രണ്ടാം ഏകദിന മത്സരത്തിൽ രോഹിത്തിന്റെയും രാഹുലിന്റെയും തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ടിന് പിന്നാലെ വെടിക്കെട്ടിന് തുടക്കമിടുകയായിരുന്നു പന്ത് – അയ്യർ സഖ്യം . റോസ്റ്റൻ ചേസിന്റെ ഓവറിൽ ഇരുവരും ചേർന്ന് 31 റൺസാണ് അടിച്ചു കൂട്ടിയത് . 1999 ൽ ന്യൂസിലാന്റിന് എതിരെ സച്ചിനും അജയ് ജഡേജയും ചേർന്ന് ഒരോവറിൽ അടിച്ചു കൂട്ടിയ 28 റൺസ് എന്ന റെക്കോർഡാണ് ഇരുവരും മറികടന്നത് . ഏകദിനത്തിലെ ഇന്ത്യയുടെ ഒരോവറിലെ ഏറ്റവും സ്കോറാണ് വിസാഗിൽ നേടിയത് .
ക്രീസില്‍ ശ്രേയസിനൊപ്പം പന്തെത്തിയതോടെ കളിയുടെ ഗിയര്‍ മാറി. കൂറ്റനടികളുമായി ഇരുവരും കളം നിറഞ്ഞു. തുടക്കമിട്ടത് പന്തായിരുന്നു. അല്‍സാരി ജോസഫ് എറിഞ്ഞ 44ാം ഓവറില്‍ പന്ത് രണ്ട് സിക്‌സുകള്‍ പറത്തി. പിന്നീടെറിഞ്ഞ കോട്രലിന്റെ ഓവറില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുമാണ് പന്ത് അടിച്ചെടുത്തത്.
പന്ത് കത്തിക്കയറിയതോടെ ശ്രേയസും ഉഷാറായി. റോസ്റ്റന്‍ ചെയ്‌സ് എറിഞ്ഞ 46ാം ഓവറില്‍ നാല് സിക്‌സും ഒരു ഫോറുമാണ് അയ്യര്‍ പറത്തിയത്. ഇരുവരുടേയും മിന്നല്‍ ബാറ്റിങാണ് മികച്ച സ്‌കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്.
നിര്‍മാതാക്കളെ മനോരോഗികളെന്ന് അധിക്ഷേപിച്ച ഷെയ്ന്‍ നിഗം പരസ്യമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ മാപ്പു പറയണമെന്ന് നിര്‍മാതാക്കളുടെ സംഘടന. ഷെയ്നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ല. ഷെയ്ന്റെ കാര്യത്തില്‍ താരസംഘടനയാ അമ്മ ഉത്തരവാദിത്തം ഏല്‍ക്കണം, ഒരു വിട്ടുവീഴ്ചയക്കും തല്‍ക്കാലും തയാറല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹിയായ ജി.സിരേഷ് കുമാര്‍ പറഞ്ഞു.
എന്നാൽ നിര്‍മാതാക്കളെ മനോരോഗികളെന്ന് വിളിച്ചതിന് ക്ഷമാപണം നടത്തി നടന്‍ ഷെയിന്‍ നിഗം രംഗത്തുവന്നിരുന്നു. തന്റെ പരമാര്‍ശം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമിക്കണമെന്നുമാണ് ഫെയ്സ്ബുക് പോസ്റ്റ്. എന്നിരുന്നാലും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് ആവർത്തിക്കുകയായിരുന്നു ഇന്ന് നിർമാതാക്കളുടെ സംഘടന.
പ്രധാനമന്ത്രിക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട് നടൻ ടിനി ടോമും ബിജെപി പ്രവർത്തകനുമായ ശ്രീജിത്ത് പന്തളവുമായുള്ള ഫോൺ സംഭാഷണം പുറത്ത്. ശ്രീജിത്ത് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഈ ഓഡിയോ പുറത്തുവിട്ടത്.
