമകരമായ ജോലി തന്നെയാണ്. മലയാള സിനിമയുടെ ഏറ്റവും മികച്ച സീസണാണ് വിഷുക്കാലം. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങള്‍ തിയേറ്ററുകളില്‍ മറ്റെന്നത്തേക്കാളുമേറെ ആളുകയറുന്ന കാലമാണ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം, ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായ മാലിക്ക് എന്നിവയെല്ലാം ഈ സീസണില്‍ തിയേറ്ററില്‍ എത്തേണ്ടതായിരുന്നു. അതെല്ലാം നഷ്ടപ്പെട്ടു. വിഷുക്കാലം കഴിഞ്ഞാല്‍, സിനിമയെ സംബന്ധിച്ച് അടുത്ത സീസണ്‍ ഈദ് ആണ്. മേയ് അവസാനം. അപ്പോഴേക്കും ഈ പ്രതിസന്ധികളെല്ലാം കടന്ന് സിനിമകള്‍ തിയേറ്ററില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അപ്പോഴും നടന്നില്ലെങ്കില്‍, പിന്നെ വരുന്നത് മഴക്കാലമാണ്. അതായത്, മുന്നിലുള്ളത് പരീക്ഷണഘട്ടമാണ്. അതെങ്ങനെ മറികടക്കുമെന്നതിനെ ആശ്രയിച്ചിരിക്കും മലയാള സിനിമയുടെ നിലനില്‍പ്പ്.
ഇതേ കാര്യം തന്നെ കഴിഞ്ഞ ദിവസം ഛായാഗ്രഹകന്‍ എസ്. കുമാറും ചൂണ്ടിക്കാണിച്ചിരുന്നു. സിനിമ പ്രവര്‍ത്തകര്‍ ഇപ്പോഴെ പ്ലാന്‍ ചെയ്ത് ഈ അവസ്ഥ നേരിട്ടില്ലെങ്കില്‍ കൊറോണക്കാലം മലയാള സിനിമയെ തകര്‍ത്തു കളയും എന്നായിരുന്നു കുമാര്‍ ആശങ്കപ്പെട്ടത്. ‘ഈ ലോക് ഡൗണ്‍ ഏപ്രില്‍ 15 കഴിഞ്ഞും നീളുകയാണെങ്കില്‍ ഏപ്രില്‍ 21 ന് നോമ്പ് തുടങ്ങും, പിന്നെ പെരുന്നാളിനെ പുതിയ റിലീസുകള്‍ ഉണ്ടാകൂ. അപ്പോഴേക്കും മഴ തുടങ്ങും. ചുരുക്കി പറഞാല്‍ മലയാള സിനിമയിലെ കൊറോണ ഇംപാക്ട് ഈ വര്‍ഷാവസാനം ആയാലും തീരുമെന്ന് തോന്നുന്നില്ല. ഹോളിവുഡില്‍ കൊറോണ ഇംപാക്ട് മാറുവാന്‍ പത്തു വര്‍ഷമൊക്കെ എടുത്തേക്കുമെന്നാണ് പറയുന്നത്. ഫാസ്റ്റ് ഫൈവ് ഒക്കെ ഒരു വര്‍ഷമാണ് പോസ്റ്റ്പോണ്‍ ചെയ്യപ്പെട്ടത്. ബോണ്ട് 8 മാസവും. ഇതെല്ലാം കഴിഞ്ഞാലും ജനങ്ങളുടെ കൈയ്യില്‍ തീയറ്ററില്‍ പോയി സിനിമ കാണുവാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാവണമെന്നില്ല. എന്തായാലും ഈ അവസ്ഥ ഒരു 31 നു അപ്പുറം കടന്നല്‍, അത് ഏകദേശം ഉറപ്പായി കഴിഞ്ഞു നമ്മുടെ സാമ്പത്തിക രംഗം അമ്പെ തകരും. പിന്നെ അതില്‍ കരകയറാന്‍ സമയം എടുത്തേക്കാം. ലോകം മുഴുവന്‍ ഒരേയവസ്ഥയായ സ്ഥിതിക്ക് കാര്യങ്ങള്‍ വല്യ ബുദ്ധിമുട്ടായിരിക്കും. നമ്മുടെ സിനിമ പ്രവര്‍ത്തകര്‍ ഇപ്പോഴെ പ്ലാന്‍ ചെയ്ത് ഈ അവസ്ഥ നേരിട്ടില്ലെങ്കില്‍ ഒരു പക്ഷെ നമ്മുടെ ഈ കൊച്ചു വ്യവസായം തകര്‍ന്നു പോയേക്കാം’; എസ് കുമാര്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ പോസ്റ്റില്‍ ഇപ്രകാരമാണ് ഈ അവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.
