തിരുവനന്തപുരം : വയലിനിസ്‌റ്റ് ബാലഭാസ്‌കറുടെ മരണത്തില്‍ ആരോപണവിധേയനായ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി വിഷ്‌ണു സോമസുന്ദരത്തിന്റെ വീട്ടില്‍നിന്ന് കേരള സര്‍വകലാശാലയുടെ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്‌റ്റുകള്‍ കണ്ടെത്തി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) നടത്തിയ റെയ്‌ഡിലാണ് ഒപ്പും സീലുമുള്ള പൂരിപ്പിക്കാത്ത ഏഴു മാര്‍ക്ക് ലിസ്‌റ്റുകള്‍ പിടിച്ചെടുത്തത്. കൂടുതല്‍ അന്വേഷണത്തിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഡി.ആര്‍.ഐ കത്ത് നല്‍കും. മാര്‍ക്ക് ലിസ്‌റ്റ് മനുഷ്യക്കടത്തിന് ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്.
കഴിഞ്ഞ ജൂണ്‍ 14 നായിരുന്നു വിഷ്‌ണുവിന്റെ വീട്ടില്‍ ഡി.ആര്‍.ഐ. റെയ്‌ഡ് നടത്തിയത്. ഇതുസംബന്ധിച്ച 100 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് മാര്‍ക്ക് ലിസ്‌റ്റ് കണ്ടെടുത്ത വിവരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ക്ക് ലിസ്‌റ്റുകള്‍ എങ്ങനെ ലഭിച്ചു എന്നതില്‍ തൃപ്‌തികരമായ വിശദീകരണം നല്‍കാന്‍ വിഷ്‌ണുവിനായിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമായിരിക്കും വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തു നല്‍കുക. വിഷയത്തില്‍ പോലീസും പ്രത്യേക അന്വേഷണം നടത്തും.
പി.എസ്.സി. പരീക്ഷാ തട്ടിപ്പില്‍ അറസ്‌റ്റിലായ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ നസീമിന്റെയും ശിവരഞ്‌ജിത്തിന്റെയും വീടുകളില്‍ നടന്ന റെയ്‌ഡില്‍ കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു. ഇവരുടെ തട്ടകമായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജുമായി വിഷ്‌ണുവിനും അടുത്ത ബന്ധമുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തില്‍ കുടുംബം സംശയിക്കുന്ന വ്യക്‌തിയാണ് വിഷ്‌ണു. യൂണിവേഴ്‌സിറ്റി കോളജിലെ പഠനകാലം മുതല്‍ ബാലഭാസ്‌കറിന് വിഷ്‌ണുവുമായി അടുപ്പമുണ്ട്.
തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചിരുന്നതു വിഷ്‌ണുവാണെന്നു ഡി.ആര്‍.ഐ. നേരത്തെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി ഇയാളും സംഘവും 720 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. മേയ് 13 നു 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശിയായ കെ.എസ്.ആര്‍.ടി.സി. കണ്ടക്‌ടര്‍ സുനില്‍കുമാറും (45), സുഹൃത്ത് കഴക്കൂട്ടം സ്വദേശിനി സെറീനയും (42) അറസ്‌റ്റിലായതോടെയാണു സ്വര്‍ണക്കടത്തില്‍ വിഷ്‌ണു സോമസുന്ദരത്തിന്റെ പങ്ക് വ്യക്‌തമാകുന്നത്.
ഒമാന്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് സുനില്‍കുമാറും സെറീനയും സ്വര്‍ണവുമായി എത്തിയത്. മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും വിമാനത്താവളത്തിലെ എക്‌സ്‌റേ പോയിന്റില്‍ കസ്‌റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്റെ സഹായം ലഭിച്ചതായും സെറീന വെളിപ്പെടുത്തി.
പിന്നാലെ കസ്‌റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്‍, ബിജു, പ്രകാശ് തമ്പി, വിഷ്‌ണു സോമസുന്ദരം എന്നിവരെയും പിടികൂടുകയായിരുന്നു. മാര്‍ക്ക് ലിസ്‌റ്റുകള്‍കൂടി കണ്ടെടുത്തതോടെ രാധാകൃഷ്‌ണനുമായി ചേര്‍ന്നു വിഷ്‌ണുവും സംഘവും തിരുവനന്തപുരം വിമാനത്താവളം വഴി മനുഷ്യക്കടത്തു നടത്തിയിരുന്നോയെന്ന സംശയവും ബലപ്പെടുകയാണ്.
