ബ്രസീലില്‍ ആമസോണ്‍ മഴക്കാടുകള്‍ക്ക് വേണ്ടി നിലകൊണ്ട തദ്ദേശീയ നേതാവിനെ വെടിവച്ചുകൊന്നു. മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബ്രസീൽ സംസ്ഥാനമായ മാരൻഹാവോയിലെ ആമസോൺ അതിർത്തി പ്രദേശമായ അററിബോയയില്‍ വെച്ചാണ് സംഭവം. പൗലോ പൗളിനോ ഗുജജാരയെന്ന നേതാവിനെയും, മറ്റൊരു ഗോത്രക്കാരനായ ലാർസിയോ ഗുജജാരയെയുമാണ് പ്രദേശത്ത് അനധികൃതമായി കടന്നുകയറിയവർ ആക്രമിച്ചതെന്ന് ബ്രസീലിയൻ ഇൻഡിജെനസ് പീപ്പിൾസ് അസോസിയേഷന് പ്രസ്താവനയിലൂടെ അറിയിച്ചു. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല.
കൊലപാതകത്തെക്കുറിച്ച് ബ്രസീലിയന്‍ ഫെഡറൽ പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് തീവ്ര വലതുപക്ഷ പ്രസിഡന്റ് ജെയർ ബോൾസോനാരോ സർക്കാരിലെ നീതിന്യായ മന്ത്രി സർജിയോ മൊറോ സ്ഥിരീകരിച്ചു. ‘ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ്’ എന്ന തദ്ദേശീയ ഫോറസ്റ്റ് ഗാർഡിലെ അംഗങ്ങളാണ് അക്രമിക്കപ്പെട്ട ഗോത്രവർഗക്കാർ. അപൂര്‍വ്വമായ മരങ്ങളാല്‍ സമ്പന്നമായ ആമസോണ്‍ വനത്തെ കൊള്ളയടിക്കുന്ന സംഘങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി 2012-ല്‍ രൂപീകരിച്ച ഗാര്‍ഡാണത്. സായുധ പട്രോളിംഗും ലോഗിംഗ് പാളയങ്ങൾ നശിപ്പിക്കലുമാണ് അവരുടെ പ്രധാന ജോലി. അതുതന്നെയാണ് അവരുടെ ജീവന് അപകടത്തിലകാന്‍ കാരണമാകുന്നതും. അററിബോയയില്‍ നിന്നുള്ള മൂന്ന് പേർ ഉൾപ്പെടെ മാരൻഹാവോയിലെ നിരവധിപേര്‍ അടുത്ത കാലത്തായി കൊല്ലപ്പെട്ടിട്ടുണ്ട്.
കൊല്ലപ്പെട്ട ഗോത്രവർഗക്കാരനെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി ബ്രസീലിലെ തദ്ദേശീയ മിഷനറി കൗൺസിലിന്റെ മാരൻഹോ റീജിയണൽ കോർഡിനേറ്റർ ഗിൽഡർലാൻ റോഡ്രിഗസ് പറഞ്ഞു. ‘അക്രമികളുടെ ലക്ഷ്യം ഗോത്ര വര്‍ഗ്ഗക്കാരെ തുരത്തി വനം കൊള്ളയടിക്കലാണെന്നും, അവരില്‍ ഭൂരിഭാഗവും അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ തന്നെയാണെന്നും’ അദ്ദേഹം പറയുന്നു. ഇനിയും കൂടുതല്‍ ജീവനുകള്‍ നഷമാകാതിരിക്കാന്‍ ക്രിമിനലുകല്‍ക്കെതിരെ നടപടി അത്യാവശ്യമാണെന്ന് റോഡ്രിഗസ് ആവശ്യപ്പെടുന്നു.
4,130 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അററിബോയയില്‍ ഗുജജാര, ആവ ഗോത്രങ്ങളില്‍പെട്ട 5,300 പേര് മാത്രമാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വംശനാശഭീഷണി നേരിടുന്ന ഗോത്ര വിഭാഗങ്ങളാണ് അവര്‍. മാരൻഹാവോ സംസ്ഥാനത്ത് അവശേഷിക്കുന്ന അവസാന ആമസോൺ മഴക്കാടുകളിൽ ഭൂരിഭാഗവും അവിടെയാണുള്ളത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയതാണെന്ന് സർവൈവൽ ഇന്റർനാഷണലിലെ സീനിയർ റിസർച്ച് ആൻഡ് അഡ്വക്കസി ഓഫീസർ സാറാ ഷെങ്കർ പറയുന്നു. കൊല്ലപ്പെട്ട ഗോത്രവർഗക്കാരനെ അറിയുന്ന അടുത്തറിയുന്ന ആളാണ് അവര്‍.
വനമേഖല ഔദ്യോഗികമായി ബ്രസീലിലെ സര്‍ക്കാരാണ് സംരക്ഷിക്കുന്നത്. പക്ഷെ, കൊള്ള സംഘങ്ങളെ ഫലപ്രദമായി നേരിടുന്നതില്‍ പൂര്‍ണ്ണ പരാജയമാണ്. കൊള്ള സംഘങ്ങളും തദ്ദേശീയരും തമ്മില്‍ നിരന്തര സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. 2015-ൽ ബ്രസീലിന്റെ പരിസ്ഥിതി ഏജൻസിയായ ഇബാമയുടെ ഓപ്പറേഷൻ കോർഡിനേറ്റർ റോബർട്ടോ കാബ്രലിന് വെടിയേറ്റിരുന്നു. ഈ വർഷം ജൂണിൽ അററിബോയയിലെ ഗാർഡിയൻസ് ഓഫ് ഫോറസ്റ്റ് ഗാര്‍ഡ് മേധാവി ഒലമ്പിയോ ഗുജജാര അക്രമികളില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ബ്രസീലിനോട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു.
