ജോളിയുടെ അയല്‍വാസിയായ ബിച്ചുണ്ണിയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്‍റെ സുഹൃത്തായിരുന്ന ബിച്ചുണ്ണി റോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ ആളായിരുന്നു. രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് ബിച്ചുണ്ണി മരിച്ചതെന്ന് സഹോദരീ ഭര്‍ത്താവ് പറഞ്ഞു. പ്ലംബര്‍ തൊഴിലാളിയായിരുന്നു ബിച്ചുണ്ണി. ബിച്ചുണ്ണിയുടെ മരണവും അന്വേഷണ പരിധിയിലുള്ളതാണെന്ന് കോഴിക്കോട് റൂറല്‍ എസ് പി വ്യക്തമാക്കി.
പണം ആവശ്യപ്പെട്ട് ജോളി നിരന്തരം തന്നെയും പിതാവിനേയും വിളിക്കാറുണ്ടായിരുന്നുവെന്ന് സഹോദരൻ നോബിയുടെ വെളിപ്പെട്ടുത്തൽ. അറസ്റ്റിലാവുന്നതിന് രണ്ടാഴ്ച മുമ്പും ജോളി വീട്ടിലെത്തിയിരുന്നു. അന്ന് അച്ഛനില്‍ നിന്നും പണം വാങ്ങിയാണ് പോയത്. എത്ര കിട്ടിയാലും മതിയാവാത്ത തരം ആര്‍ത്തിയായിരുന്നു ജോളിക്ക് പണത്തോട് എന്ന് നോബി വ്യക്തമാക്കി. ഇക്കാരണം കൊണ്ട് ആദ്യമൊക്കെ ജോളിക്ക് പണം അയച്ചു കൊടുക്കുന്നതായിരുന്നു പതിവെങ്കില്‍ പിന്നീട് അത് നിര്‍ത്തി മക്കളുടെ അക്കൗണ്ടിലേക്ക് ആണ് പണം അയച്ചിരുന്നത്.
റോയിയുടെ മരണശേഷം ഒരിക്കല്‍ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തന്‍റെ സഹോദരങ്ങളും അളിയനുമായി കൂടത്തായിയില്‍ പോയിരുന്നു. അന്ന് മരിച്ചു പോയ ടോം ജോസഫ് എഴുതിയ വില്‍പ്പത്രം ജോളി തങ്ങളെ കാണിച്ചു. എന്നാല്‍ അതു വ്യാജമാണെന്ന് സംശയം തോന്നിയതിനാല്‍ ജോളിയോട് താന്‍ തട്ടിക്കയറി ഏതാണ്ട് കൈയ്യാങ്കളിയുടെ വക്കത്താണ് അന്ന് കാര്യങ്ങളെത്തിയത്.
സ്വത്ത് തട്ടിപ്പിനെക്കുറിച്ചോ കൊലപാതകങ്ങളെക്കുറിച്ചോ തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ നോബി, ജോളിയെ കേസിൽ സഹായിക്കാനോ പുറത്തിറക്കാനോ തങ്ങൾ ഉണ്ടാവില്ലെന്നും വ്യക്തമാക്കി. ” വളരെ മാന്യമായി ജീവിക്കുന്ന ഒരു കുടുംബമാണ് തങ്ങളുടേതെന്നും അതിനാലാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഇതൊന്നും പറയാത്തതെന്നും നോബി വ്യക്തമാക്കി.
