കുടുംബത്തിൽ ഒരു കുഞ്ഞ് പിറക്കാൻ പോകുന്നു എന്നത് സന്തോഷം നൽകുന്ന വാർത്ത തന്നെയാണ്. ഒപ്പം ഒരായിരം ആശങ്കളുടെ കൂടി കാലമാണ് ആ പത്തുമാസം. ഉദരത്തിൽ കിടക്കുന്ന കുഞ്ഞും അമ്മയും രണ്ടായി പുറത്തുവരുന്നതുവരെ മനസ്സിൽ ആധി തന്നെയാണ്. ഗർഭത്തിന്റെ തുടക്കത്തിലുണ്ടാകുന്ന ചില വേദനകളെങ്കിലും ആദ്യത്തെ അസ്വസ്ഥത ആയി കണ്ട് പലരും അവഗണിക്കുകയാണ് പതിവ്.
ലക്ഷണങ്ങൾ സങ്കീർണമാകുമ്പോലാകും പലപ്പോഴും ഡോക്ടറുടെ സേവനം തേടിയെത്തുക. അത്തരമൊരു അനുഭവമാണ് ഇൻഫോക്ലിനിക്കിന്റെ അഡ്മിൻ കൂടിയായ ഡോ. ഷിംന അസീസ് പങ്കുവയ്ക്കുന്നത്.
ഡോക്ടറുടെ കുറിപ്പ് വായിക്കാം…….
വീട്ടിലൊരു കുഞ്ഞാവ പിറക്കാൻ പോണെന്ന് കേട്ട ഉടനെ അനിയനോടും ഓന്റെ കെട്ടിയോളോടും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അടുത്തിരുത്തി പറഞ്ഞ് കൊടുക്കാൻ പോലും ജോലിത്തിരക്കിനിടക്ക് നേരം കിട്ടിയില്ല. ഏതായാലും നാത്തൂനെ കൂട്ടി രണ്ട് ദിവസം കഴിഞ്ഞ് ഗൈനക്കോളജിസ്‌റ്റിനെ കാണാൻ കൊണ്ടു പോകുമ്പോഴാവട്ടെ ഉപദേശനിർദേശവർഷം എന്ന് കരുതിയിരിക്കുകയായിരുന്നു.
വിശേഷം അറിഞ്ഞതിന്റെ പിറ്റേന്ന് രാവിലെയോടെ അവൾക്ക് വയറിന്റെ മേലെ വലതു ഭാഗത്ത് നല്ല വേദന തുടങ്ങി. വേദന വലത് തോളിലേക്ക് കയറുന്നുമുണ്ട്. അവൾ ബേജാറായി വിളിച്ച നേരത്ത് ‘വല്ല ഗ്യാസുമാവും’ എന്നവളെ ആശ്വസിപ്പിച്ചെങ്കിലും എന്തായിത് കഥ എന്ന് ആലോചിക്കാതിരുന്നില്ല. വേദന സഹിക്ക വയ്യാതായപ്പോൾ അവൾ അവളുടെ വീടിനടുത്തുള്ളൊരു ആശുപത്രിയിൽ പോയി. അനിയൻ സ്‌ഥലത്തില്ല, ഞാനും മാതാപിതാക്കളും യാത്രയിലും. കുറച്ച് വൈകിയാണ് ഓടിപ്പിടച്ച് ഞങ്ങൾ ആശുപത്രിയിലെത്തുന്നത്.
ഞാനെത്തിയപ്പോൾ ഡോക്‌ടർ എന്നെ ലേബർ റൂമിലേക്ക് വിളിപ്പിച്ച് വിവരങ്ങൾ പറഞ്ഞു തന്നു. അവളെ പരിശോധിച്ചപ്പോൾ ഗർഭസംബന്ധമായ ഹോർമോണിന്റെ അളവ് വളരെയേറെ കൂടുതൽ. സ്‌കാൻ ചെയ്‌തപ്പോൾ ഗർഭപാത്രത്തിൽ ഭ്രൂണമില്ല. ട്യൂബിൽ ഗർഭമുണ്ടായി പൊട്ടിക്കാണുമെന്ന് കരുതി ഭയപ്പെട്ട് ഡോക്‌ടർ സ്‌കാൻ ചെയ്‌തപ്പോൾ അവിടെയില്ല. ആവർത്തിച്ച് നോക്കിയിട്ടും ആ പരിസരത്തെങ്ങുമില്ല. ‘കുട്ടി ഗർഭിണിയാണ്, വയറ്റിലെ കുട്ടിയെ കാണുന്നില്ല’ എന്ന് ഡോക്‌ടർ !
