Latest News

പരസ്പരം കൊല്ലുന്ന സ്നേഹത്തെ വിമർശിച്ച് സാമൂഹ്യപ്രവർത്തകനും അവയവദാനരംഗത്തെ നിറസാന്നിധ്യവുമായ ഫാ. ഡേവിസ് ചിറമേൽ. പണ്ടൊക്കെ പ്രതികാരം മൂത്തിട്ടാണ് ആളുകൾ കൊന്നിരുന്നത്. ഇന്ന് സ്നേഹം മൂത്തിട്ടാണ് കൊല്ലുന്നത്. നിന്നെ സ്നേഹിച്ചു സ്നേഹിച്ചു കൊല്ലുമെന്നൊക്കെ പറയാറുണ്ട്. അതിപ്പോൾ യാഥാർത്ഥ്യമായി. അതുകൊണ്ട്, സ്നേഹിക്കാൻ ആളുകൾക്ക് പേടിയായിത്തുടങ്ങി, ഫാ. ‍ഡേവിസ് ചിറമേൽ പറഞ്ഞു.

സ്നേഹം എന്ന ആശയം സമൂഹത്തിൽ മാറിയിരിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു. നീയെന്നെ സ്നേഹിച്ചിരിക്കണം എന്ന രീതി ഒരിക്കലും സ്നേഹത്തിന്റെതല്ല. സ്വന്തമാക്കണമെന്ന വിചാരത്തോടെയുള്ള സ്നേഹം വളരെ അപകടകരമാണ്. അവർക്ക് സ്നേഹം എന്നു പറയുന്നത് എന്തോ പിടിച്ചടക്കുന്നതു പോലെയാണ്. സ്നേഹമെന്നു പറയുന്നത് സ്വാതന്ത്ര്യമാണ്. നിങ്ങൾ ഒരാളെ സ്നേഹിക്കുന്നുണ്ടെങ്കിൽ അയാളെ ചങ്ങലക്കിടരുത്,” ഫാദർ അഭിപ്രായപ്പെട്ടു.

“സ്നേഹിക്കുമ്പോൾ തുറന്ന സമീപനം വേണം. എല്ലാം തുറന്നു പറയാൻ കഴിയുന്ന ഇടമുണ്ടാക്കണം. അല്ലാതെ, നീ മിണ്ടരുത്… അതു ചെയ്യരുത്… ഇതു ചെയ്യരുത് … എന്നെ മാത്രം നോക്കിയാൽ മതി… എന്നെ മാത്രം സ്നേഹിച്ചാൽ മതി എന്നു പറയുന്നതല്ല സ്നേഹം. ഇങ്ങനെയൊക്കെ ചെയ്യുന്നത് പണ്ട് ഹിറ്റ്ലർ ചെയ്തതിനു തുല്യമാണ്. സ്നേഹത്തിൽ ക്രൂരതയില്ല. സ്നേഹം ഒരാളെ ഒരിക്കലും ദ്രോഹിക്കില്ല. ദ്രോഹിച്ചാൽ പോലും ക്ഷമിക്കും. തിരിച്ചൊരിക്കലും ദ്രോഹിക്കില്ല. പല തല്ലുകൂട്ടങ്ങളും പരസ്പരം ഉണ്ടാകും. അതു സ്വാഭാവികമാണ്. പക്ഷേ, അതെല്ലാം മറക്കാൻ യഥാർത്ഥ സ്നേഹത്തിന് കഴിയും. പോക്കറ്റിൽ കത്തിയും കയ്യിൽ പെട്രോളുമായി സ്നേഹിക്കാൻ നടക്കല്ലെ എന്നാണ് എന്റെ അഭ്യർത്ഥന,” ഫാദർ പറഞ്ഞു.

ലീവെടുത്ത് യുകെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ദീർഘനാളായി ജോലി ചെയ്യുന്ന നഴ്സുമാർക്ക് ഈ തീരുമാനം തിരിച്ചടിയാണ്.   ദീര്‍ഘകാലമായി അവധിയില്‍ കഴിയുന്നവര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നേരത്തെ രണ്ട് തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കാനോ കൃത്യമായ കാരണം കാണിക്കാനോ തയ്യാറാകാത്തവര്‍ക്കെതിരേയാണ് സര്‍ക്കാറിന്റെ നടപടി.

