ലാ ലിഗയുടെ രാജാക്കൻമാരായി വീണ്ടും ബാഴ്സലോണ. ലവാന്തയെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തി കറ്റാലൻമാർ കിരീടം ചൂടി. എതിരാളികളില്ലാതെ മുന്നേറിയ ബാഴ്സ മൂന്നു മത്സരങ്ങൾ കൂടി അവശേഷിക്കെയാണ് 26 ാം ലാ ലിഗ കിരീടം സ്വന്തമാക്കിയത്. പകരക്കാരുടെ ബെഞ്ചിൽനിന്നെത്തി ഗോൾ നേടിയ സൂപ്പർ താരം ലയണൽ മെസിയാണ് ബാഴ്സയ്ക്കു കിരീടം സമ്മാനിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം കളത്തിലെത്തിയ മെസി 62 ാം മിനിറ്റിൽ വലചലിപ്പിച്ചു. ബോക്സിൽ തന്നെ മാർക്ക് ചെയ്ത രണ്ട് ലവാന്ത ഡിഫണ്ടർമാരെയും ഗോളിയേയും പരാജയപ്പെടുത്തിയാണ് പന്ത് വലയിൽ നിക്ഷേപിച്ചത്. എന്നാൽ ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങൾ തുലച്ച ലവാന്തെ ബാഴ്സയുടെ ജയം അനായാസമാക്കുകയായിരുന്നു. ബാഴ്സയോടൊപ്പം മറ്റൊരു നാഴികക്കല്ലുകൂടി മെസി താണ്ടി.
ബാഴ്സയ്ക്കൊപ്പം ഏറ്റവും കൂടുതൽ ലാ ലിഗ കിരീടം നേടിയ താരമെന്ന റിക്കാർഡാണ് മെസി സ്വന്തമാക്കിയത്. ഒമ്പത് ലാ ലിഗ കിരീടം ചൂടിയ ആന്ദ്രേ ഇനിയേസ്റ്റയുടെ റിക്കാർഡ് മെസി മറികടന്നു. ലീഗിൽ ഏറ്റവും കൂടുതൽ ഗോളും മെസിയുടെ പേരിലാണ്. ഈ സീസണിൽ ഇതുവരെ 34 ഗോളുകളാണ് മെസി നേടിയത്. മെസിക്കു പിന്നിൽ 21 ഗോളുമായി റയൽ മാഡ്രിഡിന്റെ കരിം ബെൻസേമയും ബാഴ്സയുടെ ലൂയി സുവാരസുമാണുള്ളത്. ഇതുവരെ 13 അസിസ്റ്റുകളും മെസി നടത്തിയിട്ടുണ്ട്. ഇക്കണക്കിലും മെസിയാണ് മുന്നിൽ. സെവിയ്യയുടെ പാബ്ലോ സരാബിയയും 13 അസിസ്റ്റുകൾ ചെയ്തിട്ടുണ്ട്.
ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിലേറുമെന്ന് പ്രവചിച്ച് അമേരിക്കൻ വൈബ്സൈറ്റായ മീഡിയം ഡോട്ട്കോം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് 213 സീറ്റുകൾ നേടുമെന്നും രാജ്യത്ത് പോൾ ചെയ്യുന്ന വോട്ടുകളുടെ 39 ശതമാനവും കോൺഗ്രസ് നേടുമെന്നും സർവേ പ്രവചിക്കുന്നു. അധികാരതുടർച്ച ലക്ഷ്യമിടുന്ന ബിജെപിയുടെ നേട്ടം 170 സീറ്റിൽ ഒതുങ്ങുമെങ്കിലും 2014ൽ അധികാരത്തിലെത്തിയപ്പോൾ സ്വന്തമാക്കിയ 31 ശതമാനം വോട്ട് ഇത്തവണയും അതുപോലെ നിലനിർത്തുെമന്നും സർവേ പറയുന്നു.
