Latest News

ട്രെയിനിലെ മോഷണം ശ്രമം തടഞ്ഞ അമ്മയെയും മകളെയും പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. നിസാമുദ്ദീന്‍ -തിരുവനന്തപുരം എക്സ്പ്രസിലാണ് നടുക്കുന്ന സംഭവം. ഡൽഹി സ്വദേശിയായ മീനയും മകൾ മനീഷയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.

മകളെ എൻജിനിയറിങ് എൻട്രൻസ് പരീക്ഷയ്ക്കായി പരിശീലന കേന്ദ്രത്തില്‍ ചേർക്കാൻ പോയപ്പോഴാണ് ദുരന്തമുണ്ടായത്. ഇവർക്ക് ഒപ്പം മകൻ ആകാശും ട്രെയിനിലുണ്ടായിരുന്നു. പുലർച്ചയോടെയാണ് ട്രെയിനിൽ മോഷണശ്രമം നടന്നത്. കള്ളൻമാരിൽ ഒരാൾ മീനയുടെ ബാഗ് മോഷ്ടിക്കാൻ ശ്രമിച്ചത് തടഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത്. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി കരുതിവച്ചിരുന്ന പണം അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങളുള്ള ബാഗാണ് കള്ളൻമാർ മോഷ്ടിക്കാൻ ശ്രമിച്ചത്.

ട്രെയിനിന്റെ സ്ലീപ്പര്‍ കോച്ചില്‍ കടന്നാണ് മോഷണം നടത്തിയത്. ഇത് ചെറുത്ത മീനയും മകളും ചങ്ങല വലിച്ച് ട്രെയിനിൻ നിർത്തുകയും ചെയ്തു. ഇൗ സമയം അമ്മയെയും മകളെയും ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട ശേഷം കള്ളൻമാർ രക്ഷപ്പെടുകയായിരുന്നു. സിആര്‍പിഎഫ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും അമ്മയും മകളും മരിച്ചിരുന്നു.

ആദ്യ മത്സരത്തിലെ ബാറ്റിങ് താളപ്പിഴയ്ക്ക് സുന്ദരമായി പ്രായശ്ചിത്തം ചെയ്ത ഇന്ത്യ, രണ്ടാം ട്വന്റി20യിലെ 22 റൺസ് ജയത്തോടെ 3 മത്സര പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന്, മുൻനിര ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയതാണു തിരിച്ചടിയായത്. മൂന്നാം വിക്കറ്റിൽ നിക്കോളാസ് പുരാൻ– റോമൻ പവൽ സഖ്യം വിൻഡീസിനു പ്രതീക്ഷകൾ നൽകിയതാണ്. എന്നാൽ പുരാൻ (19), പവൽ (54) എന്നിവരെ മടക്കി ക്രുനാൽ പാണ്ഡ ഏൽപിച്ച ഇരട്ട പ്രഹരം അവരെ വീണ്ടും തകർത്തു.

അധികം വൈകാതെ, കനത്ത ഇടിമിന്നൽ മുന്നറിയിപ്പിനെത്തുടർന്ന് അംപയർമാർ താരങ്ങളെ ഗ്രൗണ്ടിൽനിന്നു തിരിച്ചയച്ചു. കീറോൺ പൊള്ളാർഡ് (8), ഷിമ്രോൺ ഹെറ്റ്മയർ എന്നിവരായിരുന്നു അപ്പോൾ ക്രീസിൽ. പിന്നീടു മത്സരം പുനരാരംഭിക്കാനാകില്ലെന്ന് ഉറപ്പായതോടെ മഴ നിയമപ്രകാരം ഇന്ത്യ 22 റൺസിനു ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തേ, രോഹിത് ശർമയുടെ തകർപ്പൻ ബാറ്റിങ്ങാണ് (67) ഇന്ത്യയ്ക്കു മികച്ച സ്കോർ ഉറപ്പാക്കിയത്. രോഹിത്– ധവാൻ സഖ്യം ഓപ്പണിങ് വിക്കറ്റിൽ 67 റൺസ് ചേർത്ത് ഇന്ത്യൻ അടിത്തറ ഭദ്രമാക്കി.

