Latest News

ബസ് കണ്ടക്ടറെ പൊലീസുകാര്‍ തല്ലിച്ചതച്ചു. ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടതിനു നാഗര്‍കോവിലാണ് യാത്രക്കാരായ പൊലീസുകാര്‍ തമിഴ്നാട് സര്‍ക്കാര്‍ ബസിലെ കണ്ടക്ടറെ മര്‍ദിച്ചത്. സഹയാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രണ്ടുപൊലീസുകാര്‍ അറസ്റ്റിലായി.

യാത്രക്കാരെ പോക്കറ്റടിക്കാന്‍ ശ്രമിച്ച കള്ളനെ കൈകാര്യം ചെയ്യുന്നതാണെന്നു കരുതല്ലേ. ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ട സര്‍ക്കാര്‍ ബസിലെ കണ്ടക്ടറെയാണ് ആയുധധാരികളായ പൊലീസുകാര്‍ നിറയെ യാത്രക്കാരുള്ള ബസിലിട്ടു തല്ലിച്ചതക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കിലോമീറ്ററുകള്‍ മാത്രം ദൂരമുള്ള നാഗര്‍കോവില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തിരുനവല്‍വേലി ബസ് സ്റ്റാന്‍ഡില്‍ നിന്ന് നാഗർകോവിലേക്കു പോകുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ബസിലെ യാത്രക്കാരായിരുന്നു പൊലീസുകാര്‍. യാത്ര പാസ് കാണിക്കാന്‍ തയാറാകത്തിനെ തുടര്‍ന്ന് കണ്ടക്ടര്‍ രമേശ് ടിക്കറ്റ് മുറിച്ചുനല്‍കി പിന്നീട് നടന്നത് ഇതാണ്.

യാത്രക്കാരിലാരോ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തുടര്‍ന്ന് നാഗര്‍കോവില്‍ എസ്.പി അരുണ്‍ ശക്തികുമാര്‍ അന്വേഷണത്തിനു ഉത്തരവിട്ടു. സായുധസേനയിലെ മഹേഷിനെയുംതമിലരശനെയും രാത്രി തന്നെ സസ്പെന്‍റ് ചെയ്തു. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ഇരുവരെയും രാവിലെ അറസ്റ്റ്ുചെയ്തു സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

ഗുജറാത്തിലെ ബനസ്കാന്തില്‍ ബസ് അപകടത്തില്‍ 21 പേര്‍ മരിച്ചു. ബനസ്കന്ദ ജില്ലയിലെ അമ്പാജിയിലെ തൃശൂല്യ ഘട്ടിലെ മലയിടുക്കിലെ റോഡിലാണ് ബസ് മറിഞ്ഞത്. ആദ്യ റിപ്പോര്‍ട്ടില്‍ 3 പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കുപറ്റിയെന്നുമാണ് വന്നത്. 50 പേരാണ് ബസില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ തെന്നല്‍ അനുഭവപ്പെട്ട് ഡ്രൈവര്‍ക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രഥമിക റിപ്പോര്‍ട്ട്.

പിന്നീട് ജില്ല ഹെല്‍ത്ത് ഓഫീസര്‍ എസ്.ജി ഷാ 21 പേര്‍ മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അപകടസ്ഥലത്ത് എത്തിയ പൊലീസ് രക്ഷപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതെയുള്ളൂ. അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന അധികൃതരുമായി ബന്ധപ്പെട്ടതായി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചു.

ഐഎസ്എല്‍ ആറാം സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടീമിനെ പ്രഖ്യാപിച്ചു. ഇരുപത്തിയഞ്ച് അംഗ ടീമിനെയാണ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അവതരിപ്പിച്ചത്. ടീമിന്റെ ജേഴ്‌സിയും പ്രകാശനം ചെയ്തു.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പ്ലേ ഓഫിലെത്തിച്ച ഡച്ച് പരിശീലകന്‍ എല്‍കോ ഷട്ടോരിയുടെ കീഴിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഒരുക്കം. നൈജീരിയന്‍ താരം ബെര്‍ത്തലോമിയോ ഒഗ്ബച്ചെയാണ് ടീമിന്റെ തുറുപ്പ്ചീട്ട്. കാമറൂണ്‍ താരം റാഫേല്‍ മെസ്സി ബൗളിയും മരിയോ ആര്‍ക്വസുമെല്ലാം ഇക്കുറി ടീമിന് മുതല്‍ക്കൂട്ടാകും.

അണ്ടര്‍ 17 ലോകകപ്പ് താരം കെ പി രാഹുല്‍, ടി പി രഹനേഷ്, സഹല്‍ അബ്ദുല്‍ സമദ്, മുഹമ്മദ് റാഫി അടക്കം ആറ് മലയാളികളാണ് ഇത്തവണ ടീമിലുള്ളത്. ഒക്ടോബര്‍ ഇരുപതിന് കൊച്ചിയില്‍ എടികെയ്‌ക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.

കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം: ഗോള്‍ കീപ്പര്‍മാര്‍- ബിലാല്‍ ഖാന്‍, ടി പി രഹനേഷ്, ഷിബിന്‍ രാജ്. പ്രതിരോധം- ജെയ്‌റോ റോഡ്രിഗസ്, ജിയാനി സ്വിവര്‍ലൂണ്‍, സന്ദേശ് ജിങ്കാന്‍, പ്രിതം സിങ്, ഡാരന്‍ കാല്‍ഡേരിയ, മുഹമ്മദ് റാകിപ്, ജെസ്സല്‍ കര്‍നൈറോ, ലാല്‍റുവാത്താര, അബ്ദുള്‍ ഹഖ്. മധ്യനിര- മുസ്തഫ നിങ്, മരിയോ അര്‍ക്വസ്, സെര്‍ജിയോ സിദോഞ, സാമുവല്‍ ലാല്‍മ്വാന്‍പിയ, സഹല്‍ അബ്ദു സമദ്, സത്യസെന്‍ സിങ്, കെ പ്രശാന്ത്, ഹാളിചരണ്‍ നര്‍സാരി, ജീക്‌സണ്‍ സിങ്. മുന്നേറ്റം- ബര്‍തളോമ്യൂ ഒഗ്ബഷെ, റാഫേല്‍ മെസി, കെ പി രാഹുല്‍, മുഹമ്മദ് റാഫി.

ഐഎസിൽ ചേര്‍ന്ന മലയാളികളില്‍ എട്ട് പേര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ സ്ഥിരീകരണം. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് മലയാളികള്‍ കൊല്ലപ്പെട്ടതെന്ന് കേരള പൊലീസിനെ എന്‍ഐഎ അറിയിച്ചു. കൂടുതല്‍ നടപടികള്‍ക്കായി എന്‍ഐഎ അഫ്ഗാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്നവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കേരളത്തിലെ ബന്ധുക്കള്‍ക്ക് ഇതു സംബന്ധിച്ചു നേരത്തെ വിവരം ലഭ്യമായെങ്കിലും എന്‍ഐഎയുടെ സ്ഥിരീകരണം ഇപ്പോളാണുണ്ടാകുന്നത്. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഐഎസില്‍ ചേര്‍ന്ന 23 പേരില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ട എട്ട് പേരും.

അബ്ദുല്‍ റാഷിദും ഒപ്പമുള്ളവരും ടെലഗ്രാമിലൂടെ പല ഘട്ടങ്ങളായി ബന്ധുക്കളെ അറിയിച്ച മരണങ്ങള്‍ക്കാണ് ഇപ്പോള്‍ സ്ഥിരീകരണമുണ്ടായത്. അതേ സമയം അബ്ദുല്‍ റാഷിദ് രണ്ട് മാസം മുന്‍പ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചെങ്കിലും എന്‍ഐഎ ഇത് സ്ഥിരീകരിച്ചിട്ടില്ല. പടന്ന സ്വദേശികളായ മുഹമ്മദ് മുര്‍ഷിദ്, ഹഫീസുദ്ദീന്‍, ഷിഹാസ്, അജ്മല, തൃക്കരിപ്പൂരിലെ സര്‍വീസ് സഹകരണ ബാങ്കിനു സമീപം താമസിക്കുന്ന മുഹമ്മദ് മര്‍വന്‍, ഇളമ്പച്ചിയിലെ മുഹമ്മദ് മന്‍ഷാദ്, പാലക്കാട് സ്വദേശികളായ ബാസ്റ്റിന്‍, ഷിബി എന്നിവരാണ് വിവിധ ഘട്ടങ്ങളിലായി കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരണം. 2016 ജൂണ്‍ മുതലാണ് ഐഎസില്‍ ചേരാനായി ഇവര്‍ ഇന്ത്യ വിടുന്നത്.

പാരീസ് ഫാഷന്‍ വീക്കില്‍ കിടിലന്‍ ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചു ബോളിവുഡ് താരം ഐശ്വര്യ റായ്. പര്‍പ്പിള്‍ നിറത്തില്‍ ഫ്ളോറല്‍ പ്രിന്റുകളോടും ട്രെയ്നോടും കൂടിയ വസ്ത്രമണിഞ്ഞെ ത്തിയ താരസുന്ദരി പാരീസ് ഫാഷന്‍ റാംപിനെ വിസ്മയിപ്പിച്ചു.

കടും ചുവപ്പ് ലിപ്സ്റ്റിക്കും പര്‍പ്പിള്‍ സ്‌മോക്കി ഐ മെയ്ക്കപ്പും ലുക്കിന് പൂര്‍ണ്ണതയേകി. മകള്‍ ആരാധ്യക്കൊപ്പമാണ് താരം പാരീസ് ഫാഷന്‍ വീക്കിനെത്തിയത്.

പാരീസില്‍ നിന്ന് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. പ്രിയ സുഹൃത്ത് ഇവാ ലോന്‍ഗോറിയയുമായി കണ്ടുമുട്ടിയ വിശേഷങ്ങളും താരം പങ്കുവയ്ക്കുകയുണ്ടായി.

ശക്തമായ മഴയും പൊടിക്കാറ്റും ഉണ്ടാകാന്‍ സാധ്യതയെന്ന് സൗദി അധികൃതര്‍. പ്രളയ സാധ്യത കണക്കിലെടുത്ത് സൗദിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. സൗദി അറേബ്യയിലെ ജിസാനില്‍ ശക്തമായ മഴയും പൊടിക്കാറ്റുമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

സൗദി പ്രകൃതി സംരക്ഷണകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് സിവില്‍ ഡിഫന്‍സിന്റെ നടപടി.അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും താഴ്‌വരകളില്‍ നിന്നും അകലം പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ബിഹാറില്‍ മലയാളികള്‍ ദുരന്തമുഖത്ത്. ബിഹാറിലെ പ്രളയത്തില്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. രാജേന്ദ്ര നഗറില്‍ പത്തിലധികം കുടുംബങ്ങളാണ് കുടുങ്ങിയിരിക്കുന്നത്. സഹായത്തിന് ആരും എത്തിയില്ലെന്ന് പത്തനംതിട്ട സ്വദേശികള്‍ പറയുന്നു.

ബിഹാറിലെയും യുപിയിലെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. നാല് ദിവസമായി ഇവിടെ നിര്‍ത്താതെ മഴ പെയ്യുന്നു. റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തിരിക്കുകയാണ്.

ബിഹാറിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ കേരളം സന്നദ്ധമാണെന്ന് കേരളം ബിഹാര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍രെ നിര്‍ദ്ദേശപ്രകാരം എ സമ്പത്താണ് ബിഹാര്‍ സര്‍ക്കാരുമായും മറ്റും ബന്ധപ്പെട്ടത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കഞ്ചാവ് ഉപയോഗിക്കുന്ന മൂന്നാമത്തെ നഗരം ഡല്‍ഹിയാണെന്ന് ജര്‍മ്മന്‍ ഡാറ്റ ഫേം ആയ എബിസിഡി. 2018ലെ കണക്കുകള്‍ പ്രകാരം ലോകത്തിലെ 120 നഗരങ്ങളില്‍ കഞ്ചാവ് ഉപയോഗത്തില്‍ ആദ്യ സ്ഥാനത്ത് ന്യൂയോര്‍ക്കും രണ്ടാം സ്ഥാനത്ത് പാകിസ്താനിലെ കറാച്ചിയുമാണ്. മുംബൈ ആറാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ 38.2 ടണും മുംബൈയില്‍ 32.4 ടണും മരുജുവാനയുമാണ് ഉപയോഗിച്ചതെന്ന് എബിസിഡി പറയുന്നു.

ഡല്‍ഹിയില്‍ കഞ്ചാവ് ഉപയോഗം കൂടുതലായതുകൊണ്ട് തന്നെ ലഹരി വിമുക്ത കേന്ദ്രങ്ങള്‍ തലസ്ഥാനത്ത് തഴച്ചുവളരുകയാണ്. മാസം 2000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപവരെയാണ് ഈ കേന്ദ്രങ്ങള്‍ ഈടാക്കുന്നത്. പല കേന്ദ്രങ്ങളിലും അശാസ്ത്രീയമായ രീതിയിലാണ് ലഹരിക്ക് അടിമപ്പെട്ടവരെ പരിചരിക്കുന്നത് എന്നതുകൊണ്ടു തന്നെ ഇവര്‍ കഞ്ചാവ് ഉപയോഗത്തില്‍ നിന്ന് മോചിതരാക്കുന്നില്ല. ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ പലതും വ്യാപാര സ്ഥാപനങ്ങള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപണങ്ങളുണ്ട്.

ഡല്‍ഹിയില്‍ മാത്രം 25000 സ്‌കൂള്‍ കുട്ടികളാണ് മയക്കുമരുന്നുകള്‍ക്ക് അടിമപ്പെട്ടിരിക്കുന്നതെന്ന് നഷ മുക്തി കേന്ദ്ര ഡയറക്ടര്‍ സോമേഷ് സിംഗിനെ ഉദ്ധരിച്ച് ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടുത്തെ മിക്കവാറും എല്ലാ ഡി-ആഡിക്ഷന്‍ സെന്ററുകളും നിറഞ്ഞിരിക്കുകയാണ്. ഇത് ഒരു മുന്നറിയിപ്പാണ്. അതിനാല്‍ ഡല്‍ഹി ഒരു ‘ഉഡ്താ പഞ്ചാബ്’ (കിറുങ്ങി നില്‍ക്കുന്ന പഞ്ചാബ്) ആകുന്നത് തടയാന്‍ സര്‍ക്കാരും നോഡല്‍ ഏജന്‍സികളും ഉറക്കമുണര്‍ന്ന് വേഗത്തില്‍ നടപടിയെടുക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

ഡല്‍ഹിയിലെ ഉദ്ദംനഗര്‍, കാശ്മീരി ഗേറ്റ്, ദ്വാരക, നോര്‍ത്ത് കാമ്പസ്, കല്‍ക്കാജി തുടങ്ങിയ പ്രദേശങ്ങളെല്ലാം വലിയ തോതില്‍ കഞ്ചാവ് ഇടപാടുകള്‍ നടക്കുന്ന കേന്ദ്രങ്ങളാണെന്നാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ (എന്‍സിബി) മുന്‍ സോണല്‍ ഡയറക്ടര്‍ മാധോ സിംഗ് പറയുന്നത്. കൗമാരക്കാര്‍ എളുപ്പത്തില്‍ വഴിതെറ്റാന്‍ സാധ്യതയുള്ളവരാണ്. അവര്‍ ലഹരിക്ക് അടിമപ്പെടാന്‍ ഒരു കാരണം കഞ്ചാവ് സുലഭമായി ലഭിക്കുന്ന സാഹചര്യവും വിലകുറവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജീവ് യാദവ് വെളിപ്പെടുത്തുന്നത്, ഇന്ത്യയില്‍ സുലഭമായി കഞ്ചാവ് കൃഷി നടത്തുന്നത് ഉപഭോഗം വര്‍ദ്ധിക്കുന്നതിന്റെ ഒരു കാരണമാണ്. കൂടാതെ, വില കുറവും ആകര്‍ഷിക്കുന്നു. മണിപ്പൂര്‍, മ്യാന്‍മര്‍, അസം പശ്ചിമ ബംഗാള്‍, ഒഡീഷ, ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും ലഹരി വ്യാപാരികള്‍ ഡല്‍ഹിയിലേക്ക് ചരക്കുകള്‍ അയയ്ക്കുന്നത്.

ഗുണനിലവാരം അനുസരിച്ച് ഗ്രാമിന് 300 രൂപ മുതലാണ് കഞ്ചാവ് വില്‍ക്കുന്നത്. പോലീസ് വൃത്തങ്ങള്‍ പറയുന്നത്, ഈ വര്‍ഷം ഡല്‍ഹയില്‍ നിന്ന് 2,500 കിലോഗ്രാം കഞ്ചാവ്, പോലീസും എന്‍സിബി ഉദ്യോഗസ്ഥരും പിടിച്ചെടുത്തിട്ടുണ്ടെന്നാണ്. അന്താരാഷ്ട്ര റാക്കറ്റുകളുമായി ബന്ധപ്പെടുന്നതിന് ലഹരി വ്യാപാരികള്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പടെയുള്ള പല സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നുണ്ട്. കൂടാതെ പണം നല്‍കാന്‍ ഇ-വാലറ്റുകളും ഉപയോഗിക്കുന്നു.

മയക്കുമരുന്നിന് അടിമകളായവര്‍ പിന്നീട് വില കൂടിയ കഞ്ചാവിന്റെ ഇനങ്ങളിലേക്ക് മാറുന്നുണ്ട്. വിദേശങ്ങളില്‍ നിന്ന് എത്തുന്ന എണ്ണ, മെഴുക് രൂപത്തില്‍ കൊണ്ടുവരുന്ന വിലകൂടിയ ഇനങ്ങളായ പാര്‍ട്ടി ഡ്രഗിലേക്ക് മാറുകയാണെന്നാണ് ലഹരി വിമുക്ത കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ പറയുന്നത്. കഞ്ചാവ് ബ്രൗണികളും മരിജുവാന മിക്‌സഡ് ടീയുമൊക്കെയാണ് യുവാക്കള്‍ക്ക് താല്‍പര്യമെന്നും അവര്‍ പറയുന്നു.