അമ്മക്ക് വരനെ തേടി ട്വിറ്ററിൽ ട്രെൻഡിങ്ങായി മകളുടെ പോസ്റ്റ്. ഇതിനുമുമ്പ് പലകാരണങ്ങളാൽ വിവാഹ പരസ്യങ്ങൾ ട്വിറ്ററിൽ ശ്രദ്ദനേടിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ടതായി മറ്റൊരു വിവാഹ പരസ്യം. വിദ്യാർഥിയായ ആസ്താ വർമയും അമ്മയുമാണ് ഇപ്പോഴത്തെ താരങ്ങൾ. അമ്മയ്ക്ക് കൊള്ളാവുന്ന ഒരു വരനെ വേണമെന്ന് പറഞ്ഞുകൊണ്ട് ആസ്ത തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു പോസ്റ്റ് എഴുതി.
തനിക്കൊപ്പമിരിക്കുന്ന അമ്മയുടെ ചിത്രവും മകൾ കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. “50 വയസുള്ള ഒരു സുന്ദരനെ എന്റെ അമ്മയ്ക്കായി തിരയുന്നു! വെജിറ്റേറിയൻ, മദ്യപിക്കരുത്, അടിത്തറയുള്ള ഒരാളായിരിക്കണം,” ഹ്യദയം കവരുമാപോസ്റ്റ്. ഇരുവർക്കും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി പേർ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പതിവുരീതികളെ പൊളിച്ചെഴുതുകയാണ് ഈ അമ്മയും മകളും.
ഒക്ടോബർ 31 ന് രാത്രി ഷെയർ ചെയ്ത ട്വീറ്റിൽ അയ്യായിരത്തിലധികം പ്രതികരണങ്ങളും 5500ലധികം റീട്വീറ്റുകളും ഏകദേശം 27000 ലൈക്കുകളും ഉണ്ട്. ആസ്ത പറഞ്ഞ പറഞ്ഞ മാനദണ്ഡങ്ങൾ ഉള്ള ആളുകളെ ചിലർ ടാഗ് ചെയ്യുന്നുമുണ്ട്.
കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ നായരുടെ(63) മരണം കൊലപാതകമെന്നു ക്രൈംബ്രാഞ്ച് സംശയിക്കാൻ കാരണം പ്രതിപ്പട്ടികയിലുള്ളവരുടെ മൊഴികളിലെ വൈരുദ്ധ്യം. ഒരു ഓട്ടോറിക്ഷ യാത്രയും അതിനെ സംബന്ധിച്ചുള്ള പരസ്പര വിരുദ്ധമായ മൊഴികളുമാണ് ക്രൈംബ്രാഞ്ചിന്റെ സംശയം വർധിപ്പിക്കുന്നത്.
കൂടത്തിൽ കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരെ മെഡിക്കൽ കോളജിൽ കൊണ്ടുപോകുന്നതിനായാണ് തറവാട്ടിലെ കാര്യസ്ഥനായ രവീന്ദ്രൻനായരും വീട്ടുജോലിക്കാരിയായിരുന്ന ലീലയും ഓട്ടോറിക്ഷ വിളിച്ചത്.
2017 ഏപ്രിൽ മാസം രണ്ടാം തീയതി കൂടത്തിൽ തറവാട്ടിലെത്തിയപ്പോൾ കട്ടിലിൽനിന്ന് വീണുകിടക്കുന്ന ജയമാധവൻ നായരെ കാണുകയും ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെത്തിച്ചെന്നുമാണ് രവീന്ദ്രൻനായരുടെ മൊഴി. ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ലീലയും രവീന്ദ്രൻനായരും കരമന സ്റ്റേഷനിലെത്തി. മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ഓട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്കു പോയി എന്നുമാണ് രവീന്ദ്രൻ നായരുടെ മൊഴി. ജയമാധവൻ നായരുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ളതിനാൽ തന്നോട് മെഡിക്കൽ കോളേജിൽ നിന്നും ഓട്ടോ വിളിച്ച് നേരെ വീട്ടിൽ പോകാൻ രവീന്ദ്രൻനായർ ആവശ്യപ്പെട്ടതായാണ് ലീലയുടെ മൊഴി.
മൊഴികളിലെ ഈ വൈരുദ്ധ്യമാണ് അന്വേഷണത്തിന്റെ തുടക്കത്തിൽതന്നെ ക്രൈംബ്രാഞ്ച് ശ്രദ്ധിച്ചത്. അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവർ തന്റെ വണ്ടി രാത്രി പാർക്കു ചെയ്തിരുന്നത് കൂടത്തിൽ തറവാട്ടിലായിരുന്നു. ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവൻനായരെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്നാണ് പരാതിക്കാരിയായ പ്രസന്നകുമാരിയമ്മയുടെ മൊഴി. പൊലീസ് ചോദ്യം ചെയ്തപ്പോൾ, ഓട്ടോ വിളിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സഹദേവൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വിൽപത്രങ്ങൾ തയാറാക്കിയതു സംബന്ധിച്ചും രവീന്ദ്രൻ നായരുടേയും ലീലയുടേയും സഹദേവന്റെയും മൊഴികളിൽ വൈരുദ്ധ്യമുണ്ട്.
ലീലയെയും രവീന്ദ്രൻനായരെയും ക്രൈംബ്രാഞ്ച് കൂടത്തിൽ തറവാട്ടിലെത്തിച്ച് ചോദ്യം ചെയ്തു. ഇരുവരുടേയും മൊഴി വീണ്ടും രേഖപ്പെടുത്തി. രാവിലെ പതിനൊന്നു മണിയോടു കൂടിയാണ് പ്രത്യേക അന്വേഷണസംഘം കൂടത്തില്‍ തറവാട്ടിലെത്തിയത്. തുടര്‍ന്നു മൂന്നു മണിക്കൂറോളം സംഘം സ്ഥലത്തു പരിശോധന നടത്തി. ജയമാധവന്‍ നായരുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും സഹോദരൻ ജയപ്രകാശ് രക്തം ശര്‍ദ്ദിച്ച് വീണ സ്ഥലവും ക്രൈബ്രാഞ്ച് പരിശോധിച്ചു.
ഫൊറൻസിക് വിദഗ്ധരുടെ സംഘവും ഒപ്പമുണ്ടായിരുന്നു. ജയമാധവൻനായർ മരിച്ചു കിടന്ന മുറിയിൽനിന്ന് ഫൊറൻസിക് സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. മരണം നടന്ന സമയത്ത് ഈ മുറി പൊലീസ് പരിശോധിച്ചിരുന്നില്ല. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലുമുള്ളത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്.
ജയമാധവൻ നായർ മരിച്ചത് തലക്കേറ്റ ക്ഷതം കാരണമാണെന്നു ക്രൈംബ്രാഞ്ച് ഡിസിപി മുഹമ്മദ് ആരിഫ് പറഞ്ഞു. എന്നാൽ ഇത് ആക്രമണത്തിലൂടെ ഉണ്ടായതാണോ സ്വാഭാവികമായി ഉണ്ടായതാണോ എന്നാണ് പരിശോധിക്കുന്നത്. കേസിൽ ഉൾപ്പെട്ട എല്ലാവരെയും വിശദമായി ചോദ്യം ചെയ്യും. കേസിന്റെ കാലപ്പഴക്കം പ്രധാന ഘടകമാണെങ്കിലും തെളിവുകളെല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ : കടംവാങ്ങിയ 5 ലക്ഷം രൂപ തിരികെ കൊടുത്തുവിട്ട ശേഷം കാറിലും ബൈക്കിലുമായി പിന്തുടർന്നെത്തി ഇടിപ്പിച്ചു വീഴ്ത്തി കവർച്ച നടത്തിയ കേസിൽ കുപ്രസിദ്ധ കുറ്റവാളി പൂമ്പാറ്റ സിനിയും (ശ്രീജ–40) ) 6 കൂട്ടാളികളും അറസ്റ്റിൽ. കൊളത്തൂരിൽ 5 മാസം മുൻപു നടത്തിയ ആക്രമണക്കേസിലാണ് ചെങ്ങാലൂരിൽ വാടകയ്ക്കു താമസിക്കുന്ന എറണാകുളം പള്ളുരുത്തി തണ്ടാശേരി സ്വദേശി സിനി അറസ്റ്റിലായത്.
കൂട്ടാളികളായ ചെങ്ങാലൂർ വളഞ്ഞൂപ്പാടം നന്ദനത്ത് രാജീവ് (45), ഒല്ലൂർ എടക്കുന്നി കൊട്ടനാട്ട് ഉല്ലാസ് (44), മുണ്ടൂർ ചിറ്റിലപ്പിള്ളി മുള്ളൂർ എടത്തറ അക്ഷയ് (23), പട്ടിക്കാട് കുറുപ്പത്ത് പറമ്പിൽ അജയ് (21), കുട്ടനെല്ലൂർ പൊന്നേമ്പലത്ത് ആഷിക് (20), മണ്ണുത്തി ചിറക്കേക്കോട് കൊട്ടിയാട്ടിൽ സലീഷ് (29) എന്നിവരും പിടിയിലായി. മേയ് 23ന് ദേശീയപാതയിലായിരുന്നു സംഭവം. ബൈക്കിൽ 5 ലക്ഷം രൂപയുമായി സഞ്ചരിച്ച രണ്ടുപേരെ ബൈക്കിലും കാറിലുമായെത്തിയ സംഘം ഇടിച്ചുവീഴ്ത്തി പണം തട്ടിയെടുത്തു മുങ്ങിയെന്നായിരുന്നു കേസ്.
സംഭവത്തെക്കുറിച്ചു പൊലീസിൽ നിന്നു ലഭിക്കുന്ന വിവരം ഇങ്ങനെ:
3 ലക്ഷം രൂപ രണ്ടാഴ്ച കൊണ്ട് ഇരട്ടിപ്പിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്ത് ചെങ്ങാലൂർ വളഞ്ഞൂപ്പാടം സ്വദേശിയിൽ നിന്ന് സിനി പണം വാങ്ങിയിരുന്നു. പറഞ്ഞസമയം കഴിഞ്ഞിട്ടും മടക്കിനൽകാതായപ്പോൾ ഇയാൾ പണം തിരികെ ആവശ്യപ്പെട്ടു. ചാലക്കുടിയിലെത്തിയാൽ പണം നൽകാമെന്നു സിനി സമ്മതിച്ചു. സുഹൃത്തുക്കളായ രണ്ടുപേരെയാണ് പണം വാങ്ങാൻ അയച്ചത്. കൊടകര മേൽപ്പാലത്തിനു മുകളിൽവച്ച് സിനി പണമടങ്ങിയ പൊതി കൈമാറി.