അനധികൃതമായി അവധിയെടുത്ത 430 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 480 ജീവനക്കാരെയാണ് ആരോഗ്യവകുപ്പില്‍നിന്ന് പിരിച്ചുവിടുന്നത്. പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ 53 ഡോക്ടര്‍മാരും പ്രൊബേഷനര്‍മാരായ 377 ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള 430 ഡോക്ടര്‍മാരെയാണ് ആരോഗ്യവകുപ്പ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്.

ദീര്‍ഘനാളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ജനങ്ങള്‍ക്ക് അര്‍ഹമായ സേവനം ലഭ്യമാക്കുന്നതിന് തടസമാവുകയും ചെയ്തു. ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഡോക്ടര്‍മാര്‍ക്ക് പുറമേ അനധികൃതാവധിയിലായ ആറ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, നാല് ഫാര്‍മസിസ്റ്റുകള്‍, ഒരു ഫൈലേറിയ ഇന്‍സ്പെക്ടര്‍, 20 സ്റ്റാഫ് നഴ്സുമാര്‍, ഒരു നഴ്സിംഗ് അസിസ്റ്റന്റ്, മൂന്ന് ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, രണ്ട് ലാബ് ടെക്നീഷ്യന്‍മാര്‍, മൂന്ന് റേഡിയോഗ്രാഫര്‍മാര്‍, രണ്ട് ഒപ്റ്റോമെട്രിസ്റ്റ്, രണ്ട് ആശുപത്രി അറ്റന്‍ഡര്‍, മൂന്ന് റെക്കോഡ് ലൈബ്രേറിയന്‍മാര്‍, ഒരു പി.എച്ച്.എന്‍. ട്യൂട്ടര്‍, രണ്ട് ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 50 ജീവനക്കാരുമാണ് നടപടി നേരിടുക.

കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 480 ജീവനക്കാര്‍ക്കെതിരേയും സര്‍ക്കാര്‍ നടപടിയെടുക്കുന്നത്.

ആഴ്ചകളായി നിയന്ത്രണവിധേയമാക്കാനാവാതെ ഓസ്‌ട്രേലിയന്‍ കാട്ടുതീ ഒരു രാജ്യം മുഴുവന്‍ പടര്‍ന്നു പിടിച്ചത്. കൃത്യനിര്‍വഹണത്തിനിടെയാണ് അഗ്‌നി രക്ഷാസേനാംഗമായ ആന്‍ഡ്രൂ മരിച്ചത്. ധീരനായ ആന്‍ഡ്രൂവിന്റെ അന്ത്യകര്‍മങ്ങള്‍ നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒന്നരവയസ്സുകാരിയായ മകള്‍ ഷാര്‍ലറ്റിലായിരുന്നു എല്ലാവരുടെയും കണ്ണുകള്‍ ഉടക്കിയിരുന്നത്.

തനിക്ക് സംഭവിച്ച നഷ്ടത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് അറിയാന്‍ പറ്റാത്ത പ്രായം. ആന്‍ഡ്രൂവിന് ധീരതയ്ക്ക് ലഭിച്ച മെഡല്‍ നെഞ്ചോട് ചേര്‍ത്ത് അണിയുകയും അവള്‍ അച്ഛന്റെ ഹെല്‍മെറ്റ് തലയിലും വെച്ചിരുന്നു. അന്ത്യകര്‍മങ്ങള്‍ക്കിടെ അവിടെനിന്ന് മാറാതെ നില്‍ക്കുന്ന ആ ഒന്നരവയസ്സുകാരിയുടെ മുഖമാണ് എല്ലാവരുടെയും കണ്ണുകളെ ഈറന്‍ അണിയിച്ചത്.

അഗ്‌നിബാധിത പ്രദേശത്ത് നിന്ന് മടങ്ങുന്നതിനിടെ ആന്‍ഡ്രൂ ഉള്‍പ്പെടെയുള്ള അഗ്‌നിരക്ഷാസേനാംഗങ്ങള്‍ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് മരം വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് ആന്‍ഡ്രൂവും സുഹൃത്തും സഹപ്രവര്‍ത്തകനുമായ ജെഫ്രി കീറ്റണും മരിച്ചത്.

