കോഴിക്കോട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. കാസര്‍ഗോഡ് ജില്ലയില്‍ കോണ്‍ഗ്രസും യു.ഡി.എഫും സംയുക്തമായിട്ടാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കോഴിക്കോട് രണ്ട് കെ.എസ്.ആര്‍.ടി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായ സംഭവം ഒഴിച്ചാല്‍ മറ്റു അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാസര്‍ഗോഡ് ഹര്‍ത്താല്‍ ജനജീവിതം സതംഭിച്ചിട്ടുണ്ട്. ജില്ലയില്‍ വന്‍ പോലീസ് സന്നാഹം കാവലുണ്ട്.
ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. എറണാകുളം, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഹര്‍ത്താല്‍ ഭാഗികമാണ്. ഇവിടെങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്. കടകള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയില്‍ സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ വരും മണിക്കൂറുകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. മിന്നല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കരുതെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആറ്റിങ്ങലില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വൈകി പ്രഖ്യാപിച്ച ഹര്‍ത്താലായതിനാല്‍ നിരവധി യാത്രക്കാരാണ് പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.
കേരളത്തിന്റെ സ്വന്തം കാശുമാങ്ങാ ഫെനിയുമായി കേരള സ്റ്റേറ്റ് കാശ്യൂ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാര്‍ക്കറ്റിലേക്കെത്തുന്നു. കശുമാങ്ങയില്‍ നിന്നും വിലയുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ അറിയിച്ചു.
കശുമാങ്ങ കൊണ്ട് സോഡയും ജാമും തങ്ങള്‍ ഇപ്പോള്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഫെനി ഗോവയുടെ അടയാളമാണ് നമുക്കും അത് സ്വന്തമാക്കാനാകും. ഇത് സംബന്ധിച്ച പ്രൊജക്ട് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്തിമ അനുമതിക്കായി അയക്കുമെന്നും ജയമോഹന്‍ അറിയിച്ചു.
കശുമാങ്ങാ പള്‍പ്പ് ആറ് മാസം വരെ കേടാകാതിരിക്കും. ഫെനി ഉല്‍പ്പാദനത്തിന്റെ മുഖ്യ ചേരുവ ഈ പള്‍പ്പാണ്. കശുമാങ്ങയില്‍ നിന്നും സോഡ ഉല്‍പ്പാദിപ്പിച്ചതോടെ ഇത്രയും കാലം വേസ്റ്റായി കളഞ്ഞ ഒന്നില്‍ നിന്നും പണമുണ്ടാക്കാമെന്ന് ഞങ്ങള്‍ തെളിയിച്ചതാണ്. കശുമാവിന്റെ വിവിധ ഇനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. കൂടുതല്‍ ആളുകള്‍ അത് കൃഷി ചെയ്യാന്‍ തയ്യാറായി വരുന്നുമുണ്ട്. കശുമാവ് കൃഷിയുടെ വിസ്തൃതിയിലും ഉല്‍പ്പാദനത്തിലും മഹാരാഷ്ട്രയാണ് മുന്നില്‍. രാജ്യത്തെ കശുമാങ്ങാ കൃഷിയുടെ 18 ശതമാനം കൃഷിയിടത്തില്‍ നിന്നും 33 ശതമാനമാണ് ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കേരളത്തില്‍ ഇത് യഥാക്രമം 3.8 ശതമാനവും 10.79 ശതമാനവുമാണ്.
2008-09 കാലഘട്ടത്തില്‍ 42,000 മെട്രിക് ടണ്‍ കാശു ഉല്‍പ്പാദനം നടത്തിയിരുന്ന കേരളം ഇപ്പോള്‍ 25,600 മെട്രിക് ടണ്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍ ഈ കാലയളവില്‍ കശുമാവ് കൃഷി 53,000 ഹെക്ടറില്‍ നിന്നും 39,700 ഹെക്ടറിലേക്ക് ചുരുങ്ങിയിരുന്നു.
