പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള രണ്ടുദിവസത്തെ അനൗദ്യോഗിക ചര്‍ച്ച മഹാബലിപുരത്ത് (മാമല്ലപുരം) നടക്കുമ്പോള്‍ ചെന്നൈയിലെ ടിബറ്റന്‍ വിദ്യാര്‍ത്ഥികള്‍ ‘വീട്ടുതടങ്കലില്‍’ ആയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ടിബറ്റന്‍ വിദ്യാര്‍ത്ഥികളെ കോളേജ് ഹാളില്‍ പൂട്ടിയിട്ടിരിക്കുവായിരുന്നുവെന്നും ദ ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ (എംസിസി) 23 ടിബറ്റന്‍ വിദ്യാര്‍ഥികളും മദ്രാസ് സര്‍വകലാശാലയില്‍ 28 വിദ്യാര്‍ത്ഥികളും ഹൗസ് അറസ്റ്റിലായിരുന്നുവെന്നാണ് വിവരം.
എംസിസിയിലെ തിബറ്റന്‍ വിദ്യാര്‍ത്ഥികളോട് ഏതെങ്കിലും ‘നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍’ ഏര്‍പ്പെടില്ലെന്ന് വ്യക്തമാക്കുന്ന ഒന്നിലധികം രേഖകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയും അവരെ കാമ്പസിലെ രണ്ട് ഹാളുകളില്‍ പൂട്ടിയിടുകയും ചെയ്തു. മോദിയും ഷിയും ശനിയാഴ്ച സംസ്ഥാനം വിട്ടത്തിന് ശേഷവും മണിക്കൂറുകള്‍ കഴിഞ്ഞാണ് വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയായി കാമ്പസിലെ ടിബറ്റന്‍ വിദ്യാര്‍ത്ഥികളെ ഡീന്‍ ഓഫീസില്‍ പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുവെന്ന് ചോദ്യം ചെയ്യപ്പെട്ട ഹാളില്‍ നിന്ന് പുറത്തുപോകാന്‍ അനുവാദം ലഭിച്ച ടിബറ്റന്‍ വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. ഒക്ടോബര്‍ 2 ബുധനാഴ്ച മുതലാണ് ടിബറ്റന്‍ വിദ്യാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി ഓരോരുത്തരെയും വിളിച്ചുവരുത്തി അവരുടെ വിവരങ്ങള്‍ വിശദമായി പരിശോധിച്ചത്.
ആഴ്ചകളോളം ഇത് തുടര്‍ന്നു. കഴിഞ്ഞാഴ്ചയും വന്ന് വീണ്ടും ചോദ്യം ചെയ്തു. സെന്റ് തോമസ് മൗണ്ട് പോലീസ് സ്‌റ്റേഷനില്‍ വച്ച് ചൊവ്വാഴ്ച സ്വയം നിര്‍ണയ രേഖയില്‍ ഒപ്പുവയ്‌ക്കേണ്ടിയും വന്നു. അതിന് ശേഷം നിര്‍ബന്ധിച്ച് ബോണ്ട് പേപ്പറില്‍ ഒപ്പുവയ്പിച്ചു. അതില്‍ എഴുതിയിരുന്നത്, ‘ഞങ്ങള്‍ ഒരു സമരത്തിനും നിയമവിരുദ്ധമായ കാര്യത്തിലും ഇടപെടില്ല. അങ്ങനെ സംഭവിച്ചാല്‍ ഒരു വര്‍ഷം തടവും 10,000 രൂപ പിഴയുമായിരിക്കും ശിക്ഷ’ എന്നായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറയുന്നു.
മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പറയുന്നത്, ‘കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കാമ്പസിലെ ടിബറ്റന്‍ ബിരുദ വിദ്യാര്‍ത്ഥികളോടും ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളോടും കാമ്പസില്‍ തന്നെ നില്‍ക്കാന്‍ സര്‍വകലാശാല ആവശ്യപ്പെട്ടിരുന്നു. തടവിലാക്കിയത് പോലെയായിരുന്നു. പുറത്തു പോകാതിരിക്കാന്‍ രണ്ട് പോലീസുകാരെയും കാവല്‍ നിര്‍ത്തിയിരുന്നു.’ എന്നാണ്.
എംസിസിയുടെ ഡീന്‍ സംഭവം നിഷേധിച്ചു. മദ്രാസ് സര്‍വകലാശാലയിലെ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായില്ല.
അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കൊടുങ്കാറ്റാണ് ജപ്പാന്‍ തീരത്തേക്ക് കടന്നിരിക്കുന്നത്. പ്രാദേശിക സമയം ഏഴുമണിയോടെ ടോക്കിയോയുടെ തെക്കു-പടിഞ്ഞാറന്‍ മേഖലയില്‍ ഹാഗിബിസ് (Typhoon Hagibis) കൊടുങ്കാറ്റ് പ്രവേശിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് 80 ലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്. 1600 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. റഗ്ബി ലോകകപ്പ് മത്സരങ്ങളും സുസുക്ക ഗ്രാന്‍പ്രീ റേസിങ് മത്സരവും ഉള്‍പ്പടെയുള്ള പല പരിപാടികളും ഒഴിവാക്കി.
ജപ്പാനിലെ പ്രധാന ഓട്ടോമൊബൈല്‍ കമ്പനികളായ ഹോണ്ടയും ടൊയോട്ടയും ഫാക്ടറികള്‍ അടച്ചു. കാന്റോ മേഖലയിലും ഷിജുവോക പ്രവിശ്യയിലും 210,000 ത്തിലധികം വീടുകള്‍ക്ക് വൈദ്യുതിയില്ലെന്നും വിവരമുണ്ട്. കൊടുങ്കാറ്റിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പ്രതിരോധിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമായി 17,000 സ്വയം പ്രതിരോധ സേനാംഗങ്ങളെയാണ് ജപ്പാന്‍ വിന്യസിച്ചിരിക്കുന്നത്. നിലവില്‍ 162 കി.മീ വേഗതയിലാണ് കാറ്റ് വീശുന്നത്.
അറുപത് വര്‍ഷത്തിനിടെ ജപ്പാനില്‍ ഉണ്ടായിരിക്കുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് ഹാഗിബിസ്. മണിക്കൂറില്‍ 216 കിലോമീറ്റര്‍ വേഗതയുള്ള കാറ്റായിരിക്കും വീശുകയെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ അസാധാരണമായ കനത്ത മഴയും കടല്‍ക്ഷോഭവും തിരമാലകളും മണ്ണൊലിപ്പും വെള്ളപ്പൊക്കവും രൂക്ഷമാകുമെന്നാണ് പ്രവചനം.