Image result for girl refuses to-leave-his-side her-funeral

ഹോസ് ലി പാര്‍ക്കിലെ ഔര്‍ ലേഡി ഓഫ് വിക്ടറീസ് ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ ഷാര്‍ലറ്റ് ആന്‍ഡ്രൂവിന്റെ സമീപത്ത് തന്നെ നിലയുറപ്പിച്ചിരുന്നു. അച്ഛന്റെ ഹെല്‍മറ്റ് തലയില്‍ വച്ച് നിന്നിരുന്ന ഷാര്‍ലറ്റ്, ഹെല്‍മറ്റ് മറ്റാര്‍ക്കും നല്‍കാന്‍ ഒരുക്കമായിരുന്നില്ല. ചടങ്ങില്‍ ഷാര്‍ലറ്റിനൊപ്പം അമ്മ മെലിസയും ബന്ധുക്കളും ഉണ്ടായിരുന്നു. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ന്യൂ സൗത്ത് വെയ്ല്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറജിക് ലിയാന്‍, നൂറിലധികം അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റൂറല്‍ ഫയര്‍ സര്‍വീസ് ആന്‍ഡ്രൂവിന് മരണാനന്തരബഹുമതിയായി മെഡല്‍ സമ്മാനിച്ചു. ഷാര്‍ലറ്റിന്റെ വെള്ളയുടുപ്പില്‍ മെഡല്‍ കുത്തിക്കൊടുക്കുമ്പോള്‍ ആര്‍എഫ്എസ് കമ്മിഷണര്‍ ഷെയ്ന്‍ ഫിറ്റ് സൈമന്‍സ്, ആന്‍ഡ്രൂ ഒരു ഹീറോയാണ് എന്ന് ഷാര്‍ലറ്റിനോട് മന്ത്രിച്ചു. പള്ളിയില്‍ ചടങ്ങുകള്‍ നടക്കുന്നതിനിടെ അച്ഛന്റെ ശവമഞ്ചത്തിനരികെയിരിക്കുന്ന ഷാര്‍ലറ്റിന്റെ കുസൃതികള്‍ നൊമ്പരത്തിനൊപ്പം അവിടെയുണ്ടായിരുന്നവരില്‍ ആശ്വാസവുമേകി. എന്നാല്‍ ഷാര്‍ലറ്റ് ആന്‍ഡ്രൂവിന് അന്ത്യചുംബനമേകുന്ന കാഴ്ച അവരുടെയെല്ലാം കണ്ണുകള്‍ നിറച്ചിരുന്നു.

പള്ളിയില്‍ നിന്ന് ആന്‍ഡ്രൂവിന്റെ മൃതശരീരം പുറത്തേക്കെടുക്കുമ്പോള്‍ നൂറ് കണക്കിന് സഹപ്രവര്‍ത്തകര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ കാത്തുനിന്നിരുന്നു. ഹൃദയഭാഗത്ത് കൈകള്‍ ചേര്‍ത്ത് ആന്‍ഡ്രൂവിനോട് അവര്‍ ആദരവും സ്നേഹവും പ്രകടിപ്പിച്ചു.

ജെഎന്‍യു സന്ദര്‍ശനം നടത്തിയ ദീപികയ്‌ക്കെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പിന്തുണയുമായി ശശി തരൂര്‍ എം.പി.

ഛപാക് സിനിമ കാണാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സൗജന്യ ടിക്കറ്റ് വിതരണം ചെയ്യുമെന്ന വാഗ്ദാനവുമായാണ് ശശി തരൂര്‍ രംഗത്തെത്തിയത്. ജെഎന്‍യുവില്‍ അക്രമത്തിനിരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ച് അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ദീപിക പദുക്കോണിന് പിന്തുണ അറിയിക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

സിനിമ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ലെന്നും ദീപികയ്ക്ക് പിന്തുണ അറിയിക്കുന്നതിനായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ ധൈര്യത്തോടെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിലകൊണ്ടതിനാല്‍ സിനിമ കാണരുതെന്ന് ആരോടും ആവശ്യപ്പെടില്ലെന്നും ഇപ്പോള്‍ ദീപികയ്‌ക്കൊപ്പം നമ്മള്‍ നില്‍ക്കേണ്ട സമയമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി ബിജെപി നേതാക്കളാണ് ദീപിക പദുക്കോണിന്റെ ഛപാക് സിനിമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി രംഗത്ത് വന്നത്. ജെഎന്‍യുവില്‍ മുഖം മൂടി ധാരികളായവരുടെ അതിക്രൂര മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ ദീപിക എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ ദര്യാഗഞ്ച് പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്കായി സിനിമയുടെ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു. 2 മണിക്കുള്ള പ്രദര്‍ശനത്തിനായി 920 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലും ചത്തീസ് ഗണ്ഡിലും സിനിമയ്ക്ക് നികുതിയിളവും
നല്‍കിയിട്ടുണ്ട്.

