Latest News

മനസിനക്കരെ എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ മനസ് കീഴടക്കിയ നായികയാണ് നയന്‍താര. പത്തനംതിട്ട ജില്ലയിലെ തിരുവല്ലക്കാരിയായ നയന്‍താര തമിഴ്,തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ട് സിനിമലോകത്തെ പകരക്കാരില്ലാത്ത താരമായി മാറിക്കഴിഞ്ഞു. ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരിയുടെ പേര്മാറ്റി നയന്‍താര എന്ന പേര് താരത്തിന് സമ്മാനിച്ചത് സംവിധായകനായ ജോണ്‍ ഡിറ്റോയാണ്. നായന്‍താര എന്ന പേര് കണ്ടെത്തിയതിന്റെ ഓര്‍മ്മ അദ്ദേഹം ഇപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

ഡയാന മറിയം കുര്യന്‍ എന്ന പേരിന് പകരം ഒരു പേര് വേണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നും. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് മനസിലുടക്കിയെന്നും. പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയന്‍താരയുടെ പേരും സത്യന്‍ അന്തിക്കാട് അനൗണ്‍സ് ചെയ്തുവെന്നും.’ ജോണ്‍ ഡിറ്റോ ഫെയ്‌സ്ബുക്കില്‍ എഴുതുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

2003..

തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം.

ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു.

ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്വാമിനാഥന്‍ സാറിനെക്കാണാന്‍ എത്തി.

വിശേഷം പറഞ്ഞ കൂട്ടത്തില്‍ ഷൊര്‍ണ്ണൂരില്‍ സത്യന്‍ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടി ഡയാനയെന്നാണ് പേരത്രെ.

‘ഡിറ്റോ ഒരു പേര് ആലോചിക്ക് ‘സര്‍ നിര്‍ദ്ദേശിച്ചു.

ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാന്‍

ചിന്തിച്ചു ..

മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി.

…നയന്‍താര….

ഞാന്‍ പറഞ്ഞു: നയന്‍താര ..

സാജന്‍സാര്‍ തലയാട്ടി…

സ്വാമിനാഥന്‍ സാറും തലകുലുക്കി.

പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയന്‍താരയുടെ പേരും സത്യന്‍ സര്‍ അനൗണ്‍സ് ചെയ്തു.

അങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട ഞാന്‍ …

സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു.

നായിക ഇതൊന്നുമറിയാതെ തലൈവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.

ഇന്ന് സാജന്‍ സാറിനെക്കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓര്‍ത്തത്..

‘പുതിയ നിയമം’ എന്ന മമ്മൂട്ടിപ്പടം സാജന്‍ സര്‍ ഡയറക്റ്റ് ചെയ്തപ്പോള്‍ നായികയായ നയന്‍താരയെ കാണാന്‍ കഴിഞ്ഞിരുന്നില്ല.

എങ്കില്‍ ഈക്കഥ പറയാമായിരുന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ റാഫേല്‍ നദാനലിനെ പരിഹസിച്ച് ഓസ്‌ട്രേലിയന്‍ താരം നിക്ക് ക്യൂരിയോസ്. എതിരാളികള്‍ക്ക് ബഹുമാനം നല്‍കാതെ അവരെ അപമാനിക്കുന്നതും പരിഹസിക്കുന്നതും ക്യൂരിയോസിന്റെ പതിവ് രീതികളാണ്. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങളില്‍ താരത്തിന് വലിയ വിമര്‍ശനങ്ങളും വിലക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്.

ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഫ്രാന്‍സിന്റെ ഗില്ലെസ് സൈമണ് എതിരായ രണ്ടാം റൗണ്ട് മത്സരത്തിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. രണ്ടാം സെറ്റിനിടയില്‍ സര്‍വീസിന് കൂടുതല്‍ സമയം എടുക്കുന്നു എന്ന ചെയര്‍ അമ്പയറുടെ മുന്നറിയിപ്പ് ആണ് ക്യൂരിയോസിനെ ചൊടിപ്പിച്ചത്. അമ്പയറോട് കയര്‍ത്ത ക്യൂരിയോസ് നദാല്‍ സര്‍വീസ് ചെയ്യുന്ന വിധം അനുകരിക്കുക കൂടി ചെയ്തപ്പോള്‍ കാണികള്‍ക്ക് ചിരിക്കുള്ള വകയായി. ക്യൂരിയോസിനെ കണ്ട് സൈമണും നദാലിനെ അനുകരിച്ചത് വീണ്ടും ചിരിക്കുള്ള വക നല്‍കി.