രോഹിത്തിനു കൂട്ടായി കോലി എത്തിയതോടെ ഇന്ത്യൻ സ്കോർ അതിവേഗം മുന്നോട്ടുനീങ്ങി. എന്നാൽ ഓഷെയ്ൻ തോമസ് എറിഞ്ഞ 14–ാം ഓവറിൽ രോഹിത് പുറത്തായത് ഇന്നിങ്സിലെ വഴിത്തിരിവായി. രാജ്യാന്തര ട്വന്റി20യിലെ 21–ാം അർധ സെഞ്ചുറി കുറിച്ച രോഹിത് 51 പന്തിൽ 6 ഫോറും 3 സിക്സുമടിച്ചു. 17–ാം ഓവറിലെ, കിടിലൻ യോർക്കറിൽ ഷെൽഡൻ കോട്രൽ കോലിയുടെ (28) വിക്കറ്റും തെറിപ്പിച്ചു. ഋഷഭ് പന്ത് തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയമായി. ശനിയാഴ്ച ആദ്യ പന്തിൽ (0) പുറത്തായ പന്ത് ഇന്നലെ പുറത്തായത് 4 റൺസിന്. പിന്നാലെ മനീഷ് പാണ്ഡെയും (6) ചെറിയ സ്കോറിനു പുറത്തായെങ്കിലും ക്രുനാൽ പാണ്ഡ്യ (13 പന്തിൽ 20 നോട്ടൗട്ട്), രവീന്ദ്ര ജഡേജ (4 പന്തിൽ 9 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് ഇന്ത്യയെ തുണച്ചു.

വിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ മൂന്നു സിക്സടിച്ച രോഹിത് ശർമ, രാജ്യാന്തര ട്വന്റി20യിൽ കൂടുതൽ സിക്സടിക്കുന്ന താരത്തിനുള്ള റെക്കോർഡ് സ്വന്തമാക്കി.

സ്കോർ ബോർഡ്

ഇന്ത്യ

രോഹിത് സി ഹെറ്റ്മയർ ബി തോമസ് 67, ധവാൻ ബി പോൾ 23, കോലി ബി കോട്രൽ 28, പന്ത് സി പൊള്ളാർഡ് ബി തോമസ് 4, മനീഷ് സി പുരാൻ ബി കോട്രൽ 6, ക്രുനാൽ നോട്ടൗട്ട് 20, ജഡേജ നോട്ടൗട്ട് 9. എക്സ്ട്രാസ് 10. ആകെ 20 ഓവറിൽ 5 വിക്കറ്റിന് 167.
വിക്കറ്റുവീഴ്ച: 1–67, 2–115, 3–126, 4–132, 5–143.
ബോളിങ്– തോമസ്: 4–0–27–2, കോട്രൽ: 4–0–25–2, നരെയ്ൻ: 4–0–28–0, പോൾ: 4–0–46–1, ബ്രാത്ത്‌വെയ്റ്റ്: 2–0–22–0, പിയറി: 2–0–16–0

വെസ്റ്റിൻഡീസ്

നരെയ്ൻ ബി സുന്ദർ 4, ലൂയിസ് സി ആൻഡ് ബി ഭുവനേശ്വർ 0, പുരാൻ സി മനീഷ് ബി ക്രുനാൽ 19, പവൽ എൽബി ബി ക്രുനാൽ 54, പൊള്ളാർഡ് നോട്ടൗട്ട് 8, ഹെറ്റ്മയർ നോട്ടൗട്ട് 6. എക്സ്ട്രാസ് 7. ആകെ 15.3 ഓവറിൽ 4 വിക്കറ്റിന് 98.
വിക്കറ്റുവീഴ്ച: 1–2, 2–8, 3–84, 4–85.
ബോളിങ്– സുന്ദർ: 3–1–12–1, ഭുവനേശ്വർ: 2–0–7–1, ഖലീൽ: 3–0–22–0, സെയ്നി: 3–0–27–0, ക്രുനാൽ: 3.3–0–23–2, ജഡേജ: 1–0–6–0

ചെന്നൈ: ഏഴു വയസ്സുകാരന്റെ വായില്‍നിന്ന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തത് 526 പല്ലുകള്‍. ചെന്നൈയിലെ സവീത ഡന്റര്‍ കോളേജ് ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയ നടന്നത്. അദ്യമായാണ് ഇത്രയധികം പല്ലുകള്‍ ഒരു വ്യക്തിയുടെ വായില്‍ കണ്ടെത്തുന്നത്.

