Latest News

ചൈനയില്‍ നിന്ന് എത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനി തൃശൂര്‍ ജനറല്‍ ആശുപത്രിയിലാണുള്ളത്. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യം തൃപ്തികരമാണ്. മന്ത്രി ശൈലജ ടീച്ചര്‍ മാധ്യമങ്ങളെ കാണുകയാണ്.

കേരളത്തില്‍ നിന്ന് 20 പേരുടെ സാമ്പിളുകളാണ് അയച്ചുകൊടുത്തത്. അതില്‍ ഒന്നിലാണ് പൊസിറ്റീവ് ഫലം വന്നത്. വിദ്യാര്‍ത്ഥിനിയെ നേരത്തെ തന്നെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നു. വാര്‍ത്താസമ്മേളനത്തിനുശേഷം മന്ത്രി തൃശൂരിലേക്ക് പോകും. അവിടെ ഇന്ന് ഉന്നതതലയോഗം ചേരുന്നുണ്ട്.

എല്ലാവരും സഹകരണത്തോടെ മുന്നോട്ട് പോകണം. വാര്‍ത്തകളിലൂടെ ജനങ്ങളെ പേടിപ്പിക്കരുതെന്ന് ശൈലജ ടീച്ചര്‍ പറയുന്നു. ആര്‍ക്കെങ്കിലും രോഗലക്ഷണം ഉണ്ടായാല്‍ അത് മറച്ചുവയ്ക്കാതെ ചികിത്സ തേടണം. ഒരാള്‍ പോലും കൊറോണ ബാധിച്ച് കേരളത്തില്‍ മരിക്കരുതെന്നാണ് ആഗ്രഹം. അതിനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്.

കേരളത്തിലെ എല്ലാ വിമാനത്താവളത്തിലും പ്രത്യേക പരിശോധന ഏര്‍പ്പെടുത്തും. അയച്ചുകൊടുത്ത സാമ്പിളില്‍ 10 എണ്ണവും നെഗറ്റീവാണ്. ബാക്കി ഫലം കൂടി വരേണ്ടതുണ്ട്. ചൈനയില്‍ നിന്ന് വന്നവര്‍ വീടുകളില്‍ കഴിയണം. പൊതു പരിപാടികളില്‍ പങ്കെടുക്കരുതെന്നും മന്ത്രി ആവശ്യപ്പെടുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡ് തുടങ്ങും. പനിയും ചുമയും ഉള്ളവര്‍ ചികിത്സ തേടുമ്പോള്‍ പ്രത്യേക ജാഗ്രത വേണം. സംസ്ഥാനത്ത് 806പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ കൂട്ട വിരമിക്കലിന് നാളെ ബിഎസ്എന്‍എല്‍ സാക്ഷിയാകും.
78,559 ജീവനക്കാരാണ് സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെ കമ്പനിയില്‍നിന്ന് പടിയിറങ്ങുന്നത്. ഒരു മാസത്തെ ശമ്പളക്കുടിശ്ശികയോടെയാണ് ജീവനക്കാരുടെ കൂട്ടവിരമിക്കല്‍.

കൂട്ടവിരമിക്കലിനുശേഷം 85,344 ജീവനക്കാരാണ് ശേഷിക്കുക. 1.63 ലക്ഷം ജീവനക്കാരുള്ള കമ്പനിയുടെ ഏറ്റവുംവലിയ ബാധ്യത ജീവനക്കാരുടെ എണ്ണക്കൂടുതലാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ നിര്‍ദേശങ്ങളിലൊന്നാണ് സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെ നടപ്പാവുന്നത്.

ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്നതുകൊണ്ടുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് സൂചന. എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനവും പരിപാലനവും അടക്കമുള്ള കാര്യങ്ങള്‍ പുറംജോലി കരാര്‍ കൊടുക്കാനാണ് തീരുമാനം.

