Latest News

നിര്‍മ്മാതാവ് ജോബി ജോര്‍ജും നടന്‍ ഷെയ്ന്‍ നിഗവും തമ്മിലുളള പ്രശ്‌നങ്ങള്‍ മഞ്ഞുരുകിയില്ലെന്ന് സൂചന. വിവാദങ്ങള്‍ പറഞ്ഞുതീര്‍ത്തെങ്കിലും നടന്‍ ഷെയ്ന്‍ നിഗം സിനിമയുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് സംവിധായകന്‍ ശരത് മേനോന്‍ രംഗത്തെത്തി.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടന അമ്മയും ഇടപെട്ട് ഇരുവരും തമ്മിലുളള പ്രശ്‌നം പരിഹരിക്കുകയും ചിത്രീകരണം തുടങ്ങിയ വെയില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നും ഷെയ്ന്‍ നിഗം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷെയ്ന്‍ സിനിമയില്‍ നിസ്സഹകരണം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയിരിക്കുകയാണ്.ഇതേത്തുടര്‍ന്ന് ചിത്രീകരണവും നിര്‍ത്തിവച്ചിരിക്കുകയാണ്.

ഷെയ്ന്‍ സെറ്റിലെത്തിയ കൂടുതല്‍ സമയവും കാരവാനില്‍ വിശ്രമിക്കുകയും തുടര്‍ന്ന് സൈക്കിളെടുത്ത് സെറ്റില്‍ നിന്നും പോയെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഷെയ്‌നിനെ അന്വേഷിച്ച സംവിധായകന്‍ ശരത്തിന് ഷെയ്ന്‍ അയച്ചുനല്‍കിയ വോയിസ് മെസേജ് പുറത്തുവന്നിട്ടുണ്ട്. ശരത് നശിപ്പിക്കുന്നത് പ്രകൃതിയെയാണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെയെന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമല്ലോ അപ്പോള്‍ അനുഭവിക്കും എന്നും ഷെയ്ന്‍ പറയുന്ന വോയിസ് ക്ലിപ്പാണ് പുറത്തായിരിക്കുന്നത്.

ഷെയ്‌നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അമ്മയ അറിയിച്ചു. അങ്ങനെയെങ്കില്‍ ഷെയ്‌നിന് വിലക്ക് വരാനുളള സാധ്യതയുമുണ്ട്.

എന്നാൽ  സംവിധായകന്‍ ശരത് മേനോനെതിരെ നടൻ ഷെയ്ന്‍ നിഗം രംഗത്ത്. ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തിൽ കൊണ്ടുനിർത്തിയ എന്റെ പ്രിയസുഹൃത് ശരത്തിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി , എന്ന ആമുഖത്തോടെയാണ് ഷെയ്ൻ ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഷെയ്ന്‍ നിഗം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം

ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തിൽ കൊണ്ടുനിർത്തിയ എന്റെ പ്രിയസുഹൃത് ശരത്തിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി. കിസ്മത്ത് എന്ന സിനിമക്ക്‌ ശേഷം വെയിൽ എന്ന ഈ സിനിമയുടെ കഥ കേൾപ്പിക്കാൻ എന്നെ വന്നു പരിചയപ്പെട്ട ആളാണ് ശരത്. കൊണ്ടുവന്ന തിരകഥ ഒത്തിരി പോരായ്മകൾ ഉള്ളതായിരുന്നു. തുമ്പും വാലില്ലാത്തതും ആയ ഒരു കഥ ആയിരുന്നു. ഞാൻ അഭിനയിച്ചു കൊണ്ടിരുന്ന പല സിനിമകളുടെയും ലൊക്കേഷനുകളിൽ ശരത് വന്നുകൊണ്ടിരിക്കുന്നു. അവസാനം കുമ്പളങ്ങി നൈറ്റ്‌സിന്റെ ലൊക്കേഷനിൽ വെച്ചാണ് എകദേശ രൂപം ആയത്. അപ്പോഴേക്കും ഞങ്ങളുടെ പരിജയം സൗഹൃദ ത്തിലേക്ക് മാറിയിരുന്നു.