ഹോർമോണിന്റെ അളവ് വെച്ച് നോക്കുമ്പോൾ ഗർഭം എവിടെയോ ഉണ്ടെന്ന് നൂറ് ശതമാനം ഉറപ്പ്. ആശുപത്രിയിലെ ഏറ്റവും സീനിയർ ഗൈനക്കോളജിസ്‌റ്റ് വന്ന് സസൂക്ഷ്മം ആവർത്തിച്ച് സ്‌കാൻ ചെയ്‌തപ്പോൾ ഒടുക്കം ഗർഭപാത്രത്തിന് പുറത്ത് ഒളിച്ചിരുന്ന ഗർഭം കണ്ടെത്തി – കരളിന് താഴെ, വലത് കിഡ്‌നിയുടെ മീതെ ! ഗർഭപാത്രത്തിന് പുറത്ത് ഉണ്ടാകുന്ന ectopic ഗർഭങ്ങളിൽ വെറും 1% ആണ് വയറിനകത്തുള്ള ഗർഭം. അതിൽ തന്നെ ഏറ്റവും അസാധാരണമാണ് കരളിന് താഴെയുള്ള ഗർഭം.
മുപ്പത്തഞ്ച് കൊല്ലത്തെ അനുഭവപരിചയമുള്ള ഡോക്‌ടർ പോലും ഇത് ആദ്യമായി കാണുകയാണത്രേ. സിടി സ്‌കാനെടുത്ത് സംഗതി ഉറപ്പിക്കുകയും ചെയ്‌തു. അത്യപൂർവ്വമായ വിധത്തിൽ അസ്‌ഥാനത്തുറച്ച ഭ്രൂണത്തിന് മിടിപ്പുണ്ടായിരുന്നു, ജീവനുണ്ടായിരുന്നു. അതിശയമെന്നോണം, ലിവറിൽ നിന്ന് ശരീരം അതിന്റെ വളർച്ചക്കുള്ള രക്‌തം വരെ എത്തിച്ച് കൊടുക്കുന്നുണ്ടായിരുന്നു. പക്ഷേ, വയറിനകത്ത് പ്രധാനപ്പെട്ട രണ്ട് അവയവങ്ങൾക്കിടയിൽ, അവിടെ ഗർഭം തുടരുന്നത് വല്ലാത്ത അപകടമാണ്. സർജറി ചെയ്‌തേ മതിയാകൂ. ഇത്രയെല്ലാം തീരുമാനമായപ്പോഴേക്ക് പുലർച്ചേ രണ്ടര മണിയായിട്ടുണ്ട്.
നേരം വെളുത്ത ശേഷം, പരിചയമുള്ള സർജൻമാരെ വിളിച്ചപ്പോൾ ആ ആശുപത്രിയിൽ തുടരാതെ കോഴിക്കോട് പോയി എമർജൻസി സർജറി ചെയ്യാനായിരുന്നു നിർദേശം. വീട്ടുകാർ ഡിസ്‌ചാർജ് നടപടികൾ പൂർത്തിയാക്കുന്ന മുറക്ക് ഗ്യാസ്‌ട്രോസർജനും ടീമും റെഡിയുള്ള ആശുപത്രികൾ ഫോണിലൂടെ അന്വേഷിക്കുകയായിരുന്നു ഞാൻ. സർജറിക്കിടെ എന്തെങ്കിലും അപ്രതീക്ഷിത വെല്ലുവിളി ഉണ്ടായാലും അനിയത്തിയുടെ ജീവന് അപകടമുണ്ടാകരുതല്ലോ. ഒടുക്കം ഡോക്‌ടറുണ്ടെന്ന് ഉറപ്പ് വരുത്തി ആംബുലൻസിൽ അനിയത്തിയെ അങ്ങോട്ട് ഷിഫ്‌റ്റ് ചെയ്‌തു.
ആശുപത്രിയുടെ എമർജൻസി ഡിപാർട്‌മെന്റിൽ തന്നെ ഗ്യാസ്‌ട്രോസർജൻ വന്ന് അവളെ കണ്ടു, ഗൈനക്കോളജിസ്‌റ്റും അനസ്‌തേഷ്യ വിദഗ്‌ധരും കണ്ടു. ദ്രുതഗതിയിൽ പ്രാരംഭനടപടികൾ വേഗത്തിലാക്കി അവളെ ഓപ്പറേഷൻ തീയറ്ററിൽ കയറ്റി. മൂന്നരമണിക്കൂറെടുത്ത് അവളുടെ കരളിൽ നിന്ന് ആ കുഞ്ഞിനെ അവളുടെ കരളിന്റെ വളരെ ചെറിയൊരു കഷ്‌ണത്തോടൊപ്പം വേർപെടുത്തി. ഓപ്പറേഷന് ശേഷം എടുത്ത് കളഞ്ഞ ഭ്രൂണത്തെ ഗ്യാസ്‌ട്രോസർജൻ ഞങ്ങൾക്ക് കാണിച്ച് തന്നു. ‘മെഡിക്കൽ സയൻസിൽ ഒന്നും അസംഭവ്യമല്ല’ എന്നത് പറഞ്ഞു തന്നിട്ടുള്ള അധ്യാപകരെ ഓർത്ത് പോയി.
