അപ്രതീക്ഷിത വഴിത്തിരിവുകളാൽ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ രാഷ്ട്രീയ മഹാനാടകത്തിനു തിരശീല. തിരഞ്ഞെടുപ്പ് ഫലം വന്ന് 31–ാം ദിവസം മഹാരാഷ്ട്രയിൽ ബിജെപി– എന്‍സിപി സർക്കാർ അധികാരമേറ്റു. മുൻ മുഖ്യമന്ത്രി ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനു പദവിയിൽ രണ്ടാമൂഴം.
എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയിലെത്തിയതിനു തൊട്ടുപിന്നാലെയാണു രാഷ്ട്രീയവൃത്തങ്ങളെ ഞെട്ടിച്ച നീക്കം. മഹാരാട്രയിൽ ഇരുനൂറിലേറെ സീറ്റ് നേടാമെന്നായിരുന്നു ബിജെപി– ശിവസേനാ സഖ്യത്തിന്റെ സ്വപ്നം. പക്ഷേ വോട്ടെണ്ണിയപ്പോൾ ഫലം പ്രതീക്ഷിച്ച പോലെയായില്ല.
ഒറ്റയ്ക്കു ഭൂരിപക്ഷമെന്ന ബിജെപി മോഹത്തിനും തിരിച്ചടിയേറ്റു. സീറ്റ് കുറഞ്ഞെങ്കിലും നിർണായക ശക്തിയായി മാറിയ ശിവസേനയുടെ വിലപേശൽ ശക്തി കൂടി. ഇത്തവണ പത്തിലേറെ സീറ്റ് അധികം നേടിയ എൻസിപി ചർച്ചകളുടെ കേന്ദ്രമായി. ശരദ് പവാർ നയിച്ച പ്രതിപക്ഷ പ്രചാരണത്തിന്റെ തണലിൽ കോൺഗ്രസ് പ്രകടനവും മെച്ചപ്പെട്ടിരുന്നു.
കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളിയാമ്മ ജോസഫ് പൊലീസ് പിടിയിലായശേഷം ആദ്യമായി സ്വന്തം വീട്ടിലെത്തിയപ്പോൾ അമ്മയെക്കണ്ട് പൊട്ടിക്കരഞ്ഞു. മത്തായിപ്പടിയിലെ പഴയ തറവാട്ടിൽ തെളിവെടുപ്പ് നടത്തിയ ശേഷം കഴിഞ്ഞ ദിവസം 11.40നാണ് ജോളിയെ മാതാപിതാക്കൾ താമസിക്കുന്ന വലിയകണ്ടത്തെ വീട്ടിലെത്തിച്ചത്. ഒട്ടേറെപ്പേരാണ് പ്രതിയെ കാണാൻ പ്രദേശത്ത് തടിച്ചു കൂടിയിരുന്നത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ജോളിയെ കട്ടപ്പനയ്ക്കു കൊണ്ടുവരുന്നതായുള്ള വിവരം പുറത്തറിഞ്ഞത്. പുലർച്ചെ ജോളിയെ എത്തിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും എവിടേക്കാണ് എത്തിക്കുകയെന്ന് വ്യക്തതയുണ്ടായിരുന്നില്ല. അതിനാൽ ജോളിയും കുടുംബവും മുൻപ് താമസിച്ചിരുന്ന കാമാക്ഷി പഞ്ചായത്തിലെ ഏഴാംമൈൽ മത്തായിപ്പടിയിലും മാതാപിതാക്കൾ ഇപ്പോൾ താമസിക്കുന്ന വീടിനു മുന്നിലും അന്വേഷണ സംഘം മുൻപ് പരിശോധന നടത്തിയ കട്ടപ്പനയിലെ ജ്യോത്സ്യന്റെ വീടിനു സമീപവും ആളുകൾ രാവിലെ മുതൽ തമ്പടിച്ചു.
തെളിവെടുപ്പിനായി ഏഴുമണിക്ക് കട്ടപ്പനയിൽ എത്തിയ അന്വേഷണ സംഘം ജോളിയെ പൊലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുവന്നത്. പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിനാളുകൾ പ്രതിയെ കൂകി വിളിച്ചു. ജോളി ജനിച്ചു വളർന്ന കട്ടപ്പന വാഴവരക്കു സമീപമുള്ള പഴയ കുടുംബ വീട്ടിലാണ് പ്രതിയെ ആദ്യമെത്തിച്ചത്. പിതാവ് കൃഷിയാവശ്യത്തിന് വാങ്ങി സൂക്ഷിച്ചിരുന്ന വിഷം വളർത്തുനായ്ക്കു നൽകിയായിരുന്നു ഇവിടെ വെച്ചു ജോളിയുടെ ആദ്യ കൊലപാതക പരീക്ഷണം.
7 വര്‍ഷം മുമ്പ് വീട്ടിലുണ്ടായിരുന്ന വളര്‍ത്തു നായ പരിചയമുള്ള ബന്ധുക്കള്‍ വീട്ടില്‍ വരുമ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കാനായി ദേഹത്തേക്ക് ചാടുമായിരുന്നു. ഇത് ഇഷ്ടപ്പെടാത്തതിനാലാണ് ജോളി നായയെ ‘ഡോഗ്കില്‍’ എന്ന വിഷം നല്‍കി നായയെ കൊന്നത്. വായില്‍നിന്നും മൂക്കില്‍നിന്നും നുരയും പതയും വന്ന്, ഞരമ്പുകള്‍ വരിഞ്ഞുമുറുകിയുള്ള പെട്ടെന്നുള്ള മൃഗീയമരണമാണ് ‘ഡോഗ്കില്‍’ വിഷം കഴിച്ചാലുള്ള അനന്തരഫലം. ഈ വിഷം പിന്നീട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിക്കുകയായിരുന്നു. ഇങ്ങനെ നായ ചത്തതിലൂടെയാണ് ഈ മരുന്ന് മനുഷ്യരിലും പ്രയോഗിക്കാന്‍ ജോളി തീരുമാനിക്കുന്നത്. തുടര്‍ന്ന് വളര്‍ത്തുനായയെ കൊല്ലാനെന്ന വ്യാജേന കോഴിക്കോട് മൃഗാശുപത്രിയില്‍ നിന്ന് ഡോഗ്കില്‍ വാങ്ങി ആട്ടിന്‍സൂപ്പില്‍ ചേര്‍ത്ത് അന്നമ്മയെ കൊലപ്പെടുത്തുകയായിരുന്നു.