‘എന്ത് ഉദ്ദേശിച്ചാണ് നിങ്ങൾ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത്. സംഭവത്തിൽ നിങ്ങളെ ന്യായീകരിക്കാനാകില്ലെന്നും കോടതി കയറ്റുമെന്നും’ ശ്രീജിത്ത് പറയുന്നുണ്ട്. ടിനിയുടെ മനസ്സിലെ ദുരുദ്ദേശമാണ് ഇതെന്നും ശ്രീജിത്ത് പറയുന്നു. താന്‍ ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നും തീവ്രവാദിയല്ലെന്നും ടിനി തിരിച്ചു പറയുന്നു. ടിനിയെ മാത്രമല്ല ഈ വിഷയത്തിൽ കേന്ദ്രഗവൺമെന്റിനെ വിമർശിച്ച പൃഥ്വിരാജിനും കുഞ്ചാക്കോ ബോബനും എതിരെയും ശ്രീജിത്ത് സംസാരിക്കുന്നുണ്ട്.
എന്നാൽ താന്‍ ഒരു രാഷ്ട്രീയപാർട്ടിയിലും ഇല്ലാത്ത ആളാണെന്നും ദയവായി വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ടിനി ടോം ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് കേൾക്കാൻ ശ്രീജിത്ത് തയ്യാറാകുന്നില്ല. സിനിമക്കാർ ആവശ്യമുള്ള കാര്യത്തിൽ ഒന്നും പ്രതികരിച്ചിട്ടില്ല എന്നും ശ്രീജിത്ത് ആരോപിക്കുന്നു. സിനിമക്കാർ പ്രശസ്തിക്ക് വേണ്ടി ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതെന്നും ശ്രീജിത്ത് പറയുന്നു.
പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ടിനി ടോം ഒരു ചിത്രം പങ്കുവച്ചിരുന്നു. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് കൊന്ന കഥയായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്.
എന്നാൽ ഇത് വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് ടിനി തടിയൂരിയിരുന്നു. പോസ്റ്റ് പിൻവലിച്ചെന്നും തനിക്കു തെറ്റുപറ്റിയതാണെന്നും ടിനി ടോം പിന്നീട് പറഞ്ഞു. ഇപ്പോൾ താരത്തിന്റെ പേജിൽ അസഭ്യവർഷവുമായി ആളുകൾ എത്തുന്നുണ്ട്. കൂടുതലും ഭീഷണി സന്ദേശങ്ങളാണ്. പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ യാതൊന്നും പറഞ്ഞിട്ടില്ലെന്നും തെറ്റുപറ്റിയതാണെന്നും ടിനി ലൈവ് വിഡിയോയിലൂടെ പറഞ്ഞു.
54 വര്‍ഷങ്ങളായി റോഡരികില്‍ ചായ വില്‍ക്കുന്ന ഒരു ചായക്കടക്കാരന്‍. അദ്ദേഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ താരം.കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ പത്മശ്രീ നേടിയ,ഒഡിഷയിലെ 61 കാരനായ പ്രകാശ് റാവു തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും ചികിത്സയ്ക്കുമാണ്.ഈ ചായക്കടക്കാരന്റെ കഥ അല്പം വ്യത്യസ്തമാണ്.ആറാം വയസ്സിലാണ് റാവുവിന്റെ അച്ഛന്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് തിരികെയെത്തുന്നത്.നാട്ടില്‍ നല്ല ജോലി കിട്ടും എന്ന പ്രതീക്ഷ പെട്ടെന്ന് തന്നെ ഇല്ലാതായി.ഒപ്പം പട്ടിണിയും ദാരിദ്ര്യവും ഏറിയപ്പോള്‍ അദ്ദേഹം 5 രൂപ നിക്ഷേപത്തില്‍ ഒരു ചായക്കട തുടങ്ങി. ഇന്നും 50 വര്‍ഷത്തോളമായി റാവു ജോലി ചെയ്തു വരുന്നത് അതേ കടയിലാണ്.