താടിയുടെ വലതുഭാഗത്ത് കടുത്ത നീരും വേദനയുമായിരുന്നു കുട്ടിയുടെ അസുഖം. കുട്ടിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് ഇത് ആദ്യമായി കണ്ടത്. നീര് വര്‍ധിച്ചു വന്നതിനെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ‘കോംപൗണ്ട് കോംപോസിറ്റ് ഓണ്‍ഡോണ്‍ടോം’ എന്ന അപൂര്‍വ രോഗമാണെന്ന് കണ്ടെത്തി.

കുട്ടിയുടെ താടിയെല്ലിന്റെ എക്‌സ്-റേയും സിടി സ്‌കാനും പരിശോധിച്ചപ്പോള്‍ പൂര്‍ണവളര്‍ച്ചയെത്താത്ത നിരവധി പല്ലുകള്‍ കണ്ടെത്തി. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. താടിയെല്ലിനോട് ചേര്‍ന്ന് ഒരു അറ പോലുള്ള ഭാഗത്തായിരുന്നു പല്ലുകള്‍. ഏകദേശം 200 ഗ്രാം ഭാരമുള്ള ഈ അറയ്ക്കുള്ളില്‍ ചെറുതും വലുതുമായി 526 പല്ലുകള്‍ ഉണ്ടായിരുന്നു.

അഞ്ചു മണിക്കൂറോളം നീണ്ട ശസ്ത്രക്കിയയ്ക്ക് ഒടുവിലാണ് പല്ലുകള്‍ നീക്കംചെയ്തത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടി സാധാരണനിലയിലായതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. പ്രതിഭ രമണി പറഞ്ഞു. ലോകത്തുതന്നെ ആദ്യമായാണ് ഒരാളുടെ വായില്‍ ഇത്രയധികം പല്ലുകള്‍ കാണപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി.

മദ്യപിച്ച് വണ്ടിയോടിച്ച് മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ റിമാൻഡ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയായ കിംസിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആഢംബര സൗകര്യങ്ങളോടെയുളള സ്വകാര്യ ആശുപത്രിയിലെ വാസം വിവാദമായ സാഹചര്യത്തിലാണ് നടപടി. റിമാൻഡിലായിരുന്നിട്ടും അച്ഛന്‍റെയും ബന്ധുക്കളുടെയും ഒപ്പമാണ് ശ്രീറാം വെങ്കിട്ടരാമൻ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്നത്. ശ്രീറാമിന്‍റെ വാട്‍സാപ്പ് നമ്പർ പലപ്പോഴും ഓൺലൈനിലുമായിരുന്നു. എന്താണ് ശ്രീറാമിന്‍റെ ആരോഗ്യപ്രശ്നമെന്ന് പൊലീസോ ആശുപത്രി അധികൃതരോ വ്യക്തമാക്കിയിരുന്നില്ല.

സ്ട്രച്ചറില്‍ കിടത്തിയാണ് ശ്രീറാമിനെ പുറത്തേക്ക് കൊണ്ടുവന്നത്. മുഖത്ത് മാസ്ക് ഇട്ടിരുന്നു. ശ്രീറാം കണ്ണടച്ച് കിടക്കുകയായിരുന്നു. കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ശ്രീറാമിന്‍റെ കൈയ്ക്കും കാലിനും ഒടിവ് ഇല്ലെന്നാണ് ഇതുവരെ ഡോക്ടർമാർ നൽകിയ വിവരം. ഇടിച്ചതിന്‍റെ പരിക്കുകളാണുള്ളത്. വലിയ പരിക്കുകളില്ലെന്നാണ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും വിശദീകരിച്ചിരുന്നു. മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോ വിഭാഗത്തിന്‍റെ പരിശോധനയ്ക്ക് ശേഷമാകും എങ്ങോട്ടാണ് മാറ്റുക എന്ന കാര്യം തീരുമാനിക്കുക.

അപകടമുണ്ടായ ശേഷം, തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ ശ്രീറാമിനെ മെഡിക്കൽ കോളേജിലേക്കാണ് റഫർ ചെയ്തത്. എന്നാൽ ശ്രീറാം ഇത് കേൾക്കാതെ സ്വകാര്യ ആശുപത്രിയായ കിംസിലേക്കാണ് പോയത്. സുഹൃത്തുക്കളായ ഡോക്ടർമാരുടെ സംഘം ശ്രീറാമിനൊപ്പമുണ്ടായിരുന്നു കിംസിൽ എന്നാണ് വിവരം.

