Latest News

കൊല്ലം കുണ്ടറയിൽ വീട്ടമ്മയെ അയല്‍വാസിയായ യുവാവ് കുത്തിക്കൊന്ന സംഭവം വളരെ ഞെട്ടലോടെയാണ് കേട്ടത്. പെരുമ്പുഴ അഞ്ചുമുക്ക് സ്വദേശിനി ഷൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം അയല്‍വാസിയായ അനീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു.. ഷൈലയുടെ വയറിലും മുതുകിലുമാണ് കുത്തേറ്റത്. കുത്തേറ്റ് നിലത്തുവീണ് പിടഞ്ഞ ഷൈലയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്നും കുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തിരുന്നു.

ഇപ്പോഴിതാ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ വീടിനോടു ചേര്‍ന്ന ഇടറോഡിലാണ് സംഭവം. ഇളയ മകളെ സ്‌കൂളിലേക്ക് ബസ് കയറ്റിവിട്ടശേഷം പാല്‍ വാങ്ങാനായി പുറത്തേക്കിറങ്ങിയതായിരുന്നു യുവതി. ഒളിഞ്ഞുനില്‍ക്കുകയായിരുന്ന പ്രതി പിന്നില്‍നിന്നെത്തിയാണ് കുത്തിവീഴ്ത്തിയത്. അയല്‍ വീടിന്റെ ഗേറ്റിനുമുന്നിലാണ് കുത്തേറ്റുവീണത്..

അതിക്രൂരമായ കൊലപാതകം അനീഷ് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പൊലീസ് പറഞ്ഞു. ടെമ്ബോ ലോറി ഡ്രൈവറായ അനീഷ് നിരവധി കേസുകളില്‍ പ്രതിയാണ്. ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമയായിരുന്ന പ്രതി യുവതിയെ നിരന്തരം ശല്യംചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച്‌ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്ന് കരുതുന്നു. ബുധനാഴ്ച 8.50ന് ഇളയ മകളെ സ്‌കൂളിലേക്ക് ബസ് കയറ്റിവിട്ടശേഷം വീട്ടിലെത്തി പാല്‍ വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു ഷാജില. യുവതി മകളെ സ്‌കൂളിലാക്കാന്‍ പുറത്തിറങ്ങുമെന്ന് അറിയാവുന്ന പ്രതി ബൈക്കില്‍ വന്ന് പരിസരത്ത് ഒളിച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍, ഇതിനകം യുവതി മകളെ യാത്രയാക്കി വീട്ടില്‍ കയറിയിരുന്നു. എന്നാല്‍, പാല്‍ വാങ്ങാനായി പുറത്തേക്ക് വരുകയും ചെയ്തു. യുവതി പുറത്തേക്ക് പോകുന്നതു കണ്ട് പിന്നാലെ എത്തി കുത്തിവീഴ്ത്തുകയായിരുന്നു.

31 കുത്തുകളാണ് ശരീരത്തിലേറ്റത്. നിലത്തുവീണ യുവതിയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. കഴുത്തിന്റെ ഇരുവശത്തും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളായിരുന്നു. പിന്നീട് മരണം ഉറപ്പുവരുത്തുന്നതുവരെ അവിടെ നിലയുറപ്പിച്ചു. മരണം ഉറപ്പാക്കിയശേഷം അതിനോട് ചേര്‍ന്നുള്ള വീടിന്റെ ഗേറ്റ് തുറന്ന് കയറി ടാപ്പില്‍നിന്ന് വെള്ളമെടുത്ത് കത്തിയിലെ ചോരപ്പാടുകള്‍ കഴുകിക്കളഞ്ഞു. പുറത്തിറങ്ങി വീണ്ടും യുവതിക്കു സമീപം നിലയുറപ്പിച്ചു.