കഴിഞ്ഞ മാസം വീശിയ കൊടുങ്കാറ്റില്‍ ജപ്പാനിലെ 30,000 വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. 1959 വീശിയ വീരാ കൊടുങ്കാറ്റാണ് ജപ്പാനിലെ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റ്. മണിക്കൂറില്‍ 306 കിലോമീറ്റര്‍ വേഗതത്തില്‍ വീശിയ കാറ്റില്‍ 5000ഓളം ആളുകള്‍ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്.
വീഡിയോ കടപ്പാട് ; ദി ഗാർഡിയൻ
കോഴിക്കോട് കൂടത്തായിയിലെ ആറ് മരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ തെളിവിനായി മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. എസ്പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം എത്തി പരിശോധനയ്‌ക്ക് ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാക്കുക. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും അടക്കമുള്ളവരായിരിക്കും വിദഗ്ധസംഘത്തില്‍ ഉണ്ടാവുക.
അതേസമയം ഇത് വലിയ വെല്ലുവിളിയുള്ള കേസാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ പറഞ്ഞിരുന്നു. ആറുകൊലപാതകങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും എങ്ങനെ തെളിവുകള്‍ ശേഖരിക്കും എന്നതാണ് വെല്ലുവിളി. പക്ഷെ അന്വേഷണത്തില്‍ ഒന്നും അസാധ്യമായതില്ലെന്നും ബെഹ്‌റ പറയുന്നു. മൃതദേഹ അവിശിഷ്ടങ്ങളില്‍ വിദേശത്ത് പരിശോധന നടത്താന്‍ പോലീസ് തയ്യാറാണ്. അതിന് കോടതിയുടെ അനുമതി തേടുമെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.
ഫോറന്‍സിക് വിദഗ്ധരുടെ സംഘവുമായി ഡിജിപി ചര്‍ച്ച നടത്തിയിരുന്നു. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും. ആവശ്യമെങ്കില്‍ അന്വേഷണസംഘത്തില്‍ കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. റൂറല്‍ എസ്പി ഓഫീസില്‍ അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം വിളിച്ച ബെഹ്‌റ കേസിന്റെ തുടര്‍ നടപടികളും ചര്‍ച്ച ചെയ്തിരുന്നു.
കേസിലെ മുഖ്യപ്രതിയായ ജോളിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യും. ആറുമരണങ്ങളും ആറ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വെവ്വേറെ അന്വേഷണസംഘമാണ് അന്വേഷിക്കുന്നത്. പോലീസ് ഇന്ന് വീണ്ടും പൊന്നാമറ്റം വീട്ടിലെത്തി തെരച്ചില്‍ നടത്തുമെന്നും സൂചനയുണ്ട്. എന്നാല്‍ ഈ തെരച്ചിലില്‍ ജോളിയടക്കമുള്ള പ്രതികളെ ഇവിടെ എത്തിച്ചേക്കില്ല.
60 വര്‍ഷം മുമ്പ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട യുഎന്‍ സെക്രട്ടറി ജനറലിന്റെ ദുരൂഹമരണം സംബന്ധിച്ച ഫയലുകള്‍ കൈമാറാന്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമായ എംഐ 6-നുമേല്‍ സമ്മര്‍ദ്ദം ഏറുകയാണ്. 1961 സെപ്റ്റംബറിലാണ് ഐക്യരാഷ്ട്ര സഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറലായ ഡോഗ് ഹമ്മര്‍സ്‌ക്‌ജോള്‍ഡ് മറ്റ് 13 പേര്‍ക്കൊപ്പം വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നത്. വിമാനം മനപ്പൂര്‍വം ഇടിച്ചിറക്കുകയയിരുന്നു എന്ന അഭ്യൂഹമുണ്ട്.
ഡോഗ് ഹമ്മര്‍സ്‌ക്‌ജോള്‍ഡിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രീകരിച്ച ‘കോള്‍ഡ് കേസ് ഹമ്മര്‍സ്‌ക്‌ജോള്‍ഡ്’ എന്ന ചലച്ചിത്രമാണ് വീണ്ടും വിഷയം ചര്‍ച്ചയാവാന്‍ കാരണം. 2019 സണ്‍ഡാന്‍സ് ചലച്ചിത്രമേളയില്‍ മികച്ച ചിത്രമായി അത് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവലോകനം ചെയ്യാന്‍ യുഎന്‍ നിയോഗിച്ച ടാന്‍സാനിയയിലെ മുന്‍ ചീഫ് ജസ്റ്റിസായ മുഹമ്മദ് ചന്ദെ ഒത്മാന്റെ ഒരു റിപ്പോര്‍ട്ടാണ് ബ്രിട്ടനുനേരെ വിരല്‍ ചൂണ്ടുന്നത്.
1961ശേഷം യുകെ, ആഫ്രിക്കയിലുടനീളം രഹസ്യാന്വേഷണ ഏജന്റുമാരെ വിന്യസിച്ചിരുന്നു. അപകടത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാനായിരുന്നു അത്. ‘ഇനിയും വെളിപ്പെടുത്താത്ത ചില വിവരങ്ങള്‍ യു.കെയുടേയും അമേരിക്കയുടേയും കൈവശം ഉണ്ടായിരിക്കുമെന്നത് ഏതാണ്ട് ഉറപ്പാണ്’ എന്നാണ് ഒത്മാന്‍ പറഞ്ഞത്. കൂടാതെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനുള്ള ആവശ്യത്തോട് പ്രതികരിക്കാന്‍ ബ്രിട്ടണ്‍ 5 മാസമെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘ ബ്രിട്ടൻ പ്രസക്തമായ വിവരങ്ങള്‍ കൈവശം വയ്ക്കാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും, അത്തരം വിവരങ്ങള്‍ എവിടെയാണ് ഉണ്ടാവുക എന്ന് ഞാന്‍ കൃത്യമായി സൂചിപ്പിച്ചിട്ടും പുതിയ രേഖകളോ മറ്റ് വിവരങ്ങളോ ലഭിച്ചില്ല. എന്റെ പ്രസക്തമായ ചില ചോദ്യങ്ങള്‍ക്ക് മറുപടിയും ലഭിച്ചില്ല’- ഒത്മാന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം യുകെ, ദക്ഷിണാഫ്രിക്ക, അമേരിക്ക, റഷ്യ തുടങ്ങിയ 14 രാജ്യങ്ങളോട് അവരുടെ രഹസ്യാന്വേഷണ, സുരക്ഷാ, പ്രതിരോധ രേഖകള്‍ അവലോകനം ചെയ്യാന്‍ ഒരു സ്വതന്ത്ര ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മാസത്തിനുള്ളില്‍ ബ്രിട്ടണ്‍ അവലോകനം നടത്തി. ‘ഇത്തരത്തിലുള്ള സമഗ്ര അവലോകനം നടത്താന്‍ ഒരു മാസം മതിയാകുമെന്ന് ഞാന്‍ കരുതുന്നില്ല’ എന്ന് ഒത്മാന്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടണ്‍ എന്തൊക്കെയോ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഉയര്‍ന്നുവരുന്ന പ്രധാന ആരോപണം.
