Latest News

കൊല്ലത്ത് മകന്‍ അമ്മയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ഒരു യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം. റിമാന്‍ഡിലുള്ള രണ്ടു പ്രതികളെയും കസ്റ്റഡ‍ിയില്‍ വിട്ടു കിട്ടുന്നതിന് പൊലീസ് കോടതിയെ സമീപിച്ചു. മുഖ്യപ്രതി സുനിലിന്റെ സുഹൃത്ത് കുട്ടന് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നാണ് നിഗമനം.

കുടുംബ ഓഹരി ആവശ്യപ്പെട്ടുള്ള തര്‍ക്കത്തിനിടെയാണ് കൊല്ലം നീതി നഗറില്‍ താമസിച്ചിരുന്ന സാവിത്രിയെ മകന്‍ സുനില്‍ അതിദാരുണമായി കൊലപ്പെടുത്തിയത്. ഒരുമാസത്തിലേറെ പഴക്കമുള്ള മ്യതദേഹം വീട്ടുവളപ്പിലെ സെപ്റ്റിക്ക് ടാങ്കിന് സമീപത്തു നിന്നു പൊലീസ് കണ്ടെത്തുകയായിരുന്നു. മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ കൊന്ന കേസിലടക്കം പ്രതിയായ സുനിലിനെയും സുഹൃത്തും ഓട്ടോ ഡ്രൈവറുമായ കുട്ടനെയും അറസ്റ്റു ചെയ്തു.

സുനിലിനൊപ്പം നീതി നഗറിലെ വീട്ടില്‍ താമസിച്ചിരുന്ന ഇവരുടെ ബന്ധുവായ യുവതിക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു വിട്ടയച്ചു. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റ‍ഡിയില്‍ വാങ്ങി ഒന്നിച്ചു ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിലൂടെ മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കുഴിച്ചിടുമ്പോൾ സാവിത്രിക്കു ജീവനുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതു സ്ഥിരീകരിച്ചാൽ കുട്ടനെതിരെയും കൊലപാതകക്കുറ്റം ചുമത്തും.

പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ. ഇന്നലെ പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളിൽ 102–ാമതാണ് ഇന്ത്യ.ഇതേസമയം അയൽരാജ്യങ്ങളെല്ലാം ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് ആണ് ഏറ്റവും പിന്നിൽ (117). കഴിഞ്ഞവർഷം ഇന്ത്യയെക്കാൾ പിന്നിലായിരുന്ന പാക്കിസ്ഥാൻ ഇപ്പോൾ 94–ാം സ്ഥാനത്താണ്. ചൈനയുടെ റാങ്ക് 25.

ശിശുമരണ നിരക്ക്, ശിശുക്കളിലെ വളർച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കി തയാറാക്കുന്ന സൂചികയിൽ അതിസമ്പന്ന രാജ്യങ്ങളെ ഉൾപ്പെടുത്താറില്ല.പട്ടിണി കൂടുന്നതനുസരിച്ച് റാങ്കിൽ പിന്നോട്ടുപോകും. ജർമൻ സന്നദ്ധസംഘടന വെൽത്ഹംഗർഹിൽഫും ഐറിഷ് സന്നദ്ധസംഘടന കൺസേൺ വേൾഡ്‌വൈഡും ചേർന്നാണു സൂചിക തയാറാക്കിയത്.

പട്ടിണി ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ വലിയ പുരോഗതി ലോകമെങ്ങും ഉണ്ടായിട്ടുണ്ടെങ്കിലും ലക്ഷ്യം ഇനിയും എത്രയോ അകലെ. ഇപ്പോഴും 70 കോടിയിലേറെ ആളുകൾ ജീവിക്കുന്നത് ദയനീയ വരുമാനത്തിൽ. 5 വയസ്സെത്തുംമുൻപു മരിക്കുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും 50 ലക്ഷം. മരണകാരണമോ, മിക്കപ്പോഴും ഏറ്റവും ചെലവു കുറഞ്ഞ ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്ന രോഗങ്ങൾ. കുട്ടികളിൽ പകുതിപ്പേരും അടിസ്ഥാന എഴുത്തും വായനയും കണക്കുമറിയാതെ സ്കൂൾ പഠനമുപേക്ഷിക്കുന്നു. പഠനമോഹങ്ങൾ തോറ്റുപോകുന്നതും ദാരിദ്ര്യത്തിനുമുന്നിൽ.

സാമ്പത്തിക– രാഷ്ട്രീയ– സാമൂഹിക ചിന്തകരൊക്കെ കാലങ്ങളായി പരിഹാരം കാണാൻ ശ്രമിക്കുന്ന ഈ യാഥാർഥ്യം തന്നെയാണ് യുഎസിൽ സാമ്പത്തിക ശാസ്ത്രജ്ഞരായ അഭിജിത് ബാനർജി, ഭാര്യ എസ്തേർ ദഫ്ലോ, മൈക്കേൽ ക്രമർ എന്നിവർക്കുമുന്നിലും തെളിഞ്ഞുനിന്നത്. പക്ഷേ അവർ തിരഞ്ഞെടുത്ത മാർഗം വ്യത്യസ്തമാണ്. പട്ടിണിയെ മൊത്തമായി ഏതെങ്കിലും ഒറ്റ നിർവചനത്തിലൊതുക്കാതെ, ഓരോ ആളുടെയും അഥവാ ചെറിയ കൂട്ടത്തിന്റെയും പട്ടിണിയുടെ യഥാർഥ കാരണം കണ്ടെത്തി അതു പരിഹരിക്കുകയാണു വേണ്ടത് എന്ന സൂക്ഷ്മതല മാർഗം അവർ ലോകത്തു പലയിടങ്ങളിലായി പരീക്ഷിച്ചുകാട്ടി. 20 വർഷമായി ഒറ്റയ്ക്കും കൂട്ടായും ഈ മൂന്നുപേർ സമൂഹത്തിലെ പല വിഭാഗം ജനങ്ങളുടെ പ്രശ്നങ്ങളെടുത്ത് ഈ രീതിയിൽ കൈകാര്യം ചെയ്യുന്നു.