രാജ്യത്തെ 24 സംസ്ഥാനങ്ങളിൽ നിന്നും 20,500 പേരെ നേരിൽ കണ്ട് ബ്രിട്ടീഷ് ഗവേഷണ സംഘം നടത്തിയ റിപ്പോർട്ടിനെ ആധാരമാക്കിയാണ് സൈറ്റിന്റെ പ്രവചനം. വിവരശേഖരണം നടത്തിയവരിൽ 52 ശതമാനം പുരുഷൻമാരും 48 ശതമാനം സ്ത്രീകളുമാണെന്നും മീഡിയം ഡോട്ട്കോം വ്യക്തമാക്കുന്നു.
എന്നാൽ ഇൗ സർവേയുടെ ആധികാരികത ചോദ്യം ചെയ്ത് ഒട്ടേറെ പേർ രംഗത്തെത്തി. ബ്രിട്ടീഷ് ഗവേഷണ സംഘം നടത്തിയ പഠനത്തെ ആധാരമാക്കിയുള്ള പ്രവചനമാണെന്ന് പറയുമ്പോഴും ഗവേഷണം നടത്തിയ സ്ഥാപനത്തിന്റെ പേര് മീഡിയം ഡോട്ട്കോം വ്യക്തമാക്കുന്നില്ല. ഇത്തരത്തിൽ ഒരു സർവേ വൈറലാകുന്നത് ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പ് സർവേ ഏജൻസിയായ സി വോട്ടറിന്റെ സ്ഥാപകനായ യശ്വന്ത് ദേശ്മുഖ് രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. തിരഞ്ഞെടുപ്പിന്റെ നടക്കുന്നതിന്റെ ഇടയിൽ ഇങ്ങനെ ഒരു സർവേ പുറത്ത് വരുന്നത് ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത സർവേ വൈറൽ ആകുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിലെ പോരായ്മകളാണ് പുറത്ത് കൊണ്ട് വരുന്നതെന്നും യശ്വന്ത് ദേശ്മുഖ് കുറിച്ചു.
This is precisely what I was arguing when ECI was pressing for such rules. Today’s media landscape is digital and global, and can not be controlled by whatsoever means, unless you are Chinese Govt. Best approach is self-regulation and open discussion. Rest is useless bureaucracy. https://t.co/rwZyC7n4H4
— Yashwant Deshmukh 🇮🇳 (@YRDeshmukh) April 27, 2019
ആലപ്പുഴ പള്ളിപ്പാട് നിന്ന് രണ്ടാഴ്ച മുന്‍പ് കാണാതായ വിമുക്തഭടനെ കൊന്നു കുഴിച്ചുമൂടിയതായി കണ്ടെത്തി. പണമിടപാട് സംബന്ധിച്ച വിഷയങ്ങളാണ് അരുംകൊലയ്ക്ക് കാരണം. പള്ളിപ്പാട് സ്വദേശികളായ ശ്രീകാന്ത്, രജേഷ്, വിഷ്ണു എന്നിവരെ ഹരിപ്പാട് പൊലീസ് പിടികൂടി. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് മൃതദേഹം പുറത്തെടുത്തു. റീ പോസ്റ്റുമോര്‍ട്ടവും ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയും നടത്തും
കഴിഞ്ഞ പത്താംതീയതിയാണ് പള്ളിപ്പാട് സ്വദേശി എഴുപത്തിഞ്ചുകാരനായ രാജനെ കാണാതാവുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഒരു ഫോണ്‍ വന്നശേഷം വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ രാജനെ പിന്നീട് കണ്ടില്ല. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. തടിക്കച്ചവടം നടത്തുന്ന രാജന്‍ പലര്‍ക്കും വലിയ തുക ഉള്‍പ്പടെ പലിശയ്ക്ക് കടം കൊടുത്തിരുന്നു. ഇത്തരക്കാരില്‍ ആരെങ്കിലും ആവാം വിളിച്ചിറക്കി കൊണ്ടുപോയതെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം നടന്നത്.
