തന്റെ നഗ്‌ന ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് കാലിഫോര്‍ണിയയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ഡെയ്ലി മെയിലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ലോസ് ഏഞ്ചല്‍സ് നിന്നുള്ള ഡെമോക്രാറ്റിക് എം.പിയായ കാറ്റി ഹില്ലാണ് പരാതിക്കാരി. പത്രം അവരുടെ ഓണ്‍ലൈനിലാണ് വിവാദ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചത്. ‘എത്രയും പെട്ടെന്ന് ആ ഫോട്ടോകളെല്ലാം നീക്കം ചെയ്യണമെന്ന് ഹില്ലിന്റെ അഭിഭാഷകര്‍ പത്രത്തിന് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ഹില്ലിന്റെ ശരീരത്തില്‍ നാസികളുടെതിനു സമാനമായ ചിഹ്നം പച്ചകുത്തിയിട്ടുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് നിഷേധിച്ച ഹില്‍ പത്രത്തിനെതിരെ അപകീര്‍ത്തി കേസും ഫയല്‍ ചെയ്തിട്ടുണ്ട്. സഭയിലെ ഒരു സ്റ്റാഫുമായി വഴിവിട്ട ബന്ധമാരോപിക്കപ്പെടുന്ന 32 കാരിയായ ഹില്ലിനെതിരെ സഭാ ചട്ടങ്ങള്‍ ലഘിച്ചുവെന്ന് കാണിച്ച് എത്തിക്‌സ് കമ്മിറ്റി അന്വേഷണം നടത്തുന്നുണ്ട്.
ഒരു സ്റ്റാഫറുമായി തനിക്ക് ‘അനുചിതമായ’ ബന്ധമുണ്ടെന്ന് വ്യക്തമാക്കിയ ഹില്‍ ‘കീഴുദ്യോഗസ്ഥയുമായുള്ള ബന്ധം അനുചിതമാണെന്ന് എനിക്കറിയാം എന്നാലും അത് തുടരാന്‍ തന്നെയാണ് തീരുമാനം’ എന്നാണ് പ്രതികരിച്ചത്. ‘അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. അവള്‍ക്ക് ഏറ്റവും നല്ലതുവരണം എന്നല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല, ഈ വിഷമഘട്ടത്തില്‍ എല്ലാവരും അവളുടെ സ്വകാര്യതയെ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ഹില്‍ വ്യക്തമാക്കി.
യുഎസിലെ കണ്‍സര്‍വേറ്റീവ് മാധ്യമങ്ങള്‍ ഈ കഥ സന്തോഷപൂര്‍വ്വം ആഘോഷിച്ചു. തീവ്ര വലതുപക്ഷ വെബ്സൈറ്റായ റെഡ്‌സ്റ്റേറ്റിലാണ് ആദ്യമായി അവരുടെ നഗ്‌ന ഫോട്ടോകള്‍ പ്രത്യക്ഷപ്പെടുന്നത്. ഹില്ലിന്റെ വിവാഹ മോചന നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്തുതന്നെയാണ് ഫോട്ടോകള്‍ ചോര്‍ന്നത് എന്നത് വെറും യാദൃശ്ചികതയല്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
റിപ്പബ്ലിക്കന്‍മാര്‍ 20 വര്‍ഷത്തിലേറെയായി കയ്യടക്കിവെച്ചിരുന്ന കാലിഫോര്‍ണിയയിലെ 25-ാമത്തെ കോണ്‍ഗ്രസ് ജില്ലയില്‍നിന്നും 2018-ല്‍ ഹില്‍ അട്ടിമറി വിജയം നേടുകയായിരുന്നു. ‘പീഡനം മാത്രം സമ്മാനിക്കുന്ന ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടാനുള്ള ശ്രമത്തിലാണ് ഞാന്‍. എതിരാളികള്‍ അവരുടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി എന്റെ സ്വകാര്യതപോലും ഉപയോഗിക്കുന്നു. കരുതിക്കൂട്ടിയുള്ള ഈ കൂട്ടമായുള്ള ആക്രമണം അത്യന്തം അപലപനീയവും നിന്ദ്യവുമാണ്. അത് തല്‍ക്കാലം വിജയിക്കാന്‍ പോകില്ല’ ഹില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബു കൂലിപ്പണിക്കാരനായിരുന്നു. നാല്‍പത്തിയെട്ടു വയസ്. 2018 ജൂണില്‍ മരിച്ചു. മരത്തില്‍ നിന്നു വീണ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് മൂന്നു മാസം അബോധാവസ്ഥയില്‍ കിടന്ന ശേഷമായിരുന്നു മരണം. ചാലക്കുടിയിലെ ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ചു. വീട്ടുകാര്‍ക്കു മരണത്തില്‍ സംശയമില്ല. നാട്ടുകാര്‍ക്കു തീരെയില്ല. ബന്ധുക്കള്‍ക്കും സംശയമില്ല. മരത്തില്‍ കയറിയ ബാബു വീണു മരിച്ചതാണെന്ന് എല്ലാവരും വിശ്വസിച്ചു. പക്ഷേ, സത്യം അതല്ലായിരുന്നു.
