സെപ്റ്റംബര്‍ 22ന് യുഎസിലെ ടെക്‌സാസില്‍ ഹൗഡി മോദി പരിപാടി സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. ഹൂസ്റ്റണിലെ ഇന്ത്യന്‍ വംശജരാണ് പരിപാടി സംഘടിപ്പിക്കുന്നത്. 50,000ത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഇരു നേതാക്കളും ഉഭയകക്ഷി ചര്‍ച്ച നടത്തുകയും ചെയ്യും. വാഷിംഗ്ടണിലോ ന്യൂയോര്‍ക്കിലോ ആയിരിക്കും ചര്‍ച്ച നടക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ പ്രഖ്യാപിച്ചേക്കും. മാസങ്ങള്‍ നീണ്ട വ്യാപാര സംഘര്‍ഷത്തിന് ഇതോടെ അയവ് വരുമെന്നാണ് ഇരു രാജ്യങ്ങളുടേയും പ്രതീക്ഷ.
സെപ്റ്റംബര്‍ 27ന് മോദി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കും. കാശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ച് നില്‍ക്കുകയും പാകിസ്താന്‍ നിരന്തരം യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നതിന് ഇടയിലാണ് ഇത്. പ്രശ്‌ന അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക് കൊണ്ടുവരാനുള്ള പാകിസ്താന്റെ നീക്കം പരാജയപ്പെട്ടിരുന്നു.
അതേസമയം ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യ ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ വലിയൊരു വിഭാഗം യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്. അതേസമയം 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടാനൊരുങ്ങുന്ന ട്രംപിനെ സംബന്ധിച്ച് ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരുടെ വോട്ട് നിര്‍ണായകമാണ്. വിവിധ യുഎസ് കമ്പനി സിഇഒമാരെ മോദി 28ന് കാണും.
പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൗമാരക്കാരനെ ഏല്‍പ്പിച്ച് അച്ഛനും അമ്മയും കല്യാണം കഴിക്കാന്‍ പോയപ്പോള്‍ എറണാകുളം ബോട്ട് ജെട്ടിയില്‍ ഇന്നലെ നടന്നത് നാടകീയ സംഭവങ്ങള്‍. കൈക്കുഞ്ഞുമായി ബോട്ട് ജെട്ടിയില്‍ നാട്ടുകാര്‍ കണ്ടെത്തിയ കൗമാരക്കാരനെ പോലീസിലേല്‍പ്പിച്ചപ്പോഴാണ് ട്വിസ്റ്റുകള്‍ ഏറെയുള്ള കഥ പുറത്തുവന്നത്. സംഭവം എറണാകുളം സെന്‍ട്രല്‍ പോലീസ് അഴിമുഖത്തോട് വിശദീകരിച്ചത് ഇങ്ങനെ:
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് കൗമാരക്കാരന്റെ കയ്യില്‍ പത്ത് ദിവസം പോലും പ്രായമാകാത്ത കുഞ്ഞിനെ കണ്ടത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ആളാണെന്ന് കരുതിയാണ് നാട്ടുകാര്‍ പോലീസിനെ അറിയിച്ചത്. മാതാപിതാക്കള്‍ ഇല്ലാത്ത കുഞ്ഞും കൗമാരക്കാരന്റെ പരുങ്ങലുമാണ് നാട്ടുകാരെ ഈ നിഗമനത്തിലെത്തിച്ചത്. നാട്ടുകാരുടെ ചോദ്യം ചെയ്യലിലും പയ്യന്‍ ഒന്നും വിട്ടുപറയാന്‍ തയ്യാറായില്ല. അതോടെ പ്രശ്‌നം റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ മുന്നിലെത്തി.
കുട്ടിയുടെ അച്ഛന്‍ തന്റെ ചേട്ടനാണെന്നും അവര്‍ തലേന്ന് കോട്ടയത്തേക്ക് ഒരു ആവശ്യത്തിന് പോയിരിക്കുകയാണെന്നും താനും അവിടേക്ക് പോകുകയാണെന്നുമാണ് പയ്യന്‍ പറഞ്ഞത്. എന്നാല്‍ കോട്ടയത്ത് പോകാന്‍ എറണാകുളം ബോട്ട് ജെട്ടിയില്‍ എത്തിയതെന്തിനാണെന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. തുടര്‍ന്ന് പിങ്ക് പോലീസെത്തി കുഞ്ഞിനെയും പയ്യനെയും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അവിടെ വച്ച് കുട്ടിയുടെ മാതാപിതാക്കളുടെ നമ്പര്‍ വാങ്ങി പോലീസ് വിളിക്കുകയും ചെയ്തു. ഇരുവരോടും വൈകിട്ട് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. വൈകിട്ട് ഇവര്‍ എത്തിയതോടെയാണ് ആദ്യം ആശങ്ക നിറച്ച രസകരമായ കഥയുടെ ചുരുളഴിഞ്ഞത്.
