Latest News

മാല പൊട്ടിക്കപ്പെട്ടത് വീട്ടമ്മ അറിഞ്ഞില്ലെങ്കിലും സിസിടിവി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കയ്യോടെ കള്ളനെയും പിടികൂടി. വെള്ളാങ്ങല്ലൂർ പാലപ്രക്കുന്ന് സ്വദേശി ലീലയുടെ 3 പവന്റെ മാല ബൈക്കിൽ വന്നു കവർന്ന കേസിൽ കോടന്നൂർ നാരായണൻകാട്ടിൽ ശരത്‌ലാലിനെ (31)യാണ് സിഐ: പി.ആർ. ബിജോയിയുടെ നേതൃത്വത്തിൽ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.

ചൊവ്വാഴ്ച ഉച്ചയോടെ ഒറ്റയ്ക്കു നടന്നുപോകുന്നതിനിടെയാണു കവർച്ച. വീട്ടിലെത്തിയ ശേഷമാണു മാല നഷ്ടപ്പെട്ട വിവരം വീട്ടമ്മ അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്. എസ്ഐ കെ.എസ്.സുബിന്ത്, സിപിഒമാരായ അനൂപ് ലാലൻ, ജോസി ജോസ്, പ്രവീൺ ഭാസ്‌കരൻ, പി.വി.അനീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

കൊല്ലം കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹം കല്ലറയില്‍ നിന്നു നാളെ പുറത്തെടുക്കും. ഭര്‍ത്താവും മകനും സുഹൃത്തുക്കളും ചേര്‍ന്ന് ഷീലയെ കൊലപ്പെടുത്തിയെന്ന അമ്മയുടെ പരാതി തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്.

കുണ്ടറ വെള്ളിമണ്‍ സ്വദേശിനായ ഷീല കഴിഞ്ഞ ജൂലൈ 29 നാണ് മരിച്ചത്. അന്നു രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ ഷീലയെ ആദ്യം കുണ്ടറയിലെയും പിന്നീട് കൊല്ലത്തെയും സ്വകാര്യ ആശുപത്രയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം വേണമെന്നും ഷീലയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്തവ് സിംസണും ബന്ധുക്കളും വഴങ്ങിയില്ലെന്നാണ് ആരോപണം. ഷീലയുടെ അമ്മ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന് നല്‍കിയ പരാതി അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാ‍ഞ്ചിന് കൈമാറി.

പരാതിക്കാരില്‍ നിന്നും മരിച്ച ഷീലയുടെ ഭര്‍ത്താവില്‍ നിന്നും പഞ്ചായത്തംഗത്തില്‍ നിന്നും ഉള്‍പ്പടെ മൊഴിയെടുത്തു. ഇതേ തുടര്‍ന്നാണ് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്നു ഷീലയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും ലഭിച്ച ശേഷം തുടരന്വേഷണത്തിലേക്ക് കടക്കും.

സെൽഫിയായിരുന്നു സമൂഹമാധ്യമങ്ങളിൽ തരംഗമായത്. എന്നാൽ ഇതെന്ത് പരിപാടിക്കു വേണ്ടി എടുത്തതാണെന്നായിരുന്നു ആരാധകരുടെ സംശയം. ആ സംശയത്തിന് ഉത്തരവുമായി നടൻ സിദ്ദിഖ് എത്തി. സിദ്ദിഖിന്റെ മനസിൽ ഉദിച്ചൊരു ആശയത്തിൽ നിന്നാണ് ആ ഫോട്ടോയുടെ പിറവി.

സിദ്ദിഖിന്റെ വാക്കുകൾ:

‘ഇന്നലത്തെ ദിവസത്തിനു അങ്ങനെ പ്രത്യേകതകൾ ഒന്നും ഉണ്ടായിരുന്നില്ല, എങ്കിൽ പോലും എന്റെ ക്ഷണം സ്വീകരിച്ച് എന്റെ സഹപ്രവർത്തകരായ മമ്മൂക്ക, മോഹൻലാൽ, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദൻ, ജയസൂര്യ, ചാക്കോച്ചൻ ഇവരെല്ലാവരും ഇന്നലെ എന്റെ വീട്ടിലെത്തി..