ഇന്നലെ മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി. പുതുപ്പള്ളി ഐഎച്ചആര്‍ഡി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി അശ്വിന്‍ കെ. പ്രസാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തില്‍പെട്ട രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. വടവാതൂര്‍ കുന്നപ്പളളി കെ.കെ. പ്രസാദിന്റെ മകനാണ് അശ്വിന്‍ കെ. പ്രസാദ്. പുതുപ്പളളി ഐ.എച്ച് ആര്‍.ഡി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ബയോമാത്്‌സ് വിദ്യാര്‍ഥികളായ ചിങ്ങവനം കേളചന്ദ്രപ്പറമ്പില്‍ കെ.സി. ചാക്കോയുടെ മകന്‍ കെ.സി. അലന്‍ (17) മീനടം വട്ടക്കുന്ന് കെ.സി. ജോയിയുടെ മകന്‍ ഷിബിന്‍ ജേക്കബ്(17) എന്നിവരാണു മരിച്ചത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമണിയോടെ കോട്ടയം പൂവത്തുംമൂട് പാലത്തിനുസമീപമുള്ള മൈലപ്പളളിക്കടവു തൂക്കുപാലത്തിനു സമീപമാണു ദുരന്തം. കാല്‍കഴുകുന്നതിനിടെ വെള്ളത്തില്‍ കാല്‍തെറ്റിവീണ അശ്വിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണു മറ്റുരണ്ടുപേരും അപകടത്തില്‍പ്പെട്ടത്.
അപകടം പതിയിരിക്കുന്ന മണല്‍കുഴികള്‍
മണല്‍വാരല്‍ നിരോധിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളോളം മണല്‍ വാരി കയങ്ങളായി തീര്‍ന്ന മൈലപ്പള്ളി കടവിലാണ് വിദ്യാര്‍ഥികളെ മരണം വിഴുങ്ങിയത്.അപകത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കടവിലും സമീപത്തെ തൂക്കുപാലത്തിലുമായി ചുറ്റിത്തിരിയുന്നത് നാട്ടകാര്‍ കണ്ടിരുന്നു.തൂക്കു പാലം നാശകരമായ അവസ്‌ഥയിലാണെങ്കിലും നിരവധി ആളുകള്‍ ഇപ്പോഴും പാലത്തില്‍ ചിത്രം എടുക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനുമായി എത്തുന്നുണ്ട്.അതുകൊണ്ടു തന്നെ വിദ്യാര്‍ത്ഥികള്‍ പാലത്തിലും ചുവട്ടിലുമായി നില്‍ക്കുന്നത് കണ്ടിട്ടും നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നില്ല.
പാലം നിര്‍മ്മിച്ചതോടെ ആറ്റിലേക്ക് നേരിട്ട് ഇറങ്ങാന്‍ കഴിയില്ല.അതിനാല്‍ പാലത്തിന്റെ ചുവട്ടില്‍ നിന്നും പത്ത് മീറ്ററോളം മാറിയാണ് വിദ്യാര്‍ത്ഥികള്‍ ആറ്റിലേക്ക് ഇറങ്ങിയത്.ഇവിടെ ഏകദേശം നാല്‍പതടിയോളം താഴ്‌ചയുണ്ടെന്നാണ് കണക്ക്.മണല്‍വാരിയാണ് ഈ ഭാഗം ഇത്രയും താഴാന്‍ ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ പറ്റിയ ചെളി കഴുകിക്കളയാനുളള ശ്രമമാണ് പുതുപ്പളളി ഐ.എച്ച്.ആര്‍.ഡി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബയോമാക്‌സ് വിദ്യാര്‍ത്ഥികളായ അശ്വിന്‍ കെ. പ്രസാദിനെയും അലന്‍ കെ.സിയെയും ജിബിന്‍ ജേക്കബിനെയും ദുരന്തത്തിലേക്ക് നയിച്ചത്.
കാലില്‍ പറ്റിയ ചെളി കഴുകാന്‍ ആദ്യം പദ്ധതിയിട്ട ഇവര്‍ പിന്നീട് വസ്‌ത്രം മാറി കുളിച്ചുകയറാന്‍ തീരുമാനിക്കുകയായിരുന്നു. ആഴം കുറഞ്ഞ ഭാഗം നോക്കി അശ്വിനാണ് ആദ്യം ഇറങ്ങിയത്.എന്നാല്‍ ഇതിനിടെ അശ്വിന്‍ പിടിവിട്ട് ആഴത്തിലേക്ക് പോയി.ഇതിനിടെ മുങ്ങിപ്പൊങ്ങിവന്ന അശ്വിനെ പിടിച്ചുകയറ്റാനുളള ശ്രമത്തിനിടെയാണ് അലനും ഷിബിനും ആഴങ്ങളിലേക്ക് പോയത്.കൂട്ടുകാര്‍ പിടിവിട്ട് മുങ്ങിത്താഴുന്നത് കണ്ട് നിസഹായരായി നോക്കി നില്‍ക്കാനെ ഒപ്പമുളളവര്‍ക്ക് കഴിഞ്ഞുളളൂ.