എന്റെ ഡേറ്റ് കിട്ടിയാൽ മാത്രമേ നിർമാതാവ് യെസ് പറയു എന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയേണ്ടിവരും എന്നും പറഞ്ഞു കൊണ്ടാണ് ശരത് പിന്നെ എന്നെ കാണാൻ വരുനത്. സുഹൃത്തുക്കളെ അന്തമായി വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതെനിക്ക് എന്നും വിഷമങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒത്തിരി സിനിമകളുടെ തിരക്കിനിടയിലും ഞാൻ ശരത് എന്ന സുഹ്റുത്തിന് ഞാൻ സിനിമ ചെയ്യാൻ ഡേറ്റ് കൊടുത്തു. ഈ ഇടക്ക് വെയിൽ എന്ന സിനിമയുമായി തന്നെ ബന്ധപെട്ടു ഉണ്ടായ സംഭവ വികാസങ്ങൾ നിങ്ങൾക് എല്ലാവർക്കും അറിയാമല്ലോ.എറണാകുളം പ്രെസ്സ്ക്ലബ്ബിൽ പ്രെസ് മീറ്റിന് പോകുന്നതിന് മുൻപ് ശരത് എന്നെ വിളിച്ചു പറഞ്ഞു എനിക്കു വേണ്ടി സംസാരിക്കാൻ ആണ് ശരത് പോകുന്നത് എന്ന്. അവിടെ ചെന്നിട്ടു നിര്മാതാവിനോട് ചേർന്ന് അവന്റെ ഭാഗം ന്യായീകരിക്കുകയാണ് ചെയ്തത്. അന്നത്തെ പ്രശ്നം നിർമാതാക്കളുടെ സങ്കടന മലയാള സിനിമ അഥിനേതാക്കളുടെ സങ്കടന ആയ അമ്മ യുടെ സെക്രട്ടറി ബഹുമാനപ്പെട്ട ബാബു ചേട്ടന്റെ സാനിധ്യത്തിൽ ഒത്തുതീർപ്പാക്കി. കുർബാനി എന്ന സിനിമയുടെ നടന്നു കൊണ്ടിരുന്ന ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം വെയിൽ എന്ന ഈ സിനിമക്കുവേണ്ടി 15ദിവസം നീക്കി വെക്കണമെന്ന് ധാരണ ആയി. ഈ സിനിമയുടെ നിർമാതാവ് ജോബി ജോർജ് ആണ് ഡയറക്ർ ശരത്തുമായി കൂടി ആലോചിച്ചു 15ദിവസം മതിയെന്ന് നിർമാതാക്കളുടെ സംഘടനയെയും അമ്മയുടെ സെക്രട്ടറി ബഹുമാനപെട്ട ബാബു ചേട്ടനെയും അറിയിച്ചത്.

നിർമാതാവ് ജോബി ജോർജ് എനിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും എന്റെ മാതാപിതാക്കളെ കുറിച്ച് മോശമായി സംസാരിച്ചിട്ട് പോലും നിർമാതാക്കളുടെ സംഘടനയോടും മലയാളസിനിമ അഭി നേതാക്കളുടെ സംഘടന ആയ അമ്മയോടുള്ള ബഹുമാനം മൂലമാണ് വീണ്ടും ജോബി ജോർജ് ന്റെ നിർമാണത്തിലിരിക്കുന്ന ഈ സിനിമയിൽ വീണ്ടും അഭിനയിക്കാൻ ഞാൻ തയ്യാറായത്. ഈ ഒത്തുതീർപ്പ് വ്യവസ്ഥയിലെ 15ദിവസം എന്ന വ്യവസ്ഥ ആണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കം ആവുന്നത്. നവംബർ 11തിയതി രാവിലെ 11മണിക്ക് ശരത് എന്റെ ഉമ്മച്ചിക്ക് ഫോണിൽ മെസേജ് അയച്ചു. ചാർട്ട് ചെയ്തത് പ്രകാരം ഇരുപതിലധികം ദിവസം വേണ്ടിവരും എന്നായിരുന്നു പുതിയ ആവശ്യം. അസോസിയേഷന്റെ തീരുമാനതിനൊപ്പം നിൽക്കാനാണ് എനിക്ക് താല്പര്യം എന്നും മറിച്ചൊരു തീരുമാനം താല്പര്യമില്ല എന്നും ഞാനറിയിച്ചു.

നവംബർ 16തിയതി ലൊക്കേഷനിലെത്തിയപ്പോ കാണാൻ കഴിഞ്ഞത് മറ്റൊരു ശരത് ആയിരുന്നു. ചെറിയ കാര്യങ്ങൾക്കു വരെ പ്രശ്നങ്ങൾ ഉണ്ടാക്കി വലുതാക്കി കൊണ്ടിരിന്നു. എന്റെ മാനേജർ സതീഷ്‌ ഷൂട്ടിംഗ് ഷെഡ്യൂളും ചാർട്ടും ആവശ്യപ്പെട്ടപ്പോൾ അവനെ എല്ലാരുടെയും മുന്നിൽ വെച്ച് മോശം വാക്കുകൾ കൊണ്ട് ശകാരിക്കുകയും ഈ സിനിമ കഴിഞ്ഞു ശെരിയാക്കാം എന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഷോട്ട് റെഡിയാണെന്നു എന്നെ വിളിച്ചു വരുത്തിയതിന് ശേഷം ആണ് അവർ ലൈറ്റ് അപ്പ്‌ തുടങ്ങുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളായി ഉറങ്ങാൻ പോലും അനുവദിക്കതെ തുടർച്ചയായി ചിത്രീകരണം നടത്തുകയായിരുന്നു. ഒരു മനുഷ്യൻ ശരാശരി 8 മുതൽ 10 മണിക്കൂർ വരെ ആണ് ജോലി ചെയ്യാറുള്ളത് ഈ കഴിഞ്ഞ ദിവസങ്ങളിൽ 10 മുതൽ 16 മണിക്കുർ വരെ ആണ് ഈ സിനിമക് വേണ്ടി ഞാൻ സഹകരിച്ചു കൊണ്ടിരിക്കുന്നത്. ഒരു യുവാവിന്റെ ജീവിതത്തിലെ സംഘീര്ണമായ നാലു
കാലഘട്ടങ്ങളാണ് ഞാൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഞാൻ ചെയ്തു കൊണ്ടിരിക്കുന്നത് ഒരു ആർട്ട്‌ ഫോം ആണ് അല്ലാതെ യാന്ദ്രികമായി ചെയ്യാൻ പറ്റുന്ന ഒന്നല്ല. എന്റെ മനഃസാന്നിധ്യത്തിനു ഏകാകൃതിക്കും കോട്ടം തട്ടുന്ന തരത്തിലാണ് ശരത്തിന്റെ സമീപനം.

