കൊല്‍ക്കൊത്ത സ്വദേശിനിയായ മോഡലിനെ കൊലപ്പെടുത്തിയ കേസില്‍ ഒാല ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ബെംഗളൂരു സ്വദേശി എച്ച് എം നാഗേഷാണ് പിടിയിലായത്. എയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്രക്കിടയില്‍ കവര്‍ച്ചാശ്രമം തടഞ്ഞതിനാണ് യുവതിയെ കൊലപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഒരുമാസം മുന്‍പാണ് സംഭവം നടന്നത്. മോഡലും ഇവന്‍റ് മാനേജറുമായ പൂജ സിങാണ് കൊല്ലപ്പെട്ടത്. ബെംഗളൂരു കെംപെഗൗഡ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ഒറ്റപ്പെട്ട പ്രദേശത്തു നിന്നാണ് മൃതദേഹം ലഭിച്ചത്. ശരീരമാസകലം മുറിവുകളും കണ്ടെത്തിയിരുന്നു.
സംഭവം പൊലീസ് വിവരിക്കുന്നത് ഇങ്ങനെ. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ബെംഗളൂരുവില്‍ എത്തിയതായിരുന്നു പൂജ. കൊല്‍ക്കൊത്തിയലേയ്ക്ക് തിരികെ മടങ്ങാന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് പോകാനാണ് ഒാല ടാക്സി ബുക്ക് ചെയ്തത്. പുലര്‍ച്ചെ നാല് മണിക്കായിരുന്നു യാത്ര യാത്രക്കിടയില്‍ മെയിന്‍ റോഡ് വിട്ട നാഗേഷ് ഒറ്റപ്പെട്ട വഴിയിലേയ്ക്ക് തിരിഞ്ഞു. വാഹനം നിര്‍ത്തിയ ശേഷം പണം ആവശ്യപ്പെട്ടു. എന്നാല്‍ പൂജ കവര്‍ച്ചാ ശ്രമം ചെറുത്തതോടെ ഇയാള്‍ ഇരുമ്പുവടികൊണ്ട് പൂജയുെട തലയ്ക്കടിച്ചു. ബോധം നഷ്ടപ്പെട്ട യുവതി മരിച്ചെന്നുകരുതി എയര്‍പോര്‍ട്ടിന് സമീപമുള്ള യാരപ്പനഹള്ളിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ ഇതിനിടെ ബോധം തിരിച്ചുകിട്ടിയ യുവതി, രക്ഷപെടാന്‍ ശ്രമം നടത്തി. ഇതോടെ നാഗേഷ് യുവതിയെ കല്ലുകൊണ്ടും വടികൊണ്ടും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഒാടയിൽ ഉപേക്ഷിച്ച ശേഷം ഇയാള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കുറ്റം സമ്മതിച്ച നാഗേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. െബംഗളൂരുവില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വെബ്ടാക്സികളില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അബിൻഷാ. എം
അർദ്ധ രാത്രി, ഞാൻ പയ്യെ കണ്ണുതുറന്നു പുതപ്പുമാറ്റി. പതിയെ എണീറ്റു. അപ്പോഴേക്കും എന്റെ കണ്ണ് ജനലഴികളിലൂടെ പുറത്തേക്ക്. വീടിന്റെ മുന്നിലെ പോസ്റ്റിലെ സിഎഫ്എൽ ബൾബ് വെളിച്ചം, ഒടിയന്റെ ശത്രു പതിനാലാം രാവിൽ ചന്ദ്രനുദിച്ച മാതിരി നല്ല വെളിച്ചം, സമയം നോക്കാൻ വേണ്ടി ഞാൻ മൊബൈൽ എടുത്തു പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു, തണുപ്പിന്റെ മറവിൽ ഒരുവന്റെ ശല്യം സഹിക്കാനാവാതെ എണീറ്റതാണ്. നിലത്ത് പായ വിരിച്ചു കിടന്ന ഞാൻ തലയണ കട്ടിലിന് അരികിൽ വെച്ച് വീണ്ടും ഉറക്കം നടിച്ചു. അവൻ എന്നെ വല്ലാണ്ടു പദ്രവിക്കുന്നുണ്ടായിരുന്നു സഹിക്കാൻ പറ്റണില്ല. എന്നെ ഗാഢനിദ്രയിൽ നിന്ന് വിളിച്ചുണർത്തി അവൻ ഉപദ്രവിക്കുന്നു. കുറെ ശ്രമിച്ചു അവനിൽ നിന്ന് രക്ഷപ്പെടാൻ, കഴിയുന്നില്ല…
സമയം അപ്പോഴേക്കും 2 ലേക്ക് കടന്നിരുന്നു. എന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ ചാലുകൾ പ്രത്യക്ഷപ്പെടുന്നു. ആരും അറിയാതെ ഞാൻ കണ്ണീർ വാർക്കുന്നുണ്ടായിരുന്നു.അവനിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ ശ്രമിക്കുന്തോറും അവന്റെ ആലിംഗനം മുറുകിവന്നു. സഹിക്കവയ്യാതെ ഞാൻ ഉമ്മ കിടന്ന റൂമിൽ ചെന്ന് കതകിൽ തട്ടി ഉമ്മാനെ വിളിച്ചുണർത്തി. ഉമ്മ നല്ല ഉറക്കത്തിലായിരുന്നു. ഞാൻ ഉമ്മാനോട് എന്റെ എന്റെ വേവലാതി പറഞ്ഞു. വയ്യാ …. അവൻ എന്നെ വല്ലാണ്ടുപദ്രവിക്കുന്നു. സഹിക്കാൻ പറ്റണില്ല. ഉമ്മ എന്ന സാന്ത്വനിപ്പിച്ചിട്ടു പറഞ്ഞു രാവിലെ ആകട്ടെ പരിഹാരം കാണാoഎന്ന്. എന്നെ തിരിച്ചയച്ചു. എന്നെ മനസ്സിലാക്കാൻ ആരുമില്ലല്ലോ എന്ന വേദനയിൽ ഞാൻ കിടക്കയിലേക്ക് മടങ്ങി . അപ്പോഴും സമയ സൂചിക മുൻപോട്ടു തന്നെ. തലയണയെ കെട്ടിപ്പിടിച്ചു. അവൻ എന്നെ വീണ്ടും കുത്തിനോവിക്കുന്നുണ്ടായിരുന്നു. ആലിംഗനം ചെയ്യുന്നു. ഞാൻ ഇടയ്ക്ക് പതിയെ കണ്ണുകൾ തുറന്നു അവനെ നോക്കി. അപ്പോഴെല്ലാം അവനും ഉണർന്ന് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. പിന്നെ ഒന്നും ഓർമ്മയില്ല.