വിദ്യാഭ്യാസം നേടേണ്ട സമയത്ത് കുട്ടികള്‍ പണിക്ക് പോകുന്നതും ആ പണം കൊണ്ട് അച്ഛന്‍ മദ്യപിക്കുന്നതും റാവുവിനെ ഏറെ വിഷമിപ്പിച്ചു. ഇതോടെ അദ്ദേഹം ഒന്ന് തീരുമാനിച്ചു.അതോടെ,ചായക്കടയില്‍ നിന്നും കിട്ടുന്നതിന്റെ പകുതി തുക അദ്ദേഹം തെരുവുകളിലെ കുട്ടികളുടെ പഠനത്തിനും മറ്റു ചികിത്സാകാര്യങ്ങള്‍ക്കും മാറ്റി വെച്ചു. രണ്ടു മുറികളിലായി നാല് കുട്ടികളെ വീട്ടില്‍ തന്നെ താമസിപ്പിച്ചു.ഇവര്‍ക്ക് സൗജന്യമായി ഭക്ഷണവും വിദ്യാഭ്യാസവും നല്‍കി.
ഒരിക്കല്‍,ഞങ്ങളെ പട്ടിണിക്കിട്ടു കൊണ്ട് അവരെ പഠിപ്പിക്കുന്നതെന്തിന് എന്ന് ചോദിച്ച അതേ മാതാപിതാക്കള്‍ ഇന്ന് അഭിമാനത്തോടുകൂടി കുട്ടികളെ അദ്ദേഹത്തിന്റെ സ്‌കൂളിലേക്ക് കൊണ്ട് വരുന്നു.100 ലധികം കുട്ടികള്‍ ഇന്നവിടെ പഠിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ ധനികനാണ് താന്‍ എന്നാണ് റാവു ഇപ്പോള്‍ പറയുന്നത്.
ബ്രിട്ടീഷ് പൊതുതിരഞ്ഞെടുപ്പിലെ ലേബര്‍ പാര്‍ട്ടിയുടെ വന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സ്വന്തം പാര്‍ട്ടി നേതാവായ ജെറിമി കോര്‍ബിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രിയും ലേബര്‍ നേതാവുമായ ടോണി ബ്ലെയര്‍. കോര്‍ബിന്റെ ഭ്രാന്തന്‍ വിപ്ലവ സോഷ്യലിസമൊന്നും യുകെയില്‍ നടക്കില്ല എന്ന് ടോണി ബ്ലെയര്‍ പറഞ്ഞു. 1930ന് ശേഷം ലേബര്‍ പാര്‍ട്ടി നേരിട്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം കോര്‍ബിന്റെ ഇടതുപക്ഷ ആശയങ്ങളാണ് എന്ന് പറഞ്ഞാണ് ബ്ലെയറിന്റെ കുറ്റപ്പെടുത്തല്‍.
സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതും ദേശസാത്കരണം പ്രോത്സാഹിപ്പിക്കുന്നതുമായി പ്രകടന പത്രികയാണ് കോര്‍ബിന്‍ തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ചത്. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് രണ്ടാം തവണ ഹിതപരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്നും കോര്‍ബിന്‍ പറഞ്ഞിരുന്നു. ശക്തമായ നേതൃത്വം വാഗ്ദാനം ചെയ്യാന്‍ കോര്‍ബിന് കഴിയാത്തതാണ് ലേബറിന്റെ പരാജയത്തിന് കാരണമെന്ന് ലണ്ടനില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കവേ ബ്ലെയര്‍ അഭിപ്പായപ്പെട്ടു. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ലേബര്‍ പാര്‍ട്ടി നേതൃ സ്ഥാനമൊഴിഞ്ഞ കോര്‍ബിന്‍ ഇനി മത്സരരംഗത്തുണ്ടാകില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ലേബര്‍ നേതൃസ്ഥാനത്തേയ്ക്ക് കോര്‍ബിന്റെ പിന്‍ഗാമിക്കായുള്ള തിരഞ്ഞെടുപ്പ് ഉടന്‍ നടക്കും.