അതേസമയം ഐഎസുകാരൻ ശ്രീറാം വെങ്കിട്ടരാമനെതിരെ പൊലീസ്‌ ചുമത്തിയത്‌ 10 വർഷംവരെ തടവ്‌ ലഭിക്കാവുന്ന 304 വകുപ്പുക‍ളാണ്. ബോധപൂർവമായ നരഹത്യ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കൽ, അലക്ഷ്യമായി വാഹനമോടിക്കൽ തുടങ്ങി 10വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 28 ദിവസമെങ്കിലും റിമാൻഡിൽ കഴിയാതെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ചുമത്തിയത്.

കാറിൽ ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതുകൂടാതെ മദ്യപിച്ച്‌ വാഹനം ഓടിച്ചതിന്‌ മോട്ടോർ വാഹന ആക്ടിലെ 186, 188 തുടങ്ങിയവ വകുപ്പുകളും ചേർത്തിട്ടുണ്ട്‌. ശ്രീറാം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്‌ച രാത്രി ജുഡീഷ്യൽ കോടതി അഞ്ചിലെ മജിസ്‌ട്രേട്ട്‌ എ ആർ അമൽ എത്തിയാണ്‌ 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തത്‌. പൊലീസ്‌ കാവൽ ഏർപ്പെടുത്തി. ഡിസ്‌ചാർജ്‌ ചെയ്‌താൽ സബ്‌ജയിലിലേക്ക്‌ മാറ്റും.ഒരു പഴുതും ശേഷിപ്പിക്കാതെ അന്വേഷണംവേണമെന്നും വീഴ്‌ച ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ പൊലീസ്‌ മേധാവിയോട്‌ നിർദേശിച്ചിട്ടുണ്ട്‌.

ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് വര്‍ഷങ്ങളായി അബുദാബിയില്‍ മോഡലിങ് രംഗത്തു സജീവമെന്ന് പൊലീസും. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ശ്രീറാമുമായി സൗഹൃദമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉന്നതരുമായി വഫയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പറയപ്പെടുന്നു. പട്ടം മരപ്പാലം സ്വദേശിയായ വഫ കുറച്ചുനാള്‍ മുന്‍പു വിവാഹബന്ധം വേര്‍പെടുത്തി.വഫ അബുദാബിയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമായിരുന്നു താമസം. ബന്ധത്തില്‍ വിള്ളലുണ്ടായതോടെ ഈയിടെയാണ് നാട്ടിലെത്തിയത്.

തിരുവനന്തപുരം-കൊല്ലം ജില്ലാ അതിര്‍ത്തിയായ നാവായിക്കുളത്താണ് കുടുംബവീട്. ഇവിടത്തെ വിലാസത്തിലാണ് അപകടത്തില്‍പ്പട്ട കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. അതിവേഗത്തിന് മോട്ടോര്‍വാഹന വകുപ്പ് നേരത്തേയും ഈ കാറിന് പിഴചുമത്തിയിട്ടുണ്ട്.ഒട്ടേറെ ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥരുമായി പരിചയമുണ്ട്.

അപകടത്തില്‍ വഫ ഫിറോസിനെതിരെയും കേസെടുത്തു. മദ്യപിച്ച്‌ വാഹനമോടിച്ചത് പ്രോത്സാഹിപ്പിച്ചതിനാണ് കേസെടുത്തത്. ഐ.പി.സി 184, 188 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.

 

തൃശ്ശൂർ: ചാലക്കുടിയിൽ ശക്തമായ കാറ്റ്. നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. വെട്ടുകടവ് ഭാ​ഗത്ത് രാവിലെ ഒമ്പത് മണിയോടെയാണ് കാറ്റ് ആഞ്ഞുവീശിയത്. ആളപായമില്ല.

ചാലക്കുടി പുഴയുടെ ഭാഗത്ത് നിന്ന് വീശിയ കാറ്റ് വെട്ടുകടവ് ഭാഗത്താകെ ആഞ്ഞടിക്കുകയായിരുന്നു. പത്ത് മിനിറ്റോളം നീണ്ടുനിന്ന ശക്തമായ കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

വീടുകളുടെ മുകളിൽ പാകിയിരുന്ന ഷീറ്റുകൾ പറന്നുപോയി. പല ഭാഗത്തും മരങ്ങൾ വീണു. വൈദ്യുതി ലൈനുകൾക്ക് കേട് പറ്റിയതോടെ പല ഭാഗത്തും വൈദ്യുതി ലഭ്യത താറുമാറായി. വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കടകൾക്ക് മുന്നിൽ വിൽപനക്ക് വച്ചിരുന്ന വസ്തുക്കൾ പറന്നു പോയി.

പഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി. റോഡിൽ വീണ മരങ്ങൾ നീക്കം ചെയ്യാനും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ പ്രദേശത്ത് തുടരുകയാണ്

മുംബൈയിൽ കനത്ത മഴ തുടരുന്നു. ഖാർഘർ വെള്ളച്ചാട്ടം കാണാൻ പോയ മലയാളി വിദ്യാർത്ഥിനി അടക്കം നാലു പേർ മുങ്ങി മരിച്ചു. പാലക്കാടു സ്വദേശിനി ആരതി നായരാണ് മരിച്ചത്. നവി മുംബൈയിൽ സ്ഥിര താമസക്കാരാണ് ആരതിയും കുടുംബവും.

ശക്തമായി തുടരുന്ന മഴയിൽ മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിനടിയിലായി. ട്രെയിൻ വിമാനസർവീസുകൾ ദിവസങ്ങളായി താറുമാറായിട്ട്. അംബർനാഥ്‌ ബദലാപൂർ ചുനബാട്ടി എന്നിവടങ്ങളിൽ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ലോക്കൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടിരിക്കുകയാണ്.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മണിക്കുറുകൾ വൈകിയാണ് സർവീസുകൾ നടത്തുന്നത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം

സ്കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലുള്ളവർ പുറത്തിറങ്ങും മുൻപേ മങ്ങാരം ഗവ.യുപി പ്രധാനാധ്യാപിക ഗേറ്റ് പൂട്ടി പോയെന്നു പരാതി. കുട്ടിയും ബന്ധുവും അധ്യാപികയും ഹെൽപ്പറും മുക്കാൽ മണിക്കൂർ ഉള്ളിൽ കുടുങ്ങി. മങ്ങാരം ഗവ. യുപി സ്കൂളിനോടു ചേർന്നു പ്രവർത്തിക്കുന്ന അങ്കണവാടിയിൽ ഇന്നലെ 3 മണിയോടെയാണ് സംഭവം. അങ്കണവാടിയിലെ കുട്ടികളും ജീവനക്കാരും വീട്ടിൽ പോയിരുന്നോ എന്ന് ഉറപ്പാക്കാതെ പ്രധാനാധ്യാപിക ഡി.രജിത പ്രധാന ഗേറ്റ് പൂട്ടി പോയതാണ് വിവാദമായത്.

സമയമായിട്ടും കുട്ടിയും ബന്ധുവും വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇവർ അങ്കണവാടിയിൽ കുടുങ്ങിയ വിവരമറിയുന്നത്. ഗേറ്റ് തുറക്കുന്നതിനായി പ്രധാനാധ്യാപികയെ പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്നു നഗരസഭാംഗങ്ങളെയും പൊലീസിനെയും വിവരം അറിയിച്ചു. നഗരസഭാംഗങ്ങളായ ജി.അനിൽ കുമാർ, വി.വി.വിജയകുമാർ എന്നിവർ സ്ഥലത്തെത്തി.

അവരുടെ സാന്നിധ്യത്തിലാണ് പൂട്ടു തകർത്തു ഉള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. ഇതു സംബന്ധിച്ചു പൊലീസിലും പന്തളം ഐസിഡിഎസ് ഓഫിസർക്കും അധ്യാപിക പരാതി നൽകി. ഐസിഡിഎസ് ഓഫിസർ റാഹില കലക്ടർക്കും ബാലാവകാശ കമ്മിഷനും ഏഇഒയ്ക്കും പരാതി നൽകി. പ്രധാനാധ്യാപികയും അങ്കണവാടി അധ്യാപികയും തമ്മിലുള്ള ശീതസമരത്തെത്തുടർന്നാണ് സംഭവമുണ്ടായതത്രേ.