രാവിലെ എട്ടിന് ഉമ്മ വന്നു തട്ടിയുണർത്തി.
നീ കോളേജിൽ പോണില്ലേ, എണീക്ക്. ഞാൻ ഒന്നും പോണില്ല.. എന്ന് ഞാനും. ഉപ്പ അപ്പോഴേക്കും രംഗം കയ്യടക്കിയിരുന്നു. ഉപ്പ എന്നെ ശകാരിക്കുന്നു ണ്ടായിരുന്നു. അപ്പോഴേക്കും രാഷ്ട്രീയ പാർട്ടിക്കാരുടെ പോലെ എന്റെ നിലപാട് ഞാൻ മാറ്റിയിരുന്നു. “ഞാൻ കരുതിയത് ഇന്ന് ശനിയാഴ്ച ആണെന്നല്ലേ ഉമ്മ അത് വളച്ചൊടിച്ചതാണ്, ഞാൻ കോളേജിൽ പോകുന്നുണ്ടെ… “എന്നു പറഞ്ഞ് ഞാൻ രംഗത്തിൽ നിന്ന് തലയൂരി. രാവിലെയും അവൻ എന്നെ പിന്തുടർന്നുകൊണ്ടിരുന്നു. സഹിക്കാൻ പറ്റണില്ല. ഞാൻ കിടക്കയിൽ കിടന്നു ഉമ്മാനെ വിളിച്ചു. ഉമ്മ അടുത്തുവന്നു. ഞാൻ അടക്കത്തിൽ ഉമ്മാനോട് പറഞ്ഞു, ഉമ്മാ അവൻ എന്നെ ഉപദ്രവിക്കുന്നു സഹിക്കാൻ പറ്റണില്ല.
ഞാൻ ഇന്ന് കോളേജിൽ പോകുന്നില്ല. ഉമ്മ പറഞ്ഞു, ഉം ഉം എങ്കിൽ പോകണ്ട. എന്ന് ഉമ്മാന്റെ മറുപടി മനസ്സിൽ എവിടെയോ തട്ടി. അങ്ങനെ എണീറ്റു പ്രാഥമിക കർത്തവ്യങ്ങൾ ക്ക് ശേഷം,,, അപ്പോഴെല്ലാം അവൻ എന്നെ പിന്തുടർന്നു നോവിച്ചു കൊണ്ടിരുന്നു. പ്രാതൽ കഴിച്ചു കിടക്കയിൽ ഇരിക്കുകയായിരുന്നു എന്റെ കൈകളിലേക്ക് ഉമ്മ ഒരു സൂത്രം കൊണ്ട് തന്നു. എന്നെ ഉപദ്രവിക്കുന്നവനിൽ നിന്നും രക്ഷനേടാൻ ആണെന്നും പറഞ്ഞു. ഞാൻ തലകുലുക്കി. അവൻ എന്നെ നോക്കി ക്രൂരതയുടെ ചിരി ചിരിച്ചു. ഞാൻ നിഷ്കളങ്കതയുടെയും. കാരണം, കഴിഞ്ഞ രാത്രിയിൽ, അവൻ എന്നെ അത്രമാത്രം നോവിപ്പിച്ചിരുന്നു. ഉമ്മ തന്ന ആസൂത്രത്തിൽ ഞാൻ അപ്പാടെ കയറി ഒളിച്ചിരുന്നു. ആ സമയം അവന്റെ ചിരി നിഷ്കളങ്കത യിലേക്ക് മാറുന്നുണ്ടായിരുന്നു എന്നുള്ളത് ഞാൻ ശ്രദ്ധിച്ചു. അപ്പോഴും എന്റെ ബോധം വേദനകൊണ്ട് ഉയർന്നിരുന്നില്ല. അപ്പോഴാണ് എന്റെ മനസ്സിലേക്ക് ഒരു ചിന്ത വന്നു വീണത്. ഉമ്മ തന്ന ആ ഓറഞ്ച് സാധനം എന്തായിരിക്കും. ഞാൻ ചിന്തിച്ചു എന്നിട്ടും എങ്ങുമെത്താത്തതുകൊണ്ട് ഞാൻ ഉമ്മാനോട് തന്നെ സംശയം ആരാഞ്ഞു. ഉമ്മാ, ഉമ്മ തന്ന സാധനം എന്തായിരുന്നു. ഉമ്മ എന്റെ കൈകളിലേക്ക് ഒരു കവർ എടുത്തു തന്നു. ഞാൻ അതിന്റെ മുൻപിലെ അക്ഷരങ്ങളിലേക്ക് കണ്ണോടിച്ചു.
വേദന വരുമ്പോൾ മാത്രം. ഞാൻ അത് തുറന്നു, അതിൽ ഉമ്മ തന്ന സൂത്രം കുറെ ഉണ്ടാരുന്നു. അതിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ എനിക്ക് ഏറെക്കുറെ ഉറപ്പായി അത് പല്ലു വേദനയുടേത് തന്നെയായിരിക്കും എന്ന്…
പല്ലുവേദന അൺസഹിക്കബിൾ.
അബിൻഷാ. എം
പിതാവ് :മുഹമ്മദ് കോയ
മാതാവ് :ഷംല
സഹോദരൻ :അൻവർ ഷാ ജൗഹരി
വിലാസം :പ്ലാംവിളയിൽ
കണ്ണനാകുഴി p. o
ചാരുംമൂട്
യു ഐ ടി അടൂർ സെന്ററിൽ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി .
ദീർഘനാളത്തെ അസുഖങ്ങൾക്കും ചികിത്സകൾക്കുമൊടുവിൽ മുതിർന്ന ബിജെപി നേതാവും മുൻ ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി മരണത്തിന് കീഴടങ്ങി. ശ്വസനസംബന്ധമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി അദ്ദേഹം ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.അനാരോഗ്യം കണക്കിലെടുത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം മേയ് 14നാണ് അദ്ദേഹത്തിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.