ലേബര്‍ പാര്‍ട്ടിയെ തന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭ്രാന്തന്‍ വിപ്ലവ സോഷ്യലിസത്തിന്റേയും തീവ്ര ഇടതുപക്ഷ സാമ്പത്തിക ആശയങ്ങളുടേയും മിശ്രിത ബ്രാന്‍ഡ് ആണ് കോര്‍ബിന്‍ അവതരിപ്പിച്ചത്. ഇത് ബ്രിട്ടനും പാശ്ചാത്യരാജ്യങ്ങളും മൗലികമായി തന്നെ എക്കാലവും എതിര്‍ത്തുപോരുന്ന ആശയങ്ങളാണ്. ജനങ്ങൾ ഇത് അംഗീകരിച്ചില്ല. പാശ്ചാത്യ വിദേശനയത്തോട് വലിയ ശത്രുത പുലര്‍ത്തുന്ന സമീപനമാണ് കോര്‍ബിന്‍ കാണിച്ചത്. ഇത് പരമ്പരാഗത ലേബര്‍ വോട്ടര്‍മാരെ അകറ്റാനിടയാക്കി – ബ്ലെയർ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിന് മുമ്പ് യൂഗോവ് നടത്തിയ അഭിപ്രായ സര്‍വേയില്‍ കോര്‍ബിനെക്കുറിച്ച് മോശം അഭിപ്രായമാണ് 60 ശതമാനം പേരും രേഖപ്പെടുത്തി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെക്കുറിച്ച് മോശം അഭിപ്രായമുണ്ടായിരുന്നത് 47 ശതമാനം പേര്‍ക്കാണ്.
1983 മുതല്‍ ഐലിംഗ്ടണ്‍ നോര്‍ത്തില്‍ നിന്ന് തുടര്‍ച്ചയായി ഹൗസ് ഓഫ് കോമണ്‍സിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കോര്‍ബിന്‍ ബ്രിട്ടന്റെ സൈനിക നടപടികളെ ശക്തമായി എതിര്‍ത്തുപോന്ന നേതാവാണ്. ഇറാഖ് യുദ്ധത്തിനെതിരെ തുടര്‍ച്ചയായി പാര്‍ലമെന്റില്‍ വോട്ട് ചെയ്ത വ്യക്തി. 1997-2007 കാലത്ത് യുകെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിന്റെ ജനപ്രീതി, വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഇറാഖ് യുദ്ധത്തിന് സൈന്യത്തെ അയച്ചതോടെ ഇടിഞ്ഞിരുന്നു.
തുമ്പോളി ഇരട്ടക്കൊലക്കേസില്‍ ആറുപ്രതികള്‍ പൊലീസ് പിടിയിലായി. രണ്ടുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കണ്ടെത്തി.
തുമ്പോളി സ്വദേശികളായ ഡെറിക് മാര്‍ട്ടിന്‍ ആന്‍റപ്പനെന്ന ആന്റണി എന്നിവരെയാണ് കോടതി റിമാന്‍ഡ് െചയ്തത്. ഒളിവില്‍പോയെങ്കിലും ഇവരെ കൊലപാതകം നടന്ന ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. മറ്റ് പ്രതികളായ ശരത്, ജോർജ്ജ്, കണ്ണൻ, ചാൾസ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. ചേർത്തലയിൽ നിന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് നാലു പ്രതികളെ പിടികൂടുന്നത്. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്.
