മോസ്കോ: റഷ്യൻ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതിന് അറസ്റ്റിലായ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ ആശുപത്രിയിലേക്ക് മാറ്റി. ജയിലിൽവച്ച് അദ്ദേഹത്തിന്റെ മുഖം അസാധാരണമായി തടിച്ചുവീർക്കുകയും തൊലി ചുവക്കുകയും ചെയതതോടെയാണ് അധികൃതരുടെ നടപടി. അതേസമയം, അലർജി രോഗം മൂലമായിരിക്കാം നവൽനിയിൽ ഇത്തരം മാറ്റമുണ്ടായിരിക്കുന്നതെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ രോഗകാരണം വ്യക്തമല്ലെന്നും ഇതാദ്യമായാണു നവൽനിക്ക് ഇത്തരം അസുഖമുണ്ടാകുന്നതെന്നും അദ്ദേഹത്തിന്റെ മാധ്യമ വക്താവ് കിര യാർമൈഷ് വ്യക്തമാക്കി. ബുധനാഴ്ചയാണ് സര്‍ക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ നവൽനിയെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് 30 ദിവസത്തെ തടവിനും വിധിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെതിരേ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തി രംഗത്തെത്തിയ അദ്ദേഹം റഷ്യയിലെ അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുഖമായാണ് അറിയപ്പെടുന്നത്.
തമിഴ് ബിഗ് ബോസിൻ്റെ മൂന്നാം പതിപ്പില്‍ നടന്‍ ശരവണൻ്റെ തുറന്ന് പറച്ചില്‍ വിവാദമായി . കോളേജില്‍ പഠിക്കുന്ന കാലത്ത് തിരക്കേറിയ ബസില്‍ യാത്ര ചെയ്യുമ്ബോള്‍ സ്ത്രീകളെ ഉപദ്രവിക്കാറുണ്ടെന്ന ശരവണന്‍ തുറന്ന് പറഞ്ഞത് പൊട്ടിച്ചിരിച്ചു കൊണ്ട് കയ്യടിച്ചു പ്രോത്സാഹിപ്പിച്ച കമല്‍ഹാസനെതിരെയും പ്രതിഷേധം ശക്തമാണ്. ചാനല്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസി ൻ്റെ തമിഴ് പതിപ്പ് അവതരണത്തിനിടെയാണ് സംഭവം.
സിനിമ മേഖലയിലെ മുതിര്‍ന്ന കലാകാരനും, രാഷ്ട്രീയ നേതാവും, സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തിയും എന്ന നിലയില്‍ കമല്‍ഹാസ ൻ്റെ ഈ പ്രവര്‍ത്തി യോജിക്കാത്തതാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
കോളേജ് പഠന കാലത്ത് ബസില്‍ വച്ച് സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ബിഗ്‌ബോസ് മത്സരാര്‍ത്ഥി ശരവണന്‍ പരിപാടിക്കിടെ വെളിപ്പെടുത്തിയിരുന്നു. ഇത് കേട്ട കമല്‍ഹാസന്‍ പൊട്ടിച്ചിരിക്കുകയും കൈയടിച്ച് ശരവണനെ പ്രേത്സാഹിപ്പിക്കുകയും ചെയ്തതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. കമല്‍ഹാസൻ്റെ ഈ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പരുത്തിവീരനിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് ശരവണന്‍. ശനിയാഴ്ച രാത്രി സംപ്രേഷണം ചെയ്ത എപ്പിസോഡില്‍ മത്സരാര്‍ത്ഥികളായ മീര മിഥുനും ചേരനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് തിരക്കുള്ള ബസില്‍ യാത്ര ചെയ്യുമ്ബോള്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയായത്. ഇതില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കുറിച്ച് പ്രതിപാദിച്ചതോടെ ശരവണന്‍ ഉടയ്ക്കു കയറി താനത് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കോളേജില്‍ പഠിക്കുന്ന സമയത്ത് താന്‍ സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ കയറിപ്പിടിക്കാറുണ്ടായിരുന്നെന്നും, ഈ ഉദ്ദേശത്തോടെ പതിവായി ബസില്‍ പോകുമായിരുന്നെന്നും ശരവണന്‍ പറഞ്ഞു. എന്നാല്‍ ഇത് വളരെ പണ്ടായിരുന്നെന്നും ശരവണന്‍ ന്യായീകരിച്ചു. ഇതോടെ കമല്‍ഹാസന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. സംഭവത്തെ തമാശയാക്കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ അടക്കമുള്ളവര്‍ രംഗത്തെത്തി. കമല്‍ഹാസനേയും, ശരവണനേയും, കാണികളേയും പരിപാടി സംപ്രേഷണം ചെയ്ത ചാനലിനേയും ചിന്മയി വിമര്‍ശിച്ചു.
A Tamil channel aired a man proudly proclaiming he used the Public Bus Transport system to molest/grope women – to cheers from the audience.
And this is a joke. To the audience. To the women clapping. To the molester.
Damn. https://t.co/kaL7PMDw4u
— Chinmayi Sripaada (@Chinmayi) July 27, 2019
Not surprised with the shit that came out of Saravanan’s mouth, but Haasan defending it with a cheeky line is so disappointing. He could’ve politely schooled him but no has to make a joke 🤦 https://t.co/CGo0bu6W7n
— Haricharan Pudipeddi (@pudiharicharan) July 28, 2019
ബിജെപി എംപി രമാദേവിക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എസ്പി നേതാവ് ആസംഖാനെ പിന്തുണച്ച് ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി. ‘അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ട ഒരു പ്രസ്താവനയാണ്. ആസംഖാന് ക്ഷമാപണം നടത്താം. എന്നാല്‍ രാജി വെക്കേണ്ടതിന്‍റെ ആവശ്യമില്ല.