പലപ്പോഴും സര്‍വീസ് ചെയ്യാന്‍ മറ്റ് താരങ്ങളെക്കാള്‍ കൂടുതല്‍ സമയം എടുക്കുന്നു എന്ന പേരുള്ള താരമാണ് നദാല്‍. സര്‍വീസുകള്‍ക്ക് മുമ്പ് നദാല്‍ എടുക്കുന്ന സമയവും പലപ്പോഴും നദാലിന്റെ ഇത്തരം സമയം നഷ്ടമാക്കലിനോട് അമ്പയര്‍മാര്‍ വലിയ നടപടികളോ മുന്നറിയിപ്പോ നല്‍കാറില്ല. ഇക്കാര്യം ആംഗ്യത്തിലൂടെ ക്യൂരിയോസ് ഓര്‍മ്മപ്പെടുത്തിയതാണ് വിവാദമായത്. മുമ്പ് നദാലിന് എതിരെ അണ്ടര്‍ ആം സര്‍വീസ് ചെയ്തത് അടക്കം നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ട താരമാണ് ക്യൂരിയോസ്.

സംഭവം തമാശയായി എടുക്കുന്നവര്‍ക്ക് എടുക്കാം തന്റെ ശ്രദ്ധ മുഴുവന്‍ ടെന്നീസിലായിരുന്നു. ഇതായിരുന്നു സംഭവത്തെ കുറിച്ച് ക്യൂരിയോസിന്റെ പ്രതികരണം. എന്നാല്‍ ക്യൂരിയോസിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് ആരാധകര്‍ സാമൂഹിക മാധ്യങ്ങളില്‍ രംഗത്തെത്തി.

ശത്രുക്കള്‍ എന്ന പേരുള്ള നദാല്‍ ക്യൂരിയോസ് വീര്യം ഇതോടെ കൊഴുക്കും. അതേപോലെ ഇരു താരങ്ങളും ഓസ്ട്രേലിയന്‍ ഓപ്പണില്‍ നാലാം റൗണ്ടില്‍ കണ്ടുമുട്ടാം എന്ന സാധ്യത ഇപ്പോള്‍ തന്നെ ആരാധരെ ആവേശത്തിലാക്കുന്നുണ്ട്. നദാലിന്റെ മത്സരം വീക്ഷിക്കുന്ന ക്യൂരിയോസിന്റെ ദൃശ്യങ്ങളും ഇന്ന് പുറത്ത് വന്നിരുന്നു.

 

ആലപ്പുഴയിലെ പാതിരാമണലില്‍ വിനോദ സഞ്ചാരികളുമായി പോയ ഹൗസ്‌ബോട്ട് കത്തിയമര്‍ന്ന സംഭവത്തില്‍ ദുരനുഭവം പങ്കുവെച്ച് രക്ഷപ്പെട്ട യാത്രക്കാര്‍.

”അടുക്കള ഭാഗത്ത് നിന്നുമുയര്‍ന്ന പുകയാണ് ആദ്യം കാണുന്നത്. വളരെ പെട്ടെന്നു തന്നെ അത് റൂമുകളിലേക്കും വ്യാപിച്ചു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. ഒരു വശത്തുനിന്നും തീ ആളിപ്പടരുന്നു. ചുറ്റം ആഴത്തില്‍ വെള്ളവും. ഒന്നും ചെയ്യാനാകാതെ പകച്ച് നിന്ന നിമിഷങ്ങള്‍. വെറും എട്ടുമിനിട്ടിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്. ഇട്ടിരിക്കുന്ന വസ്ത്രമൊഴിച്ച് എല്ലാം കത്തിനശിച്ചു. ബോട്ട് പൂര്‍ണമായും അഗ്നി വിഴുങ്ങുമ്പോള്‍ പ്രാണന്‍ ചേര്‍ത്ത് പിടിച്ച് കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുകയായിരുന്നു. ദൈവം തിരിച്ചു തന്നതാണ് ഈ ജീവന്‍ എന്നും യാത്രക്കാരിലൊരാള്‍ പറഞ്ഞു.