ടിക്കറ്റില്‍ വന്ന ആശയക്കുഴപ്പത്തിന്റെ പേരില്‍ ഇറാനിലെ എയര്‍പോര്‍ട്ടില്‍ ഭര്‍ത്താവ് കുടുങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്ന ഭാര്യ ഉക്രെയിന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനത്തില്‍ യാത്ര തുടര്‍ന്നു. താന്‍ എത്തിക്കൊള്ളാമെന്ന് ഉറപ്പ് നല്‍കിയാണ് ഭര്‍ത്താവ് ഭാര്യയെ വിമാനത്തില്‍ യാത്രയാക്കിയത്. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കകം അവര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു. ഇറാനില്‍ തകര്‍ന്ന വിമാനം അവരുടെ വ്യോമവേധ മിസൈല്‍ സിസ്റ്റം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന ആരോപണം ശക്തമാകുന്നതി
നിടെയാണ് ഈ കഥ പുറത്തുവരുന്നത്.

ഭാര്യ റോജാ അസാദിയാനോട് യാത്ര പറയുമ്പോള്‍ അത് അവസാനത്തേതാകുമെന്ന് ഭര്‍ത്താവ് മൊഹ്‌സെന്‍ അഹ്മദിപോര്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ല. തങ്ങളുടെ കുടുംബക്കാരെ സന്ദര്‍ശിക്കാന്‍ എത്തിയ ശേഷം കാനഡ ഒട്ടാവയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഈ ദമ്പതികള്‍. എന്നാല്‍ ടെഹ്‌റാനിലെ വിമാനത്താവളത്തില്‍ യാത്രക്കായി എത്തിയപ്പോള്‍ മൊഹ്‌സെന്റെ ടിക്കറ്റിന്റെ കാലാവധി കഴിഞ്ഞെന്ന് അധികൃതര്‍ അറിയിച്ചു. വീട്ടിലേക്ക് ഒരുമിച്ച് മടങ്ങാന്‍ ഇരുന്നതാണെങ്കിലും ഭാര്യയോട് വിമാനത്തില്‍ യാത്ര തുടരാന്‍ മൊഹ്‌സെന്‍ പറഞ്ഞു.

താന്‍ മറ്റൊരു വിമാനത്തില്‍ കയറി പിന്നാലെ എത്തിക്കൊള്ളാമെന്നും ഭര്‍ത്താവ് അഫിയിച്ചു. ഇതനുസരിച്ച് റോജ വിമാനത്തില്‍ കയറി യാത്ര തുടങ്ങിയെങ്കിലും മിനിറ്റുകള്‍ക്കകം വിമാനം തീഗോളമായി നിലത്ത് പതിച്ചു. ടെര്‍മിനലില്‍ നില്‍ക്കുമ്പോഴാണ് മൊഹ്‌സെന്‍ ദുരന്തവാര്‍ത്ത അറിയുന്നത്. വിമാനം കിട്ടാതെ പോയ ഇദ്ദേഹം മാത്രം ഭാഗ്യത്തിന് അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ 63 കാനഡക്കാരില്‍ തന്റെ ഭാര്യയും ഉള്‍പ്പെട്ടതിന്റെ ദുഃഖത്തിലാണ് മൊഹ്‌സെന്‍.

ഇറാന്റെ രണ്ട് മിസൈലുകളാണ് യാത്രാവിമാനം വീഴ്ത്തിയതെന്ന് യുഎസ്, കാനഡ, യുകെ ഇന്റലിജന്‍സുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണം കെട്ടുകഥയാണെന്ന് പറഞ്ഞ് ഇറാന്‍ തള്ളുകയാണ്. 82 ഇറാന്‍കാരും, 63 കാനഡക്കാര്‍, 11 ഉക്രെയിന്‍, 10 സ്‌നീഡന്‍, 4 അഫ്ഗാന്‍, 3 ജര്‍മ്മന്‍, 3 ബ്രിട്ടീഷ് പൗരന്‍മാരും ദുരന്തത്തില്‍ കൊല്ലപ്പെട്ടു.