സഹോദരനും സഹോദരിയും കണ്ടു മുട്ടുമ്പോള്‍ പരസ്പരം ചുംബിക്കുന്നു. അമ്മ മകനെ ചുംബിക്കുന്നു. മകന്‍ അമ്മയെയും ചുംബിക്കുന്നു. അതിനെ സെക്സ് എന്ന് പറയാന്‍ കഴിയുമോ’? പാര്‍ലമെന്‍റില്‍ ആസംഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെയാണ് സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിയോട് എസ്‍പി എംപി ആസം ഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്. സ്പീക്കര്‍ ചെയറിലിരിക്കുകയായിരുന്ന രമാ ദേവിയോട് എനിക്ക് നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നുവെന്നായിരുന്നു ആസം ഖാന്‍ പറഞ്ഞത്.
കര്‍ണാടക രാഷ്ട്രീയത്തില്‍ ഇന്ന് യെഡിയൂരപ്പയ്ക്ക് അഗ്നിപരീക്ഷ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെഡിയൂരപ്പയ്ക്ക് ഇന്ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. വിധാന്‍ സൗധയില്‍ ഇന്നാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക. നേരത്തെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടായിരുന്നു എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതും പിന്നീട് യെഡിയൂരപ്പ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയതും. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും വിധാന്‍ സൗധയില്‍ കേവല ഭൂരിപക്ഷം തെളിയിക്കാന്‍ യെഡിയൂരപ്പയ്ക്ക് സാധിക്കണം. ഇന്ന് 11 മണിയോടെയാണ് വിശ്വാസ വോട്ടെടുപ്പ് ആരംഭിക്കുക. ബിജെപി എല്ലാവർക്കും വിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, കോൺഗ്രസ് നൽകിയിട്ടില്ല.
നിലവിലെ അവസ്ഥയില്‍ ബിജെപി ക്യാമ്പും യെഡിയൂരപ്പയും ആശ്വാസത്തിലാണ്. തങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. 17 വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ സാഹചര്യത്തില്‍ നിയമസഭയുടെ ആകെ അംഗബലം 208 ആയി കുറയും. 105 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ ബിജെപി 106 പേരുടെ പിന്തുണ അവകാശപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ വിശ്വാസ വോട്ടെടുപ്പിനെ ബിജെപി ഭയക്കുന്നില്ല.
എന്നാല്‍, 17 വിമത എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ട സാഹചര്യത്തില്‍ ഈ നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇത് ബിജെപിയെയും കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കും. 17 മണ്ഡലങ്ങളില്‍ ഒന്‍പത് സീറ്റിലെങ്കിലും ജയിച്ചാലേ യെഡിയൂരപ്പയ്ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കൂ. അതേസമയം, 17 സീറ്റുകളില്‍ ശക്തമായ പോരാട്ടം നടത്തി കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അത് നേട്ടമാകും.
കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ രമേഷ് കുമാര്‍ 17 വിമതരെ അയോഗ്യരാക്കിയത്. ഇവരെ അടുത്ത നിയമസഭാ കാലഘട്ടം വരെ അയോഗ്യരാക്കിയിട്ടുണ്ട്. അതായത് ഈ നിയമസഭയില്‍ ഇനി അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് അംഗങ്ങളാകാന്‍ സാധിക്കില്ല.
ദുബായ്: ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം 30 മണിക്കൂര്‍ വൈകിയത് യാത്രക്കാരെ വലച്ചു. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.
ദുബായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 1.30ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എഐ 934 നമ്പര്‍ എയര്‍ ഇന്ത്യ വിമാനമാണ് 30 മണിക്കൂര്‍ വൈകി പുറപ്പെട്ടത്. വിമാനത്താവളത്തിലെത്തി ബോര്‍ഡിംഗ് പാസെടുത്ത് പുറപ്പെടുന്നതിന് ഒരുമണിക്കൂര്‍ മുമ്പാണ് വിമാനം വൈകുമെന്ന വിവരം അധികൃതര്‍ അറിയിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു.
അതേസമയം കേടായ വിമാനം നന്നാക്കുന്നതിനായി എൻജിനീയർമാർ എത്തിയെങ്കിലും അവർക്കുള്ള പാസ് ദുബായ് എയർപോർട്ട് അതോറിറ്റി നൽകാൻ താമസിച്ചതാണ് വിമാനം വൈകാന്‍ കാരണമായതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
സ്ത്രീകളും കുട്ടികളും രോഗികളും പ്രായമായവരുമടക്കം മുന്നൂറോളം യാത്രക്കാരാണ് വിമാനം പുറപ്പെടാന്‍ വൈകിയതുമൂലം ദുരിതമനുഭവിച്ചത്. രണ്ടും മൂന്നും ദിവസത്തെ അവധിക്കായി നാട്ടിലേക്ക് പുറപ്പെടാനിരുന്നവര്‍ യാത്ര റദ്ദാക്കി.
വസ്ത്രങ്ങളടക്കമുള്ള അത്യാവശ്യ സാധനങ്ങൾ ലഗ്ഗേജില്‍ കയറ്റി വിട്ടതിനാല്‍ ഒരു ദിവസം വൈകിയ സാഹചര്യത്തില്‍ മതിയായ വസ്ത്രവും മറ്റുമില്ലാതെ ഏറെ ദുരിതമനുഭവിച്ചതായി യാത്രക്കാര്‍ പരാതിപ്പെട്ടു. ഒന്നര ദിവസം വൈകി യുഎഇ സമയം വൈകീട്ട് 7.30നാണ് എയര്‍ഇന്ത്യ വിമാനം കൊച്ചിയലേക്ക് പുറപ്പെട്ടത്.
Video: Dubai-Cochin Air India flight delayed for more than 30 hours https://t.co/vng6WRs3VK pic.twitter.com/dm2kk3jqKr
— Khaleej Times (@khaleejtimes) July 28, 2019
Passengers of Air India flight A1934 at Dubai International Airport. Their flight was delayed for more than 30 hours. (KT reader video) https://t.co/vng6WRs3VK pic.twitter.com/BeZaBAQFGI
— Khaleej Times (@khaleejtimes) July 28, 2019
അമ്പൂരി കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് മുഖ്യപ്രതി അഖില്‍. കാറില്‍ വച്ച് തര്‍ക്കമുണ്ടായപ്പോള്‍ രാഖിയുടെ കഴുത്ത് ഞെരിച്ച് ബോധംകെടുത്തി. വീട്ടിലെത്തിച്ച് കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കി എന്നാണ് അഖിൽ പൊലീസിന് നൽകിയ മൊഴി. നേരത്തെ ഇതിന് സമാനമായ മൊഴിയാണ് അറസ്റ്റിലായ സഹോദരൻ രാഹുലും പൊലീസിന് നൽകിയത്. ഇന്നുവൈകുന്നേരത്തോടെയാണ് അഖില്‍ പൊലീസില്‍ കീഴടങ്ങിയത്.