എന്നിലെ കലാകാരന് അതു സഹിക്കാവുന്നതിലും അപ്പുറമാണ്. ഈ സിനിമയുടെ അണിയറ പ്രവർത്തകർ ആസൂത്രണം ചെയ്തതിനേക്കാൾ കൂടുതൽ സീനുകൾ ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ ആയി ചെയ്തു തീർത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ആയി 8 സീനുകൾ ഞാൻ ചെയ്തു തീർത്തിട്ടുണ്ട്. സംഗീർണമായ അഭിനയ മുഹൂർത്തം ആവശ്യമായ സീനുകൾ ആയിരുന്നു അതെല്ലാം. ഇത്രയും സഹകരിച്ചു പ്രവർത്തിച്ച എന്നോട്. ഇന്നലെ രവിലെ കൂടി ശരതത് വളരെ മോശമായി ആണ് പെരുമാറിയത്. കലയും ആത്മാഭിമാനവും പണയം വെച്ചു കൊണ്ട് മുന്നോട്ടു പോകാൻ എനിക്ക് കഴിയില്ല. എനിക്കു ലഭിക്കുന്ന കഥാപാത്രങ്ങൾ എത്രയും നന്നായി ചെയ്യാൻ സാധിക്കുമോ അത്രയും നന്നായി ചെയ്യുവാൻ ശ്രമിക്കുന്ന ഒരു കലാകാരനാണ് ഞാൻ. ഈ കഴിഞ്ഞ വർഷങ്ങളിലായി ഒരുപിടി നല്ല സിനിമകളുടെ ഭാഗം ആകാൻ കഴിഞു.

ഈ സിനിമകളുടെ സംവിധായകരും നിർമ്മാതാക്കളും എന്റെ കാര്യത്തിൽ സന്തുഷ്ടരാണ് എനിക്കു ഉണ്ടായിട്ടുള്ള ഈ മാനസിക സംഘർഷം ബഹുമാനപെട്ട നിർമാതാക്കളുടെ സംഘടനയിലെ ഭാരവാഹികളും ഞാനും കൂടി അംഗമായ മലയാളം സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹികളും മനസിലാക്കി എനിക്ക് വേണ്ട ശക്തമായ സഹകരണം തരണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാനും നിങ്ങളിൽ ഒരുവൻ ആണ്. ഞാൻ ആരുടെയും അടിമയല്ല ഞാനും ഒരു മനുഷ്യനാണ്. “സത്യമേവ ജയതേ”

ജോബി ജോര്‍ജില്‍ നിന്നും വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ഷെയ്ന്‍ സോഷ്യല്‍മീഡിയ വഴി പുറത്തുവിട്ട വിഡിയോ ആയിരുന്നു വിവാദമായത്. കുര്‍ബാനി സിനിമയ്ക്കായി പിന്നിലെ മുടി വെട്ടിയതിന് പിന്നാലെയായിരുന്നു ഭീഷണി മുഴക്കിയതെന്നും ഷെയ്ന്‍ ആരോപിച്ചു. വിഡിയോ വൈറലായതോടെ ജോബി ജോര്‍ജ് ആരോപണം നിഷേധിച്ച് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനവും വിളിച്ചിരുന്നു. പിന്നാലെയാണ് അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇടപൈട്ട് പ്രശ്‌നം പരിഹരിച്ചത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രിയിൽ .പനി ബാധിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം ടെസ്റ്റുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സ വേണമെന്നും വിശ്രമം വേണമെന്നുമുള്ള നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ എത്തിയിരുന്നില്ല. അദ്ദേഹം പനി ബാധിച്ച്‌ വിശ്രമത്തിലായിരുന്നു. പനി കടുത്തപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടുവന്ന് ടെസ്റ്റുകള്‍ നടത്തിയത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാരും മകന്‍ ചാണ്ടി ഉമ്മനും വ്യക്തമാക്കി.

ഇന്ത്യ വെസ്റ്റിൻഡീസ് ഏകദിന ടി20 പരമ്പരയ്ക്ക് മുന്നോടിയായി ‘യുദ്ധം’ പ്രഖ്യാപിച്ച് സൂപ്പർ താരങ്ങൾ. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലെ സഹതാരങ്ങളായ രോഹിത്ത് ശർമ്മയും കീറോൺ പൊള്ളാർഡുമാണ് ഇപ്പോൾ പരസ്പരം ഏറ്റുമുട്ടുന്നത്.