സമീപത്തെ വീടുകളെല്ലാം മതില്‍കെട്ടുകള്‍ക്ക് ഉള്ളിലാണ്. ആക്രമണ ശേഷമാണ് സംഭവം അയല്‍ക്കാര്‍ അറിഞ്ഞത്. ആ വീടുകളിലെ സ്ത്രീകള്‍ നിലവിളിച്ചു ബഹളംകൂട്ടിയെങ്കിലും അനീഷ് പിന്മാറാന്‍ തയ്യാറായില്ല.സമീപ വാസികള്‍ വിവരം അറിയിച്ചതനുസരിച്ചു കുണ്ടറയില്‍ നിന്നും പൊലീസ് എത്തിയാണ് ഷാജിലയെ കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയെ പൊലീസ് വാഹനത്തിലേക്ക് കയറ്റിക്കഴിഞ്ഞയുടന്‍ ഓടാന്‍ ശ്രമിച്ച പ്രതിയെ പൊലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ബൈക്കില്‍ കത്തിയോടൊപ്പം മുളകുപൊടിയും പ്രതി കരുതിയിരുന്നു.

അനീഷും ഷൈലയും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. പിന്നീട്‌ ഇവർ തമ്മിൽ അകന്നു. അടുത്തിടെ സമീപത്തു താമസമാക്കിയ കുടുംബവുമായി ഷൈല സഹകരിക്കുന്നതിൽ അനീഷിന്‌ എതിർപ്പുണ്ടായിരുന്നു. എന്നാൽ, യുവതി ഇത്‌ അവഗണിച്ചു. തന്നെ ഒഴിവാക്കാൻ ഷൈല ശ്രമിച്ചതോടെ അനീഷിന്റെ വിരോധം മൂർഛിക്കുകയായിരുന്നു. ഇതു കൊലപാതകത്തിൽ കലാശിച്ചുവെന്നാണു പ്രാഥമിക നിഗമനം. കൊലപാതകത്തിന്റെ രണ്ട് മൂന്ന ദിവസം മുമ്പും ഷെെലയെ പ്രതി തടഞ്ഞ് നിർത്താൻ ശ്രമിച്ചതായി വിവരങ്ങള്‌‍ ലഭിക്കുന്നുണ്ട്. ഇവര്‍ അയല്‍വീട്ടിലേക്ക് ഓടിക്കയറിയാണ് അന്ന് രക്ഷപ്പെട്ടത്. രോഷാകുലനായ അനീഷ് അന്ന് വീട്ടുടമയെ അവരുടെ വീട്ടില്‍ കയറി മര്‍ദ്ദിച്ചിരുന്നു. ഇതിനെതിരേ കുണ്ടറ പോലിസില്‍ പരാതി നല്‍കിയിരുന്നു.

കിങ് ഖാനെ നായകനാക്കി സംവിധായകൻ ആഷിക് അബു ബോളിവുഡ് ചിത്രം ഒരുക്കുന്നു. ആക്ഷൻ ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ രചന ശ്യാം പുഷ്ക്കരൻ നിർവഹിക്കും. ഇതുസംബന്ധിച്ച് ഷാരൂഖ് ഖാനുമായുള്ള ചർച്ചകൾ മുംബൈയിൽ പൂർത്തിയായി. ഷാരൂഖുമൊത്തുള്ള ചിത്രം ആഷിഖ് അബു ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

ഷാരൂഖിന്റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസാണ് ചിത്രം നിർമിക്കുന്നത്. മറ്റ് താരനിർണയം പൂർത്തിയാകുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരുദിവസങ്ങളിൽ പുറത്തുവിടുമെന്ന് ആഷിക് അബു പറഞ്ഞു.

ബ്രിട്ടനിൽ ഇന്ന് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രി ബോറിസ് ജോൺസൺ നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയും ജെറമി കോർബിന്‍റെ ലേബർ പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. പ്രാദേശിക സമയം രാവിലെ 7 മണി മുതൽ രാത്രി പത്ത് മണിവരെയാണ് വോട്ടെടുപ്പ്.