അവളുടെ ഗർഭം എവിടെയെന്ന് കണ്ടെത്തി തന്ന ഡോക്‌ടർക്കും, വിജയകരമായി സർജറി ചെയ്‌തു തന്ന ടീമിനും ഹൃദയത്തിൽ തൊട്ട നന്ദി.സർജറി കഴിഞ്ഞ് ഇരുപത്തിനാല് മണിക്കൂർ തികയുന്നേയുള്ളൂ. ചെറിയ വേദനയുള്ളതൊഴിച്ചാൽ അവൾ ഐസിയുവിന്റെ തണുപ്പിൽ സുഖമായിരിക്കുന്നു.
ചില നേരത്ത് അപ്രതീക്ഷിതമായി വരുന്നത് ചികിത്സിക്കുന്ന ഡോക്‌ടർക്ക് അദ്‌ഭുതം ചൊരിയുമായിരിക്കാം, അവരത് നേരെയാക്കാനുള്ള മാർഗങ്ങൾ തേടും, വിദഗ്‌ധർ പോലും അതിവിദഗ്‌ധരെ സമീപിച്ച് ഉത്തരം കണ്ടെത്തും, പുതിയ സാങ്കേതികവിദ്യകൾ അതിന് സഹായിക്കും. സ്‌കാനും സിടിയുമെല്ലാം അത്തരത്തിൽ നോക്കുമ്പോൾ ജീവനോളം വിലയുള്ള കണ്ടുപിടിത്തങ്ങളാണ്, മെമ്മറിയിൽ സൂക്ഷിച്ച ചിത്രങ്ങളെ പ്രസവിക്കുമെന്ന് പലരും പറയുന്ന മെഷീൻ മിനിയാന്ന് രാത്രി എടുത്ത് തന്ന ചിത്രം കണ്ട് നട്ടെല്ലിലൂടെ പാഞ്ഞ മിന്നൽ ഇപ്പോഴും മാറിയിട്ടില്ല. ഡോക്‌ടർ കൂട്ടിരിപ്പുകാരാകുന്ന ദുരിതം വല്ലാത്തതാണ്, അറിവില്ലായ്‌മ പലപ്പോഴും വലിയ അനുഗ്രഹവുമാണ്.
ശാസ്‌ത്രം ഏറെ വികസിച്ച് കഴിഞ്ഞു. നമ്മളതിനോട് മുഖം തിരിഞ്ഞ് നിൽക്കുന്നതിൽ ഒരർത്‌ഥവുമില്ല. ഉറക്കമൊഴിച്ച രണ്ട് രാവുകൾക്കിപ്പുറം തിരക്കുകളിലേക്ക് ഊളിയിടാനുള്ള ഒരു ദിവസം തുടങ്ങുന്നിടത്തിരുന്ന് ഇതെഴുതാൻ മെനക്കെടുന്നതും ഇത് വായിക്കുന്നവരോടുള്ള ഒരോർമ്മപ്പെടുത്തൽ എന്നോണമാണ്. നമ്മൾ അവഗണിക്കുന്ന ലക്ഷണങ്ങൾ, വേണ്ടെന്ന് പറയുന്ന പരിശോധനകൾ, സംശയത്തോടെ നോക്കുന്ന ഡോക്‌ടർമാർ- നമ്മൾ തുലാസിൽ വെക്കുന്നത് ജീവനാണ്.
എന്റെ കുടുംബം അനുഭവിച്ച അത്യപൂർവ്വമായ സംഘർഷം അതേ പടി തുറന്ന് പങ്ക് വെക്കുന്നതും ആ ഭീകരത മനസ്സിൽ നിന്ന് പോകാനുള്ള സമയം പോലുമെടുക്കാതെ ഇതെഴുതാൻ ശ്രമിക്കുന്നതും പ്രിയപ്പെട്ട വായനക്കാർ ചിലതെല്ലാം മനസ്സിലുറപ്പിക്കാനാണ്. ദയവ് ചെയ്‌ത് ചികിത്സ വൈകിക്കാതിരിക്കുക, ചികിത്സകരെ വിശ്വസിക്കുക. ഞങ്ങൾക്ക് എല്ലാവരെയും രക്ഷിക്കാനൊന്നുമാകില്ലെന്നത് നേര്. പക്ഷേ, നഷ്‌ടങ്ങളുടെ ആഴം കുറയ്‌ക്കാൻ ഞങ്ങളുള്ളിടത്തോളം ശ്രമിച്ചിരിക്കും. നെഞ്ചിൽ കൈ വെച്ചെടുത്ത പ്രതിജ്‌ഞയാണത്…
കടപ്പാട് : ഡോ. ഷിംന അസീസ്
കൊച്ചി: ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കി ഹൈക്കോടതി. പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് വേണമെന്ന കേന്ദ്ര സർക്കാർ നിർദേശം കർശനമായും നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. നാല് വയസിനു മുകളിലുള്ള എല്ലാവരും ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്നാണ് നിർദേശം. ഡിസംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരണമെന്നും ഇതു സംബന്ധിച്ച് ഉടൻ സർക്കുലർ പുറത്തിറക്കണമെന്നും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം, പിൻസീറ്റ് ഹെൽമെറ്റിനെതിരേ നൽകിയ അപ്പീൽ സർക്കാർ പിൻവലിക്കുകയും ചെയ്തു.
