Latest News

സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ വിമര്‍ശകനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് പേര്‍ക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു. 2018 ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗിയെ സല്‍മാന്‍ രാജുമാരനുമായി അടുപ്പം പുലര്‍ത്തുന്നവര്‍ക്ക് ബന്ധമുള്ള സൗദി സംഘം ഖഷോഗിയെ കൊലപ്പെടുത്തിയത്. മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവുശിക്ഷ വിധിച്ചു. സല്‍മാന്റെ ഉപദേഷ്ടക്കളിലൊരാളായിരുന്ന സൗദ് അല്‍ ഖത്താനിക്കെതിരെ അന്വേഷണം നടത്തിയിരുന്നെങ്കിലും കുറ്റം ചുമത്തിയിരുന്നില്ല.

യുഎസില്‍ താമസിച്ചുവന്നിരുന്ന ഖഷോഗി വാഷിംഗ്ടണ്‍ പോസ്റ്റിന്റേതടക്കം കോളമിസ്റ്റായിരുന്നു. സല്‍മാന്‍ രാജകുമാരന്റെ ഭരണ നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നയാളാണ് ഖഷോഗി. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ക്കായാണ് ഖഷോഗി ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിലെത്തിയത്. ഖഷോഗിയെ മൃതദേഹം കണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ സൗദി അറേബ്യയ്ക്കും സല്‍മാന്‍ രാജകുമാരനുമെതിരെ വലിയ എതിര്‍പ്പും വിമര്‍ശനവുമുയരാന്‍ ഇടയാക്കിയ സംഭവമായിരുന്നു ഇത്.

മുഹമ്മദ് ബിന്‍ സല്‍മാന് ഖഷോഗി വധത്തില്ഡ പങ്കുണ്ടെന്ന് തുര്‍ക്കി ആരോപിച്ചിരുന്നു. സിഐഎയും ഇക്കാര്യം പറഞ്ഞിരുന്നു. സല്‍മാന് ഖഷോഗി വധത്തില്‍ യാതൊരു പങ്കുമില്ല എന്നാണ് സൗദി ഭരണകൂടം ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ പങ്ക് നിഷേധിച്ച സൗദി ഗവണ്‍മെന്റ് കൊല നടന്ന് ഒരാഴ്ചയോളം കഴിഞ്ഞ ശേഷമാണ് കൃത്യം നടത്തിയത് സൗദിയില്‍ നിന്നുള്ളവരാണ് എന്ന് തന്നെ സമ്മതിച്ചത്.

ആരാണ് ജമാല്‍ ഖഷോഗി?

സൗദി അറേബ്യൻ പൗരനായ മാധ്യമപ്രവർത്തകനാണ് ജമാൽ ഖഷോഗി. 1958 ഒക്ടോബർ മാസം ജനിച്ച ഇദ്ദേഹത്തിന് മരിക്കുമ്പോൾ 59 വയസ്സുണ്ട്. സൗദി അറേബ്യയിലെ പുരോഗമനകാരികളും ജനാധിപത്യവാദികളുമായ ജനങ്ങള്‍ക്കിടയിൽ മാധ്യമപ്രവർത്തനത്തിലൂടെ ബൗദ്ധിക ഇടപെടലുകൾ നടത്തിവരികയായിരുന്നു ഖഷോഗി. അല്‍ വതൻ എന്ന ഒരു പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് എന്ന നിലയിൽ ഇദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. സൗദി അറേബ്യൻ ഭരണകൂടം തനിക്കെതിരായ നീക്കങ്ങൾ ശക്തമാക്കുന്നുവെന്ന സൂചന കിട്ടിയ ഖഷോഗി യുഎസ്സിലേക്ക് മാറിയിരുന്നു.

സൗദി രാജകുടുംബവുമായി പരമ്പരാഗതമായിത്തന്നെ വളരെയടുത്ത ബന്ധമാണ് ഖഷോഗി കുടുംബത്തിനുള്ളത്. ജമാൽ ഖഷോഗിയുടെ മുത്തച്ഛനായ മൊഹമ്മദ് ഖഷോഗി സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൾ അസീസ് അൽ സഊദിന്റെ ഡോക്ടറായിരുന്നു. ആയുധക്കച്ചവടക്കാരനെന്ന നിലയിൽ പേരുകേട്ട അദ്നാൻ ഖഷോഗി ജമാൽ ഖഷോഗിയുടെ അമ്മാവനായിരുന്നു.

എന്താണ് ഖഷോഗിക്ക് സംഭവിച്ചത്

2018 ഒക്ടോബർ‌ മാസം രണ്ടാം തിയ്യതി ചൊവ്വാഴ്ച ഇസ്താംബൂളിലെ സൗദി അറേബ്യൻ കോൺസുലേറ്റിലേക്ക് കടന്ന ജമാൽ ഖഷോഗി തിരിച്ചിറങ്ങുകയുണ്ടായില്ല. ഉച്ചയോടെയാണ് ജമാൽ അകത്തേക്ക് പോയത്. പുറത്ത് ജമാലിന്റെ പ്രതിശ്രുതവധു ഹാറ്റിസ് സെംഗിസ് അദ്ദേഹത്തെ കാത്തു നിൽപ്പുണ്ടായിരുന്നു. അർധരാത്രിയോളം ഇവർ കാത്തു നിന്നിട്ടും ജമാൽ തിരിച്ചെത്തിയില്ല. ഒരു വിവാഹമോചന ഹർജി സമർപ്പിക്കാനാണ് ജമാൽ കോൺസുലേറ്റിലേക്ക് പോയത്.

എന്തുകൊണ്ട് ഖഷോഗ്ഗിക്ക് ഇത് സംഭവിച്ചു?