ഇന്ത്യൻ ടീമിലേക്കു പരിഗണിക്കപ്പെടാൻ ഇനി എന്താണു തെളിയിക്കേണ്ടത്? വിജയ് ഹസാരെ ടൂർണമെന്റിൽ കണ്ണഞ്ചിപ്പിക്കുന്ന ഇരട്ടസെഞ്ചുറിയിലൂടെ സഞ്ജു ദേശീയ ക്രിക്കറ്റ് ടീം സിലക്ടർമാരുടെ മുന്നിൽ വയ്ക്കുന്നത് ഒരു ഒന്നൊന്നര ചോദ്യമാണ്. സ്ഥിരതയില്ലെന്നും വലിയ ഇന്നിങ്സ് കളിക്കുന്നില്ലെന്നുമുള്ള വിമർശനങ്ങൾക്ക് ഇതിലും ഭംഗിയായി എങ്ങനെയാണ് ഒരു ബാറ്റ്സ്മാൻ മറുപടി പറയേണ്ടത്?കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കൻ എ ടീമിനെതിരായ അവസാന ഏകദിന മത്സരത്തിലെ ഇന്നിങ്സും ഇന്നലത്തെ ഇരട്ടസെഞ്ചുറി ഇന്നിങ്സും വഴി സഞ്ജു ക്രിക്കറ്റ് സിലക്ടർമാർക്കു കൃത്യമായ സന്ദേശമാണു നൽകുന്നത് – ‘പന്തിനെ’ അടിച്ചുപറത്താൻ കഴിവുള്ളവർ പുറത്തിരിപ്പുണ്ട്.
ബെംഗളൂരുവിൽ സഞ്ജു സാംസൺ ചരിത്രം തിരുത്തിക്കുറിച്ച മത്സരം കാണാൻ ദേശീയ ടീം സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ.പ്രസാദുമുണ്ടായിരുന്നു. വിഐപി പവിലിയനിൽ എഴുന്നേറ്റുനിന്നു കയ്യടിച്ചാണ് അദ്ദേഹം സഞ്ജുവിന്റെ ഇരട്ട സെഞ്ചുറി ആഘോഷിച്ചത്. ആ കയ്യടി അടുത്ത മാസം നടക്കുന്ന ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനത്തിനുള്ള ടീം സിലക്‌ഷൻ മീറ്റിങ് വരെ നീളുമോ എന്നാണ് ഇനി അറിയേണ്ടത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ 48 പന്തിലായിരുന്നു സഞ്ജു 91 റൺസ് നേടിയത്. ഇന്നലെ 212 റൺസിലെത്താൻ വേണ്ടിവന്നത് 129 പന്തുകൾ മാത്രം. സ്ട്രൈക്ക് റേറ്റ് 164. തീരുമാനിച്ചുറച്ചുതന്നെയാണ് ഇത്തവണ സഞ്ജു കളിക്കാനിറങ്ങിയിരിക്കുന്നത്. അവസരങ്ങൾ അധികകാലം തേടിവരില്ലെന്നു മറ്റാരെക്കാളും നന്നായി സഞ്ജുവിനറിയാം. കഴിഞ്ഞ ഐപിഎല്ലിനുശേഷം മാസങ്ങളോളം നടത്തിയ കഠിന പരിശീലനത്തിനൊടുവിൽ കളിക്ക് കൂടുതൽ ആത്മവിശ്വാസം കൈവന്നിരിക്കുന്നു.
പുറത്താകുമോ എന്ന ആശങ്കയിൽ ജാഗ്രതയോടെ കളിക്കുന്ന രീതിയിൽ നിന്നു മാറി ആക്രമിച്ചു കളിക്കുന്ന അഗ്രസീവ് ശൈലിയിലേക്കു പൂർണമായി മാറി. ബാറ്റിങ്ങിലെയും കീപ്പിങ്ങിലെയും പിഴവുകൾ പരിഹരിക്കാനായി ദിവസേന 4 മണിക്കൂറിലേറെയാണ് സായിയുടെ മെഡിക്കൽ കോളജ് ഗ്രൗണ്ടിലെ നെറ്റ്സിൽ ചെലവിട്ടത്. ഒപ്പം, ദീർഘ ഇന്നിങ്സുകൾ കളിക്കാനായി കായികശേഷി വർധിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.
125 പന്തിൽ നിന്നാണ് സഞ്ജു ഇരട്ട സെഞ്ച്വറി നേടിയത്. വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി. വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ച്വറി എന്ന റെക്കോഡിനും സഞ്ജു അർഹനായി.
20 ഫോറും 10 സിക്സറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. 2018 ൽ ഉത്തരാഖണ്ഡിന്റെ കർണ കൗശാലാണ് ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയത്. സഞ്ജുവിൻറെ നേട്ടത്തെ ക്രിക്കറ്റ് ലോകത്തെ പ്രമുഖർ അഭിനന്ദിച്ചു.
സഞ്ജുവിന്‍റെ മികവിൽ ഗോവയ്ക്കെതിരെ കേരളം നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 377 റൺസ് അടിച്ചുകൂട്ടി. സഞ്ജുവിന്‍റെ ഇരട്ടസെഞ്ച്വറി നേടിയ സഞ്ജുവിന് പുറമെ സെഞ്ച്വറിയുമായി സച്ചിൻ ബേബിയും(127) കേരളത്തിനായി തിളങ്ങി. അതേസമയം കേരള നായകനും മുൻ ഇന്ത്യൻ താരവുമായ റോബിൻ ഉത്തപ്പ 10 റൺസെടുത്ത് പുറത്തായി.
ഒറ്റമല്സരത്തിലൂടെ തേടിയെത്തിയ റെക്കോഡുകൾ
ലിസ്റ്റ് എ ക്രിക്കറ്റ് മത്സരങ്ങളിൽ ഒരു വിക്കറ്റ് കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ.
വിജയ് ഹസാരെയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.
വിജയ് ഹസാരെയിൽ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം, ആദ്യ മലയാളി.