ഒടുവില്‍ പള്ളിപ്പാട് സ്വദേശിയായ ശ്രീകാന്ത് പിടിയിലായി. ശ്രീകാന്തിനൊപ്പം രാജേഷ്, വിഷ്ണു എന്നി സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു. ഇവരിലൊരാളാണ് രാജനെ അവസാനമായി ഫോണില്‍ വിളിച്ചത്. മൂവരും ചേര്‍ന്ന് കൊല്ലപ്പെട്ടയാളെ കാറില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍പതിഞ്ഞതും കേസിന് തുമ്പായി. ശ്രീകാന്തും രാജേഷും ചേര്‍ന്ന് രാജനില്‍നിന്ന് പത്തു ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും തുക തിരികെ നല്‍കിയില്ല.
രാജന്‍ നിരന്തരം ആവശ്യപ്പെട്ടതോടെ പ്രതികള്‍ക്ക് ഇതൊരു ഒരു ശല്യമായി മാറി. തുടര്‍ന്നാണ് കൊല്ലാന്‍ തീരുമാനിക്കുന്നത്. അന്നേദിവസം പ്രതികള്‍ മൂവരും പള്ളിപ്പാട് വില്ലേജ് ഓഫിസ് പരിസരത്തുനിന്ന് രാജനെ കാറില്‍ കയറ്റി. പണം എടുത്ത് തരാമെന്ന് അറിയിച്ചാണ് രാജനെ വിളിച്ചുവരുത്തിയത്. കാറില്‍ വച്ച് ക്ലോറോഫോം മണപ്പിച്ചു. കുതറിയ രാജന്റെ കഴുത്തില്‍ പുറകില്‍നിന്ന് കയറിട്ട് കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പകല്‍സമയമായതിനാല്‍ മൃതദേഹം കാറില്‍തന്നെ കിടത്തി. രാത്രിയായതോെട പള്ളിപ്പാട് തന്നെയുള്ള ആളൊഴിഞ്ഞ വീടിന്റെ പറമ്പില്‍ കുഴിയെടുത്ത് മൂടുകയായിരുന്നു. ഈ സ്ഥലത്ത് പ്രതിയെ എത്തിച്ചാണ് പൊലീസ്് മൃതദേഹം പുറത്തെടുത്തത്.
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ രാജസ്ഥാന്‍ റോയല്‍സ് ഏഴുവിക്കറ്റിന് തോല്‍പിച്ചു .161 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ അഞ്ചുപന്ത് ശേഷിക്കെ മറികടന്നു. ജയത്തോടെ പത്തുപോയിന്റുമായി രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. 32 പന്തില്‍ 48 റണ്‍സെടുത്ത് സഞ്ജു സാംസന്‍ പുറത്താകാതെ നിന്നു.
161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് രഹാനയും ലിയാം ലിവിങ്സ്റ്റോണും അര്‍ധസെഞ്ചുറി കൂട്ടുകെട്ടൊരുക്കി അടിത്തറയിട്ടു. ലിവിങ്സ്റ്റോണ്‍ 26 പന്തില്‍ 44 റണ്‍സെടുത്തു . ഇരുവരെയും തുടര്‍ച്ചയായ ഓവറുകളില്‍ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ ഒരുമിച്ച സഞ്ജും സ്റ്റീവ് സ്മിത്തും രാജസ്ഥാനെ വിജയത്തോടടുപ്പിച്ചു
ജയത്തിനരികെ സ്മിത്തിെന നഷ്ടമായെങ്കിലും സഞ്ജു റോയല്‍സിന് അഞ്ചാം ജയം ഒരുക്കി . പവര്‍പ്ലേയില്‍ 51 റണ്‍സ്് അടിച്ചെടുത്തിട്ടും ഹൈദരാബാദിന് നേടാനായത് 161 റണ്‍സ് മാത്രം. ഒരുവിക്കറ്റ് നഷ്ടത്തില്‍ 103 എന്ന നിലയില്‍ നിന്ന് 131ന് ഏഴ് എന്ന സ്കോറിലേയ്ക്ക് ഹൈദരാബാദ് പതിച്ചു . മനീഷ് പാണ്ഡെ 36 പന്തില്‍ 61 റണ്ഡസെടുത്ത് പുറത്തായി . രാജസ്ഥാന്റെ ജയത്തോടെ മൂന്നുടീമുകളാണ് പത്തുപോയിന്റുമായി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയത്. സണ്‍റൈസേഴ്സിനും രാജസ്ഥാനും , കിങ്സ് ഇലവന്‍ പഞ്ചാബിനും പത്തുപോയിന്റ് വീതമാണ്. മികച്ച റണ്‍റേറ്റിന്റെ പിന്‍ബലത്തില്‍ ഹൈദരാബാദാണ് നാലാം സ്ഥാനത്ത്.