2018 ഏപ്രലില്‍ ആദ്യം മുതലേ അദ്ദേഹം ഔദ്യോഗിക പദവിയില്‍ നിന്നും മാറി നിന്നിരുന്നു. പിന്നീട് 2018 ഓഗസ്റ്റ് 23ന് തിരിച്ചെത്തി. 2014 സെപ്റ്റംബറില്‍, പ്രമേഹ രോഗത്തെ തുടര്‍ന്ന് അമിതമായി ഭാരം വയ്ക്കുകയും ഇത് ശരിപ്പെടുത്താന്‍ ബാരിയാട്രിക് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.ഡൽഹി സർവകലാശാലാ വിദ്യാർഥിയായിരിക്കെ എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തേക്ക്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടവിലായിരുന്നു. അഭിഭാഷകനായി സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു.
1989-ൽ വി.പി.സിങ്ങിന്റെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ ആയി. നിയമം, സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ എഴുതി. 1991 മുതൽ ബിജെപി ദേശീയ നിർവാഹകസമിതിയിലുണ്ട്.വാജ്‌പേയി മന്ത്രിസഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത അരുൺ ജെയ്റ്റ്‌ലി 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമൃത്സറിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ്സിന്റെ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനോട് പരാജയപ്പെട്ടു. 2014 മേയിൽ മോദി സർക്കാരിൽ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു.
അരുണ്‍ ജെയ്റ്റ്‌ലിയുടെ സംസ്‌കാരം ഞായറാഴ്ച (ഓഗസ്റ്റ് 24) നടക്കും. ഉച്ചയ്ക്ക് ശേഷം ഡല്‍ഹി നിഗംബോധ് ഘട്ടില്‍ വച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. എയിംസ് ആശുപത്രിയിലെ നടപടികള്‍ക്ക് ശേഷം മൃതദേഹം കൈലാഷ് കോളനിയിലുള്ള ജെയ്റ്റ്‌ലിയുടെ വീട്ടിലേക്ക് എത്തിച്ചു. നാളെ രാവിലെ (ഞായറാഴ്ച) മൃതദേഹം ബിജെപി ആസ്ഥാനത്ത് എത്തിക്കുമെന്നും അവിടെ അന്ത്യോപചാരം അര്‍പ്പിക്കാന്‍ സമയം ഉണ്ടാകുമെന്നും ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആരോഗ്യ മന്ത്രി ഹർഷ വർധൻ, ലോക്‌സഭാ സ്പീക്കർ ഓം ബിർല എന്നിവർ നേരത്തെ ആശുപത്രിയിലെത്തി ജെയ്‌റ്റ്‌ലിയെ സന്ദർശിച്ചിരുന്നു.
പ്രാസംഗികന്‍, ജനനേതാവ്, രാഷ്ട്രീയത്തിനപ്പുറത്തെ സൗഹൃദം
”ഈ കഴിഞ്ഞ അഞ്ച് വര്‍ഷം ഞാന്‍ കാണുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ വലിയൊരു വഴിത്തിരിവായാണ്. ഈ സര്‍ക്കാര്‍ ഓർമിക്കപ്പെടുക 100 ശതമാനം ആത്മാർഥമായൊരു സര്‍ക്കാരിന്റെ പേരിലായിരിക്കും” തന്റെ കാലാവധി കഴിഞ്ഞ അവസരത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അരുണ്‍ ജെയ്റ്റ്‌ലിയുടെ കാലത്താണ് ജിഎസ്ടി നടപ്പിലാകുന്നത്. ഗുഡ്‌സ് ആൻഡ് സര്‍വ്വീസിന് ഒരൊറ്റ നികുതി എന്നതായിരുന്നു ജിഎസ്ടി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ രണ്ട് ട്രില്യണ്‍ എന്ന നേട്ടം കൈവരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായ നോട്ട് നിരോധനം നടപ്പിലാക്കുന്നതും ജെയ്റ്റ്‌ലിയുടെ കാലത്തായിരുന്നു. രണ്ടും പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തി. അപ്പോഴും പ്രധാനമന്ത്രിക്കൊപ്പം ജെയ്റ്റ്‌ലി ഉറച്ചു നിന്നു.
1952 ലായിരുന്നു ജെയ്റ്റ്‌ലിയുടെ ജനനം. ഡല്‍ഹി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്നു വന്ന ജെയ്റ്റ്‌ലിയുടെ രാഷ്ട്രീയ ജീവതത്തിലെ നിർണായക ഏടായിരുന്നു അടിയന്തരാവസ്ഥ കാലം. 1973 ല്‍ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സില്‍ നിന്നും ബിരുദം നേടിയ ജെയ്റ്റ്‌ലി നാല് വര്‍ഷത്തിന് ശേഷം നിയമത്തിലും ബിരുദം നേടി. പഠനകാലത്ത് ജെയ്റ്റ്‌ലി എബിവിപിയുടെ പ്രവര്‍ത്തകനായിരുന്നു. 1974 ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്റെ പ്രസിഡന്റായി. അടിയന്തരാവസ്ഥ കാലത്ത് അമ്പാല ജയിലിലായിരുന്നു ജെയ്റ്റ്‌ലിയെ കരുതല്‍ തടങ്കലലില്‍ പാര്‍പ്പിച്ചത്.
അടിന്തരാവസ്ഥയ്ക്ക് ശേഷം പുറത്തുവന്ന ജെയ്റ്റ്‌ലി നിയമം പഠിക്കുകയും 1980 ല്‍ ബിജെപിയില്‍ ചേരുകയും ചെയ്തു. 1989 ല്‍ വി.പി.സിങ് സര്‍ക്കാര്‍ ജെയ്റ്റ്‌ലിയെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചു. 1991 ല്‍ ജെയ്റ്റ്‌ലി ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതിയിലെത്തി. പിന്നീട് 1999 ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയിലെത്തി ജെയ്റ്റ്‌ലി. പിന്നീട് പാര്‍ട്ടിയുടെ വക്താവായും ജെയ്റ്റ്‌ലി എത്തി. 2003 ല്‍ നിയമ മന്ത്രിയായി വീണ്ടും മന്ത്രിസഭയില്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ജെയ്റ്റ്‌ലി. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജെയ്റ്റ്‌ലിയായിരുന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്. റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍, വനിതാ സംവരണം, ലോക്പാല്‍ ബില്‍ തുടങ്ങിയ വിഷയങ്ങളില്‍ സഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമായി ജെയ്റ്റ്‌ലി മാറി. പിന്നീട് മോദിയുടെ ഭരണകാലത്ത് ജെയ്റ്റ്‌ലി വീണ്ടും മന്ത്രിസഭയിലെത്തി. ധനമന്ത്രിയായിരിക്കെ തന്നെ പ്രതിരോധത്തിന്റേയും അധിക ചുമതല വഹിച്ചിരുന്നു
സിനിമാ താരം ശെന്തിൽ കൃഷ്ണ(രാജാമണി) വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ ശെന്തിൽ കൃഷ്ണ കലാഭവൻ മണിയുടെ ജീവിതം പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യെന്ന വിനയൻ ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ശെന്തിലിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു.