17 വര്‍ഷം എന്‍ഐടി അധ്യാപികയെന്ന പേരില്‍ ജോളി വേഷം കെട്ടിയത് എങ്ങനെയാണെന്ന് കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം. വിവാഹം കഴിഞ്ഞു കൂടത്തായിയില്‍ എത്തിയതിനു ശേഷം ബിഎഡിന് എന്ന പേരില്‍ ജോളി ഒരു വര്‍ഷം വീട്ടില്‍ നിന്ന് മാറിനിന്നിരുന്നു. മൂത്ത മകന്‍ ജനിച്ചതിന് ശേഷമായിരുന്നു ഇത്. ഈ സമയം വീട്ടുകാർ തന്നെയായിരുന്നു കുട്ടിയെ നോക്കിയിരുന്നത്. എന്നാല്‍ ജോളിക്ക് ബിഎഡ് ബിരുദവും ഇല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
എന്‍ഐടിയില്‍ കൊമേഴ്സ് അധ്യാപികയാണെന്ന് ഭര്‍ത്താവിനെയും ബന്ധുക്കളെയും ധരിപ്പിച്ച് 2002 മുതലാണ് ജോളി പോയിത്തുടങ്ങിയത്. ഇതിനായി വ്യാജ തിരിച്ചറിയില്‍ കാര്‍ഡും ജോളി തയ്യാറാക്കിയിരുന്നു. രാവിലെ കാറില്‍ ജോലിക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങുന്ന ജോളി വൈകിട്ടാണ് തിരിച്ചെത്താറുള്ളത്. ഒസ്യത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായ സമയത്ത് റോയിയുടെ സഹോദരന്‍ അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയിരുന്നു.
എന്‍ഐടിയില്‍ സമരം നടക്കുകയാണെന്നും താല്‍ക്കാലിക ജോലിക്കാരിയായ തന്റെ ജോലി നഷ്ടമാകുന്ന അവസ്ഥയാണെന്നും ജോളി റോജോയോടു പറഞ്ഞിരുന്നുവെന്നു സഹോദരി രഞ്ജി ഓര്‍ക്കുന്നു.ജോലി കൂടി നഷ്ടമായാല്‍ ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ സ്വത്തുക്കള്‍ തനിക്കു നല്‍കണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം. ഇക്കാര്യം അന്വേഷിക്കാനായി റോജോ എന്‍ഐടിയില്‍ എത്തിയെങ്കിലും അവിടെ ഒരു വിഭാഗത്തിലും ജോളി ജോസഫ് എന്ന പേരില്‍ ഒരാള്‍ ജോലി ചെയ്യുന്നില്ലെന്നു മനസ്സിലാക്കി.
ഈ കാര്യം ജോളിയോടു ചോദിച്ചപ്പോള്‍ റോജോയോടു ജോളി കയര്‍ത്തു. മരണ പാരമ്പരകൾക്ക് ശേഷം ജോളിയെ പുനര്‍വിവാഹം ചെയ്ത ഷാജുവും കരുതിയിരുന്നത് ഇവര്‍ എന്‍ഐടിയില്‍ അധ്യാപികയായിരുന്നുവെന്നാണ്. പിഎച്ച്‌ഡി ചെയ്യുന്നതിനാല്‍ ഇപ്പോള്‍ എന്‍ഐടിയില്‍ പോകേണ്ട ആവശ്യമില്ലെന്നായിരുന്നു ജോളി ഷാജുവിനെ ധരിപ്പിച്ചിരുന്നത്.