ലിസ്റ്റ് എ മത്സരങ്ങളിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ.
ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇന്ത്യൻ ഇരട്ട സെഞ്ചുറി
ലിസ്റ്റ് എ മത്സരങ്ങളിൽ ഇരട്ട സെഞ്ചുറി നേടുന്ന 6–ാമത്തെ ഇന്ത്യൻ താരം.
ലിസ്റ്റ് എ മത്സരങ്ങളിൽ ഇരട്ട സെഞ്ചുറി നേടിയവരിൽ ഏറ്റവും ഉയർന്ന നാലാമത്തെ സ്കോർ.
ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇന്ത്യൻ ഇരട്ട സെഞ്ചുറി
‘അവൻ ആ അമ്മയുടെ വയറ്റത്ത് ചവിട്ടുമായിരുന്നു. അപ്പോൾ അവർ ഉറക്കെ നിലവിളിക്കും. കേട്ടു നിൽക്കാൻ കഴിയില്ല കരച്ചിൽ.. എന്നാലും ആ അമ്മ ഇവനെ വിട്ടു പോകത്തില്ല. മദ്യത്തിന്റെ പേരിൽ നടന്ന തർക്കത്തിൽ ഇവൻ ഒരു കൂട്ടുകാരനെ കൊന്നു. ആ കേസിൽ നിന്നും ഇവനെ ജാമ്യത്തിലെടുക്കാൻ പോയത് ഇൗ അമ്മയാ.. വേറെ രണ്ടു മക്കളുണ്ടെങ്കിലും അവർക്ക് സ്നേഹം ഇവനോടായിരുന്നു. മകൾ അധ്യാപികയാണ്. ഒരു മകൻ ബാങ്ക് ഉദ്യോഗസ്ഥനാണ്. എന്നിട്ടും ഉപദ്രവം മാത്രം ചെയ്യുന്ന ഇൗ മകനൊപ്പം അമ്മ ജീവിച്ചു. മദ്യപിച്ചാൽ അവൻ മൃഗമാണ്.. പെൻഷൻ കാശിന് വേണ്ടി ഇൗ അമ്മയെ അവൻ കൊല്ലാക്കൊല ചെയ്തിട്ടുണ്ട്…’ മനസ് മരവിപ്പിക്കുന്ന ക്രൂരതയുടെ വാക്കുകളാണ് നാട്ടുകാർ പറയുന്നത്. കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ സംഭവത്തിൽ നടുക്കുന്ന ചിത്രം…..!
കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. ചെമ്മാന്‍മുക്ക് നീതി നഗറില്‍ സാവിത്രിയമ്മ (84) ആണ് കൊല്ലപ്പെട്ടത്. ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മകന്‍ സുനില്‍ അറസ്റ്റിലായി. മകളുടെ പരാതിയിലാണ് അന്വേഷണം. പെൻഷൻ പണവും സ്വത്തും ആവശ്യപ്പെട്ട് അമ്മയുമായി സുനിൽ വഴക്കുണ്ടാക്കുമായിരുന്നുവെന്നും മർദിക്കുമായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലാണ് ഇങ്ങനെ ചെയ്തിരുന്നത്. കഴിഞ്ഞ മാസം അഞ്ചാം തീയതി മുതലാണ് സാവിത്രി അമ്മയെ കാണാതായത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് മകൾ പരാതി നൽകിയത്.
സുനില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലും കഞ്ചാവുകേസിലും പ്രതിയാണ്. സുനിലിനൊപ്പം കുട്ടൻ എന്ന സുഹൃത്തും കൊലപാതകത്തിൽ പങ്കാളിയാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മൃതദേഹം പുറത്തെടുക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചു. വിശദമായ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായി ഫോളോ ഓൺ നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്ന ദക്ഷിണാഫ്രിക്ക, പുണെ ക്രിക്കറ്റ് ടെസ്റ്റിൽ തോൽവിയിലേക്ക്. 326 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് കടവുമായി ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 79 റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. 34 ഓവർ പൂർത്തിയാകുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലാണ് അവർ. തെംബ ബാവുമ (10), സെനുരൻ മുത്തുസ്വാമി (രണ്ട്) എന്നിവർ ക്രീസിൽ. ഇപ്പോഴും ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 236 റൺസ് പിന്നിലാണ് സന്ദർശകർ.
ഓപ്പണർ എയ്ഡൻ മാർക്രം (0), തെയുനിസ് ഡിബ്രൂയിൻ (എട്ട്), ഡീൻ എൽഗാർ (72 പന്തിൽ 48), ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (54 പന്തിൽ അഞ്ച്), ക്വിൻൻ ഡികോക്ക് (ഒൻപതു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ ദക്ഷിണാഫ്രിക്കൻ താരങ്ങൾ. അർധസെഞ്ചുറി കൂട്ടുകെട്ടുമായി ദക്ഷിണാഫ്രിക്കയുടെ രക്ഷകരാകുമെന്ന് കരുതിയ ഓപ്പണർ ഫാഫ് ഡുപ്ലേസി – ഡീൻ എൽഗാർ സഖ്യത്തെ രവിചന്ദ്രൻ അശ്വിൻ ലഞ്ചിനു തൊട്ടുമുൻപ് പുറത്താക്കിയതോടെയാണ് ദക്ഷിണാഫ്രിക്ക തകർന്നത്. ഇന്ത്യയ്ക്കായി അശ്വിൻ രണ്ടും ഇഷാന്ത് ശർമ, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കുന്നത്. ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 275 റൺസിനു പുറത്തായതോടെ ഇന്ത്യയ്ക്ക് 326 റൺസിന്റെ കൂറ്റൻ ലീഡ് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാമതു ബാറ്റിങ്ങിന് ഇറങ്ങുന്നതിനു പകരം ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കാൻ ഇന്ത്യൻ നായകന്റെ തീരുമാനം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫോളോ ഓൺ ചെയ്യേണ്ടി വരുന്നത്. കളത്തിലറങ്ങി അധികം വൈകാതെ അവർക്ക് ആദ്യ തിരിച്ചടി ലഭിച്ചു. ഇന്നിങ്സിന്റെ രണ്ടാം പന്തിൽ എയ്ഡൻ മാർക്രം ഡക്കായി മടങ്ങി. ഇഷാന്തിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയ മാർക്രം റിവ്യൂ ഉപയോഗിക്കാതെ തന്നെ മടങ്ങി. എന്നാൽ, മാർക്രം യഥാർഥത്തിൽ ഔട്ടായിരുന്നില്ലെന്ന് റീപ്ലേയിൽ വ്യക്തമായി.
ഈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിലും മാർക്രം ഡക്കായാണ് പുറത്തായത്. ഇതോടെ, രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയശേഷം രണ്ട് ഇന്നിങ്സിലും പൂജ്യത്തിനു പുറത്താകുന്ന മൂന്നാമത്തെ മാത്രം ദക്ഷിണാഫ്രിക്കൻ ഓപ്പണറായി മാർക്രം മാറി. ഗാരി കിർസ്റ്റൻ (വിൻഡീസിനെതിരെ 2000–01), ഹെർഷേൽ ഗിബ്സ് (രണ്ടു തവണ, ഒരിൽക്കൽ ഇന്ത്യയ്‌ക്കെതിരെ, പിന്നീട് വിൻഡീസിനെതിരെ) എന്നിവരാണ് ഈ നാണക്കേട് ഏറ്റുവാങ്ങിയത്. രണ്ട് ബൗണ്ടറികളുമായി കളം പിടിക്കാൻ ശ്രമിച്ച തെയുനിസ് ഡിബ്രൂയിന്റെ ഊഴമായിരുന്നു അടുത്തത്. 18 പന്തിൽ എട്ടു റൺസെടുത്ത ഡിബ്രൂയിനെ ഉമേഷ് യാദവ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈകളിലെത്തിച്ചു.
മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടിലേക്കു നീങ്ങിയ എൽഗാർ – ഡുപ്ലേസി സഖ്യം സന്ദർശകരെ രക്ഷപ്പെടുത്തുമെന്ന തോന്നലുയർന്നെങ്കിലും അതും നിഷ്ഫലമായി. എൽഗാർ ഏകദിന ശൈലിയിൽ ബാറ്റുവീശിയപ്പോൾ അമിത പ്രതിരോധത്തിലൂന്നിയായിരുന്നു ഡുപ്ലേസിയുടെ കളി. ഇവരുടെ കൂട്ടുകെട്ട് 49 റൺസിൽ നിൽക്കെ ഡുപ്ലേസിയെ അശ്വിൻ പുറത്താക്കി. വൃദ്ധിമാൻ സാഹയുടെ ഉജ്വല ക്യാച്ചിൽ പുറത്തായി മടങ്ങുമ്പോൾ 54 പന്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ നേടിയത് അഞ്ച് റൺസ് മാത്രം. ശ്രദ്ധ പതറിയതോടെ എൽഗാറും മടങ്ങി. 72 പന്തിൽ എട്ടു ഫോറുകൾ സഹിതം 48 റൺസെടുത്ത എൽഗാറിനെ അശ്വിൻ ഉമേഷ് യാദവിന്റെ കൈകളിലെത്തിച്ചു. ഇതോടെ നാലിന് 71 റൺസ് എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.
ഉച്ചഭക്ഷണത്തിനു ശേഷം തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഓവറിൽത്തന്നെ തിരിച്ചടിയേറ്റു. ഒൻപതു പന്തിൽ ഒരു ഫോർ സഹിതം അഞ്ചു റൺസെടുത്ത ഡികോക്ക്, ജഡേജയുടെ പന്തിൽ ക്ലീൻ ബൗൾഡായി. ദക്ഷിണാഫ്രിക്കയുടെ തോൽവി ഇനി എത്ര വൈകും എന്ന ചോദ്യം മാത്രം ബാക്കി.
നേരത്തെ, 162 റൺസിനിടെ 8 വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ, കുറച്ചെങ്കിലും കാത്തത് കേശവ് മഹാരാജ്– വെർനോൻ ഫിലാൻഡർ സഖ്യത്തിന്റെ പോരാട്ടമാണ്. ടെസ്റ്റ് കരിയറിലെ ആദ്യ അർധ സെഞ്ചുറി കുറിച്ച ഇന്ത്യൻ വംശജൻ കേശവ് മഹാരാജ് (72), വെർനോൻ ഫിലാൻഡർ (44) എന്നിവരുടെ പ്രതിരോധം ദക്ഷിണാഫ്രിക്കയ്ക്കു സമ്മാനിച്ചത് വില മതിക്കാനാകാത്ത 109 റൺസാണ്. വാലറ്റത്തിന്റെ മികവിൽ ദക്ഷിണാഫ്രിക്ക 3–ാം ദിനം അതിജീവിക്കുമെന്നു തോന്നിച്ചെങ്കിലും മഹാരാജ്, റബാദ (2) എന്നിവരെ പുറത്താക്കി അശ്വിൻ ഇന്നിങ്സിനു തിരശ്ശീലയിട്ടു. രവിചന്ദ്രൻ അശ്വിൻ (4 വിക്കറ്റ്), ഉമേഷ് യാദവ് (3 വിക്കറ്റ്) എന്നിവർ ഇന്ത്യയ്ക്കായി ബോളിങ്ങിൽ തിളങ്ങി. ആദ്യ ഇന്നിങ്സ് 5 വിക്കറ്റിന് 601 എന്ന സ്കോറിൽ ഡിക്ലയർ ചെയ്ത ഇന്ത്യയ്ക്ക് ലഭിച്ചത് 326 റൺസിന്റെ കൂറ്റൻ ലീഡ്.
3 വിക്കറ്റ് നഷ്ടത്തിൽ 36 എന്ന സ്കോറിൽ ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക്, നൈറ്റ് വാച്ച്മാൻ ആൻറിക് നോർട്ട്യ (3), തെയൂനിസ് ഡി ബ്രൂയ്ൻ (30) എന്നിവരെ തുടക്കത്തിലേ നഷ്ടമായി. പിന്നീട് ഒത്തുചേർന്ന ഫാഫ് ഡുപ്ലെസി– ക്വിന്റൻ ഡി കോക്ക് സഖ്യം പിടിച്ചുനിന്നതോടെ സന്ദർശകർ അൽപം ആശ്വസിച്ചതാണ്. എന്നാൽ ലഞ്ചിനു തൊട്ടു മുൻപ് ഡികോക്കിനെ (31) ബോൾഡ് ചെയ്ത അശ്വിൻ ഇന്ത്യയ്ക്കു ബ്രേക്ക് നൽകി. പിന്നാലെ സെനുരാൻ മുത്തുസ്വാമിയെ (7) രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുടുക്കി. ഡുപ്ലെസിയും (64) അശ്വിനു മുന്നിൽ വീണതോടെ കൂട്ടത്തകർച്ച.