നിലവിളിയും ബഹളവും കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. നല്ലതുപോലെ നീന്തുന്നവര്‍പോലും മൈലപ്പളളി കടവില്‍ ഇറങ്ങാറില്ല. ആഴവും കയങ്ങളും ധാരാളമുള്ള ഇവിടെ അപകടം പതിയിരിക്കുന്നതിനാലാണ് നാട്ടുകാര്‍ പോലും ഇവിടെ ഇറങ്ങാന്‍ ഭയപ്പെടുന്നത്.ഇതിനിടെ സമീപത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്ന അയ്‌മനം പുലിക്കുട്ടിശേരി പുത്തന്‍തോട് കുന്നുമ്മാത്ര കെ.പി.റെജിയും അയല്‍വാസിയും പുഴയില്‍ ചാടിയെങ്കിലും രക്ഷിക്കാനായില്ല.
പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി തെരച്ചില്‍ നടത്തിയാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുക്കാനായത്.കാണായായ സ്‌ഥലത്ത് തന്നെയാണ് അലന്റെയും ഷിബിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല.രാത്രി വൈകി വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാതായതോടെ തെരച്ചില്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
പുതിയ സാമ്പത്തിക വർഷത്തിന്റ ആദ്യ എഴ് മാസങ്ങൾ പിന്നിടുമ്പോൾ രാജ്യത്തെ കയറ്റുമതിയിൽ ഇടിവെന്ന് റിപ്പോർട്ട്. വിദേശ വിപണികളിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് ബദലാവുകയെന്ന ഇന്ത്യയുടെ ലക്ഷ്യങ്ങൾക്ക് തിരിച്ചടിയാണ് ചരക്ക് കയറ്റുമതിയിലെ ഇടിവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാടുന്നത്. 2019 ഒക്ടോബർ വരെയുള്ള ഏഴു മാസങ്ങളിൽ ഇന്ത്യയുടെ കയറ്റുമതി 2.2 ശതമാനം കുറഞ്ഞതായാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ പ്രധാന വിപണികളായ യുഎഇ, യുകെ, ഹോങ്കോംഗ്, ജർമ്മനി, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിലാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കന്നത്. പെട്രോളിയം ഉൽപന്നങ്ങൾ, തുകൽ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, എഞ്ചിനീയറിംഗ്, രാസവസ്തുക്കൾ എന്നിവയുടെ കയറ്റുമതിയിൽ ആറുമാസത്തിനിടെ 9 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്.
കണക്കുകൾ പ്രകാരം 2019 ഒക്ടോബറിൽ 26.38 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായിടിട്ടുള്ളത്. 2018 ഒക്ടോബറിൽ ഇത് 26.67 ബില്യൺ ഡോളറായിരുന്നു, അതായത് 1.1 ശതമാനം ഇടിവ്. എന്നാൽ 2019 ഒക്ടോബറിൽ 37.39 ബില്യൺ യുഎസ് ഡോളറിന്റെ ഇറക്കുമതിയാണ് രാജ്യത്തേക്ക് ഉണ്ടായത്. മുൻ വർഷത്തിൽ ഇത് 44.68 ബില്യൺ യുഎസ് ഡോളറായിരുന്നു. കണക്കുകൾ പ്രകാരം ഇറക്കുമതിയിൽ 16.31 ശതമാനം കുറവും രേഖപ്പെടുത്തുന്നു. സാമ്പത്തിക പ്രതിസന്ധി രാജ്യത്തുണ്ടാക്കിയ ഡിമാൻഡിലെ കുറവും നിക്ഷേപങ്ങളിലുണ്ടായ ഇടിവുമാണ് 2019 ജൂൺ മുതൽ ഇറക്കുമതി കുറയാൻ ഇടയാക്കിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഒക്ടോബറിലെ കയറ്റുമതിയിലെ ഇടിവ് ആഗോള മാന്ദ്യത്തിന്റെ പ്രതിഫലനമാണെന്നാണ് ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിലപാട്. മാന്ദ്യം ഡിമാൻഡ് കുറയുന്നതിന് കാരണമായിട്ടുണ്ട്. കൂടാതെ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയില്‍ ഉൾപ്പെടെ ഇത് ബാധിച്ചിട്ടുണ്ടെന്നും ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മോഹിത് സിംഗ്ല പറഞ്ഞു.