ആലപ്പുഴ നങ്ങ്യാര്‍കുളങ്ങരയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മീനാക്ഷിഭവനം തങ്കച്ചന്റെ മകൻ രൂപേഷ് ആണ് മരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാത്രി നാല് സുഹൃത്തുക്കൾക്കൊപ്പം രൂപേഷ് മദ്യപിച്ചിരുന്നു. ബൈക്കോടിച്ച് വീട്ടിൽ പോകാൻ കഴിയാതെ വന്നതോടെ ഒപ്പമുണ്ടായിരുന്നവർ ഒരു കാറിന്റെ പിൻസീറ്റിൽ കിടത്തി. കാറിന്റെ ഗ്ലാസ്സുകളെല്ലാം താഴ്ത്തിയാണ് കിടത്തിയത്. രാവിലെയാണ് മരിച്ചനലയില്‍ കണ്ടത്. അബോധാവസ്ഥയിൽ ഭക്ഷണാവശിഷ്ടങ്ങൾ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
രാത്രിയിൽ രൂപേഷിനൊപ്പമുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. മദ്യപാനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാനായി രൂപേഷ് ബൈക്കിൽ കയറിയെങ്കിലും വീണുപോയതായി ഇവർ അറിയിച്ചു. തുടര്‍ന്നാണ് കാറിൽ ഉറങ്ങാന്‍ സൗകര്യമൊരുക്കിയതെനനാണ് മൊഴി. രൂപേഷ് സ്വകാര്യ ആയുർവേദാശുപത്രിയിലെ ജീവനക്കാരനാണ്
ആളുകളുടെ തലച്ചോറ് ചുരുങ്ങി പോകുന്ന തരം മാരകമായ ഒരു ഫംഗസ് ഓസ്‌ട്രേലിയയിൽ ആദ്യമായി കണ്ടെത്തി.ക്വീൻസ്‌ലാന്റിലെ കെയ്‌ൻസിലെ റെഡ്‌ലിഞ്ചിൽ മഴക്കാടുകൾ പര്യവേക്ഷണം ചെയ്യുന്നതിനിടെ ഫോട്ടോഗ്രാഫർ റേ പാമർ ആണ് വിഷ ഫയർ കോറൽ ഫംഗസ് കണ്ടെത്തിയത്.ഒറ്റനോട്ടത്തിൽ ക്യാരറ്റാണെന്ന് തോന്നുമെങ്കിലും വലിയ അപകടം വരുത്തി വയ്ക്കുന്ന ഒരു കൂൺ ആണിത്. ജപ്പാനിലും കൊറിയയിലു മാത്രം കാണപ്പെട്ടിരുന്ന ഈ പോയിസണ്‍ ഫയര്‍ കോറലുകള്‍ ഇപ്പോള്‍ പലയിടത്തായി കണ്ടെത്തിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. വടക്കന്‍ ഓസ്ട്രേലിയയിലെ കെയ്ണ്‍ മേഖലയിലാണ് കടലിനോടു ചേര്‍ന്നുള്ള മേഖലയില്‍ ഈ കൂണുകളെ കണ്ടെത്തിയത്. പോയിസണ്‍ ഫയര്‍ കോറല്‍ എന്നാണ് ഇവയുടെ വിളിപ്പേര്. പേര് സൂചിപ്പിക്കുന്നതിലും അപകടകാരിയാണ് ഈ കൂണ്‍. കാരണം ഇവ തൊലിപ്പുറമെ സ്പര്‍ശിക്കുന്നത് തന്നെ മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിവച്ചേക്കാം.

തീയുടെ നിറവും പവിഴപ്പുറ്റ് പോലെ പല ശാഖകളായി മുളച്ചു വരുന്ന രീതിയുമാണ് ഈ കൂണുകള്‍ക്ക് ഫയര്‍ കോറല്‍ ഫംഗി എന്ന പേരു ലഭിക്കാൻ കാരണം. മറ്റെല്ലാ കൂണുകളെയും പോലെ ഫംഗസുകൾ കൊണ്ടാണ് ഇതും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അത് തന്നെയാണ് ഇവയെ അപകടകാരിയാക്കി മാറ്റുന്നതും. കാഴ്ചയിലുള്ള ഭംഗിമൂലം ഇവ ഭക്ഷ്യയോഗ്യമാണെന്നു കരുതി പലരും ഭക്ഷിക്കാറുണ്ട്. ഇങ്ങനെ ഇവയെ ഭക്ഷിക്കുന്നത് ശരീരം തളരുന്നതു മുതല്‍ മരണത്തിനു വരെ കാരണമായിട്ടുമുണ്ട്. അതീവ അപകടകാരിയായ കൂണുകളുടെ വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പവിഴപ്പുറ്റുകളുടെ സ്വഭാവത്തെക്കുറിച്ചും നിറവുമുള്ള ഫംഗസുകളെക്കുറിച്ചും പഠനം നടത്തുന്ന റേ പാല്‍മര്‍ എന്ന ഫൊട്ടോഗ്രാഫറാണ് ഈ കൂണുകളുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് റേ പാല്‍മര്‍ ഈ ചിത്രങ്ങള്‍ ഗവേഷകനും ക്യൂൻസ്‌ലന്‍ഡ് സര്‍വകലാശാല പ്രഫസറുമായ മാറ്റ് ബാരന് അയച്ചു കൊടുത്തു. മാറ്റ് ബാരനാണ് ഇവ പോയിസണ്‍ ഫയര്‍ കോറലുകളാണെന്ന് സ്ഥിരീകരിച്ചത്.