അവസാന അംഗീകൃത ബാറ്റിങ് ജോടിയും വേർപിരിഞ്ഞതോടെ ഇന്ത്യൻ ബോളർമാർക്കുണ്ടായ ആലസ്യം മുതലെടുത്താണ് ഫിലാൻഡർ– മഹാരാജ് സഖ്യം ചുവടുറപ്പിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ 8 അർധ സെഞ്ചുറികൾ നേടിയിട്ടുള്ള ഫിലാൻഡർ, മുൻപും നിർണായക റൺ സംഭാവന നൽകിയിട്ടുണ്ട്. പക്ഷേ, ഇടംകൈയൻ സ്പിന്നർ കേശവ് മഹാരാജിന്റെ അപ്രതീക്ഷിത ബാറ്റിങ് എല്ലാവരെയും അമ്പരപ്പിച്ചു. മഹാരാജിനെ ലെഗ് സ്ലിപ്പിൽ രോഹിത് ശർമയുടെ കൈകളിലെത്തിച്ച അശ്വിനാണ്, ഒടുവിൽ കൂട്ടുകെട്ടു പൊളിച്ചത്. റബാദയുടെ വിക്കറ്റ് കൂടി വീണതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനും മൂന്നാം ദിവസത്തിനും അവസാനമായി.
പ്രതി ജോളിയുമായി വർഷങ്ങളായി അടുപ്പമുണ്ടായിരുന്ന അഭിഭാഷകനും സംശയനിഴലിൽ. ഇയാൾക്കൊപ്പം ജോളി നടത്തിയ തമിഴ്നാട് യാത്രകളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
താമരശ്ശേരി മേഖലയിൽ താമസിക്കുന്ന ഇയാൾ റോയി തോമസിന്റെ മരണശേഷം പതിവായി ജോളിയെ കാണാൻ വീട്ടിലെത്താറുണ്ടായിരുന്നു. ചില ബന്ധുക്കൾ വിലക്കിയതോടെയാണ് ഈ സന്ദർശനം നിലച്ചത്. കൊലപാതകവുമായി ഇയാൾക്കു ബന്ധമുണ്ടോയെന്നും വ്യാജ ഒസ്യത്ത് തയാറാക്കാൻ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ അന്വേഷണസംഘം അടുത്തദിവസം ചോദ്യം ചെയ്യും.
ജോളിയുടെ സുഹൃത്ത് ജോൺസണെ പൊലീസ് 6 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസണൊപ്പം ജോളി പലവട്ടം കോയമ്പത്തൂരിലും ബെംഗളുരൂവിലും പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു യാത്ര റോയ് തോമസ് മരിച്ച് ആഴ്ചകൾക്കുള്ളിലായിരുന്നു.
എൻഐടി പ്രഫസറായി നാട്ടിൽ വിലസിയിരുന്ന ജോളി ജോസഫ് കൂടത്തായിയിലെ പൊന്നാമറ്റം വീടിനു ചുറ്റുവട്ടത്തെ വിദ്യാർഥികൾക്ക് ‘കരിയർ കൗൺസലി’ങ്ങും നൽകി. പെൺകുട്ടികൾ പഠിച്ച് ജോലി നേടി സ്വന്തം കാലിൽ നിൽക്കണമെന്ന് ഉപദേശിച്ചിരുന്ന ജോളി ഇതിന് സ്വന്തം അനുഭവം ഉദാഹരണമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ടോം തോമസിനോടും അധ്യാപികയായിരുന്ന അന്നമ്മയോടുമുണ്ടായിരുന്ന ആദരം എൻഐടി അധ്യാപികയായ മരുമകൾ ജോളിയോടും നാട്ടുകാർക്കുണ്ടായിരുന്നെന്ന് അയൽവാസിയായ സറീന പറയുന്നു.
ഉന്നത പഠനത്തിന് ഉപദേശം തേടി അയൽക്കാർ ജോളിയെ സമീപിക്കുമായിരുന്നു. സറീനയുടെ മകൾ 2015 ൽ പ്ലസ് ടു പാസായപ്പോൾ എൻട്രൻസ് കോച്ചിങ് കാര്യങ്ങളിൽ നിർദേശം നൽകി. ‘റോയ്‌ച്ചായൻ മരിച്ച ശേഷം തനിക്ക് പിടിച്ചു നിൽക്കാനായത് ജോലിയുള്ളതു കൊണ്ടല്ലേ’ എന്ന് പറയുമായിരുന്നെന്നും അയൽക്കാർ ഓർക്കുന്നു.
2002 മുതൽ എൻഐടി അധ്യാപികയെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന ജോളിക്ക് എൻഐടിയുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നാട്ടിലെ പൊതുപരിപാടികളിലും പള്ളിയിലെ ഡയറക്ടറിയിലും വരെ ‘എൻഐടി പ്രഫസർ’ ആയി ജോളി കയറിപ്പറ്റി.
ജോളി അറസ്റ്റ് പ്രതീക്ഷിച്ചിരുതായി കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി.സൈമണ്‍ മാധ്യമങ്ങളോട്. അറസ്റ്റിന്റെ തലേന്ന് താമരശേരിയില്‍ അഭിഭാഷകനെ കണ്ടിരുന്നു. ആറ് കൊലപാതകങ്ങളും ചെയ്തത് താനാണെന്ന് ജോളി സമ്മതിച്ചതായും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും എസ്.പി പറഞ്ഞു.
ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടിയെന്ന് കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് പറഞ്ഞു. പിന്നീടുള്ള ഓരോ കൊല നടത്താനും ഇതു ധൈര്യം നൽകി. ഇതോടെ കൊലപാതകങ്ങൾക്കിടയിലെ കാലയളവ് കുറഞ്ഞുവന്നു.
ആദ്യ ഭർത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും ഒരന്വേഷണവും നടക്കാതിരുന്നതോടെ പൂർണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പൊലീസിനോടു പറഞ്ഞു. ഓരോ കൊലപാതകം നടത്തിയ രീതിയും ജോളി നിർവികാരതയോടെ വിവരിച്ചു.
∙ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത്. 2002ൽ. കൊലയ്ക്ക് ഉപയോഗിച്ചത് കീടനാശിനി.
∙ രണ്ടാമത്തെ കൊലപാതകം 6 വർഷത്തിനു ശേഷം. ടോം തോമസിന് കപ്പപ്പുഴുക്കിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകി.
∙ മൂന്നു വർഷത്തിനു ശേഷം 2011ൽ മൂന്നാമത്തെ കൊലപാതകം. റോയ് തോമസിനു സയനൈഡ് കലർത്തി നൽകിയത് ഏറ്റവും ഇഷ്ടപ്പെട്ട കടലക്കറിയിൽ
∙ റോയ് തോമസിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ഇല്ലാതായതോടെ പൂർണധൈര്യമായി. 2014ൽ 3 മാസത്തെ ഇടവേളയിൽ നടത്തിയതു 2 കൊലകൾ.