ബ്രക്സിറ്റ് നടപ്പാക്കുന്നതിലെ പരാജയം ബ്രിട്ടനെ എത്തിച്ചത് നാലര വർഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പിലേക്ക്. ഒക്ടോബർ 31ന്‌ ബ്രക്സിറ്റ് നടപ്പാക്കാനുള്ള പ്രധാനമന്ത്രി ബോറിസ്‌ജോൺസന്റെ നീക്കം പരാജയപ്പെട്ടതിനെ തുടർന്നാണ്‌വീണ്ടും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. ബ്രെക്‌സിറ്റ്‌ കരാറിന്‌ പാർലമെന്റിന്റെ അംഗീകാരം വാങ്ങുന്നതിൽ പരാജയപ്പെട്ട തെരേസ മേ കഴിഞ്ഞ ജൂലൈയിലാണ് രാജി വെച്ചത്.

ക​ൺ​സ​ർ​വേ​റ്റീ​വ്​ പാ​ർ​ട്ടി വി​ജ​യി​ച്ചാ​ൽ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി അടുത്ത മാസം 31നകം ബ്രക്സിറ്റ് നടപ്പാക്കുമെന്ന് ബോറിസ് ജോൺസൺ പറയുമ്പോൾ, ബ്രക്സിറ്റിൽ വീണ്ടും ഹിത പരിശോധന നടത്താമെന്നാണ് ലേബർ പാർട്ടിയുടെ വാഗ്ദാനം.

650 അം​ഗ ജ​ന​സ​ഭ​യി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. കേ​വ​ല ഭൂരിപക്ഷമായ ​320 സീറ്റ് നേടിയാൽ മാത്രമേ ജോൺസണ് അധികാരത്തിലെത്താനാകാവൂ. അല്ലെങ്കിൽ മറ്റ്‌ കക്ഷികളുടെ പിന്തുണയോടെ ജെറമി കോർബിന്‌ സർക്കാരുണ്ടാക്കാൻ അവസരമുണ്ടായേക്കും. കുടിയേറ്റ വിരുദ്ധ വികാരം ഉണർത്തിക്കൊണ്ടായിരുന്നു ജോൺസന്റെ പ്രധാന പ്രചരണം. എന്നാൽ സർവ്വേ ഫലങ്ങൾ പലതും എതിരായത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ബോറിസ് ജോൺസൺ തന്നെ വ്യക്തമാക്കിയിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രപിന്റെ ഇടപെടലും റഷ്യ കൺസർവേറ്റിവ് പാർട്ടിക്കായി പണമിറക്കിയെന്ന ആരോപണവും പ്രചരണ സമയത്ത് വിവാദമായിരുന്നു. ആരായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്നത് ബ്രക്സിറ്റിന്റെ ഭാവിയിലും നിർണായകമാവും.

നടി പാര്‍വ്വതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ബന്ധുക്കള്‍ക്ക് മോശം സന്ദേശം അയയ്ക്കുകയും ചെയ്ത് യുവാവ് പിടിയില്‍. പാലക്കാട് സ്വദേശി കിഷോര്‍ ആണ് പിടിയിലായത്. തിരുവനന്തപുരത്ത് വച്ച് രാജ്യാന്തര ചലചിത്രമേളയുടെ വേദിക്കരികില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വേറെയും കേസുകള്‍ ഉണ്ടെന്ന് കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ അഷ്റഫ് പറഞ്ഞു. തഹസില്‍ദാറാണെന്ന് പറഞ്ഞ് മണല് കടത്താന്‍ ശ്രമിച്ചതിന് തൃശൂരും, മജിസ്ട്രേറ്റാണെന്ന് വ്യാജരേഖ ചമച്ചതിന് കൊടുങ്ങല്ലൂരും ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ടെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ അഷ്റഫ് വ്യക്തമാക്കി. അഭിഭാഷകനും സംവിധായകനുമാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

പാര്‍വ്വതിയെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങള്‍ നടിയുടെ പിതാവിനും സഹോദരനും ഇയാള്‍ അയച്ചിരുന്നു. നടിയുടെ കോഴിക്കോടുള്ള വീട്ടിലും ഇയാള്‍ എത്തിയിരുന്നു. പാര്‍വ്വതിയുടെ സഹോദരനെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷമായിരുന്നു യുവാവ് മോശം സന്ദേശങ്ങള്‍ അയച്ചത്.

