Latest News

പൊലീസ് ജീപ്പിൽ നിന്ന് ഇറങ്ങിയപ്പോൾ ഗിരിതയുടെ മുഖത്ത് കുറ്റബോധം ലവലേശം ഉണ്ടായിരുന്നില്ല. ഇരുവശവും കാവലൊരുക്കിയാണ് പൊലീസ് വെണ്ടാർ ആമ്പാടിയിൽ വീട്ടിലേക്ക് തെളിവെടുപ്പിനായി ഗിരിതയെ കൊണ്ടുവന്നത്. സംഭവം അറിഞ്ഞ് അയൽക്കാരും ബന്ധുക്കളുമടക്കം നൂറുകണക്കിന് ആളുകൾ പാഞ്ഞെത്തി. പൊലീസ് വലയത്തിനുള്ളിൽ നിൽക്കുന്ന ഗിരിതയുടെ മുഖത്തേക്ക് നോക്കി അവർ ഉറക്കെ അസഭ്യം പറഞ്ഞു. എന്നിട്ടും ആ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല. മുറ്റത്ത് നിന്ന് തുണി അലക്കാൻ ഉപയോഗിക്കുന്ന കല്ലെടുത്തത് മുതൽ കൊലപാതകം വരെയുള്ള കാര്യങ്ങൾ ഒരു കൂസലുമില്ലാതെ വിവരിച്ചു.

2012 മേയ് 5നായിരുന്നു വെണ്ടാർ ആമ്പാടിയിൽ പുത്തൻവീട്ടിൽ ബിമൽകുമാറുമായുള്ള വിവാഹം. ഒരു മാസം പിന്നിട്ടപ്പോൾ തന്നെ അമ്മായിഅമ്മ രമണിഅമ്മയുമായി (66) സ്വരച്ചേർച്ചയില്ലാതായി. കെ.എസ്.ആർ.ടി.സി കണ്ടക്ടറായ ബിമൽകുമാറിന് കേബിൾ ടി.വിയുമായി ബന്ധപ്പെട്ട ജോലിയുമുണ്ടായിരുന്നു. രാത്രികാലങ്ങളിൽ മിക്കപ്പോഴും ഏറെ വൈകിയാണ് ബിമൽ വീട്ടിൽ എത്തിയിരുന്നത്. അപ്പോഴൊക്കെ രമണിഅമ്മയും ഗിരിതയും തമ്മിൽ വഴക്കായിരുന്നു. മദ്ധ്യസ്ഥതയ്ക്ക് ഓടിയെത്താറുള്ള അയൽക്കാരനായ യുവാവുമായി ഗിരിത അടുപ്പത്തിലായത് പെട്ടെന്നാണ്. ആ അടുപ്പം വളർന്നു. ഇത് രമണിഅമ്മയുടെ ശ്രദ്ധയിൽപ്പെട്ടതോടെ പ്രശ്നം വഷളായി. 2015ൽ വയനാട്ടിലേക്ക് ബിമൽകുമാറിനൊപ്പം ഗിരിത മക്കളുമൊന്നിച്ച് താമസം മാറി. മൂത്ത മകളെ നവോദയ വിദ്യാലയത്തിൽ ചേർത്തു. അവിടെ താമസിച്ചുവരുമ്പോൾ നാട്ടിൽ വീടുപണി തുടങ്ങി. ബിമൽകുമാർ ഇടയ്ക്ക് വീടുപണിക്ക് മേൽനോട്ടം വഹിക്കാൻ വരുമ്പോഴും ഗിരിതയെ കൊണ്ടുവന്നില്ല.

കുടുംബ വീടിനോട് ചേർന്ന് ഗിരിതയുടെ പേരിലുള്ള ഭൂമിയിൽ വീട് വയ്ക്കാനാണ് തീരുമാനിച്ചത്. അവിടെ വീട് വച്ചതായി വിശ്വസിപ്പിക്കുകയും ചെയ്തു. 2019 മേയിൽ ബിമലിനൊപ്പം ഗിരിതയും മക്കളും നാട്ടിൽ തിരികെ എത്തിയപ്പോഴാണ് തന്റെ ഭൂമിയിലല്ല വീട് വച്ചതെന്ന സത്യം ഗിരിത മനസിലാക്കിയത്. കുടുംബ വീട് പൊളിച്ച ശേഷം അവിടെയാണ് പുതിയ വീട് നിർമ്മിച്ചത്. പാലുകാച്ച് ചടങ്ങ് നടന്ന അന്നുമുതൽ രമണിഅമ്മയുമായി വഴക്കായി. അപ്പോഴും മദ്ധ്യസ്ഥ വേഷത്തിൽ അയൽക്കാരനായ യുവാവെത്തി.