അപ്സ്‌കേര്‍ട്ടിങ്ങ് ക്രിമിനല്‍ കുറ്റമായി പരിഗണിച്ച് വിധി വന്നിരിക്കുകയാണ് ബ്രിട്ടണില്‍. കഴിഞ്ഞ ദിവസം എലിസബത്ത് രാഞ്ജിയാണ് അപ്സ്‌കര്‍ട്ടിങ്ങ് ക്രിമിനല്‍ കുറ്റമാക്കി നിയമത്തില്‍ ഒപ്പു വെച്ചത്. ഒന്നര വര്‍ഷം മുന്‍പ് ബ്രിട്ടണിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ജീന മാര്‍ട്ടിന്‍ എന്ന യുവതിയാണ് അപ്സ്‌കര്‍ട്ടിങ്ങ് നിയമ പോരാട്ടത്തിന് ഇറങ്ങിയത്.
ഒരാളുടെ സമ്മതമില്ലാതെ വസ്ത്രങ്ങള്‍ക്കിടയിലൂടെ രഹസ്യമായി സ്വകാര്യ ശരീര ഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നതിനെയാണ് അപ്സ്‌കര്‍ട്ടിങ്ങ് എന്നറിയപ്പെടുന്നത്. പ്രായഭേധമില്ലാതെ എവിടെ വെച്ചും ഇതിനിരയാകാം.
ഒരു ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടയില്‍ 2 പേര്‍ ജീന അറിയാതെ അവരുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങല്‍ എടുത്തതിനെ തുടര്‍ന്നാണ് ഈ നിയമ പോരാട്ടത്തിന് ജീന ഇറങ്ങി തിരിച്ചത്. അപ്സ്‌കര്‍ട്ടിങ്ങ് ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്നും, കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ജീന പരാതി നല്‍കിയത്.
മുന്‍പ് ഇരയായവര്‍ ഉള്‍പ്പെടെ നിരവധി പേരുടെ പിന്തുണ ജീനക്ക് ഉണ്ടായിരുന്നു. അപ്സ്‌കര്‍ട്ടിങ്ങ് കുറ്റം ചെയ്യുന്നവര്‍ക്ക് 2 വര്‍ഷം തടവാണ് ഇനി മുതല്‍ ബ്രിട്ടണില്‍. കൂടാതെ ലൈഗിംഗ കുറ്റവാളികളുടെ ലിസ്റ്റില്‍ അവരെ ചേര്‍ക്കുകയും ചെയ്യും. വോയേറിയസം ബില്‍ എന്നാണ് ഈ നിയമം അറിയപ്പെടുന്നത്.
‘ഒരു നീണ്ട യാത്രയായിരുന്നു എന്റേത്. വിജയം വരെയുള്ള യാത്ര കഠിനനമായിരുന്നെങ്കിലും, ആ യാത്രയുടെ അവസാനം ഞാന്‍ വിജയിച്ചിരിക്കുന്നു. എന്റെ സഹോദരിമാര്‍ക്ക് വേണ്ടി. ഇനി പേടിക്കാതെ സുരക്ഷിതമായി ബ്രിട്ടണിലെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാം.’ എന്നാണ് വിധി വന്നതിന് ശേഷം ജീന പ്രതികരിച്ചത്.