രോഹിത്ത് ശർമയെ ട്വിറ്ററിൽ അൺഫോളോ ചെയ്താണ് പൊള്ളാർഡ് ആദ്യ വെടിപൊട്ടിച്ചത്. എന്നാൽ പൊള്ളാർഡിനെ കാറിൽ നിന്നും ഇറക്കിവിട്ടാണ് രോഹിത്ത് ഇതിന് മറുപടി നൽകിയത്. സറ്റാർ സ്‌പോട്‌സ് പുറത്തിറക്കിയ പരസ്യത്തിലൂടെയാണ് രോഹിത്തിന്റെ മറുപടി. പരമ്പരയ്ക്ക് മുന്നോടിയായി സ്റ്റാർ സ്പോട്സ് ആണ് ശ്രദ്ധേയമായ ഈ പരസ്യം പുറത്തിറക്കിയത്.

അൺഫ്രണ്ട്ഷിപ്പ് ഡേയെന്ന ഹാഷ് ടാഗുമായാണ് ഇന്ത്യ വിൻഡീസ് പരമ്പരയ്ക്കു മുന്നോടിയായി സ്റ്റാർ സ്‌പോർട്‌സ് പരസ്യം പുറത്തിറക്കിയത്. വിമാനത്താവളത്തിലെത്തുന്ന പൊള്ളാർഡിനെ സ്വീകരിക്കാൻ രോഹിത് കാറിൽ എത്തുന്നതാണ് സംഭവം. യാത്രയ്ക്കിടെ ഇന്ത്യയെ അവരുടെ നാട്ടിൽ വച്ച് തോൽപ്പിക്കുന്നത് ഏറെ സന്തോഷം നൽകുമെന്ന് പൊള്ളാർഡ് അഭിപ്രായപ്പെട്ടുവെന്ന് കാറിലെ എഫ്എം റേഡിയോയിൽ പറയുന്നു.

ഇതു കേട്ട രോഹിത് ഉടൻ കാർ കേടായെന്ന വ്യാജേന പൊള്ളാർഡിനോട് വണ്ടി തള്ളാൻ അഭ്യർത്ഥിയ്ക്കുകയും കാറിൽ നിന്നും പുറത്തിറങ്ങിയ താരത്തെ വഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. പൊള്ളാർഡിന്റെ ലഗേജടക്കം വഴിയിൽ തള്ളിയാണ് രോഹിത്ത് യാത്രയാകുന്നത്. ഡിസംബർ ആറു മുതലാണ് ഇന്ത്യയും വിൻഡീസും തമ്മിലുള്ള പരമ്പരയ്ക്കു തുടക്കമാവുന്നത്.

മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് വിൻഡീസ് ഇന്ത്യയിൽ കളിക്കുക. ടി20 പരമ്പരയിലെ ഒരു മൽസരം കേരളത്തിലും നടക്കുന്നുണ്ട്. ഡിസംബർ എട്ടിന് തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് ടി20 പരമ്പരയിലെ രണ്ടാമത്തെ മൽസരത്തിനു വേദിയാവുന്നത്.

 

കൊൽക്കത്തയിലെ വാണിജ്യ സ്ഥാപനത്തിന് സമീപത്തെ റോഡിലേക്ക് പറന്നെത്തിറങ്ങിയത് ലക്ഷക്കണക്കിന് രൂപയുടെ കറന്‍സി നോട്ടുകള്‍. തിരക്കേറിയ ഒരു വാണിജ്യ സ്ഥാപനത്തിന്‍റെ ആറാം നിലയിലുള്ള ഓഫീസില്‍ നിന്നാണ് 2000 ന്റെയും 500 ന്റെയും 100 ന്റെയും നോട്ടുകൾ റോഡിലേക്ക് പറന്നിറങ്ങിയത്.

വാണിജ്യ സ്ഥാപനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സിന്‍റെ (ഡിആര്‍ഐ) പരിശോധനയ്‍ക്കിടെ ആയിരുന്നു നോട്ടുകെട്ടുകൾ പുറത്തേക്ക് എത്തിയത്. ആറാം നിലയിലുള്ള ഓഫീസില്‍ നിന്ന് റെയ്‍ഡിനിടെ നോട്ടു കെട്ടുകള്‍ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. അന്തരീക്ഷത്തിൽ നോട്ടുകൾ പറന്നുനടന്നത് ജനങ്ങളിൽ ആകാംഷയുണർത്തി. ആദ്യത്തെ അമ്പരപ്പും കൗതുകവും വിട്ടതോടെ പിന്നീട് പണ വാരിക്കൂട്ടാൻ തിരക്ക് കൂട്ടാനും ജനങ്ങൾ തയ്യാറായി. ഇതെല്ലാം കണ്ട് നിന്നിരുന്ന ഒരാളാണ് പകർ‌ത്തി വിഡിയോ ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാകുകയാണ്.