ജോളി പൊന്നാമറ്റം വീട്ടിലെ രണ്ടുകുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചെന്ന് എസ്.പി കെ.ജി സൈമണ്‍. മറ്റൊരുവീട്ടിലും കൊലപാതകശ്രമം നടത്തിയിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ജോളിയുടെ അറസ്റ്റ്. റോയിയുടെ മരണം പ്രത്യേക എഫ്.ഐ.ആര്‍ ആക്കി അന്വേഷിക്കും. റോയിയുടെ േകസിലാണ് തെളിവുകള്‍ ലഭ്യമായത്. ഇതില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. ഷാജു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു.
ജോളിയെ മുഴുവന്‍സമയവും നിരീക്ഷിക്കാന്‍ കോഴിക്കോട് ജയിലില്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചു. ജോളി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. ജോളിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയും നടത്തി. അതിനിടെ തന്റെ രണ്ടാം വിവാഹത്തെ ആദ്യഭാര്യ സിലിയുടെ കുടുംബം പിന്തുണച്ചെന്ന ഷാജുവിന്റെ വാദം സിലിയുടെ സഹോദരങ്ങള്‍ തളളി. രണ്ടാം വിവാഹത്തില്‍ സിലിയുടെ കുടുംബത്തില്‍ നിന്നാരും പങ്കെടുത്തിരുന്നില്ല. ഷാജുവും സിലിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും സഹോദരങ്ങളായ സിജോയും സ്മിതയും മൊഴി നല്‍കി. ഇരുവരുടെയും മൊഴിയെടുക്കല്‍ പയ്യോളിയില്‍ തുടരുകയാണ്.
കൊലപാതക പരമ്പരയില്‍ ഡി.എന്‍.എ പരിശോധന അമേരിക്കയില്‍ നടത്തും. കല്ലറയില്‍ നിന്ന് കിട്ടിയ മൃതദേഹാവശിഷ്ടങ്ങളിലെ ഡി.എന്‍.എ പരിശോധനയാണ് അമേരിക്കയില്‍ നടത്തുക. മൈറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ അനാലിസിസ് ആണ് നടത്തുന്നത്. ഇതിനായി കൊല്ലപ്പെട്ട റോയിയുടെ സഹോദരങ്ങളുടെ ഡി.എന്‍.എ സാംപിള്‍ എടുക്കും. അതിനിടെ കൊല്ലപ്പെട്ട സിലിയുടെ ബന്ധുക്കളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുകയാണ്. സിലിയുടെ സഹോദരന്‍ സിജോയുടെയും സഹോദരിയുടെയും അമ്മാവന്റെയുമാണ് മൊഴിയെടുക്കുന്നത്. റോയിയുടെ സഹോദരന്‍ റോജോയെയും ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. അമേരിക്കയിലുള്ള റോജോയാണ് മരണങ്ങളെക്കുറിച്ച് പരാതി നല്‍കിയത്.