സുരക്ഷാക്രമീകരണങ്ങള്‍ ഒന്നും തന്നെ ബോട്ടില്‍ ഉണ്ടായിരുന്നില്ല. അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ കാലിയായിരുന്നു. ലൈഫ് ജാക്കറ്റുകളോ, എയര്‍ ട്യൂബുകളോ ബോട്ടില്‍ ഉണ്ടായിരുന്നുമില്ല. തീ അടുത്തെത്താറായപ്പോഴും ഒന്നുകൊണ്ടും പേടിക്കേണ്ട എന്നു മാത്രമായിരുന്നു ബോട്ട് ജീവനക്കാരുടെ പ്രതികരണം എന്നും യാത്രക്കാര്‍ പറയുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പാതിരാമണല്‍ ദ്വീപിന് 200 മീറ്റര്‍ തെക്ക് ഭാഗത്തായിരുന്നു അപകടം. ആറ് മാസം പ്രായമായ കുഞ്ഞും ആറ് സ്ത്രീകളുമടക്കം കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ 13 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഹൗസ്‌ബോട്ടില്‍ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 12 ഓടെയാണ് ഓഷ്യാനസ് എന്ന ബോട്ടില്‍ ഇവര്‍ യാത്ര ആരംഭിച്ചത്. യാത്ര ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും തീപടര്‍ന്ന് ബോട്ട് കത്തി അമരുകയായിരുന്നു. തീപിടിക്കുകയാണെന്ന് ബോദ്ധ്യമായതോടെ ദ്വീപിന് സമീപത്തേക്ക് ബോട്ട് വേഗം ഓടിച്ചെത്തിയ സ്രാങ്ക് ഇടയാഴം സജി ഭവനില്‍ സജിയുടെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചത്.

തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ മണ്ണുമാന്തിയുടെ യന്ത്രകൈ കൊണ്ട് അടിച്ചുകൊന്നു. കാഞ്ഞിരവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊലപ്പെട്ടത്. അര്‍ധരാത്രി സ്വന്തം ഭൂമിയില്‍ നിന്ന് അനുവാദമില്ലാതെ മണ്ണെടുക്കുന്നത് തടഞ്ഞതാണ് കൊലപാതകത്തിന് കാരണം.

മണ്ണുമാന്തി ഉടമ സജു അടക്കമുളള അക്രമികള്‍ കൊലയ്ക്കുശേഷം രക്ഷപെട്ടു. മണ്ണുമാന്തിയും ടിപ്പറും കൊണ്ടുവന്ന് മണ്ണെടുക്കുന്നത് അറിഞ്ഞ് സംഗീത് ഓടിയെത്തുകയായിരുന്നു. കാറിട്ട് മണ്ണുമാന്തി തടഞ്ഞ സംഗീത് പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചതോടെയാണ് കൊലപാതകം. മണ്ണുമാന്തി കൊണ്ട് കാറ് നീക്കി പോകാന്‍ ശ്രമിച്ച സംഘത്തെ തടയാനെത്തിയ സംഗീതിനെ യന്ത്രക്കൈകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രവാസിയായിരുന്ന സംഗീത് ഇപ്പോൾ നാട്ടിൽ ചിക്കൻ സ്റ്റാളുകളും മറ്റു നടത്തിയാണ് ജീവിക്കുന്നത്. വീടിനോട് ചേർന്നുള്ള വിശാലമായ പുരയിടത്തിൽ നിന്നും മണ്ണെടുക്കാൻ വനംവകുപ്പിന് സംഗീത് അനുമതി നൽകിയിരുന്നു. സ്ഥലത്ത് എത്തിയ സംഗീത് മറ്റൊരു സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് കടത്തുന്നതാണ് കണ്ടത്. മണ്ണുകടത്താനെത്തിയവരെ ചോദ്യം ചെയ്ത സംഗീത് തന്റെ കാർ വഴിയിൽ ഇട്ട് ജെസിബിയെ തടഞ്ഞു. ഈ ഘട്ടത്തിൽ സംഗീതിന്റെ വീടിനോട് ചേർന്നുള്ള മതിൽ പൊളിച്ച് ആ വഴി പുറത്തു കടക്കാനായിരുന്നു മണ്ണു കടത്ത് സംഘത്തിന്റെ ശ്രമം. ഇതു തടയാൻ വേണ്ടി സംഗീത് കാറിൽ നിന്നും ചാടിയിറങ്ങി ജെസിബിയുടെ മുന്നിൽ നിന്നു. അപ്പോൾ ജെസിബിയുടെ മണ്ണ് മാന്തുന്ന ഭാഗം കൊണ്ട് സംഗീതിനെ അടിച്ചു നിലത്തിട്ടു.