ജമാൽ ഖഷോഗ്ഗിക്ക് സംഭവിച്ച ദുര്യോഗത്തിന്റെ കാരണം തിരഞ്ഞ് വളരെ ദൂരം അലയേണ്ടതില്ല. 2018 മാർച്ച് മാസത്തിൽ അൽ ജസീറ ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ സൗദിയുടെ കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനെ അതിനിശിതമായ ഭാഷയിൽ വിമർശിക്കുന്നുണ്ട് ഖഷോഗി. ഈ അഭിമുഖത്തിൽ മൊഹമ്മദ് ബിൻ സൽമാനിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവങ്ങളിലൊന്ന് അദ്ദേഹം വിവരിക്കുന്നു. സൗദി കിരീടാവകാശി രാജ്യത്തിന്റെ ഒരു പരിഷ്കർത്താവാണോ എന്ന ചോദ്യത്തിന് ഖഷോഗി നൽകുന്ന ഉത്തരത്തിന്റെ ഒരു ഭാഗം ഇങ്ങനെയാണ്: “മൊഹമ്മദ് ബിൻ സൽമാൻ എല്ലാ അധികാരവും അയാളുടെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുകയാണ്. സൗദിയിലെ വിമർശകരെയും എഴുത്തുകാരെയും ബുദ്ധിജീവികളെയും മാധ്യമങ്ങളെയും കിരീടാവകാശി നിശ്ശബ്ദമാക്കാൻ ശ്രമിക്കുകയാണ്. രാജ്യത്ത് ഏറ്റവും അടിയന്തിരമായി സംഭവിക്കേണ്ട പരിവർത്തനമായ സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള അവകാശത്തിനു വേണ്ടി വാദിച്ചതിന് എനിക്കെന്റെ ജോലി തന്നെ വിടേണ്ടി വന്നു”. അൽ വതൻ എന്ന മാധ്യമസ്ഥാപനത്തിൽ ജോലി ചെയ്ത് കാലയളവിനെക്കുറിച്ചാണ് ഈ അഭിമുഖത്തിൽ ഖഷോഗി സൂചിപ്പിക്കുന്നത്.

ഇദ്ദേഹം എഡിറ്റർ ഇൻ ചീഫ് ആയിരുന്നപ്പോൾ പുരോഗമനവാദികളുടെ വാദങ്ങൾ ഉന്നയിക്കപ്പെടുന്ന പ്ലാറ്റ്ഫോമായി അൽ വതൻ മാറിയിരുന്നു. സ്ത്രീകൾക്ക് ഡ്രൈവ് ചെയ്യാനുള്ള അവകാശം നൽകുന്നത് അടക്കമുള്ള നിരവധി പ്രശ്നങ്ങളിൽ പുരോഗമനപരമായി ഇടപെടുന്ന ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും ഏറെ സ്വാതന്ത്ര്യത്തോടെ ഈ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി. അങ്ങേയറ്റത്തെ മാധ്യമ സെൻസർഷിപ്പ് നിലനിൽക്കുന്ന ഒരു രാജ്യത്താണ് ഇതെല്ലാം നടക്കുന്നതെന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്. ധൈര്യശാലികളായ മാധ്യമപ്രവർത്തകരെ നയിച്ചുകൊണ്ട് ഖഷോഗി 2003 മുതൽ ഏഴ് വർഷത്തോളം അൽ വതനില്‍ പ്രവർത്തിച്ചു. ഇപ്പോഴും അൽ വതൻ സൗദിയിലെ ഒരു വിമതസ്വരമാണ്. നിലവിലെ എഡിറ്റർ ഇൻ ചീഫ് തലാൽ അൽ ഷെയ്ഖും ലിബറൽ ചിന്താഗതികൾ പുലർത്തുന്ന, അവയെ താൻ ഇടപെടുന്ന മേഖലകളിൽ പ്രകടിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. സൗദിയിലെ അടിമക്കച്ചവടം ഇതിവൃത്തമാക്കിയുള്ള ഇദ്ദേഹത്തിന്റെ നോവൽ രാജ്യത്ത് നിരോധിക്കപ്പെട്ടിരിക്കുകയാണ്. സ്ത്രീസമത്വ പ്രവർത്തനങ്ങളിലേർപ്പെടുന്ന മനാൽ അൽ ഷെരീഫ് അടക്കമുള്ളവർ അൽ വതനിൽ കോളങ്ങൾ ചെയ്യുന്നുണ്ട്.

തീവ്ര നിലപാടുകളുള്ള വഹാബികൾക്കെതിരെ വ്യക്തമായ നിലപാടെടുത്ത മാധ്യമമാണ് അൽ വതൻ. ഈ നിലപാടുകൾ ശക്തമായി പ്രകടിപ്പിക്കപ്പെട്ട ഒരു സന്ദർഭമാണ് 2003ൽ ഉണ്ടായത്. ഇദ്ദേഹം എഡിറ്റർ ഇൻ ചീഫായി ചാർജെടുത്ത സന്ദർഭത്തിലാണ് സൗദി അറേബ്യയിൽ 39 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണങ്ങളുണ്ടായത്. ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മത പൊലീസിന്റെ ഉന്നതതലങ്ങളിൽ മാറ്റങ്ങൾ വരുമോയെന്ന് ഒരു അൽ വതൻ മാധ്യമപ്രവർത്തകൻ അന്നത്തെ ആഭ്യന്തരമന്ത്രിയോട് ചോദ്യമുന്നയിച്ചു. ഇതിനുള്ള മറുപടി ജമാൽ ഖഷോഗിയെ എഡിറ്റർ സ്ഥാനത്തു നിന്നും നീക്കിയാണ് സൗദി ഭരണകൂടം നൽകിയത്.

2007ൽ വീണ്ടും ജമാൽ ഖഷോഗി അൽ വതൻ എഡിറ്റർ ഇൻ ചീഫായി നിയമിച്ചു. ഇത്തവണയും സലഫിസം തന്നെയാണ് പ്രശ്നമായത്. സലഫികളെയും അവരുടെ വിഗ്രഹാരാധനാ വിരോധത്തെയുമെല്ലാം വിമർശിച്ചു കൊണ്ടുള്ള ഒരു കവിത അൽ വതനിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

മത യാഥാസ്ഥിതികത്വത്തിന്റെ കടുത്ത വെറുപ്പിന് അൽ വതൻ പാത്രമായിത്തീർന്നു. സ്വാഭാവികമായും ജമാൽ ഖഷോഗിക്കു നേരെയും ആ വെറുപ്പ് ചെന്നെത്തി. എഡിറ്റോറിയൽ കാർട്ടൂണുകളും പംക്തികളുമെല്ലാം സൗദിയുടെ ഇസ്ലാമിക യാഥാസ്ഥിതികത്വത്തെ ചോദ്യം ചെയ്യുന്നവയായിരുന്നു. അങ്ങനെ 2010ൽ ഖഷോഗി വീണ്ടും അൽ വതനിൽ നിന്നും പുറത്താക്കപ്പെട്ടു.

ഒസാമ ബിൻലാദനുമായി ഖഷോഗിക്കുണ്ടായിരുന്ന ബന്ധമെന്ത്?

