Latest News

ബെംഗളൂരു യെലഹങ്ക വ്യോമസേനാതാവളത്തിന് സമീപമുണ്ടായ തീപിടിത്തത്തില്‍ മുന്നൂറോളം കാറുകള്‍ കത്തിനശിച്ചു. പുല്‍മേട്ടിലുണ്ടായ തീ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. എയ്റോ ഇന്ത്യാ ഷോ കാണാനെത്തിയവരുടെ വാഹനങ്ങളാണ് കത്തിനശിച്ചത്. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. ആളപായമില്ല.

എയ്റോ ഇന്ത്യാ ഷോയുടെ ഭാഗമായി വ്യോമസേനയുടെ എയ്റോബാസ്റ്റിക്സ് അഭ്യാസങ്ങള്‍ അരങ്ങേറുന്നതിനിടയിലാണ്. സമീപത്തെ പുല്‍മേട്ടില്‍ നിന്ന് വന്‍ തോതില്‍ പുകയുയര്‍ന്നത്. കാറ്റ് അതിശക്തമായിരുന്നതിനാല്‍ പുല്‍മേട്ടിലുണ്ടായ അഗ്നിബാധ അതിവേഗം പാര്‍ക്കിംഗ് ഗ്രൗണ്ടിലേയ്ക്ക് പടര്‍ന്നു. എയ്റോ ഷോ കാണാനെത്തിയവരുടെ അറുനൂറോളം വാഹനങ്ങളാണ് ഇവിടെ പാര്‍ക്ക് ചെയ്തിരുന്നത്. ഇതില്‍ 300 എണ്ണം അഗ്നിക്കിരയായി.

സ്ഥലത്തുണ്ടായിരുന്ന ഫയര്‍ ഫോഴ്സിന്‍റെ നാല് യൂണിറ്റുകള്‍ അതിവേഗം പ്രവര്‍ത്തിച്ചതിനാല്‍ തീ കൂടുതല്‍ പടരുന്നത് തടയാനായി. പന്ത്രണ്ട് യൂണിറ്റുകളും പിന്നാലെയെത്തി. ഫയര്‍ഫോഴ്സിന്‍റെയും വ്യോമസേനയുടെയും കൂട്ടായ പരിശ്രമത്തെത്തുടര്‍ന്നാണ് തീയണക്കാനായത്. സന്ദര്‍ശകരിലാരോ പുല്‍മേട്ടിലേയ്ക്ക് സിഗരറ്റ് കത്തിച്ചെറിഞ്ഞതാണ് അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രദേശം മുഴുവന്‍ ഉണക്കപ്പുല്ലായിരുന്നതും, കാറ്റിന്‍റെ വേഗതയും ദുരന്തത്തിന്‍റെ വ്യാപ്തികൂട്ടി. ഇത്തവണത്തെ എയ്റോ ഇന്ത്യ ഷോയിലുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞ ദിവസം പരിശീലനപ്പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് വ്യോമസേനയുടെ എയ്റോബാസ്റ്റിക്സ് ടീമിലെ പൈലറ്റ് മരിച്ചിരുന്നു.

വാഗമണില്‍ പുതുതായി നിര്‍മിച്ച തൂക്കുപാലം പൊട്ടിവീണ് പതിമൂന്നുപേര്‍ക്ക് പരുക്ക്. കോലാഹലമേട് സൂയിസൈഡ് പോയന്റില്‍ കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്ത തൂക്കുപാലമാണ് തകര്‍ന്നത്. അങ്കമാലി ചുള്ളി സെന്‍റ് ജോര്‍ജ് പള്ളിയില്‍ നിന്ന് വിനോദയാത്രയ്ക്കെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിധിയില്‍ക്കൂടുതല്‍ ആളുകള്‍ പാലത്തില്‍ കയറിയതാണ് അപകടത്തിനിടയാക്കിയത്.പരുക്കേറ്റവരെ ഈരാറ്റുപ്പെട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏകദേശം ഒരുമണിയോടെ കൂടെ ആയിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ വെളിവായില്ല