സെപ്തംബർ മാസത്തിന്റെ പകുതിയിലാണ് മധ്യപ്രദേശിലെ ഇൻഡോർ മുനിസിപ്പാലിറ്റിയിലെ ഒരു എൻജിനീയറായ ഹർഭജൻ സിങ് പൊലീസിനെ സമീപിക്കുന്നത്. തന്നെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ചിലർ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. സെപ്തംബർ 19ന് ലോക്കൽ പൊലീസ് രണ്ട് സ്ത്രീകളെയും അവരുടെ ഡ്രൈവറെയും അറസ്റ്റ് ചെയ്തു. എൻജിനീയറുമായി ചില സ്വകാര്യ മുഹൂർത്തങ്ങൾ സൃഷ്ടിച്ച് അവ ഒളികാമറയിൽ പകർത്തുകയും അവയുപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യുകയുമാണ് ഈ സംഘം ചെയ്തത്. എന്നാൽ ഭീഷണിക്ക് വഴങ്ങാതിരുന്ന എൻജിനീയർ പരാതി നൽകിയതോടെ പുറത്തുവന്നത് രാജ്യത്തെ ഏറ്റവും വലിയതെന്ന് വിശേഷിപ്പിക്കാവുന്ന ഹണിട്രാപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ്. മുൻ മന്ത്രിമാരുടെയും എംഎൽഎമാരെയുമടക്കം നിരവധി പ്രമുഖരുടെ വീഡിയോകളാണ് പിടിച്ചെടുക്കപ്പെട്ടത്. ബിജെപിയുടെയും കോൺഗ്രസ്സിന്റെയും നേതാക്കളാണ് ഹണി ട്രാപ്പിൽ കുടുങ്ങിയ രാഷ്ട്രീയക്കാർ.

ആർക്കെതിരെയായിരുന്നു എൻജിനീയറുടെ പരാതി?

3 കോടി രൂപയാണ് എൻജിനീയറിൽ നിന്നും സംഘം ചോദിച്ചത്. മധ്യപ്രദേശിലെ 12 ജില്ലകളിലാണ് ഹണിട്രാപ്പ് സംഘം കേന്ദ്രീകരിച്ചത്. ഉന്നത ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും ലൈംഗികാവശ്യ നിവൃത്തിക്കായി പെൺകുട്ടികളെ എത്തിച്ചു നൽകുകയും ഇവരുടെ സ്വകാര്യരംഗങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് സംഘത്തിന്റെ ശൈലി.

‍ആർതി ദയാൽ എന്നയാൾക്കെതിരെയായിരുന്നു ഹർഭജൻ സിങ്ങിന്റെ പരാതി. സെപ്തംബർ 17ന് പലാസിയ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.ഹർഭജൻ സിങ്ങിന്റെ സുഹൃത്തായിരുന്നു ആർതി ദയാൽ എന്ന് അന്നേദിവസം പ്രാദേശിക മാധ്യമങ്ങളിൽ വന്ന വാർത്ത വ്യക്തമാക്കി. ഹർഭജനെ 18കാരിയായ മോണിക്ക യാദവിനെ പരിചയപ്പെടുത്തിയത് ആർതിയാണ്. മോണിക്കയ്ക്ക് ഒരു ജോലി ശരിയാക്കിക്കൊടുക്കണമെന്നായിരുന്നു ആവശ്യം. ഹർഭജനും മോണിക്കയും ഒരു ഹോസ്റ്റൽ മുറിയിൽ താമസിച്ചു. ഇത് മോണിക്ക വീഡിയോ റെക്കോർഡ് ചെയ്തു.

ഈ വീഡിയോ ഉപയോഗിച്ചാണ് ബ്ലാക്മെയിലിങ് തുടങ്ങിയത്. ഇതിൽ 50 ലക്ഷം രൂപ നൽകാമെന്നു പറഞ്ഞ് ആർതിയെ വിളിച്ചുവരുത്തി. ആർ‌തി, മോണിക്ക, ഡ്രൈവർ ഓംപ്രകാശ് എന്നിവർ വിജയനഗറിലെ ബിഎസ്എം ഹൈറ്റ്സ് എന്ന സ്ഥലത്തെത്തി. ഇവിടെ വെച്ചാണ് അറസ്റ്റ് നടന്നത്.

ഈ മൂന്നുപേരുടെയും മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു മറ്റു പ്രതികളിലേക്കുള്ള അന്വേഷകരുടെ നീക്കം. മധ്യപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ ഇൻഡോർ പൊലീസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തി. ശ്വേത വിജയ് ജയിനിനെ മിനാൻ റസിഡൻസിയിൽ നിന്നും പിടികൂടി. ശ്വേത സ്വപാനിൽ ജയിനിനെ പിടികൂടിയത് റിവേറ ഹിൽസിൽ നിന്നായിരുന്നു. കോത്രയിൽ നിന്നും അമിത് സോണിയെ പിടികൂടി.

ആരതി ദയാൽ(29), മോണിക്ക യാദവ്(18), ശ്വേതാ വിജയ് ജെയിൻ (38), ശ്വേതാ സ്വപ്നിയാൽ ജെയിൻ( 48), ഖർഖ സോണി( 38) ഓം പ്രകാശ് കോറി( 45) എന്നിവരാണ് നിലവിൽ അന്വേഷകരുടെ പിടിയിലുള്ളത്.

സോഷ്യൽ മീഡിയയിൽ മുൻ മുഖ്യമന്ത്രിയുടെയും മറ്റൊരു പ്രമുഖ നേതാവിന്റെയും വീഡിയോ പ്രചരിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ ഇതുവരെ പുറത്തുവന്നിട്ടില്ല. ദൃശ്യങ്ങൾ ബ്ലൂ ടൂത്ത് വഴി മൊബൈൽ ഫോണിലേക്ക് പകർത്താൻ ശ്രമിച്ച ഒരു പോലീസുകാരനെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് പരസ്പരം പഴി ചാരുകയാണ് ഉദ്യോഗസ്ഥർ. ഇ ചെളി വാരിയെറിയലിനിടയിൽ ഒരു ഉദ്യോഗസ്ഥന് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നു വരെ മറ്റൊരു ഉദ്യോഗസ്ഥൻ ആരോപിക്കുകയുണ്ടായി.

ശ്വേത സ്വപാനിൽ ജയിനാണ് ഈ റാക്കറ്റിനെ നയിച്ചിരുന്നത്. തന്റെ ഭര്‍ത്താവായ സ്വപാനിൽ ജയിനുമായി ചേർന്നായിരുന്നു ഇവരുടെ നീക്കങ്ങളെല്ലാം. 12 ജില്ലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരു എൻജിഓയുടെ മറവിലായിരുന്നു പ്രവർത്തനങ്ങളെല്ലാം. 18 സ്ത്രീകളെ ഇതിനായി തയ്യാറാക്കി.

രാഷ്ട്രീയ നേതാക്കൾക്ക് റാക്കറ്റിന്റെ നടത്തിപ്പുമായി നേരിട്ട് ബന്ധമുണ്ടോ?

ഉണ്ടെന്നാണ് റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാനാകുന്നത്. ബിജെപി എംഎൽഎ ബ്രിജേന്ദ്ര പ്രതാപ് സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് ശ്വേത പ്രവർത്തിച്ചിരുന്നതെന്നത് ശ്രദ്ധേയമാണ്. മറാത്ത്‌വാഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവുമായി അടുപ്പമുണ്ടായിരുന്നു ശ്വേതയ്ക്.

രാഷ്ട്രീയത്തിലൂടെ അധികാരസ്ഥാനങ്ങളിലേക്കെത്താൻ ശ്വേത ശ്രമം നടത്തിയിരുന്നതാണ്. ഇവർ ബിജെപിയുടെ പ്രചാരണങ്ങളിൽ പങ്കെടുത്തിരുന്നെന്ന് ഒരു കോൺഗ്രസ് നേതാവ് ഈയിടെ ആരോപിക്കുകയുണ്ടായി. ശ്വേതാ ജെയ്ൻ ബിജെപിക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയിരുന്നെന്ന ആരോപണത്തിൽ പാർട്ടി കേന്ദ്രനേതൃത്വം വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്. ഭരണകേന്ദ്രങ്ങളിൽ ശക്തയായ ലോബീയിസ്റ്റായി മാറുകയായി അടുത്ത ശ്രമം. അറസ്റ്റിലായവരിലൊരാളായ ബര്‍ക്കാ സോണി കോണ്‍ഗ്രസിന്റെ മുന്‍ ഐടി സെല്‍ ഭാരവാഹി അമിത് സോണിയുടെ ഭാര്യയാണ്.

