ഇടുക്കി ഉപ്പുതറയിൽ എട്ടു വയസുകാരിയെ ക്രൂരമായി മര്‍ദിച്ച അമ്മയുടെ കാമുകന് അറസ്റ്റില്‍. കുട്ടിയുടെ പിതാവ് തളര്‍വാതം ബാധിച്ച് കിടപ്പിലാണ്. അനീഷുമായുള്ള ബന്ധം പിതാവിന്റെ മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതിനായിരുന്നു മര്‍ദനം.
പത്തേക്കർ, കുന്നേൽ, ശിവദാസിന്റെ മകൻ അനീഷ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവ് തളർവാദം വന്നു കിടപ്പിലാണ്. ഭാര്യയും എട്ടും, അഞ്ചും, രണ്ടും വയസുള്ള പെൺകുട്ടികൾ മറ്റൊരു വീട്ടിൽ അനീഷിനൊപ്പമാണ് താമസം. ഭാര്യയുമായി പിരിഞ്ഞു കഴിയുകയായിരുന്ന അനീഷ് കഴിഞ്ഞ ഒരു വർഷമായി യുവതിയുടെയും മക്കളുടെയും ഒപ്പമുണ്ട്.
അനീഷ് വീട്ടിൽ വരുന്നത് എട്ടുവയസുകാരിക്ക് ഇഷ്ടമല്ലായിരുന്നു. അമ്മയുടെ അനീഷുമൊത്തുള്ള ബന്ധത്തെപ്പറ്റി കുട്ടികളുടെ പിതാവിന്റെ മാതാപിതാക്കളോട് പറയും എന്ന് പറഞ്ഞായിരുന്നു മർദ്ദനം. അനീഷ് ചൂരൽ വടി കൊണ്ടാണ് കുട്ടിയെ മർദ്ദിച്ചത്. കുട്ടിയെ അനീഷ് മർദ്ദിക്കുന്നത് കണ്ടിട്ട് അമ്മ പ്രതികരിച്ചില്ലെന്നും പരാതിയുണ്ട്. മർദനം സഹിക്കാതെ വന്നപ്പോൾ കുട്ടി വല്യമ്മമാരെ വിവരം അറിയിച്ചു. കുട്ടിയുടെ പിതാവിന്റെ അമ്മയുടെ പരാതിയിൽ ആണ് പൊലീസിൽ കേസ് എടുത്തത്. കുട്ടിയുടെ മൊഴിയിലും, വൈദ്യ പരിശോധനയിലും മർദ്ദനമേറ്റിട്ടുള്ളതായി സ്ഥിരീകരിച്ചെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒരു റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ചാംപ്യന്മാര് . ആവേശകരമായ ഫൈനലില്‍ അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ് വേണ്ടിയിരുന്ന ചെന്നൈയ്ക്ക് വിക്കറ്റ് നഷ്ടമായി. 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ ഇന്നിങ്സ് ഏഴുവിക്കറ്റ് നഷടത്തില്‍ 148 റണ്‍സില്‍ ഒതുങ്ങി. മുംബൈയുടെ നാലാം ഐപിഎല്‍ കിരീടമാണ്. അഞ്ചാം തവണയാണ് ചെന്നൈ ഫൈനലില്‍ പരാജയപ്പെടുന്നത്
അവസാന പന്തില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ രണ്ടുറണ്‍സ് . ഷാര്‍ദുല്‍ താക്കൂറിന് നേരെ കുതിച്ച മലിംഗയുടെ യോര്‍ക്കര്‍ ലക്ഷ്യം തെറ്റിയില്ല. മുംബൈയ്ക്ക് അവിശ്വസനീയ വിജയം . രണ്ടുറണ്ണൗട്ടുകളായണ് കളിയുെട ഗതി മാറ്റിയത് . ആദ്യം രണ്ടുറണ്‍സെടുത്ത എം എസ് ധോണി മുംബൈ ഫീല്‍ഡര്‍മാരുടെ കൃത്യതയ്ക്ക് മുന്നില്‍ വീണു . അവസാന ഓവറില്‍ ജയിക്കാന്‍ വെറും ഒന്‍പത് റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈയ്ക്ക് നാലാം പന്തില്‍ 80 റണ്‍സ് എടുത്ത വാട്സന്റെ വിക്കറ്റും നഷ്ടമായി
14 റണ്‍സ് മാത്രം വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തിയ ബുംറയുടെ പ്രകടനവും നിര്‍ണായകമായി . ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിരയില്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും പാണ്ഡ്യ സഹോദരന്മാരും നിരാശപ്പെടുത്തിയപ്പോള്‍ തിളങ്ങാനായത് 25 പന്തില്‍ 41 റണ്‍സെടുത്ത കീറണ്‍ പൊള്ളാഡിനു മാത്രം.