പരീക്ഷണങ്ങൾ ആദ്യം വിദ്യാഭ്യാസമേഖലയിലായിരുന്നു. മൈക്കേൽ ക്രമർ ഗവേഷകസംഘത്തോടൊപ്പം ആഫ്രിക്കൻ രാജ്യമായ കെനിയയിലേക്കു പോയി പഠനം നടത്തിയപ്പോൾ അഭിജിത്തും എസ്തേറും നയിച്ച സംഘം ഇന്ത്യയിലെത്തി (മുംബൈ, വഡോദര). പാഠപുസ്തകങ്ങൾ കൂടുതലായി ലഭ്യമാക്കുന്നതോ സൗജന്യ ഉച്ചഭക്ഷണം നൽകുന്നതോ പഠന നിലവാരത്തെ കാര്യമായി സ്വാധീനിക്കുന്നില്ല എന്നാണു വ്യക്തമായത്. എന്നാലോ, പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടുകളെ കൃത്യമായി കണ്ടെത്തി അവർക്കു പ്രത്യേക ട്യൂഷൻ നൽകിയപ്പോൾ സ്ഥിതി മാറി. സ്കൂളിന്റെ മൊത്തം നിലവാരം ഉയർന്നു. ഈ പ്രത്യേക ട്യൂഷൻ രീതിയുടെ ഗുണം പല പദ്ധതികളിലൂടെ ഇന്ത്യയിലിപ്പോൾ 50 ലക്ഷത്തിലേറെ വിദ്യാർഥികളിലെത്തുന്നുണ്ട്.

വിവിധ രാജ്യങ്ങളിൽ ഇതേ രീതിയിൽ പരീക്ഷണ പ്രവർത്തനങ്ങൾ നടന്നു. ഗവേഷണശാലകളിലൊതുങ്ങാതെ യഥാർഥ സാഹചര്യങ്ങളിൽ സാമ്പത്തികശാസ്ത്ര പരീക്ഷണങ്ങൾ നടത്തുന്ന രീതി ലോകവ്യാപകമായി സ്വീകരിക്കപ്പെട്ടു. ഏതെങ്കിലും പദ്ധതിയോ നയമോ എങ്ങനെ സമൂഹത്തിൽ മാറ്റം വരുത്തുമെന്നു നേരിട്ടറിയാൻ ഈ പരീക്ഷണരീതി അനുയോജ്യമായി. ഓരോ പരീക്ഷണത്തിലും, തങ്ങളുടെ ഇടപെടൽ ഫലപ്രദമായോ എന്നു മാത്രമല്ല എന്തുകൊണ്ടു ഫലപ്രദ മായി(ല്ല) എന്നും ഗവേഷകർ വിശകലനം ചെയ്തു.

ഉദാഹരണത്തിന്, വിദ്യാഭ്യാസ പുരോഗതി എന്നത് ഓരോ രക്ഷിതാവിന്റെയും വിദ്യാർഥിയുടെയും വ്യക്തിഗത തീരുമാനങ്ങളുടെ കൂടി ഫലമാണെന്ന് സൂക്ഷ്മ നിരീക്ഷണത്തിലാണല്ലോ മനസ്സിലാകുക. അധ്യാപകരുടെ ഉത്തരവാദിത്തക്കുറവും ജോലിക്കു ഹാജരാകാതിരിക്കലും ഇന്ത്യയിലെ നിരീക്ഷണവേളയിൽ ശാസ്ത്രജ്ഞർക്കു ബോധ്യപ്പെട്ടു. ജോലി ചെയ്യുന്നതിലെ മികവിന് അംഗീകാരം (ഇൻസന്റീവ്) കിട്ടുന്നു എന്നുറപ്പാക്കേണ്ടതിലേക്ക് ഇതു വിരൽ ചൂണ്ടി. ഹ്രസ്വകാല കരാറിൽ അധ്യാപകരെ നിയമിക്കുകയും അവരുടെ പ്രവർത്തനം മികച്ചതായാൽ

കരാർ പുതുക്കുകയും ചെയ്യുന്ന രീതി പരീക്ഷിച്ചു. സ്ഥിരം നിയമനം ലഭിച്ച അധ്യാപകരുടെ ജോലിഭാരം കുറയ്ക്കാൻ ഓരോ ടീച്ചറും കൈകാര്യം ചെയ്യേണ്ടുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. ഇതിൽ ഹ്രസ്വകാല കരാറുകാർ പഠിപ്പിച്ച കുട്ടികൾ ഗണ്യമായ പുരോഗതി കാഴ്ചവച്ചപ്പോൾ, സ്ഥിരം അധ്യാപകർക്ക് അധ്യാപക–വിദ്യാർഥി അനുപാതം കുറച്ചിട്ടും വിദ്യാഭ്യാസ നിലവാരം ഉയർത്താനായില്ല. പഠിപ്പിച്ചില്ലെങ്കിലും ശമ്പളം കുറയുന്നില്ലല്ലോ.

അധികമായി സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനെക്കാൾ വിദ്യാഭ്യാസ രംഗത്തു മാറ്റമുണ്ടാക്കാൻ വേണ്ടത് വിദ്യാർഥികളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയുള്ള പരിഷ്കാരങ്ങളാണെന്ന് നൊബേൽ സമ്മാനാർഹമായ പഠനങ്ങൾ തെളിയിക്കുന്നു. സ്കൂൾ ഭരണം മെച്ചപ്പെടുത്തുകയും അധ്യാപകർ ഉത്തരവാദിത്തം കാട്ടുകയും ചെയ്യുന്നതും വലിയ തോതിൽ ഗുണം ചെയ്യും.

ആരോഗ്യം, മൈക്രോഫിനാൻസ്, കൃഷി തുടങ്ങിയ രംഗങ്ങളിലും മൂവർ സംഘം സാമൂഹിക പരീക്ഷണങ്ങളിലൂടെ പുതിയ നിഗമനങ്ങളിലെത്തി. കുട്ടികൾക്കുള്ള വിരഗുളിക വിതരണം തുടങ്ങിയവ കഴിയുന്നത്ര സൗജന്യമാക്കാൻ ലോകാരോഗ്യസംഘടന തീരുമാനിച്ചത് ഇവരുടെ പഠനത്തിന്റെ വെളിച്ചത്തിലാണ്. ഈ രീതിയിൽ, വികസന സാമ്പത്തികശാസ്ത്രം (ഡവലപ്മെന്റ് ഇക്കണോമിക്സ്) എന്ന പഠനശാഖയെ വിവിധ രാജ്യാന്തര ഏജൻസികളുടെയും ഭരണകൂടങ്ങളുടെയും നയരൂപീകരണത്തിൽ എത്തിക്കാൻ ഇവരുടെ പരിശ്രമങ്ങൾക്കു കഴിഞ്ഞത് നൊബേൽ സമിതി എടുത്തുപറയുന്നു.

പ്രതീക്ഷകളുടെ അമിത ഭാരം ഇന്ത്യയെ അലസരാക്കി. ഫിഫ റാങ്കിങ്ങിൽ 187–ാം സ്ഥാനക്കാരായ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്കു നാണംകെട്ട സമനില. സന്ദർശകരുടെ ടീമിൽ കൊള്ളാവുന്ന ഒരു സ്ട്രൈക്കർ ഇല്ലാതിരുന്നതു കൊണ്ടാണ്, 103–ാം സ്ഥാനക്കാരായ ഇന്ത്യ തോൽവിയിൽനിന്നു രക്ഷപ്പെട്ടത്! 42–ാം മിനിറ്റിൽ നേടിയ ഗോളോടെ ബംഗ്ലദേശ് വിങ്ങർ നിശ്ശബ്ദമാക്കിയ സോൾട്ട് ലേക്ക് സ്റ്റേഡിയത്തെ ഇന്ത്യൻ പ്രതിരോധനിരതാരം ആദിൽ ഖാൻ ഒടുവിൽ ജീവൻവെപ്പിച്ചു. മത്സരം അവസാനിക്കാൻ 3 മിനിറ്റ് ശേഷിക്കെ ആദിൽ നേടിയ ഗോളിൽ ഇന്ത്യയ്ക്കു സമനില.

മികച്ച ഗോൾവ്യത്യാസത്തിൽ ജയിക്കാമെന്ന കണക്കുകൂട്ടലിൽ ഇറങ്ങിയ ഇന്ത്യ ബംഗ്ലദേശിന്റെ കടുകട്ടി പ്രതിരോധത്തിനു മുന്നിൽ പകച്ചുപോയി. മത്സരത്തിന്റെ ആദ്യാവസാനം മുൻതൂക്കം നിലനിർത്താനായെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയും മുന്നേറ്റനിരയുടെ ഒത്തിണക്കമില്ലായ്മയും ഇന്ത്യയ്ക്കു തിരിച്ചടിയായി.

ഇതിനിടെ ലീഡ് ഉയർത്താനുള്ള പല സുവർണാവസരങ്ങൾ ബംഗ്ലദേശും പാഴാക്കി. അടുത്ത മാസം 14ന് അഫ്ഗാനിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.2 പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പ് ഇയിൽ 4–ാം സ്ഥാനത്തു തുടരുന്നു. ഖത്തർ (7 പോയിന്റ്), ഒമാൻ (6) എന്നിവർ മുന്നിട്ടുനിൽക്കുന്ന ഗ്രൂപ്പിൽ ബംഗ്ലദേശാണ് (1) അവസാന സ്ഥാനത്ത്. ആദ്യ 3 കളിയിൽനിന്ന് 2 പോയിന്റ് മാത്രമുള്ള ഇന്ത്യയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണ്.

ഇന്ത്യൻ നിരയിൽ മലയാളികളായ അനസ് എടത്തൊടിക, ആഷിക് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നിവർ പ്ലേയിങ് ഇലവനിൽ ഇറങ്ങി.

കൂടത്തായി കൊലപാതക കേസിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് കേസിലെ പരാതിക്കാരനും കൊല്ലപ്പെട്ട റോയിയുടെ
സഹോദരനുമായ റോജോ തോമസ്. ജീവിച്ചിരിക്കുന്നവർക്കും ആത്മാക്കൾക്കും നീതി കിട്ടണം.പരാതി കൊടുത്താൽ തിരികെ വരാനാകുമോ എന്ന പേടി തനിക്കും ഉണ്ടായിരുന്നു. കേസ് പിൻവലിപ്പിക്കാൻ ജോളി സമ്മർദ്ദം ചെലുത്തിയെന്നും റോജോ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിന് മൊഴി നൽകിയത് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോജോ. നാളെയും കേസിൽ റോജോയുടെ മൊഴിയെടുപ്പ് തുടരും.

കൂടത്തായി കൊലപാതക പരമ്പര കേസിലെ നിർണായകമായ ഘട്ടത്തിലൂടെയാണ് അന്വേഷണസംഘം നീങ്ങുന്നത്. പരാതിക്കാരനായ റോജോയുടെയും സഹോദരി റെഞ്ചിയുടേയും മൊഴി വിശദമായി ഇന്ന് പൊലീസ് രേഖപ്പെടുത്തി. രാവിലെ പത്തരക്ക് തുടങ്ങിയ മൊഴിയെടുപ്പ് പത്തര മണിക്കൂർ പിന്നിട്ട് രാത്രി 9 മണി വരെ നീണ്ടു.

റോജോയുടെയും സഹോദരി റെഞ്ചിയുടെയും മൊഴി വടകര റൂറൽ എസ്പിയുടെ ഓഫീസിൽ വച്ചാണ് രേഖപ്പെടുത്തിയത്. ഇതോടൊപ്പം തന്നെ ജോളിയുടെ മക്കളുടെ മൊഴിയും പൊലീസ് ശേഖരിച്ചു. പയ്യോളിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ചാണ് ജോളിയുടെ മക്കളുടെ മൊഴി എടുത്തത്. ജോളിയെ വടകര റൂറൽ എസ്പിയുടെ ഓഫീസിൽ എത്തിച്ച് ജോളിയേയും റോജോയേയും ഒന്നിച്ചിരുത്തിയും അന്വേഷണസംഘം ചോദ്യം ചെയ്തു. ഇതു വഴി നിർണായകമായ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പൊലീസ്.

കേസിലെ പ്രതികളായ ജോളി, മാത്യു, പ്രജികുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കസ്റ്റഡി കാലാവധി നീട്ടാൻ ആവശ്യപ്പെട്ട് നാളെ അന്വേഷണസംഘം കോടതിയെ സമീപിക്കും. പുതിയ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് താമരശേരി കോടതിയിൽ കൂടുതൽ സമയം ചോദിക്കുക. നിലവിൽ റോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നടക്കുന്നത്.

ഇതോടൊപ്പം തന്നെ വ്യാജരേഖ നി‌‌ർമ്മിച്ച കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. സ്വത്ത് തട്ടിയെടുക്കാനായി മരണപ്പെട്ട ടോം തോമസിന്റെ പേരിൽ ജോളി തയ്യാറാക്കിയ വ്യാജവിൽപത്രത്തിന്റെ പകർപ്പ് പുറത്തു വന്നിരുന്നു. ടോം തോമസിന്റെ പേരിൽ രണ്ട് വിൽപത്രങ്ങളാണ് ജോളി തയ്യാറാക്കിയത്. ഇതിലൊന്ന് ആദ്യഭർത്താവ് റോയിയുടെ മരണത്തിന് മുൻപും മറ്റൊന്ന് റോയ് മരണപ്പെട്ട ശേഷവും തയ്യാറാക്കിയതാണ്.റവന്യു വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നുള്ള തെളിവെടുപ്പ് നാളെയും തുടരും.

അതേസമയം ജോളിയുമായും റോയിയുമായും ബന്ധമുണ്ടെന്ന് കരുതുന്ന കട്ടപ്പനയിലെ ജോത്സ്യന്‍ കൃഷ്ണകുമാറിനോട് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കി. മരണപ്പെടുന്ന സമയത്ത് റോയിയുടെ ശരീരത്തില്‍ കാണപ്പെട്ട ഏലസ് സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് കൃഷ്ണകുമാറിനെ പൊലീസ് വിളിച്ചു വരുത്തുന്നതെന്നാണ് സൂചന. ജോളിയേയും കൃഷ്ണകുമാറിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ജോളിയേയോ കൃഷ്ണകുമാറിനേയോ തനിക്ക് അറിയില്ലെന്ന് ജോത്സ്യന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.

അച്ഛൻ ടോം തോമസ്, അമ്മ അന്നമ്മ, സഹോദരൻ റോയ് എന്നിവരുൾപ്പെടെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് റോജോ കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകിയതോടെയാണ് കൂടത്തായ് സംഭവത്തിൽ അന്വേഷണം തുടങ്ങിയത്. റോജോ ഇന്നലെയാണ് അമേരിക്കയിൽ നിന്നും നാട്ടിലെത്തിയത്. റോയിയുടെ സഹോ​ദരനായ റോജോയെ കേസന്വേഷണത്തിനായി അമേരിക്കയിൽ നിന്ന് അന്വേഷണ സംഘം നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

തൃശൂരിലെ പമ്പുടമ മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുഖം പൊത്തിപ്പിടിച്ചായിരുന്നു ക്രൂരത. മനോഹരന്റെ കാര്‍ മലപ്പുറം അങ്ങാടിപ്പുറത്ത് കണ്ടെത്തി കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് മനോഹരനെ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയത്. മൃതദേഹം ഗുരുവായൂരില്‍ വഴിയരികില്‍ തള്ളിയ ശേഷം കൊലയാളികള്‍ കാറുമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പമ്പിലെ കളക്ഷൻ പണം തട്ടിയെടുക്കാനാണ് കൊലയെന്ന് പൊലീസ്. പ്രതികളെ ചോദ്യം ചെയ്യുകയാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് മനോഹരൻ പമ്പിൽ നിന്ന് പുറപ്പെട്ടത്. ഇടയിൽ മനോഹരനെ മകൾ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തയാൾ അച്ഛൻ ഉറങ്ങുകയാണെന്ന് പറഞ്ഞ് ഫോൺ പൊടുന്നനെ വെച്ചു. ഇതിനെത്തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. മനോഹരന്റെ വാച്ചും മാലയും കാറും കാണാനില്ല.മനോഹരന്‍റെ മൃതദേഹം ഗുരുവായൂരില്‍ വഴിയരുകിലാണ് കണ്ടെത്തിയത്. പമ്പില്‍ നിന്ന് കാറില്‍ തിരിച്ച മനോഹരനെയാണ് കാണാതായത്.