പയ്യന്റെ പിതൃസഹോദര പുത്രനാണു കുഞ്ഞിന്റെ പിതാവ്. കൊച്ചിയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാളും കുട്ടിയുടെ അമ്മയും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിച്ചുവരുകയായിരുന്നു. ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന ഇവരുടെ കല്യാണം ചില കാരണങ്ങളാല്‍ വൈകിയിരുന്നു. പകരം ശനിയാഴ്ചത്തേക്കാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടയ്ക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തു. ഇത് ഇരുവരുടെയും വീട്ടില്‍ അറിഞ്ഞിരുന്നില്ല. കല്യാണശേഷം കുഞ്ഞിന്റെ കാര്യം വീട്ടില്‍ അറിയിക്കാം എന്നാണ് ഇവര്‍ കരുതിയിരുന്നത്.
വിവാഹം വരെ കുഞ്ഞിനെ മാറ്റിനിര്‍ത്താനായി സഹോദരനെ ചുമതലയേല്‍പിച്ച് ഇരുവരും വിവാഹത്തിനായി നാട്ടിലേക്കു പോവുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടന്‍ കുട്ടിയുമായി നാട്ടിലെത്താന്‍ അനുജന് നിര്‍ദേശവും നല്‍കിയിരുന്നു. എന്തായാലും ഇവരുടെ വിശദീകരണം ലഭിച്ചതോടെ പൊലീസ് കേസ് എടുക്കാതെ ഇവരെയും കുട്ടിയേയും കൗമരക്കാരനെയും വിട്ടയച്ചു.
ജിസ്മി മോൾടെ പഴയ ഷെഡ്
കട്ടപ്പന : സ്വരാജ് മുരിക്കാട്ടുകുടി ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജിസ്മി മോൾക്ക് ഈ പൊന്നോണം ഇരട്ടി മധുരം നൽകുന്നു . കൂലിപ്പണി ചെയ്തു ജീവിക്കുന്ന ജിസ്മിയുടെ പിതാവ് പൊയ്കയിൽ ടോമിയും ജിസ്മിയുടെ അമ്മ ജിൻസിയും മൂന്ന് സഹോദരങ്ങളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത് സെറ്റിൽമെന്റ് ഏരിയയിൽ പ്ലാസ്റ്റിക് ഷീറ്റ്
കൊണ്ട് മറച്ചിരുന്ന ഷെഡിലാണ്. വീടിനായി പല വാതിലുകളിലും മുട്ടിയെങ്കിലും കൈവശവകാശമോ മറ്റുരേഖകളോ ഇല്ലാത്തതതിനാൽ വീടിനുള്ള സഹായം ഇവർക്ക് ലഭിക്കുകയുണ്ടായില്ല. ജിസ്മി മോളുടെ സ്കൂളിലെ അദ്ധ്യാപികയായ ലബ്ബക്കട കൊച്ചുപറമ്പിൽ ലിൻസി ടീച്ചർ ഇവരുടെ ദുരവസ്ഥ കണ്ട് ഒരു വീട് നിർമിക്കാനുള്ള പ്രാരംഭ തയാറെടുപ്പുകൾ നടത്തി .ലബ്ബക്കട ജെ പി എം കോളേജിലെ രണ്ടാം വർഷ ബി എഡ് വിദ്യാർത്ഥികൾ പതിനായിരം രുപയ്ക്കുള്ള കട്ട വാങ്ങി അത് ചുമന്ന് നൽകുകയും ചെയ്തു .തുടർന്ന് ഇവരുടെ വീട് നിർമാണത്തിനായി ലിൻസി ടീച്ചർ പലരെയും സമീപിക്കുകയും ടീച്ചറിൻറെ ഭർത്താവ് സെബാസ്ററ്യൻ ജോലി ചെയ്യുന്ന കുട്ടിക്കാനം മരിയൻ കോളേജിലെ എം. സി. എ ഡിപ്പാർട്മെന്റിലെ അദ്ധ്യാപിക രാജി രാമകൃഷ്ണൻ ജിസ്മി മോളുടെ വീട് നിർമാണം ഏറ്റെടുക്കുകയുമായിരുന്നു . കഴിഞ്ഞ പ്രളയത്തിൽ ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലെ നിരവധി പേർക്ക് “കാവലായി “എന്ന പേരിൽ ട്രസ്റ്റ് സ്ഥാപിച്ചു നിരവധി ആളുകൾക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും രാജി രാമകൃഷ്ണൻ നൽകിയിരുന്നു .