ഉൽപ്പാദനം, തൊഴിൽ, കയറ്റുമതി എന്നിവ വർദ്ധിപ്പിക്കുക ലക്ഷ്യമിട്ട് കേന്ദ്ര സർക്കാറിന്റെ അഭിമാന പദ്ധതിയായി അവതരിപ്പിക്കപ്പെട്ട ‘മെയ്ക്ക് ഇൻ ഇന്ത്യ’ പുരോഗമിക്കവെയാണ് പുതിയ റിപ്പോർട്ടുകൾ. മെയ്ക് ഇൻ ഇന്ത്യയുടെ കാഴ്ചപ്പാടിൽ നിന്ന് വിരുദ്ധമാണ് റിപ്പോര്‍ട്ടുകൾ. രാജ്യത്തെ വ്യാവസായിക ഉൽപാദനം 8 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായി, തൊഴിലില്ലായ്മ 45 വർഷത്തിലെ ഉയർന്ന നിലയിലും എത്തിയിരുന്നു. കുറഞ്ഞ കയറ്റുമതിയോടൊപ്പം, ഇറക്കുമതിയെ ഇന്ത്യ ആശ്രയിക്കുന്നത് വ്യാപാരക്കമ്മി വർധിപ്പിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്.
അർജന്റീനയ്ക്കു മെസ്സി വീണ്ടും രക്ഷകൻ. പതിമൂന്നാം മിനിറ്റിൽ നായകൻ ലയണൽ മെസ്സി നേടിയ ഗോളിൽ ചിരവൈരികളായ ബ്രസീലിനെതിരായ സൗഹൃദമത്സരത്തിൽ അർജന്റീനയ്ക്ക് അഭിമാനജയം. സ്കോർ 1–0.
ബോക്സിൽ അലക്സ് സാന്ദ്രോ തന്നെ വീഴ്ത്തിയതിനു കിട്ടിയ പെനൽറ്റി വഴിയായിരുന്നു മെസ്സിയുടെ ഗോൾ. മെസ്സിയുടെ കിക്ക് ബ്രസീൽ ഗോൾകീപ്പർ ആലിസൻ ബെക്കർ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ മെസ്സി ലക്ഷ്യം കണ്ടു.
മൂന്നു മാസത്തെ വിലക്കിനു ശേഷം ടീമിലേക്കു തിരിച്ചെത്തിയ മത്സരത്തിലാണ് മെസ്സിയുടെ ഗോൾ. എട്ടാം മിനിറ്റിൽ ബ്രസീലിനു കിട്ടിയ പെനൽറ്റി കിക്ക് ഗബ്രിയേൽ ജിസ്യൂസ് പുറത്തേക്കടിച്ച് നഷ്ടപ്പെടുത്തിയിരുന്നു. കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം ഇതു വരെ ബ്രസീലിന് ജയം നേടാനായിട്ടില്ല. റിയാദിലെ മൽസരത്തോടെ ഈ മത്സരങ്ങളുടെ എണ്ണം അഞ്ചായി. ഈ മാസം 19ന് അബുദാബിയിൽ ദക്ഷിണ കൊറിയയുമായി ബ്രസീൽ സൗഹൃദമൽസരത്തിനിറങ്ങും.
റിയാദിലെ കിങ് സൗദ് യൂണിവേഴ്സിറ്റി സ്റ്റേഡിയം തിങ്ങിനിറഞ്ഞ, ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ആരാധകരെ സാക്ഷി നിർത്തിയാണ് അർജന്റീനയുടെ ജയം. ചാംപ്യൻസ് ലീഗിലെ ഹാട്രിക്കിലൂടെ ശ്രദ്ധേയനായ പതിനെട്ടുകാരൻ റോഡ്രിഗോയുടെ ബ്രസീൽ ദേശീയ ടീം അരങ്ങേറ്റത്തിനും മത്സരം സാക്ഷ്യം വഹിച്ചു. അവസാന 20 മിനിറ്റിൽ വില്യന് പകരക്കാരനായാണ് റോഡ്രിഗോ മൈതാനത്തിറങ്ങിയത്. മത്സരങ്ങളിൽ ജയമാണ് പ്രധാനമെന്നും അതും ബ്രസീലിനെതിരെ തന്നെ ജയം നേടാനായതിൽ കൂടുതൽ സന്തോഷമുണ്ടെന്നും മത്സരത്തിനു ശേഷം മെസ്സി പ്രതികരിച്ചു.