വലിയകണ്ടത്തെ കുടുംബവീട്ടിലെത്തിച്ചും അന്വേഷണ സംഘം തെളിവെടുത്തു. ജോളിയുടെ മാതാപിതാക്കളുടെയും നാട്ടുകാരുടെയും മൊഴി രേഖപ്പെടുത്തി. നെടുംകണ്ടത്ത് പ്രീഡിഗ്രിക്ക് പഠിച്ച ജോളിയുടെ വിദ്യാഭ്യാസ രേഖകൾ യഥാർത്ഥമെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകളും, വിഷകുപ്പിയും അടക്കമുള്ള നിർണായക തെളിവുകൾ കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥനായ പേരാമ്പ്ര സിഐ കെ.കെ.ബിജു, വനിതാ സെൽ എസ്‌ഐ പത്മിനി, കട്ടപ്പന ഡിവൈഎസ്പി. എൻ.സി.രാജ്മോഹൻ, സിഐ വി.എസ്.അനിൽകുമാർ, എഎസ്‌ഐമാരായ സുജിത്, അജയൻ, രഞ്ജിത്, എസ്‌സിപിഒമാരായ രാജേഷ്, റിനേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് ജോളിയെ തെളിവെടുപ്പിനെത്തിക്കാൻ ഉണ്ടായിരുന്നത്.
ഷാര്‍ജയിലെ ഡല്‍ഹി പ്രൈവറ്റ് സ്‌ക്കൂളില്‍ പഠിക്കുന്ന പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് മാതാപിതാക്കളുടെ പരാതി. അമയ സന്തോഷിനെ(15) വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. രാവിലെ ട്യൂഷന് പോയതിന് ശേഷം തിരിച്ചെത്തിയിട്ടില്ലെന്ന് മാതാവ് ബിന്ദു സന്തോഷ് പറയുന്നു. പരീക്ഷ പേടിയാകാം വീട്ടിലേക്ക് തിരിച്ച് വരാന്‍ മടിക്കുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു. മകന്റെ സുഹൃത്തുക്കളുമായി രക്ഷിതാക്കള്‍ ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഷാര്‍ജയിലെ പ്രധാന ഷോപ്പിംഗ് മാളുകളിലെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് അല്‍ ഗര്‍ബ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ്(സിബിഎല്‍) കിരീടവും പ്രസിഡന്റ്സ് ട്രോഫിയും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) സ്വന്തമാക്കി. കൊല്ലത്ത് അഷ്ടമുടിക്കായലില്‍ പ്രസിഡന്റ്സ് ട്രോഫി വള്ളം കളിയോടൊപ്പം നടന്ന സിബിഎല്‍ ഫൈനലില്‍ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍(റേജിംഗ് റോവേഴ്സ്-4:33:80 മിനിറ്റ്), എന്‍സിഡിസി തുഴഞ്ഞ ദേവസ്(മൈറ്റി ഓര്‍സ്-4:33:93 മിനിറ്റ്) എന്നിവയെ കേവലം 11 മില്ലി സെക്കന്റുകളുടെ മാത്രം വ്യത്യാസത്തില്‍ തോല്‍പ്പിച്ചാണ് നടുഭാഗം(4:33:69 മിനിറ്റ്) ജലചക്രവര്‍ത്തിയായത്.
അഷ്ടമുടിക്കായലിലെ ഒരു കിലോമീറ്റര്‍ ട്രാക്കില്‍ ഒരു സെക്കന്റിന്റെ നൂറില്‍ പതിനൊന്ന് അംശത്തിന്റെ വ്യത്യാസത്തിലാണ് നടുഭാഗം തുഴഞ്ഞു കയറിയത്. സിബിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരവും സമയവ്യത്യാസം കുറഞ്ഞതുമായ മത്സരമായിരുന്നു അഷ്ടമുടിക്കായലില്‍ നടന്നത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ തമ്മില്‍ 11 മില്ലിസെക്കന്റുകളുടെ വ്യത്യാസവും രണ്ടും മൂന്നും തമ്മില്‍ 13 മില്ലിസെക്കന്റുകളുടെ വ്യത്യാസവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഹീറ്റ്സിലും ഫൈനല്‍ മത്സരങ്ങളിലുമായി ഏറ്റവും മികച്ച സമയം (4:21.50 മിനിറ്റ്) കുറിച്ച നടുഭാഗം ചുണ്ടന് ‘നെരോലാക് എക്സല്‍ ഫാസ്റ്റസ്റ്റ് ടീം ഓഫ് ദി ഡേ’ സ്ഥാനവും ബോണസായി അഞ്ച് പോയിന്റും ലഭിച്ചു.