ഞങ്ങൾക്കെല്ലാവർക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു.. എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ലാദത്തിലുമായിരുന്നു, അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചുകൊണ്ട് രാത്രി ഒരുമണിയോടുകൂടെ ഞങ്ങൾ പിരിഞ്ഞു…

വീണ്ടും ഇതുപോലെ ഒരു സ്ഥലത്ത് ഇനിയും കൂടണം.. ഇനിയും ഇതിൽ കൂടുതൽ കൂടുതൽ ആളുകളെ ക്ഷണിക്കണം, നമ്മുക്കെല്ലാവർക്കും ഇതുപോലെ ഇടക്കിടക്ക് സൗഹൃദപരമായ കൂടിച്ചേരലുകൾ ഉണ്ടാവണം എന്ന തീരുമാനത്തിൽ ഞങ്ങൾ പിരിഞ്ഞു.’

ഷൂട്ടിങ് തിരക്കുകൾക്കിടയിൽ താരങ്ങൾ തമ്മിൽ ഒരുമിച്ചു കൂടുക സാധ്യമല്ല. അവിടെ നിന്നാണ് ഇങ്ങനെയൊരു ആശയം സിദ്ദിഖിന്റെ മനസിൽ തോന്നിയത്. സഹപ്രവർത്തകർക്കൊപ്പം ഒരു ഡിന്നർ. അങ്ങനെ അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടിൽ താരരാജാക്കന്മാർക്കൊപ്പം യുവതാരങ്ങൾ ഒത്തുകൂടി.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സമയം പങ്കിടാൻ യുവതാരങ്ങൾക്ക് അവസരമൊരുക്കുകയായിരുന്നു സിദ്ദിഖിന്റെ ഉദേശം. വിദേശത്ത് അവധി ആഘോഷിക്കുന്നതിനാൽ പൃഥ്വിരാജ് വിട്ടുനിന്നു. ആസിഫ്, ടൊവീനോ ഷൂട്ടിങ് തിരക്കിലും. കളിയും ചിരിയുമായി ഏറെ നേരം ചിലവഴിച്ച ശേഷമാണ് താരങ്ങൾ പിരിഞ്ഞത്.

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഡിജിപി ടി പി സെൻകുമാർ. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സെൻകുമാറിന്റെ ആരോപണങ്ങൾ. എസ്എൻഡിപി ട്രസ്റ്റിന്‍റെ എല്ലാ പണമിടപാടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട മുൻ ഡിജിപി എസ്എൻ മാനേജ്മെന്റിനു കീഴിലുള്ള സ്കൂൾ, കോളജ് അഡ്മിഷനും നിയമനങ്ങൾക്കുമായി വാങ്ങിയ 1600 കോടി രൂപ കാണാതായിട്ടുണ്ടെന്നും പറഞ്ഞു.

വാർത്താ സമ്മേളനത്തിലെ പ്രധാന ആരോപണങ്ങൾ-

എസ്‍‌എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുന്നത് ക്രമക്കേടിലൂടെ. തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചു.

എസ്എൻഡിപി ട്രസ്റ്റിന്‍റെ ശാഖകൾ പലതും വ്യാജം.

വെള്ളാപ്പള്ളിയെ എതിർക്കുന്ന ശാഖകളെ വിഭജിക്കുകയോ അല്ലെങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ‌ഭരണത്തിന് കീഴിലാക്കുകയോ ചെയ്യുകയാണ് രീതി.

എസ്എൻഡിപി ട്രസ്റ്റിന്‍റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനും നിയമനത്തിനുമായി വെള്ളാപ്പള്ളി 1600 കോടി കൈപ്പറ്റി.

കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ പണമിടപാടിനെ കുറിച്ച് എൻഫോഴ്സമെന്‍റ് വിഭാഗം അന്വേഷിക്കണം.

ദരിദ്ര സമൂഹത്തെ പിഴിഞ്ഞ് വെള്ളാപ്പള്ളി പണമുണ്ടാക്കുകയാണ്.

എതിർക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നു.

മൈക്രോ ഫിനാൻസിൻ നിന്നും പണം എടുത്ത് വട്ടപ്പലിശയ്ക്ക് കൊടുക്കുന്നു.

ശിവഗിരി തീർഥാടനത്തിനു 100 രൂപവീതം എസ്എൻഡിപി പിരിക്കുന്നു. ആ പണത്തിന്റെ ബാക്കി എവിടെ.