പണവുമായി യുവാക്കൾ മടങ്ങുമ്പോൾ കൊളത്തൂരിൽവച്ച് ആഡംബര ബൈക്കിലെത്തിയ രണ്ടുപേർ പൊതി തട്ടിപ്പറിക്കാൻ ശ്രമിച്ചു.എന്നാൽ, ഇവരുടെ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു. ഇതോടെ രണ്ടുകാറുകളിലും ബൈക്കിലുമായി സിനി യുവാക്കളെ പിന്തുടർന്നു. സർവീസ് റോഡിലേക്കു തിരിയാൻ ശ്രമിച്ചെങ്കിലും മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് യുവാക്കൾ വീണു. ഇവരിൽ നിന്നു പണപ്പൊതി കൈക്കലാക്കി സിനി സംഘവും കടന്നു. കേസിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്.
ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ കൊടകര സിഐ വി. റോയ്, എസ്ഐ എൻ. ഷിജു, ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ടി.ജി. അനീഷ്, പി.പി. പ്രദീപ്കുമാർ, ഷൈജി കെ.ആൻറണി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
‘ബൈക്ക് മറിഞ്ഞ് യുവാക്കൾ നിലത്തുവീണയുടനെ പിന്നാലെയെത്തിയ ഒരു കാർ അരികിൽ നിർത്തി. ആരോ ഇറങ്ങി യുവാക്കളുടെ കയ്യിൽ നിന്നു തെറിച്ചുവീണ ഒരു പൊതി കൈക്കലാക്കി കാറിൽ കയറിപ്പോയി..’ മേയ് 23ന് കൊളത്തൂരിൽ നടന്ന ബൈക്ക് അപകടത്തിനു പിന്നിലെ കുറ്റകൃത്യ ശൃംഖലയിലേക്ക് ആദ്യ സൂചനകൾ നൽകിയത് ദൃക്സാക്ഷികൾ നൽകിയ ഈ വിവരമാണ്. പരുക്കേറ്റ യുവാക്കളുടെ മൊഴി കൂടി പരിശോധിച്ചപ്പോൾ സിനിയുമായുള്ള സാമ്പത്തിക ഇടപാടിലേക്കു സംശയമുന നീണ്ടു
സർവീസ് റോഡിലൂടെ എത്തിയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് യുവാക്കൾ നിലത്തു വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടി വിവരങ്ങൾ തിരക്കിയപ്പോൾ അപകടത്തിന്റെ ആഘാതത്തിലായിരുന്നു യുവാക്കൾ. വീഴ്ചയിൽ യുവാക്കളുടെ കയ്യും കാലുമൊടിഞ്ഞു. ഒരാളുടെ പല്ലുകൾ തെറിച്ചുപോയി. ഓടിയെത്തിയവരിൽ ഒരാൾ പകർത്തിയ വിഡിയോ ദൃശ്യങ്ങളിൽ ബൈക്ക് മറിഞ്ഞു കിടക്കുന്നതും യുവാക്കൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നതും കാണാം. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തി യുവാക്കളെ ജീപ്പിൽ കയറ്റുന്നതും വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിഗ്രഹ വിൽപന മുതൽ നോട്ടിരട്ടിപ്പു വരെ നീളുന്ന വൻകിട തട്ടിപ്പുകളിലൂടെ പൊലീസിന്റെ സ്ഥിരം തലവേദനയാണ് പൂമ്പാറ്റ സിനി. ജ്വല്ലറി തട്ടിപ്പ്, വിഗ്രഹ വിൽപന, റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, സ്വർണക്കവർച്ച തുടങ്ങി ഒട്ടേറെ കേസുകളിൽ ഇവർ പ്രതിയാണ്. യഥാർഥ പേര് ശ്രീജ എന്നാണെങ്കിലും സിനി, ശാലിനി, ഗായത്രി, മേഴ്സി തുടങ്ങി പലപേരുകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഹൈറോഡിലെ ജ്വല്ലറി ഉടമയെ തട്ടിച്ച് 20 ലക്ഷവും 70 ഗ്രാം സ്വർണവും കവർന്ന കേസിൽ ഇവർ പിടിയിലായത് കുറച്ചുകാലം മുൻപാണ്.
ആഡംബരശൈലിയിലുള്ള ജീവിതംകാട്ടി മറ്റുള്ളവരുടെ കണ്ണുമഞ്ഞളിപ്പിച്ചാണ് സിനി തട്ടിപ്പുകൾ നടത്തിയിരുന്നത്. മുന്തിയയിനം ആഡംബരക്കാറുകളിൽ സഞ്ചാരം. കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളിൽ തനിക്കു സ്വന്തമായി റിസോർട്ടുകൾ ഉണ്ടെന്നു സിനി പലരെയും തെറ്റിദ്ധരിപ്പിച്ചിരുന്നു. തട്ടിപ്പിലൂടെ നേടുന്ന പണം റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നിക്ഷേപിക്കുകയായിരുന്നു പതിവ്. എറണാകുളത്തെ ജ്വല്ലറി ഉടമയിൽ നിന്ന് 95 പവൻ കവർന്നതിനും നടരാജ വിഗ്രഹ വിൽപനയുടെ പേരിൽ 30 ലക്ഷം തട്ടിയതിനും റിസോർട്ട് ഉടമയെ ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടിയതിനുമൊക്കെ ഇവർ പിടിയിലായിട്ടുണ്ട്.