മൂവാറ്റുപുഴയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ വീട്ടിലെ പല മുറികളിൽ തീ പടരുന്ന സംഭവത്തിൽ ദുരൂഹത തുടരുന്നു. അഗ്നിരക്ഷാ സേനയെയും പൊലീസിനെയും വട്ടംകറക്കിയ തീപിടിത്തത്തിനു പിന്നിലെ കാരണം കണ്ടെത്താൻ രണ്ടാം ദിവസവും പൊലീസിനു കഴിഞ്ഞില്ല. സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം നടത്താൻ പൊലീസ് തയാറാകാത്തതിൽ പ്രതിഷേധമുണ്ട്.
വാളകം റാക്കാട് കൈമറ്റത്തിൽ അമ്മിണി അമ്മയുടെ വീട്ടിൽ രണ്ടു ദിവസമായി മുറികളിൽ മാറി മാറി തീ പ്രത്യക്ഷപ്പെടുന്നതാണ് ജനത്തെ ആശങ്കയിലാക്കുന്നത്. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ചയും ഒൻപതു തവണയാണ് വീടിന്റെ വിവിധ ഭാഗങ്ങളിൽ ബക്കറ്റുകളിലും മറ്റു പാത്രങ്ങളിലുമുള്ള വസ്ത്രങ്ങളിൽ തീപിടിച്ചത്. പാത്രങ്ങളും ഗ്ലാസുകളും പൊട്ടിത്തെറിക്കുകയും ചെയ്തു. പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും സാന്നിധ്യത്തിലും തീപടർന്നു. അസാധാരണ സംഭവമറിഞ്ഞ് വൻ ജനക്കൂട്ടമാണ് വീടു സന്ദർശിക്കാനെത്തിയത്. ഇന്നലെ വീട്ടിൽ തീപിടിത്തം ഉണ്ടായില്ല.
അമ്മിണിയുടെ കാസർകോട്ട് മൃഗസംരക്ഷണ വകുപ്പിൽ ജോലി ചെയ്തിരുന്ന മകൻ മിതേഷിനെതിരെ അവിടെയുള്ള ചിലർക്കു ശത്രുതയുണ്ടെന്നും അവർ ആഭിചാര കർമങ്ങളിലൂടെ ഇയാളെ തകർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് വീടിനുള്ളിൽ തീ പടരുന്നതെന്നുമാണ് പൊലീസിനോടു കുടുംബാംഗങ്ങൾ പറഞ്ഞത്. എന്നാൽ, പൊലീസ് അതു വിശ്വസിച്ചിട്ടില്ല.
മിതേഷിനെ ചോദ്യം ചെയ്യാൻ വീണ്ടും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നു പൊലീസ് പറഞ്ഞു. പക്ഷേ, രാത്രിയോടെ ഇയാൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഇയാളിൽനിന്നു കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം ഇന്നു ശാസ്ത്രീയ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്.
സിപിഎം കള്ളവോട്ട് ചെയ്യാറില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ചില ബൂത്തുകളില്‍ പഞ്ചായത്ത് അംഗം ഉള്‍പ്പടെയുള്ളവര്‍ കള്ളവോട്ട് ചെയ്തുവെന്നു പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്. അന്വേഷണത്തെ ഭയമില്ല. പുറത്തു വന്ന ദൃശ്യങ്ങള്‍ വ്യാജമല്ല. പക്ഷേ മുറിച്ച് ഉപയോഗിച്ചു. സ്വന്തം വോട്ട് ചെയ്തതിനൊപ്പം പരസഹായമില്ലാതെ വോട്ട് ചെയ്യന്‍ കഴിയാത്തവരുടെ കൂടെ പോയി പോളിങ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ വോട്ട് ചെയ്തവരുടെ ദൃശ്യങ്ങള്‍ അടര്‍ത്തിയെടുത്തു കള്ളവോട്ട് ചെയ്തുവെന്നു പ്രചരിപ്പിക്കുകയാണെന്നു ജയരാജൻ കുറ്റപ്പെടുത്തി.