ജെഎന്‍യു ക്യാമ്പസില്‍ പ്രതിഷേധങ്ങള്‍ക്കിടെ അതിക്രൂരമായി ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥിനി ഐഷി ഘോഷിനെ മുഖ്യമന്ത്രി കണ്ടു. ഡല്‍ഹിയിലെ കേരള ഹൗസിലെത്തിയാണ് ഐഷി ഘോഷും സംഘവും മുഖ്യമന്ത്രിയെ കണ്ടത്.

ജെഎന്‍യു ക്യാമ്പസില്‍ നടന്ന ആക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ 32 പേര്‍ക്ക് പരിക്കുണ്ടെന്ന് ഒപ്പമുണ്ടായിരുന്ന മലയാളി വിദ്യാര്‍ത്ഥി പിണറായി വിജയനോട് പറഞ്ഞു. സംഭവത്തിനിടെ നിരവധി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റതും കൂടിക്കാഴ്ചക്കെത്തിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അതേസമയം പുറത്തുനിന്ന് വന്നവര്‍ ഇരുമ്പ് വടികൊണ്ടാണ് തലയ്ക്ക് അടിച്ചതെന്ന് ഐഷി ഘോഷ് പറഞ്ഞു. പരിശീലനം നേടിയവരാണ് അക്രമികളെന്നും അതുകൊണ്ടാണ് തലയ്ക്ക് അടിച്ചതെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി. പോരാട്ടം തുടരണമെന്നും പിന്‍മാറരുതെന്നും പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. കേരളത്തിന്റെ പിന്തുണയില്‍ നന്ദിയുണ്ടെന്നായിരുന്നു ഐഷി ഘോഷിന്റെ പ്രതികരണം.

ടെഹ്റാൻ വിമാനത്താവളത്തിന് സമീപം തകർന്ന വീണ ഉക്രൈയിൻ വിമാനം അബദ്ധത്തിൽ വെടിവെച്ചിട്ടതാണെന്ന വെളിപ്പെടുത്തലുമായി ഇറാൻ. ഉക്രേനിയൻ യാത്രാവിമാനം തകർക്കുന്നതിൽ ഇറാൻ സൈനിക പങ്ക് ശനിയാഴ്ച പുലർച്ചെയാണ് ഇറാൻ പ്രഖ്യാപിച്ചത്. വെടിവയ്പ്പ് “മനപൂർവമല്ല” എന്നും “മനുഷ്യ സഹജമായ തെറ്റ്” സംഭവിച്ചതാണെന്നും അധികൃതരെ ഉദ്ധരിച്ച ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ പ്രതികരിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ബുധനാഴ്ചയാണ് തെഹ്‌റാന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന 176 യാത്രക്കാരും മരിക്കുകയും ചെയ്തിരുന്നു. കുതിച്ചുയര്‍ന്ന ഉടന്‍ ഉക്രൈയ്ന്‍ വിമാനം തെഹ്‌റാനില്‍ തകര്‍ന്നുവീണത് ഇറാന്റെ മിസൈല്‍ പതിച്ചാണെന്ന സംശയം നേരത്തെ തന്നെ ബലപ്പെട്ടിരുന്നു.

എന്നാല്‍ വിമാനം തകര്‍ന്നത് അബന്ധത്തില്‍ മിസൈല്‍ പതിച്ചാണെന്ന് ആരോപണം ഇറാന്‍ നേരത്തെ നിഷേധിച്ചിരുന്നു. ഇറാനെതിരെ നടത്തുന്ന മനഃശാസ്ത്ര യുദ്ധത്തിന്റെ ഭാഗമാണ് ഈ ആരോപണമെന്നായിരുന്നു ഇറാന്റെ അവകാശവാദം. ഇതിന് വിരുദ്ധമാണ് പുതിയ റിപ്പോർട്ടുകൾ.

അമേരിക്കന്‍ യുദ്ധ വിമാനമാണെന്ന് കരുതി യാത്രാ വിമാനത്തെ മിസൈല്‍ ലക്ഷ്യമാക്കുകയായിരുന്നുവെന്ന് സുരക്ഷ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടൻ കാനഡ എന്നീ രാജ്യങ്ങള്‍ വിമാനം തകരാന്‍ കാരണം മിസൈല്‍ പതിച്ചതാണെന്ന് നേരത്തെ ആരോപിച്ചിരുന്നു. വിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.അരോപണം ശരിവെയ്ക്കുന്നതായിരുന്നും പിന്നീട് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍. അമേരിക്കന്‍ മാധ്യമങ്ങളായ ന്യൂയോര്‍ക്ക് ടൈംസ്, സിഎന്‍എന്‍ എന്നിവരാണ് മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നതെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

സമയം 11.18. നിയമം ലംഘിച്ച് കെട്ടിപ്പൊക്കിയ നാല് ഫ്ലാറ്റുകളിൽ ഒന്നാമത്തെ ഫ്ലാറ്റ് എച്ച് 2 ഒ നിലംപൊത്തിയപ്പോൾ കേരളം കണ്ടത് അവിശ്വസനീയമായ ചരിത്രകാഴ്ച. 19 നിലകളുള്ള വലിയ കെട്ടിടം തകർന്നുവീണത് അഞ്ച് സെക്കൻഡിൽ. തൊട്ടുപിന്നാലെ ആൽഫാ സെറീന്റെ രണ്ട് ടവറുകൾ ഉൾപ്പെടുന്ന ഫ്ലാറ്റും മണ്ണിലടിഞ്ഞു. സുപ്രീം കോടതി വിധിയുടെ ആദ്യ ദിന ദൗത്യം പൂർത്തിയായപ്പോൾ അത്യപൂർവ്വ കാഴ്ചക്ക് കൂടിയാണ് കേരളം സാക്ഷ്യം വഹിച്ചത്.

212.4 കിലോഗ്രാം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് എച്ച്2ഒ തകർത്തത്. 1471 ദ്വാരങ്ങളിലാണ് ഇവ നിറച്ചിരുന്നത്. 21, 450 ടൺ കെട്ടിട അവശിഷ്ടങ്ങളുണ്ട്. ആൽഫാ സെറിന്റെ ഇരട്ട ടവറുകൾ തകർത്തത് 343 കിലോഗ്രാം സ്ഫോടക വസ്തു ഉപയോഗിച്ചാണ്. 3598 ദ്വാരങ്ങളിലാണ് ഇവ നിറച്ചത്. 21,400 ടൺ അവശിഷ്ടങ്ങളാണ് പ്രദേശത്തുള്ളത്.

ഫ്ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വൈകിട്ട് 5 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപവാസികളെയും റോഡുകളിലെ കാഴ്ചക്കാരേയും മാറ്റിയിരുന്നു. ഫ്ലാറ്റുകള്‍ തകര്‍ന്നുവീഴുമ്പോഴുള്ള പൊടി 50 മീറ്റര്‍ ചുറ്റളവില്‍ നിറയും. വൻ ജനക്കൂട്ടമാണ് സ്ഫോടനം കാണാൻ കൊച്ചിയിൽ തടിച്ചുകൂടിയത്.

കേരളത്തിൽ ഇത്തരത്തിൽ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ലാറ്റായി എച്ച്2ഒ ഹോളിഫെയ്ത്ത് മാറി. മുൻനിശ്ചയിച്ചതിൽ നിന്ന് അൽപം സമയമാറ്റത്തോടെയാണ് നടപടികൾ പൂർത്തിയാക്കിയത്. രണ്ടാം സൈറൺ പത്തു മിനിറ്റോളം വൈകിയാണ് മുഴങ്ങിയത്. ഇത് ചെറിയ ആശങ്ക സൃഷ്ടിച്ചിരുന്നു. നേവിയുടെ അനുമതി വൈകിയത് മൂലമാണ് സൈറണും വൈകിയത്. ഹെലികോപ്റ്റര്‍ മടങ്ങിയശേഷം സൈറണ്‍ മുഴങ്ങുകയായിരുന്നു.

