വടക്കന്‍ ബഹാമസില്‍ വന്‍ നാശംവിതച്ചുകൊണ്ട് ഡോറിയന്‍ ചുഴലിക്കാറ്റ് അമേരിക്കയിലെ ഫ്‌ലോറിഡയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തേക്ക് നീങ്ങുകയാണ്. ഗ്രേറ്റ് അബാകോ, ഗ്രാന്‍ഡ് ബഹാമ ദ്വീപുകളില്‍ മാത്രം ഇതുവരെ 13,000 വീടുകളെങ്കിലും തകര്‍ത്തിട്ടുണ്ട്. അടുത്ത കുറച്ചു മണിക്കൂറുകള്‍കൂടെ ഈ ദ്വീപുകളില്‍ തന്നെ കാറ്റ് ആഞ്ഞുവീശും. ഗ്രാന്‍ഡ് ബഹാമ ദ്വീപിലെ ആളുകള്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തില്‍ നിന്നും ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അബാക്കോ ദ്വീപുനിവാസികളോടും അഭയകേന്ദ്രങ്ങളില്‍തന്നെ തുടരണമെന്നും നിര്‍ദേശിക്കുന്നു.
അറ്റ്‌ലാന്റിക് മേഖലയില്‍ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. കാറ്റഗറി 5 കൊടുങ്കാറ്റായി വളര്‍ന്ന് മണിക്കൂറില്‍ 335 കിലോമീറ്റര്‍ വേഗതയിലാണ് ബഹാമാസിലൂടെ ഡോറിയന്‍ വീശിയടിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് അവിടെ വെള്ളപ്പൊക്കം ഉണ്ടായി. 18 അടിയിലേറെ ഉയര്‍ന്ന തിരമാലകള്‍ ദുരന്തത്തിന്റെ ആക്കം കൂട്ടി. വീടുകളുടെ മേല്‍ക്കൂരകള്‍ തകരുകയും വാഹനങ്ങളടക്കം പാറിപ്പോവുകയും ചെയ്തു. എന്നാല്‍ പ്യൂര്‍ട്ടോറിക്കോയില്‍ കാര്യമായ നാശനഷ്ടം ഉണ്ടാക്കിയിട്ടില്ല.
നാടിനെയാകെ വീഴുങ്ങുന്ന തരത്തില്‍ അതിവിനാശകാരിയായ കൊടുങ്കാറ്റ് അടിച്ചിരിക്കുകയാണെന്ന് ബഹാമിയന്‍ പ്രധാമന്ത്രി ഹുബേര്‍ട്ട് മിന്നിസ് പറഞ്ഞു. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്രമാത്രം സങ്കടത്തോടെയും ഗൗരവത്തോടെയും ബഹാമിയന്‍ ജനതയെ അഭിസംബോധന ചെയ്യുന്നത്. ഇങ്ങനെയൊരു സാഹചര്യം താന്‍ ആദ്യമായാണ് നേരിടുന്നതെന്നും മിന്നിസ് പറഞ്ഞു.
കരീബിയന്‍ ദ്വീപ് രാജ്യമായ ബഹാമസിലെ അബാക്കോയിലാണ് ആദ്യം ഡോറിയന്‍ കരയില്‍ പ്രവേശിച്ചത്. സാവധാനത്തില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് കൂടുതല്‍ ശക്തായാര്‍ജിച്ച് രണ്ട് ദിവസത്തിനകം അമേരിക്കന്‍ തീരം തൊടും. ഫ്‌ലോറിഡയിലും സൗത്ത് കാരലൈനയിലും ജോര്‍ജിയയിലും 10 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു.
കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും ഫെഡറല്‍ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫ്‌ലോറിഡയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ആഞ്ഞടിക്കുന്ന ഏറ്റവും ശക്തിയേറിയ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഡോറിയന്‍. ഇതിന് മുമ്പ് 1935-ലുണ്ടായ ലൈബര്‍ ഡേ ചുഴലിക്കാറ്റാണ് ഇതിനുമുന്‍പുണ്ടായ ഏറ്റവും ശക്തവും വിനാശകാരിയുമായ ചുഴലിക്കാറ്റ്.
ഹിന്ദു പെണ്‍കുട്ടിയുടെ ക്രിസ്ത്യന്‍ പേര് വിവാഹ രജിസ്‌ട്രേഷന് തടസം പറഞ്ഞ് ഗുരുവായൂര്‍ നഗരസഭ. ഓഗസ്റ്റ് 24 ന് ഗുരുവായൂര്‍ വച്ച് വിവാഹിതരായ ദമ്പതികള്‍ക്കാണ് ഗുരുവായൂര്‍ നഗരസഭയില്‍ നിന്ന് ഇത്തരമൊരു ദുരനുഭവം നേരിട്ടത്.
പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന അന്തരിച്ച കെ ജയചന്ദ്രന്റേയും അഭിഭാഷകയായ ആനന്ദ കനകത്തിന്റേയും മകളായ ക്രിസ്റ്റീനയുടെ പേരാണ് വിവാഹ രജിസ്‌ട്രേഷന്‍ വേളയില്‍ പൊല്ലാപ്പായത്. ക്രിസ്റ്റീന എമ്പ്രെസ്സ് എന്നാണ് വധുവിന്റെ മുഴുവന്‍ പേര്. ഹിന്ദു വിവാഹനിയമപ്രകാരം രജിസ്ട്രര്‍ ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു നഗരസഭ അധികൃതര്‍ പറഞ്ഞത്.
രജിസ്‌ട്രേഷന് വേണ്ട എല്ലാ രേഖകളുമായി എത്തിയിട്ടും ദമ്പതികളോട് വധു ഹിന്ദുവാണെന്ന് തെളിയിക്കുന്ന രേഖ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു അധികൃതര്‍. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഹിന്ദു എന്ന് അടയാളപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സ്വീകരിക്കാന്‍ നഗരസഭ രജിസ്‌ട്രേഷന്‍ വകുപ്പ് അധികൃതര്‍ തയ്യാറായില്ല. സാസ്‌കാരികപ്രവര്‍ത്തകനായ വേണു എടക്കഴിയൂരായിരുന്നു ഇവര്‍ക്ക് സാക്ഷിയായി എത്തിയത്.
മത നിരപേക്ഷമായി പ്രവര്‍ത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാതി ചോദിക്കുന്നുവെന്ന പരാതിയുമായി വേണു എടക്കഴിയൂരാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടത്. നവോത്ഥന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സര്‍ക്കാരിന് മാനക്കേടുണ്ടാക്കുന്ന കാര്യമാണ് ഇതെന്നന്നും, ഇത്തരം അസംബന്ധങ്ങളായ നിയമങ്ങള്‍ മാറ്റാന്‍ എന്തുകൊണ്ട് ഇടത് പക്ഷം ശ്രമിക്കുന്നില്ലെന്നും വേണു എടക്കഴിയൂര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
അച്ഛന്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍, അകാലത്തില്‍ അന്തരിച്ച കെ ജയചന്ദ്രന്‍; ‘അമ്മ: കോഴിക്കോട്ടെ അഭിഭാഷക ആനന്ദകനകം. മകളുടെ പേര്: ക്രിസ്റ്റീന എമ്പ്രെസ്സ്. വരന്‍: ദീപക് രാജ്. വിവാഹം നടന്നത് ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ ആഗസ്ത് 24, 2019. വിവാഹ സല്‍ക്കാരം: ഔട്ടര്‍ റിങ് റോഡിലെ ഗോകുലം ശബരിയില്‍; പിന്നെ കോഴിക്കോടും ഉണ്ടായിരുന്നു.
കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത് ഇന്ന് അവര്‍ ഗുരുവായൂര്‍ നഗരസഭയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വന്നപ്പോഴായിരുന്നു. ജയന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ഞാനായിരുന്നു സാക്ഷി. രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥന്‍ വധുവിന്റെ പേരില്‍ ഉടക്കി. ക്രിസ്റ്റീന എന്നത് ക്രിസ്ത്യന്‍ പേരാണ്; ഇത് ഹിന്ദു വിവാഹ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ല. അതല്ല, അങ്ങനെവേണമെങ്കില്‍ ക്രിസ്റ്റീന ഹിന്ദുവാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. രേഖകള്‍ അപ്പോള്‍ അവരുടെകയ്യില്‍ ഇല്ല. എസ് എസ് എല്‍ സി സെര്‍ട്ടിഫിക്കറ്റില്‍ ഹിന്ദു എന്ന് ചേര്‍ത്തിട്ടുണ്ട്; (അത് പാടില്ല എന്ന് ജയന്‍ വാശിപിടിച്ചിട്ടും സ്‌കൂള്‍ അധികാരികള്‍ അത് ചേര്‍ത്തുകയായിരുന്നു എന്ന് ആനന്ദകനകം) വിവരം കൗണ്‍സിലറും സുഹൃത്തുമായ സുരേഷ് വാര്യരോട് പറഞ്ഞുനോക്കി, അയാള്‍ സെക്ഷനിലെ ഒരാളുമായി സംസാരിക്കുകയും ചെയ്തു; നടന്നില്ല. പിന്നെ പലരോടും പറഞ്ഞുനോക്കി; ഒന്നും നടന്നില്ല, അവര്‍ തിരിച്ചു കോഴിക്കോട്ടേക്ക് പോയി.ഇനി മറ്റൊരു ദിവസം വരും.