പ്രദേശത്ത് നിന്നും സ്ഥിരമായി മണ്ണ് കടത്തുന്നയാളാണ് ചാരുപാറ സ്വദേശി സജുവെന്നും സംഭവ ശേഷം രക്ഷപ്പെട്ട ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. ജെസിബിയുടെ അടിയേറ്റ് വീണ സംഗീതിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജിൽ വച്ചാണ് സംഗീത് മരിച്ചത്. രാത്രി മുതൽ തന്നെ ഈ പ്രദേശത്ത് മണ്ണ് മാഫിയാ സംഘം എത്തി. ഭാര്യയും സംഗീതുമായി തടയാനെത്തി. അപ്പോൾ പൊലീസിൽ പറായമെന്ന് പറഞ്ഞ് ഭാര്യ സംഗീതിനേയും കൊണ്ടു പോയിരുന്നു. അതിന് ശേഷവും പ്രശ്‌നം തുടർന്നു. ഇതാണ് സംഗീതിന്റെ കൊലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

അടിയേറ്റു വീണ സംഗീതിന് ശ്വാസതടസ്സമുണ്ടായെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മണ്ണുമാന്തി സംഘത്തിൽ നാലഞ്ച് പേരുണ്ടായിരുന്നു. ഇവർ വന്ന ബൈക്കുകൾ നാട്ടുകൾ പിടിച്ചു വച്ചിട്ടുണ്ട്. അനധികൃത മണ്ണു കടത്തിനെ ചൊല്ലി നേരത്തേയും പ്രദേശത്ത് തർക്കങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്. കൊലപ്പെട്ട സംഗീതിന്റെ മൃതദേഹം തിരുവനന്തപുരം മെഡി.കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവസ്ഥലത്ത് എത്തിയ പൊലീസ് ചാരുപാര സ്വദേശിയും ജെസിബി ഡ്രൈവറുമായ സജുവടക്കം നാല് പേരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. കാട്ടാക്കട ഭാഗത്തെ മണ്ണുക്കടത്തുകാരിൽ പ്രധാനിയാണ് സജു.

നേപ്പാളില്‍ മരിച്ച പ്രവീണിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ചേങ്കോട്ടുകോണത്തെ വീട്ടിൽ സംസ്കരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനു പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. നേപ്പാളില്‍ വിനോദയാത്രയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ വിഷവാതകം ശ്വസിച്ചാണ് ഇവരുടെ ദാരുണ മരണം.

മൂന്നു കുട്ടികളുടെ കണ്ണീരിൽ കുതിർന്ന ഓർമകൾ നിറഞ്ഞ ചേങ്കോട്ടുകോണത്തെ രോഹിണി ഭവനിൽ മറ്റൊരു 3 വയസ്സുകാരൻ നോവുള്ള കാഴ്ചയായി. പ്രവീൺകുമാറിന്റെയും ശരണ്യയുടെയും സംസ്കാര ക്രിയകൾ ചെയ്തതു ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകൻ ആരവ് ആണ്. പിതാവ് ജിബിയുടെ ഒക്കത്തിരുന്നാണ് ആരവ് ചടങ്ങുകൾ നിർവഹിച്ചത്. മൂന്നു കുട്ടികളെയും വീട്ടുവളപ്പിലെ ഒരേ കുഴിമാടത്തിൽ ചടങ്ങുകളില്ലാതെ സംസ്കരിച്ചു. ഇവരുടെ ഇരുവശത്തുമായാണു അച്ഛനമ്മമാർക്കു ചിതയൊരുക്കിയത്.

മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്നലെ രാത്രി 12.01ന് നേപ്പാളിലെ ദമാനിൽനിന്ന് പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്നു മക്കളുടെയും മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. പത്തരയോടെ തന്നെ അഞ്ച് ആംബുലൻസുകൾ തയാറായിരുന്നു. അരമണിക്കൂറിനു ശേഷം രാജ്യാന്തര ടെർമിനലിലെ പ്രത്യേക ഗേറ്റിലൂടെ മൃതദേഹങ്ങൾ പുറത്തെത്തിച്ചപ്പോൾ കാത്തുനിന്ന പ്രിയപ്പെട്ടവർ വിതുമ്പി.

പലർക്കും കരച്ചിലടക്കാനായില്ല. 12.35ന് ഗേറ്റ് തുറന്നു. ഒപ്പമെത്തിയ സുഹൃത്തുക്കൾ വിതുമ്പലടക്കാനാകാതെ നിന്നു. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊലീസ് ഇരുവശവും കൈകോര്‍ത്തുപിടിച്ചു.മൂന്ന് എയര്‍പോര്‍ട്ട് കാര്‍ഗോ വാഹനങ്ങളില്‍ ബന്ധിപ്പിച്ച 5 ബോഗികളിലായി 5 മൃതദേഹങ്ങള്‍ പുറത്തേക്കെത്തി. പ്രവീണിന്റെ സഹോദരീഭർത്താവ് രാജേഷ് ഉൾപ്പടെയുള്ളവർ എത്തിയിരുന്നു. പ്രവീണിന്റെ അച്ഛനും അമ്മയും എത്തിയില്ല.