ശാശ്വതീകാനന്ദ സ്വാമിയുടെ മരണത്തിൽ സിബിഐ അന്വേഷണം ഉണ്ടാകണം. ഇതിലെ ഇടപെടൽ ഉൾപ്പെടെ വരും ദിവസങ്ങളിൽ വെളിപ്പെടുത്തൽ നടത്തും.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകനുമായി വാക്കേറ്റത്തിലേർപ്പെട്ട് മുൻ ഡിജിപി ടിപി സെൻകുമാർ. ചോദ്യം ചോദിക്കാനെണീറ്റ മാധ്യമപ്രവർത്തകനെ ‘നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ’ എന്ന ചോദ്യത്തോടെയാണ് സെൻകുമാർ നേരിട്ടത്. ഇതിനെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകനോട് നിങ്ങളുടെ പെരുമാറ്റം കണ്ടാൽ മദ്യപിച്ചിട്ടുണ്ടെന്നാണ് തോന്നുകയെന്നായി സെൻകുമാർ. കലാപ്രേമി എന്ന മാധ്യമത്തിൽ നിന്നുള്ള കടവിൽ റഷീദ് എന്ന മാധ്യമപ്രവർത്തകനോടാണ് ടിപി സെൻകുമാറും സിൽബന്തികളും അപമര്യാദയായി പെരുമാറിയത്.

സെൻകുമാറിന്റെ കൂടെ വന്നവര്‍ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനെ പിടിച്ച് പുറത്തു തള്ളാൻ ശ്രമം തുടങ്ങി. ഇതോടെ മറ്റ് മാധ്യമപ്രവർത്തകർ ഇടപെടുകയായിരുന്നു. ഇതോടെ പ്രതിരോധത്തിലായ സെൻകുമാർ ചോദ്യങ്ങൾക്ക് മറുപടി പറയാമെന്ന് പ്രസ്താവിച്ചു.

ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമാണെന്ന് രമേശ് ചെന്നിത്തല പ്രസ്താവിച്ചത് സംബന്ധിച്ച് ചോദ്യമുന്നയിച്ചതാണ് മാധ്യമപ്രവർത്തകനെ പ്രസ് ക്ലബ്ബിൽ നിന്നും പുറത്താക്കാൻ ടിപി സെൻകുമാറിനെ പ്രകോപിപ്പിച്ചത്.

“സൗരഭ്യം പടർത്തുന്ന സുഗന്ധവ്യഞ്ജനക്കൂട്ടുകള്‍ ചേർത്ത് ഇളംചൂടിൽ മൊരിയിച്ചെടുത്ത്, നാളികേരക്കൊത്തുകളും കറിവേപ്പിലയും ചേർത്ത ഇളം പോത്തിറച്ചിക്കഷ്ണങ്ങൾ. ‘ബീഫ് ഉലര്‍ത്തിയത്’ എന്ന ഒരു ക്ലാസിക് പാകത്തിന്റെ ചേരുവ, സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ കേരളത്തിൽ നിന്നുമുള്ള ഐതിഹ്യസഞ്ചയം.

” കേരളാ ടൂറിസത്തിന്റെ ട്വിറ്റർ പേജിൽ വന്ന തികച്ചും നിർദ്ദോഷകമായ ഒരു ട്വീറ്റ് ഏറ്റുപിടിച്ചിരിക്കുകയാണ് മലയാളികളും ഉത്തരേന്ത്യക്കാരുമായ ഒരു വിഭാഗം. ഹിന്ദുക്കളെ നിരന്തരമായി അവഹേളിച്ചു കൊണ്ടിരിക്കുന്ന കേരളത്തെ ടൂറിസ്റ്റുകൾ അവഗണിക്കണമെന്ന് ആഹ്വാനം ചെയ്താണ് ചിലർ രംഗത്തെത്തിയിരിക്കുന്നത്. ഇവരിൽ മലയാളികളായി ചിലരുമുണ്ട്.