മത നിരപേക്ഷമായി പ്രവര്‍ത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാതി പറയുന്നു; പറയിപ്പിക്കുന്നു എന്നതാണ് ഇവിടുത്തെ കാതലായ പ്രശ്‌നം. നിങ്ങള്‍ ഹിന്ദുവാണെങ്കില്‍ ഹിന്ദുക്കളുടെ പേര് ഇടണം (അവ ഏതൊക്കെ എന്ന് പക്ഷെ ആര്‍ക്കും അറിയില്ല; പ്രത്യക്ഷത്തില്‍ ഹിന്ദു പേരാണ് എന്ന് ബോധ്യപ്പെട്ടാല്‍ മതി എന്നാണ് ഉദ്യോഗസ്ഥരുടെ ന്യായം!) അതാണ് റൂള്‍, അതില്‍ കടുകിട മാറ്റം വരുത്താന്‍ ആര്‍ക്കും ആകില്ല!
ഇത്തരം അസംബന്ധങ്ങളായ നിയമ ങ്ങള്‍ മാറ്റാന്‍ എന്തുകൊണ്ട് ഇടത് പക്ഷം ശ്രമിക്കുന്നില്ല? (പല ജനപ്രതിനിധികള്‍ക്കും ഒരു നിയമവും അറിയില്ല, അവര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് അപ്പാടെ ശരിവെക്കുന്നു; ജനകീയ ഭരണമാണ് എന്ന് പറയുന്നത് ഭംഗി വാക്ക് പറയലാണ്; നടക്കുന്നത് അന്തവും കുന്തവുമില്ലാത്ത ഉദ്യോഗസ്ഥരുടെ ഭരണമാണ്! വകുപ്പ് മന്ത്രിയുടെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ട വിഷയമാണ് ഇത്. ദയവായി തദ്ദേശ സ്വായംഭരണ സ്ഥാപനങ്ങളെക്കൊണ്ട് ജാതി ചോദിപ്പിക്കരുത്; പറയിപ്പിക്കരുത്. നവോത്ഥന മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സര്‍ക്കാരിന് മാനക്കേടുണ്ടാക്കുന്ന കാര്യമാണ് ഇത്!
(ഇക്കാര്യം അറിഞ്ഞു രണ്ടു ലാര്‍ജ്ജ് വെള്ളം ചേര്‍ക്കാതെ അടിച്ചു ജയന്‍ ഇപ്പോള്‍ എവിടെയോ ഇരുന്ന് ചിരിക്കുന്നുണ്ടാകും!)
പൊതുസ്ഥലങ്ങളില്‍ വച്ചുള്ള ആളുകളുടെ തുറിച്ചുനോട്ടം കാരണം വലിയ അപമാനം തോന്നാറുണ്ടെന്ന് തുറന്ന് പറഞ്ഞ് പോണ്‍ നടി മിയ ഖലീഫ. പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ നേരിടുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ചും സ്വകാര്യത നഷ്ടപ്പെടുന്നതിനെക്കുറിച്ചും ബിബിസി ഹാര്‍ഡ്ടോക്കിന് നല്‍കിയ അഭിമുഖത്തിലാണ് മിയ ഖലീഫ തുറന്നു പറഞ്ഞത്.
‘ആളുകളുടെ തുറിച്ചു നോട്ടങ്ങള്‍ കാണുമ്പോള്‍ അവര്‍ക്ക് തന്റെ വസ്ത്രങ്ങള്‍ക്കിടയിലൂടെ കാണാം എന്നാണ് തോന്നുക. അപ്പോള്‍ വലിയ അപമാനം തോന്നാറുണ്ട്. താന്‍ ഒരു ഗൂഗിള്‍ സെര്‍ച്ചിനപ്പുറത്തുള്ള വ്യക്തിയായതിനാല്‍ സ്വകാര്യതയ്ക്കുള്ള അവകാശം മുഴുവന്‍ നഷ്ടപ്പെട്ടുവെന്നാണ് തോന്നുകയെന്നും മിയ അഭിമുഖത്തില്‍ പറഞ്ഞു.
പോണ്‍ മേഖലകളിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞതിന് ശേഷം നിരവധി പേര്‍ അതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മെയിലുകള്‍ അയക്കുന്നുണ്ടെന്നും താരം പറഞ്ഞു. സെക്സ് ട്രാഫിക്കിങ്ങിലൂടെ പോണ്‍ സിനിമയിലഭിനയിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഒരുപാട് പേരെക്കുറിച്ച് അറിയുന്നുണ്ട്. അതെല്ലാം അറിയുമ്പോള്‍ ഞാന്‍ തുറന്നു പറയാന്‍ തയ്യാറായത് നന്നായെന്ന് തോന്നുന്നുവെന്നും മിയ പറഞ്ഞു.