ഒസാമ ബിൻ ലാദനുമായി ജമാൽ ഖഷോഗിക്കുണ്ടായിരുന്ന സൗഹൃദവും ഇതിനിടയിൽ ചർച്ചയാകുന്നുണ്ട്. ഒരു മാധ്യമപ്രവർത്തകനെന്ന നിലയിലുള്ള ബന്ധമായിരുന്നു ലാദനുമായുണ്ടായിരുന്നതെന്നും അതല്ല, ഖഷോഗിക്ക് മുസ്ലിം ബ്രദർഹുഡ് പോലുള്ള സംഘടനകളോട് മാനസികമായ അടുപ്പമുണ്ടായിരുന്നെന്നും വാദിക്കപ്പെടുന്നുണ്ട്. അറബ് രാജ്യങ്ങളിൽ നിന്ന് പടിഞ്ഞാറൻ സംസ്താരത്തിന്റെ അവസാന കണികയും തുടച്ചു നീക്കണമെന്ന ബ്രദർഹുഡിന്റെ താൽപര്യത്തോട് ഖഷോഗിയും യോജിച്ചിരുന്നെന്ന് പറയപ്പെടുന്നുണ്ട്. ചെറുപ്പകാലത്തു തന്നെ പരിചയപ്പെട്ട ഒസാമ ബിൻ ലാദൻ എന്ന ബിസിനസ്സുകാരനുമായി ഇത്തരം ആശയങ്ങൾ ഖഷോഗി പങ്കു വെച്ചിരുന്നു. ബിൻ ലാദൻ പിന്നീട് നിയന്ത്രണങ്ങൾ വിട്ട് തീവ്രവാദത്തിലേക്ക് ശക്തമായി ഇറങ്ങിയപ്പോഴും ഖഷോഗി ഒരു മാധ്യമപ്രവർത്തകന്റെ പ്രഫഷണൽ സമീപനത്തോടെ നിലപാടെടുത്തു. 90കളുടെ അവസാനത്തോടെ ലാദനുമായുള്ള അടുപ്പം കുറഞ്ഞു. 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണകാലത്ത് ഖഷോഗിയില്‍ നിന്നുള്ള റിപ്പോർട്ടുകളെ പാശ്ചാത്യലോകം ആകാംക്ഷയോടെ കാത്തു നിന്നിരുന്നു. രാജകുടുംബവുമായും ലാദന്റെ ലോകവുമായും ഖഷോഗിക്കുള്ള അടുപ്പം ആ റിപ്പോർട്ടുകളെ ആഴമുള്ളവയാക്കി.

1980കളിൽ ഇന്ത്യാന സ്റ്റേറ്റ് സർവ്വകലാശാലയിൽ പഠനം കഴിഞ്ഞിറങ്ങിയ ജമാൽ ഖഷോഗി സൗദി പത്രങ്ങളിൽ ജോലിക്ക് ചേർന്നു. അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് അധിനിവേശത്തിനെതിരായ യുദ്ധത്തിൽ മുജാഹിദ്ദീനുകളോട് അനുഭാവം പുലർത്തിയ റിപ്പോർട്ടറായിരുന്നു ഖഷോഗി. സോഷ്യലിസ്റ്റ് അധിനിവേശത്തെ ചെറുക്കാൻ പറ്റിയ ആയുധമെന്ന നിലയിലാണ് മുജാഹിദ്ദീനുകളെയും ബ്രദർഹുഡിനെയുമെല്ലാം ഖഷോഗി കണ്ടതെന്ന് വ്യക്തം.

മൊഹമ്മദ് ബിൻ സൽമാന്‍ രാജകുമാരനുമായുള്ള പ്രശ്നങ്ങൾ

2017 സെപ്തംബറിലാണ് ജമാല്‍ ഖഷോഗി സൗദി അറേബ്യ വിടുന്നത്. ജൂൺ മാസത്തിൽ രാജ്യത്തിന്റെ ഡെപ്യൂട്ടി പ്രധാനമന്ത്രിയായി മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധികാരമേറ്റതിനു പിന്നാലെയായിരുന്നു ഈ നീക്കം. ഇതിനു പിന്നാലെ നവംബർ മാസത്തിൽ സൗദി രാജകുടുംബാംഗമായ അൽ വാലീദ് ബിൻ തലാൽ ബിൻ അബ്ദുൾഅസീസ് അൽ സഊദ് രാജകുമാരൻ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ശത്രുക്കളിലൊരാളാണ് അൽ വാലീദ് രാജകുമാരൻ. നിരവധി ബിസിനസ്സുകാരും ഇദ്ദേഹത്തിനൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഭീതിയുടെ കാലത്തിലൂടെയാണ് സൗദി അറേബ്യ കടന്നു പോകുന്നതെന്ന് ഈ സംഭവങ്ങളെ ചൂണ്ടിക്കാട്ടി ഖഷോഗി വാഷിങ്ടൺ പോസ്റ്റിൽ എഴുതി. അറേബ്യൻ രാജ്യങ്ങളിലെല്ലാം പ്രചാരത്തിലുള്ള അൽ ഹായത്ത് പത്രത്തിൽ എഴുതുന്നതിന് മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഭരണകൂടം വിലക്കേർപ്പെടുത്തി. മുസ്ലിം ബ്രദർ‌ഹുഡിനെ പിന്തുണയ്ക്കുന്നയാളാണ് ഖഷോഗി എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. മുസ്ലിം ബ്രദർഹുഡ് സൗദി കരിമ്പട്ടികയിൽ പെടുത്തിയ സംഘടനയാണ്.

എന്താണ് ഖഷോഗിയോട് മൊഹമ്മദ് രാജകുമാരന് ഇത്രയധികം വിദ്വേഷമുണ്ടാകാൻ കാരണമെന്ന ചോദ്യത്തിന് ഖഷോഗിയുടെ സുഹൃത്തും മാധ്യമപ്രവർത്തകനുമായ ക്രിസ്റ്റഫർ ഡിക്കി സ്വയം കണ്ടെത്തുന്ന ഉത്തരം അദ്ദേഹത്തിന് രാജകാര്യങ്ങളിൽ ‘ആവശ്യത്തിലേറെ’ അറിവുണ്ടായിരുന്നു എന്നാണ്. ഈ അറിവ് മൊഹമ്മദ് രാജകുമാരന്റെ താൽപര്യങ്ങളെ ഏറെ ഹനിക്കുന്നതായിരുന്നു. ആ താൽപര്യങ്ങൾ ഏതെല്ലാമെന്നതാണ് അടുത്ത ചോദ്യം.

സൽമാൻ രാജകുമാരൻ പേടിക്കുന്നത് ജനാധിപത്യത്തെ!