ഭവനം നഷ്ടപെട്ട കീരിക്കരയിലെ വിധവയായ ചിന്നമ്മക്കും, വാഗമണ്ണിലെ സുശീലനും രാജി രാമകൃഷ്ണൻ വീട് നിർമിച്ചു നൽകിയിരുന്നു. തന്റെ സുഹൃത്തുക്കളുടെയും,നവ മാധ്യമങ്ങളുടെയും വിക്ടോറിയായിലെ ബെൻഡിഗോ മലയാളി അസോസിയേഷൻറെയും സഹകരണത്തോടെയാണ് കോളേജ് അധ്യാപികയായ രാജി രാമകൃഷ്ണൻ അർഹരായവർക്ക് സഹായം നൽകുന്നത് . നിർമാണം പൂർത്തിയായ വീടിന്റെ താക്കോൽ ദാനം കാഞ്ചിയാർ ഗ്രാമ പഞ്ചയത്ത് പ്രെസിഡണ്ട് വി.ആർ ശശി നിർവഹിച്ചു . കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ട് ആശ ആന്റണി ഗ്രാമ പഞ്ചയത്ത് അംഗം തങ്കമണി സുരേന്ദ്രൻ എന്നിവർ ചേർന്ന് ഭദ്ര ദീപം തെളിച്ചു .
ജിസ്മിമോൾക്കായി നിർമിച്ചനൽകിയ വീട്
കനത്ത മഴയിൽ ടോസ് പോലും നിശ്ചയിക്കാനാവതെ വന്നതോടെ ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി 20 മൽസരം ഉപേക്ഷിച്ചു. മത്സരം മഴ മൂലം ഒരു പന്ത് പോലും എറിയാതെയാണ് മൽസരം ഉപേക്ഷിച്ചത്. രാത്രി ഏഴ് മണിക്കായിരുന്നു മത്സരം തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. ഈ സമയവും ഗ്രൗണ്ടില്‍ നിറയെ വെള്ളം കെട്ടിക്കിടന്നതോടെയാണ് മൽസം ഉപേക്ഷിച്ചത്.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തേതായിരുന്നു ധരംശാലയില്‍ നടക്കേണ്ടിയിരുന്നത്. മഴ ഇടയ്ക്ക് കുറച്ചുനേരം നിന്നപ്പോള്‍ നേരിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു. രണ്ടാം മത്സരം 18ന് മൊഹാലിയില്‍ നടക്കും. 22 ന് ബംഗളൂരുവിലാണ് അവസാന മൽസരം. ടി20 പരമ്പരയ്ക്ക് പിന്നാലെ മൂന്ന് ടെസ്റ്റുകളും നടക്കുന്നുണ്ട്.
അതേസമയം, സീനിയര്‍ പേസര്‍മാര്‍ക്ക് വിശ്രമം അനുവദിച്ചു കൊണ്ടാണ് ടി20 പരമ്പരയില്‍ ഇന്ത്യയിറങ്ങുന്നത്. ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി, ദീപക് ചാഹര്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സ്പിന്‍ വിഭാഗത്തിൽ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലില്ല. പകരം രാഹുല്‍ ചാഹര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് സ്പിന്‍ കൈകാര്യം ചെയ്യുന്നത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായിയി ടീമിനെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മൽസരത്തിനിറങ്ങുന്നത്.
ഡോക്ടര്‍ മരിച്ചപ്പോള്‍ വീട് വൃത്തിയാക്കി. കിട്ടിയത് 2246 ഭ്രൂണങ്ങള്‍. അമേരിക്കയിലെ ഇല്ലിനോയിസ് എന്ന സ്ഥലത്താണ് സംഭവം. ഗര്‍ഭഛിദ്ര ഡോക്ടര്‍ എന്നറിയപ്പെടുന്ന ഉൾറിച് ക്ലോപ്‌ഫെറിന്‍റെ മരണശേഷമാണ് വീട്ടിൽ നിന്നാണ് ഭ്രൂണങ്ങൾ കണ്ടെത്തിയത്.