പെരിയയിൽ യൂത്ത് കോൺഗ്രസുകാരെ കൊല്ലുന്നതിന് ഒരുമാസം മുൻപ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വിഡിയോ പുറത്ത്. ജനുവരി ഏഴിന് കല്യാട്ടെ സിപിഎം പരിപാടിയിലായിരുന്നു കൊലവിളിപ്രസംഗം. പ്രസംഗത്തിന്റെ വിഡിയോ സിപിഎം അനുഭാവികളുടെ ഫെയ്സ് ബുക്ക് പേജില്‍ പ്രചരിപ്പിച്ചിരുന്നു. കോണ്‍ഗ്രസുകാരെ വച്ചേക്കില്ലെന്ന് ജില്ലാസെക്രട്ടേറിയറ്റംഗം വി.പി.പി.മുസ്തഫ പറയുന്നതാണു വിഡിയോയിൽ. ക്ഷമ നശിച്ചാല്‍ സിപിഎം ഏതുരീതിയില്‍ പ്രതികരിക്കുമെന്ന് അറിയാമല്ലോയെന്നും മുസ്തഫ പറയുന്നു.

പാതാളത്തോളം ഞങ്ങൾ ക്ഷമിച്ചുകഴിഞ്ഞു. സഖാവ് പീതാംബരനേയും സുരേന്ദ്രനേയും ഒരു പ്രകോപനവുമില്ലാതെ മർദിക്കുന്നതുവരെയുള്ള സംഭവങ്ങൾ ഞങ്ങൾ ക്ഷമിക്കുകയാണ്. പക്ഷേ ഇനിയും ചവിട്ടാൻ വന്നാൽ പാതാളത്തിൽനിന്ന് റോക്കറ്റുപോലെ സിപിഎം കുതിച്ചുകയറും. അതിന്റെ വഴിയിൽ പിന്നെ കല്യോട്ടല്ല ഗോവിന്ദൻ നായരല്ല ബാബുരാജല്ല ഒരൊറ്റയൊരണ്ണം ബാക്കിയില്ലാത്ത വിധത്തിൽ പെറുക്കിയെടുത്ത് ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധത്തിൽ ചിതറിപ്പോകും.

അങ്ങനെയൊരു റോക്കറ്റുപോലെ ക്ഷമയുടെ ഈ പാതാളത്തിൽനിന്ന് തിരിച്ചു ഞങ്ങൾ വരാനുള്ള ഇടയുണ്ടാക്കരുത്. അതുകൊണ്ട് കേള്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും കേള്‍ക്കാത്ത കോണ്‍ഗ്രസുകാര്‍ക്കും ബേക്കല്‍ എസ്‌ഐ സമാധാനയോഗമൊക്കെ വിളിച്ചിട്ട് ഇങ്ങനെയൊക്കെയാണ് സിപിഎം പറ‍ഞ്ഞിട്ടുള്ളതെന്ന് പറഞ്ഞുകൊടുക്കണം. നിങ്ങൾ കേസെടുത്താലും പ്രതികളെ പിടിച്ചിട്ടില്ലെങ്കിലും നിങ്ങൾക്ക് സിപിഎമ്മിന്റെ സ്വഭാവവും രീതിയുമൊക്കെ അറിയാമല്ലോയെന്നും മുസ്തഫ ചോദിക്കുന്നു.

പ്രാദേശിക നേതൃത്വത്തിന്റെ ചുമലിൽ ചാരി കേസിൽനിന്ന് രക്ഷപെടാൻ സിപിഎം ശ്രമിക്കുന്നതിനിടെയാണ് കൊലവിളി പ്രസംഗം പുറത്തുവന്നിരിക്കുന്നത്.

ദൃശ്യങ്ങൾ കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്

ആലപ്പുഴയിൽ പെട്ടൊന്നൊരുദിവസം പൊങ്ങിയ ബിവറേജസ് ഷോപ്പിന് മുന്‍പില്‍ കള്ളുകുടിയന്മാരുടെ നീണ്ട നിര. കലവൂര്‍ പാതിരപ്പള്ളിയിലെ ദേശീയപാതയുടെ അടുത്താണ് സംഭവം. സിനിമാ ചിത്രീകരണത്തിനായി സെറ്റിട്ടതായിരുന്നു ഇത്. അവിടേക്ക് സിനിമാ നടന്മാരും ചിത്രീകരണ യൂണിറ്റുമെല്ലാം എത്തിയതോടെ വന്നവര്‍ ശരിക്കും ചമ്മി.

Image result for duplicate-bevco-outlet-built-in-pathirappally-alappuzha-for-cinema-shooting

ഒടുവില്‍ സിനിമയില്‍ മുഖം കാണിച്ചാണ് പലരും മടങ്ങിയത്. ജയറാം നായകനാകുന്ന ഗ്രാന്‍ഡ് ഫാദര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ഒറിജിനല്‍ ബീവറേജ് ഷോപ്പിനെ വെല്ലുന്ന രീതിയിലുള്ള സെറ്റ് ഒരുക്കിയത്. പൂട്ടിക്കിടന്ന പഴയ കടമുറിയെ ബിവറേജസ് ഔട്ട്ലെറ്റ് ആക്കി മാറ്റുകയായിരുന്നു. ഹാസ്യനടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അഭിനയിക്കുന്ന രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്.

സമൂഹമാധ്യമത്തിലൂടെ തന്നെ പരിഹസിച്ചയാള്‍ക്ക് കിടിലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി നമിത പ്രമോദ്. ഇന്‍സ്റ്റാ ഗ്രാം പേജില്‍ നടി പങ്കുവെച്ച ചിത്രത്തിനു താഴെയാണ് പരിഹാസ കമന്റ്‌ എത്തിയത്.

ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ, ഇപ്പോള്‍ പടമൊന്നും ഇല്ല അല്ലേ… എന്ന പരിഹാസകന്റെ  കമന്റിനു ‘ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്റെ പ്രശ്‌നം എന്താണെന്ന്! ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം!! വയ്യ അല്ലേ, ഏഹ്..’ എന്നായിരുന്നു താരത്തിന്റെ മറുപടി.

നമിതയുടെ മറുപടിക്ക് ആരാധകരെല്ലാം കയ്യടിക്കുകയാണ്. പിന്നാലെ ആരാധകരും ഒപ്പം കൂടി പരിഹാസകനു മറുപടി നല്‍കാന്‍. ഇത് ആദ്യമായല്ല നടിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള അധിക്ഷേപം നടക്കുന്നത്. നടിയുടെ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാനായി സിറിയയിലേക്ക് പോയ ഷമീമ ബീഗം ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ നീക്കങ്ങൾ നടത്തുന്നതിന്റെ തൊട്ടു പിന്നാലെ തനിക്കും ജന്മനാടായ ബ്രിട്ടനിലേക്ക് വരണമെന്ന ആഗ്രഹപ്രകടനവുമായി കുർദിഷ് തടവറയിൽ നിന്നും ഒരു യുവാവ്. 2014 ൽ ബ്രിട്ടനിൽ നിന്നും സിറിയയിലേക്ക് പോയ ജാക്ക് ലെറ്റസ്‌ എന്ന ചെറുപ്പക്കാരൻ ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരനാകാം നാടുവിട്ടതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അനുമാനിക്കുന്നത്. അച്ഛൻ കനേഡിയൻ വംശജനായതിനാൽ ഉഭയ പൗരത്വം നേടിയെടുത്ത ഇയാൾ താൻ ഒരു ബ്രിട്ടീഷ് പൗരനാണെന്നും ബ്രിട്ടൻ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

“ഞാൻ ബ്രിട്ടനെ വല്ലാതെ മിസ് ചെയ്യുന്നു, പ്രത്യേകിച്ചും ഇവിടുത്തെ ആളുകളെ, ബ്രിട്ടീഷ് പൗരയായ എന്റെ അമ്മയെ, ഞാൻ എന്റെ അമ്മയെ കണ്ടിട്ട് നീണ്ട അഞ്ച് വർഷമായി, എന്റെ അമ്മയോട് എന്തെങ്കിലും മിണ്ടിയിട്ട് രണ്ട് വർഷത്തോളമായി, എന്നെ മടങ്ങി വരാൻ ബ്രിട്ടൻ അനുവദിക്കുകയാണെങ്കിൽ ഉറപ്പായും ഞാൻ വരും, പക്ഷെ എനിക്ക് അനുമതി കിട്ടുമോ എന്ന കാര്യത്തിൽ എനിക്കത്ര ഉറപ്പൊന്നുമില്ല” 23 കാരനായ ലെറ്റസ്‌ ഐടിവി ന്യൂസിനോട് പറയുന്നു.

ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേർന്ന ശേഷം തിരിച്ച് ബ്രിട്ടനിലേക്ക് വരണമെന്ന ആവിശ്യം ഉന്നയിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം പോലും റദ്ദാക്കാൻ ബ്രിട്ടീഷ് ഭരണകൂടം ഒരുങ്ങുമ്പോഴാണ് വർഷങ്ങൾക്കുമുൻപ് സിറിയ വിട്ടുപോയൊരാൾ രാജ്യത്തേക്ക് വരണം എന്ന ആവിശ്യമുന്നയിക്കുന്നത്. താൻ ഒരു ബ്രിട്ടീഷ് പൗരനാണെന്ന് സ്വയം തിരിച്ചറിയുന്ന ലെറ്റ്സിനു പക്ഷെ തന്റെ മടങ്ങി വരവ് അത്ര സുഗമമായിരിക്കില്ല എന്ന ബോധ്യമുണ്ട്.

ബ്രിട്ടീഷ് മീഡിയയ്ക്കായി “ജിഹാദി ജാക്ക്” ഡബ്ബ് ചെയ്ത ഈ യുവാവ് വർഷങ്ങൾക്കുമുൻപ് സിറിയയിലേക്ക് പോയത് ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാനാണെന്നാണ് ബ്രിട്ടീഷ് ഗവൺമെന്റ് അനുമാനിക്കുന്നത്. എന്നാൽ ലെറ്റസ്‌ ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേർന്നിട്ടില്ലെന്നും അയാളെ ആരോ ചതിച്ചതാണെന്നുമാണ് ലെറ്റ്‌സിന്റെ മാതാപിതാക്കൾ പറയുന്നത്.

പാക്കിസ്ഥാനെതിരായ ലോകകപ്പ് മല്‍സരം ബഹിഷ്കരിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടറിഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് ബിസിസിഐ. ഐസിസിയോട് താരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ ആവശ്യപ്പെടുമെന്നും ഭരണസമിതി തലവന്‍ വിനോദ് റായ് പറഞ്ഞു. പാക്കിസ്ഥാനുമായുള്ള മല്‍സരം ഉപേക്ഷിക്കരുതെന്ന് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഐപിഎല്ലില്‍ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ താരങ്ങളടക്കം പാക്കിസ്ഥാനെതിരായ ലോകകപ്പ് മല്‍സരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ ബിസിസിഐ യോഗം. മല്‍സരത്തിന്റെ ഭാവി സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരാ‍ഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കുകയുളളുവെന്ന് പറഞ്ഞ ഭരണ സമിതി തലവന്‍ വിനോദ് റായി പാക്കിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചു.

ഭീകരവാദത്തെ സ്പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രങ്ങളുമായുള്ള ദ്വിരാഷ്ട്ര പരമ്പരകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തയയ്ക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ഭാവിയില്‍, ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ക്രിക്കറ്റ് സമൂഹത്തോട് ആവശ്യപ്പെടുമെന്നും ബിസിസിഐ അറിയിച്ചു.
പാക്കിസ്ഥാനുമായി മല്‍സരിക്കാതെ രണ്ട് പോയിന്റ് വഴങ്ങുന്നതിനെ വെറുക്കുന്നുെവന്ന് സച്ചിന്‍ പറഞ്ഞു.

പാക് പടയെ ഒരിക്കല്‍ കൂടി തോല്‍പ്പിക്കാന്‍ സമയമായെന്നും ഇന്ത്യന്‍ ഇതിഹാസം. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. ഇതിനായി മാറ്റിവച്ച തുക കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കും.

 കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തെ വിഴുങ്ങി പുക ശൈല്യം. വൈറ്റില, ചമ്പക്കര മേഖലയിലാണ് പുക രൂക്ഷമായി ബാധിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് പുക വ്യാപിക്കാന്‍ തുടങ്ങിയതോടെ ഇത് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെയുണ്ടായ തീപിടിത്തമാണ് പുക ഉയരാന്‍ കാരണം. പ്ലാന്റിലെ പ്ലാസ്റ്റിക് സംസ്‌കരിക്കുന്ന മേഖലയിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. അഗ്നിശമന സേന, ബി.പി.സി.എല്‍ എന്നിവയുടേതടക്കം 15 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. കഴിഞ്ഞ മാസം രണ്ട് തവണ ഇവിടെ തീ പിടുത്തമുണ്ടായിരുന്നു.