ചാലക്കുടി, കൊടകര മേഖലകളില്‍ ബൈക്കു മോഷണം പതിവായിരുന്നു. ചാലക്കുടി ഡിവൈ.എസ്.പി: സി.ആര്‍.സന്തോഷും സംഘവും ബൈക്ക് മോഷ്ടാക്കളെ തിരിച്ചറിയാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അങ്ങനെയാണ്, കൊന്നക്കുഴിയിലെ ചില യുവാക്കളുടെ ജീവിതം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ദിവസവും ബൈക്ക് മാറിമാറി ഉപയോഗിക്കുന്നു. കൈനിറയെ കാശ്. കഞ്ചാവും. കൊന്നക്കുഴി സ്വദേശി ബാലുവിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. ബൈക്ക് മോഷണത്തിന്‍റെ വിശദാംശങ്ങള്‍ ചോദിക്കുന്നതിനിടെ ബാലു ആ സത്യം തുറന്നുപറഞ്ഞു. ‘അച്ഛനെ ഞാന്‍ കൊന്നതാണ്, മരത്തില്‍ നിന്നു വീണ് മരിച്ചതാണെന്ന് വിശ്വസിപ്പിച്ചു’’. ഒന്നരവര്‍ഷം മുമ്പു നടന്ന കൊലപാതകത്തിന്‍റെ ചുരുള്‍ അവിടെ അഴിയുകയായിരുന്നു.
ഈ കുറ്റകൃത്യം അറിഞ്ഞിട്ടും മൂടിവച്ച ഒരാള്‍ ബാബുവിന്‍റെ ഭാര്യയായിരുന്നു. അതായത്, ബാലുവിന്‍റെ അമ്മ. ബാലു അച്ഛനെ ഉപദ്രവിക്കുന്നത് അയല്‍വാസികളില്‍ ഒരാള്‍ കണ്ടിരുന്നു. പക്ഷേ, ഇക്കാര്യം തുറന്നുപറയാന്‍ ധൈര്യമുണ്ടായില്ല. ബൈക്ക് മോഷണക്കേസില്‍ പിടിക്കപ്പെട്ട ശേഷം മകന്‍ ബാലുതന്നെ അച്ഛനെ കൊന്ന വിവരം പൊലീസിനോട് പറഞ്ഞുവെന്ന് അറിഞ്ഞപ്പോഴാണ് അയല്‍വാസി സാക്ഷിമൊഴിനല്‍കിയത്.
ബാബുവിന്‍റെ മൃതദേഹം ദഹിപ്പിച്ച നിലയ്ക്കു ഇനി റീ പോസ്റ്റ്മോര്‍ട്ടം നടക്കില്ല. മരത്തില്‍ നിന്നു വീണുണ്ടാകുന്ന തരം മുറിവുകളല്ല തലയില്‍ കണ്ടതെന്ന് രേഖകള്‍ സഹിതം ഡോക്ടര്‍മാരുടെ മൊഴിയെടുക്കാനാണ് പൊലീസിന്‍റെ പദ്ധതി. ഒപ്പം, അയല്‍വാസിയുടെ മൊഴി കൂടിയാകുമ്പോള്‍ കുറ്റകൃത്യം തെളിയിക്കാമെന്ന് പൊലീസ് കരുതുന്നു. വീടു പണിയ്ക്കു ഉപയോഗിക്കുന്ന മരപ്പലക ഉപയോഗിച്ചാണ് അച്ഛന്‍റെ തലയില്‍ ഒന്നിലേറെ തവണ അടിച്ചത്. മദ്യപിച്ച് വരുന്ന അച്ഛന്‍ നിരന്തരം വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നു. ഇതിന്റെ പകയാണ് കൊലയ്ക്കു കാരണം. ചാലക്കുടി പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഗ്രേയ്‌സിലുള്ള വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിനടുത്തു നിർത്തിയിട്ടിരുന്ന കണ്ടെയ്നറിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 39 പേരുടെ മൃതദേഹങ്ങളാണ് ലോറിക്കുള്ളിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് കണ്ടെത്തിയത്. ഇതിൽ 31 പേർ പുരുഷന്മാരാണ് എട്ടുപേർ സ്ത്രീകളാണ്. കണ്ടെത്തിയവരെല്ലാം ചൈന സ്വദേശികളാണെന്നാണു ഇപ്പോൾ പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
19 വർഷം മുന്‍പ് ബ്രിട്ടനിലെ ഡോവറിൽ സമാനമായ സംഭവത്തിൽ 58 ചൈനക്കാർ കൊല്ലപ്പെട്ടിരുന്നു. അന്നു ഫുജിയാനില്‍ നിന്നു മാസങ്ങളെടുത്താണ് ചൈനീസ് അഭയാർഥി സംഘം ബ്രിട്ടനിലെത്തിയതെന്നു കണ്ടെത്തിയിരുന്നു. മനുഷ്യക്കടത്തിന്റെ ഈ വഴി വ്യക്തമായറിഞ്ഞിട്ടും അതു തടയാൻ ബ്രിട്ടൻ നടപടിയൊന്നുമെടുത്തില്ലെന്നാരോപിച്ച് ചൈനീസ് സർക്കാരിനു കീഴിൽ പുറത്തിറങ്ങുന്ന ഗ്ലോബൽ ടൈംസ് പത്രം വിമർശനമുന്നയിച്ചു കഴിഞ്ഞു. നോർത്തേൺ അയർലൻഡുകാരനാണു പിടിയിലായ ട്രക്ക് ഡ്രൈവർ. ട്രക്ക് റജിസ്റ്റർ ചെയ്തിരിക്കുന്നതാകട്ടെ ബള്‍ഗേറിയയിലും. അതും ഒരു ഐറിഷ് വനിതയുടെ പേരിലുള്ള കമ്പനിയുടെ ഉപയോഗത്തിനു വേണ്ടി.