17ാം നമ്പര്‍ ബൂത്തിലെ 822ാം നമ്പര്‍ വോട്ടറും ചെറുതാഴം പഞ്ചായത്ത് അംഗവുമായ എം.വി.സലീന സ്വന്തംവോട്ടിനു പുറമെ 19ാം നമ്പര്‍ ബൂത്തിലെ 29ാം നമ്പര്‍ വോട്ടറായ നഫീസയുടെ സഹായിയായി ഓപ്പണ്‍ വോട്ട് ചെയ്തിട്ടുണ്ട്. ഒരേ കെട്ടിടത്തിലാണ് 2 ബൂത്തുകളും പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് മുൻ അംഗമായ കെ.പി.സുമയ്യ കല്യാശ്ശേരി മണ്ഡലത്തിലെ 24ാം നമ്പര്‍ ബൂത്തിലെ 315ാം നമ്പര്‍ വോട്ടറാണ്. ഇവർ പിലാത്തറ യുപി സ്കൂളിലെ 19ാം നമ്പര്‍ ബൂത്തിലെ ഏജന്റുമായിരുന്നു. ഈ ബൂത്തിലെ 301ാം നമ്പര്‍ വോട്ടറായ സി.ശാന്ത ആവശ്യപ്പെട്ടത് അനുസരിച്ചാണ് അവരുടെ ഓപ്പണ്‍ വോട്ട് ചെയ്തത്.
കല്യാശ്ശേരി മണ്ഡലത്തിലെ 19ാം നമ്പര്‍ ബൂത്ത് എജന്‍റാണ് മൂലക്കാരന്‍ കൃഷ്ണന്‍. ഈ ബൂത്തിലെ 189ാം നമ്പര്‍ വോട്ടറായ കൃഷ്ണന്‍റ ആവശ്യത്തെ തുടര്‍ന്ന് മൂലക്കാരൻ കൃഷ്ണനും ഓപ്പണ്‍വോട്ട് ചെയ്തു. 994ാം നമ്പര്‍ വോട്ടറായ ഡോ. കാര്‍ത്തികേയനു വാഹനത്തില്‍ നിന്ന് ഇറങ്ങാൻ പ്രയാസമായതിനാൽ പ്രിസൈഡിങ് ഓഫിസറെ അറിയിക്കുന്നതിനാണ് പിലാത്തറ പട്ടണത്തിലെ വ്യാപാരിയായ കെ.സി. രഘുനാഥ് ബൂത്തിന്‍റെ കതകിനു സമീപം പോയതെന്നും ജയരാജൻ പറഞ്ഞു. തിരഞ്ഞെടുപ്പു പരാജയം മുൻകൂട്ടിക്കണ്ട് യുഡിഎഫ് കള്ളക്കഥകൾ മെനയുകയാണെന്നും ജയരാജൻ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന്റെ തെളിവുകൾ കോൺഗ്രസാണ് പുറത്തുവിട്ടത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ കല്യാശേരി പയ്യന്നൂര്‍ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ കള്ളവോട്ട് ദൃശ്യങ്ങളാണ് പുറത്തുവന്നത്. സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ളവരാണ് കള്ളവോട്ട് ചെയ്യുന്നത്. പരാതി തെളിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ക്രിമിനല്‍ നടപടി നേരിടേണ്ടിവരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫിസര്‍ അറിയിച്ചു
പിലാത്തറ എയുപി സ്കൂളിലെ 19ാം ബൂത്തിലെ 774ാം വോട്ടറായ പത്മിനി രണ്ട് തവണ വോട്ടു ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. ആദ്യം വോട്ടു ചെയ്തശേഷം വിരലില്‍പുരട്ടിയ മഷി ഉടന്‍ തലയില്‍ തുടച്ച് മായ്ക്കാന്‍ ശ്രമിക്കുന്നതും കാണാം. 17ാം ബൂത്തില്‍ വോട്ടുള്ള ചെറുതാഴം ഗ്രാമപഞ്ചായത്ത് 16ാം വാര്‍ഡംഗം എം.പി. സലീന 19ാം ബൂത്തില്‍ വോട്ടുചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. സലീനയ്ക്ക് സിപിഎം ബൂത്ത് ഏജന്‍റ് തിരിച്ചറിയില്‍ കാര്‍ഡ് കൈമാറുന്നതും, വോട്ടു ചെയ്തശേഷം മടക്കി നല്‍കുന്നതും വ്യക്തമായി കാണാം.