കേരളത്തിനു പകരം കർണാടക സന്ദർശിക്കൂ എന്നാണ് ആഹ്വാനം. ബിജെപി ഭരിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് കര്‍ണാടക.പ്രകോപനപരമായ വാക്കുകളോടെയാണ് പലരും ട്വീറ്റിന് മറുപടി കൊടുക്കുന്നത്. ബീഫ് തിന്നുന്നവരെ തിന്നണമെന്ന് ആഗ്രഹമുണ്ടെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

പോർക്കിന്റെ പരസ്യം കൊടുക്കാത്തതെന്താണ് എന്ന് ചിലർ ചോദിക്കുന്നുണ്ട്. എന്നാൽ കേരളത്തിലുള്ളവർ പോർക്കും കഴിക്കാറുണ്ടെന്ന് ഇതിന് മറുപടിയായി മറ്റു ചിലർ പറയുന്നു

ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് എം.എസ്. ധോണിയെ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം ധോണിയെ അഞ്ചുകോടി രൂപ ലഭിക്കുന്ന എ ഗ്രേഡ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് എ പ്ലസ് കരാര്‍. 27 താരങ്ങളാണ് ബിസിസിഎ കരാര്‍ പട്ടികയിലുള്ളത്. കഴിഞ്ഞ വർഷമാണ് ധോണി ഇന്ത്യയ്ക്കായി അവസാനമായി ഏകദിനം കളിച്ചത്.

കോഴിക്കോട് ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ വഴിത്തിരിവ്. അമ്മയെ വാടകക്കൊലയാളിയുടെ സഹായത്തോടെ കൊലപ്പെടുത്തുകയും െതളിവുനശിപ്പിക്കാനായി വാടകക്കൊലയാളിയെയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. മൂന്നു വർഷം മുൻപ് കോഴിക്കോട് ജില്ലയിലെ രണ്ടു സ്ഥലത്തു നിന്നായി മൃതശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

മുക്കം വെസ്റ്റ് മണാശേരി സൗപർണികയിൽ ബിർജുവിനെ (53) ആണു ക്രൈം ബ്രാഞ്ച് സംഘം നീലഗിരിയിലെ താമസസ്ഥലത്തു നിന്നു പിടികൂടിയത്. മൂന്നുവർഷം മുൻപ് കണ്ടെത്തിയ ശരീരഭാഗങ്ങൾ മലപ്പുറം വണ്ടൂർ പുതിയോത്ത് ഇസ്മായിലിന്റേത് (47) ആണെന്നു തിരിച്ചറിഞ്ഞു. ബിർജുവിന്റെ അമ്മ ജയവല്ലിയെ (70) ഇസ്മായിലിന്റെ സഹായത്തോടെ ബിർജു കൊലപ്പെടുത്തിയതാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം സാരി ഉപയോഗിച്ചു ഫാനിൽ കെട്ടിത്തൂക്കി. ജയവല്ലി ആത്മഹത്യ ചെയ്തതാണെന്നു നാട്ടുകാരെ വിശ്വസിപ്പിച്ചു. കൊലപാതകത്തിൽ സഹായിച്ചതിനു 10 ലക്ഷം രൂപ ഇസ്മായിലിനു നൽകാമെന്നു ബിർജു വാഗ്ദാനം ചെയ്തിരുന്നു. പ്രതിഫലത്തിനായി ഇസ്മായിൽ പലതവണ ശല്യം ചെയ്യുകയും കൊലപാതകവിവരങ്ങൾ പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഇയാളെ ബിർജു വീട്ടിലേക്കു വിളിച്ചുവരുത്തി കൊല്ലുകയിരുന്നു. കയർ കഴുത്തിൽ മുറുക്കി കൊന്നശേഷം സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം പല ഭാഗങ്ങളാക്കി മുറിച്ചു ചാക്കിലാക്കി.

കാലുകളും കൈകളും തലയും വെവ്വേറെ ചാക്കുകെട്ടിലാക്കി പുഴയിലാണു തള്ളിയത്. കൈകളും തലയുമില്ലാത്ത ശരീരഭാഗം ചാക്കിൽ കെട്ടി കാരശ്ശേരി പഞ്ചായത്തിൽ റോഡരികിൽ കോഴിമാലിന്യങ്ങൾക്കിടയിൽ തള്ളി. ശരീരഭാഗങ്ങളെല്ലാം ഒരാളുടേത് ആണെന്നു ഡിഎൻഎ പരിശോധനയിലൂടെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിരലടയാള പരിശോധനയിൽ നിന്നാണു മരിച്ചതു ഇസ്മായിൽ ആണെന്ന നിഗമനത്തിലെത്തിയത്.

മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇസ്മായിലിന്റെ പേരിൽ മോഷണക്കേസുകൾ ഉണ്ടായിരുന്നു. ഈ കേസുകളിൽ ഇസ്മായിലിന്റെ വിരലടയാളം ശേഖരിച്ചിരുന്നു. മൃതദേഹത്തിന്റെ വിരലടയാളവും ഇതും ഒന്നാണെന്നു പരിശോധനയിൽ കണ്ടെത്തി. തുടർന്നു ഇസ്മായിലിന്റെ മാതാവിന്റെ രക്തസാംപിൾ ശേഖരിച്ചു ഡിഎൻഎ പരിശോധന നടത്തിയതോടെ മരിച്ചത് ഇസ്മായിൽ ആണെന്ന് ഉറപ്പിച്ചു. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ തേടിയുള്ള അന്വേഷണത്തിലാണ് മുക്കം ഭാഗത്തു നിന്നു ക്വട്ടേഷൻ ഇടപാടിൽ ഇസ്മായിലിനു പണം ലഭിക്കാനുണ്ടായിരുന്നുവെന്നു സുഹൃത്തുക്കളിൽ നിന്നു വിവരം ലഭിച്ചത്. ഈ ക്വട്ടേഷൻ ഇടപാട് കൊലപാതകം ആണെന്ന സൂചനയും ക്രൈം ബ്രാഞ്ചിനു ലഭിച്ചു. തുടർന്നു മുക്കം ഭാഗത്തു സമീപകാലത്തു നടന്ന അസ്വാഭാവിക മരണങ്ങളുടെ പട്ടിക ശേഖരിച്ചു.

ജയവല്ലിയുടെ മരണത്തിൽ നാട്ടുകാർക്കുള്ള സംശയങ്ങളും മരണത്തിനു ശേഷം മകൻ ബിർജു വീടും സ്ഥലവും വിറ്റു നാട്ടിൽ നിന്നു പോയതും സംശയമുളവാക്കി. ഇസ്മായിലും ബിർജുവും തമ്മിൽ ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകളും ലഭിച്ചു. ഏറെ നാൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇയാൾ നീലഗിരിയിലുണ്ടെന്നു കണ്ടെത്തി. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നെന്നു ക്രൈം ബ്രാഞ്ച് പറയുന്നു. 2017ൽ മൃതശരീരത്തിന്റെ ഭാഗങ്ങൾ ചാക്കിൽ െകട്ടിയ നിലയിൽ പല സ്ഥലത്തു നിന്നായി കണ്ടെത്തിയതാണു കേസിന്റെ തുടക്കം. 2017 ജൂൺ 26നു ചാലിയം കടലോരത്തു നിന്നു മൃതദേഹത്തിന്റെ ഇടതു കൈകയുടെ ഭാഗമാണ് ആദ്യം കിട്ടിയത്. തുടർന്നു പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മൂന്നു ദിവസത്തിനു ശേഷം ഇതേ ഭാഗത്തുനിന്നു വലതുകൈയും കിട്ടി.

അന്വേഷണം നടക്കുന്നതിനിടെ ജൂലൈ 6നു കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റിൽ തടപറമ്പ് റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ കൈകാലുകളും തലയും ഒഴികെയുള്ള ശരീരഭാഗം കണ്ടെത്തി. ഓഗസ്റ്റ് 13ന് ചാലിയത്തു വച്ചു തലയോട്ടിയും കണ്ടെത്തി. ശരീരഭാഗങ്ങളെല്ലാം ഒരാളുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി. 2017 ഒക്ടോബർ നാലിനാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ച് ഐജി ഇ.ജെ.ജയരാജിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എം.ബിനോയ് ആണു അന്വേഷിച്ചത്.