ഓഗസ്റ്റ് 31-ലെ നെഹൃട്രോഫി വള്ളംകളിയില്‍ തുടങ്ങിയ നടുഭാഗം ചുണ്ടന്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന ഒരു മത്സരത്തില്‍ മാത്രമാണ് പരാജയമറിഞ്ഞത്. 12 മത്സരങ്ങളില്‍ നിന്നായി 173 പോയിന്റുകളാണ് ടീം തുഴഞ്ഞെടുത്തത്. കാരിച്ചാല്‍ 86 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തും 76 പോയിന്റുകളുമായി ദേവസ് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
സിബിഎല്‍ ഒന്നാം സീസണ്‍ അവസാനിക്കുമ്പോള്‍ 75 പോയിന്റുമായി യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍(കോസ്റ്റ് ഡോമിനേറ്റേഴ്സ്) നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗബ്രിയേല്‍ (ബാക്ക് വാട്ടര്‍ നൈറ്റ്സ്) 60 പോയിന്റുമായി അഞ്ചാം സ്ഥാനത്തും വീയപുരം (പ്രൈഡ് ചേസേഴ്സ്) 50 പോയിന്റുമായി ആറാം സ്ഥാനത്തുമാണ്. പായിപ്പാടന്‍ (ബാക്ക് വാട്ടര്‍ വാരിയേഴ്സ്-37 പോയിന്റ്) മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (തണ്ടര്‍ ഓര്‍സ്-28) സെന്റ് ജോര്‍ജ് (ബാക്ക് വാട്ടര്‍ നിന്‍ജ-26) എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ആറാമത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയും സിബിഎല്‍ അവസാന മത്സരവും സംസ്ഥാന ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. എം മുകേഷ് എംഎല്‍എ അധ്യക്ഷനായിരുന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, എം നൗഷാദ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.
മേല്‍പ്പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ റോഡിലേക്ക് പതിച്ച് ഹൈദരാബാദില്‍ സ്ത്രീ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
അമിതവേഗത്തിലെത്തിയ കാര്‍ മേല്‍പ്പാലത്തില്‍വെച്ച് നിയന്ത്രണംവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ തകര്‍ത്താണ് അപകടം സംഭവിച്ച കാര്‍ നിലംപതിച്ചത്. അപകട സമയത്ത് റോഡിലൂടെ മകളോടൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്ന സത്യവേനി എന്ന യുവതിയാണ് മരിച്ചത്. മകള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
സമീപ പ്രദേശങ്ങളിലുണ്ടായിരുന്നവര്‍ ചിതറിയോടുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. കാറില്‍ മൂന്ന്‌പേര്‍ ഉണ്ടായിരുന്നു. ഡ്രൈവറുടെ നില ഗുരുതരമാണ്. 104 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് ഹൈദരാബാദ് പോലീസ് പറയുന്നു.
നവംബര്‍ നാലിനായിരുന്നു മേല്‍പ്പാലം ഉദ്ഘാടനം ചെയ്തിരുന്നത്. ഒരാഴ്ച്ചക്കുള്ളില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യാത്രക്കാര്‍ മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയവഴി ആളുകള്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മിതിയിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പരാതി ഉന്നയിക്കുന്നുണ്ട്.
ബ്രിട്ടണില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ മൂന്നാഴ്ച മാത്രം ശേഷിക്കേ, ‘ഒബ്സര്‍വര്‍’ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പില്‍ കൺസർവേറ്റീവ് പാര്‍ട്ടിക്ക് മുന്‍തൂക്കം. ലേബറിനെക്കാൾ 19 പോയിന്റ് മുന്നിലാണ് അവര്‍. ടോറികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ബോറിസ് ജോൺസൺ ഇന്ന് പുറത്തിറക്കാനിരിക്കുകയാണ്. അതിനു മുന്‍പുവന്ന അഭിപ്രായ സര്‍വേ അവര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് പ്രകടന പത്രിക സംബന്ധിച്ച് കൺസർവേറ്റീവ് എംപിമാര്‍ക്കിടയില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
2017-ൽ തെരേസ മേ പുറത്തിറക്കിയ ബോട്ട്ഡ് മാനിഫെസ്റ്റോയില്‍ ‘ഡിമെൻഷ്യ ടാക്സ്’ എന്നൊരു ഒട്ടും ജനപ്രിയമല്ലാത്ത സാമുഹ്യ സുരക്ഷാ പദ്ധതിയുണ്ടായിരുന്നു. അതു പുറത്തുവന്നതോടെ അവരുടെ റേറ്റിംഗ് തകര്‍ന്നടിഞ്ഞതാണ്. അതാണ് ഇക്കുറിയും കൺസർവേറ്റീവ് എംപിമാരെ ആശങ്കയിലാക്കുന്നത്.
അഭിപ്രായ സര്‍വ്വേ പ്രകാരം ടോറികളുടെ വോട്ട് വിഹിതം ഇപ്പോൾ 47%-വും ലേബറിന്‍റെത് 28%-വും ആണ്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിഹിതം 12% ആയി കുറഞ്ഞു. 3% ആയി ചുരുങ്ങിയ ബ്രെക്സിറ്റ് പാർട്ടിയും നിലനില്‍പ്പ് ഭീഷണിയിലാണ്. ബ്രെക്സിറ്റ് എങ്ങിനെയെങ്കിലും നടപ്പാക്കണമെന്ന വോട്ടര്‍മാര്‍ ടോറികളെ പിന്തുണയ്ക്കുന്നുവെന്നാണ് അഭിപ്രായ സര്‍വ്വേ വ്യക്തമാക്കുന്നത്. വോട്ടർമാരിൽ നിന്ന് പിന്തുണ നേടുന്നതിൽ ഒരു പരിധിവരെ ജോണ്‍സണും കൂട്ടരും വിജയിച്ചുവെന്ന് സാരം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ ആഴ്ചയില്‍ പാർട്ടി നേതാക്കൾ തമ്മിലുള്ള ടെലിവിഷൻ സംവാദങ്ങള്‍ സ്വാധീനം ചെലുത്തി തുടങ്ങിയിട്ടില്ലെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. രണ്ട് വർഷം മുമ്പ് പറ്റിയ അമളി ഒഴിവാക്കുന്നതിലാണ് ഇപ്പോള്‍ ടോറി ക്യാമ്പുകളുടെ ശ്രദ്ധ. എൻഎച്ച്എസ്, ശിശു പരിപാലനം, സ്കൂളുകളെ പരിരക്ഷിക്കുക തുടങ്ങിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവര്‍ പ്രഥമ പരിഗണന നല്‍കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഇതേ ഘട്ടത്തില്‍ നേടിയതിനേക്കാള്‍ വലിയ ലീഡാണ് ഇക്കുറി കൺസർവേറ്റീവ് പാര്‍ട്ടി നേടിയിരിക്കുന്നത്. എന്നാല്‍ അത് കഴിഞ്ഞ മാസത്തേക്കാള്‍ ആറു പോയിന്‍റ് ഇടിഞ്ഞുവെന്നതും ശ്രദ്ധേയമാണ്.
