ജപ്പാനിൽ മാത്രം നടക്കുന്ന ഉത്സവമാണ് ‘ഹഡാകാ മട്‌സുരി’. എന്നു വച്ചാല്‍ ‘നഗ്നരുടെ ഉത്സവം’. പേരു പോലെ തന്നെ പതിനായിരക്കണക്കിന് ആളുകളാണ് ഈ ഉത്സവത്തില്‍ നഗ്‌നരായി പങ്കെടുക്കാന്‍ എത്തുന്നത്. ഈ ഉത്സവം ഫെബ്രുവരിയിലെ മൂന്നാമത്തെ ആഴ്ചയാണ് നടക്കാറുള്ളത്. സൈദൈജി കനോനിന്‍ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തിൽ പുരുഷന്മാരാണ് പങ്കെടുക്കാറുള്ളത്.

ഇതിൽ പങ്കെടുക്കുന്ന ഭൂരിഭാഗം പേരും ജാപ്പനീസ് അരക്കച്ചയും’ഫണ്ടോഷി’ വെളുത്ത സോക്‌സുകളും മാത്രമാണ് ധരിക്കാറുള്ളത്. 15ാം തീയതിയാണ് ഈ വർഷത്തെ ഹഡാകാ മട്‌സൂരി ആഘോഷിച്ചത്. കൃഷിയില്‍ വിളവ് ലഭിക്കാനും സമ്പല്‍സമൃദ്ധിക്കും വേണ്ടിയാണ് ഈ ഉത്സവം നടത്തുന്നത്. ഇതില്‍ പങ്കെടുക്കുന്ന ചെറുപ്പക്കാര്‍ക്കായി പ്രത്യേക ചടങ്ങുകള്‍ നടത്തി വരുന്നു.

ആദ്യം അര്‍ദ്ധ നഗ്‌നരായ പുരുഷന്മാര്‍ ക്ഷേത്രത്തിന് ചുറ്റുമോടാന്‍ തുടങ്ങും. പിന്നീട് ഈ കൂട്ടയോട്ടം അവസാനിക്കുന്നത് ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കുളത്തിലായിരിക്കും. ഇവിടെ നിന്ന് ദേഹം ശുദ്ധിയാക്കി വേണം പ്രധാനചടങ്ങുകള്‍ നടക്കുന്ന ഭാഗത്ത് എത്താൻ എന്നതാണ് വിശ്വാസം.

ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെ പുരോഹിതന്‍ രണ്ട് ഭാഗ്യ ദണ്ഡുകളും 100 ബണ്ടില്‍ മരച്ചില്ലകളും വലിച്ചെറിയും. ഇവ കണ്ടെത്തുന്നവർക്ക് ഭാഗ്യം കൈവരുമെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. ഈ ചടങ്ങ് അരമണിക്കൂര്‍ നീണ്ടു നില്‍ക്കും.മരച്ചില്ലകളും ദണ്ഡുകളും കൈക്കലാക്കുന്നതിനിടെ ഭക്തര്‍ക്ക് പരിക്കേൽക്കുന്നത് സാധാരണമാണ്.

ജപ്പാൻകാർ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ ഹഡാകാ മട്‌സുരിയിൽ പങ്കെടുക്കുന്നുണ്ട്. ജപ്പാനിലെ ഒക്കയാമ നഗരത്തില്‍ നിന്ന് ട്രയിനില്‍ 30 മിനിറ്റ് സഞ്ചരിച്ചാണ് ഈ ക്ഷേത്രത്തില്‍ എത്തുന്നത്. അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഹഡാകാ മട്‌സുരിയില്‍ ഇത്തവണ പതിനായിരത്തിലേറെ പേര്‍ പങ്കെടുത്തതായാണ് കണക്കുകള്‍ പറയുന്നത്.