സഹോദരന്റെ വിവാഹം തടയാന്‍ ശ്രമിച്ചതിനാല്‍ രാഖിയെ മുന്‍കൂട്ടി തീരുമാനിച്ച് കൊന്നതാണെന്ന് രാഹുല്‍ മൊഴിനല്‍കിത്. മൃതദേഹം മറവുചെയ്യാന്‍ കുഴിയെടുത്തപ്പോള്‍ പ്രതികളുടെ അച്ഛനും ഒപ്പമുണ്ടായിരുന്നെന്ന് അയല്‍വാസി വെളിപ്പെടുത്തി. അമ്പൂരി രാഖി വധത്തില്‍ മുഖ്യപ്രതികളുടെ അച്ഛന്റെ പങ്കും അന്വേഷിക്കും. അഖിലിന്റെയും രാഹുലിന്റെയും അച്ഛനെതിരെ അയല്‍വാസികള്‍ ആക്ഷേപം ഉന്നയിച്ച സാഹചര്യത്തിലാണിത്. മൃതദേഹം മൂടിയ കുഴിവെട്ടുമ്പോള്‍ പ്രതികള്‍ക്കൊപ്പം അച്ഛനുമുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
കൊലയില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്ക് പങ്കുണ്ടെന്ന് രാഖിയുടെ പിതാവ് ആരോപിച്ചു. കൊല നടത്താനുപയോഗിച്ച കാര്‍ തമിഴ്നാട്ടിലെ തൃപ്പരപ്പില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.മലയിന്‍കീഴിലെ ഒളിത്താവളത്തില്‍ നിന്ന് ഇന്നുരാവിലെ രാഹുലിനെ പൊലീസ് പിടികൂടിയതോടെയാണ് രാഖി വധക്കേസിന്റെ ചുരുളഴിഞ്ഞത്. രാഖിയെ കൊല്ലാന്‍ താനും സഹോദരന്‍ അഖിലും ചേര്‍ന്ന് തീരുമാനിച്ചിരുന്നെന്ന് രാഹുല്‍ മൊഴി നല്‍കി. കൊല്ലാനായി തന്നെയാണ് രാഖിയെ നെയ്യാറ്റിന്‍കരയില്‍ നിന്ന് കാറില്‍ കയറ്റിയത്.
കൊലപാതകത്തിൽ കൈത്തണ്ട ഉപയോഗിച്ചു കഴുത്തു ഞെരിച്ചും കാറിലെ സീറ്റ് ബെൽറ്റിട്ടു മുറുക്കിയുമാണു കൃത്യം നടത്തിയതെന്ന് ഒന്നാം പ്രതിയും സൈനികനുമായ അഖിൽ. തന്നെ കൊന്നുകളഞ്ഞാലും ഈ ബന്ധത്തിൽ നിന്നു പിന്മാറില്ലെന്നു രാഖി മോൾ പറഞ്ഞപ്പോഴാണു കൊലപ്പെടുത്തിയതെന്നും ഇയാൾ പൂവാർ പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
കാട്ടാക്കട അമ്പൂരി തട്ടാൻമുക്കിൽ നിർമാണം നടക്കുന്ന വീടിന്റെ വളപ്പിലാണു കുഴിച്ചിട്ട നിലയിൽ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. ഓടുന്ന കാറിൽ വച്ചായിരുന്നു കൊലയെന്നും പ്രതി വെളിപ്പെടുത്തി. കേസിൽ അറസ്റ്റിലായ വാഴിച്ചൽ അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിലി(24)യും ജ്യേഷ്ഠൻ രാഹുലി(26)നെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായാണ് അഖിലിനെ പൂവാർ സ്റ്റേഷനിലെത്തിച്ചത്.
അറസ്റ്റിലായ രാഹുലിനെ വൈദ്യപരിശോധനയ്ക്കു ശേഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽനിന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നു.
കൃത്യത്തിനു സഹായിച്ച അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ ആദർശി(കണ്ണൻ–23)നെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിനായി അഖിലിനെ ഇന്നു രാവിലെ അമ്പൂരി തട്ടാൻമുക്കിലെത്തിക്കും.
സംഭവത്തെക്കുറിച്ചു പൊലീസ് ഭാഷ്യം: പൂവാർ പുത്തൻകട ജോയിഭവനിൽ രാജന്റെ മകൾ രാഖി മോളു(30)മായി ദീർഘകാല പ്രണയത്തെ തുടർന്നു രഹസ്യമായി വിവാഹം കഴിച്ച അഖിൽ മറ്റൊരു യുവതിയുമായി വിവാഹം തീരുമാനിച്ചതിനെത്തുടർന്നാണു രാഖിയെ ഒഴിവാക്കാൻ തീരുമാനിച്ചത്. രാഖിയെ കാറിൽ കയറ്റി കൊണ്ടുവരുമ്പോൾ അമ്പൂരിയിൽ കാത്തുനിന്നിരുന്ന രാഹുൽ പിൻസീറ്റിൽ കയറി. ഇയാൾക്കൊപ്പം കാത്തുനിന്നിരുന്ന ആദർശ് ഇരു ചക്രവാഹനത്തിൽ മടങ്ങി.
കുംമ്പിച്ചൽ എന്ന ഭാഗത്തെത്തിയപ്പോൾ കാർ നിർത്തി അഖിൽ പിൻസീറ്റിൽ കയറി. പിന്നീടു രാഹുലാണു കാർ ഓടിച്ചത്. രാഖി അനുനയത്തിനു തയാറാകുന്നില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നു തന്നെ ഭീഷണിപ്പെടുത്തിയെന്നും അഖിൽ ജ്യേഷ്ഠനോടു പറഞ്ഞു. ‘എങ്കിൽ പിന്നെ കൊന്നോട്ടെ’ എന്ന ചോദ്യത്തിനു ‘കൊന്നോളാൻ’ രാഖി മറുപടി നൽകിയെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. യുവതി പിന്മാറിയിരുന്നെങ്കിൽ കൊല്ലുമായിരുന്നില്ലെന്നും ഇയാൾ പറഞ്ഞു.
മുൻ സീറ്റിലിരുന്ന രാഖിയെ പിന്നിൽ നിന്ന് ആദ്യം കൈത്തണ്ട കൊണ്ടു കഴുത്തു ഞെരിച്ചുവെന്നും കൈ കഴച്ചപ്പോൾ സീറ്റ് ബെൽറ്റിട്ടു മുറുക്കിയെന്നുമാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്. കഴുത്തു ഞെരിക്കുന്നതിനിടെ രാഖി എന്തോ പറഞ്ഞതു വ്യക്തമായില്ല. നിലപാടു മാറ്റിയതാണെങ്കിലോ എന്ന പൊലീസിന്റെ ചോദ്യത്തിന്, ‘കൈവച്ചു പോയില്ലേ, തീർക്കാമെന്നു കരുതി’ എന്നായിരുന്നു അഖിലിന്റെ മറുപടി. തുടർന്നു വീട്ടിലെത്തി മരണം ഉറപ്പാക്കാൻ ജ്യേഷ്ഠനും അനുജനും ചേർന്നു സീറ്റ് ബെൽറ്റിട്ടു മുറുക്കിയെന്നും വീഴാതിരിക്കാൻ പ്ലാസ്റ്റിക് കയറിട്ടു സീറ്റിനോടു ചേർത്തു കെട്ടിയെന്നും പൊലീസ് അറിയിച്ചു.
വാങ്ങിയത് ഒരു കടയിലെ ഉപ്പു പായ്ക്കറ്റ് മുഴുവനും
പ്രദേശത്തെ ഒരു കടയിൽ ഉണ്ടായിരുന്ന ഉപ്പു പായ്ക്കറ്റുകൾ മുഴുവൻ വാങ്ങി സംഭരിച്ചെന്ന് അഖിലിന്റെ വെളിപ്പെടുത്തൽ. മൃതദേഹം കുഴിയിലിട്ട് ഉപ്പു വിതറി മണ്ണിട്ടു മൂടിയ ശേഷം കുളിച്ചു വന്ന അഖിൽ തന്നെയാണു രാഹുലിനെയും ആദർശിനെയും കൊല നടത്തിയ കാറിൽ തമ്പാനൂരിൽ എത്തിച്ചതെന്നും പൊലീസ് അറിയിച്ചു. അവിടെ നിന്ന് അവർ ദീർഘദൂര സ്വകാര്യ ബസിൽ ഗുരുവായൂർക്കു തിരിച്ചു. തമ്പാനൂർക്കു വരുന്നതിനിടെ പാതയോരത്തെ കുറ്റിക്കാട്ടിൽ രാഖിയുടെ വസ്ത്രങ്ങൾ എറിഞ്ഞു കളഞ്ഞെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. രാഖിയുടെ ബാഗ് ഗുരുവായൂർ യാത്രയ്ക്കിടെ ബസിലും ഉപേക്ഷിച്ചു.
ദൃശ്യം സിനിമയിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും അതേ മോഡലിലുള്ള കൊലപാതകങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ദൃശ്യത്തിൽ ജോർജ്കുട്ടിയുടെ കുറ്റം തെളിയിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. എന്നാൽ ജീവിതത്തിൽ ജോർജ്കുട്ടിമാരായ ഓരോരുത്തരെയും പൊലീസ് തെളിവ് സഹിതം പൊക്കിയിട്ടുണ്ട്. മാനന്തവാടിയിൽ തമിഴ്നാട് സ്വദേശി അനന്തകൃഷ്ണന്റെ മൃതദേഹം വീടിന്റെ ചായിപ്പിൽ കണ്ടെത്തിയത്, തലയോലപ്പറമ്പ് മാത്യു വധക്കേസ്, പള്ളിപ്പാട് രാജൻ കൊലക്കേസ് തുടങ്ങി ഒട്ടനവധി ദൃശ്യമോഡൽ കൊലപാതകങ്ങൾ പൊലീസ് തെളിയിച്ചിട്ടുണ്ട്. ആ ലിസ്റ്റിൽ പുതിയതായി ചേർക്കപ്പെട്ട ഒന്നാണ് അമ്പൂരിയിലെ രാഖി മോളുടെ കൊലപാതകം.
സിനിമയിൽ മാത്രമേ ആ രീതിയിൽ ഫോൺ കളഞ്ഞാൽ പിടിക്കാതെയിരിക്കുകയുള്ളൂ. എന്നാൽ യഥാർഥ ജീവിതത്തിൽ ഫോൺ എവിടെവെച്ചാണ് ആക്ടീവായത്, സിം മാറിയത് എവിടെവെച്ചാണ് എന്നെല്ലാം കണ്ടുപിടിക്കാനുള്ള മാർഗങ്ങളുണ്ട്. ഐഎംഇഐ നമ്പർ ഓരോ ഫോണിലെയും വ്യത്യസ്തമായിരിക്കും. സിം പുതിയ ഫോണിലേക്ക് മാറ്റിയാലും ഐഎംഇഐ നമ്പർ വഴി നിഷ്പ്രയാസം ഫോണിന്റെ വഴി കണ്ടുപിടിക്കാൻ സാധിക്കും.
അമ്പൂർ രാഖിമോൾ വധക്കേസിൽ അഖിലിനെ കുടുക്കിയത് അതിസാമർഥ്യമാണ്. രാഖിമോള്‍ ജീവിച്ചിരിക്കുന്നു എന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാണ് അഖില്‍ പുതിയ ഫോണ്‍ വാങ്ങി രാഖിയുടെ സിം അതിലിട്ട് വീട്ടിലേക്ക് സന്ദേശമയച്ചത്. പക്ഷേ ഫോണിന്റെ രേഖകളെല്ലാം വ്യക്തമാക്കാന്‍ പൊലീസിനെ സഹായിക്കുന്ന ഐഎംഇഐ നമ്പരിനെക്കുറിച്ച് മനസിലാക്കുന്നതില്‍ അഖിലിനു പിഴവു പറ്റി. ലോകത്തെ ഓരോ വ്യക്തിയുടേയും വിരലടയാളം വ്യത്യസ്തമായിരിക്കും. അതുപോലെ ഐഎംഇഐ നമ്പരും ഓരോ ഫോണിലും വ്യത്യസ്തമായിരിക്കും. കുറ്റകൃത്യം ഒളിപ്പിക്കാന്‍ ഫോണ്‍ മാറിയാലും പുതിയ ഫോണിലെ ഐഎംഇഐ നമ്പര്‍ തെളിവായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും. പെരുമ്പാവൂരിലെ കൊലപാതക കേസ് തെളിയിക്കാനും നിർണായകമായത് ഈ നമ്പരാണ്.
ഒരു ഫോണില്‍ രണ്ടു സിം സ്ലോട്ട് ഇണ്ടെങ്കില്‍ അതിനു രണ്ട് ഐഎംഇഐ നമ്പര്‍ ഉണ്ടാകും. *#06# എന്നു ടൈപ്പു ചെയ്ത് കോള്‍ ചെയ്താല്‍ ഫോണിലെ ഐഎംഇഐ നമ്പര്‍ ഓരോ വ്യക്തിക്കും മനസിലാക്കാം. ഐഎംഇഐ നമ്പര്‍ പൊലീസിനു കിട്ടിയാല്‍ ഏതു സിം സ്ലോട്ടിലാണ് സിം ഇട്ടിരിക്കുന്നതെന്നും, ഏതു ബ്രാന്‍ഡ് ഫോണാണ് ഉപയോഗിക്കുന്നതെന്നും മനസിലാക്കാന്‍ കഴിയും. 4-5 വര്‍ഷം മുന്‍പ് വരെ ഐഎംഇഐ നമ്പരില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമായിരുന്നു. ഒരേ ഐഎംഇഐ നമ്പരില്‍തന്നെ നൂറുകണക്കിനു ചൈനീസ് ഫോണ്‍ ഇറങ്ങിയിരുന്നു. ഒരാള്‍ ഫോണ്‍ മാറ്റിയാലും അറിയാന്‍ കഴിയുമായിരുന്നില്ല. സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ അവരും നടപടികള്‍ കര്‍ശനമാക്കി.
പെരുമ്പാവൂരിൽ യുവതിയെ കൊലപ്പെടുത്തിയ അസാം സ്വദേശിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചതും ഇതേ ഐഎംഇഐ നമ്പരാണ്. മൂന്ന് ഫോണുകൾ മാറി മാറി ഉപയോഗിച്ചിട്ടും അസം സ്വദേശി പിടിയിലായി. ഏകദേശം പത്തു ലക്ഷം ഫോൺ രേഖകളാണ് അന്ന് പൊലീസ് പരിശോധിച്ചത്.
കൊലപാതകം ഉണ്ടായ ദിവസം രാവിലെ ആറു മണി മുതല്‍ അന്ന് രാത്രി 12 വരെയുള്ള 20 ലക്ഷം കോളുകള്‍ പരിശോധിച്ചു. തെളിവില്ല. പിന്നെ കൊലനടന്നതിനു മുന്‍പും പിന്‍പുമായുള്ള 40 മണിക്കൂറുകളിലെ കോള്‍ വിവരങ്ങള്‍ പരിശോധിച്ചു. ഒരു തെളിവും കിട്ടിയില്ല. അപ്പോഴാണ് മറ്റൊരു ആശയം ലഭിച്ചത്. ഒരു സ്ഥലത്തെ ഫോണുകളുടെ സാന്നിധ്യം മാത്രം നോക്കിയാല്‍ പോരല്ലോ അസാന്നിധ്യവും പരിശോധിക്കണമല്ലോ.
ആ സ്ഥലത്ത് സജീവമായിരിക്കുകയും കൊലപാതകത്തിനുശേഷം ഓഫ് ആകുകയോ കാണാതാകുകയോ ചെയ്ത ഫോണുകളുടെ പരിശോധന നടത്തി. ഏറെ ദിവസത്തെ പരിശോധനയ്ക്കുശേഷം, കൊലപാതകത്തിനുശേഷം ഓഫ് ആയ ചില ഫോണുകളുടെ നമ്പരുകള്‍ കിട്ടി. അവ പരിശോധിച്ച് ഒരു നമ്പരിലേക്ക് അന്വേഷണമെത്തി. പെണ്‍കുട്ടി കൊല്ലപ്പെടുന്നതിനു 40 മണിക്കൂര്‍ മുന്‍പ് ഫോണ്‍ ഓണ്‍ ആയിരുന്നു. രാത്രി 1.30നാണ് ആ ഫോണില്‍നിന്ന് അവസാന കോള്‍ വിളിച്ചിരിക്കുന്നത്. പിന്നീട് ഓഫ് ആയ ഫോണ്‍ കൊലപാതകം കഴിഞ്ഞ് 8.30 ഓടെ പെരുമ്പാവൂര്‍ ടൗണില്‍ ഓണ്‍ ആയി. പക്ഷേ ഐഎംഇഐ നമ്പറിൽ മാറ്റം!.
അതോടെ സംശയിക്കുന്ന ആള്‍ പുതിയ ഫോണ്‍ വാങ്ങിയതായി നിഗമനം ഉണ്ടായി. സിമ്മിന്റെ മേല്‍വിലാസം അസമിലേതാണ്. ഒന്നുകില്‍ ഫോണ്‍ കേടായി പുതിയ ഫോണ്‍ വാങ്ങി, അല്ലെങ്കില്‍ മറ്റെന്തോ മറച്ചുവയ്ക്കാനാണ് പുതിയ ഫോണ്‍ വാങ്ങിയിരിക്കുന്നത് – പൊലീസ് ഉറപ്പിച്ചു. അയാളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പെരുമ്പാവൂരില്‍ ജോലിക്കായി വന്ന് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയാണെന്നു മനസിലായി.
ജന്മസ്ഥലം ബംഗ്ലദേശ് അതിര്‍ത്തിക്കടുത്തുള്ള ദുംദുനിയ. അയാള്‍ വാങ്ങിയ പുതിയ ഫോണ്‍(രണ്ടാമത്തെ ഫോണ്‍) ആലുവ ടവര്‍ ലൊക്കേഷനില്‍ പുലർച്ചെ മൂന്നു മണിവരെ ഉണ്ടായിരുന്നു. പിന്നീട് ലൊക്കേഷന്‍ പാലക്കാടും, തമിഴ്നാടുമായി. അയാള്‍ നാടുവിട്ടുപോകുകയാണെന്നു പൊലീസിനു മനസിലായി. സംശയിക്കുന്നയാളിന്റെ പെരുമ്പാവൂരിലെ മേല്‍വിലാസം തൊഴിലാളികളുടെ സഹായത്തോടെ കണ്ടെത്തി ചെന്നപ്പോള്‍ അന്വേഷിക്കുന്നയാള്‍ അതാ മുന്നില്‍.
അപ്പോള്‍ ട്രെയിനില്‍ കയറിപോയ ആള്‍ ആരാണ്? അസം സ്വദേശിയെ ചോദ്യം ചെയ്തു. രണ്ടു വര്‍ഷം മുന്‍പ് അമീര്‍ എന്ന യുവാവിനു ഫോണ്‍ വിറ്റതായി അയാള്‍ പറഞ്ഞു. സിമ്മിലെ തന്റെ മേല്‍വിലാസം മാറ്റിയിട്ടില്ല. അമീര്‍ സ്ഥിരമായി വിളിച്ചിരുന്ന ഏഴു പേരെ പൊലീസ് മൊബൈല്‍ രേഖകളില്‍നിന്ന് കണ്ടെത്തി. നാലു പേരും അമീറിന്റെ കുടുംബത്തിലുള്ളവർ – അച്ഛന്‍, അമ്മ, ഭാര്യ, സഹോദരന്‍. ശേഷിക്കുന്ന മൂന്നു പേര്‍ പെരുമ്പാവൂര്‍ ടവര്‍ ലൊക്കേഷനിലുണ്ട്.
അമീറിന്റെ കൂടെ താമസിക്കുന്നവരായിരുന്നു അവര്‍. പെണ്‍കുട്ടി കൊല്ലപ്പെട്ട ദിവസം അമീര്‍ വൈകിട്ട് കൂട്ടുകാര്‍ താമസിക്കുന്ന മുറിയിലേക്ക് വന്നു. ഫോണ്‍ കേടായതായും നാട്ടിലേക്ക് അത്യാവശ്യമായി പോകേണ്ടതിനാല്‍ പകരം ഫോണ്‍ വേണമെന്നും ആവശ്യപ്പെട്ടു. കൂടെ താമസിക്കുന്നവരില്‍ ഒരാള്‍ അമീറിന്റെ ബന്ധുവാണ്. അയാള്‍ തന്റെ അമ്മയ്ക്ക് കൊടുക്കാനായി വാങ്ങിയ പുതിയ ഫോണ്‍ അമീറിനു നല്‍കി. നാട്ടില്‍ ചെല്ലുമ്പോള്‍ പുതിയ ഫോണ്‍ വാങ്ങുമെന്നും അപ്പോള്‍ അമ്മയെ ഫോണ്‍ ഏല്‍പ്പിക്കാമെന്നും അമീര്‍ ഉറപ്പു നല്‍കി.
ഫോണ്‍ വാങ്ങിയ കടയിലെത്തി പരിശോധിച്ചപ്പോള്‍ ഐഎംഇഐ നമ്പര്‍ ശരിയാണ്. തേടുന്നയാള്‍ അസമിലേക്ക് കടന്നിരിക്കുന്നു എന്നു മനസിലാക്കിയ പൊലീസ് അവിടേയ്ക്ക് തിരിച്ചു. പൊലീസ് അസമിലെത്തുമ്പോള്‍ കൊലപാതകം കഴിഞ്ഞ് 20 ദിവസം പിന്നിട്ടിരുന്നു. അപ്പോഴേക്കും അമീര്‍ അസാമിലെ തന്റെ വീട്ടില്‍നിന്ന് ബംഗാളിലെ ഭാര്യ വീട്ടിലേക്ക് പോയി. പൊലീസ് അവിടെയെത്തിയപ്പോള്‍ അയാള്‍ ചെന്നൈയിലേക്ക് പോയിരുന്നു.
അമീറിന്റെ സിമ്മിലേക്ക് പൊലീസിലെ സൈബർ വിദഗ്ധൻ സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരുന്നു. ഒന്നും സ്വീകരിക്കപ്പെട്ടില്ല. കൊലപാതകമുണ്ടായ 46ാം ദിവസം ഒരു സന്ദേശം അമീറിന്റെ ഫോണ്‍ സ്വീകരിച്ചു. പക്ഷേ ഐഎംഇഐ നമ്പര്‍ വ്യത്യാസം. അമീര്‍ മൂന്നാമത്തെ ഫോണ്‍ ഉപയോഗിച്ചു തുടങ്ങിയതായി പൊലീസ് മനസിലാക്കി. പിന്നീട് ഫോണ്‍ ഓഫായി. ലൊക്കേഷന്‍ കാഞ്ചീപുരമാണെന്ന് മനസിലാക്കിയ പൊലീസ് അവിടം കേന്ദ്രീകരിച്ച് അന്വേഷിച്ചു, ഫോണ്‍ ഉടമയായ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി.
ഫോണ്‍ 2000 രൂപയ്ക്ക് ഒരു അസം സ്വദേശിക്കു വിറ്റതാണ്- അയാള്‍ പറഞ്ഞു. അയാളുടെ സുഹൃത്താണ് അസം സ്വദേശിയെ പരിചയപ്പെടുത്തിയത്. സുഹൃത്തിനെ ചോദ്യം ചെയ്തു. അസമില്‍നിന്നുള്ള തൊഴിലാളി ഒരു ഫാക്ടറിയില്‍ പുതുതായി ജോലിക്ക് കയറിയിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു. പൊലീസ് ഫാക്ടറിക്ക് മുന്നില്‍ കാത്തുനിന്നു. അതു അമീറാണെന്നു പൊലീസിനു ഉറപ്പായിരുന്നു. പൊലീസിനു പക്ഷേ അമീറിനെ അറിയില്ല. അമീറിനെ തിരിച്ചറിയാന്‍ പൊലീസ് അയാളുടെ കൂടെ ജോലി ചെയ്ത മൂന്നു പേരെ തമിഴ്നാട്ടിലെത്തിച്ചു.
ഫാക്ടറിയില്‍നിന്ന് ഇറങ്ങിയ അമീറിനെ കൂട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ മഫ്തിയിലുണ്ടായിരുന്ന പൊലീസ് അയാളെ വളഞ്ഞ് ജീപ്പിലേക്ക് തള്ളി. കേരളത്തിലെത്തിച്ച് ഡിഎന്‍എ പരിശോധിച്ചു. പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍നിന്ന് കിട്ടിയ അതേ ഡിഎന്‍എ. അതോടെ പെണ്‍കുട്ടിയുടെ കൊലപാതകിയായ അമീറിനെക്കുറിച്ച് കേരളമറിഞ്ഞു. അമീര്‍ ജയിലിലും.
മാട്രിമോണിയൽ സൈറ്റിൽ വ്യാജ പ്രൊഫൈൽ നൽകി തട്ടിപ്പു നടത്തിയ നഴ്സ് പിടിയിൽ. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് സ്മിതയെയാണ് എറണാകുളം സെന്റ്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. 15 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന കൊച്ചി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
കൊച്ചിയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ മാനേജർ ആയ യുവാവാണ് പരാതിയുമായി സെന്‍ട്രൽ പോലീസിനെ സമീപിച്ചത്. പരാതിയിൽ പറയുന്നത് ഇങ്ങനെ. 2015 ലാണ് യൂവാവ് മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തത്. പലരുടെയും പ്രൊഫൈലുകൾ തിരയുന്നതിന് ഇടയിലാണ് ശ്രുതി ശങ്കർ എന്ന പേരിൽ ഒരു പ്രൊഫൈലും ചിത്രവും ശ്രദ്ധയിൽപ്പെടുന്നത്. ഇഷ്ടം തോന്നി അങ്ങോട്ട് സമീപിച്ചു.
സൈറ്റിലെ നമ്പറിൽ വിളിച്ചപ്പോൾ ഫോണെടുത്തത് ബന്ധു ആയിരുന്നു. ഒടുവിൽ യുവതിയുമായി സംസാരിക്കാൻ മറ്റൊരു നമ്പർ നൽകി. അങ്ങനെ ശ്രുതി ശങ്കർ എന്ന വ്യാജ പ്രൊഫൈലിന്റെ ബലത്തിൽ സ്മിത യുവാവുമായി അടുത്തു. ജാതക ചേർച്ച ഉണ്ടെന്നും വിവാഹം ഉറപ്പിച്ചെന്നും തെറ്റിദ്ധരിപ്പിച്ചു. പലതവണയായി 15 ലക്ഷം രൂപ യുവാവിൽ നിന്നും തട്ടിയെടുത്തു.
എന്നാൽ ഒരു തവണ പോലും നേരിൽ കാണാനോ ഒരു വീഡിയോ കോളിൽ സംസാരിക്കാനോ പോലും സമ്മതിച്ചില്ല. ഒടുവിൽ 2018 തനിക്ക് ക്യാൻസർ ആണെന്ന് പറഞ്ഞു സ്മിത വിവാഹത്തിൽ നിന്ന് പിന്മാറി. നാണക്കേട് ഭയന്ന് യുവാവ് ഒന്നും പുറത്തു പറഞ്ഞില്ല.
കുറച്ചു നാളുകൾക്കു ശേഷം നിയതി നാരായണൻ എന്ന പേരിൽ മറ്റൊരു വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്മിത വീണ്ടും യുവാവിനെ ബന്ധപ്പെട്ടു. ആദ്യം മെസ്സേജുകൾ അയച്ചു. പിന്നീട് ഫോണിൽ സംസാരിച്ചപ്പോൾ യുവാവിന് ആളെ മനസ്സിലായി. അതോടെയാണ് താൻ വലിയ സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടത്.
പരാതിയെതുടർന്ന് സെൻട്രൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ സ്റ്റാഫ് നഴ്‌സ് ആയ 43 കാരി സ്മിതയാണ് തട്ടിപ്പുകാരി എന്ന് കണ്ടെത്തിയത്. യുവാവിനെ പരിചയപ്പെട്ടപ്പോൾ ഡോക്ടർ ആണെന്നായിരുന്നു സ്മിത പറഞ്ഞത്. തിരുവനന്തപുരത്തു നിന്ന് കസ്റ്റഡിയിലെടുത്ത യുവതിയെ കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
ചങ്ങനാശേരി: കേന്ദ്രഗവണ്മെന്റിന്റെ പരിഗണനയിലുള്ള ദേശീയ വിദ്യാഭ്യാസനയം, വിവിധ തലങ്ങളിൽ നിന്നും ഉയർന്നിട്ടുള്ള ആശങ്കകൾ പരിഹരിച്ച് കുറ്റമറ്റ രീതിയിൽ രൂപീകരിച്ചേ നടപ്പാക്കാവൂ എന്ന് ചങ്ങനാശേരി അതിരൂപത കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
അതിരൂപത കേന്ദ്രത്തിൽ കൂടിയ പഠനശിബിരം, പുതിയ വിദ്യാഭ്യാസ നയം വിലയിരുത്തി. ഭാരതത്തിന്റെ ബഹുസ്വരതയും സെക്കുലറിസവും ഉൗട്ടിയുറപ്പിക്കുന്ന കാര്യങ്ങൾ ഇതിൽ ഉണ്ടാകണമെന്നും, ഇന്ത്യൻ ഭരണഘടന പ്രദാനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ പുതിയ നയത്തിൽ ഉൾച്ചേർക്കണമെന്നും യോഗം നിർദേശിച്ചു.
അതിരൂപതയുടെ അതിർത്തിയിലുള്ള കോളജുകളുടെയും സ്കൂളുകളുടെയും പ്രിൻസിപ്പൽമാരും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്ത യോഗം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. പുതിയ നയം വിദ്യാഭ്യാസ രംഗത്ത് അസമത്വം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും, ഇത് വിദ്യാഭ്യാസ മേഖലയുടെ ദേശസാത്കരണത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുണ്ടെന്നും ഈ നയരൂപീകരണത്തിന് ഭാരതത്തിലെ വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യമായ ക്രൈസ്തവർക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ല എന്നും മാർ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു.
സഹായമെത്രാൻ മാർ തോമസ് തറയിൽ ആമുഖസന്ദേശം നൽകി. ഡോ. റൂബിൾ രാജ്, ഡോ. അനിയൻകുഞ്ഞ് എന്നിവർ വിഷയാവതരണം നടത്തി.
വികാരി ജനറാൾ റവ. ഡോ. ഫിലിപ്സ് വടക്കേക്കളം മോഡറേറ്ററായിരുന്നു. പിആർഒ അഡ്വ. ജോജി ചിറയിൽ, ജാഗ്രതാസമിതി കോ-ഓർഡിനേറ്റർ ഫാ. ആന്റണി തലച്ചെല്ലൂർ കോർപറേറ്റ് മാനേജർ ഫാ. ജോസഫ് കറുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, റവ. ഡോ. തോമസ് പാടിയത്ത്, റവ. ഡോ. ഐസക്ക് ആലഞ്ചേരി, റവ. ഡോ. ചെറിയാൻ കാരിക്കൊന്പിൽ, അഡ്വ. ജോർജ് വർഗീസ്, ജോബി പ്രാക്കുഴി, ഡൊമിനിക് വഴീപ്പറന്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഹോങ്കോംഗ്: ചൈനീസ് അതിർത്തിയോടു ചേർന്ന യുവൻ ലോംഗ് പട്ടണത്തിലേക്കു ഹോങ്കോംഗിലെ ജനാധിപത്യവാദികൾ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
അനുമതി നിഷേധിച്ചിട്ടും മാർച്ച് നടത്താൻ ധൈര്യം കാട്ടിയ പതിനായിരിക്കണക്കിനു പ്രതിഷേധക്കാരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു നേരിട്ടു. കലാപം നിയന്ത്രിക്കുന്ന പോലീസ് അടക്കം രംഗത്തിറങ്ങി. മാസ്കും ഹെൽമെറ്റും ധരിച്ച പ്രതിഷേധക്കാർ കണ്ണീർവാതക ഷെല്ലുകൾ പിടിച്ചെടുത്തു തിരിച്ചെറിഞ്ഞു. പോലീസിനെതിരേ മുദ്രാവാക്യം മുഴക്കി. പിരിഞ്ഞു പോകാതിരുന്നവർക്കു നേർക്ക് പോലീസ് റബർ ബുള്ളറ്റ് പ്രയോഗിച്ചു. റാലിയിൽ 2,88,000 പേർ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.
ഹോങ്കോംഗിൽ തുടർച്ചയായ എട്ടാം വാരമാണ് ചൈനാവിരുദ്ധ പ്രക്ഷോഭം അരങ്ങേറുന്നത്. 1997ൽ ബ്രിട്ടനിൽനിന്നു ഹോങ്കോംഗിന്റെ അവകാശം ലഭിച്ച ശേഷം ചൈന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ അരങ്ങേറുന്നത്.
ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കാനുള്ള ഹോങ്കോംഗ് സർക്കാരിന്റെ നീക്കമാണു ജനങ്ങളെ പ്രകോപിതരാക്കിയത്. ഹോങ്കോംഗ് ഭരണകൂടം കരാർ താത്കാലികമായി ഉപേക്ഷിട്ടും പ്രതിഷേധം തണുത്തില്ല. കരാർ പൂർണമായി ഉപേക്ഷിക്കുക, ചൈനാ അനുകൂലിയായ ഭരണാധിപ(സിഇഒ) കാരി ലാം രാജിവയ്ക്കുക, അസംബ്ലി പിരിച്ചുവിടുക, നേരിട്ടുള്ള തെരഞ്ഞെടുപ്പു നടത്തുക തുടങ്ങിയ ആവശ്യങ്ങളുമായി പ്രക്ഷോഭം തുടരുകയാണ്.
കഴിഞ്ഞ ഞായറാഴ്ച യുവൻ ലാംഗിലെ റെയിൽവേ സ്റ്റേഷനിൽ നൂറോളം വരുന്ന അക്രമിസംഘം പ്രതിഷേധക്കാരെ തല്ലിച്ചതച്ചിരുന്നു. ട്രയാഡ് എന്ന അധോ ലോകസംഘത്തിലെ അംഗങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് ആരോപിക്കപ്പെടുന്നു. ഹോങ്കോംഗിലെ ഗ്രാമീണ മേഖലയായ യുവൻ ലാംഗിലെ നിരവധിപേർ ട്രയാഡുമായി ബന്ധമുള്ളവരും ചൈനയെ അനുകൂലിക്കുന്നവരുമാണ്.
ഞായറാഴ്ചത്തെ സംഭവം പോലീസ് അവഗണിക്കുകയാണെന്നു പ്രക്ഷോഭകർ ആരോപിക്കുന്നു. ഇതിലെല്ലാം പ്രതിഷേധിച്ചാണ് ഇന്നലെ യുവൻ ലാംഗിലേക്കു മാർച്ച് നടത്തിയത്. അക്രമം ഉണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് പോലീസ് അനുമതി നിഷേധിച്ചത്. എന്നാൽ, മാർച്ചിന് അനുമതി നിഷേധിക്കുന്ന പതിവ് ഇതിനു മുന്പില്ലായിരുന്നുവെന്നു പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി. ചൈനയുടെ കീഴിലുള്ള സ്വയംഭരണ പ്രവിശ്യയാണ് ഹോങ്കോംഗ് എങ്കിലും അവിടെ വേറിട്ട ഭരണസംവിധാനമാണുള്ളത്.