ആഷിഖ് അബു ചിത്രം ‘വൈറസി’ലും ശ്രദ്ധേയമായ കഥാപാത്രത്തെ രാജാമണി അവതരിപ്പിച്ചിരുന്നു. ‘പട്ടാഭിരാമൻ’, ‘ആകാശഗംഗ 2’ തുടങ്ങിയ ചിത്രങ്ങളിലും രാജാമണി അടുത്തിടെ അഭിനയിച്ചിരുന്നു.
ജയസൂര്യയെ നായകനാക്കി രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന ‘തൃശ്ശൂർ പൂര’ത്തിൽ പ്രതിനായക വേഷത്തിലും ശെന്തിൽ കൃഷ്ണ എത്തുന്നുണ്ട്. സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി തിരക്കഥാകൃത്താവുന്ന ‘തൃശൂർ പൂരം’ നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ആലപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കടൽത്തീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പുന്നപ്ര സ്വദേശി മനുവിനെയാണ് ഒരു സംഘം മർദിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയത്. മൃതദേഹത്തിൽ കല്ലുകെട്ടി കടലിൽ താഴ്ത്തി എന്നായിരുന്നു ഇന്നലെ പിടിയിലായ രണ്ട് പ്രതികൾ പൊലീസിന് നൽകിയ മൊഴി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായാണ് പൊലീസിന് ലഭിച്ച വിവരം
ഇന്ന് പിടിയിലായ പ്രതി ഓമനകുട്ടൻ നൽകിയ മൊഴിയാണ് കൊലപാതകം സ്ഥിരീകരിക്കാനും മൃതദേഹം കണ്ടെത്താനും സഹായിച്ചത്. മൊഴിയുടെ അടിസ്ഥാനത്തിൽ കടൽതീരത്ത് നടത്തിയ പരിശോധനയിലാണ് നാലടി താഴ്ചയിൽ മൃതദേഹം കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാൻ ആയി പ്രതികൾ വസ്ത്രങ്ങൾ ഊരി മാറ്റി തീയിട്ടതായും കണ്ടെത്തി. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു
ഇന്നലെ പിടിയിലായ പത്രോസ്, സൈമൺ എന്നിവർ മനുവിനെ മർദ്ദിച്ച് കല്ലുകെട്ടി കടലിൽ താഴ്ത്തി എന്ന തെറ്റായ മൊഴിയായിരുന്നു പോലീസിന് നൽകിയത്. ആസൂത്രിത കൊലപാതകം പോലെ തന്നെ തെളിവുകൾ നശിപ്പിക്കാനും ആസൂത്രിത നീക്കങ്ങൾ പ്രതികൾ നടത്തിയതായി പൊലീസ് കണ്ടെത്തി. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിട്ടുണ്ട് കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും അന്വേഷണ സംഘം പറഞ്ഞു. കൊല്ലപ്പെട്ട മനു കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്.
ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ ഗോകുലം േകരള എഫ്സി ചാംപ്യന്മാര്‍. ഫൈനലില്‍ പതിനാറ് വട്ടം ചാംപ്യന്മാരായ മോഹന്‍ ബഗാനെ 2-1ന് തോല്‍പ്പിച്ചു. ഗോകുലത്തിന്റെ രണ്ട് ഗോളും നേടിയത് ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ്. ടൂര്‍ണമെന്റില്‍ ജോസഫ് ആകെ പതിനൊന്ന് ഗോളുകള്‍ നേടി. ഒഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം ഗോകുലത്തിന്റെ മലയാളിതാരം ഉബൈദിനാണ്.
20 വർഷത്തിനു ശേഷമാണ് കേരളത്തിൽ നിന്നുള്ള ഒരു ടീം ഡ്യുറാൻഡ് കപ്പ് നേടുന്നത്. 1997ൽ എഫ്സി കൊച്ചിൻ മാത്രമാണ് ഇതിനു മുൻപ് ഡ്യുറാൻഡ് കപ്പ് നേടിയ കേരള ടീം. ഒരു മൽസരം പോലും തോൽക്കാതെയാണ് ഗോകുലത്തിന്റെ കിരീടനേട്ടമെന്ന സവിശേഷതയുമുണ്ട്.
45+1, 51 മിനിറ്റുകളിലായിരുന്നു മാർക്കസ് ജോസഫിന്റെ ഗോളുകൾ. ഇതോടെ ടൂർണമെന്റിൽ മാർക്കസിന്റെ ഗോൾനേട്ടം 11 ആയി ഉയർന്നു. മോഹൻ ബഗാന്റെ ആശ്വാസഗോൾ സാൽവോ ചമോരോ (64) നേടി. ഡ്യുറാൻഡ് കപ്പിൽ 16 തവണ ചാംപ്യൻമാരായ ചരിത്രമുള്ള ടീമാണ് മോഹൻ ബഗാൻ. സെമിയിൽ മറ്റൊരു കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിനെ തകർത്താണ് ഗോകുലം ഫൈനലിൽ കടന്നത്. ഈസ്റ്റ് ബംഗാളും 16 തവണ കിരീടം ചൂടിയിട്ടുണ്ട്.
ഏതുവിധേനയും കിരീടം നിലനിർത്താനുള്ള ശ്രമത്തിൽ ജസ്റ്റിൻ ജോർജ് ചുവപ്പുകാർഡ് കണ്ടതോടെ 10 പേരുമായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം അണയാതെ കാത്താണ് ഗോകുലം കിരീടത്തിൽ മുത്തമിട്ടത്. മൽസരത്തിന്റെ 87–ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ടതോടെയാണ് ജസ്റ്റിൻ പുറത്തുപോയത്. തുടർന്ന് മുഴുവൻ സമയത്തിനു പിന്നാലെ റഫറി ആറു മിനിറ്റ് ഇൻജുറി ടൈം അനുവദിച്ചെങ്കിലും പ്രതിരോധിച്ചുനിന്ന ഗോകുലം വിജയവും കിരീടവും സ്വന്തമാക്കി.