അങ്കണവാടിയും വഴിയും ശുചീകരിക്കണമെന്ന് പ്രധാനാധ്യാപിക ഡി.രജിത അങ്കണവാടി അധ്യാപിക വരദയോട് ആവശ്യപ്പെട്ടിരുന്നു. 18 കുട്ടികളുടെ കാര്യം നോക്കേണ്ടതിനാൽ ഇത് അങ്കണവാടി ജീവനക്കാർക്ക് ചെയ്യാനാകില്ലെന്ന് വരദ അറിയിച്ചു. തുടർന്ന് അങ്കണവാടിലേക്കുള്ള വൈദ്യുതിയും വെള്ളവും പ്രധാനാധ്യാപിക നിഷേധിച്ചെന്നും വരദ പറഞ്ഞു. പന്തളം നഗരസഭയ്ക്കു കീഴിലാണ് മങ്ങാരം ഗവ. യുപി സ്കൂൾ. അവിടെയാണ് അങ്കണവാടിയും പ്രവർത്തിക്കുന്നത്.

അങ്കണവാടിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്നു കാട്ടി പ്രധാനാധ്യാപികയ്ക്ക് നോട്ടിസ് നൽകിയിരുന്നതായി കൗൺസിലർ അനിൽ കുമാർ പറഞ്ഞു. ഇതിൽ പ്രകോപിതയായിട്ടാണ് അവർ അങ്കണവാടിയുടെ പ്രവർത്തന സമയം കഴിയുന്നതിനു മുൻപ് വാതിൽ പൂട്ടി പ്രതികാര നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, അത്യാവശ്യ കാര്യത്തിനു പുറത്തുപോകേണ്ടി വന്നതിനാലാണ് ഗേറ്റ് പൂട്ടിയതെന്നും സ്കൂൾ വളപ്പിൽത്തന്നെയുള്ള ചെറിയ ഗേറ്റ് തുറന്നിട്ടിരുന്നെന്നും സ്കൂൾ പ്രധാനാധ്യാപിക ഡി.രജിത പറഞ്ഞു.

സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വാർത്തയുടെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി സ്വമേധയാ കേസെടുത്തതായി ചെയർമാൻ ടി. സക്കീർ ഹുസൈൻ അറിയിച്ചു. സ്റ്റേഷൻ ഓഫിസറോട് നാളെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനാധ്യാപികയുടെ നടപടി ബോധപൂർണമാണെന്നു കണ്ടെത്തിയാൽ ബാലനീതി നിയമപ്രകാരം സംഭവത്തെ ഗൗരവമായി കണ്ട് നടപടിയുണ്ടാകും.

ജൂലൈ 29നും 31നും നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ പാക്കിസ്ഥാനിൽനിന്നു ഭീകരർ നിരന്തരം ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇതിൽ ഒരെണ്ണം വിജയകരമായിരുന്നെന്നും നാലോ അഞ്ചോ ഭീകരർ ഇന്ത്യയിലേക്കു കടന്നിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരിയിൽ പുൽവാമയിൽ നടത്തിയതു പോലെ വൻ ഭീകരാക്രമണങ്ങൾക്കാണ് ഇവർ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് ഇന്റലിജൻസ് വിവരം. പുൽവാമയിൽ ഫെബ്രുവരിയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.

കഴിഞ്ഞ ദിവസം കശ്മീരിലെ കേരൻ സെക്ടറിൽ നുഴഞ്ഞു കയറ്റ ശ്രമം നടത്തുന്നതിനിടെ പാക്കിസ്ഥാൻ ബോർഡർ ആക്‌ഷൻ ടീം (ബിഎടി) അംഗങ്ങളെയാണ് ഇന്ത്യ വധിച്ചത്. ഇന്ത്യൻ സൈന്യത്തെ ലക്ഷ്യമാക്കിയാണ് ഇരുപതോളം പേരടങ്ങുന്ന ബിഎടിയും ഭീകരരും നീക്കം നടത്തിയത്. പ്രദേശത്തു കനത്ത മൂടൽമഞ്ഞുണ്ടായിരുന്ന സമയത്തായിരുന്നു പാക്ക് നീക്കം. നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളും പിന്നാലെ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു.

പാക്ക് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ തിരികെ കൊണ്ടുപോകണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ള പതാകയുമായി വന്ന് മൃതദേഹങ്ങൾ‍ കൊണ്ടുപോകണമെന്നാണ് ആവശ്യം. പക്ഷേ ഇന്ത്യയുടെ നിലപാടിനോടു പാക്കിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. കശ്മീരിലെ കേരൻ സെക്ടറിൽ ശക്തമായ വെടിവയ്പ് തുടരുന്നതായാണു വിവരം. കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ സുരക്ഷാ സംവിധാനത്തിനു കീഴിലാണ് ജമ്മു കശ്മീർ. 35,000 ത്തിൽ അധികം അർധൈസൈനികരെ സംസ്ഥാനത്തു വിന്യസിച്ചു.

