മഴക്കെടുതിക്ക് ശേഷം സംസ്ഥാനത്ത് എച്ച്വണ്എന്വണ് പനി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ മാസത്തിനിടെ എച്ച്വണ്എന്വണ് പനി ബാധിച്ച് മൂന്ന് പേർ മരിക്കുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കനത്ത ജാഗ്രതാ നിര്‍ദേശം ആണ് നല്‍കിയിരിക്കുന്നത്.
പനി, വരണ്ട ചുമ, ജലദോഷം, തൊണ്ടവേദന, വിറയല്‍, മൂക്കൊലിപ്പ്, എന്നിവ സാധാരണയിലും കൂടുതലായി ഉണ്ടാകുന്നതാണ് എച്ച്വണ്എന്വണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യ പരിശോധന നേടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗര്‍ഭിണികള്‍, അഞ്ച് വയിസില്‍ താഴെയുള്ള കുട്ടികള്‍, 65വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് കൂടുതല്‍ കരുതല്‍ നല്‍കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. വൃക്ക, കരള്‍, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവരും ജാഗ്രതപാലിക്കണമെന്നും അറിയിച്ചു.
കോട്ടയം: ആർപ്പൂക്കരയിൽ പാടത്ത് മനുഷ്യശരീരഭാഗങ്ങള് ബക്കറ്റിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇവ പാടത്ത് തള്ളിയ അമയന്നൂര്‍ താഴത്ത് സുനില്‍കുമാര്‍ (34), പെരുമ്ബായിക്കാട് ചിലമ്ബിട്ടശ്ശേരി ക്രിസ് മോന് ജോസഫ് (38) എന്നിവരെ അറസ്റ്റുചെയ്തു. ഗാന്ധിനഗര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍, മൃതദേഹം എംബാംചെയ്തശേഷം സ്വകാര്യ ആശുപത്രിയില്‍നിന്ന് സംസ്കരിക്കാന്‍ നല്കിയ ഉദരഭാഗങ്ങളാണിതെന്ന് കണ്ടെത്തി. ശരീരാവശിഷ്ടം കളയുവാന്‍ ഇവര്‍ ഉപയോഗിച്ച ആംബുലന്‍സും പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ പശുവിനെ കെട്ടാന്‍ പോയവരാണ് പ്ലാസ്റ്റര്‍ ഒട്ടിച്ചനിലയില്‍ ബക്കറ്റ് കിടക്കുന്നതുകണ്ടത്. ദുരൂഹത തോന്നിയതിനെത്തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. മനുഷ്യശരീര ഭാഗങ്ങളാണെന്ന് സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗത്തെ അറിയിച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ് മനുഷ്യന്റെ വന്‍കുടല്‍, ചെറുകുടല്‍, കരള്‍, പിത്താശയം, വൃക്കകള്‍ എന്നിവയാണ് ബക്കറ്റിലുള്ളതെന്ന് കണ്ടെത്തിയത്.
ശരീരഭാഗത്തിനൊപ്പമുണ്ടായിരുന്ന ആശുപത്രി ഉപകരണത്തിന്റെ മേല്‍വിലാസത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. കോട്ടയം കളത്തിപ്പടിയിലെ ആശുപത്രിയില്‍ മരിച്ച എണ്‍പതുവയസ്സുള്ള രോഗിയുടെ മൃതദേഹഭാഗമാണ് ആര്‍പ്പൂക്കരയില്‍ തള്ളിയത്. ശനിയാഴ്ച രാത്രിയിലാണ് ഇതുചെയ്തത്.
ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ സെന്‍കുമാര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ബാര്‍ കൗണ്‍സില്‍ ചെയര്മാന് ചൊല്ലിക്കൊടുത്ത സത്യവാചകം എറ്റു ചൊല്ലിയാണ് സെന്‍കുമാര്‍ വക്കീലായി. ജസ്റ്റീസ് പി ഉബൈദ് സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു.