∙ മഞ്ചാടിയിൽ മാത്യുവിന് സയനൈഡ് കലർത്തി നൽകിയത് മദ്യത്തിൽ. ഷാജുവിന്റെ മകൾ ആൽഫൈനിനു സയനൈഡ് പുരട്ടിയ ബ്രെഡ് ഇറച്ചിക്കറിയിൽ മുക്കി നൽകി.
∙ ഒരു വർഷത്തിനു ശേഷം ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ വധിക്കാനുള്ള ശ്രമം തുടങ്ങി. രണ്ടു ശ്രമങ്ങൾ പരാജയപ്പെട്ടു. 2016ൽ നടത്തിയ മൂന്നാം ശ്രമത്തിൽ സിലി മരിച്ചു. സയനൈഡ് നൽകിയത് വെള്ളത്തിൽ കലക്കിയും ഗുളികയിൽ പുരട്ടിയും
എടത്വ: ഗ്രീന്‍ കമ്യൂണിറ്റി സ്ഥാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന ആന്റപ്പന്‍ അമ്പിയായം സ്മാരക എവറോളിംങ്ങ് ട്രോഫിക്കു വേണ്ടിയുള്ള മൂന്നാമത് എടത്വ ജലോത്സവത്തിന്റെ മുന്നോടിയായി ദീപശിഖ തെളിയിച്ചു.
മഴ മിത്ര ‘ത്തില്‍ നടന്ന സമ്മേളനത്തില്‍ എടത്വ സെന്റ്‌ജോര്‍ജ്ജ് ഫെറോനാ പള്ളി വികാരി ഫാ. മാത്യൂ ചൂരവടി ദീപശിഖ തെളിയിച്ചു.സെന്റ് തോമസ് ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് നിരണം ഇടവക വികാരി ഫാ. ഷിജു മാത്യു മുഖ്യസന്ദേശം നല്‍കി. പനയനൂര്‍കാവ് മുഖ്യകാര്യദര്‍ശി ബ്രഹ്മശ്രീ ആനന്ദന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. ടൗണ്‍ ബോട്ട് ക്ലബ് പ്രസിഡന്റ് ബില്‍ബി മാത്യു അധ്യക്ഷത വഹിച്ചു.ജലോത്സവ സമിതി ചെയര്‍മാന്‍ സിനു രാധേയം ദീപശിഖ ഏറ്റ് വാങ്ങി.
തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ,വീയപുരം നന്മ പ്രവാസി കൂട്ടായ്മ പ്രസിഡൻറ് സജി ആറ്റുമാലിൽ, ജനറൽ കൺവീനർ ഡോ.ജോൺസൺ വി. ഇ ടിക്കുള ,സെക്രട്ടറി എൻ.ജെ.സജീവ്, ട്രഷറർ കെ.തങ്കച്ചൻ , ജോൺസൺ എം. പോൾ, അജി കോശി,പോൾ സി വർഗീസ് മരങ്ങാട്ട്, ബാബു കണ്ണൻകുളങ്ങര , എബി പി.ആർ, അനിൽ ജോർജ് അമ്പിയായം, ഷെബിൻ പട്ടത്താനം, ശരത് ചന്ദ്രൻ ,സച്ചിൻ ഇ. ടി എന്നിവർ പ്രസംഗിച്ചു.
അംഗ പരിമിതരായവരും ദമ്പതികളും തുഴയുന്ന പ്രത്യേക മത്സരങ്ങളും കടലിന്റെ മക്കളുടെ പൊന്തു വള്ളങ്ങളുടെ പ്രദര്‍ശന തുഴച്ചിലും കനോയിങ്ങ് കയാക്കിങ്ങ് പ്രദര്‍ശന തുഴച്ചിലും ഈ വര്‍ഷം ഉണ്ടാകും. ഒരു തുഴ മുതല്‍ അഞ്ച് തുഴ വരെയുള്ള തടി ഫെബര്‍ വള്ളങ്ങളെ കൂടാതെ വെപ്പ് ബി ഗ്രേഡ്, ഓടി, ചുരുളന്‍ വള്ളങ്ങളും മത്സരത്തില്‍ പങ്കെടുക്കും. ഒക്ടോബര്‍ 17 ന് രജിസ്‌ട്രേഷന്‍ സമാപിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, സെക്രട്ടറി എന്‍.ജെ. സജീവ് എന്നിവര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍: 9061541967.
Dr. Johnson V Edicula. Post Box No. 7 EDATHUA. 689573. 9061805661
സ്വന്തം ലേഖകൻ
യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ റീജിയനിൽ ദേശീയ നേതൃത്വം ഏകപക്ഷീയമായി നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് യുക്മയുടെ സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മറ്റി രാജി വച്ചു. ഒക്ടോബർ 26 ശനിയാഴ്ച റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്താനിരിക്കുന്ന കലാമേളയ്ക്ക് ബദലായി ഒരു വ്യക്തി നടത്തുന്ന കലാമേളയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദേശീയ ഭാരവാഹികൾ പങ്കെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് രാജി. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് റീജിയനിൽ ഒരു കലാമേള എന്ന റീജിയണൽ കമ്മറ്റിയുടെ നിർദ്ദേശത്തോട് നേതൃത്വം വഴങ്ങാതെ വന്നതോടെ രാജി വച്ചു പുറത്തു പോകുന്നതാണ് അഭികാമ്യം എന്ന് റീജിയണൽ കമ്മറ്റി തീരുമാനിക്കുകയായിരുന്നു.
ഒരു റീജിയനിൽ രണ്ടു കലാമേളകൾ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായ അസോസിയേഷനുകൾ തങ്ങളുടെ കുട്ടികളെ കലാമേളയ്ക്ക് അയക്കാൻ വൈമനസ്യം കാണിച്ചതോടെ അംഗ അസോസിയേഷനുകളുമായും യുക്മ പ്രതിനിധികളുമായും റീജിയണൽ കമ്മറ്റി ചർച്ച നടത്തുകയും അഭിപ്രായം ആരായുകയും ചെയ്തിരുന്നു. തങ്ങൾ തെരഞ്ഞെടുത്ത റീജിയണൽ കമ്മറ്റിയെ പ്രവർത്തിക്കാൻ അനുവദിക്കാത്ത യുക്മ ദേശീയ നേതൃത്വം
ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് അസോസിയേഷനുകൾ അഭിപ്രായപ്പെട്ടു. യുകെ മലയാളികൾ പടുത്തുയർത്തിയ യുക്മ എന്ന പ്രസ്ഥാനത്തെ കേവലം ചില വ്യക്തികളുടെ സ്വാർത്ഥതാല്പര്യങ്ങൾക്കു വേണ്ടി ദുരുപയോഗം ചെയ്യുന്ന പ്രവണത യുക്മയെ ശിഥിലമാക്കുമെന്നു റീജിയന്റെ ഭാരവാഹികൾ കുറ്റപ്പെടുത്തി.