കേന്ദ്ര നിയമത്തിന് അനുസൃതമായി ഉടൻ വിജ്ഞാപനമിറക്കുമെന്നും മാധ്യമങ്ങൾ വഴി പ്രചാരണം നടത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെൽമറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയിരുന്നു. ഇതിനെ മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത് ചട്ടവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
‘മറിമായം’ എന്ന പരിപാടിയിലെ ‘ലോലിതനും’ ‘മണ്ഡോദരി’യും ജീവിതത്തില്‍ ഒന്നാവാന്‍ പോവുന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ലോലിതനെ അവതരിപ്പിച്ച സിനിമാ സീരിയല്‍ താരമായ എസ്പി ശ്രീകുമാര്‍ ആണ് ‘മണ്ഡോദരി’യെ അവതരിപ്പിച്ച സ്‌നേഹയ്ക്ക് മിന്നു ചാര്‍ത്തുന്നത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ആശംസകളുമായി സ്നേഹയുടെ ആദ്യ ഭർത്താവ് ദില്‍ജിത്ത് എം ദാസ് എത്തിയിരിക്കുന്നു .തങ്ങളുടെ വിവാഹസമയത്തുള്ള ചിത്രങ്ങള്‍ ചേര്‍ത്തുള്ള കമന്റുകള്‍ തന്നെ വിഷമിപ്പിച്ചുവെന്നും വിവാഹിതരാകുന്നവരെ വെറുതെ വിടണമെന്നും ദില്‍ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ദില്‍ജിത്ത് എം ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്
‘വിവാഹിതരാവുന്നു’ എന്ന വാര്‍ത്ത എപ്പോഴും സന്തോഷം നല്‍കുന്ന ഒന്നാണ്. ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും. ഒരിക്കല്‍ വിവാഹിതരായ രണ്ടുപേര്‍, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാല്‍ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്. അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്‌നേഹയും.
സ്‌നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയതുകൊണ്ടും അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അത് officially declare ചെയ്തപ്പോള്‍.. എല്ലാ തരത്തിലും സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെ ആയിരുന്നു. പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങള്‍ ചേര്‍ത്ത്, ആ വാര്‍ത്തകള്‍ക്ക് ചുവട്ടില്‍ വന്ന കമന്റുകള്‍ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്.
രണ്ടു വര്‍ഷം മുന്‍പ് ഡിവോഴ്‌സ് ആയ സമയത്തു തന്നെ ‘Happily Divorced’ എന്നൊരു status ഇട്ട്, ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടര്‍ക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങള്‍ ചെയ്തുള്ളൂ. അത് ക്ഷമിച്ച്, ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക..
വിവാഹിതരാവുന്ന സ്‌നേഹാ, ശ്രീകുമാറിന്ഹൃദയം നിറഞ്ഞ ആശംസകള്‍.
മാദക സുന്ദരിയായി ഷക്കീല അടക്കമുള്ള തിളങ്ങി നിന്ന കാലത്ത് മലയാളത്തില്‍ തരംഗമുണ്ടാക്കിയ മറ്റൊരു സുന്ദരിയായിരുന്നു ഷര്‍മിലി. നടി അവതരിപ്പിച്ച ഗ്ലാമര്‍ വേഷങ്ങളൊന്നും ആരും ഇന്നും മറന്നിട്ടുണ്ടാകില്ല. ഒരു കാലത്ത് നിരന്തരം സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരുന്ന നടി പിന്നീട് സിനിമാ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
എംടി വാസുദേവന്‍ നായരുടെയും കെ എസ് സേതുമാധവന്റെയും സിനിമകളിലൂടെയാണ് ഷര്‍മിലി സിനിമയിലേക്ക് എത്തുന്നത്. എന്നിട്ടും ഗ്ലാമര്‍ സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്ന തോന്നലായിരുന്നു അഭിനയ ജീവിതം ഉപേക്ഷിക്കാന്‍ ഷര്‍മിലി തീരുമാനിക്കാന്‍ കാരണമെന്ന് പറയുകയാണ് നടിയിപ്പോള്‍.
2000 ന്റെ പകുതിയില്‍ മലയാള സിനിമയില്‍ നിന്ന് വീണ്ടും വിളി വന്നു. ചെഞ്ചായം എന്ന ചിത്രത്തില്‍ മോഹിനി ടീച്ചര്‍ എന്ന കഥാപാത്രമുണ്ട്. ഗ്ലാമറസ് വേഷമാണ് താല്‍പര്യമുണ്ടോ എന്ന് ചോദിച്ചുന്നു. ഞാനന്ന് ഗ്ലാമര്‍ കഥപാത്രങ്ങളെ ഏറെ വിട്ട മട്ടാണ്. തടി നന്നായി കൂടിയിരുന്നു. എന്റെ അഴകില്‍ എനിക്ക് തന്നെ ഒരു വിശ്വാസ കുറവ്. ഒടുവില്‍ ചില നിബന്ധനകളോടെ അഭിനയിക്കാമെന്ന് ഏറ്റു. മറയൂരിലായിരുന്നു ഷൂട്ടിങ്. ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ മതിലുകളിലെല്ലാം ഇരട്ട റോജയുടെ സെറ്റില്‍ ഞാന്‍ കണ്ട പെണ്‍കുട്ടിയുടെ പടമുള്ള സിനിമാ പോസ്റ്ററുകള്‍. ഇതെന്ത് അത്ഭുതമെന്ന് പറഞ്ഞ് അന്വേഷിച്ചപ്പോള്‍ മലയാള സിനിമയില്‍ ഷക്കീല തരംഗമാണെന്ന് അറിഞ്ഞു.