ബ്രദർഹുഡ് ഒരു തീവ്രവാദ സംഘടനയാണെങ്കിലും ഇവർ നടത്തുന്ന വിഘടന പ്രവർത്തനങ്ങൾ രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള വിപ്ലവത്തിന് വഴിയൊരുക്കുമോ എന്ന ഭീതി സൗദി രാജകുടുംബത്തിനുണ്ടാവുക സ്വാഭാവികമാണ്. ബ്രദർഹുഡിൽ വേരുകളുള്ള ഖഷോഗി നടത്തുന്ന മാധ്യമപ്രവർത്തനത്തെയും ഈ നിലയ്ക്കാണ് സൗദി കാണുന്നത്. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശമെന്നാൽ ജനാധിപത്യമെന്നാണ് അർത്ഥം. ഖഷോഗിയുടെ പ്രവർത്തനങ്ങൾ പുരോഗമനപരമാണെന്നും രാജ്യത്ത് തന്റെ നിലപാടുകളോട് അനുഭാവമുള്ള ബുദ്ധിജീവി വൃന്ദത്തിന് നല്ലൊരു പ്ലാറ്റ്ഫോം നിർമിച്ചു കൊടുക്കാൻ ഖഷോഗിക്ക് സാധിച്ചിട്ടുണ്ടെന്നും മൊഹമ്മദ് രാജകുമാരന്‍ തിരിച്ചറിഞ്ഞിരുന്നു. അധികാരനഷ്ടം തന്നെയായിരിക്കും ഖഷോഗിയെപ്പോലുള്ളവർ വളരുന്നതു വഴി തങ്ങൾക്ക് സംഭവിക്കുകയെന്ന് സൗദി രാജകുടുംബം ഭയന്നു.

എങ്ങനെയാണ് ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയത്

ജമാൽ ഖഷോഗിയെ സൗദിയിലെത്തിക്കാൻ ശ്രമങ്ങൾ നടന്നിരുന്നതായി റിപ്പോർട്ടുകൾ പലതും പറയുന്നുണ്ട്. ‘ജീവനോടെയോ അല്ലാതെയോ’ ജമാൽ ഖഷോഗിയെ മൊഹമ്മദ് രാജകുമാരന് വേണമായിരുന്നു. ജീവനോടെ കിട്ടാനുള്ള സാധ്യത കുറഞ്ഞതോടെയാണ് ഒരു ‘ഹിറ്റ് ടീമിനെ’ അയച്ച് ഖഷോഗിയെ തീർത്തു കളയാം എന്ന് രാജകുമാരൻ ആലോചിക്കുന്നത്.

ഒക്ടോബർ 2നായിരുന്നു സംഭവം. തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാനായി ജമാൽ ഖഷോഗി തുർക്കിയിലെ ഇസ്താംബൂളില്‍ സ്ഥിതി ചെയ്യുന്ന സൗദി കോൺസുലേറ്റിലെത്തി. ഉച്ചയോടെ അകത്തേക്ക് കയറിപ്പോയ ഖഷോഗ്ഗിയെ കാത്ത് പ്രതിശ്രുത വധുവായ ഹേറ്റിസ് സെംഗിസ് കോണ്‍സുലേറ്റിന് പുറത്തു നിന്നു. അർധരാത്രി പിന്നിട്ടിട്ടും ഖഷോഗി തിരിച്ചെത്തിയില്ല. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

സൗദിയുമായി നിരവധി വിഷയങ്ങളിൽ നയതന്ത്രപ്രശ്നങ്ങളുള്ള തുർക്കി പ്രശ്നത്തെ ഏറ്റെടുത്തു. പ്രസിഡണ്ട് തയ്യിപ് എർദോഗൻ തന്നെയാണ് ഇതിന് നേതൃത്വം നൽകിയത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ തുർക്കിക്ക് വ്യക്തമായ ധാരണയുണ്ടെന്നാണ് അവർ തന്നെ പറയുന്നത്. തുർക്കി പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍ ഖഷോഗിയുടെ അന്ത്യത്തെക്കുറിച്ച് ഏകദേശ ചിത്രം നൽകി. പതിനഞ്ച് അംഗങ്ങളുള്ള ഒരു ഹിറ്റ് ടീം റിയാദിൽ നിന്ന് ഇസ്താംബുളിൽ എത്തിച്ചേർന്നിരുന്നു. ഇവരാണ് കോൺസുലേറ്റിനകത്തുവെച്ച് കൃത്യം നടത്തിയത്. എല്ലാ സംവിധാനങ്ങളോടും കൂടിയാണ് ഈ ടീം എത്തിച്ചേർന്നത്. ഖഷോഗിയോട് സാമ്യമുള്ള ഒരാളെയും ഇവർ കൂടെ കൂട്ടിയിരുന്നു. പുറത്തുവന്ന ഏറ്റവും പുതിയ ദൃശ്യങ്ങൾ പ്രകാരം ഇയാൾ ഖഷോഗിയുടെ കോട്ടും പാന്റും കണ്ണടയും ധരിച്ച് കോൺസുലേറ്റിന് പുറത്തിറങ്ങുന്നത് കാണാം.

ഇയാളുടേത് വെപ്പുതാടിയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കോൺസുലേറ്റിനകത്തു നിന്നുള്ള ചില ദൃശ്യങ്ങളും ഓഡിയോകളും നൽകുന്ന സൂചനകൾ ഖഷോഗിയെ അവിടെ വെച്ചു തന്നെ ശ്വാസം മുട്ടിച്ച് കൊന്നുവെന്നാണ്. തുർക്കി ഇതുവരെ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഖഷോഗിയുടെ തിരോധാനത്തിനു ശേഷം കോൺസുലേറ്റിന്റെ ചില ഭാഗങ്ങൾ റീപെയിന്റ് ചെയ്തിട്ടുണ്ട്. ഇതെല്ലാം ഖഷോഗിയെ കോൺസുലേറ്റിനകത്തു വെച്ചു തന്നെയാണ് കൊലപ്പെടുത്തിയതെന്ന് വെളിവാക്കുന്ന തെളിവുകളാണ്. കോൺസുലേറ്റിനകത്തേക്ക് കടന്ന് ഏഴു മിനിറ്റിനുള്ളിൽ ഖഷോഗി കൊല്ലപ്പെട്ടതായാണ് വിവരം. പിന്നീട് ഒരു കാറിൽ മൃതദേഹം മാറ്റി. കോൺസുലേറ്റിന്റെ ഒരു കാർ ഇസ്താംബുളിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഖഷോഗിയുടെ മരണത്തിലുള്ള തങ്ങളുടെ പങ്കാളിത്തം സൗദി ഇതിനകം തന്നെ സമ്മതിച്ചിട്ടുണ്ട്. ഇപ്പോൾ മൊഹമ്മദ് രാജകുമാരന്റെ പങ്കാളിത്തം മറച്ചുപിടിക്കാനാണ് പ്രധാനമായും ശ്രമം നടക്കുന്നത്. തങ്ങളുടെ ഇന്റലിജൻസ് വിഭാഗത്തിന് സംഭവിച്ച ഒരു ‘അശ്രദ്ധ’യായി ഇതിനെ വ്യാഖ്യാനിച്ചെടുക്കാനാണ് ശ്രമം. സൗദിയിലേക്ക് മടങ്ങണമെന്ന് ഖഷോഗിയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിനിടെ നടന്ന കൊലപാതകം. അതും മൊഹമ്മദ് രാജകുമാരനറിയാതെ ‘അച്ചടക്കമില്ലാത്ത ഇന്റലിജൻസ് ഉദ്യോഗസ്ഥർ’ നേരിട്ട് നടത്തിയ നീക്കം!