സുഹൃത്തുക്കളായ റാംകുമാർ, ആനന്ദ്, ബാലഗോപാൽ എന്നിവരാണ് വിമാനത്തിൽ ഒപ്പമെത്തിയത്. മൃതദേഹങ്ങൾ ഇന്നലെ രാവിലെ 11ന് കഠ്മണ്ഡുവിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഉച്ചയോടെ ഡൽഹിയിലെത്തിച്ചത്.അവിടെനിന്ന് വൈകിട്ടുള്ള മറ്റൊരു വിമാനത്തിലായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര. വിമാനം ഒന്നേമുക്കാൽ മണിക്കൂർ വൈകിയതിനാൽ കാത്തിരിപ്പ് നീണ്ടു. കൊച്ചിയിൽ സ്റ്റോപ്പുള്ളതിനാൽ വീണ്ടും വൈകി.

മേയർ കെ.ശ്രീകുമാർ, എം.വിൻസന്റ് എംഎൽഎ, കലക്ടർ കെ.ഗോപാലകൃഷ്ണൻ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവർ ചേർന്നാണു മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.തുടർന്ന് ആംബുലൻസുകളിൽ മെ‍ഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പൂർണമായും സർക്കാർ പ്രോട്ടോക്കോൾ പ്രകാരമാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. ഇതിനായി പ്രത്യേക ആംബുലൻസുകളും മറ്റും സർക്കാർ സജ്ജമാക്കി.

പൗരത്വബില്ലിലെ എതിർത്ത് ബോളിവുഡും മല്ലുവുഡും ഉൾപ്പെടെ പ്രമുഖ താരങ്ങളുടെ പ്രതികരിക്കുമ്പോൾ മോഹൻലാലിന് തുറന്ന കത്തുമായി സംവിധയകാൻ ആലപ്പി അഷറഫ്. ” ബഹുസ്വരതയുടെ വക്താവാകാൻ ഇനിയും വൈകരുതേ ലാലേ….” എന്ന അഭ്യർത്ഥനയുമായി തുടങ്ങുന്ന കത്തിൽ, ലാലിൻറെ പല സാമൂഹ്യ വിഷയത്തിലും എഴുതിയ ബ്ലോഗിനെ പരമർശിക്കുന്നു. കേരളത്തിന്റെ മത സ്വാഹാർദ്ദ അന്തരീക്ഷം തകർക്കുന്ന രീതിയിൽ അടുത്ത ദിവസങ്ങളിൽ പൗരത്വ പ്രശ്‌നം കേരളത്തിലും മാറുന്നത് നമ്മൾ കണ്ടതാണ്, അതുകൊണ്ടും തന്നെ സമൂഹത്തിന്റെ നാനാതുറകളിലുള്ള ബഹുമാന്യ വ്യക്തിത്വങ്ങൾ ഇതേ പറ്റി പ്രതികരിക്കണ്ടത്തിന്റെ ആവിശ്യകത വർധിച്ചു വരുവാണ്. സാമ്പത്തികമാന്യം, വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടികൊണ്ട് ഇരിക്കുന്ന അവസ്ഥയിൽ പൗരത്വബില്ലിന്റെ പേരിൽ ഉള്ള പ്രശ്ങ്ങൾ മറ്റൊരു വിധത്തിൽ ജനശ്രദ്ധ മാറിപ്പോകുന്നതിനും കാരണം ആകുന്നുണ്ട്.

അഷറഫിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം

പ്രിയ മോഹൻലാലിന് ഒരു
തുറന്ന കത്ത്..

പ്രിയ മോഹൻലാൽ ..
ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനത ഇന്നിപ്പോൾ നേരിടുന്ന നിർണായക നിമിഷങ്ങളിൽ ….
സ്നേഹത്തിലും ബഹുമാനത്തിലും ഉന്നിക്കൊണ്ടുള്ള ഒരു ആവശ്യപ്പെടലാണ് ,

” ബഹുസ്വരതയുടെ വക്താവാകാൻ ഇനിയും വൈകരുതേ ലാലേ….”

പ്രതികരണം പ്രസക്തമാകണമെങ്കിൽ അത് കാലാന്സ്രതവും കാലോചിതവുമായിരിക്കണം.
തുറന്നു പറയുമ്പോൾ നീരസമരുത്… മോഹൻലാൽ എന്ന സൂര്യകിരണത്തെ ചില കാർമേഘങ്ങൾ മറക്കുന്നുണ്ടോ എന്നു സംശയിച്ചു പോകുന്നു. പക്ഷേ മോഹൻലാൽ എന്ന മനുഷ്യ സ്നേഹിയെ ഒരു മഴമേഘത്തിനും ആ പ്രതിഭയുടെ പ്രകാശത്തെ തടയനാവില്ല എന്നു വിശ്വസിക്കാനാണ് ഇഷ്ടം..
ബഹുഭുരിപക്ഷം ജനത ഇന്നു നേരിടുന്ന ഈ അപകടാവസ്ഥയിൽ നമ്മെ നയിക്കാൻ, അനീതിക്കെതിരെ ശബ്ദമുയർത്തി പ്രതികരിക്കാൻ ഞങ്ങളുടെ സ്വന്തം മോഹൻലാൽ കൂടി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നു ഞങ്ങൾ ആശിച്ചുപോകുന്നു..