ഡിസംബർ 11ന് ഉച്ചയൂണിനുശേഷം മുറിയിൽ അർദ്ധ മയക്കത്തിലായിരുന്നു രമണിഅമ്മ. ഗിരിത കൊലപാതകത്തിനായി മനസ് പാകപ്പെടുത്തി. മുറ്റത്ത് തുണി അലക്കാൻ ഉപയോഗിക്കുന്ന കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലാനാണ് തീരുമാനിച്ചത്. ഒൻപത് കിലോവരുന്ന കല്ല് എടുത്തു. ഗ്യാസ് സ്റ്റൗവിന് മുകളിൽ ഉണ്ടായിരുന്ന ബിഗ്ഷോപ്പറെടുത്ത് കല്ല് അതിനുള്ളിലാക്കി. വീശിയടിക്കാൻ അതാണ് നല്ലതെന്ന് തോന്നി. അടുക്കള വാതിൽ അടച്ച് കുറ്റിയിട്ടു. കല്ലിട്ട ബിഗ്ഷോപ്പറുമായി ഗിരിത മുറിയിലേക്ക് കടന്നുവരുമ്പോൾ കണ്ണ് പകുതി തുറന്ന് അർദ്ധ മയക്കത്തിലായിരുന്നു രമണിയമ്മ. കല്ലുകെട്ടിയ ബിഗ്ഷോപ്പർ കൊണ്ട് രമണിയമ്മയുടെ തല ലക്ഷ്യമാക്കി ഒറ്റയടി.

അടിയേറ്റ് രമണിയമ്മ നിലവിളിയോടെ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു. മുറിയിലുള്ള മറ്റൊരു കട്ടിലിലേക്ക് കല്ലടങ്ങിയ ബിഗ്ഷോപ്പർ വച്ച ശേഷം രമണിയമ്മയെ കുത്തിപ്പിടിച്ചു കിടത്തി. വീണ്ടും കല്ലെടുത്ത് രണ്ടുതവണകൂടി അടിച്ചു. അപ്പോഴേക്കും പുറത്തുണ്ടായിരുന്ന പണിക്കാരും അയൽക്കാരും ബന്ധുക്കളുമൊക്കെ ഓടിയെത്തി കതക് ചവിട്ടിപ്പൊളിച്ചു. തലച്ചോർ തകർന്ന് രക്തത്തിൽ കുളിച്ചുകിടന്ന രമണിഅമ്മയെ അവർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുത്തൂർ പൊലീസ് പാഞ്ഞെത്തി ഗിരിതയെ അറസ്റ്റ് ചെയ്തു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് രമണിഅമ്മ മരിച്ചത്. കൊലപാതകത്തിൽ അയൽവാസിയായ കാമുകന് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, കാമുകനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്നുമുള്ള രണ്ടാമത്തെ ഗേ ദമ്പതികളായി നിവേദ് ആന്റണി ചുള്ളിക്കലും അബ്‌ദുൾ റഹീമും. കൊച്ചി സ്വദേശിയായ നിവേദും, ആലപ്പുഴ സ്വദേശിയായ അബ്‌ദുൾ റഹീമും ബംഗളുരു ചിന്നഹനപള്ളിയിൽ വച്ചാണ് വിവാഹിതരായത്. അഞ്ച് വർഷക്കാലമായി ഇവർ രണ്ടുപേരും പ്രണയത്തിലായിരുന്നു. നീല ഡിസൈനർ ഷെർവാണി ധരിച്ചുകൊണ്ടെത്തിയ ഇവരുടെ വിവാഹം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നടന്നത്. പാശ്ചാത്യ രീതിയിൽ നടന്ന വിവാഹത്തിൽ രണ്ടുപേരുടെയും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

പരസ്പരം മോതിരങ്ങൾ ധരിപ്പിച്ച ശേഷം നിവേദും ആന്റണിയും പരസ്പരം ചുംബിച്ചതോടെ ചടങ്ങുകൾ പൂർത്തിയായി. കേരളത്തിൽ നിന്നുമുള്ള ആദ്യ ഗേ ദമ്പതികളായ സോനുവിന്റെയും നികേഷിന്റെയും വിവാഹത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഇവരും വിവാഹം ചെയ്തത്. ബംഗളുരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ക്ലയന്റ് കൊ-ഓർഡിനേറ്റർ ആയാണ് നിവേദ് ജോലി ചെയ്യുന്നത്. റഹീമാകട്ടെ യു.എ.ഇയിൽ ടെലിഫോൺ എൻജിനീയറാണ്. തന്റെ വളർത്തുമകളും ട്രാൻസ്ജൻഡറുമായ നയനയാണ് വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോക്കിയതെന്ന് നിവേദ് പറയുന്നു.