നയതന്ത്രപ്രശ്നം

സൗദിക്ക് വാഷിങ്ടണിലുള്ള ‘ലോബിയിങ് മെഷീൻ’ നിശ്ശബ്ദമാക്കേണ്ട സമയമായെന്ന് കഴിഞ്ഞദിവസം വാഷിങ്ടൺ തങ്ങളുടെ ഒപ്പീനിയൻ പേജിൽ എഴുതിയിരുന്നു. നയതന്ത്രതലത്തിൽ കനത്ത തിരിച്ചടിയാണ് സൗദിക്ക് ഖഷോഗിയുടെ കൊലപാതകത്തിലൂടെ സംഭവിച്ചിരിക്കുന്നത്. സൗദി രാജകുടുംബത്തിനകത്ത് മൊഹമ്മദ് ബിൻ സൽമാന്‍ രാജകുമാരന്റെ അപ്രമാദിത്വത്തിനേറ്റ കനത്ത തിരിച്ചടി കൂടിയായി ഈ സംഭവത്തിനു ശേഷമുള്ള സംഭവവികാസങ്ങളെ വിലയിരുത്തുന്നവരുണ്ട്.

തുടക്കത്തിൽ സൗദിക്ക് സംശയത്തിന്റെ അനുകൂല്യം നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനു പോലും പിന്നീട് തന്റെ നിലപാടുകൾ കടുപ്പിക്കേണ്ടി വന്നു. സൗദിയുടെ നീക്കം ആഭ്യന്തര വിഷയങ്ങളുമായി ബന്ധപ്പെട്ട വെറുമൊരു കൊലപാതകമല്ലെന്നും അത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നുമുള്ള പൊതുധാരണ അന്താരാഷ്ട്ര സമൂഹത്തിന് വന്നിട്ടുണ്ട്. യൂറോപ്യൻ യൂണിയനും യുകെയും ഐക്യരാഷ്ട്രസഭയുമെല്ലാം ഈ കൊലപാതകത്തെ ജനാധിപത്യ വിരോധത്തിന്റേതായി എണ്ണിക്കഴിഞ്ഞിട്ടുണ്ട്.

ഏറ്റവുമൊടുവിൽ പുറത്തുവന്ന ട്രംപിന്റെ പ്രസ്താവന ഖഷോഗിയുടെ വിഷയത്തിൽ അദ്ദേഹത്തിനുള്ള അതൃപ്തി വെളിവാക്കുന്നതാണ്. സൗദിയുടെ വിശദീകരണങ്ങളിൽ താൻ സംതൃപ്തനല്ലെന്ന് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞു. കൂടുതൽ തെളിവുകളുമായി തുർക്കി രംഗത്തു വരുന്ന സാഹചര്യം കൂടി മുന്നിൽക്കണ്ട് ശ്രദ്ധയോടെയാണ് ട്രംപ് നിൽക്കുന്നത്. അമേരിക്കയിലെ മാധ്യമങ്ങൾ ഒട്ടുമിക്കതും ഈ വിഷയത്തിൽ സൗദിക്കെതിരാണ്. സൗദി അറേബ്യക്ക് വാഷിങ്ടണിലുള്ള ലോബിയിങ് ശേഷി ഇല്ലാതാക്കണമെന്ന ആവശ്യം കൂടി ഇതോടൊപ്പം ഉയരുന്നുണ്ട്. മാധ്യമങ്ങൾ സൗദിയെയും അവരുടെ ബിസിനസ്സിനെയും കൂടുതൽ ശക്തമായി ലക്ഷ്യം വെക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

സൗദിയെ അടച്ചാക്ഷേപിക്കാതിരിക്കാൻ യുഎസ് ശ്രമിക്കുന്നുണ്ട്. ഇപ്പോഴും വസ്തുതകൾ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് യുഎസ് എന്നാണ് ട്രംപിന്റെ സീനിയർ ഉപദേശകനായ ജേഡ് കുഷ്നർ പറയുന്നു. അമേരിക്കയുടെ ഏറ്റവുമടുത്ത സഖ്യകക്ഷിയാണ് സൗദിയെന്നും അദ്ദേഹം പറയുന്നു. മാധ്യമങ്ങളുടെ സമ്മർദ്ദവും സൗദി ഇനി പുറത്തു വിടാനിരിക്കുന്ന വിവരങ്ങളും ഏറെ നിർണായകമാണെങ്കിലും ട്രംപ് ഒരതിരു വിട്ട് ഒന്നിനും മുതിരില്ലെന്ന് എല്ലാവർക്കുമറിയാം.

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവായ ബാംഗ്ലൂർ സർവകലാശാല പ്രഫസറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിരൂപകൻ കൂടിയായ ജി.നഞ്ചുണ്ടൻ (58) ആണു മരിച്ചത്. മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപകനായ നഞ്ചുണ്ടൻ നാഗദേവനഹള്ളിയിലെ അപാർട്മെന്റിലായിരുന്നു താമസം. ചെന്നൈയിലായിരുന്ന ഭാര്യയും മകനും മടങ്ങിയെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്നു പൊലീസ് സഹായത്തോടെ വീട്ടിൽ പ്രവേശിച്ചപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോർട്ടത്തിനു ശേഷമേ മരണകാരണം ഉറപ്പിക്കാനാകൂ എന്നു പൊലീസ് പറഞ്ഞു.

ബം​ഗളൂരു യൂണിവേഴ്സിറ്റിയിലെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് അധ്യാപകനായി ജോലി ചെയ്തിരുന്ന നഞ്ചുണ്ടൻ കുറച്ച് ദിവസങ്ങളായി കോളേജിൽ പോകുന്നില്ലായിരുന്നു. അദ്ദേഹത്തെ അന്വേഷിച്ചെത്തിയ അസിസ്റ്റന്റാണ് വീടിനുള്ളിൽ നിന്ന് ദുർ​ഗന്ധം വമിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ചെന്നൈയിലായിരുന്ന ഭാര്യയെയും മകനെയും വിവരമറിയിച്ചു. അവർ‌ എത്തി പൊലീസിനൊപ്പം വീട്ടിനുള്ളിൽ കടന്നപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാകാം മരിച്ചതെന്ന് ദേശീയ മാധ്യമമായ പിടിഐ യോട് പൊലീസ് വെളിപ്പെടുത്തി.