കഴിഞ്ഞ ഞായറാഴ്ച അപതിനൊന്നു മണിയോടെയായിരുന്നു കേസിനാസ്പദമായ കൊലപാതകം നടന്നത്. തുമ്പോളി സാബു കൊലക്കേസിലെ പ്രതികളായ വികാസ്, ജസ്റ്റിൻ എന്നിവരാണ് കൊലപ്പട്ടത്. സാബുവിനെ വകവരുത്തിയതിന്‍റെ പ്രതികാരമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. കൂടുതൽ പേർക്ക് കൊലാതകത്തിൽ പങ്ക് ഉണ്ടോ എന്ന കാര്യവും പൊലീസ് അന്വോഷിക്കുന്നുണ്ട്
നയൻതാര, തൃഷ, നസ്രിയ, സായ് പല്ലവി എന്നീ നായകമാരുടെ ചിത്രങ്ങൾ കാണിച്ച് അവതാരക ചോദിച്ച ചില കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക് രസകരമായി മറുപടി പറഞ്ഞ് നിവിൻ പോളി. നാലുപേരിൽ ആരാണ് കൂടുതൽ ശാന്തമായി സംസാരിക്കുന്നത് എന്ന ചോദ്യത്തിന് സായ് പല്ലവി എന്നാണ് നിവിൻ മറുപടി കൊടുത്തത്. സദസിനൊപ്പം നിറഞ്ഞ ചിരിയോടെയാണ് സായ് പല്ലവി അത് കേട്ടത്.
അവരിൽ ആരാണ് കൂടുതൽ സമ്മാനങ്ങൾ നൽകിയിട്ടുള്ളതെന്ന് ചോദിച്ചപ്പോൾ നസ്രിയ ആണെന്നും പറഞ്ഞു. താൻ തമാശയ്ക്കു പോലും വഴക്കുണ്ടാക്കുന്ന ആളല്ലെന്നും നാലു പേരോടും വളരെ നല്ല സൗഹൃദം ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ബിഹൈൻഡ് വുഡ്സ് പുരസ്കാര ദാനവേദിയിൽ സ്വന്തം സിനിമയിലെ ഗാനത്തിന് ചുവടു വച്ച് നിവിൻ പോളി കാണികളെ കയ്യിലെടുത്തു. ‘ലവ് ആക്്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലെ കുടുക്കു പൊട്ടിയ കുപ്പായം എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് ചുവട് വെച്ചത്. വടിവേലുവിന്റെ ഡാൻസുമായി കൂട്ടിയിണക്കിയ വിഡിയോ കാണിച്ച ശേഷമാണ് നിവിനോടു ചുവടു വയ്ക്കാൻ ആവശ്യപ്പെട്ടത്. ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് ചെറുതായൊന്ന് ചുവടു വച്ച് താരം സദസിനെ സന്തോഷിപ്പിച്ചു. നിവിന്റെ ഡാൻസിന്റെ വിഡിയോ യൂട്യൂബ് ട്രെൻഡിങിൽ ഇടം നേടി.
ഗീതു മോഹൻ ദാസ് സംവിധാനം ചെയ്ത ‘മൂത്തോൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവിൻ പോളിക്ക് പുരസ്കാരം ലഭിച്ചത്. പുരസ്കാരം ഏറ്റുവാങ്ങാൻ വേദിയിലെത്തിയ നിവിനോട് അവതാരക ചില ചോദ്യങ്ങൾ ചോദിച്ചു. ജീവിതത്തിൽ ആദ്യമായി പ്രപ്പോസൽ വന്നത് എപ്പോഴാണെന്നുള്ള ചോദ്യത്തിന് പ്ലസ്ടു കാലത്തായിരുന്നവെന്നും എന്നാൽ എന്താണ് പറഞ്ഞതെന്ന് താൻ ഓർക്കുന്നില്ലെന്നും സരസമായി നിവിൻ മറുപടി പറഞ്ഞു. മലയാളത്തിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നായിക മഞ്ജു വാര്യർ ആണെന്നും തമിഴിൽ തൃഷ ആണെന്നും നിവിൻ വെളിപ്പെടുത്തി
‘ഞാൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് തെറ്റാണെന്ന് മനസിലായി. മാപ്പു ചോദിക്കുന്നു..’ നടൻ ടിനി ടോം ഫെയ്സ്ബുക്ക് ലൈവിലെത്തി പറഞ്ഞ വാക്കുകളാണ്. അൽപം മുൻപ് ടിനി ടോം പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റാണ് അദ്ദേഹത്തെ പ്രതിഷേധത്തിലും രോഷത്തിലും ചാടിച്ചത്. ‘1672 ൽ ഒരു നാട്ടിൽ അക്രമാസക്തമായ ജനക്കൂട്ടം അവിടുത്തെ പ്രധാനമന്ത്രിയെ കൊന്നുതിന്നു..’