നാളെ ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ടി20യില്‍ മലയാളി യുവതാരം സഞ്ജു സാംസണ് കളിച്ചേക്കുമെന്ന സൂചന നല്കി നായകന് രോഹിത് ശര്‍മ. ദില്ലി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളത്തിലാണ് വിരാട് കോലിക്ക് പകരം ടീമിനെ നയിക്കുന്ന രോഹിത് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
സഞ്ജു മികച്ച കളിക്കാരനാണെന്ന് പറഞ്ഞാണ് രോഹിത് തുടങ്ങിയതത്. അദ്ദേഹം തുടര്‍ന്നു… ”ഇന്ത്യയില്‍ ഒരുപാട് യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. അതില്‍ ഒരുവരാണ് സഞ്ജു സാംസണ്. ടീമിലേക്ക് സഞ്ജുവിനെപോലെയുള്ളവര്‍ വരേണ്ടത് അനിവാര്യമാണ്. കഴിവുള്ള താരമാണ് സഞ്ജു. പിച്ചിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് സഞ്ജുവിനെ കളിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.” രോഹിത് കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ശേഷം രണ്ട് ടെസ്റ്റുകളിലും കളിക്കും. ടി20 ക്രിക്കറ്റില്‍ കോലിക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ ടെസ്റ്റ് പരമ്പരയിലേക്ക് അദ്ദേഹം തിരിച്ചെത്തും.
ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയുടെ പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍. പ്രൊഫഷണല്‍ മോഡലുകളേപ്പൊലും പിന്തള്ളിയാണ് നൈജീരിയക്കാരിയായ ഈ ആറുവയസ്സുകാരി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മോഫെ ബാമുയിവാ എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ജാരെ ഇജലാനയെന്ന ആറുവയസ്സുകാരിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ചുരുണ്ട് നിറഞ്ഞ മുടിയും തുളച്ച് കയറുന്ന നോട്ടവുമായാണ് മോഫെ ബാമുയിവായുടെ ക്യാമറയ്ക്ക് മുന്നില്‍ ജാരെ പോസ് ചെയ്തത്.2019ലെ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി ജാരെയാണെന്ന് ചിത്രങ്ങള്‍ കണ്ടാല്‍ വ്യക്തമാവും.’അവളൊരു മനുഷ്യനാണ്, അവളും ഒരു മാലാഖയാണ്’ എന്ന അടിക്കുറിപ്പോടെയാണ് മോഫെ ബാമുയിവാ ജാരെയുടെ ചിത്രം പങ്കുവച്ചത്.
എനിക്കവളെ പുഞ്ചിരിക്കുന്നവളാക്കാനും, പൊട്ടിച്ചിരിപ്പിക്കാനുമൊക്കെ കഴിയുമായിരുന്നു പക്ഷെ, അവളുടെ സ്വാഭാവികമായ സൌന്ദര്യമാണ് ഞാനാഗ്രഹിച്ചത്.മോഫെ ബാമുയിവാ എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ജാരെ ഇജലാനയെന്ന ആറുവയസ്സുകാരിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.സഹോദരിമാരായ ഏഴ് വയസുകാരി ജോമി, പത്തുവയസുകാരി ജോബ എന്നിവര്‍ക്കൊപ്പവും ജാരേയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
അവളുടെ കണ്ണുകളിലത് കാണാമായിരുന്നു’വെന്നും മോഫെ പറയുന്നു.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ജാരെയുടെ ചിത്രങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി.ജാരെയുടെ ചിത്രത്തില്‍ ജാരെയെ കാണുമ്പോള്‍ കൂടുതല്‍ മുതിര്‍ന്ന ഒരാളെപ്പോലെ തോന്നുന്നുവെന്ന് പറഞ്ഞവരും നിരവധിയാണ്.കൂടുതല്‍ പേരും ‘ലോകത്തിലെ തന്നെ സുന്ദരി’ എന്നാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തത്.
2010ലാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെന്ന പേരില്‍ ഒരു ക്യാംപയിന് തുടങ്ങിയത്. ഫ്രെഞ്ച് സ്വദേശിയായ തയ്ലാന്‍ ആയിരുന്നു 2010ലെ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി.
ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയുടെ പിന്നാലെയാണ് സമൂഹമാധ്യമങ്ങള്‍. പ്രൊഫഷണല്‍ മോഡലുകളേപ്പൊലും പിന്തള്ളിയാണ് നൈജീരിയക്കാരിയായ ഈ ആറുവയസ്സുകാരി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.




കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകും. കൊലപാതക പരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ചെയ്ത റോയ് തോമസ് കേസില്‍ ജനുവരി മൂന്നിനുള്ളിൽ കുറ്റപത്രം സമര്‍പ്പിക്കണം. കേസ് രജിസ്റ്റര്‍ചെയ്ത് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം അനുവദിക്കാമെന്നാണ് നിയമം. ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും കുറ്റപത്രം ഈ കാലയളവിനുള്ളില്‍ സമര്‍പ്പിക്കുകയെന്നത് സങ്കീര്‍ണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഒരു കേസിൽ കുറ്റപത്രം വൈകിയാലും മറ്റ് അഞ്ചു കൊലപാതക കേസുകളിൽകൂടി പ്രതിയായതിനാൽ ജോളിക്ക് ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്ന് നിയമവൃത്തങ്ങൾ പറയുന്നു.