24ാം ബൂത്തിലെ വോട്ടറായ ചെറുതാഴം മുന്‍ പഞ്ചായത്ത് അംഗം കെ.പി. സുമയ്യയും 19ാം ബൂത്തില്‍ വോട്ടുചെയ്യുന്നു. മറ്റൊരു ബൂത്തിലെ വോട്ടറായ കടന്നപ്പള്ളി പഞ്ചായത്തിലെ സിപിഎം പ്രാദേശിക നേതാവ് മൂലക്കാരൻ കൃഷ്ണന്‍ വോട്ടുച്ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വോട്ടറല്ലാത്തവരും ബൂത്തിനുള്ളില്‍ പ്രവേശിച്ചതിന്‍റെ തെളിവും ദൃശ്യങ്ങളിലുണ്ട്. തൃക്കരിപ്പൂര്‍ 48ാം ബൂത്തിലും പയ്യന്നൂര്‍ 136ാം ബൂത്തിലും സമാനസംഭവങ്ങള്‍ അരങ്ങേറിയതന്‍റെ തെളിവുകളും കോണ്‍ഗ്രസ് പുറത്തുവിട്ടു. പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ത്ത് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു . ഇന്നുതന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്
ലോകത്തിലെ ജൈവവൈവിധ്യത്താല്‍ സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. എന്നാല്‍ രാജ്യത്തിന് ഇപ്പോഴത്തെ പ്രധാന ഭീഷണി പൂച്ചയാണ്. ഓസ്‌ട്രേലിയയില്‍ ഏകദേശം 60 ലക്ഷത്തോളം പൂച്ചകള്‍ തെരുവുകളിലുണ്ടെന്നാണ് കണക്ക്. 17ാം നൂറ്റാണ്ടില്‍ യൂറോപ്യന്മാരാണ് ഇത്തരം പൂച്ചകളെ ഇവിടേക്ക് കൊണ്ടുവന്നത്.
പിന്നീട് അവ പെറ്റുപെരുകി നാട്ടിലിറങ്ങി നാശംവിതയ്ക്കാന്‍ തുടങ്ങി. ചെറുകാടുകളിലും നാട്ടിലുമായി അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പൂച്ചകള്‍ ചെറു ജീവികളേയും പക്ഷികളേയുമാണ് ആഹാരമാക്കുന്നത്. പൂച്ചകളുടെ ശല്യം കാരണം ബ്രഷ് ടെയ്ല്‍ഡ് റാബിറ്റ് റാറ്റ്, ഗോള്‍ഡന്‍ ബാന്റികൂട്ട് എന്നീ എലികളും വംശനാശഭീഷണി നേരിടുകയാണ്. ഇതോടെ 20 ലക്ഷം പൂച്ചകളെ അടുത്ത വര്‍ഷത്തോടെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍.
2015 ലാണ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് അലഞ്ഞ് തിരിഞ്ഞു നടക്കുന്ന പൂച്ചകളെ കൊല്ലാനുള്ള പദ്ധതി ഒരുക്കിയത്. ആദ്യവര്‍ഷത്തില്‍ തന്നെ രണ്ട് ലക്ഷത്തോളം പൂച്ചകളെ കൊന്നൊടുക്കിയെന്നാണ് ഔദ്യോഗിക കണക്ക് സൂചിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ കെണിവെച്ച് പിടിച്ചും വെടിവെച്ചുമാണ് പൂച്ചകളെ കൊന്നതെങ്കില്‍ ഇപ്പോള്‍ വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയാണ് ഇവയെ കൊല്ലുന്നത്.