പ്ലാന്റിലെ തീ പൂര്‍ണമായും അണക്കാന്‍ സാധിക്കാത്തതിനാല്‍ പുകശൈല്യത്തിന് എപ്പോള്‍ ശമനമുണ്ടാകും എന്നത് വ്യക്തമല്ല. എംജി റോഡിലും മരടിലും കുണ്ടന്നൂരിലും പുക ജനജീവിതത്തെ കാര്യമായി ബാധിച്ചു. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യശേഖരത്തില്‍ തീ കത്തിപ്പടര്‍ന്നതോടെ പരിസരമാകെ കറുത്ത പുകയും,ദുര്‍ഗന്ധവും വമിക്കുകയാണ്.

അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടുത്തതില്‍ അട്ടിമറി സംശയിക്കുന്നതായി മേയര്‍ സൗമിനി ജെയിന്‍. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, പൊലീസിനും കോര്‍പ്പറേഷന്‍ പരാതി നല്‍കും. അതേസമയം തീപ്പിടുത്തം ഇനിയും ആവര്‍ത്തിച്ചാല്‍ ബ്രഹ്മപുരത്തെ മാലിന്യശേഖരണം തടയുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍.

അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്. സുരക്ഷ ഉറപ്പാക്കാതെ ഇനി മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും പ്ലാന്റ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്തും. തീപിടിച്ചു വളരെ പെട്ടന്ന് തന്നെ പരിസരമാകെ പടര്‍ന്നതില്‍ ദുരൂഹതയുണ്ടെന്ന് അഗ്‌നിശമന സേനയും പറഞ്ഞു.

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകക്കേസ് ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ഇന്ന് സന്ദര്‍ശിക്കും.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞുവെന്നാണ് ലോക്കല്‍ പോലീസിന്റെ വാദം. കൊലപാതകത്തില്‍ പങ്കെടുത്തവരും മുഖ്യ ആസൂത്രകരും പിടിയിലായിട്ടുണ്ട്. ഇനി അറസ്റ്റിലാകാനുള്ളത് പ്രതികളെ സഹായിച്ചവര്‍ മാത്രമാണ്. ഇവരും ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറയുന്നു.

പീതാംബരന് രാഷ്ട്രീയ വൈര്യം തീര്‍ക്കാനായി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊലപാതകം നടത്താന്‍ ഉപയോഗിച്ച വടിവാളും ഇരുമ്പ്ദണ്ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പീതാംബരന്‍ കുറ്റസമ്മതം നടത്തിയതോടെ ഇയാളുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലോ മീറ്റര്‍ ദൂരത്താണ് പീതാംബരന്റെ വീട്.

കൊലപാതകത്തിന് ശേഷം സിപിഎം ഓഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും നേരെ അക്രമം ഉണ്ടായിട്ടുണ്ട്. അക്രമം നടന്ന സ്ഥലങ്ങള്‍ നേതാക്കള്‍ ഇന്ന് സന്ദര്‍ശിച്ചേക്കും. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ചേക്കുമെന്ന സൂചനയും ഉണ്ട്. നേരത്തെ കുഞ്ഞിരാമന് ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിരുന്നു.

മിമിക്രി താരവും നടനുമായ കോട്ടയം നസീറിനെതിരെ സംവിധായകന്‍ ഡോ. ബിജു. കോട്ടയം നസീർ‌ സംവിധാനം ചെയ്ത ഹ്രസ്വചിത്രം കുട്ടിച്ചന്റെ കഥ മോഷ്ടിച്ചതെന്ന് ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂെട ബിജു രംഗത്തെത്തിയത്. കുട്ടിച്ചൻ ഹ്രസ്വസിനിമ സംവിധായകന്‍ സുദേവന്റെ ‘അകത്തോ പുറത്തോ’ എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗം അതേപടി കോപ്പിയടിച്ചതാണെന്ന് ബിജു ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ കുറേ കാലമായി മലയാളത്തില്‍ കണ്ടു വരുന്ന ഒരു രീതി ഉണ്ട്. ചെറിയ ഇന്‍ഡിപെന്‍ഡന്റ് സമാന്തര ചിത്രങ്ങളുടെ ത്രെഡ്ഡ് പൂര്‍ണ്ണമായോ ഭാഗികമായോ കോപ്പി ചെയ്തു മുഖ്യധാരാ സിനിമകള്‍ ഉണ്ടാക്കുക എന്ന രീതി. ലോക ക്‌ളാസ്സിക്കുകള്‍ വരെ സബ്ജക്ട് കോപ്പിയടിച്ചുണ്ടാക്കിയ സിനിമകളും ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ചില ചെറു സമാന്തര സിനിമകളുടെ പ്രമേയം കടമെടുത്തു മേലോഡ്രാമ കുത്തി നിറച്ചു കൈയടി നേടുന്ന മുഖ്യധാരാ സിനിമാക്കാരും ഇവിടെ ഉണ്ടാകുന്നു. ഇതാ ഇപ്പോള്‍ അതില്‍ പുതിയൊരു അതിക്രമം– ബിജു കുറിപ്പിൽ പറയുന്നു.