ബ്രിട്ടന് വിട നല്‍കി യുറോപ്യന്‍ പാര്‍ലമെന്റ്. ബ്രക്‌സിറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ച ശേഷം വിടവാങ്ങലിന് ആലപിക്കുന്ന സ്‌കോട്ടിഷ് ഗാന്ം പാടിയാണ് വീണ്ടും തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ബ്രിട്ടന് യുറോപ്യന്‍ പാര്‍ലമെന്റ് വിട നല്‍കിയത്. നാളെ ജനുവരി 31 ന് ഔദ്യോഗികമായി ബ്രി്ട്ടന്‍ യുറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാതാകും
ബ്രക്‌സിറ്റ് പിന്‍വാങ്ങല്‍ കരാറിന് യുറോപ്യന്‍ പാര്‍ലമെന്റ് 49 നെതിരെ 621 വോട്ടുകള്‍ക്ക് അംഗീകാരം നല്‍കി.

ചര്‍ച്ചയില്‍ പങ്കെടുത്ത പല യുറോപ്യന്‍ യൂണിയന്‍ എംപിമാരും ബ്രീട്ടന്‍ വീണ്ടും യൂണിയന്റെ ഭാഗമാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് യുറോപ്യന്‍ യൂണിയനില്‍നിന്ന് പിന്‍വാങ്ങുന്നതിനുള്ള കരാര്‍ സംബന്ധിച്ച് ഇരു കൂട്ടരും ധാരണയിലെത്തിയത്.

ബ്രിട്ടനെയും യുറോപ്യന്‍ യൂണിയനെയും യോജിപ്പിച്ചുനിര്‍ത്തുന്ന ഘടകങ്ങളാണ് കൂടുതലെന്ന് കരാര്‍ അംഗീകരിച്ചുകൊണ്ടുള്ള രേഖയില്‍ ഒപ്പുവെക്കുന്നതിനിടെ പാര്‍ലമെന്റ് പ്രസിഡന്റ് ഡേവിഡ് സസ്സോലി പറഞ്ഞു. ബ്രക്‌സിറ്റ് വോട്ടെടുപ്പിനിടെ വെടിയേറ്റ് മരിച്ച ലേബര്‍ പാര്‍ട്ടി എം പി ജോ കോക്‌സിനെ അദ്ദേഹം അനുസ്മരിച്ചു.

‘ നിങ്ങള്‍ യുറോപ്യന്‍ യൂണിയന്‍ വിടുകയാണ്. എന്നാല്‍ എപ്പോഴും നിങ്ങള്‍ യുറോപിന്റെ ഭാഗമായിരിക്കും. ‘ അദ്ദേഹം കൂട്ടിചേര്‍ത്തു.

ബ്രക്‌സിറ്റ് കരാറിന് അംഗീകാരം നല്‍കിയതോടെ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുകയാണെന്ന് യുറോപ്യന്‍ കമ്മീഷന്‍ ഊര്‍സുല വോണ്‍ ദെര്‍ ലെയെന്‍ പറഞ്ഞു. കാലവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരു കൂട്ടര്‍ക്കും ഇനിയും സഹകരിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

ബ്രക്‌സിറ്റിനെ അനുകൂലിക്കുന്ന കണ്‍സേര്‍വേറ്റീവ് എംപിമാര്‍ യുറോപ്യന്‍ യൂണിയന്റെ രാഷ്ട്രീയ സമീപനങ്ങളെ വിമര്‍ശിച്ചു. ഒരു രാജ്യത്തിന്റെ സ്വഭാവം ആര്‍ജ്ജിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് എം പി ഡാനിയല്‍ ഹന്നാന്‍ പറഞ്ഞു. ‘നിങ്ങള്‍ക്ക് ഒരു മോശം കുടികിടപ്പുകാരനെയാണ് നഷ്ടമായത്. നേടുന്നതോ നല്ല അയല്‍ക്കാരനെയും’ അദ്ദേഹം പറഞ്ഞു.

ഇരു ഗ്രൂപ്പുകളും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിന്റെ മാനദണ്ഡങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ 11 മാസത്തെ സമയം ഉണ്ടാകും. മാര്‍ച്ച് മാസത്തോടെ ബ്രിട്ടനും യുറോപ്യന്‍ യൂണിയനും വ്യാപാര സഹകരണത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുമെന്നാണ് കരുതുന്നത്.
2016 ലെ ഹിത പരിശോധനയിലാണ് 51.9 ശതമാനം ആളുകള്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തു പോകണം എന്ന് തീരുമാനിച്ചത്. ഇതിന് ശേഷമുണ്ടായ ചര്‍ച്ചകള്‍ ബ്രിട്ടനില്‍ കടുത്ത രാഷ്ട്രീയ അസ്ഥിരതയും സൃഷ്ടിച്ചിരുന്നു. 47 അംഗങ്ങളാണ ് ബ്രിട്ടന് യൂറോപ്യൻ യൂണിയനിലുള്ളത്. അവരുടെ അവസാന യോഗം കൂടിയായിരുന്നു ഇന്നലത്തേത്. ഇതോടെ യുറോപ്യൻ യൂണിയൻ ആസ്ഥാനത്തുള്ള ബ്രിട്ടൻ്റെ പതാക താഴ്ത്തും

ഇന്ത്യയും ന്യൂസിലന്‍ഡുമായി ഹാമില്‍ട്ടണില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ നിശ്ചിത ഓവറിലെ അവസാന പന്തില്‍ കിവീസ് താരം റോസ് ടെയ്‌ലറെ ബോള്‍ഡാക്കി മത്സരം സൂപ്പര്‍ ഓവറിലേക്കു നീട്ടിയത് മുഹമ്മദ് ഷമിയായിരുന്നു. ആ ഷമിയെക്കൊണ്ടു സഞ്ജു സാംസണ്‍ മലയാളം പറയിപ്പിക്കുന്ന വീഡിയോ കൗതുകമുണര്‍ത്തുന്നു.

ഫെയ്‌സ്ബുക്കില്‍ സഞ്ജു പങ്കുവച്ച വിഡിയോയിലാണു ഷമിയുടെ പഞ്ച് ഡയലോഗ്. ടീം ഹോട്ടലില്‍ ടേബിള്‍ ടെന്നിസ് കളിച്ചശേഷം താരം പറയുന്നതിങ്ങനെ: ‘ഷമി ഹീറോയാടാ ഹീറോ…’

സഞ്ജു സാംസണാണ്, ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന മലയാളം സിനിമയിലെ ഫഹദ് ഫാസിലിന്റെ ‘ഷമ്മി’ എന്ന കഥാപാത്രത്തിന്റെ ഡയലോഗ് അനുകരിച്ചുകൊണ്ടുള്ള മുഹമ്മദ് ഷമിയുടെ പ്രകടനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നിമിഷങ്ങള്‍ക്കകം വിഡിയോ മലയാളി ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തു.

10 പന്തില്‍ 17 റണ്‍സ് എടുത്തു നില്‍ക്കവേ ആയിരുന്നു ഷമിയുടെ 20-ാം ഓവറിലെ അവസാന പന്തില്‍ റോസ് ടെയ്ലര്‍ പുറത്തായത്. ഇതോടെ ഇരു ടീമുകളും 179 റണ്‍സെടുത്തു മത്സരം ടൈ ആയി. പിന്നീടു നടന്ന സൂപ്പര്‍ ഓവറില്‍ 18 റണ്‍സായിരുന്നു ന്യൂസീലന്‍ഡ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് പന്തില്‍ 20 റണ്‍സുമായി വിജയവും പരമ്പരയും സ്വന്തമാക്കി. സൂപ്പര്‍ ഓവറിലെ അവസാന രണ്ടു പന്തുകള്‍ സിക്‌സ് പറത്തി രോഹിത് ശര്‍മയാണ് ഇന്ത്യയ്ക്കായി വിജയം പിടിച്ചെടുത്തത്.

മൂന്നാം ട്വന്റി20യിലും കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും പകരക്കാരനായി സഞ്ജു സാംസണ്‍ ഫീല്‍ഡിങ്ങിന് ഇറങ്ങി. ഒരു തകര്‍പ്പന്‍ ക്യാച്ചും എടുത്തു.ഗ്രൗണ്ടിലിറങ്ങിയ സഞ്ജു, ഷാര്‍ദുല്‍ ഠാക്കൂറിന്റെ പന്തില്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെയാണു ക്യാച്ചെടുത്തു പുറത്താക്കിയത്. ന്യൂസീലന്‍ഡില്‍ ഇന്ത്യയുടെ ആദ്യത്തെ ട്വന്റി20 പരമ്പര വിജയമാണിത്.

ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിലൂടെ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ചിത്രത്തിന്റെ നായകനായ പൃഥിരാജ് മാപ്പ് പറഞ്ഞു. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും പൃഥിരാജ് അറിയിച്ചു. സ്ഥാപനം നൽകിയ ഹർജിയിൽ ഹൈക്കോടതി മുമ്പാകെയാണ് പൃഥ്വി ഖേദ പ്രകടനം നടത്തിയത്.

സിനിമയിൽ സ്ഥാപനത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ചിത്രത്തിൽ പൃഥ്വിരാജിന്റെ ഹരീന്ദ്രൻ എന്ന കഥാപാത്രം ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു തിരക്കഥ കാണാനിടയാവുകയും ഇതിൽ താൻ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ ഇതേ സ്ഥാപനത്തെക്കുറിച്ച് മോശം പരാമർശവും നടത്തുന്നുമുണ്ട്. ഇതേത്തുടർന്നാണ് ഇവർ കോടതിയെ സമീപിച്ചത്‌.

നേരത്തെ പരാതിയിൽ പൃഥ്വിരാജിന് കോടതി നോട്ടിസ് അയച്ചിരുന്നു. ചിത്രത്തിൽ ആക്ഷേപമുയർന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർക്ക് നിർദേശം നൽകിയതാണെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. ഉത്തരവ് പാലിക്കുന്നതിൽ പൃഥ്വിരാജ് വീഴ്ച വരുത്തിയെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ ജയശങ്കർ വി നായർ ചൂണ്ടിക്കാട്ടി.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കോടതിയിലെത്തി. നടി എത്തിയത് തൃശൂരിലെ കോടതിയില്‍. ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിവിധി ഇന്നാണ്.
35 ദിവസത്തിനകം ഒന്നാം ഘട്ട സാക്ഷിവിസ്താരം പൂര്‍ത്തിയാക്കും.

മുന്നൂറ്റിഅന്‍പതിലധികം സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പെടുത്തിയിരുന്നത്. എന്നാല്‍ വിസ്തരിക്കാനായി 136 സാക്ഷികളുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കിയത്. എട്ടാം പ്രതി നടന്‍ ദിലീപ് അടക്കം 10 പേരാണ് കേസിലെ പ്രതികള്‍. കേസിലെ ആറ് പ്രതികള്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

അടച്ചിട്ട മുറയിലായിരിക്കും വിചാരണ നടക്കുക. ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും. നടിയുടെയോ അവരുടെ വാഹനത്തിന്റെയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തുന്നത് കോടതി വിലക്കി.

കേസ് വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നു. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് അടക്കമുള്ളവര്‍ക്ക് അവസരവും നല്‍കിയിരുന്നു.

ഹൈന്ദവർക്കൊപ്പം മുസ്‌ലിംകളും കൈകോർത്തു. 100 വർഷം മുൻപ് മുടങ്ങിയ ക്ഷേത്ര ഉത്സവം ഏഴൂർ ഗ്രാമം നാടിന്റെ ജനകീയ ആഘോഷമായി. ഏഴൂർ കൊറ്റംകുളങ്ങര ശിവ, പാർവതി ക്ഷേത്രത്തിലെ ഭഗവതിയാട്ട് ഉത്സവമാണ് നാട് മുന്നിട്ടിറങ്ങിതോടെ സൗഹാർദത്തിന്റെ പുതിയ അധ്യായം കുറിച്ചത്. മുടങ്ങിയ ഉത്സവം ജനകീയമായി നടത്താനായിരുന്നു ക്ഷേത്ര പ്രശ്നവിധി പ്രകാരം അറിയിച്ചത്.

ഇതോടെ ഉത്സവം നടത്തുന്നതിനായി എല്ലാ വിഭാഗങ്ങളും രംഗത്തെത്തി. തുടർന്ന് ക്ഷേത്ര മുറ്റത്ത് യോഗം ചേർന്ന് നടത്തിപ്പിനുള്ള കമ്മിറ്റി രൂപീകരിച്ചു. ഏഴൂരിലെ പുരാതന മുസ്‍ലിം കുടുംബങ്ങളിലെ കാരണവൻമാരും യുവാക്കളും കമ്മിറ്റി ഭാരവാഹികളായി. ജാതി മത വ്യത്യാസമില്ലാതെ ആയിരങ്ങളാണ് ഉത്സവത്തിനും ക്ഷേത്രത്തിൽ നടന്ന സ്നേഹസദ്യയിലും പങ്കെടുത്തത്.

പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, നഗരസഭാധ്യക്ഷൻ കെ.ബാവഹാജി, കീഴേടത്തിൽ ഇബ്രാഹിം ഹാജി, ഗായകൻ കെ.ഫിറോസ് ബാബു, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ സാരഥികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, മത സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ക്ഷേത്രത്തിൽ എത്തി. ഉത്സവ കമ്മിറ്റി ചെയർമാൻ യാസർ പൊട്ടച്ചോല, കമ്മിറ്റി അംഗങ്ങളായ ചന്ദ്രശേഖരൻ പറൂർ, എ.കെ.സെയ്താലിക്കുട്ടി, കെ.സുനിൽ കുമാർ, അജേഷ് പറൂർ എന്നിവർ ചേർന്ന് അതിഥികൾക്ക് സ്വീകരണം ഒരുക്കി.വെട്ടത്ത് രാജാവ് 800 വർഷം മുൻപ് സേവകർക്കായി പണിത ക്ഷേത്രത്തിൽ ഒരു നൂറ്റാണ്ട് മുൻപ് മുടങ്ങിയ ഉത്സവമാണ് തിരൂരിന്റെ മത മൈത്രിയുടെ കരുത്തിൽ വീണ്ടും ആഘോഷമായത്.

കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു. കോഴിക്കോട്ടെ വസതിയില്‍ വെച്ച്‌ രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു. സംസ്‌കാരം വൈകീട്ട് അഞ്ചുമണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

1946ലാണ് രാഷ്ട്രീയത്തിൽ എത്തിയ കമലം, കരുണാകരന്‍ മന്ത്രിസഭയില്‍ 82 മുതല്‍ 87 വരെ സഹകരണമന്ത്രിയായിരുന്നു. കോണ്‍ഗ്രസിന്റെ കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖയായ വനിതാ നേതാവായിരുന്നു എം കമലം. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു ഇവർ.

വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍, കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എഐസിസി അംഗം തുടങ്ങിയ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം പൊതുരംഗത്ത് കര്‍മനിരതയായിരുന്നു എം കമലം.

എം കമലത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കോൺഗ്രസ് പിളർന്ന് സംഘടനാ കോൺഗ്രസ് രൂപീകൃതമായപ്പോൾ ആ പാർട്ടിയുടെ കേരളത്തിലെ പ്രമുഖ നേതാവായിരുന്നു എം കമലം.

അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ അവർ സജീവമായി രംഗത്തുണ്ടായിരുന്നു. ഏഴ് പതിറ്റാണ്ട് പൊതു രംഗത്ത് കർമനിരതയായിരുന്ന കമലം മികച്ച സംഘാടകയും വാഗ്മിയുമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു.

ഭര്‍ത്താവ് പരേതനായ മാമ്ബറ്റ സാമിക്കുട്ടി. എം. യതീന്ദ്രദാസ് പത്മജ ചാരുദത്തന്‍, എം മുരളി, എം രാജഗോപാല്‍, എം വിജയകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.

 

കൊറോണ ഭീതി ഒഴിയാതെ ചൈന. ഇന്നലെ 38പേര്‍കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 170 ആയി. 1700പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ചികില്‍സയിലുള്ളവരുടെ എണ്ണം ഏഴായിരത്തി എഴുന്നൂറു കടന്നു. കൊറോണ ബാധിച്ച് ടിബറ്റിലും ഒരാള്‍ മരിച്ചു. ചൈനയിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ നീളുകയാണ്. ഒഴിപ്പിക്കലിനു പോകുന്നവര്‍ക്ക് സുരക്ഷാ മുന്‍കരുതല്‍ ഒരുക്കണമെന്ന ആവശ്യവുമായി പൈലറ്റ്സ് യൂണിയനും രംഗത്തെത്തി.‌‍
കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്നാണ് അമേരിക്ക പൗരന്‍മാരെ ഒഴിപ്പിച്ചത്. പ്രത്യേക വിമാനത്തില്‍ ഇവരെ കാലിഫോര്‍ണിയയില്‍ എത്തിച്ചു.

വൈറസ് ബാധ സ്ഥിരീകരിക്കാത്ത രാജ്യങ്ങളും വലിയ മുന്‍കരുതല്‍ എടുക്കണമെന്ന് ലോകാര്യോഗസംഘടന ആവശ്യപ്പെട്ടു. വൈറസ് ബാധ ചൈനയില്‍ മാത്രമാണ് നിയന്ത്രാണീതമായി തുടരുന്നതെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടെന്നാണ് ഡബ്ല്യു.എച്ച്.ഒ. വ്യക്തമാക്കുന്നത്. അതിനിടെ വുഹാനില്‍ പോയി ഇന്ത്യന്‍ പൗരന്‍മാരെ ഒഴിപ്പേക്കണ്ടി വന്നാല്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതല്‍ ഒരുക്കണമെന്ന ആവശ്യവുമായി ഓള്‍ ഇന്ത്യ പൈലറ്റ്സ് യൂണിയന്‍ രംഗത്തെത്തി. രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ പൈലറ്റുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും വേണ്ട സുരക്ഷയൊരുക്കണം.

ഇതാവശ്യപ്പെട്ട് എയര്‍ ഇന്ത്യ തലവന്‍ അഷ്‌വാനി ലോഹനിക്ക് പൈലറ്റ്സ് യൂണിയന്‍ കത്തയച്ചു. കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വുഹാനില്‍ കുടുങ്ങിക്കിടന്നവരെ തിരികെയെത്തിക്കുന്നതിന് ചൈനയുടെ അനുമതി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് കൊറോണ സംശയത്തോടെ 806 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 796 പേര്‍ വീടുകളിലും പത്തുപേര്‍ ആശുപത്രിയിലുമാണുള്ളത്.

നിത്യാനന്ദയുടെ ആശ്രമത്തില്‍ അമാവാസി ദിനത്തില്‍ ഒരു പ്രത്യേക മരുന്ന് നിത്യാനന്ദ തയാറാക്കി നല്‍കാറുണ്ട്. അത് കഴിച്ചാല്‍ അയാളോടു വിധേയത്വം കൂടും. സുന്ദരിമാരായ പെണ്‍കുട്ടികള്‍ എപ്പോഴും ചുറ്റില്‍ വേണമെന്നു നിത്യാനന്ദയ്ക്കു നിര്‍ബന്ധമാണ്. കാരണം ഇവരെ കണ്ട് ഒരുപാട് പേര്‍ ആശ്രമത്തിലെത്തും. ഇതാണു ബിസിനസ് വിജയത്തിന്റെ തന്ത്രം. കോടിക്കണക്കിനു സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം അവിടെ താമസിക്കുന്ന ഒരുപാടുപേരുണ്ട്.- പറയുന്നത് നിത്യാനന്ദയുടെ കലങ്ങളായുള്ള അനുയായി വിജയകുമാര്‍.