മിയ ഖലീഫ നേരത്തെ നല്‍കിയ മറ്റൊരു അഭിമുഖത്തില്‍, പോണ്‍ സിനിമകളിലെ അഭിനയം നിര്‍ത്താനുള്ള കാരണങ്ങളും പോണ്‍ ഇന്റസ്ട്രിയില്‍ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞിരുന്നു. പോണ്‍ സിനിമകളില്‍ അഭിനയിച്ച് താന്‍ ആകെ സമ്പാദിച്ചത് വെറും എട്ടു ലക്ഷം രൂപയാണെന്നും, ഹിജാബ് ധരിച്ച തന്റെ വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ ഐഎസില്‍ നിന്നും ഭീഷണികള്‍ ഉയര്‍ന്നിരുന്നുവെന്നും മിയ ആ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
2015ല്‍ കേവലം മൂന്നു മാസം മാത്രമാണ് പോണ്‍ മേഖലയില്‍ പ്രവര്‍ത്തിച്ചതെങ്കിലും ഏറ്റവും അധികം സേര്‍ച്ച് ചെയ്യപ്പെട്ട പോണ്‍ താരങ്ങളില്‍ ഒരാളായിരുന്നു മിയ. ആഗോള ഭീകരസംഘടനയായ ഐഎസിന്റെ വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് നീലച്ചിത്ര മേഖല വിടാനുള്ള തീരുമാനം.
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് നടപടി. കൊല്‍ക്കത്തയിലെ അലിപോര്‍ സി.ജെ.എം കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 15 ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണം.
ഷമിക്കൊപ്പം സഹോദരന്‍ ഹാസിദ് അഹമ്മദിനും അറസ്റ്റ് വാറണ്ടുണ്ട്. ഐപിസി 498 എ പ്രകാരമാണ് ഷമിക്കും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്. ഹസിന്റെ പരാതിയില്‍ ഷമി ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പരസ്ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയുമടക്കം നിരവധി ആരോപണങ്ങള്‍ ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ ഉന്നയിച്ചിരുന്നു. പരസ്ത്രീ ബന്ധം തെളിയിക്കാനായി ഷമിയുടെ ഫോണിലെ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഹസിന്‍ ജഹാന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം വെസ്റ്റന്‍ഡീസ് പര്യടനത്തിലാണ് ഷമി.
എന്നാൽ ഷമിക്കെതിരെ ഉടന്‍ നടപടി ഉണ്ടാകില്ലെന്ന് ബിസിസിഐ. കോല്‍ക്കത്തയിലെ അലിപോര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്.
സമുദായ നേതാവ് ആയതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാറും തന്റെ കേസില്‍ ഇടപെട്ടതെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. മറ്റ് സമുദായ നേതാക്കള്‍ കേസില്‍ പെട്ടാലും ഈ ഇടപെടലുണ്ടാകും. എന്നാല്‍, ഗോകുലം ഗോപാലന്‍ സമുദായ നേതാവ് അല്ലെന്നും തുഷാര്‍ പറഞ്ഞു.
അതേസമയം ചെക്ക്കേസില്‍ കോടതിക്ക് പുറത്ത് നാസില്‍ അബ്ദുല്ലയുമായി ഇനി ഒത്തുതീര്‍പ്പ് ശ്രമമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ടുപോകും. നാട്ടില്‍ കേസ് കൊടുക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസിനെ വര്‍ഗീയവല്‍ക്കരിക്കാനുളള ശ്രമം ദുഖകരമാണെന്നും തുഷാര്‍ പറഞ്ഞു. തന്റെ ഭാഗം ശരിവയ്ക്കുന്നതാണ് പരാതിക്കാരനായ നാസിലിന്റെ ശബ്ദസന്ദേശം. ശബ്ദരേഖ പുറത്തുവന്നതോടെ കേസില്‍ നാസില്‍ പുകമറ സൃഷ്ടിക്കുകയാണെന്ന് എല്ലാവര്‍ക്കും മനസ്സിലായെന്നും തുഷാര്‍ പറഞ്ഞു. സിവില്‍ കേസ് കോടതി തള്ളിയതാണെന്നും തുഷാര്‍ വ്യക്തമാക്കി.
തുഷാറിനെ ചെക്ക് കേസില്‍ കുടുക്കാന്‍ അജ്മാനിലെ നാസില്‍ അബ്ദുല്ല നടത്തിയതെന്നു സംശയിക്കുന്ന വാട്സാപ് സന്ദേശങ്ങളുടെ ശബ്ദരേഖകളാണ് പുറത്തു വന്നത്. തന്റെ സുഹൃത്തിനോട് നാസില്‍ അബ്ദുളള സംസാരിക്കുന്നതാണ് ശബ്ദരേഖ.ഇയാളുടെ പേര് സന്ദേശത്തില്‍ വെളിപ്പെടുത്തിയിട്ടില്ല.
അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ തുഷാര്‍ ഒപ്പിട്ട ചെക്ക് ലഭിക്കുമെന്നും മറ്റ് രേഖകള്‍ കൈവശമുള്ളതിനാല്‍ തുഷാറിനെ കുടുക്കാന്‍ കഴിയുമെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. തനിക്ക് തരാനുള്ള പണം തുഷാര്‍ കുറച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍, അത് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ പക്കല്‍ രേഖയൊന്നുമില്ലെന്നും നാസില്‍ പറയുന്നതായി സംഭാഷണത്തില്‍ വ്യക്തമാണ്.
തുഷാര്‍ കുടുങ്ങിയാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ പണം തരും. തുഷാര്‍ അകത്തായാല്‍ വെളളാപ്പളളി ഇളകുമെന്നും ശബ്ദരേഖയില്‍ പറയുന്നു
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതാവ് എന്‍. ഹരി എന്‍.ഡി.എ. സ്ഥാനാര്‍ഥി. ബി.ജെ.പി. ദേശീയ നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
ബി.ജെ.പി. കോട്ടയം ജില്ലാ പ്രസിഡന്റാണ് എന്‍. ഹരി. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്ത് അംഗമായും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും എന്‍. ഹരി പാലായില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
സെപ്റ്റംബര്‍ 23-നാണ് പാലാ നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലിനെയും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മാണി സി. കാപ്പനെയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കെ.എം.മാണിയെ മനസിലേറ്റിയ പാലാകാർക്ക് മുന്നിലേക്കാണ് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം വോട്ട് ചോദിച്ചെത്തേണ്ടത്. പാലാകാർക്ക് സുപരിചിതനാണെങ്കിലും സ്ഥാനാർഥിയാകുമ്പോൾ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ അനിവാര്യം. തിരഞ്ഞെടുപ്പിനായി സ്ഥാനാർഥിയെ ഒരുക്കിയെടുക്കേണ്ട കടമ ഏറ്റെടുത്തിരിക്കുകയാണ് അണികള്‍.
തിരഞ്ഞെടുപ്പ് കാലത്ത് ചിരിയാണ് താരമെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടേം തിരിച്ചറിയുന്നു. വെറും ചിരി പോര മനസറിഞ്ഞ് തന്നെ ചിരിക്കണം. ചിരിക്കേണ്ടതെങ്ങനെയെന്ന് ഫോട്ടോഗ്രഫർക്ക് പിന്നാലെ അണികളുടെയും ക്ലാസ്. ഒടുവിൽ ആഗ്രഹിച്ച ചിരി സ്ഥാനാർഥിയുടെ മുഖത്ത് വിരിഞ്ഞു.
ഫോട്ടോ ഷൂട്ടിൽ ചിരി വൈകിയെങ്കിലും തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചിരിക്കുമെന്ന കാര്യത്തിൽ സ്ഥാനാർഥിക്ക് സംശയമില്ല. മണ്ഡലത്തിൽ മാത്രമല്ല വ്യക്തികൾക്കും മാറ്റത്തിന്റെ കാലമാണ് തിരഞ്ഞെടുപ്പ്.
എതിരാളി ആരായാലും ഇക്കുറി പാലായിൽ തന്റെ വിജയം ഉറപ്പെന്ന് മാണി സി കാപ്പൻ. പാലായിൽ താൻ തുടർച്ചയായി മൽസരിക്കാൻ തുടങ്ങിയതു മുതലാണ് വികസന പദ്ധതികൾ നടപ്പാക്കാൻ കെ.എം.മാണി നിർബന്ധിതനായതെന്നും മാണി സി.കാപ്പൻ അവകാശപ്പെട്ടു. സെപ്റ്റംബര്‍ 27-നാണ് വോട്ടെണ്ണല്‍.
നെന്മാറ: പോത്തുണ്ടിക്ക് സമീപം വീടിനകത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പോത്തുണ്ടി ഡാമിനുസമീപം തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയാണ് (38) വെട്ടേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം.