ഓസ്ട്രേലിയയിലാണ് സംഭവം. എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് ഭക്ഷണം കുടുങ്ങിയത്. ശ്വാസം കിട്ടാത പിടയുന്ന കുഞ്ഞുമായി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ അച്ഛനമ്മമാരിൽ നിന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുഞ്ഞിനെ വാങ്ങി. ശേഷം പ്രാഥമിക ശുശ്രൂഷ നൽകി.

ജാസൺ ലീ എന്ന സർജെന്റാണ് കുഞ്ഞിനെ വാങ്ങി പ്രഥമ ശുശ്രൂഷ നൽകിയത്. പ്രഥമ ശുശ്രൂഷ നൽകി കുറച്ചു നിമിഷങ്ങൾക്കകം കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം പുറത്തേക്കു തെറിച്ചു പോവുകയും, കുഞ്ഞ് സ്വാഭാവിക രീതിയിൽ ശ്വസിക്കാൻ ആരംഭിക്കുകയും ചെയ്തു. കുഞ്ഞ് നോർമൽ ആയതോടെ അദ്ദേഹം കുഞ്ഞിനെ അച്ഛന്റെ കൈയിൽ തിരികെയേൽപ്പിച്ചു

ദമ്പതികൾ കൈക്കുഞ്ഞിനെയുമെടുത്ത് പൊലീസ് സ്റ്റേഷനിൽ ഓടിക്കയറുന്നതിന്റെയും പൊലീസ് ഉദ്യോഗസ്ഥൻ കുഞ്ഞിനെ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവി ഫൂട്ടേജിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വിഡിയോ വൈറലായി.

ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച് യന്ത്ര തകരാറിനെ തുടർന്ന് കുടുങ്ങിയ ഒരു ഗർഭിണിയടക്കം 31 കുടിയേറ്റക്കാരെ ഫ്രഞ്ച് തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ഇറാഖ്, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 49 കുടിയേറ്റക്കാരെ കഴിഞ്ഞ ബോക്സിംഗ് ദിനത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഘത്തെ കണ്ടെത്തുന്നത്.

ആദ്യം രണ്ടു കുട്ടികളടക്കം 11 പേരെയാണ് കലൈസിനടുത്തുള്ള തീരത്തുവെച്ച് കണ്ടെത്തിയിരുന്നത്. പിന്നീട് അവരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ഡങ്കിർക്കിനടുത്തുവെച്ച് ബാക്കി 20 പേരെക്കൂടി കണ്ടെത്തുകയായിരുന്നു. 31 പേരേയും ഫ്രഞ്ച് തുറമുഖത്തേക്ക് കൊണ്ടുപോവുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.

രക്ഷപ്പെടുത്തിയവരിൽ പലര്‍ക്കും ഹൈപ്പോഥെർമിയക്ക് ചികിത്സ നല്‍കുന്നുണ്ട്. അതിനിടെ , ഇറാനിൽ നിന്നുള്ളതാണെന്ന് കരുതുന്ന 10 പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന മറ്റൊരു സംഘത്തേയും കെന്റ് തീരത്ത് നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അവരെയും ബോർഡർ ഫോഴ്‌സ് ബോട്ടുകൾ കരയ്ക്കെത്തിച്ചുവെന്നാണ് വിവരം. അടുത്തിടെ നിരവധി കുടിയേറ്റക്കാരെ ഫ്രാന്‍സിന്‍റെ തീരത്തുനിന്നും പിടികൂടിയിട്ടുണ്ട്.