ഇർഫാൻ പതാനുൾപ്പെടെ നിരവധി താരങ്ങോടും ഉദ്യോഗസ്ഥരോടും ജമ്മു കശ്മീർ വിടണമെന്ന് നിർദേശം. അധിക സേനാവിന്യാസത്തെത്തുടര്‍ന്ന് കശ്മീർ പ്രക്ഷുബ്ധമായ സാഹചര്യത്തിലാണ് താരങ്ങളോട് എത്രയും വേഗം സംസ്ഥാനം വിടാൻ നിർദേശിച്ചത്.നിലവിൽ‌ ജമ്മു കശ്മീർ ടീമിലെ താരവും ഉപദേശകനുമാണ് പതാൻ. താരങ്ങളും പരിശീലകരും ഉദ്യോഗസ്ഥരും ഞായറാഴ്ചയോടെ സംസ്ഥാനം വിടുമെന്നാണ് വിവരം. ആ‌ഭ്യന്തര സീസൺ തുടങ്ങാനിരിക്കെയുണ്ടായ സാഹചര്യം ജമ്മു കശ്മീർ ടീമിന് വലിയ തിരിച്ചടിയാണ്.

ഇതുവരെ നൂറിലധികം താരങ്ങളോട് കശ്മീരിൽ നിന്ന് മടങ്ങാൻ‌ നിർദേശിച്ചതായി അധികൃതർ വ്യക്തമാക്കി. ഭീകരാക്രമണ ഭീഷണിയുടെ സാഹചര്യത്തിൽ അമർനാഥ് തീർഥാടകരോടും വിനോദസഞ്ചാരികളോടും തിരികെ പോരാൻ സർക്കാർ നിർദേശിച്ചിരുന്നു.

സംഘർഷ സാധ്യതകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിൽ സന്ദർശനം നടത്തുമെന്ന് റിപ്പോർട്ട്. സന്ദർശനത്തിന്റെ വിശദമായ പരിപാടികൾ തയാറാക്കി വരുന്നതേയുള്ളൂവെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യം ജമ്മുവിലെത്തുന്ന ആഭ്യന്തര മന്ത്രി അവിടെനിന്ന് കശ്മീര്‍ താഴ്‍വരയിലേക്കു പോകും.
ഭീകരാക്രമണ ഭീഷണിയുള്ളതിനാൽ വിനോദ സഞ്ചാരികളും അമർനാഥ് തീർഥാടകരും എത്രയും പെട്ടെന്ന് കശ്മീർ വിടണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദേശം. ഇത് കശ്മീരിലെ ജനങ്ങളിലും ഭീതി പടർത്തി. കടകളിലും എടിഎമ്മുകൾക്കു മുന്നിലും കഴിഞ്ഞ ദിവസങ്ങളിൽ നീണ്ട ക്യൂവാണു കണ്ടത്. മുൻകരുതലായി അവശ്യ വസ്തുക്കളും പണവും ശേഖരിക്കുകയാണ് കശ്മീർ ജനത

ടെക്സസിനെ ഞെട്ടിച്ച കൂട്ടക്കൊല നടന്ന് മണിക്കൂറുകൾക്കം യുഎസിൽ വീണ്ടും വെടിവയ്പ്. ഓറിഗനിലെ ഒഹായോവിൽ പ്രാദേശിക സമയം പുലർച്ചെ ഒന്നിനു നടന്ന വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. 16 പേർക്കു പരുക്കേറ്റു. പ്രദേശത്തെ ഒരു ബാറിലേക്കു പ്രവേശനം തടഞ്ഞതിനെത്തുടർന്ന് ഒരാൾ വെടിയുതിർക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഓറിഗനിലേക്കുള്ള യാത്രകളെല്ലാം ഒഴിവാക്കണമെന്ന് ഡേടൻ പൊലീസ് മുന്നറിയിപ്പ് നൽകി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. വെടിവച്ചയാളും മരിച്ചതായി പൊലീസ് വ്യക്തമാക്കി.