കംഗാരു, കോഴി തുടങ്ങിയവയുടെ മാംസം പാകം ചെയ്ത് വിഷം കലര്‍ത്തിയ ശേഷം വ്യോമമാര്‍ഗം ഈ ജീവികളുടെ സഞ്ചാരപാതകളില്‍ കൊണ്ടിടുകയാണ് ചെയ്യുന്നത്. ഇത് ഭക്ഷിച്ച് 15 മിനിറ്റിനുള്ളില്‍ പൂച്ച ചാവുകയാണ് പതിവ്. പൂച്ചകളെ കൊന്നൊടുക്കിയില്ലെങ്കില്‍ മറ്റ് ചെറുജീവജാലങ്ങള്‍ നാമാവശേഷമായേക്കുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മറ്റ് ജീവിവര്‍ഗങ്ങളെ സംരക്ഷിക്കാനായി പൂച്ചകളെ കൊന്നൊടുക്കുന്നതിനെതിരെ പരിസ്ഥിതിവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. ജീവിവര്‍ഗങ്ങളുടെ നാശത്തിന് കാരണം പൂച്ചകളുടെ ആക്രമണം മാത്രമല്ലെന്നാണ് ഇവരുടെ വാദം. വന്‍തോതിലുള്ള നഗരവത്കരണം, വനനശീകരണം, ഖനനം എന്നിവയും ജീവികളുടെ വംശനാശത്തിന് കാരണമായേക്കുമെന്ന് ഇവര്‍ പറയുന്നു.
താന്‍ തന്റെ ജോലി ചെയ്യുകയായിരുന്നുവെന്നും ചട്ടമനുസരിച്ച് ഇത് തുടരുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിന് സസ്‌പെന്‍ഷനിലായ ഐ എ എസ് ഓഫീസര്‍ മൊഹ്മദ് മൊഹ്‌സീന്‍. മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. എന്നാല്‍ പിന്നീട് സെന്‍ട്രല്‍ അഡ്മിനിസ്ര്‌ടേറ്റീവ് ട്രിബ്യൂണല്‍ ഉദ്യോഗസ്ഥനെതിരായ നടപടി തടഞ്ഞുവയ്ക്കുകയായിരുന്നു. ‘ഞാന്‍ എന്റെ ജോലി ചെയ്യുകയായിരുന്നു. അപ്പോള്‍ തന്നെ അവര്‍ എന്നെ സസ്‌പെന്‍ഡ് ചെയ്തു. ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് വ്യക്തമാക്കുന്ന ഒരു റിപ്പോര്‍ട്ടും ഇതുവരെ ലഭിച്ചിട്ടില്ല. ഞാന്‍ എനിക്ക് വേണ്ടി ഇരുളില്‍ പടവെട്ടുകയാണിപ്പോള്‍’.-മൊഹ്മദ് മൊഹ്‌സീന്‍ എന്‍ ഡി ടിവിയോട് പറഞ്ഞു.
ഒഡീഷ്യയില്‍ തിരഞ്ഞെടുപ്പ് ചുമതലയിലായിരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്്റ്റര്‍ പരിശോധിക്കാന്‍ ശ്രമിക്കുകയും വീഡിയോ ആവശ്യപ്പെടുകയും ഇതുമൂലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 15 മിനിട്ട് മോദി വൈകുകയും ചെയ്തുവെന്നാണ് ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. ‘തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശമനുസരിച്ചാണ് ഞാന്‍ വിഡിയോ എടുക്കണമെന്ന് പറഞ്ഞത്. ഞാന്‍ ശിക്ഷിക്കപ്പെട്ടു.
എന്നാല്‍ യഥാര്‍ഥത്തില്‍ തെറ്റ് ചെയ്ത ആള്‍ രക്ഷപ്പെട്ടു. എന്തുകൊണ്ടാണ് എന്റെ തൊഴില്‍ ചെയ്തതിന് ഞാന്‍ മാത്രം ശിക്ഷിക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് പരിശോധനയില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നാണ് ചട്ടങ്ങള്‍ പറയുന്നത്. എന്നാല്‍ എസ് പി ജി പരിരക്ഷയുള്ളവരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു എന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്.