കന്നഡയിൽ നിന്ന് തമിഴിലേക്ക് ഒരു ഡസനിലധികം പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. ജ്‍ഞാനപീഠ അവാർഡ് ജേതാവ് യു. ആർ അനനന്തമൂർത്തിയുടെ ഭവ, അവസ്ത എന്നീ പുസ്തങ്ങളും വിവർത്തനങ്ങളിൽ ഉൾപ്പെടുന്നു. കന്നഡയിലെ വിവിധ വനിതാ എഴുത്തുകാരുടെ ചെറുകഥകളുടെ തമിഴ് പരിഭാഷയായ അക്ക എന്ന കൃതിക്ക് 2012 ലെ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രക്ഷോഭത്തിൽ സിപിഎമ്മുമായി സഹകരിക്കാൻ ഇല്ലെന്ന നിലപാട് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സിപിഎമ്മിന് ആത്മാര്‍ത്ഥത ഇല്ല. കേരളത്തിൽ നിലവിലുള്ളതും ഭരണകൂട ഭീകരതയാണ്. യോഗി ആദിത്യനാഥും യെദ്യൂരപ്പയുമായി പിണറായിക്ക് വ്യത്യാസമില്ലെന്നും കോൺഗ്രസ് നേതാക്കളെ ജയിലിൽ അടച്ച നടപടിയിലൂടെ ബിജെപിയെ സന്തോഷിപ്പാക്കാനാണ് പിണറായിയുടെ ശ്രമമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു,

കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ പറയുന്നതാണ് പാർട്ടി നിലപാട് . സിപിഎമ്മുമായി സഹകരിച്ച് സമരമില്ലെന്ന നിലപാടിൽ മാറ്റവുമില്ല. നിലപാട് മാറ്റണമെങ്കിൽ പാർട്ടി യോഗം ചേർന്ന് തീരുമാനമെടുക്കണം. രമേശ് ചെന്നിത്തലയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുന്നില്ല. വ്യക്തിപരമായ പ്രശ്നങ്ങളൊന്നും പിണറായി വിജയനോട് ഇല്ലെന്നും പിണറായി വലിയ സുഹൃത്താണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു.

സിപിഎമ്മുമായി കൈകോര്‍ക്കുന്നത് പ്രവര്‍ത്തകര്‍ക്കിടയിൽ എതിര്‍ വികാരമുണ്ടാക്കുമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎമ്മുമായി സഹകരിച്ച്സംയുക്ത പ്രതിഷേധത്തിനിറങ്ങുന്നതിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ വിഭിന്ന അഭിപ്രായമാണ് നിലവിലുള്ളത്.

ലീഗ് നേതാക്കളിൽ നിന്ന് അടക്കം രമേശ് ചെന്നിത്തലയുടെ നിലപാട് സ്വാഗതം ചെയ്ത് രംഗത്തെത്തുമ്പോഴും സിപിഎമ്മുമായി സഹകരണത്തിന് ഇല്ലെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ നിലപാടിന് പിന്തുണയുമായ കൂടുതൽ കോൺഗ്രസ് നേതാക്കൾ എത്തിയെന്നതും ശ്രദ്ധേയമാണ്.

വ്യാജ പ്രചാരണത്തിനെതിരെ നടൻ മോഹൻരാജും കുടുംബവും. കീരീക്കാടൻ ജോസ് എന്ന് അറിയപ്പെടുന്ന മോഹൻ രാജ് അവശനിലയിൽ ആശുപത്രിയിലാണെന്നും ചികിത്സാ ചിലവിനായി സാമ്പത്തിക സഹായം തേടുന്നുവെന്ന വാർത്ത തെറ്റാണെന്ന് കുടുംബം വ്യക്തമാക്കി.

കാലിലെ വെരിക്കോസ് രോഗത്തിന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ദൃശ്യം തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് മോഹൻരാജിന്‍റെ സഹോദരൻ പ്രേംലാൽ പറഞ്ഞു. തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി. കീരിക്കാടൻ ജോസ് എന്നറിയപ്പെടുന്ന മോഹൻരാജ് ഇപ്പോഴും ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

കിരീടം, ചെങ്കോൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് മോഹൻരാജ് എന്ന കീരീക്കാടൻ ജോസ്. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലാണ് പില്‍ക്കാലത്ത് മോഹന്‍രാജ് അറിയപ്പെട്ടത്. അദ്ദേഹത്തിനെ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും കഴിയുന്നവര്‍ സഹായിക്കണം എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നത്.

തീറ്റ കൊടുക്കുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു. പന്മന വടക്കുംതല പാലുവിള കിഴക്കതിൽ പരേതനായ മാധവൻ പിള്ളയുടെ മകൻ ബിജു (40) ആണു കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ പരവൂർ കോട്ടേകുന്ന് ക്ഷേത്രത്തിനു സമീപം മീനാട് സ്വദേശിയുടെ ആനക്കൊട്ടിലിലായിരുന്നു സംഭവം. പരിസരം വൃത്തിയാക്കി ആനയ്ക്കു തീറ്റ കൊടുക്കാൻ ബിജു തയാറെടുക്കുന്നതു കണ്ടവരുണ്ട്.

ഏറെ നേരം കഴിഞ്ഞിട്ടും ബിജുവിനെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണു തറയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതം മൂലം വീണതാണെന്നാണ് ആദ്യം കരുതിയത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വാരിയെല്ലുകൾ പൊട്ടിയതായി ഡോക്ടറുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയപ്പോഴാണ് ആന ചവിട്ടിയതാണെന്നു തിരിച്ചറിഞ്ഞത്.

2 വർഷത്തോളമായി ആനയുടെ ഒന്നാം പാപ്പാനായിരുന്നു ബിജു. സംഭവം നടക്കുമ്പോൾ രണ്ടാം പാപ്പാൻ സ്ഥലത്തില്ലായിരുന്നു. സംഭവത്തിൽ പരവൂർ പൊലീസ് കേസെടുത്തു. ബിജുവിന്റെ സംസ്കാരം നടത്തി. ഭാര്യ: സുനിത. മക്കൾ: ബിനീഷ്, അനീഷ്.

മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരെയും കല്യാണത്തിനു ക്ഷണിച്ച് മൂവാറ്റുപുഴ എംഎല്‍എ. വോട്ടര്‍മാരെ മാത്രമല്ല,കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ, തന്നെ കല്യാണം വിളിച്ച മുഴുവനാളുകളിേലക്കും തന്‍റെ വിവാഹ ക്ഷണക്കത്തെത്തിക്കാനുളള ഓട്ടത്തിലാണ് എല്‍ദോ എബ്രഹാം.

കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലം തനിക്കു കിട്ടിയ കല്യാണക്കുറികളുടെയെല്ലാം നടുവിലിരുന്നാണ് എല്‍ദോ എബ്രഹാം തന്‍റെ കല്യാണത്തിന് ആളെ ക്ഷണിക്കുന്നത്. ഇരുപത്തിയഞ്ചു കൊല്ലത്തിനിടെ തന്നെ ക്ഷണിച്ച നാലായിരത്തി അഞ്ഞൂറ്റി എഴുപത്തിയെട്ട് കത്തുകളും എല്‍ദോ സൂക്ഷിച്ചിട്ടുണ്ട്.

ആ കുടുംബങ്ങളെയെല്ലാം തന്‍റെ കല്യാണത്തിനു ക്ഷണിക്കുന്നതിനു പിന്നിലെ കാരണം ചോദിച്ചാല്‍ എല്‍ദോ ഇങ്ങനെ പറയും. തന്നെ കല്യാണത്തിനു വിളിച്ചവര്‍ക്കു മാത്രമല്ല, നിയോജകമണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരെയും കല്യാണത്തിന് ക്ഷണിച്ചിട്ടുണ്ട് മൂവാറ്റുപുഴ എംഎല്‍എ.

ജനുവരി 12ന് രാവിലെ 11ന് മൂവാറ്റുപുഴ കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിലാണ് സിപിഐക്കാരനായ എൽദോ എബ്രഹാമിന്റെ വിവാഹം. ആയുർവേദ കണ്ണുഡോക്ടറായ ആഗി മേരിയാണ് വധു.

ജനുവരി​യി​ൽ കല്ലൂർക്കാട്ടെ ആഗി​യുടെ ക്ലി​നി​ക്ക് ഉദ്ഘാടനം ചെയ്തത് എൽദോയാണ്. ആദ്യ കാഴ്ചയിൽ തന്നെ ഡോക്ടറെ ഇഷ്ടപ്പെട്ടു. യാക്കോബായ അംഗമായ എൽദോ റോമൻ കത്തോലി​ക്കാ വി​ഭാഗക്കാരായ പെൺ​വീട്ടുകാരോട് വിവാഹക്കാര്യം സംസാരിച്ച് കല്യാണം നി​ശ്ചയി​ച്ചു. മണ്ണാംപറമ്പി​ൽ അഗസ്റ്റി​ന്റെയും മേരി​യുടെ ഏകമകളാണ് 29 കാരി​യായ ആഗി​. പാരമ്പര്യമായി​ ആയുർവേദ നേത്രരോഗ ചി​കി​ത്സകരാണ് ആഗി​യുടെ കുടുംബം.

തൃക്കളത്തൂർ മേപ്പുറത്ത് എബ്രഹാമി​ന്റെയും ഏലി​യാമ്മയുടെയും മകനാണ് 42കാരനായ എൽദോ. രണ്ടു ചേച്ചിമാരെയും വിവാഹം കഴിപ്പിച്ചയച്ചു. എൽദോയെ കല്യാണം കഴി​പ്പി​ക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും തിരക്ക് പറഞ്ഞ് എൽദോ ഒഴിഞ്ഞുമാറി. അങ്ങനെിയിരിക്കെയാണ് ആഗിയെ കാണുന്നതും വിവാഹം നിശ്ചയിക്കുന്നതും. വിവാഹത്തിന്റെ ഭാഗമായി ചെറി​യവീട് ചെറുതായി​ പുതുക്കി​പ്പണി​തു. മരത്തി​ന്റെ കഴുക്കോലും പട്ടികയും മാറ്റി ഇരുമ്പാക്കി​ മാറ്റി​ ഓട് വീണ്ടും മേഞ്ഞു. വിവാഹം തീർത്തും ലളിതമായി നടത്താനാണ് തീരുമാനം.

നിയമസഭയിൽ ബാച്ചിലർ സംഘത്തിന്റെ നേതാവ് കോവൂർ കുഞ്ഞുമോൻ എംഎൽഎയാണ്. കോവൂരിനെ കല്യാണം കഴുപ്പിക്കാൻ ഭരണ- പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ ശ്രമിച്ചെങ്കിലും എംഎൽഎ ഉറച്ചുനിന്നു. കോൺഗ്രസ് എംഎൽഎ റോജി എം ജോൺ ആണ് നിയമസഭയിലെ മറ്റൊരു ബാച്ചിലർ.

ജാര്‍ഖണ്ഡില്‍ ലീഡ് നിലയില്‍ മഹാസഖ്യം കേവലഭൂരിപക്ഷം കടന്നു. 81 സീറ്റില്‍ 43 ലും ജെഎംഎം–കോണ്‍ഗ്രസ് സഖ്യം ലീഡ് നേടി. ബിജെപിക്ക് ഗോത്രമേഖലകളില്‍ ആണ് തിരിച്ചടി. എ.ജെ.എസ്.യു, ജെ.വി.എം പാര്‍ട്ടികള്‍ക്കും നഷ്ടമാണ് സംഭവിച്ചത്. രണ്ടിടത്ത് മൽസരിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ ബര്‍ഹെയ്ത്തില്‍ മുന്നില്‍. ധുംകയില്‍ പിന്നിലുമാണ്.ജംഷഡ്പൂര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് മുന്നിലാണ്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകും. അഞ്ച് ഘട്ടമായി 81 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

അനീറ്റ സെബാസ്റ്റ്യൻ 

കൊച്ചി: സമീപഭാവിയിൽ ഇപ്പോഴത്തെ നോട്ടുകൾക്ക് പകരമായി ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കേണ്ടിവരുമെന്ന് ഡച്ച് ബാങ്ക് നയതന്ത്രജ്ഞൻ. ക്രിപ്റ്റോ കറൻസികളുടെ പ്രാധാന്യത്തെക്കുറിച്ചും അടുത്ത പത്ത് വർഷത്തിനുശേഷം നോട്ടുകളുടെ നിലനിൽപ്പിനെക്കുറിച്ചും ഡച്ച് ബാങ്ക് നയതന്ത്രജ്ഞനായ ജിം റീഡ് വ്യക്തമാക്കുന്നു. ഇമാജിൻ 2030 എന്ന പേരിൽ പുറത്തിറക്കിയ ഡച്ച് ബാങ്കിന്റെ ഗവേഷണ റിപ്പോർട്ടിലാണ് ഈ  പരാമർശങ്ങൾ. ഈ 84 പേജ് സ്പെഷ്യൽ എഡിഷനിൽ ‘ദ് എൻഡ് ഓഫ് ഫിയറ്റ് മണി? ‘ എന്ന റിപ്പോർട്ടിലാണ് ജിം റീഡ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ നോട്ടുകളെ പിടിച്ചു നിർത്തുന്ന ശക്തികളെല്ലാം ഇന്ന് തകർച്ചയുടെ വക്കിലാണ്. അതുകൊണ്ട് 2020 കളിൽ ഈ സ്ഥിതിക്ക് എതിരെ വലിയ പ്രതിഷേധങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് ബദൽ സംവിധാനങ്ങളായ ക്രിപ്റ്റോ കറൻസിയുടെയും സ്വർണത്തിന്റെയും ആവശ്യകത വർദ്ധിപ്പിക്കും.

ഗവേഷണ റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ ക്രിപ്റ്റോ കറൻസിയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പണമായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മാരിയൊ ലേബറിന്റെ റിപ്പോർട്ട് പ്രകാരം ക്രിപ്റ്റോ കറൻസിയോടുള്ള ഈ ആഭിമുഖ്യം തുടരുകയാണെങ്കിൽ ബ്ലോക്ക്‌ ചെയിൻ വാലറ്റ്, ഇന്റർനെറ്റ് മുതലായവ ഉപയോഗിക്കുന്നവരുടെ എണ്ണം 2020-2030 കളിൽ ക്രമാതീതമായി വർദ്ധിക്കും. ക്രിപ്റ്റോ കറൻസിയുടെ സ്വീകാര്യത വർദ്ധിക്കണമെങ്കിൽ ഗവൺമെന്റുകളും അധികൃതരും ഇവയ്ക്ക് അംഗീകാരം നൽകണം. ഇതിനായി ആപ്പിൾ പേ, ഗൂഗിൾ പേ, വിസ, മാസ്റ്റർ കാർഡ്, വാൾമാർട്ട് , ആമസോൺ തുടങ്ങിയ പ്രധാന ഓഹരി ഉടമകളുമായി ബന്ധം സ്ഥാപിക്കപ്പെടണം. ഈ വെല്ലുവിളികൾ മറികടന്നാൽ ഇപ്പോഴത്തെ നോട്ടുകളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാകും.

സമീപഭാവിയിൽ ക്രിപ്റ്റോ കറൻസികൾ ഡിജിറ്റൽ യുദ്ധത്തിനുള്ള ഏറ്റവും വലിയ ആയുധം ആയിരിക്കും. ശക്തമായ ബാങ്കിംഗ് സ്ഥാപനങ്ങളുള്ള പല രാജ്യങ്ങളും ഇപ്പോൾ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നുണ്ട്. ഏതൊക്ക രാജ്യങ്ങളാണ് ഇവയ്ക്ക് ലൈസൻസ് നൽകുകയും വൻകിട ഓഹരി ഉടമകളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുകയെന്നത് ഇനിയും  അവശേഷിക്കുന്നുവെന്നും എന്നാൽ ഇത് സാധ്യമായാൽ ക്രിപ്റ്റോ കറൻസിയും , സാമ്പത്തിക സ്ഥാപനങ്ങളും , സ്വകാര്യമേഖലയും , പൊതുമേഖലയും തമ്മിലുള്ള വിടവ് ഇല്ലാതാകുമെന്നും മാരിയൊ ലേബ പറയുന്നു .

എടത്വാ:വാല്യൂ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെയും എടത്വാ കുടുംബ സമിതികളുടെയും നേതൃത്വത്തിൽ നടന്ന എടത്വ പായസമേള പാചക മത്സസരത്തിൽ ഒന്നാം സ്ഥാനം പുലരി കുടുംബ സമിതി നേടി. ഒരുമ കുടുംബ സമിതിയും ഐശ്വര്യ കുടുംബ സമിതിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു.മത്തങ്ങ മുതൽ ക്യാരറ്റ് വരെയുള്ള പ്രകൃതി വിഭവങ്ങൾ കൊണ്ട് പാചകം ചെയ്ത് ഉണ്ടാക്കിയ വിവിധത്തരം പായസങ്ങൾ രുചികരവും കൗതകവുമായിരുന്നു.

പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് എൻ.ജെ. സജീവ് അധ്യക്ഷത വഹിച്ചു. .കുടുംബ സമിതി വാർഷിക സമ്മേളനം വാല്യൂ എഡ്യൂക്കേഷൻ സെന്റർ ഡയറക്ടർ ആൻ എലിസബേത്ത് സാമുവേൽ ഉദ്ഘാടനം ചെയ്തു.ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ.ജോൺസൺ വി. ഇടിക്കുള സമ്മാനദാനം നിർവഹിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര, ബിൽബി മാത്യൂ കണ്ടത്തിൽ എന്നിവർ വിധികർത്താക്കളായിരുന്നു.
കോർഡിനേറ്റർ സാമുവൽ കെ.പീറ്റർ,
ഡോ.മിനി വി.ആർ,സജിത ജി.മേനേൻ എന്നിവർ പ്രസംഗിച്ചു..

ദുബായിലുള്ള യുവാവിന്റെ പ്രണയത്തിന്റെ പേരില്‍ നാട്ടിലുള്ള സഹോദരന് ക്രൂര മര്‍ദ്ദനം. കോഴിക്കോട് പതിമംഗലം സ്വദേശി ഉബൈദിനാണ് മര്‍ദ്ദനമേറ്റത്. ഗള്‍ഫിലുള്ള ജ്യേഷ്ഠന്‍ ഫര്‍ഷാദിന്റെ പ്രണയവുമായി ബന്ധപ്പെട്ടാണ് ഒരു സംഘം വീട്ടില്‍ കയറി ആക്രമണം നടത്തിയത്.

ഉബൈദിന്റെ മാതാവ് ഹൈറുന്നീസയ്ക്കും മര്‍ദനമേറ്റു. പരിക്കേറ്റ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയിട്ടും പ്രതികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തില്ലെന്ന് ഉബൈദ് പറയുന്നു. ഞായറാഴ്ച പതിമംഗംലം അങ്ങാടിയില്‍ വെച്ചും ഇതേ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരു സംഘം ഉബൈദിനെ മര്‍ദിച്ചിരുന്നു.

മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചെന്നപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ ഓട്ടോറിക്ഷ വിളിച്ച്‌ നല്‍കുക മാത്രമാണ് പൊലീസ് ചെയ്തത് എന്നും ഉബൈദ് പറയുന്നു. എന്നാല്‍, സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരിക്ക് സാരമല്ലാത്തത് കൊണ്ടാണ് ഓട്ടോറിക്ഷ വിളിച്ച്‌ നല്‍കി ആശുപത്രിയില്‍ പോകാന്‍ പറഞ്ഞതെന്നും പൊലീസ് പറയുന്നു.

RECENT POSTS
Copyright © . All rights reserved