ഫേസ്ബുക്ക് തട്ടിപ്പുകൾക്ക് ഇരയാകാതെ സുരക്ഷിതരായിരിക്കുവാൻ മുന്നറിയിപ്പ് നൽകി കേരള പോലീസ്. രാജ്യത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പെണ്കെണിയിൽപ്പെടാതെ സുരക്ഷിതരായിരിക്കുവാൻ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്.
നമ്മളെ തേടിയെത്തുന്ന ഒരു ഫ്രണ്ട് റിക്വസ്റ്റിന് ജീവിതം തന്നെ പകരമായി നൽകേണ്ടി വരുമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. ഇവരുടെ വലയിലാകുന്നവരുടെ വീഡിയോ റിക്കാർഡ് ചെയ്തതിന് ശേഷം പണം നൽകണമെന്നും ഇല്ലെങ്കിൽ അത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുമെന്ന് പറഞ്ഞ് ഭീഷണപ്പെടുത്തുമെന്നും കുറിപ്പിൽ പറയുന്നു.
ഇവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തത് കൊണ്ടോ സ്വന്തം അക്കൗണ്ട് കളഞ്ഞത് കൊണ്ടോ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെടില്ലെന്നും പോലീസ് കുറിപ്പിലൂടെ ഓർമിപ്പിക്കുന്നു. ഫിലിപ്പെൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവമെന്ന് സൂചന നൽകിയാണ് ഫേസ്ബുക്ക് പേജ് അവസാനിപ്പിക്കുന്നത്.
ഇത്തരം ചതിയിൽ പെടാൻ സാധ്യത ഉള്ളവർക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്

ഇതും ഒരു തട്ടിപ്പ് രീതിയാണ്. കെണിയിൽ പെടാതിരിക്കുക
നമ്മളെ തേടിയെത്തുന്ന ഒരു പെൺകുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റിലൂടെ ആയിരിക്കും ഈ തട്ടിപ്പിൻ്റെ തുടക്കം. സൗഹൃദം ഊട്ടിയുറപ്പിച്ച ശേഷം അവർ തന്നെ നമ്മളെ വീഡിയോ കാളിനു ക്ഷണിക്കും. വലയിലാകുന്നവരുടെ വീഡിയോ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കും എന്നതാകും ഭീഷണി. ഭീഷണി മാത്രമല്ല, അയച്ചു കൊടുക്കുകയും ചെയ്യും കേട്ടോ.. ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണവിവരങ്ങൾ നേരത്തെതന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും . അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവം. സൂക്ഷിക്കുക.. കെണിയിൽ ചെന്ന് ചാടാതിരിക്കുക.
കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളി ഇടക്കിടക്ക് ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍. കോഴിക്കോട് ജില്ലാ ജയിലിലാണ് ജോളി കഴിയുന്നത്. ഇതിനാല്‍ ജോളിയെ പ്രത്യേകം നിരീക്ഷിക്കുകയാണ്. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ജോളി ചികിത്സ തേടി. ജില്ലാ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരികെ എത്തിച്ചു. 24 മണിക്കൂറും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനാണ് തീരുമാനം.
മലയാള സിനിമയിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിയാണ് നടി റിമ കല്ലിങ്കല്‍. എല്ലാ സാമൂഹ്യവിഷയങ്ങളിലും പ്രതികരിക്കുന്ന താരം. അതുകൊണ്ടുതന്നെ പല വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ റിമ കല്ലിങ്കലിന്റെ ബിക്കിനി ചിത്രങ്ങള്‍ വൈറലാകുകയാണ്.