മറ്റൊരു ഗൗരവകരമായ സാഹചര്യം കൂടി മലയാള സിനിമ വ്യവസായത്തിനു മുന്നില്‍ വെല്ലുവിളിയായുണ്ട്. സിനിമകള്‍ റിലീസിംഗിനു തയ്യാറായി വന്നാലും തിയേറ്ററുകളിലേക്ക് ആളുകള്‍ വരണം. അതത്ര എളുപ്പമാകണമെന്നില്ല. ബി. ഉണ്ണികൃഷ്ണനും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. ‘കൊറോണയുടെ ഭീഷണി മുഴുവനുമായി ഒഴിഞ്ഞുപോണം. സാമൂഹിക അകലം തീര്‍ന്ന് പഴയപോലെയാകണം കാര്യങ്ങള്‍. ഒരു സ്ഥലത്ത് ഒരു നിശ്ചിത സമയത്ത് ഒരു കലാസൃഷ്ടി കാണാന്‍ ജനങ്ങള്‍ ഒത്തുകൂടണം. അത്തരമൊരു മാനസിലാകവസ്ഥയിലേക്ക് ആളുകള്‍ എത്തണം. കാഴ്ച്ചയുടെ ശീലങ്ങള്‍ മാറുന്നൊരു സമയം കൂടിയാണിത്. വലിയ രീതിയിലുള്ള പ്രതിസന്ധിയാാണ് ഒരു കൊച്ചു വ്യവസായമായ മലയാള സിനിമ നേരിടുന്നത്. എല്ലാ സിനിമ മേഖലകളും സമാനമായ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഹോളിവുഡൊക്കെ വന്‍ പ്രതിസന്ധിയിലാണ്. ജെയിംസ് ബോണ്ട് സിനിമ ഒരു വര്‍ഷത്തേക്ക് തള്ളിവച്ചിരിക്കുന്നു, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസും റിലീസിംഗ് മാറ്റിവച്ചിരിക്കുകയാണ്. നമുക്ക് പക്ഷേ, അനന്തമായി റിലീസുകള്‍ നീക്കി വയ്ക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഉള്ളത്. നമ്മുടെ സ്ഥിതി വ്യത്യസ്തമാണ്. റിലീസുകള്‍ നീണ്ടാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ പലരീതിയില്‍ നേരിടേണ്ടി വരും. പലിശയ്ക്ക് പണമെടുത്തൊക്കെയാണ് ഓരോ സിനിമയും പൂര്‍ത്തിയാക്കുന്നത്. റിലീസ് ചെയ്യാന്‍ പറ്റാതെ വരുന്ന സാഹചര്യമാണെങ്കില്‍ അതുണ്ടാക്കുന്ന സാമ്പത്തികാഘാതം വളരെ വലുതായിരിക്കും. താങ്ങാന്‍ കഴിയില്ല. ഒരുകാര്യം ഉറപ്പാണ്, സിനിമ എന്ന വ്യവസായത്തിന്റെ ഗണിതങ്ങള്‍ പുനര്‍നിര്‍വചിക്കപ്പെടാന്‍ പോവുകയാണ്. അതെപ്രകാരം എന്നത് സാഹചര്യങ്ങള്‍ ഉരുത്തിരിയുന്നതിന് അനുസരിച്ചേ പറയാന്‍ കഴിയൂ’.
കൊറോണ വൈറസ് ബാധയില്‍ ലോകം ആശങ്കയിലാണെങ്കിലും ചൈനയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ആശ്വാസം നല്‍കുന്നതാണ്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ എവിടെയും പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലാണ് വുഹാന്‍ വരുന്നത്. വെള്ളിയാഴ്ച, പ്രവിശ്യയിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ചൈനയുടെ ആരോഗ്യ കമ്മിഷനെ ഉദ്ധരിച്ച് രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഹുബെയ്ക്കു വെളിയില്‍ ചൈനയില്‍ ആകെ പുതിയ 54 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തുനിന്ന് വന്നവരിലാണ് ഇപ്പോള്‍ രോഗം കാണുന്നത്. പുതിയ കേസുകള്‍ കൂടിയായപ്പോള്‍ ആകെ 649 കേസുകള്‍ വിദേശത്തുനിന്നു വന്നവരുടെ കണക്കില്‍പ്പെടുന്നു. അതേസമയം, ജനുവരി 23 മുതല്‍ ലോക്ഡൗണിലായിരുന്ന വുഹാന്‍ നഗരം ഇപ്പോള്‍ പതിയെ തുറന്നുകൊടുത്തിട്ടുണ്ട്.
ജർമ്മനിയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ ഹെസ്സെ ധനകാര്യമന്ത്രി തോമസ് ഷെഫറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാൻ സാധിക്കുമോ എന്ന ആശങ്കയാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 54 കാരനായ ഷഫറിനെ ശനിയാഴ്ച റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാർത്ത കേട്ടതിന്റെ ഞെട്ടലിലാണെന്നും ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ലെന്നും സംസ്ഥാന മുഖ്യമന്ത്രി വോൾക്കർ ബോഫയർ പ്രസ്താവനയിൽ വ്യക്തമാക്കി.
ജർമ്മനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫർട്ടിലെ ഹെസ്സെയിലാണ് രാജ്യത്തെ പ്രമുഖ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളായ ഡോയിഷ് ബാങ്ക്, കൊമേഴ്സ് ബാങ്ക്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നിവ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ പത്തു കൊല്ലമായി ഹെസ്സയുടെ ധനമന്ത്രിയായിരുന്നു ഷെഫര്‍. ജര്‍മൻ ചാന്‍സലര്‍ ആംഗേല മെര്‍ക്കലിന്റെ സിഡിയു പാര്‍ട്ടിക്കാരനാണ് ഷേഫര്‍. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കൊവിഡ് 19 ബാധയെ തുടർന്ന് ലോകത്തെ സാമ്പത്തിക മേഖലകളിൽ സംഭവിക്കാനിടയുള്ള പ്രതിസന്ധികളെ ഓർത്ത് ഇദ്ദേഹം വളരെയധികം ആശങ്ക പങ്കുവച്ചിരുന്നതായി ഹെസ്സെ മുഖ്യമന്ത്രി വ്യക്തമാക്കി.