യുക്മയുടെ ഏറ്റവും ശക്തവും 24 അംഗ അസോസിയേഷനുകൾ ഉള്ളതുമായ സൗത്ത് ഈസ്റ്റ് റീജിയണിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയെ അംഗീകരിക്കാൻ നാഷണൽ കമ്മറ്റി നാളിതുവരെ തയാറായിട്ടില്ല. റീജിയന്റെ സെക്രട്ടറി പലതവണ അയച്ച ഇമെയിലുകൾക്ക് മറുപടി അയക്കാനോ, ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനോ തയാറാകാത്ത ദേശീയനേതൃത്വത്തിന്റെ ധിക്കാരപരമായ സമീപനം തങ്ങളെയും തങ്ങളെ തെരഞ്ഞെടുത്തവരെയും വെല്ലുവിളിക്കുന്നതാണ്. യുക്മയുടെ ഭരണഘടനയിൽ ഒരിടത്തും പരാമർശിച്ചിട്ടില്ലാത്ത റീജിയണൽ ഭാരവാഹികളുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കിയ ഇപ്പോഴത്തെ ദേശീയ പ്രസിഡന്റും വൈസ് പ്രസിഡന്റുമാണ് റീജിയന്റെ പ്രവർത്തനങ്ങളെ ഇത്രയധികം താറുമാറാക്കിയത് എന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി.
റീജിയണൽ കമ്മറ്റി കൂടി പ്രസിഡന്റ് മാറിനിന്ന് വൈസ് പ്രസിഡന്റ് താത്കാലിക ചുമതലയേറ്റു ചിട്ടയായ പ്രവർത്തനങ്ങളുമായി റീജിയൻ മുന്നോട്ടു പോയപ്പോൾ വിറളി പൂണ്ട നേതൃത്വം തോറ്റ സ്ഥാനാർത്ഥിയെ മുൻ നിർത്തി ബദൽ കലാമേള നടത്തിയതാണ് റീജിയണൽ കമ്മറ്റിയെ ചൊടിപ്പിച്ചത്. രണ്ടുകലാമേളകൾ ഒഴിവാക്കി ഒരു കലാമേള സംയുക്തമായി നടത്തുവാൻ മധ്യസ്ഥർ വഴി നിരവധി ചർച്ചകൾ നടത്തിയെങ്കിലും റീജിയണൽ ഭാരവാഹികളെ അംഗീകരിക്കുവാനോ റീജിയന്റെ പ്രവർത്തനങ്ങളോട് സഹകരിക്കുവാനോ തങ്ങൾ തയ്യാറല്ലെന്ന് ദേശീയഭാരവാഹികൾ അറിയിക്കുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാത്തപക്ഷം യുക്മയുടെ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുമെന്നു പല അംഗ അസോസിയേഷനുകളും അഭിപ്രായപെട്ടിട്ടും യാതൊരുവിധ നീക്കങ്ങളും ദേശീയനേതൃത്വത്തിൽ നിന്നും ഉണ്ടാകാത്തത് വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ യുക്മയിൽ നിന്നും പുറത്തുപോരുമെന്നു കാണിച്ചു റീജിയണിലെ പ്രബലമായ അസോസിയേഷനുകൾ നേതൃത്വത്തിന് കത്തെഴുതിക്കഴിഞ്ഞു.
ഭൂരിപക്ഷം വരുന്ന അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ കായികമേളയും ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റും നടത്തി തങ്ങളുടെ പ്രവർത്തനമികവ് തെളിയിച്ച റീജിയണൽ കമ്മറ്റിയാണ് ഇപ്പോൾ പടിയിറങ്ങുന്നത്. ഇതുവരെയുള്ള റീജിയന്റെ പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാ അസോസിയേഷനുകളോടും യുക്മ പ്രതിനിധികളോടും ഭാരവാഹികൾ നന്ദി അറിയിച്ചു. ഭാരവാഹിത്വത്തിൽനിന്നും പുറത്തുപോവുകയാണെങ്കിലും യുക്മയുടെ വളർച്ചക്കും ശാക്തീകരണത്തിനും എന്നും യുക്മയ്ക്കൊപ്പം ഒറ്റക്കെട്ടായി തങ്ങൾ ഉണ്ടായിരിക്കും. യുക്മയിൽ രാക്ഷ്ട്രീയവും മറ്റു നിഷിപ്തതാല്പര്യങ്ങളും കയറിക്കൂടുന്നത് യുക്മ എന്ന മഹാപ്രസ്ഥാനത്തിന്റെ നാശത്തിനുകാരണമാകുമെന്നും ഇത്തരം ദുഷ് പ്രവണതകളെ ഒഴിവാക്കി എല്ലാവർക്കും പ്രവർത്തിക്കാനുള്ള വേദി സൃഷ്ടിക്കാൻ യുക്മയെ സ്നേഹിക്കുന്ന എല്ലാവരും തയ്യാറാകണമെന്ന് രാജി പ്രഖ്യാപനവേളയിൽ റീജിയണൽ ഭാരവാഹികൾ അറിയിച്ചു.
ആക്ടിങ് പ്രസിഡന്റ് – ജോമോന്‍ ചെറിയാന്‍
സെക്രട്ടറി- ജിജോ അരയത്ത്
ട്രഷറര്‍- ജോഷി ആനിത്തോട്ടത്തില്‍
ജോയിന്റ് സെക്രട്ടറി – ലിറ്റോ കോരത്ത്
ജോയിന്റ് ട്രഷറര്‍- വരുണ്‍ ജോണ്‍
നാഷണല്‍ എക്‌സിക്യൂട്ടിവ് – ലാലു ആന്റണി
നോമിനേറ്റഡ് അംഗങ്ങള്‍
ചാരിറ്റി കോര്‍ഡിനേറ്റര്‍ – ബിബിന്‍ എബ്രഹാം
സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ – ബിനു ജോസ്
ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ – സജി ലോഹിദാസ്
നേഴ്‌സസ് ഫോറം കോര്‍ഡിനേറ്റര്‍ – സോജന്‍ ജോസഫ്
പി.ആര്‍.ഒ – സാം തോമസ് എന്നിവർ അടങ്ങുന്ന റീജിയണൽ കമ്മറ്റിയാണ് രാജി വച്ചത് .