ഇന്ത്യാനയ്ക്കടുത്ത് സൗത്ത് ബെന്‍റിൽ ഇദ്ദേഹത്തിന് ക്ലിനിക്കുണ്ടായിരുന്നു. 2016ൽ ഇദ്ദേഹത്തിന്‍റെ വൈദ്യപരിശോധന ലൈസൻസ് പിൻവലിച്ച ശേഷം ഇത് തുറന്നിട്ടില്ല. 13 കാരിയായ പെൺകുട്ടിയ്ക്ക് ഗർഭഛിദ്രം നടത്തിയത് സർക്കാരിനെ അറിയിച്ചില്ലെന്ന കണ്ടെത്തലാണ് അദ്ദേഹത്തിന് ലൈസൻസ് നഷ്ടമാക്കിയത്. തിരുമ്മ് ചികിത്സയിൽ വിദഗ്ദ്ധനായ ഫിസിഷ്യൻ എന്നാണ് ഇദ്ദേഹത്തിന്‍റെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയത്. എന്നാൽ 43 വർഷമായി ഗർഭഛിദ്രം നടത്തുന്ന തനിക്ക് ഒരിക്കൽ പോലും കൈപ്പിഴ സംഭവിച്ചിട്ടില്ലെന്നാണ് അദ്ദേഹം ഈ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകൾ പറയുന്നത്.
“സ്ത്രീകളാണ് ഗർഭം ധരിക്കുന്നത്, പുരുഷനല്ല. അവരുടെ വ്യക്തിജീവിതത്തിൽ അവർക്ക് ഗുണകരമെന്ന് തോന്നുന്ന തീരുമാനം സ്ത്രീയെടുത്താൽ അതിനെ നമ്മൾ മാനിക്കേണ്ടതുണ്ട്. ഞാനിവിടെ ആരെയും തിരുത്താനില്ല. ഞാനിവിടെ ആരെക്കുറിച്ചും മുൻധാരണകൾ പങ്കുവയ്ക്കാനുമില്ല,” ഈ കേസിലെ വാദത്തിനിടെ കോടതിയിൽ ക്ലോപ്ഫെർ പറഞ്ഞതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോക്ടറുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത 2246 ഭ്രൂണങ്ങളും വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പാലാ: പാലായില്‍ എൻസിപിയില്‍ പൊട്ടിത്തെറി. എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ്ബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ പാര്‍ട്ടി വിട്ടു. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തേയും എല്‍ഡിഎഫിനെയും സമീപിച്ചിരുന്നു. എന്നാല്‍, ഒടുവില്‍ കാപ്പൻ തന്നെ സ്ഥാനാര്‍ത്ഥിയായതോടെ അസംതൃപ്തിയിലായിരുന്നു. പിന്നാലെയാണ് പാര്‍ട്ടി വിട്ടത്.
അതേസമയം, ഈ 42 പേരെയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ പുറത്താക്കിയതാണെന്നാണ് എന്‍സിപി നേതൃത്വത്തിന്‍റെ പ്രതികരണം. ഉഴവൂര്‍ വിജയനും മാണി സി കാപ്പനും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെന്നാണ് സൂചന.
മുണ്ടക്കയം : മുപ്പത്തിയൊന്നാം മൈലിന് സമീപത്തുവച്ചുണ്ടായ ബസ്സപകടത്തിൽ നൂറിലധികം
പേർക്ക് പരിക്ക് . തെറ്റായ ദിശയിലൂടെ അമിതവേഗത്തിൽ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് സ്വകാര്യ ബസിൽ മുഖാമുഖം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളുടെയും മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു . ഇരു ബസുകളുടെയും ഡ്രൈവര്‍മാരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇരുപതിലധികം പേരെ കോട്ടയം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസിന്റെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടകാരണമെന്ന് യാത്രക്കാര്‍ പറയുന്നു.
ഞായറാഴ്ച 2.15ന് കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയില്‍ മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിന് സമീപമാണ് അപകടം നടന്നത്. കട്ടപ്പനയില്‍ നിന്നും ചങ്ങനാശ്ശേരിക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ചങ്ങനാശ്ശേരിയില്‍ നിന്നും കട്ടപ്പനയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. സ്വകാര്യ ബസിന്റെ സീറ്റുകള്‍ ഇളകി വേര്‍പെട്ട നിലയിലായിരുന്നു.
കാഞ്ഞിരപ്പള്ളിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം, ജെ.സി.ബി ഉപയോഗിച്ച് ഇരുബസുകളും വലിച്ചുമാറ്റിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒന്നര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഓണാവധി അവസാനിക്കുന്ന ദിവസമായതിനാല്‍ ഇരു ബസുകളിലും പതിവിലും എറെ തിരക്കായിരുന്നു.
അമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 20ലേറെപ്പേരെ രക്ഷപ്പെടുത്തിയെന്നും 25 ലേറെപ്പേരെ കാണാനില്ലെന്നുമാണ് വിവരം. കാണാതായവർക്കായി ദുരന്തനിവാരണസേന തെരച്ചിൽ തുടരുകയാണ്. 11 ജീവനക്കാരടക്കം 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കിഴക്കൻ ഗോദാവരി ജില്ലയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം.
ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തിൽനിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ആന്ധ്രപ്രദേശ് ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റേതാണ് അപകടത്തിൽപ്പെട്ട ബോട്ടെന്നാണ് വിവരം. കാണാതായവർക്കായി ഹെലികോപ്റ്ററിലും തെരച്ചിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്ര സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഒപ്പം മന്ത്രിമാരുടെ സംഘത്തോടും രക്ഷാപ്രവർത്തകരോടും എത്രയും വേഗം അപകടസ്ഥലത്ത് എത്താൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദേശിക്കുകയും ചെയ്തിരുന്നു.
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ 21നാണു വോട്ടെടുപ്പ്. ലിബറൽ പാർട്ടി ടിക്കറ്റിൽ രണ്ടാമൂഴത്തിനു മത്സരിക്കുന്ന ട്രുഡോയ്ക്ക് ഇത്തവണ ജയിക്കാൻ ഏറെ വിയർപ്പ് ഒഴുക്കേണ്ടിവരും. പ്രതിപക്ഷ കൺസർവേറ്റീവുകൾ ശക്തമായ പ്രചാരണം ആരംഭിച്ചു. സമ്പദ് വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയായിരിക്കും ഇത്തവണത്തെ മുഖ്യ തെരഞ്ഞെടുപ്പു പ്രചാരണ വിഷയം
ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ മങ്ങുന്നതായി റിപ്പോര്‍ട്ട്. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ഓര്‍ബിറ്ററിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബന്ധം നഷ്ടമായ ലാന്‍ഡറിനെ കണ്ടെത്തിയിട്ട് ഒരാഴ്ചയായിട്ടും ബന്ധം പുന:സ്ഥാപിക്കാന്‍ കഴിയാത്തതാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത്. ഒരു ചാന്ദ്ര ദിവസം – അതായത് ഭൂമിയിലെ 14 ദിവസങ്ങളാണ് വിക്രം ലാന്‍ഡറിന് ചന്ദ്രനില്‍ ദൗത്യമുള്ളത്. ഇനി ഒരാഴ്ച മാത്രമേ ലാന്‍ഡറിന് ആയുസ് ബാക്കിയുള്ളൂ.
സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലുള്ള സമയത്ത് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങേണ്ടിയിരുന്ന ലാന്‍ഡറുമായുള്ള ബന്ധം, നിര്‍ദ്ദിഷ്ട ലാന്‍ഡിംഗ് പ്രദേശത്ത് നിന്ന് 2.1 കിലോമീറ്റര്‍ അകലെ നഷ്ടമാവുകയായിരുന്നു. സെപ്റ്റംബര്‍ എട്ടിന് തന്നെ തെര്‍മല്‍ ഇമേജിലൂടെ ലാന്‍ഡര്‍ കണ്ടെത്താനായില്ലെങ്കിലും ബന്ധം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉദ്ദേശിച്ചിരുന്ന സോഫ്റ്റ് ലാന്‍ഡിംഗിന് പകരം ഹാര്‍ഡ് ലാന്‍ഡിംഗാണ് നടന്നത്. ചാന്ദ്രോപരിതലത്തില്‍ പര്യവേഷണം നടത്തേണ്ട പ്രഗ്യാന്‍ റോവര്‍ വിക്രം ലാന്‍ഡറിനകത്താണുള്ളത്.
ബാറ്ററി ചാര്‍ജ്ജ് തീര്‍ന്നുകൊണ്ടിരിക്കുകയാണ്. സമയം കഴിയുന്തോറും ദൗത്യം അസാധ്യമായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് ഒരു ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ഐഎസ്ആര്‍ഒ ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡിംഗ് നെറ്റ്‌വര്‍ക്കിലെ സംഘം ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. അതേസമയം കാര്യമായ പ്രതീക്ഷയില്ല. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ബാറ്ററികള്‍ റീചാര്‍ജ്ജ് ചെയ്യാനുള്ള സാധ്യതയും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഹാര്‍ഡ് ലാന്‍ഡിംഗ് സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കി. സിഗ്നലുകള്‍ സ്വീകരിക്കാന്‍ കഴിയാത്ത വിധം ലാന്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചിരിക്കാം എന്ന് ഐഎസ്ആര്‍ഒ കരുതുന്നു.