രാജകീയ അംഗീകാരം നേടിയ നിയമം രണ്ടു മാസത്തിനു ശേഷമാണ് പ്രാബല്യത്തില്‍ വരുന്നത്. അതിനാല്‍ വോയേറിസം ബില്ലിന് വരുന്ന ഏപ്രില്‍ 1 മുതലായിരിക്കും നിയമ പ്രാബല്യമെന്നും നിയമം നടപ്പാക്കുന്നതോടെ കുറ്റവാളികളെ ശിക്ഷിക്കാനും അതുവഴി ബ്രിട്ടണിലെ സ്ത്രീകളുടെ അന്തസ്സും മാന്യതയും നിലനിര്‍ത്താന്‍ കഴിയുമെന്നും ബ്രിട്ടീഷ് ഗവണ്‍മെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ബ്രിട്ടണിലെ അതിസമ്പന്നനും ബ്രക്സിറ്റ് അനുകൂലിയുമായ വ്യവസായി സർ ജിം റാറ്റ്ക്ലിഫ് രാജ്യം വിടാൻ ഒരുങ്ങുന്നു. 4,000,000,000 യൂറോയുടെ ( 32,298 കോടി രൂപ) നികുതിയിൽ നിന്നും രക്ഷനേടാനാണ് റാറ്റ്ക്ലിഫ് തന്റെ കെമിക്കല്‍ കമ്പനി ലിനിയോസുമായി മൊണോക്കോയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. 35 ബില്യൺ ആസ്തിയുള്ള കമ്പനിക്ക് ലഭിക്കുന്ന ആഗോള വരുമാന പ്രകാരം ഒടുക്കേണ്ട നികുതിയിൽ നിന്നും ഒഴിവാകുന്നതിനാണ് നാടകീയ നീക്കമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
1998ൽ സ്ഥാപിതമായ കമ്പനിയുടെ ചെയര്‍മാനും സിഇഒയുമാണ് 66 കാരനായ സർ ജിം റാറ്റക്ലിഫ്. അന്താരാഷ്ട്ര അക്കൗണ്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കോ ഓാപ്പർസാണ് മൊണോക്കോയിലേക്കുള്ള മാറ്റത്തിന് പിന്തുണ നൽകുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. നടപടികളുടെ ഭാഗമായി കമ്പനിയുടെ രണ്ട് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർമാരായ. ആന്റി ക്യൂറി, ജോൺ റീസ് എന്നിവർക്ക് 20 ശതമാനം ഷെയറുകൾ കൈമാറിയിട്ടുമുണ്ട്. 18,500 ജീവനക്കാരുള്ള കമ്പനിയുടെ 60 ശതമാനം ഓഹരികളാണ് ജിം റാറ്റ് ക്ലിഫിനുള്ളത്.
യൂറോപ്യൻ യൂനിയന്റെ ഗ്രീൻ ടാക്സിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിറകെയാണ് യുകെ വിടുന്നെന്ന റിപ്പോർട്ട് പറയുന്നത്. ഗ്രീൻ ടാക്സ് രാജ്യത്തെ കെമിക്കൽ വ്യവസായത്തെ തകർക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 45 ബില്ല്യൺ യുറോയുടെ വാർഷിക വരുമാനമുള്ളതാണ് കമ്പനി.
സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ബി.ജെ.പിയില്‍ കലഹം മൂര്‍ഛിക്കുന്നു. പ്രസിഡന്റ് ശ്രീധരന്‍ പിള്ളയെ തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് രംഗത്ത് എത്തി. സ്ഥാനാര്‍ഥികളെ കുറിച്ചു പ്രാഥമിക ചര്‍ച്ച പോലും പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും ശ്രീധരന്‍ പിള്ളയുടേത് കേവലം അഭിപ്രായപ്രകടനം മാത്രമാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് തുറന്നടിച്ചു. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക ഡല്‍ഹിക്ക് കൈമാറിക്ക് കൈമാറിയെന്നായിരുന്നു കഴിഞ്ഞ ദിവസം ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപെട്ട് ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാക്കുകളാണിത്. പ്രാഥമിക ചര്‍ച്ച കഴിഞ്ഞെന്നും പട്ടിക ഡല്‍ഹിയ്ക്ക് കൈമാറിയെന്നായിരുന്നു വ്യക്തമാക്കിയത്. വിവാദമായതോടെ സ്വന്തം പ്രസ്താവന പിള്ള പിന്നീട് തിരുത്തി. ഇതിനു ശേഷമാണ് ശ്രീധരന്‍ പിള്ളയെ തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി തന്നെ പരസ്യമായി രംഗത്തെത്തുന്നത്
നേതൃത്വവുമായി ആലോചിക്കാതെ സ്ഥാനാര്‍ഥികളുടെ സാധ്യത പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ ശ്രീധരന്‍പിള്ളയോട് നടപടിയിലാണ് ഒരുവിഭാഗം നേതാക്കള്‍ക്ക് അമര്‍ഷം.