അങ്ങു ഇതിന് മുൻപ് പല പല
പൊതുകാര്യങ്ങളിലും അഭിപ്രായ പ്രകടനങ്ങളും ബ്ലോഗ്കൾ എഴുതുകയും ചെയ്തിട്ടുള്ളതല്ലേ.. ഇപ്പോൾ ഈ അവസരത്തിൽ ആശങ്കയിലും ഭയത്തിലും നിരാശയിലും വേദനയിലും കഴിയുന്ന , അങ്ങയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ജനതയെ അങ്ങു മറക്കാൻ പാടില്ല എന്നു പറഞ്ഞാൽ അത് തെറ്റാകുമോ ? ഒരു ജനതയെ ഹിന്ദു എന്ന പേരിലും കൃസ്ത്യനി എന്ന പേരിലും മുസ്ലിമെന്ന പേരിലും വെട്ടി മുറിക്കുന്ന ഈ പൗരത്വ ബില്ലിനെതിരെ പ്രതികരിക്കേണ്ട ധാർമ്മിക ഉത്തരവാദിത്വം ഒരു കലാകാരനെന്ന നിലക്ക് അങ്ങേക്കില്ലേ..?

ലാലേ..വൈകിയെത്തുന്ന നീതി ആർക്കാണ് ഗുണം ചെയ്യുക..?
എന്ത് കൊണ്ടാണിത് പറയുന്നതെന്നു വിശദീകരിക്കേണ്ടതില്ലല്ലോ.
മത സ്വതന്ത്ര്യവും മതസൗഹാർദ്ദതയും നിലനിന്നിരുന്ന നമ്മുടെ നാട് ഇന്നിപ്പോൾ ,
ലോകജനതയുടെ മുൻപിൽ നാണംകെട്ടു് നിലക്കുകയാണ്, ഇപ്പോൾ തിരുത്തിയില്ലങ്കിൽ ഒരു പക്ഷേ ഇത്
ഒരുജനതയെ വല്യ വിപത്ത്കളിലേക്കായിരിക്കും കൊണ്ടെത്തിക്കുക.
എന്നും ചലച്ചിത്രങ്ങളിലൂടെയും സ്വന്തം അഭിപ്രായപ്രകടനങ്ങളിലൂടെയും മലയാളികൾക്കിടയിൽ ഒരു തിരുത്തൽ ശക്തിയായ മോഹൻലാൽ , അങ്ങയോട് സ്നേഹപൂർവ്വം ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ… ഈ അധർമ്മത്തിനും, അനീതികൾക്കെതിരെയും ഒരു തിരുത്തലിന്റെ തിരി തെളിയിക്കാൻ ഇനി വൈകരുതേ എന്നു മാത്രം പറഞ്ഞു നിർത്തട്ടെ…

സ്നേഹപൂർവ്വം അങ്ങയുടെ സ്വന്തം
ആലപ്പി അഷറഫ്

കാസര്‍കോട്ടെ അധ്യാപികയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. മരിച്ചത് മിയാപദവ് സ്‌കൂളിലെ അധ്യാപിക രൂപശ്രീ. യുവതിയെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് പോലീസ്. ബക്കറ്റില്‍ മുക്കി കൊന്നശേഷം കടലില്‍ ഉപേക്ഷിച്ചതാണെന്നാണ് വിവരം.

സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ വെങ്കിട്ട രമണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വാഹനത്തില്‍ നിന്നും രൂപശ്രീയുടെ മുടി അടക്കമുള്ള തെളിവുകള്‍ കണ്ടെടുത്തതായും സൂചനയുണ്ട്. മിയാപദവ് എസ്‌വിഎച്ച്എസ്എസിലെ അധ്യാപികയായ രൂപശ്രീയെ ഈ മാസം 16നാണു കാണാതായത്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയില്‍ സഹപ്രവര്‍ത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും, മകള്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലും എത്തിയിരുന്നു.

വൈകിട്ടു വീട്ടിലെത്താത്തതിനാല്‍ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മൂന്നു ദിവസത്തിന് ശേഷം അഴുകിത്തുടങ്ങിയ നിലയില്‍  കോയിപ്പാടി കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു മൃതദേഹം. കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വിവാഹമോതിരം വച്ചാണു ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്.

