വൈക്കത്ത് പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ ഗർഭിണിയായതറിഞ്ഞ് മൂന്നംഗകുടുബം ആത്മഹത്യ ചെയ്തു. മകളെ പീഡിപ്പിച്ച യുവാവിനെതിരെ ഇന്നലെ പരാതി നല്‍കിയ മാതാപിതാക്കള്‍ രാത്രിയാണ് ജീവനൊടുക്കിയത്. മാതാപിതാക്കള്‍ ആത്മഹത്യചെയ്തത് അറിഞ്ഞ് മകളും ജീവനൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ജിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു
പതിനേഴുകാരിയായ കുട്ടിക്ക് ശാരീരികാസ്വാഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഒന്നരമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ വെളളൂര്‍ പൊലീസ് ജിഷ്ണുദാസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനുശേഷം രാത്രിയാണ്് വീട്ടിലെ കിടപ്പുമുറിയില്‍ മാതാപിതാക്കള്‍ തൂങ്ങിമരിച്ചത്. പുലര്‍ച്ചെ ഇതു കണ്ട പെണ്‍കുട്ടി പിറവത്തുളള സഹോദരിയെ അറിയിച്ച ശേഷം ജീവനൊടുക്കി
പെണ്‍കുട്ടി പഠിച്ചിരുന്ന സ്കൂളിലെ മുന്‍ വിദ്യാര്‍ഥിയാണ് പിടിയിലായ ജിഷ്ണുദാസ്. പെണ്‍കുട്ടിയെ വീട്ടില്‍ വച്ച് രാത്രി ഒട്ടേറെ തവണ പീഡിപ്പിച്ചതായി ജിഷ്ണുദാസ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാനുളള മരുന്നും നല്‍കി. ഈ വിവരമറിയാതെയാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ശാരീരികാസ്വാഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയത്.
മലയാളികളുടെ കണ്ണുകള്‍ ഉറ്റുനോക്കിയത് മരടിലെ ഫ്‌ളാറ്റുകളിലേക്കാണ്. ഇതില്‍ കേരളം മാത്രമല്ല ഇന്ത്യയില്‍ ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞത് മരട് ഫ്‌ലാറ്റാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അരലക്ഷത്തിലേറെപ്പേരാണ് ഇന്നലെ മരട് വിഷയം സെര്‍ച്ച് ചെയ്തത്. ദിവസവുമുള്ള തിരയല്‍ പട്ടികയില്‍ ആദ്യത്തെ പത്തുവിഷയങ്ങളില്‍ അഞ്ചാമതായി ‘മരട് ഫ്‌ളാറ്റ്’ ഗൂഗിളില്‍ നിറഞ്ഞുനിന്നു. ഇതോടെ വൈകീട്ട് ഏഴുമണിക്ക് ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ മരട് ഫ്‌ലാറ്റ് അഞ്ചാമതെത്തി.
ഗൂഗിളില്‍ തിരയുന്ന വിഷയങ്ങളുടെ താത്പര്യമനുസരിച്ച് ക്രോഡീകരിക്കുകയാണ് ഗൂഗിള്‍ ട്രെന്‍ഡിങ് ചെയ്യുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ മരട് ഫ്‌ലാറ്റ് രണ്ടാം സ്ഥാനത്തും സ്‌പോര്‍ട്സ് ഒന്നാമതുമായിരുന്നു.
മഞ്ജു വാര്യറും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പുറത്തിറങ്ങി .
മഞ്ജു വാര്യറും മമ്മൂട്ടിയും ചിത്രത്തില്‍ ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. നിഖില വിമലും , സാനിയ ഇയ്യപ്പനും , ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി , രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു . ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് .ജോഫിന്റെ കഥക്ക് ദീപു പ്രദീപും , ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത് .