ഉച്ചയ്ക്ക് പെയ്ത ശക്തമായ മഴയില്‍ വീടിനുമുന്നില്‍ ഉണക്കാന്‍ വെച്ചിരുന്ന മുളകും മല്ലിയുമെടുക്കാന്‍ വരാത്തതിനെത്തുടര്‍ന്ന് സമീപവാസികള്‍ നോക്കിയപ്പോഴാണ് ഫ്രിഡ്ജിനുസമീപം വീണു കിടക്കുന്നതായി കണ്ടത്. ഈ സമയം ടി.വി. പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഷോക്കേറ്റ് വീണതാണെന്ന് കരുതി വീട്ടില്‍ കയറാന്‍ നോക്കിയപ്പോള്‍ മുന്നിലെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പിന്നീട് പിറകുവശത്തുള്ള വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന അയല്‍വാസികള്‍ ഉടന്‍ നെന്മാറ പോലീസില്‍ വിവരമറിയിച്ചു. രക്തത്തില്‍ മുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പോലീസ് സ്ഥലത്തെത്തി മൃതദേഹം നെന്മാറ സാമൂഹികാരോഗ്യകേന്ദ്രം മോര്‍ച്ചറിയിലേക്ക് മാറ്റി. കഴുത്തിനും കൈയ്ക്കുമാണ് വെട്ടേറ്റിട്ടുള്ളത്. വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരും പരിശോധന നടത്തി. വീടിന് സമീപത്ത് കണ്ട വാച്ചില്‍ മണം പിടിച്ച് പോലീസ് നായ തൊട്ടടുത്തുള്ള വരമ്പിലൂടെ ഓടി അയ്യപ്പന്‍കുന്നിലെത്തുകയും ചെയ്തു. പിന്നീട് തൊട്ടുമുന്നിലുള്ള അയല്‍വാസിയുടെ വീടിന്റെ ശൗചാലയത്തില്‍ കയറി. സംഭവസ്ഥലത്തുനിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
ആലത്തൂര്‍ ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് പരിസരപ്രദേശങ്ങളില്‍ പരിശോധന നടത്തി.
നടുക്കം മാറാതെ ബോയന്‍ കോളനിക്കാര്‍
പോത്തുണ്ടി അണക്കെട്ടിനു താഴെയുള്ള ബോയൻ കോളനിയിലെ അവസാനത്തെ വീടാണ് സജിതയുടേത്. ഏതൊരു കാര്യത്തിനും ഈ കല്ലിട്ട പാതയിലൂടെ നടന്നുവേണം പോത്തുണ്ടിയിലേക്ക് എത്തിച്ചേരാൻ. അതുകൊണ്ടുതന്നെ എല്ലാവർക്കും സുപരിചിതയായിരുന്നു സജിത. കൊല്ലപ്പെട്ടുവെന്ന് പറഞ്ഞപ്പോൾ ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.
ശനിയാഴ്ച ഉച്ചയോടെ പെയ്ത മഴ തോർന്നതിനൊപ്പം കോളനിയിലാകെ ദുഃഖത്തിലാക്കിയാണ് ഈ വാർത്ത പരന്നത്. മാവേലി സ്‌റ്റോറിലേക്ക് പോയി മടങ്ങിവന്ന തൊട്ടടുത്തവീട്ടിലെ പുഷ്പയാണ് മഴ വന്നിട്ടും ഉണക്കാൻവെച്ചിട്ടുള്ള മുളകും മല്ലിയുമെടുക്കാൻ വരാതിരുന്ന സജിതയെ ആദ്യം അന്വേഷിച്ചത്. സുധാകരന്റെ അമ്മ ലക്ഷ്മിയോടൊപ്പം അവിടൊക്കെ അന്വേഷിച്ചുവെങ്കിലും അലക്കിയ തുണിപോലും ഉണക്കാനിടാതെ വെച്ചിരിക്കുന്നതാണ് കണ്ടത്.
തുടർന്നുള്ള പരിശോധനയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ട് പേടിച്ച് ബഹളം വെച്ചതോടെയാണ് കോളനിക്കാരെല്ലാം ഇവിടേയ്ക്ക് ഓടിയെത്തിയത്. നെന്മാറയിൽ നിന്ന് പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുമ്പോഴും സജിത മരിക്കരുതെന്ന പ്രാർഥനയിലായിരുന്നു കോളനിയിലുള്ളവർ. മരണവിവരമറിഞ്ഞതും തൊട്ടടുത്തെ വീട്ടമ്മമാർ പലരും വാവിട്ടുകരഞ്ഞു.
ഒടുവിൽ പ്രതി പിടിയിലായപ്പോൾ
വീട്ടമ്മയുടെ കൊലപാതകത്തിന് കാരണമായത് പ്രതിയുടെ അന്ധവിശ്വാസവും വ്യക്തിവൈരാഗ്യവും. ബോയന്‍ കോളനിയില്‍ സജിത കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ചെന്താമരാക്ഷനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
ബോയന്‍ കോളനിയില്‍ കൊല്ലപ്പെട്ട സജിതയുടെ വീടിന് സമീപം താമസിക്കുന്ന ചെന്താമരാക്ഷനാണ് പ്രതി. പൊലീസ് ഏറെ പാടുപെട്ടാണ് ചെന്താമരാക്ഷനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കൊലപാതകത്തിന്റെ നടുക്കം വിട്ടുമാറാെത അത്രമാത്രം നാടൊന്നാകെ രോഷത്തിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് സജിതയെ വീടിനുളളില്‍ വച്ച് ചെന്താമരാക്ഷന്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ചെന്താമരാക്ഷന്‍ വീടിന് സമീപത്തുളളവരുമായി ഏറെ നാളായി അടുപ്പമില്ല. അന്ധവിശ്വാസവും വ്യക്തിവൈരാഗ്യവും കൊലപാതകത്തിന് കാരണമായി. നാലു പേരെ കൊല്ലുമെന്ന് ചെന്താമരാക്ഷന്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. തിരുപ്പൂരില്‍ ഡ്രൈവറായി ജോലിചെയ്യുകയാണ് ഭര്‍ത്താവ് സുധാകരന്‍. കുന്ദംകുളത്ത് നഴ്‌സിങ് വിദ്യാര്‍ഥിയായ അതുല്യയും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന അഖിലയുമാണ് മക്കള്‍.