ഐപിഎല്‍ പുരോഗമിക്കുന്നതിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണി പല മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമാകുന്നു. ഐപിഎല്ലിന് ശേഷം ലോകകപ്പ് നടക്കുന്നതാണ് ആരാധകരെ ആശങ്കയില്‍ ആഴ്ത്തുന്നത്. നടുവേദനയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ അലട്ടുന്ന പ്രശ്‌നം.
ഇതോടെ മുന്‍കരുതലുമായി ബിസിസിഐ രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് സൂചന. ഇതോടെയാണ് ധോണിയ്ക്ക് ഐപിഎല്ലില്‍ പരമാവധി മത്സരങ്ങളില്‍ വിശ്രമം നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. ഐപിഎല്‍ സെമിയിലായിരിക്കും ധോണി ഇനി ചെന്നൈയ്ക്കായി കളിക്കുക. മെയ് ഏഴിനാണ് ആദ്യ സെമി ഫൈനല്‍.
അതെസമയം ധോണിക്ക് വിശ്രമം അനുവദിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് ചെന്നൈ ബാറ്റിങ് കണ്‍സല്‍ടന്റ് മൈക്ക് ഹസി പറഞ്ഞത്.
അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം ഒരു മത്സരത്തില്‍ പോലും മാറി നില്‍ക്കാന്‍ ധോണി തയാറാവില്ല. അദ്ദേഹം കളിക്കളത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്ന വ്യക്തിയാണ്. ആയതിനാല്‍, വിശ്രമം വേണോ എന്നതിന്റെ അവസാന തീരുമാനം ധോണിയുടേതായിരിക്കും. ഹസി പറഞ്ഞു. ധോണിയില്ലാതെ മുംബൈയ്‌ക്കെതിരെ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ദയനീയമായി തോറ്റിരുന്നു.
ലോകകപ്പ് വരാനിരിക്കെ ധോണിയുടെ നടുവ് വേദന ടീമിനെ ആശങ്കയിലാഴ്ത്തുന്നുണ്ടെങ്കിലും ശുഭപ്രതീക്ഷയിലാണ് ആരാധകരും ബിസിസിഐയും.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ മഹാസമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം അടുത്ത 6 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്ത്യന്‍ സമയം വൈകിട്ട് 5.30യോടെയാകും ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നതെന്നും ഇത് തമിഴ്നാട് – ആന്ധ്രാ തീരത്തെ ലക്ഷ്യമാക്കി ബംഗാൾ ഉൾക്കടലിലൂടെ മുന്നേറുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. പിന്നീട് തീവ്ര ചുഴലിക്കാറ്റായി മാറും. ഏപ്രില്‍ 30-തോടെ ചുഴലിക്കാറ്റിന്‍റെ തീവ്രത കൂടുമെന്നും ഇത് തമിഴ്നാട്-ആന്ധ്രാ തീരത്ത് എത്തുമെന്നുമാണ് പ്രവചനം.
ഏപ്രിൽ 29, 30 ദിവസങ്ങളിൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഏപ്രിൽ 29 ന് 8 കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഏപ്രിൽ 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കുള്ള സാധ്യതയുമുണ്ട്.
ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ കേരളത്തിൽ ഏപ്രില്‍ 28 മുതല്‍ 30 വരെയുള്ള കാലയളവില്‍ മുപ്പത് മുതല്‍ അറുപത് കിലോമീറ്റർ വരെ വേഗത്തില്‍ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാറ്റ് വീശാൻ സാധ്യതയുള്ള പ്രദേശങ്ങൾ കാറ്റിന്റെ തീവ്രത അനുസരിച്ച് വേർതിരിച്ചു അനുബന്ധ ഭൂപടത്തിൽ നൽകിയിരിക്കുന്നു.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്തും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ഈ കാലയളവിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആഴക്കടലിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർ ഏപ്രിൽ 28 ന് മുന്നോടിയായി തീരത്ത് തിരിച്ചെത്തണമെന്ന് കർശന നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.