കടത്തിന് ഉപയോഗിച്ച കണ്ടെയ്നർ വന്നതാകട്ടെ ബെൽജിയത്തിൽ നിന്നും. മനുഷ്യക്കടത്തിനെതിരെ ഫ്രാൻസ് കർശന നടപടിയെടുക്കുകയും അവിടത്തെ കുപ്രസിദ്ധമായ രണ്ടു തുറമുഖങ്ങളിൽ സുരക്ഷ കർശനമാക്കിയതോടെയുമായിരുന്നു ബെൽജിയത്തിലെ സേബ്രഗ്ഗെ ഇതിന്റെ കേന്ദ്രമായത്. യൂറോപ്പിലെ മനുഷ്യക്കടത്തിന്റെ ഏറ്റവും ‘ഹോട്ട് സ്പോട്ട്’ എന്നു കുപ്രസിദ്ധമായ തുറമുഖമാണ് സേബ്രഗ്ഗെ. ഇക്കഴിഞ്ഞ മൂന്നു വർഷത്തിനിടെയായിരുന്നു തുറമുഖം ഇത്രയേറെ ശ്രദ്ധാ കേന്ദ്രമാകുന്നതും.
ട്രക്കിന്റെ ഡ്രൈവറും കണ്ടെയ്‌നറും അതിനകത്തെ മനുഷ്യരും തമ്മിലുള്ള ബന്ധമാണ് പൊലീസ് അന്വേഷിക്കുന്നത്. ട്രക്കിലേക്കു പിന്നീട് കണ്ടെയ്‌നർ കൂട്ടിച്ചേർക്കുകയായിരുന്നെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സേബ്രഗ്ഗെയിൽ നിന്നു ബ്രിട്ടനിലെ പർഫ്ലീറ്റ് തുറമുഖത്തേക്ക് എത്തി അവിടെ കാത്തു നിന്ന ട്രക്കിലേക്ക് കണ്ടെയ്നർ ചേർക്കുകയായിരുന്നുവെന്നാണു കണ്ടെത്തിയിരിക്കുന്നത്. ബുധനാഴ്ച അതിരാവിലെയാണ് കണ്ടെയ്നറെത്തിയത്. അവിടെ നിന്ന് ഗ്രേയ്‌സിലേക്കുള്ള യാത്രയ്ക്കിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നതും. 2106ൽ യുകെ ബോർഡർ ഫോഴ്സിന്റെ റിപ്പോർട്ട് പ്രകാരം മനുഷ്യക്കടത്തുകാർ ബ്രിട്ടനിലേക്കുള്ള കടത്തിന് സേബ്രഗ്ഗെയെ ഉപയോഗപ്പെടുത്തിത്തുടങ്ങിയെന്നു മുന്നറിയിപ്പുണ്ടായിരുന്നു.
ഇരയായവരുടെ പോസ്റ്റ്‌മോർട്ടം പരിശോധന നടത്തുകയും ഇരകളെ തിരിച്ചറിയുകയും ചെയ്യുന്ന പ്രക്രിയ “ദീർഘവും സങ്കീർണ്ണവുമാണ്” എന്ന് എസെക്സ് പോലീസ് ഡെപ്യൂട്ടി ചീഫ് പിപ്പ മിൽസ് പറഞ്ഞു.“ഇത് അവിശ്വസനീയമാംവിധം സെൻസിറ്റീവും ഉന്നതവുമായ അന്വേഷണമാണ്, ഈ ആളുകൾക്ക് എങ്ങനെ ജീവൻ നഷ്ടപ്പെട്ടു എന്നതിനെ പറ്റി ഒരു ചിത്രം പൂർണ്ണമായി ശേഖരിക്കാൻ ഞങ്ങൾ അതിവേഗം പ്രവർത്തിക്കുന്നു,” അവർ പറഞ്ഞു.
ഇൻഡസ്ട്രിയൽ പാർക്കിൽ അവസാനിക്കുന്നതിനുമുമ്പ് ട്രക്കും കണ്ടെയ്നറും പ്രത്യേക യാത്ര നടത്തിയതായി പോലീസ് കരുതുന്നു. ബെൽജിയൻ തുറമുഖമായ സീബ്രഗ്ഗിൽ നിന്ന് ഇംഗ്ലണ്ടിലെ പർഫ്ലീറ്റിലേക്ക് കണ്ടെയ്നർ ബുധനാഴ്ച പുലർച്ചെ എത്തി ട്രക്ക് ഡ്രൈവർ എടുത്ത് കുറച്ച് മൈലുകൾ ഗ്രേസിലേക്ക് കൊണ്ടുപോയി.