പ്രവാസ ജീവിതത്തിന്റെ അല്ലെങ്കിൽ ഒരു പ്രവാസിയുടെ ജീവിതം എത്രയധികം ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ് എന്ന് ഒരിക്കൽ പ്രവാസിയായാൽ മാത്രമേ അറിയൂ. പ്രതേകിച്ചു കുടുംബമായി വിദേശത്തു താമസിക്കുമ്പോൾ. എന്നിരുന്നാലും മിക്കവാറും മനസ്സ് സ്വന്തം നാട്ടിലും മാതാപിതാക്കളുടെയും അടുത്താണ് എന്നത് ഒരു യാഥാർത്യമാണ്. വീട്ടിലെ എല്ലാ മംഗള കർമ്മങ്ങൾക്കും എത്തിപ്പെടുവാൻ വ്യഗ്രതപ്പെടുന്ന ഒരു മലയാളി മനസ്സ് മറ്റൊരിടത്തും കാണാൻ സാധിക്കില്ല. വിദേശത്തുള്ള പേരകുട്ടികളെ നോക്കാൻ ആളില്ലാതെവരുമ്പോൾ മാതാപിതാക്കളെ കൊണ്ടുവരുന്ന സാഹചര്യത്തെക്കുറിച്ചു ഒരു സിനിമയിൽ കെ പി സ് സി ലളിത പറയുന്ന കാര്യം അപൂർവ്വം ചിലരിലെങ്കിലും സത്യമാണെങ്കിലും എല്ലാവരും അത്തരക്കാരല്ല എന്ന് അടിവരയിട്ട് വിവരിക്കുകയാണ് സിങ്കപ്പൂർ മലയാളി സിജോ ഫിലിപ്പോസ്. തന്നെ വളര്‍ത്തി വലുതാക്കിയ സ്വന്തം അച്ഛനമ്മമാരോട് അവര്‍ക്കെന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് ചോദിക്കുന്ന മക്കള്‍ കുറവാണ്. എന്നാല്‍ ഉള്ളവരില്‍ പലരും സ്വന്തം അനുഭവങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിക്കാറുണ്ട്. സ്വന്തം ജീവിതത്തില്‍ നിന്ന് അത്തരമൊരു മനോഹരമായ അനുഭവം പങ്കുവയ്ക്കുകയാണ് സിജോ ഫിലിപ്പോസ് എന്ന പ്രവാസി മലയാളി
കുറിപ്പ് വായിക്കാം;
ചേട്ടന്റെ കല്യാണത്തിന് വീട് പെയിന്റ് അടിക്കാന്‍ അടുക്കി പെറുക്കുമ്പോളാണ് ആ സാധനം എന്റെ കണ്ണില്‍ പെടുന്നത്. ആദ്യം വല്ല പാസ്സ്ബുക്കും ആണെന്നാണ് കരുതിയത്, നന്നായി നോക്കുമ്പോഴാണ് മ്മടെ പ്പന്റെ പാസ്‌പോര്ട്ട് ആണെന്ന് മനസ്സിലാകുന്നത്. അപ്പനോട് അതിനെപ്പറ്റി ചോദിച്ചപ്പോ ഒഴിഞ്ഞുമാറിയെങ്കിലും വാലിഡിറ്റി കഴിഞ്ഞു പുതുക്കാതെ കിടക്കുന്ന ആ സാധനത്തിനെ പറ്റി മമ്മി പറയുമ്പോഴാണ് അറിയുന്നത് അപ്പന്റെ വല്യ ഒരാഗ്രഹമായിരുന്നു ഫ്‌ളൈറ്റില്‍ കയറണം ഏതെങ്കിലും ഒരു വിദേശരാജ്യത്തു ജോലി ചെയ്യണം എന്നൊക്കെ. പറഞ്ഞുവന്നപ്പോ അതിനായി ബോംബെ വരെ പോയി തിരിച്ചുവന്ന കഥ വരെ കിട്ടി.
അപ്പന്റെ ആഗ്രഹങ്ങളൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ലെന്നു മാത്രമല്ല ഞങ്ങടെ എല്ലാ ആഗ്രഹങ്ങളും അപ്പനെക്കൊണ്ടാവും വിധം നടത്തിത്തന്നിട്ടുമുണ്ട്. അന്ന് മനസ്സില്‍ കരുതിയതാണ് ഒരു ജോലി കിട്ടിയാല്‍ അപ്പനെ ഒന്ന് ഫ്‌ളൈറ്റില്‍ കയറ്റണം ഏതെങ്കിലും ഒരു രാജ്യത്ത് കൊണ്ടുപോയി സ്ഥലങ്ങള്‍ കാണിക്കണം എന്നൊക്കെ. അങ്ങനെ ജോലി കിട്ടി. മറ്റെങ്ങുമല്ല സിംഗപ്പൂര്‍.
അപ്പനെ ഇങ്ങോട്ടു കൊണ്ടുവരാന്‍ പാസ്‌പോര്‍ട്ട് എടുക്കണം, പഴേത് ക്യാന്‍സല്‍ ആയിപോയി പുതിയതിനു അപ്ലൈ ചെയ്യണം എന്ന് പറഞ്ഞപ്പോ അതിന്റെ ഒന്നും ആവശ്യമില്ല ഞാനെങ്ങും വരുന്നില്ല എന്നൊരു മറുപടി. അത് മറ്റൊന്നും കൊണ്ടല്ല മറ്റപ്പന്മാരെ പോലെ മക്കളെ കഷ്ടപ്പെടുത്തേണ്ട, അവരുടെ ക്യാഷ് കളയേണ്ട എന്നൊക്കെ കരുതിയിട്ടാണ്. പണ്ട് കഷ്ടപ്പെട്ടും പട്ടിണിക്കിടന്നും ഒന്നുമില്ലായ്മയില്‍ നിന്നും ഞങ്ങളെ രണ്ടുപേരെയും പഠിപ്പിച്ചു ഒരുനിലയിലാക്കിയ അപ്പനെ നമ്മക്കങ്ങനെ വിടാന്‍ പറ്റുമോ??
അവര്‍ പണ്ട് നമ്മുടെ ആഗ്രഹങ്ങള്‍ പലതും സാധിച്ചു തന്നത് രാപകല്‍ അദ്ധ്വാനിച്ചും പട്ടിണി കിടന്നും തന്നെയാ… പ്രത്യേകിച്ചു ഞങ്ങടെ അപ്പന്‍, അപ്പന്‍ ചെയ്ത ജോലികള്‍ അമ്മ പറഞ്ഞു കേള്‍ക്കുമ്പോള്‍ പലപ്പോഴും കണ്ണുനിറഞ്ഞിട്ടുണ്ട്. അത് വച്ചുനോക്കുമ്പോള്‍ അവരുടെ ഈ ഒരാഗ്രഹം സാധിച്ചു കൊടുക്കാന്‍ എനിക്കെന്തായാലും പട്ടിണി കിടക്കേണ്ടി വരില്ല. അങ്ങനെ പട്ടിണി കിടക്കാതിരിക്കാനുള്ള നിലയില്‍ ഞങ്ങടെ അപ്പ ഞങ്ങളെ ആക്കിയിട്ടുണ്ട്…
അപ്പൊ അവരുടെ ഈ ഒരാഗ്രഹം സാധിച്ചു കൊടുത്തില്ലെങ്കില്‍ പിന്നെ നമ്മളെന്തിനാ മക്കളെന്നു പറഞ്ഞു നടക്കുന്നത് … പിന്നൊന്നും നോക്കിയില്ല എടുപ്പിച്ചു രണ്ടാളെക്കൊണ്ടും പാസ്‌പോര്‍ട്ട്. പാസ്‌പോര്‍ട്ടും ടിക്കറ്റും എല്ലാം റെഡി. ആദ്യം അവരെ തന്നെ കയറ്റികൊണ്ടുവരാം എന്നാണ് കരുതിയത്, പിന്നെ അത് ശരിയാവില്ല എന്ന് തോന്നിയതുകൊണ്ട് ഞാന്‍ ഒരാഴ്ച ലീവ് എടുത്ത് നാട്ടില്‍ പോയി, അവരെ കൊണ്ടുവരാന്‍. പക്ഷെ, അങ്ങനെ പോയതുകൊണ്ട് ഒരു കാര്യം മനസ്സിലാക്കാന്‍ പറ്റി…
വരുന്നില്ല, ടിക്കറ്റ് എടുക്കേണ്ട, എന്നൊക്കെ പറഞ്ഞിരുന്ന അപ്പന്‍ തന്റെ വാലിഡിറ്റി കഴിഞ്ഞ ആ വലിയ ആഗ്രഹം നിറവേറാന്‍ പോകുന്നതിന്റെ ത്രില്ലിലാണെന്നു. എന്നെ കണ്ടവരെല്ലാം എന്നാ അവരെ കൊണ്ടുപോകുന്നെ ? എത്ര ദിവസത്തേക്കാ? വളരെ നല്ലകാര്യം. എന്നൊക്കെ പറഞ്ഞത് കേട്ടപ്പോ മനസ്സിലായി അപ്പനിനി നാട്ടില്‍ പറയാനാരോടും ബാക്കി ഇല്ലാരുന്നെന്നു…
അങ്ങനെ ദൈവാനുഗ്രഹത്താല്‍ പ്രശ്‌നങ്ങളൊന്നും കൂടാതെ സിങ്കപ്പൂര്‍ എത്തി. വന്ന ഒന്നുരണ്ടുദിവസം പനിയും ജലദോഷവും പണി തന്നെങ്കിലും പിന്നെ ഉഷാറായി. ഒരു മാസം അടുപ്പിച്ചേ ഉണ്ടയിരുന്നുള്ളൂ എങ്കിലും കണ്ടതു മതിയെ എന്ന് പറയുന്ന വരെ പറ്റുന്നിടത്തോളം സ്ഥലങ്ങള്‍ കാണിക്കാനും ആസ്വാദിക്കാനും ദൈവം സഹായിച്ചു. വന്നപ്പോഴുള്ള ഫോട്ടോയും തിരിച്ചു പോയപ്പോഴുള്ള ഫോട്ടോസും കണ്ടാല്‍ മനസ്സിലാകും.
ഒരു മാസം കൊണ്ട് മിനിമം ഒരു 10 വയസ്സു കുറഞ്ഞ പോലുണ്ട് അവരെ കണ്ടാല്‍. അപ്പന്‍ വല്ലപ്പോഴും ഒന്ന് മിനുങ്ങുമ്പോള്‍ മമ്മിയോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, ഞാന്‍ എന്തിനാടി വിഷമിക്കുന്നെ, എനിക്ക് രണ്ടാണ്‍ പിള്ളേരാടി എന്ന്. അതെ. അപ്പനമ്മമാരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒരുപക്ഷേ അവര്‍ നമ്മളോട് പറഞ്ഞെന്നു വരില്ല. പക്ഷെ നമ്മള്‍ പറ്റുന്നപോലെ എന്നല്ല കഴിയുന്നതിനും അപ്പുറം അവരെ സ്‌നേഹിക്കുക… കരുതുക… അവര്‍ നമുക്കുവേണ്ടി സഹിച്ച കഷ്ടപ്പാടിന്റെ അത്രേം എന്തായാലും വരില്ല നമ്മുടെ ആ കരുതല്‍….
അതെ മാതാപിതാക്കള്‍ ഉള്ളിടത്തോളം കാലം നമ്മള്‍ കുട്ടികളാണ് നമ്മള്‍ എത്ര വലുതായാലും… ഏത് സ്ഥാനത്തെത്തിയാലും… നഷ്ടപ്പെട്ടാല്‍ ഒരിക്കലും തിരിച്ചുകിട്ടാത്ത അപൂര്‍വ സ്വത്താണ് അവര്‍…… സങ്കടപ്പെടുത്താതിരിക്കുക…. നഷ്ടപ്പെടുത്താതിരിക്കുക അവരെ.
തിരുവനന്തപുരം∙ കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് ആരോരുമാറിയാതെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്നദ്ധപ്രവര്‍ത്തനത്തിനെത്തിയ മുതിര്‍ന്ന മലയാളി ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍ സര്‍വീസില്‍നിന്നു രാജിവച്ചു. ദാദ്ര നഗര്‍ ഹവേലിയില്‍ ഊര്‍ജ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദമാണ് രാജിക്കു പിന്നിലെന്നാണു സൂചന. രാജി സ്വീകരിക്കും വരെ തുടരുമെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍.
സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതായിരിക്കുന്നുവെന്നും അത് വീണ്ടെടുക്കാനാണ് രാജിയെന്നുമാണ് കണ്ണൻ ഗോപിനാഥൻ പറഞ്ഞത്. എല്ലാവരുടെയും ശബ്ദമാകാനാണ് ഐഎഎസ് എടുത്ത്. എന്നാൽ ഇപ്പോൾ സ്വന്തം ശബ്ദം പോലും ഇല്ലാതായ അവസ്ഥയാണ്. ഉദ്യോഗസ്ഥനായിരിക്കെ പലതും പുറത്ത് പറയാനാകില്ല. പറയാനുള്ള സ്വാതന്ത്ര്യം വീണ്ടെടുക്കാനാണ് ഈ രാജിയെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ കാലത്ത് ആരും ആവശ്യപ്പെടാതെ തന്നെ എട്ടു ദിവസത്തോളം കണ്ണന്‍ ഗോപിനാഥന്‍ സന്നദ്ധപ്രവര്‍ത്തനത്തിന് കേരളത്തില്‍ എത്തിയിരുന്നു. കൊച്ചിയില്‍ ട്രക്കുകളില്‍നിന്നു സാധനങ്ങള്‍ തലച്ചുമടായി അദ്ദേഹം ക്യാപുകളിലെത്തിച്ചു. തുടര്‍ന്നാണ് ഇദ്ദേഹം ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് ഒപ്പമുള്ളവര്‍ അറിയുന്നത്. ദാദ്രനഗര്‍ ഹവേലയില്‍ ജില്ലാ കലക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് അദ്ദേഹം ദുരിതബാധിതരെ സഹായിക്കാന്‍ എത്തിയത്. ദാദ്ര നഗര്‍ ഹവേലിയുടെ ഭാഗത്തുനിന്നുള്ള പ്രളയ സഹായമായി ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറാനുള്ള ഔദ്യോഗിക യാത്രയ്‌ക്കെത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഇവിടുത്തെ ദുരിതക്കാഴ്ചകള്‍ കണ്ട് സന്നദ്ധപ്രവര്‍ത്തകരെ സഹായിക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു.
ഐഎഎസ് പദവിയിലിരുന്ന് കൊണ്ട് തന്റെ ആശയങ്ങൾ സ്വതന്ത്ര്യമായി ആവിഷ്ക്കരിക്കാൻ സാധിക്കാത്തതിനാലാണ് കണ്ണൻ രാജിക്ക് ഒരുങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. രാജിക്കത്ത് നൽകിയെന്നുള്ളത് കണ്ണൻ ഗോപിനാഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. രാജി അപേക്ഷ ഇതുവരെ സ്വീകരിച്ചിട്ടില്ല. കണ്ണൻ ഗോപിനാഥനെ രാജി വാർത്ത സമൂഹമാധ്യമത്തിൽ വലിയ ചർച്ചയ്ക്കാണ് വഴിയൊരുക്കുന്നത്. കഴിഞ്ഞ വർഷം ജോലിയില്‍നിന്നു ലീവെടുത്താണ് കലക്ടർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.
ചുമട് ചുമന്ന കലക്ടർ ബ്രോ
ദാദ്ര – നഗർ ഹവേലി കലക്ടറായിരിക്കെയാണ് കോട്ടയം പുതുപ്പള്ളി സ്വദേശി കണ്ണൻ ഗോപിനാഥൻ അവധിയെടുത്ത് ആരുമറിയാതെ കേരളത്തിലെ ക്യാംപുകളിലെത്തിയത്. ആദ്യമെത്തിയത് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലെ കലക്‌ഷൻ സെന്ററിൽ. പിന്നീട് പത്തനംതിട്ടയിലേക്ക്. അവിടെ കലക്‌ഷൻ സെന്ററിലെത്തിയ കണ്ണനോടു ക്യാംപ് കോ–ഓർഡിനേറ്റർക്കു പറയാനുണ്ടായിരുന്നത് ഇത്രമാത്രം– ‘ബാഗ് മാറ്റിവച്ചിട്ട് പണി തുടങ്ങിക്കോളൂ’. മറ്റു യുവാക്കൾക്കൊപ്പം കണ്ണനും കൂടി. ഓരോ ദിവസവും ഓരോ ക്യാംപിൽ രാവിലെ മുതൽ വൈകിട്ടു വരെ പണിയെടുത്തു. രാത്രി കഴിച്ചുകൂട്ടിയതു സമീപ ലോഡ്ജുകളിലും മറ്റും. ആദ്യ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു ദാദ്ര– നഗർ ഹവേലിയുടെ വകയായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നെങ്കിലും പ്രളയബാധിത മേഖലകളിലേക്കു പോകുമെന്ന് അറിയിച്ചിരുന്നില്ല. എറണാകുളം ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്.
മിസോറമിനെ മാറ്റിയ കലക്ടർ
മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിൽ കലക്ടറായിരിക്കുമ്പോൾ കണ്ണൻ ഗോപിനാഥന്റെ ഓഫിസ് ഒരു പരീക്ഷണശാലയായിരുന്നു. ഒരു അഞ്ചാം ക്ലാസുകാരന്റെ കൗതുകത്തോടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടുപിടിക്കുന്നതിൽ കണ്ണൻ ഗോപിനാഥൻ എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്നും മുൻപന്തിയിലായിരുന്നു. പുതുപ്പള്ളി ഐഎച്ച്ആർഡിയിലെ പഠനത്തിനു ശേഷം റാഞ്ചി ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എൻജിനീയറിങ് പൂർത്തിയാക്കിയ കണ്ണൻ ഐസ്വാളിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തിയതു സാങ്കേതികവിദ്യയിലൂടെയാണ്. പ്രകൃതിദുരന്തങ്ങളിൽ മുന്നറിയിപ്പു നൽകാൻ ആപ്പ്, വൈദ്യുതി മുടക്കം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ സ്മാർട്ഫോൺ എന്നിങ്ങനെയുള്ള പരീക്ഷണങ്ങൾക്കുശേഷം ജില്ലയിലെ സർക്കാർ സ്കൂളുകളെ മാറ്റത്തിന്റെ പുതിയ പാതയിലേക്ക് കൊണ്ടുവരുന്നതിലും കണ്ണൻ നടത്തിയ ശ്രമങ്ങൾ ചെറുതല്ല.