90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമര്‍പ്പിക്കണമെങ്കിൽ അന്വേഷണസംഘം 60 ദിവസത്തിനുള്ളിൽ എല്ലാ ജോലികളും പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാക്കണം. തുടര്‍ന്ന് ഇത് വിദഗ്ധ ഉപദേശത്തിനായി എസ്പി, ഐജി, എഡിജിപി, ഡിജിപി തലത്തിൽ പരിശോധിക്കണം. ഇത് ഒരു മാസത്തിനുള്ളിൽ പൂര്‍ത്തീകരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തണം. ഓരോ വിഭാഗവും പരിശോധിക്കുമ്പോള്‍ കൂട്ടിച്ചേര്ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങൾ അന്വേഷണസംഘത്തിന് റിപ്പോര്‍ട്ടായി നല്‍കും. ഇതനുസരിച്ച് വീണ്ടും കുറ്റപത്രം തയാറാക്കണം. അതിനു ശേഷമേ കോടതിയിൽ സമര്‍പ്പിക്കാനുള്ള അനുമതി ലഭിക്കുകയുള്ളൂ. കൂടാതെ ശാസ്ത്രീയ തെളിവുകളുടെ റിപ്പോര്‍ട്ടുകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കണം. ഇതിനായി ഫോറന്‍സിക് പരിശോധനയും വേഗത്തിലാക്കണം. പരിശോധനാഫലം ലഭിച്ച ശേഷം അത് കുറ്റപത്രത്തിൽ എഴുതിചേര്‍ക്കുകയും വേണം. കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കുന്ന രേഖകളും തെളിവുകളും മറ്റും പരിശോധിക്കാനും രേഖപ്പെടുത്താനും കോടതിക്കും സമയം ആവശ്യമാണ്. അതിനാല്‍ 90 ദിവസത്തിന് മുമ്പേ തന്നെ സമര്‍പ്പിക്കണമെന്നാണ് പറയുന്നത്. ഇതിനെല്ലാം കാലതാമസം നേരിടും.
17 വര്‍ഷം മുമ്പുള്ള കേസായതിനാൽ തെളിവുകൾ ശേഖരിക്കുന്നതിനും മൊഴികള്‍ രേഖപ്പെടുത്തുന്നതിനുമെല്ലാം കാലതാമസം നേരിടുന്നുണ്ട്. പഴയ തെളിവുകൾ കണ്ടെത്തുകയെന്നതും സാക്ഷിമൊഴികൾ കൃത്യമായി കൂട്ടിയോജിപ്പിക്കുകയെന്നതും സങ്കീർണമാണ്. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റംതെളിയിക്കാന്‍ കഴിയില്ല. അതിനാല്‍ ശാസ്ത്രീയ തെളിവുകളും മൊഴികളും നിര്‍ണായകമാണ്. റോയ്തോമസ് കേസില്‍ ഇരുപതോളം പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ മറ്റാരുടെയെങ്കിലും വിവരം വിട്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. രേഖപ്പെടുത്തിയ മൊഴികളെല്ലാം വിശദമായി പഠിച്ച ശേഷമേ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താനാവൂ.
കൂടാതെ ഫോൺവിളി സംബന്ധിച്ച റിപ്പോര്‍ട്ട് (സിഡിആര്‍), ഇവ കോടതിയില്‍ വിശദീകരിക്കാന്‍ മൊബൈല്‍ കമ്പനി സര്‍വീസ് പ്രൊവൈഡർമാരുടെ മൊഴികള്‍ എന്നിവയും ആവശ്യമാണ്. ഇത് ശേഖരിക്കുന്നതിനും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്നതിനും മാസങ്ങളോളം വേണ്ടിവരും. അതേസമയം, അഞ്ചുകൊലപാതക കേസുകള്‍തന്നെ പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഓരോ കേസിലും വ്യത്യസ്ത കാലയളവിലാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. അതിനാല്‍ അവസാന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസം കഴിഞ്ഞ ശേഷമേ ജാമ്യം അനുവദിക്കുകയുള്ളൂവെന്നാണ് വിവരം. ഇതേതുടര്‍ന്ന് ഓരോ കേസിലും അറസ്റ്റ് പരമാവധി വൈകി രേഖപ്പെടുത്തുകയെന്ന തന്ത്രമാവും പോലീസ് സ്വീകരിക്കുക.
മുംബൈ: മീടു ആരോപണ വിധേയനായ സംഗീത സംവിധായകൻ പങ്കെടുക്കുന്ന റിയാലിറ്റി ഷോയെ പുകഴ്ത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനെതിരെ വിമർശനം. ബോളിവുഡ് ഗായികയായ സോണ മഹപത്രയാണ് സച്ചിനെ വിമർശിച്ച് രംഗത്തെത്തിയത്. പ്രിയ സച്ചിൻ താങ്കൾക്ക് ഇന്ത്യൻ മീടു സംബന്ധിച്ച് അറിവുണ്ടോയെന്ന് സോണ ചോദിച്ചു.
‘പ്രിയ സച്ചിന്, താങ്കള്‍ ഇന്ത്യയിലെ മീടുവിനെക്കുറിച്ച് ബോധവാനാണോ? പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ ഉൾപ്പെടെ അനു മാലിക്കിനെതിരെ പൊതുസമൂഹത്തിൽ മുന്നോട്ടുവന്ന നിരവധി സ്ത്രീകളുടെ മീടു അനുഭവം അറിയുമോ? ഇവരുടെ മുറിവുകളൊന്നും ഒരു വിഷയമല്ലെന്നും ആരെയും സ്പര്ശിക്കുകയുമില്ലെന്നാണോ? സോണ ട്വിറ്ററിൽ ചോദിച്ചു.
അനു മാലിക്ക് വിധികർത്താവായ ഇന്ത്യൻ ഐഡൾ എന്ന സംഗീതപരിപാടിയേയാണ് സച്ചിൻ പുകഴ്ത്തിയത്. ഇന്ത്യൻ ഐഡളിലെ യുവ ഗായകരുടെ ആലാപനവും അവരുടെ ജീവിതവും ഹൃദയസ്പര്‍ശിയാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന രാഹുല്‍, ചെല്‍സി ദിവാസ്, സണ്ണി എന്നിഗായകരുടെ സംഗീതത്തോടുള്ള ആഗ്രഹവും സമര്‍പ്പണവും അഭിനന്ദനീയമാണ്. എനിക്കുറപ്പാണ് അവര്‍ ഉയരങ്ങളിലേക്ക് പോകും. എന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.