ചാനൽ മുറിച്ചുകടക്കുന്നതിന് ചെറിയ ബോട്ടുകൾ ഉപയോഗിച്ച് കുടിയേറ്റക്കാരുടെ ഗ്രൂപ്പുകൾ ആവർത്തിച്ച് ഇംഗ്ലീഷ് തീരത്ത് വന്നിട്ടുണ്ട്, ഫ്രാൻസിനെയും ഇംഗ്ലണ്ടിനെയും ബന്ധിപ്പിക്കുന്ന കൂറ്റൻ ബാർജുകളിൽ നിന്ന് ഇറങ്ങുന്ന കാറുകളുടെയും ട്രക്കുകളുടെയും പുറകിൽ കുടിയേറ്റക്കാരെ ചിലപ്പോൾ കാണാറുണ്ട്. ഒരു വ്യാവസായിക പാർക്കിൽ ബുധനാഴ്ച നടന്ന ക്രൂരമായ കണ്ടെത്തൽ ക്രിമിനൽ സംഘങ്ങൾ ഇപ്പോഴും വലിയ തോതിലുള്ള കടത്തലിൽ നിന്ന് ലാഭം നേടുന്നുവെന്ന ഓർമ്മപ്പെടുത്തലാണ്.
ചൈനയിലെ തെക്കൻ ഫുജിയൻ പ്രവിശ്യയിൽ നിന്ന് മാസങ്ങൾ നീണ്ട അപകടകരമായ യാത്രയ്ക്ക് ശേഷം 2000 ൽ ഇംഗ്ലണ്ടിലെ ഡോവറിൽ ഒരു ട്രക്കിൽ ശ്വാസം മുട്ടിച്ച 58 ചൈനീസ് കുടിയേറ്റക്കാർ മരിച്ചതാണ് ഏറ്റവും വലിയ ചൈനിസ് ദുരന്തം.2004 ഫെബ്രുവരിയിൽ, ബ്രിട്ടനിൽ കോക്കിൾ പിക്കറായി ജോലി ചെയ്തിരുന്ന 21 ചൈനീസ് കുടിയേറ്റക്കാർ – വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മോറെകാംബെ ബേയിൽ വഞ്ചനാപരമായ വേലിയേറ്റത്തിൽ അകപ്പെട്ടപ്പോൾ മുങ്ങിമരിച്ചിരുന്നു.
മനുഷ്യക്കടത്തുകാരെ നിയമത്തിന്റെ മുഴുവൻ പരിധിയിലും വിചാരണ ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബുധനാഴ്ച പാർലമെന്റിൽ പറഞ്ഞു. ടൂറിസം, റെസ്റ്റോറന്റ്, കാർഷിക തൊഴിലാളികൾ എന്നിവയ്ക്കുള്ള ഉയർന്ന ഡിമാൻഡുള്ള ബ്രിട്ടൻ, എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റക്കാർക്ക് വളരെ ആകർഷകമായ ഒരു സ്ഥലമായി തുടരുന്നു, യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാൻ ഒരുങ്ങുമ്പോൾ യു.കെ അതിന്റെ കുടിയേറ്റ നിയമങ്ങളെക്കുറിച്ച് പുനർവിചിന്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു
തൃശ്ശൂര്‍: ‘മഹാരാഷ്ട്രയിലും ഹരിയാനയിലും കാവി വസന്തം. കേരളത്തില്‍ അണ്ടനും അടകോടനും തുടരും..’ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ പരാജയം നേരിട്ടതോടെ
പരിഹാസവുമായി മഹിളാ മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡന്റ് ലസിത പാലയ്ക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്. ലസിതയുടെ പോസ്റ്റിനെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ജോമോള്‍ ജോസഫിന് നേരെ ഗുണ്ടകളുടെ ആക്രമണം. ഗര്‍ഭിണി ആയ ജോമോളെ വയറിനു ചവിട്ടുകയും തലക്ക് കമ്ബിവടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ട്രാന്‍സ്‌മെന്‍ കിരണ്‍ വൈലശ്ശേരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഗര്‍ഭിണിയായ ജോമോളെ കിരണിന്റെ സഹോദരന്‍ ജയരാജ് ഭാര്യ ശോഭ എന്നിവരും ഗുണ്ടകളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജോമോളെ ഫാറൂഖ് ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും നില മോശമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇപ്പോള്‍ മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ബിജെപി കേരള സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയെ മിസോറം ഗവർണറായി നിയമിച്ചു. രാഷ്ട്രപതിഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
കുമ്മനം രാജശേഖരനെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനായി മിസോറം ഗവർണർ സ്ഥാനത്തു നിന്നും തിരിച്ചുവിളിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കാര്യമായ നേട്ടമൊന്നുമുണ്ടാക്കാനാകാതെ പോകുകയും പിന്നീടുണ്ടായ അസംബ്ലി ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടി തന്ത്രങ്ങൾ പാളുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമനം.