ടെക്സസിലെ എൽ പാസോയിൽ 20 പേരുടെ മരണത്തിനിടയായ വെടിവയ്പിനു തൊട്ടുപിന്നാലെയാണ് സംഭവം. ഓറിഗനിൽ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഫ്ബിഐ സ്ഥലത്തെത്തി. സംഭവം നടക്കുമ്പോൾ പൊലീസ് പരിസരത്തുണ്ടായിരുന്നെന്നും വേണ്ട നടപടികൾ സ്വീകരിക്കാനായെന്നും ഡേടൻ പൊലീസ് ട്വിറ്ററിൽ വ്യക്തമാക്കി.

ഓറിഗനിലെ ഈസ്റ്റ് ഫിഫ്ത് സ്ട്രീറ്റിലെ നെഡ് പെപ്പേഴ്സ് ബാറിനു സമീപമായിരുന്നു വെടിവയ്പ്. എന്നാൽ ഇവിടത്തെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ബാർ ഔദ്യോഗിക ഫെയ്സ്ബുക് അക്കൗണ്ടിൽ കുറിച്ചു. ആളുകൾ പരിഭ്രാന്തിയോടെ ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പലതവണ വെടിയൊച്ചയും കേൾക്കാം.

 

ബേസില്‍ ജോസഫ്

ചേരുവകൾ

ചിക്കൻ – – എട്ട് കക്ഷണങ്ങളായി മുറിച്ചത്

  മൈദാ –  200 ഗ്രാം

 കോൺഫ്ലവർ -200 ഗ്രാം

  ബ്രെഡ്ക്രംസ്-300 ഗ്രാം

 മുട്ട – 4  എണ്ണം

  മില്‍ക്ക് – അര ലിറ്റർ

  കോൺഫ്ലെക്സ് – 100 ഗ്രാം

 തൈര് – 3 ടീസ്പൂൺ

 ഒരു നാരങ്ങ പിഴിഞ്ഞത്

 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

മുളക്പൊടി -അരടീസ്പൂൺ

കുരുമുളക് പൊടി -അര ടീസ്പൂൺ

ഉപ്പ്ആവശ്യത്തിന്

 ഓയില്‍ – വറുക്കാന്‍ ആവശ്യത്തിന്

പാചകം ചെയ്യുന്ന രീതി

  ചിക്കന്‍ തൊലി കളയാതെ  8 ആയി മുറിച്ചു വരഞ്ഞു വെക്കുക . ഒരു ബൗളില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , തൈര്, നാരങ്ങ ജ്യൂസ്‌, ഉപ്പ് ,കുരുമുളക് പൊടി, മുളകു പൊടി , 50 ഗ്രാം മൈദാ ,50 ഗ്രാം കോൺഫ്ലോർ ഒരു മുട്ട എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒരു ബാറ്റർ ഉണ്ടാക്കി വയ്ക്കുക .ഈ മിശ്രിതത്തിലേക്ക് ചിക്കൻ ചേർത്ത് കവർ ചെയ്ത് അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക .ഒരു പരന്ന പാത്രം എടുത്തു അതിലേയ്ക്ക് ബാക്കി വന്ന മൈദാ, കോണ്‍ഫ്ലവര്‍, കോണ്‍ഫ്ലെക്സ്, റൊട്ടിപൊടി എന്നിവ അല്പം ഉപ്പും ചേർത്ത്  മിക്സ്‌ ചെയ്തു വയ്ക്കുക .ഒരു ബൗൾ എടുത്ത് ബാക്കിയുള്ള മുട്ടയും പാലും ചേർത്ത് നന്നായി ബീറ്റ് ചെയ്തു വയ്ക്കുക .ഇനി ബാറ്ററില്‍ മിക്സ്‌ ചെയ്ത ചിക്കന്‍ എടുത്തു ആദ്യം മുട്ടയില്‍ മുക്കി പിന്നെ കോൺ ഫ്ലെക്സ്, മൈദാ, ബ്രെഡ് ക്രംസ് മിശ്രിതത്തിൽ നന്നായി ഉരുട്ടി ചെറു തീയിൽ  ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറത്തു കോരി ചൂടോടെ ഫിംഗർ ചിപ്സ് , ടുമാറ്റോ കെച്ചപ്പിനൊപ്പം കുട്ടികളുടെ പ്രിയ ഭക്ഷണം ഹോം മെയ്ഡ്  കെ ഫ് സി   സെര്‍വ് ചെയ്യാം

Malayalam UK Android App

Attachments area
RECENT POSTS
Copyright © . All rights reserved