ചെറു ബോട്ടുകളിലായി ഈ വർഷം യു.കെയിൽ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം 1,800 ൽ കൂടുതലാണെന്നാണ് നിഗമനം. കുടിയേറ്റം തടയാന്‍ യൂറോപ്യന്‍ തീരത്ത് ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതോടെയാണ് കൂടുതല്‍ പേര്‍ പിടിക്കപ്പെടുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഫ്രഞ്ച് ബീച്ചുകളിൽ പട്രോളിംഗ് ഇരട്ടിയാക്കിയതായും, ഡ്രോണുകൾ, സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ എന്നിവ അടക്കം അത്യാധുനികമായ പല ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും ഫ്രാന്‍സിന്‍റെ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

‘അനധികൃത കുടിയേറ്റം ഒരു ക്രിമിനൽ കുറ്റമാണ്. നിയമവിരുദ്ധമായി യുകെയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരും യാത്രകൾക്ക് സൗകര്യമൊരുക്കുന്ന കുറ്റവാളികളും എല്ലാം നിയമം ലംഘിക്കുകയും ജീവിതം അപകടത്തിലാക്കുകയുമാണ് ചെയ്യുന്നത്’ എന്ന് അഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

ബ്രിട്ടനില്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ സ്ഥാനമൊഴിയുമ്പോള്‍ പകരക്കാരവാന്‍ നിരവധിപേര്‍ രംഗത്തുണ്ട്. എന്നാല്‍ ജെറമി കോർബിനെ നേരിട്ട് വിമർശിക്കാതെ ‘പുരോഗമന ദേശസ്നേഹ’ വാഗ്ദാനവുമായി റെബേക്ക ലോംഗ്-ബെയ്‌ലി ലേബർ നേതൃത്വത്തിലേക്കുള്ള സുപ്രധാന ചുവടുവെയ്പ് നടത്തിയിരിക്കുകയാണ്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ലേബര്‍ പാര്‍ട്ടി മുന്നോട്ടുവെച്ച ‘ഒത്തുതീര്‍പ്പ് പരിഹാരം’ ഫലപ്രദമായില്ല എന്ന ഭാഗികമായ വിമര്‍ശമാണ് അവര്‍ ഉന്നയിച്ചത്.

സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നത് പരിഗണിക്കുന്നുണ്ടെന്ന് ലോംഗ്-ബെയ്‌ലി വ്യക്തമാക്കി. ഡെപ്യൂട്ടി ലീഡറായി ഏഞ്ചല റെയ്‌നറിനെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. നിലവിലെ വിദ്യാഭ്യാസ സെക്രട്ടറി കൂടിയായ റെയ്‌നര്‍ മത്സരത്തില്‍ നിന്നും പിന്മാറുന്നതായും, സുഹൃത്ത് റെബേക്ക ലോംഗ്-ബെയ്‌ലിക്കുവേണ്ടി വഴിമാറിക്കൊടുക്കുകയാണെന്നും നേരത്തേ പ്രഖ്യാപച്ചിരുന്നു. എമിലി തോൺബെറി, ക്ലൈവ് ലൂയിസ് എന്നിവര്‍ പാര്‍ട്ടീ നേതൃ സ്ഥാനങ്ങളിലേക്ക് മത്സരിക്കുമെന്ന് ഇതിനകംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞത് അഞ്ച് എംപിമാർ കൂടി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

ഈ മാസം 12-ന് നടന്ന തെരഞ്ഞെടുപ്പില്‍ ബോറിസ്‌ ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ്‌ പാര്‍ടി വന്‍ഭൂരിപക്ഷം നേടി വിജയിച്ചിരുന്നു. 650-ല്‍ 364 സീറ്റുകളുടെ വമ്പന്‍ വിജയമാണ് അവര്‍ കരസ്ഥമാക്കിയത്. അതോടെയാണ് ലേബര്‍ പാട്ടി നേതാവ് കോര്‍ബിന്‍റെ നില പരുങ്ങലിലായത്. ‘കനത്ത തോല്‍വിയാണ് നേരിട്ടത്. അതിന്‍റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ലേബര്‍ പാര്‍ട്ടിക്ക് ഉടനെ പുതിയ നേതാവുണ്ടാകും. ആര് നേതാവായാലും ലേബര്‍ പാര്‍ട്ടി ലോക സമാധാനത്തിനും സമൂഹിക സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം തുടരും’ എന്ന് കോര്‍ബിന്‍ പറഞ്ഞിരുന്നു. പുതിയ നേതാവിനെ കണ്ടെത്തുന്നത്വരെ അദ്ദേഹംതന്നെ തല്‍ സ്ഥാനത്ത് തുടരും. വരുന്ന ജനുവരി 31-നകം ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍നിന്ന്‌ പുറത്തെത്തിക്കുമെന്ന്‌ ബോറിസ്‌ ജോണ്‍സന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ജനുവരി ഒന്നുമുതൽ എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ രീതി വരുന്നു. അനധികൃത ഇടപാടുകൾ തടയാൻ എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിൻവലിക്കൽ സംവിധാനമാണ് പുതിയ രീതി.