അകാലത്തിൽ പൊലിഞ്ഞ മകളെ ഓർക്കുമ്പോൾ ഷെഹ്ലയുടെ മാതാപിതാക്കൾക്ക് കണ്ണീരൊഴിയുന്നില്ല. പഠിക്കാൻ മിടുക്കായിയിരുന്നു ഷെഹ്‌ല. വലുതാകുമ്പോൾ ജഡ്ജിയാവണമെന്നായിരുന്നു ആഗ്രഹമെന്നും ഷെഹ്ലയുടെ ഉമ്മ സജ്ന പറയുന്നു. മറ്റൊരാളും ഇനി ചികിത്സ കിട്ടാതെ മരിക്കരുതെന്നും മെഡിക്കൽ കോളെജ് പോലുള്ള ചികിത്സാ സൗകര്യം എത്രയും വേഗം നാട്ടിൽ ഉണ്ടാകണമെന്നും അഭിഭാഷക കൂടിയായ അവർ ആവശ്യപ്പെടുന്നു.
മകളെ നഷ്ടമായി. ഇനി മറ്റാർക്കും ഈ ഗതി ഉണ്ടാവരുത്. ആരെയും കുറ്റപ്പെടുത്താനില്ലെന്നും അവർ കൂട്ടിച്ചേർത്തു. മകൾക്ക് പാമ്പുകടിയേറ്റെന്നും ബത്തേരി സർക്കാർ ആശുപത്രിയിലാണ് ഉള്ളതെന്നും പറഞ്ഞാണ് ഭർത്താവ് അബ്ദുൽ അസീസ് വിളിച്ചത്. ഉമ്മ പേടിക്കണ്ട, ഒന്നുമില്ലെന്ന് അവളും പറഞ്ഞു. പക്ഷേ പിന്നീട് ശ്വാസതടസം ഉണ്ടാവുകയായിരുന്നു. കണ്ണടഞ്ഞ് പോകാതിരിക്കാൻ മകൾ പണിപ്പെട്ടുവെന്നും തന്റെ കൈകൾ കോർത്ത് പിടിച്ചാണ് മകൾ മരണത്തിലേക്ക് പോയതെന്നും സജ്ന വേദനയോടെ ഓർക്കുന്നു.
ഷഹല ഷെറിന്റെ സഹപാഠികളെ പി. ടി. എ ഭാരവാഹികൾ ഭീഷണിപ്പെടുത്തിയതായി പരാതി. ഷഹലയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ മൊഴി നൽകിയതിനാണ് കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. അധ്യാപകരെ മാറ്റിയില്ലെങ്കിൽ കുട്ടികൾക്ക് സ്കൂളിൽ തുടർന്ന് പഠിക്കാൻ സാധിക്കില്ലെന്നു ഷഹലയുടെ ഉമ്മ പറഞ്ഞു.
ഇവർ അവിടെ പഠനം തുടർന്നാൽ അധ്യാപകരുടെ പ്രതികാര നടപടികൾ ഉണ്ടാകുമെന്നാണ് ആശങ്ക. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചവരെയും പ്രതിഷേധിച്ചവരെയും പി.ടി. എ ഭാരവാഹികൾ തിരുത്താൻ ശ്രമിച്ചുവെന്ന് കുട്ടികൾ പരാതി പറയുന്നു. ബാലാവകാശ കമ്മീഷനു മുന്നിൽ തെളിവ് നൽകാൻ എത്തിയവരെയും ചിലർ ഭീഷണിപെടുത്തിയതയും ഷഹലയുടെ ഉമ്മ പറയുന്നു. കുട്ടികളെ തുടർന്ന് അവിടെ പഠിപ്പിക്കാൻ ഭയമാണെന്ന് രക്ഷിതക്കളും തുറന്നു പറയുന്നു.
ഒന്നുകിൽ കുട്ടികളെ അവിടെ നിന്ന് മാറ്റുക അല്ലെങ്കിൽ അധ്യാപകരെ മാറ്റുക എന്നും ഷഹലയുടെ ബന്ധുക്കൾ ആവശ്യപെടുന്നു.കുറ്റക്കാരായ അധ്യാപകർ സ്കൂളിൽ തുടരുന്നതു മറ്റുകുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യം അധികൃതരെ ബോധ്യപെടുത്തുമെന്നും ഷഹലയുടെ മാതൃസഹോദരി പറഞ്ഞു.
ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സഹപാഠിക്കുവേണ്ടി ഉറക്കെ ശബ്ദിച്ച നിദ ഫാത്തിമക്ക് യങ് ഇന്ത്യ പുരസ്കാരം. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് നിദയെ തേടിയെത്തിയത്. പ്രശസ്തിപത്രവും ശില്‍പവും പൊന്നാടയുമടങ്ങുന്ന പുരസ്കാരം ഡിസംബറില്‍ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയര്‍മാന്‍ എബി ജെ ജോസ് അറിയിച്ചു.
നിദയുടെ ധീരതയെയും പ്രതികരണശേഷിയെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ബത്തേരി-മൈസൂർ ദേശീയപാതയിലെ യാത്രാനിരോധനത്തിനെതിരെ സമരം നടന്നപ്പോള്‍ കൈ ചുരുട്ടി, ഉശിരോടെ മുദ്രാവാക്യം വിളിച്ചു നടന്ന നിദയുടെ ചിത്രവും ശ്രദ്ധ നേടിയിരുന്നു.
നിദയിലൂടെയാണ് ബത്തേരി സര്‍വ്വജന സ്കൂളിലെ ശോചനീയാവസ്ഥയെക്കുറിച്ചും അധ്യാപകരുടെ നിസംഗതയെക്കുറിച്ചും കേരളമറിഞ്ഞത്. പാമ്പുകടിയേറ്റെന്ന് ഷഹ്ല പറഞ്ഞിട്ടും അധ്യാപകർ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന നിദയുടെയും സഹപാഠികളുടെയും വെളിപ്പെടുത്തലാണ് സ്കൂൾ അധികൃതർക്കെതിരെ നടപടി ഉണ്ടാകാൻ കാരണം. ഒരു ഐപിഎസുകാരിയാകണമെന്നാണ് നിദയുടെ ആഗ്രഹം. ബത്തേരിക്കടുത്ത് കൈപ്പഞ്ചേരി സ്വദേശിയാണ് നിദ.
വിമാനത്തിന് തൊട്ടരികെ ഇടിമിന്നൽ. ന്യൂസിലാൻഡിലെ എമിറേറ്റ്സ് ഫ്ലൈറ്റ് യാത്രക്കാരാണ് നടുങ്ങിയത്. നവംബർ 20–നാണ് വിമാനത്തിനരികെ മിന്നൽ രൂപപ്പെട്ടത്. ഇതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
എയർപോർട്ടിലുണ്ടായിരുന്ന പൈലറ്റാണ് ചിത്രം പകർത്തിയത്. പറന്നിറങ്ങുന്ന വിമാനത്തിനരികിലായാണ് മിന്നലേറ്റത്. പ്ലെയിനിൽ നിന്നും യാത്രക്കാരെ പുറത്തിറക്കിയത് വൈകിയാണ്. കാലാവസ്ഥ വളരെ മോശമായതാണ് ഇതിന് കാരണമെന്നാണ് വിമാനത്താവള അധികൃതർ പറയുന്നത്. അതേസമയം യാത്രക്കാരെല്ലാം തന്നെ സുരക്ഷിതരാണെന്നും അവർ അറിയിച്ചു.
ബത്തേരി∙ ‘വെന്റിലേറ്ററില്ല, ആന്റി സ്നേക് വെനം ഇല്ല, ആശുപത്രിയിൽ ചികിത്സയ്ക്ക് വേണ്ട അനുമതി പത്രം ഉറ്റവരിൽ നിന്ന് ഒപ്പിട്ടു വാങ്ങാനുള്ള പേപ്പർ പോലുമില്ല. പാമ്പു കടിയേറ്റ കുഞ്ഞുമായി ചികിൽസയ്ക്ക് എത്തുമ്പോൾ ഇൗ ആശുപത്രിയുടെ സ്ഥിതി അതായിരുന്നു. – പറയുന്നത് പാമ്പുകടിയേറ്റ ഷെഹ്‌ല ഷെറിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജിസ മെറിൻ ജോയി.
ദൈവം കഴിഞ്ഞാൽ എന്റെ രോഗികളാണ് ലോകത്ത് എനിക്ക് ഏറ്റവും വലുത്. ഏതു സമയത്തും അസമയത്തു പോലും രോഗികൾ വന്നാൽ ഇറങ്ങിച്ചെല്ലാറുണ്ട്. രോഗികളോടല്ലാതെ ആരോടും എനിക്ക് ഒരു കടപ്പാടുമില്ല. – ഡോ. ജിസ പറയുന്നു. ക്ലാസ്റൂമിൽ പാമ്പുകടിയേറ്റ് ഷെഹല ഷെറിൻ എന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഡോ. ജിസ മെറിൻ ജോയി മനസ്സു തുറന്നതിങ്ങനെ:
‘നാലുമണി കഴിഞ്ഞപ്പോഴാണ് കുഞ്ഞിനെയുമായി പിതാവ് ആശുപത്രിയിൽ വരുന്നത്. സ്കൂളിൽ നിന്ന് പറ്റിയതാ. ക്ലാസിൽ വച്ച് ഒരു പൊത്തിലേയ്ക്ക് കാലു പോയി. വലിച്ചെടുത്തപ്പോൾ എന്തോ കടിച്ചതു പോലെ തോന്നി എന്നു അദ്ദേഹം പറഞ്ഞു. കുഞ്ഞിന്റെ പിതാവിനോട് ഒപി ടിക്കറ്റ് എടുത്ത് വരാൻ പറഞ്ഞ ശേഷം കുഞ്ഞിനോട് സംസാരിച്ചു. കാലിൽ പാമ്പു കടിച്ചതാണോ എന്നു ചോദിച്ചപ്പോൾ കുഞ്ഞിനും സംശയമായി. എന്നിരുന്നാലും ‘അൺനോൺ ബൈറ്റ്’ ആയി തന്നെയാണ് രേഖപ്പെടുത്തിയത്. ശ്വാസകോശ പരിശോധനയ്ക്കായി കുഞ്ഞിനോട് 25 വരെ എണ്ണാൻ പറഞ്ഞു. അവൾ 27 വരെ തടസമില്ലാതെ എണ്ണി. മോൾക്ക് പേടിയുണ്ടോ എന്ന് ചോദിച്ചു. കാലിൽ മുറിവിനൊപ്പം ഒരു വര പോലെ കാണാനുണ്ടായിരുന്നു.
പേടിക്കണ്ട എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. ഈ സമയവും കുഞ്ഞിന് പ്രത്യക്ഷത്തിൽ കുഴപ്പമൊന്നും തോന്നിയില്ല. വരുമ്പോൾ കുഞ്ഞിന്റെ കാലിൽ ഒരു തൂവാല കെട്ടിയിരുന്നു. ഇതാരാണ് കെട്ടിയതെന്ന് ഒപ്പമുണ്ടായിരുന്നവരോട് ചോദിച്ചു. കുഞ്ഞിന് വല്ലതും കഴിക്കാൻ നൽകാൻ പറഞ്ഞതിനു ശേഷം ഡ്യൂട്ടിയിലുള്ള മെയിൽ നഴ്സിനോട് ബിപി പരിശോധിക്കാനാവശ്യപ്പെട്ടു. ഈ സമയം ഫയലിൽ വിവരങ്ങൾ രേഖപ്പെടുത്തി. പാമ്പുകടിയേറ്റ് 20 മിനിറ്റിനുള്ളിൽ ചെയ്യുന്ന, രക്തം കട്ടപിടിച്ചോ എന്നറിയുന്നതിനുള്ള പരിശോധന ഈ സമയത്തിനുളളിൽ നടത്തി. ബ്ലീഡിങ് ടൈമും ക്ലോട്ടിങ് ടൈമും രേഖപ്പെടുത്തി. ഈ രണ്ട് പരിശോധനകളും നോർമലായിരുന്നു. ഈ സമയത്തിനിടെ ആരോ കുഞ്ഞിന്റെ കാലിൽ കെട്ടിയിരുന്ന തുണി അഴിച്ചു മാറ്റിയിരുന്നു. ഇത് ആവശ്യപ്പെടാതെയാണ് അവർ ചെയ്തത്.
ഈ സമയം കുഞ്ഞിന്റെ കണ്ണ് മങ്ങുന്നുണ്ടോ, തുറക്കാൻ ബുദ്ധിമുട്ടുണ്ടോ, കാഴ്ച രണ്ടായി തോന്നുന്നുണ്ടോ എന്നെല്ലാം ചോദിച്ചു. ഇതൊന്നുമില്ലെന്നാണ് കുഞ്ഞു പറഞ്ഞത്. കുഞ്ഞിനോട് എഴുന്നേറ്റ് നടന്നു വരാൻ പറഞ്ഞു. നടക്കുന്നത് എങ്ങനെയെന്നറിയാനായിരുന്നു ഇത്. ഈ സമയം ടീച്ചർമാരിൽ ഒരാൾ കയ്യിൽ പിടിച്ചു. ടീച്ചർ പിടിക്കാതെ നടന്നു വരാൻ പറഞ്ഞു. ഈ സമയം കുഞ്ഞ് കണ്ണ് തുറക്കാൻ ബുദ്ധിമുട്ടുന്നത് മനസ്സിലായപ്പോഴാണ് പാമ്പുകടിയാണെന്ന് ഉറപ്പിച്ചത്. കുഞ്ഞിന്റെ പിതാവ് ആ സമയം അവിടെയില്ലായിരുന്നു. അദ്ദേഹം പരിഭ്രാന്തനായി ഓടിനടക്കുകയായിരുന്നു. അദ്ദേഹത്തോട് കാര്യം പറഞ്ഞു. ഈ സമയത്താണ് അദ്ദേഹത്തോട് കൺസെന്റ് വേണമെന്ന് ആവശ്യപ്പെട്ടത്. പക്ഷേ ഒപ്പിട്ടു വാങ്ങാൻ അങ്ങനെ ഒരു കടലാസ് ആ ആശുപത്രിയിൽ ഇല്ലായിരുന്നു. ആന്റി വെനത്തിന്റെ സ്റ്റോക്ക് ഉടനെ പരിശോധിക്കാൻ ആവശ്യപ്പെട്ടു.
വെന്റിലേറ്ററില്ല, ആവശ്യത്തിന് കുത്തിവയ്പ് മരുന്നില്ല
‘‘വലിയ ആളാണെങ്കിലും കുട്ടിയാണെങ്കിലും മൂർഖനോ അണലിയോ കടിച്ചാൽ കുറഞ്ഞത് 10 വയൽ (ആന്റി വെനം കുത്തിവയ്പിനു പറയുന്ന പേര്) കൊടുക്കണം. അത് അവിടെ ഉണ്ടായിരുന്നില്ല. ആറെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉള്ളത് കൊടുക്കാമെന്ന നിലയിൽ കുട്ടിയുടെ പിതാവിനോട് കാര്യങ്ങൾ പറയുകയാണ്. അദ്ദേഹം ഇംഗ്ലിഷ് അറിയുന്ന ആൾ ആണോ എന്നറിയാത്തതിനാൽ ഓരോന്നും മലയാളത്തിലാണ് പറഞ്ഞുകൊണ്ടിരുന്നത്. അപ്പോൾ അദ്ദേഹം, കുഞ്ഞിനെ രക്ഷിക്കാൻ പറ്റുമോ ഡോക്ടർ, ഇതിനു മുകളിൽ ഇനി എന്താണ് ഉള്ളത് എന്നാണ് ചോദിച്ചത്. ഇതിന് മുകളിൽ എന്തെങ്കിലും വേണമെങ്കിൽ വെന്റിലേറ്ററുള്ള മെഡിക്കൽ കോളജിൽ കൊണ്ടുപോകണം എന്ന് അദ്ദേഹത്തോടു പറഞ്ഞു. വെന്റിലേറ്റർ അവിടെ മാത്രമേ ഉള്ളൂ, ഇവിടെയാകട്ടെ പീഡിയാട്രിക് വെന്റിലേറ്റർ ഇല്ല. മുതിർന്നവർക്കുള്ള രണ്ടു വെന്റിലേറ്ററുകളാകട്ടെ പ്രവർത്തിക്കാതായിട്ട് മാസങ്ങളായി.
കുട്ടികളെ ഇന്റിമേറ്റ് ചെയ്യുമ്പോൾ വായിലിട്ടു പരിശോധിക്കുന്ന ലാറിഞ്ചോസ്കോപ് പ്രവർത്തിക്കുന്നില്ല. അതിന്റെ അറ്റത്തുള്ള ബൾബ് പ്രവർത്തിക്കാത്തതിനാൽ പുറകിൽ നിന്ന് ടോർച്ച് അടിച്ചാണ് ഒരാഴ്ച മുമ്പ് ആശുപത്രിയിൽ പരിശോധന നടത്തിയത്. ഈ വിവരം ഹെഡ് സിസ്റ്ററെ അന്നു തന്നെ അറിയിക്കുകയും വെന്റിലേറ്ററിന്റെ ചാർജുള്ള ഡിഎംഒയെ ഫോൺ വിളിച്ച് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. പരാതി എഴുതിക്കൊടുക്കാൻ ചാർജില്ലാത്തതിനാൽ സാധിക്കില്ല. അതിനാലാണ് വിളിച്ചു പറഞ്ഞത്. ഇനി ടോർച്ചടിച്ച് ഞാനത് ഇട്ടു എന്നിരുന്നാൽ തന്നെ വായിലൂടെ ഉള്ളിലേക്ക് ഇടേണ്ട എൻഡോട്രക്കൽ ട്യൂബ് കുട്ടികൾക്കുള്ള സൈസിൽ(സൈസ് 5) അവിടെ ഇല്ല. വ്യാഴാഴ്ച രാവിലെ ഞാൻ ഡ്യൂട്ടിയിലുള്ള സമയം വരെ ഈ സാധനം അവിടെയില്ല.’’ – ഡോ. ജിസ പറഞ്ഞു.
വിഷം ബാധിച്ചത് ഞരമ്പിനെ
കുഞ്ഞിന്റെ ഞരമ്പിനെയാണ് വിഷം ബാധിച്ചിരിക്കുന്നത് എന്നാണ് ഡയഗ്നോസ് ചെയ്തത്. കുഞ്ഞിനെ അവിടെ ചികിത്സിക്കാൻ തീരുമാനിച്ചാൽ വേണ്ടത് വെന്റിലേറ്റർ സപ്പോർട്ടോടെയുള്ള ആന്റിവെനമാണ്. കുത്തിവയ്പ് കൊടുത്താൽ കുഞ്ഞിന് വെന്റിലേറ്റർ സപ്പോർട്ടില്ലാതെ പറ്റില്ല എന്നുറപ്പാണ്. കുഞ്ഞിനെ മോണിറ്റർ ചെയ്യണം എന്നു പറയുമ്പോൾ കുട്ടിയുടെ പിതാവ് കുഞ്ഞിന് മരുന്നു കൊടുത്തശേഷം മെഡിക്കൽ കോളജിലേക്കു വിടാനാണ് പറയുന്നത്. അത് എത്രത്തോളം അപകടകരമാണെന്ന് അദ്ദേഹത്തോട് ഞാൻ കുറഞ്ഞ സമയത്തിനുള്ളിൽ പറ്റുന്ന തരത്തിൽ വിവരിക്കുകയും ചെയ്തു.
തീരുമാനം കോഴിക്കോടേയ്ക്ക് പോകാൻ
അവസാനം, ഞാനെന്താ ചെയ്യണ്ടേ എന്ന് അദ്ദേഹത്തോട് ചോദിച്ചു. മെഡിക്കൽ കോളജിലേക്കു പോകാമെന്ന് അദ്ദേഹം പറയുന്നു. ഇതിനിടെ സീനിയർ ഡോക്ടറെ വിളിക്കാൻ ഒരുങ്ങുമ്പോഴാണ് അദ്ദേഹം തന്നെ മറ്റൊരു കാര്യത്തിനായി തിരിച്ചു വിളിക്കുന്നത്. അപ്പോൾ തന്നെ സീനിയറിനോടും കാര്യങ്ങൾ പറഞ്ഞു. എന്തു ചെയ്യണമെന്ന് സീനിയറിനോടും ചോദിച്ചു. പിതാവ് കൊണ്ടുപോകണമെന്നാണ് പറയുന്നതെങ്കിൽ ഒരു കേസ് ഷീറ്റ് എഴുതി നൽകി വിടാനാണ് അദ്ദേഹം പറഞ്ഞത്. പിതാവ് കൊണ്ടുപോകാൻ നിർബന്ധം പിടിക്കുകയായിരുന്നില്ല, പകരം അനുമതി പത്രം എഴുതിത്തരാൻ തയാറായില്ല. മരുന്ന് സ്റ്റാർട്ട് ചെയ്താൽ മോണിറ്റർ ചെയ്യാനുള്ള സമയം എടുക്കുമെന്ന് പറഞ്ഞപ്പോൾ, കൊണ്ടുപോയാൽ വൈകില്ലേ എന്നാണ് ചോദിച്ചത്. ‘കുഞ്ഞിനെ രക്ഷിക്കാൻ പറ്റുമോ ഡോക്ടറേ’ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. വെന്റിലേറ്റർ സംവിധാനമില്ലാതെ മരുന്നു നൽകി കുഞ്ഞിനെ രക്ഷിക്കാമെന്ന് ഞാൻ എങ്ങനെ ഉറപ്പു നൽകും. ഒരു തീരുമാനം എടുക്കാൻ അദ്ദേഹത്തോട് പറഞ്ഞപ്പോഴാണ് കുഞ്ഞിനെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. എല്ലാം അദ്ദേഹത്തിന്റെ തീരുമാനത്തിനു വിടുകയായിരുന്നു. പരിശോധനയിൽ വലിയ കുഴപ്പം കാണാതിരുന്നതിനാൽ ഒരു മൂന്നു മണിക്കൂറിനുള്ളിലേ കുഞ്ഞിന് വെന്റിലേറ്റർ സപ്പോർട്ട് വേണ്ടി വരികയുള്ളൂ എന്നായിരുന്നു കണക്കു കൂട്ടൽ.
ആംബുലൻസ് ഏർപ്പെടുത്തി, നിരന്തരം വിളിച്ചു
കൊണ്ടു പോകുകയാണെങ്കിൽ നേരെ കൊണ്ടുപോകണം. കോഴിക്കോട് ചെന്ന് ഡോക്ടറെ കണ്ടാൽ ഉടനെ കാര്യങ്ങൾ വിശദീകരിക്കാനായി ഡോക്ടറെക്കൊണ്ട് എന്നെ വിളിപ്പിക്കണം. ഇടയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടായാലും വിളിക്കണം എന്നും പറഞ്ഞ് എന്റെ നമ്പർ കൊടുത്തു. ഉടനെ തന്നെ ആംബുലൻസ് ഏർപ്പാടാക്കി കൊടുക്കുകയും എന്റെ ഒപ്പം ഡ്യൂട്ടിയിലുള്ള മെയിൽ നഴ്സിനെക്കൊണ്ട് ഇടയ്ക്കിടെ വിളിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മറ്റൊരു ഡോക്ടർ കൂടി ഒപി ഡ്യൂട്ടിയിലുള്ള സാഹചര്യമായിരുന്നെങ്കിൽ ഞാൻ തീർച്ചയായും അവരോടൊപ്പം ആംബുലൻസിൽ പോകുമായിരുന്നു. ഈ സമയം കുഞ്ഞിന് ആന്റിവെനം കുത്തിവയ്പും നൽകാമായിരുന്നു.
കുഞ്ഞിനെ ബാധിച്ചത് കൊടിയ വിഷം
കുഞ്ഞുമായി വന്നപ്പോൾ മുതൽ വിയർത്ത് കുളിച്ച് ഓടിക്കൊണ്ടിരിക്കുകയാണ് പിതാവ്. അതേസമയം, ഒപ്പം വന്നവരോട് കുഞ്ഞിന് ഭക്ഷണം കൊടുത്തോ എന്നു ചോദിച്ചിട്ട് അതിനു പോലും വ്യക്തമായ മറുപടി നൽകിയില്ല. അവർ ആരാണെന്നറിയില്ല. സ്കൂളിൽ നിന്ന് ഒപ്പം വന്നവരാണെന്നാണ് പിന്നെ പറഞ്ഞു കേട്ടത്. ഞരമ്പിനെയും രക്തത്തെയും ബാധിക്കുന്ന കൊടിയ വിഷമായിരുന്നു കുഞ്ഞിന്റെ ശരീരത്തിൽ കയറിയത്. ന്യൂറോ ടോക്സിറ്റിയും ഹെമറ്റോ ടോക്സിറ്റിയും ഉണ്ടായിരുന്നതിനാൽ അണലി വിഭാഗത്തിൽ പെട്ട പാമ്പായിരിക്കുമെന്നാണ് സംശയിച്ചത്. ഇവർ മുറിവു കഴുകിയെന്നും മറ്റ് ആശുപത്രികളിൽ കാണിച്ചിരുന്നെന്നും പിന്നീടാണ് അറിഞ്ഞത്. ഒപ്പം വന്നവരോട് കാര്യങ്ങൾ കുത്തിക്കുത്തിചോദിച്ചിട്ടും ഒന്നും പറയാതിരുന്നതും ദോഷമായി.
ആശുപത്രിയിലെ ന്യൂനതകൾ പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഒരിക്കൽ പോലും നടപടിയുണ്ടായിട്ടില്ല. രോഗികളെ അധിക സമയം പരിശോധിക്കുന്നു എന്നാണ് എനിക്കെതിരെ ഉയർത്തുന്ന ആരോപണം. ഒരു ‘ഹെൽപ്‍ലെസ്’ ഡോക്ടർ എന്ന നിലയിലും കുഞ്ഞിനു വേണ്ടി ചെയ്യാവുന്നതെല്ലാം ഞാൻ ചെയ്തെന്ന ആത്മവിശ്വാസമുണ്ട്. വെന്റിലേറ്റ് ചെയ്ത് കുത്തിവയ്പ് കൊടുത്തിരുന്നെങ്കിൽ കുഞ്ഞ് രക്ഷപ്പെടുമെന്ന് ഉറപ്പായിരുന്നു. ഞാനും രണ്ടു കുട്ടികളുടെ അമ്മയാണ്. കുഞ്ഞ് നഷ്ടമാകുന്ന ഒരു അമ്മയുടെ വേദന ഉൾക്കൊള്ളാനാകും’ – ഡോ. ജിസ പറഞ്ഞു.