ഏകദേശം ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ബ്രസീലും അർജന്റീനയും സൗദിയിൽ ഏറ്റുമുട്ടിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ജിദ്ദയിൽ നടന്ന മൽസരത്തിൽ ബ്രസീൽ അർജന്റീനയെ 1–0 എന്ന നിലയിൽ തോൽപ്പിച്ചിരുന്നു. കോപ്പ അമേരിക്ക ടൂർണമെന്റിലെ സെമി ഫൈനലിൽ ബ്രസീൽ 2–0 എന്ന നിലയിൽ അർജന്റീനയെ തോൽപ്പിച്ചിരുന്നു. ടൂർണമെന്റിലെ ആതിഥേയരായ ബ്രസീലിന് അനുകൂലമായി ഈ മത്സരത്തിൽ പക്ഷപാതിത്വമുണ്ടായെന്ന് മെസ്സി കുറ്റപ്പെടുത്തിയിരുന്നു.
തുടർന്ന് കോപ്പ അമേരിക്ക സംഘാടകരായ ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ഭരണസമിതിയെ വിമർശിച്ചതിനാണ് മെസ്സിക്ക് മൂന്നു മാസത്തേക്ക് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിലക്ക് നേരിടേണ്ടി വന്നത്. ജൂലൈയിൽ നടന്ന കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിനു ശേഷം ടൂർണമെന്റ് നടത്തിപ്പിനെയും സംഘാടകരെയും വിമർശിച്ചതിനായിരുന്നു ഇത്. അർജന്റീന ജഴ്സിയിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കു ലഭിച്ച മെസ്സിക്ക് 50,000 യുഎസ് ഡോളർ പിഴയും ചുമത്തിയിരുന്നു.
കോഴിക്കോട് കുന്ദമംഗലത്ത് അമ്മയെയും മകനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹയുണ്ടെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെ ഭര്‍ത്താവും വീട്ടുകാരും ഒളിവില്‍ പോയി. സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവും മാതാപിതാക്കളും ഇവരെ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ പരാതി.
നിജിനയുടെയും കുഞ്ഞിന്‍റെയും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും സഹോദരന്‍ നിജേഷ് പറഞ്ഞതിന് പിന്നാലെയാണ് നിജിനയുടെ ഭര്‍ത്താവ് രഖിലേഷും മാതാപിതാക്കളും ഒളിവില്‍ പോയത്. ഇവര്‍ ഒളിവിലാണെന്ന് പൊലിസും സ്ഥിരീകരിച്ചു. ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച് ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. കുന്ദമംഗലം വെള്ളൂരിലെ രഖിലേഷിന്‍റെ വീട്ടില്‍ ഇപ്പോള്‍ ആകെയുള്ളത് രണ്ട് ബന്ധുക്കള്‍ മാത്രം.
ഈ കിണറിലാണ് നിജിനയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനെങ്കിലും നിജിനയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം തുടങ്ങിയത്. സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയെ ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് അയല്‍വാസികളുടെ മൊഴി.
കോട്ടയം: വോക്കിങ് കാരുണ്യയുടെ എഴുപത്തി ആറാമത് സഹായമായ നാല്പത്തിആറായിരം രൂപ കാൻസർ രോഗിയായ ആശക്ക് കൂട്ടിക്കൽ പഞ്ചായത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിയാസ് പാറയിൽ പുരയിടം കൈമാറി. കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ വില്ലേജിൽ താമസിക്കുന്ന ആശ ക്യാൻസർ രോഗത്തിനോട് പൊരുതാൻ തുടങ്ങിയിട്ട് മൂന്നു വർഷത്തോളമായി. കൂലിപ്പണിചെയ്തായിരുന്നു ആശയും കുടുംബവും കഴിഞ്ഞു പോന്നിരുന്നത്. ആകസ്‌മികമായാണ് ആശ ക്യാൻസർ എന്ന മഹാരോഗത്തിനു അടിമയാണ് എന്നറിയുന്നത്. കഴിഞ്ഞ മൂന്നു വര്ഷത്തെചികിത്സ ആശയുടെ നിർദ്ധന കുടുംബത്തെ വലിയൊരു കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്.
കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സക്ക് മുൻപേ കീമോതെറാപ്പി റേഡിയേഷൻ തുടങ്ങി നിരവധി ചികിത്സകൾ പല ഹോസ്പിറ്റലുകളിലായി ആശ ചെയ്തു കഴിഞ്ഞു. പ്രായമായ പിതാവിനെയും എട്ടു വയസുള്ള മകനേയും എങ്ങനെ പോറ്റുമെന്നറിയാതെ വലയുകയാണ് ആശ. ഇനിയും മുൻപതിനായിരം രൂപ വീതം ചിലവുള്ള പന്ത്രണ്ട് ഇഞ്ചക്ഷൻ വേണമെന്നാണ് ഇപ്പോൾ ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. കടം വാങ്ങിയും മറ്റുള്ളവരുടെ സഹായത്തോടെയുമാണ് ഇതുവരെ മുന്നോട്ടു പോയിരുന്നത്. ഇപ്പോൾ ചികിത്സക്ക് പണമില്ലാത്തതിനാൽ ചികിത്സകൾ വഴിമുട്ടിനിൽക്കുകയാണ്.
പ്രിയമുള്ളവരേ ഈ നിർദ്ധന കുടുംബത്തെ സഹായിക്കുവാൻ സന്മനസുകാണിച്ച മുഴുവൻ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
കുവൈറ്റിൽ വിനോദയാത്രക്കിടെ മലയാളി യുവാവ് കടലിൽ മുങ്ങി മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കൽ സനിൽ ജോസഫ് ആണ് മുങ്ങി മരിച്ചത്. കടലിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളുടെ കുട്ടികള്‍ തിരമാലകളില്‍ അകപെടുകയും കുട്ടികളെ രക്ഷിക്കാനായി ഉടനെ കടലിലിറങ്ങിയ സനില്‍ കുട്ടികളെ രക്ഷപെടുത്തി കരയ്ക്കെതിച്ചു.
എന്നാല്‍ തൊട്ടുപിന്നാലെ എത്തിയ തിരമാലകളിൽ പെട്ട് കടലിലിൽ കുടുങ്ങുക്യുമായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഓടിക്കൂടി സനിലിനെ രക്ഷപെടുത്തി എയര്‍ ആംബുലന്‍സില്‍ മുബാറഖിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കുടുംബത്തോടൊപ്പമായിരുന്നു സനിൽ വിനോദ യാത്രക്ക് എത്തിയത്.
ഭാര്യ സിമി തോമസ് സബാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ് . മക്കള്‍ അമേയ എലിസബത്ത് സനില്‍, അനയ മേരി സനില്‍
ചലച്ചിത്ര താരങ്ങളുടെയും സോഷ്യൽ മീഡിയയും ഒരുമിച്ചപ്പോൾ വിഷ്ണുവിന് നഷ്ടപ്പെട്ടത് നേടിയെടുക്കാനായി. വിഷ്ണുപ്രസാദിന്റെ നഷ്ടപ്പെട്ട ബാഗിലെ പാസ്‌പോര്‍ട്ട് അടക്കമുള്ള ഏതാനും രേഖകള്‍ ആണ് തിരിച്ചുകിട്ടിയത്. ഗൂഡല്ലൂര്‍ സ്വദേശി വിഷ്ണുപ്രസാദിന്റെ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. വാര്‍ത്ത കണ്ട തളിക്കുളം സ്വദേശി ഷാഹിദിനും സുഹൃത്ത് പത്താങ്കല്‍ സ്വദേശി ഇമ്രാനുമാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയല്‍ കണ്ടെത്തിയത്. കുറുപ്പം റോഡില്‍ ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം നടത്തുന്ന ഷാഹിദും ഇവിടെ ജീവനക്കാരനായ ഇമ്രാനും വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ പുറത്തിറങ്ങിയപ്പോള്‍ ഫയല്‍ കാണുകയായിരുന്നു. സംശയം തോന്നിയ ഇവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
വിഷ്ണുപ്രസാദ് എത്തി ഫയല്‍ ഏറ്റുവാങ്ങി. വിഷ്ണുപ്രസാദിന്റെ തിരിച്ചറിയല്‍ കാര്‍ഡും യോഗ്യത സര്‍ട്ടിഫിക്കറ്റും ഇനി കിട്ടാനുണ്ട്. ഞായറാഴ്ച തൃശൂര്‍ റെയില്‍വെ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ വച്ചാണ് വിഷ്ണുപ്രസാദിന്റെ ബാഗ് മോഷണം പോയത്. ഏഴു വര്‍ഷത്തെ സാധാരണ ജോലിക്കു ശേഷം ജര്‍മന്‍ കപ്പലിലെ നല്ല ശമ്പളമുള്ള ജോലി ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കാനായി കമ്പനിയിലേക്കു പോകുന്നതിനിടെയാണ് സംഭവം. തൃശൂരില്‍ നിന്നു കൊച്ചിയിലേക്കു പോകുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുമ്പോഴാണ് കള്ളന്‍ ബാഗു തട്ടിയെടുത്തത്. വിഷ്ണുവിന് വേണ്ടി അഭ്യര്‍ഥിച്ചുകൊണ്ട് ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരന്‍ നാല് ദിവസങ്ങളായി തൃശൂര്‍ നഗരത്തില്‍ അലയുകയാണെന്നും ഈ വാര്‍ത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ അദ്ദേത്തെ നമുക്ക് സഹായിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് ചലച്ചിത്രതാരം സണ്ണി വെയിന്‍ ബാഗ് നഷ്ടപ്പെട്ട വാര്‍ത്ത പങ്കുവച്ചു കൊണ്ടു പറഞ്ഞത്.