കിന്നാരത്തുമ്പികള്‍ എന്ന ഒറ്റ ചിത്രത്തില്‍ അഭിനിക്കാനാണ് ഞാനും പോകുന്നത്. എംടി വാസുദേവന്‍ നായരുടെയും കെ എസ് സേതുമാവന്റെയും സിനിമയില്‍ തുടക്കം കുറിച്ചിട്ട് ഗ്ലാമര്‍ സിനിമകളില്‍ അഭിനയിക്കുന്നത് ശരിയല്ല എന്ന് തോന്നി. തിരിച്ച് പോകാമെന്ന് മനസ് പറഞ്ഞു. പക്ഷേ അറിയാവുന്ന തൊഴില്‍ അഭിനയമാണ്. എന്തായാലും പരിധികള്‍ നേരത്തെ പറഞ്ഞിരുന്നതിനാല്‍ പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. സന്തോഷത്തോടെയാണ് ലൊക്കേഷനില്‍ നിന്നും മടങ്ങിയത്. രണ്ട് മാസം കഴിഞ്ഞു കാണും. വീട്ടിലേക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വന്ന് കൊണ്ടേ ഇരുന്നു. മാഡം ഡേറ്റ് വേണം. ശമ്പളം ഇത്ര തരാം. അഡ്വാന്‍സ് ഇത്ര തരാം എന്നൊക്കെ പറഞ്ഞ് കൊണ്ടാണ് വിളിക്കുന്നത്. പിന്നീടാണ് സംഭവമറിയുന്നത്.
ചെഞ്ചായം സൂപ്പര്‍ ഹിറ്റായിരുന്നു. ഷക്കീലയെ പോലെ ആളുകള്‍ക്ക് ഷര്‍മിലിയെയും ഇഷ്ടപ്പെട്ടു. മലയാളത്തില്‍ ആറു മാസത്തിനുള്ളില്‍ ഒമ്പത് ഗ്ലാമര്‍ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. പലതിന്റെയും പേര് അറിയില്ല. നമ്മളോട് പറയുമ്പോള്‍ ഒന്നും റിലീസ് ചെയ്യുമ്പോള്‍ മറ്റൊന്നും ആയിരിക്കും. സാഗരയുടെ സെറ്റില്‍ വച്ചാണ് ഷക്കീലയുമായി അടുക്കുന്നത്. ഇരട്ട റോജയുടെ സെറ്റില്‍ വച്ച് കണ്ട ആളേ ആയിരുന്നില്ല. അവള്‍ തികച്ചും പ്രൊഫഷണലായ നായിക ആയി മാറിയിരുന്നു. ഷക്കീലയുമായിട്ടുള്ള സൗഹൃദം ഇന്നും അതുപോലെ തുടരുന്നു എന്നും ഷര്‍മിലി പറയുന്നു.
ഡാന്‍സ് മാസ്റ്റര്‍ കുമാര്‍ വഴിയാണ് മോഹന്‍ലാലിന്റെ അഭിമന്യുവിലേക്ക് എത്തുന്നത്. പ്രിയദര്‍ശന്റെ അഭിമന്യൂവില്‍ മോഹന്‍ലാലിനൊപ്പം നൃത്തം ചെയ്യാന്‍ സുന്ദരിയായ ഒരു പെണ്ണിനെ വേണം. ഷര്‍മിലിയ്ക്ക് പറ്റുമോ എന്നായിരുന്നു ബാപ്പയോട് കുമാര്‍ സാര്‍ ചോദിച്ചത്. ഗ്ലാമറസ് ആയി നൃത്തം ചെയ്യണമെന്ന് കേട്ടപ്പോള്‍ ബാപ്പയ്ക്ക് വിഷമം തോന്നി. ഉമ്മയ്ക്ക് അതിലേറെ എതിര്‍പ്പ്. പ്രിയദര്‍ശന്‍ മലയാളത്തിലെ നമ്പര്‍ വണ്‍ സംവിധായകനാണെന്നും അദ്ദേഹം നായികമാരെ മോശമായി അവതരിപ്പിക്കാറില്ലെന്നും കുമാര്‍ സര്‍ പറഞ്ഞു. ഈ കുട്ടി ഓക്കെ ആണെന്ന് കണ്ടപാടെ പ്രിയദര്‍ശന്‍ സാര്‍ പറഞ്ഞു. രാമയണക്കാറ്റേ എന്‍ നീലാംബരി കാറ്റേ എന്ന പാട്ടിന്റെ ഷൂട്ടാണ്. ലാല്‍ സാറുമായി നല്ല കമ്പനിയായതിനാല്‍ ആസ്വദിച്ചാണ് നൃത്തം ചെയ്തത്. അഭിമന്യുവിലെ ഗാനരംഗം അക്കാലത്ത് തരംഗമായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം ഐഡന്ററ്റി കിട്ടാന്‍ രാമയണക്കാറ്റ് സാഹയകമായി.