അസമിൽ ദേശീയ പൗര റജിസ്റ്റർ (എൻആർസി) പുതുക്കി, എല്ലാ കടന്നുകയറ്റക്കാരെയും പുറത്താക്കുമെന്ന് ആണയിട്ട ബിജെപി അന്തിമ പട്ടിക വന്നതോടെ വെട്ടിൽ. പുറത്തായ 19 ലക്ഷത്തോളം പേർക്കായി സുപ്രീം കോടതിയെ സമീപിക്കാനും നിയമസഭയിൽ നിയമനിർമാണം നടത്താനുമാണ് ബിജെപിയും അസം സർക്കാരും ഇപ്പോൾ ആലോചിക്കുന്നത്. പുറത്തായവരിൽ ബഹുഭൂരിഭാഗവും ബംഗാളി ഹിന്ദുക്കളാണെന്നതാണു നിലപാടു മാറ്റത്തിനു കാരണം.
അസമിനെ മറ്റൊരു കശ്മീർ ആക്കാൻ അനുവദിക്കില്ലെന്നും അവസാന വിദേശിയെയും പുറത്താക്കുമെന്നുമാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചിരുന്നത്. പൗരത്വ റജിസ്റ്റർ രാജ്യവ്യാപകമാക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനമേറ്റ ശേഷം ഇതെ കുറിച്ച് കാര്യമായൊന്നും പറഞ്ഞിരുന്നില്ല. പട്ടികയിൽ പേരില്ലാത്തതിനാൽ ആർക്കും അവകാശങ്ങൾ നിഷേധിക്കില്ലെന്നും ഇവർക്കുവേണ്ട സഹായങ്ങൾ ചെയ്യുമെന്നുമാണ് ആഭ്യന്തരമന്ത്രാലയം ഇന്നലെ ട്വീറ്റ് ചെയ്തത്.
ബംഗ്ലദേശ് അതിർത്തിഗ്രാമങ്ങളിൽ നിന്നുള്ള പട്ടികയിലെ 20 % പേരുകളിലെങ്കിലും പുനഃപരിശോധന ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കുമെന്ന് അസം ബിജെപി അധ്യക്ഷൻ രജീത് കുമാർ ദാസ് പറഞ്ഞു. യഥാർഥ ഇന്ത്യൻ പൗരന്മാർ പുറത്തായതായി അസം ധനമന്ത്രി ഹിമന്ത് ബിശ്വ ശർമയും പറഞ്ഞിരുന്നു.
പുറത്തായവരിൽ 25 % പേരേ അപ്പീലിലൂടെ പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളൂവെന്നാണു ബിജെപി കരുതുന്നത്. ഇതിലേറെയും 1971 മാർച്ച് 24നു മുൻപ് എത്തിയ ബംഗാളി ഹിന്ദുക്കളാണ്. പുറത്താകുമെന്നു കരുതിയ 2 ലക്ഷം പേരെങ്കിലും വ്യാജരേഖകൾ നൽകി കടന്നുകൂടിയതായും പാർട്ടി കരുതുന്നു.
ഇതുവരെ 27 തവണ പുനഃപരിശോധന നടത്തിയെന്നും ഇനി സുപ്രീം കോടതി പറയാതെ സാധ്യമല്ലെന്നുമാണ് എൻആർസി കമ്മിഷണർ പ്രതീക് ഹാജലയുടെ നിലപാട്. ഇദ്ദേഹത്തിനെതിരെയാണു ബിജെപി പടയൊരുക്കം നടത്തുന്നത്.