ഇതായിരുന്നു ടിനി ടോം പങ്കുവച്ച പോസ്റ്റ്. ‘വെറുതേ പറഞ്ഞുവെന്നയുള്ളൂ’ എന്ന് തലക്കെട്ടോടെ താരം പങ്കുവച്ച കുറിപ്പ് വലിയ പ്രതിഷേധത്തിന് ഇടയാക്കി. പ്രധാനമന്ത്രിയെ കൊല്ലാൻ പരോക്ഷമായി ആഹ്വനം ചെയ്തു എന്ന തരത്തിൽ പോസ്റ്റ് സൈബർ ലോകത്ത് പ്രചരിച്ചതോടെ പോസ്റ്റ് പിൻവലിച്ച് താരം മാപ്പു പറഞ്ഞു.
ഫെയ്സ്ബുക്ക് ൈലവിലെത്തിയാണ് ടിനി ടോം മാപ്പു പറഞ്ഞിരിക്കുന്നത്. തന്റെ പോസ്റ്റ് ചിലർ തെറ്റിദ്ധരിപ്പിച്ച് വ്യാഖ്യാനിക്കുകയായിരുന്നെന്നും പോസ്റ്റിട്ടത് തെറ്റായി പോയെന്ന് മനസിലായെന്നും ടിനി ടോം പറയുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും താരം വ്യക്തമാക്കി.
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം വലിയ പ്രതിഷേധം നടക്കുന്ന ഘട്ടത്തില്‍ വിഷയത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി. ഇത്തരമൊരു നിയമം എന്തുകൊണ്ടും അനിവാര്യമാണെന്നും ഹിന്ദുക്കള്‍ക്ക് പോകാന്‍ ഈ ലോകത്ത് ഒരിടവും ഇല്ലെന്നുമായിരുന്നു ഗഡ്ഗരിയുടെ വാക്കുകള്‍.
”മുസ്ലിംകള്‍ക്കായി നിരവധി രാജ്യങ്ങള്‍ ഉണ്ട്. എന്നാല്‍ ഹിന്ദുക്കള്‍ക്കോ, ഒരൊറ്റ രാജ്യമില്ല. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്”- നിതിന്‍ ഗഡ്കരി പറഞ്ഞു
നേരത്തെ നേപ്പാള്‍ ഒരു ഹിന്ദു രാഷ്ട്രമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഒരു ഹിന്ദു രാഷ്ട്രവുമില്ല. അതുകൊണ്ട് തന്നെ ഹിന്ദുക്കള്‍, സിഖുകാര്‍ തുടങ്ങിയവര്‍ എവിടെ പോകും? മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് പൗരത്വം നല്‍കുന്ന രാജ്യങ്ങളുണ്ട്. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
ഞങ്ങള്‍ നമ്മുടെ രാജ്യത്തെ ഒരു മുസ്‌ലിം പൗരനും എതിരല്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുകയാണ്. വിവേചനരാഷ്ട്രീയത്തിന് എതിരാണ് ഞങ്ങളുടെ സര്‍ക്കാര്‍ എന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കയാണ്.’- ഗഡ്ഗരി പറഞ്ഞു.