17 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹിയിലെ കരോള്‍ ബാഗിലെ അര്‍പ്പിത് പാലസിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ ഹോട്ടല്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ അര്‍പ്പിതിന്റെ ഉടമ രാഗേഷ് ഗോയലിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
രാഗേഷ് ഗോയല്‍ ഇന്‍ഡിഗോ ഫ്‌ലൈറ്റില്‍ ഖത്തറില്‍ നിന്ന് യാത്ര ചെയ്യുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഗോയലിന്റെ ലുക്ക് ഔട്ട് നോട്ടീസ് വിമാനത്താവളത്തില്‍ പതിപ്പിച്ചിരുന്നതിനാല്‍ ഗോയലിനെ തടഞ്ഞുവെച്ച് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്തു. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഫെബ്രുവരി 12 പുലര്‍ച്ചെ 4.30 ഓടെയാണ് ഹോട്ടലില്‍ തീ പടര്‍ന്നത്. അഞ്ച് നില കെട്ടിടത്തിലെ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. തീ 26 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തനിക്കെതിരെ സോഷ്യല്‍ മീഡിയിലൂടെ വ്യാജപ്രചരണം നടത്തുന്നുവെന്ന ആരോപണവുമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടക്കെതിരെ ഫുട്‌ബോള്‍ താരം സി കെ വിനീതിന്റെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നിലവില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് വേണ്ടി കളിക്കുന്ന സി കെ വിനീത് പരാതി നല്‍കിയിരിക്കുന്നത്.
കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ചെന്നൈ-ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ സി കെ വിനീത് ഏഴ് വയസ്സുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. വിനീതിനെതിരെ മാച്ച് കമ്മീഷണര്‍ നടപടി ആവശ്യപ്പെട്ടെന്നും പ്രചാരണമുണ്ട്. മഞ്ഞപ്പടയിലെ ചില അംഗങ്ങളുടെ ശബ്ദസന്ദേശവും തെളിവായി പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.
മഞ്ഞപ്പട എന്ന പേരിലുളള വിവിധ വാട്‌സ് ആപ്പ് കൂട്ടായ്മയിലും മഞ്ഞപ്പട എക്‌സിക്യുട്ടീവ് എന്ന വാട്‌സ് ആപ്പ് കൂട്ടായ്മയിലും പ്രചാരണം ശക്തമാണ്. വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനും മഞ്ഞപ്പടയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് പ്രഭു എന്നയാളെക്കുറിച്ചും വോയിസ് ക്ലി്പ്പില്‍ പരാമര്‍ശമുണ്ട്. ഇവയടങ്ങുന്ന ഡിജിറ്റല്‍ തെളിവുകള്‍ കൂടി സമര്‍പ്പിച്ചാണ് പരാതി. വ്യാജ പ്രചാരണ്ിനെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കണമെന്നും സി കെ വിനീത് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ വെട്ടേറ്റ് മരിച്ചു. പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷും ശരത് ലാലുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അഹ്വാനം ചെയ്തിരിക്കുന്ന സംസ്ഥാന വ്യാപക ഹർത്താൽ ആരംഭിച്ചു.കാസർകോട് ജില്ലയിൽ യു ഡി എഫും ഹർത്താൽ ആചരിക്കുന്നു. പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് അർധരാത്രിയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാസർകോട് നഗരത്തിൽ നടത്തിയ മാർച്ച് അക്രമാസക്തമായി.ഇടതു മുന്നണിയുടെ ബോർഡുകളും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിച്ചു.മാർച്ചിനു നേരെ പൊലീസ് ലാത്തിവീശി.സംഘർഷം പടരാതിരിക്കാൻ പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുകാറിലെത്തിയ സംഘമാണ് ഇരുവരേയും ആക്രമിച്ചത്. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.കല്ലിയോട് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് കൃപേഷിനും,ശരത് ലാലിനും നേരെ ആക്രമണമുണ്ടായത്. കാറിൽ എത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. നെഞ്ചിലും,അരയ്ക്ക് താഴെയുമാണ് ഇരുവർക്കും വെട്ടേറ്റത്. വഴിയോരത്തെ കുറ്റിക്കാട്ടിലായിരുന്നു കൃപേഷിന്റെ മൃതദേഹം കിടന്നിരുന്നത്. ശരത് ലാലിനെ ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒൻപതു മണിയോടെ മരിച്ചു. വഴിയാത്രക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. അക്രമത്തിന് പിന്നിൽ സി പി എം ആണെന്ന് കോൺഗ്രസ് ആരോപിച്ചു.കൃത്യമായ പരിശീലനം ലഭിച്ചവരാണ് കൃത്യം നടത്തിയതെന്ന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ പറഞ്ഞു.
ആക്രമിസംഘത്തിൽ മൂന്നു പേരുണ്ടായിരുന്നതായാണ് സൂചന. പെരിയയിൽ സിപിഎമ്മും -കോൺഗ്രസുമായി കഴിഞ്ഞ കുറേ നാളുകളായി പ്രശ്നങ്ങളുണ്ട്. സി പി എം ലോക്കൽ കമ്മിറ്റി അംഗത്തെ അക്രമിച്ച കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട കൃപേഷും , ശരത് ലാലും. അതേസമയം കോൺഗ്രസ‌് പ്രവർത്തകരുടെ കൊലപാതകത്തിൽ പങ്കില്ലെന്ന‌് സി പി എം ജില്ലാ സെക്രട്ടറിയറ്റ‌് പ്രസ്താവനയിൽ അറിയിച്ചു. പൊലീസ‌് സത്യസന്ധമായി അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ സുരക്ഷ ശക്തമാക്കി.
കോട്ടയം മന്ദിരം ആശുപത്രിയിലെ നേഴ്‌സായി ജോലി ചെയ്‌തിരുന്ന ജുനിയ ഇന്ന് വൈകുന്നേരം ഉണ്ടായ ബൈക്കപടകടത്തില്‍ മരണമടഞ്ഞു. ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ഭര്‍ത്താവിന്റെ നില ഗുരുതരമായി തുടരുന്നു. കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് മക്കളുണ്ട്. നേഴ്‌സായ ജുനിയയുടെ അകാല വിയോഗത്തിൽ യുഎന്‍എ പ്രസിഡന്റ് ജാസ്മിൻഷാ അനുശോധനം രേഖപ്പെടുത്തി. ജൂനിയയുടെ ഭര്‍ത്താവിന്റെ ആരോഗ്യത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാസഹായം അഭ്യർത്ഥിക്കുന്നതായും അറിയിച്ചു.
കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി ജവാന്‍ വിവി വസന്തകുമാറിന്റെ ഓര്‍മ്മകള്‍ നിറയുന്ന സൃഹൃത്തിന്റെ കുറിപ്പ് നീറ്റലാകുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദേഹം മുമ്പു പറഞ്ഞ കാര്യങ്ങള്‍ സിആര്‍പിഎഫുകാരനായ ഷിജു കണ്ണീരോടെ ഓര്‍ത്തെടുത്തത്.
പോസ്റ്റിന്റെ പൂർണ്ണരൂപം
എടാ മോനേ ..ഷിജു… നിന്റെ നാടൊക്കെ എന്ത്… നീ വയനാട്ടില്‍ വാ….അതാണ് സ്ഥലം..ലക്കിടി ഒന്ന് കണ്ട് നോക്ക്….സൂപ്പര്‍ അണ് മോനേ……. നീ നാട്ടില്‍ വരുമ്പോള്‍ വിളി വസന്തെ… അടുത്ത ലീവിന് വരാം ഉറപ്പ് എന്ന് ഞാനും….അങ്ങനെ വര്‍ഷങ്ങള്‍ കഴിഞു പോയി ഒന്നിച്ചൊരു ലീവ് കിട്ടിയില്ല…, ഇപ്പൊള്‍ ഞാന്‍ നിന്റെ നാട്ടില്‍ വന്നു … നീ വിളിക്കാതെ …നിന്നോട് പറയ്‌തെ… നീ ഇല്ലാത്ത നിന്റെ നാട്ടില്‍…. ഞങ്ങള്‍ എല്ലാവരും…..നിന്നെയും കാത്ത് ഇരിക്കുന്നു….