74 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകളാണ് പോലീസിന് റോഡിൽ നിന്ന് ലഭിച്ചതെന്നാണ് വിവരം. ഡിആര്‍ഐ അധികൃതര്‍ ഇക്കാര്യത്തെപ്പറ്റി ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വാർത്താ എജൻസിയായ എഎൻഐയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് പ്രഖ്യാപിക്കും. മൂന്നുകക്ഷികളും ചേര്‍ന്ന രാഷ്ട്രീയ പുരോഗമന സഖ്യം എന്നര്‍ത്ഥം വരുന്ന ‘മഹാവികാസ് അഘാഡി’ ആദ്യയോഗം ചേരും. സര്‍ക്കാരിനെ ശിവസേന നയിക്കുമെന്ന് ഉറപ്പായിരിക്കെ മുഖ്യമന്ത്രിയെയും ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. രാവിലെ താക്കറെ കുടുംബവീട്ടില്‍ ശിവസേന എംഎല്‍എമാരുടെ യോഗം നടക്കും. ഉച്ചയോടെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ കക്ഷിനേതാവിനെ തിരഞ്ഞെടുക്കും.

തുടര്‍ന്ന് യുപിഎയിലെ സഖ്യകക്ഷികളുമായി എന്‍സിപിയും കോണ്‍ഗ്രസും ചര്‍‌ച്ച നടത്തും. വൈകിട്ടാകും ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് നിര്‍ണായക കൂടിക്കാഴ്ച. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കന്ദ്രനേതാക്കള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. ഇന്നലെ രാത്രി വൈകി പവാറിനെ വീട്ടിലെത്തി കണ്ട ഉദ്ധവ് താക്കറെ വീണ്ടും പവാറിനെ കാണും. ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഇന്ന് തന്നെ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കാനാണ് പദ്ധതി. സത്യപ്രതിജ്ഞ തിങ്കളാഴ്ച്ചയ്ക്കകം ഉണ്ടാകും.

ഇന്ത്യന്‍ ക്രിക്കറ്റിലെ ചരിത്രമുഹൂര്‍ത്തത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യയുടെ ആദ്യഡേ–നൈറ്റ് ടെസ്റ്റിന് ഈഡന്‍ ഗാര്‍ഡന്‍സ് ഇന്ന് വേദിയാകും. ഒന്നാംടെസ്റ്റ് ജയിച്ച ഇന്ത്യ, ബംഗ്ലദേശിനെതിെര പരമ്പരജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഉച്ചയ്ക്ക് ഒരുമണിക്കാണ് മല്‍സരം തുടങ്ങുക.

അവിശ്വസനീയ പ്രകടനങ്ങളും അവിസ്മരണീയ തിരിച്ചുവരവുകളും കണ്ട ഈഡനോളം ഇന്ത്യയുടെ ഡേ–നൈറ്റ് ടെസ്റ്റ് അരങ്ങേറ്റത്തിന് യോജിക്കുന്ന മറ്റൊരു വേദയില്ല. ബംഗാള്‍ മുഖ്യമന്ത്രി–മമത ബാനര്‍ജിയും ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും മണിമുഴക്കുന്നതോടെ കാത്തിരിപ്പിന് വിരാമമാകും. നാല് ദിവസത്തേക്കുള്ള ടിക്കറ്റ് വിറ്റുപോയെങ്കിലും മല്‍സരം എത്രദിവസം നീണ്ടുനില്‍ക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍. ഇന്ത്യന്‍ ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

ചുവന്ന പന്തുകള്‍ രാത്രിയില്‍ തിരിച്ചറിയാത്തതിനാല്‍ പിങ്ക് പന്തുകളാണ് ഉപയോഗിക്കുന്നത്. ആദ്യമണിക്കൂറുകളില്‍ പിങ്ക് പന്തുകള്‍ക്ക് മികച്ച സ്വിങ് ലഭിക്കുന്നതിനാല്‍ ഷമിയടക്കമുള്ള പേസര്‍മാര്‍ അപകടകാരികളാകും. കഴിഞ്ഞ മല്‍സരത്തില്‍ തകര്‍ന്നിട‍ിഞ്ഞ ബംഗ്ല ബാറ്റിങ് നിര എത്രത്തോളം ചെറുത്ത് നില്‍പ് കാണിക്കുമെന്നത് കണ്ടറിയണം. പന്ത് പഴകുന്നതോടെ റിവേഴ്സ് സ്വിങ് ലഭിക്കില്ല. ഈ സമയത്ത് ബാറ്റ്സ്മാന്‍മാര്‍ക്ക് നേട്ടമുണ്ടാക്കാനാകും.

സ്പിന്നര്‍മാര്‍ക്ക് ഗ്രിപ്പ് ലഭിക്കാനും ബുദ്ധിമുട്ടാകും. സന്ധ്യാസമയമാണ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഏറെ നിര്‍ണായകമാകുക. പന്തിന്റെ സീം തിരിച്ചറിയുന്നതും പന്തിന്റെ അകലം കണക്കാകുന്നതും ബുദ്ധിമുട്ടാണ്. ഈ സമയത്ത് സ്പിന്നര്‍മാര്‍ക്ക് നേട്ടമുണ്ടാക്കാനാകും. ഉയര്‍ന്നുപൊങ്ങിയ പന്തുകള്‍ ക്യാച്ചെടുക്കാനും പ്രയാസമാകും. രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്ക് പിങ്ക് ബോളില്‍ കളിച്ചുളള പരിചയം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. പിങ്ക് ബോളിന്റെ സ്വിങ് ബംഗ്ലാ പേസര്‍മാര്‍ മുതലാക്കിയാല്‍ മല്‍സരം ആവേശകരമാകും. ടോസ് നേടുന്നവര്‍ ആദ്യം ബാറ്റുചെയ്യനാണ് സാധ്യത.