2014 ഡിസംബര്‍ 31 ന് മുന്‍പ് അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ് ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മത സമുദായങ്ങളില്‍ നിന്ന് വന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം. എന്നാല്‍ മുസ് ലീം സമുദായക്കാരായവര്‍ക്ക് പൗരത്വം നല്‍കില്ല.
എന്നാൽ തുടര്‍ച്ചയായ മൂന്നാം ദിവസവും ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനു നേതൃത്വം നല്‍കി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആയിരക്കണക്കിനാളുകളാണ് ഇന്ന് ഹൗറാ മൈതാനത്തു നിന്നാരംഭിച്ച റാലിയില്‍ അണിചേര്‍ന്നത്.
രാജ്യത്തു തീയിടുക എന്നുള്ളതല്ല, തീ അണയ്ക്കുക എന്നുള്ളതാണ് താങ്കളുടെ ജോലിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് മമത പറഞ്ഞു. റാലിയില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
ബംഗാൡ പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും അനുവദിക്കില്ലെന്ന് മമത ആവര്‍ത്തിക്കുകയും ചെയ്തു. ‘ആരോടും സംസ്ഥാനം വിട്ടുപോകാന്‍ ആവശ്യപ്പെടില്ല. എല്ലാ മതങ്ങളുടെയും ജാതികളുടെയും കൂട്ടായ നിലനില്‍പ്പിലാണു ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇന്ത്യയിലെ പൗരന്മാരാണു നമ്മള്‍. അതാരും എടുത്തുകൊണ്ടുപോവില്ല.’- മമത പറഞ്ഞു.
സ്വന്തം ലേഖകൻ
ചെന്നൈ : പൗരത്വ നിയമ ഭേദഗതിക്കെതിരെ വീണ്ടും പ്രതികരണവുമായി നടന്‍ സിദ്ധാര്‍ഥ്. ആദ്യം മുസ്ലീങ്ങളെയും പിന്നീട് മറ്റ് മതസ്ഥരെയും അവര്‍ മാറ്റിനിര്‍ത്തുമെന്നും. ഫാസിസത്തോട് നോ പറയണമെന്നും ഇന്ത്യയെ രക്ഷിക്കണമെന്നും സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.

” ആദ്യം അവര്‍ മുസ്ലീങ്ങളെ മാറ്റിനിര്‍ത്തും, പിന്നീട് ക്രിസ്ത്യാനികളെ, ശേഷം മറ്റ് മതസ്ഥരെ. പിന്നാലെ അടിച്ചമര്‍ത്തപ്പെട്ട ജാതിവിഭാഗങ്ങളെ അരികുവത്ക്കരിക്കും. ശേഷം തന്ത്രപരമായി സ്ത്രീകളുടെ അവകാശങ്ങള്‍ക്കു പിറകേ പോകും. വിഭജിക്കാന്‍ അവര്‍ എപ്പോഴും ഒരു വഴി കണ്ടെത്തും. വിദ്വേഷത്തിനായും അവര്‍ ഒരു മാര്‍ഗം കണ്ടെത്തും. അതാണവരുടെ മാര്‍ഗം. ഫാസിസത്തോട് നോ പറയൂ. ഇന്ത്യയെ രക്ഷിക്കൂ”- സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കും സിദ്ധാര്‍ഥ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
മുമ്പും നിരവധി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ തുറന്ന പ്രതിഷേധം പ്രകടിപ്പിച്ച നടനാണ് സിദ്ധാര്‍ഥ്. മലയാള ചലച്ചിത്രപ്രവര്‍ത്തകരും പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്‍ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്റണി വര്‍ഗീസ്, അനശ്വര രാജന്‍ തുടങ്ങിയവര്‍ നിയമത്തെയും പൊലിസിന്റെ വിദ്യാര്‍ത്ഥി വേട്ടയെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു