ചരിത്രത്തില്‍ ആദ്യമായി കളിച്ച ഡേ-നൈറ്റ് ടെസ്റ്റില്‍ വമ്പന്‍ ജയം കൊയ്തതോടെ ഭാവിയില്‍ കൂടുതല്‍ പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ ഇന്ത്യയെ കാണാനാവുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കന്നി പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ബംഗ്ലാദേശിനെ ഇന്ത്യ കശാപ്പ് ചെയ്തത്. വെറും മൂന്നു ദിവസം കൊണ്ട് ചരിത്ര ടെസ്റ്റില്‍ ഇന്ത്യ എതിരാളികളുടെ കഥ കഴിക്കുകയായിരുന്നു.

ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിച്ചതിനു പിന്നാലെ ഇന്ത്യയെ തങ്ങള്‍ക്കെതിരേ നാട്ടില്‍ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ക്ഷണിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഇതിനു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.

വോണിന്റെ ട്വീറ്റ്

ട്വിറ്ററിലൂടെയാണ് വോണ്‍ ഇന്ത്യയെ ഡേ-നൈറ്റ് ടെസ്റ്റിനായി തങ്ങളുടെ നാട്ടിലേ്ക്കു ക്ഷണിച്ചിരിക്കുന്നത്. ഡേ-നൈറ്റ് ടെസ്റ്റില്‍ കളിക്കാന്‍ സമ്മതം മൂളിയ വിരാട് കോലിക്കു അഭിനന്ദനങ്ങള്‍. അടുത്ത വേനല്‍ക്കാലത്തു ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനത്തിനായി എത്തുമ്പോള്‍ അഡ്‌ലെയ്ഡില്‍ മറ്റൊരു ഡേ-നൈറ്റ് ടെസ്റ്റില്‍ കൂടി ഇന്ത്യ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ അതു അവിസ്മരണീയമായിരിക്കും കൂട്ടുകാരായെന്നു വോണ്‍ ട്വിറ്ററില്‍ കുറിച്ചു.

ഗാംഗുലിയുടെ പ്രതികരണം

വോണിന്റെ ക്ഷണത്തിന് ഗാംഗുലിയുടെ മറുപടി ഇങ്ങനെയായിരുന്നു. കൊല്‍ക്കത്ത ടെസ്റ്റ് കഴിഞ്ഞതോടെ അദ്ദേഹത്തിനു ചില സൂചനകള്‍ ലഭിച്ചു കഴിഞ്ഞിരിക്കുമെന്നു തനിക്കുറപ്പുണ്ട്. എന്നാല്‍ എല്ലാവരും കൂടിയാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത്. എങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ടു പോവുകയെന്നു നമുക്ക് നോക്കാമെന്നും ദാദ പറഞ്ഞു.

ഇന്ത്യയെ കന്നി ഡേ-നൈറ്റ് ടെസ്റ്റില്‍ കളിപ്പിക്കുന്നതിനു ചുക്കാന്‍ പിടിച്ചത് ഗാംഗുലിയായിരുന്നു. ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെയാണ് അദ്ദേഹം ഡേ-നൈറ്റ് ടെസ്റ്റിനക്കുറിച്ച് കോലിയുടെ അഭിപ്രായം തേടുകയും തുടര്‍ന്ന് ഇത് നടപ്പിലാക്കുകയും ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഓസീസ് ക്ഷണിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇതിനു വിസമ്മതിച്ചതോടെ ഇതു യാഥാര്‍ഥ്യമായില്ല.

കഴിഞ്ഞ പര്യടനത്തില്‍ ഓസ്‌ട്രേലിയയെ 2-1ന് തകര്‍ത്ത് ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പര കൈക്കലാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.