അന്ന് ഞാന്‍ ഈ ഫോട്ടോ എടുക്കുമ്പോള്‍ ഒന്ന് ചിരി വസന്ത എന്ന് പറഞ്ഞപ്പോള്‍ നീ പറഞ്ഞു ഗ്ലാമര്‍ ഉളളവര്‍ ചിരിക്കണ്ട കാര്യം ഇല്ലന്ന്. ഓ… പിന്നെ വയനാടന്‍ മമ്മൂട്ടി എന്ന് ഞാനും…ഇന്നലെ f b ലും watsappilum മുഴുവന്‍ ഈ ഫോട്ടോ ആയിരുന്നു…രാവിലെ വന്ന പത്രത്തിലും…
കമ്പനിയിലെ നേവി ഗേറ്റര്‍… ഛതതീസ്ഗഡിലെ ied ബ്ലാസ്റ്റ് ചെറിയ മുറിവുകളും ആയി നീ രക്ഷപ്പെട്ടു…വിളിച്ചപ്പോള്‍ നീ പറഞ്ഞു ചത്തില്ല മോനേ…ചന്തുന്റെ ജീവിതം ഇനിയും ബാക്കി..എന്ന്….. മരിക്കുന്നെങ്കില്‍ ഒറ്റ വെടിക്ക് ചാവണം ..അതും നെറ്റി ക്കു… ഒന്നും ചിന്തിക്കാന്‍ സമയം കിട്ടരുത്..അളിയാ പുറകില്‍ എങ്ങാനും അണ് വേടി കൊള്ളുന്നതെങ്കില്‍ നാട്ടുകാര് പറയും അവന്‍ പേടിച്ച് ഓടിയപ്പോള്‍ vedi കൊണ്ടതനന്ന് …പിന്നെ. കൈയ്യും കാലും പോയി കിടന്നാല്‍…അയ്യോ….എന്ന് ഞാനും..തമാശക്ക് പറഞ്ഞ കാര്യങ്ങള്….പക്ഷേ ഇപ്പൊള്‍ ചിന്നി ചിതറി യ ശരീരവും ആയി.. വസന്താ.. നീ….
ജീവതത്തില്‍ ഇന്ന് വരെ ഒരു ദുശീലവും ഇല്ലാത്ത ഒരു പട്ടാളക്കാരന്‍….ഒരു ബിയര്‍ പോലും കുടിക്കില്ല … കാരണം കള്ള് കുടിച്ച് വലിയ അസുഖം വന്ന് ഒരാള് വീട്ടില്‍ ഉണ്ടന്ന് ഉത്തരം…
ദിവസവും 10 20 km ഓടും…അതും രാവിലെ 4 മണിക്ക് എഴുനേറ്റു…..അത് കഴിഞ്ഞ് pt ക്ക് വന്നു ഞങ്ങടെ കൂടെയും….കമ്പനിയില്‍ carrom ബോര്‍ഡില്‍ വസന്തിനെ തോല്‍പ്പിക്കാന്‍ ആരും ഇല്ല.. …അതും വീട്ടില്‍ ഫോണ്‍ വിളിച്ച് കൊണ്ട്….ഒരു 100 തവണ ഷീന..ഷീന….എന്ന് പറഞ്ഞ് കൊണ്ട്….
നീ വലിയ ഓട്ടക്കരന്‍ അല്ലെ…ഞങ്ങളെ എല്ലാം പിന്നില്‍ ആക്കി ഓടുന്നവന്‍…..മരണ കാര്യത്തിലും. അങ്ങനെ…അയല്ലോ…. എന്നായാലും ഈ ശരീരം തീയിലോ മണ്ണിലോ കളയാന്‍ ഉള്ളതാണെന്ന് അറിയാം..എങ്കിലും…ഒത്തിരി സ്വപ്നങ്ങള്‍ ഉള്ള നിന്നോട് ഇത്… വേണ്ടരുന്ന് എന്ന് തോന്നുന്നു ….
നീ ഇപ്പൊള്‍ ഈ രാജ്യത്തിന്റെ അഭിമാനം ആണ്…നിന്റെ രണ്ടു തലമുറ എങ്കിലും നിന്നെ അഭിമാനപൂര്‍വം ഓര്‍ക്കും…വസന്ത…….നിന്റെ കുട്ടികളും അഭിമാനപൂര്‍വം ജീവിക്കും…..കൂടെ ഞങ്ങളും ഈ നാടും…നിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകും….മറക്കില്ല ഒരിക്കലും….ജയ് ഹിന്ദ്…..കുറച്ചു അസൂയയോടെ നിന്റെ കൂട്ടുകാരന്‍……ഷിജു സി യു
[ot-video][/ot-video]