ജഗദീഷ് , രമേഷ് പിഷാരടി , ശിവദാസ് കണ്ണൂര്‍ , ശിവജി ഗുരുവായൂര്‍ , ദിനേശ് പണിക്കര്‍ ,നസീര്‍ സംക്രാന്തി , മധുപാല്‍ ,ടോണി , സിന്ധു വര്‍മ്മ , അമേയ ( കരിക്ക് ) തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാകും ദ പ്രീസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചുമതലയേറ്റെടുത്ത ശേഷം നിരന്തരമായി പ്രസ്താവനകളിറക്കിക്കൊണ്ടിരിക്കുന്ന ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നരവേനിനോട് അധികം സംസാരിക്കാൻ നിൽക്കാതെ പണിയെടുത്താൽ മാത്രം മതിയെന്ന് കോണ്‍ഗ്രസ്. പാക് അധീന കാശ്മീരിൽ സൈനികനടപടിക്ക് ഉത്തരവ് കിട്ടുകയാണെങ്കിൽ തങ്ങൾ ആക്രമിച്ച് പ്രദേശം പിടിച്ചെടുക്കുമെന്ന് നരവേൻ പറഞ്ഞിരുന്നു. സമാനമായ പ്രസ്താവനകൾ ഇദ്ദേഹം മുൻപും നടത്തിയിട്ടുണ്ട്.
തന്റെ ട്വിറ്റർ പേജിലൂടെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് പട്ടാള മേധാവിയുടെ അമിതമെന്ന് വിമർശിക്കപ്പെടുന്ന സംസാരത്തിന് തടയിടാൻ രംഗത്തു വന്നത്. പാക് അധീന കാശ്മീർ സംബന്ധിച്ച് 1994ൽതന്നെ പാർലമെന്റ് ഏകകണ്ഠമായ തീരുമാനത്തിലെത്തിയിരുന്നതാണെന്ന് ചൗധരി ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ഏത് തീരുമാനമെടുക്കാനുമുള്ള അധികാരം സർക്കാരിനാണ്. പാക് അധീന കാശ്മീരിൽ എന്തെങ്കിലും നടപടി വേണമെന്ന് തോന്നുന്നുണ്ടെങ്കിൽ പ്രധാനമന്ത്രിയുമായി സംസാരിക്കാവുന്നതാണ്. അധികം സംസാരിക്കാതെ പണിയെടുക്കുകയാണ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏതുതരം നീക്കത്തിനും പട്ടാളം തയ്യാറാണെന്നും പാക് അധീന കാശ്മീരിൽ പലതരം സൈനികനീക്കങ്ങൾ നടത്താനുള്ള പദ്ധതികൾ പട്ടാളത്തിന്റെ പക്കലുണ്ടെന്നുമെല്ലാം നരവേൻ പറഞ്ഞിരുന്നു.
കളിയിക്കാവിളയിൽ എഎസ്ഐ വിൽസനെ വെടിവെച്ചു കൊന്ന സംഭവത്തിൽ നാലുപേർ പിടിയില്‍. ഇവരിലൊരാൾ വെടിവെപ്പിൽ നേരിട്ട് പങ്കെടുത്തയാളാണെന്ന് പൊലീസ് പറഞ്ഞു. തെന്മലയിൽ വെച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. പിടിയിലായവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കൊല നടന്ന ശേഷം പ്രതികൾ നെയ്യാറ്റിൻകരയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കൊല്ലം റൂറൽ പൊലീസും തമിഴ്നാട് ക്യു ബ്രാഞ്ചും ചേർന്നാണു സംഘത്തെ പിടികൂടിയത്.
നെയ്യാറ്റിൻകരയിൽ നിന്നാണ് ഈ സംഘം വെടിവെപ്പിനായി എത്തിയത്. പ്രതികൾ കേരളത്തിലാണുള്ളതെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന ഓപ്പറേഷനിലാണ് പ്രതികളെ പൊലീസ് പിടികൂടിയിരിക്കുന്നത്. പാലരുവിയിലെത്തിയ സംഘം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയി. കുളിച്ച ശേഷം തിരികെ വാഹനത്തിൽ കയറി ജങ്ഷനിലേക്ക് വരികയായിരുന്നു. ഇവിടെവെച്ച് പൊലീസ് സംയുക്തമായ നീക്കത്തിലൂടെ പിടികൂടുകയായിരുന്നു. പിടിയിലായവരെ തമിഴ്നാട് ക്യു ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.
ഗർഭിണിയായ ഭാര്യയെ പിഞ്ചു കുഞ്ഞിന്റെ മുന്നിൽ ഭർത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഭർത്താവ് അറസ്റ്റിലായി. മുന്നൂ വയസ്സുള്ള മകൻ സംഭവം കണ്ടു വാവിട്ടു നിലവിളിച്ചെങ്കിലും മാതാപിതാക്കളുടെ വഴക്കിനിടെ പരിസരവാസികൾ കേട്ടില്ല. മണിക്കൂറുകൾ കഴിഞ്ഞ് ഭർത്താവ് തന്നെ ബന്ധുവിനെ വിളിച്ചു വിവരം പറഞ്ഞ ശേഷമാണ് പൊലീസ് എത്തുന്നതും സംഭവം പുറത്തറിയുന്നതും. കാഞ്ഞിരംകുളം നെടിയകാല ചാവടി കല്ലുതട്ടു വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഷൈനി(25)യാണു കൊല്ലപ്പെട്ടത് ഭർത്താവ് നിധീഷ്(33) അറസ്റ്റിലായി.
ഇന്നലെ രാവിലെ മുതൽ ഇരുവരും തമ്മിൽ വഴക്കായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മർദനമേറ്റ ഷൈനി ബോധരഹിതയായി . ബോധം തിരിച്ചുകിട്ടിയപ്പോൾ സംസാരിക്കാൻ ശ്രമിക്കവെ പ്രകോപിതനായ നിധീഷ് കാലിൽ തോർത്തുപയോഗിച്ച് കെട്ടി വായിൽ തുണി തിരുകി കഴുത്തു ഞെരിക്കുകയായിരുന്നു.
നിധീഷിന്റെ ബന്ധു അറിയിച്ചതിനെത്തുടർന്ന് കാഞ്ഞിരംകുളം എസ്ഐ: ബിനു ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വീടിനുള്ളിൽ നിന്നു പ്രതിയെ പിടികൂടി. സംഭവമറിഞ്ഞ് ഷൈനിയുടെ ബന്ധുക്കൾ എത്തി ബഹളം വച്ചത് സ്ഥലത്തു സംഘർഷാവസ്ഥ സൃഷ്ടിച്ചു.
തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് നിയന്ത്രിച്ചത്. ആർഡിഒ: മോഹനന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.കൊലപാതകത്തിനു കാരണം ഷൈനിയെപ്പറ്റിയുള്ള പ്രതിയുടെ സംശയമാണെന്നു പൊലീസ്. ഗൾഫിൽ ജോലിയുണ്ടായിരുന്ന നിധീഷ് മൂന്നു മാസം മുൻപാണു മടങ്ങിയെത്തിയതും തുടർന്ന് ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതും.. സംശയത്തെത്തുടർന്നു വഴക്കു പതിവായതോടെ വിവാഹബന്ധം വേർപിരിയാമെന്നു വരെ ചർച്ചയായതാണെന്നും പൊലീസ് പറഞ്ഞു..
വിചിത്രമായ ഒരു തീരുമാനത്തിന് അമ്പരപ്പോടെ കയ്യടിക്കുകയാണ് സൈബർ ഇടങ്ങൾ. ജാപ്പനീസ് കോടീശ്വരനായ യുസാക്കു മാസവായുടെ തീരുമാനം സത്യത്തിൽ ആരെയും ഞെട്ടിക്കും. തന്റെ 1,000 ട്വിറ്റര്‍ ഫോളോവര്‍മാര്‍ക്ക് 9,000 ഡോളര്‍ (ഏകദേശം 6.38 ലക്ഷം രൂപ) വീതം നല്‍കാന്‍ തീരുമാനച്ചിരിക്കുകയാണ് ഇയാൾ. ആകെ 90 ലക്ഷം ഡോളറാണ് (ഏകദേശം 63.8 കോടി രൂപ) വിതരണം ചെയ്യുന്നത്.
നേരത്തെ ഒരു പെയ്ന്റിങ് വാങ്ങാന്‍ 57.2 ദശലക്ഷം ഡോളര്‍ മുടക്കിയും ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സിന്റെ ചന്ദ്രനിലേക്കുള്ള ആദ്യ യാത്രയിലെ എല്ലാ സീറ്റുകളും ബുക്കു ചെയ്തും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. 44 വയസ്സുള്ള അദ്ദേഹവും കന്നിപ്പറക്കലില്‍ സ്‌പെയ്‌സ് എക്‌സില്‍ കയറിയേക്കുമെന്നും പറയുന്നു. ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെയാണ് അദ്ദേഹം ലോകത്തെ കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നേടിയത്.
അദ്ദേഹം ജനുവരി 1നു നടത്തിയ ട്വീറ്റ്, റീട്വീറ്റ് ചെയ്ത 1,000 പേര്‍ക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്.
താന്‍ സമൂഹത്തിലൊരു ഗൗരവത്തിലുള്ള പരീക്ഷണത്തിനു മുതിരുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് ലോകത്ത് ഉയര്‍ന്നുവരുന്ന വിചാരധാരകളിലൊന്നാണ് എല്ലാവര്‍ക്കും അടിസ്ഥാനവരുമാനം ഉറപ്പാക്കുക (universal basic income) എന്നത്. ഇതിന്റെ ഭാഗമായാണ് പണം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് ജീവിച്ചിരിക്കാനായി പണം നല്‍കുന്ന പദ്ധതിയെയാണ് യൂണിവേഴ്‌സല്‍ ബെയ്‌സിക് ഇങ്കം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇതാദ്യമായി അല്ല യുസാക്കു ട്വിറ്റര്‍ ഫോളോവര്‍മാര്‍ക്ക് പണം വെറുതെ കൊടുക്കുന്നത്. തന്റെ 100 ട്വിറ്റര്‍ ഫോളോവര്‍മാര്‍ക്കായി 2019ല്‍ അദ്ദേഹം 917,000 ഡോളര്‍ വീതിച്ചു നല്‍കിയിരുന്നു. ഇതിന്റെ ഗുണഭോക്താക്കളോട്, നിങ്ങള്‍ക്കു ഞാന്‍ പണം നല്‍കാന്‍ പോകുന്നുവെന്ന കാര്യം അദ്ദേഹം നേരിട്ട് ട്വിറ്ററിലൂടെ തന്നെ അറിയിക്കുകയായിരുന്നു.
കുറ്റിക്കോലിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ സ്വദേശി തേരു കുന്നത്ത് വീട്ടിൽ സുധീഷ് (30), ഭാര്യ തമിഴ്നാട് പുത്തൂര്‍ സ്വദേശി ഇസക്കിറാണിയെന്ന രേഷ്മ (25) എന്നിവരാണു മരിച്ചത്. 8 മാസം മുൻപാണ് ഇവർ വിവാഹിതരായത്. സുധീഷ് തൂങ്ങി മരിച്ച നിലയിലും രേഷ്മയുടെ മൃതദേഹം കഴുത്തിൽ കയർ സഹിതം നിലത്തു കിടക്കുന്ന നിലയിലുമാണ്.
കൂലിപ്പണിക്കാരനാണ് സുധീഷ്. കുടുംബാംഗങ്ങൾ തമ്മിൽ ആലോചിച്ചു നടത്തിയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിനു ശേഷം കുറ്റിക്കോൽ വേട്ടക്കൊരു മകൻ ക്ഷേത്രത്തിനു സമീപത്തുള്ള വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. വീടിന്റെ കുളിമുറിയിലാണു മൃതദേഹങ്ങൾ കണ്ടത്. സുധീഷിന്റെ സുഹൃത്ത് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
കൊച്ചി ∙ സുപ്രീം കോടതിയുടെ അന്തിമ വിധി പ്രകാരം മരടിൽ രണ്ടു ദിവസമായി നടന്ന ഫ്ലാറ്റു പൊളിക്കൽ ദൗത്യം പൂർണം. മരട് നഗരസഭയിൽ തീരദേശമേഖലാ ചട്ടം ലംഘിച്ചു നിർമിച്ച നാലു ഫ്ലാറ്റുകളിൽ അവസാനത്തേതായ ഗോൾഡന്‍ കായലോരവും ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2.30ഓടെ നിലംപൊത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണു രണ്ടു ദിവസം കൊണ്ട് ഇത്ര വലിയ കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നത്. ആൽഫാ സെറീൻ, ഹോളി ഫെയ്ത്ത് എച്ച്2ഒ ഫ്ലാറ്റുകൾ ഇന്നലെയും ജെയിൻ കോറല്‍ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ ഇന്നുമാണ് തകർത്തത്.