സോമദാസിനെതിരെ അദ്ദേഹത്തിന്റെ മുൻഭാര്യ രംഗത്ത്. ദിവസങ്ങൾക്ക് മുൻപ് സോമദാസ് ആദ്യ ഭാര്യയ്ക്കെതിരെ നടത്തിയ ആരോപണത്തിന് മറുപടിയുമായിട്ടാണ് മുൻഭാര്യ സൂര്യ ഫെയ്സ്ബുക്ക് ൈലവിലെത്തിയത്. തന്റെ ആദ്യ ഭാര്യ മക്കളെ വിട്ടുതരാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു സോമദാസിന്റെ ആരോപണം. പിന്നീട് അഞ്ചര ലക്ഷം രൂപ കൊടുത്ത് താൻ രണ്ടു പെൺമക്കളെയും ഭാര്യയിൽ നിന്നും വാങ്ങുകയായിരുന്നുവെന്ന് സോമദാസ് പറഞ്ഞു. എന്നാൽ ഇക്കാര്യം തെറ്റാണെന്നും മക്കളെ പണം വാങ്ങി ഭർത്താവിന് വിട്ടുകൊടുത്തിട്ടില്ലെന്നും സൂര്യ ലൈവിൽ പറയുന്നു.

സൂര്യ പറയുന്നത് ഇങ്ങനെ: ‘റിയാലിറ്റി ഷോയിലൂടെ എന്റെ മുൻ ഭർത്താവ് സോമദാസ് പറഞ്ഞത് അഞ്ചര ലക്ഷം രൂപയ്ക്ക് എന്റെ മക്കളെ അദ്ദേഹം വിലയ്ക്കു വാങ്ങി എന്നാണ്. ഏതെങ്കിലും ഒരു അമ്മയ്ക്ക് പറ്റുമോ സ്വന്തം മക്കളെ പണത്തിനു വിൽക്കാൻ? നായയോ പൂച്ചയോ ആണെങ്കിൽ പറയുന്നതിനൊരു അർഥമുണ്ട്. എന്തുകൊണ്ടാണ് സോമദാസ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതെന്ന് എനിക്കറിയില്ല.

ചാനലിൽ പാടി പ്രശസ്തനായപ്പോൾ സോമദാസിന് ഒരുപാട് ആരാധകർ ഉണ്ടായി. അതോടെ സ്വഭാവം ആകെ മാറി. എന്നോട് അടുപ്പം കുറഞ്ഞു. മറ്റു പല സ്ത്രീകളുമായി അടുപ്പം വച്ചു പുലർത്താൻ തുടങ്ങി. പലപ്പോഴും കാണാൻ പാടില്ലാത്ത തരത്തിലുള്ള പല മെസേജുകൾ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് ഞാൻ കാണാൻ ഇടയായി. ഇത് ചോദ്യം ചെയ്തതോടെ എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. എല്ലാം സഹിച്ചു ഞാൻ അവിടെ നിന്നത് എന്റെ രണ്ടു മക്കളെ ഓർത്തു മാത്രമാണ്.

ആ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ നിർബന്ധിച്ചയച്ചത് ഞാനായിരുന്നു. എന്നാൽ വിവാഹിതനാണെന്നു മറച്ചു വച്ചാണ് പരിപാടിയിൽ പങ്കെടുത്തത്. ഒരിക്കൽ പോലും എന്നെക്കുറിച്ച് അവിടെ വെളിപ്പെടുത്തിയിട്ടില്ല. വിവാഹം കഴിച്ചത് പ്രേക്ഷകർ അറിഞ്ഞാൽ വോട്ട് കുറയും എന്നാണ് അന്നു പറഞ്ഞ ന്യായീകരണം.

സോമദാസ് അഞ്ചു വർഷം അമേരിക്കയിൽ ആയിരുന്നുവെന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ ഇതു കള്ളമാണ്. രണ്ടര വർഷം മാത്രമാണ് അവിടെ താമസിച്ചത്. അഞ്ചു വർഷം അമേരിക്കയിൽ നിന്നയാൾക്ക് എങ്ങനെ രണ്ടര വയസിന്റെ വ്യത്യാസത്തിൽ രണ്ട് കുട്ടികൾ ഉണ്ടാകും? 2013–ലാണ് അമേരിക്കയിൽ നിന്നും സോമു നാട്ടിലെത്തിയത്. രണ്ടാഴ്ച കഴിഞ്ഞ് ഞാൻ അടുത്തുള്ള ക്ഷേത്രത്തിൽ മക്കളെയും കൂട്ടി ഉത്സവത്തിനു പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അതിന് അനുവദിച്ചില്ല. പിന്നീട് ഒരുപാട് നിർബന്ധിച്ച ശേഷമാണ് സമ്മതിച്ചത്.