മകളെ കൊലപ്പെടുത്താൻ 4 ദിവസമായി അവസരം കാത്തിരിക്കുകയായിരുന്നെന്ന് മകളെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മ പൊലീസിനോടു പറഞ്ഞു.ഉഴവൂർ അരീക്കര ശ്രീനാരായണ യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനി സൂര്യ രാമനെ (10) ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ഉഴവൂർ കരുനെച്ചി വൃന്ദാവൻ ബിൽഡിങ്സ് വാടക മുറിയിൽ താമസിച്ചിരുന്ന എം.ജി.കൊച്ചുരാമന്റെ (കുഞ്ഞപ്പൻ) ഭാര്യ സാലിയെ (43) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. സാലി മാനസിക ദൗർബല്യമുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം.

സൂര്യയുടെ മൃതദേഹം കണ്ടെത്തി ഉടൻ തന്നെ സാലിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ അറസ്റ്റ് രേഖപ്പെടുത്തി. മകളെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്നു വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുകയാണു പൊലീസ്. കുടുംബപ്രശ്നങ്ങളാണു കൊലപാതകത്തിനു കാരണമെന്ന നിഗമനത്തിലാണു പൊലീസ്. മകൾ ഇനി ജീവിക്കേണ്ടതില്ല എന്നു സാലി ചോദ്യം ചെയ്യലിൽ പറഞ്ഞതായി സൂചനയുണ്ട്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് സാലി ആദ്യം നൽകിയതെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.

ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായ ഭർത്താവ് കൊച്ചുരാമൻ എല്ലാ ദിവസവും ജോലിക്കു പോകാറില്ല. അതുകൊണ്ടു തന്നെ അവസരം കാത്തിരിക്കുകയായിരുന്നു താനെന്നു സാലി മൊഴി നൽകി.ബുധനാഴ്ച സൂര്യ സ്കൂളിൽ പോയിരുന്നില്ല. ആശുപത്രിയിൽ പോകണമെന്നു പറഞ്ഞു സാലി സൂര്യയെ സ്കൂളിൽ പോകാൻ അനുവദിക്കാതെ വീട്ടിൽ ഇരുത്തിയിരിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം ടിവി കണ്ടിരിക്കുമ്പോൾ 3.30ന് പിന്നിൽ നിന്ന് സൂര്യയുടെ കഴുത്തിൽ ഷാൾ ചുറ്റി വരിഞ്ഞു മുറുക്കിയെന്നാണു സാലിയുടെ മൊഴി. വൈക്കം എഎസ്പി അർവിന്ദ് സുകുമാരൻ, കുറവിലങ്ങാട് എസ്എച്ച്ഒ ആർ.കുമാർ,

എസ്ഐ ടി.ആർ.ദീപു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. സാലിയുടെ ഭർത്താവ് നെച്ചിപ്പുഴൂർ കാനാട്ട് കൊച്ചുരാമൻ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. രാമപുരം ചെറുകണ്ടം സ്വദേശിനിയാണ് സാലി. അരീക്കരയിലെ യുപി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണു സൂര്യയുടെ സഹോദരൻ സ്വരൂപ് രാമൻ.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സൂര്യയുടെ മൃതദേഹം സംസ്കരിച്ചു. സൂര്യ പഠിച്ച അരീക്കര ശ്രീനാരായണ യുപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ അന്ത്യാഞ്ജലി അർപ്പിച്ചു.

ഷഹ്‌ല ഫാത്തിമയെന്ന കുഞ്ഞുമോള്‍ക്ക് സംഭവിച്ച ദാരുണ മരണത്തിൽ കേഴുകയാണ് കേരളം. അതിനിടെ കണ്ണീർ നോവായി ഷഹ്‌ലയുടെ ഉമ്മയുടെ അുജത്തി ഫസ്ന ഫാത്തിമയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ന്റെ മോളെക്കുറിച്ച് പറഞ്ഞില്ലെങ്കിൽ പിന്നെ ഞാനെങ്ങനെ അവളുടെ പച്ചനയാകും എന്ന് ചോദിച്ച് കൊണ്ടാണ് ഷഹ്‌ലയെക്കുറിച്ച് ചന്ദ്രികയിൽ പത്രപ്രവര്‍ത്തകയായ ഫസ്ന എഴുതുന്നത്.