പാര്‍വ്വതിയെക്കുറിച്ച് അത്യാവശ്യകാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ ശേഷം നടി മാഫിയ സംഘത്തിന്‍റെ കയ്യില്‍ അകപ്പെട്ട് പ്രശ്നത്തിലാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. വിദേശ സന്ദര്‍ശനത്തിലാണ് പാര്‍വ്വതിയെന്ന് പറഞ്ഞതോടെ അത് കള്ളമാണെന്നും താന്‍ പാര്‍വ്വതിയുടെ കാമുകനാണെന്നും കിഷോര്‍ വീട്ടുകാരോട് പറഞ്ഞു. ശല്യം സഹിക്കാതെ വന്നതോടെ പാര്‍വ്വതിയുടെ വീട്ടുകാര്‍ മറുപടി നല്‍കുന്നത് നിര്‍ത്തുകയായിരുന്നു. ഇവര്‍ പ്രതികരിക്കാതെയായതോടെയാണ് ഇയാള്‍ കോഴിക്കോടുള്ള നടിയുടെ വീട്ടിലെത്തിയത്.

ദക്ഷിണാഫ്രിക്കയുടെ ഭൂരിഭാഗത്തെയും ബാധിച്ച ദീർഘകാല വരൾച്ചയെത്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ വിക്ടോറിയ വെള്ളച്ചാട്ടം അതി ജീവിക്കാൻ പാടുപെടുകയാണ്. സിംബാബ്‌വെയുടെയും സാംബിയയുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന വിക്ടോറിയ വെള്ളച്ചാട്ടം വരണ്ട കാലാവസ്ഥയിൽ വെള്ളത്തിൽ കുറവുണ്ടാകുന്നത് അസാധാരണമെന്നാണ് റിപ്പോർട്ടുകൾ.

എന്നിരുന്നാലും, ഈ വർഷം, ജലപ്രവാഹം ഏറ്റവും താഴ്ന്ന നിലയിലാണ്. വിക്ടോറിയ വെള്ളച്ചാട്ടം വരണ്ടുപോകുന്നത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സാംബിയൻ പ്രസിഡന്റ് എഡ്ഗർ ലുങ്കു പറഞ്ഞു, ഒരു ദിവസം പൂർണ്ണമായും അപ്രത്യക്ഷമാകുമെന്ന് അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

“വിക്ടോറിയ വെള്ളച്ചാട്ടം ഇല്ലാത്ത സാംബെസിനെ ചിന്തിക്കാൻ പോലും കഴിയില്ല? ഇത് ഒരു ഗുരുതരമായ പ്രശ്‌നമാണ്. ആളുകൾ അതിനെ നിസ്സാരവൽക്കരിക്കുകയും ‘കാലാവസ്ഥാ വ്യതിയാനം യഥാർത്ഥമല്ല’ എന്ന് പറയുകയും ചെയ്യുന്നത് ആശ്ചര്യകരമാണ്. ഒരുപക്ഷേ അവർ മറ്റൊരു ലോകത്താണ് ജീവിക്കുന്നത്. സാംബിയയിൽ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലങ്ങൾ ശരിക്കും രൂക്ഷമാണ്. ഇത് എല്ലാവരേയും ബാധിക്കുന്നു” അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ദരിദ്രരായ രാജ്യങ്ങളെ സഹായിക്കാനും സമ്പന്ന രാജ്യങ്ങൾ കൂടുതൽ ശ്രമിച്ചാൽ മാത്രമേ സ്ഥിതി മെച്ചപ്പെടൂ എന്നും അദ്ദേഹം പറഞ്ഞു. ജലവൈദ്യുതിയെ വളരെയധികം ആശ്രയിക്കുന്ന സാംബിയ പോലുള്ള രാജ്യത്ത്, ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലാകുമെന്നാണ് ഇതുപോലുള്ള വരൾച്ചകൾ അർത്ഥമാക്കുന്നത്.