2015 ല്‍ പുലിമുരുകനില്‍ ജൂലി എന്ന കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ചു. നല്ല ടീം. ലാല്‍ സാറിനൊപ്പം കോമ്പിനേഷന്‍ വിട്ട് കളയാന്‍ തോന്നിയില്ല. പക്ഷേ എന്നെ കാണാതെ ആണ് അവര്‍ വിളിച്ചത്. ഈ ശരീരഭാരം വെച്ച് ജൂലിയാവാന്‍ കഴിയില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്റെ പുതിയ ഫോട്ടോകള്‍ ഞാന്‍ ആന്റണി സാറിന് മെയില്‍ ചെയ്തു. അമിതവണ്ണം കാരണം ആ ചിത്രം എനിക്ക് നഷ്ടപ്പെട്ടു എന്നും ഷര്‍മിലി പറയുന്നു.
മദ്യപാനിയായ മകന്റെ ശല്യം സഹിക്കാൻ വയ്യാതെ കൊന്നെന്ന് കുടുംബാംഗങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇൻഡോറിലാണ് സംഭവം. മദ്യപിച്ച് വല്ലാതെ എത്തുന്ന മകൻ തന്റെ ഭാര്യയെയും മകളെയും ഇളയ മകന്റെ ഭാര്യയെയും പലവട്ടം ബലാത്സംഗം ചെയ്തുവെന്നും ഇത് ഇനിയും സഹിക്കാൻ വയ്യാത്തത് കൊണ്ട് കൊന്നുകളഞ്ഞതാണെന്നും യുവാവിന്റെ അച്ഛൻ പൊലീസിൽ മൊഴി നൽകി .
കുടുംബാംഗങ്ങളുടെ കൂട്ടായ തീരുമാനമായിരുന്നു കൊലപാതകമെന്നും കൃത്യത്തിന് ശേഷം ഗോപാൽദാസ് കുന്നിന് സമീപത്ത് മൃതദേഹം ഉപേക്ഷിച്ചുവെന്നും ഇവർ സമ്മതിച്ചു.
ഇവരുെട വീടിന് സമീപത്തെ കുന്നിൻപ്രദേശത്ത് നിന്ന് 24കാരനായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. മകനെ കാണാനില്ലെന്നും വീടുവിട്ട് പോയെന്നുമായിരുന്നു കുടുംബാംഗങ്ങൾ ആദ്യം നൽകിയ മൊഴി.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്ന് കണ്ടെത്തിയതോടെ കുടുംബാംഗങ്ങളിലേക്ക് അന്വേഷണം നീണ്ടു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കുടുംബാംഗങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പരിക്ക്. പൊലീസ് നടത്തിയ ലാത്തിചാർജിൽ എംഎൽഎയുടെ തലയ്ക്ക് അടിയേൽക്കുകയായിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ആക്രമിച്ചതെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.മാർച്ചിനു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഇതിനു പിന്നാലെയാണ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജ് നടത്തിയത്. റോഡ് ഉപരോധിക്കുന്ന കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.
2009ല്‍ ഇന്ത്യന്‍ പാരാനോര്‍മല്‍ സൊസൈറ്റി സ്ഥാപിച്ച യുവാവ് ഒടുവില്‍ ദുരൂഹതകള്‍ ബാക്കിവച്ച് യാത്രയായപ്പോള്‍ മരണകാരണം എന്താണെന്നത് ഉറ്റവര്‍ക്കിടയില്‍ ചോദ്യചിഹ്നമായി ശേഷിക്കുന്നു.പ്രേതങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഉത്തരം തേടി അലഞ്ഞവര്‍ നിരവധിയാണ്. ഇക്കൂട്ടത്തില്‍ എടുത്തുപറയാവുന്ന പേരാണ് ഗൗരവിന്റേത്. ലോകത്ത് പ്രേത സാന്നിധ്യമുണ്ടെന്ന് പ്രചരിച്ചിടത്തൊക്കെ ധൈര്യപൂര്‍വ്വം എത്തിയ ഗൗരവ് വാര്‍ത്തകളില്‍ നിറഞ്ഞത് നിരവധി തവണ. പലയിടത്തെയും അന്ധവിശ്വാസത്തിന്റെ പൊള്ളത്തരങ്ങള്‍ ഈ യുവാവ് ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി.