സൗദിയിൽ ഉംറ നിർവഹിച്ചു മടങ്ങുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞു പെൺകുട്ടി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുൽ റസാഖിൻറെ മകൾ സനോബറാണ് മരിച്ചത്. ഇരുപതു വയസായിരുന്നു. ഗുരുതരമായി പരുക്കറ്റ ഇളയ മകൾ തമന്നയെ ജിദ്ദയിലെ നസീം കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമാമിലെ സ്വകാര്യ കമ്പനിയിലാണ് അബ്ദുൽ റസാഖ് ജോലി ചെയ്യുന്നത്. കുടുംബം അടുത്തിടെ സന്ദർശകവീസയിലെത്തിയതായിരുന്നു
സമൂഹമാധ്യമങ്ങളിൽ താരങ്ങൾക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി നടി സാധിക വേണുഗോപാൽ. പേളി–ശ്രീനിഷ് വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന കമന്റുകൾക്കെതിരെയാണ് സാധിക പ്രതികരിക്കുന്നത്.
വിവാഹമോചനം സമൂഹത്തിലെ എല്ലാ മേഖലകളിലും നടക്കുന്നുണ്ടെന്നും ചലച്ചിത്ര മേഖലയിലുള്ളവർ മാത്രമല്ല വിവാഹമോചിതരാകുന്നത് എന്നും സാധിക ഓർമ്മിപ്പിക്കുന്നു. വിവാഹമോചനത്തിൽ എന്തുകൊണ്ടാണ് സ്ത്രീകൾ മാത്രം മോശക്കാരികളാകുന്നത്?
വിവാഹജീവിതത്തിൽ ആണിനും പെണ്ണിനും തുല്യ പങ്കാണുള്ളത്. മിക്ക വിവാഹമോചനങ്ങളും ക്ഷമയുടെയും സഹനത്തിന്റെയും അവസാന തീരുമാനം ആണ്. ആരും പിരിയാനായി ഒന്നിക്കുന്നില്ല. സാഹചര്യങ്ങൾ, പെരുമാറുന്ന രീതികൾ എന്നിവയാണ് ജീവിതം തീരുമാനിക്കുന്നത്. ആളുകളെ സ്വയം വിലയിരുത്താതെ മറ്റുള്ളവരുടെ ഭാഗത്തുനിന്ന് ചിന്തിച്ച് വിലയിരുത്തൂ.
കുറിപ്പ് വായിക്കാം:
ഈ ഡിവോഴ്സ് എന്ന് പറയുന്നത് കലാകാരിയുടെ കുത്തകാവകാശം ഒന്നുമല്ല. സിനിമയിലോ സീരിയലിലോ അഭിനയിച്ചെന്നു കരുതി അവർ മനുഷ്യർ അല്ലാതാകുന്നതും ഇല്ല്യ. ഒരുമിച്ചു മുന്നോട്ടു ജീവിതം കൊണ്ടുപോകാൻ ആകുന്നില്ല എന്ന് മനസ്സിലാക്കുമ്പോൾ വിവേകത്തോടെ എടുക്കുന്ന ഒരു തീരുമാനം അത്രയേ ഉള്ളു. (കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയാനൊക്കൂ ).