ഐഎസ്ആർഒയുടെ കീഴിലുള്ള ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ടെക്നീഷ്യൻ ബി/ ഡ്രാഫ്റ്റ്സ്മാൻ ബി തസ്തികയിൽ അവസരം. 90 ഒഴിവുകളാണുള്ളത്. നവംബർ 29 വരെ ഒാൺലൈനായി അപേക്ഷിക്കാം.
വിഭാഗങ്ങൾ: കാർപെന്റർ, കെമിക്കൽ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, പമ്പ് ഒാപറേറ്റർ കം മെക്കാനിക്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ബോയിലർ അറ്റൻഡന്റ്, മെക്കാനിക്കൽ.
യോഗ്യത: എസ്എസ്എൽസി/ എസ്എസ്‌സി ജയം, ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി നൽകിയ ഐടിഐ/ എൻടിസി/ എൻഎസി. കെമിക്കൽ വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് അറ്റൻഡന്റ് ഒാപറേറ്റർ (കെമിക്കൽ), ഇൻസ്ട്രുമെന്റ് മെക്കാനിക് (കെമിക്കൽ), ഇലക്ട്രോപ്ലേറ്റർ, മെയിന്റനൻസ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്), ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ) എന്നീ ഏതെങ്കിലുമൊരു ട്രേഡിൽ എൻസിവിടി നൽകിയ ഐടിഐ/ എൻടിസി/ എൻഎസി.
പ്രായം ( 2019 നവംബർ 29ന്): 18- 35 വയസ്.
ശമ്പളം: 21,700- 69,100 രൂപ.
വിവരങ്ങൾക്ക്: www.shar.gov.in
തൃശൂര്‍∙ ഗൂഡല്ലൂർ സ്വദേശി വിഷ്ണുപ്രാസാദിന്റെ കൈയിൽ നിന്ന് ഒർജിനൽ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. ഏഴു വർഷത്തെ സാധാരണ ജോലിക്കു ശേഷം ജര്‍മന്‍ കപ്പലിലെ നല്ല ശമ്പളമുള്ള ജോലി ലഭിച്ചതിന്റെ ആഹ്ലാദത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് കാണിക്കാനായി കമ്പനിയിലേക്കു പോകുന്നതിനിടെയാണ് സംഭവം. തൃശൂരിൽ നിന്നു കൊച്ചിയിലേക്കു പോകുന്നതിനായി റെയിൽവേ സ്റ്റേഷനിൽ ഇരിക്കുമ്പോഴാണ് കള്ളന്‍ ബാഗു തട്ടിയെടുത്തത്.
വിഷ്ണുപ്രസാദിന് ഇപ്പോൾ കരഞ്ഞുകൊണ്ട് ഒന്നേ പറയുന്നൂള്ളൂ. ആ ബാഗിലെ ഫോണും വസ്ത്രങ്ങളും കള്ളന്‍ എടുത്തോട്ടേ. ഇരുപതു വര്‍ഷത്തോളം പഠിച്ചുണ്ടാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വേണം. വീടിന്‍റെ പ്രതീക്ഷയായിരുന്നു വിഷ്ണുവിന് കിട്ടിയ ജോലി. പ്രതിമാസം 85,000 രൂപ ശമ്പളത്തില്‍ ജര്‍മന്‍ കപ്പലില്‍ അസോസിയേറ്റ് തസ്തികയില്‍ നിയമനം. ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മാത്രമേ നിയമന ഉത്തരവ് കിട്ടൂ. അതിനുള്ള യാത്രയിലാണ് എല്ലാം നഷ്ടപ്പെട്ടത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ കാത്തിരിപ്പുമുറിയില്‍ ഇരിക്കുകയായിരുന്നു വിഷ്ണു. അല്‍പം മയങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ മടിയിലിരുന്ന ബാഗ് കാണാനില്ല. ഉടനെ, തൊട്ടടുത്തുള്ള റയില്‍വേ സ്റ്റേഷനില്‍ വിവരം അറിയിച്ചു. സ്റ്റേഷന്‍ പരിസരം നന്നായി തിരയാനായിരുന്നു പൊലീസിന്‍റെ നിര്‍ദ്ദേശം. രാവുംപകലും തിരഞ്ഞെങ്കിലും ബാഗ് കിട്ടിയില്ല.