എബിവിപി നേതാവായാണ് ശ്രീധരൻ പിള്ളയുടെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കം. ഹൈക്കോടതിയിൽ അഭിഭാഷകനായി ഏറെക്കാലം പ്രവർത്തിച്ചു.സത്യപാൽ മാലിക്കിെനെ ജമ്മു കാശ്മീരിന്റെ ഗവർണർ സ്ഥാനത്തു നിന്നും മാറ്റി ഗോവ ഗവർണറായി നിയമിച്ചിട്ടുണ്ട്. ഗിരീഷ് ചന്ദ്ര മുർമുവാണ് ജമ്മു കാശ്മീർ ഗവർണർ. രാധാകൃഷ്ണ മാത്തൂരിനെ ലഡാക്ക് ഗവർണറായും നിയമിച്ചു.
കുമ്മനം രാജശേഖരന്‍ ബിജെപി പ്രസിഡന്റായിരിക്കുമ്പോഴായിരുന്നു മിസ്സോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടത്. ഇപ്പോള്‍ ശ്രീധരന്‍ പിളളയും അതേ രീതിയില്‍ തന്നെ മിസോറാമിലേക്ക് നിയമിക്കപ്പെടുകയാണ്.
ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോഴായിരുന്നു കുമ്മനം രാജശേഖരനെ മാറ്റിയത്. പിന്നീട് കുറെ ആഴ്ചകള്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് പലരെയും അത്ഭുതപ്പെടുത്തി ശ്രീധരന്‍ പിള്ള വീണ്ടും പ്രസിഡന്റായത്. കേരളത്തിലെ ബിജെപിയിലെ ഗ്രൂപ്പ് പോരാണ് ശ്രീധരന്‍ പിള്ളയ്ക്ക് അന്ന് തുണയായത്. എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മാറ്റുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കെ സുരേന്ദ്രനെ പ്രസിഡന്റാക്കണമെന്നായിരുന്നു വി മുരളീധരന്‍ പക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ പാര്‍ട്ടിയിലെ മറുവിഭാഗമായ പികെ കൃഷ്ണദാസ് പക്ഷം എതിര്‍ക്കുകയായിരുന്നു.
പിന്നീടാണ് ആര്‍എസ്എസ്സിന് താല്‍പര്യമില്ലാതിരുന്നിട്ട് കൂടി ശ്രിധരന്‍ പിള്ള പ്രസിഡന്റായത്. എന്നാല്‍ ഭിന്നിച്ചുനില്‍ക്കുന്ന വിഭാഗത്തെ കൂടെ ചേര്‍ത്ത് നിര്‍ത്താനോ, പാര്‍ട്ടിക്ക് മുന്നോട്ട് പോകാവുന്ന രീതിയില്‍ സഖ്യങ്ങളുണ്ടാക്കാനോ ശ്രീധരന്‍പിള്ളയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പുറമെ പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുകയും ചെയ്തു. വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം അത് പ്രതിഫലിക്കുകയും ചെയ്തു.അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ നേരിട്ട കനത്ത തിരിച്ചടിയുമായാണ് ശ്രീധരന്‍ പിള്ള പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറുന്നത്.
ദളപതി വിജയ് ചിത്രങ്ങൾ എന്നും ആരാധകർക്ക് സമ്മാനിക്കുന്നത് ആവേശത്തിന്റെ ഉത്സവമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങൾക്കും വലിയ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. ഇത്തവണ അവർക്കായി ഒരു സ്പോർട്സ് ആക്ഷൻ സിനിമയാണ് വിജയ് എത്തിച്ചിരിക്കുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള പ്രദർശന ശാലകളിൽ എത്തിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രമാണ് ദളപതി വിജയ് നായകനായി എത്തിയ ബിഗിൽ. രാജ റാണി, തെരി, മെർസൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആറ്റ്ലീ സംവിധാനം ചെയ്ത ഈ സ്പോർട്സ് ആക്ഷൻ ചിത്രം രചിച്ചിരിക്കുന്നത് ആറ്റ്ലീയും എസ് രമണ ഗിരിവാസനും ചേർന്നാണ്. കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവർ ചേർന്ന് എ ജി എസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം 150 കോടിയോളം രൂപ ചെലവിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികാ വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ ജാക്കി ഷെറോഫ്, വിവേക് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. എ ആർ റഹ്മാൻ സംഗീതം നൽകിയ ഇതിലെ ഗാനങ്ങളും അതുപോലെ തന്നെ ഈ ചിത്രത്തിന്റെ ട്രെയ്ലറും വമ്പൻ പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്.
രായപ്പൻ എന്നും മൈക്കൽ എന്നും പേരുള്ള രണ്ടു കഥാപാത്രങ്ങൾക്ക് ആണ് വിജയ് ഈ ചിത്രത്തിൽ ജീവൻ നൽകിയിരിക്കുന്നത്. അച്ഛനും മകനും ആയ ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. അപ്രതീക്ഷിതമായി വനിതാ ഫുട്ബോൾ ടീമിന്റെ പരിശീലകൻ ആവേണ്ടി വരുന്ന മൈക്കൽ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളിലൂടെയും ഫ്ലാഷ് ബാക്കുകളിലൂടെയും ആണ് ഈ ചിത്രം സഞ്ചരിക്കുന്നത്.