ദിവസവും ഒരുപാട് വേര്പിരിയലുകൾ കേരളത്തിൽ നടക്കുന്നുണ്ട് അതിൽ വിരലിൽ എണ്ണാവുന്നതു മാത്രമാണ് സിനിമയിൽ ഉണ്ടാകുന്നതു പിന്നെ അവരെ എല്ലാവരും അറിയുന്നതുകൊണ്ട് അത് വൈറൽ ആകുന്നു എല്ലാരും അറിയുന്നു വാർത്തയാകുന്നു ചർച്ചയാകുന്നു എന്ന് മാത്രം. അല്ലാതെ വിവാഹമോചനം സിനിമാക്കാരുടെ കുത്തകയല്ല.
ഞാൻ ഇത് ഇപ്പോൾ പറയാൻ കാരണം കഴിഞ്ഞ ദിവസം പേർളിയുടെ കല്യാണം കഴിഞ്ഞപ്പോ അവരെ ആശിർവദിക്കുന്നതിനു പകരം ശപിക്കുന്നതും കുറ്റപ്പെടുത്തുന്നതു കാണാൻ ഇടയായി,( ഇനിയിതും പിരിയും, എന്തിനാ ആ ചെക്കന്റെ ജീവിതം നശിപ്പിക്കുന്നെ? കല്യാണം വേണ്ടായിരുന്നു നാളെ പിരിയാനല്ലേ എന്നിങ്ങനെ)
ഈ കലാകാരികൾ കല്യാണം പിരിയുമ്പോൾ എന്തുകൊണ്ടു പെണ്ണുങ്ങൾ മാത്രം മോശക്കാരും ചെക്കനും വീട്ടുകാരും ക്രൂശിക്കപ്പെട്ടവരും ആകുന്നു? ( ഉയ്യോ മറന്നു കലാകാരികൾക്ക് നിങ്ങളുടെ കണ്ണിൽ വ്യപിചാരമാണല്ലോ തൊഴിൽ അല്ലെ? ) കലാകാരികളല്ലാത്ത പെണ്മക്കൾ കല്യാണത്തിന് ശേഷം വിഷമിക്കുമ്പോൾ അച്ഛനും അമ്മയും കുടുംബക്കാരും പറയും ഉയ്യോ എന്റെ മോള് ആ വീട്ടിൽ ഒരുപാട് സഹിക്കുന്നു എന്ന്… അപ്പൊ എന്താ ഇതൊന്നും ഈ കലാകാരികൾക്കു ബാധകമല്ലേ? ഉയ്യോ നാട്ടുകാരെന്തു വിചാരിക്കും എന്നോർത്ത് അനാവശ്യമായി സഹിക്കാനും ക്ഷമിക്കാനും വിഷമിക്കാനും ഇന്നത്തെ പെണ്ണ് തയ്യാറാവില്ല അത് അവളുടെ അഹങ്കാരം അല്ല മറിച്ചു സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ആണ്. ഒരു പെണ്ണിനേയും അവളുടെ സ്വഭാവത്തെയും, ജീവിതത്തെയും അവൾ ചെയ്യുന്ന തൊഴിലോ, അവൾ ധരിക്കുന്ന വസ്ത്രത്തിന്റെയോ അവൾ സംസാരിക്കുന്ന ഭാഷയുടെയോ തുലാസിൽ തൂക്കി അളക്കരുത്. പെണ്ണിന്റെ മനസിന് അതിനേക്കാൾ കരുത്തുണ്ട് അവളുടെ തീരുമാനങ്ങൾക്കും. ഒരുപെണ്ണും തമാശക്ക് അവളുടെ ജീവിതം ഇല്ലാതാക്കാറില്ല. അവൾക്കാവശ്യം അവളെ ഒപ്പം നിർത്തുന്ന ചേർത്തുപിടിക്കുന്ന ഒരു കൂട്ടുകാരനെയാണ് അല്ലാതെ അടിമയായി കാണുന്ന രാജാവിനെയല്ല. വിവാഹജീവിതത്തിൽ ആണിനും പെണ്ണിനും തുല്യ പങ്കാണുള്ളത്. മിക്ക വിവാഹ മോചനങ്ങളും ക്ഷമയുടെയും സഹനത്തിന്റെയും അവസാനത്തെ തീരുമാനം ആണ്.
“വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനോട് പ്രേമം” തോന്നാൻ ജീവിതം സിനിമയല്ല.
ഒരു വീട്ടിൽ രണ്ടു മുറിയിൽ കഴിഞ്ഞു നാട്ടുകാരെയും കൂട്ടുകാരെയും വീട്ടുകാരെയും സ്വന്തം മനഃസാക്ഷിയെയും പറ്റിക്കുന്നതിനേക്കാൾ നല്ലതു അന്തസ്സായി പിരിയുന്നത് തന്നെയാണ്. (എന്റെ മാത്രം ചിന്തയാവാം)
പരസ്പരം സ്നേഹിച്ചു, വിശ്വസിച്ചു മനസ്സിലാക്കി, ബഹുമാനിച്ചു, വഴക്കിട്ടു, ഒന്നായി, ഒരു കൈത്താങ്ങായി കരുതലോടെ മുന്നോട്ടു പോകാൻ കഴിഞ്ഞാൽ ദാമ്പത്യ ജീവിതത്തെക്കാൾ മനോഹരമായി മറ്റൊരു ബന്ധവുമില്ല ജീവിതത്തിൽ.
(എന്റെ അച്ഛനും അമ്മയും ആണ് എന്റെ ഉദാഹരണം എനിക്കതിനു പറ്റാത്തത് എന്റെ തെറ്റാകാം, ശെരിയാകാം. എന്നാൽ എന്റെ തീരുമാനം എന്റെ ശെരിയാണ് അത് എന്റെ മാത്രം തീരുമാനവും ആണ് കാരണം എന്റെ ജീവിതം ജീവിക്കുന്നത് ഞാൻ ആണ് )
ആരും പിരിയാനായി ഒന്നിക്കുന്നില്ല സാഹചര്യങ്ങൾ, പെരുമാറുന്ന രീതികൾ എല്ലാം ആണ് ജീവിതം തീരുമാനിക്കുന്നത്.
ആളുകളെ സ്വയം വിലയിരുത്താതെ മറ്റുള്ളവരുടെ ഭാഗം നിന്നുകൂടെ ചിന്തിച്ചു വിലയിരുത്തൂ.
ലോകം മുഴുവന്‍ മാതൃദിനം വലിയ നിലയില്‍ ആഘോഷിക്കുകയാണ്. അമ്മയുമൊത്തുള്ള ചിത്രങ്ങളും കുറിപ്പുകളുമാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. അമ്മമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഷെയറു ചെയ്തു കൊണ്ടും, കുറുപ്പുകള്‍ പങ്കുവെച്ചുമാണ് കൂടുതല്‍ പേരും മാതൃദിനം ആഷോഷിച്ചത്. ചിലര്‍ക്കെങ്കിലും നോവോര്‍മ്മയാണ് മാതൃദിനം.
ലോകമെമ്പാടുമുള്ളവർ അമ്മയെ ഓര്‍മിക്കുമ്പോള്‍ നോവായി ഒരു കുറിപ്പ്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ദേവാൻഷി എന്ന പെൺകുട്ടിയുടെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കണ്ണുനിറയാതെ ഈ കുറിപ്പ് വായിച്ചുതീർക്കാനാകില്ല.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
‘ഇന്നലെ കഴിഞ്ഞതു പോലെ ഞാന്‍ എല്ലാം ഓര്‍ക്കുന്നു. ദീപാവലി അവധിയായതിനാല്‍ മാതാപിതാക്കളെ കാണാനായി വീട്ടിലേക്ക് പോയതായിരുന്നു ഞാന്‍. അമ്മയാണ് എന്നെ കൂട്ടാനായി എത്തിയത്. വഴിയില്‍ വെച്ച് ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ ഒരു കഫേയിലേക്ക് കയറി. അമ്മ എനിക്ക് പിന്നാലെ വളരെ പതുക്കെയായിരുന്നു വരുന്നത്. ഞാന്‍ വളരെ പെട്ടന്ന് മുകളിലേക്ക് കയറുകയായിരുന്നു. വലിയൊരു ശബ്ദം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്.