പാസ്പോര്‍ട്ട്, കപ്പലില്‍ യാത്ര ചെയ്യാനുള്ള അനുമതി പത്രം തുടങ്ങി വിലപ്പെട്ട രേഖകളെല്ലാം നഷ്ടപ്പെട്ടു. ഹോട്ടല്‍ മാനേജ്മെന്റാണ് യോഗ്യത. വിവിധ ആഡംബര ഹോട്ടലുകളില്‍ ജോലി ചെയ്തതിന്‍റെ പരിശീലന സര്‍ട്ടിഫിക്കറ്റുകളും പോയി. ബാഗ് തിരിച്ചു കിട്ടിയില്ലെങ്കില്‍ ജീവിതം മുന്നോട്ടു പോകില്ലെന്നാണ് വിഷ്ണു പറയുന്നു.
കാത്തിരിപ്പുമുറിയില്‍ വിഷ്ണു ഇരുന്നിരുന്ന ഭാഗത്ത് സിസിടിവിയില്ല. ആരാണ് ബാഗ് തട്ടിയെടുത്തതെന്നും അറിയുകയുമില്ല. റയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പക്ഷേ, ബാഗ് കണ്ടെത്താനായില്ല. സര്‍ട്ടിഫിക്കറ്റുകളുടേയും പാസ്പോര്‍ട്ടിന്‍റേയും ഒറിജിനലുകള്‍ സംഘടിപ്പിക്കാന്‍ നാളേറെയെടുക്കും. അപ്പോഴേക്കും ഏറെ കാത്തിരിപ്പിനു ശേഷം കിട്ടിയ ജര്‍മന്‍ കപ്പലിലെ ജോലി പോകും. ജ്യേഷ്ഠനും അനിയനും അടങ്ങുന്ന കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു വിഷ്ണു. പ്രതിമാസം 85,000 രൂപ ശമ്പളമുള്ള ജോലി വിഷ്ണുവിന്‍റെ കുടുംബത്തിന് ഏറെ ആശ്വാസമാകുമായിരുന്നു. ഇവരുടെ കുടുംബത്തിന്‍റെ എല്ലാ സ്വപ്നങ്ങളും കള്ളന്‍ തട്ടിയെടുത്ത ആ ബാഗിലായിരുന്നു. ഫോണും വസ്ത്രങ്ങളുമെടുത്ത ശേഷം ആ ബാഗ് തിരിച്ചു തരാമോയെന്ന് യാചിക്കുകയാണ് വിഷ്ണു.
ഉപേക്ഷിക്കപ്പെട്ട ബാഗില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടാല്‍ ട്രെയിന്‍ യാത്രക്കാര്‍ തൃശൂര്‍ റയില്‍വേ പൊലീസിനെ അറിയിക്കണമെന്നാണ് വിഷ്ണുവിന്‍റെ അഭ്യര്‍ഥന. ആ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയില്ലെങ്കില്‍ സാധാരണ ഹോട്ടലിലെ സപ്ലൈയര്‍ ആയി ജോലി ചെയ്യേണ്ടി വരും. ട്രെയിന്‍ യാത്രയില്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുപോകാറില്ല. ജര്‍മന്‍ കപ്പല്‍ കമ്പനി ഒറിജിനല്‍ കാണണമെന്ന് ആവശ്യപ്പെട്ടതിനാല്‍ കൊണ്ടുപോയതാണ്. കളളന് ആ ബാഗില്‍ നിന്ന് കിട്ടിയതു പഴകിയ ഒരു ഫോണ്‍ മാത്രമാണ്. പക്ഷേ, വിഷ്ണുവിന് നഷ്ടപ്പെട്ടതു ജീവിതവും.
വിഷ്ണുവിന് വേണ്ടി അഭ്യർഥിച്ചുകൊണ്ട് ചലച്ചിത്രതാരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരൻ 4 ദിവസങ്ങളായി തൃശ്ശൂർ നഗരത്തിൽ അലയുകയാണെന്നും ഈ വാർത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ അദ്ദേത്തെ നമുക്ക് സഹായിക്കാൻ കഴിഞ്ഞേക്കുമെന്നാണ് ചലച്ചിത്രതാരം സണ്ണി വെയിൻ ബാഗ് നഷ്ടപ്പെട്ട വാർത്ത പങ്കുവച്ചു കൊണ്ടു പറഞ്ഞത്.