ആറ്റ്ലി- വിജയ് ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ ഒരിക്കൽ കൂടി എല്ലാത്തരം പ്രേക്ഷകരെയും ത്രസിപ്പിക്കുന്ന ഒരു എന്റെർറ്റൈനെർ ആണ് ഇത്തവണയും ഈ കൂട്ടുകെട്ട് ആരാധകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. തങ്ങളുടെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്പോർട്സ് എന്ന ഘടകം നൽകുന്ന ആവേശവും കൂടി ബിഗിലിന്റെ ഭാഗമാക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. എല്ലാവിധ വിനോദ ഘടകങ്ങളും കോർത്തിണക്കിയാണ് ആറ്റ്ലിയും രമണ ഗിരിവാസനും ചേർന്ന് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആരാധകർക്ക് ആഘോഷിക്കാൻ മാസ്സ് എലമെന്റുകൾ എല്ലാം നൽകിയപ്പോൾ തന്നെ വിജയ് എന്ന നടനെ മികച്ച രീതിയിൽ ഉപയോഗിക്കാനും ഈ ചിത്രത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. രസ ചരട് പൊട്ടാതെ തന്നെ സ്ത്രീ കഥാപാത്രങ്ങൾക്കു അർഹമായ പ്രാധാന്യം നൽകിയും സ്ത്രീകളുടെ പ്രാധാന്യവും ശക്തിയും എടുത്തു പറഞ്ഞുമാണ് ചിത്രം മുന്നോട്ടു പോകുന്നത്. എന്നിരുന്നാലും ആദ്യ പകുതിയിൽ അനുഭവപ്പെടുന്ന ഇഴച്ചിൽ ചിത്രത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്.
സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരുടെ ഓരോ കഥാ സന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും മാസ്സ് ആയി അവതരിപ്പിച്ചതിനൊപ്പം ഓരോ കഥാപാത്രത്തിനും വ്യക്തമായ ഒരു ഐഡന്റിറ്റി നൽകാനും അവർ വന്നു ചേരുന്ന കഥാ സന്ദര്ഭങ്ങൾക്കു വിശ്വസനീയത പകരാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇതിനൊപ്പം തന്നെ വമ്പൻ ആക്ഷൻ രംഗങ്ങളും, വിജയ് ആരാധകർക്ക് ആഘോഷിക്കാനുള്ള കിടിലൻ ഡയലോഗുകളും ആവേശവും കോമെഡിയും പ്രണയവും അടക്കം എല്ലാം തികഞ്ഞ ഒരു കംപ്ലീറ്റ് എന്റർടൈന്മെന്റ് തന്നെയാണ് ആറ്റ്ലി ഒരുക്കിയിരിക്കുന്നത്. വിജയ്- നയൻതാര ലൗ ട്രാക്കും നിലവാരം പുലർത്താത്ത കോമഡിയും അതുപോലെ പെട്ടെന്ന് കയറി വരുന്ന ഗാനങ്ങളും കല്ലുകടി ആയിട്ടുണ്ട്. ഫുട്ബാൾ രംഗങ്ങൾ അത്ര മികച്ച രീതിയിൽ ചിത്രീകരിക്കാൻ സാധിച്ചിട്ടില്ല എന്നതും അത്തരം രംഗങ്ങളിൽ ചക് ദേ ഇന്ത്യ എന്ന സിനിമയുമായി അറിഞ്ഞോ അറിയാതെയോ ഉണ്ടായ സാമ്യവും ചിത്രത്തിന് ഗുണകരമായിട്ടില്ല. വളരെയധികം പ്രവചനീയമായ രീതിയിൽ ആണ് ചിത്രം മുന്നോട്ടു പോകുന്നത് എന്നതും പറഞ്ഞേ പറ്റൂ. അതേ സമയം, ഫെമിനിസം, സ്ത്രീ ശാക്തീകരണം, അച്ഛൻ- മകൻ ബന്ധം എന്നിവയിലൂടെയെല്ലാം പ്രേക്ഷകരെ ആദ്യാവസാനം ചിത്രത്തിൽ മുഴുകിയിരിക്കാൻ പ്രേരിപ്പിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ് വിജയ് ഈ ചിത്രത്തിന് വേണ്ടി നൽകിയത്. സ്ക്രീൻ പ്രസൻസ് കൊണ്ടും മികച്ച ഡയലോഗ് ഡെലിവറി കൊണ്ടും സ്പോർട്സ്- ആക്ഷൻ രംഗങ്ങളിൽ പുലർത്തിയ അസാമാന്യ മെയ് വഴക്കം കൊണ്ടും വിജയ് മുഴുവൻ സിനിമാ പ്രേമികളുടെയും കയ്യടി നേടി. അച്ഛനും മകനും ആയി വിജയ് തന്ന പെർഫോമൻസ് ഏറ്റവും മികച്ചതായിരുന്നു എങ്കിലും രായപ്പൻ എന്ന അച്ഛൻ കഥാപാത്രം ആയുള്ള പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഫിസിയോ തെറാപ്പിസ്റ്റ് കഥാപാത്രമായെത്തിയ നയൻതാരക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയിൽ ആണ് പിന്നെയും എന്തെങ്കിലും ഈ നടിക്ക് ചെയ്യാൻ സാധിച്ചത്. ജാക്കി ഷറോഫിനും ഒരു നടനെന്ന നിലയിൽ ശക്തമായ വേഷമല്ല ലഭിച്ചത്. ശക്തനായ ഒരു വില്ലൻ ഇല്ലാത്തത് ചിത്രത്തിന്റെ നെഗറ്റീവ് തന്നെയാണ്. ഇവർക്കൊപ്പം വിവേക്, കതിർ, ഡാനിയൽ ബാലാജി, ആനന്ദ് രാജ്, രാജ്‌കുമാർ, ദേവദർശിനി, യോഗി ബാബു, സൗന്ദര്യ രാജ, ഐ എം വിജയൻ, വനിതാ ഫുട്ബോൾ പ്ലയെര്സ് ആയി എത്തിയ ഇന്ദുജ രവിചന്ദ്രൻ, റീബ മോനിക്കാ ജോൺ, വർഷ ബൊല്ലമ്മ, അമൃത അയ്യർ, ഇന്ദ്രാജാ, ഗായത്രി റെഡ്ഢി എന്നിവരും ഈ ചിത്രത്തിൽ തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് നൽകിയത്.