എപ്പോഴും ചിരിക്കുന്ന പ്രകൃതമുള്ള നര്‍ത്തകിയും അഭിനേത്രിയുമൊക്കെയായ സാമർത്ഥ്യക്കാരി. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളിൽ പിണക്കം മാറ്റുന്ന സാമർത്ഥ്യക്കാരി. നർത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാർഡ് നിർമാതാവ്… അങ്ങനെ പോവുന്നു ഞാൻ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ് ലയുടെ വിശേഷണം– കുറിപ്പില്‍ ഫസ്ന പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ന്റെ മോളെ കുറിച്ച് പറഞ്ഞിലെങ്കിൽ പിന്നെ ഞാനെങ്ങനെ അവളുടെ പച്ചനയാകും. എപ്പോഴും ചിരിക്കുന്ന പ്രകൃതം. വഴക്കു പറഞ്ഞാലും കുഞ്ഞിനെ പോലെ കൊഞ്ചിച്ച് മിനിറ്റിനുള്ളിൽ പിണക്കം മാറ്റുന്ന സാമർത്ഥ്യക്കാരി. നർത്തകി, അഭിനേത്രി, ചിത്രകാരി, ഗ്രീറ്റിങ് കാർഡ് നിർമാതാവ്… അങ്ങനെ പോവുന്നു ഞാൻ കുഞ്ഞാവയെന്ന് വിളിക്കുന്ന എന്റെ ഷഹ് ലയുടെ വിശേഷണം.

എനിക്ക് ശേഷം ഞങ്ങളുടെ വീട്ടിലെത്തിയ ആദ്യത്തെ കുഞ്ഞിക്കാൽ… അതിന്റെ എല്ലാ ലാളനയും അവൾക്ക് കിട്ടിയിട്ടുണ്ട്. നിഷ്കളങ്കമായി ചിരിച്ച് ഞങ്ങളിലെ ദേഷ്യത്തെ ശമിപ്പിക്കാനുള്ള പ്രത്യേക കഴിവ് അവൾക്കുണ്ട്. അവളിലെ കുശുമ്പുകാരിയെ ഉണർത്താൻ അവളുടെ ഉമ്മയുടെ മൂത്ത മകളാണ് ഞാൻ എന്ന് കളി പറഞ്ഞിട്ടുണ്ട്. പാവം അത് വിശ്വസിച്ചിട്ടുമുണ്ട്.

അശോക ഹോസ്പിറ്റലിലെ ലേബർ റൂമിനു മുന്നിൽ നിന്ന് ഉമ്മച്ചിയുടെ കൈകളിലേക്ക് അവളെ നഴ്സുമാർ നൽകിയപ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നീടങ്ങോട്ട് ഒരോ അടിയിലും അവൾ എന്റെ ശ്വാസമായിരുന്നു. പദവി കൊണ്ട് ഞാൻ അവൾക്ക് ഇളയമ്മയാണ്. പക്ഷെ എന്നോട് അവൾക്ക് വാടി പോടി ബന്ധമാണ്. വയനാട് നിന്ന് കോഴിക്കോട് വരുമ്പോൾ ബീച്ച്, പാർക്ക് എന്നുവേണ്ട ഞങ്ങൾ കറങ്ങാത്ത സ്ഥലങ്ങളില്ല. അവസാനമായി അവൾ കോഴിക്കോട് വന്നത് കഴിഞ്ഞയാഴ്ചയാണ്. നവംബർ 11 ന് തിരിച്ചു പോകുമ്പോൾ ഹൽവയും മിഠായിയുമായാണ് യാത്രയാക്കിയത്. എന്റെ പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റൊരുക്കി കാത്തിരിക്കായിരുന്നു. പക്ഷെ തിരക്ക് കാരണം എനിക്ക് വയനാട് എത്താൻ പറ്റിയില്ല. എത്തിയതോ നവംബർ 20ന്. വിഷം കൊണ്ട് നീലിച്ച അവളെ വെള്ള തുണിയിൽ പൊതിഞ്ഞു കെട്ടിയുള്ള കാഴ്ച കാണാൻ. ഓർമയുള്ള കാലത്തോളം മറക്കില്ല ഇനി ദിനങ്ങൾ. ഉമ്മച്ചി പോയി ആറു മാസം തികയുമ്പോഴാണ് അവളും മടങ്ങിയത്. എന്റെ കുഞ്ഞാവ ജീവിക്കുന്നു, എന്നും ഞങ്ങളുടെ ഓർമകളിലൂടെ…

ബത്തേരി സര്‍വജന സ്കൂളില്‍ ജില്ലാ ജഡ്ജി എ.ഹാരിസ് പരിശോധന നടത്തി. സ്കൂളിലേത് ശോചനീയാവസ്ഥയാണ്, വീഴ്ചയുണ്ട്, ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ധേഹം പറഞ്ഞു. ഹൈക്കോടതിക്കു നിയമസസഹായ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കും. 3.30ന് യോഗം േചരും. പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റും പങ്കെടുക്കണമെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും എ.ഹാരിസ് താക്കീത് നൽകി.

അഞ്ചാം ക്ലാസുകാരി ഷെഹല മരിക്കുന്നതിന് തലേദിവസവും സ്കൂളില്‍ പാമ്പിനെ കണ്ടുവെന്ന് വിദ്യാര്‍ഥികള്‍. ഇതു പറഞ്ഞപ്പോള്‍ അധ്യാപകന്‍ അടിക്കാന്‍ വന്നെന്നും ഒരു വിദ്യാര്‍ഥികൾ പറഞ്ഞു. കുട്ടികള്‍ ചെരുപ്പിട്ടു ക്ലാസില്‍ കയറിയാല്‍ പത്തുരൂപ ഫൈന്‍ വാങ്ങാറുണ്ട്. അതേസമയം അധ്യാപകര്‍ക്കും അവരുടെ മക്കള്‍ക്കും ചെരിപ്പിട്ട് കയറാമെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി.