സാംബിയയിലും സിംബാബ്‌വെയിലും ദിവസേന വൈദ്യുതി മുടങ്ങാറുണ്ട്. ഇവിടെ സ്ഥിതി വളരെ ഭീകരമാണ്. കാരണം, വരൾച്ചമൂലം രാജ്യം ഭക്ഷ്യക്ഷാമത്തെ നേരിടുന്നു. സാംബിയയിൽ രണ്ട് ദശലക്ഷത്തിലധികം ആളുകളും സിംബാബ്‌വെയിൽ ഏഴ് ദശലക്ഷത്തിലധികം ആളുകളും പട്ടിണി കിടക്കുന്നു.

ഒക്ടോബറിൽ സാംബിയൻ പ്രസിഡന്റ് വരണ്ടു തുടങ്ങുന്ന വിക്ടോറിയ വെള്ളച്ചാട്ടത്തിന്‍റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനം നമ്മുടെ പരിസ്ഥിതിക്കും ഉപജീവനത്തിനും എങ്ങനെ ദോഷകരമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഈ ചിത്രത്തിന്‍റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഇനിയെങ്കിലും നാം മനസിലാക്കിയേ തീരൂവെന്ന് ഈ വെള്ളച്ചാട്ടത്തിന്‍റെ അവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നു. അത് നമ്മെ ഉണർന്നു പ്രവർത്തിക്കാൻ പ്രാപ്‍തരാക്കും എന്ന് പ്രതീക്ഷിക്കാം. കാരണം ഈ വെള്ളച്ചാട്ടം പൂര്‍ണമായും അപ്രത്യക്ഷമാവുകയാണെങ്കിൽ, അത് ഒരു വലിയ ദുരന്തത്തിന്‍റെ ആരംഭം മാത്രമായിരിക്കും.

ഐഎസ്എല്ലില്‍ ഗുവാഹത്തിയിൽ ഇന്ന് നടക്കേണ്ടിയിരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്- ചെന്നൈയിന്‍ എഫ്‌സി മത്സരം റദ്ദാക്കി. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മത്സരം മാറ്റിവെച്ചതെന്ന് ഐഎസ്എല്‍ അധികൃതര്‍ അറിയിച്ചു. രാത്രി 7.30നാണ് മത്സരം തുടങ്ങേണ്ടിയിരുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അസമിലെയും ത്രിപുരയിലെയും രഞ്ജി ട്രോഫി മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്.

മത്സരം നടത്താന്‍ കഴിഞ്ഞ 48 മണിക്കൂറുകളായി അധികൃതര്‍ക്കൊപ്പം എല്ലാ പരിശ്രമങ്ങളും നടത്തി. എന്നാല്‍ ആരാധകരുടെയും താരങ്ങളുടെയും സംഘാടകരുടെയും സുരക്ഷ പരിഗണിച്ച് മത്സരം മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഐഎസ്എല്‍ അധികൃതര്‍ ട്വീറ്റ് ചെയ്തു. ഏഴ് കളിയിൽ നോര്‍ത്ത് ഈസ്റ്റിന് 10ഉം ചെന്നൈയിന് ആറും പോയിന്‍റാണ് നിലവില്‍ ഉള്ളത്. ഇന്നലെ ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന പരിശീലകരുടെ വാര്‍ത്താസമ്മേളനം റദ്ദാക്കിയിരുന്നു.