ഈ സ്പോർട്സ്- ആക്ഷൻ ചിത്രത്തിന് വേണ്ടി ജി കെ വിഷ്ണു ഒരുക്കിയത് മികച്ച ദൃശ്യങ്ങളാണ്. ഒരു സ്പോർട്സ് ചിത്രത്തിന്റെ ആവേശവും ആക്ഷൻ ചിത്രത്തിന്റെ എനർജിയും ഒരേപോലെ നല്കാൻ വിഷ്ണു ഒരുക്കിയ മികവാർന്ന ദൃശ്യങ്ങൾക്കായി. എ ആർ റഹ്മാൻ ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും മികച്ചു നിന്നു. വിജയ്‌യുടെ ഇൻട്രോ ഗാനം ആയ വെറിതനം ഗംഭീരമായ രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ സിംഗ പെണ്ണേ എന്ന ഗാനവും മികച്ചു നിന്നു. തരക്കേടില്ലാത്ത വേഗതയിൽ ഈ ചിത്രം മുന്നോട്ടു പോയത് എഡിറ്റർ റൂബന്റെ കൂടി കഴിവിന്റെ ഫലമാണ്. എന്നാൽ നിരാശപ്പെടുത്തിയത് വി എഫ് എക്‌സ് ആണ്. ഫുട്ബാൾ രംഗങ്ങളിൽ വന്ന വി എഫ് എക്‌സ് നിലവാരം പുലർത്തിയില്ല.
ചുരുക്കി പറഞ്ഞാൽ ബിഗിൽ ഒരു മാസ്സ് എന്റർടൈനറാണ്. ആവേശത്തിന്റെ അപൂർവ കോമ്പിനേഷൻ ആയ സ്പോർട്സും ആക്ഷനും ചേർന്ന ഈ ചിത്രം പതിവ് പോലെ ഒരു കംപ്ലീറ്റ് വിജയ് ഷോ ആണെന്ന് പറയാം. വിജയ്- ആറ്റ്‌ലി ടീം ഹാട്രിക്ക് വിജയം നേടുമെന്നുറപ്പ്.
മിനിസ്‌ക്രീനീലെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി അർച്ചന സുശീലൻ. ഗ്ലോറി എന്ന വില്ലത്തി കഥാപാത്രത്തിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനം കീഴടക്കിയ അർച്ചനയെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയാണ്.
വില്ലത്തി അല്ലാത്ത പാവമാണ് ‘ഗ്ലോറി’ എന്ന് തിരിച്ചറിഞ്ഞതോടെ ആരാധകരും വർദ്ധിച്ചു. ഇപ്പോഴിതാ സീരിയലിൽ സജീവമാകുകയാണ് താരം. എന്നാൽ പല സുഹൃത് ബന്ധങ്ങളും വലിയ വേദന സമ്മാനിച്ചിട്ടുണ്ടെന്നു അർച്ചന തുറന്നു പറയുന്നു. തന്റെ സ്റ്റാർ ഇമേജ് കണ്ട് കൂട്ടുകൂടിയവർ സൗഹൃദത്തെ മുതലെടുക്കാൻ ശ്രമിക്കുന്നതു കണ്ടിട്ടുണ്ട്.
സൗഹൃദം വളരെ വിശുദ്ധമായ ഒന്നായാണ് ഞാൻ കാണുന്നത്. ഞാനെന്താണോ അത് ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട്. പക്ഷേ തിരികെ ലഭിക്കുക മോശം അനുഭവങ്ങളാകും. വിശ്വാസം ആണല്ലോ പ്രധാനം. അതു പലപ്പോഴും ഇല്ലാതാകും. ഞാനതു മനസ്സിലാക്കാൻ വൈകി. ഇപ്പോൾ എനിക്കറിയാം, ആരോക്കെയാണ് നല്ല സുഹൃത്തുക്കൾ എന്ന്. അവരിൽ ഞാൻ തൃപ്തയാണ്. അർച്ചന ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു.