അതേസമയം പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍. ഷഹലയുടെ മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്ന് ആവശ്യം. അതുവരെ ക്ലാസില്‍ കയറില്ലെന്ന് വിദ്യാര്‍ഥികള്‍.

ക്ലാസില്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ എല്ലാ സ്കൂളുകളിലും ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താന്‍ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ ഉത്തരവിട്ടു. സ്കൂളുകളില്‍ അടിയയന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സുരക്ഷ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പും നിര്‍ദേശം നല്‍കി.

ഇഴജന്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അവയെ കൈകാര്യംചെയ്യുന്നതിന് വനംവകുപ്പിന്‍റെ സേവനം ഉറപ്പുവരുത്താനും നിര്‍ദേശമാണ്. പാമ്പ് കടിയേറ്റ് വരുന്ന രോഗികള്‍ക്ക് ചികില്‍സ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഒാഫീസര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി.

അതിനിടെ പരിശോധന മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലയിലെ സ്കൂളുകളിലും സുരക്ഷാ പരിശോധന. തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിഡിഇയോട് പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹ് ഉത്തരവിട്ടു. എല്ലാ സ്കൂളുകളും പരിശോധിച്ച് ശുചീകരണം നടത്തണമെന്ന് ഇടുക്കി കലക്ടര്‍. ക്ലാസില്‍ പാമ്പുകടിയേറ്റ് വയനാട്ടില്‍ വിദ്യാര്‍ഥിനി മരിച്ച പശ്ചാത്തലത്തിലാണ് നടപടി.

എടത്വ: മഹാജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സ്ഥാപകനും ചങ്ങനാശ്ശേരി അതിരൂപതാ യുവദീപ്തി സ്ഥാപക ഡയറക്ടറുമായ മോണ്‍. ജയിംസ് പറപ്പള്ളി (85) നിര്യാതനായി. സംസ്‌കാരശുശ്രൂഷകള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് സഹോദരന്‍ പി.സി. തോമസിന്റെ വീട്ടില്‍ ആരംഭിക്കും. രണ്ടിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ കുര്‍ബാനയ്ക്കും ശുശ്രൂഷകള്‍ക്കും ശേഷം ഉത്ഥാന ചാപ്പലില്‍.

1934 ജൂലൈ ഒന്‍പതിന് ജനിച്ച മോണ്‍. ജയിംസ് പറപ്പള്ളി 1959 മാര്‍ച്ച് 13 ന് അഭിവന്ദ്യ കാവുകാട്ട് പിതാവില്‍ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചു. സ്വന്തം ഇടവകയായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ അസി. വികാരിയായി സേവനം ആരംഭിച്ചു. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ആയിരുന്ന മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറിയായും 13 വര്‍ഷത്തോളം ചങ്ങനാശ്ശേരി എസ്ബി കോളേജ് പ്രഫസറായും അമല ഹോസ്റ്റല്‍ ചാപ്‌ളയിനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
25 വര്‍ഷത്തോളം വടക്കേ അമേരിക്കയിലെ ഷിക്കാഗോ രൂപതാ ഫ്‌ളോറിഡ ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് ചര്‍ച്ച്, പോംപാനോ ബീച്ച് ചര്‍ച്ച് എന്നീ പള്ളികളില്‍ വികാരിയായും കരുണാപുരം സെന്റ് മേരീസ്, ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യന്‍, കായല്‍പുറം സെന്റ് ജോസഫ്, തിരുവനന്തപുരം ലൂര്‍ദ്ദ് ഫൊറോനാപള്ളി എന്നിവടങ്ങളില്‍ അസിസ്റ്റന്റ് വികാരിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2008 മാര്‍ച്ചില്‍ അമേരിക്കയിലെ മയാമി രൂപത അച്ചന് മോണ്‍സിഞ്ഞോര്‍ പദവി നല്‍കി ആദരിച്ചു.


തന്റെ ജന്മനാട്ടില്‍ ജനങ്ങള്‍ മതിയായ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടരുതെന്ന ആഗ്രഹത്തോടെ രണ്ടായിരത്തില്‍ അച്ചന്‍ എടത്വായില്‍ മഹാജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സ്ഥാപിച്ചത്. മൃതദേഹം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മഹാജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സഹോദരന്റെ ഭവനത്തിലേക്ക് കൊണ്ട്‌പോകും.
സഹോദരങ്ങള്‍. സിസ്റ്റര്‍ മര്‍സലീന്‍ എസ്എബിഎസ് (ആരാധനാമഠം എടത്വ), പി.സി. തോമസ്, പരേതരായ മേരിക്കുട്ടി തയ്യില്‍ കിഴക്കേതില്‍ (ഫാത്തിമാപുരം) പി.സി. ഫിലിപ്പ് (ഷൊര്‍ണൂര്‍), ത്രേസ്യാമ്മ വലിയകളം (മണലാടി).

RECENT POSTS
Copyright © . All rights reserved