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുകയാണ്. ഇന്ന് അസമിൽ ഉൾഫ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുവാഹത്തിൽ നിരോധനാ‍‍ജ്ഞ പ്രഖ്യാപിച്ചിക്കുകയാണ്. അസമിലും ത്രിപുരയിലും പ്രക്ഷോഭവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ഇരു സംസ്ഥാനങ്ങളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശൻ നായികയായി സജീവമാകുകയാണ്. തെന്നിന്ത്യയില്‍ എല്ലാ ഭാഷകളിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കല്യാണി പ്രിയദര്‍ശൻ. കല്യാണി പ്രിയദര്‍ശന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തിയേറ്ററിലും കല്യാണി പ്രിയദര്‍ശന്റെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തനിക്ക് ഇഷ്‍ടപ്പെട്ട നടൻ ആരെന്ന് കല്യാണി പ്രിയദര്‍ശൻ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്.

ഏറ്റവും ഇഷ്‍ടപ്പെട്ട താരം ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം പറയാനാകുമോയെന്നായിരുന്നു കല്യാണി പ്രിയദര്‍ശൻ ആദ്യം മറുപടിയായി പറഞ്ഞത്. എന്നാല്‍ പെട്ടെന്നുതന്നെ മോഹൻലാലാണ് തന്റെ ഇഷ്‍ടപ്പെട്ട നടനെന്ന് കല്യാണി പ്രിയദര്‍ശൻ പറയുകയായിരുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനാകുന്ന മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രമായി രണനഗരം ആണ് കല്യാണി പ്രിയദര്‍ശന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

നിര്‍മാതാക്കള്‍ക്കെതിരായ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി ന‌ടൻ ഷെയ്ന്‍ നിഗം. തിരുവനന്തപുരത്ത് പറഞ്ഞ വാക്കുകളില്‍ ക്ഷമാപണം നടത്തുന്നു. തന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും പൊതുസമൂഹം മറന്നിട്ടുണ്ടാകില്ല എന്നാണ് വിശ്വാസം. അന്ന് താനും ക്ഷമിച്ച താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ്. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നുവെന്നും ഷെയ്ൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

”കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നു… എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻ ആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം”- ഷെയ്ൻ കുറിച്ചു.

അതേസമയം വിവാദത്തിൽ നടന്‍ ഷെയിന്‍ നിഗമിനെതിരെ നിര്‍മാതാക്കള്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. മുടങ്ങിയ സിനിമകളുടെ നഷ്ടപരിഹാരം ഈടാക്കുകയാണ് ലക്ഷ്യം. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 19ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗം ചേരും. സംഘടനകളുടെ നീക്കങ്ങൾ ഇനി സുപ്രധാനമായിരിക്കും. അതേസമയം താരസംഘടനയായ ‘അമ്മ’യുടെ യോഗം 22ന് ചേരും.

അതിനിടെ ഇതരഭാഷാസിനിമകളിലൊന്നും ഷെയിനിനെ സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് ഉൾപ്പെടെ കത്തയച്ചിരുന്നു. നിർമാതാക്കൾ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കരാർ ലംഘനത്തിന് പുറമെ ഒത്തുതീർപ്പ് ചർച്ചകൾ അട്ടിമറിക്കുകയും നിർമാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും ചെയ്തതോടെയാണ് ഷെയിനിനെതിരെ ഫിലിം ചേംബർ കടുത്ത നടപടിയെടുത്തത്. സിനിമയ്ക്കുണ്ടായ കോടികളുടെ നഷ്ടംകൂടി ചൂണ്ടിക്കാട്ടി നിർമാതാക്കൾ നൽകിയ കത്തിലാണ് ഷെയിനിനെ ഇതരഭാഷകളിലൊന്നും സഹകരിപ്പിക്കരുതെന്ന് ഫിലിം ചേംബർ ദക്ഷിണേന്ത്യൻ ഫിലിം ചേംബറിനോടും പ്രൊഡ്യൂസേഴ്‌സ് ഗിൽഡിനോടുമടക്കം ആവശ്യപ്പെട്ടത്. നിലവിൽ പൂർത്തിയാക്കിയ സിനിമകളുടെ റിലീസിനെ ബാധിക്കില്ലെങ്കിലും ഫലത്തിൽ ഷെയിനിന് രാജ്യത്താകമാനം സിനിമാമേഖലയുടെ പൂർണ നിസ്സഹകരണം നേരിടേണ്ടിവരും. ഷെയിൻ നിർമാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും സർക്കാർ തലത്തിൽ തെറ്റിദ്ധാരണയുണ്ടാക്കാനും ശ്രമിച്ചതിന്റെ പേരിലാണ് താരസംഘടനയായ അമ്മയും ഫെഫ്കയും ഒത്തുതീർപ്പ് ചർച്ചകളിൽ നിന്ന് പിന്മാറിയത്. ഷെയിനിന്റെകാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് ഇരുസംഘടനകളും വ്യക്തമാക്കി കഴിഞ്ഞു.

മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ നിന്നും പിൻമാറാൻ ഫ്രിഡ്ജിലൊളിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍. വിഡിയോ പുറത്തുവന്നതിനു പിന്നാലെ വൻ വിമർശനമാണ് ബോറിസ് ജോൺ‌സൺ നേരിടുന്നത്. പ്രധാനമന്ത്രീ, നിങ്ങൾക്കൊളിക്കാൻ എന്റെ പോക്കറ്റിൽ സ്ഥലമുണ്ട് എന്ന് വിമര്‍ശനാത്മകമായി പറയുന്നവരുണ്ട്. ബ്രിട്ടീഷ് ചാനലിൽ പ്രധാനമന്ത്രിയുടെ ഒഴിഞ്ഞുമാറൽ തല്‍സമയം സംപ്രേഷണം ചെയ്യുകയായിരുന്നു. ഒരു സെക്കന്റ്, ഇപ്പോൾ വരാം എന്നു പറഞ്ഞുകൊണ്ടാണ് ബോറിസ് ജോൺസൺ വലിയ ഫ്രിഡ്ജിനുള്ളിലേക്ക് കയറിപ്പോയത്.

 

എടത്വാ:വാല്യൂ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെയും എടത്വാ കുടുംബ സമിതികളുടെയും നേതൃത്വത്തിൽ കുടുംബ സംഗമവും പായസമേളയും ഡിസംബർ 21ന് 3 മണിക്ക് വരിക്കളം കോളനിയിൽ നടക്കും.

പൊതുസമ്മേളനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ ഉദ്ഘാടനം ചെയ്യും .മേഖല പ്രസിഡന്റ് എൻ.ജെ. സജീവ് അധ്യക്ഷത വഹിക്കും .കുടുംബ സമിതി വാർഷിക സമ്മേളനം വാല്യൂ എഡ്യൂക്കേഷൻ സെന്റർ ഡയറക്ടർ ആൻ എലിസബേത്ത് സാമുവേൽ ഉദ്ഘാടനം ചെയ്യും. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ.ഫാദർ ഷിജു മാത്യു അനുഗ്രഹ പ്രഭാഷണം നിർവഹിക്കും.ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ.ജോൺസൺ വി. ഇടിക്കുള സമ്മാനദാനം നിർവഹിക്കും.

അഡ്വ.റെനി കെ.ജേക്കബ്, ഷാജി കറുകത്ര, ബിൽബി മാത്യൂ കണ്ടത്തിൽ , ജയൻ ജോസഫ് പുന്നപ്ര, ഡോ.മിനി വി.ആർ, സജിത ജി.മേനേൻ, സിനു രാധേയം എന്നിവർ ആശംസ അറിയിക്കും.പായസ പാചക മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് മൂവായിരം, രണ്ടായിരം, ആയിരം രൂപ വീതം യഥാക്രമം നല്കുമെന്ന് കോർഡിനേറ്റർ സാമുവൽ കെ.പീറ്റർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved