Latest News

നടി അതിഥി മേനോനെ വിവാഹം കഴിച്ചെന്ന വാദം തെളിയിക്കാൻ വിഡിയോ പുറത്തുവിട്ട് നടൻ അഭി ശരവണൻ. തികച്ചും സ്വകാര്യമായി ചിത്രികരിച്ച വിഡിയോയിൽ അതിഥിയുടെ കഴുത്തിൽ അഭി താലികെട്ടുന്നതായി കാണിക്കുന്നുണ്ട്. ഒരു റൂമിൽ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങളാണ് ഇന്റർനെറ്റിലൂടെ പുറത്തായത്.

നേരത്തെ പത്രസമ്മേളനം വിളിച്ചു ചേർത്ത് ഇരുവരുടേയും വിവാഹം കഴിഞ്ഞതായി അഭി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വിവാഹ സര്‍ട്ടിഫിക്കറ്റും ഒരുപാട് ചിത്രങ്ങളും നടന്‍ പരസ്യപ്പെടുത്തി.

എന്നാല്‍ അഭി ശരവണനെ താന്‍ വിവഹം കഴിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അതിഥി. തനിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും അതിഥി ആരോപിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അഭി ശരവണനെ വീട്ടില്‍ നിന്ന് കാണാതെ പോയിരുന്നു. മകന്റെ തിരോധാനത്തിന് പിന്നില്‍ അതിഥിയാണെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. തുടര്‍ന്നാണ് അതിഥി പോലീസില്‍ പരാതി നല്‍കിയത്.

‘അയാളെ ഞാന്‍ വിവാഹം കഴിച്ചു, വഞ്ചിച്ചു, തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നിങ്ങനെയൊക്കെയാണ് പറയുന്നത്. ഞങ്ങള്‍ പ്രണയത്തിലായിരുന്നു എന്നത് സത്യമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് എല്ലാം സംസാരിച്ച് പിരിഞ്ഞതായിരുന്നു. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അറിയില്ല.ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണെന്ന് പറഞ്ഞ് വ്യജ വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട്. അതിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.’–അതിഥി മാധ്യമങ്ങളോട് പറഞ്ഞു.

2016 ല്‍ പുറത്തിറങ്ങിയ പട്ടധാരി എന്ന സിനിമയില്‍ അഭി ശരവണനും അതിഥിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കളവാണി മാപ്പിളൈ, എന്ന സത്തം ഇന്തനേരം എന്നിവയാണ് അതിഥിയുടെ മറ്റുസിനിമകൾ. ഇടുക്കി സ്വദേശിയായ അതിഥിയുടെ യഥാർഥപേര് ആതിര സന്തോഷ് എന്നാണ്.

അര്‍ജന്റീനയിലെ കൃഷിയിടത്തിന് സമീപത്ത് നിന്നും കര്‍ഷകരായ സ്ത്രീകള്‍ കണ്ടെത്തിയത് എന്ത് ജീവിയാണെന്ന് സംശയത്തിലായി പ്രദേശവാസികള്‍. കാഴ്ചയില്‍ പാമ്പിനെപ്പോലെ എന്നാല്‍ വായ തുറന്നു നോക്കിയാലോ മനുഷ്യന്റേതു പോലെയുള്ള പല്ലുകളും അതിനുള്ളതിനാലാണ് ഈ ആശയക്കുഴപ്പം ഉണ്ടായത്.   തെക്കേ അമേരിക്കയില്‍ കണ്ടു വരുന്ന ഒരിനം ലങ് ഫിഷാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. തെക്കന്‍ അമേരിക്കയിലെ പരാന നദിയിലും ആമസോണിലും പരഗ്വായിലും മാത്രമാണ് ഇവയെ ഇന്നേ വരെ കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് മൂന്നു വര്‍ഷം വരെ മണ്ണിനടിയില്‍ കഴിയാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

മിക്കവാറും ചതുപ്പ് പ്രദേശങ്ങളിലാണ് ഇവയുടെ വാസം. അര്‍ജന്റീനയിലെ സാന്‍ നദിക്ക് സമീപമുള്ള കൃഷിയിടത്തില്‍ നിന്നുമാണ് യുവതി ഈ ജീവിയെ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പാമ്പിന്റെ ഉടലും നിറയെ ചുളിവുകളുമുള്ള ത്വക്കാണ് ഇതിനുള്ളത്.  എന്നാല്‍ നീളം കുറവായതിനാല്‍ ഇത് ഈല്‍ മത്സ്യമാണോ എന്ന് ആദ്യം സംശയിക്കും. ജീവിയുടെ വായ് തുറന്ന് യുവതി എടുത്ത ചിത്രങ്ങള്‍ കണ്ട് പേടി തോന്നുന്നുവെന്നാണ് സമൂഹ മാധ്യമത്തില്‍ വന്ന കമന്റ്. എന്തായാലും എങ്ങനെ ഈ ജീവി ഇവിടെയെത്തിയെന്നതു സംബന്ധിച്ച ദുരൂഹത തുടരുകയാണ്.

ഷൂട്ടിങ്ങിനിടെ താരം അപകടത്തില്‍പ്പെട്ടു. കല്ലാര്‍കുട്ടി ഡാമിലെ ഷൂട്ടിങ്ങിനിടയിലാണ് നടന്‍ അഷ്‌കര്‍ സൗദന്‍ വെള്ളത്തില്‍ മുങ്ങിപ്പോയത്. രാത്രി 9 മണിയോടെയായിരുന്നു അപകടം. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് താരത്തെ രക്ഷപ്പെടുത്തിയത്.

മൂന്നാം പ്രളയം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം. സംവിധായകന്‍ രതീഷ് രാജു, നിര്‍മാതാവ് ദേവസ്യ, സഹതാരം ബേസില്‍ മാത്യു എന്നിവരാണ് താരത്തെ രക്ഷപ്പെടുത്തിയത്.

പ്രോ വോളിബോൾ ലീഗിലെ പ്രഥമ പതിപ്പിലെ വിജയികൾ ആരെന്ന് ഇന്നറിയാം. കലാശപോരാട്ടത്തിൽ കാലിക്കറ്റ് ഹീറോസ് ചെന്നൈ സ്‌പാർട്ടൻസിനെ നേരിടും. വൈകിട്ട് 6.50ന് ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം.

ലീഗിൽ തോൽവിയറിയാതെയാണ് കോഴിക്കോടിന്റെ മുന്നേറ്റം. പ്രാഥമിക റൗണ്ടിലെ തകർപ്പൻ ജയങ്ങൾക്ക് ശേഷം സെമിയിൽ യു മുംബ വോളിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് കോഴിക്കോട് ഫൈനലിന് യോഗ്യത നേടിയത്. നായകൻ ജെറോം വിനീതിന്റെ തകർപ്പൻ ഫോം കോഴിക്കോടിന്റെ പ്രതീക്ഷകൾ സജീവമാക്കുമ്പോൾ അമേരിക്കൻ താരം പോൾ ലോട്‌മാനും മലയാളി താരം അജിത്‌ലാലും ചേരുന്നതോടെ ടീം കൂടുതൽ ശക്തമാകും.

കന്നി കിരീടം കോഴിക്കോട് തന്നെ എത്തിച്ചിരിക്കുമെന്ന് കാലിക്കറ്റ് ഹീറോസ് നായകൻ ജെറോം വിനീത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രോ വോളിബോൾ ലീഗിന്റെ ഫൈനൽ വരെ എത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം അതിന് സഹായിച്ച ടീം അംഗങ്ങൾക്കും ചെമ്പട ആരാധക കൂട്ടായ്മയ്ക്കും പ്രത്യേകം നന്ദി അറിയിച്ചു.

ചെന്നൈയുടെ ഫൈനൽ പ്രവേശനം അത്ര എളുപ്പമല്ലായിരുന്നു. പ്രാഥമിക റൗണ്ടിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നിലും തോറ്റ ചെന്നൈ ലീഗിന്റെ അവസാന ഘട്ടത്തിൽ അസാമാന്യ കുതിപ്പാണ് നടത്തിയത്. സെമിഫൈനലിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സിനോട് 2-1ന് പിന്നിട്ട് നിന്ന ശേഷമാണ് ചെന്നൈ വിജയത്തിലേയ്ക്ക് കുതിച്ചത്.

മലയാളി താരം അഖിനും വിദേശതാരം റൂഡിയുമാണ് ടീമിന്റെ പ്രധാന കരുത്ത്. നായകൻ ഷെൽട്ടണും നവീനും ഒപ്പം ചേരുന്നതോടെ കിരീടം ചെന്നൈയ്ക്കും കൈയ്യെത്തും ദൂരത്താണ്. കോഴിക്കോട് ശക്തരായ എതിരാളികളാണെങ്കിലും കിരീടം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചെന്നൈ നായകൻ വ്യക്തമാക്കി കഴിഞ്ഞു.

സ്വന്തം തട്ടകത്തിലാണ് കളി നടക്കുന്നത് എന്നത് ചെന്നൈയ്ക്ക് അനുകൂലമാണ്. എന്നാൽ പ്രോ വോളിബോൾ ലീഗിലെ ഏറ്റവും ശക്തമായ ആരാധക കൂട്ടായ്മയായ ചെമ്പടയാണ് കോഴിക്കോടിന്റെ കരുത്ത്. ടീമിന്റെ ഇതുവരെ പ്രകടനങ്ങൾക്കെല്ലാം ഗ്യാലറി തിങ്ങിനിറഞ്ഞ ആരാധകർ കലാശപോരാട്ടത്തിനും എത്തുമെന്ന കാര്യത്തിൽ സംശയമില്ല.

 

പെരിയ ഇരട്ടക്കൊലക്കേസിൽ സാംസ്കാരിക നായകർക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിനെ വിമർശിച്ച മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിൽ കമന്റിട്ട് വിടി ബൽറാമിന്റെ കടുംവെട്ട്. മുഖ്യമന്ത്രിയുടെ പോസ്റ്റിന് ഇപ്പോൾ 14000 പേരാണ് റിയാക്ട് ചെയ്തതെങ്കിൽ ഇതേ പോസ്റ്റിനു വിടി ബൽറാമിന്റെ കമന്റിനോട് റിയാക്ട് ചെയ്തത് 30000 പേരാണ്.

പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികരിക്കാതിരുന്ന സാംസ്കാരിക നായകർക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേരള സാഹിത്യ അക്കാദമിയിലേക്ക് മാർച്ച് നടത്തിയിരുന്നു. അക്കാദമി അദ്ധ്യക്ഷന്റെ കാറിന് മുകളിൽ വാഴപ്പിണ്ടി സമർപ്പിച്ച് സംഘം മടങ്ങി. ഇതിനെതിരെയാണ് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പ്രതികരിച്ചത്.

“കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്‍റെ സംസ്കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്നവുമില്ല.” എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.

എന്നാൽ വിടി ബൽറാം ഈ പോസ്റ്റിന് മറുപടിയുമായി എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ കമന്റിൽ അവസാന ഭാഗം ഇങ്ങിനെ. “സിപിഎമ്മിന് സ്തുതി പാടാൻ മാത്രം വാ തുറക്കുന്ന സാംസ്ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങൾ അവരർഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യും, നിങ്ങൾ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീർത്തും ജനാധിപത്യപരമായി മാത്രം. നിങ്ങൾ കണ്ണുരുട്ടിയാൽ കേരളം മുഴുവൻ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു.”

പുല്‍വാമയിലെ ജവാന്‍മാരുടെ മരണവും കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും ഭീകരത തന്നെയെന്ന് മോഹന്‍ലാല്‍. പെരിയയിലെ ഇരട്ടക്കൊലപാതകം പരോക്ഷമായി സൂചിപ്പിച്ചാണ് മോഹന്‍ലാലിന്റെ ബ്ലോഗ്. ‘അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു, നാം ജീവിക്കുന്നു’ എന്ന തലക്കെട്ടിലാണ് ബ്ലോഗിന്‍റെ തുടക്കം. ജവാൻമാർ രാജ്യത്തിൻറെ കാവൽക്കാരാണെങ്കിൽ ഇവിടെ കൊല്ലപ്പെടുന്നത് കുടുംബത്തിന്‍റെ കാവല്‍ക്കാരാണെന്ന് ബ്ലോഗില്‍ പറയുന്നു.

ബ്ലോഗ് പോസ്റ്റിന്‍റെ പൂർണരൂപം

അവർ മരിച്ചുകൊണ്ടേയിരിക്കുന്നു…. നാം ജീവിക്കുന്നു
കുറച്ച് കാലമായി എഴുതിയിട്ട്…. പറയാനും എഴുതാനും ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ…. എന്തിന്. ആരോട് പറയാൻ!!! ആര് കേൾക്കാൻ. ഇപ്പോൾ എഴുതണം എന്ന് തോന്നി….. അതിനാൽ ഒരു കുറിപ്പ്….
വടക്ക് നിന്നും വീണ്ടും മൃതേദഹ പേടകങ്ങൾ വിറങ്ങലിച്ച് നിൽക്കുന്ന വീട്ടുമുറ്റങ്ങളിലെത്തി…. പ്രിയപ്പെട്ടവന്റെ ചിതറിയ ശരീരം ആ പേടകങ്ങളിൽ വെള്ള പുതുച്ചുകിടന്നു.
തീഗോളമായി ചിതറും മുമ്പ് അവർ ആരോടൊക്കെയോ സംസാരിച്ചിരുന്നു; അമ്മയോട്, അച്ഛനോട്, ഭാര്യയോട്, പൊന്നുമക്കളോട്…..

ആരോടൊക്കെയോ അവർ വിശേഷങ്ങൾ പങ്കുവച്ചു….വേഗം വരാം എന്ന് ആശ്വസിപ്പിച്ചു. ‘ഒന്നും സംഭവിക്കില്ല’ എന്ന് പ്രതീക്ഷിച്ചു.

കശ്മീരിന്റെ തണുപ്പിനെ നേരിടാൻ അവർക്ക്, ആ ജവാന്മാർക്ക് പ്രിയപ്പെട്ടവരുടെയും, കാത്തിരിക്കുന്നവരുടെയും, സ്നേഹച്ചൂട് മതിയായിരുന്നു….
ആ ചൂടിൽ, അവർ ചിറകൊതുക്കവെ മരണം അവന്റെ രൂപത്തിൽ വന്നു. സ്വയം ചിതറി, മറ്റുള്ളവരെ കൊല്ലുന്ന നാണമില്ലാത്ത, ഭീരുവിന്റെ രൂപത്തിൽ…. തണുത്ത നിലങ്ങളിൽ അവർ ചിതറി…. ഭൂമി വിറച്ചു: പർവതങ്ങൾ ഉലഞ്ഞു. തടാകങ്ങൾ നിശ്ചലമായി…… ദേവദാരുക്കൾ പോലും കണ്ണടച്ച് കൈകൂപ്പി…. പിന്നീടവർ മൃതദേഹ പേടകങ്ങളിലേറി വീടുകളിലേക്ക് പോയി. എല്ലാ പ്രതീക്ഷകളും ഒരു വലിയ വിലാപത്തിൽ മുങ്ങി. ആ വിടുകളിൽ സൂര്യൻ അസ്തമിച്ചു. ഇനിയൊരു ഉദയമില്ലാതെ………..

ആ വീരജവാന്മാർ പോയ വഴികളിലൂടെ ഒന്നിലധികം തവണ ഞാൻ കടന്നുപോയിട്ടുണ്ട്. നടനായിട്ടാണെങ്കിലും അവർ നിന്നയിടങ്ങളിൽ നിന്ന്, ആ ചങ്കിടുപ്പുകളെ സ്വാംശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്…..
അവരുടെ വേദനകൾ, സങ്കടങ്ങൾ, പരാതികൾ കേട്ടിട്ടുണ്ട്.

അവർ പകർന്ന കരുതലിന്റെ സുരക്ഷിതത്വം അനുഭവിച്ചിട്ടുണ്ട്. ഓരോ നിമിഷവും, അവരുടെ പാദങ്ങളിൽ പ്രണമിക്കാൻ തോന്നിയിട്ടുണ്ട്.

ശമ്പളത്തിന് മാത്രമല്ല നമ്മുടെ ധീരജവാന്മാർ ജോലി ചെയ്യുന്നത്, മരണം മുന്നിൽ വന്ന് നിൽക്കുമ്പോൾ അവർ അതിനെക്കുറിച്ച് ഓർക്കാറേയില്ല. ശത്രുക്കൾ പതുങ്ങുന്ന അതിർത്തിയിലേക്ക് കണ്ണുനട്ടിരിക്കുമ്പോൾ തനിക്ക് പിറകിൽ ഒരു മഹാരാജ്യമാണ് പരന്നുകിടക്കുന്നത് എന്ന കാര്യം അവനറിയാം. താൻ മരിച്ചാലും രാജ്യം ജീവിക്കണം, സുരക്ഷിതമാകണം, സുഖമായുറങ്ങണം, ഉണരണം, ഉയരങ്ങളിലേക്ക് വളരണം.

ഓരോ ജവാനും ഓരോ നിമിഷവും ഇതുപറയുന്നു. അതാണ് നമ്മെ ജീവിപ്പിക്കുന്നത്.
ആ ജന്മകടത്തിന് മുന്നിൽ സാഷ്ടാംഗ പ്രണാമം…….

ഞങ്ങൾക്കറിയാം….. നിങ്ങൾ മരിച്ചുകൊണ്ടേയിരിക്കുന്നു. ഞങ്ങൾ ജീവിക്കുന്നു. നിസാര കാര്യങ്ങൾക്ക് കലഹിച്ചുകൊണ്ട്, നിരർത്ഥ‌ക മോഹങ്ങളിൽ മുഴുകിക്കൊണ്ട്…………..

രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ജവാന്മാർ കൊല്ലപ്പെടുമ്പോൾ, നമ്മുടെ നാട്ടിലും കൊലപാതകങ്ങൾ നടക്കുന്നു.

രണ്ടും ഭീകരത തന്നെ…. ജവാന്മാർ രാജ്യത്തിന്റെ കാവൽക്കാരാണെങ്കിൽ ഇവിടെ കൊല്ലപ്പെടുന്നവർ കുടുംബത്തിന്റെ കാവൽക്കാരായിരുന്നു.

അതിർത്തിക്കപ്പുറത്തുള്ള ഭീകരത ഇല്ലാതാക്കാം….
നമുക്കിടയിലുള്ള ഭീകരരെ എന്തു ചെയ്യും.

അവരെ ഒറ്റപ്പെടുത്തു…. തള്ളിക്കളയുക…. ആരായിരുന്നാലും ശരി, സഹായിക്കാതിരിക്കുക…..

മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാൻ ഇടവരാതിരിക്കട്ടെ.

അവരുടെ കരച്ചിലും കാത്തിരിപ്പും നമ്മുടെ പേടിസ്വപ്നങ്ങളിൽ നിറയാതിരിക്കട്ടെ.

അതെ…. അവർ മരിച്ചുകൊണ്ടേരിയിക്കുന്നു…. നാം ജീവിക്കുന്നു.

ജീവിച്ചിരിക്കുന്ന, ഹൃദയമുള്ള മനുഷ്യർക്ക് വേണ്ടി ഞാൻ ചോദിക്കുന്നു……. മാപ്പ്….. മാപ്പ്. ലജ്ജയോടെ, തകർന്ന ഹൃദയത്തോടെ, ഞങ്ങൾ ജീവിതം തുടരട്ടെ…..

സ്നേഹപൂർവം
മോഹൻലാൽ

പെരിയ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതികളുടെ മൊഴി പ്രകാരം സംഭവത്തെക്കുറിച്ചു പൊലീസിനു ലഭിച്ച വിവരങ്ങൾ ഇങ്ങനെ

∙ കോൺഗ്രസുകാരിൽ നിന്നു മർദനമേറ്റതിൽ പീതാംബരനു കടുത്ത പകയുണ്ടായി. തുടർന്നു സുഹൃത്തായ സജിയുമായി ചേർന്നു ശരത്‍ലാലിനെ തിരിച്ചടിക്കാൻ തീരുമാനിച്ചു

അക്രമി സംഘത്തിന്റെ ലക്ഷ്യം ശരത്‍ലാൽ മാത്രമായിരുന്നു. അതിനാൽ ശരത്തിന്റെ പോക്കുവരവുകൾ നിരീക്ഷിച്ചു. 17 നു പെരുങ്കളിയാട്ട സ്വാഗതസംഘം സ്ഥലത്തു നിന്നു മടങ്ങിയതായി സൂചന ലഭിച്ചു.

∙ കൃത്യം നടത്താനായി വൈകിട്ട് 7.30 ഓടെ കല്യോട്ടെ സ്കൂളിനടുത്ത റബർതോട്ടത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ സംഘം ഒളിഞ്ഞിരുന്നു. രക്ഷപ്പെടാൻ പാകത്തിൽ വാഹനങ്ങൾ നേരത്തേ വിവിധ സ്ഥലങ്ങളിൽ തയാറാക്കി നിർത്തി

ബൈക്കിൽ കൃപേഷും ശരത്‍ലാലും വരുന്നതു കണ്ടതോടെ അക്രമിസംഘം റോഡിലേക്കു ചാടിവീണു. അക്രമികളെ തിരിച്ചറിഞ്ഞ ശരത് ബൈക്ക് നിർത്താൻ തയാറായില്ല. ഇതോടെ ഇവർ ബൈക്കിൽ ചവിട്ടി. ബൈക്ക് മറിഞ്ഞു വീണത് കെ.എം. സുരേഷ് നിന്ന ഭാഗത്തേക്ക്. ബൈക്ക് മറിയുന്നതു കണ്ട സുരേഷ് ആഞ്ഞുവെട്ടി. വെട്ട് കൊണ്ടതു കൃപേഷിന്റെ തലയ്ക്ക്

∙ വെട്ടുകൊണ്ട കൃപേഷ് മരണവെപ്രാളത്തിൽ മുന്നോട്ട് ഓടിപ്പോയി. ഇതോടെ കൃപേഷിനെ ഉപേക്ഷിച്ചു ശരത്‍ലാലിനു നേരെ സംഘം തിരിഞ്ഞു. ഇതിനിടെ സുരേഷിന്റെ കൈയിലെ വാളിന്റെ പിടി ഊരിത്തെറിച്ചു. ഇത് ഉപയോഗിച്ചു വെട്ടുന്നതിനിടെ സുരേഷിന്റെ വലതുകൈക്കു മുറിവേറ്റു. സംഘത്തിലെ മുഴുവൻ പേരും ശരത്‍ലാലിനെ തുരുതുരാ വെട്ടി വഴിയിൽ ഉപേക്ഷിച്ചു. മടങ്ങുന്നതിനിടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളിൽ ചിലതു പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചു. എന്നാൽ ഒരാൾ മാത്രം പുതിയ വാൾ ഉപേക്ഷിക്കാൻ തയാറായില്ല. വാൾ തിരികെ കൊണ്ടുവരുന്നതു കണ്ട മറ്റുള്ളവർ നിരുത്സാഹപ്പെടുത്തിയതോടെ അതും ഉപേക്ഷിച്ചു. ഇത് ഇതുവരെ പൊലീസ് കണ്ടെത്തിയിട്ടില്ല.

തുടർന്നു നേരത്തെ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ഓടിക്കയറി, വിവിധ ഭാഗങ്ങളിലേക്കു രക്ഷപ്പെട്ടു. 8 പ്രതികൾ 3 വാഹനങ്ങളിലായാണു രക്ഷപ്പെട്ടത്. സജി ജോർജിന്റെ വണ്ടിയിൽ 4 പേരും മറ്റു വാഹനങ്ങളിൽ 2 പേർ വീതവുമാണു രക്ഷപ്പെട്ടത്

∙ സംഘം ആദ്യം പാർട്ടി കേന്ദ്രമായ വെളുത്തോളിയിൽ എത്തി. അവിടെ നിന്നു മറ്റൊരു കേന്ദ്രത്തിൽ. എന്തു മൊഴി നൽകണമെന്ന കാര്യത്തിൽ നിയമോപദേശം ചർച്ച ചെയ്തത് ഇവിടെ വച്ചാണ്

∙ രാത്രി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വണ്ടിയെക്കുറിച്ചു വിവരം ലഭിച്ച പൊലീസുകാർ സ്ഥലത്തെത്തി. വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായിരുന്ന സജിയെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടടുത്ത ദിവസം 19നു പുലർച്ചെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായി. ഒരാൾ മാത്രം ഹാജരായില്ല. ഇയാൾ അറസ്റ്റിലാകാനുണ്ട്

കാസര്‍കോട്: പെരിയയില്‍ വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കത്തിനെതിരെ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. ഇന്ന് കാസര്‍കോട് ജില്ലയിലുള്ള മുഖ്യമന്ത്രി കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യം അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് ജില്ലാ നേതൃത്വവുമായി ബന്ധപ്പെടുകയും ചെയ്തു. ഔദ്യോഗികമായി ഇക്കാര്യത്തില്‍ മറുപടി നല്‍കിയിട്ടില്ലെങ്കിലും മുഖ്യമന്ത്രി വരേണ്ടെന്ന നിലപാടിലാണ് ഡിസിസി നേതൃത്വം.

സിപിഎം ജില്ലാ സെക്രട്ടി എം.വി. ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രിയുടെ താല്‍പര്യം അറിയിച്ചിരുന്നു. സന്ദര്‍ശനം അനുവദിക്കാനാകില്ലെന്നാണ് ഹക്കീം കുന്നില്‍ മാധ്യമങ്ങളെ അറിയിച്ചത്. പ്രവര്‍ത്തകര്‍ക്കിടയില്‍ വികാരമുണ്ടെന്നും പ്രാദേശികമായ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകാമെന്നും അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും ഹക്കീം കുന്നില്‍ അറിയിച്ചു.

അതേസമയം മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രിയോട് സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞിരുന്നു. കാസര്‍ഗോഡ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം, കാസര്‍ഗോഡ് അലാം ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം എന്നിവയ്ക്കായാണ് മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍ എത്തുന്നത്.

ആഗോള കത്തോലിക്കാ സഭ മാറ്റത്തിന്റെ പാതയിലാണെന്ന സൂചന നല്‍കിക്കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച മുതല്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ലൈംഗിക പീഡന നിരോധന ഉച്ചകോടി ആരംഭിക്കുന്നത്. കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങളാണ് പ്രധാനമായും ഉച്ചകോടിയുടെ വിഷയം.

ഇതിനു മുന്നോടിയായി പുരോഹിതരുടെ മാതൃസംഘടനയായ യൂണിയന്‍ ഓഫ് സുപ്പീരിയര്‍ ജനറലും, കന്യാസ്ത്രീകളുടെ സംഘടനയായ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സുപ്പീരിയര്‍ ജനറലും ചേര്‍ന്നിറക്കിയ സംയുക്ത പ്രസ്താവനയില്‍, ലൈംഗികാതിക്രമങ്ങളെ കൈകാര്യം ചെയ്യുന്നിടത്ത് സഭയ്ക്ക തെറ്റുപറ്റി എന്ന് ഏറ്റുപറയുന്നു. സഭ ഒരു ‘കുടുംബ’മാണ് എന്ന തോന്നലില്‍ ഊന്നി നിന്നപ്പോള്‍ പല അതിക്രമങ്ങള്‍ക്കെതിരെയും കണ്ണടയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും ഇരകളോട് നീതി പുലര്‍ത്താനായില്ലെന്നും പ്രസ്താവനയില്‍ സംഘടനകള്‍ അംഗീകരിക്കുന്നു.

എന്നാല്‍ ആഗോളതലത്തില്‍ ഇത്തരം മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴും ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ കത്തോലിക്കാ സഭ ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ലെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര അഭിപ്രായപ്പെടുന്നത്.

“വിദേശത്തുള്ളവര്‍ കുറച്ചുകൂടി ഉള്‍ക്കാഴ്ചയുള്ളവരാണ്. എന്നാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊന്നും അവര്‍ ഉള്‍ക്കൊള്ളില്ല. ഭൂമി കുലുങ്ങിയാലും ഞങ്ങള്‍ മാറില്ല എന്നു പറഞ്ഞു നടക്കുന്നവരാണ് ഇവിടെയുള്ളവര്‍. വിദേശത്തുള്ളവര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയാണെങ്കിലും, മാര്‍പാപ്പ പറഞ്ഞതിനു ശേഷം നിവൃത്തിയില്ലാത്തതു കൊണ്ട് പറഞ്ഞതായിരിക്കുമല്ലോ, നിര്‍ബന്ധിക്കപ്പെട്ടു പറഞ്ഞതാണോ സ്വമനസാലേ പറഞ്ഞതാണോ എന്ന് അറിയില്ലല്ലോ, എന്തായാലും അതൊക്കെ ഇങ്ങോട്ടെത്തുമ്പോള്‍ എന്താകും എന്ന് നോക്കിയിരുന്നു തന്നെ കാണണം.”

“ഇത്ര നാളിനുള്ളില്‍ ഫ്രാങ്കോയ്‌ക്കെതിരെ സംസാരിക്കാന്‍ ഒരാള്‍ പോലും രംഗത്തെത്തിയില്ല. ആ കന്യാസ്ത്രീകളെ സമൂഹത്തിന്റെ മുന്നില്‍ വന്ന് പിന്തുണയ്ക്കാന്‍ ആരും തയ്യാറായില്ല. റോബിനെ കോടതി ശിക്ഷിച്ചപ്പോള്‍, ഇവിടെയുള്ളവര്‍ പറഞ്ഞത് കോടതി വിധി അംഗീകരിക്കുന്നു എന്നാണ്. മറ്റുള്ളവര്‍ നിരപരാധികളാണെന്നാണ് അപ്പോളും അവര്‍ പറഞ്ഞത്, പ്രോസിക്യൂട്ടര്‍ക്ക് വാദങ്ങള്‍ തെളിയിക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് കോടതി അവരെ വെറുതെ വിട്ടത് എന്നാണ്, അല്ലാതെ നിരപരാധികള്‍ ആയതു കൊണ്ടല്ല. അതു കൊണ്ടു തന്നെ എനിക്കിവിടുത്തെ സഭയുടെ കാര്യത്തില്‍ വിശ്വാസമില്ല,” സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.

തങ്ങള്‍ക്ക് പരിവര്‍ത്തനം ആവശ്യമാണെന്നും മാറാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് വത്തിക്കാൻ ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞ മറ്റൊരു പ്രധാന കാര്യം. ഇത് ആത്മാര്‍ത്ഥയോടുകൂടി പറഞ്ഞതാണെങ്കില്‍ നല്ല കാര്യമാണെന്ന് സിസ്റ്റര്‍ ജെസ്മി അഭിപ്രായപ്പെട്ടു.

“ഇത്രയും നാള്‍ അവര്‍ കുറ്റകൃത്യങ്ങള്‍ മറച്ചു വയ്ക്കുകയായിരുന്നു. ഇപ്പോള്‍ നടത്തുന്ന ഈ കുറ്റസമ്മതം ആത്മാര്‍ത്ഥമാണെങ്കില്‍ അതൊരു ശുഭസൂചനയാണ്. ഇതൊക്കെ വെറും ഭംഗിവാക്കാണോ എന്നറിയില്ല. അധികാരികള്‍ പറഞ്ഞു പഠിപ്പിച്ചത് ഏറ്റു ചൊല്ലാനാണ് അവരെ ഇതു വരെ പഠിപ്പിച്ചത്. ആത്മാര്‍ത്ഥത എന്നത് വളരെ വലിയൊരു കാര്യമാണ്. അധികാരികള്‍ പറഞ്ഞു പഠിപ്പിച്ചതല്ലെങ്കില്‍ ഈ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. പ്രായോഗികതലത്തിലേക്ക് വരുമ്പോള്‍ ഇതില്‍ മനംമാറ്റം ഉണ്ടാകരുത്. നാളെ ഒരു കന്യാസ്ത്രീയ്ക്ക് പ്രശ്‌നം വരുമ്പോള്‍ ‘അയ്യോ അച്ചന്‍ കുര്‍ബാന ചൊല്ലിത്തരാനുള്ളതല്ലേ, അച്ചനെതിരെ ഒന്നും പറയരുത്,’ എന്ന പതിവ് പല്ലവി ആവര്‍ത്തിക്കരുത്.”

“സ്ത്രീകളുടെ കാല്‍ കഴുകണം എന്ന് മാര്‍പാപ്പ പറഞ്ഞപ്പോള്‍ ഇവര്‍ പറയുന്ന ന്യായം ഫ്രാന്‍സിസ് പാപ്പ ലത്തീന്‍ പാപ്പയാണ് ഞങ്ങള്‍ സീറോ മലബാര്‍ സഭക്കാരുടെ ആരാധനാക്രമത്തില്‍ കൈവെക്കാന്‍ മാര്‍പാപ്പയ്ക്ക് അധികാരമില്ല എന്നായിരുന്നു. ഞങ്ങള്‍ക്ക് ഒരു മാര്‍പാപ്പ ഇല്ലേയെന്ന് ഞാന്‍ ഞെട്ടിപ്പോയി. അതു കൊണ്ട് ശുഭസൂചനയാകാം, പക്ഷേ റോമില്‍ പോയി തിരിച്ചു വന്നിട്ട് എന്താണ് ചെയ്യുന്നതെന്നുകൂടി കണ്ടിട്ടേ തീരുമാനിക്കാനാകൂ,’ സിസ്റ്റര്‍ ജെസ്മി പറയുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ചു ചേര്‍ത്ത ഉച്ചകോടിയും അതിനു മുന്നോടിയായി സഭാ നേതൃത്വം നടത്തിയ കുറ്റസമ്മതവും പ്രതീക്ഷ നല്‍കുന്ന ഒന്നാണെന്നാണ് സേവ് അവര്‍ സിസ്റ്റേഴ്‌സ് (എസ്ഒഎസ്) ആക്ഷന്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ഷൈജു ആന്റണി പറയുന്നത്.

“ഇന്നത്തെ കാലത്തെ മാധ്യമങ്ങളുടെ ഒരു പ്രത്യേകത കൂടിയാണ് അത്. അന്താരാഷ്ട്ര സംഘടനകളിലെ പല രാജ്യങ്ങള്‍ തമ്മിലുള്ള ആളുകള്‍ പരസ്പരം ബന്ധപ്പെടുന്നു. പീഡിപ്പിക്കപ്പെട്ടവര്‍ ഒറ്റയ്ക്കല്ല. ഗുണപരമായ മാറ്റങ്ങള്‍ സാധ്യമാകുന്ന ഒരു നടപടിയാണ് ഇപ്പോള്‍ കാണുന്നത്. ആഗോള കത്തോലിക്കാ സഭയുടെ മാറ്റങ്ങള്‍ ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാര്‍ക്കോ സംഘടനകള്‍ക്കോ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല എന്നതാണ്. പക്ഷേ എത്ര നാള്‍ ഇവര്‍ക്ക് കണ്ണടച്ച് ഇരുട്ടാക്കാന്‍ സാധിക്കും? ഇവര്‍ക്ക് ഈ മാറ്റങ്ങളോട് മുഖം തിരിക്കാന്‍ സാധിക്കില്ല. ആഗോള തലത്തിലുള്ള മാറ്റങ്ങള്‍ ഇവര്‍ക്ക് അംഗീകരിച്ചേ പറ്റൂ. ഇവരുടെ സുപ്രമസി ഇനിയും കാലങ്ങളോളം നിലനിര്‍ത്താമെന്ന് ഇവര്‍ വ്യാമോഹിക്കുകയാണ്. യഥാര്‍ത്ഥ സഭ ഇപ്പോള്‍ രൂപപ്പെടുകയാണ്.”

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന പ്രശ്‌നത്തെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകത്തിലെ എല്ലാ ബിഷപ്പുമാരും ഈ ആഴ്ച എത്തിച്ചേരുന്നതിന്റെ ഒരുക്കങ്ങളിലാണ് വത്തിക്കാന്‍. എന്നാല്‍ മാര്‍പാപ്പ പറഞ്ഞ കാര്യങ്ങള്‍ അനുസരിച്ചല്ല ഇന്ത്യയിലും കേരളത്തിലും സഭയും അധികാരികളും പ്രവര്‍ത്തിക്കുന്നതെന്നും ഷൈജു അഭിപ്രായപ്പെടുന്നു. 50 വര്‍ഷം മുമ്പ് ചെയ്ത തെറ്റിന് മാര്‍പാപ്പ കര്‍ദ്ദിനാളിനെ കഠിനമായി ശിക്ഷിച്ചത് സീറോ മലബാര്‍ സഭയും കെസിബിസിയും കാണാതെ പോകരുതെന്നും അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

“കുട്ടികളുടെ പീഡനങ്ങളെ കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് കെസിബിസി ഒരു മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. അത് ആഗോള കത്തോലിക്കാ സഭയുടെ നിര്‍ബന്ധം കാരണം പുറപ്പെടുവിച്ചതാണ്. ആ മാര്‍ഗ്ഗരേഖ ഏകദേശം ആറ്-ഏഴ് മാസത്തോളം പ്രസിദ്ധീകരിക്കാതെ പൂഴ്ത്തി വയ്ക്കുകയായിരുന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി വര്‍ഗ്ഗീസ് വള്ളിക്കാട്ടില്‍. ബിഷപ്പ് ഫ്രാങ്കോയുടെ കേസ് നടക്കുന്നതു കൊണ്ടാണ് അത് പൂഴ്ത്തി വച്ചത്. ഒരാഴ്ച മുമ്പാണ് ഇത് പ്രസിദ്ധീകരിച്ചത്. കാരണം ഉച്ചകോടി നടക്കാന്‍ പോകുകയാണല്ലോ. അതിനാല്‍ അത് പ്രസിദ്ധീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായതാണ്. ഇങ്ങനെ ഓരോ നിലപാടുകളും മാറ്റാന്‍ അവര്‍ വരും ദിവസങ്ങളില്‍ നിര്‍ബന്ധിതരാകും. കാരണം ആഗോള കത്തോലിക്കാ സഭയില്‍ അത്രയും ശുഭസൂചകമായ കാര്യങ്ങളാണ് നടക്കുന്നത്. ലോകം മാറുന്നതിന് അനുസരിച്ച് കത്തോലിക്കാ സഭയും മാറിയേ പറ്റൂ,” ഷൈജു വിശദീകരിച്ചു.

“ആരോടാണോ കൂറ് കാണിക്കേണ്ടിയിരുന്നത് അവരോട് നീതി പുലര്‍ത്തിയില്ല, വിലയിരുത്തലില്‍ തെറ്റു പറ്റി, നടപടിയെടുക്കാന്‍ താമസിച്ചു, പലപ്പോഴും കുറ്റങ്ങള്‍ നിഷേധിച്ചു, മൂടിവയ്ക്കാന്‍ ശ്രമിച്ചു,” സംയുക്ത പ്രസ്താവനയില്‍ പറയുന്നുണ്ട്. ”ഞങ്ങള്‍ക്ക് പരിവര്‍ത്തനം ആവശ്യമാണ്. ഞങ്ങള്‍ മാറാന്‍ ആഗ്രഹിക്കുന്നു. താഴ്മയോടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. എവിടെയാണ് ഞങ്ങള്‍ അന്ധരായത് എന്ന് ഞങ്ങള്‍ക്ക് കാണണം. അധികാര ദുര്‍വിനിയോഗത്തെ ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,” അടുത്തകാലത്തായി പുരോഹിതന്മാര്‍ സെമിനാരിയിലെ വിദ്യാര്‍ത്ഥികളെയും കന്യാസ്ത്രീകളെയും ലൈംഗികമായി ചൂഷണം ചെയ്ത കാര്യങ്ങള്‍ തുറന്നു പറഞ്ഞതിനെ അപലപിച്ചു കൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്. ഈ ഇരകള്‍ മുതിര്‍ന്നവരായിരുന്നു എന്ന അക്രമികളുടെ വാദത്തേയും ചോദ്യം ചെയ്തിട്ടുണ്ട്.

എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. ആഗോള തലത്തില്‍ എന്തു ചെയ്യാന്‍ സാധിക്കും എന്ന് ആലോചിക്കാന്‍ വേണ്ടിയാണ് മാര്‍പാപ്പ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നതെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട് പ്രതികരിച്ചു.

“ലോകത്ത് 130 കോടിയോളം കത്തോലിക്കാ വിശ്വാസികളുണ്ട്. അതില്‍ പലരുടേയും ഇടയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്. അത് ചര്‍ച്ച ചെയ്യാനാണ് മാര്‍പാപ്പ യോഗം വിളിച്ചിരിക്കുന്നത്. സംയുക്ത പ്രസ്താവന ഇറക്കിയവര്‍ക്ക് സഭയ്ക്ക് തെറ്റുപറ്റി എന്ന് അഭിപ്രായമുണ്ടെങ്കില്‍ ആകാം. അവര്‍ക്ക് അഭിപ്രായപ്പെടാം. നമുക്ക് പറയാനുള്ളത് നമ്മള്‍ റോമില്‍ അറിയിക്കാറുമുണ്ട്. കേരളത്തില്‍ നിന്നും രണ്ട് ബിഷപ്പുമാര്‍ നാളെ തുടങ്ങുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്,” ഫാ.വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

ലോകത്താകമാനം സംഭവിച്ചിട്ടുള്ള അപചയത്തിന്റെ പ്രതിഫലനമാണ് കത്തോലിക്കാ സഭയിലുമുള്ളത്, അതിന് ആരെയും ശിക്ഷിച്ചതു കൊണ്ട് കാര്യമില്ല തിരിച്ചറിവാണ് പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിശ്വാസികള്‍ക്കും വേണ്ടതെന്ന് സീറോ മലബാർ സഭയുടെ മുൻ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് പ്രതികരിച്ചു.

“പതിനായിരക്കണക്കിന് സന്യാസിനിമാരും വൈദികരുമുള്ള സഭയാണിത്. അതില്‍ വളരെ ചെറിയ ശതമാനത്തിന് വീഴ്ചകളുണ്ടാകാം. സെന്റ് പോള്‍ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. നില്‍ക്കുന്നവന്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കട്ടെ എന്ന്. അതില്‍ രണ്ടു കാര്യമുണ്ട്. ബ്രഹ്മചര്യത്തില്‍ നില്‍ക്കുമ്പോള്‍ അനിവാര്യമായ അച്ചടക്കവും ആത്മശുദ്ധിയും പാലിക്കണം. അതു പോലെ ദൈവത്തിന്റെ കൃപയില്‍ ആശ്രയിക്കണം. ഇതു രണ്ടും ഉപേക്ഷിച്ചാല്‍ വീഴ്ച സംഭവിക്കും. അത് പരാജയമാണ്. അത് സംഭവിക്കുമ്പോള്‍ മൂടി വയ്ക്കുന്ന സഭയല്ല, ഏറ്റുപറയുന്ന സഭയാണ്. വിശുദ്ധതയിലേക്കുള്ള വഴി ഏറ്റുപറച്ചിലിന്റെ വഴിയാണ്. ഇപ്പോള്‍ മാര്‍പ്പാപ്പയും സന്യാസ സമൂഹവും പറയുന്നതും ഈ വഴിയിലൂടെ നമ്മള്‍ പോകേണം എന്നാണ്. വെറുതേ കുറേ പേരെ ശിക്ഷിച്ചുതു കൊണ്ടോ നിയമങ്ങള്‍ ഉണ്ടാക്കിയതു കൊണ്ടോ പരിഹാരമാകും എന്ന് ഞാന്‍ കരുതുന്നില്ല. അധികാരം ആരെയും അടിച്ചമര്‍ത്താനുള്ളതോ ആധിപത്യം സ്ഥാപിക്കാനോ ഉള്ളതല്ല എന്നുള്ള തിരിച്ചറിവാണ് ഇതിന് പരിഹാരം,” പോള്‍ തേലക്കാട്ട് അഭിപ്രായപ്പെട്ടു.

സമൂഹത്തില്‍ ലൈംഗികതയുടെ അതിപ്രസരം ഉണ്ടെന്നും അത് ഉപഭോഗ സംസ്‌കാരമാണെന്നും അതിന്റെ പ്രതിഫലനമാണ് സഭയിലും കാണുന്നതെന്നും പോള്‍ തേലക്കാട്ട് പറയുന്നു.

“വൈദികരിലും സന്യാസിനികളിലും മാത്രമല്ല സമൂഹത്തിലുടനീളം ഇത് കാണുന്നു. നമ്മുടെ സമൂഹത്തില്‍ ബ്രമചര്യത്തോടെ ജീവിക്കാന്‍ പറ്റാത്ത ഒരു അന്തരീക്ഷം ഉണ്ടാകുമ്പോള്‍ അത് അത്രമാത്രം ഗൗരവമാണെന്ന് തിരിച്ചറിയാന്‍ കഴിയണം. വിളക്കുമരങ്ങളായി ജീവിക്കേണ്ടവരാണ് വൈദികരും കന്യാസ്ത്രീകളും. വ്രതത്തോട് വിശ്വസ്തത പുലര്‍ത്തണം. അത് നമ്മുടെ ജീവിതത്തിന്റെ സംസ്‌കാരമായി മാറേണം. ഇപ്പോളുള്ള പ്രതിസന്ധി സമൂഹം മുഴുവന്‍ നേരിടുന്ന പ്രതിസന്ധിയാണ്. ഇപ്പോള്‍ സന്യാസിനിമാരും മാര്‍പാപ്പയും ചൂണ്ടിക്കാണിക്കുന്നത് നവീകരണമാണ്,” പോള്‍ തേലക്കാട്ട് പറഞ്ഞു.

