കിരൺ ഡംബ്‌ല, 45 വയസാണു പ്രായം. ഫിറ്റ്നസ് പ്രേമികൾ അവരെ സ്നേഹത്തോടെ ‘മസിൽ മോം’ എന്നു വിളിക്കും. രണ്ടു പെൺകുട്ടികളുടെ അമ്മയായ ഇവരാണ് ഇന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങളുടെ ഫിറ്റ്നസ് ഗുരു. അജയ് ദേവ്ഗൺ, തമന്ന, അനുഷ്ക ഷെട്ടി, സൂര്യ, പ്രഭാസ്… എന്നിങ്ങനെ നീളുന്നു ആ താരനിര. ഇവരുടെയെല്ലാം ശരീര സൗന്ദര്യത്തിനു പിന്നിൽ കിരണാണ്. 75കിലോ ഭാരമുണ്ടായിരുന്ന കിരൺ ഫിറ്റ്നസ് ട്രെയിനറായതിനു പിന്നിൽ കഠിന പ്രയത്നത്തിന്റെ കഥയുണ്ട്.

ആഗ്രയിലെ സാധാരണ കുടുംബത്തിലെ അംഗമായിരുന്നു കിരണ്‍. ബോഡി ബിൽഡിങ് എന്നതൊന്നും സ്വപ്നങ്ങളിൽ പൊലും ചിന്തിക്കാതിരുന്ന പെണ്‍കുട്ടി. വിവാഹശേഷം ഹൈദരാബാദിലെത്തിയതോടെയായിരുന്നു കിരണിന്റെ ജീവിതത്തിലെ വഴിത്തിരിവ്.‌ അന്നൊക്കെ സംഗീതം മാത്രമായിരുന്നു കിരണിന്റെ സ്വപ്നങ്ങളിൽ. വിവാഹവും പ്രസവവും കഴിഞ്ഞതോടെ ശരീരഭാരം 75 കിലോയായെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ കിരൺ പറഞ്ഞു.

കിരൺ ഇൻസ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ: ‘ഇത് എന്റെ ജീവിതത്തിലെ വികാരനിർഭരമായ സമയമാണണ്. എന്നെ കാണുമ്പോൾ തോന്നുന്നത് 45–ാം വയസിൽ ഞാൻ എന്റെ ശരീരം തിരിച്ചു പിടിച്ചു എന്നാണ്. ബുദ്ധിമുട്ടുകളിലൂടെയാണ് ഓരോ ദിനവും കടന്നു പോകുന്നത്. എങ്കിലും സന്തോഷമാണ്.’

സംഗീതമായിരുന്നു എന്റെ ലോകം. ഭാരം കൂടിയപ്പോള്‍ ഇടയ്ക്കൊക്കെ ജിമ്മിൽ പോകുമായിരുന്നു. ചിലപ്പോൾ നീന്തലിന്. അതിനപ്പുറം വ്യായാമം ഒന്നും ഉണ്ടായിരുന്നില്ല. 2006ൽ രക്തം തലയിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ദീർഘനാളത്തെ ആശുപത്രിവാസവും ഉണ്ടായി. പിന്നെ ചികിത്സയുടെ കാലമായിരുന്നു. അതിനു ശേഷം സംഗീതം തുടർന്നു പഠിച്ചു. കൂടെ ജിമ്മിലും പോയി. അഞ്ചുമണിക്ക് ജിമ്മില്‍ പോകുക എന്നത് പിന്നീട് ശീലമായി മാറി. എന്നാൽ പിന്നീട് അതിനോട് ഇഷ്ടം തോന്നി.’– കിരൺ പറയുന്നു.

തുടർന്ന് ബോ‍ഡി ബിൽഡിങ് മത്സരത്തിൽ പങ്കെടുക്കാൻ കിരണിന് അവസരം ലഭിച്ചെങ്കിലും ഭർത്താവും കുടുംബവും എതിർത്തു. എന്നാൽ തന്റെ വഴിയിലൂടെ മുന്നോട്ടു പോകാൻ കിരൺ തീരുമാനിച്ചു. 2013ലെ ലോക ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ കിരൺ ഇന്ത്യയെ പ്രതിനിധീകരിച്ച് ആറാം സ്ഥാനത്ത് എത്തി.