ഫ്ലാറ്റ് പൊളിക്കുന്നതിലുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തീകരിക്കാൻ സമയമെടുത്തതിനാൽ നിശ്ചയിച്ച സമയത്തിൽ നിന്നും അരമണിക്കൂർ വൈകിയാണ് ഗോൾഡൻ കായലോരം പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയത്. 1.56ന് ആദ്യ സൈറണും 2.21നു രണ്ടാമത്തേതും മുഴങ്ങി. 26 മിനിറ്റ് വൈകിയാണ് ആദ്യ സൈറൺ മുഴങ്ങിയത്. മൂന്നാം സൈറൺ മുഴങ്ങിയതിനു പിന്നാലെ ഗോൾഡൻ കായലോരം സ്പ്ലിറ്റ് ബ്ലാസ്റ്റിങ് വഴി തകര്‍ത്തു. ആറു സെക്കൻഡിലാണ് ഗോൾഡൻ കായലോരം മണ്ണടിഞ്ഞത്. ഫ്ലാറ്റിനു സമീപത്തെ അങ്കണവാടി കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചില്ലെങ്കിലും ചുറ്റുമതിൽ ഭാഗികമായി തകർന്നു. അവശിഷ്ടങ്ങൾ കായലിൽ വീണിട്ടില്ലെന്നാണു വിവരം. ചമ്പക്കര കനാൽ തീര റോഡിനോടു ചേർന്ന് തൈക്കുടം പാലത്തിനു സമീപം സ്ഥിതി ചെയ്തിരുന്ന ഫ്ലാറ്റാണ് കണ്ണാടിക്കാട് ഗോൾഡൻ കായലോരം. 20 കൊല്ലം മുൻപ് മരട് പഞ്ചായത്ത് ആയിരുന്നപ്പോൾ ആദ്യം പണിത ഫ്ലാറ്റ് സമുച്ചയം. ഇതിന്റെ ചുവടു പിടിച്ചായിരുന്നു മറ്റു കെട്ടിടങ്ങൾക്കും അനുമതി.

മരടിലെ ജെയിന്‍ കോറല്‍ കോവ് ഫ്ലാറ്റ് രാവിലെ നടന്ന സ്ഫോടനത്തില്‍ തകര്‍ത്തിരുന്നു. 17 നിലകളുള്ള കെട്ടിടം തകരാനെടുത്തത് 5.6 സെക്കന്‍ഡാണെന്ന് എക്സ്പ്ലോസീവ് കണ്‍ട്രോളര്‍ ആര്‍.വേണുഗോപാല്‍ മനോരമ ഓൺലൈനോട് പറഞ്ഞു. ഇതുവരെ തകർത്തതിൽ ഏറ്റവും വലിയ ഫ്ലാറ്റാണ് 128 അപ്പാർട്ട്മെന്റുകളുള്ള ജെയിൻ കോറൽ കോവ്. ഇതിന്റെ അവശിഷ്ടങ്ങളും കായലില്‍ വീണില്ല. കെട്ടിടം നിന്നിരുന്ന സ്ഥലത്ത് കൂമ്പാരമായി കുമിഞ്ഞുകൂടി. മുൻ നിശ്ചയിച്ച പ്രകാരം 10.30ന് ആദ്യ സൈറണും പിന്നാലെ 10.55ന് രണ്ടാമത്തെ സൈറണും മുഴങ്ങി. 11ന് മൂന്നാമത്തെ സൈറൺ മുഴങ്ങിയതിനു പിന്നാലെ 11.01ന് കെട്ടിടം തകർന്നു തുടങ്ങി. 5.6 സെക്കൻഡിൽ ജെയിൻ നിലംപതിച്ചു. വൈകിട്ട് നാലുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
“ഞങ്ങള്‍ തിരിച്ചുവരും, അതൊരു വാശിയാണ്” തകര്‍ന്നടിഞ്ഞ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ളാറ്റിനു മുന്നില്‍നിന്ന് താമസക്കാരനും സംവിധായകനുമായ മേജര്‍ രവി പറഞ്ഞു. വര്‍ഷങ്ങളോളം താമസിച്ച ഫ്‌ളാറ്റ് ഇടിഞ്ഞു വീഴുന്നത് കാണാന്‍ ശേഷിയില്ലാതെ പലരും ഇന്നലെ മരടില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നെന്നും അതീവ ദുഃഖമുണ്ടെങ്കിലും സമീപവാസികള്‍ക്ക് നഷ്ടമൊന്നും സംഭവിക്കാത്തതില്‍ സന്തോമുണ്ടെന്നും മേജര്‍ രവി പറഞ്ഞു.