കടും നീല നിറത്തിലുള്ള ബിക്കിനി വേഷത്തില്‍ കൂളിംഗ് ഗ്ലാസ് വെച്ചുള്ള റിമയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഫൈനല്‍ ഫ്രെയിംസ്, ഫിലിം ഫ്രെയിംസ് തുടങ്ങിയ സോഷ്യല്‍മീഡിയ പേജുകളിലൂടെയും ഇന്‍സ്റ്റ അക്കൌണ്ടുകളിലൂടെയുമാണ് ചിത്രങ്ങള്‍ വൈറലായത്. സംവിധായകനും ഭര്‍ത്താവുമായ ആഷിക് അബു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

വൈറസിന് ശേഷം തല്ലുമാലയാണ് റിമയും ആഷിഖും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ സിനിമ
വിമാന യാത്രയ്ക്കിടെ അബദ്ധത്തിൽ കൈയിൽ നിന്നും വഴുതി വീണ ഐപോണ്‍ 13 മാസങ്ങൾക്ക് ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു. തെക്കൻ ഐസ്ലൻഡിലെ സ്കാഫ്റ്റാ നദിയിലെ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങളെടുക്കാൻ ചെറുവിമാനത്തിൽ സഞ്ചരിക്കവെയാണ് ഫോട്ടോഗ്രാഫറായ ഹൗകുർ സോണോറാസണിന്റെ ഐഫോണ്‍ 6എസ് പ്ലസ് കൈയിൽ നിന്നും താഴേക്ക് വീണത്. ഏകദേശം 200 അടി ഉയരത്തിൽ നിന്നുമാണ് ഫോണ്‍ താഴേക്ക് വീണത്.
2018 ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. ഫോണ്‍ നഷ്ടമായെന്ന് കരുതിയ ഹൗകുർ പ്രദേശത്തെ ഒരു കർഷകനോട് ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹം ഈ സ്ഥലത്ത് തെരഞ്ഞുവെങ്കിലും ഫോണ്‍ ലഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് 13 മാസങ്ങൾക്ക് ശേഷം സെപ്റ്റംബറിൽ ഇവിടെ ഹൈക്കിംഗിനെത്തിയ ഒരു സംഘം ഈ ഫോണ്‍ കണ്ടെത്തുകയായിരുന്നു. ഫോണ്‍ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചതിന് ശേഷം ലഭിച്ച വിവരങ്ങളിൽ നിന്നും ഇവർ ഉടമയുമായി ബന്ധപ്പെടുകയായിരുന്നു.
ഒരു വർഷത്തിന് ശേഷവും ഫോണ്‍ പ്രവർത്തിക്കുന്നുവെന്നതാണ് ഏറെ ആശ്ചര്യകരമാകുന്നത്. കൂടാതെ നിലത്ത് വീഴുന്ന സമയം പകർത്തിയ ദൃശ്യങ്ങളും ഫോണിൽ സുരക്ഷിതമായിരുന്നു.
അഹമ്മദാബാദ്:ഗുജറാത്തിലെ ജുനഗദ് ജില്ലയില്‍ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്ന് വീണു. അപകടത്തില്‍ നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. സന്‍സന്‍ ഗിര്‍നെയും മെന്‍ഡര്‍ഡെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് പൂര്‍ണ്ണമായും കഴിഞ്ഞ ദിവസം തകര്‍ന്നുവീണത്.
അറുപത് അടി നീളത്തിലുള്ള പാലമാണ് തകര്‍ന്നുവീണത്. അപകടസമയത്ത് പാലത്തിലൂടെ വാഹനങ്ങള്‍ കടന്ന് പോയിരുന്നു. ഈ സമയത്ത് പോയ വാഹനത്തിലെ ആളുകള്‍ക്കാണ് പരിക്ക് പറ്റിയത്. രണ്ടു കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് തകര്‍ന്ന സ്ലാബുകള്‍ക്കിടയില്‍പ്പെട്ടത്.
വര്‍ഷങ്ങളോളം പഴമുള്ള പാലമാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്. പാലം തകര്‍ന്നതിനാല്‍ ഗതാഗത തടസ്സവും രൂക്ഷമായി. അതേസമയം ഇരു പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പുതിയ പാത തുറന്നു നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.