പുതിയ 270 അഭിഭാഷകര്‍ക്കൊപ്പമാണ് സെന്‍കുമാറും എന്റോള്‍ ചെയ്തത്. 94 ല്‍ തന്നെ തിരുവന്തപുരം ലോ കോളജില്‍ നിന്നും സെന്‍കുമാര്‍ നിയമ പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഗവര്‍ണറുടെ എഡിസിയായി ജോലി നോക്കുന്നതിനിടെയായിരുന്നു ഇത്. എന്നാല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തിരുന്നില്ല.
സര്‍ക്കാരിനെതിരെ സുപ്രീംകോടതി വരെ കേസ് നടത്തി വിജയിച്ച് ചരിത്രമുള്ള സെന്‍കുമാറിന് നിയമ പോരാട്ടം പുതിയ അനുഭവമല്ല. ഐപിഎസ് കാലം കഴിഞ്ഞും ജീവിക്കാനായി നേരത്തെ കണ്ടു വച്ച ജോലിയാണിത്. എന്നാല്‍ സ്വന്തം കേസുകള്‍ കോടതിയില്‍ വാദിക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നാണ് സെന്‍കുമാര്‍ പറയുന്നത്.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ വക്കീല്‍ കുപ്പായം ഇടാതെ ഹൈക്കോടതിയില്‍ കേസ് വാദിച്ച അനുവഭവും സെന്‍കുമാറിനുണ്ട്. പൊതു പരിപാടികളും വക്കീല്‍ പണിയും ഒരുമിച്ചു കൊണ്ടു പോകാനുള്ള തീരുമാനത്തിലാണ് സെന്‍കുമാര്‍.
മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. മോഹന്‍ലാലാണ് തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. മോഹന്‍ലാല്‍ കെ.പി.എ.സി ലളിതയുടെയും കഥാപാത്രങ്ങള്‍ ചൈനീസില്‍ സംസാരിക്കുന്നതാണ് ടീസറിന്റെ ഹൈലൈറ്റ്. ചിരിക്കൂട്ടുമായി സിദ്ധിഖും സലിം കുമാറും ടീസറിലുണ്ട്. ജിബി ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഇരട്ട വേഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അച്ഛനും മകനുമായി മോഹന്‍ലാല്‍ വേഷമിടുമെന്നാണ് റിപ്പോര്‍ട്ട്. മകന് ഇട്ടിമാണി തൃശ്ശൂരില്‍ ഇട്ടിമാണി കേറ്ററിംഗ് സര്‍വ്വീസ് നടത്തുകയാണ്. ഹണി റോസാണ് ഇട്ടിമാണിയുടെ കാമുകി. ഹണിയുടെ കഥാപാത്രം ലണ്ടനില്‍ നഴ്സാണ്.
മോഹന്‍ലാലിന് ഒപ്പം അജു വര്‍ഗീസ്, ഹരിഷ് കണാരന്, ധര്മജന് ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പന്‍ താരനിര ആണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോര്‍ മ്യൂസിക്സ് ആണ്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
തിരുവനന്തപുരം: പ്രളയത്തിൽ സംസ്ഥാനത്തു മരണ സംഖ്യ 121 ആയി ഉയർന്നു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെയാണു മരണസംഖ്യ ഉയർന്നത്. മണ്ണിനടയിൽ പെട്ട 21 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണു സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. മലപ്പുറത്തു 13 പേരെയും വയനാട്ടിൽ ഏഴു പേരെയും ഇനിയും കണ്ടെത്താനുണ്ട്. കോട്ടയത്തു നേരത്തെ തന്നെ കാണാതായ ഒരാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മഴ മാറിയതോടെ ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്കു മാറിക്കഴിഞ്ഞു. വീടുകൾ തകർന്നവർ മാത്രമാണ് ഇനി ദുരുതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. 14,916 കുടുംബങ്ങളിലായി 47,622 പേർ മാത്രമാണ് ക്യാന്പുകളിൽ അവശേഷിക്കുന്നത്. സംസ്ഥാനത്താകെ 14,542 വീടുകളാണു തകർന്നത്. ഇതിൽ 1789 എണ്ണം പൂർണമായി തകർന്നിരുന്നു.