അതേസമയം സുദേവന്റെ സിനിമ കൂടുതൽ ആളുകൾ കാണാൻ വേണ്ടിയാകും വിവാദമെന്ന് കോട്ടയം നസീർ പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം–

”കഴിഞ്ഞ കുറേ കാലമായി മലയാളത്തില്‍ കണ്ടു വരുന്ന ഒരു രീതി ഉണ്ട്. ചെറിയ ഇന്‍ഡിപെന്‍ഡന്റ് സമാന്തര ചിത്രങ്ങളുടെ ത്രെഡ്ഡ് പൂര്‍ണ്ണമായോ ഭാഗികമായോ കോപ്പി ചെയ്തു മുഖ്യധാരാ സിനിമകള്‍ ഉണ്ടാക്കുക എന്ന രീതി. ലോക ക്‌ളാസ്സിക്കുകള്‍ വരെ സബ്ജക്ട് കോപ്പിയടിച്ചുണ്ടാക്കിയ സിനിമകളും ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ചില ചെറു സമാന്തര സിനിമകളുടെ പ്രമേയം കടമെടുത്തു മേലോഡ്രാമ കുത്തി നിറച്ചു കൈയടി നേടുന്ന മുഖ്യധാരാ സിനിമാക്കാരും ഇവിടെ ഉണ്ടാകുന്നു. ഇതാ ഇപ്പോള്‍ അതില്‍ പുതിയൊരു അതിക്രമം

കുട്ടിച്ചന്‍ എന്ന ഒരു ഷോർട്ട് ഫിലിം. കോട്ടയം നസീര്‍ ആണ് സംവിധാനം. പ്രചാരണത്തിന് സൂപ്പര്‍ താരങ്ങളും ഒപ്പമുണ്ട്. സുദേവന്റെ ഏറെ ശ്രദ്ധേയമായ ”അകത്തോ പുറത്തോ” എന്ന ചിത്രത്തിലെ ”വൃദ്ധന്‍” എന്ന സെഗ്മെന്റ് അതേപടി കോപ്പി അടിച്ചു വെച്ചിരിക്കുന്നു. പ്രമേയം മാത്രമല്ല ക്യാമറ ആംഗിള്‍ , ട്രീറ്റ്‌മെന്റ് എല്ലാം അതേ പടി ഫോട്ടോസ്റ്റാറ്റ് കോപ്പി..സ്വന്തമായി സര്‍ഗ്ഗാത്മകത ഇല്ലെങ്കില്‍ മറ്റു വല്ല പണിയ്ക്കും പൊയ്ക്കൂടെ ചങ്ങാതിമാരെ. ഇമ്മാതിരി മോഷണത്തിന് ഇറങ്ങണോ. സുദേവന്‍ തീര്‍ച്ചയായും നിയമപരമായി നീങ്ങണം.

ഇത് നഗ്‌നമായ കോപ്പിയടി ആണ്. സുദേവന്‍ എത്ര മനോഹരമായി പൊളിറ്റിക്കല്‍ ആയി ചിത്രീകരിച്ച ഒരു സെഗ്മെന്റ്‌റ് ആണ് ”വൃദ്ധന്‍”. അത് എടുത്തു കട്ട പൈങ്കിളി ആയി ഒരു ഷോര്‍ട്ട് ഫിലിം എടുത്തു എന്നതാണ് മോഷണത്തെക്കാള്‍ മോശമായി കോട്ടയം നസീര്‍ ചെയ്ത അതിക്രമം. കുട്ടിച്ചന്റെ ലിങ്ക് യൂട്യൂബില്‍ ഉണ്ടാകും. (അത് ഇവിടെ ഇട്ട് മോഷണ വൈകൃതത്തെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശമില്ല ) അകത്തോ പുറത്തോ കണ്ടവര്‍ക്ക് ആദ്യ ഷോട്ടില്‍.തന്നെ കാര്യം തിരിയും….’

RECENT POSTS
Copyright © . All rights reserved