മുംബൈ: വിവാദമായ പിഎംസി ബാങ്കില്‍ 90 ലക്ഷത്തിലധികം നിക്ഷേപമുള്ളയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഓഷിവാര സ്വദേശിയായ 51 കാരനായ സഞ്ജയ് ഗുലാത്തിയാണ് മരിച്ചത്. തിങ്കളാഴ്ച കോടതിക്ക് പുറത്ത് നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. 80 വയസ്സിലുള്ള പിതാവിനൊപ്പമാണ് ഇയാള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയത്.

രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടായത്. ജെറ്റ് എയര്‍വേസ് ജീവനക്കാരനായിരുന്നു ഗുലാത്തി. കമ്പനി പ്രതിസന്ധിയിലായതോടെ ജോലിയും നഷ്ടമായിരുന്നു. രോഗിയായ മകനുണ്ട് ഇയാള്‍ക്ക്. കുട്ടിയുടെ ചികിത്സയ്ക്കായി വലിയ ചെലവുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

ആര്‍ബിഐ നിര്‍ദേശത്തെ തുടര്‍ന്ന് പിഎംസി ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് വിലക്കുണ്ട്. 40,000 രൂപ വരെ മാത്രമേ പിന്‍വലിക്കാനാകൂ. ആദ്യം 1000 രൂപ മാത്രമേ പിന്‍വലിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. തിങ്കളാഴ്ചയാണ് പരിധി 40,000 ആയി ഉയര്‍ത്തിയത്.

മൂത്രം പതയുന്നതും ലക്ഷണം

മുതിർന്ന കുട്ടികളിൽ കാണുന്ന മൂത്രത്തിൽ രക്തത്തിന്റെ അംശം കാണൽ, മൂത്രമൊഴിക്കുമ്പോൾ സാധാരണമല്ലാത്തവിധം പതയൽ, മൂത്രത്തിന്റെ അളവിൽ കാണുന്ന കുറവും കൂടുതലും ഇവയും വൃക്കരോഗലക്ഷണങ്ങളാണ്. മൂത്രം ഇടയ്ക്കിടെ ഒഴിക്കാൻ തോന്നുക, മൂത്രം ഒഴിക്കാതിരുന്നാൽ ശരീരത്തിന്റെ പിൻവശം ഇടുപ്പിലും നട്ടെല്ലിലെ ഇരുവശത്തുമായി ഉണ്ടാവുന്ന തുടർച്ചയായ വേദന, മൂത്രം ഒഴിച്ച ശേഷം വീണ്ടും ഉടനെ തന്നെ മൂത്രം ഒഴിക്കൽ എന്നിവ വൃക്കരോഗലക്ഷണമാകാം.

ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എെ വി പി ടെസ്റ്റ്, എം സി യു എന്നീ പ്രത്യേകപരിശോധനയിലൂടെ വൃക്കരോഗമാണോ എന്നുറപ്പുവരുത്താം. ഇത്തരം രോഗലക്ഷണമുള്ള കുട്ടികൾക്ക് വേണ്ട ചികിത്സ ലഭിക്കാതിരുന്നാൽ നിശ്ചിത പ്രായം കഴിയുമ്പോൾ വൃക്കസ്തംഭനത്തിലേക്ക് എത്തിച്ചേരും.

കൗമാരക്കാരിൽ മൂത്രത്തിലെ പഴുപ്പ്

പത്തു മുതൽ ഇരുപതു വയസുവരെയുള്ള കൗമാരക്കാരിൽ ചില ലക്ഷണങ്ങൾ ഗൗരവമായിത്തന്നെയെടുക്കണം. അതിൽ പ്രധാനമാണ് മൂത്രത്തിൽ കാണുന്ന രക്താണുക്കളുടെ സാന്നിധ്യം, പഴുപ്പിന്റെ അംശം. ഇതിനു പുറമേ വൃക്കയിൽ കല്ലുകളുടെ ലക്ഷണവും വളരെ പ്രാധാന്യമർഹിക്കുന്നു. ഇത്തരം അസുഖങ്ങൾ പലപ്പോഴും എെ ജി എ എന്ന വൃക്കരോഗത്തിന്റെ ലക്ഷണമാവാം. വിദഗ്ധപരിശോധനയിലൂടെ ഈ രോഗം നേരത്ത കണ്ടുപിടിക്കാം.

ഇരുപതു മുതൽ ഈ രോഗങ്ങൾ

20 വയസിനും 40 വയസിനുമിടയിൽ കണ്ടുവരുന്ന പ്രധാന അസുഖങ്ങളായ നെഫ്രോട്ടിക്സിൻഡ്രോം, നെഫ്രൈറ്റിസ്, എെ ജി എ, നെഫ്രോപ്പതി, മൂത്രാശയ സംബന്ധിയായ അസുഖങ്ങൾ കൃത്യമായ രക്തമൂത്രപരിശോധന, പ്രഷർ പരിശോധന, സ്കാനിങ് ടെസ്റ്റ് എന്നിവയിലൂടെ കണ്ടുപിടിക്കാവുന്നതാണ്.

40 വയസിനു മുകളിൽ 50 വയസുവരെയുള്ള വ്യക്തികളിൽ കാണുന്ന അസുഖങ്ങളിൽ പ്രധാനം പ്രമേഹരോഗമാണ്. ജനസംഖ്യയിൽ നല്ലൊരു ശതമാനം ഏകദേശം നാൽപതു ശതമാനത്തോളം വരുന്ന ആളുകൾ നാൽപതു വയസിനോടടുക്കുമ്പോൾ പ്രമേഹബാധിതരാവുന്നു എന്നു കണക്കാക്കപ്പെടുന്നു.

ഇതിൽ നാൽപതു ശതമാനത്തോളം ആളുകൾ സാരമായ വൃക്കസ്തംഭനം സംഭവിക്കുകയും അതിൽ 40 ശതമാനത്തോളം പേർ ഏതെങ്കിലും ഒരു തലത്തിലുള്ള വൃക്കരോഗചികിത്സ (വൃക്കമാറ്റിവയ്ക്കൽ, രക്തശുദ്ധീകരണം) സ്വീകരിക്കേണ്ടതായി വരുന്നു. 40 ശതമാനത്തോളം ആളുകൾ അകാലത്തിൽ മരണം വരിക്കുകയും ചെയ്യുന്നതായി കാണാം.

പ്രമേഹമുള്ളവരിൽ ഹൃദയസംബന്ധിയായതോ രക്തക്കുഴൽ സംബന്ധിയായതോ ആയ അസുഖം വളരെ നേരത്തെ കാണപ്പെടുന്നു. ഇതു ശ്രദ്ധിക്കാതെ പോവുകയും പിന്നീട് മൂത്രത്തിൽ പ്രോട്ടീൻ, പഴുപ്പിന്റെ അംശം എന്നിവ കാണുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ പാരാതോർമോൺ (പാരാതൈറോയ്ഡ് ഹോർമോൺ), ഫോസ്ഫറസ് എന്നിവയുടെ അളവു കൂടുന്നത് പരിശോധനയിൽ കണ്ടെത്താം. മറ്റ് പരിശോധനകളിൽ ചിലപ്പോൾ രോഗസൂചന ലഭിച്ചുവെന്നു വരില്ല. ഈ സമയം കൃത്യമായ ചികിത്സയും ലഭിക്കാതിരുന്നാൽ ഗുരുതരവൃക്കരോഗമായി അതു പരിണമിക്കും.

സ്ഥായിയായ രോഗങ്ങൾ

അറുപതിനു മുകളിലുള്ളവരിൽ കാണുന്ന സ്ഥായിയായ അസുഖങ്ങൾ, വൃക്കകളുടെ പ്രവർത്തനക്ഷമതക്കുറവ്, മൂത്രം പുറത്തേക്കു പോകുന്നതിലുള്ള തടസം മൂലം ഉണ്ടാവുന്ന അസുഖങ്ങൾ, പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തടിപ്പ്, സ്ത്രീകളിൽ ഗർഭപാത്രസംബന്ധമായ അസുഖം എന്നിവ കാണുന്നു.

മൂത്രത്തിൽ കാണുന്ന കല്ലുകൾ, മൂത്രതടസം, മൂത്രാശയസംബന്ധിയായ രോഗം, മൂത്രം കൃത്യമായ അളവിൽ പുറത്തേക്കു പോകാതിരിക്കുക എന്നിവ പ്രധാനമാണ്. പ്രായമായവരിൽ കാണുന്ന മൂത്രത്തിലെ രക്തത്തിന്റെ അംശം പലപ്പോഴും ക്ഷയം (ടൂബർക്കുലോസിസ്), കാൻസർബാധ എന്നിവയുടെ ലക്ഷണമാവാം.

ഗർഭകാലത്തു ബി പി കൂടിയാൽ

പലവിധത്തിലുള്ള അണുബാധകൾ, പ്രസവസമയത്തെ രക്തസമ്മർദം, നീർക്കെട്ടുകൾ, വിഷബാധ എന്നിവ പരിശോധനയും ചികിത്സയും നൽകി എത്രയും പെട്ടെന്നു പരിഹരിക്കണം. അത്തരം ലക്ഷണങ്ങളെയെല്ലാം ഭാവിയിൽ വരാവുന്ന വൃക്കരോഗത്തിന്റെ നേരിയ സൂചനയായിട്ടെങ്കിലും കരുതേണ്ടിയിരിക്കുന്നു. അവയെല്ലാം യഥാസമയം പരിഹരിച്ചാൽ വൃക്കരോഗസാധ്യതയെ ഗണ്യമായി കുറയ്ക്കാനാകും.

അപകടകരം ഈ 6 സൂചനകൾ

വൃക്കരോഗം സങ്കീർണമായി മാറുകയോ സങ്കീർണതകളിലേക്കു നീങ്ങിത്തുടങ്ങുകയോ ചെയ്യുന്നുവെന്നു സൂചിപ്പിക്കുന്ന ആറു സൂചനകൾ ചുവടെ പറയുന്നു. ഈ ഘട്ടത്തിലെങ്കിലും ചികിത്സ തേടാൻ വൈകരുത്.

1 മൂത്രത്തിന്റെ മാറ്റം

ആരോഗ്യവാനായ ഒരാൾ രാത്രിയിൽ ഒരു തവണയും പകൽ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാൽ രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ മൂത്രമൊഴിക്കുമ്പോൾ അമിതമായി പതയുകയോ നുരയുകയോ കുമിളകൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം.

സാധാരണമല്ലാത്ത വിധം മൂത്രം നേർത്ത് കട്ടികുറഞ്ഞ് പോകുക, കട്ടികൂടിയ മൂത്രം അൽപാൽപമായി പോകുക, മൂത്രത്തിന്റെ നിറം കട്ടൻ ചായയുടെ നിറം പോലെയാകുക, മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കാൻ പ്രയാസം നേരിടുക—മുതലായവയും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നു.

2 ക്ഷീണവും ശ്വാസം മുട്ടും

അകാരണവും നീണ്ടു നിൽക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉൽപാദനവും വളർച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവർത്തനത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ചുവന്ന രക്താണുക്കൾക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു. വിളർച്ചയുണ്ടാകുന്നു. കടുത്തക്ഷീണം അനുഭവപ്പെടുന്നു. ചിലർക്ക് തണുപ്പും അനുഭവപ്പെടും.