വരുന്ന ജനുവരി ഒന്നുമുതൽ രാജ്യത്തുള്ള എല്ലാ എസ്ബിഐയുടെ എടിഎമ്മുകളിലും പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതൽ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തിൽ പണംപിൻവലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. 10, 000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് പുതിയ രീതി.

ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്ബറിൽ ഒടിപി ലഭിക്കും. പണം പിൻവലിക്കാൻ ഇത് ഉപയോഗിക്കണം. നിലവിൽ പണംപിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കാര്യമായ വ്യത്യാസമില്ല. മറ്റുബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പണംപിൻവലിക്കുമ്ബോൾ ഈ സംവിധാനമുണ്ടാകില്ല.

പിൻവലിക്കാനുള്ള പണം എത്രയെന്ന് നൽകിയശേഷം അത് സ്ക്രീനിൽ തെളിയും. അപ്പോൾ മൊബൈലിൽ ഒടിപി ലഭിക്കും. സ്ക്രീനിൽ തെളിയുന്ന ഭാഗത്ത് ഒടിപി നൽകിയാൽ പണം ലഭിക്കും.

10, 000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് പുതിയ രീതി. പണം പിൻവലിക്കുന്നതിന് ക്ലോൺ ചെയ്ത കാർഡുകൾ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും.

ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികളുള്‍പെടെ ആറ് പേര്‍ മരിച്ചു. ഞായറാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. മാരുതി എര്‍ട്ടിഗ കാറാണ് അപകടത്തില്‍പ്പെട്ടത്. സംഭലില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡല്‍ഹിക്ക് സമീപം ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞായിരുന്നു അപകടമുണ്ടായത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മഹേഷ്, കിഷന്‍, നീരേഷ്, രാം ഖിലാഡി, മല്ലു, നേത്രപാല്‍ എന്നിവരാണ് മരിച്ചത്.

കനത്ത മൂടല്‍മഞ്ഞ് കാരണം കാഴ്ച തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഖേര്‍ലി കനാലിലേയ്ക്ക് പതിക്കുകയുമായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറു പേര്‍ മരിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

രണ്ടാഴ്ചയോളമായി ഡല്‍ഹിയിലും യുപി, ബിഹാര്‍, ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. മൂടല്‍ മഞ്ഞും വായുവിലെ പൊടിപടലങ്ങളും കാരണം പകല്‍ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് ഡല്‍ഹിയില്‍. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പെരിന്തല്‍മണ്ണയില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ പ്രമുഖ താരം ധന്‍രാജ് കുഴഞ്ഞുവീണ് മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമാണ്. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ടീമുകള്‍ക്കുവേണ്ടി ഏറെക്കാലം കളിച്ചിരുന്നു.

മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. റഫറിയോട് ഇക്കാര്യം ധൻരാജ് പറയുകയും ഉടൻ കുഴഞ്ഞു വീഴുകയും ആയിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കൽ സംഘവും എത്തി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അര മണിക്കൂറിനകം മരണം സംഭവിച്ചു.

ബംഗാളിലും കേരളത്തിനും വേണ്ടിയാണ് സന്തോഷ് ട്രോഫിയിൽ കളിച്ചിട്ടുള്ളത്. സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നു ധൻരാജ്.

കീരിക്കാടൻ ജോസെന്ന മലയാള സിനിമയുടെ പ്രിയപ്പെട്ട വില്ലനെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് സുഹൃത്തും നടനും നിർമാതാവുമായ ദിനേശ് പണിക്കർ. വെരിക്കോസ് വെയിന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കഴിയുന്ന കീരിക്കാടനെ(മോഹൻരാജ്) സന്ദർശിച്ച ശേഷമായിരുന്നു ദിനേശ് പണിക്കരുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ജനറൽ ആശുപത്രിയിൽ വച്ച് നടനെ കണ്ട ആരോ പകർത്തിയ ചിത്രങ്ങളാണ് നേരത്തെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് തെറ്റാണെന്നും ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതാണെന്നും അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.

ദിനേശ് പണിക്കരുടെ ഫെയ്സ്ബുക്ക് പോസ്റ്റിങ്ങനെ..