ആൽഫ പൊളിഞ്ഞപ്പോൾ ഉയർന്നത് 46000 ടൺ കോൺക്രീറ്റ് അവശിഷ്ടം. മരടിൽ സുപ്രീം കോടതി പൊളിക്കാൻ നിർദേശിച്ച 4 ഫ്ലാറ്റ് സമുച്ചയങ്ങളിൽ ആദ്യത്തെതായ കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്തും ആൽഫാ സെറീൻ ഇരട്ട ടവറുകളും നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. കേരളത്തിൽ ഇത്തരത്തിൽ പൊളിച്ചു നീക്കുന്ന ആദ്യ ഫ്ലാറ്റായി എച്ച്2ഒ ഹോളിഫെയ്ത്ത് മാറി. മുൻനിശ്ചയിച്ചതിൽ നിന്ന് അൽപം സമയമാറ്റത്തോടെയാണ് നടപടികൾ പൂർത്തിയാക്കിയത്. രണ്ടാം സൈറൺ പത്തു മിനിറ്റോളം വൈകിയാണ് മുഴങ്ങിയത്.

തുടർന്ന് മൂന്നാം സൈറണും മുഴങ്ങിയതോടെയാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ഫ്ലാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നതിന് ലോകം സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന് നെട്ടൂർ ആൽഫ സെറീൻ ഫ്ലാറ്റിലും സ്ഫോടനങ്ങൾ അരങ്ങേറി. ഇവിടെ രണ്ടു ടവറുകളും ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന നിലയിൽ തകർത്തു. ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ ഞായറാഴ്ചയാണ് തകർക്കുക.

ആൽഫ സെറീനിന്റെ അവശിഷ്ടങ്ങൾ ചുറ്റുവട്ടത്തേക്ക് തെറിച്ചു. തെങ്ങിൻതലപ്പുകളെപ്പോലും മൂടുന്ന രീതിയിലേക്കാണ് ആൽഫ വീണത്. വലിയൊരു അവശിഷ്ട കൂന രൂപപ്പെട്ടു. ഇനി ഈ രിതിയിൽ പൊളിച്ചിട്ട് അവശിഷ്ടങ്ങൾ എടുത്തുമാറ്റാനാണോ തീരുമാനമെന്നും വ്യക്തമല്ല. കെട്ടിടത്തിന്റെ മുകളിലേക്ക് പൊടിപടലങ്ങൾ ഉയർന്നു. അടുത്തുള്ള കെട്ടിടങ്ങൾക്ക് ആഘാതം സംഭവിച്ചിട്ടുണ്ടോയെന്ന് പൊടി ഒഴിഞ്ഞാൽ മാത്രമേ അറിയാൻ സാധിക്കൂ. രണ്ടാമത്തെ കെട്ടിടവും ഒരേസമയത്ത് തന്നെ വീണു.

ഒന്നാം ദിവസത്തെ ദൗത്യം പൂർത്തിയായി. തേവര-കുണ്ടനൂർ പാലം സുരക്ഷിതമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

മരടിലെ ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്ലാറ്റ് തകർന്നുവീണപ്പോൾ പഴയൊരു ദേശീയ റെക്കോർഡ് കൂടി ചരിത്രമായി. രാജ്യത്ത് ഇതുവരെ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്ത ഏറ്റവും വലിയ കെട്ടിടം ചെന്നൈയിലെ മൗലിവാക്കത്തെ 11 നില കെട്ടിടമായിരുന്നു. ഈ റെക്കോർഡ് ആണ് 19 നിലകളുള്ള എച്ച്2ഒ ഫ്ലാറ്റ് സ്വന്തമാക്കിയത്.

2016 നവംബർ രണ്ടിന് രാത്രി ഏഴരക്കാണ് മൗലിവക്കത്തെ കെട്ടിടം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്. 2020 ജനുവരി 11 ന് രാവിലെ 11.19ന് പുതിയ ചരിത്രം പിറന്നു.

തിരുവല്ല: നിർമ്മാണ രീതിൽ ഏറെ വ്യത്യസ്തത നിറഞ്ഞതും കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൻ്റ ഉള്ളിൽ സ്ഥാപിച്ചിരിക്കുന്നതുമായ ക്രിസ്തുശില്പം ( ഹീലീംങ്ങ് ക്രൈസ്റ്റ് )ലോക റിക്കോർഡിൽ പരിഗണിക്കുന്നതിനു ഉള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.368cm ഉയരവും 2400 കിലോ ഭാരവുമുള്ള ശില്പം 2 വർഷം മുമ്പാണ് ഇവിടെ സ്ഥാപിച്ചത്.