എന്നാൽ പലപ്പോഴും പ്രേക്ഷകർ തന്നെ വെറുത്തിട്ടും തെറ്റിദ്ധരിച്ചിട്ടുമുണ്ടെന്നും ബിഗ് ബോസ് വന്നതോടെ അതു കുറെയൊക്കെ മാറിയെന്നും താരം പറഞ്ഞു. ആളുകൾക്ക് ഇപ്പോൾ എന്നെ പേടിയില്ല എന്നതാണ് പ്രശ്‌നമെന്നു പറഞ്ഞ അർച്ചന ഞാൻ ഒരു ബോൾഡ് മറയൊക്കെ ഇട്ടു നിൽപ്പായിരുന്നല്ലോ, ഇതു വരെ.
അതില്ലാതെയാകുന്നതിൽ ചെറിയ പ്രശ്‌നമുണ്ട്. കഥാപാത്രങ്ങളെ ബാധിച്ചേക്കാം. പിന്നെ, ഞാൻ മാനസികമായി സന്തോഷവതിയാണോ എന്നു ചോദിച്ചാൽ കൺഫ്യൂഷനുണ്ടെന്നും അർച്ചന കൂട്ടിച്ചേർത്തു.
എൻഡിഎ യോഗങ്ങളിൽ ഇനിമുതൽ പങ്കെടുക്കില്ലെന്നു ജനപക്ഷം സെക്യുലർ രക്ഷാധികാരി പി.സി. ജോർജ് എംഎൽഎ. മുന്നണി സംവിധാനങ്ങളുടെ ഒരു മര്യാദയും ബിജെപി കാണിക്കുന്നില്ല. എൻഡിഎ ഒരു തട്ടിക്കൂട്ട് സംവിധാനമാണ്. പാലായിലും കോന്നിയിലും തോൽക്കാൻ വേണ്ടിയാണ് ബിജെപി മത്സരിച്ചതെന്ന് പി.സി.ജോർജ് കുറ്റപ്പെടുത്തി.
വട്ടിയൂർക്കാവിൽ മൂന്നു ദിവസം കുമ്മനത്തിനുവേണ്ടി പാർട്ടി പ്രചാരണം നടത്തി. പിന്നെ സ്ഥാനാർഥിയെ മാറ്റി. ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണ് പാർട്ടിയിൽ. ബിജെപി നേരിടുന്ന അപചയം വലുതാണ്. ഇത് ഒരു മുന്നണിയാണോയെന്നും പി.സി.ജോർജ് ചോദിച്ചു. ഇനി ഇങ്ങനെ എത്രനാൾ ബിജെപിയിൽ ഉണ്ടാകുമെന്നു പറയാനാകില്ലെന്നും ജോർജ് തുറന്നടിച്ചു.
സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടായ വീഴ്ചയാണ് കോന്നിയിലെയും വട്ടിയൂർക്കാവിലെയും യുഡിഎഫിന്റെ തോൽവിക്കു കാരണം. ഇത് കണ്ടറിഞ്ഞ പിണറായി വിജയൻ നല്ല സ്ഥാനാർഥികളെ നിർത്തി വിജയിപ്പിച്ചു. അദ്ദേഹത്തിന്റെ ബുദ്ധിയെ അഭിനന്ദിക്കണം. – പി.സി.ജോർജ് പറഞ്ഞു.
‘‘ഉപതിരഞ്ഞെടുപ്പിന്റെ കനത്ത തോൽവിയിൽ നിൽക്കുമ്പോൾ ഒളിച്ചോടുന്നത് ശരിയല്ല. മരണം നടന്നാൽ ചടങ്ങുകൾ കഴിഞ്ഞതിനു ശേഷമല്ലേ മറ്റു കാര്യങ്ങൾ സംസാരിക്കാറുള്ളു. അതുകൊണ്ട് അൽപം സാവകാശം വേണം. പിന്നീട് കൂടുതൽ കാര്യങ്ങൾ പറയും. കോന്നിയിൽ സുരേന്ദ്രനെ നിർത്തിയത് തോൽപിക്കാനാണ്. പാലായിലും ഇതു തന്നെയായിരുന്നു ലക്ഷ്യം. ഇതിന്റെ പിന്നിലെ ഉദ്ദേശം പിന്നെ പറയാം.’’
റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് നിവേദനം നൽകുമെന്നും പി.സി. ജോർജ് അറിയിച്ചു. ഭൂപരിഷ്കരണ നിയമത്തിലെ 87 എ കരിനിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് നവംബർ ഒന്നിനു തിരുനക്കരയിൽ സമരപ്രഖ്യാപന കൺവൻഷൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസവും രക്തസമ്മർദത്തിലെ വ്യതിയാനവുമനുഭവപ്പെട്ട തിനേത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിൽസയിലുള്ളത്. സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടതിനേത്തുടർന്ന് ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വി.എസിനെ സന്ദർശിച്ചു.