‘കീരിക്കാടന്‍ ജോസ്, 1989ല്‍ ഞാന്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിലെ ഒരിക്കലും മറക്കാനാകാത്ത വില്ലന്‍. ഇദ്ദേഹമാണ് കഴിഞ്ഞ ഒരാഴ്ച്ചയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഗുരുതര രോ​ഗം ബാധിച്ച് മോഹന്‍രാജ് ആശുപത്രിയിൽ വളരെ മോശം അവസ്ഥയിൽ കിടക്കുകയാണെന്നും അ​ദ്ദേഹത്തിന് സാമ്പത്തിക സഹായം ആവശ്യമാണെന്നുമുള്ള തരത്തിൽ ആരോ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു.

ഞാൻ നിർമ്മിച്ച മൂന്ന് സിനിമകളിൽ‌ (കിരീടം,ചെപ്പുകിലുക്കണ ചങ്ങാതി, സ്റ്റാലിന്‍ ശിവദാസ്) അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തെന്ന നിലയ്ക്ക് കീരിക്കാടനെ പോയി കണ്ടിരുന്നു. വെരിക്കോസ് വെയിനിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്‍ഷുറന്‍സ് കവറേജ് ഉണ്ട്. സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ മടങ്ങിയെത്തുകയും ചെയ്യും.

ആ കുടുംബത്തെ വളരെ അടുത്തറിയാവുന്ന ആളെന്ന നിലയിൽ അവരുടെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് കൂടി എനിക്ക് ഉറപ്പ് നൽകാൻ സാധിക്കും. നിലവിൽ ആരുടെയും സാമ്പത്തിക സഹായം കീരിക്കാടന് ആവശ്യമില്ല. പൂർണ ആരോഗ്യത്തോടെ അഭിനയരംഗത്തേക്ക് കീരിക്കാടന് വേഗം മടങ്ങിയെത്താൻ എല്ലാ പ്രാർഥനകളും.’

 

തിരുവനന്തപുരം ∙ ഹൈക്കോടതിയും സർക്കാരും മൂക്കുകയറിട്ടതോടെ സംസ്ഥാനത്ത് ഹർത്താലുകളിൽ കുത്തനെ കുറവ്. 2017ൽ 120 ഹർത്താലുകൾ നടന്ന കേരളത്തിൽ 2019ൽ ഇതുവരെ നടന്നത് 12 ഹർത്താലുകൾ മാത്രം! അതിൽ തന്നെ രണ്ടു ദിവസം ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറിയതുമാണ്. 2018 ഏപ്രിലിൽ മാത്രം നടന്നത് 12 ഹർത്താലായിരുന്നു. ഇക്കൊല്ലം സംസ്ഥാന വ്യാപകമായി നടന്നത് 5 ഹർത്താലുകളാണ്. കഴിഞ്ഞ വർഷം നടന്നത് 98 ഹർത്താലുകൾ.

ഈ വർഷം മാർച്ച് 3ന് കൊല്ലം ചിതറയിൽ നടന്ന പ്രാദേശിക ഹർത്താലിനു ശേഷം ഒരു ഹർത്താൽ കേരളം കണ്ടത് 6 മാസത്തിനു ശേഷം സെപ്റ്റംബറിലാണ്. ഹർത്താൽ നടത്തുന്നത് 7 ദിവസം മുൻപ് പ്രഖ്യാപിക്കണമെന്ന ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ് വരുന്നത് ജനുവരിയിലാണ്. അക്രമങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദിത്തം ഹർത്താലിന് ആഹ്വാനം ചെയ്യുന്നവർക്കാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതിയുടെ ഇടപെടലിനു പിന്നാലെയാണ് ഹർത്താലിന്റെ പേരിൽ സ്വകാര്യസ്വത്ത് നശിപ്പിച്ചാൽ ജീവപര്യന്തം തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമം സംസ്ഥാന സർക്കാർ ഓർഡിനൻസായി പ്രഖ്യാപിച്ചത്. ഇതിനു പുറമേ ലോക്സഭാ തിരഞ്ഞെടുപ്പ് വന്നതും ഹർത്താലുകൾ കുറയാൻ കാരണമായി. ഹർത്താൽ കേരളത്തിലെ സ്വകാര്യ–പൊതു രംഗത്തെ വ്യാപാര, വ്യവസായ, സേവന മേഖലകളെ പൂർണമായും തളർത്തിയാൽ 2000 കോടിയിലേറെ ഉൽപാദന നഷ്ടം വരുമെന്നാണ് ഏകദേശ കണക്ക്.

RECENT POSTS
Copyright © . All rights reserved