മീടു ആരോപണത്തെ തുടർന്ന് കഴിഞ്ഞ സീസണിൽ ഇന്ത്യൻ ഐഡളിൽനിന്ന് അനു മാലിക്കിനെ മാറ്റിയിരുന്നു. എന്നാൽ പുതിയ സീസണിൽ പ്രധാന വിധികർത്താവായി അനു മാലിക്ക് തിരിച്ചെത്തി. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് സച്ചിന് സംഗീത പരിപാടിയെ പുകഴ്ത്തി രംഗത്തെത്തിയത്.
ഹോളിവുഡ് ചലച്ചിത്രം ജോക്കറിന്റെ പ്രദര്‍ശനത്തിനിടെ അള്ളഹു അക്ബര്‍ വിളി കേട്ട് ആളുകള്‍ തിയറ്ററില്‍ നിന്നും ഇറങ്ങിയോടി. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലാണ് സംഭവം അരങ്ങേറിയത്. ഒക്ടോബര്‍ 27 ഞായറാഴ്ച നടന്ന സംഭവം ഫ്രഞ്ച് മാധ്യമം ലെ പാരീസിയന് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാരീസിലെ ഗ്രാന്റ് റെക്സ് തിയറ്ററിലാണ് സംഭവം നടന്നത്.
ഒക്ടോബർ 27 ഞായറാഴ്ച വൈകുന്നേരം സിനിമ പ്രദർശിപ്പിക്കുന്നതിനിടെ 34 വയസുള്ള വ്യക്തി എഴുന്നേറ്റ് നിന്ന് അള്ളാഹു അക്ബർ വിളിക്കുകയായിരുന്നുവെന്നാണ് ഫ്രഞ്ച് മാധ്യമം പറയുന്നത്. ഇത് കേട്ടതോടെ തിയേറ്ററിലുണ്ടായിരുന്നവർ പരിഭ്രാന്തിയോടെ പുറത്തേക്ക് ഓടി. ഓടുന്നതിനിടെ പലരും വീണു.
അതേസമയം, സംഭവത്തിന് കാരണക്കാരനായ യുവാവിനെ പൊലീസ് പിടികൂടി. ഇയാളുടെ മാനസികാരോഗ്യ നിലയിൽ സംശയം തോന്നിയതിനെ തുടർന്ന് വിദഗ്ധരുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം. അതിനിടെ ഇതൊരു മോഷണ ശ്രമമാണെന്ന വാദവുമായി ഗ്രാന്റ് റെക്സ് തിയേറ്റർ ഡയറക്ടർ രംഗത്ത് എത്തി. ജനങ്ങളെ പരിഭ്രാന്തരാക്കി പുറത്തെത്തിച്ച ശേഷം അവർ ഉപേക്ഷിക്കുന്ന വിലയേറിയ സാധനങ്ങൾ മോഷ്ടിക്കാനായിരുന്നു പദ്ധതിയെന്നാണ് ആരോപണം.
ഇയാള്‍ മാത്രമല്ല ഇത് ഒരു സംഘമായിരിക്കാം എന്നും ഗ്രാന്റ് റെക്സ് തിയറ്റര്‍ ഡയറക്ടര്‍ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ എന്ന മാധ്യമത്തോട് പറഞ്ഞു. ഇതിന് മുന്‍പ് ഇത്തരം ഒരു തന്ത്രം പാരീസിലെ മെട്രോയില്‍ ചില കള്ളന്മാര് പയറ്റിയിരുന്നതായും ഇയാള്‍ ആരോപിക്കുന്നു.
മോഹന്‍ലാലിനെ നായകനാക്കി താന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന വാര്‍ത്ത സംവിധായകന് വിനയന് പങ്കുവച്ചത് ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മോഹന്‍ലാലുമായി നടത്തിയ ചര്‍ച്ചയില്‍ ഒന്നിച്ച് സിനിമ ചെയ്യാന്‍ ധാരണയായെന്നും കഥയെപറ്റി തീരുമാനമായില്ലെങ്കിലും മാര്‍ച്ച് അവസാനവാരം ഷൂട്ടിങ് തുടങ്ങുന്ന തന്റെ പുതിയ ചിത്രത്തിന് ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കുമെന്നും ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിനയന് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
എന്നാലിപ്പോള്‍ വിനയന് തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച ഒരു ചിത്രമാണ് വൈറലായി മാറുന്നത്. ഇതിഹാസ കഥാപാത്രം രാവണന്റെ വേഷത്തില്‍ മോഹന്‍ലാലിനെ സങ്കല്‍പ്പിച്ചുകൊണ്ടുള്ള ചിത്രമാണിത്. ഇതിലൂടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനയാണോ വിനയന് നല്‍കുന്നതെന്ന ചര്‍ച്ചകളാണ് സജീവമാകുന്നത്. മോഹന്‍ലാല്‍-വിനയന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം രാവണന്റെ കഥായാണോ എന്ന ചോദ്യത്തിന് വിനയന് പ്രതികരിക്കുന്നു.
മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രഖ്യാപനമാണോ ഇത്?