കൂടെ ജോലി ചെയ്തിരുന്ന അധ്യാപകന്‍ നിരന്തരം ശല്യം ചെയ്തിരുന്നതായി രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. അയാളില്‍ നിന്ന് കൊല്ലുമെന്ന് ഭീഷണിയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

ഫുട്ബാൾ മത്സരം നടക്കുന്നതിനിടെ കാമുകിയെ ചുംബിക്കുന്നത് വീട്ടിലിരുന്ന് ലൈവായി കണ്ട് ഭാര്യ. ഫുട്ബാൾ മത്സരം നടക്കുന്നതിനിടെയാണ് തീവ്ര പ്രണയത്തോടെ സ്പാനിഷുകാരനായ ഡേ വി ആൻഡ്രെഡ് എന്ന യുവാവ് തന്റെ കാമുകിയെ ചുംബിച്ചത്.

സ്റ്റേഡിയത്തിൽ ക്യാമറ ഉണ്ടെന്നും മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടെന്നും മനസിലാതോടെ ഡേ കാമുകിയുടെ ദേഹത്ത് നിന്ന് കെെയ്യെടുത്ത് അൽപം നീങ്ങിയിരിക്കുകയായിരുന്നു. ഫുട്ബാൾ ഗ്യാലറിയിലിരുന്ന കാണികൾ മാത്രമായിരുന്നില്ല ഇത് കണ്ടിരുന്നത്.

ചുംബിക്കുന്നത് വീട്ടിലിരുന്ന് ലൈവായി തന്റെ ഭാര്യയും ‘ആസ്വദിക്കുന്നുണ്ടായിരുന്നു’ എന്ന വിവരം ഏറെ വൈകിയാണ് ഈ യുവാവ് അറിഞ്ഞത്. സുഹൃത്തുക്കൾക്കൊപ്പമാണ് കളി കാണാൻ പോകുന്നതെന്നാണ് യുവാവ് ഭാര്യയോട് പറഞ്ഞത്. ഏതായാലും കള്ളി വെളിച്ചത്തായതോടെ ഇയാളുടെ ഭാര്യ പിണങ്ങി പോയിരിക്കുകയാണ്.

ഭാര്യയുടെ പിണക്കം എങ്ങനെയെങ്കിലും മാറ്റാൻ ഡേ ശ്രമിക്കുകയും ചെയ്തു. സംഭവം ലോകം മുഴുവൻ അറിഞ്ഞതോടെ ഡേ ക്ഷമാപണം നടത്തി. ഭാര്യയോട് തെറ്റ് ചെയ്തുവെന്നും അവളോട് ക്ഷമ ചോദിക്കുന്നുവെന്നും പറയുന്ന വീഡിയോ ഡേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഭാര്യയോട് മാപ്പ് ചോദിച്ച് കൊണ്ടുള്ള മറ്റ് പോസ്റ്റുകളും ഡേ പങ്കുവച്ചു. വീഡിയോയ്ക്ക് താഴേ ചിലർ രസകരമായ കമന്റുകൾ ‌ഇട്ടിട്ടുണ്ട്.

ദുബായ്: വെള്ളിയാഴ്ച രാവിലെ നടക്കാനിരിക്കുന്ന ദുബായ് മാരത്തോണ്‍ 2020ന്റെ ഭാഗമായി പ്രധാന റോഡുകള്‍ അടച്ചിടും. മാരത്തോണ്‍ നടക്കുന്ന റോഡുകളുടെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. മാരത്തോണിനൊപ്പം. 10 കിലോമീറ്റര്‍ റോഡ് റേസ്, 4 കിലോമീറ്റര്‍ ഫണ്‍ റേസ് എന്നിവയും വെള്ളിയാഴ്ച നടക്കും.

ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് 21-ാമത് ദുബായ് മാരത്തോണ്‍ അരങ്ങേറുന്നത്. ദുബായ് സ്പോര്‍ട്സ് കൗണ്‍സിലിനാണ് സംഘാടന ചുമതല. 42.195 കിലോമീറ്ററിന്റെ ക്ലാസിക് മാരത്തോണ്‍ മൂന്ന് സമയങ്ങളിലായാണ് തുടങ്ങുന്നത്. വീല്‍ചെയര്‍ അത്‍ലറ്റുകള്‍ക്ക് രാവിലെ 5.55നും മറ്റുള്ളവര്‍ക്ക് 6 മണിക്കും ഏഴ് മണിക്കുമാണ് തുടക്കം. മാരത്തോണിന് പുറമെ 10 കിലോമീറ്റര്‍ റോഡ് റേസിലും നാല് കിലോമീറ്റര്‍ ഫണ്‍ റേസിലും ആളുകള്‍ പങ്കെടുക്കും.