ഭോപ്പാലിലെ ഒരു ആഡംബര ക്ലബ്ബ് കേന്ദ്രീകരിച്ച് ശ്വേത പ്രവർത്തനങ്ങൾ തുടങ്ങി. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരുമെല്ലാം എത്തിച്ചേരുന്നയിടം എന്നതിനാലാണ് ഈ ക്ലബ്ബിനെ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയത്. ഇവിടെയെത്തുന്ന ഉന്നതർക്ക് പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും കാണിച്ചു കൊടുത്ത് ഇടപാടുറപ്പിക്കും. പിന്നീട് അവരുടെ മുറികളിലേക്ക് പെൺകുട്ടികളെ അയയ്ക്കും. ഇക്കാരണത്താൽ തന്നെ പരിശോധനകളും മറ്റുമില്ലാതെ തന്നെ കാര്യങ്ങൾ നടന്നു.

ക്ലബ്ബുകൾ, ഹോട്ടലുകൾ, വീടുകൾ, ഗസ്റ്റ് ഹൗസുകൾ തുടങ്ങിയ ഇടങ്ങളിൽ‌ വെച്ച് പെൺകുട്ടികൾ തങ്ങളുടെ ഇടപാടുകാരെ വീഡിയോയിൽ കുടുക്കി. ട്രെയിനിൽ വെച്ചുള്ള രംഗങ്ങൾ വരെ ഈ വീഡിയോകളിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവിധ സംസ്ഥാനങ്ങളിൽ വെച്ചാണ് പല വീഡിയോകളും ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ശൃംഖല വളരെ വ്യാപ്തിയുള്ളതാണെന്ന് ഇതിൽത്തന്നെ വ്യക്തമാണ്.

ശ്വേത ഒരു വെറും ‘മാംസവ്യാപാരി’ മാത്രമായിരുന്നോ?

അല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താൻ സംഘടിപ്പിക്കുന്ന വീഡിയോകളുപയോഗിച്ച് പണം തട്ടുക മാത്രമല്ല ശ്വേത ചെയ്തു വന്നിരുന്നത്. നിരവധി കമ്പനികൾക്ക് ഇവർ സര്‍ക്കാരിന്റെ കരാറുകൾ നേടിക്കൊടുത്തു. കോർപ്പറേറ്റ് കമ്പനികൾ പോലും ശ്വേതയുടെ സഹായം തേടി. കോടികളുടെ സർക്കാർ കരാറുകളാണ് ശ്വേത എളുപ്പത്തിൽ സംഘടിപ്പിച്ചെടുത്തത്. സിനിമ, സീരിയൽ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ചെറുകിട നടിമാരെയും തന്റെ ആവശ്യങ്ങൾക്കായി ശ്വേത ഉപയോഗിച്ചിരുന്നു.

സർക്കാരിന്റെ എല്ലാ വകുപ്പുകളിലും ശ്വേതയുടെ ഇടപെടലുണ്ടായിട്ടുണ്ട്. ഏതെല്ലാം അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും അതിന്മേൽ കേസന്വേഷണം കൊണ്ടുപോകുകയും ചെയ്യുകയെന്നത് അന്വേഷകരെ സംബന്ധിച്ചിടത്തോളം വൻ വെല്ലുവിളിയായിരിക്കും.

മൂന്ന് മുഖ്യപ്രതികളെ കോടതി ഒക്ടോബർ നാലു വരെ റിമാൻ‌ഡ് ചെയ്തിട്ടുണ്ട്. പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ജുഡീഷ്യൽ കസ്റ്റഡിയിലാണ് വിട്ടത്. ലഭിച്ച വീഡിയോകളുടെ ഫോറൻസിക് പരിശോധന പൂർത്തീകരിക്കേണ്ടതുണ്ട്. ഐഎഎസുകാരും ചലച്ചിത്ര പ്രവർത്തകരുമെല്ലാം ഉൾപ്പെട്ട ആയിരത്തിലേറെ സെക്സ് ചാറ്റ് ക്ലിപ്പുകൾ, ലൈംഗിക വിഡിയോ ക്ലിപ്പുകൾ തുടങ്ങിയവയാണ് ഇതിനകം പിടിച്ചെടുത്തിട്ടുള്ളത്. ഡിലീറ്റ് ചെയ്യപ്പെട്ട ദൃശ്യങ്ങളും വീഡിയോകളും മെമ്മറി കാർഡുകളില്‍ നിന്നും ഹാർഡ് ഡിസ്കുകളിൽ നിന്നും തിരിച്ചെടുക്കാനും ശ്രമം നടക്കുന്നുണ്ട്.

മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറയുന്നത് ഈ കേസിനെ ഒതുക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നാണ്. അതിനു വേണ്ടിയാണ് കേന്ദ്രനിയന്ത്രണത്തിലുള്ള സിബിഐക്ക് കേസ് വിടണമെന്ന് ബിജെപി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാൽ സംസ്ഥാന പൊലീസിന്റെ അന്വേഷണം മതിയെന്ന് സർക്കാർ പറയുന്നത് കോൺഗ്രസ് നേതാക്കൾക്ക് പങ്കുള്ളതു കൊണ്ടാണെന്ന് ബിജെപിയും ആരോപിക്കുന്നു. സംസ്ഥാനസർക്കാർ കുറ്റകൃത്യത്തെ രാഷ്ട്രീയമായാണു കൈകാര്യം ചെയ്യുന്നതെന്നാണ് ബിജെപി വക്താവ് ദീപക് വിജയ് വർഗിയ ആരോപിക്കുന്നത്.

സിബിഐക്ക് കേസ് വിട്ടു നൽകിയാൽ വ്യാപം കേസിന്റെ വിധിയായിരിക്കും കേസിനുണ്ടാവുകയെന്നാണ് കോൺഗ്രസ് പറയുന്നത്. ബിജെപി ഭരണകാലത്ത് നടന്ന വ്യാപം കുംഭകോണവും അതുമായി ബന്ധപ്പെട്ടുണ്ടായ തുടർ കൊലപാതകങ്ങളും സംബന്ധിച്ച അന്വേഷണം എവിടെയുമെത്തിയിട്ടില്ല.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാൻ ഗതാഗതം നിയന്ത്രിച്ചതിൽ അസ്വസ്ഥനായി ഉച്ചത്തിൽ യുവാവിന്റെ അസഭ്യം പറച്ചിൽ. കേട്ടുനിന്ന അസി. കമ്മിഷണർ ബൈക്കിന്റെ താക്കോൽ ഊരിയെടുത്തെങ്കിലും കൈ തട്ടിമാറ്റി വണ്ടി എങ്ങനെയോ സ്റ്റാർട്ട് ചെയ്ത് രക്ഷപ്പെടാൻ യുവാവിന്റെ ശ്രമം. ഏതാനും മീറ്ററകലെ പൊലീസ് സംഘം ബൈക്ക് തടഞ്ഞെങ്കിലും നിർത്താതെ പോകാൻ ശ്രമിച്ച യുവാവിനെ ബലപ്രയോഗത്തിലൂടെ ഒടുവിൽ പൊലീസ് കുടുക്കി. ചിറ്റിലപ്പിള്ളി അമ്പിഴപ്പിള്ളി ആൻസൺ വടക്കൻ (40) ആണ് പിടിയിലായത്.

തിങ്കളാഴ്ച രാവിലെ ഒൻപതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം തൃശൂർ – ഗുരുവായൂർ പാതയിലൂടെ പുഴയ്ക്കലെത്തിയപ്പോഴാണ് സംഭവം. വാഹനവ്യൂഹത്തിനു കടന്നുപോകാൻ പൊലീസ് ഗതാഗതം നിയന്ത്രിച്ചിരുന്നു. ഏതാനും മിനിറ്റുകൾ കാത്തുനിന്നപ്പോഴേക്കും യുവാവ് അസ്വസ്ഥനായി. ഗതാഗതം നിയന്ത്രിച്ച എസിപി വി.കെ. രാജുവിനോടു യുവാവ് കയർക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എത്തിയപ്പോഴാണ് എല്ലാവരും കേൾക്കെ യുവാവ് അസഭ്യം പറഞ്ഞത്. ഇതോടെ എസിപി എത്തി ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു.

ഉടൻ യുവാവ് എസിപിയുടെ കൈ തട്ടിമാറ്റിയ ശേഷം ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു കുതിച്ചു. പഴയ ബൈക്ക് ആയതുകൊണ്ട് താക്കോൽ ഇല്ലാതെയും സ്റ്റാർട്ട് ചെയ്യാവുന്ന അവസ്ഥയിലായിരുന്നെന്നു പൊലീസ് പറയുന്നു.

വയർലെസിലൂടെ എസിപി നിർദേശം നൽകിയതനുസരിച്ച് ശോഭ സിറ്റിക്കു സമീപത്തു വച്ച് പൊലീസ് സംഘം ബൈക്ക് തടഞ്ഞു. നിർത്താതെ മുന്നോട്ടു കുതിച്ച ബൈക്ക് ബലപ്രയോഗത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു.

Copyright © . All rights reserved