സംയുക്ത പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നും എന്നാല്‍ അതിനര്‍ത്ഥം സഭയ്ക്ക് തെറ്റുപറ്റി എന്നല്ലെന്നുമാണ് തലശ്ശേരി അതിരൂപതാ സഹായമെത്രാൻ ബിഷപ്പ് ജോസഫ് പാംപ്ലാനി അഭിപ്രായപ്പെടുന്നത്.

“പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങള്‍ വളരെ ശരിയാണ്. എന്നാല്‍ അതിനര്‍ത്ഥം സഭയ്ക്ക് തെറ്റുപറ്റി എന്നല്ല. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ക്ക് തെറ്റുപറ്റിയിട്ടുണ്ട് എന്നാണ് ഉദ്ദേശിക്കുന്നത്. സഭയ്ക്ക് തെറ്റുപറ്റി എന്നു പറയുന്നതാണ് പലപ്പോഴും കത്തോലിക്കാ സഭയ്ക്ക് വിഷമമുണ്ടാക്കുന്നത്. സഭ എന്നതിനെ വിശ്വാസികള്‍ കാണുന്നത് കുറച്ചു കൂടി വിശാലമായ അര്‍ത്ഥത്തിലാണ്. എല്ലാ വിശുദ്ധന്മാരും ഉള്‍പ്പെടുന്ന, ക്രിസ്തുവിന്റെ ശരീരമാണ് സഭ. അതിന് മുറിവേല്‍ക്കുകയാണ്. അതേ സമയം പ്രസ്താവനയില്‍ പറയുന്നത് പൂര്‍ണമായും ശരിയാണ്. ഇത് കൈകാര്യം ചെയ്യുന്ന അധികാരികള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികള്‍ സഭയില്‍ ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്,” ബിഷപ്പ് പറയുന്നു.

ആദ്യഭാഗമെഴുതി 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് ‘റൊമാന്‍ഡിക് എന്‍കൗണ്ടേഴ്‌സ് ഓഫ് എ സെക്‌സ് വര്‍ക്കര്‍’ എന്ന രണ്ടാം ഭാഗം പുറത്തിറങ്ങിയത്. മലയാളത്തില്‍ ‘എന്റെ ആണുങ്ങള്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. തന്റെ ഈ പുസ്തകത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നളിനി മനസ്സ് തുറക്കുന്നു.

എന്റെ ജീവിതങ്ങളും അനുഭവങ്ങളും തുറന്നെഴുതണമെന്ന അഭിപ്രായം കണക്കിലെടുത്താണ് ആത്മകഥയെഴുതാന്‍ തീരുമാനിച്ചത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കാന്‍ തയ്യാറായി വന്നതോടെ എഴുതാന്‍ ആത്മവിശ്വാസമായി. തുടര്‍ന്ന് എഴുതാന്‍ കഴിയുമോ എന്ന് സംശയമായിരുന്നു. എന്നാല്‍ എഴുത്ത് മറ്റൊരു വരുമാനമാര്‍ഗ്ഗമായതോടെ തുടരാന്‍ തീരുമാനിച്ചു”നളിനി പറയുന്നു.

Image result for nalini jameela

ലൈംഗികത്തൊഴിയാളിയാണെന്ന് പറയാന്‍ ഒരു നാണവുമില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെയാണ് നളിനി സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തുന്നത്. തൃശൂര്‍ സ്വദേശിയാണ് നളിനി. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മക്ക് ജോലി നഷ്ടപ്പെട്ടതോടെ ഫീസടക്കാന്‍ കഴിയാതെ വന്നു. സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നളിനി കളിമണ്‍ ഖനിയില്‍ ജോലിക്കുപോയി.

പതിനെട്ടാം വയസ്സില്‍ ഒപ്പം ജോലി ചെയ്തിരുന്നയാളുമായി വിവാഹം. മക്കളുണ്ടായതിന് ശേഷമാണ്, കാന്‍സര്‍ ഭര്‍ത്താവിന്റെ ജീവനെടുത്തത്. ഭര്‍ത്താവിന്റെ കുടുംബം തിരിഞ്ഞുനോക്കിയില്ല. മക്കളെ നോക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതായതോടെ നളിനി ലൈംഗികത്തൊഴിലാളിയായി.

ലൈംഗികത്തൊഴില്‍ ചെയ്യുന്നവരും മനുഷ്യരാണെന്നത് സമൂഹം അംഗീകരിക്കാറില്ല. തങ്ങളുടെ കഥകളോട് ഭൂരിഭാഗവും മുഖം ചുളിക്കും എന്നറിഞ്ഞുകൊണ്ടാണ് നളിനി സ്വന്തം ജീവിതം തുറന്നെഴുതിയത്. തെരുവുജീവിതവും നളിനിയെ തേടിയെത്തിയ ആണുങ്ങളുമാണ് രണ്ടാം ഭാഗത്തിലുള്ളത്.

Image result for nalini jameela

കേരള സെക്‌സ് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ പ്രസിഡന്റാണ് നളിനി. ജ്വാലമുഖി, എ പീപ്പ് ഇന്‍ടു ദ സൈലന്‍സ് എന്നിങ്ങനെ രണ്ട് ഡോക്യുമെന്ററികളും നളിനി സംവിധാനം ചെയ്തിട്ടുണ്ട്.

എന്റെ ജീവിതമാണ് ഞാന്‍ എഴുതിക്കൊണ്ടിരുന്നത്. അത്ര എളുപ്പമായിരുന്നില്ല അത്. ഒരിക്കല്‍ മറന്നുകളഞ്ഞത് എന്നു കരുതിയിരുന്ന ഓര്‍മ്മകളെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു ഞാന്‍. അതിന് സമയവും ധൈര്യവും ആവശ്യമായിരുന്നു’

സാധാരണ ഗതിയില്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് പണമാണ് പ്രധാനം. അതിനപ്പുറത്ത് വൈകാരികമായ അടുപ്പമോ പ്രണയമോ ഒന്നും ഇടപാടുകാരുമായി പുലര്‍ത്താറില്ല. പണം തരാതെ ചതിച്ചാലോ എന്ന ഭയമുള്ളത് കൊണ്ടാണത്. എന്നാല്‍ എന്റെ രീതി വ്യത്യസ്തമാണ്. ഞങ്ങള്‍ക്കുള്ളതുപോലെ ഭയം ഇടപാടുകാര്‍ക്കും ഉണ്ടാകാം. മുന്‍വിധികള്‍ ഒഴിവാക്കിയാല്‍ തങ്ങളെ തേടിയെത്തുന്നവരുമായി നല്ലൊരു ബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

RECENT POSTS
Copyright © . All rights reserved