ഓക്സിജൻ കുറയുന്നതുമൂലവും ശ്വാസകോശത്തിൽ നീരുകെട്ടുന്നതു മൂലവും ശ്വാസംമുട്ടും അനുഭവപ്പെടും. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനു വേണ്ട ഓക്സിജൻ ലഭിക്കാത്തതു മൂലം തലയ്ക്ക് മന്ദതയും ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയും അനുഭവപ്പെടും.

3 മുഖത്തും കാലിലും നീര്

മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. തകരാറിലായിക്കഴിഞ്ഞ വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.

4 രുചിയില്ലായ്മയും ദുർഗന്ധവും

ശ്വാസത്തിന് അമോണിയയുടെ ഗന്ധം തോന്നുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനാകാത്തവിധം വൃക്കയ്ക്ക് തകരാറു സംഭവിച്ചു കഴിഞ്ഞാൽ വിശപ്പും രുചിയും നഷ്ടപ്പെടാം. ഒപ്പം ഛർദിയും മനംപിരട്ടലും ഉണ്ടായെന്നും വരും.

5 ചൊറിച്ചിൽ

ശരീരത്തിൽ മാലിന്യം പുറന്തള്ളുന്നതിൽ വൃക്കകൾ പരാജയപ്പെടുന്നത് ചർമത്തിൽ ചൊറിച്ചിലും തടിപ്പും ഉണ്ടാകാൻ ഇടയാകും.

6 വേദന

മുതുകിലും, ഇടുപ്പിനും വാരിയെല്ലിനും ഇടയിലും, കാലിലും കാണുന്ന വേദന പോളിസിസ്റ്റിക് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. വൃക്കയിൽ നീർക്കുമിളകൾ രൂപം കൊള്ളുന്ന അവസ്ഥയാണിത്. ഇത് വേദനയും ഉണ്ടാക്കാം.

ശ്രദ്ധിക്കുക, ഈ പറഞ്ഞ സൂചനകൾ വൃക്കരോഗം വരാനുള്ള സാധ്യതയുടെ സൂചനകളല്ല. വിവിധ വൃക്കരോഗങ്ങൾ മാരകമാകുന്നതിന്റെ ലക്ഷണങ്ങളാണ്. ഇവയിലൊന്നു കണ്ടാൽ ഒരു നിമിഷം വൈകാതെ വൃക്ക രോഗചികിത്സകന്റെ അടുത്തു നിന്നും വിദഗ്ധ ചികിത്സ നേടുക.

കുഞ്ഞുങ്ങളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ

കൊച്ചുകുഞ്ഞുങ്ങളിലെ വിവിധതരം വൃക്കരോഗങ്ങൾ ലക്ഷണങ്ങളിലൂടെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. എങ്കിലും ചില സൂചനകൾ ശ്രദ്ധിക്കാം. ഇതിൽ പ്രധാനമായി കുഞ്ഞുങ്ങളുടെ അകാരണമായി തുടർച്ചയായുള്ള കരച്ചിൽ, മൂത്രം അസാധാരണമായി ഇടയ്ക്കിടെ ഒഴിഞ്ഞു പോകൽ, മൂത്രത്തിന്റെ അളവു കുറവ്, ശരീരത്തിൽ കാണുന്ന നീർക്കെട്ടുകൾ എന്നിവ സൂചനകളായി എടുത്ത് പരിശോധനയ്ക്കു വിധേയമാക്കണം. രക്ത—മൂത്ര പരിശോധനകൾ അൾട്രാസൗണ്ട് പരിശോധനകൾ എന്നിവ ഇതിനു സഹായിക്കും.

കുഞ്ഞുങ്ങൾ വളരുന്തോറും പലവിധ ലക്ഷണങ്ങൾ കുറച്ചുകൂടി പ്രകടമാവും. ശരീരത്തിന്റെ വളർച്ചക്കുറവ്, കൈകാലുകളിലെ അസ്ഥിവളവുകൾ, അസ്ഥിയുടെ വളർച്ചക്കുറവ് എന്നിവ വൃക്കരോഗങ്ങളുടെ ലക്ഷണങ്ങളാവാം. മറ്റു ല”ക്ഷണങ്ങളൊന്നുമില്ലാതെ ഇടയ്ക്കിടയ്ക്കുണ്ടാവുന്ന പനി, വിറയൽ എന്നിവ കുഞ്ഞുങ്ങളിലെ മൂത്രാശയരോഗത്തിന്റെയോ മൂത്രതടസത്തിന്റെയോ ലക്ഷണങ്ങളാകാം. എന്നാൽ ലക്ഷണങ്ങൾ കൊണ്ടുമാത്രം രോഗം നിശ്ചയിക്കാനാവില്ല, പരിശോധനകൾ വേണ്ടിവരും.

എടത്വാ:ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായത്തിന്റെ സ്മരണ നിലനിർത്തുന്നതിന് നിലകൊള്ളുന്ന ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ഏർപെടുത്തിയ *കർമ്മ ശ്രേഷ്ഠ പുരസ്ക്കാരത്തിന്* ചങ്ങനാശേരി സമരിറ്റൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.ലീലാമ്മ ജോർജ് അർഹയായി.

ആറാമത് വാർഷികത്തിന്റെ ഭാഗമായിട്ട് ആതുര ശുശ്രുഷ രംഗത്ത് മികച്ച സംഭാവനകൾ നല്കുന്നവർക്ക് വേണ്ടി ആൻറപ്പൻ അമ്പിയായം ഫൗണ്ടേഷൻ ഏർപെടുത്തിയ പുരസ്ക്കാരത്തിനാണ് ഡോ. ലീലാമ്മ ജോർജ് അർഹയായത്. ഫലകവും,10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ സ്ഥാപകൻ അഭി.മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത പുരസ്ക്കാരവും പ്രശസ്തി പത്രം യൂണിവേഴ്സൽ റിക്കോർഡ് ഫോറം ഇൻറർനാഷണൽ ജൂറി ഗിന്നസ് ഡോ. സുനിൽ ജോസഫും ഒക്ടോബർ 19ന് എടത്വായിൽ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അറിയിച്ചു.പ്രസിഡന്റ് ബിൽബി മാത്യം അദ്ധ്യക്ഷത വഹിക്കും.