തിരുവനന്തപുരം: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറുന്ന രാഷ്ട്രീയ വിവാദങ്ങൾ അവസാനിക്കുന്നില്ല. വിഷയത്തിൽ മുഖ്യമന്ത്രി ഇടപ്പെട്ടത് എന്തിനാണെന്നാണ് കോൺഗ്രസിന്റെ ചോദ്യം. ബിജെപിയുമായുള്ള രഹസ്യ ബന്ധത്തിന്‍റെ ഭാഗമാണ് ഇടപെടലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
തുഷാറിനെ അജ്മാനിലേക്ക് വിളിച്ചുവരുത്തിയ പ്രബലയായ സ്ത്രീ ആരാണെന്നും മുല്ലപ്പള്ളി ചോദിച്ചു. ഒരു സ്ത്രീ വിളിച്ചാൽ എന്‍ഡിഎയുടെ കൺവീനർ എന്തിനാണ് അജ്മാനിലേക്ക് പോയതെന്നും ആരാണ് ഈ പ്രബലയായ സ്ത്രീയെന്നുമുള്ള ചോദ്യത്തിന് ബിജെപി ഉത്തരം പറയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അതേസമയം മുഖ്യമന്ത്രി ചില അന്വേഷണങ്ങളെ ഭയപ്പെടുന്നതുകൊണ്ടാണ് ബിജെപിയുമായി രഹസ്യ ബന്ധം പുലര്‍ത്തുന്നതെന്നും അത് ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് തുഷാറിന്റെ കേസിൽ ഇടപ്പെട്ടതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
“രാജവ് നഗ്നനാണെന്ന് പറയാൻ ആർക്കും ധൈര്യമില്ല…സിപിഎം സംസ്ഥാന കമ്മിറ്റി പിണറായിക്ക് സ്തുതി ഗീതം പാടുകയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. രാജാവ് നഗ്നനാണെന്ന് പറയാൻ ആർക്കും ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുഷാറിനുവേണ്ടിയുള്ള തന്റെ അമിത ആവേശം എന്തിനു വേണ്ടിയായിരുന്നെന്ന് പിണറായി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ച പിണറായി ഒരു കഷ്ടപ്പെടുന്ന പ്രവാസിക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.
നേരത്തെ തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ആരോപിച്ചിരുന്നു. തുഷാറിനെ കെണിയില്‍ പെടുത്തിയത് സിപിഎമ്മാണെന്നാണ് തനിക്ക് കിട്ടിയ വിവരം. ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി. തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതില്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. വേട്ടക്കാരനൊപ്പവും ഇരയ്‌ക്കൊപ്പവും നില്‍ക്കുകയാണ് സിപിഎം ചെയ്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
അതേസമയം താന്‍ അറസ്റ്റിലായ കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നാണ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത്. സ്ഥലവില്‍പ്പനയുമായി ബന്ധപ്പെട്ട് ഒരാള്‍ നല്‍കിയ കള്ളക്കേസിലാണ് അറസ്റ്റ്. കേസിനെ നിയമപരമായി നേരിടും. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.
ഇന്ന് രാവിലെ 8.35ന് തന്റെ ഫോൺ ബലമായി പിടിച്ചു വാങ്ങിക്കാൻ ശ്രമിച്ചുവെന്ന് ആരോപണവുമായി സിസ്റ്റർ ലൂസി കളപ്പുര. തുടർന്നും എന്തും പ്രതീക്ഷിക്കാമെന്നും ഫെയ്സ്ബുക്കിലൂടെ സിസ്റ്റർ ലൂസി ആശങ്ക പങ്കുവച്ചു.
സിസ്റ്റർ ലൂസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
തന്നെ മഠത്തിൽ പൂട്ടിയിട്ടതായി കഴിഞ്ഞ ദിവസം സിസ്റ്റർ ലൂസി ആരോപിച്ചിരുന്നു. ഓഗസ്റ്റ് 19നായിരുന്നു ഈ സംഭവം. തുടർന്ന് പൊലീസ് മഠത്തിലെത്തിയാണ് വാതിൽ തുറപ്പിച്ചത്. സംഭവത്തിൽ വെള്ളമുണ്ട പൊലീസ് കേസെടുത്തിരുന്നു.
മഠത്തിനോട് ചേർന്നുള്ള പള്ളിയിലാണ് കുർബാനയ്ക്കായി പോകുന്നത്. ഇത് തടയാനാണ് തന്നെ പൂട്ടിയിട്ടതെന്ന് സിസ്റ്റർ ലൂസി പറയുന്നു. രാവിലെ ആറരയോടെയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നുവെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.
സിസ്റ്റര്‍ ലൂസി എത്രയും വേഗം മഠംവിട്ടുപോകണമെന്ന് സന്യാസസഭ നേരത്തെ നിർദേശിച്ചിരുന്നു. മകളെ കൂട്ടിക്കൊണ്ടുപോകണമെന്ന് അമ്മയ്ക്ക് സഭയുടെ കത്ത് ലഭിക്കുകയും ചെയ്തു. നേരത്തെ സിസ്റ്ററിനെ എഫ്സിസി സന്യാസസഭ പുറത്താക്കിയിരുന്നു. കന്യാസ്ത്രീസമരത്തില്‍ പങ്കെടുത്തതടക്കം ഉന്നയിച്ചായിരുന്നു നടപടി. എന്നാല്‍, അങ്ങനെ ഇറങ്ങി പോകില്ലെന്നും സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്നായിരുന്നു സിസ്റ്റർ ലൂസിയുടെ പ്രതികരണം.
ഇക്കഴിഞ്ഞ മേയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കൽ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു. പത്ത് ദിവസത്തിനകം പുറത്ത് പോകണമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നടന്ന സമരത്തില്‍ സിസ്റ്റര്‍ ലൂസി പങ്കെടുത്തിരുന്നു. സമര പരിപാടികളില്‍ പങ്കെടുത്തതും സമൂഹ മാധ്യമങ്ങളിലടക്കം പരസ്യ പ്രതികരണങ്ങള്‍ നടത്തിയതുമാണ് നടപടിക്ക് കാരണമെന്ന് പറയുന്നു. സഭയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതും നടപടിക്ക് കാരണമായി. സഭയില്‍ നിന്നും അധികാരികളില്‍ നിന്നും ലഭിച്ച മുന്നറിയിപ്പുകള്‍ ലൂസി കളപ്പുര പാലിച്ചില്ലെന്നും ആരോപണമുണ്ട്.