അങ്ങനെ എന്റെ വീട്ടിൽ നിന്നും അമ്മയും അച്ഛനും കൂട്ടിക്കൊണ്ടു പോകാൻ എത്തി. ആ സമയത്ത് സോമുവിന്റെ മാതാപിതാക്കൾ എന്നോടു കലഹിച്ചു. ആ വീട്ടിൽ നിന്നു പോയാൽ പിന്നെ തിരിച്ചങ്ങോട്ട് ചെല്ലരുതെന്ന് പറഞ്ഞ് വലിയ ബഹളമുണ്ടാക്കി. അന്ന് സോമു എനിക്കനുകൂലമായി ഒരു വാക്കു പോലും പറഞ്ഞില്ല. അവരുടെ വാക്ക് ധിക്കരിച്ച് ഞാൻ അന്ന് വീട്ടിലേക്കു പോയി. മൂത്ത മകൾ അച്ഛനൊപ്പം നിൽക്കുകയാണെന്ന് പറഞ്ഞതു കൊണ്ട് ഇളയ കുട്ടിയെ ഞാൻ വീട്ടിലേക്കു കൊണ്ടു പോയി.

വീട്ടിലെത്തി രണ്ടാഴ്ച പിന്നിട്ടപ്പോൾ സോമദാസ് വീട്ടിലെത്തി കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി. ഈ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ അമ്മയെപ്പോലെ തന്നെ അച്ഛനും കുഞ്ഞിന്റെ മേൽ അധികാരമുണ്ടെന്നും കുറച്ചു ദിവസം കുഞ്ഞ് അച്ഛനൊപ്പം നിൽക്കട്ടെയെന്നും അവർ മറുപടി നൽകി. അതിനു ശേഷം രണ്ട് മക്കളും സോമദാസിന്റെ കസ്റ്റഡിയിൽ ആയിരുന്നു. അപ്പോൾ പിന്നെ ഞാൻ എങ്ങനെയാണ് കുട്ടികളെ അഞ്ചര ലക്ഷം രൂപ വാങ്ങി വിട്ടു നൽകി എന്നയാൾ പറയുന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. കുട്ടികളെ കൊണ്ടുപോയ ശേഷം അവരെയാന്ന് കാണാൻ പോലും എന്നെ അനുവദിച്ചില്ല. എന്തൊക്കെയോ പറഞ്ഞ് അവരുടെ മനസ് മാറ്റിയെടുത്തു. ഞാൻ മക്കളെ ഉപേക്ഷിച്ചിട്ട് കാമുകനൊപ്പം പോയി എന്നാണ് അയാൾ പറഞ്ഞു പരത്തിയത്’. സൂര്യ പറയുന്നു‌.

ഭക്തകോടികൾക്ക് ദർശനസായൂജ്യമായി മകരവിളക്ക്. പൊന്നമ്പലമേട്ടിൽ മൂന്ന് തവണ മകരജ്യോതി തെളിഞ്ഞു.ശരണമന്ത്രങ്ങളാല്‍ മുഖരിതമായ സന്നിധാനത്തും ശരണവഴികളിലും നിറഞ്ഞ അയ്യപ്പഭക്തര്‍ മകരജ്യോതിയുടെ ദര്‍ശനസായൂജ്യം നേടി.  പന്തളത്തുനിന്ന് ഇക്കഴിഞ്ഞ 13 ന് പുറപ്പെട്ട ശബരീശന്റെ തിരുവാഭരണങ്ങൾ വൈകുന്നേരം 6.30 ഓടെയാണ് സന്നിധാനത്തെത്തിയത്. മേൽശാന്തി എകെ സുധീർ നമ്പൂതിരി തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി. തിരുവാഭരണം ചാർത്തിയുള്ള കലിയുഗവരദനെ കണ്ട് തൊഴാൻ ഭക്തജനലക്ഷങ്ങളാണ് ശബരിമലയിലെത്തിയത്.

ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ സ്വീകരിച്ച് ആനയിച്ച തിരുവാഭരണത്തെ സന്നിധാനത്ത് ദേവസ്വം മന്ത്രി സ്വീകരിച്ചു. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് തൊട്ടുപിന്നാലെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടുന്നത് നിയന്ത്രിച്ചിരുന്നു. പുല്ലുമേട്ടിലും മകജ്യോതി ദര്‍ശനത്തിന് സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.

Copyright © . All rights reserved