ആഗോള തലത്തില്‍ കൊറോണ വൈറസ് പടരുന്നതിനിടെ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിന് ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ വിസ്സമ്മതിച്ച് ആഭ്യന്തരമന്ത്രിയായ ഹോഴ്സ്റ്റ് സീഹോഫര്‍.

ബര്‍ലിനില്‍ കുടിയേറ്റത്തെക്കുറിച്ചുള്ള യോഗത്തിലേക്ക് കടന്ന് വന്ന മെര്‍ക്കല്‍ ഹോഴ്സ്റ്റിന് കൈ കൊടുക്കുമ്പോള്‍ ചിരിച്ചു കൊണ്ട് കൈകൊടുക്കാന്‍ വിസ്സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഇരുവരും ചിരിക്കുകയും മെര്‍ക്കല്‍ കൈപിന്‍വലിക്കുകയും ചെയ്യുന്നു. ഇതാണ് ചെയ്യാവുന്ന ശരിയായ കാര്യമെന്ന് പറഞ്ഞു കൊണ്ട് അവര്‍ കസേരയില്‍ ഇരുന്നു. യോഗത്തിനെത്തിയവരില്‍ പൊട്ടിച്ചിരിയുണര്‍ത്തി ഈ സംഭവം.

വൈറസ് ബാധ തടയാന്‍ ലോകമെമ്പാടും ശ്രമം തുടരവേ കൊറോണ പടരുകയാണ്. ഈ സാഹചര്യത്തില്‍ ഹാന്‍ഡ് ഷേക്ക് നല്‍കാതിരിക്കുന്നത് രോഗബാധ തടയാന്‍ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു.

ആദ്യം ചൈനയില്‍ പ്രത്യക്ഷപ്പെട്ട വൈറസ് അന്റാര്‍ട്ടിക്ക ഒഴിച്ചുള്ള ഭൂഖണ്ഡങ്ങളിലെ 70 രാജ്യങ്ങളില്‍ പടര്‍ന്നു കഴിഞ്ഞു. മരണ സംഖ്യ 3000 കവിഞ്ഞു. ചൈനയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം ബാധിച്ചത് ദക്ഷിണ കൊറിയയിലാണ്. 4,335 പേര്‍ക്കാണ് ബാധിച്ചത്.

നിയന്ത്രിക്കാനാകാതെ വൈറസ് പടരുന്നത് ലോക സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്ന ഭീതി ഉയര്‍ന്നുകഴിഞ്ഞു. 2008-ലെ സാമ്പത്തിക മാന്ദ്യത്തിന് സമാനമായ അവസ്ഥയാണ് വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. വൈറസ് ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പല രാജ്യങ്ങളും വിസ നിഷേധിച്ചു തുടങ്ങി.