തല തകര്‍ന്ന് രക്തത്തില്‍ കുളിച്ച് നിലത്തുകിടക്കുന്ന അമ്മയെയാണ് കണ്ടത്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസ്സിലായില്ല. ഏറെ നേരത്തേയ്ക്ക് അവിടെ ആരും ഞങ്ങളെ സഹായിക്കാനായി മുന്നോട്ടു വന്നില്ല. അച്ഛനെ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞു. ആ സമയത്ത് വെറും 13 വയസ്സുമാത്രമായിരുന്നു എനിക്ക് പ്രായം. ആള്‍ക്കൂട്ടത്തില്‍ നന്മയുള്ള ഒരാള്‍ എന്നെ സഹായിക്കാനായി മുന്നോട്ട് വന്നു. അയാളുടെ സഹായത്തോടെ അമ്മയെ ഒരു ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ നല്‍കിയെങ്കിലും അമ്മ കോമ സ്റ്റേജിലായി.
എല്ലാം എന്റെ തെറ്റായിരുന്നുവെന്നാണ് ആ സമയത്ത് എന്റെ മനസ്സ് പറഞ്ഞത്. ഞാന്‍ അമ്മയ്ക്കൊപ്പം നടന്നിരുന്നുവെങ്കില്‍ ഒരു പക്ഷേ ആ അപകടമുണ്ടാകുമായിരുന്നില്ല. പെട്ടന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു. ഞാന്‍ ആകെ തകര്‍ന്നതു പോലെയായി. എന്റെ അമ്മ അവരെനിക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു. എന്റെ എല്ലാമായിരുന്നു. എന്റെ ആത്മസുഹൃത്തായിരുന്നു. അവരെ രക്ഷിക്കാന്‍ എനിക്ക് സാധിച്ചില്ലല്ലോയെന്ന ഓര്‍മ്മ എന്നെ വേദനിപ്പിച്ചു.
ഞങ്ങള്‍ പല ആശുപത്രിയിലും കൊണ്ടു പോയി അമ്മയ്ക്ക് നല്ല ചികിത്സ ലഭ്യമാക്കി. പക്ഷേ വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ട് അവരെ മരിക്കാന്‍ അനുവദിക്കണമെന്ന് അക്കൂട്ടത്തില്‍ ഒരു ഡോക്ടര്‍ ഞങ്ങളോട് പറഞ്ഞു. ലവിത(അമ്മ) യായിരുന്നു എന്റെ സ്ഥാനത്തെങ്കില്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ അനുവദിക്കില്ലായിരുന്നെന്ന് ആ സമയത്ത് അച്ഛന് എന്നോട് പറഞ്ഞു.
നീ എനിക്കൊപ്പമുണ്ടെങ്കില്‍ നമുക്ക് ഒരുമിച്ച് ഫൈറ്റ് ചെയ്യാം. അമ്മയെ സംരക്ഷിക്കണമെന്നും അച്ഛന് എന്നോട് പറഞ്ഞു. ഞങ്ങള്‍ അമ്മയെ വീട്ടിലേക്ക് കൊണ്ടു വന്നു.പരിചരണത്തിന് നഴ്സിനെ വെച്ചു. ഒരോ ദിവസവും ഞങ്ങള്‍ അമ്മയോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തി. ഞങ്ങള്‍ രണ്ടു പേരും അമ്മയോട് സംസാരിക്കും. ചില ദിവസങ്ങളില്‍ അമ്മയില്‍ ചെറിയൊരു പുഞ്ചിരിയുണ്ടായി. ഞങ്ങള്‍ക്കറിയാം അമ്മ ഞങ്ങളോട് സംസാരിക്കുന്നുണ്ടെന്ന്. ഞങ്ങളുടെ സംസാരം കേള്‍ക്കുന്നുണ്ടെന്ന്. എനിക്കുറപ്പുണ്ട് ഞങ്ങള്‍ വീണ്ടും പഴയതു പോലെ പെര്‍ഫെക്ട് കുടുംബമാകുമെന്ന്’.
പാലാ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് അച്ഛനും മകനും മരിച്ചു. മറ്റത്തിപ്പാറ പുതിയമഠത്തിൽ ജെൻസ് (33), മകൻ അഗസ്റ്റോ (ഒരു വയസ്സ്) എന്നിവരാണു മരിച്ചത്. കടനാട് പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടം നടന്നത്.
ദിവസങ്ങള്‍ക്ക് മുൻപാണ് ജെന്‍സ് പുതിയ ഓട്ടോ വാങ്ങിയത്. ചെറുകിട കാര്‍ഷിക ജോലിക്കൊപ്പം വാഹനങ്ങള്‍ ഓടിക്കാനും മറ്റും പോകുമായിരുന്നു. 2 ദിവസമായി അഗസ്റ്റോയ്ക്ക് പനിയായിരുന്നതിനാല്‍ അടുത്തുള്ള ഹോമിയോ ആശുപത്രിയിലെത്തി മരുന്നു വാങ്ങാനായാണ് നാലുപേരും പുതിയ ഓട്ടോയില്‍ യാത്ര പുറപ്പെട്ടത്. ജെന്‍സ് അഗസ്റ്റിന്റെ പേരിലുള്ള ഓട്ടോയില്‍ നമ്പർ പോലും എഴുതിയിട്ടില്ല. ജോസ്മിയുടെ കൈയ്യിലായിരുന്നു കുഞ്ഞ്.
ഒരു കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ ലോറിയായിരുന്നു നിർത്തിയിട്ടിരുന്നത്. വല്യാത്ത് ഭാഗത്തുനിന്നും കൊല്ലപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ പെട്ടന്ന് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശബ്ദം കോട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപെട്ടവർക്ക് രക്ഷകരായത്. പിന്നാലെയെത്തിയ വാഹനങ്ങളിൽ പരുക്കേറ്റവരെ ആശുപത്രിലേക്ക് എത്തിച്ചു
ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിക്കും നേരെ താൻ മോശം പരാമർശം നടത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച വിവാദം വാർത്തകളിൽ നിറഞ്ഞുനിൽക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഒരു പ്രധാനമന്ത്രിക്കും നേരെ ഞാൻ മോശം പരാമർശങ്ങൾ നടത്താറില്ല. ഇക്കാര്യത്തിൽ അവരുടെ രാഷ്ട്രീയ പാർട്ടി ഏത് എന്നത് എനിക്കു വിഷയമല്ല. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവ വെറും വ്യക്തികളല്ല, അവർ ഓരോ സ്ഥാപനങ്ങളാണ്- ബിഹാറിലെ റോഹ്താസിൽ തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കവെ രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ സ്ഥാപനങ്ങളുടെ കരുത്ത് വർധിപ്പിക്കുന്നതിനായി പ്രയത്നിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. ഈ സ്ഥാപനങ്ങൾ ദുർബലമായി തുടങ്ങിയാൽ ജനാധിപത്യം ദുർബലമാകും. ജനാധിപത്യം ദുർബലമായാൽ രാജ്യം വിഭജിക്കപ്പെടുന്നത് തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാർട്ടികൾ രാജ്യത്തിന്റെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന് താൻ പറയില്ല. എല്ലാ പാർട്ടികളും എന്തെങ്കിലും സംഭാവനകൾ നൽകിയിട്ടുണ്ട്. അവരുടെ പ്രവർത്തന ശൈലികൾ മാത്രമാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
രാജീവ് ഗാന്ധി വിഷയത്തിൽ കോണ്‍ഗ്രസും ബിജെപിയും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടരവെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പാർട്ടി നേതൃത്വത്തെ പരോക്ഷമായി തള്ളി രംഗത്തെത്തുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നന്പർ അഴിമതിക്കാരനായിരുന്നെന്നും നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിരാട് അവധി ആഘോഷിക്കാൻ ഉപയോഗിച്ചെന്നും മോദി ആരോപിച്ചിരുന്നു.
മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള ഐപിഎല്‍ എല്‍ ക്ലാസിക്കോ താരങ്ങള്‍ തമ്മിലുള്ള വീറുള്ള പോരാട്ടം കൂടിയാണ്. രോഹിത് ശര്‍മ്മയും എം എസ് ധോണിയും നയിക്കുന്ന ടീമുകളില്‍ ആരൊക്കെയുണ്ടാകും, ആരാധകര്‍ ആകാംക്ഷയിലാണ്.
ഐപിഎല്ലിലെ എട്ടാം ഫൈനലിനിറങ്ങുന്ന ചെന്നൈയുടെ കരുത്ത് ‘തല’ എം എസ് ധോണിയാണ്. ഓപ്പണിംഗില്‍ രണ്ടാം ക്വാളിഫയറില്‍ തകര്‍ത്തടിച്ച വാട്സണും ഫാഫ് ഡുപ്ലസിസും തുടരും. അമ്പാട്ടി റായുഡു ആശങ്ക സമ്മാനിക്കുന്നുണ്ടെങ്കിലും റെയ്നയും ധോണിയും മധ്യനിരയില്‍ ചെന്നൈയ്ക്ക് പ്രതീക്ഷ നല്കുന്നു. ഓള്‍റൗണ്ടര്‍മാരായ ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവര്‍ തുടരും. എന്നാല്‍ ബൗളിംഗില്‍ ഷാര്‍ദുല്‍ ഠാക്കൂറിന് പകരം മോഹിത് ശര്‍മ്മയെ കളിപ്പിക്കാനാണ് സാധ്യത. ദീപക് ചഹാര്‍, ഹര്ഭജന് സിംഗ്, ഇമ്രാന് താഹിര്‍ എന്നിവര്‍ തുടരും.
മുംബൈ ഇന്ത്യന്‍സും ഓപ്പണര്‍മാരെ നിലനിര്‍ത്തും. രോഹിതും ഡികോക്കും തങ്ങളുടെ സ്ഥാനങ്ങളില്‍ തുടരുമ്പോള്‍ ആദ്യ ക്വാളിഫയറിലെ ഹീറോ സൂര്യകുമാറായിരിക്കും മൂന്നാമന്. ഇഷാന് കിഷനും കീറോണ്‍ പൊള്ളാര്‍ഡും പിന്നാലെ ഇറങ്ങും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ പാണ്ഡ്യ സഹോദരന്മാര് അന്തിമ ഇലവില്‍ സ്ഥാനം നിലനിര്‍ത്തും. രാഹുല്‍ ചഹാര്‍, ജസ്പ്രീത് ബുംറ, ലസിത മലിംഗ എന്നിവരാകും പ്രധാന ബൗളര്‍മാര്‍. ജയന്ത് യാദവിന് പകരം മിച്ചല്‍ മക്ലനാഗന്‍ ഇടംപിടിച്ചേക്കും.
ഹൈദരാബാദില്‍ രാത്രി 7.30നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്- മുംബൈ ഇന്ത്യന്‍സ് ക്ലാസിക് ഫൈനല്‍ ആരംഭിക്കുന്നത്. ഇതുവരെയുള്ള 27 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈക്ക് 16ഉം ചെന്നൈക്ക് 11ഉം ജയം വീതമാണുള്ളത്. നാലുവട്ടം ചാമ്പ്യന്മാരാകുന്ന ആദ്യ ടീമെന്ന നേട്ടവും 20 കോടി രൂപ സമ്മാനത്തുകയും വിജയികളെ കാത്തിരിക്കുമ്പോള്‍ ഐപിഎല്ലിലെ എൽക്ലാസിക്കോ ഫൈനല്‍ ക്ലാസിക്ക് പോരാട്ടം സമ്മാനിക്കുമെന്ന് ഉറപ്പിക്കാം.
തിരുവനന്തപുരം: അവയവുമായി തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട പുഷ്പഗിരിയിലേക്ക് ആംബുലന്‍സ് പുറപ്പെട്ടു. കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച ആളിന്റെ അവയവം തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കാവാലം കൊച്ചു പുരയ്ക്കൽ ഹൗസിൽ കെ ആര് രാജീവ് (40) എന്ന ആൾക്ക്വേണ്ടിയാണ് കൊണ്ടു പോകുന്നത്. 8.00 മണിയോടെ ആംബുലൻസ് കിംസ് ആശുപത്രിയിൽ നിന്ന് യാത്ര തിരിച്ചു. കേരള പൊലീസ് , കേരള ആംബുലൻസ് ഡ്രൈവേഴ്സ് & ടെക്നിഷ്യൻസ് അസോസിയേഷൻ (കെഎഡിടിഎ) എന്നിവർ സംയുക്തമായി റോഡ് ക്ലിയർ ചെയ്ത് അവയവം എത്തിക്കാനുള്ള സംവിധാനം ചെയ്യുന്നുണ്ട്. കേരള പൊലീസിന്റെ തല്ലാതെ മറ്റ് വാഹനങ്ങള്‍ ആംബുലൻസുകളുടെ എസ്കോർട്ട്, പൈലറ്റ് എന്നിവ ഏറ്റെടുക്കാന്‍ പാടില്ലെന്ന് അധികൃതർ അറിയിച്ചു. 122 കിലോമീറ്റര്‍ ദൂരമാണ് തിരുവനന്തപുരം കിംസില്‍ നിന്ന് തിരുവല്ല പുഷ്പഗിരിയിലേക്ക് ഉള്ളത്.
ആംബുലൻസ് പോകുന്ന കടന്ന് പോകുന്ന വഴി
1 കിംസ്.
2 കഴക്കൂട്ടം
3 വെട്ടുറോഡ്
4 പോത്തൻകോട്
5 വെഞ്ഞാറമൂട്
6 കിളിമാനൂർ
7 നിലമേൽ
8 ആയൂർ
9 കൊട്ടാരക്കര
10 ഏനാത്ത്
11 അടൂർ
12 പന്തളം
13 ചെങ്ങന്നൂർ
14 തിരുവല്ല
15 പുഷ്പ ഗിരി മെഡിക്കൽ കോളേജ്.
മെക്സിക്കോ സിറ്റിയിലെ മെട്രോ ട്രെയിൻ സ്റ്റേഷനിലെ എസ്കലേറ്ററിൽനിന്നു വീണു നാലുപേർക്ക് പരുക്കേറ്റു. എസ്കലേറ്ററിൽ യാത്രക്കാർ കൂടുതൽ കയറിയതാണ് അപകടത്തിനുകാരണം. പാന്തിലാൻ മെട്രോ 9 ലൈൻ സ്റ്റേഷനിലെ എസ്കലേറ്ററിലാണ് അപകടമുണ്ടായതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടിലുളളത്.
ഫോണിൽ ഷൂട്ട് ചെയ്ത അപകടത്തിന്റെ ദൃശ്യം വൈറലായി മാറിയിട്ടുണ്ട്. പ്ലാറ്റിഫോമിലേക്ക് പോകാനായി യാത്രക്കാർ എസ്കലേറ്ററിൽ തിക്കിതിരക്കി കയറുന്നതും തിരക്ക് മൂലം ഇറങ്ങാൻ കഴിയാതെ വീഴുന്നതും വീഡിയോയിൽ കാണാം. ചിലർ എസ്കലേറ്ററിനു മുകളിലേക്ക് രക്ഷപ്പെടാനായി ചാടിക്കയറുന്നതും വീഡിയോയിലുണ്ട്.