ഞാന്‍ പുതിയതായി ചെയ്യാന്‍ പോകുന്ന ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം ആണ്. മോഹന്‍ലാലിനെ വച്ച് ചെയ്യാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ കഥയില്‍ രാവണന് എന്ന കഥാപാത്രം ഉണ്ട്. അത് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ എന്റെ കൂടെയുള്ള എഴുത്തുകാരില്‍ ഒരാള്‍ വരച്ചു തന്ന ചിത്രമാണ് ഞാന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. അത് പരിഗണയില്‍ ഉള്ള ഒരു കാര്യമാണ്, അതല്ലാതെ ആ കഥാപാത്രം ഫിക്സ് ചെയ്തിട്ടില്ല.
മോഹന്‍ലാലിനെ ഈ മാസം ഇരുപതാം തിയതിയേ ഞാന്‍ കാണുകയുള്ളൂ. അദ്ദേഹമിപ്പോള്‍ അമേരിക്കയിലോ മറ്റോ ആണ്. ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തിട്ട് ഈ കഥ ആണ് ഒരു തീരുമാനത്തില്‍ എത്തുന്നതെങ്കില്‍ ഫൈനലൈസ് ചെയ്യും. അതുകൊണ്ടാണ് ഞാന്‍ ആ രീതിയില്‍ അനൗണ്‍സ് ചെയ്യാതിരുന്നത്.
എന്തുകൊണ്ട് രാവണന്?
രാവണന് എന്ന കഥാപാത്രത്തെ വച്ച് ഒരു ചിത്രം ചെയ്യണമെന്ന് എന്റെ മനസ്സില്‍ പണ്ട് തൊട്ടേ ഉള്ള ആഗ്രഹമാണ്. ലാലിനെ പോലുള്ള ഒരാള്‍ അതിന് സമ്മതം അറിയിക്കുകയാണെകില്‍ ചെയ്യാന്‍ താല്പര്യമുള്ളതാണ്. കാരണം വ്യത്യസ്ത മാനങ്ങളുള്ള, നമ്മുടെ പുരാണങ്ങളില്‍ മറ്റേത് കഥാപാത്രങ്ങളെക്കാളും അത് അര്ജുനന് ആയിക്കോട്ടെ, ഭീമന് ആയിക്കോട്ടെ ആരെക്കാളും മുകളില്‍ നില്ക്കുന്നതായി കുഞ്ഞുനാള് മുതല്‍ എന്റെ മനസില്‍ ഉള്ളത് രാവണന് ആണ് .
നമ്മുടെ പുരാണം അദ്ദേഹത്തെ സൃഷ്ടിച്ചിട്ടുള്ളത് ഭയങ്കര ഹീറോയിക് ആയ, വല്യ മനസിന്റെ ഉടമയായ, ഒരു വില്ലന്‍ ആയിട്ടാണ്. അതെന്റെ മനസ്സില്‍ കിടപ്പുണ്ട്. അതൊരു വലിയ പ്രൊജക്റ്റ് ആണ്. ലാലിനെ പോലൊരു നടനെ വച്ച് ഒരു ചിത്രം ചെയ്യുമ്പോള്‍ അത്തരമൊരു സിനിമ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
അതൊരു വലിയ ക്യാന്‍വാസില്‍ പറയുന്ന ചിത്രമാകില്ലേ?
എല്ലാവര്‍ക്കുമറിയാം പത്തു പതിനെട്ട് വര്‍ഷം മുന്‍പ് തന്നെ വലിയ ക്യാന്‍വാസില്‍ ഗ്രാഫിക്സിന്റെയും മറ്റു സാങ്കേതികവിദ്യയുടെയും സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി അത്ഭുതദ്വീപ് പോലുള്ള സിനിമയെടുത്തിട്ടുള്ള ആളാണ് ഞാന്‍. ഇന്നും ഇന്നലെയൊന്നുമല്ലല്ലോ അത്. എനിക്കീ ഗ്രാഫിക്സും അതുപോലെ പത്തു മുന്നൂറ് കുഞ്ഞന്മാരെ വച്ചിട്ട് അന്ന് അങ്ങനെ ഒരു പടം ചെയ്യാമെങ്കില്‍ ഇത്തരമൊരു പ്രോജക്ട് ഒന്നും എന്റെ മനസില്‍ ഒരു വലിയ പ്രശ്നമായി തോന്നുന്നില്ല.
അപ്പോള്‍ രാവണന്റെ കഥ യാഥാര്‍ഥ്യമാകുമോ?
രാവണന്റെ കഥയായിരിക്കും. രാവണന് തന്നെയായിരിക്കും അതിലെ ഹീറോ. അല്ലാതെ ശ്രീരാമനോ, സീതയോ ഒന്നുമായിരിക്കില്ല. അവരൊക്കെ രാവണന്റെ ജീവിതത്തില്‍ വന്നുപോകുന്ന കഥാപാത്രങ്ങള്‍ ആയിരിക്കും. ഇത് രാവണന് എന്ന ഇതിഹാസത്തിന്റെ, തുടക്കം മുതല്‍ ഒടുക്കം വരെയുള്ള ഒരു കഥയായിരിക്കും.
പക്ഷെ സംഭവം എന്തെന്ന് വച്ചാല്‍ ലാലിന്റെ കൂടി അഭിപ്രായം അറിഞ്ഞിട്ടേ എനിക്കത് കണ്‍ഫോം ചെയ്യാന്‍ പറ്റുള്ളൂ. കഥയുടെ ചര്‍ച്ചകള്‍ നടക്കാന്‍ പോകുന്നതേയുള്ളൂ. ഞാന്‍ ലാലിനെ കാണാന്‍ പോകുമ്പോള്‍ ആദ്യം പറയുന്ന സബ്ജക്ടും ഈ രാവണന്റെ കഥ തന്നെയായിരിക്കും. എന്നാല്‍ ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ ഒരു തീരുമാനമാകൂ.