2016 ജൂലൈ ഏഴിനാണ് ഡല്‍ഹി ദ്വാരകയിലെ സ്വന്തം ഫ്‌ളാറ്റിനുള്ളില്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ ഗൗരവിനെ കണ്ടത്. ഭാര്യക്കും മാതാപിതാക്കള്‍ക്കുമൊപ്പമാണ് ഇവിടെ ഗൗരവ് താമസിച്ചിരുന്നത്. കുളിമുറിയില്‍ നിന്ന് അസാധാരണ ശബ്ദം കേട്ട് ഓടിച്ചെന്നപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഗൗരവിനെ കണ്ടു എന്നാണ് ഭാര്യ ആര്യാ കാശ്യപ് പൊലീസിന് നല്‍കിയ മൊഴി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗൗരവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു വീടും ഗൗരവിന്റെ മൊബൈല്‍ ഫോണും പരിശോധനക്ക് വിധേയമാക്കിയെങ്കിലും മരണകാരണം കണ്ടെത്താനായില്ല. ഗൗരവിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തില്‍ ഡല്‍ഹി പൊലീസ് കേസ് ഫയല്‍ മടക്കി. എന്നാല്‍ ഇത് ബന്ധുക്കള്‍ ഇന്നും വിശ്വസിക്കുന്നില്ല. ഗൗരവ് ഒരിക്കലും ആത്മഹത്യ ചെയ്യാനിടയില്ലെന്നാണ് വീട്ടുകാരുടെ നിലപാട്.
അമേരിക്കയില്‍ പഠനശേഷം കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് എടുത്ത് ഇഷ്ടജോലിയില്‍ പ്രവേശിക്കുകയായിരുന്നു ഗൗരവ്. പ്രേതബാധയുണ്ടെന്നു പരക്കെ പറഞ്ഞിരുന്ന ഒരു വീട്ടിലേക്കു താമസം മാറിയതോടെയാണ് കൊമേഴ്‌സ്യല്‍ പൈലറ്റ് എന്ന കരിയറില്‍ നിന്നും ഗൗരവ് പിന്തിരിയാന്‍ തുടങ്ങിയതെന്നു പറയപ്പെടുന്നു. ജോലി വിട്ടശേഷം പാരാനോര്‍മല്‍ വിഷയങ്ങളില്‍ പഠനം നടത്തിയ ഗൗരവ് ഇന്ത്യയില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് പാരാനോര്‍മല്‍ അന്വേഷകനും പാരാ നെക്‌സസ് പ്രതിനിധിയുമായിരുന്നു.
പ്രേതബാധയുള്ളതെന്ന് പറയപ്പെടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ രാത്രി തങ്ങുകയുമൊക്കെയായിരുന്നു ഇദ്ദേഹത്തിന്റെ ഹോബി. ഇന്ത്യയിലും വിദേശത്തും അടക്കം ഇത്തരം സ്ഥലങ്ങള്‍ ഗൗരവ് സന്ദര്‍ശിച്ചിട്ടുണ്ട്. ഈ യാത്രകള്‍ വിഷയമായ ടിവി പരിപാടികള്‍ക്കും പ്രേക്ഷകരേറെയായിരുന്നു. ഭൂത് ആയാ, ഫിയര്‍ ഫയല്‍സ് തുടങ്ങിയ ടിവി പരിപാടികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 16 ഡിസംബര്‍, ടാങ്കോ ചാര്‍ളി എന്നീ സിനിമകളിലും ഗൗരവ് അഭിനയിച്ചിട്ടുണ്ട്. പ്രേതബാധയുണ്ടെന്ന് പറയുന്ന ആറായിരത്തോളം സ്ഥലങ്ങള്‍ ഗൗരവ് സന്ദര്‍ശിച്ചുണ്ടെന്നാണ് ഇന്ത്യന്‍ പാരാനോര്‍മല്‍ സൊസൈറ്റിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.
മരണത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഗൗരവ് വിവാഹിതനായത്. ഏതോ വിപരീതശക്തി തന്നെ അതിലേക്കു നയിക്കുന്നുവെന്നും പിന്തിരിയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ലെന്നും ഗൗരവ് ഭാര്യ ആര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ ജോലിയിലുള്ള അമിതഭാരമോ സമ്മര്‍ദ്ദമോ മൂലം പറഞ്ഞതാകാമെന്ന് കരുതി ഭാര്യ അതു കാര്യമാക്കിയിരുന്നില്ല. തിവാരിയുടെ മൃതദേഹത്തില്‍ കഴുത്തിനു ചുറ്റം കറുത്തപാട് കണ്ടിരുന്നു. ഏതോ അദൃശ്യ ശക്തികള്‍ തിവാരിയുടെ മരണത്തിന് പിന്നിലുണ്ടെന്ന് ഇന്നും വിശ്വസിക്കുന്നവര്‍ നിരവധിയാണ്.
പ്രേതങ്ങളിലും കെട്ടുകഥകളിലും ഭയന്ന് കഴിയുന്ന ജനങ്ങളെ അതില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗൗരവ് തിവാരി പാരനോര്‍മല്‍ സൊസൈറ്റി സ്ഥാപിച്ചത്. എന്നാല്‍ മരണത്തിലെ ദുരൂഹത മൂലം അദ്ദേഹം ലക്ഷ്യം വച്ചതിന്റെ വിപരീത പ്രചാരണമാണ് ഇന്ന് പലരും നടത്തുന്നത്.