ലോഡ്സ്: ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ രണ്ടാം ടെസ്റ്റിൽ നിന്ന് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെ പിൻവലിച്ചു. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറുടെ ബൗണ്‍സർ കഴുത്തിൽ കൊണ്ട് പരിക്കേറ്റതിനെ തുടർന്നാണിത്. സ്മിത്തിനു പകരം ടെസ്റ്റിന്റെ അഞ്ചാം ദിനം കളത്തിലെത്തിയത് മാർനസ് ലബുഷെയ്ൻ ആയിരുന്നു. ഐസിസിയുടെ പുതിയ നിയമം അനുസരിച്ച് കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷൻ ആവശ്യപ്പെടുന്ന ആദ്യ ടീമായിരിക്കുകയാണ് ഓസ്ട്രേലിയ, ഇത്തരത്തിൽ കളത്തിലെത്തുന്ന ആദ്യ താരം മാർനസ് ലബുഷെയ്നും.
അതോടെ ഓസീസ് യുവ താരം ചരിത്ര സബ് ആയി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിന്റെ 77-ാം ഓവറിൽ ആർച്ചറിന്റെ മാരക ബൗണ്‍സറേറ്റ് വീഴുന്പോൾ സ്മിത്ത് 80 റണ്‍സ് എടുത്തുനിൽക്കുകയായിരുന്നു. പരിക്കേറ്റ് ക്രീസ് വിട്ടെങ്കിലും 40 മിനിറ്റിനുശേഷം തിരിച്ചെത്തിയ സ്മിത്ത് 92 റണ്‍സ് എടുത്ത് പുറത്തായി. തുടർ പരിശോധനയിൽ സ്മിത്ത് ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് കണ്ടതിനെ തുടർന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ കളിക്കാരെ പിൻവലിക്കുന്നതിനുള്ള കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷന് അപേക്ഷ നൽകിയത്. അഞ്ച് ടെസ്റ്റ് കളിച്ച പരിചയം മാത്രമാണ് മാർനസ് ലബുഷെയ്നുള്ളത്. കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷൻ മത്സരത്തിനിടെ കളിക്കാരിൽ ആരെങ്കിലും പരിക്കേറ്റ് പുറത്തായാൽ അദ്ദേഹത്തിന്റെ അഭാവത്തിൽ പകരക്കാരനെ ഇറക്കുന്നത് ക്രിക്കറ്റിൽ പതിവാണ്.
എന്നാൽ, ഇങ്ങനെ എത്തുന്ന കളിക്കാരന് ബാറ്റിംഗും ബൗളിംഗും ചെയ്യാൻ അവകാശമില്ലായിരുന്നു. മത്സരത്തിനിടെ തലയിൽ പന്ത് കൊണ്ട് ഒരു ബാറ്റ്സ്മാൻ പരിക്കേറ്റ് പുറത്തായാൽ അദ്ദേഹത്തിന്റെ പകരമെത്തുന്ന കളിക്കാരന് ബാറ്റിംഗും ബൗളിംഗും ചെയ്യാൻ അനുമതി നല്‍കുന്നതാണ് കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷന്റെ പ്രത്യേകത. ഈ മാസം ഒന്നാം തീയതി മുതലാണ് ഐസിസി ഈ നിയമം പ്രാബല്യത്തിൽ വരുത്തിയത്. നിലവിൽ ടെസ്റ്റിൽ മാത്രാണ് ഇത് ഉപയോഗിക്കുന്നത്.
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ ബുധനാഴ്ച ബർലിനിലെത്തി ചാൻസലർ ആംഗല മെർക്കലുമായി ബ്രെക്സിറ്റ് പ്രശ്നത്തിൽ ചർച്ച നടത്തും. വ്യാഴാഴ്ച പാരീസിലെത്തി പ്രസിഡന്റ് എമ്മാനുവൽ മക്രോണുമായും കൂടിക്കാഴ്ച നടത്തും. പുതിയ ബ്രെക്സിറ്റ് കരാർ ഉണ്ടാക്കുന്നതു സംബന്ധിച്ചാവും ചർച്ച.കരാറുണ്ടായാലും ഇല്ലെങ്കിലും ഒക്ടോബർ 31നു യൂറോപ്യൻ യൂണിയൻ വിടുമെന്ന കാര്യത്തിൽ നീക്കുപോക്കില്ലെന്ന് ജോൺസൻ ഇരു നേതാക്കളെയും ധരിപ്പിക്കും. ബ്രെക്സിറ്റിനുള്ള ജനവിധി റദ്ദാക്കാൻ പാർലമെന്റിനു കഴിയില്ലെന്ന നിലപാടാണു ജോൺസനുള്ളത്.