പുറത്തായവരെ ഉൾപ്പെടുത്താൻ നിയമസഭ നിയമം പാസാക്കുമെന്നാണ് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞത്. അസമിലെ കുടിയേറ്റക്കാരെ പുറത്താക്കാൻ സമരം ചെയ്ത ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ (ആസു) നേതാവായിരുന്ന സോനോവാൾ പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. 2015ൽ തരുൺ ഗൊഗോയിയുടെ കോൺഗ്രസ് സർക്കാർ പൗര റജിസ്റ്റർ പുതുക്കാൻ നടപടി തുടങ്ങിയപ്പോൾ അതു ഫലപ്രദമല്ലെന്ന നിലപാടിലായിരുന്നു ബിജെപി. പിന്നീടാണ് മോദി സർക്കാരിന്റെ പദ്ധതിയാണെന്നും വിദേശ കുടിയേറ്റക്കാരെ തുരത്തുമെന്നുമുള്ള നിലപാടിലേക്ക് പാർട്ടി മാറിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തയാഴ്ച അസം സന്ദർശിക്കും. വടക്കുകിഴക്കൻ കൗൺസിൽ യോഗത്തിനെത്തുന്ന അദ്ദേഹം പൗര റജിസ്റ്റർ വിഷയവും ചർച്ച ചെയ്യുമെന്നാണു സൂചന. ഗുവാഹത്തിയിൽ ബിജെപി നേതാക്കളുമായി ചർച്ചയും നടത്തും.
കിങ്സ്റ്റൻ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെ 257 റൺസിന് തകർത്ത ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കി .478 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 210 റൺസിന് പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമിയും ജഡേജയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. 50 റൺസെടുത്ത ബ്രൂക്ക്സ് മാത്രമാണ് കരീബിയൻ നിരയിൽ പൊരുതിയത്. ക്യാപ്റ്റൻ വിരാട് കോലിയുടെ 28ാം ടെസ്റ്റ് വിജയമാണ്. വിജയക്കണക്കിൽ ധോണിയെ പിന്തള്ളിയ കോലി ഇന്ത്യക്കായി ഏറ്റവും അധികം ടെസ്റ്റ് വിജയിക്കുന്ന ക്യാപ്റ്റനായി. പരമ്പര ജയത്തോടെ 120 പോയിന്റുമായി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തെത്തി
അമേരിക്കയില്‍ നിന്നെത്തിയ സഞ്ചാരികളെ വട്ടംകറക്കി ക്വീന്‍ എലിസബത്ത്. യുകെ ചുറ്റിയടിച്ചുകാണാനെത്തിയ ഒരുകൂട്ടം സഞ്ചാരികള്‍ ചെന്നുപെട്ടത് അംഗരക്ഷകരുമായി നടന്നുനീങ്ങുന്ന എലിസബത്ത് രാജ്ഞിക്ക് മുമ്പിലാണ്. തൊപ്പിയൊക്കം വച്ച് ഗമയില്‍ നടക്കുന്ന രാഞ്ജിയെ കണ്ടിട്ടും മനസിലാകാത്ത സഞ്ചാരികള്‍ അവരോട് കുശലാന്വേഷണം നടത്തുകയായിരുന്നു.
ഇവിടെ അടുത്തുതന്നെയാണോ വീട് എന്ന ചോദ്യത്തിന് അതേ എന്ന് രാജ്ഞി മറുപടി നല്‍കി. അടുത്താണ് വീടെങ്കില്‍ എലിസബത്ത് രാജ്ഞിയെ കണ്ടുകാണില്ലേ എന്നായിരുന്നു അടുത്ത ചോദ്യം.
അവര്‍ ഇവിടെ അടുത്താണ് താമസമെന്നുമായിരുന്നു കള്ളച്ചിരിയോടെ രാജ്ഞിയുടെ മറുപടി.ഞാൻ കണ്ടിട്ടില്ല,ഒപ്പമുള്ള അംഗരക്ഷകരോട് ആംഗ്യം കാണിച്ചതിന് ശേഷം പക്ഷേ ഈ പോലീസുകാരന് കണ്ടിട്ടുണ്ട്, ‘ എന്നും മറുപടി നൽകി. അവർ ഇപ്പോൾ ആരെയാണ് കണ്ടുമുട്ടിയതെന്ന് ഇന്നും അറിയില്ല.
രാജ്ഞിയുടെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളായ റിച്ചാര്‍ഡ് ഗ്രിഫിന്‍ ന്യുയോര്‍ക്ക് പോസ്റ്റിലും ടൈംസ് ഓഫ് ലണ്ടനിലും നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
എല്ലാ വേനൽക്കാലത്തും താൻ സന്ദർശിക്കുന്ന ആബർഡീൻഷെയറിലെ സ്കോട്ടിഷ് വസതിയായ ബൽമോറൽ കാസിലിൽ നിന്ന് പുറത്തുപോകുമ്പോൾ കൂടുതൽ താഴ്ന്ന ജീവിതശൈലിയിൽ ജീവിക്കാൻ രാജ്ഞി ഇഷ്ടപ്പെടുന്നു. 1852 മുതൽ 50,000 ഏക്കർ സ്വത്ത് രാജകുടുംബത്തിന്റെ ഉടമസ്ഥതയിലാണ്.