ഈ ഫ്‌ളാറ്റിന്റെ ടെറസില്‍ വെച്ചായിരുന്നു കര്‍മയോദ്ധയിലെ മോഹന്‍ലാലിന്റെ ആദ്യ ഷോട്ടെടുത്തത്. പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ച് താമസിച്ച സ്ഥലമാണ് ഇത്. എന്തുവന്നാലം അവസാനം വരെ ഒന്നിച്ചു നില്‍ക്കും. ഞങ്ങള്‍ തിരിച്ചു വരും. അതൊരു വാശിയാണ്. ഞങ്ങള്‍ക്കെല്ലാം അവകാശപ്പെട്ട ഭൂമിയാണ് ഇത്. ഇത് വീണ്ടെടുക്കുന്നതിന് സര്‍ക്കാറിന് പ്രത്യേക അപേക്ഷ നല്‍കും. ഇവിടെത്തന്നെ വീടുവച്ച് താമസിക്കാനാകുമോയെന്നാണ് നോക്കുന്നത്. അതിനു കഴിഞ്ഞില്ലെങ്കില്‍ എവിടെയായാലും ഒന്നിച്ചുതന്നെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. അത്രയ്ക്ക് അടുപ്പമായിരുന്നു ഞങ്ങളെല്ലാവരും. ഞങ്ങളുടേതായ കാരണത്താലല്ല ഈ ദുരന്തം. അതിന് അനുമതി നല്‍കിയവരും യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ചവരുമായ എല്ലാവര്‍ക്കും ഇതില്‍ പങ്കുണ്ട്. ഞങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഏറ്റവും ഒടുവിലാണ്. എങ്കിലും ഈ മണ്ണ് ഞങ്ങളുടേതാണ്. എന്നെങ്കിലും ഇവിടെത്തന്നെ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്.’
സമീപവാസികള്‍ക്കും മറ്റുള്ളവര്‍ക്കും നാശനഷ്ടമുണ്ടാക്കാതെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ പൊളിക്കല്‍ ഏറ്റെടുത്ത എന്‍ജിനീയര്‍മാരോടും നന്ദി അറിയിക്കുന്നു.’ മേജര്‍ രവി പറഞ്ഞു.
ബാള്‍ട്ടിമോര്‍: കൈരളി ഓഫ് ബാള്‍ട്ടിമോര്‍ മലയാളി സമൂഹത്തിന്റെ ക്രിസ്മസ്-നവവത്സരാഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി. വിവിധ കാരള്‍ സംഘങ്ങളുടെ ഗാനാലാപവും മനോഹരമായ പുല്‍ക്കൂടുകളും ദീപാലങ്കാരങ്ങളും ലഘുനാടകങ്ങളും കേക്ക് മത്സരവും കുട്ടികള്‍ക്കായി ഫാഷന്‍ ഷോയും അണിനിരന്ന ആഘോഷങ്ങളില്‍ ഒട്ടേറെ മലയാളികുടുംബങ്ങള്‍ പങ്കെടുത്തു. പ്രമുഖ സിനിമാ-ടെലിവിഷന്‍ താരമായ അനീഷ് രവിയായിരുന്നു മുഖ്യാതിഥി.
ആകര്‍ഷകമായ ഒട്ടേറെ പരിപാടികള്‍ അവതരിപ്പിക്കാന്‍ സാധിച്ച വര്‍ഷമായിരുന്നു കടന്നുപോയതെന്ന് കൈരളി പ്രസിഡന്റ് ടിസണ്‍ കെ. തോമസ് ചൂണ്ടിക്കാട്ടി. എല്ലാവരുടേയും സഹകരണത്തിന് ടിസണ്‍ നന്ദി അറിയിച്ചു.

അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ കൈരളിയുടെ പ്രസിഡന്റായി മാത്യു വര്‍ഗീസ് (ബിജു) ചുമതലയേറ്റു. പുതിയ വര്‍ഷത്തില്‍ ആകര്‍ഷകമായ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ബിജു പറഞ്ഞു.
എന്റര്‍ടെയ്ന്‍മെന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂരജ് മാമ്മന്‍, ആല്‍വിന്‍ അലുവത്തിങ്കല്‍, മോഹന്‍ മാവുങ്കല്‍, റഹ്മാന്‍ കടമ്പ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
സമൃദ്ധമായ സ്‌നേഹവിരുന്നോടെയാണ് ആഘോഷങ്ങള്‍ സമാപിച്ചു.