ഇതിനിടെ ബ്രെക്സിറ്റ് നടപ്പായാൽ ബ്രിട്ടൻ സാന്പത്തികമാന്ദ്യത്തിലേക്കു നീങ്ങുമെന്നു സൂചിപ്പിക്കുന്ന റിപ്പോർട്ട് സൺഡേ ടൈംസ് പ്രസിദ്ധീകരിച്ചത് അപലപനീയമാണെന്നു ജോൺസൻ ഭരണകൂടം പറഞ്ഞു. കരാറില്ലാതെ യുറോപ്യൻ യൂണിയൻ വിട്ടാൽ ബ്രിട്ടൻ ഇന്ധന, ഭക്ഷ്യ, മരുന്നു ക്ഷാമം നേരിടേണ്ടിവരുമെന്നാണ് ചോർത്തി പ്രസിദ്ധീകരിച്ച സർക്കാർ റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് കാലഹരണപ്പെട്ടതാണെന്നും പല മാറ്റങ്ങളും ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ പറയുന്നു.
ഇരുമ്പുകമ്പി വൈദ്യുതലൈനിൽ തട്ടി അഞ്ചു വിദ്യാർഥികൾ ഷോക്കേറ്റു മരിച്ചു. കർണാടകയിലെ കൊപ്പൽ ടൗണിലുള്ള ദേവരാജ് അരസ് റസിഡൻഷൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ മല്ലികാർജുൻ(15), ബസവരാജ്(15), ഒൻപതാംക്ലാസ് വിദ്യാർഥികളായ ദേവരാജ്(14), കുമാർ(14), എട്ടാംക്ലാസ് വിദ്യാർഥി ഗണേശ്(13) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു ദുര ന്തം. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താനായി സ്ഥാപിച്ച 15 അടി ഉയരമുള്ള ഇരുന്പുകന്പി ബോയ്സ് ഹോസ്റ്റലിന്റെ ഒന്നാംനിലയിലെ ടെറസിൽ നിന്നുകൊണ്ട് മാറ്റുന്നതിനിടെ സമീപത്തെ 11 കെവി ലൈനിൽ തട്ടിയായിരുന്നു അപകടം. മണ്ണു നിറച്ച വീപ്പയ്ക്കുള്ളിലാണ് തൂൺ സ്ഥാപിച്ചിരുന്നത്. രണ്ടു വിദ്യാർഥികൾ ചേർന്നാണ് ഇതു നീക്കിയത്. തൂൺ ഉയർത്തുന്നതിനിടെയാണു വൈദ്യുതലൈനിൽ തട്ടിയത്. മൂന്നുപേർ രക്ഷിക്കാനെത്തിയതായിരുന്നു.
ഇറാന് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാനുള്ള യുഎസ് കോടതി ഉത്തരവ് ജിബ്രാൾട്ടര്‍ ഭരണകൂടം തള്ളി. യുഎസ് ഉപരോധം യുറോപ്യൻ യൂണിയനു ബാധകമല്ലെന്നു ജിബ്രാൾട്ടർ അറിയിച്ചു. ജിബ്രാൾട്ടര്‍ കോടതിയുടെ മോചന വ്യവസ്ഥ പ്രകാരം കപ്പലിന്റെ പേര് ‘ഗ്രേസ് 1 എന്നത് ‘ആഡ്രിയന് ഡാരിയ’ എന്ന് മാറ്റി. കപ്പലില്‍ സ്ഥാപിച്ചിരുന്ന പാനമയുടെ പതാക താഴ്ത്തി പകരം ഇറാന്റെ പതാക ഉയര്‍ത്തി. കപ്പല്‍ തിങ്കളാഴ്ച പുലർച്ചയോടെ ജിബ്രാൾട്ടര്‍ തീരംവിടും.