താന്‍ പത്തുവര്‍ഷം നിത്യാനന്ദയ്ക്ക് ഒപ്പമുണ്ടായിരുന്നു. തന്റെ ശരീരം മുഴുവന്‍ അദ്ദേഹത്തിന്റെ മുഖം പച്ച കുത്തിയിട്ടുണ്ട്. അത് താന്‍ അന്ന് എല്ലാ ഇഷ്ടത്തോടെയും ചെയ്തതാണ്. പക്ഷേ ഇന്ന് പോരാടുന്നത് അയാളെ ശിക്ഷിക്കാനാണ്..’ വിജയകുമാര്‍ പറയുന്നു. ഇതുവരെ കണ്ടതും കേട്ടതും ഒന്നുമല്ല നിത്യാനന്ദ എന്ന് തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നു ഈ യുവാവ്. കലൈഞ്ജര്‍ ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് നിത്യാനന്ദ ആശ്രമത്തില്‍ നടക്കുന്ന കൊടുംക്രൂരതകള്‍ ഇയാള്‍ എണ്ണിയെണ്ണി പറയുന്നത്.

വിജയകുമാറിന്റെ വാക്കുകളിങ്ങനെ: നിത്യാനന്ദ എത്ര വലിയ കുറ്റവാളിയാണോ അത്ര തന്നെ ഞാനും കുറ്റവാളിയാണ്. കാരണം അയാള്‍ക്കൊപ്പം പത്തുവര്‍ഷം ഞാനും ഉണ്ടായിരുന്നു. ചെയ്യാന്‍ പാടില്ലാത്ത പലതും ഞാന്‍ ചെയ്തു. ആ കുറ്റങ്ങളൊക്കെ ഏറ്റുപറയാന്‍ ഞാന്‍ തയാറാണ്. അതിന് നീതിപീഠം നല്‍കുന്ന എന്തു ശിക്ഷയും ഞാന്‍ ഏറ്റുവാങ്ങും. അത്രമാത്രം നടുക്കുന്ന കാര്യങ്ങളാണ് നിത്യാനന്ദയുടെ ആശ്രമത്തില്‍ നടക്കുന്നത്.

മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു ഞാന്‍. മൂവായിരത്തോളം അംഗങ്ങള്‍ അവിടെയുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. പിന്നെ കുട്ടികളും. ഇവരില്‍ പലരും നിത്യാനന്ദയുടെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഒന്നരവര്‍ഷം മുന്‍പ് തന്നെ ഇയാള്‍ ഇന്ത്യ വിട്ടെന്നാണ് എന്റെ വിശ്വാസം. ഇതേ ആശ്രമത്തിലെ രഹസ്യ അറയില്‍ ഇപ്പോഴും നിത്യാനന്ദയുണ്ടെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.

ഇത് കണ്ടെത്താന്‍ നിമിഷങ്ങള്‍ മതി. ആശ്രമം റെയ്ഡ് ചെയ്യണം. അവിടെയുള്ളവരെ ചോദ്യം ചെയ്യണം. അവിടെയുള്ള യുവതികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇപ്പോഴും സജീവമാണ് നിത്യാനന്ദ. അങ്ങനെ ഒരാളെ കണ്ടെത്താന്‍ എന്താണ് ബുദ്ധിമുട്ട്? 2008 മുതല്‍ 2018 വരെ നിത്യാനന്ദയ്‌ക്കൊപ്പം ഞാന്‍ ഉണ്ടായിരുന്നു. അയാളുടെ എല്ലാ വൃത്തികേടിനും നെറികേടിനും കൂട്ടുനിന്നു. അമ്പരപ്പിക്കുന്ന വാക്‌സാമാര്‍ഥ്യമാണ് അയാള്‍ക്ക്. ആരും വീണുപോകും. ഞാനും അങ്ങനെ വീണതാണ്.