യൂണിവേഴ്സൽ റിക്കോർഡ് ഫോറം ചീഫ് എഡിറ്റർ ഡോ.ഗിന്നസ് സുനിൽ ജോസഫ് , ജൂറി അംഗം ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവർ കഴിഞ്ഞ ദിവസം ശില്പം സന്ദർശിക്കുകയും മാനേജർ ഫാദർ സിജോ പന്തപള്ളിൽ നിരണം അതിഭദ്രാസന പി.ആർ.ഒ സിബി സാം തോട്ടത്തിൽ ശില്പി ബാലകൃഷ്ണൻ ആചാരി എന്നിവരുമായി ചർച്ച നടത്തി വിവരങ്ങൾ നേരിട്ട് ശേഖരിച്ചു.ഒന്നര വർഷം കൊണ്ട് 3 ഘട്ടമായിട്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തികരിച്ചത്.ആദ്യം സിമൻറ് കൊണ്ട് ഇതേ വലിപ്പത്തിൽ നിർമ്മിച്ചതിന് ശേഷം അച്ച് നിർമ്മിച്ച് മെഴുക് ഷീറ്റിൽ തനതായ രൂപം ഉണ്ടാക്കിയിട്ടാണ് 2 ഇഞ്ച് ഘനത്തിൽ പ്രത്യേകം തയ്യറാക്കി എടുത്ത ലോഹത്തിൽ ഇത് വാർത്ത് ഉണ്ടാക്കിയത്. ചെമ്പ് ,വെളുത്തീയം, നാകം എന്നിവ പ്രത്യേക ആനുപാദത്തിൽ ചേർത്ത് ഉരുക്കിയെടുത്ത് ഉണ്ടാക്കിയ ലോഹത്തിന് കടുപ്പം കൂടുതലാണ്.

ബ്രസീലിലെ റിയോവിൽ സ്ഥിതി ചെയ്യുന്ന ക്രിസ്തുശില്പത്തിന് 125 അടി ഉയരമുണ്ടെങ്കിലും കോൺക്രീറ്റിൽ ആണ് നിർമ്മാണം.

മൂന്ന് ലോഹങ്ങളിൽ നിർമ്മിച്ച ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ ക്രിസ്തു ശില്പമാണ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽകോളേജിൽ സ്ഥിതി ചെയ്യുന്നത്.

പ്രവർത്തനമാരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ . ലോകത്തെ ഏറ്റവും ചെറിയ ലെഡ്ലെസ് പേസ്മേക്കർ ശസ്ത്രക്രിയ വിജയകരമായി നടത്തിയതുൾപ്പെടെ ചികിത്സാരംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷ്യൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തയാണ് ഈ സ്ഥാപനത്തിന്റെ സ്ഥാപകൻ.

മസ്‌ക്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് (79) അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യമെന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാന്‍സര്‍ രോഗബാധിതനായി ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്.

ഒമാന്‍ ഭരണാധികാരിയുടെ മരണത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അടുത്ത 40 ദിവസത്തേക്ക് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയില്‍ ജനനം. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് അധികാരമേറ്റത്.

അവിവാഹിതനായ ഇദ്ദേഹത്തിന് സഹോദരങ്ങളുമില്ല. ആരാകും അദ്ദേഹത്തിന്റെ പിൻഗാമി എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല. ഒമാൻ ഭരണഘടന അനുസരിച്ച് ഭരണാധികാരി മരിക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്താൽ മൂന്നു ദിവസത്തിനകം പിൻഗാമിയെ കണ്ടെത്തണം.

പൂനെയിലും സലാലയിലുമായിട്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ അദ്ദേഹത്തിന് ഗുരുസ്ഥാനീയനായിരുന്നു. ഇന്ത്യയുമായി എക്കാലത്തും സവിശേഷബന്ധം പുലര്‍ത്തിപ്പോന്ന ഭരണാധികാരിയായിരുന്നു സുൽത്താൻ ഖാബൂസ്.

ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് മിലിട്ടറി അക്കാദമിയില്‍നിന്ന് ആധുനിക യുദ്ധതന്ത്രങ്ങളില്‍ അദ്ദേഹം നൈപുണ്യംനേടി. തുടര്‍ന്ന് പശ്ചിമജര്‍മനിയിലെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ ഒരുവര്‍ഷം സേവനം. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം. സ്ഥാനാരോഹണശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരുമാറ്റമായിരുന്നു. മസ്‌കറ്റ് ആന്‍ഡ് ഒമാന്‍ എന്ന പേരുമാറ്റി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നാക്കി.

RECENT POSTS
Copyright © . All rights reserved