സിറിയയിലേക്ക് ക്രൂഡ് ഒായില്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ജൂലൈ നാലിനു ബ്രിട്ടിഷ് സൈന്യം പിടിച്ചെടുത്ത കപ്പല്‍ ഓഗസ്റ്റ് 15 നാണ് ജിബ്രാൾട്ടർ സുപ്രീം കോടതി വിട്ടയച്ചത്. മൂന്നു മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്; ആകെ ജീവനക്കാർ 24. കപ്പൽ വിട്ടുകൊടുക്കുന്നതു തടയാൻ യുഎസ് നേരത്തെ ശ്രമം തുടങ്ങിയിരുന്നു. നാവികർക്ക് വീസ നിഷേധിക്കുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കി.
കപ്പൽ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം ജിബ്രാൾട്ടർ കോടതി തള്ളിയതോടെ വാഷിങ്ടൻ ഡിസിയിലെ ഡിസ്ട്രിക്ട് കോടതിയെ സമീപിക്കുകയായിരുന്നു യുഎസ്. തുടർന്നാണ് കപ്പൽ അതിലെ എണ്ണയും പത്തു ലക്ഷത്തോളം യുഎസ് ഡോളറും സഹിതം പിടിച്ചെടുക്കാൻ വെള്ളിയാഴ്ച കോടതി ഉത്തരവിട്ടത്. ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡുകളുമായി കപ്പലിനു ബന്ധമുണ്ടെന്നാണ് യുഎസിന്റെ ആരോപണം. റവല്യൂഷനറി ഗാർഡ്സ് ഇറാന്റെ സൈന്യമാണെങ്കിലും യുഎസ് ഇതിനെ ഭീകരസംഘടനയായാണു കണക്കാക്കുന്നത്.
വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കല്യാണസല്‍ക്കാരം. ചൂരല്‍മല ചാലമ്പാട് റാബിയയുടെയും ഷാഫിയുടെ വിവാഹസല്‍ക്കാരമാണ് മേപ്പാടി സെന്റ് ജോസഫ് യു.പി. സ്കൂളില്‍ നടന്നത്. വിവാഹസല്‍ക്കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളുമായി കാത്തിരിക്കുമ്പോഴാണ് പെരുമഴ ഇവരെ ക്യാംപിലെത്തിച്ചത്.
ചാലമ്പാടന്‍ മൊയ്തീന്റേയും ജൂമൈലത്തിന്റേയും മകള്‍ റാബിയയുടേയും പേരാമ്പ്ര പള്ളിമുക്ക് ഷാഫിയുടേയും നിക്കാഹ് നേരത്തെ കഴിഞ്ഞതാണ്. വിവാഹ സല്‍ക്കാരം ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ക്ഷണക്കത്തടിച്ചു, പുതു വസ്ത്രങ്ങള്‍ വാങ്ങി കാത്തിരിക്കുമ്പോഴാണ് ദുരന്തം പെരുമഴയായി പെയ്തിറങ്ങിയത്. വീട് വെള്ളം ഇരമ്പിക്കയറി വാസയോഗ്യമല്ലാതായി.
കയ്യില്‍ കൊള്ളാവുന്നതെല്ലാമെടുത്ത് ക്യാമ്പിലേക്ക് രക്ഷപ്പെടുകയായിരുന്നു. വിവാഹ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഒഴുകിപ്പോയി. പക്ഷെ കുടുംബത്തിന് കൂടെയുള്ളവര്‍ കരുത്തുപകര്‍ന്നു, വിവാഹ സല്‍ക്കാരത്തിന് സന്മനസ്സുകള് കൈകോര്‍ത്തു. 5 പവന് ആഭരണവും ഭക്ഷണ സാധനങ്ങളും സംഭാവനയായി ലഭിച്ചു. ക്യാമ്പിലുള്ളവരുടെ കൂട്ടായ്മയില്‍ ദിവസങ്ങള്‍ക്കകം സ്കുള്‍മുറ്റത്ത് കല്യാണപ്പന്തലൊരുങ്ങി. സല്‍ക്കാര ചടങ്ങില്‍ ജില്ലാ കലക്ടറും ജനപ്രതിനിധികളും പങ്കെടുത്തു.