അവിടെയുള്ള സ്ത്രീകളില്‍ പലരും നിത്യാനന്ദയോട് അപൂര്‍വമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നോട് എന്താണ് അദ്ദേഹം ഇഷ്ടമാണെന്ന് പറയാത്തതെന്നു വരെ ചിന്തിക്കുന്നവരാണ് ഏറെ. രഞ്ജിതയുമായുള്ള വിഡിയോ വൈറലായതിനു പിന്നാലെയും ഇതുതന്നെയാണ്. അപ്പോള്‍ ഒന്ന് ഓര്‍ത്തുനോക്കൂ അയാളുടെ വാക്കുകള്‍ എത്രമാത്രം ശക്തമാണെന്ന്.

മോഡലുകളെ നിരത്തി പരസ്യം ചെയ്യുന്ന പോലെയാണ് സുന്ദരിമാരായ പെണ്‍കുട്ടികളെ കാണിച്ച് ആളുകളെ വശീകരിക്കുന്നത്. ഇതിനു പുറമേ വ്യാജ ട്രസ്റ്റുകളുണ്ടാക്കി വന്‍ പണം തട്ടിപ്പാണ് നടന്നിരിക്കുന്നത്. അതുപോലെ ചെറിയ ആശ്രമങ്ങളെ സാമ്പത്തികമായി സഹായിക്കും. എന്നിട്ടും ഈ പണത്തിന് പകരമായി ആ ആശ്രമങ്ങളും അവരുടെ സ്വത്തുക്കളും പിടിച്ചെടുക്കും.

ഇത്തരത്തില്‍ നാലു ആശ്രമങ്ങള്‍ പിടിച്ചെടുക്കാന്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് ഞാനാണ്. ഇതെല്ലാം ഞാന്‍ കോടതിയില്‍ തുറന്നു പറയും. ആശ്രമത്തില്‍ മരണപ്പെട്ട സംഗീത ഇതെല്ലാം പെന്‍ഡ്രൈവില്‍ സൂക്ഷിച്ചിരുന്നു. ആശ്രമത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും തെളിവുകള്‍ അവള്‍ ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവളുടെ മരണം.

ഞാനും 2015 മുതല്‍ ലൈംഗിക പീഡനത്തിന് ഇരയായി. പുരുഷന്‍മാരെ വരെ ആശ്രമത്തില്‍ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്. ഞാന്‍ അതിന് ഇരയാണ്. കേട്ടാലറയ്ക്കുന്ന തരത്തില്‍ എന്നോട് അശ്ലീലമായി അയാള്‍ സംസാരിക്കാന്‍ തുടങ്ങി. ലൈംഗികവേഴ്ചയ്ക്ക് തയാറാകാതെ വന്നതോടെ എന്നെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കാന്‍ തുടങ്ങി. ഒടുവില്‍ 2018ലാണ് ഞാന്‍ രക്ഷപ്പെടുന്നത്.

അത്രനാള്‍ പുറത്തുപറയാന്‍ കഴിയാത്ത വിധമുള്ള ലൈംഗികാതിക്രമങ്ങളാണു ഞാന്‍ നേരിട്ടത്. എന്റെ അനുഭവം ഇതാണെങ്കില്‍ അവിടെ നടക്കുന്ന മറ്റ് കാര്യങ്ങള്‍ നിങ്ങള്‍ ഊഹിച്ചു നോക്കൂ. എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. ഞാന്‍ കോടതിയില്‍ മാപ്പുസാക്ഷിയാകാനും തയാറാണ്. നിത്യാനന്ദയെ പിടികൂടണം, ശിക്ഷിക്കണം. എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി നിത്യാനന്ദയായിരിക്കും- വിജയകുമാര്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved