പ്രായമായ അമ്മയ്ക്കു വേണ്ടി വീല്‍ചെയര്‍ ആവശ്യപ്പെട്ട യാത്രക്കാരിയെ ഭീഷണിപ്പെടുത്തിയ ഇന്‍ഡിഗോ പൈലറ്റിനെതിരെ നടപടി. ജയിലിലാക്കുമെന്ന് പൈലറ്റ് ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി സുപ്രിയ ഉണ്ണി നായര്‍ എന്ന മലയാളി യാത്രക്കാരിയാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്.
ജനുവരി 13ന് ബെംഗളൂരുവിലെത്തിയ ഇവര്‍ വിമാനത്തില്‍ നിന്നിറങ്ങനായി 75 വയസ്സുള്ള പ്രമേഹരോഗിയായ അമ്മയ്ക്ക് വേണ്ടി വീല്‍ ചെയര്‍ ആവശ്യപ്പെട്ടു. ചെന്നൈയില്‍ നിന്നെത്തിയതായിരുന്നു ഇവര്‍. എന്നാല്‍ വീല്‍ചെയര്‍ ആവശ്യപ്പെട്ടതിന് ഇന്‍ഡിഗോ 6E 806 പൈലറ്റായ ജയകൃഷ്ണ മോശമായി പെരുമാറിയെന്നും ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുപ്രിയ ട്വിറ്ററില്‍ കുറിച്ചു. ഇതിന് മുമ്പും വിമാനമിറങ്ങുമ്പോള്‍ അമ്മയ്ക്കു വേണ്ടി വീല്‍ചെയര്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിമാന ജീവനക്കാര്‍ സഹകരിച്ചിട്ടുണ്ടെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇതറിഞ്ഞ ഉടന്‍ വിഷയത്തില്‍ ഇടപെട്ടെന്നും പൈലറ്റിനെ താല്‍ക്കാലികമായി ചുമതലയില്‍ നിന്ന് നീക്കിയതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചെന്നും മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രതികരിച്ചു. സംഭവത്തില്‍ തുടരന്വേഷണം നടക്കുകയാണ്.
നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം രാവിലെയുണ്ടായ അപകടത്തില്‍ പ്രവാസിക്ക് ദാരുണാന്ത്യം. തൃശൂര്‍ സ്വദേശി സി.വി വര്‍ഗീസാണ് ചൊവ്വാഴ്ച രാവിലെ മസ്‍കത്തിലെ ഗാലയില്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് താഴെവീണ് മരിച്ചത്.
കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഒമാനില്‍ ജോലി ചെയ്യുന്ന വര്‍ഗീസ്, അല്‍ സവാഹിര്‍ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഒന്നര വര്‍ഷത്തോളം സലാലയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് മസ്‍കത്തിലെത്തിയത്. വിസ മാറുന്നതിനായി ചൊവ്വാഴ്ച ഉച്ചയ്ക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ അദ്ദേഹം താമസിച്ചിരുന്ന കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് കാല്‍വഴുതി താഴെ വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 255 ഓള്‍ ഔട്ട് ആവുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ ഇന്ത്യ ഉയര്‍ത്തിയ 255 മറികടക്കുയുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ഡേവിഡ് വാര്‍ണര്‍ 128 റണ്‍സും ആരോണ്‍ ഫിഞ്ച് 110 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു.
ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തിലേ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും കെ.എല്‍ രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 121 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. ശിഖര്‍ ധവാന്‍ 74 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ കെ.എല്‍ രാഹുല്‍ 47 റണ്‍സ് എടുത്ത് പുറത്തായി.
തുടര്‍ന്ന് ഇന്ത്യന്‍ നിരയില്‍ ബാറ്റ് ചെയ്യാന്‍ വന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയടക്കം ആര്‍ക്കും കാര്യമായ റണ്‍സ് കണ്ടെത്താനായില്ല. അവസാന ഓവറുകളില്‍ 28 റണ്‍സ് എടുത്ത റിഷഭ് പന്തും 25 റണ്‍സ് എടുത്ത രവീന്ദ്ര ജഡേജയുടെയും പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്.
ഇനി ഒരിക്കലും ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ലെന്ന് നടി സോനം കപൂര്‍. തന്റെ ലഗേജുകള്‍ കാണാതായതാണ് താരത്തെ ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ മൂന്നാമത്തെ പ്രാവശ്യമാണ് സഞ്ചരിക്കുന്നത്. ഈ മാസം രണ്ടാം തവണയും എനിക്ക് ബാഗ് നഷ്ടപ്പെട്ടു. ഇതില്‍ നിന്നും ഞാന്‍ ഒരു പാഠം പഠിക്കേണ്ടിയിരിക്കുന്നു. ഇനി ഒരിക്കലും ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ല. സോനം ട്വീറ്റ് ചെയ്തു. സോനത്തിന്റെ ട്വീറ്റിന് മറുപടിയുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ് അധികൃതര്‍ രംഗത്തെത്തി. ലഗേജുകള്‍ ലഭിക്കുവാന്‍ താമസം നേരിട്ടുവെന്ന് അറിഞ്ഞതില്‍ ഖേദം പ്രകടിപ്പിക്കുന്നു. വിമാനത്താവളത്തില്‍ അറിയിച്ചപ്പോള്‍ ട്രാക്കിംഗ് വിവരം ലഭിച്ചിരുന്നോ എന്ന് കമ്പനി മറുപടി നല്‍കി.
നാളെ പൊങ്കല്‍ നടക്കാനിരിക്കെ കേരളത്തിലും പൊതുഅവധി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ജനുവരി 13ന് തുടങ്ങി നാലുദിവസമാണ് ആഘോഷിക്കുന്നത്. ബോഗി പൊങ്കലോടെ ആഘോഷത്തിന് ഇന്നലെ തുടക്കമായി. പ്രധാന ആഘോഷം നാളെയാണ് നടക്കുക. നാളെയാണ് തൈപ്പൊങ്കല്‍. വീടിന് മുന്നില്‍ അടുപ്പ് കൂട്ടി പൊങ്കല്‍ പായസമുണ്ടാക്കും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമര്‍പ്പിക്കുന്ന ചടങ്ങാണിത്.
വ്യാഴാവ്ച കര്‍ഷകര്‍ ആവേശപൂര്‍വ്വം മാട്ടുപ്പൊങ്കല്‍ ആഘോഷിക്കും. കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വര്‍ണപ്പൊടികളും അണിയിച്ച് പൂജ നടത്തും.
സ്വന്തം ലേഖകൻ
മാഞ്ചസ്റ്റർ : മാഞ്ചസ്റ്റർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക സ്വന്തമായി ദേവാലയം വാങ്ങിയതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ്. പരിശുദ്ധ സഭയും ഇടവകയും യുകെയിൽ സ്വന്തമാക്കുന്ന രണ്ടാമത്തെ ദേവാലയമാണ് ഇത്. 2020 ജനുവരി മാസം പന്ത്രണ്ടാം തീയതി ഇടവക പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ മൂന്നിന്മേൽ കുർബാന യുകെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലും ഇടവക വികാരി ഫാദർ ഗീവർഗീസ് തണ്ടായത്ത് , സഹ വികാരി ഫാദർ എൽദോസ് വട്ടപ്പറമ്പിൽ എന്നിവരുടെ സഹകാർമികത്വത്തിലും നടത്തപ്പെട്ടു.


തുടർന്ന് നടന്ന പെരുന്നാൾ റാസാ, നേർച്ചസദ്യ, പൊതുസമ്മേളനം എന്നിവ പെരുന്നാൾ അനുഗൃഹകരമാക്കി. പൊതുസമ്മേളനത്തിൽ പുതിയതായി വാങ്ങിയ പള്ളിയുടെ താക്കോൽ ആംഗ്ലിക്കൻ സഭയുടെ പ്രീസ്റ്റ് ഇൻ ചാർജ് വിവിയൻ മാസ്റ്റേഴ്സിൽ നിന്ന് അഭിവന്ദ്യ മാത്യൂസ് മോർ അന്തിമോസ് തിരുമേനി ഏറ്റുവാങ്ങി. വികാരി, സഹ വികാരി, വൈസ് പ്രസിഡന്റ് ജേക്കബ് കോശി, ഇടവക സെക്രട്ടറി ബിജോയ് ഏലിയാസ്, പള്ളി ട്രസ്റ്റി ആഷൻ പോൾ, കൗൺസിൽ അംഗം സാജു പാപ്പച്ചൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവക അംഗങ്ങൾ, ആംഗ്ലിക്കൻ സഭാ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അതിനെ തുടർന്ന് താക്കോൽ അഭിവന്ദ്യ തിരുമേനി മാനേജിങ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു.


പുതിയ ദേവാലയത്തിൽ അഭിവന്ദ്യ തിരുമനസ്സുകൊണ്ട് യാക്കോബായ സുറിയാനി സഭയുടെ ആരാധനയ്ക്ക് വേണ്ടുന്ന വിധത്തിലേക്ക് മാറ്റങ്ങൾ വരുത്തുവാൻ ഉള്ള പണികൾക്കു തുടക്കം കുറിക്കുകയും ചെയ്തു. ദൈവം ഒരുക്കിയ ഈ അനുഗ്രഹ നിമിഷം ഇടവക ജനങ്ങളുടെ പ്രാർത്ഥനയുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമാണെന്നും ഈ ഒത്തൊരുമയിൽ താൻ അഭിമാനം കൊള്ളുന്നു എന്നും തിരുമേനി പറഞ്ഞു.

പരിശുദ്ധ സഭ ഇന്ന് ഏറ്റവും വേദനയിലൂടെ കടന്നുപോകുന്ന കാലഘട്ടമാണ് എന്നാൽ, ദൈവത്താൽ അസാധ്യമായിട്ട് ഒന്നുമില്ല. ‘ദൈവം തമ്പുരാൻ നമ്മുടെ മുൻപിൽ പുതിയ വഴികൾ തുറന്നു തരും’. എല്ലാവരും മുട്ടിപ്പായി പ്രാർത്ഥിക്കണം എന്ന് തിരുമേനി ഉദ്‌ബോധിപ്പിച്ചു . പുതിയ ദേവാലയത്തിന്റെ പുതുക്കി പണികൾ പൂർത്തിയാകുന്നതോടെ വിപുലമായ ആഘോഷങ്ങളോടെ മൂറോൻ കൂദാശ നടത്തപ്പെടും.
സിഡ്നി(ഓസ്ട്രേലിയ): കാട്ടുതീ പടര്‍ന്ന് വരള്‍ച്ച ബാധിച്ച ഓസ്‌ട്രേലിയയില്‍ അഞ്ചു ദിവസത്തിനിടെ കൊന്നത് 5,000ത്തോളം ഒട്ടകങ്ങളെ. വരള്‍ച്ച കൂടുതലായി ബാധിച്ച പ്രദേശങ്ങളില്‍ ഹെലിക്കോപ്ടറിലെത്തിയ പ്രൊഫഷണല്‍ ഷൂട്ടര്‍മാരാണ് ഒട്ടകങ്ങളെ വെടിവെച്ച് കൊന്നത്. ഒട്ടകങ്ങളെ കൊന്നൊടുക്കാന്‍ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടിക്ക് നേരത്തെ സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു.
23,000ത്തോളം ആദിവാസികള്‍ താമസിക്കുന്ന തെക്കന്‍ ഓസ്ട്രേലിയയിലെ എപിവൈ പ്രദേശത്ത് അതി രൂക്ഷമായ വരൾച്ചയാണ് അനുഭവപ്പെടുന്നത്. വാസസ്ഥലങ്ങളിൽ മൃഗങ്ങൾ കടന്നുകയറി വീടുകള്‍ക്കും കൃഷിയിടങ്ങൾക്കും വലിയ നാശനഷ്ടമുണ്ടാക്കിയെന്ന് കാണിച്ച് നിരവധി പരാതികളാണ് ഇവിടുത്തെ ആളുകൾ അധികൃതർക്ക് കൈമാറിയിരുന്നത്.
എപിവൈ പ്രദേശത്തെ രൂക്ഷമായ ഒട്ടക ശല്യത്തിനെതിരേയുള്ള ദൗത്യം ഞായറാഴ്ചയോടെ അവസാനിപ്പിച്ചുവെന്ന് എപിവൈ ജനറല്‍ മാനേജര്‍ റിച്ചാര്‍ഡ് കിങ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2019 സെപ്തംബറില്‍ ആരംഭിച്ച കാട്ടുതീ ഓസ്ട്രേലിയയില്‍ ഭീകര നാശനഷ്ടമാണ് വിതച്ചത്. കാട്ടുതീയുടെ പിന്നാലെ വരള്‍ച്ച നേരിടുന്ന മേഖലകളിലുള്ള വീടുകളിലേക്ക് വനപ്രദേശങ്ങളില്‍ നിന്ന് ഒട്ടകങ്ങള്‍ വന്‍തോതില്‍ എത്താന്‍ തുടങ്ങിയതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് ഓസ്ട്രേലിയയിലെ വനംവകുപ്പ് അധികൃതര്‍ നേരത്തെ വിശദീകരിച്ചിരുന്നു.
കാട്ടുതീയിൽ നിരവധി ആളുകളുടെ ജീവന്‍ നഷ്ടമാവുകയും 480 മില്ല്യന്‍ മ്യഗങ്ങളെ കാണാതാവുകയോ മരണപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് സിഡ്നി യൂണിവേഴ്സ്റ്റി ഗവേഷകര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബെംഗളൂരുവിലെ കനകപുരയിൽ യേശുക്രിസ്തുവിന്റെ 114 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനയായ ഹിന്ദു ജാഗരണ വേദികെ പദയാത്ര നടത്തി. കനകപുര അയ്യപ്പക്ഷേത്രത്തിൽ നിന്നും തഹസിൽദാർ ഓഫീസ് വരെയായിരുന്നു പദയാത്ര. നൂറുകണക്കിനു ഹിന്ദു ജാഗരണ വേദികെ പ്രവർത്തകർ പദയാത്രയിൽ പങ്കെടുത്തു.
സർക്കാർ അധീനതയിലുള്ള ഭൂമിയിൽ അനധികൃതമായാണ് പ്രതിമ നിർമ്മിക്കുന്നതെന്നും മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാർ വർഗ്ഗീയ ചേരി തിരിവിനു ശ്രമിക്കുകയാണെന്നും പ്രക്ഷോഭത്തിൽ പങ്കെടുത്ത മുൻമന്ത്രിയും ബിജെപി നേതാവുമായ സിപി യോഗേശ്വർ ആരോപിച്ചു. യേശുക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കുന്ന കനകപുക ഹരോബെലെയിലെ ‘കപാലിബെട്ട’യെ (കുന്ന്) ‘യേശുബെട്ട’ എന്നാക്കി മാറ്റാനാണ് ഡികെ ശിവുമാർ ശ്രമിക്കുന്നതെന്നും യോഗേശ്വർ കുറ്റപ്പെടുത്തി.
ശിവകുമാർ പ്രതിമനിർമ്മാണവുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഹിന്ദു സമൂഹത്തിന്റെ ശക്തി എന്താണെന്നു തിരിച്ചറിയുമെന്നും തങ്ങളുടെ പ്രതിഷേധം യേശുക്രിസ്തുവിനെതിരെയല്ലെന്നും അദ്ദേഹത്തിന്റെ പേരിലുള്ള മതപരിവർത്തനത്തിനെതിരെയാണെന്നും പദയാത്രയെ അഭിസംബോധന ചെയ്തു സംസാരിച്ച ആർഎസ്എസ് നേതാവ് കല്ലട പ്രഭാകർ ഭട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹിന്ദു സമൂഹത്തിനെതിരെയുള്ള ഏതു പ്രവർത്തിക്കെതിരെയും തങ്ങൾ പ്രതിഷേധിക്കുമെന്നും പ്രഭാകർ ഭട്ട് വ്യക്തമാക്കി.
സ്വന്തം മണ്ഡലമായ കനകപുരയിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്തേക്കർ സ്ഥലം വാങ്ങിയാണ് ശിവകുമാർ പ്രതിമ നിർമ്മിക്കുന്ന ട്രസ്റ്റിന് കൈമാറിയത്. കഴിഞ്ഞ മാസം നടന്ന പ്രതിമയുടെ ശിലാസ്ഥാപന ചടങ്ങിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ ശിവകുമാർ ട്രസ്റ്റിന് കൈമാറിയിരുന്നു.
പാർട്ടി ഹൈക്കമാൻഡിനെ പ്രീതിപ്പെടുത്താനാണ് ശിവകുമാർ പ്രതിമ നിർമ്മിക്കുന്നതെന്ന് ആരോപണവുമായി ബിജെപി നേരത്തേ രംഗത്തെത്തിയിരുന്നു. ക്രിസ്ത്യൻ സമുദായത്തിന് സ്വാധീനമുള്ള മേഖലയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. കനകപുരയിലുളള വൊക്കലിഗ സമുദായക്കാരെ മതപരിവർത്തനം നടത്തുന്നതിനുവേണ്ടിയാണ് പ്രതിമ നിർമ്മിക്കുന്നതെന്നായിരുന്നു ബിജെപി എംപി പ്രതാപ് സിംഹയുടെ ആരോപണം.
എന്നാൽ സ്വന്തം മണ്ഡലമായ കനപുരയിൽ ഇതിനു മുൻപ് ഒട്ടേറെ ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും അത്തരത്തിലുള്ള ഒന്നുമാത്രമാണ് യേശുക്രിസ്തുവിന്റെ പ്രതിമയെന്നുമായിരുന്നു ശിവകുമാറിന്റെ പ്രതികരണം. 400 വർഷങ്ങളോളമായി ക്രിസ്ത്യൻ സമൂഹം ആരാധന നടത്തുന്ന സ്ഥലത്താണ് പ്രതിമ നിർമ്മിക്കുന്നത്. അവരുടെ ആഗ്രഹപ്രകാരം പ്രതിമ സ്ഥാപിക്കാൻ താൻ സഹായിക്കുകയായിരുന്നുവെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. തന്റേ മതേതര കാഴ്ച്ചപ്പാടിനോടുള്ള അസഹിഷ്ണുതയാണ് ബിജെപിയുടെ പ്രതിഷേധത്തിനു കാരണമെന്നും ശിവകുമാർ ആരോപിച്ചു.
മലയാളി നഴ്സ് സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു. കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളും ഖഫ്ജിയിലെ ജലാമി കമ്പനി ജീവനക്കാരൻ ജോജോയുടെ ഭാര്യയുമായ (34) മേരി ഷിനോയാണു മരിച്ചത്.
സൗദി അറേബ്യയിലെ ദമാമിന് സമീപം അൽ-ഖഫ്ജിൽ വെച്ചുണ്ടായ വാഹാനാപകടത്തിൽ ആണ് സ്റ്റാഫ് നേഴ്സ് മേരി ഷിനോ കൊല്ലപ്പെട്ടത്.ഇവർ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. മേരി ഷിനോ സംഭവസ്ഥലത്തു തന്നെ മരിച്ചു.സഫാനിയയിലെ എം ഒ എച്ച് ക്ലിനിക്കിൽ നാലു വർഷമായി നഴ്സായിരുന്നു മേരി ഷിനോ.
നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍. ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിനയ് ശര്‍മ്മയുടെയും മുകേഷ് കുമാറിെന്റയും പുനഃപരിശോധന ഹരജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍.
പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആകെ ആറ് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. മറ്റു നാലുപേര്‍ക്കുള്ള മരണ വാറന്റ് ഡല്‍ഹി അഡീഷണല്‍ കോടതി ജനുവരി ഏഴിന് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കണമെന്നാണ് വാറന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിഹാര്‍ ജയിലില്‍ കഴിഞ്ഞ ദിവസം പ്രതികളുടെ ഡമ്മി തൂക്കിലേറ്റിയിരുന്നു.