42.195 കിലോമീറ്റര്‍ മാരത്തോണ്‍ ഉമ്മു സുഖൈം റോഡില്‍ നിന്നാണ് ആരംഭിക്കുന്നത്. അല്‍സുഫൂഹ് റോഡ് വഴി മദീനത്ത് ജുമൈറയിലേക്കും ജുമൈറ ബീച്ച് റോഡ് വഴി ബുര്‍ജ് അല്‍ അറബിന് മുന്നിലൂടെ ഉമ്മു സുഖൈം റോഡില്‍ ദുബായ് പൊലീസ് അക്കാദമിക്ക് എതിര്‍വശത്ത് അവസാനിക്കുകയും ചെയ്യും.

10 കിലോമീറ്റര്‍ ഫണ്‍ റേസ് സുഫൂഹ് റോഡില്‍ മദീനത്ത് ജുമൈറയ്ക്ക് എതിര്‍വശത്ത് നിന്ന് ആരംഭിച്ച് പാം ജുമൈറയുടെ പ്രവേശന കവാടത്തില്‍ യു-ടേണ്‍ തിരിഞ്ഞ് അബ്ദുല്ല ഒമ്റാന്‍ തര്‍യം സ്ട്രീറ്റില്‍ അവസാനിക്കും.

നാല് കിലോമീറ്റര്‍ ഫണ്‍ റേസ് രാവിലെ 11 മണിക്ക് അല്‍ സൂഫൂഹ് റോഡില്‍ എതിര്‍വശത്ത് ആരംഭിക്കും. അബ്ദുല്ല ഒമ്റാന്‍ തര്‍യം സ്ട്രീറ്റില്‍ തന്നെ അവസാനിക്കുകയും ചെയ്യും.

പുലര്‍ച്ചെ രണ്ട് മണി മുതല്‍ ഉച്ചയ്ക്ക് ശേഷം ഒരു മണി വരെ റോഡുകള്‍ അടച്ചിടും.

ട്രാവല്‍ ഏജന്റിനെ വഞ്ചിച്ച് 21 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെതിരെ കേസെടുത്തു. അസ്ഹറിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെയാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരിക്കുന്നത്. ഔറംഗബാദിലെ ഡാനിഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏജന്‍സി ഉടമയായ ഷഹാബിൻ്റെ പരാതിയിലാണ് കേസെടുത്തത്. അതേസമയം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ അസ്ഹറുദ്ദീന്‍ ആരോപണം തള്ളി. പരാതി നല്‍കിയവര്‍ക്കെതിരെ 100 കോടി രൂപയുടെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.

അസ്ഹറുദ്ദീന്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം നവംബര്‍ ഡാനിഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് നിരവധി അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. 20.96 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍. ഈ പണം നല്‍കിയില്ല എന്ന് ആരോപിച്ചാണ് തട്ടിപ്പിന് കേസ് ഫയല്‍ ചെയ്തത്. അസ്ഹറുദ്ദീന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് മുജീബ് ഖാന്റെ ആവശ്യപ്രകാരമാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. പണം നല്‍കാമെന്ന് ഓണ്‍ലൈനില്‍ പല തവണ വാഗ്ദാനം ചെയ്‌തെങ്കിലും ഇതുണ്ടായില്ല. പണം ആവശ്യപ്പെട്ടപ്പോള്‍ മുജീബ് ഖാന്റെ സഹായി സുദേഷ് അവാക്കല്‍ പറഞ്ഞത്. 10.6 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു എന്നാണ്. എന്നാല്‍ ഇത് കിട്ടിയിട്ടില്ല. നവംബര്‍ വാട്‌സ് ആപ്പില്‍ ചെക്കിന്റെ ഫോട്ടോ അയച്ചിരുന്നു. എന്നാല്‍ ചെക്കൊന്നും കിട്ടിയിട്ടില്ല എന്ന് പരാതിക്കാരന്‍ പറയുന്നു.

ഔറംഗബാദിലെ സിറ്റി ചൗക്ക് പൊലീസ് സ്റ്റേഷനിലാണ് അസ്ഹറുദ്ദീനെതിരെ ഷഹാബ് പരാതി നല്‍കിയത്. ഐപിസി സെക്ഷന്‍ 420 (വഞ്ചന), 406, 34 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണ് എന്ന് പറഞ്ഞുള്ള വീഡിയോയുമായി അസ്ഹറുദ്ദീന്‍ ട്വിറ്ററില്‍ രംഗത്തെത്തി.

 

Copyright © . All rights reserved