അന്യഗ്രഹജീവികളെ കണ്ടുവെന്നും പേടകം കണ്ടുവെന്നും പലപ്പോഴായി വാർത്തകൾ വരാറുണ്ട്. യുഎസിൽ പോർവിമാനം പോലെയുള്ള വസ്തു പറത്തി കൊണ്ട് പോകുന്ന അന്യഗ്രഹ ജീവികളെ കണ്ടതായുള്ള വാർത്തയ്ക്ക് പിന്നാലെയാണ് കാണുന്നതെല്ലാം അന്യഗ്രഹജീവികളൊന്നുമല്ല, മച്ചിന് മുകളിൽ മൂങ്ങയാവാമെന്ന് ഒന്ന് ട്വിറ്റർ ഉപയോക്താവ് ഈ വിഡിയോ പോസ്റ്റ് ചെയ്ത് കുറിച്ചത്. ഉണ്ടക്കണ്ണും കൂർത്ത ചുണ്ടുമുള്ള നിവർന്ന് നിൽക്കുന്ന രണ്ട് ജീവികളാണ് വിഡിയോയിൽ ഉള്ളത്. കാഴ്ചയിൽ തന്നെ പക്ഷിയോട് സാമ്യവുമുണ്ട്. അന്യഗ്രഹ ജീവികളെന്നപേരിൽ ഇവയുടെ വിഡിയോ വ്യാപകമായി മുമ്പും പ്രചരിച്ചിരുന്നു.
പണിപൂർത്തിയാകാത്ത കെട്ടിടത്തിന്റെ മുകളിൽ നിന്ന് മുഖം മുട്ടവലിച്ച് നീട്ടിയത് പോലെയുള്ള മൂന്ന് ജീവികളെ കണ്ടെത്തിയതാണ് അന്യഗ്രഹ ജീവികളെന്ന ആശങ്ക ഉണ്ടാക്കിയത്. എന്നാൽ ഇത് അന്യഗ്രഹജീവികളല്ലെന്നും വെള്ളിമൂങ്ങയുടെ കുഞ്ഞുങ്ങളാണെന്നും വിദഗ്ധർ കണ്ടെത്തുകയായിരുന്നു. 2017 ൽ ആന്ധ്രാപ്രദേശിലായിരുന്നു ഈ വിഡിയോ ചിത്രീകരിക്കപ്പെട്ടത്.
I’m now positive that people who claim to have seen aliens have actually just seen baby owls. pic.twitter.com/CAr65NG9qR
— Daniel Holland (@DannyDutch) November 14, 2019
12 ചുവപ്പുസിഗ്നലുകൾ മറികടന്ന് പാഞ്ഞ യുവാവിനെ അതിസാഹസികമായി പിടികൂടി ഷാർജ പൊലീസ്. മണിക്കൂറിൽ 160 വേഗതയിൽ കാർ ഓടിച്ച ലാൻഡ് ക്രൂയിസർ പ്രാഡോയിലാണ് 28കാരൻ ചീറിപ്പാഞ്ഞത്. യുവാവിനെ ക്രിമിനൽ കോടതിയിൽ ഹാജരാക്കി.
അജ്മാനിലെ വ്യവസായ മേഖലയിൽ വാഹനപരിശോധന ഭയന്നാണ് യുവാവ് ഷാർജ ഭാഗത്തേക്ക് കുതിച്ചത്. ഇയാളെ പൊലീസ് പിന്തുടരുകയായിരുന്നു. പലയിടങ്ങളിലും അപകടമുണ്ടാകേണ്ടതായിരുന്നു എന്ന് പൊലീസ് പറയുന്നു. വാഹനം നിര്‍ത്താൻ ആവശ്യപ്പെട്ടെങ്കിലും അമിതവേഗത്തിൽ കുതിക്കുകയായിരുന്നു യുവാവ്.
സ്വന്തം നാട്ടുകാരനായ മറ്റൊരാളും യുവാവിനൊപ്പമുണ്ടായിരുന്നു. 10 പട്രോൾ ടീമുകളെ കൂടി വ്യന്യസിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. റോഡ് ഡിവൈഡറിലിടിച്ച് വാഹനം നിന്നപ്പോൾ മുന്നിലെത്തിയ പൊലീസിനെ ഇടിച്ചിട്ട് വാഹനവുമായി കടന്നുപോകാൻ ശ്രമിച്ചെങ്കിലും തങ്ങൾ ടയറിന്റെ കാറ്റഴിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പട്രോൾ സംഘത്തിൽ നിന്ന് രക്ഷപ്പെടാനാണ് താൻ വാഹനം അമിതവേഗത്തിലോടിച്ചതെന്ന് യുവാവ് സമ്മതിച്ചു.
നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലേയ്ക്ക് പോകാനുള്ള പരിശോധനകൾ പൂർത്തിയാക്കി വിമാനത്തിൽ കയറാൻ തുടങ്ങുന്ന സമയത്താണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശ്രുശ്രൂഷകൾക്കുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.