അബുദാബി സിറ്റി മെഡിക്കൽ സെന്ററിന്റെ ഡയറക്ടർ കൂടിയായ ഡോ. ലീലാമ്മ ജോർജ് കേരളത്തിലെ വിവിധ ജില്ലകളിൽ സാധാരണക്കാർക്ക് വേണ്ടി നിരവധി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, സാമൂഹ്യ ക്ഷേമ ജീവകാരുണ്യ ആതുര സേവന പ്രവർത്തനങ്ങൾ നടത്തി വരുന്നു.കൂടാതെ പഠനത്തിൽ സമർത്ഥരും നിർധനരുമായ അനേകം വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ക്കോളർഷിപ്പും നല്കി വരുന്നു. ചങ്ങനാശേരിയിലെ അതിപുരാതനമായ ഡോക്ടേർസ് ടവറിന്റെ ഉടമ കൂടിയാണ്.

1978 മുതൽ അബുദാബിയിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളെ പരിഗണിച്ച് അബുദാബി – കേരള മുസ്ലീം കൾച്ചറൽ സെൻറർ മികച്ച സേവനത്തിനുളള പുരസ്ക്കാരം നല്കി ആദരിച്ചിരുന്നു.

ഡോ.ജോർജ് പീടിയേക്കൽ ആണ് ഭർത്താവ്.താക്കോൽ ദ്വാരം ശസ്ത്ര ക്രിയയിൽ വിദഗ്ദ്ധനായ പ്രൊഫ. ഡോ.റോബിൻസൺ ജോർജ് ,കോസ്മറ്റോളജിസ്റ്റ് ആയ ഡോ. എലിസബത്ത് അനിൽ, സന്ധി മാറ്റൽ ശസ്ത്രത്രക്രിയയിൽ വിദഗ്ദ്ധനായ ഡോ.ജഫേർസൺ ജോർജ് എന്നിവർ മക്കളും ഷിനോൾ റോബിൻസൺ, ഡോ.അനിൽ ഏബ്രഹാം, ഡോ.നിഷാ ജഫേഴ്സൻ മരുമക്കളും ആണ്.

കഴിഞ്ഞ 4 പതിറ്റാണ്ടായി സാമുഹ്യ-ക്ഷേമ – ജീവകാരുണ്യ ആതുര ശുശ്രുഷ രംഗത്ത് നിലകൊള്ളുന്ന ഡോ.ലീലാമ്മ ജോർജ് എടത്വാ സെന്റ് അലോഷ്യസ് കോളജ് പൂർവ്വ വിദ്യാർത്ഥിനി കൂടിയാണ്.വീണ്ടും ദൈവകൃപയിൽ ആശ്രയിച്ച് അശരണരായവർക്ക് പരമാവധി സേവനം ചെയ്യുവാനാണ് ഡോ. ജോർജ് – ലീലാമ്മ കുടുംബം ലക്ഷ്യമിടുന്നത്. സാമൂഹ്യ പ്രവർത്തകനും വള്ളംകളി പ്രേമിയും ആയിരുന്ന പരേതനായ കെ.എം തോമസിന്റെ (പാണ്ടിയിൽ കുഞ്ഞച്ചൻ) മകളാണ് ഡോ. ലീലാമ്മ ജോർജ്.

കൊച്ചി∙ തീരമേഖലാ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ അനുവാദം നൽകിയെന്ന കേസിൽ നിർമാണ കമ്പനി ഉടമയെയും രണ്ടു ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹോളി ഫെയ്ത്ത് നിർമാണ കമ്പനി ഉടമ സാനി ഫ്രാൻസിസ്, മുൻ പ‍ഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ് മരട് പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ടായിരുന്ന പി.ഇ. ജോസഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

തീരമേഖലാ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിക്കാൻ അനുവാദം നൽകിയെന്ന കേസിൽ മരട് പ‍ഞ്ചായത്ത് ആയിരുന്ന കാലത്തെ ഉദ്യോഗസ്ഥർക്കും ഫ്ലാറ്റ് നിർമാതാക്കൾക്കും എതിരെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തി അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് സർക്കാരിന്റെ അനുവാദം തേടിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾക്കു പുറമേ അഴിമതി നിരോധന (പിസി) നിയമത്തിലെ വകുപ്പുകളും ചുമത്തിയിരുന്നു.മരടിലെ ഫ്ലാറ്റുകൾക്കു നിർമാണ അനുമതി നൽകിയതിനു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ പരിഗണനയിലുണ്ട്. ഫ്ലാറ്റ് നിർമാണത്തിനു തീരമേഖലാ പരിപാലന നിയമങ്ങൾ ലംഘിച്ച് അനുമതി നൽകിയ മരട് പഞ്ചായത്തിലെ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി. മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവിൽ ഉദ്യോഗസ്ഥരുടെ വീഴ്ച പരാമർശിച്ചിട്ടുണ്ടെന്നും നിയമം ലംഘിച്ചുള്ള നിർമാണങ്ങൾക്ക് ആദ്യം അനുമതി നൽകിയവർ ശിക്ഷിക്കപ്പെടണമെന്നുമാണ് ഹർജിയിലെ ആവശ്യം.

RECENT POSTS
Copyright © . All rights reserved